Featured Post

Showing posts with label Contemporary. Show all posts
Showing posts with label Contemporary. Show all posts

Thursday, July 23, 2026

To Be Self-Evident – After Edward Said by Lena Khallaf Tuffaha

 



 (To Be Self-EvidentAfter Edward Said)

 

സ്വയംവ്യക്തമാകാൻ

(എഡ്വേർഡ് സൈദിന് ശേഷം)

 

ഓരോ സാമ്രാജ്യവും തങ്ങളുടെ പ്രജകളോട് ഒരു കഥ പറയാറുണ്ട്,

ദിവ്യവെളിപാടുകളുടെ കഥ. മരങ്ങൾ തങ്ങളുടെ

പഴുത്ത ഇലകളെ കൊഴിച്ചിടുന്നു,

വരൾച്ചയുടെ അന്ത്യത്തിൽ, വികാരരഹിതമായി.

കുട്ടികൾ വാഴുന്നത് ഫിൽട്ടറുകളിലാണ്,

അവരുടെ ക്ലാസ് മുറികളിലെ വായുവും സെൽഫികളും

ശുദ്ധീകരിക്കപ്പെട്ടവയാണ്.

 

ഓരോ സാമ്രാജ്യവും അജയ്യമായി തോന്നിക്കും —

അതിർത്തികൾ വെള്ളത്തിനടിയിലാവുമ്പോഴും,

ഉറപ്പുനൽകിയ അടുത്തദിവസത്തെ ഡെലിവറികൾക്കിടയിൽ

അതിന്റെ വെട്ടിമിനുക്കിയ കുന്നിൻചെരിവുകൾ

പിറ്റെന്നെത്തെ ഉറപ്പുവരുത്തിയ ഡെലിവറിക്കിടയില്‍

കത്തിയമരുമ്പോഴും.

 

ഓരോ സാമ്രാജ്യവും തങ്ങളുടെ

മൂല്യവ്യവസ്ഥയെ പുകഴ്ത്തിപ്പാടും,

വെടിക്കെട്ടുകൾക്കായി ധൂർത്തടിക്കും,

അവധിക്കാലങ്ങള്‍ക്കായി തങ്ങളുടെ

കുടീരങ്ങള്‍ അലങ്കരിക്കും.

 

ഓരോ സാമ്രാജ്യവും തങ്ങളുടെ

കോളനികൾക്കെതിരെ തിരിയാറുണ്ട്-

എംബസിയിലെ ക്രിസ്റ്റൽ ഗ്ലാസുകൾ

ബബിൾ റാപ്പിൽ ഭദ്രമായി പൊതിഞ്ഞുവെച്ചും,

രക്ഷാപ്രവർത്തന വിമാനത്തിൽ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുന്ന

നായ്ക്കൾക്കായി അധിക പലഹാരങ്ങൾ കരുതിവെച്ചും.

 

ഓരോ സാമ്രാജ്യവും വാഗ്ദാനം ചെയ്യാറുണ്ട്,

തങ്ങള്‍ക്കെതിരെ തന്നെയുള്ള ഒരു വിപ്ലവം!

കുറെ ചുമതലകള്‍ കുട്ടികൾക്കാണ്-

ഭാവി രൂപകൽപ്പന ചെയ്യാന്‍,

ഹൈഡ്രോപോണിക് പച്ചക്കറി മതിലുകൾ വളർത്താന്‍,

പഴയ പ്രതിഷേധ ഗാനങ്ങൾക്ക് പുതിയ പേരിടാന്‍.

 

ഓരോ സാമ്രാജ്യവും അതു പോയിടിക്കുന്ന

മഞ്ഞുമലകളെ നിഷേധിക്കാറുണ്ട്,

അതൊരു ഗായകസംഘത്തെ വാടകയ്‌ക്കെടുക്കും,

കലകൾക്കായി പണമൊഴുക്കും.

 

ഓരോ സാമ്രാജ്യവും തനിക്കുതന്നെ

താരാട്ടുപാട്ടുകൾ പാടും.

 

കവിതയിലെ പ്രധാന സൂചനകൾ:

 

1.    To Be Self-Evident: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ "We hold these truths to be self-evident..." (ഈ സത്യങ്ങൾ സ്വയംവ്യക്തമാണെന്ന് ഞങ്ങൾ കരുതുന്നു) എന്ന പ്രശസ്തമായ വരികളെ പരിഹസിച്ചുകൊണ്ടാണ് കവി ഈ തലക്കെട്ട് ഉപയോഗിച്ചിരിക്കുന്നത്.

2.    എഡ്വേർഡ് സൈദ് (Edward Said): 'ഓറിയന്റലിസം' എന്ന പ്രശസ്തമായ ഗ്രന്ഥത്തിലൂടെ സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക അധിനിവേശങ്ങളെ തുറന്നുകാട്ടിയ ചിന്തകനായ എഡ്വേർഡ് സൈദിനുള്ള സമർപ്പണമാണിത്.

3.    വിരോധാഭാസങ്ങൾ: സാമ്രാജ്യങ്ങൾ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴും (അതിർത്തികൾ മുങ്ങുക, കുന്നുകൾ കത്തുക), തങ്ങളുടെ സുഖസൗകര്യങ്ങളും (Next-day delivery, എംബസി ഗ്ലാസുകൾ, വളർത്തുമൃഗങ്ങളുടെ സുരക്ഷ) അഹങ്കാരവും കാത്തുസൂക്ഷിക്കാൻ മാത്രം ശ്രദ്ധിക്കുന്ന സാമ്രാജ്യത്വ മനോഭാവത്തെ കവി ഇതിലൂടെ നിഷ്കരുണം തുറന്നുകാട്ടുന്നു.

4.    വായുവും ഭക്ഷണവും മുതൽ 'സെൽഫി' വരെ ശുദ്ധീകരിക്കപ്പെടുന്നു (Filtration)

കുട്ടികൾ വളരുന്നത് ശുദ്ധീകരിക്കപ്പെട്ട (filtered) അന്തരീക്ഷത്തിലാണ്. അവരുടെ ക്ലാസ് മുറികളിലെ വായു എയർ ഫിൽട്ടറുകളിലൂടെ (Air purifiers) ശുദ്ധീകരിക്കപ്പെടുന്നു. അതോടൊപ്പം, സോഷ്യൽ മീഡിയയിൽ അവർ പങ്കുവെക്കുന്ന ചിത്രങ്ങളും (Selfies) യാഥാർത്ഥ്യങ്ങളും ഡിജിറ്റൽ ഫിൽട്ടറുകളിലൂടെയും സെൻസർഷിപ്പിലൂടെയും 'സുന്ദരമാക്കപ്പെടുന്നു' (sanitized). പുറത്തു ലോകത്ത് സാമ്രാജ്യത്വം കോളനികളിൽ വിതയ്ക്കുന്ന ബോംബുകളും, യുദ്ധങ്ങളും, മലിനീകരണവും, കുടിയൊഴിപ്പിക്കലുകളും ഈ കുട്ടികൾ കാണുന്നില്ല. സാമ്രാജ്യത്തിന്റെ ഹൃദയഭാഗത്തിരിക്കുന്ന കുട്ടികളെ ആ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒരു 'ഫിൽട്ടർ' പോലെ ഈ വ്യവസ്ഥ സംരക്ഷിച്ചു നിർത്തുന്നു. അവർ അനുഭവിക്കുന്നത് അണുവിമുക്തമാക്കിയ (Sanitized) ഒരു കൃത്രിമ ലോകമാണ്.

5.    അടുത്ത വരികളിൽ കാണുന്ന "growing walls of hydroponic greens" (മണ്ണില്ലാതെ വെള്ളത്തിൽ മാത്രം കൃത്രിമമായി പച്ചക്കറി വളർത്തൽ) എന്നതുപോലെ, പ്രകൃതിയുമായോ പച്ചയായ മനുഷ്യജീവിതവുമായോ യാതൊരു ബന്ധവുമില്ലാത്ത, തികച്ചും ടെക്നോളജിക്കൽ ആയ ഒരു അതിജീവനമാണ് ഇത്. സാമ്രാജ്യത്വം സ്വന്തം മക്കളെ അന്യദേശങ്ങളിലെ ചോരപ്പുഴകളിൽ നിന്നും യുദ്ധക്കെടുതികളിൽ നിന്നും അകറ്റി, ഫിൽട്ടറുകൾ വെച്ച് അടച്ചുപൂട്ടിയ ഒരു സുരക്ഷിത തടവറയിൽ വളർത്തുന്നു എന്നാണ് കവി പരിഹസിക്കുന്നത്.

((

(ലെന ഖലാഫ് തുഫാഹ (Lena Khalaf Tuffaha)

പ്രവാസം, സാംസ്കാരിക ഓർമ്മകൾ, ഭാഷ, ഭൂരാഷ്ട്രീയ അതിർത്തികൾ എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുന്ന പ്രശസ്ത പലസ്തീനിയൻ–അമേരിക്കൻ കവയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമാണ് ലെന ഖലാഫ് തുഫാഹ. വാഷിംഗ്ടണിലെ സീയാറ്റിലിൽ ജനിച്ച അവർ സൗദി അറേബ്യയിലും ജോർദാനിലുമായാണ് വളർന്നത്. ഒന്നാം തലമുറ അമേരിക്കക്കാരിയായും, കുടിയേറ്റക്കാരിയായും, പ്രവാസിയായും ഉള്ള ജീവിതാനുഭവങ്ങളിലൂടെയാണ് അവർ കടന്നുപോയത്. പലസ്തീനിയൻ, ജോർദാനിയൻ, സിറിയൻ പാരമ്പര്യമുള്ള അവർക്ക് അറബിയിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യമുണ്ട്.

അറബ് ലോകത്തുടനീളം ജീവിക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുള്ള അവരുടെ കവിതകളിൽ ഭൂരിഭാഗവും സാംസ്കാരികവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ അതിർത്തികൾ, ഭാഷകൾക്കിടയിലുള്ള അതിരുകൾ, വർത്തമാനകാലത്തിനും ജീവിക്കുന്ന ഭൂതകാലത്തിനും ഇടയിലുള്ള അതിർവരമ്പുകൾ എന്നിവ കടന്നുപോകുന്ന അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. 2024-ൽ പുറത്തിറങ്ങിയ 'സംതിംഗ് എബൗട്ട് ലിവിംഗ്' (Something About Living) എന്ന കാവ്യസമാഹാരത്തിന് നാഷണൽ ബുക്ക് അവാർഡ് (National Book Award for Poetry) ലഭിച്ചതോടെ അവർ ആഗോള സാഹിത്യലോകത്ത് വൻ ശ്രദ്ധനേടി.

 

"അധിനിവേശത്തിന്റെയും ആർത്തിയുടെയും ബഹുരാഷ്ട്ര അഹങ്കാരങ്ങളാൽ തകർക്കപ്പെട്ട പ്രവാസത്തിന്റെ സങ്കടങ്ങളെ അവരുടെ മനോഹരമായ കവിതകൾ ആലാപനം ചെയ്യുന്നു; ഒപ്പം ആ തകർച്ചകളുടെ കാരണങ്ങളെക്കുറിച്ച് തികഞ്ഞ ജാഗ്രത പുലർത്തുകയും ചെയ്യുന്നു. സ്നേഹം എന്നത് വെറുമൊരു ആശയമല്ലെന്നും, അതൊരു വിപ്ലവാത്മകമായ പ്രവർത്തനമാണെന്നും ഖലാഫ് തുഫാഹ നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ച്, ഈ കവയിത്രിയെപ്പോലെ ലോകത്തിലൂടെ സൂക്ഷ്മമായി യാത്ര ചെയ്യുമ്പോഴും, ഒട്ടും വിട്ടുവീഴ്ചയില്ലാതെ ഹൃദയത്തെ മുൻനിർത്തി ജീവിക്കുന്നവർക്ക്."

ആഡ്രിയൻ മാറ്റെജ്ക ('സെംബഡി എൽസ് സോൾഡ് ദി വേൾഡ്' എന്ന പുസ്തകത്തിന്റെ രചയിതാവ്)

((

Sunday, June 21, 2026

The Parisian by Isabella Hammad

 ഇസബെല്ല ഹമ്മാദ്: ചരിത്രം, സ്വത്വം, പ്രവാസജീവിതം




ലണ്ടനിൽ പലസ്തീനിയൻ പിതാവിന്റെയും ബ്രിട്ടീഷ് മാതാവിന്റെയും മകളായി ജനിച്ച ഇസബെല്ല ഹമ്മാദ്, തന്റെ ഫിക്ഷനുകളിലൂടെ അതീവ ശക്തമായി ദൃശ്യവൽക്കരിക്കുന്ന ആ പ്രവാസാവസ്ഥയെ (Diasporic Condition) സ്വന്തം ജീവിതത്തിലും പേറുന്ന വ്യക്തിയാണ്. യുണൈറ്റഡ് കിംഗ്ഡത്തിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ, അറബ്, യൂറോപ്യൻ, ആംഗ്ലോഫോൺ സാഹിത്യ പാരമ്പര്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര വീക്ഷണകോണിൽ നിന്നാണ് എഴുതുന്നത്. അവരുടെ ആദ്യ നോവലായ 'ദി പാരിസിയൻ', സ്വന്തം കുടുംബചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ചതാണെങ്കിലും, പലസ്തീന്റെ കൊളോണിയൽ സങ്കീർണ്ണതകളെ ഒരു വിഹഗവീക്ഷണത്തോടെ നോക്കിക്കാണുന്ന വലിയൊരു ആഖ്യാനമായി അത് വികസിക്കുന്നു. പ്രവാസികളായ എഴുത്തുകാർ പലപ്പോഴും വ്യക്തിപരമായ ഓർമ്മകളെ എങ്ങനെയാണ് ഒരു ജനതയുടെ കൂട്ടായ സാക്ഷ്യമാക്കി മാറ്റുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കൃതി.

പലസ്തീന് പുറത്തുള്ള ഹമ്മാദിന്റെ ജീവിതം, അവിടുത്തെ ഭൂതകാലത്തെ ഒരേസമയം അതീവ ആത്മബന്ധത്തോടെയും എന്നാൽ നിഷ്പക്ഷമായ ഒരു അകലം പാലിച്ചുകൊണ്ടും പുനർനിർമ്മിക്കാൻ അവരെ സഹായിക്കുന്നുണ്ട്; ഇത് പലസ്തീനിയൻ സാഹിത്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ ആഗോള സാഹിത്യത്തിന് മുന്നിൽ പ്രതിഷ്ഠിക്കാൻ ഇടയാക്കുന്നു. ഈ അർത്ഥത്തിൽ, അദാനിയ ശിബിലി, റൂല ജബ്രിയേൽ, തുടങ്ങിയവരെപ്പോലെ ഗസ്സാൻ കനഫാനിയുടെ പ്രവാസികളായ പിൻഗാമികൾ അടങ്ങുന്ന പലസ്തീനിയൻ പ്രവാസ ശബ്ദങ്ങളുടെ നിരയിലാണ് അവർ നിലകൊള്ളുന്നത് — വ്യത്യസ്ത ഭാഷകൾക്കും ഭൂപ്രദേശങ്ങൾക്കും അപ്പുറം ജന്മനാടിനായുള്ള പോരാട്ടങ്ങളെയും സങ്കര സ്വത്വങ്ങളെയും (hybridity) പ്രവാസത്തിന്റെ അന്യവൽക്കരണത്തെയുമൊക്കെയാണ് ഇവരുടെ കൃതികൾ ആവിഷ്കരിക്കുന്നത്.

ഇസബെല്ല ഹമ്മാദിന്റെ 'ദി പാരിസിയൻ' (2019), പ്രാഥമികമായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സങ്കീർണ്ണമായ തലങ്ങളിലൂടെ പലസ്തീന്റെ ഭൂതകാലത്തെ പുനർവിഭാവനം ചെയ്യുന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ഒരാദ്യ (debut) നോവലാണ്..... 

https://www.fazalrahman.com/essays/article/the-parisian-by-isabella-hammad


Saturday, May 16, 2026

A Mask the Colour of the Sky by Bassem Khandaqji / Addie Leak

 

‘എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ’: അപരാവരണവും പലസ്തീനിയൻ വീണ്ടെടുപ്പും




"അധിനിവേശത്തിന് (colonialism) പുറത്തായി ഒന്നുമില്ലെന്നും, ഫാസിസത്തിന് പുറത്തായി ഒന്നുമില്ലെന്നും, വംശഹത്യയ്ക്ക് (genocide) പുറത്തായി ഒന്നുമില്ലെന്നും ഞാൻ എപ്പോഴും ഊന്നിപ്പറയാറുണ്ട്. നമ്മൾ നിഷ്പക്ഷരല്ലെന്ന് അവർ ആരോപിക്കുന്നു. ആധുനികത എന്നത് ഒരു മിഥ്യയായിരിക്കുന്നതുപോലെ തന്നെ നിഷ്പക്ഷതയും ഒരു മിഥ്യയാണെന്നാണ് ഞാൻ പറയുന്നത്. നിഷ്പക്ഷത എന്നൊരു സംഗതി നിലവിലില്ല. നമ്മൾ നമ്മുടെ എഴുത്തുകളിൽ പൂർണ്ണമായും ഏർപ്പെടുകയും അതിലേക്ക് ലയിച്ചുചേരുകയും വേണം. എഴുതുമ്പോൾ നമുക്ക് എന്താണോ തോന്നുന്നത് അത് നമ്മൾ പരസ്യമായി പ്രഖ്യാപിക്കുക തന്നെ വേണം."

-       ബാസെം ഖന്ദാഖ്ജി, ബുക്ക് ക്ലബ് അഭിമുഖത്തില്‍ നിന്ന്.

 

1983-ൽ ജനിച്ച ബാസെം ഖന്ദാഖ്ജി, അൻ-നജാഹ് നാഷണൽ യൂണിവേഴ്സിറ്റി, അൽ-ഖുദ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 2004 നവംബർ 2-ന്, തന്റെ ഇരുപതാം വയസ്സിൽ, മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടെൽ അവീവിലെ കാർമൽ മാർക്കറ്റ് ബോംബാക്രമണത്തിൽ പങ്കാളിയായതിനെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിൽ, ഇസ്രായേലികൾക്കെതിരെ ചാവേർ ആക്രമണം നടത്താൻ ആളെ അയച്ചതിൽ തനിക്ക് പങ്കുണ്ടെന്ന് ഖന്ദാഖ്ജി സ്ഥിരീകരിച്ചിരുന്നു. എന്നാൽ താൻ ലക്ഷ്യമിട്ടത് സാധാരണക്കാരെയല്ല, മറിച്ച് സൈനിക കേന്ദ്രങ്ങളെ മാത്രമായിരുന്നുവെന്നും, കാലം പുറകോട്ട് തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട ജയിൽവാസത്തിനിടയിലും അദ്ദേഹം നിരവധി നോവലുകളും കവിതകളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. തടവറയിലിരുന്ന് അദ്ദേഹം എഴുതിയ മൂന്നാമത്തെ നോവലായ 'എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ' (A Mask, the Color of the Sky) 2024-ൽ അറബിക് ബുക്കർ പ്രൈസ് (International Prize for Arabic Fiction) കരസ്ഥമാക്കി. തുടർന്ന് 2025-, ഹമാസ് തടവിലാക്കിയ ബന്ദികൾക്ക് പകരമായി പലസ്തീനിയൻ തടവുകാരെ മോചിപ്പിക്കാനുള്ള കൈമാറ്റക്കരാറിന്റെ ഭാഗമായി ഖന്ദാക്ജി ഇസ്രായേൽ ജയിലിൽ നിന്ന് മോചിതനായി......

https://www.fazalrahman.com/essays/article/a-mask-the-colour-of-the-sky



Wednesday, April 15, 2026

Kurumulaku Manametturangunna Farovamar by Muzafer Ahammad

 ഉറങ്ങുന്ന ഫറോവമാരും ഉണരുന്ന ചരിത്രവും




യാത്രകൾ കേവലം ഭൂപടത്തിലൂടെയുള്ള സഞ്ചാരങ്ങളല്ല, മറിച്ച് അവ കാലത്തിനും സംസ്കാരങ്ങൾക്കും മുകളിലൂടെയുള്ള പര്യവേഷണങ്ങളാണ്. മുസഫർ അഹമ്മദിന്റെ കൃതികള്‍ അത്തരം പര്യവേഷണങ്ങളുടെ മികച്ച മാതൃകകളാണ്. 'കുരുമുളകു മണമേറ്റുറങ്ങുന്ന ഫറോവമാർ' എന്ന പുതിയ കൃതി, തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, ഈജിപ്ഷ്യൻ ഫറോവമാരുടെ മമ്മികൾക്കുള്ളിൽ കണ്ടെത്തിയ കേരളത്തിന്റെ കുരുമുളകുതരികളെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ട്രാൻസ് നാഷണൽ ബന്ധത്തിന്റെ സുഗന്ധമുള്ള ഓർമ്മപ്പെടുത്തലായി കണ്ടെടുക്കുന്നു. കേവലം സ്മാരകങ്ങളെയും ചരിത്ര ശേഷിപ്പുകളെയും വർണിക്കുന്ന ഒരു ടൂറിസ്റ്റ് വിവരണത്തിനപ്പുറം, ഈ കൃതി ഒരു പ്രതി-ആഖ്യാനം (Counter-narrative) ആയി മാറുന്നുണ്ട്. ഔദ്യോഗിക ചരിത്രരേഖകൾ മറച്ചുപിടിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെയും, ഭരണകൂടങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രതാപങ്ങൾക്കിടയിലെ പട്ടിണിയെയും പുസ്തകം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. നാഗിബ് മെഹ്ഫൂസിനെപ്പോലെയുള്ള സാഹിത്യ പ്രതിഭകളിലൂടെയും, മുസിരിസ് പാപ്പിറസ്സിലൂടെയും, സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്രാവിവരണം, കേരളത്തെയും ഈജിപ്തിനെയും ഒരു ട്രാൻസ് കൾച്ചറൽ സംവാദത്തിൽ വിളക്കിച്ചേർക്കുന്നു. ചരിത്രം, രാഷ്ട്രീയം, ലിംഗപദവി, സാഹിത്യം തുടങ്ങി ബഹുമുഖ മാനങ്ങളിലൂടെ ഈജിപ്തിനെ പുനർവായിക്കുന്ന ഒരു സാംസ്കാരിക ഭൂപടമായി പ്രസ്തുത കൃതിയെ പരിഗണിക്കുകയാണ് ഇവിടെ.

മുസഫറിന്റെ ഈജിപ്ഷ്യൻ യാത്ര ആരംഭിക്കുന്നത് പൂർത്തിയാകാത്ത ഒരു സാംസ്കാരിക നിയോഗത്തിന്റെ വേദനയിൽ നിന്നാണ്. വിഖ്യാത അറബ്-ഇംഗ്ലീഷ് വിവർത്തകൻ ഡെനിസ് ജോൺസൺ ഡേവിസ്, നാഗിബ് മെഹ്ഫൂസിനെ നേരിൽ കാണാൻ അവസരമൊരുക്കിയിട്ടും അത് സാധിക്കാതെ പോയതിന്റെ നഷ്ടബോധം കാൽ നൂറ്റാണ്ടിനിപ്പുറം ഈ സഞ്ചാരമായി പരിണമിക്കുന്നു. 2006 -ല്‍ മെഹ് ഫൂസിന്റെയും, 2017-ല്‍ ഡെനിസിന്റെയും വിയോഗങ്ങള്‍ അതൊരു തീരാനഷ്ടമായി അവശേഷിപ്പിച്ചു. എന്നാൽ വ്യക്തിപരമായ ഈ വേദനയ്ക്കൊപ്പം, ഡെനിസ് ജോൺസന്റെ രാഷ്ട്രീയമായ ദീർഘവീക്ഷണവും ഗ്രന്ഥകാരനെ സ്വാധീനിക്കുന്നു. അറബ് വസന്ത വേളയിൽ ലോകം ആവേശഭരിതമായിരുന്നപ്പോൾ, മുസ്‍ലിം ബ്രദർഹുഡിന്റെ ഇടപെടൽ ആ വിപ്ലവത്തെ എങ്ങനെ വഴിതെറ്റിക്കുമെന്നും അത് ഒടുവിൽ ഒരു പട്ടാള ഭരണകൂടത്തിൽ ചെന്നുനിൽക്കുമെന്നും ഡെനിസ് മുൻകൂട്ടി കണ്ടിരുന്നു. തഹ്‌രീർ സ്ക്വയറിൽ നിൽക്കുമ്പോൾ ഡെനിസിന്റെ ഈ വാക്കുകൾ യാഥാർത്ഥ്യമായത് ഗ്രന്ഥകാരൻ കാണുന്നു. ഈ സാംസ്കാരിക രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ടാണ് പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, കുരുമുളകു മണക്കുന്ന ആ പുരാതനമായ കേരള-ഈജിപ്ത് ബന്ധങ്ങളിലേക്ക് ഗ്രന്ഥകാരൻ തന്റെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുന്നത്.

മുസിരിസ് പാപ്പിറസ് മുതൽ നൈൽ ജലതർക്കങ്ങൾ വരെ

https://www.fazalrahman.com/essays/article/kurumulaku-manametturangunna-farovamar


Friday, April 10, 2026

Silence Is My Mother Tongue by Sulaiman Addonia

 മൌനം ഭാഷയാകുന്ന അഭയാര്‍ഥിത്തം.


1.

സുലൈമാന്‍ അഡോനിയ എന്ന എറിത്രിയന്‍-എത്യോപ്യന്‍-ബ്രിട്ടീഷ് നോവലിറ്റ് കുടുംബ/ പാരമ്പര്യ പരവും സാഹിതീയവും ഡയസ്‌പോറ അസ്ഥിത്വപരവുമായ ഒരു തെരഞ്ഞെടുപ്പായാണ് ‘സുലൈമാന്‍ സാദിയ – മെബ്രാത്’ എന്ന പേരുകൂടി സ്വയം സ്വീകരിച്ചത്: എത്യോപ്യന്‍/ എരിത്രിയന്‍ പാരമ്പര്യവും അഭയാര്‍ഥി സ്വത്വവും ബ്രിട്ടീഷ് സാഹിത്യ ജീവിതവും തമ്മിലുള്ള സംസ്കാരാന്തര ഐഡന്റിറ്റി സംവാദങ്ങളുടെ ഫലം. എത്യോപ്യന്‍ പിതാവിലൂടെ കിട്ടിയ അഡോനിയ എന്ന കുടുംബപ്പേര് പരമ്പരാഗത രീതിയില്‍ നിലനിര്‍ത്തിയപ്പോഴും, ഉമ്മയും മുത്തശ്ശിയുമാണ് ‘സാദിയ – മെബ്രാത്’ എന്ന സ്നേഹപാശമായി അദ്ദേഹത്തിന്‍റെ പേരില്‍ ഇടം പിടിച്ചത്. ഇത്തരം സാംസ്കാരിക മാനങ്ങള്‍ ഉള്ള തെരഞ്ഞെടുപ്പ് ഡയസ്‌പോറ സമൂഹത്തില്‍ പതിവാണ്. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട പിതാവിന്റെ അഭാവത്തില്‍ സുഡാനീസ് അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെട്ട പറക്കമുറ്റാത്ത രണ്ടു സഹോദരങ്ങള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്‌; ഉമ്മ, ജോലിതേടി സൌദിയിലും. സുലൈമാന്റെ കൃതികളിലെ, വിശേഷിച്ചും ഈ ലേഖനത്തിന്റെ വിഷയമായ Silence Is My mother Toungue എന്ന നോവലിലെ സ്ത്രീപക്ഷ സമീപനത്തെ ഈ മാതൃവന്ദന പ്രകൃതവുമായി ചേര്‍ത്തുകാണാം. സ്ത്രീപക്ഷ വീണ്ടെടുപ്പും മാതൃദായ കഥാകഥന രീതിയും (feminist recovery and matrilineal storytelling) നോവലില്‍ വളരെ പ്രകടമാണ്.

എറിത്രിയയില്‍ നിന്ന് സുഡാനിലേക്കും, തുടര്‍ന്ന് സൗദി അറേബ്യയിലേക്കും ഒടുവില്‍ ലണ്ടനിലേക്കുമുള്ള പലായനങ്ങളുടെ തുടര്‍ച്ചയില്‍ ഭാഷയുമായുള്ള ബന്ധത്തില്‍ സംഭവിച്ച മുറിവുകളുടെയും മൌനങ്ങളുടെയും പ്രതിഫലനം തലക്കെട്ടിന്റെ തെരഞ്ഞെടുപ്പിലും പ്രകടമാണ്. 1962 മുതല്‍ എത്യോപ്യന്‍ അധിനിവേശത്തില്‍ ആയിരുന്ന എരിത്രിയയിലെ ഉമ്മു ഹാജറിലാണ് സുലൈമാന്‍ ജനിച്ചത് (1974). സുദീര്‍ഘമായ (1961–1991) പ്രസ്തുത സാമന്ത പദവി (Annexation) വിരുദ്ധ സംഘര്‍ഷത്തിന്റെ ചരിത്രം, കൂട്ടക്കുരുതികള്‍, പലായനങ്ങള്‍, അഭയാര്‍ഥി പ്രവാഹം എന്നിവയുടെതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും രക്തരൂക്ഷിതവുമായ ഒന്നായിരുന്ന ഉമ്മു ഹാജര്‍ കൂട്ടക്കൊലയിലാണ് (1976) സുലൈമാന്റെ പിതാവ് കൊല്ലപ്പെടുന്നതും കുടുംബം സുഡാനീസ് അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെടുന്നതും. എറിത്രിയന്‍ പാര്‍ലമെന്റിനേപ്പോലെത്തന്നെ ടിഗ്രിന്യ, അറബിക് ഭാഷകള്‍ക്കും വിലക്കേര്‍പ്പെടുത്തി...........

https://www.fazalrahman.com/essays/article/silence-is-my-mother-tongue


Tuesday, December 16, 2025

Hamnet (2025) Direction- Chloé Zhao (125 min) (USA)

 




If the novel shattered your heart, the movie will numb you in unspeakable grief.

ഒരു സിനിമ കണ്ടു ഇതുപോലെ ഉറഞ്ഞുപോയ അനുഭവം ഈ അടുത്ത കാലത്തില്ല. മാഗി ഓഫെരലിന്റെ നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചത്. ഇതൊരു സിനിമയാകുന്നെങ്കില്‍ അതിനെങ്ങനെയാണ് നോവലിന്റെ അഗാധതയോട് നീതി പുലര്‍ത്താനാകുക എന്ന് ഓര്‍ത്തുപോയിരുന്നു അന്നേ.. പക്ഷെ ചലച്ചിത്രകലയുടെ മര്‍മ്മം അറിയാവുന്ന ഒരു സംവിധായിക (Chloé Zhao - Songs My Brothers Taught Me (2015), The Rider (2017), Nomadland (2020)) തുനിഞ്ഞിറങ്ങുമ്പോള്‍ അത് ഉജ്ജ്വലമായി സംഭവിക്കും. എനിക്ക് ഈ ചിത്രത്തില്‍ എല്ലാം സ്വപ്നതുല്യമായാണ് അനുഭവപ്പെട്ടത്: പതിനേഴാം നൂറ്റാണ്ടിന്റെ ഇംഗ്ലീഷ് നാട്ടുമ്പുറത്തിന്റെയും അതിരുടുന്ന കാടോരത്തിന്റെയും നിഗൂഡവും വന്യവുമായ മിസ്റ്റിക് സൌന്ദര്യത്തോടൊപ്പം ചിത്രത്തിന്‍റെ അടിയൊഴുക്കാകുന്ന, ചകിതാവസ്ഥ പടര്‍ത്തുന്ന അന്തരീക്ഷവും ‘സംഭവ വികാസവുംഒപ്പം ലണ്ടന്‍ തിയേറ്റര്‍ സാഹചര്യത്തിന്റെ ബഹളവും, പ്രേക്ഷകരും അഭിനേതാക്കളുമെന്ന അതിര്‍വരമ്പ് നേരത്ത് പോകുന്ന അക്കാലത്തെ  സ്റ്റേജ് സാഹചര്യവും എന്നിങ്ങനെ എതിരറ്റങ്ങളില്‍ നിലയുറപ്പിക്കുന്ന ലോകം ഒപ്പിയെടുക്കുന്ന ക്യാമറ ആദ്യ ഷോട്ടില്‍ത്തന്നെ എന്താണ് കാത്തുവെക്കുന്നത് എന്ന സൂചന നല്‍കുന്നുണ്ട് –മുഖ്യ കഥാപാത്രത്തെ പ്രകൃതിയുടെ മടിയില്‍ ഒരു fetal position-ല്‍ കാണിക്കുന്ന ആ ആദ്യ ഷോട്ട് ‘എപിക് എന്ന് വിളിക്കാം. അത് ആ കഥാപാത്രത്തെ കുറിച്ചുള്ള വാചാലമായ ഒരു സമ്മറി ആയിരുന്നു എന്ന് ചിത്രം കണ്ടു തുടങ്ങുമ്പോള്‍ ബോധ്യപ്പെടും. ഭിന്ന ലോകങ്ങളിലൂടെ, അജഗജാന്തരമുള്ള മാനസിക വ്യാപരങ്ങളിലൂടെ, കൊടുങ്കാറ്റു പിടിച്ച അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പാത്രസൃഷ്ടികളും പശ്ചാത്തലവും അനുഭവിപ്പിക്കുന്നതില്‍ പശ്ചാത്തലസംഗീതം പകരുന്ന കരുത്തും എടുത്തു പറയണം. ‘പീരിയഡ് ഡ്രാമ ഴോനറില്‍ ...................

https://www.fazalrahman.com/movies/article/hamnet-2025



Sunday, November 2, 2025

War & War (1999) by László Krasznahorkai / George Szirtes

 

‘യുദ്ധം, പിന്നെയും യുദ്ധം’: ആവർത്തന കാലഘട്ടത്തിലെ സാക്ഷി



‘യുദ്ധം, പിന്നെയും യുദ്ധം എന്ന നോവലില്‍, ലാസ്ലോ ക്രാസ്നഹോർകായ് ‘മൊറാലിറ്റി കഥയെ ചരിത്രപരമായ ആവർത്തനത്തിന്റെ ഒരു ആഖ്യാനനമായി പുനർനിർമ്മിക്കുന്നു. പ്രതിരോധത്തിലൂടെയല്ല, മറിച്ച് സാക്ഷ്യം വഹിക്കുകയെന്ന (act of bearing witness) ദുർബലമായ പ്രവൃത്തിയിലൂടെയാണ് വിമോചനം ഇവിടെ സങ്കല്‍പ്പിക്കപ്പെടുന്നത്. മുഖ്യകഥാപാത്രമായ ഗ്യോർഗി കോറിൻ ഒരു വിമോചകനല്ല - അയാള്‍ ഒരു പകര്‍പ്പെഴുത്തുകാരനാണ്- അയാളുടെ കയ്യില്‍ വന്നുചേരുന്ന ഒരപൂര്‍വ്വ കൈയെഴുത്തുപ്രതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാൽ വലയുന്ന ഒരു മനുഷ്യൻ. ചരിത്രത്തിലെ യുദ്ധ കാലഘട്ടങ്ങളിലൂടെയുള്ള നാല് മനുഷ്യരുടെ അനന്തമായ പലായനങ്ങളെ വിവരിക്കുന്ന കൃതി, അതിന്റെ വിചിത്രമായ ഉള്ളടക്കത്തിന്റെ സന്ദിഗ്ധത കൊണ്ട് അയാളെ മഥിക്കുന്നു. അത് സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം തേടി ഹംഗറിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അയാളുടെ യാത്ര വീരോചിതമല്ല, മറിച്ച് ഭ്രാന്തമാണ്; ‘വിമോചക’മല്ല, മറിച്ച് ‘ആര്‍ക്കൈവലാ’ണ് (not redemptive but archival). ആ കൈയെഴുത്തുപ്രതി രക്ഷയിലേക്കുള്ള ഒരു താക്കോലല്ല, മറിച്ച് ആവർത്തനത്തിന്റെ ഒരു രേഖയാണ്; നിരാശയുടെ ഒരു പുനർലിഖിതം (palimpsest) ആണ്. ഈ പുനർനിർമ്മാണത്തിൽ ധാർമ്മിക അനിവാര്യത, പ്രവർത്തിക്കുക എന്നതില്‍നിന്ന്‌ ഓർമ്മിക്കുക എന്നതായി മാറുന്നു.

പുരാതന ക്രീറ്റ്, മധ്യകാല വെനീസ്, റോമ സാമ്രാജ്യം, ആധുനിക യൂറോപ്പ് എന്നിവിടങ്ങളിലെ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന നാല് പുരുഷന്മാരുടെ പലായനം വിവരിക്കുന്ന കൈയെഴുത്തുപ്രതിയുടെ ഘടന ഭ്രാന്തിൽ നിന്നും വിസ്മൃതിയിൽ നിന്നുമുള്ള കോറിന്റെ സ്വന്തം പാലായനത്തെ പ്രതിഫലിപ്പിക്കുന്നു. ഓരോ അധ്യായവും അതേ വ്യക്തികളെ പുതിയ ചരിത്ര സന്ദര്‍ഭങ്ങളിലേക്ക് കൊണ്ടുപോകുന്നു. എന്നാല്‍ .................

https://www.fazalrahman.com/books/article/war-war-1999-by-lszl-krasznahorkai-george-szirtes

Thursday, August 14, 2025

Theft by Abdulrazak Gurnah

 ഗുര്‍നാ കൃതികളിലെ ദിശാമാറ്റം




(നോബല്‍ പുരസ്കാര ലബ്ധിക്കു ശേഷം അബ്ദുല്‍ റസാഖ് ഗുര്‍നായുടെതായി പുറത്തിറങ്ങിയ ആദ്യനോവല്‍ ‘Theft’ എന്ന കൃതിയെ കുറിച്ച്. ഗുര്‍നാ കൃതികളിലെ പ്രമേയ പരവും ശൈലീപരവുമായ ദിശാമാറ്റത്തെ അടയാളപ്പെടുത്തുന്ന നോവല്‍, പോസ്റ്റ്‌കൊളോണിയല്‍, ഹിസ്റ്റോറിക്കല്‍ ഫിക് ഷന്‍ പരിമിതികള്‍ക്കപ്പുറം ആഫ്രിക്കന്‍ സാഹിത്യത്തിലെ തന്നെ പുതിയ കാലത്തിന്റെ നാന്ദിയാണ്.)


2021ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ടാന്‍സാനിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍നക്ക് നല്‍കുമ്പോള്‍ പുരസ്കാര സമിതി എടുത്തു പറഞ്ഞത് “കൊളോണിയലിസത്തിന്റെ ആഘാതങ്ങളെയും സംസ്കാരങ്ങള്‍ക്കും വന്‍കരകള്‍ക്കും ഇടയില്‍ പെട്ടുപോകുന്ന അഭയാര്‍ഥിയുടെ വിധിയെയും അനുതാപപൂര്‍ണ്ണവും വിട്ടുവീഴ്ചയില്ലാതെയും നിരീക്ഷിക്കുന്നതില്‍” അദ്ദേഹത്തിനുള്ള പാടവമായിരുന്നു. ഗുര്‍നായുടെ അന്നുവരെയുള്ള പത്തു നോവലുകളും ഇതര രചനകളും ഈ വിശാലമായ നിര്‍വ്വചനത്തോട് ചേര്‍ന്നു പോകുന്നവ തന്നെയായിരുന്നു എന്നത് വ്യക്തവുമാണ്. എന്നാല്‍, നോബല്‍ പുരസ്കാരത്തെ തുടര്‍ന്നുണ്ടായ സാഹിതീയ, സാംസ്കാരിക സമ്പര്‍ക്കങ്ങളുടെ തിരക്ക് തനിക്കേറെ പ്രിയപ്പെട്ട ഫിക് ഷന്‍ രചനയില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തിയതിനെ കുറിച്ച് പില്‍ക്കാലം പലപ്പോഴും അദ്ദേഹം പറയുകയുണ്ടായി. നാലുവര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന പുതിയ നോവല്‍ ‘Theft’ പക്ഷെ, ആ ഇടവേള വലിയൊരു കുതിച്ചു ചാട്ടത്തിലേക്ക്, അഥവാ വികാസത്തിലെക്കു തന്നെ, വഴിതെളിയിച്ചു എന്ന് കരുതാന്‍ ന്യായം നല്‍കുന്നതാണ്.

നോബേല്‍ പുരസ്കാര ലബ്ധിക്കു ശേഷം നല്‍കിയ ഒരഭിമുഖത്തില്‍, പതിമൂന്നാം വയസ്സില്‍ ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിന’ വായിച്ചതിന്റെ വൈകാരികാനുഭാവത്തെ കുറിച്ച് അബ്ദുല്‍ റസാഖ് ഗുര്‍ന എടുത്തു പറയുകയുണ്ടായി. ഈ ഓര്‍മ്മയെ നേരിട്ടു ബന്ധപ്പെടുത്താവുന്ന പാത്രസൃഷ്ടിയാണ് പോയ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലെ ടാന്‍സാനിയ പശ്ചാത്തലമാക്കി ഗുര്‍ന എഴുതിയ പുതിയ  Theft (2025) എന്ന നോവലിലെ മുഖ്യ കഥാപാത്രമായ റയായുടെ പാത്രസൃഷ്ടി.

കഥാപാത്രങ്ങളും പ്രമേയ ധ്വനികളും

........................

https://www.fazalrahman.com/essays/article/theft-by-abdulrazak-gurnah

Monday, July 28, 2025

The Promise by Damon Galgut

 ചരിത്ര ഭാരം കുടുംബ ഭാരമാകുമ്പോള്‍



( ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമന്‍ ഗാല്‍ഗറ്റിന്റെ ബുക്കര്‍ പുരസ്കാരം നേടിയ  നോവല്‍ The Promise (2021) സമകാലിക സൗത്ത് ആഫ്രിക്കന്‍ ചരിത്രത്തിന്റെ സംഘര്‍ഷങ്ങള്‍ കുടുംബ ശാപമായി ഏറ്റുവാങ്ങുന്ന ആഫ്രിക്കാനര്‍ കുടുംബത്തിന്റെ ശൈഥില്യത്തിന്റെ കഥ പറയുന്നു. ശസ്ത്രക്രിയാ കത്തിയുടെ മൂര്‍ച്ചയും കൃത്യതയുമുള്ളതെന്നു വിവരിക്കപ്പെട്ട ശൈലിയുടെ ഉടമയാണ് നോവലിസ്റ്റ്.)


ആധുനിക സൌത്ത് ആഫ്രിക്കന്‍ സാഹിത്യം വ്യത്യസ്തമായ മൂന്നു കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയാണ് വികസിച്ചത്. 1948 മുതല്‍ 1994 വരെ ഔദ്യോഗികമായിത്തന്നെ നിലനിന്ന വര്‍ണ്ണവിവേചന കാലം (Apartheid), 1994ലെ മണ്ടേല സര്‍ക്കാരിന്റെ ഉദയത്തോടെ സംഭവിച്ച/ സംഭവിക്കുമെന്നു എല്ലാവരും സ്വപ്നം കണ്ട ‘വര്‍ണ്ണവിവേചാനന്തര മഴവില്‍ ദേശപ്പിറവി’ (post-Apartheid Rainbow Nation), മഴവില്ല് അതിവേഗം വിണ്ടു കീറുകയും പുതിയ സംഘര്‍ഷങ്ങള്‍ പഴയ ഹിംസാത്മകതയേക്കാള്‍ രൂക്ഷമായിത്തീരുകയും ചെയ്ത ‘വര്‍ണ്ണ വിവേചനാനന്തരത്തിനും ശേഷം’ (beyond post-Apartheid) എന്നിങ്ങനെയാണ് ഈ കാലഗണന. ഗോത്ര സംസ്കൃതികളുടെ കാവലാളുകളായ തദ്ദേശീയ കറുത്ത വര്‍ഗ്ഗക്കാര്‍, ബ്രിട്ടനില്‍ നിന്നു കുടിയേറിയ ഇംഗ്ലീഷുകാര്‍, ഡച്ച് വേരുകളുള്ള ബോയറുകള്‍ എന്നിങ്ങനെ മുഖ്യമായും മൂന്നു ജനവിഭാഗങ്ങളാണ് സംഘര്‍ഷ ഭരിതമായ ദേശത്തു കൊമ്പുകോര്‍ത്തത്. പതിനൊന്നു ഔദ്യോഗിക ഭാഷകള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സൗത്ത് ആഫ്രിക്കയില്‍ 2011ലെ കണക്കു പ്രകാരം *(1) തദ്ദേശീയമായ സുലു-ഹോസാ ഭാഷകള്‍ ഏതാണ്ട് നാല്‍പ്പതു ശതമാനം പേരും ഉപയോഗിക്കുമ്പോള്‍ പതിനാലു ശതമാനത്തോളം വരുന്ന ബോയറുകള്‍ ആഫ്രിക്കാനര്‍ ഭാഷയും നാലാമത് ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് പത്തുശതമാനം ആളുകളും ഉപയോഗിക്കുന്നു. ഇംഗ്ലീഷ്-ആഫ്രിക്കാനര്‍ ഭാഷകളില്‍ എഴുതപ്പെടുന്ന സാഹിത്യം ‘സൗത്ത് ആഫ്രിക്കന്‍ സാഹിത്യം എന്നു പരിഗണിക്കപ്പെടുമ്പോള്‍ ഇതര തദ്ദേശീയ ഭാഷാ സാഹിത്യങ്ങള്‍ ‘ആഫ്രിക്കന്‍ സാഹിത്യം എന്നാണ് വിളിക്കപ്പെടുന്നത് *(2).

ഗാല്‍ഗറ്റിന്റെ രചനാലോകം

യൂറോപ്പ്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി 1963ല്‍ പ്രിട്ടോറിയയില്‍ ജനിച്ച ഡാമന്‍ ഗാല്‍ഗറ്റ് അപ്പാര്‍ത്തീഡ് കാലത്തും തുടര്‍ന്നും ദേശം കടന്നു വന്ന ചരിത്ര സംഘര്‍ഷങ്ങളെ നേരില്‍ കാണുകയും തന്റെ കൃതികളില്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ടീനേജു കടക്കും മുമ്പേ എഴുതിയ A Sinless Season, “കൃതൃമ ഗൗരവം നിറഞ്ഞ നവയുവാവിന്റെ രചന (‘Portentous juvenilia’) – ചിന്താമൂകമെങ്കിലും അവിടവിടെ മികവു കാണിക്കുന്ന, എന്നാല്‍ കൗമാരസഹജമായ പ്രമേയക്കൂട്ടുകളാല്‍ (സെക്സ്, തിന്മ, മൃത്യു) കുഴഞ്ഞുമറിഞ്ഞ, ഇടയ്ക്കിടെ പക്വമായിട്ടില്ലാത്ത ഗദ്യം മൂലം അങ്കലാപ്പുണ്ടാക്കുന്ന..”കൃതി എന്നു വിവരിക്കപ്പെടുന്നു. *(3) പ്രസ്തുത നോവല്‍ പില്‍ക്കാലം ഗാല്‍ഗറ്റ് തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. Small Circle of Beings (1988) എന്ന സമാഹാരത്തിലെ മുഖ്യ ഭാഗമായ അതേ പേരിലുള്ള നോവെല്ല .....................

https://www.fazalrahman.com/essays/article/the-promise-by-damon-galgut


Friday, July 18, 2025

The Disappearance of Mr. Nobody by Ahmed Taibaoui/ Jonthan Wright

അന്യന്‍ ഇപ്പോഴും ഇവിടെയുണ്ട്.




(അല്‍ബേര്‍ കാമുവിന്‍റെ അസംബന്ധ ദര്‍ശനത്തിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായി വിവരിക്കപ്പെട്ട The Stranger (The Outsider), ചരിത്ര നിരപേക്ഷവും ദാര്‍ശനികമാത്രവുമായി സമീപിച്ച പ്രമേയത്തെ, പോസ്റ്റ്‌കൊളോണിയല്‍ അല്‍ജീരിയയുടെ സമൂര്‍ത്ത സാമൂഹിക പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുകയും പൊളിച്ചെഴുതുകയും പൂരിപ്പിക്കുകയും ചെയ്യുന്ന രണ്ടു സമകാലിക നോവലുകളുമായി ചേര്‍ത്തു വായിക്കുന്നു. മൂന്നു കൃതികളും ചേര്‍ന്ന് അപൂര്‍വ്വമായ ഒരു ‘അള്‍ജീരിയന്‍ ത്രയം രൂപപ്പെടുത്തുന്നു എന്നു നിരീക്ഷിക്കുന്നു.)

 

‘Mother died today. Or, may be, yesterday; I can’t be sure’

-       (Opening lines, The Stranger (1942), Albert Camus (Algeria), translated by Stuart Gilbert)

‘Mama’s still alive today’

-       (Opening lines, The Meursault Investigation (2013), Kamel Daoud (Algeria), translated by John Cullen)

‘I HAVE A KNIFE IN my kitchen. I’ve never been an aggressive person, but if this disgusting old man goes on jabbering away I’m seriously thinking of finding a new use for that knife.’

-       (Opening lines, The Disappearance of Mr. Nobody (2019), Ahmed Taibaoui (Algeria), translated by Jonthan Wright (2023)) 

 

എഴുത്തുകാരനെ/കാരിയെ ദേശത്തിന്റെ പുരാവൃത്തകരന്‍/കാരിയായി മനസ്സിലാക്കുന്നത് സാഹിത്യ സംവാദങ്ങളില്‍ സാധാരണമാണ്. എന്നാല്‍, ഭൗതികഭൂമിക എന്ന നിലയിലാണോ അതോ, ബന്ധപ്പെട്ട ദേശത്തിലെ ജനതയുടെ ജീവിതാനുഭവങ്ങളുടെ ആഖ്യാനം എന്ന നിലയിലാണോ അത് നിര്‍ണ്ണയിക്കപ്പെടെണ്ടത് എന്നതാണ് യഥാര്‍ത്ഥ ചോദ്യം. ആല്‍ബേര്‍ കാമുവെന്ന വലിയ എഴുത്തുകാരന്‍ ആധുനികതയില്‍ നിന്ന് ഉത്തരാധുനികതയിലേക്കുള്ള ലോകസാഹിത്യത്തിന്റെ പരിണാമത്തില്‍ അതിപ്രധാനമായ ഒരു കണ്ണിയായി നിലക്കൊള്ളുന്നു. എന്നാല്‍, ഫ്രഞ്ച് അള്‍ജീരിയന്‍ (pied-noir) കുടുംബാംഗം എന്ന നിലയില്‍ കൊളോണിയല്‍ പ്രിവിലെജുകള്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന് ബൗദ്ധികതലത്തില്‍ അനീതികളോട് അമൂര്‍ത്തമായി പ്രതികരിക്കാനാവുമായിരുന്നു എന്നിരിക്കിലും, കൊളോണിയല്‍ നുകത്തില്‍ അടിഞ്ഞുപോയ നിസ്സാരരായ നാട്ടുകാര്‍ ആ വലിയ ദാര്‍ശനിക ദര്‍പ്പണങ്ങള്‍ക്കു വിഷയമായിരുന്നില്ല. അദ്ദേഹം പെരുമാറിയ ‘അസംബന്ധം, അസ്തിത്വവാദം, മനുഷ്യാന്തസ്സ് (the absurd, existentialism, and human dignity)’ തുടങ്ങിയ പരിപ്രേക്ഷ്യങ്ങള്‍, കൊളോണിയല്‍ അടിച്ചമര്‍ത്തലിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുമായി നേരിട്ട് ഇടപെടുന്ന തരത്തിലള്ളതും ആയിരുന്നില്ല.

1.    അന്യന്റെ ഇടം:

തതുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/the-disappearance-of-mr-nobody-by-ahmed-taibaoui-jonthan-wright


Louise Glück : Three Poems Translation

 

നോബേല്‍ സമ്മാനം നേടിയ കവിയുടെ മൂന്നു കവിതകള്‍ -

മൊഴിമാറ്റം: ഫസല്‍ റഹ്മാന്‍







മുങ്ങി മരിച്ച കുഞ്ഞുങ്ങള്‍

-ലൂയിസ് ഗ്ലക്ക്

നോക്കൂ, വിവേക ചിന്തയില്ലവര്‍ക്ക്.

അതിനാലവര്‍ മുങ്ങിത്താഴ്കയെന്നതും ന്യായം.

ആദ്യമാ മഞ്ഞുപാളികള്‍ ചേര്‍ത്തണക്കുമവരെ

ശൈത്യം മുഴുവനാ കമ്പിളി സ്കാര്‍ഫുകള്‍

പൊങ്ങിനില്‍ക്കും, താഴ്ന്നുപോണോര്‍ക്കു പിമ്പേ,

പിന്നീയെല്ലാം ശാന്തം.

പൊയ്ക,യതിന്നിരുണ്ടതാം ബഹുഭുജങ്ങളില്‍ താങ്ങിയെടുക്കു,മവരെയപ്പോള്‍.

 

എങ്കിലും മൃത്യു വെവ്വേറെയായ് വരേണ,മവരിലേക്ക്,

ആദിയോടത്രക്കടുത്ത്.

അവരെന്നു,മന്ധരും ഭാര

രഹിതരുമെന്ന പോല്‍. ആകയാ-

ലെല്ലാം കനവായ് കണ്ടത്, ചെരാത്, 

മേശവിരിയാം തൂവെള്ള വസ്ത്രം,

അവര്‍ തന്നുടല്‍.

 

എന്നിട്ടുമവര്‍ കേള്‍പ്പൂ പതിവാം പേരുകള്‍

പൊയ്കത്തടത്തില്‍,ത്തെന്നും ചൂണ്ട പോല്‍:

എന്തേ കാത്തുനില്‍പ്പൂ നീ,

വരിക, വരിക, വീട്ടിലേക്ക്, വഴിതെറ്റി

ജലരാശിയില്‍, നീലയാം, നിതാന്തമായ്. 

 

(Descending Figure (1980) എന്ന സമാഹാരം കുഞ്ഞുങ്ങളുടെ മരണം എന്ന പ്രമേയത്തെ സവിശേഷമായി സമീപിക്കുന്നു. ഒരു യുവ മാതാവെന്ന നിലയില്‍ ഇതെഴുതിയ കാലത്ത് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുകയെന്ന ഭയം കവിയെ മഥിച്ചിരുന്നു. “The Drowned Children” എന്ന ഈ കവിതയില്‍ മാതൃത്വത്തിന്റെ സംരക്ഷക വലയമില്ലാത്ത അജ്ഞാതരായ കുഞ്ഞുങ്ങളുടെ മുങ്ങിമരണത്തെ സ്വാഭാവികമായികാണുന്നുണ്ടോ? ഇരുണ്ട, അനുതാപമില്ലാത്ത പൊയ്ക അവരെ അവഗണിക്കുന്ന മാതൃത്വം തന്നെയോ? അതോ, അവസാന വരികളില്‍ സൂചിതമാകും പോലെ, അപ്പോഴും അവര്‍ തിരികെയെത്തുമെന്ന പ്രതീക്ഷയാണോ, മാതൃ സാന്നിധ്യം?)

 

 

  പര്‍വ്വതം

-ലൂയിസ് ഗ്ലക്ക്

എന്‍ പഠിതാക്കള്‍ നോക്കുന്നുവെന്നെ, പ്രതീക്ഷാനിര്‍ഭരം.

വിവരിക്കുന്നു ഞാന്‍, കലാജീവിതമെന്നാല്‍

നിതാന്ത ശ്രമത്തിന്‍ ജീവിതം. ഭാവമാറ്റ

മൊട്ടുമില്ലവരില്‍; അറിയണമവര്‍-

ക്കിത്തിരിക്കൂടിയാ നിതാന്ത ശ്രമത്തെ.

ചൊല്ലുന്നൂ ഞാ,നതിനാല്‍ സിസിഫസിന്‍ കഥ,

എങ്ങനാണയാള്‍ ശപ്തനായീ, യുരുട്ടിക്കയറ്റാ-

നൊരു ശില, മലയിലേക്ക്, നേടില്ലൊന്നുമി-

പ്പണികൊണ്ടെന്നു,മെങ്കിലും

തുടരുമിതു താനെന്നയറിവോടെ,

യതനന്തമായ്. പറയുന്നു ഞാന്‍

ഉണ്ടിതിലാനന്ദം, കലാ ജീവിതത്തില്‍,

അതൊന്നേ പിടിതരില്ലൊരു

വിധികല്‍പ്പനക്കും, മൊഴി തുടര്‍കിലും ഞാന്‍

തള്ളുകയാ,ണൊരു ശില, രഹസ്യമായ്,

ഗോപ്യമായ് തള്ളുന്നു, ചെങ്കുത്താം

മലയിലേക്ക്. എന്തിനെന്റെയീ കള്ള-

മീ കുട്ടികളോട്? കേള്‍ക്കുകയല്ലവര്‍,

വഞ്ചിതരല്ലവര്‍, വിരലാല്‍

താളമിട്ടിരിപ്പാണവര്‍ മരമേശമേല-

തിനാല്‍ ഞാന്‍ ചുരുക്കുന്നൂ

പുരാണം; പറയുന്നൂ ഞാനതു

സംഭവിപ്പതാത്മ ലോകത്തല്ലോ,

കവിയസത്യമല്ലോ പറയുന്ന,തെന്തെന്നാല്‍

അവിടെയാ പര്‍വ്വതാഗ്രത്തില്‍ കണ്ടെത്തും

നേട്ടത്തിലല്ലോ കണ്ണയാള്‍ക്ക,

വിടയാള്‍ക്കുണ്ടനശ്വര വാസ മോഹം,

തന്‍ ഭാരത്താല്‍ മറ്റൊന്നാവു-

മൊരിടം: ഓരോ ശാസ്വവു-

മെത്തിക്കുന്നെന്നെയാ പര്‍വ്വതാഗ്രത്തില്‍.

എന്നിരുകൈകളും സ്വതന്ത്രം. ശിലയോ പെരുക്കുന്നു

മലതന്നുയരത്തെ.

 

(The Triumph of Achilles (1985), എന്ന സമാഹാരത്തില്‍ നിന്നുള്ള കവിതയാണ് The Moutain. പ്രണയം പോലുള്ള ഭാവഗീത വിഷയങ്ങള്‍ സ്വീകരിക്കുമ്പോഴും ബിബ്ലിക്കല്‍, ക്ലാസിക്കല്‍ ബിംബ കല്‍പ്പനയും മിത്തുകളും സ്വീകരിക്കുന്ന രീതി ഈ സമാഹാരത്തിലെ കവിതകളിലൂടെയാണ് കവി തുടങ്ങിവെക്കുന്നത്. ആത്മകഥാംശമുള്ള അനുഭവങ്ങള്‍ക്ക് സാര്‍വ്വ ജനീനത നല്കാന്‍ മിത്തുവല്‍ക്കരണം കവി ഉപയോഗിക്കുകയാണ്. സിസിഫസ് പുരാണത്തിന്റെ ചുവടുപിടിച്ച് ഒരേ സമയം അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിലെ പരസ്പരം മനസ്സിലാക്കലിന്റെ സങ്കീര്‍ണ്ണതകളും എഴുത്തുകാരിയുടെ സര്‍ഗ്ഗസംതൃപ്തിയുടെ അന്വേഷണവും കവി ആവിഷ്കരിക്കുന്നു.)

 

 

 

ഭത്സനം

-ലൂയിസ് ഗ്ലക്ക്

കാമനേ*, നീയെന്നെ ഒറ്റി.

എന്റെ യഥാര്‍ത്ഥ പ്രണയത്തെ

നീയെന്നിലെത്തിച്ചു.

 

ഒരുയര്‍ന്ന കുന്നില്‍ നീ തീര്‍ത്തു

അവന്റെ തെളിഞ്ഞ നോട്ടം;

നിന്റെ അസ്ത്രത്തോളം 

കഠിനമല്ലായിരുന്നെന്‍ ഹൃദയം.

 

 

സ്വപ്നങ്ങളില്ലെങ്കില്‍

എന്തിനുകൊള്ളാമൊരു കവിയെ?

ഞാനുണര്‍ന്നു കിടക്കുന്നു; അറിയുന്നു

ഉടല്‍സാന്നിധ്യമെന്റെ മേല്‍

എന്നെ നിശ്ശബ്ദമാക്കാനുറച്ച്-

പുറത്ത്, കൂരിരുട്ടില്‍

ഒലിവു മരങ്ങള്‍ക്കു മേല്‍

കുറച്ചു നക്ഷത്രങ്ങള്‍.

 

കടുത്തൊരവമതിയായ് തോന്നുന്നു:

എനിക്കിഷ്ടമാണ് നടക്കാന്‍

തോട്ടത്തിലെ ചുറ്റിവളഞ്ഞ വഴിയിലൂടെ

മെര്‍ക്കുറിത്തുള്ളികള്‍

മിന്നിത്തിളങ്ങുമീ നദിയോരത്തു

നടക്കാന്‍. കിടക്കാനിഷ്ടമാണെനിക്ക്

നദിയോരത്തെ നനഞ്ഞ പുല്ലില്‍,

ഓടിപ്പോകാന്‍, കാമനേ, 

ആരും കാണ്‍കേയല്ല, മറ്റാണുങ്ങള്‍ക്കൊപ്പം

ആരും കാണാതെ, അടക്കിപ്പിടിച്ച് –

 

ജീവിതം മുഴുവന്‍ ഞാന്‍

കപട ദൈവങ്ങളെ ധ്യാനിച്ചു.

മറുതീരത്തെ മരങ്ങളെ

നോക്കി നില്‍ക്കുമ്പോള്‍,

എന്റെ ഹൃദയത്തിലെ അസ്ത്രം

അവയിലൊന്നു പോലെയാണ്.

ആടിയുലഞ്ഞും വിറച്ചും.

 

(*ഫ്രോയ്ഡിയന്‍ മനോവിജ്ഞാനീയത്തിലെ അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ ഒന്നായ Eros. ജീവിതോന്മുഖമായ കാമനകള്‍ - പ്രണയം, സര്‍ഗ്ഗാത്മകത, ലൈംഗികത, ആത്മസംതൃപ്തി, തുടങ്ങിയവയെല്ലാം പ്രതിനിധാനം ചെയ്യുന്നു. എറോസിനെ അഭിസംബോധന ചെയ്യുന്ന കവിതയാണ് THE REPROACH. നേടുന്നതിലല്ല, തേടുന്നതിലാണ്; പൂരണത്തിലല്ല, കാമനയിലാണ് സര്‍ഗ്ഗാത്മകത എന്ന വൈരുധ്യം കവിതയില്‍ വായിച്ചെടുക്കാവുന്ന പ്രമേയങ്ങളില്‍ ഒന്നാണ്; ഒപ്പം സുവ്യക്തമായ ഒരു സ്ത്രീ വീക്ഷണവും. The Triumph of Achilles (1985),  എന്ന സമാഹാരത്തില്‍ നിന്നു തന്നെയാണ് ഈ കവിതയും.)