ഒട്ടും സ്വയം
പര്യാപ്തമല്ലാത്ത ഒന്ന്,
കൊടുങ്കാറ്റു
പിടിച്ച കടലില്‍
നങ്കൂരമില്ലാത്ത
പായ്ക്കപ്പല്‍.
മഞ്ഞു പുതഞ്ഞ
കാഴ്ചകളിലേക്ക്
ഓര്‍മ്മത്തെറ്റു
പോലെ
ഒഴുകി വരുന്ന
രക്തം-
കിതയ്ക്കുന്ന
പ്രാണവായു.
പറിച്ചെറിയപ്പെട്ട
നാളുകളില്‍
മുന്നില്‍ പൊലിഞ്ഞ
കുരുന്നുകള്‍
കൊള്ളിവെക്കാനാളില്ലാത്ത
പിതൃ നെഞ്ചിലെ
ചിത.
മകനെ,
എന്നുയിര്‍,
കടങ്ങളും നിനക്കെന്ന്
ഇനിയാര് കേള്‍ക്കാന്‍!
വേട്ടയാടുന്ന
ആര്‍ത്തനാദങ്ങളില്‍
തിരിച്ചറിയാനാവാതെ
അവരൊക്കെയും:
കുരുതിക്കളങ്ങളില്‍
തിരിച്ചറിയല്‍
രേഖകളില്ല.
ചാരിത്ര്യത്തിന്റെ
കോട്ട വാതിലോ
പാതിവ്രത്യത്തിന്റെ
ആണ്‍ കാവലോ
വംശ വെറിയുടെ
ഉന്മാദ നാളുകളില്‍
ഉയിര്‍ത്തു
നില്‍ക്കുന്നില്ല.
നഗരപാലകര്‍
വളയുമ്പോള്‍
ഒരഭയാര്‍ഥിയും
അംബരചുംബികളില്‍
ഒളിവിടം തേടുന്നില്ല.
തെരുവുവിളക്കുകള്‍
മറന്നു പോയ ഇരുള്‍
വഴികളില്‍
കാസരോഗികളും
വേശ്യകളും
അവനായി തുറന്നു
വെക്കും
ഈറന്‍ ചുമരുകളുള്ളവയെങ്കിലും
ഊര്‍ന്നിറങ്ങാനൊരു
തുരങ്കം-
അവനു മുന്‍പേ
വന്നവര്‍
ബഹിഷ്കൃതന്റെ രക്തത്തില്‍
പിറന്നവര്‍.
No comments:
Post a Comment