Featured Post

Friday, January 30, 2026

Rice People (Neak sre) 1994/ Direction : Rithy Panh

Rice People (1994) Directed by Rithy Pahn/ Khmer, 125 min



 കംബോഡിയൻ സിനിമ എന്ന് ഓർക്കുമ്പോൾ ദി കില്ലിംഗ് ഫീൽഡ്സ്, ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ പോലുള്ള ഖമേർ റൂഷ് ഭീകരതയുടെ ചോരക്കഥകളാണ് ഓർമ്മവരിക. അവയിൽനിന്ന് വ്യത്യസ്തമായ, രക്തച്ചൊരിച്ചിലോ ഭീകര ദൃശ്യങ്ങളോ ഏറെയില്ലാത്ത ഫാമിലി/ സോഷ്യൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് വിഖ്യാത സംവിധായകൻ റിതി പാനിൻ്റെ ദി റൈസ് പീപ്പിൾ. അതേ സമയം ഖമേർ അനന്തര ജീവിത സംഘർഷങ്ങളുടെ ട്രോമകൾ എമ്പാടും ചിത്രത്തിൽ ഉണ്ട് താനും. കംബോഡിയൻ കർഷക ജീവിതം അതിൻ്റെ എല്ലാ അനിശ്ചിതത്വങ്ങളിലും ദുരന്തങ്ങളിലും മനസ്സിൻ്റെ പിടിവിട്ടുപോകുന്ന തരം അശനിപാതങ്ങളിലും ഉള്ളുലക്കും വിധം പിന്തുടരുന്നുണ്ട് വിഖ്യാത മലേഷ്യന്‍ നോവലിസ്റ്റ് ഷാനൻ അഹമ്മദിൻ്റെ Ranjau Sepanjang Jalan (No Harvest But a Thorn) എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. നിയോ റിയലിസ്റ്റ് രീതി പിന്തുടരുന്ന ചിത്രത്തിൽ പ്രൊഫഷൻ അഭിനേതാക്കളല്ല അഭിനയിക്കുന്നത്. അതിൻ്റെ പരിമിതി ചില സന്ദർഭങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ കംബോഡിയൻ ഭൂപ്രകൃതിയുടെ സൗന്ദര്യവും അപ്രവചനീയതയും ഒപ്പിയെടുക്കുന്ന ക്യാമറ (Jacques Bouquin), ചിത്രത്തിൻ്റെ വൈകാരിക സംഘർഷങ്ങളും പ്രകൃതിയുടെ സൌമ്യ – വന്യ ഋതു ഭേദങ്ങളും അനുഭവിപ്പിക്കുന്ന സംഗീതവും (Jean-Claude Brisson, Marc Marder) ഹൃദ്യമാണ്.

‘നെല്ല് എന്ന രൂപകം ചിത്രത്തിന്‍റെ ഏകോപന കഥാപാത്രം തന്നെയായിത്തീരുകയും ഒരു ജനതയുടെ ജീവിതത്തെ തുന്നിക്കൂട്ടുകയോ ചിതറിച്ചു കളയുകയോ ചെയ്യുന്ന ശക്തിതന്നെയായി വര്‍ത്തിക്കുകയും ചെയ്യുന്നത്, ചിത്രത്തിന്‍റെ പേരിനെ സാധൂകരിക്കുന്നു. എന്തുകൊണ്ട് നോവലില്‍ നിന്ന് വ്യത്യസ്തമായ പേര് ചിത്രത്തിന് നല്‍കപ്പെട്ടു എന്നും വ്യക്തമാണ്. എവിടെയൊക്കെയോ പോള്‍ മുനി – ലൂയിസ റെയ്‌നര്‍ ക്ലാസിക് ദ ഗുഡ് എര്‍ത്ത് (1937) ഓര്‍മ്മിപ്പിക്കുന്നുമുണ്ട് ഈ ചിത്രം. പ്രത്യേകിച്ചും ആ B/W മാസ്റ്റര്‍പീസില്‍ കര്‍ഷകരുടെ പേടിസ്വപ്നമായ വെട്ടുകിളി ആക്രമണത്തെ കുറിച്ചുള്ള ഭയപ്പാടുകളും അതീവലോലമായ കര്‍ഷക ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ കാര്‍മേഘമായി പടരുന്ന ദൃശ്യങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ ആയിരക്കണക്കിന് ഞണ്ടുകളുടെ കൂട്ടപ്പെരുകലും, വിളഞ്ഞ വയലില്‍ എമ്പാടും ആറാടുന്ന ചെറുകിളികളുമാണ് ആ ട്രോമ സൃഷ്ടിക്കുന്നത്, ഒപ്പം അപ്രവചനീയമായ പെരുമഴപ്പൊക്കവും.    

ഭര്‍ത്താവിന്റെ സങ്കടകരമായ മരണത്തിനു ശേഷം ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ഏഴു പെണ്‍മക്കളുള്ള കുടുംബത്തെ പോറ്റുന്നതിനെച്ചുള്ള ആധിയും വിളനാശ ഭീഷണിയെ കുറിച്ചുള്ള അമിതോത്കണ്ഠയും ചേര്‍ന്ന് മനസ്സിന്റെ പിടി വിട്ടുപോകുന്ന അമ്മയായി പെങ് ഫാങ് (Peng Phan), അമ്മയെന്ന ആശ്രയവും ഇല്ലാതാകുമ്പോള്‍ എല്ലാത്തിനെയും വാരിപ്പിടിക്കാന്‍ ശ്രമിക്കുന്ന മൂത്ത മകളായി ഷിം നാലീനും (Chhim Naline) മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

യുട്യൂബില്‍ ഒരു വൈല്‍ഡ് സെര്‍ച്ചില്‍ ആണ് ചിത്രത്തിന്‍റെ AI enhanced clear print കണ്ടെത്താനായത്. ഇംഗ്ലീഷ് സബ് ടൈറ്റില്‍ സഹിതം നൂറ്റി ഇരുപത്തിനാല് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം. സാംസ്കാരിക, സാമൂഹിക വേരുകളുള്ള ഗൌരവമാര്‍ന്ന ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നിര്‍ദ്ദേശിക്കുന്നു. 

 

 

Thursday, January 29, 2026

Homegoing by Yaa Gyasi

മറന്നുപോകരുതാത്ത ആ കപ്പല്‍ച്ചാലുകള്‍ 






പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ അരങ്ങേറിക്കൊണ്ടിരുന്ന അടിമ വേട്ടയുടെ ഭാഗമായി ഗാംബിയായിലെ ജുഫൂറെയില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടു അമേരിക്കയിലേക്ക് കൊണ്ടുവരപ്പെട്ട തന്റെ പൂര്‍വ്വികന്‍ കുണ്ടാ കിന്റെയില്‍ തുടങ്ങി ഏഴു തലമുറകളിലൂടെ തന്റെ താവഴിയന്വേഷിക്കുന്ന 'റൂട്ട്സ്എന്ന അലെക്സ് ഹാലിയുടെ ക്ലാസ്സിക് കൃതി 1977-ലാണ് പുറത്തിറങ്ങിയത്വാമൊഴി വഴക്കത്തിലൂടെ കേട്ടറിഞ്ഞ കുടുംബ ചരിത്രം പന്ത്രണ്ട് വര്‍ഷക്കാലത്തെ റിസര്‍ച്ചിന് ശേഷമാണ് ഹാലി പൂര്‍ത്തീകരിച്ചത്വിമര്‍ശനങ്ങളും വിവാദങ്ങളും ഒട്ടേറെയുണ്ടായെങ്കിലും വംശീയാന്വേഷണാഖ്യാനത്തില്‍ (genealogical or family saga) ഒരവസാന വാക്കായി 'റൂട്ട്സ്ഇപ്പോഴും നിലക്കൊള്ളുന്നുതങ്ങളുടെ പരമ്പരാഗത സാംസ്കാരിക സാമൂഹിക സ്വത്വങ്ങളില്‍ അഭിമാന പൂര്‍വ്വം കഴിഞ്ഞു വന്ന ജന വിഭാഗങ്ങളെ നയാടിപ്പിടിച്ചു ഒരു ഭാഷകൊണ്ടും വിവരിക്കാനാവാത്ത അപമാനവീകരണത്തിനിരയാക്കി അടിമക്കപ്പലുകളില്‍ കുത്തിനിറച്ച് യൂറോപ്പിലെങ്ങുമെന്ന പോലെ കരീബിയന്‍ റബ്ബര്‍ എസ്റ്റേറ്റുകളിലുംഐക്യ നാടുകളിലും ദുസ്സഹമായ സാഹചര്യങ്ങളില്‍ അടിമപ്പണിക്കായി അടിമച്ചന്തകളില്‍ എത്തിച്ചാണ് ആ നാടുകളുടെ സമ്പല്‍ സമൃദ്ധി വലിയൊരളവു സൃഷ്ടിക്കപ്പെട്ടത്ചരിത്രം ഓര്‍ക്കുന്നതിലേറെ മറക്കാനിഷ്ടപ്പെട്ട ആ ഇരുണ്ട കാലത്തിന്റെ മഹാവേദനകള്‍ ഒപ്പിയെടുത്ത പുസ്തകങ്ങള്‍ 'റൂട്ട്സ്പോലെ അധികമില്ലഅമേരിക്കന്‍ ആഭ്യന്തര യുദ്ധം അടിമത്തത്തെ നിയമം മൂലം അവസാനിപ്പിച്ചെങ്കിലും സമൂഹത്തില്‍ ആഴത്തില്‍ ഉറഞ്ഞുപോയ സമ്പ്രദായങ്ങള്‍ നിയമത്തിന്റെ ശാലീന വഴികളില്‍ ഒതുങ്ങിപ്പോവുന്നതല്ല എന്ന് ആധുനിക അമേരിക്കന്‍ യാഥാര്‍ത്ഥ്യം സാക്ഷിടോണി മോറിസന്‍ജെയിംസ് ബാള്‍ഡ് വിന്‍ , ആലിസ് വാക്കര്‍ , മയാ ഏഞ്ചലൂ തുടങ്ങി പുതു തലമുറയിലെ പോള്‍ ബീറ്റിഇംബോലോ എംബു തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പുതുകാല ആഫ്രിക്കന്‍ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ഫിക് ഷനില്‍ നിബന്ധിച്ചിട്ടുണ്ട്യുവ ഘാനിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് യാ ജ്യാസിയുടെ പ്രഥമ നോവലായ 'ഹോം ഗോയിംഗ്ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നത് അത് നേടിയെടുത്ത അംഗീകാരങ്ങളുടെ പട്ടിക കൊണ്ട് മാത്രമല്ലകൊളോണിയല്‍ അടിമ വേട്ടയുടെ ആദ്യ നാളുകള്‍ മുതല്‍ ഇങ്ങ് ജനാധിപത്യ ക്രമത്തിന്റെയൊക്കെ സമകാലിക വ്യവഹാരങ്ങളുടെ കാണാപ്പുറങ്ങള്‍ വരെ നീളുന്ന ഇതിഹാസമാനമുള്ള ആവിഷ്കാരമായി അത് മാറുന്നു എന്നത് കൊണ്ടാണ്.

 

അടിമ വ്യാപാരം - ആരുടെ പാപം?

 

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ (1876) അന്നത്തെ ഗോള്‍ഡ്‌ കോസ്റ്റിലെ (സ്വാതന്ത്ര്യാനന്തരം ഘാനഅസാന്റെ ഗ്രാമത്തില്‍ തുടങ്ങി സമകാലിക ഘാന വരെയും സമകാലിക അമേരിക്കന്‍ ഐക്യ നാടുകള്‍ വരെയും നീളുന്ന കാലഘട്ടങ്ങളിലൂടെരണ്ടു അര്‍ദ്ധ സഹോദരിമാരില്‍ തുടങ്ങി വേറിട്ട്‌ ഒന്നിടവിട്ട അധ്യായങ്ങളിലായി ഏഴു വീതം തലമുറകളിലൂടെ മുന്നേറി ഒടുവില്‍ ഏഴാം തലമുറയില്‍ പരസ്പരം സന്ധിക്കുന്ന ഘടനയിലാണ് ഇതിവൃത്തം വികസിക്കുന്നത്പ്രഥമ കൃതിയില്‍ ഇത്തരമൊരു ഇതിഹാസ മാനമുള്ള ഇതിവൃത്തം കൈകാര്യം ചെയ്യാന്‍ ഇരുപത്തിയാറുകാരിയായ നോവലിസ്റ്റ് കാണിച്ച ധൈര്യം അപൂര്‍വ്വം തന്നെയാണ്ഇതോടൊപ്പംഅടിമവേട്ടയില്‍ ഇരസ്ഥാനത്തെന്നതോടൊപ്പം അറ്റ്ലാന്റിക്കിന് കുറുകെയുള്ള അടിമക്കച്ചവടത്തില്‍ പങ്കും പറ്റിയ പശ്ചിമ ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള നോവലിസ്റ്റിന്റെ ദൃഡ നിശ്ചയവും എടുത്തുപറയേണ്ടതാണ്.

ബഹുമാനത്തോടെ പറയട്ടെഞാനൊരു അടിമക്കച്ചവടക്കാരനെ ഷേക് ഹാന്‍ഡ് ചെയ്യില്ല.” അവള്‍ (അകൊസുവ മെന്‍സാപറഞ്ഞു. … അവള്‍ പറഞ്ഞത് ജെയിംസിനെ (ജെയിംസ് റിച്ചാര്‍ഡ് കോളിന്‍സ് - കി കോളിന്‍സിന്റെ മകന്‍ ) വിഷമിപ്പിക്കുകയും ഉടനെത്തന്നെ ലജ്ജിപ്പിക്കുകയും ചെയ്തുഅവള്‍ അവളുടെ അച്ഛന്റെ കൈ കുലുക്കുമോഅമ്മാവന്റെആരാണ് അടിമവ്യാപാരി എന്ന് തീരുമാനിക്കാന്‍ അവളാര്അസാന്റെയോ ഫാന്റെയോ ആരാണ് മെച്ചം എന്ന് തര്‍ക്കിക്കുന്ന അച്ഛനമ്മമാരെ കേട്ടുകൊണ്ടാണ് ജെയിംസ് തന്റെ ജീവിതം മുഴുവന്‍ പിന്നിട്ടത്പക്ഷെ അതൊരിക്കലും അടിമകളുടെ കാര്യത്തില്‍ എത്തിയിരുന്നില്ലഅസാന്റെയുടെ അധികാരം അടിമകളെ പിടിക്കുന്നതില്‍ നിന്നുണ്ടായതാണ്ഫാന്റെയുടെ സുരക്ഷിതത്വം അവരെ വില്‍ക്കുന്നതില്‍ നിന്നുണ്ടായതുംപെണ്‍കുട്ടിക്കു തന്റെ കൈ കുലുക്കാന്‍ പറ്റില്ലെങ്കില്‍ , എങ്കില്‍ തീര്‍ച്ചയായും അവള്‍ക്ക് അവളുടെ തന്നെ കൈ തൊടാന്‍ പറ്റില്ല.”

 

ചരിത്രത്തിന്റെ മുറിപ്പാടുകള്‍

 

സമ്പന്ന ഫാന്റെ കുടുംബത്തിലെ അടിമ യുവതി അസാന്റെ ഗോത്ര വംശജയായ മാമേ ഒരു തീപിടിത്തത്തില്‍ നിന്ന് രക്ഷ നേടി കാട്ടിലേക്ക് ഓടിപ്പോകുമ്പോള്‍ ബലാല്‍ക്കാരത്തിന്റെ സന്തതിയായ അവളുടെ നവജാത ശിശു അച്ഛന്റെ രണ്ടാം ഭാര്യയുടെ സ്നേഹ ശൂന്യമായ മേല്‍നോട്ടത്തില്‍ കൊട്ടാരത്തില്‍ വളര്‍ന്നുസ്വാഭാവികമായും അവളെ വിവാഹം ചെയ്യേണ്ടിയിരുന്ന ഗോത്രമൂപ്പന്‍ യുവാവിന്റെ ആലോചന കുത്സിതമായ തന്ത്രത്തിലൂടെ മറികടന്നു 'സുന്ദരി എഫിയ' (Effia the Beauty)യെ അവളില്‍ ഭ്രമിച്ചു പോകുന്നപുതുതായെത്തുന്ന ബ്രിട്ടീഷ് ഗവര്‍ണര്‍ ജെയിംസിനു വിവാഹം ചെയ്തു കൊടുക്കാന്‍ അച്ഛന്‍ കോബെ ഓച്ചറിനെ വളര്‍ത്തമ്മ പരുവപ്പെടുത്തിയെത്തുഅത് വലിയ ധനാഗമ മാര്‍ഗ്ഗമായിരുന്നുതുടര്‍ന്ന് എഫിയ ഘാനിയന്‍ അടിമ വ്യാപാരത്തിന്റെ കൊടും പാപങ്ങളുടെ പില്‍ക്കാല കഥകളുറങ്ങുന്ന കേപ്പ് ഗോള്‍ഡ്‌ കോസ്റ്റ് കാസിലില്‍ താമസത്തിനെത്തുന്നതാണ് നോവലിന്റെ കേന്ദ്രത്തിലെ ഒരു താവഴിയുടെ തുടക്കമാവുകഅതേ സമയം മാമെയുടെ പിന്നീടുണ്ടായ വിവാഹത്തില്‍ ബിഗ്‌ മാന്‍ അസാരെയുടെ ഒമാനമകളായി വളര്‍ന്ന എസി അസാരെ എന്ന പതിനഞ്ചുകാരി അടിമച്ചന്തയിലേക്ക് ഊഴം കാത്ത് കാസിലിന്റെ ഭൂഗര്‍ഭ അറകളില്‍ കൊല്ലാക്കൊലയായി അടുക്കപ്പെട്ട വീട്ടു വേലക്കാരികള്‍ , ഗോത്രയുദ്ധങ്ങളില്‍ തോറ്റു വില്‍ക്കപ്പെട്ടവര്‍ , വെളുത്ത വര്‍ഗ്ഗക്കാരുടെ കങ്കാണിമാര്‍ ('bomboys') നായാടിപ്പിടിച്ചവര്‍ തുടങ്ങിയ ഹതഭാഗ്യരുടെ കൂട്ടത്തില്‍ ഈ മൂന്നാമത്തെ വിധത്തില്‍ വേട്ടയാടപ്പെട്ട്‌ ദുര്‍വ്വിധിയുടെ കയ്പ്പുനീര്‍ കുടിക്കുന്നുണ്ടായിരുന്നു. "ഭൂഗര്‍ഭ മാളത്തില്‍ അവര്‍ സൂക്ഷിച്ച അടിമകളെ കുറിച്ച് ജെയിംസ് ഒരിക്കലും എഫിയയോടു സംസാരിച്ചില്ല.” തന്നെ ഓര്‍മ്മിപ്പിക്കുന്ന സ്ത്രീകളെകാഴ്ചയില്‍ തന്നെപ്പോലെയുള്ളവരെതന്റെ ഗന്ധമുള്ളവരെ കാണുമ്പോള്‍ ജെയിംസ് എങ്ങനെയാവും ചിന്തിക്കുക എന്നതിനെ കുറിച്ച് എഫിയ അറിവില്ലായ്മ നടിച്ചുവെന്നു നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുതുടര്‍ന്ന് അടിമക്കപ്പലില്‍ അവള്‍ അമേരിക്കയെന്ന 'പുതുലോക' (New World) ത്തേക്കെത്തുന്നുരണ്ടാം താവഴിയുടെ തുടക്കക്കാരി. 'ഒരു തടാകത്തിന്റെ ഇരു കരകളില്‍ പെട്ടുപോകാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീയെയും അവരുടെ നിഴലിനെയുമെന്ന പോലെ', ഒരേ മരത്തില്‍ നിന്ന് മുറിച്ചെടുത്ത രണ്ടു കമ്പുകളെ പോലെരണ്ടിടങ്ങളില്‍ പരസ്പരമറിയാതെ രണ്ടു ജീവിതങ്ങള്‍ . "തിരിച്ചു വരവില്ലാത്ത വാതായനം" (Door of No Return) കടന്ന് എസി അസാരെ തന്റെ ദുര്‍വ്വിധിയിലേക്ക് പോകുന്നുഇന്ന് ആഷ് വിറ്റ്സ് പോലെനാങ്കിംഗ് പോലെഹിരോഷിമയും 'വൂണ്ടഡ് നീ'യും പോലെ മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കൊടും പാതകങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ സ്മാരകമാണ് കേപ്പ് കോസ്റ്റ് കാസില്‍ .

 

തുടര്‍ന്ന് വരുന്ന ഓരോ അധ്യായങ്ങളിലും പിന്തുടരുന്ന അതാതു താവഴിയിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണമായ വംശീയാനുഭാവാഖ്യാനത്തിലൂടെയാണ് നോവല്‍ മുന്നോട്ടു പോകുന്നത്തലമുറകള്‍ പിന്നിടുമ്പോള്‍ പൊതുവായുള്ളത് ഇതാണ്ചരിത്രം എന്ന പ്രക്രിയക്ക് മുന്നില്‍ എല്ലാവരും ഒരു പോലെ നിസ്സഹായരാണ്എസി അസാരെയേ അടിമക്കപ്പലിലും തുടര്‍ന്ന് കോട്ടയുടെ അറയിലെ ഇരുട്ടിലും വേട്ടയാടിയ അതേ നിസ്സഹായതഎസിയുടെ മകള്‍ നെസ്സിനെയും പ്രണയപൂര്‍വ്വം അവള്‍ വിവാഹം കഴിച്ച സാമിനെയും അവരുടെ മുതുകുകളില്‍ വടുകെട്ടിയപ്രണയനിമിഷങ്ങളില്‍ ഒന്നമര്‍ത്തിത്തഴുകുമ്പോള്‍ വീണ്ടും പൊട്ടിയൊലിക്കുന്ന രക്തമായി വേട്ടയാടുന്ന കൊടിയ വേദനചരിത്രം തെളിക്കുന്ന വഴിയെ കര്‍തൃത്വം അധികമൊന്നുമില്ലാതെ ജീവിച്ചുപോകുന്നവരാണ് സ്വാഭാവികമായും എസി താവഴിയിലെ ഒട്ടുമുക്കാലുംകഠിനാധ്വാനത്തിലൂടെ 'സ്വാതന്ത്ര്യംനേടിയിട്ടും അയഥാര്‍ത്ഥമായ കാരണങ്ങളാല്‍ തടവിലാക്കപ്പെട്ട് കല്‍ക്കരി ഖനിയിലെത്തുമ്പോള്‍ , വെളുത്ത വര്‍ഗ്ഗക്കാരനായ സഹ ജോലിക്കാരനെ (leased conscripted laborer) കൊടിയ പീഡനത്തില്‍ (lynching) നിന്ന് രക്ഷിക്കാനും ഒപ്പം തന്റെ പങ്ക് ജോലിയും ചെയ്തു തീര്‍ക്കനുമായി ഒരു ഘട്ടത്തില്‍ ഇരു കൈകളിലും ഷവല്‍ ഉപയോഗിച്ച് ജോലി ചെയ്തതിനെ തുടര്‍ന്ന് 'ടു ഷവല്‍ ' എന്ന് പേരുകിട്ടിയ ഗുസ്തിക്കാരന്റെ മെയ്യഴകും കരുത്തുമുണ്ടായിരുന്ന 'H' ഖനിത്തൊഴില്‍ നല്‍കിയ ശ്വാസ കോശ രോഗത്തെ തുടര്‍ന്ന് പില്‍ക്കാല സ്വാതന്ത്ര്യം ആസ്വദിക്കാനാവാതെ അകാലത്തില്‍ മരിക്കുന്നത് അക്കൂട്ടത്തില്‍ ഏറ്റവും നിസ്സഹായമായ ഒരനുഭവമാണ്ജിം ക്രോ നിയമങ്ങള്‍ നിലനിന്ന തെക്കന്‍ പ്രദേശങ്ങളുടെയും ഒപ്പം തൊഴിലാളി പ്രസ്ഥാനങ്ങളില്‍ കുറഞ്ഞൊരു കാലം നില നിന്ന ബഹുത്വ സങ്കല്‍പ്പങ്ങളെയും ഒരേ സമയം പ്രതിനിധാനം ചെയ്യുന്നുണ്ട് അയാള്‍ . അദ്ദേഹത്തിന്റെ മകള്‍ വില്ലിയിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി കണ്ട മഹാ പാലായന (Great Migration) കാലത്തെയുംറോബര്‍ട്ട്‌ ക്ളിഫ്റ്റന്‍ സമ്പൂര്‍ണ്ണ വെളുത്ത വര്‍ഗ്ഗക്കാരന്‍ ആവാന്‍ വേണ്ടി അവളെ ഉപേക്ഷിച്ചു പോവുന്നത് നിയമങ്ങളുടെ കോപ്പി പുസ്തക വടിവുകളെ ഭേദിച്ച് തഴച്ച വര്‍ണ്ണവെറിയുടെ കൂടുതല്‍ ആഴത്തിലുള്ള പരിണിതികളെയും അടയാളപ്പെടുത്തുന്നുമാര്‍ക്കസിന്റെ അച്ഛനാവുന്ന സോണി എന്ന കാഴ്സന്‍ സോണി ക്ളിഫ്റ്റന്‍ വര്‍ണ്ണവെറിയുടെ മറ്റൊരു പുതുകാല വിപര്യയത്തെ നേരിടുന്നുപുതുകാലത്തില്‍ വര്‍ണ്ണ വിവേചനം നടപ്പിലാക്കി വിപരീതാര്‍ത്ഥത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന പോള്‍ ബീറ്റിയുടെ 'മി'യെ പോലെ (The Sellout) അയാള്‍ക്കും സമന്വയത്തെ കുറിച്ചുള്ള വലിയ വാക്കുകളൊന്നും ആകര്‍ഷകമാവുന്നില്ല. “അമേരിക്കയുടെ പ്രശ്നം വിവേചനം എന്നതല്ലായിരുന്നുമറിച്ച്സത്യത്തില്‍ , നിങ്ങള്‍ക്ക് വേറിട്ട്‌ നില്‍ക്കാന്‍ കഴിയില്ലാത്തതായിരുന്നുതനിക്കോര്‍ക്കാന്‍ ആവുവോളവും വെളുത്തവരില്‍ നിന്ന് മാറിപ്പോവാനാണ് സോണി ശ്രമിച്ചത്എന്നാല്‍ , ഈ നാട് ഇത്രയും വലുതായിരിക്കുമ്പോഴും പോകാന്‍ ഇടമില്ലായിരുന്നു.” ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആഫ്രിക്കന്‍ അമേരിക്കന്‍ പുരുഷാനുഭവത്തിന്റെ പൊതുവായ ചതിക്കുഴികളിലേക്ക് വീണുപോവുന്ന അയാള്‍ മയക്കുമരുന്നിന്റെ അടിമയാവുകയും മൂന്നു മക്കളെയും കുടുംബത്തെയും അവഗണിക്കുകയും ചെയ്യുന്നുവ്യക്തിത്വമുള്ള കഥാപാത്രം എന്നതിലേറെ ഒരു 'ടൈപ്പ്തന്നെയാണ് സോണിഒടുവില്‍ എസിയുടെ ഏഴാം തലമുറയിലെ മാര്‍ക്കസില്‍ എത്തുമ്പോള്‍ മൂന്നു തലമുറക്കപ്പുറത്തെ മുത്തച്ചന്‍ H-നപ്പുറത്തേക്ക് അയാള്‍ക്ക് തിരിച്ചറിവില്ലവംശീയാനുഭവം എന്നതല്ലാതെഅതാണ്‌ തന്റെ പിഎച്ച്ഡിപേപ്പര്‍ തയ്യാറാക്കുമ്പോള്‍ അവനില്‍ സംത്രാസമായി നിറയുന്നതും ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതാവസ്ഥകളുടെ സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയാവുന്നതുംഅവസാന അധ്യായത്തില്‍ നാം ഇങ്ങനെ വായിക്കുന്നു:

 

"തന്റെ മുതുമുത്തച്ഛന്‍ H-ന്‍റെ ജീവിതത്തിലെ വര്‍ഷങ്ങള്‍ അപഹരിച്ചതടവുപുള്ളികളെ ലീസ് ചെയ്യുന്ന സമ്പ്രദായത്തില്‍ തന്റെ റിസര്‍ച്ച് വര്‍ക്ക് കേന്ദ്രീകരിക്കണം എന്നതായിരുന്നു തുടക്കത്തില്‍ മാര്‍ക്കസിന്റെ താല്പര്യംഎന്നാല്‍ കൂടുതല്‍ മുഴുകിയപ്പോള്‍ പ്രോജെക്റ്റ്‌ വലുതായിക്കൊണ്ടിരുന്നുജിം ക്രോ നിയമത്തെ ഭയന്ന് നാടുവിട്ടോടി വടക്കോട്ട്‌ പാലായനം ചെയ്ത മുത്തശ്ശി വില്ലിയെയും ദശലക്ഷക്കണക്കിനു മറ്റു കറുത്ത വര്‍ഗ്ഗക്കാരെയും കുറിച്ച് പറയാതെ മുതുമുത്തച്ഛന്‍ H-ന്‍റെ കഥ അവനെങ്ങനെ പറയാനാവുമായിരുന്നുവന്‍ പാലായനത്തെ (the Great Migration ) കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ആ ജനക്കൂട്ടങ്ങളെ മുഴുവന്‍ ഉള്‍ക്കൊണ്ട നഗരങ്ങളെ കുറിച്ച് പറയേണ്ടി വരുംഹാര്‍ലമിനെ കുറിച്ച് പറയേണ്ടി വരുംഅപ്പോള്‍ , തന്റെ പിതാവിന്റെ ഹെറോയിന്‍ അടിമത്തത്തെ കുറിച്ച് പറയാതെ എങ്ങനെ ഹാര്‍ലമിനെ കുറിച്ച് പറയുംജയില്‍ വാസങ്ങള്‍ , ക്രിമിനല്‍ റെക്കോഡ്അറുപതുകളിലെ ഹാര്‍ലമിലെ ഹെറോയിന്‍ സാന്നിധ്യത്തെ കുറിച്ച് പറഞ്ഞാല്‍ എണ്‍പതുകളില്‍ എങ്ങും നടന്നു വന്ന മയക്കുമരുന്ന് വേട്ടകളെ കുറിച്ചും പറയേണ്ടി വരില്ലേവേട്ടകളെ കുറിച്ച് എഴുതിയാലോ, “മയക്കുമരുന്നിനെതിരെയുള്ള യുദ്ധ"(“war on drugs”) ത്തെ കുറിച്ച് അനിവാര്യമായും എഴുതലായിരിക്കും അത്. “മയക്കുമരുന്നിനെന്തിരെയുള്ള യുദ്ധ"ത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയാല്‍ തന്റെയൊപ്പം വളര്‍ന്ന കറുത്ത വര്‍ഗ്ഗക്കാരില്‍ ഏതാണ്ട് പകുതിയും ലോകത്തിലെ ഏറ്റവും കൊടിയ തടവ്‌ സമ്പ്രദായമായിത്തീര്‍ന്ന ഒന്നിലേക്ക് ഒന്നുകില്‍ എത്തിപ്പെടുകയോ അഥവാ അതില്‍ നിന്ന് വിട്ടയക്കപ്പെട്ടവരോ ആയ അവസ്ഥയുണ്ടാവുന്നതെങ്ങനെ എന്നായിരിക്കും അവന്‍ പറയുന്നത്തന്റെ കൂടെ കോളേജില്‍ പോയിരുന്ന വെളുത്ത വര്‍ഗ്ഗക്കാരില്‍ ഏതാണ്ടെല്ലാവരും ദിവസവും പരസ്യമായി മരിജുവാന പുകക്കുമ്പോഴും തന്റെ കൂട്ടത്തിലുള്ളവര്‍ അത് കൈവശം വെച്ചതിന് അഞ്ചുവര്‍ഷ ജയില്‍ ശിക്ഷ അനുഭവിക്കുന്നതെന്തുകൊണ്ട് എന്ന് പറയാന്‍ തുടങ്ങിയാല്‍ അവനു കഠിനമായ കോപം വരികയും സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയുടെ മനോഹരമെങ്കിലും മരണതുല്യമായ നിശ്ശബ്ദതയുള്ള ലെയ്ന്‍ റീഡിംഗ് റൂമിലെ മേശപ്പുറത്ത് തന്റെ റിസര്‍ച്ച് ബുക്ക് കമഴ്ത്തി അടിക്കുകയും ചെയ്തേക്കുംബുക്ക് അങ്ങനെ അടിച്ചു കമഴ്ത്തിയാല്‍ മുറിയിലുള്ള എല്ലാവരും തുറിച്ചു നോക്കുമായിരിക്കുംഅവരാകെ കാണുക അവന്റെ തൊലിയുടെ നിറവും അവന്റെ കോപവുമായിരിക്കുംഅവര്‍ വിചാരിക്കും അവനെ കുറിച്ച് ചിലതെല്ലാം അവര്‍ക്കറിയാമെന്നുഅത് അവന്റെ മുതുമുത്തച്ഛന്‍ H-നെ ജയിലില്‍ ഇട്ടതിനെ ന്യായീകരിച്ച അതേ ചിലതായിരിക്കുകയും ചെയ്യുംഎന്നേയുള്ളൂമുമ്പുണ്ടായിരുന്നത്ര സുവ്യക്തമായിരിക്കില്ല എന്നും ഇത്തിരി വ്യത്യസ്തവും ആയിരിക്കും എന്നേയുള്ളൂ.”

 

ഇതില്‍ നിന്ന് വിപരീതമായി അവന്റെ കൂട്ടുകാരിയാവുന്ന എഫിയാ താവഴിയിലെ ഇളം മുറക്കാരി മാര്‍ജറിക്ക് പക്ഷെ വംശാവലിയെ അറിയാംആ പൂര്‍വ്വിക മുത്തശ്ശി മാമേ താന്‍ വിട്ടുപോന്ന ശിശുവിന് പവിത്രസൂക്ഷിപ്പായി നല്‍കിയ കല്ല്‌ തലമുറ കൈമാറി അവളിലെത്തിയിരുന്നുഒപ്പം ആ കഥകളുംഎന്നാല്‍ ഹതഭാഗ്യയായ എസിക്ക് സമാനമായ ഒരു കല്ല്‌ മാമേ നല്‍കിയിരുന്നെങ്കിലും കേപ് കോസ്റ്റ് കാസിലിലെ ഭീകര അറയില്‍ അതെങ്ങോ നഷ്ടപ്പെട്ടിരുന്നുവല്ലോആ അര്‍ഥത്തില്‍ കുണ്ടാ കിന്റെ ('റൂട്ട്സ്') യേക്കാള്‍ ഭാഗ്യഹീനയാണ് എസി അസാന്റെ - തന്നെ കുറിച്ചോര്‍ക്കാന്‍ പിന്‍ തലമുറയുടെ ഒരു നിശ്വാസം പോലും വ്യക്തിപരമായി ബാക്കിവെക്കാന്‍ കഴിയാതെ പോയവള്‍ .

 

വ്യക്തിത്വ പ്രതിസന്ധികള്‍

 

നോവലിലെ അമേരിക്കന്‍ കഥാപാത്രങ്ങളെ അപേക്ഷിച്ച് പ്രതിനിധാന (type) സ്വഭാവത്തെക്കാളേറെ വ്യക്തിത്വ സ്വഭാവം (idiosyncratic) ഉള്ളവരാണ് ആഫ്രിക്കന്‍ കഥാപാത്രങ്ങള്‍ . ഗോള്‍ഡ്‌ കോസ്റ്റില്‍ രണ്ടു നൂറ്റാണ്ടിലേറെ നിലനിന്ന ഭരണമാണ് അസാന്റെ വംശത്തിന്റെത്ഇതര ഗോത്രങ്ങളുമായും ബ്രിട്ടീഷ് സാമ്രാജ്യത്വവുമായും നിരന്തരം രക്തരൂക്ഷിതമായ ഏറ്റുമുട്ടല്‍ നടത്തിവന്ന വന്ന പരമ്പരയില്‍ പെട്ടതാണെങ്കിലും എഫിയാ താവഴിയിലെ ആരും തന്നെ അതിലൊന്നും ഇടപെടുന്നില്ലഎന്നിരിക്കിലുംസ്ഥാന ഭ്രഷ്ടനാക്കപ്പെടുന്ന രാജാവിനെ കുറിച്ചും യുദ്ധം നയിക്കുന്ന രാജ്ഞിയെ കുറിച്ചും ബ്രിട്ടീഷ് സൈനികത്തലവന്റെ ശിരസ്സറുത്ത് കുന്തത്തില്‍ കുത്തി നിര്‍ത്തിയതിനെ കുറിച്ചും വാര്‍ത്തകള്‍ അവരെ തേടിയെത്തുന്നുണ്ട്മനുഷ്യക്കടത്തില്‍ നിന്നുള്ള ധന സമ്പാദനം കീര്‍ത്തി കെടുത്തുന്നുവെന്നു മാത്രമല്ലതോല്പ്പിക്കപ്പെടുന്നവരെ അടിമകളാക്കി ബ്രിട്ടീഷുകാര്‍ക്കും ഡച്ചുകാര്‍ക്കും വില്‍ക്കാനുള്ള അവസരം യുദ്ധത്തെ ലാഭകരമായി കാണുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുഈ പശ്ചാത്തലത്തിലാണ് കറുത്ത വര്‍ഗ്ഗക്കാരിയായ അമ്മയുടെയും ബ്രിട്ടീഷുകാരനായ പിതാവിന്റെയും മകനായിപ്പിറന്ന കി കോളിന്‍സ് കുടുംബബിസിനസ്സായ അടിമക്കച്ചവടത്തില്‍ ഭാഗഭാക്കാവാന്‍ വിസമ്മതിക്കുന്നത് പ്രസക്തമാകുന്നത്ആ പിതാവിന്റെ മകനായ ജെയിംസ് റിച്ചാര്‍ഡ് കോളിന്‍സ്യുവ സുന്ദരിയുടെ നിശിത വിമര്‍ശനം കേള്‍ക്കേണ്ടിവരുന്നത്‌ അയാളെ ചൊടിപ്പിച്ചത് സ്വാഭാവികം തന്നെഅകൊസുവയെ വിവാഹം ചെയ്യാനായി മറ്റെല്ലാം ഉപേക്ഷിക്കാനും “ആരും തിരിച്ചറിയാത്ത ഏതെങ്കിലും ചെറു ഗ്രാമത്തില്‍ " പോവാനും തയ്യാറാവുന്ന ജെയിംസ് പക്ഷെ 'ഭാഗ്യം കെട്ടവ'നും കൃഷി നിരന്തരം ചതിക്കുന്നവനും ആയിത്തീരുന്നതില്‍ അത്തരം ജീവിത പരിസരങ്ങളില്‍ കാല്പ്പനികതക്കൊന്നും സ്ഥാനമില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ടാവാംശപിക്കപ്പെട്ട മകളെ ആരും വിവാഹം ചെയ്യാന്‍ തയ്യാറാവാതിരിക്കുകയും പ്രണയപൂര്‍വ്വം കാത്തിരുന്ന ഓഹീനെ ന്യാകാരോ കയ്യൊഴിയുകയും ചെയ്യുന്നതാണ് അബീന കൊളിന്‍സിനെ ആരെയും കാത്തുനില്‍ക്കാതെഗര്‍ഭസ്ഥ ശിശുവിനെയും കൊണ്ട് ജീവിതം പൊരുതി മുന്നേറാന്‍ പ്രേരിപ്പിക്കുക.

 

നോവല്‍ ഘടനയിലെ കഥാ മാലിക:

 

അടിമത്തത്തിലേക്ക് എറിയപ്പെടുന്ന വ്യക്തിയുടെ ആത്മാവ് മരണ ശേഷം ആഫ്രിക്കയിലേക്ക് തിരിച്ചു പോകും എന്ന ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ഇടയിലെ വിശ്വാസത്തില്‍ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്‌അതോടൊപ്പം കൃസ്തീയമായ ആദിപാപ ചിന്തയുടെയും അസാന്റെ പരമ്പരയിലെ പാപ ബോധത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും അതിനെതിരില്‍ , അടിമവ്യാപാരിയുടെ പ്രതിനിധിയായി ജോലി ചെയ്യവേ തന്നെകി കോളിന്‍സ് തുടങ്ങിവെക്കുന്ന വൈരുധ്യപൂര്‍ണ്ണമായ ചെറുത്തു നില്‍പ്പിന്റെയും അന്തര്‍ധാരകളും അതിലുണ്ട്രണ്ടു കുടുംബ ധാരകളെ ചടുലമായ കാലാനുഗതികതയില്‍ പിന്തുടരുന്നതിലും ഒന്നിടവിട്ട അധ്യായങ്ങളില്‍ അടുത്ത തലമുറയിലെ ഓരോ പുതിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഇരു ധാരകളെയും ഇഴകോര്‍ക്കുന്നതിലും മാതൃ ദേശത്തിലെ അനുഭവങ്ങളെയും പുതുലോക അനുഭവങ്ങളെയും ചേര്‍ത്തു വെക്കുന്നതിലും എപ്പോഴും ഒരു മുന്‍ പിന്‍ നോട്ടത്തിന്റെയും തിരിച്ചു പോക്കിന്റെയും അന്തരീക്ഷവും നില നില്‍ക്കുന്നുനോവല്‍ എന്ന മാധ്യമത്തിനു സഹജമായ സമഗ്രതയോടൊപ്പം സാന്ദ്രമായ കേന്ദ്രീയത എന്ന രീതിയെക്കാളേറെ അയഞ്ഞ കൂട്ടിച്ചേര്‍ക്കലുകളിലൂടെ സംയോജിപ്പിച്ച ചെറുകഥകളുടെ രൂപമാണ് നോവലിനുള്ളത് എന്ന് പറയാംപതിനാലു ആഖ്യാന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന അത്രയും തന്നെ കേന്ദ്ര കഥാപാത്രങ്ങളിലൂടെ മൂന്നു നൂറ്റാണ്ടിലേറെ കാലത്തെ കഥ പറയുമ്പോള്‍ അവരെ എഫിയ അഥവാ എസിയുമായി ബന്ധപ്പെടുത്തുന്നപലപ്പോഴും മാമെയുടെ കല്ല്‌ പോലെ ഏതെങ്കിലും വിശുദ്ധ ഓര്‍മ്മ വസ്തു പോലുള്ള അത്ര നൈസര്‍ഗ്ഗികമാല്ലാത്ത ചില ബാഹ്യ ഉപാധികളാണ് ഇതിവൃത്തത്തിന് ഐക്യ രൂപം നല്‍കുന്നത്നോവലിന്റെ തുടക്കത്തില്‍ നല്‍കിയിട്ടുള്ള കുടുംബ വൃക്ഷവും വായനക്കാരനെ പാത്ര ബാഹുല്യത്തിന്റെയും അതിന്റെ വികേന്ദ്രീകൃതാവസ്ഥയുടെയും അവ്യക്തതകളില്‍ നിന്ന് തികച്ചും രക്ഷിക്കുകയും അനുവാചകന് ആവശ്യം ആവശ്യമായ എകാഗ്ര ഭാവം (unity of impression) നല്‍കുകയും ചെയ്യുന്നുഒപ്പംനോവലിസ്റ്റ് തന്റെ നേരിട്ടുള്ള ഇടപെടല്‍ ഏറ്റവും ചുരുങ്ങിയ വിതാനത്തില്‍ നിര്‍ത്തുകയും സ്വാഭാവിക സന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളുടെ സ്വാഭാവിക പ്രതികരണ വികാസങ്ങളിലും പരമാവധി ഊന്നുകയും ചെയ്യുന്നുണ്ട്അടിമ വ്യാപാരം സംബന്ധിയായ ഇടപാടുകളില്‍ ഗോള്‍ഡ്‌ കോസ്റ്റിന്‍റെ രാഷ്ട്രീയ വൈരുധ്യങ്ങള്‍ അവതരിപ്പിക്കുന്ന ഭാഗങ്ങളിലെ സൂക്ഷ്മവും സാന്ദ്രവുമായ ആഖ്യാനം കൂടുതല്‍ മികച്ചു നില്‍ക്കുന്നുവെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്സോണി ക്ളിഫ്റ്റന്‍റെയും സമകാലിക ഹാര്‍ലം ജീവിതാവസ്ഥകളുടെയും ആഖ്യാനത്തില്‍ ആ സാന്ദ്രത അത്ര അനുഭവ വേദ്യമാകുന്നില്ല എന്നതും ഇതിനോട് ചേര്‍ത്തു കാണാംവ്യക്തി ചരിത്രത്തില്‍ നിന്ന് വംശീയ ചരിത്രത്തിലേക്ക് വളരുന്ന ഭാഗങ്ങളിലാണ് നോവല്‍ കൂടുതല്‍ തീക്ഷ്ണമാകുന്നത് എന്നത് സാമൂഹികാര്‍ത്ഥത്തില്‍ കൂടുതല്‍ വലിയ ഉത്കണ്ഠകളാണ് നോവലിസ്റ്റിനെ ഭരിക്കുന്നത്‌ എന്നതാണ് സൂചിപ്പിക്കുന്നത്അവിടെയാണ് മാര്‍ക്കസിന്റെ രോഷം നോവലിനെ ചൂഴ്ന്നു നില്‍ക്കും വിധം പ്രസക്തമാകുന്നതും.

 


(ദേശാഭിമാനിവാരിക,  12- മാര്‍ച്ച് -2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 210-217)

To purchase, contact ph.no:  8086126024

read more:

Behold the Dreamers by Imbolo Mbue

https://alittlesomethings.blogspot.com/2017/04/blog-post_21.html

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html

Ghana Must Go by Taiye Selasi

https://alittlesomethings.blogspot.com/2016/08/blog-post_59.html

Americanah by Chimamanda Ngozi Adichie

https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html



Monday, January 26, 2026

Even the Rain (También la lluvia - 2010) /Paul Laverty & Icíar Bollaín

 ചരിത്രം എല്ലായിപ്പോഴും പുതിയതല്ല.



            ചരിത്രമായിക്കഴിഞ്ഞ സഞ്ചിത സാമൂഹികാനുഭവങ്ങളെയോര്‍ത്ത് ധാര്‍മ്മിക രോഷമോ ദുരന്ത കാവ്യ നീതിയുടെ വേദനകളോ പങ്കു വെക്കുകയും പുതിയ കാലത്തിന്റെ ആര്‍ജ്ജവത്തെ കുറിച്ചും ജനാധിപത്യ നൈതിക ബോധ്യങ്ങളെ കുറിച്ചും ആവേശം കൊള്ളുകയും ചെയ്യുക എന്നത് സുരക്ഷിത മണ്ഡലങ്ങളിലിരുന്നു സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാനുള്ള എളുപ്പ വഴിയാണ്. ഹിറ്റ്‌ലറും സ്റ്റാലിനും പോള്‍പോട്ടും  ഇപ്പോഴും  വിചാരണചെയ്യപ്പെടുമ്പോള്‍ എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെടുന്നത് അത് കൊണ്ട് തന്നെ. പുതിയ കാലത്തോടടുക്കും തോറും നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളും ആത്മ രക്ഷയുടെ കവചങ്ങള്‍ എപ്പോഴും കരുതിവെക്കുന്നവരുമാകും. അതുമല്ലെങ്കില്‍ ഒട്ടും സമഗ്രമല്ലാത്ത ഏകപക്ഷീയതയോടെ 'ഞാനും പ്രതികരിച്ചു'വെന്നു വരുത്തിവെക്കും. അമ്പത്തിയാറായിരത്തോളം അമേരിക്കന്‍ മറീനുകള്‍ കൊല്ലപ്പെട്ടത് കൊണ്ടാണ്, ഇരുപതു ലക്ഷം വിയറ്റ്നാംകാര്‍ കൊല്ലപ്പെട്ടത് കൊണ്ടല്ല ഹോളിവുഡിന് വിയെറ്റ്നാം ഒരു ദുരന്തമായത്. ചരിത്രം ക്രൂരമായ/ അസംബന്ധ പൂര്‍ണ്ണമായ  തിരിച്ചു പോക്കില്‍  വേട്ടയാടപ്പെട്ടവനെ വേട്ടക്കാരനാക്കുന്ന ഫലസ്തീന്‍ യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തിലും ആഷ്‌വിറ്റ്സ് - ട്രെബ്ലിങ്ക ഹാംഗ് ഓവറില്‍ നിന്ന് വിട്ടുപോരാന്‍ സമകാലിക സിനിമ ഇപ്പോഴും മടിച്ചു  നില്‍ക്കുന്നതും  തൊട്ടടുത്തുള്ളതിനെ സത്യസന്ധമായി തിരിച്ചറിയുന്നതിലുള്ള സ്ഥല ജല വിഭ്രാന്തി കാരണം തന്നെ.  ഇതേ വൈരുധ്യം കൊളോണിയലിസത്തെ കുറിച്ചുള്ള നിലപാടുകളിലും പലപ്പോഴും മുഴച്ചു നില്‍ക്കും. പോയ കാലത്തിന്റെ കൊളോണിയല്‍ ദുരയെ കുറിച്ച് വാചാലരാവുമ്പോഴും പ്രകൃതിയോടും താമസ്ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളോടും പഴയ കൊളോണിയല്‍ സാമ്രാജ്യത്വ യജമാനന്മാര്‍ പ്രയോഗിച്ചതോ അതിലും കൂടുതല്‍ ചൂഷണ സ്വഭാവമുള്ളതോ ആയ നിലപാടുകള്‍ സീകരിക്കുന്നതില്‍ ഒരു പ്രയാസവും അനുഭവപ്പെടാത്തതെന്ത് എന്ന് അധികമാരും ചോദിക്കുകയുമില്ല.

           

            ഐറിഷ് - സ്കോട്ടിഷ് പൈതൃകമുള്ള തിരക്കഥാകൃത്ത് പോള്‍ ലാവേര്‍ടി (Paul Laverty),  സാമ്രാജ്യത്വ വിരുദ്ധ ആക്ടിവിസ്റ്റും ചരിത്രകാരനുമായിരുന്ന ഹോവാര്‍ഡ് സിന്‍ (Howard Zinn 1922 – 2010) എന്നിവര്‍  ചേര്‍ന്ന് നിര്‍മ്മിച്ച ടെലിവിഷന്‍ സീരിയലിനെ അടിസ്ഥാനമാക്കി മാഡ്രിഡ്‌കാരിയായ  സുപ്രസിദ്ധ സംവിധായിക  ഇസിയാര്‍ ബോലെയ്ന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഈവന്‍ ദി റെയ്ന്‍' (2010).  സീരിയല്‍ ഒരിക്കലും പുറത്തു വരികയുണ്ടായില്ലെങ്കിലും ചിത്രം ഒട്ടേറെ രാജ്യാന്തര ബഹുമതികളോടൊപ്പം  നിരൂപകരുടെയും ചലച്ചിത്ര പ്രേമികളുടെയും മുക്ത കണ്ഠമായ പ്രശംസയും നേടിയെടുത്തു.  രണ്ടു കാലഘട്ടങ്ങളിലൂടെ സാമ്രാജ്യത്വ ചൂഷണത്തിന്റെയും വംശീയ ഉന്മൂലനത്തിന്റെയും ചെറുത്തു നില്‍പ്പുകളുടെയും രാഷ്ട്രീയത്തെയും ഇരകളുടെ ജീവിത പ്രതിസന്ധികളെയും അടയാളപ്പെടുത്തുകയാണ് ചിത്രം. 1492 – ല്‍ 'സ്പാനിഷ് കോണ്‍ക്വിസ്റ്റഡോര്‍സ് (Spanish Conquistadors)' എന്നറിയപ്പെട്ട കൊളോണിയല്‍ അധിനിവേശക്കാര്‍ ക്രിസ്റ്റൊഫാര്‍ കൊളംബസിന്റെ കീഴില്‍ അമേരിക്കയിലെത്തിയത് മുതല്‍ അയാളും കൂട്ടരും ചേര്‍ന്ന് തദ്ദേശീയരോട് നടപ്പാക്കിയ ക്രൂരതകളുടെയും വംശീയോന്മൂലന പ്രക്രിയകളുടെയും ചരിത്രത്തെ കുറിച്ച് ഒരു സിനിമയെടുക്കാന്‍ വേണ്ടി ബൊളീവിയയിലെ കൊച്ചബാംബയിലെത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം  അതേ സമയത്ത് അവിടെ നടന്നു കൊണ്ടിരിക്കുന്ന ഒരു സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പ്രശ്നങ്ങളുമായി കെട്ടുപിണയാന്‍ ഇടയാവുന്നതും തുടര്‍ന്നുണ്ടാവുന്ന നൈതിക പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തെ നിര്‍ണ്ണയിക്കുന്നത്.  അഞ്ഞൂറ് വര്‍ഷം മുമ്പ്  ക്രിസ്തുമതത്തെ മറയാക്കി നടന്ന  കൊളോണിയലിസ്റ്റ്‌ തേര്‍വാഴ്ച മഞ്ഞ ലോഹത്തിനും പ്രകൃതി വിഭവങ്ങള്‍ക്കും അടിമ വേട്ടയ്ക്കും വേണ്ടിയുള്ള ആര്‍ത്തിക്കപ്പുറം ഒരു സാംസ്ക്കാരികവല്‍ക്കരണ ലക്ഷ്യവും ഉള്ളതായിരുന്നില്ല എന്ന വസ്തുത അടിവരയിടുമ്പോള്‍ തന്നെ, മറു വശത്ത് അതൊക്കെ തുറന്നു കാട്ടി സിനിമയെടുക്കുന്നവരും അതേ ചൂഷണ രീതി തന്നെയാണ് പിന്‍ തുടരുന്നത് എന്നിടത്താണ് പരിഷ്കൃത സമൂഹവും ആദിവാസി വിഭാഗങ്ങളും തമ്മിലുള്ള വിനിമയത്തിലെ എക്കാലത്തെയും ക്രൂരമായ വൈരുദ്ധ്യം  വ്യക്തമാവുന്നത്. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യമായ ബൊളീവിയ ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുന്നത് തന്നെയും സാമ്പത്തിക താല്പര്യങ്ങള്‍ കാരണമാണ്. ചിത്രത്തില്‍ അഭിനയിക്കാനും മറ്റും ആവശ്യമായ തദ്ദേശീയരെയും അവരുടെ അദ്ധ്വാനവും  ഏറ്റവും കുറഞ്ഞ വേതനം കൊണ്ട് വിലക്കെടുക്കാന്‍ കഴിയുക അവിടെയാണല്ലോ. സാങ്കേതിക പരിജ്ഞാനവും പരിശീലനവും ലഭിച്ചിട്ടുള്ളവരെക്കൊണ്ട് മാത്രം ചെയ്യിക്കാന്‍ പാടുള്ള സെറ്റ് നിര്‍മ്മാണത്തിന്റെയും മറ്റും ഏറ്റവും അപകടകരമായ ജോലികള്‍ പോലും തദ്ദേശീയരുടെ അജ്ഞത മുതലെടുത്ത് സൂത്രത്തില്‍ ചെയ്യിക്കുന്നുണ്ട് നിര്‍മ്മാതാവ്. എന്നാല്‍, തദ്ദേശീയരില്‍ നിന്ന് അവര്‍ക്ക് വലിയ ചില പാഠങ്ങള്‍ പഠിക്കാനുണ്ട്.

 

            പോയ നൂറ്റാണ്ടിനൊടുവില്‍ ബൊളീവിയയിലെ കൊച്ചബാംബയില്‍ ഒരു യഥാര്‍ത്ഥ സാമ്രാജ്യത്വ വിരുദ്ധ ജലയുദ്ധം നടന്നു. ഒരു ജലസ്രോതസ്സിനെ അമേരിക്കന്‍ കോര്‍പ്പൊറേറ്റിനു വില്‍ക്കാനുള്ള സാമ്രാജ്യത്ത്വ വിധേയ ഭരണ കൂടത്തിന്റെ തീരുമാനത്തിനെതിരില്‍ അന്നാട്ടുകാര്‍ നടത്തിയ രക്ത രൂക്ഷിതമായ സമരം, ഇച്ഛാശക്തിയുടെ മാത്രം ബലത്തില്‍ ആ ജനത നേടിയതും സാമ്രാജ്യത്വ താല്പര്യം കെട്ട് കെട്ടേണ്ടി വന്നതും ചരിത്രം. ഈ സമരത്തിന്റെ പശ്ചാത്തലത്തിലേക്കാണ് മെക്സിക്കന്‍ സംവിധായകന്‍ സെബാസ്റ്റ്യന്‍ (ഗെയ്ല്‍ ഗാര്‍ഷ്യ ബെര്‍നാല്‍) , നിര്‍മ്മാതാവ് കോസ്റ്റ (ലൂയിസ് ടോസാര്‍) എന്നിവര്‍ തങ്ങളുടെ സംഘത്തോടൊപ്പം ചരിത്രസിനിമയെടുക്കാന്‍ എത്തുന്നത്. എപ്പിക്‌ മാനങ്ങളുള്ള ചിത്രത്തിലേക്ക് തദ്ദേശീയരായി അഭിനയിക്കാന്‍ അതേ ശരീര ഭാഷയും രൂപവുമുള്ള ധാരാളം പേരെ ആവശ്യമുണ്ട്. അഭിമുഖത്തിനായി പരസ്യപ്പെടുത്തിയത് കണ്ടു വെറും രണ്ടു ഡോളര്‍ ദിവസക്കൂലിക്ക് സന്തോഷത്തോടെ പണിയെടുക്കാന്‍ 'എക്സ്ട്രാ'കള്‍ ആയി തദ്ദേശീയര്‍ തിക്കിത്തിരക്കുന്നു. കൊളംബസിന്റെയും കൂട്ടരുടെയും വംശീയോന്മൂലനത്തിന്റെയും അടിച്ചേല്‍പ്പിക്കുന്ന അടിമപ്പണിയുടെയും വാഴ്ചക്കെതിരില്‍ കലാപമുയര്‍ത്തുന്ന തദ്ദേശീയരുടെ നേതാവായ ഓത്തേയ്  എന്ന തായിനോ ഗോത്ര നേതാവിന്റെ റോളിലേക്ക് ഡാനിയേല്‍ (കാര്‍ലോസ് അദുവീരി) എന്ന ഗോത്ര യുവാവിനെയും മറ്റൊരു മുഖ്യ വേഷത്തിലേക്ക് അയാളുടെ കൗമാരക്കാരിയായ മകള്‍ ബെലീനെയും അവര്‍ കണ്ടെത്തുന്നു. എന്നാല്‍ പിന്നീട് ഡാനിയേലിന്റെ  സ്വത്വം  അയാള്‍ അവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെ സ്വത്വവുമായി എത്രമാത്രം പൊരുത്തപ്പെടുന്നതാണ് എന്ന അറിവ്  അവര്‍ക്ക് വലിയൊരു തലവേദനയാവും. അയാളവതരിപ്പിക്കുന്ന കഥാപാത്രം കൊളോണിയലിസത്തിന്റെ നീരാളിപ്പിടുത്തത്തിനെതിരെ തന്റെ ജനതയുടെ സ്വാതന്ത്ര്യവും നിലനില്‍പ്പും കാക്കാന്‍ പൊരുതിയ പോരാളിയായിരുന്നെങ്കില്‍ ഡാനിയേല്‍ സ്വയം പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതേ ആര്‍ജ്ജവത്തോടെ ചെറുത്തു നില്‍ക്കുന്ന പോരാളികളുടെ ആവേശമാണ്.  അഭിനേതാക്കളെ കണ്ടെത്താന്‍ നടത്തിയ തെരഞ്ഞെടുപ്പിനിടയില്‍  അയാളുടെ കണ്ണില്‍ സെബാസ്റ്റ്യന്‍ വായിച്ചെടുത്ത തീക്ഷ്ണത വെറുതെയായിരുന്നില്ലെന്നര്‍ത്ഥം.   ജലസ്രോതസ്സിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരത്തിന്റെ നേതാവാണിപ്പോള്‍ അയാള്‍. പോലീസുമായുണ്ടാവുന്ന ഏറ്റുമുട്ടലില്‍ അയാള്‍ക്ക്‌ പരിക്കേല്‍ക്കുന്നത് ചിത്രീകരണം തടസ്സപ്പെടുത്തുമെന്ന ഘട്ടത്തില്‍ അയാളെ അനുനയിപ്പിക്കാനും ചിത്രീകരണം കഴിയും വരെ സമരത്തില്‍ നിന്ന് വിട്ടുനിര്‍ത്താനും കോസ്റ്റാ ശ്രമിക്കുന്നു. അതിനു വേണ്ടി അയാള്‍ മുന്‍കൂര്‍ ആയി നല്‍കുന്ന അയ്യായിരം ഡോളര്‍ എന്ന ഭീമമായ തുക ഡാനിയേല്‍ സ്വീകരിക്കുന്നത് തങ്ങളുടെ സമരത്തിന് ഊര്‍ജ്ജം പകരാന്‍ പണം ആവശ്യമുള്ളത് കൊണ്ടാണ്. എന്നാല്‍ അയാള്‍ സമരം തുടരുകയും മാരകമായി മുറിവേറ്റു ജയിലിലാവുകയും ചെയ്യുന്നു.  പോലീസിനു കൈക്കൂലി കൊടുത്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ കോസ്റ്റാ ഡാനിയെലിനെ ചിത്രീകരണം തീരുംവരേയ്ക്കു വിടുവിച്ചെടുക്കുന്നു.  ചിത്രീകരണം കഴിഞ്ഞാലുടന്‍ ഡാനിയേലിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കാം എന്ന വാക്ക് സെബാസ്റ്റ്യന് സ്വീകാര്യമല്ല: “ഈ തന്തക്ക് പിറക്കാത്തവര്‍ അയാളെ എന്തും ചെയ്തേക്കും , കൊല്ലുക പോലും !” എന്ന് അയാള്‍ വേവലാതിപ്പെടുന്നു.  ചിത്രം പൂര്‍ത്തിയാവില്ലെന്ന് ഭയപ്പെടാന്‍ തുടങ്ങുന്ന സെബാസ്റ്റ്യനെ കോസ്റ്റാ സമാശ്വസിപ്പിക്കുന്നു. അയാള്‍ പഴയൊരു മുഹൂര്‍ത്തം ഓര്‍മ്മിക്കുകയാണ്. ഏഴു വര്‍ഷം മുമ്പൊരു രാത്രിയില്‍ താന്‍ ഏതോ പാര്‍ട്ടിയില്‍ ആയിരുന്ന സമയത്ത് തന്നെ വിളിച്ച സെബാസ്റ്റ്യന്റെ  ആവേശഭരിതമായ ശബ്ദം. അയാള്‍ മോണ്ടെസിനോ എന്ന ഡൊമിനിക്കന്‍ പാതിരി കൊളോണിയല്‍ യജമാനന്മാരോട് ഗോത്ര വിഭാഗങ്ങളുടെ   അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നടത്തിയ വികാര നിര്‍ഭരമായ ഒരു പ്രസംഗത്തിന്റെ ടെക്സ്റ്റ് വായിച്ച ആവേശത്തിലായിരുന്നു. അന്നാണ് ആദ്യമായി തന്റെ പ്രൊജക്റ്റിനെ കുറിച്ച് അയാള്‍ കോസ്റ്റായോടു പറയുന്നത്. പിന്നീട് നീണ്ട ഏഴു വര്‍ഷത്തെ നിരന്തര ശ്രമങ്ങളും അദ്ധ്വാനവുമായിരുന്നു. അതൊക്കെയും ഇട്ടേച്ചു പോവുന്ന കീഴടങ്ങല്‍ മനസ്തിതിക്കാരനല്ല താങ്കളെന്നു കോസ്റ്റാ അയാളെ ഓര്‍മ്മിപ്പിക്കുന്നു. എന്തായാലും, കലാപകാരികളെ ഒന്നോടെ കുരിശേറ്റി ചുട്ടെരിക്കുന്ന ക്ലൈമാക്സ് രംഗം ചിത്രീകരിച്ചു കഴിയുന്നതോടെ ഡാനിയെലിനെ അറസ്റ്റ് ചെയ്യാനെത്തുന്ന പോലീസിനെ 'എക്സ്ട്രാ'കളായ തദ്ദേശീയര്‍ വളയുകയും ഡാനിയേല്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ തന്റെ സുരക്ഷിതത്വം പോലും അവഗണിച്ചു ഗോത്ര യുവാക്കളെ തോക്കിന്‍ മുനയില്‍ നിന്ന് രക്ഷിക്കുന്നത് കോസ്റ്റാ ആണ്.

 

            തൊട്ടടുത്തദിവസം അന്തിമ രംഗങ്ങള്‍ ചിത്രീകരിക്കാനിരിക്കെ, ടെലിവിഷനില്‍ കൊച്ചബാംബയുടെ തെരുവുകള്‍ യുദ്ധസമാനമായ രീതിയില്‍ കലാപ ബാധിതമാവുന്നത്  കാണാനിടയാവുന്ന ചിത്രീകരണ സംഘം ഭയചകിതരാവുകയും തിരിച്ചു പോവാന്‍ മുറവിളി കൂട്ടുകയും ചെയ്യുന്നു. ഏറെ പാടുപെട്ടു അവരെ അനുനയിപ്പിച്ചെങ്കിലും പിറ്റേന്ന് പ്രഭാതത്തില്‍ ഡാനിയേലിന്റെ ഭാര്യ തെരേസ കോസ്റ്റായെ തേടിയെത്തുന്നു.  ബലീന്‍ മാരകായി മുറിവേറ്റു മരണത്തോട് മല്ലിടുകയാണ്.  ആശുപത്രിയിലേക്ക് കൊണ്ട് പോവാന്‍ കോസ്റ്റാ അവളെ സഹായിക്കണം. കത്തുന്ന തെരുവിലൂടെ അത് മറ്റാര്‍ക്കും ചെയ്യാനാവില്ല. ഇതേ സമയം നാടുവിടാന്‍ തയ്യാറാവുന്ന ചിത്രീകരണ സംഘത്തോടൊപ്പം അയാള്‍ക്ക്‌ തിരിച്ചു പോവുകയും വേണം. തന്റെ പ്രയാസങ്ങളൊന്നും ഉള്ളെരിയുന്ന ഒരമ്മയുടെ ചെവിയിലെത്തില്ല എന്നുറപ്പാവു ന്നതോടെ കോസ്റ്റാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും നൈതികവുമായ തെരഞ്ഞെ ടുപ്പ് നടത്തുന്നു: അയാള്‍ക്ക്‌ ആ അമ്മയുടെ വിലാപം കേള്‍ക്കാതിരിക്കാനാവില്ല. സെബാസ്റ്റ്യന്‍ പോലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കോസ്റ്റാ പറയുന്നുണ്ട്, “ആ കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാല്‍ പിന്നീടൊരിക്കലും എനിക്ക് സ്വയം മാപ്പ് നല്‍കാനാവില്ല.”

 

            കൊളോണിയലിസം എങ്ങനെയാണ് ക്രിസ്തു മതത്തെ നോക്കുകുത്തിയാക്കി മനുഷ്യത്വ ഹീനമായ വംശ വെറിക്ക് ഉപാധിയാക്കിയതെന്നു കൊളംബസ് ദേശവാസികളോട് ചെയ്ത ക്രൂര കൃത്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചെറുത്തു നില്‍പ്പിന്റെ നായകനായ ഒത്തേയെയും കൂട്ടരെയും ചുട്ടുകൊല്ലുന്നത് ക്രിസ്തു മതത്തിലെ ഏറ്റവും സംശുദ്ധമെന്നു കരുതിപ്പോരുന്ന ഒരു മിത്തിന്റെ മലീമസമായ ഒരു പാരഡിയിലൂടെയാണ്. ഒത്തേയോടൊപ്പം മറ്റു പതിമൂന്നു പോരാളികളെ കൂടി കുരിശുരൂപങ്ങളില്‍ ബന്ധിതരാക്കുന്നു. ആത്മാവിനെയെങ്കിലും രക്ഷിക്കാന്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു ജ്ഞാനസ്നാനപ്പെട്ടാല്‍ സ്വര്‍ഗ്ഗലോകവും അല്ലാത്ത പക്ഷം നരക ശിക്ഷയുമായിരിക്കും ലഭിക്കുകയെന്ന് അവരോടു പറയുന്നു. ഇപ്പറയുന്ന ക്രിസ്ത്യാനികള്‍ സ്വര്‍ഗ്ഗത്തിലാണെങ്കില്‍ തങ്ങള്‍ക്കവിടെ പോവേണ്ടെന്നു ഒത്തേയ് കാര്‍ക്കിച്ചു തുപ്പുന്നു. എരിഞ്ഞു മരിക്കുമ്പോള്‍ അവര്‍ അധിനിവേശക്കാരുടെ ആത്മാവിനെ ശപിക്കുന്നു. ചുറ്റും കൂടി നില്‍ക്കുന്ന ദേശ വാസികള്‍ ഒത്തേയുടെ പേര് ഒരാവേശം പോലെ ഏറ്റു ചൊല്ലുന്നു. എല്ലായിപ്പോഴും കൊളംബസിന്റെ രീതികളോട് എതിരിട്ടു നിന്ന മനസ്സാക്ഷിയുടെ ശബ്ദമായ അന്റോണിയോ മോണ്ടെസിനോ (റോള്‍ ആരെവാലോ) വനരോദനം പോലെ അതിന്റെ ഭവിഷ്യത്ത് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അയാള്‍ 'രാജ്യദ്രോഹി'യായി മുദ്രകുത്തപ്പെട്ടു ശിക്ഷിക്കപ്പെടുന്നു. കൊളോണിയല്‍ തേര്‍വാഴ്ച്ചയുടെ ചരിത്രത്തിലെ വ്യതിരിക്തമായ ശബ്ദമാണ് മോണ്ടെസിനോ,  അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗോത്രവിഭാഗ ങ്ങളുടെ അസ്ഥിത്വത്തിനായി നിലക്കൊണ്ട ലാ കാസാസ്‌ (ബര്‍ത്തലോമേ ഡി ലാ കാസാസ്‌ - ചിത്രത്തില്‍ കാര്‍ലോസ് സാന്റോസ് ഉജ്ജ്വലമാക്കിയ കഥാപാത്രം) എന്നീ രണ്ടു ഡൊമിനിക്കന്‍ പാതിരിമാരുടെത്. 1951 ഡിസംബര്‍ 21-ന് മോണ്ടെസിനോ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗം ഒരു ടെക്സ്റ്റ്‌ ആയിത്തന്നെ സെബാസ്റ്റ്യന്‍ തന്റെ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്.

 

 

            സിനിമക്കുള്ളിലെ സിനിമയെന്ന ഘടന പ്രമേയത്തെ  കാലാതിവര്‍ത്തിയായ സത്യമാക്കി അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിന്റെ കഥാഭാഗം സിനിമ ക്കുള്ളിലെ സിനിമയായി വരുന്നത് ഒട്ടേറെ പാഠങ്ങളാണ് പുതിയ കാലത്തെ സിനിമക്കാര്‍ക്കും കൂട്ടര്‍ക്കും നല്‍കുന്നത്. സ്ക്രിപ്റ്റില്‍ കടത്തിക്കൂട്ടലുകളോ തിരുത്തലുകളോ അനുവദിക്കാത്ത 'പെര്‍ഫെക് ഷനിസ്റ്റ്' ആയ സെബാസ്റ്റ്യന്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെ തന്നെയാണ് ആശ്രയിക്കുന്നത്.  കീഴടക്കിയ പ്രദേശത്തെ ജനതയെ അടിമകളായി കാണുന്ന കൊളംബസും കൂട്ടരും അവരുടെ  സ്വൈര്യ ജീവിതത്തിനു നിശ്ചയിക്കുന്ന കപ്പം പതിനാലിന് മേല്‍ പ്രായമുള്ള ഓരോ ഗോത്രവാസിയും ഒരു ചെപ്പ് നിറയെ സ്വര്‍ണ്ണത്തരികള്‍ നദിയില്‍ നിന്ന് അരിച്ചെടുത്ത് നല്‍കണം എന്നതാണ്. അതിനു കഴിയാത്തവരോ വിസമ്മതിക്കുന്നവരോ വലിയ വില നല്‍കേണ്ടി വരും: വെട്ടിമാറ്റുന്ന കൈകള്‍, അടിമത്തം അഥവാ ജീവന്‍ തന്നെയും.  അടിമക ളാക്കി പിടിക്കുന്നവരെ ഒളിപ്പോരിനു നേതൃത്വം കൊടുത്ത് മോചിപ്പിക്കുന്ന  ഒത്തേയേയും കൂട്ടരേയും വെട്ടനായ്ക്കള്‍  പിന്തുടരുന്നു. ഓടി രക്ഷപ്പെടാനാവാത്ത വൃദ്ധയുടെ നേരെ ചാടിയടുക്കുന്ന വേട്ടനായുടെ രംഗത്തില്‍ നിന്ന് ക്യാമറ നേരെ കട്ട് ചെയ്യുന്നത് സ്ക്രിപ്റ്റില്‍ ആ ഭാഗം വായിച്ചു സ്വയം നടുങ്ങി ഞെട്ടിത്തെറിക്കുന്ന സംവിധായകന്റെ നിറഞ്ഞ കണ്ണുകളിലേക്കാണ്.   തുടര്‍ന്നുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ,  വെള്ളക്കാര്‍ തങ്ങളെ കൊന്നൊടുക്കുന്നത് ഭയന്ന് ഓടിപ്പോകവേ പിടിക്കപ്പെടുമെന്നും അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ കുഞ്ഞുങ്ങളെ വേട്ടനായ്ക്കള്‍ക്കുള്ള ഭക്ഷണമാക്കുമെന്നും തിരിച്ചറിയുന്ന ഘട്ടത്തില്‍ സ്വന്തം കുഞ്ഞുങ്ങളെ പുഴയില്‍ മുക്കിക്കൊല്ലുന്ന അമ്മമാരുടെ അവസ്ഥ ചിത്രീകരിക്കാന്‍ ശ്രമിക്കവേ, ഗോത്ര വിഭാഗക്കാരികളായ അഭിനേത്രികള്‍ അതിനു വിസമ്മതിക്കുന്നു. കരയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പകരം പാവകളെയാണ് മുക്കുക എന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല.  അവര്‍ക്ക് ആ ആശയത്തെ തന്നെ അംഗീകരിക്കാനാവില്ല. അത് ചരിത്രത്തില്‍ സംഭവിച്ചതാണെന്നും താന്‍ കെട്ടിക്കൂട്ടി ഉണ്ടാക്കിയതല്ലെന്നും ആ രംഗം കൂടാതെ സിനിമ മുന്നോട്ടു പോവില്ല എന്നും  പറയുന്ന സെബാസ്റ്റ്യനോട്  'സിനിമയേക്കാള്‍ പ്രധാനമായ കാര്യങ്ങളുണ്ട് !' എന്ന് ഡാനിയേല്‍ ഓര്‍മ്മിപ്പിക്കുന്നു.

 

            സ്വാര്‍ത്ഥനും കൗശലക്കാരനുമായ നിര്‍മ്മാതാവില്‍ നിന്ന് ഗോത്രവിഭാഗക്കാരുടെ ദൈന്യം തൊട്ടറിഞ്ഞ് ദുരിതങ്ങളിലും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചങ്കൂറ്റത്തെയും അഭിമാന ബോധത്തെയും ഹൃദയപൂര്‍വ്വം സ്വീകരിച്ച് അവരോടു ഐക്യപ്പെടുന്ന നീതി ബോധമുള്ള മനുഷ്യ ഭാവങ്ങളിലേക്ക് വികസിക്കുന്ന കോസ്റ്റാ തന്നെയാണ് പ്രമേയത്തിന്റെ കാതലായ മാനവിക മൂല്യങ്ങളുടെ കണ്ണാടിയാവുന്നത്. ഒട്ടുമുക്കാലും സംഘാംഗങ്ങളും വംശീയച്ചുവയുള്ള പ്രയോഗങ്ങളിലൂടെ ഗോത്ര വിഭാഗക്കാരെ അപമാനിക്കുന്ന തരം സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും  കോസ്റ്റാ അതില്‍ നിന്നും ക്രമേണ മുക്തനാവുകയും തന്റെ മനുഷ്യത്വം മാനവികതയുടെ പാഠമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.   ആ അര്‍ത്ഥത്തില്‍ വികാസം പ്രാപിക്കുന്ന പാത്രസൃഷ്ടിയും അയാളുടേത്  തന്നെ.  കൊളംബസിന്റെയും കൂട്ടരുടെയും തദ്ദേശീയരോടുള്ള നിലപാടിന്റെ ഗുണപരമായി മാറ്റമില്ലാത്ത നിലപാട് തന്നെയാണ് ചിത്രീകരണത്തിലെ ആദ്യ ഘട്ടങ്ങളില്‍ നിര്‍മ്മാതാവായ അയാളും തുടരുന്നത്. ഭീമാകാരമായ കുരിശ് സെറ്റിലെത്തിക്കുന്നത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ്. എന്നാല്‍ അത് നാട്ടാന്‍ വിദഗ്ധരെ ഉപയോഗിക്കുന്നതിന് പകരം അഞ്ജരായ ഗോത്ര വിഭാഗക്കാരെ ഉപയോഗിക്കുന്നത് സംവിധായകന്‍ സെബാസ്റ്റ്യനെ പോലും നടുക്കിക്കളയുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഒരു കൂട്ട ദുരന്തം തല നാരിഴക്കാണ് ഒഴിവായിപ്പോ

വുന്നതും. ഇക്കാര്യത്തെക്കുറിച്ച് നടുക്കത്തോടെ പ്രതിഷേധിക്കുന്ന സെബാസ്റ്റ്യനെ താന്‍ ലാഭിച്ച പണത്തെക്കുറിച്ച് പറഞ്ഞാണ് കോസ്റ്റാ നിശ്ശബ്ദനാക്കുന്നത്. താന്‍ വന്നത് ഏറ്റവും കുറഞ്ഞ ചെലവില്‍ സിനിമ പിടിച്ചു ലാഭിക്കാന്‍ മാത്രമാണെന്ന നിലപാടാണ് അയാള്‍ക്കുള്ളത്.  അതു കൊണ്ടാണ്, കൊച്ചബാംബ കലാപം തെരുവില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ അത് ചരിത്രമാകുവാന്‍ പോകുകയാണെന്ന് തിരിച്ചറിഞ്ഞ് അതേ കുറിച്ച് ഇപ്പോള്‍ ഒരു ഡോക്കുമെന്ററി ചെയ്യാം അന്ന് അഭ്യര്‍ത്ഥിക്കുന്ന സംഘാംഗമായ യുവതിയോട് അയാള്‍ ക്രുദ്ധനാവുന്നത്.  താന്‍ ഒരു നശിച്ച എന്‍. ജി. ഒ. അല്ല എന്നാണയാളുടെ പ്രതികരണം.  മറ്റൊരു ഘട്ടത്തില്‍ താന്‍ എങ്ങനെയാണ് ഗോത്രവര്‍ഗ്ഗക്കാരെ സമര്‍ത്ഥമായി പറ്റിക്കുന്നതെന്ന് ഇംഗ്ലീഷില്‍ ഫോണില്‍ പറഞ്ഞു ചിരിക്കുന്ന കോസ്റ്റായോട് കുറെ കാലം  സ്റ്റേറ്റ്സില്‍ നിര്‍മ്മാണ ത്തൊഴിലാളിയായിരുന്ന, ആ ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ഡാനിയേല്‍ മുഖത്തടിച്ചു മറുപടി പറയുന്നുണ്ട്.  അയാള്‍ സെറ്റില്‍ നിന്ന് മകള്‍ ബെലീനെയും കൂട്ടി ഇറങ്ങിപ്പോവുന്നു: 'എനിക്കറിയാം ഈ കഥ !'  എന്ന് അയാള്‍ പറയുന്നത്, കാലാകാലങ്ങളില്‍ തങ്ങളുടെ ജനതയെ എങ്ങിനെയാണ് അധിനിവേശക്കാര്‍ അപമാനവീകരിച്ചത് എന്ന സത്യം ഒരു പുതുയുമില്ലാത്ത ആവര്‍ത്തനം തന്നെയാണ് എന്ന അര്‍ത്ഥത്തില്‍ തന്നെയാണ്.  അത് വല്ലാത്തൊരു തിരിച്ചറിവാണ് കോസ്റ്റാക്ക് നല്‍കുന്നത്. ആ നിമിഷം മുതല്‍ അയാള്‍ക്കുള്ളില്‍ സംഭവിച്ചു  തുടങ്ങുന്ന മാറ്റങ്ങളാണ് ഒടുവില്‍ ഏറ്റവും വലിയ ആ നൈതികമായ തെരഞ്ഞെടുപ്പ് (moral choice) നടത്താന്‍  കോസ്റ്റായെ പ്രാപ്തനാക്കുന്നത്.  ഗോത്ര ജനതയെ അങ്ങനെ കേവലമായി എടുക്കേണ്ടതല്ല എന്ന പാഠം അയാള്‍ പഠിച്ചു തുടങ്ങുകയാണ്. അയാള്‍ ഡാനിയേലിനോട് പിന്നീട് അക്കാര്യത്തില്‍ മാപ്പ് ചോദിക്കുന്നുമുണ്ട്. 

            പുതിയ കാലം അധിനിവേശ ചൂഷണത്തെ ന്യായീകരിക്കാന്‍ പുതിയ വേദാന്തങ്ങള്‍  ഉപയോഗിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന രംഗമാണ്, കോര്‍പ്പറേറ്റ്‌ തലവന്‍ ചലച്ചിത്ര സംഘത്തിന് നല്‍കുന്ന വിരുന്ന്‍.  സമര മുഖത്തെത്തുന്ന ദേശ വാസികള്‍ക്കെതിരെ എല്ലാ കാലത്തും എല്ലാ ഭരണ/ അധികാര സ്വരൂപങ്ങളും ഉന്നയിക്കുന്ന ആക്രോശങ്ങള്‍ തന്നെയാണ് മാന്യവും പതിഞ്ഞ ശബ്ദത്തിലുള്ളതുമായ അയാളുടെ വാക്കുകള്‍ ഒക്കെയും.  ഇത്രയും ദരിദ്രരായ ഒരു ജനതയ്ക്ക് എങ്ങനെയാണ് മുന്നൂറിരട്ടി വില ജലത്തിനു നല്‍കാനാവുക എന്ന ചോദ്യത്തെ, വസ്തുതകള്‍ മനസ്സിലാക്കാത്തവരുടെ കാല്‍പ്പനിക പ്രതികരണമായി അയാള്‍ ചിരിച്ചു തള്ളുന്നു. 'അവര്‍ ആഗോള വല്‍ക്കരണത്തിന്റെ നേട്ടങ്ങളൊക്കെയും ആഗ്രഹിക്കുന്നു, ഒന്നും അതിനായി നല്‍കാന്‍ തയ്യാറല്ല.'   'ഇളവുകള്‍ നല്‍കാന്‍ തുടങ്ങിയാല്‍ അതിനൊരവസാനമുണ്ടാവില്ല'. 'നിങ്ങള്‍ അവരുടെ ദുരിതങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണല്ലോ അവര്‍ക്ക് ദിവസത്തിനു രണ്ടു ഡോളര്‍ വീതം 'എക്സ്ട്രാ' പണം നല്‍കുന്നതെ'ന്ന് കളിയാക്കുന്നുമുണ്ട് അയാള്‍. അത് ഞങ്ങള്‍ വളരെ കുറഞ്ഞ ബജറ്റ് ഉള്ളവരായത് കൊണ്ടാണെന്ന് വിക്കുന്ന സെബാസ്റ്റ്യനോട് ഞങ്ങളും 'ടൈറ്റാണ്' എന്ന് കൊര്‍പ്പോറേറ്റ്‌ തലവന്റെ മറുപടി. 'അവര്‍ നമ്മുടെ മഴക്കും വിലയിട്ടുതുടങ്ങുന്നു; ഇനിയവര്‍ നമ്മുടെ വായുവിനും വിലയിടും' എന്ന ഡാനിയേലിന്റെ നിരീക്ഷണം എത്ര ശരിയാ ണെന്ന് കോര്‍പ്പറേറ്റ്‌ തലവന്‍ പ്രകടിപ്പിക്കുന്ന ധാര്‍ഷ്ട്യം അടിവരയിടുന്നുണ്ട്. ഡാനിയേലിന്റെ ആ വാക്കുകള്‍ സിയാറ്റില്‍ മൂപ്പന്റെ പ്രസിദ്ധമായ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: എങ്ങിനെയാണ് ഭൂമിയെ വില്‍ക്കുക? വെള്ളത്തെ? വായുവിനെ? സൂര്യ പ്രകാശത്തെ? നൈസര്‍ഗ്ഗികമായ ഈ 'പ്രാകൃത'വിവേകം തന്നെയാണല്ലോ കൊളംബസിനെയും കൂട്ടരെയും ഒരു ഘട്ടത്തില്‍ സംശയാലുക്കള്‍ ആക്കിയതും. 'അവര്‍ എന്തെങ്കിലും സ്വന്തമായി സ്വകാര്യ സ്വത്താക്കിയിട്ടുണ്ടാവാന്‍ ഇടയില്ല' എന്നതാണ്  ഒളിച്ചു വെച്ച സ്വര്‍ണ്ണം തേടിയിറങ്ങുമ്പോള്‍ അധിനിവേശത്തിന്റെ ആര്‍ത്തിയെ അലട്ടുന്നത്. അവര്‍ എല്ലാം നല്‍കുന്നവരാണ്, ഒരു ചെറു സ്നേഹത്തിന്, നന്ദിക്ക് ഒക്കെ പകരമായി കയ്യിലുള്ളതെന്തും നല്‍കുന്നവര്‍, ഒന്നും സ്വകാര്യമായി പൂഴ്ത്തിവെക്കാനിടയില്ലാത്തവര്‍. അവരെ കീഴ്പ്പെടുത്തുക എളുപ്പമാണെന്നും അങ്ങനെ തന്നെയാണ് അവര്‍ കണ്ടെത്തുന്നതും. 'അമ്പത് പേര്‍ക്ക് ഒരു ഗോത്രത്തെ കീഴടക്കാനാവും' എന്ന് പോലും അവര്‍ കണക്ക് കൂട്ടുന്നുണ്ട്.

 

            ചിത്രാന്ത്യത്തില്‍, ചരിത്രം നിരന്തരം ആവര്‍ത്തിക്കുന്ന  അധിനിവേശ ചൂഷണത്തിന്റെ ഇരകള്‍ക്ക് പരിഷ്കൃത സമൂഹത്തിനു നല്‍കാനുള്ള ഏറ്റവും വിലപിടിച്ച പാഠമാണ് വ്യക്തമാവുന്നത്.  ബെലീനെ രക്ഷപ്പെടുത്തിയത്തിനു പിറ്റേന്ന് പ്രഭാതത്തില്‍ ഒളിവില്‍ കഴിയുന്ന ഡാനിയേല്‍, അയാളെ പലയിടത്തും  തെരഞ്ഞു നിരാശനായി എല്ലാവരും ഉപേക്ഷിച്ചു പോയ സെറ്റില്‍ ഏകനായി നില്‍ക്കുന്ന കോസ്റ്റായെ തേടി വരുന്നതോടെയാണ് അത് സംഭവിക്കുന്നത്. വാക്കുകളിലൂടെ അയാള്‍ക്ക്‌ തന്റെ കുഞ്ഞു മകളെ രക്ഷിച്ചതിനുള്ള നന്ദി കോസ്റ്റായോട്  പ്രകടിപ്പിക്കാനാവില്ല. അയാള്‍ മറ്റൊരു നിധി കൊണ്ടുവന്നിട്ടുണ്ട് പ്രതിഫലമായി. അതയാള്‍ ഊഷ്മളമായ ഒരാലിംഗനത്തോടൊപ്പം കോസ്റ്റായ്ക്ക് കൈമാറുന്നു. ഇനി നിങ്ങളെന്തു ചെയ്യാന്‍ പോകുന്നു എന്ന ചോദ്യത്തിന് ഡാനിയേല്‍ ഇങ്ങനെ മറുപടി പറയുന്നു: "അതിജീവിക്കാന്‍ പോവുന്നു. ഞങ്ങളെന്നും ചെയ്യുന്നത് അതാണല്ലോ !” . ജല യുദ്ധം ജയിച്ചതിനെ കുറിച്ചും അയാള്‍ക്ക്‌ അമിതാവേശമില്ല. “അതെ, എപ്പോഴും അതിനു കനത്ത വില നല്‍കേണ്ടി വരുന്നു. മറ്റൊരു വഴിയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. പക്ഷെ, ഇല്ല !”   ജീവിതത്തിലിനിയും കാത്തിരിക്കുന്ന സമരമുഖങ്ങളെ കുറിച്ച് ശുഭാപ്തി പ്രകടിപ്പിച്ചു കൊണ്ട് അയാള്‍ യാത്ര ചോദിക്കുന്നു. സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരിച്ചു വന്നു കൊണ്ടിരിക്കുന്ന തെരുവുകളിലൂടെ തനിച്ചു നാട്ടിലേക്ക് തിരിച്ചു പോകവേ, ഡാനിയേല്‍ നല്‍കിയ സമ്മാനം തുറന്നു നോക്കുന്ന കോസ്റ്റാ മുമ്പൊരിക്കല്‍, ജലയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തില്‍ ഡാനിയേല്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നുണ്ടാവും: "ജലം ജീവനാണ്., നിങ്ങള്‍ക്കതറിയില്ല !”. 'യാക്കു' എന്ന ഗോത്രഭാഷാപദം ജലത്തെ സൂചിപ്പിക്കുന്നു. ഒരു ചെറുകുപ്പിയില്‍ ഡാനിയേല്‍ കോസ്റ്റാക്കായി കരുതി വെച്ചതും മറ്റൊന്നല്ല. പൊരുതിനേടിയ ജലത്തില്‍ നിന്നൊരു തുടം: യാക്കു.

 

            നമ്മുടെ കാല ഘട്ടം കണ്ട ഏറ്റവും ആര്‍ജ്ജവമുള്ള ഒരു സാമ്രാജ്യത്വ വിരുദ്ധ സാമൂഹ്യ     പ്രവര്‍ത്തകനും ചരിത്രകാരനുമായിരുന്നു ബോസ്റ്റണ്‍ യൂനിവേഴ്സിറ്റി അധ്യാപകനായിരുന്ന പ്രൊഫ. ഹോവാര്‍ഡ് സിന്‍.   ആ മഹാ പുരുഷന് സമര്‍പ്പിച്ച ചിത്രത്തിന് ചരിത്രത്തിന്റെ ക്രൂരമായ ആവര്‍ത്തന പര്‍വ്വങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടാതിരിക്കാനോ ചെറുത്തുനില്‍പ്പുകളുടെ കനല്‍ വഴികളെ ഹൃദയപൂര്‍വ്വം സ്വീകരിക്കാതിരിക്കാനോ കഴിയില്ല. ചലച്ചിത്രം എന്ന നിലക്കാവട്ടെ, ചിത്രീകരണത്തിലും ശബ്ദ വിന്യാസമുള്‍പ്പടെ ഇതര മേഖലകളിലും സംവിധായിക യും അവരുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ച അലെക്സ് കാറ്റലാന്‍ (ക്യാമറ), ആല്‍ബര്‍ട്ടോ ഇഗ്ലേസിയാസ് (സംഗീതം) തുടങ്ങിയവരും നല്‍കിയ സംഭാവനയും ചെറുതല്ല. രണ്ടു കാലഘട്ടങ്ങളെ സിനിമക്കുള്ളിലെ സിനിമയും പുറം ലോകവും എന്ന മട്ടില്‍ കണ്ണി ചേര്‍ക്കുന്നതും അതീവ സൂക്ഷ്മതയോടെയാണ്. രണ്ടായിരാമാണ്ടിലെ കൊച്ചബാംബ ജലയുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്തെ യുദ്ധസമാനമായ തെരുവുകളുടെ യഥാര്‍ത്ഥ ഫൂട്ടെജുകള്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതും അതിനു ശക്തി പകരുന്നു.

 

Friday, January 16, 2026

The Corpse Washer by Sinan Antoon

മൃതിയുടെ ബാഗ്ദാദ് ചിത്രങ്ങള്‍


2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍ കൊലപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയില്‍ സൗകര്യം പോലെ ക്ലിപ്തപ്പെടുത്തുന്നവരുണ്ട്മാനദണ്ഡങ്ങള്‍ പലതാണ് അവര്‍ക്ക്പുതു തലമുറ സ്ഫോടകായുധങ്ങള്‍ കൊണ്ടും (I ED – Improved Explosive Device), തൂക്കിലേറ്റലും സ്വാഭാവിക സംഘര്‍ഷഫലമായും സംഭവിക്കുന്ന മരണങ്ങള്‍ക്ക് കണക്കുകളുണ്ടാവാം. എന്നാല്‍ കാണാതായവരുടെ കണക്കോതൊട്ടരികില്‍ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ ഹൃദയം നിലച്ചു മരിച്ചു പോകുന്ന വയോധികരോസൈനിക നടപടികളുടെ ബാക്കിപത്രമായ അണുവികിരണത്തെ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിതരാവുന്ന സിവിലിയന്‍ മരണങ്ങളോതകര്‍ന്നുപോയ ആരോഗ്യമേഖലയുടെ ഫലമായി സംഭവിക്കുന്ന നരകിച്ചുള്ള മരണങ്ങളോഈ മരണങ്ങളെല്ലാം യുദ്ധത്തിന്റെ സൃഷ്ടിയായി എണ്ണപ്പെട്ടാലും ഇല്ലെങ്കിലും അവക്കൊക്കെയും അടക്കം ആവശ്യമുണ്ട്അവരൊക്കെയും ഒടുവിലത്തെ വിശദമായ ശുദ്ധീകരണവും കഫന്‍ ചെയ്യലും കാത്തു മയ്യിത്തു കുളിപ്പിക്കലെന്ന പരമ്പരാഗത തൊഴില്‍ ചെയ്യുന്നയാളുടെ മാര്‍ബിള്‍ ബെഞ്ചില്‍ എത്തുകതന്നെ ചെയ്യുംചെയ്യേണ്ടതുണ്ട്അവരെ കുളിപ്പിക്കുന്നതിന്റെ മൃതിജലം കുടിച്ച് കുളിപ്പുരക്ക് പിന്നില്‍ ചുളുങ്ങി വിരൂപമായി ഒരൊറ്റ മാതള നാരകം വളരുന്നുണ്ട്‌കൂടെയുണ്ടായിരുന്ന മറ്റെല്ലാവരും കാലാകാലങ്ങളിലായി മരണത്തിലേക്കോ പാലായനത്തിലേക്കോ പ്രവാസത്തിലേക്കോ അജ്ഞാത വിധിയിലേക്കോ പടിയിറങ്ങിപ്പോയിക്കഴിഞ്ഞ ശേഷം ഏകാന്തവും ശൂന്യതയും അസ്തിത്വക്ഷീണവും അനുഭവപ്പെടുന്നതുമായ കഥാനായകന്റെ ജീവിതം പോലെസിനാന്‍ അന്തൂനിന്റെ ജവാദ് കാസിമും അയാളുടെ ജീവിതവും ഇങ്ങനെയൊക്കെയാണ് അടയാളപ്പെടുന്നത്.

 

തരിപ്പണമായിക്കഴിഞ്ഞ സമകാലിക ഇറാഖില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള പുതുതലമുറ എഴുത്തുകാരില്‍ ഏറെ പ്രഗത്ഭനാണ്‌ 1967-ല്‍ ബാഗ്ദാദില്‍ ജനിച്ച സിനാന്‍ അന്തൂന്‍ . 1991-ലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇറാഖ് വിട്ട അന്തൂന്‍ ന്യൂ യോര്‍ക്കില്‍ അധ്യാപകനാണിപ്പോള്‍കവിയും വിവര്‍ത്തകനും നോവലിസ്റ്റുമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അന്തൂനിന്റെ കൃതികള്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുകയും വിവിധ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2010 -ല്‍ 'വഹ്ദ ശജരത് അല്‍ റുമാന്‍ '(ഒരൊറ്റ മാതള നാരകംഎന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ രണ്ടാമത് നോവല്‍ നോവലിസ്റ്റ് തന്നെ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തതാണ് 'ദി കോര്‍പ്സ് വാഷര്‍ '.

 

'മുതിര്‍ന്നു വരവിന്റെ കഥ'

 

ബാഗ്ദാദിലെ ഷിയാ കുടുംബാംഗമായ ജവാദിന്റെ കൌമാരം തൊട്ടുള്ള മുതിര്‍ന്നുവരവിന്റെ കഥ ഇറാഖിന്റെ സമകാലിക ദുര്‍വ്വിധികളുടെ പശ്ചാത്തലത്തില്‍ നോവല്‍ ആവിഷ്കരിക്കുന്നുപരമ്പരാഗതമായി മയ്യിത്ത് കുളിപ്പിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ട കുടുംബത്തില്‍ സദ്ദാമിന്റെ പതനവും അമേരിക്കന്‍ അധിനിവേശം നാട്ടില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും ജവാദിന്റെഒപ്പം ദേശത്തിന്റെ തന്നെയുംജീവിതത്തെ ഉഴുതുമറിക്കുന്നുസമാധാനത്തിന്റെ ഭൂതകാലം ജവാദ് ഓര്‍മ്മിക്കുന്നുണ്ട്,

അന്നൊക്കെ മരണം ശങ്കാകുലനും ഏറെ അവധാനതയുള്ളവനും ആയിരുന്നു.” 

എന്നാല്‍ പുതിയ കാലത്ത് മരണത്തിനു നിയന്ത്രണം നഷ്ടപ്പെടുന്നുമൃദദേഹങ്ങള്‍ കുമിഞ്ഞു കൂടുന്നുമുമ്പ് അങ്ങേയറ്റം ശ്രദ്ധയോടെ ആചാര മുറകള്‍ അനുസരിച്ച് അനുഷ്ടിച്ചിരുന്ന മയ്യിത്തു കുളിപ്പിക്കല്‍ കര്‍മ്മം ഇപ്പോള്‍ തിടുക്കത്തില്‍ ചെയ്തു തീര്‍ക്കേണ്ട വിശ്രമരഹിതമായ ഒന്നായി മാറുന്നുജവാദും ജ്യേഷ്ഠനും തൊഴിലിലേക്ക് പിതാവിന്റെ ശിക്ഷണത്തില്‍ എത്തിച്ചേരുന്നുണ്ടെങ്കിലും മിടുക്കനായ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ജ്യേഷ്ഠന്‍ നിര്‍ബന്ധിത സൈനിക സേവനത്തിനിടെ ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെടുന്നതോടെ ജവാദ് പിതാവിന് സ്വാഭാവിക പിന്‍ഗാമിയായി തീരേണ്ട സാഹചര്യമാണ്എന്നാല്‍ കുട്ടിക്കാലത്ത് പിതാവിന്റെ തൊഴിലിനെ കൌതുകപൂര്‍വ്വം പഠിച്ചിരുന്ന ജവാദിനു പിന്നീട് അതില്‍ അപകര്‍ഷം അനുഭവപ്പെടുന്നുപിതാവിന്റെ തൊഴില്‍ പറയേണ്ടിടത്തോക്കെ 'കടയുടമഎന്ന് അവന്‍ മാറ്റിപ്പറയുമായിരുന്നു. ചിത്രരചനയിലാണ് തനിക്കു വാസനയുള്ളത് എന്ന് കണ്ടെത്തുന്ന ജവാദ് ഫൈന്‍ ആര്‍ട്സ് പഠനം തെരഞ്ഞെടുക്കുന്നുഈ അര്‍ത്ഥത്തില്‍ നോവല്‍ 'കലാകാരനായി വളരുന്നതിന്റെ' ആവിഷ്കാരം കൂടിയാണ് (Künstlerroman or Artist Novel). എന്നാല്‍ പിതാവിന്റെ മരണവും നാടിന്റെ സവിശേഷ സാഹചര്യവും ജവാദിനെ കുലത്തൊഴിലിലേക്ക് തന്നെ അയാളെ എത്തിക്കുന്നു.

 

അസ്തിത്വ പ്രതിസന്ധിയും പ്രണയനഷ്ടങ്ങളും

ബഹുമാനവും ഭവ്യതയും നേടിത്തരുമായിരുന്ന തൊഴില്‍ എന്നതില്‍ നിന്ന് ബീഭത്സാനുഭവങ്ങളിലൂടെ ഏറെ യാന്ത്രികമായിത്തീര്‍ന്ന ഒന്നായി അത് മാറുന്ന ചിത്രങ്ങള്‍ നോവലിലുണ്ട്തട്ടിക്കൊണ്ടു പോകപ്പെട്ട മകന്റെ ഉടലില്ലാത്ത തല മാത്രം ആചാര പൂര്‍വ്വം മറവു ചെയ്യാനായി കുളിപ്പുരയില്‍ എത്തിക്കുന്ന പിതാവിന്റെ അവസ്ഥ അതിന്റെ പ്രതീകമാണ് - ഉടല്‍ മതിയായ മോചന ദ്രവ്യം നല്‍കാനാവാത്തതിന്റെ പ്രതികാരമായി ഭീകരര്‍ വിട്ടുകൊടുക്കാതിരുന്നതാണ്ഏകാധിപതിയുടെ കാലത്ത് മനുഷ്യ ജീവന്റെ വില ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പു കുത്തിയിരുന്നത് കൊണ്ട് ഇനിയങ്ങോട്ട് അത് ഉയരുകയേ ഉള്ളൂ എന്ന് വിശ്വസിച്ചവര്‍ക്ക്‌ അധിനിവേശം ബോധ്യപ്പെടുത്തിയത് മറ്റൊന്നായിരുന്നു. "ഈ വിമോചകര്‍ക്ക് നമ്മെ ഇനിയും അപമാനിക്കണം". ജവാദിന്റെ കമ്യൂണിസ്റ്റുകാരനായ സബറി അമ്മാവന്‍ അമേരിക്കന്‍ സൈനികരെ കാര്യക്ഷമതയില്ലാത്ത വിവരം കേട്ട വര്‍ണ്ണവെറിക്കാരായ കൊലയാളികളായി വിവരിക്കുന്നുയുദ്ധാനന്തര ആഭ്യന്തര സംഘര്‍ഷങ്ങളെ കുറിച്ച് ജവാദ് നിരീക്ഷിക്കുന്നു:

അമേരിക്കന്‍ റഫറി വേണ്ടത്ര കൊന്നു കഴിഞ്ഞിരുന്നുകൂടുതല്‍ അക്രമകാരികളായ പ്രാദേശിക കളിക്കാരെ അത് തുടരാന്‍ അനുവദിച്ചതുകൊണ്ട് ഇപ്പോള്‍ അങ്ങിങ്ങായി കൊലകള്‍ നടന്നു.” 

പേ പിടിച്ച സംഘങ്ങളും കൊലയാളിക്കൂട്ടങ്ങളും അവസാനമില്ലാത്ത അനുസ്യൂതിയായി മരണത്തെ കൊണ്ടാടി.

മരണത്തിന്റെ മാലാഖ ഒരു സ്ഥാനക്കയറ്റം നേടി ഒരുപക്ഷെ ദൈവമാകാന്‍ വേണ്ടി അധിക സമയം പണിയെടുക്കുകയായിരുന്നു.” 

ജവാദ് തന്നില്‍ സംഭവിച്ചു വന്ന മാറ്റം വിലയിരുത്തുന്നു:

എല്ലാവരെയും ഒരു പോലെ വെറുക്കുന്ന ഒരു ഘട്ടത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നിരുന്നു, ഷിയാകളെയുംസുന്നികളെയുംഈ വാക്കുകളെല്ലാം എന്നെ ശ്വാസം മുട്ടിക്കുകയായിരുന്നു - ഷിയാ, സുന്നി, ക്രിസ്ത്യന്‍ജൂതന്‍, മാന്‍ഡിയന്‍, യസീദികാഫിര്‍ . അവയെയെല്ലാം എനിക്ക് മായ്ച്ചു കളയാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അഥവാ, ഭാഷക്കകത്ത് തന്നെ കുഴിബോംബുകള്‍ സ്ഥാപിച്ച് അവയെ സ്ഫോടനം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ !. പക്ഷെ ഇതാ ഞാനും, ബോബിംഗിന്റെയും കുരുതിയുടെയും അതേ ഭാഷയിലേക്ക് വഴുതി വീഴുന്നു.”

സദ്ദാമിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് ബന്ധം കാരണം നാടുവിടേണ്ടി വന്ന അമ്മാവന്‍ തിരിച്ചു വരുമ്പോള്‍ നടത്തുന്ന നിരീക്ഷണവും ഇത് തന്നെയാണ്നാടിന്റെ അവസ്ഥവിശേഷിച്ചും ആഭ്യന്തരമായ വിഘടനംഅയാളില്‍ ഞെട്ടലുണ്ടാക്കുന്നു.

ഇവിടം ഏറ്റവും സുന്ദരമായ അയല്‍പ്പക്കമായിരുന്നില്ലേഇപ്പോള്‍ നോക്കൂഈ ചവറു മുഴുവന്‍പൊടിമുള്ളുവേലികള്‍ടാങ്കുകള്‍തെരുവുകളിലൂടെ ഒരൊറ്റ സ്ത്രീ പോലും നടക്കുന്നില്ലഇത് ഞാന്‍ സങ്കല്പീചിരുന്ന ബാഗ്ദാദേയല്ലആളുകളുടെ കാര്യത്തില്‍ മാത്രമല്ലപാവം ഈന്തപ്പനകള്‍ പോലും തളര്‍ന്നു പോയിരിക്കുന്നുആരും അവ ശ്രദ്ധിക്കുന്നുമില്ലഎന്നെ വിശ്വസിക്കൂഈ അമേരിക്കക്കാര്‍ അവരുടെ അജ്ഞതയും വര്‍ണ്ണ വെറിയും കാരണം ആളുകളെ കൊണ്ട് സദ്ദാം കാലത്തെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കും.” 

സഹിഷ്ണുതക്കും വിജ്ഞാനത്തിനും കേളികേട്ടിരുന്ന ബാഗ്ദാദ് അസഹിഷ്ണുതയുടെയും വൈര നിര്യാതനത്തിന്റെയും ഇരുണ്ട ലോകമായി മാറിയെന്നതായിരുന്നു 'ഡെസര്‍ട്ട് സ്റ്റോംആ മഹാ നഗരത്തോട് ചെയ്തത്.

 

ജവാദിന്റെ ജീവിതത്തില്‍ രണ്ടു പെണ്‍ കുട്ടികള്‍ സജീവ സാന്നിധ്യം ആകുന്നുണ്ട്. വിദ്യാര്‍ഥി ജീവിതകാലത്ത് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്ന റീം ആണ് ആദ്യത്തേത്പ്രണയത്തിന്റെയും സമര്‍പ്പണത്തിന്റെ ഇടവേള കഴിഞ്ഞ്കലുഷമാകുന്ന ദേശീയ സാഹചര്യത്തില്‍ അവള്‍ കുടുംബത്തോടൊപ്പം അഭയം തേടി യാത്രയാവുന്നു. ഒന്നും മിണ്ടാതെ അവള്‍ വിട്ടുപോകുന്നത് അയാളെ വേദനിപ്പിക്കുന്നുണ്ടെങ്കിലും സ്തനാര്‍ബ്ബുദം കീഴടക്കിയ ദുര്‍വ്വിധിയായിരുന്നു അവളെ അതിനു പ്രേരിപ്പിച്ചതെന്ന് വൈകിയാണ് അയാള്‍ അറിയുകഅയാള്‍ പ്രണയപൂര്‍വ്വംകവിതാപൂര്‍വ്വം തലോടുമായിരുന്ന മാറിടം മുറിച്ചു നീക്കപ്പെട്ടത്‌ അയാള്‍ കാണരുതെന്ന് അവള്‍ തീരുമാനിക്കുകയായിരുന്നുനിരന്തരം സാക്ഷിയാവുന്ന ജീവിതാവസ്ഥകളുടെ പ്രതികരണം മരവിപ്പും വൈകാരിക വന്ധ്യതയുമായി ജവാദിനെ പിടിമുറുക്കി തുടങ്ങുന്ന ഘട്ടത്തിലാണ് കസിന്‍ ഗയ് ധ അയാളുടെ വീട്ടില്‍ താമസത്തിനെത്തുന്നതും സ്വാഭാവികമായ പരിണതിയായി അവരുടെ അടുപ്പം സംഭവിക്കുന്നതുംഉറക്കമില്ലായ്മയുടെയും പേടിസ്വപ്നങ്ങളുടെയും രാവുകളില്‍ പെണ്‍കൊടി അയാളില്‍ അഭയം കണ്ടെത്തുകയായിരുന്നു. ഒരു വാക്കുകൊണ്ട് പോലും അവളുടെ വിട്ടുപോക്ക് തടയാനാവാത്തകാമുവിന്റെ മെര്‍സോളിനെ ഓര്‍മ്മിപ്പിക്കുന്ന അയാളുടെ മരവിപ്പ് അവളെയും നിസ്സഹായയാക്കും.

എന്റെ ഹൃദയത്തില്‍ ഒരു ദ്വാരമുണ്ടായിരുന്നുഅതിലൂടെ ആളുകള്‍ക്ക് കടന്നു പോകാംപക്ഷെ അവിടെ തങ്ങി നില്‍ക്കാനാവില്ല.” 

ആ അര്‍ത്ഥത്തില്‍ ജവാദിനു ചുറ്റും സംഭവിക്കുന്ന മരണങ്ങളില്‍ മാത്രമല്ല അയാളുടെ നഷ്ടങ്ങളിലും അധിനിവേശത്തിന്റെ കൈ വ്യക്തമാണ്ഗയ് ധയുടെ ചോദ്യം മറുപടിയില്ലാതെ അവശേഷിക്കും.

എന്തേ നീയെന്നെ വിട്ടുകളഞ്ഞത്?”.

 

മൃതിനിദ്രാഭംഗംപേക്കിനാക്കള്‍

ഉറക്കമില്ലായ്മയും മനസ്സിന്റെ പിടിവിട്ടുപോകുകയോ മരവിച്ചു പോവുകയോ ചെയ്യുന്ന അവസ്ഥയും നോവലിലെ കേന്ദ്ര പ്രമേയങ്ങള്‍ തന്നെയാണ്സദ്ദാമിന്റെ കുവൈത്ത് ആക്രമണ കാലത്ത് എണ്ണപ്പാടം തീയിടുന്നതിനെ തുടര്‍ന്നുണ്ടാവുന്ന അന്തരീക്ഷം നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്.

ആഴ്ചകള്‍ നീണ്ട ബോംബിംഗിനു ശേഷം ഒരു പ്രഭാതത്തില്‍ ഞങ്ങളുണര്‍ന്നപ്പോള്‍ ആകാശം കറുത്തിരുണ്ടിരുന്നുകുവൈത്തിലെ കത്തിയെരിയുന്ന എണ്ണക്കിണറുകളില്‍ നിന്നുള്ള കറുത്ത പുക ആകാശം അന്ധകാരമയമാക്കി. പിന്നീട് കറുത്ത മഴ പെയ്തുവരാനിരിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് തരും പോലെ എല്ലാത്തിനെയും കരിയില്‍ മുക്കി.” 

ഉറക്കത്തെ അകറ്റി നിര്‍ത്തേണ്ട ഒന്നായി കാണുന്ന സാഹചര്യത്തെ കുറിച്ച് "പ്രതിമകള്‍ പോലും ഉണരുമ്പോള്‍ നാശങ്ങള്‍ കാണേണ്ടി വരുമോ എന്ന് ഭയന്ന് ഉറങ്ങാതിരിക്കുന്ന" ഇടത്തില്‍ തടവിലായ പോലെ അനുഭവപ്പെടുന്നതായി ജവാദ് പറയുന്നുതന്റെ തൊഴില്‍ പോലും മരണത്തെ സേവിക്കലാണെന്നും എന്നിട്ടും അതിനു തൃപ്തി വരുന്നില്ലെന്നും അയാള്‍ വേവലാതി കൊള്ളുന്നു.

ഉണര്‍ന്നിരിക്കുന്ന നേരങ്ങളില്‍ എന്നില്‍ നിന്ന് എടുക്കുന്നതുകൊണ്ട് മരണം തൃപ്തനായിരുന്നില്ലഎന്റെ ഉറക്കത്തില്‍ പോലും എന്നെ വേട്ടയാടണം എന്ന വാശിയാണ് അതിന്പകല്‍ മുഴുവന്‍ ഞാന്‍ അതിന്റെ അവസാനമില്ലാത്ത അതിഥികളെ സല്ക്കരിക്കുന്നതും അതിന്റെ മടിയിലുറങ്ങാന്‍ അവരെ ഒരുക്കുന്നതും പോരേ അതിന്എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്റെ ചപല ചിന്തകളെ കളിയാക്കിയേനെഇതൊക്കെ കുട്ടിത്തമാണ് എന്നും ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം അവഗണിച്ചേനെമരണത്തോട് ഒരിക്കല്‍പോലും പരാതി പറയാതെ ഒരു ജീവിതകാലം മുഴുവന്‍ , നിത്യവുംഅതിന്റെ മധ്യത്തില്‍ അദ്ദേഹം ജീവിതം കഴിച്ചില്ലേപക്ഷെ അന്നൊക്കെ മരണം ശങ്കാലുവും ഇന്നത്തെക്കാള്‍ അവധാനത ഉള്ളവനും ആയിരുന്നു.”

ഭീകരാനുഭവങ്ങള്‍ ഇത്തരം സ്വപ്നഭ്രമകല്‍പ്പനാ രൂപങ്ങളില്‍ ഒട്ടേറെയുണ്ട് നോവലില്‍നോവല്‍ തുടങ്ങുന്നതുതന്നെ കുളിപ്പുരയുടെ മാര്‍ബിള്‍ ബെഞ്ചില്‍ കിടക്കുന്ന പഴയ കാമുകിയുടെ ഉടലിന്‍റെ പ്രത്യക്ഷത്തിലാണ്. “എന്നെ കുളിപ്പിക്കൂഅപ്പോള്‍ നമുക്ക് ഒന്നാവാം.” മഴപെയ്യാന്‍ തുടങ്ങവേ അയാള്‍ അവളെ തഴുകുന്നുശവരതിയുടെ മാനങ്ങളുള്ള ഈ മാദക സങ്കല്പം മുഖം മൂടിയിട്ട കൊലയാളികളുടെ ആക്രമണത്തില്‍ സ്വന്തം ശിരസ്സ്‌ നഷ്ടപ്പെട്ട ആഖ്യാതാവിന്റെ വിഭ്രാന്തിയിലേക്ക് ഞെട്ടിയുണരുന്നുകാലവും ഇടവും അമൂര്‍ത്തമായ ഈയവസ്ഥ നോവലിന് അനുയോജ്യമായ കാഫ് കെയസ്ക് - ബെക്കറ്റിയന്‍ ദുസ്വപ്നാനുഭവ (nightmarish), ഡിസ്റ്റോപ്പിയന്‍ അന്തരീക്ഷം സൃഷ്ടിക്കുന്നുമറ്റൊരിക്കല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ സുഹൃത്തിന്റെ തല്‍ സ്വരൂപമായ ഒരു ജഡം അയാളുടെ ബെഞ്ചിലെത്തുന്നു.

പക്ഷെ ഞാന്‍ സ്വയം പറഞ്ഞുമുമ്പൊരിക്കല്‍ എന്റെ സ്വന്തം കൈകളില്‍ കിടന്നു അയാള്‍ മരിച്ചത് ഞാന്‍ കണ്ടിട്ടുണ്ട്.” 

ഇനിയുമൊരിക്കല്‍ സ്വപ്നത്തില്‍ നീണ്ടവെള്ളത്താടിയുള്ള ഒരു സാമീപ്യമായി മരണം അയാളുടെ അരികിലെത്തുന്നു.

ജവാദ്ഉണരൂആ പേരുകളെല്ലാം എഴുതിവെക്കൂഅയാള്‍ക്കെന്റെ പേരറിയാം എന്നത് ഏറെ വിചിത്രമായിത്തോന്നിഞാന്‍ അയാളുടെ കണ്ണുകളില്‍ നോക്കുന്നുഅവ അസാധാരണമാം വിധം ആകാശ നീലിമയുള്ളതാണ്കണ്‍തടത്തില്‍ ആഴത്തില്‍ നിലയുറപ്പിച്ചവയുംഅയാളുടെ മുഖം ചുളിവുകളും വരകളും വീണതാണ്അയാള്‍ക്ക് നൂറുകണക്കിന് വയസ്സു പ്രായമുണ്ട് എന്നത് പോലെഞാനയാളോട് വികാര ശൂന്യനായി ചോദിക്കുന്നുആരാ നിങ്ങള്‍ ? ഏതു പേരുകള്‍ ? അയാള്‍ പുഞ്ചിരിക്കുന്നുനിനക്കെന്നെ മനസ്സിലായില്ലേഒരു പേനയും പേപ്പറും എടുത്ത് ആ പേരുകള്‍ എല്ലാമെഴുതൂഒരൊറ്റ പേരും വിട്ടു കളയരുത്ഇതൊക്കെ ഞാന്‍ നാളെ നുള്ളിയെടുക്കാന്‍ പോകുന്ന ആത്മാക്കളുടെ ഉടമകളുടെ പേരുകളാണ്. അവരുടെയൊക്കെ ഉടലുകള്‍ നാളെ നിനക്ക് ശുദ്ധീകരിക്കാനായി ഞാന്‍ തരും.” 

ജവാദിന്റെ ലോകത്ത് സുനിശ്ചിതത്വമുള്ള ഒരേയൊരു കാര്യം മരണമാണ്.

ജീവിച്ചിരിക്കുന്നവര്‍ മരിക്കുകയോ വിട്ടു പോവുകയോ ചെയ്യുന്നുഎന്നാല്‍ മരിച്ചവര്‍ എല്ലായിപ്പോഴും വരുന്നു.” 

അയാള്‍ ചിന്തിക്കുന്നു:

ഞാന്‍ കരുതിയിരുന്നു ജീവിതവും മരണവും കൃത്യമായ അതിരുകളുള്ള രണ്ടു വ്യത്യസ്ത ലോകങ്ങളാണെന്ന്പക്ഷെ ഇപ്പോള്‍ എനിക്കറിയാം അവ പരസ്പര ബന്ധിതമാണ്ഒന്ന് മറ്റൊന്നിനെ കൊത്തിവെക്കുന്നു.” 

മരണം ഒരു പോസ്റ്റ്‌മാന്‍ ആണെങ്കില്‍ താനാണ് ഇപ്പോഴും കത്തുകള്‍ സ്വീകരിക്കുന്നത് എന്ന് നോവലില്‍ ഒരിടത്ത് ജവാദ് നിരീക്ഷിക്കുന്നുണ്ട്.

ഞാനാണ് ശ്രദ്ധയോടെ കീറിയതും രക്തം പുരണ്ടതുമായ കവറുകള്‍ തുറക്കുന്നത്. ഞാനൊരാളാണ് അവയെ കഴുകുന്നതും മരണത്തിന്റെ മുദ്രകള്‍ നീക്കം ചെയ്യുന്നതും അവയെ തോര്‍ത്തിയെടുത്തു സുഗന്ധം പൂശുന്നതും ഞാന്‍ ശരിക്കും വിശ്വസിക്കുന്നില്ലാത്ത മന്ത്രങ്ങള്‍ ഉരുവിടുന്നതുംപിന്നെ ഞാനവയെ ശ്രദ്ധയോടെ തൂവെള്ള പൊതിയുന്നു, അങ്ങനെ അവ അവസാന വായനക്കാരനില്‍ , അഥവാ കുഴിമാടത്തില്‍ , എത്തുന്നു.”

 

മരണമെന്നത്‌ തന്റെ മുന്നിലെത്തുന്ന കീറിപ്പറിഞ്ഞ ജടങ്ങളുടെ രൂപത്തില്‍ നോവലില്‍ ഏറെയുണ്ടെങ്കിലും അവ സംഭവിക്കുന്ന രംഗങ്ങളുടെ സ്ഥൂല വര്‍ണ്ണനകള്‍ നോവലില്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ ഏറ്റവും മിതത്വത്തോടെ മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്പിതാവിന്റെ ജഡം ജവാദും ഹമ്മൂദിയും ചേര്‍ന്ന് കൊണ്ട് പോകുന്ന രംഗം ഈ കയ്യടക്കത്തിനു മികച്ച മാതൃകയാണ്അത്തരമൊരു കര്‍മ്മത്തിനു ഒട്ടും ചേര്‍ന്നതല്ല സാഹചര്യം.

"ചലിക്കുന്ന എന്തിനെയും വെടിവെച്ചു വീഴ്ത്താന്‍ തയ്യാറായി ബോംബറുകളും ഫൈറ്റര്‍ ജെറ്റുകളും മുകിളില്‍ വട്ടമിടുമ്പോള്‍ ഒരു ഭ്രാന്തന്‍ മാത്രമേഒരു കാറിനകത്തേക്ക് കടക്കൂ.” 

ചെക്ക് പോയിന്റിലെ അമേരിക്കന്‍ സൈനികരില്‍ നിന്നുണ്ടാവുന്ന അനുഭവം ഒരു നിമിഷം അവരെ മരണത്തോട് മുഖാമുഖം നിര്‍ത്തുന്നുണ്ട്അത്തരം സന്ദര്‍ഭങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന വയലന്‍സ് നോവലിസ്റ്റ് ബോധപൂര്‍വ്വം മാറ്റിവെക്കുകയാണ്മറിച്ചു അവലക്ഷണം പിടിച്ച ഒരിത്തിരി ഹാസ്യമാണ് നോവലിസ്റ്റ് പ്രയോഗിക്കുന്നത്:

 “നന്നായറിയാവുന്ന ഒരു സന്ദര്‍ശകനെ സ്വീകരിച്ചിരുത്തി അയാളുടെ താമസം സുഖകരമാക്കാന്‍ ശ്രമിക്കുന്ന പോലെ ഞങ്ങള്‍ യുദ്ധത്തിനു തയ്യാറായി.”

 

സമീപനങ്ങള്‍ , സമാനതകള്‍

വിവര്‍ത്തനം ചെയ്തപ്പോള്‍ തലക്കെട്ടില്‍ വരുത്തിയ മാറ്റം പ്രസക്തമാണ്അറബ് മൂലത്തില്‍ ജവാദിന്റെ ഒറ്റപ്പെടല്‍ കേന്ദ്ര സങ്കല്പ്പമായപ്പോള്‍ ആഗോള വായനക്കാരെ ലക്ഷ്യം വെക്കുന്ന ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ അയാളുടെ തൊഴിലുമായി ബന്ധിപ്പിച്ച് ഊന്നല്‍ നല്‍കിയത് വൈയക്തിക അസ്തിത്വ പ്രതിസന്ധിക്കപ്പുറം സാമൂഹികാവസ്ഥയുടെ അന്താരാഷ്‌ട്ര മാനങ്ങളിലേക്ക് ഊന്നല്‍ നല്‍കാനുള്ള നോവലിസ്റ്റിന്റെ ബോധപൂര്‍വ്വമായ ശ്രമായിക്കാണാംനോവലില്‍ ഈ രണ്ടു തലങ്ങളും പ്രബലമാണ്സംഭവ ബഹുലമായ സ്വഭാവമുള്ള (episodic) ഇതിവൃത്തത്തില്‍ ജവാദിന് അധ്യാപകരും കുടുംബാംഗങ്ങളും കാമുകിമാരും സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളും അവരൊക്കെ എങ്ങനെയാണ് അയാളെ വിട്ടുപോയതെന്നും ഒടുവില്‍ അയാളെങ്ങനെയാണ് ആകൃതിയില്ലാത്ത ആ റുമാന്‍ മരം പോലെ ഒറ്റപ്പെട്ടു പോയതെന്നും ചിത്രീകരിക്കപ്പെടുന്നുണ്ട്ചിത്രകാരനാവാന്‍ മോഹിക്കുന്ന ജവാദിനു ഏറെ പ്രിയപ്പെട്ടതായിരുന്ന സ്വിസ് ശില്‍പ്പി ഗിയാക്കൊമെറ്റിയുടെ നീണ്ടുമെലിഞ്ഞ ശില്‍പ്പങ്ങള്‍ ഒരേസമയം അയാളുടെ ഏകാന്തതയും നോവലിസ്റ്റിന്റെ രചനാ തന്ത്രത്തെയും പ്രതിഫലിപ്പിക്കുന്നുഅവ വിഷാദമഗ്നരും നീണ്ട ചുവടുവെപ്പുകളോടെ എങ്ങുനിന്നോ വരുന്നവരുമാണ്മനുഷ്യരെയല്ല അവര്‍ സൃഷ്ടിക്കുന്ന നിഴലുകലെ കൊത്തിവെക്കാനാണ് തനിക്കു ഏറെ താല്പര്യമെന്ന ശില്‍പ്പിയുടെ വാക്കുകള്‍ നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ട്തന്റെ കഥാപാത്രങ്ങളെ ഏറെ സൂക്ഷ്മമായ ഏറ്റവും ചുരുങ്ങിയതും ആര്‍ഭാടരഹിതവുമായ സൂചകങ്ങളില്‍ കോറിയിടുകയാണ് സിനാന്‍ അന്തൂനിന്റെയും ശൈലിസാര്‍ത്രിന്റെയും കാമുവിന്റെയും അസ്തിത്വ പ്രതിസന്ധികളുടെ നിഴല്‍ വീണു കിടപ്പുണ്ട് അന്തൂന്‍ കഥാപാത്രങ്ങളില്‍ . 'ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളുംപോലുള്ള സര്‍റിയലിസ്റ്റ് കഥകള്‍ എഴുതുന്ന ഹസ്സന്‍ ബ്ലാസ്സിമിനെ ഇറാഖി കാഫ് കയെന്നു വിളിക്കുമ്പോള്‍ അന്തൂനിനെ ഇറാഖി ബെക്കറ്റ് എന്ന് വിളിക്കാമെന്നു റോയ് സ്ക്രാന്റന്‍ നിരീക്ഷിക്കുന്നു (Kenyen Review, Roy Scranton). ആഴവും പരപ്പുമുള്ള വിഷയമായിരിക്കുമ്പോഴും നോവലിന്റെ ഹ്രസ്വതയുടെ രഹസ്യവും ഈ രീതിയില്‍ അടങ്ങിയിട്ടുണ്ട് എന്ന് നിരീക്ഷിക്കാനാവുംഇറാഖി അവസ്ഥയോട്‌ സാദൃശ്യമുള്ള ലോകത്തെ ഇതര ഭാഗങ്ങളില്‍ നിന്നുള്ള കൃതികളെയും നോവലിലെ പല സന്ദര്‍ഭങ്ങളും ഓര്‍മ്മിപ്പിക്കുന്നുണ്ട്മോചനദ്രവ്യത്തിനായി ബന്ദിയുടെ ഉടല്‍ പിടിച്ചു വെച്ച് അറുത്തെടുത്ത തല മാത്രം ഉറ്റവര്‍ക്ക്‌ വിട്ടു കൊടുക്കുന്ന ഭീകരന്‍ എത്യോപ്യന്‍ നോവലിസ്റ്റ് മാസാ മെന്‍ഗിസ്തെയുടെ 'ബിനീത് ദി ലയന്‍സ് ഗെയ് സി'ലെ സൈനികരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്വെടിയേറ്റ്‌ മരിച്ച കുഞ്ഞിനെ അടക്കാന്‍ ആഗ്രഹിക്കുന്ന കുടുംബം വെടിയുണ്ടയുടെ വിലയൊടുക്കണം എന്നത് പട്ടാള നിയമമാകുകയും ബുള്ളറ്റ് ഫീ നേടിയെടുക്കുന്നതിന് വേണ്ടി മരിച്ചു കഴിഞ്ഞവര്‍ക്ക് മേലും പട്ടാളക്കാര്‍ വെടിവെക്കുകയും ചെയ്യുന്നത് പോലുള്ള ഭ്രാന്തന്‍ സമ്പ്രദായങ്ങള്‍ സത്യമായിരുന്ന അവസ്ഥ മെന്‍ഗിസ്തെ ചിത്രീകരിക്കുന്നുണ്ട്കാശ്മീരി നോവലിസ്റ്റ് ഷഹനാസ് ബഷീര്‍ എഴുതിയ ദി ഹാഫ് മദര്‍ എന്ന നോവലില്‍ പുതിയ കാലം തന്റെ ദേശത്തോട് ചെയ്യുന്നതിനെ കുറിച്ച് നിരീക്ഷിച്ചുകൊണ്ട് പോസ്റ്റ്‌ മോര്‍ട്ടം ജീവനക്കാരന്‍ നിരീക്ഷിക്കുന്നുണ്ട്:

ആദ്യമൊക്കെ കത്തി കയ്യിലെടുക്കുമ്പോള്‍ എന്റെ കൈ വിറക്കുകയും സ്ഥാനം തെറ്റുകയും ചെയ്യുമായിരുന്നുമരിച്ചയാളുടെ തൊലിയില്‍ തൊടുമ്പോഴേക്കും ഞാന്‍ വിറച്ചു പോവുംഇപ്പോള്‍ എനിക്കത് മൃഗത്തോല്‍ പോലെയാണ്ജഹാംഗീര്‍ ചൌക്കില്‍ നിന്ന് ഞാന്‍ പഴംവാങ്ങി ച്ചെല്ലുമ്പോള്‍ എന്റെ ഇളയ മകള്‍ പറയും എന്നെയും എന്റെ കൈകളെയും മരണം മണക്കുന്നെന്ന്. 1989 വരെ അതൊന്നും എനിക്ക് പ്രശ്നമായിരുന്നില്ലആ വര്‍ഷം എനിക്കെന്റെ ഉറക്കം നഷ്ടപ്പെട്ടുകുറഞ്ഞൊന്നു ഉറങ്ങിയപ്പോഴാവട്ടെഅത് പേടിസ്വപ്നങ്ങളില്‍ മുങ്ങിപ്പോയിമോര്‍ച്ചറിയില്‍ കിടന്ന പ്രേതങ്ങള്‍ എല്ലായിടത്തും കാണായിഅവ ക്ഷണിക്കാതെ കടന്നുവന്ന് എന്റെ സ്വപ്നങ്ങളെ ആവേശിച്ചു.” (The Half Mother, Shahanaz Bashir, Hatchet india, പേജ് 34)

(സാഹിത്യ വിമര്‍ശം ജനുവരി- ഫെബ്രുവരി 2018)

More on Iraqi Experiece:

Frankenstein in Baghdad by Ahmed Saadawi

https://alittlesomethings.blogspot.com/2024/06/frankenstein-in-baghdad-by-ahmed-saadawi.html

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Baghdad Clock by Shahad Al Rawi

https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html

Dates on My Fingers by Muhsin al-Ramli

https://alittlesomethings.blogspot.com/2018/03/07.html