Featured Post

Saturday, December 20, 2025

Udalaazham (2018)/ Unnikrishnan Avala

ഉടലാഴം – ഇരജന്മത്തിന്റെ ചൂഴ്നില




ഉടല്‍ ഒറ്റും തടവും സംഹാരവും ആയിത്തീരുന്നു എന്നതാണ് വംശീയതയുടെ പാഠങ്ങളില്‍ ഏറ്റവും പ്രധാനമായ ഘടകം. ആദിവാസിയിലെത്തുമ്പോള്‍ ആ ദൈന്യവും അരക്ഷിതാവസ്ഥയും അവരെ കണ്ടവന്റെയൊക്കെ വേട്ടമൃഗമാക്കി  മാറ്റുന്നു. ജനാധിപത്യത്തിന്റെ സമത്വ ബോധം ബാലാരിഷ്ടതകള്‍ നേരിടുന്ന സമൂഹത്തില്‍ പരിഷ്കൃതം എന്നു മേനി നടിക്കുമ്പോഴും ശ്രേണീബദ്ധ വരേണ്യ തട്ടകങ്ങളിലെ ഉച്ഛനീചത്വ മൂല്യങ്ങളില്‍ അധമ ബോധം വേട്ടയാടുന്ന പിന്‍ നിരക്കാര്‍ക്കു പോലും മേഞ്ഞു മദിക്കാനാവുന്ന ഒരയഥാര്‍ത്ഥ ഉത്കര്‍ഷബോധം പ്രദാനം ചെയ്യുന്നുണ്ട് ഉടല്‍ ദുര്‍ബ്ബലതയോടൊപ്പം പരമ്പരാഗതമായ അന്തര്‍ മുഖത്വവും വിധേയത്വവും സഹജമായിത്തീര്‍ന്ന ഈ തോറ്റുപോയ ജനത. പരിഷ്കൃത സമൂഹമെന്ന ‘നായ നായയെ തിന്നുന്ന’ സമവാക്യത്തില്‍ ഏവര്‍ക്കും പ്രാപ്യനായ ‘വിപ്പിംഗ് ബോയ്‌’ ആയിത്തീരുന്നു ആദിവാസി എന്നര്‍ത്ഥം. സ്വതേ ഇരജന്മമായ ഈ വൈപരീത്യത്തോടൊപ്പം ഭിന്ന ലൈംഗികതയുടെ നിലയില്ലാ ചുഴിക്കുത്ത്‌ കൂടി ചേര്‍ന്നുവരുമ്പോള്‍ ഒരാദിവാസിക്ക് എന്താവും ജീവിതം കരുതിവച്ചിട്ടുണ്ടാകുക? സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനുമുള്ള, ഇടം കണ്ടെത്താനും സ്വത്വമെന്നതിന്റെ വിദൂരപ്രതീതിയെങ്കിലും ഉരുവപ്പെടുത്താനുമുള്ള ശ്രമത്തില്‍ എങ്ങനെയാണ് അവന്റെ/ അവളുടെ മാനവികത പടിപടിയായി നിഹനിക്കപ്പെടുകയും ഒരു നിര്‍ണ്ണായകത്വ പൂര്‍ണ്ണമായ (deterministic) എരിഞ്ഞുതീരലായി, ഒടുവിലൊരു തിര്യക് ജന്മമായി ഒടുങ്ങുകയും ചെയ്യുക? ‘വൂണ്ടഡ് നീ ക്രീക്കി’ന്റെയും ആസ്ട്രേലിയന്‍ ആദിവാസിയുടെയും ദുരനുഭവങ്ങളുടെ കഥകള്‍ തീക്ഷ്ണമായ ചലചിത്രാവിഷ്കാരങ്ങളായി ലോക സിനിമയില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്റ്റാന്‍ലി നെല്‍സണ്‍ ജൂനിയര്‍ (‘വൂണ്ടഡ് നീ’), റോള്‍ഫ് ഡി ഹിയര്‍ (ടെന്‍ കാനോസ്, ദി ട്രാക്കര്‍, ചാര്‍ലീസ് കണ്‍ട്രി), ഫിലിപ്പ് നോയ്സ് (റാബിറ്റ് പ്രൂഫ്‌ ഫെന്‍സ്), വാര്‍വിക്ക് തോന്‍ടണ്‍ (സാംസന്‍ ആന്‍ഡ്‌ ഡലീല -2009) തുടങ്ങിയ ചലച്ചിത്രകാരന്മാര്‍ ഹൃദയ ഭേദകമായ സഹനങ്ങളും, ശുഭാന്ത്യങ്ങളന്യമായ അതിജീവന ശ്രമങ്ങളുമായി ആദിവാസി ജീവിതങ്ങള്‍ക്ക് തിരയാവിഷ്കാരം നല്‍കിയിട്ടുണ്ട്.

ഒരു ജനതയുടെ കഥ അവര്‍ക്കു വേണ്ടി മറ്റുള്ളവര്‍ പറയുന്നതും അവര്‍ നേരിട്ട് നടത്തുന്ന ആഖ്യാനവും തമ്മിലുള്ള വ്യത്യാസം പരമ പ്രധാനമാണ്. ആദ്യത്തേതില്‍ ദൈന്യങ്ങളുടെയും പീഡാനുഭവങ്ങളുടെയും കഥകളെ മഹാദുരന്ത (grand tragedy) വല്‍ക്കരിക്കാനും ശബളമാക്കാനും (exoticize)  ഉള്ള പ്രവണത ആഖ്യാതാവിന്റെ/ ചലച്ചിത്രകാരന്റെ മഹാമനസ്കതയുടെ (condescension) ചിഹ്നമായിത്തീരുന്നു. സിനിമയുടെ ദൃശ്യ-ശ്രാവ്യ സാധ്യതതകളില്‍ ഈ പ്രവണത ഛായാഗ്രാഹകകന്റെയും ശബ്ദ ലേഖകന്റെയും ആത്മരതിയുടെ കൊണ്ടാടലായി പരിണമിക്കാനുള്ള അപകടം നിലനില്‍ക്കുന്നു. വിഷയത്തിലേറെ ആവിഷ്കാരം കേന്ദ്രസ്ഥാനീയമായിത്തീരാന്‍ ഇടയുള്ള, ആദിവാസി ഒരിക്കല്‍ കൂടി പ്രദര്‍ശന വസ്തുവല്‍ക്കരിക്കപ്പെടാനുള്ള ഈ അപകടം ഒഴിവാക്കാനാവണം, നിബിഡമായ ആമസോണിന്റെ ആദിമ വന്യതയിലൂടെ പുരാണപ്രോക്തമായ ഔഷധ സസ്യം തേടി യാത്രയാകുന്ന പര്യവേഷകരുടെ തലമുറകളിലൂടെ ആദിമ ഗോത്ര ജനതയുടെ തകര്‍ച്ചയുടെ നൈരന്തര്യം അതിതീക്ഷ്ണമായി അവതരിപ്പിക്കുന്ന സിറോ ഗുവേരയുടെ ‘എംബ്രേസ് ഓഫ് ദി സര്‍പെന്റ്’ (2016) കറുപ്പിലും വെളുപ്പിലുമായി ചിത്രീകരിക്കപ്പെട്ടത്. ആദിവാസികളുടെ ഇടയില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നവര്‍ അല്ലാത്ത ചലച്ചിത്രകാരന്മാര്‍ക്ക് ഈ പ്രവണതയെ ചെറുത്തുതോല്‍പ്പിക്കുക എളുപ്പമല്ല. കേരളത്തിലെ ആദിമ നിവാസികളുടെ ജീവിതത്തിലേക്ക് വരേണ്യ നാട്യങ്ങളില്ലാതെ കടന്നു ചെല്ലുകയും അതിന്റെ സമകാലിക മുദ്രകള്‍ ഒട്ടും അതിശയോക്തിയില്ലാതെ ഒപ്പിയെടുക്കുകയും ചെയ്ത ‘അവസാനത്തെ താള്‍’ എന്ന ശ്രദ്ധേയമായ ഡോക്കുമെന്ററിയുടെ സംവിധായകനായ ശ്രീ. ഉണ്ണികൃഷ്ണന്‍ ആവള തന്റെ പ്രഥമ ഫീച്ചര്‍ ചിത്രമായ ഉടലാഴത്തില്‍ ഈ വെല്ലുവിളിയാണ് ഏറ്റെടുക്കുന്നത്.  

 

സാമാന്യമായ (generic) വംശീയ അനുഭവാഖ്യാനമായി മാറാന്‍ ഇടയുള്ള പ്രമേയത്തില്‍ ചലച്ചിത്ര ഘടന ആവശ്യപ്പെടുന്ന വൈകാരികോര്‍ജ്ജം പകര്‍ന്നു നല്‍ക്കാന്‍ കഴിയും വിധം പാത്രസൃഷ്ടി സാധ്യമായിട്ടുണ്ട് എന്നതാണ് ഉടലാഴത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. ആദിവാസി ജീവിതത്തിന്റെ നാനാവിധമായ ഇരവല്‍ക്കരണത്തോടൊപ്പം ഭിന്ന രതിയുടെ തികച്ചും വൈയക്തികമായ പീഡാനുഭവം കൂടി നേരിടേണ്ടി വരുന്ന കഥാപാത്രമായ ഗുളികന്‍ ..................

https://www.fazalrahman.com/movies/article/udalaazham



(പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത് – പേജ് 173- 177)



Tuesday, December 16, 2025

Hamnet (2025) Direction- Chloé Zhao (125 min) (USA)

 




If the novel shattered your heart, the movie will numb you in unspeakable grief.

ഒരു സിനിമ കണ്ടു ഇതുപോലെ ഉറഞ്ഞുപോയ അനുഭവം ഈ അടുത്ത കാലത്തില്ല. മാഗി ഓഫെരലിന്റെ നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചത്. ഇതൊരു സിനിമയാകുന്നെങ്കില്‍ അതിനെങ്ങനെയാണ് നോവലിന്റെ അഗാധതയോട് നീതി പുലര്‍ത്താനാകുക എന്ന് ഓര്‍ത്തുപോയിരുന്നു അന്നേ.. പക്ഷെ ചലച്ചിത്രകലയുടെ മര്‍മ്മം അറിയാവുന്ന ഒരു സംവിധായിക (Chloé Zhao - Songs My Brothers Taught Me (2015), The Rider (2017), Nomadland (2020)) തുനിഞ്ഞിറങ്ങുമ്പോള്‍ അത് ഉജ്ജ്വലമായി സംഭവിക്കും. എനിക്ക് ഈ ചിത്രത്തില്‍ എല്ലാം സ്വപ്നതുല്യമായാണ് അനുഭവപ്പെട്ടത്: പതിനേഴാം നൂറ്റാണ്ടിന്റെ ഇംഗ്ലീഷ് നാട്ടുമ്പുറത്തിന്റെയും അതിരുടുന്ന കാടോരത്തിന്റെയും നിഗൂഡവും വന്യവുമായ മിസ്റ്റിക് സൌന്ദര്യത്തോടൊപ്പം ചിത്രത്തിന്‍റെ അടിയൊഴുക്കാകുന്ന, ചകിതാവസ്ഥ പടര്‍ത്തുന്ന അന്തരീക്ഷവും ‘സംഭവ വികാസവുംഒപ്പം ലണ്ടന്‍ തിയേറ്റര്‍ സാഹചര്യത്തിന്റെ ബഹളവും, പ്രേക്ഷകരും അഭിനേതാക്കളുമെന്ന അതിര്‍വരമ്പ് നേരത്ത് പോകുന്ന അക്കാലത്തെ  സ്റ്റേജ് സാഹചര്യവും എന്നിങ്ങനെ എതിരറ്റങ്ങളില്‍ നിലയുറപ്പിക്കുന്ന ലോകം ഒപ്പിയെടുക്കുന്ന ക്യാമറ ആദ്യ ഷോട്ടില്‍ത്തന്നെ എന്താണ് കാത്തുവെക്കുന്നത് എന്ന സൂചന നല്‍കുന്നുണ്ട് –മുഖ്യ കഥാപാത്രത്തെ പ്രകൃതിയുടെ മടിയില്‍ ഒരു fetal position-ല്‍ കാണിക്കുന്ന ആ ആദ്യ ഷോട്ട് ‘എപിക് എന്ന് വിളിക്കാം. അത് ആ കഥാപാത്രത്തെ കുറിച്ചുള്ള വാചാലമായ ഒരു സമ്മറി ആയിരുന്നു എന്ന് ചിത്രം കണ്ടു തുടങ്ങുമ്പോള്‍ ബോധ്യപ്പെടും. ഭിന്ന ലോകങ്ങളിലൂടെ, അജഗജാന്തരമുള്ള മാനസിക വ്യാപരങ്ങളിലൂടെ, കൊടുങ്കാറ്റു പിടിച്ച അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പാത്രസൃഷ്ടികളും പശ്ചാത്തലവും അനുഭവിപ്പിക്കുന്നതില്‍ പശ്ചാത്തലസംഗീതം പകരുന്ന കരുത്തും എടുത്തു പറയണം. ‘പീരിയഡ് ഡ്രാമ ഴോനറില്‍ ...................

https://www.fazalrahman.com/movies/article/hamnet-2025



Monday, December 15, 2025

Mathilukal: Love in the Time of Corona (2021) Director: Anvar Abdulla

 

ഒറ്റക്കാവുന്നവന്റെ തിരയാട്ടം.



(അന്‍വര്‍ അബ്ദുള്ളയുടെ മതിലുകള്‍: Love in the Time of Corona” പാന്‍ഡമിക് കാലത്തെ കാവ്യാത്മകമായി സമീപിക്കുന്ന ചിത്രമാണ്‌. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിയുടെ അനുഭവത്തിലൂടെ ഏകാന്തതക്ക് വിധിക്കപ്പെടുന്നവന്റെ ദൈന്യവും ഭയപ്പാടുകളും സര്‍ഗ്ഗാത്മക അന്വേഷണങ്ങളിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന ബുദ്ധിജീവിയെയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.)


കൊറോണ കാലത്തെ ബഷീര്‍ വായനക്ക് എന്ത് തരാനാകും?

ബാധകൂടുക എന്നത് അത്ര അസുഖകരമായ കാര്യമല്ല എന്ന് മലയാളിയെ പഠിപ്പിച്ച എഴുത്തുകാരനാണ്‌ ബഷീര്‍. ഭാര്‍ഗ്ഗവിക്കുട്ടിയോടു പ്രണയം തോന്നാത്ത മലയാളിയുണ്ടായിട്ടില്ല. മാംസ നിബദ്ധമല്ല പ്രണയം എന്നൊക്കെയുള്ള ഒഴുക്കന്‍ ഡാവിനോടൊന്നും ഒരിക്കലും കൂറു പുലര്‍ത്തിയിട്ടില്ലെങ്കിലും ഉടല്‍ സാന്നിധ്യമല്ലാത്ത കൂട്ടുകാരിയെ അത്രയ്ക്ക് ആഴത്തില്‍ പ്രണയിക്കനാവുമെന്നു മറ്റാരും മലയാളിയോട് പറഞ്ഞിട്ടില്ല. അങ്ങനെ ചിന്തിച്ചാല്‍ ഭാര്‍ഗ്ഗവിക്കുട്ടിയും നാരായണിയും ഒരേ പ്രണയ സാന്നിധ്യത്തിന്റെ രണ്ടു മുഖങ്ങളാണ്. നാരായണി സ്പര്‍ശസാന്നിധ്യത്തിനപ്പുറത്തു, ഒരു വിളിപ്പാടകലെ നിലയുറപ്പിക്കുമ്പോള്‍ ഭാര്‍ഗ്ഗവിക്കുട്ടി സ്പര്‍ശ പ്രപഞ്ചത്തിനും ശബ്ദപ്രപഞ്ചത്തിനും അകലെ, ആത്മപ്രപഞ്ചത്തില്‍ നിലയുറപ്പിക്കുന്നു. മലയാളിയെ ഏറ്റവും ആഴത്തില്‍, തീവ്ര വേദനയിലും പ്രസന്നമായി ആവേശിച്ച ബാധ ബഷീര്‍ തന്നെയാണല്ലോ. വഴി നടന്നു തീര്‍ത്തവനാണ്, ലോകം കണ്ടവനാണ്, ഇനിയൊന്നും കാണാന്‍ ബാക്കിയില്ലാത്തവനാണ് വേദപുസ്തക സത്യത്തിനപ്പുറം പോവുകയും ഭൂമിയുടെ അവകാശികളെ മാനുഷകതക്ക് അപ്പുറം കണ്ടെത്തുകയും ചെയ്യുന്നത്. അതുകൊണ്ട് അവന് പുല്‍ച്ചാടിയോടും അണ്ണാനോടും വര്‍ത്തമാനം പറയുന്നതില്‍ അസാധാരണമായി ഒന്നുമില്ല. അവനെ സംബന്ധിച്ച് എകാന്തയെന്നത് ആപേക്ഷികമാണ്: അവിടെ വേറെ മനുഷ്യരില്ലെന്നെ ഉള്ളൂ. വേറെ പലരുമുണ്ട്; അവരോടൊക്കെ അവനു ചങ്ങാത്താവുമാകാം.

ഇപ്പറഞ്ഞതൊക്കെ ഒന്ന് തിരിച്ചിട്ടാല്‍, സ്വന്തം തെരഞ്ഞെടുപ്പല്ലാത്ത ഏകാന്തതയിലേക്ക് കടക്കേണ്ടി വരുന്നവന് ഒറ്റപ്പെടലിന്റെ മറുമരുന്നു തിരയാന്‍ ബഷീറിനോളം പറ്റിയ ഇടമില്ല എന്ന് കണ്ടെത്താനാകും; അയാള്‍ ബഷീറിനെ വായിച്ചിട്ടുണ്ടെങ്കില്‍. ഇല്ലെങ്കിലും ആ ബഷീറിയന്‍ വഴി ഏതൊരാള്‍ക്കും തെളിഞ്ഞു കിട്ടുന്ന പാകത്തില്‍ അത്രക്കും ഋജുവാണു താനും. അതുകൊണ്ട് ക്വാറന്റൈനിന്റെ ഒറ്റപ്പെടല്‍ നേരിടുന്ന സഹൃദയന്‍ ആ വഴിക്ക് തിരിയുന്നതില്‍/ തിരയുന്നതില്‍ തികച്ചും ജൈവമായ ഒരു സ്വാഭാവികതയുണ്ട്. ................

https://www.fazalrahman.com/movies/article/mathilukal

  

Sunday, December 7, 2025

KALAMKAVAL (2025)/ Jithin K. Jose

 

മമ്മൂട്ടിക്കമ്പനി നിര്‍മ്മിച്ച ‘കളംകാവല്‍’ കാലം തിയെറ്റരുകളില്‍ നിറഞ്ഞാടുകയാണല്ലോ. സാധാരണ പ്രേക്ഷകരും റിവ്യൂവര്‍മാറും ഒരുപോലെ ചിത്രത്തെ കൊണ്ടാടുന്നുമുണ്ട്. അത് തികച്ചും ന്യായമാണ് എന്നാണു എന്റെ പക്ഷ. ചിത്രത്തിന്‍റെ അരങ്ങിലും അണിയറയിലും ശരിക്കും ക്ലാസ് എന്ന് പറയാവുന്ന പ്രതിഭാസംഗമങ്ങള്‍ വ്യക്തമാണ്‌. സംവിധായകന്‍ ജിതിന്‍ കെ. ജോസ് ജിഷ്ണു ശ്രീകുമാറിനോടൊപ്പം ചേര്‍ന്നെഴുതിയ തിരക്കഥ, സാങ്കേതിക ഡിപ്പാര്‍ട്ട്മെന്റ്, ഫൈസല്‍ അലിയുടെ ക്യാമറ, ബി.ജി.എം, ഈണങ്ങള്‍, .. എല്ലാത്തിലുമുപരി എല്ലാ അഭിനേതാക്കളും നല്‍കിയ മികച്ച പ്രകടനങ്ങള്‍, പ്രത്യേകിച്ചും മുഖ്യ കഥാപാത്ര ദ്വയങ്ങളായി വന്ന മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ പ്രകടനം... ചിത്രം ശരിക്കും മലയാള സിനിമാ ചരിത്രത്തില്‍ സ്വയമൊരു ഇടം നേടുക തന്നെ ചെയ്യും എന്നുറപ്പിക്കാം.

സ്ക്രിപ്റ്റ് രചനക്ക് മുമ്പില്‍ ഒരു വമ്പന്‍ വെല്ലുവിളി ഉണ്ടായിരുന്നിരിക്കും എന്നത് തീര്‍ച്ചയാണ്: പബ്ലിക് ഡോമെയ്നില്‍ മുഴുവന്‍ വിവരങ്ങളും ലഭ്യമായ ഒരു തുടര്‍ ഭീകര സംഭവത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുക, അതേസമയം സൂക്ഷ്മതലങ്ങളില്‍ പാത്രസൃഷ്ടിയുടെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുക, ഒപ്പം പ്രേക്ഷകരുടെ രസച്ചരട് മുറിയാതെ കാക്കുക .. ഇതിനൊക്കെയപ്പുറം തങ്ങളുടെ ദൌത്യത്തെ അങ്ങേയറ്റം സങ്കീര്‍ണ്ണമാക്കിയ മറ്റൊരു കാര്യം സിനിമാസ്വാദനത്തിന്റെ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ടതാണ്: മലയാളം കണ്ട എക്കാലത്തെയും ഏറ്റവും മഹാനായ നടനെ പൈശാചികതയുടെ ആള്‍രൂപമായി അവതരിപ്പിക്കുക, അതും അയാളെ/ പൈശാചത്തെ ഒരു ഘട്ടത്തിലും മഹത്വവല്‍ക്കരിക്കാതെ ചെയ്യുക എന്നത്.. അതൊരു ചെറിയ വെല്ലുവിളി ആയിരുന്നില്ല. സ്ക്രിപ്റ്റും സംവിധാനവും ആ വെല്ലുവിളിയില്‍ തീര്‍ച്ചയായും വിജയിക്കുന്നുണ്ട്. ചെകുത്താന്റെ പാത്രസൃഷ്ടിയില്‍ അനാവശ്യമായ പൂര്‍വ്വകാല കഥ സൃഷ്ടിച്ചെടുക്കാനോ, അയാളുടെ ധാര്‍മ്മിക ശൈഥില്യത്തിന് ഏതെങ്കിലും വിധത്തിലുള്ള ന്യായീകരണം ചമക്കാനോ ഇവിടെ ശ്രമിക്കുന്നില്ല എന്നത് ചിത്ര ശില്‍പ്പികളുടെ മികവായി കാണണം. എം.ടി.യെ പോലുള്ള അതികായന്മാര്‍ പോലും ധൈര്യപ്പെട്ടിട്ടില്ലാത്ത കാര്യമാണ് അത് : ഉദാഹരണത്തിന് ‘ഉയരങ്ങളില്‍ (1984)’ (സംവിധാനം ഐ.വി.ശശി) ഓര്‍ക്കുക.

...................

https://www.fazalrahman.com/movies/article/kalamkaval-2025-jithin-k-jose

 


KALAMKAVAL (2025) / Jithin K. Jose

 The Crooked Timber of A Serial Killer

The movie is making waves in theatres and everyone are all praise for it. Including ordinary cinegoers and reviewers. And justly so… its pure class.. script written by the director Jithin K. Jose in collaboration with Jishnu Sreekumar, technical side, Faisal Ali’s camera, BGM and scores… plus, masterclass performance from all the actors, especially, the leading duo of Mammootty and Vinayakan. This one is definitely going to be remembered in the annals of Malayalam cinema history as a class apart.

The scripting had a huge challenge before it: to treat the bulk of a horrendous case, the details of which are in the public domain, with a sharp eye on characterization, and without losing the grip over the audience, and it was further complicated by the logistics of movie making: to present the greatest ever Malayalam actor as an arch-villain without celebrating evil… no small feat that the script and direction has achieved with elan… the way the script has done away with needless ‘back-story’ building and excuses for the demon’s moral entropy was really fresh in Malayalam cinema, something not even masters like M.T. didn’t dream of doing (recall ‘Uyarangalil’ (1984) by I.V.Sasi, for instance).

But yet, some have raised objections, and most of them are for the very wrong reasons that the movie never warrants…

https://www.fazalrahman.com/movies/article/kalamkaval-the-crooked-timber-of-a-serial-killer


Saturday, December 6, 2025

Joji (2021)


ജോജിയും ബേബിയും പിന്നെ മാക്ബത്തും


    നിശ്ശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം എന്ന് നിരന്തരം പ്രകോപിപ്പിച്ച രാഷ്ട്രീയ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുറെയേറെ നാളുകളോട് കിട്ടിയ ഇടങ്ങളിലൂടെ പ്രതകരിച്ച മാസങ്ങളുടെ ഉഷ്ണദിനങ്ങള്‍ക്ക്‌ അവധി കൊടുക്കാന്‍ മലയാളിക്കു കിട്ടിയ ഒന്നാന്തരം വേറിട്ടുപോക്കായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യപ്പെട്ട ദിലീഷ് പോത്തന്‍- ശ്യാം പുഷ്കര്‍- ഫഹദ് ഫാസില്‍ ടീമിന്റെ ‘ജോജി’. വിചിത്ര വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ക്ഷണിച്ചു വരുത്തിയ ചിത്രം, ഏറെ തുലനം ചെയ്യപ്പെട്ടത് മലയാളത്തിലെ ലക്ഷണമൊത്ത  സോക്കോളജിക്കല്‍ ത്രില്ലര്‍ ക്ലാസ്സിക് ആയ കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന ചിത്രവുമായാണ്. ഒന്നിനെ ഇകഴ്ത്തിയേ മറ്റൊന്നിനെ അംഗീകരിക്കാനാവൂ എന്ന പരിമിത വിഭവന്മാരുടെ മുട്ടാപ്പോക്കുകകള്‍ക്കപ്പുറം ഈ സമാനതകള്‍/ വൈചാത്യങ്ങള്‍ പഠനം അര്‍ഹിക്കുന്നുണ്ട്.

    ഇരകൾ മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് തന്നെ. അതിനു പ്രധാന കാരണം ആ ചിത്രത്തിന്റെ പ്രമേയം ഒരു കാലഘട്ടത്തിന്റെ റിബൽ ആന്റി ഹീറോ പ്രതീകത്തെ സത്യസന്ധമായും ചടുലമായും അന്നത്തെ ചലച്ചിത്ര പരമായ പരിമിതികൾ മറികടന്നു അവതരിപ്പിക്കാൻ കെ ജി ജോർജ്ജ് എന്ന അപൂർവ്വ പ്രതിഭയുടെ ക്രാഫ്റ്റിന് സാധിച്ചു എന്നതാണ്. ബേബി പ്രതിനിധാനം ചെയ്യുന്ന അസന്തുഷ്ടനും മെരുങ്ങാ പ്രകൃതിയുമായ ചെറുപ്പക്കാരൻ 'രോഷാകുലനായ ചെറുപ്പക്കാരന്‍’ (‘angry young man') കാലഘട്ടത്തിന്റെ ഋണാത്മക പതിപ്പാണ്. അഥവാ, അസ്തിത്വവാദ സമീപനത്തിന്റെ ദാര്‍ശനിക വശം ഉള്‍ക്കൊണ്ട മൂല്യബോധം അതിന്റെ പ്രതിബദ്ധമായ വഴിയിലല്ല ബേബിയെ സ്വാധീനിക്കുന്നത്, മറിച്ചു അയാളിലെ പ്രാകൃത ചോദനകളുമായി ചേര്‍ന്നാണ് അത് പ്രകാശിതമാകുന്നത് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആത്മഹത്യക്കും കൊലക്കും ഇടയിൽ അസ്തിത്വ പ്രതിസന്ധിക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ച ഒരു തലമുറയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് അയാള്‍. വിശദമാക്കാം: “നിനക്ക് നിന്റെ അപ്പനെയും അമ്മയെയും സ്നേഹമില്ലേ?” എന്ന ബന്ധുകൂടിയായ പാതിരിയുടെ ചോദ്യത്തിന് തികഞ്ഞ നിസ്സംഗതയോടെ, വികരശൂന്യനായി “ഇല്ല.!” എന്ന് ശങ്കിക്കാതെ പറയുന്ന, “നീ എവിടെ പോയതായിരുന്നു?” എന്ന ഏട്ടത്തിയമ്മയുടെ ചോദ്യത്തിന് ‘ഒരാളെ കൊല്ലാന്‍ പോയതാ..” എന്ന് നിസ്സാരമായി മറുപടി പറയുന്ന ബേബിയില്‍ പ്രതിഫലിക്കുന്ന കല്ലിച്ച ഭാവശൂന്യതക്ക് “അമ്മ ഇന്നലെ മരിച്ചു. അതോ, ഇന്നോ? എനിക്കുറപ്പില്ല.” എന്നു ആഖ്യാനം തുടങ്ങുന്ന, പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ ഒരു പരിചയമോ ശത്രുതയോ ഒന്നുമില്ലാത്ത ഒരു കൊളോണിയല്‍ ദേശവാസിയെ നിസ്സംഗമായി കൊല്ലുന്ന മെഴ്സോളിനോളം (The Outsider – Albert Camus) പഴക്കമുണ്ട്. എന്നാല്‍, മെഴ്സോളിന്റെ ബോധപൂര്‍വ്വമായ ധൈഷണിക അന്വേഷങ്ങള്‍ തീര്‍ത്തും അന്യമായ ബേബിക്ക് സമൂഹത്തിലെ മൂല്യച്യുതി എന്നതൊന്നും വിഷയമല്ല. ദാര്‍ശനികമായ ശൂന്യത നേരിടുന്ന നിഹിലിസ്റ്റ് അല്ല ബേബി. പണക്കൊഴുപ്പും മദ്യവും ലൈംഗികാസക്തിയും കെട്ടുപിണയുന്ന ധാര്‍മ്മിക/ പാരമ്പര്യ മൂല്യങ്ങളുടെ കുഴമറിച്ചിലും അടയാളപ്പെടുത്തുന്ന കുടുംബ ചുറ്റുപാടുകളില്‍ ഒരു സൈക്കോപാത്ത് ആയിത്തീരുകയാണ് അയാള്‍. ഒരു കാര്യത്തിലും ഒരു ബദലും അയാളുടെ ഉത്കണ്ഠയേ ആകുന്നുമില്ല. അയാള്‍ കഞ്ചാവു വലിക്കുകയും വേശ്യാഗമനം നടത്തുകയും ചെയ്യുന്നുണ്ട് എന്നു മാത്രമല്ല, കളിക്കൂട്ടുകാരിയില്‍ ആസക്തി തീര്‍ക്കുന്നുമുണ്ട്. ....................

https://www.fazalrahman.com/movies/article/joji-2021