Featured Post

Wednesday, April 15, 2026

Kurumulaku Manametturangunna Farovamar by Muzafer Ahammad

 ഉറങ്ങുന്ന ഫറോവമാരും ഉണരുന്ന ചരിത്രവും



യാത്രകൾ കേവലം ഭൂപടത്തിലൂടെയുള്ള സഞ്ചാരങ്ങളല്ല, മറിച്ച് അവ കാലത്തിനും സംസ്കാരങ്ങൾക്കും മുകളിലൂടെയുള്ള പര്യവേഷണങ്ങളാണ്. മുസഫർ അഹമ്മദിന്റെ കൃതികള്‍ അത്തരം പര്യവേഷണങ്ങളുടെ മികച്ച മാതൃകകളാണ്. 'കുരുമുളകു മണമേറ്റുറങ്ങുന്ന ഫറോവമാർ' എന്ന പുതിയ കൃതി, തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, ഈജിപ്ഷ്യൻ ഫറോവമാരുടെ മമ്മികൾക്കുള്ളിൽ കണ്ടെത്തിയ കേരളത്തിന്റെ കുരുമുളകുതരികളെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ട്രാൻസ് നാഷണൽ ബന്ധത്തിന്റെ സുഗന്ധമുള്ള ഓർമ്മപ്പെടുത്തലായി കണ്ടെടുക്കുന്നു. കേവലം സ്മാരകങ്ങളെയും ചരിത്ര ശേഷിപ്പുകളെയും വർണിക്കുന്ന ഒരു ടൂറിസ്റ്റ് വിവരണത്തിനപ്പുറം, ഈ കൃതി ഒരു പ്രതി-ആഖ്യാനം (Counter-narrative) ആയി മാറുന്നുണ്ട്. ഔദ്യോഗിക ചരിത്രരേഖകൾ മറച്ചുപിടിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെയും, ഭരണകൂടങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രതാപങ്ങൾക്കിടയിലെ പട്ടിണിയെയും പുസ്തകം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. നാഗിബ് മെഹ്ഫൂസിനെപ്പോലെയുള്ള സാഹിത്യ പ്രതിഭകളിലൂടെയും, മുസിരിസ് പാപ്പിറസ്സിലൂടെയും, സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്രാവിവരണം, കേരളത്തെയും ഈജിപ്തിനെയും ഒരു ട്രാൻസ് കൾച്ചറൽ സംവാദത്തിൽ വിളക്കിച്ചേർക്കുന്നു. ചരിത്രം, രാഷ്ട്രീയം, ലിംഗപദവി, സാഹിത്യം തുടങ്ങി ബഹുമുഖ മാനങ്ങളിലൂടെ ഈജിപ്തിനെ പുനർവായിക്കുന്ന ഒരു സാംസ്കാരിക ഭൂപടമായി പ്രസ്തുത കൃതിയെ പരിഗണിക്കുകയാണ് ഇവിടെ.

മുസഫറിന്റെ ഈജിപ്ഷ്യൻ യാത്ര ആരംഭിക്കുന്നത് പൂർത്തിയാകാത്ത ഒരു സാംസ്കാരിക നിയോഗത്തിന്റെ വേദനയിൽ നിന്നാണ്. വിഖ്യാത അറബ്-ഇംഗ്ലീഷ് വിവർത്തകൻ ഡെനിസ് ജോൺസൺ ഡേവിസ്, നാഗിബ് മെഹ്ഫൂസിനെ നേരിൽ കാണാൻ അവസരമൊരുക്കിയിട്ടും അത് സാധിക്കാതെ പോയതിന്റെ നഷ്ടബോധം കാൽ നൂറ്റാണ്ടിനിപ്പുറം ഈ സഞ്ചാരമായി പരിണമിക്കുന്നു. 2006 -ല്‍ മെഹ് ഫൂസിന്റെയും, 2017-ല്‍ ഡെനിസിന്റെയും വിയോഗങ്ങള്‍ അതൊരു തീരാനഷ്ടമായി അവശേഷിപ്പിച്ചു. എന്നാൽ വ്യക്തിപരമായ ഈ വേദനയ്ക്കൊപ്പം, ഡെനിസ് ജോൺസന്റെ രാഷ്ട്രീയമായ ദീർഘവീക്ഷണവും ഗ്രന്ഥകാരനെ സ്വാധീനിക്കുന്നു. അറബ് വസന്ത വേളയിൽ ലോകം ആവേശഭരിതമായിരുന്നപ്പോൾ, മുസ്‍ലിം ബ്രദർഹുഡിന്റെ ഇടപെടൽ ആ വിപ്ലവത്തെ എങ്ങനെ വഴിതെറ്റിക്കുമെന്നും അത് ഒടുവിൽ ഒരു പട്ടാള ഭരണകൂടത്തിൽ ചെന്നുനിൽക്കുമെന്നും ഡെനിസ് മുൻകൂട്ടി കണ്ടിരുന്നു. തഹ്‌രീർ സ്ക്വയറിൽ നിൽക്കുമ്പോൾ ഡെനിസിന്റെ ഈ വാക്കുകൾ യാഥാർത്ഥ്യമായത് ഗ്രന്ഥകാരൻ കാണുന്നു. ഈ സാംസ്കാരിക രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ടാണ് പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, കുരുമുളകു മണക്കുന്ന ആ പുരാതനമായ കേരള-ഈജിപ്ത് ബന്ധങ്ങളിലേക്ക് ഗ്രന്ഥകാരൻ തന്റെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുന്നത്.

മുസിരിസ് പാപ്പിറസ് മുതൽ നൈൽ ജലതർക്കങ്ങൾ വരെ

മുസഫറിന്റെ ഈജിപ്ഷ്യൻ യാത്രകൾ കേവലം വർത്തമാനകാലത്തെ കാഴ്ചകളിലല്ല, മറിച്ച് സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള ചരിത്രരേഖകളിലാണ് വേരുകളാഴ്ത്തി നിൽക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 1980-ൽ കണ്ടെത്തിയ 'മുസിരിസ് പാപ്പിറസ്'. പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ മുസിരിസിൽ നിന്നുള്ള ചരക്കുകൾ അലക്സാണ്ട്രിയയിലേക്ക് കൊണ്ടുപോകുന്നതിനായി ഒരു കച്ചവടക്കാരനും ബാങ്കറും തമ്മിലുണ്ടാക്കിയ ഈ കടൽവായ്പാ കരാറിനെ 'നമ്മുടെ ചരിത്രത്തിന്റെ എക്സ്-റേ സ്കാനിംഗ് ഷീറ്റ്' എന്നാണ് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. എഴുതപ്പെട്ട സമുദ്രവ്യാപാര ചരിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ആധികാരികമായ ഈ രേഖ, കേരളത്തെയും ഈജിപ്തിനെയും ഒരു ആഗോള സാമ്പത്തിക ഭൂപടത്തിൽ അന്നേ വിളക്കിച്ചേർത്തിരുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ഭൂതകാലത്തിലെ ഈ വിനിമയങ്ങളെ വർത്തമാനകാലത്തെ സങ്കീർണ്ണമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി (Geopolitics) എഴുത്തുകാരൻ ഇണക്കിച്ചേർക്കുന്നുണ്ട്. ഈജിപ്തിന്റെ ജീവനാഡിയായ നൈൽ നദിയെക്കുറിച്ചുള്ള വിവരണങ്ങൾ ഇതിന് ഉദാഹരണമാണ്. നൈൽ കേവലം വരദായിനിയായ ജലസ്രോതസ്സു മാത്രമല്ല, മറിച്ച് സുഡാൻ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുമായി നിലനിൽക്കുന്ന ഭൌമരാഷ്ട്രീയ ജലതർക്കങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നിമിത്തവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

സലാഹുദ്ദീൻ അയ്യൂബി പണികഴിപ്പിച്ച കോട്ടയുടെ ചരിത്രം വിവരിക്കുമ്പോഴും ഈ രാഷ്ട്രീയ ജാഗ്രത പ്രകടമാണ്. കുരിശുയുദ്ധ കാലത്തെ അതിജീവനത്തിനായി നിർമ്മിക്കപ്പെട്ട 97 മീറ്റർ ആഴമുള്ള യൂസുഫ് കിണർ പോലുള്ള നിർമ്മിതികൾ, അധികാരം സംരക്ഷിക്കാൻ സ്വീകരിച്ചിരുന്ന ഭൂമിശാസ്ത്രപരമായ തന്ത്രങ്ങളെ വെളിപ്പെടുത്തുന്നു. പൗരാണികമായ ഈ ജിയോപൊളിറ്റിക്കൽ തന്ത്രങ്ങളിൽ നിന്ന് ആധുനിക കാലത്തെ നൈൽ ജലരാഷ്ട്രീയത്തിലേക്കും ഗാസ അതിർത്തിയിലെ നയതന്ത്ര പ്രതിസന്ധികളിലേക്കും സഞ്ചാരിയുടെ കണ്ണ് പായുന്നു. ചരിത്രപരമായ തെളിവുകളെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെയും കോർത്തിണക്കി ഈജിപ്ത് യാത്രയെ ഒരു രാഷ്ട്രീയ പാഠപുസ്തകമായി ഈ കൃതി മാറ്റിയെടുക്കുന്നു.

പിരമിഡുകളും ഖലാസികളും

യാത്രാവിവരണം, മനുഷ്യാനുഭവങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പരിണാമ ചരിത്രങ്ങളെ കുറിച്ചുള്ള അന്വേഷണമായി മാറുന്നത് കൌതുകകരമാണ്. ഈജിപ്തിലെ പിരമിഡുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ ഗ്രന്ഥകാരൻ തന്റെ കേരളീയ പരിസരത്തെ സന്നിവേശിപ്പിക്കുന്നത് ഇതിന് ഉദാഹരണമാണ്. ഗിസയിലെ പിരമിഡിൽ കൂറ്റൻ കല്ലുകൾ എത്തിക്കുന്ന രീതിയെക്കുറിച്ച് വിവരിക്കുമ്പോൾ അദ്ദേഹം ബേപ്പൂരിലെ മാപ്പിള ഖലാസികളെ ഓർത്തെടുക്കുന്നു. ഒരേ സാങ്കേതിക വിദ്യ ലോകത്തിന്റെ രണ്ട് ഭാഗങ്ങളിൽ എങ്ങനെ സമാനമായി പ്രവർത്തിക്കുന്നു എന്ന നിരീക്ഷണം നരവംശശാസ്ത്രപരമായ (Anthropological) ഒരു വിനിമയമായി മാറുന്നു. മനുഷ്യന്റെ കായിക അധ്വാനവും ബുദ്ധിയും എങ്ങനെയാണ് മഹാത്ഭുതങ്ങൾ സൃഷ്ടിച്ചത് എന്ന തിരിച്ചറിവാണിത്.

മരണത്തെ അനശ്വരമാക്കിയ ഈജിപ്ഷ്യൻ ജനതയുടെ ‘മമ്മിഫിക്കേഷൻ’ പ്രക്രിയയെ ഒരു സാംസ്കാരിക പരിണാമമായി (Cultural Evolution) അദ്ദേഹം വിലയിരുത്തുന്നു. രാജകുടുംബത്തിന് മാത്രം അവകാശപ്പെട്ട ഒന്നിൽനിന്ന് പണം നൽകാൻ കഴിയുന്ന ആർക്കും ചെയ്യാവുന്ന ഒന്നായി മമ്മിഫിക്കേഷൻ മാറിയ ചരിത്രം, ആ സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ ജനാധിപത്യവൽക്കരണത്തെ സൂചിപ്പിക്കുന്നു. മനുഷ്യരുടേത് മാത്രമല്ല, പത്തു ലക്ഷത്തിലധികം വരുന്ന പൂച്ചകളുടെയും പരുന്തുകളുടെയും മറ്റും മമ്മികൾ കണ്ടെത്തപ്പെട്ടത്, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പുരാതനമായ ആത്മീയ ബന്ധത്തെയും വിശ്വാസങ്ങളുടെ വികാസത്തെയും അടയാളപ്പെടുത്തുന്നു. ആധുനിക കാലത്തെ ഡി.എൻ.എ ടെസ്റ്റുകളും സ്കാനിംഗും ഈ പുരാതന ചരിത്രത്തിൽ പുതിയ വെളിച്ചം വീശുന്നത് ഈ വിഭാഗത്തിലെ മറ്റൊരു സുപ്രധാന നിരീക്ഷണമാണ്. 'ദ യങ്ങർ ലേഡി' എന്ന മമ്മി തിരിച്ചറിയപ്പെട്ടതോടെ തൂത്തൻഖമന്റെ ജൈവിക മാതാവിനെക്കുറിച്ചുള്ള പഴയ ധാരണകൾ തിരുത്തപ്പെടുന്നു. വിശ്വാസങ്ങളിൽ നിന്ന് ചരിത്രത്തിലേക്കും അവിടെ നിന്ന് ശാസ്ത്രീയമായ ആധികാരികതയിലേക്കുമുള്ള ഈ പരിണാമം ഗൗരവമാര്‍ന്ന ചരിത്രസമീപനമാണ്. ചരിത്രത്തെ ഒരു കെട്ടുകഥയായി കാണുന്നതിന് പകരം നിരന്തരം പുതുക്കപ്പെടുന്ന ഒരു വിജ്ഞാനശാഖയായി കാണുന്ന (Egyptology) സമീപനം, മധ്യകാല ചരിത്ര സ്മാരകങ്ങള്‍ പോലും മിത്തുകളിലേക്ക് ഹിംസാത്മകമായി പരകായപ്പെടുത്തുന്ന ഇന്ത്യന്‍ സാഹചര്യത്തിനൊക്കെ (History vs Myth) ഒരു ചൂണ്ടുപലക ആകേണ്ടതാണ്.

യാത്രികനിലെ കവിയും വായനക്കാരനും

മുസഫർ അഹമ്മദിലെ യാത്രികൻ സഞ്ചരിക്കുന്നത് ഭൂപടങ്ങളിലൂടെ മാത്രമല്ല, ലോകസാഹിത്യത്തിന്റെ വിപുലമായ ഭാവനാലോകങ്ങളിലൂടെ കൂടിയാണ്. അദ്ദേഹത്തിന്റെ ഓരോ നിരീക്ഷണത്തിനും ഒരു മികച്ച വായനക്കാരന്റെ (Well-read traveler) ബൗദ്ധികമായ തെളിച്ചവും ഒരു കവിയുടെ വൈകാരികമായ സ്പർശവുമുണ്ട്. വിഖ്യാത എഴുത്തുകാരൻ നാഗിബ് മെഹ്ഫൂസിനെ നേരിൽ കാണാൻ കഴിയാതെ പോയതിന്റെ നഷ്ടബോധത്തിൽ നിന്നാണ് ഈ യാത്രയുടെ പൊരുൾ അദ്ദേഹം കണ്ടെത്തുന്നത്. കെയ്‌റോയിലെ ജമാലിയ സ്ട്രീറ്റിലൂടെ നടക്കുമ്പോൾ മെഹ്ഫൂസിന്റെ കഥാപാത്രങ്ങളെയും, അദ്ദേഹത്തിന്റെ മ്യൂസിയത്തിന് ഇനിയും പേരില്ല എന്നതിനെ കുറിച്ച് പറയുമ്പോള്‍ ‘അറബ് സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള അസംബന്ധം’ എന്ന പ്രമേയത്തെയും ഗ്രന്ഥകാരന്‍ സ്പര്‍ശിക്കുന്നു. മെഹ്ഫൂസിന്റെ രചനാരീതികളുടെയും സവിശേഷതകളുടെയും നിരീക്ഷണങ്ങളിലേക്കും മൗലികവാദികളുടെ വധശ്രമത്തില്‍ തളര്‍ന്നുപോയ അദ്ദേഹത്തിന്‍റെ വലംകൈയ്യിനെ കുറിച്ചും ‘പിരമിഡുകളുടെ തലപ്പൊക്ക’മുള്ള ചെറുത്തുനില്പ്പിനെ കുറിച്ചും വിവരിക്കുന്നു. മെഹ്ഫൂസിനെ, വിശേഷിച്ചും ‘ഗബലാവിയുടെ മക്കള്‍’, വായിക്കാന്‍ തുടങ്ങുന്നവര്‍ക്ക്, മികച്ചൊരു പ്രവേശികയായിത്തീരുന്നുണ്ട് വിശാലമായ വായനാ സംസ്കാരമുള്ള എഴുത്തുകാരന്റെ പുസ്തകത്തിലെ ഈ പ്രഥമ അധ്യായം തന്നെ.

അലക്സാണ്ട്രിയ എന്ന നഗരത്തെ അദ്ദേഹം സമീപിക്കുന്നത് കോൺസ്റ്റന്റൈൻ കവാഫിയുടെയും ലോറൻസ് ഡുറലിന്റെയും വരികളിലൂടെയാണ്. അലക്സാണ്ട്രിയക്കാരനായ കവാഫിയെ ഗ്രീക്ക് കവിയായി മാത്രം കണ്ടിരുന്ന പഴയ ധാരണകളെ തിരുത്തിക്കൊണ്ട്, ആ നഗരത്തിന്റെ കോസ്മോപോളിറ്റൻ സ്വഭാവം അദ്ദേഹം തിരിച്ചറിയുന്നു. "നൈലിന്റെ കടവുകളിൽ കെയ്‌റോ നഗരം കുളിച്ചു കയറുന്നു" എന്നതുപോലുള്ള പ്രയോഗങ്ങളിൽ മുസഫറിലെ കവി സജീവമായി നിൽക്കുന്നു. വരണ്ട ചരിത്രരേഖകളെ കവിത്വമുള്ള ഭാഷയിലേക്ക് പരിവർത്തനം ചെയ്യുമ്പോഴാണ് ഈ യാത്രാവിവരണം ഒരു കലാസൃഷ്ടിയായി മാറുന്നത്.

ഈജിപ്തിലെ ചിത്രലിപിത്തൂണിലെ കിളികളെ കാണുമ്പോൾ, മലയാളത്തിലെ കിളിപ്പാട്ട് പാരമ്പര്യത്തെയും 'കിളിയെക്കൊണ്ട് കഥ പറയിക്കുന്ന' എഴുത്തുരീതിയെയും അദ്ദേഹം ഓർമ്മിക്കുന്നത് മികച്ച വായനക്കാരന്റെ ബൗദ്ധികമായ ഉൾക്കാഴ്ചയാണ്. ഷേക്സ്പിയറുടെ ആന്റണി ആൻഡ് ക്ലിയോപാട്ര മുതൽ അനിതാ തമ്പിയുടെ കവാഫി വിവർത്തനങ്ങൾ വരെ ഈ യാത്രയിൽ ബൗദ്ധിക സാന്നിധ്യങ്ങളായി കടന്നുവരുന്നു. ലോകസാഹിത്യകാരന്മാരുമായി മുസഫർ നടത്തുന്ന ഈ സംവാദം യാത്രയെ ഒരു ട്രാൻസ് കൾച്ചറൽ അനുഭവമാക്കി മാറ്റുന്നു.

ക്ലിയോപാട്രയും ചരിത്രത്തിന്റെ പക്ഷപാതവും

യാത്രാവിവരണങ്ങളിലെ രാഷ്ട്രീയ ബോധം പ്രകടമാകുന്നത് അത് ഔദ്യോഗിക ആഖ്യാനങ്ങളെ എങ്ങനെ ചോദ്യം ചെയ്യുന്നു എന്നതിലാണ്. ലോകത്തെങ്ങും എന്നപോലെ ഈജിപ്ഷ്യൻ ചരിത്രത്തിലും സ്ത്രീ അദൃശ്യവല്ക്കരിക്കപ്പെട്ടു. ഏഴ് ക്ലിയോപാട്രമാരുണ്ടായിട്ടും ലോകം ഒരാളെ മാത്രം ആഘോഷിക്കുന്നതിനെ പുരുഷാധിപത്യപരമായ ചരിത്രനിർമ്മിതിയായി ലേഖകന്‍ എടുത്തു പറയുന്നു. ചരിത്രം പുരുഷന്മാരാൽ നിറയുകയും സ്ത്രീകൾ മാഞ്ഞുപോകുകയും ചെയ്യുന്ന പ്രതിഭാസത്തിന്റെ എതിരറ്റത്ത് മഹ്മൂദ് മുഖ്താര്‍ എന്ന ശില്‍പ്പി സ്വന്തം അമ്മയെ ചിത്രീകരിക്കുന്ന കലാസൃഷ്ടിയുണ്ട്: 'കർഷക സ്ത്രീ'യുടെ ശില്പത്തെ സ്ഫിങ്ക്സിനും പിരമിഡുകൾക്കും മുകളിൽ പ്രതിഷ്ഠിക്കുന്നതിലൂടെ സ്ത്രീത്വത്തിന്റെ അതിജീവനം എന്ന സാര്‍വ്വലൌകിക പ്രമേയം ഉന്നയിക്കപ്പെടുന്നു. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തു നിന്ന്, ‘വാലി ഓഫ് ദ കിംഗ്സി’ല്‍ നിന്നെത്തിയ 18 ഫറോവമാരുടെയും നാല് രാജ്ഞിമാരുടെയും മമ്മികള്‍,  ഓര്‍മ്മയില്‍ നിന്ന് വരുന്ന കുന്തിരിക്ക ഗന്ധത്തില്‍ കണ്ടുനില്‍ക്കുന്ന വിവരണത്തെ, 2021-ലെ വിവാദമായ ‘ഫറോവമാരുടെ ഗോള്‍ഡന്‍ പരേഡ്’ ഘട്ടത്തില്‍ ദേശത്തിന്റെ ദാരിദ്ര്യം പോലുള്ള പ്രശ്നങ്ങളെ അവഗണിക്കുന്നതിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളിലേക്ക് നയിച്ചതുമായി ഗ്രന്ഥകാരന്‍ ചേര്‍ത്തുവെക്കുന്നു. പൌരാണികതയുടെ ദൃശ്യപ്പൊലിമ രേഖപ്പെടുത്തുമ്പോഴും ‘മരണത്തിന് കുലീനതയുണ്ടെങ്കില്‍, ജീവിതത്തിനു അവകാശങ്ങളുമുണ്ട് എന്ന മുദ്രാവാക്യം വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഉണര്‍ത്തലായി ഗ്രന്ഥകാരനെ മഥിക്കുന്നു.

അധികാരത്തിന്റെ ഹിംസാത്മകമായ ആഖ്യാനങ്ങളെ പൊളിച്ചെഴുതുന്ന 'ചരിത്രത്തിന്റെ പക്ഷപാതം' എന്ന നിരീക്ഷണം ഈ കൃതിയുടെ അന്തസ്സത്തയാണ്. രാജാക്കന്മാരുടെ സ്വത്തു സമ്പാദനത്തിന്റെ കഥകൾ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടുമ്പോൾ, അവരെ കൊള്ളയടിക്കാൻ നിർബന്ധിതരായ പാവപ്പെട്ട മനുഷ്യരുടെ കഥകൾ വെറും 'കുറ്റപത്രങ്ങളിൽ' മാത്രം ഒതുങ്ങുന്നു എന്ന വൈരുധ്യം പ്രധാനമാണ്. ഫറോവമാരുടെ പ്രതാപം വർണ്ണിക്കുമ്പോഴും അതിനടിയിലെ മനുഷ്യരുടെ പട്ടിണിയെയും അധ്വാനത്തെയും ലേഖകന്‍ അടയാളപ്പെടുത്തുന്നു. അധികാരപ്രയോഗം ജനനന്മയ്ക്കാണ് എന്ന ഭരണകൂട ആഖ്യാനങ്ങളെ ചാർളി ചാപ്ലിന്റെ 'ദ ഗ്രേറ്റ് ഡിക്റ്റേറ്ററുമായി' താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം വിമർശിക്കുന്നു.

അലക്സാണ്ട്രിയയിലെ പ്രശസ്തമായ ലൈബ്രറിയുടെ നാശത്തെക്കുറിച്ച് വിവരിക്കുമ്പോൾ മുസഫര്‍ ഉപയോഗിക്കുന്ന 'തലമുറ ഹിംസ' (Generational Violence) എന്ന പ്രയോഗം വളരെ ശ്രദ്ധേയമാണ്. ഒരു ജനതയുടെ അറിവിന്റെ ശേഖരങ്ങളെ തകർക്കുന്നതിലൂടെ അവരുടെ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന ഈ പ്രവണതയെ ചൈനയിലെയും ഇറാഖിലെയും ശ്രീലങ്കയിലെയും നളന്ദയിലെയും നാസി ജര്‍മ്മനിയിലെയും പുസ്തകശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുമായി അദ്ദേഹം വിളക്കിച്ചേർക്കുന്നു. അറിവിനെതിരെയുള്ള ആഗോള ഹിംസയുടെ രാഷ്ട്രീയമാണ് ഇവിടെ ശരവ്യമാകുന്നത്.

രാഷ്ട്രീയ ജാഗ്രതയും ബോധപൂർവ്വമായ ആന്ധ്യവും

വർത്തമാനകാല ഈജിപ്തിലെ രാഷ്ട്രീയ മുറിവുകളെ അദ്ദേഹം തിരിച്ചറിയുന്നത് കെയ്‌റോയിലെ തഹ്‌രീർ സ്ക്വയറിൽ നിൽക്കുമ്പോഴാണ്. ഡെനിസ് ജോണ്‍സണ്‍ അന്നേ ഭയപ്പെട്ടപോലെ, അറബ് വസന്തത്തിന്റെ പ്രത്യാശകൾ എങ്ങനെയാണ് ഒരു പട്ടാള ഭരണകൂടത്തിന്റെ കരിനിഴലിൽ അസ്തമിച്ചതെന്ന് അദ്ദേഹം വേദനയോടെ നിരീക്ഷിക്കുന്നു. ഇന്ന് അവിടം ഒരു 'ഇൻഫെയ്മസ് സ്ക്വയർ' ആയി മാറിയിരിക്കുന്നു. ഗാസയിലെ നരമേധത്തോടും റഫ അതിർത്തിയോടും ഈജിപ്ഷ്യൻ അധികൃതർ പുലർത്തുന്ന രാഷ്ട്രീയമായ നിസ്സംഗതയെയും അദ്ദേഹം തുറന്നുകാട്ടുന്നു. താമസിക്കുന്ന ഹോട്ടലിൽ വെച്ച് കണ്ടുമുട്ടിയ ഇസ്രായേലി തീർത്ഥാടകര്‍ (മലയാളി സംഘം) മറ്റൊരു ഞെട്ടല്‍ കാത്തുവെക്കുന്നു. ജറുസലേം സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന സംഘം, തൊട്ടടുത്ത ഗാസയിൽ നടക്കുന്ന ഭീകരമായ നരമേധത്തെക്കുറിച്ച് പൂർണ്ണമായ അജ്ഞതയോ അല്ലെങ്കിൽ ബോധപൂർവ്വമായ ആന്ധ്യമോ (Political Blindness) പ്രകടിപ്പിക്കുന്നത് എഴുത്തുകാരനെ വേദനിപ്പിക്കുന്നു. ലോകം മുഴുവൻ ഗാസയ്ക്കായി വിലപിക്കുമ്പോഴും, അവിടെ സന്ദർശനം നടത്തിയവർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല എന്നത് ഇസ്രായേൽ എത്രത്തോളം ശ്രദ്ധാപൂർവ്വമാണ് തങ്ങളുടെ അധിനിവേശ രാഷ്ട്രീയത്തെ മറച്ചുപിടിക്കാൻ 'അണ്ടർ കവർ' തുന്നുന്നത് എന്നതിന്റെ തെളിവായി ലേഖകന്‍ കാണുന്നു. ഈ ആന്ധ്യം കേവലം അറിവില്ലായ്മയല്ല, മറിച്ച് സാമ്രാജ്യത്വ ശക്തികൾ നിർമ്മിച്ചെടുക്കുന്ന കപട ആഖ്യാനങ്ങളിൽ സാധാരണ മനുഷ്യർ എങ്ങനെ കുടുങ്ങിപ്പോകുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ചരിത്രത്തിലെ മമ്മികളെയും സ്മാരകങ്ങളെയും വണങ്ങുന്നവർ വർത്തമാനകാലത്തെ മനുഷ്യരുടെ രോദനം കേൾക്കാതെ പോകുന്നത് യാത്രികനെ അസ്വസ്ഥനാക്കുന്നു.

ഉപസംഹാരം: കുരുമുളകിന്റെ രാഷ്ട്രീയ കർതൃത്വം

യാത്രാന്ത്യത്തില്‍ കെയ്‌റോയിലെ ഒരു കടയിൽ നിന്ന് ഒരു മണി കുരുമുളക് ചോദിച്ചുവാങ്ങി തന്റെ തുണിസഞ്ചിയിലെ ‘ലോക്കറിൽ’ സൂക്ഷിക്കുന്നതിലൂടെയാണ്  എഴുത്തുകാരൻ തന്റെ വേരുകളിലേക്ക് തിരിച്ചുപോകുന്നത്. മൂവായിരം വർഷങ്ങൾക്കപ്പുറം ഫറോവമാരുടെ മമ്മികൾക്കൊപ്പം അടക്കം ചെയ്യപ്പെട്ട അതേ 'കറുത്ത പൊന്ന്' തന്റെ വിരലുകൾക്കിടയിൽ വിശ്രമിക്കുമ്പോൾ, ചരിത്രം ഒരു വൃത്തം പൂർത്തിയാക്കുന്നു. കൊളോണിയൽ അധിനിവേശങ്ങളുടെയും ആഗോള വാണിജ്യത്തിന്റെയും ചോരക്കഥകളിൽ കുരുമുളകിന് വലിയൊരു രാഷ്ട്രീയ കർതൃത്വമുണ്ട് (Agency) എന്ന തിരിച്ചറിവോടെയാണ് ഈ യാത്രയുടെ സാംസ്കാരിക ലക്ഷ്യം സഫലമാകുന്നത്. ഈജിപ്തിനെ കേരളവുമായി കുരുമുളകിലൂടെ ബന്ധിപ്പിച്ച് തുടങ്ങിയ യാത്ര, വർത്തമാനകാലത്തെ ഗാസയുടെയും തഹ്‌രീർ സ്ക്വയറിന്റെയും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ അവസാനിക്കുമ്പോൾ അത് കേവലം ഒരു യാത്രാവിവരണമല്ലാതായി മാറുന്നു. അത് ചരിത്രത്തെ രാഷ്ട്രീയമായി വായിക്കാനും, അധികാരത്തിന്റെ ആഖ്യാനങ്ങളെ ചോദ്യം ചെയ്യാനും, മനുഷ്യത്വത്തിന്റെ പക്ഷം ചേർന്നുനിൽക്കാനും വായനക്കാരനെ പ്രേരിപ്പിക്കുന്ന ഒരു ഉജ്ജ്വലമായ സാംസ്കാരിക രേഖയാണ്. മികച്ച വായനക്കാരനും കവിയും രാഷ്ട്രീയ നിരീക്ഷകനും ഒത്തുചേരുമ്പോള്‍ യാത്രാവിവരണം എന്നത് അതിരുകള്‍ ഭേദിക്കുന്ന (genre-defying) സാംസ്കാരിക വ്യവഹാരമായി മാറുകയാണ്‌.

ഈ വായനാനുഭവത്തോട് വ്യക്തിപരമായ ഒരനുഭവം കൂടി ചേര്‍ത്തുവെക്കുന്നത്, യാത്രാവിവരണ സാഹിത്യത്തിന്റെ മറ്റൊരു ദൌത്യത്തെ കൂടി വെളിപ്പെടുത്തും എന്ന് കരുതട്ടെ: സഞ്ചാരങ്ങൾ എപ്പോഴും പൂർണ്ണമാകണമെന്നില്ല; ചിലപ്പോൾ ശാരീരികമായ പരിമിതികൾ നമ്മുടെ കാഴ്ചകളെ തടയാറുണ്ട്. ഈജിപ്ത് സന്ദർശന വേളയിൽ, കടുത്ത ക്ലോസ്‌ട്രോഫോബിയ കാരണമായി കുഫുവിന്റെ പിരമിഡിനകത്തെ ഇടുങ്ങിയ അറകളിലേക്ക് പ്രവേശിക്കാനാകാതെ പുറത്തുനില്‍ക്കേണ്ടി വന്ന അനുഭവമുണ്ട് ഈ ലേഖകന്. അതുകൊണ്ടുതന്നെ ആ വിശദാംശങ്ങളെക്കുറിച്ചുള്ള മുസഫർ അഹമ്മദിന്റെ വിവരണങ്ങൾ ഏറെ നഷ്ടബോധത്തോടെയും എന്നാൽ വലിയ കൗതുകത്തോടെയുമാണ് വായിച്ചുതീർത്തത്. നേരിൽ കാണാൻ കഴിയാതെ പോയ ആ കാഴ്ചകളെ ഒരു വായനക്കാരൻ എന്ന നിലയിൽ ഗ്രന്ഥകാരന്റെ വാക്കുകളിലൂടെ പുനർസൃഷ്ടിക്കാൻ കഴിഞ്ഞു. മികച്ച യാത്രാവിവരണം വായനക്കാരന് നൽകുന്ന ഏറ്റവും വലിയ സമ്മാനം ഇത്തരമൊരു പരോക്ഷാനുഭവം' (vicarious experience) കൂടിയാണ്.

No comments:

Post a Comment