Featured Post

Thursday, May 30, 2013

ഞാനിവിടെതനിച്ചിരിപ്പാണ്.

ഞാനിവിടെതനിച്ചിരിപ്പാണ്.
വിളക്കുമരംതിരിയണഞ്ഞ രാവില്‍
പ്രേതകഥയിലെ ഓരികള്‍
കൗമാരംബാക്കി വെച്ച വിത്തായി
മനസ്സില്‍മുള പൊട്ടുന്നുണ്ട്.
ഇരുട്ട്ഒരു മഴയാണ്-
മൂടിപ്പോയഭീതിവിത്തുകളെ
നീരൂട്ടിഉയിര്‍പ്പിക്കുന്നത്

ഞാനിവിടെതനിച്ചിരിപ്പാണ്.
വൈധവ്യത്തിന്റെഅമാവാസിയിലും
ഏറ്റവുംപ്രസന്നമായ പാട്ടുകളില്‍
എനിക്ക്താരാട്ട് തന്നവള്‍
നക്ഷത്രജാലകത്തില്‍ നിന്ന്
നോക്കിയിരിപ്പുണ്ട്‌ഇപ്പോഴും.
അതീതലോകമെങ്കിലും
അമ്മിഞ്ഞയുടെഉര്‍വ്വരത.

ഞാനിവിടെതനിച്ചിരിപ്പാണ്.
കൂട്ടംതെറ്റിപ്പോയ മേഘമായി
വഴക്കിട്ടുപോയ മകന്‍
ഒരുനാള്‍ തിരിച്ചു വരുമെന്ന്
മഴയായ്പെയ്തെന്‍ കള്ളിച്ചെടിക്ക്
തണലായ്കുട വിരിയുമെന്ന്
പുഴുവിനുംമണ്ണിരക്കും കൊടുക്കാതെ
ഇതെന്റെസ്നേഹങ്ങളൊക്കെയും.

ഞാനിവിടെതനിച്ചിരിപ്പാണ്.
ഏറ്റവുംവിഷാദ ഭരിതമായ പാട്ടുകളില്‍
അരുമ്പിപ്പോയകിനാക്കളെയോര്‍ത്തു
ശൂന്യമായപൂക്കൂടയും
പുകയടങ്ങാത്തചിതകളും
വിതുമ്മിനില്‍ക്കുന്ന ഒടുങ്ങാത്തരാവില്‍
കാണാക്കണ്ണില്‍തുഴയോര്‍ത്ത്,
തിരിച്ചുപോക്കില്ലാത്ത പുഴയോരത്ത്.

Friday, May 17, 2013

മയൂരങ്ങള്‍ തൂവല്‍ പൊഴിക്കുമ്പോള്‍


മയൂരങ്ങള്‍ തൂവല്‍ പൊഴിക്കവേ
ഒന്നും ഉതിര്‍ന്നു വീഴുന്നില്ല,
മഴവില്ലുകളല്ലാതെ.
പിറന്നാളിന്റെ പിന്‍വാതിലില്‍
ഒന്നും മറഞ്ഞു പോവുന്നില്ല,
പിന്നിട്ട കാലമാല്ലാതെ.
ഒരു മയില്‍ പീലിത്തണ്ടില്‍
കൊരുത്തുവെക്കാനാവില്ല
ചിറകു മുറ്റാത്ത പക്ഷിക്കാലം.
മണവും നിറവും പോയ
ഗത കാല സ്മാരകങ്ങള്‍
ആരെയും ഉയിര്‍പ്പിക്കുന്നില്ല.

എങ്കിലും
ജീവിതം തോറ്റ മേടുകള്‍ക്കപ്പുറം
മനസ്സിന്റെ ഹരിത രാശികളില്‍
മാന്തളിരിലെ മഞ്ഞുകണം പോലെ
ചേമ്പിലക്കുമ്പിള്‍ നീര്‍മുത്തു പോലെ
ഈ വൈഡൂര്യ കാന്തികള്‍.

ബഹിഷ്കൃതരുടെ ദ്വീപ്


അഭയാര്‍ഥി ഒരു ദ്വീപാണ്:
ഒട്ടും സ്വയം പര്യാപ്തമല്ലാത്ത ഒന്ന്,
കൊടുങ്കാറ്റു പിടിച്ച കടലില്‍
നങ്കൂരമില്ലാത്ത പായ്ക്കപ്പല്‍.

മഞ്ഞു പുതഞ്ഞ കാഴ്ചകളിലേക്ക്
ഓര്‍മ്മത്തെറ്റു പോലെ
ഒഴുകി വരുന്ന രക്തം-
കിതയ്ക്കുന്ന പ്രാണവായു.
പറിച്ചെറിയപ്പെട്ട നാളുകളില്‍
മുന്നില്‍ പൊലിഞ്ഞ കുരുന്നുകള്‍
കൊള്ളിവെക്കാനാളില്ലാത്ത
പിതൃ നെഞ്ചിലെ ചിത.
മകനെ, എന്നുയിര്‍,
കടങ്ങളും നിനക്കെന്ന്
ഇനിയാര് കേള്‍ക്കാന്‍!

വേട്ടയാടുന്ന ആര്‍ത്തനാദങ്ങളില്‍
തിരിച്ചറിയാനാവാതെ
അവരൊക്കെയും:
കുരുതിക്കളങ്ങളില്‍
തിരിച്ചറിയല്‍ രേഖകളില്ല.
ചാരിത്ര്യത്തിന്റെ കോട്ട വാതിലോ
പാതിവ്രത്യത്തിന്റെ ആണ്‍ കാവലോ
വംശ വെറിയുടെ ഉന്മാദ നാളുകളില്‍
ഉയിര്‍ത്തു നില്‍ക്കുന്നില്ല.

നഗരപാലകര്‍ വളയുമ്പോള്‍
ഒരഭയാര്‍ഥിയും
അംബരചുംബികളില്‍
ഒളിവിടം തേടുന്നില്ല.
തെരുവുവിളക്കുകള്‍
മറന്നു പോയ ഇരുള്‍ വഴികളില്‍
കാസരോഗികളും വേശ്യകളും
അവനായി തുറന്നു വെക്കും
ഈറന്‍ ചുമരുകളുള്ളവയെങ്കിലും
ഊര്‍ന്നിറങ്ങാനൊരു തുരങ്കം-
അവനു മുന്‍പേ വന്നവര്‍
ബഹിഷ്കൃതന്റെ രക്തത്തില്‍ പിറന്നവര്‍.

Friday, May 10, 2013

കാവ്യ വഴികള്‍ ഇങ്ങനെയും.

കാവ്യ വഴികള്‍ ഇങ്ങനെയും.

I
ബാല്യവും കൗമാരവുമൊക്കെ കൊതിപ്പിക്കാത്ത കവിതയില്ല. നിറവിലും കുതൂഹലങ്ങളിലും അത് അടയാളപ്പെടുത്താന്‍ ശ്രമിക്കാത്ത കവികളില്ല. എങ്കിലും എപ്പോഴും അതൊരു പിടി തരാത്ത കുറുമ്പനായി മാറി നില്‍ക്കുകയും ചെയ്യും. കയ്യെത്തിപ്പിടിച്ചു എന്ന് ഗര്‍വിക്കുമ്പോഴും മാറി നിന്ന് അരുമയായ ഒരു കുസൃതിക്കാരനെ പോലെ കൈ കൊട്ടി ചിരിച്ച്, അഥവാ തൃപ്തനാവാത്ത കൊതിയനെ പോലെ കലമ്പി നിന്ന്, അല്ലെങ്കില്‍ വിശപ്പിന്റെ പേമാരിയില്‍ കുടയില്ലാത്ത കണ്ണും വയറുമായി, അതുമല്ലെങ്കില്‍ ശിശു പീഡകന്റെ ചോരക്കണ്ണ് ഭയന്നു ചൂളി നില്‍ക്കുന്ന കുഞ്ഞുടലായി, …... ഇതൊക്കെയായിരിക്കുമ്പോഴും ഇടക്കെപ്പോഴോ അമ്മിഞ്ഞക്കിനാവാകുന്ന നൈര്‍മ്മല്യമായി. എഴുതാന്‍ ശ്രമിക്കുന്ന ഏതൊരാളെയും പോലെ ഞാനും പലപ്പോഴും തിരിച്ചു പോയിട്ടുണ്ട് എന്റെയും ഗതകാലത്തിന്റെ തുറസ്സുകളിലേക്കും ദൈന്യങ്ങളിലേക്കുമൊക്കെ; അവിടെ കണ്ടതൊക്കെയും അടയാളപ്പെടുത്താന്‍ വേണ്ട ആയുസ്സും പ്രതിഭയുമില്ലെന്നറിഞ്ഞു കൊണ്ട് തന്നെ. ശ്രമിക്കാതിരിക്കനാവില്ല: അത് നിങ്ങളുടെ ഉടമ്പടിയാണ്- ഈ ജന്മവുമായി, അക്ഷരങ്ങളുമായി പ്രണയത്തിലായ മനസ്സുമായി. ഇനിയും മുന്നോട്ടു പോയാലോ, നിങ്ങളുടെ ജീവിതത്തില്‍ ചായക്കൂട്ടുകള്‍ക്ക് തീവ്രത കൂടും. സ്വപ്നങ്ങളുടെ വര്‍ണ്ണ രാജികള്‍ മാത്രമാവണമെന്നില്ല അത്. ചെറുപ്പമാവുക എന്നാല്‍ ഒരു പ്രണയമുണ്ടാവുക എന്ന് മാത്രമാണെന്ന് കരുതുന്ന അല്‍പ്പ പ്രാണികളോട് ഒരു കാലത്തും അത്ര പ്രിയം തോന്നിയിട്ടില്ലത്തത് കൊണ്ടായിരിക്കാം, നാളിതു വരെയും ഒരു മില്‍സ് ആന്റ് ബൂണ്‍സ് വായനാ സുഖം അനുഭവിക്കാനായിട്ടില്ല. പ്രണയവും രതിയുമൊക്കെ, ഒരു ഭാഗം തന്നെ. പക്ഷെ നീയന്നു കണ്ട ഹരിത സ്വപ്നങ്ങളോ? അകലങ്ങളിലെ കുരുതികളില്‍ നിന്റെ ഹൃദയം ചോര വാര്‍ന്നതോ? നിന്റെ തലമുറയുടെ പ്രതീക്ഷകളോട് നീ ചേര്‍ത്തു വെച്ച തീവ്ര സമര്‍പ്പണങ്ങളോ?
ഈ നിറവുകള്‍ കൂടിയില്ലെങ്കില്‍ പിന്നെന്തു യൗവ്വനം! പിന്നെന്തിനു യൗവ്വനം! നീയതില്‍ വിജയിച്ചുവോ എന്നതും അഥവാ എന്താണ് വിജയം എന്നതുമൊക്കെ കാലം മാത്രം മറുപടി പറയേണ്ട ചോദ്യങ്ങള്‍. ആ കടലിലേക്ക്‌ തന്നെയല്ലേ യാത്രയും? അത് കൊണ്ടാവണം എല്ലാ പനിയുമടങ്ങി നീയൊരു ഭാരരഹിതനാവാന്‍ കൊതിക്കുന്നത്. ഏറ്റവും ഭാരമുള്ള ജീവിതം അന്യനു വേണ്ടിയുള്ളതാണെന്ന് നീതി ശാസ്ത്രം; ഏറ്റവും ഭാരമുള്ള മരണവും. അതൊക്കെ വലിയ, വലിയ ജീവിതങ്ങല്‍ക്കുള്ളത്. നിന്നെ പോലെ കിനാവിന്റെ വഴികളില്‍ മാത്രം സമര്‍പ്പണങ്ങളുടെ കഥ പറയാനുള്ളവര്‍ക്ക് ഇത്ര മാത്രം: പ്രശാന്തമായ ആ കടലിലേക്ക്‌ മാത്രം തിരകളടങ്ങിയ ഒരാലിംഗനമുണ്ടാവണം. അത്രയുമായാല്‍ ഭാഗ്യം.

മുഴു നീള കവിതകളുടെ മുഴുപ്പിലും ഗരിമയിലുമൊക്കെ മറ്റു പലരെയും പോലെ ഞാനും ഇതൊക്കെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. കവിതയെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന എതൊരാള്‍ക്കുമെന്ന പോലെ എപ്പോഴും ഒരു പൂര്‍ണ്ണതയില്ലായ്മ അനുഭവിച്ചിട്ടുമുണ്ട്. അലച്ചിലിന്റെ സൂഫി വഴികള്‍ എനിക്കും പ്രിയപ്പെട്ടത് തന്നെയല്ലോ. അതേ തീവ്രതയിലും ധ്യാനത്തിലും തന്നെയാണ് ഒരിക്കല്‍, എതോരാള്‍ക്കുമുണ്ടായേക്കവുന്നത് പോലെ ഈ മൂന്നു വരിയിലേക്ക് ഒരു തുറന്നു വെച്ച അത്തറു കുപ്പി പോലെ എനിക്കുമൊരു വെളിപാടുണ്ടായത്:

"അരുവിയായ് ചിണുങ്ങണം
നദിയായ് നിറയണം
കടലായൊടുങ്ങണം"

II

പ്രണയത്തിലാവുക എന്നത് ഒരു ജന്മാന്തര പുണ്യമാണ്; മോഹവും. ഉണ്ണിപ്പിണ്ടി നട്ടെല്ലികള്‍ക്കുള്ള കീച്ചിക്കിന്നാരമാണ് പ്രണയം എന്ന് പണ്ട് മരങ്ങളൊക്കെ ഉണ്ടായിരുന്ന കാലത്ത് സിനിമാക്കാര്‍ കണ്ടു പിടിച്ച സൂത്രവാക്യമാണ്. ജീവനോളം പഴക്കമുള്ള ചോദനയെ, സീമകളില്ലാത്ത ആകാശങ്ങളിലേക്ക് മനസ്സിന്റെ ചിറകുകളെ കുതിപ്പിക്കുന്ന മാന്ത്രിക സ്പര്‍ശത്തെ അറിയുക, അനുഭവിക്കുക എന്നത് തന്നെയാണ് ജീവിതത്തിന്റെ സ്വര്‍ഗ്ഗാരോഹണവും. അത് കൊണ്ടാണ് പ്രണയികള്‍ ഏതു സാഹസത്തിനും തയ്യാറാവുന്നത്. വെളിച്ചത്തിന് എന്തൊരു വെളിച്ചമാണപ്പോള്‍! ജീവന്റെ ഓരോ കണികയിലും അത് തുടിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ പിന്നെന്ത് അതിരുകള്‍! ഭയങ്ങള്‍! പ്രണയം കൂട് കൂട്ടുക അപൂര്‍ണ്ണതകളുടെ ഇട്ടാവട്ടത്തിലല്ല, അതിരുകല്‍ക്കപ്പുറത്തെ സ്വാതന്ത്ര്യത്തിന്റെ മഹാകാശത്തിലാണ്. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മസ്സിലെ നിറങ്ങളൊക്കെയും ഒപ്പിയെടുക്കാന്‍ ഒരു മഴവില്ല് വേണമെന്ന് തോന്നുന്നു; അത് കൈനീട്ടിയെടുക്കല്‍ അനായാസമെന്നും. പ്രണയം ഭൂമിയെയും ആകാശത്തെയും ഒന്നിപ്പിക്കുന്നു, മഴവില്ലിനെ നിങ്ങളുടെ കൈപ്പിടിയിലേക്ക് ഇറക്കിക്കൊണ്ടു വരുന്നു:
ഒരു മഴവില്ല് വേണം,
ഒന്ന് കൈനീട്ടിത്തൊടാന്‍-
പ്രണയത്തിലാണ്"
III
കഴിഞ്ഞൊരു ദിവസം രാവിലെ ഉണ്ടായ ഒരനുഭവമാണ്. വീട്ടില്‍ നിന്ന് റയില്‍ വഴി ഒരു ഒന്നര ഫര്‍ലോങ്ങോളം നടന്നാല്‍ ബസ്‌ സ്റ്റോപ്പിലെത്താം. പോകുന്ന വഴി റെയില്‍വേ കട്ടിംഗ് ഉണ്ട്, ഇരു വശവും ഉയര്‍ന്നു നിബിഡമായി നില്‍ക്കുന്ന നല്ല തണുപ്പുള്ള ഇടം. നടന്നു പോകുമ്പോള്‍ കുറച്ചു മുന്നില്‍ നിന്നേ കണ്ടു, ഒരു ബാലന്‍. മദ്രസ്സയില്‍ പോകുന്ന വേഷമാണ്. എന്തോ സൂക്ഷിച്ചു നോക്കി ഒരേ നില്‍പ്പാണ്. അടുത്തെത്തിയപോഴാണ് ശ്രദ്ധിച്ചത്. മുന്നില്‍ ഒരണ്ണാന്‍ കുഞ്ഞ്. കാഴ്ചക്ക് പരുക്കൊന്നുമില്ല, മൂക്കിന്റെ ഭാഗത്ത് ഒരു ചെറു തുള്ളി ചോര. സഹിക്കാന്‍ കഴിയാതെ പറഞ്ഞു പോയി: മോനെ, പടച്ചോന്‍ പൊറുക്കുമോടാ, ഇത്? പിന്നെയാണ് അവന്റെ മുഖം ശ്രദ്ധിച്ചത്. വിങ്ങി നില്‍ക്കുകയാണ്. ഒരു വാക്ക് കൂടി പറഞ്ഞാല്‍ പൊട്ടിച്ചിതറും. അബദ്ധം പറ്റിയതാണെന്ന് വ്യക്തം.
ആരാണ് പ്രതി? നിസ്സഹായരായ നിരാധാരര്‍ എന്ത് കൊണ്ട് ഇരയാവുന്നു? അങ്ങനെയൊക്കെ ചോദിയ്ക്കാന്‍ നീയാര്? വിധി പറയാന്‍ നീയാര്? ക്രൌന്‍ച മിഥുനങ്ങളുടെ വേദനയില്‍ ഉള്ളുരുകിയ ആദി കവി എന്റെ മുന്നില്‍: ഒരു കൊച്ചു ബാലനായി. അവന്റെ വേദനയും അത് തന്നെ. അവനും അത്രയേ കരുതിയിരുന്നുള്ളൂ, പഴുത്തു പാകമായി നില്‍ക്കുന്ന ഒരു മാമ്പഴം.

കവണയുമായൊരു കുസൃതി,
ചലനമാറ്റൊരണ്ണാന്‍
മാഞ്ചോട്ടില്‍ നിഷാദ പര്‍വ്വം"

IV

ഈ കുറിപ്പ് ഒരു കടം വീട്ടലാണ്: ഇന്നലെ ഞാനിട്ട ഒരു പോസ്റ്റ്‌ ചില നല്ല സുഹൃത്തുക്കള്‍ക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതിന്റെ കടം. ഇത്രയേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ : ഇപ്പോള്‍ ആരൊക്കെയോ എന്തൊക്കെയോ ആക്കിമാറ്റിയിട്ടുള്ള ആ മൂവരി രൂപി മറ്റേതൊരു രചനാ രൂപവും പോലെ കാവ്യാനുഭവവും ധ്യാനവും ആവശ്യപ്പെടുന്നുവെന്നും രചനാരീതിയില്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ തീക്ഷ്ണമായ സര്‍ഗ്ഗപരമായ അച്ചടക്കം അതിനു അനിവാര്യമാണെന്നും സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ഒന്ന് നിങ്ങളോട് പറയുക. ഇന്നലത്തെ പോസ്റ്റിനു പിറകില്‍ ദേഷ്യമല്ല വേദനയായിരുന്നു എന്ന് നിങ്ങളെ അറിയിക്കുക. ഇനി ഈ വിഷയത്തിലേക്കില്ല എന്ന് തീരുമാനിച്ചിട്ടും പിന്നെയും ഇങ്ങനെ കുറിക്കുന്നതും ഈ കടം വീട്ടലിന്റെ ഭാഗം മാത്രം. വീണ്ടും പറയട്ടെ, ഇത് ഒന്നിന്‍റെയും ലക്ഷണമൊത്ത മാതൃകയല്ല എന്ന് തിരിച്ചറിയുന്ന ആദ്യത്തെയാള്‍ ഞാന്‍ തന്നെയാണ്.

Tuesday, May 7, 2013

Movie Talks: 1 Sophie's World (1999)

Movie Talks: 1
Sophie's World (1999)

സംവിധാനം: എറിക് ഗസ്റ്റാവ്സണ്‍
നോർവീജിയൻ,183 മിനിറ്റ്



സോഫി ഒരു സാധാരണ നോർവീജിയൻ പെണ്‍കുട്ടിയാണ്‌ . ഒരു ദിവസം അവൾക്കൊരു വീഡിയോ ടേപ് കിട്ടുന്നു : അതിൽ ആൽബെർട്ട് നോക്സ് എന്നൊരാൾ പുരാതന ഗ്രീസിൽ നിന്ന് അവളോട്‌ നേരിൽ സംസാരിക്കുന്നു .പിന്നീട് അവർ പല സന്ദർഭങ്ങളിൽ കണ്ടു മുട്ടാൻ തുടങ്ങുകയാണ് . ചിത്രത്തിലുട നീളംഅയാൾ അവളെ തത്വശാസ്ത്രത്തിന്റെ ചരിത്രത്തിലൂടെ ഒരു യാത്രക്ക് കൂട്ടുകയാണ് . പുരാതന ഗ്രീസ് മുതൽ റോമാ സമ്രാജ്യത്തിലൂടെ,മധ്യ കാല ഘട്ടം കടന്ന്, നവോത്ഥാനം, ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം തുടങ്ങിയ ചരിത്ര ഘട്ടങ്ങളിലൂടെ വർത്തമാന കാലം വരെ നീളുന്ന യാത്ര. യാത്രകൾക്കിടെ അവർ മനസ്സിലാക്കുന്നു അവർ ഒരു എഴുത്തുകാരന്റെ ഭാവന സൃഷ്ടികൾ മാത്രമാണെന്നും അവസാന അദ്ധ്യായം എഴുതിത്തീരുന്നത് വരെ മാത്രമേ അവർക്ക് ആയുസ്സുള്ളൂ എന്നും.ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് യാഥാർത്ഥ്യം ആയിത്തീരാൻ അവർ ശ്രമങ്ങളും നടത്തുന്നുണ്ട് .
ജസ്റ്റിൻ ഗാർഡരുടെ അതെ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സംവിധായകൻ എറിക് ഗസ്റ്റാവ്സണ്‍ ഈ ചിത്രമൊരുക്കിയത്. പതിനഞ്ചാം പിറന്നാൾ ആഘോഷിക്കാനിരിക്കുന്ന ഒരു പെണ്‍ കുട്ടിയുടെ കാഴ്ചയിലൂടെ തത്വശാസ്ത്രത്തിന്റെ ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നു പോവുകയാണ് സിനിമ. വിഷ പാത്രത്തിനു മുന്നിൽ അക്ഷോഭ്യനായി നിൽക്കുന്ന സോക്രട്ടീസ് മുതൽ ചരിത്ര നിർമ്മാതാക്കളായ മഹാ രഥന്മാരെയും മുഹൂർത്തങ്ങളെയും ചിത്രം കാഴ്ച വെക്കുന്നു: മോണാലിസയുടെ അവസാന മിനുക്ക്‌ പണിയിലേർപ്പെട്ട ദാവിഞ്ചി, ഹാംലെറ്റ് ഒരുക്കുന്ന ഷേക് സ്പിയറും ഡാന്റെയും വിപ്ലവാനന്തരം അടി തെറ്റി ഹിംസയുടെ പ്രതീകമായിമാറിയ റോബെസ്പിയറും, ഗില്ലറ്റിൻ ചെയ്യപ്പെടാൻ അവകാശമുണ്ടെങ്കിൽ സ്ത്രീക് ക്പൊതു സമൂഹത്തിൽ തങ്ങളുടെ ശബ്ദം കേൾപ്പിക്കാനും അവകാശമുണ്ടെന്ന് ആദ്യമായി പറഞ്ഞതിന്റെ പേരിൽ ഗില്ലറ്റിൻ ചെയ്തു കൊല്ലപ്പെട്ട ഒളിമ്പിയ ഡി ഗോജ് എന്ന ആദ്യ കാല സ്ത്രീവിമോചനവാദിയും സ്വതന്ത്രനായിപ്പിറന്നിട്ടും എങ്ങും ചങ്ങലയിലായിപ്പോവുന്ന മനുഷ്യവിധിയുടെ വിരോധാഭാസത്തെ കുറിച്ച് പറഞ്ഞ റൂസ്സോയും ബോൾഷെവിക് വിപ്ലവ രംഗങ്ങളുമൊക്കെ ലോകോത്തര പീരിയേഡ്‌ സിനിമകളുടെ ഗരിമയിൽ ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു .
ഇത്തരം ഗഹന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അരുമയായ ഒരു പെണ്‍ കുട്ടിയുടെ ജൈവ ചോദനകളെകൂടി അതി വിദഗ്ധമായി അതിൽ സന്നിവേശിപ്പിക്കുന്നത്, ചിത്രത്തെ വൈകാരിക ദീപ്തിയുള്ള ഒരനുഭവമാക്കുന്നു.

Wednesday, May 1, 2013

ഒരു കൊള്ളിയാൻ സ്നേഹത്തിന്റെ ഓർമ്മയ്ക്ക്



                    തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. പാരലെൽ കോളേജ് അധ്യാപനത്തിന്റെ പുഷ്കല കാലം. ആരോടൊക്കെയോ ഉള്ള വാശി തീർക്കാനെന്നോണം ഒരക്ഷരം എഴുതുന്നത്‌ നിർത്തിയിട്ടു വർഷങ്ങളായിരുന്നു. ആ അസ്വസ്ഥതകളൊക്കെയും വായനയിലേക്കും അധ്യാപനത്തിലേക്കും തിരിച്ചു വിട്ടു, കിട്ടുന്ന ശമ്പളം പുസ്തകശാലകൾക്കും വലുതായി വരുന്ന കുടുംബ ബാധ്യതകൾക്കും പിന്നെ കുടുംബസ്ഥ വേഷം അനുവദിക്കുന്ന പരമാവധി ബോഹീമിയൻ രീതികൾക്കും വീതം വയ്ക്കുന്നതിൽ സായൂജ്യം കണ്ടെത്തിയിരുന്ന കാലം. നടുവേദനക്കാരൻ എന്ന നിലക്ക് അന്നേ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. തലശ്ശേരിയിലെ പ്രസിദ്ധമായ ഒരു പാരലെൽ കോളേജിൽ നിന്ന് വിട്ടുപോന്നപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പുതിയ ഇടത്തിലെത്തിയത്‌. ഉത്തര കേരളത്തിലെ ഒരു നഗരത്തിലെ പാരലെൽ കോളേജിൽ വളരെ കുറഞ്ഞ കാലം, രണ്ടു മാസത്തിൽ ചുവടെ, അധ്യാപകാനായി ചേർന്നു. ഫിലിപ്പ് ലാർക്കിനെയും, ഡിലാൻ തോമസിനെയും കൈകാര്യം ചെയ്ത ഒർമ്മയുണ്ട്. നടുവേദനയും ദീർഘ യാത്രയും തമ്മിൽ ഉടമ്പടി സാധ്യമാവില്ല എന്നുറപ്പായത്തോടെ ഗത്യന്തരമില്ലാതെ വിട്ടു പോരേണ്ടി വന്നു.

                      എഴുതാതെ പോവുന്ന കവിതകൾ കവിതാധ്യാപനത്തിന് നല്ല ഊർജ്ജമാണ്. അത് കൊണ്ടാവണം കവിത പഠിപ്പിക്കുമ്പോൾ കുട്ടികളിൽ സാഹിത്യത്തോടൊരു സ്നേഹം വളർത്തിയെടുക്കാൻ അക്കാലത്ത് കഴിഞ്ഞിരുന്നത്. പിൽക്കാല പഠന രീതികൾ പോലെ അന്ന് അധ്യാപനത്തിന്റെ ചിട്ടവട്ടങ്ങൾ അങ്ങനെ കോപ്പിപുസ്തക വടിവിലേയ്ക്ക് മാറിയിട്ടുണ്ടായിരുന്നുമില്ല. അങ്ങനെയൊക്കെ ആയതു കൊണ്ടാവണം, അവിടെ നിന്ന് പോന്നതിനു ശേഷം മേൽ വിലാസം തപ്പിപ്പിടിച്ചു എഴുത്തയച്ച കുട്ടികളെ ഇന്നും സ്നേഹ വേദനയോടെയല്ലാതെ ഒർക്കാനാവില്ല. രണ്ടോ മൂന്നോ കവിതകളോ, ഒരു ഏകാങ്ക നാടകമോ ഒക്കെ മാത്രം പറഞ്ഞു കൊടുത്ത ഒരാളെ കുറിച്ച് സ്നേഹ പൂർണ്ണമായ ഓർമ്മകൾ സൂക്ഷിക്കാൻ, മുൻ വിധികളുടെ ഭാരമില്ലാത്ത യുവ മനസ്സുകൾക്കെ കഴിയൂ.

                 നിരന്തരം എഴുതുന്ന രണ്ടുമൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അതിലൊരുവൻ, അവിടെനിന്നു പോന്ന ഉടനെ ഒരു കത്തയച്ചിരുന്നു, തിരുച്ചുവരാൻ മാഷെ നിർബന്ധിച്ചിട്ടു കാര്യമില്ലെന്നറിയാം, എങ്കിലും ഞങ്ങളുടെ ആഗ്രഹമാണ്, എന്ന മുഖവുരയൊടെ. പ്രത്യേകിച്ച് ദ്രോഹമൊന്നും ചെയ്യാതെ പെട്ടെന്ന് പോയ ഒരധ്യാപകനോടുള്ള സ്നേഹം എന്നേ അത് കരുതിയുള്ളൂ അന്ന്. തന്നെയുമല്ല പേരുകളും മുഖങ്ങളും എന്നും 'ദൗർബല്യ'മായിരുന്നത് കൊണ്ട് ആളെ ഒർത്തെടുക്കാൻ കഴിഞ്ഞിരുന്നതുമില്ല. എന്നാൽ അവന്റെ എഴുത്തുകൾ പിന്നെയും തുടർച്ചയായി വരാൻ തുടങ്ങിയപ്പോൾ, ഉള്ളിലൊരു കുറ്റ ബോധം തോന്നി. ഒടുവിൽ സത്യസന്ധമായി മറുപടി എഴുതി, സുധി ഒരു ഫോട്ടോ അയച്ചു തരണം; ഒർത്തെടുക്കാൻ കഴിയാത്തത് കൊണ്ടാണ്. അവനതു മനസ്സിലായി. ഇന്നും കൈവശമുള്ള അവന്റെ ഫോട്ടോ അങ്ങനെ അയച്ചു തന്നതാണ്. വായിച്ചു അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടു അവനയച്ചു തന്ന കവിതകൾ നഷ്ടപ്പെട്ടു പോയി. എഴുത്തുകളിലെ ഉറഞ്ഞു കൂടിയ വിഷാദത്തിന് ശാസിച്ചപ്പോഴും അവൻ തിരിച്ചു തന്നത് പൊള്ളുന്ന സ്നേഹമായിരുന്നു. 'മാഷ് പറഞ്ഞില്ലേ കീഴടങ്ങാനാണെങ്കിൽ ഞാനെന്തിനൊരു ചെറുപ്പക്കാരനായി എന്ന്. കീഴടങ്ങിയ ഞാനാണ് ഈ ഞാനെന്നു മാഷിനു തോന്നിയെങ്കിൽ മാഷിനു തെറ്റി.' അവനോടിത്തിരി നേരിൽ സംസാരിക്കണമെന്നുറച്ചു തന്നെയാണ് അടുത്ത ഓണത്തിനു വീട്ടിൽ വരണമെന്ന് അവനോടും മറ്റൊരു കുട്ടിയോടും ശട്ടം കെട്ടിയതു. വരാമെന്നു സമ്മതിച്ചതുമാണ് . പക്ഷെ വിനയൻ പിന്നീട് എഴുതിയത് ഇങ്ങനെയായിരുന്നു: 'ഓണത്തിനു സുധിയെയും കൂട്ടി വരണമെന്ന് കരുതിയതായിരുന്നു. പക്ഷെ അവൻ നമ്മളെയൊക്കെ തോൽപ്പിച്ച് കളഞ്ഞു മാഷെ. കഴിഞ്ഞ വെള്ളിയാഴ്ച (9-നു ) അവൻ ആത്മഹത്യ ചെയ്തു. എന്റെ മനസ്സ് അവനായിരുന്നു. എനിക്കവനെ ഒന്ന് കാണാൻ പോലും പറ്റി യില്ല.
                                                      Dying is an art like everything else,
                                                      And I will do it exceptionally well.
ഇതായിരുന്നു അവൻ എഴുതി വച്ച കുറിപ്പ്. പിന്നെ ഞങ്ങൾക്കറിയാത്ത കാരണങ്ങളുമുണ്ട് ....' കത്തിനൊപ്പം ലോക്കൽ എഡിഷൻ പത്രത്തിൽ വന്ന അവന്റെ ചരമ വാർത്ത മുറിച്ചെടുത്തതും.

                        ആത്മഹത്യയെ കുറിച്ചും അതിന്റെ ദാർശനിക മാനങ്ങളെ കുറിച്ചുമൊക്കെ ക്ലാസ് റൂമിൽ പറയുക കവിതാപഠനം ആവശ്യപ്പെടുന്നതാവാം. ആ വിഷയത്തിലെത്തുമ്പോൾ സിൽവിയാപ്ലാത്തും അൽബേർ കാമുവുമൊക്കെ കേറി വരികയും ചെയ്യും. എങ്കിലും അന്ന് തൊട്ടു ഇന്ന് വരെയും മനസ്സിലാരോ കൊളുത്തി വലിക്കുന്നുണ്ട്: നിന്റെ ഉള്ളിലെ ധാർഷ്ട്യങ്ങളൊക്കെ ഒഴുക്കിക്കളയാനുള്ളതാണ് ഇളം മനസ്സുകൾ എന്ന് ആരാണ് നിന്നോട് പറഞ്ഞതെന്ന് . ഒരു ഘട്ടത്തിൽ വിനയൻ ആശ്വസിപ്പിക്കുകയുണ്ടായി: മാഷ്‌ ആ വരികൾ ഉദ്ധരിച്ചില്ലായിരുന്നെങ്കിലും അവനതിൽ എത്തിപ്പെട്ടേനെ; അതവന്റെ കൂടി വഴിയായിരുന്നു.

                ആണോ? എനിക്കറിയില്ല, ഇപ്പോഴും.