Featured Post

Sunday, May 24, 2026

The Secret Life of Saeed the Pessoptimist by Emile Habibi / Salma Jayyusi / Trevor Le Gassick

             അതിജീവനത്തിന്റെ ഐറണി – എമിലി ഹബിബിയുടെ ദുരന്തഹാസ്യം:

പലസ്തീനിയൻ പ്രതിരോധ സാഹിത്യത്തിലെ സ്വത്വവും അസ്തിത്വ പ്രതിസന്ധിയും.



വടക്കന്‍ പലസ്തീനിലെ തീരദേശ നഗരമായ ഹൈഫയില്‍ ക്രിസ്ത്യന്‍ കുടംബത്തില്‍ 1921 ജനിച്ച ഇമില്‍ ഹബിബി, ഗസ്സാന്‍ കനഫാനി, ജബ്ര ഇബ്രാഹിം ജബ്ര എന്നിവരോടൊപ്പം പലസ്തീനിയന്‍ സാഹിത്യത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1946 ജൂലൈ 22നു തീവ്രസയണിസ്റ്റ് ഗ്രൂപ്പുകാര്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 91 ബ്രിട്ടീഷ്, അറബ്, ജൂത ഇരകളില്‍ ജീവിതപങ്കാളിയാക്കാന്‍ ഹബിബി ആഗ്രഹിച്ച പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം വിവാഹം ചെയ്ത നാദാ അബ്ദുല്ല ജൂബ്രാന്‍ അദ്ദേഹത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിലും തുടര്‍ന്ന് അതിന്റെ കാര്യാലയത്തിലും പ്രവര്‍ത്തിച്ചു. അവസാന നാളുകളില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചുവെങ്കിലും ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരുന്നു ഹബിബി. ഇസ്രയേല്‍ ഭരണം സ്ഥാപിതമായ ശേഷം അറബ് – ജൂത പൌരന്മാര്‍ക്ക് ഒരുമിച്ചു അംഗത്വം നല്‍കുന്ന ഒരേയൊരു പ്രസ്ഥാനം അക്കാലത്ത് അതായിരുന്നു. 1952 മുതല്‍ ഇരുപതു വര്‍ഷക്കാലം ഹബിബി ഇസ്രായേലി നെസ്സെറ്റില്‍ അറബ് പ്രതിനിധിയായി പ്രവര്‍ത്തിച്ചു. അക്കാലമത്രയും ഇസ്രായേലി സ്ഥാപനത്തിന് ശേഷവും തങ്ങളുടെ നാട്ടില്‍ തന്നെ തുടര്‍ന്ന പലസ്തീനികളുടെ രാഷ്ട്രീയ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ കര്‍മ്മപഥം. കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ അല്‍ ഇത്തിഹാദിന്റെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഒരു സെക്കുലര്‍, ഡെമോക്രാറ്റിക്, ബഹുവംശീയ (multi-ethnic) പലസ്തീനിയന്‍ ദേശം എന്ന ലക്ഷ്യത്തിനു വേണ്ടിയാണു അദ്ദേഹം നിരന്തരം യത്നിച്ചത്.

1967-ലെ അറബ് പരാജയത്തിന് ശേഷമാണ് നാല്‍പ്പതു പിന്നിട്ട ഹബീബി എഴുത്തിലേക്ക് കടക്കുന്നത്. പലസ്തീനികൾ എന്നൊരു ജനത ഇനി നിലവിലില്ലെന്നും, അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ അവർ സ്വന്തമായി സാഹിത്യം സൃഷ്ടിക്കുമായിരുന്നു എന്നുമുള്ള പ്രമുഖ ഇസ്രായേലി രാഷ്ട്രീയനേതാവ് യിഗാൽ അലോന്റെ (Yigal Allon) പ്രകോപനപരമായ പ്രസ്താവനയാണ് ഇതിന് കാരണമായത്. സാഹിത്യം എന്നത് ഒരു ജനതയുടെ അസ്തിത്വത്തിന്റെ തെളിവായും ദേശീയ സ്വത്വത്തിന്റെ രേഖയായും കണക്കാക്കപ്പെട്ടിരുന്ന ആ കാലത്ത്, സയണിസ്റ്റ് വൃത്തങ്ങളിൽ പൊതുവെയുണ്ടായിരുന്ന ഈ നിഷേധത്തോട് പ്രതികരിക്കാനും പലസ്തീനികളുടെ അതിജീവനം രേഖപ്പെടുത്താനുമാണ് ഹബീബി എഴുതി തുടങ്ങിയത്. അക്കാലത്തെ ഭൂരിഭാഗം പലസ്തീനിയൻ എഴുത്തുകാരും അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് വന്നവരും ഇസ്രായേൽ രൂപീകരണത്തിന് മുൻപുള്ള പലസ്തീനെക്കുറിച്ച് നേരിട്ട് അറിവില്ലാത്തവരുമായിരുന്നു. എന്നാൽ ഹബീബി തന്റെ കുട്ടിക്കാലം ബ്രിട്ടീഷ് മാൻഡേറ്റ് പലസ്തീനിൽ ചിലവഴിച്ചയാളും, ഇസ്രായേൽ രൂപീകരണശേഷവും സ്വന്തം നാട്ടിൽ തന്നെ തുടർന്ന് പലസ്തീൻ ജീവിതത്തിന്റെ നൈരന്തര്യത്തെ (continuity) തൊട്ടറിഞ്ഞയാളുമായിരുന്നു. ആധുനിക അറബ് സാഹിത്യത്തിൽ പലസ്തീൻ അനുഭവങ്ങളുടെ ഈ തുടർച്ചയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന് സവിശേഷമായ ഒരു സ്ഥാനം നേടിക്കൊടുത്തു.

പി.എൽ.ഒ-യിൽ (PLO) നിന്നും ഇസ്രായേലിൽ നിന്നും ഒരുപോലെ പരമോന്നത സാഹിത്യ പുരസ്കാരങ്ങൾ നേടിയ ഏക പലസ്തീനിയൻ അറബ് എഴുത്തുകാരനായിരുന്നു ഹബീബി. പലസ്തീനിയൻ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി യാസർ അറഫാത്ത് അദ്ദേഹത്തിന് പ്രശസ്തമായ 'അൽ-ഖുദ്സ്' (Al-Quds) പുരസ്കാരം സമ്മാനിച്ചു. തുടർന്ന് 1992-, തന്റെ എഴുത്തിലൂടെ പരസ്പര ധാരണയും സഹിഷ്ണുതയും വളർത്തിയതിന് അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഇത്ഷാക് ഷമീർ അദ്ദേഹത്തിന് 'ഇസ്രായേൽ പ്രൈസ്' നൽകി ആദരിച്ചു. ഹബീബി ഈ രണ്ട് പുരസ്കാരങ്ങൾക്കും അർഹനായിരുന്നുവെങ്കിലും, രണ്ടാമത്തെ അവാർഡ് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. അറബ് ലോകത്ത് നിന്നും, ഒപ്പം ഒരു അറബ് എഴുത്തുകാരന് ഇസ്രായേലിന്റെ ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്കാരം നൽകുന്നതിനെ എതിർത്ത വലതുപക്ഷ ഇസ്രായേലികളിൽ നിന്നും കടുത്ത വിമർശനങ്ങളുണ്ടായി. എന്നിരുന്നാലും, ഹബീബി ആ പുരസ്കാരം സ്വീകരിക്കുകയും, അതിലൂടെ ലഭിച്ച 8000 യു.എസ് ഡോളർ ഇന്‍ തിഫാദയിൽ (പലസ്തീൻ ജനകീയ പ്രക്ഷോഭം) പരിക്കേറ്റ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയ്ക്ക് സംഭാവന ചെയ്യുകയുമാണ് ഉണ്ടായത്. 1996 മേയ് രണ്ടിന് ജീവിതകാലം ചെലവഴിച്ച നസറേത്തില്‍ വെച്ചാണ്‌ അദ്ദേഹം മരിച്ചതെങ്കിലും, ഹൈഫയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്‌. “ഹൈഫയില്‍ത്തന്നെ നിന്നവന്‍” എന്ന് അദ്ദേഹത്തിന്‍റെ അഭീഷ്ടപ്രകാരം കല്ലറയില്‍ രേഖപ്പെടുത്തപ്പെട്ടത്‌ അവിടം വിട്ടുപോകുകയും ‘ഹൈഫയിലേക്ക് തിരികെ വരുന്ന’തിനെ കുറിച്ച് നോവലെഴുതുകയും ചെയ്ത കനഫാനിക്കുള്ള മറുപടി കൂടിയായിരുന്നു എന്ന് കരുതപ്പെടുന്നു.

1967-ലെ യുദ്ധം ഏൽപ്പിച്ച ആഘാതം ഹബീബിയുടെ അതുവരെയുണ്ടായിരുന്ന ഇടതുപക്ഷ ശുഭാപ്തിവിശ്വാസത്തെ കയ്പേറിയ പരിഹാസവും (bitter sarcasm) മൂർച്ചയേറിയ ഹാസ്യവുമായി (biting humour) മാറ്റിമറിച്ചു. ഈ ഭാവമാറ്റമാണ് അദ്ദേഹത്തിന്റെ ആദ്യ കൃതിയായ 'സുദാസിയ്യത്ത് അൽ-അയ്യാം അൽ-സിത്തഹ്' (Sudasiyyat al-Ayyam al-Sittah - "ആറു ദിവസത്തെ യുദ്ധത്തിന്റെ ആറുകഥകൾ", 1968) അടയാളപ്പെടുത്തുന്നത്. യുദ്ധത്തിന്റെ ഫലങ്ങളെ പൂർണ്ണമായും നിരാകരിക്കുകയും ഔദ്യോഗിക ഭാഷ്യത്തിന്റെ ബദല്‍ ചിത്രം ആവിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ നിലവിലുള്ള വ്യവസ്ഥിതിയെ അട്ടിമറിക്കാനും യാഥാർത്ഥ്യത്തിന്റെ ഭീതിദമായ അവസ്ഥയെ പ്രതിരോധിക്കാനുമുള്ള ഒരു മാർഗ്ഗമായി (resistance literature) ഹബീബി ആഖ്യാനത്തെ ഉപയോഗിക്കുന്നു. യുദ്ധത്തിന്റെ വൈരുദ്ധ്യങ്ങളെയും പലസ്തീനികളിൽ അതുണ്ടാക്കിയ വിരുദ്ധ പ്രതികരണങ്ങളെയും (ironic impact) ഒരു പനോരമിക് ദൃശ്യം പോലെ അവതരിപ്പിക്കാൻ 'ഷോർട്ട് സ്റ്റോറി സൈക്കിൾ' (പരസ്പരം ബന്ധമുള്ള ചെറുകഥകളുടെ സമാഹാരം) എന്ന സവിശേഷമായ ആഖ്യാനശൈലി അദ്ദേഹം സ്വീകരിക്കുന്നു. ഓരോ കഥയും ഘടനാപരമായി സ്വതന്ത്രമാണെങ്കിലും, ഐഡന്റിറ്റി, ആഘാതം, ഐറണി എന്നിവയുടെ ആവർത്തനങ്ങളിലൂടെ അവക്കിടയില്‍ നിലനില്‍ക്കുന്ന സൂക്ഷ്മമായ ആന്തരിക ബന്ധം കൃതിക്ക് മൊത്തത്തിൽ ഒരുമയും ആന്തരികമായ ഒഴുക്കും നൽകുന്നുണ്ട്. 'തിരിച്ചുവരവ്' (return) എന്ന പലസ്തീനിയന്‍ സ്വപ്നം ഈ നോവലിൽ യാഥാർത്ഥ്യമാകുന്നുണ്ട്; എന്നാൽ ബാക്കിയുള്ള പലസ്തീൻ മണ്ണുകൂടി ഇസ്രായേൽ അധിനിവേശത്തിന് കീഴിലാകുന്നതോടെ തികച്ചും വിചിത്രമായ ഒരു രീതിയിലാണ് അത് സംഭവിക്കുന്നത്.

ഹബിബിയുടെ രചനാലോകത്തില്‍ ഏറ്റവും പ്രധാനകൃതിയാണ് ‘ഭാഗ്യഹീനനായ സഈദ് എന്ന ശുഭാശുഭ വിശ്വാസിയുടെ രഹസ്യജീവിതം (The Secret Life of Saeed the Ill-fated Pessoptimist)’ എന്ന വേറിട്ട നോവല്‍. പ്രതീക്ഷയുടെയും നൈരാശ്യത്തിന്റെയും അവിഭാജ്യത സൂചിപ്പിക്കുന്ന (Pessoptimist) ഇരട്ടപ്പേരുള്ള സയീദ് എന്ന കഥാപാത്രത്തിലൂടെ 1948-ലെ നക്ബയ്ക്കും (Nakba) 1967-ലെ നക്സയ്ക്കും (തിരിച്ചടി) ശേഷം സ്വന്തം മണ്ണിൽ നിന്നും ആട്ടിയോടിക്കപ്പെടുകയും ചിതറപ്പെടുകയും ചെയ്ത പലസ്തീൻ ജനതയുടെ ദുരന്തപൂർണ്ണമായ ചരിത്രമാണ് നോവൽ പങ്കുവെക്കുന്നത്. നക്ബയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പലസ്തീനികള്‍ കുടിയിറക്കപ്പെടുകയും അഭയാർത്ഥികളും പ്രവാസി സമൂഹങ്ങളുമായി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചിതറപ്പെടുകയും ചെയ്തപ്പോഴും, ജന്മനാടായ ഹൈഫ സയണിസ്റ്റ് 'ഭരണകൂടത്തിന്റെ' കീഴിലായ ശേഷവും അവിടെ തന്നെ തുടരാൻ തീരുമാനിച്ച ഒരു പലസ്തീനിയാണ് സയീദ്.

ഒരു അജ്ഞാതനായ ആഖ്യാതാവിന് സയീദ് അയക്കുന്ന, ക്രമരഹിതമായ (non-linear) കത്തുകളിലൂടെയാണ് നോവൽ അവന്റെ ജീവിതം വിവരിക്കുന്നത്. സയണിസസ്റ്റ് ആധിപത്യം സൃഷ്ടിച്ച ഏകപക്ഷീയ ആഖ്യാനങ്ങളെ അട്ടിമറിക്കുകയും ‘ആറുദിന കഥകളില്‍’ കണ്ട ഘടനാപരമായ ഐറണി കൂടുതല്‍ ശക്തമായി തുടരുകയും ചെയ്യുന്ന  ഈ കൃതിയിലും പലസ്തീൻ ജനതയുടെ കൂട്ടായ പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്നത് ഹബിബി തുടരുന്നു. സയീദ്, യഥാർത്ഥത്തിൽ ഒരു കോമാളി നായകനും (comic hero) ഒരു വിഡ്ഢിയുമാണ്. ഇസ്രായേൽ ഭരണകൂടത്തിന് കീഴിലുള്ള തന്റെ ജീവിതരഹസ്യങ്ങൾ പേരിടാത്ത ഒരു സുഹൃത്തിന് അയക്കുന്ന കത്തിന്റെ രൂപത്തിലാണ് അവൻ വിവരിക്കുന്നത്. ഏതെങ്കിലും ഒരു വശത്തേക്ക് മാറാൻ കഴിയാത്തവിധം അപകടം നിറഞ്ഞ ഒരു കുറ്റിക്ക് മുകളിൽ ഇരിക്കുകയായിരുന്ന സയീദിനെ രക്ഷിക്കാൻ ഒരു അന്യഗ്രഹജീവി എത്തുന്നു, അവനോടൊപ്പം അങ്ങ് അന്യഗ്രഹത്തിൽ സുരക്ഷിതമായി ഇരുന്നുകൊണ്ട് അവൻ ഈ കഥ പറയുന്നു എന്നതാണ് നോവലിന്റെ ചട്ടക്കൂട്. ഇപ്പോൾ, തന്റെ പുതിയ വാസസ്ഥലത്തെ സുരക്ഷിതത്വത്തിൽ ഇരുന്നുകൊണ്ട് സയീദിന് ആദ്യമായി തുറന്നുസംസാരിക്കാൻ കഴിയുന്നു. അവൻ വിവരിക്കുന്ന കഥ ഹൃദയഭേദകമായ ഒന്നാണ്: തോൽവിയുടെയും കലാപത്തിന്റെയും, മരണത്തിന്റെയും പുനർജന്മത്തിന്റെയും, ഭീതിയുടെയും ധീരതയുടെയും, അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും, വ്യക്തിപരമായ വഞ്ചനയുടെയും കൂട്ടായ വിശ്വസ്തതയുടെയും. യഥാര്‍ഥത്തില്‍ നിരന്തരമായ പ്രതിസന്ധികൾക്കിടയിൽ ജീവിച്ചുതീർത്ത ഒരു ജീവിതത്തിന്റെ വിവിധ വശങ്ങളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

നോവലിലെ രാഷ്ട്രീയവും സാമൂഹികവുമായ സങ്കീർണ്ണതകൾക്കിടയിൽ സയീദിന്റെ വ്യക്തിപരമായ അനുഭവങ്ങളും ഇഴചേർന്നുകിടക്കുന്നു. അവൻ സയണിസ്റ്റ് ഭരണകൂടത്തിന്റെ ഒരു ഒറ്റുകാരനാണെങ്കിലും (informer), അവന്റെ വിഡ്ഢിത്തവും അസാധാരണമായ നിഷ്കളങ്കതയും ഭീരുത്വവുമെല്ലാം അവനെ ഒരു വില്ലൻ എന്നതിനേക്കാൾ വ്യവസ്ഥിതിയുടെ ഇരയാക്കി മാറ്റുന്നു. ഭരണകൂടത്തെ പ്രീണിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും സയണിസ്റ്റ് രഹസ്യപ്പൊലീസിലെ ഒരു പ്രധാന കണ്ണിയാവുന്നതില്‍ അവൻ ഒരിയ്ക്കലും വിജയിക്കുന്നില്ല. ചെയ്ത സേവനങ്ങൾക്കൊന്നും തന്നെ അവന് കാര്യമായ പ്രതിഫലവും ലഭിക്കുന്നില്ല. ജീവിതത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട, ഭയന്നുവിറച്ച, ഒറ്റപ്പെട്ട ഒരു നിസ്സാര മനുഷ്യനായി (little man) അവൻ അവശേഷിക്കുന്നു. അവന്റെ തൊട്ടടുത്ത ബോസായ ജേക്കബ്, ജൂത ഹയറാര്‍ക്കിയില്‍ താഴ്ന്നവനായ ഒരു സെഫാർദിക് ജൂതനാണ്, അവനുമായി സയീദ് ആജീവനാന്ത സൗഹൃദം സ്ഥാപിക്കുന്നുണ്ട്. എന്നാൽ ജേക്കബ് പോലും സ്വന്തം ബോസായ, പുസ്തകത്തിൽ "വലിയ മനുഷ്യൻ" (Big Man) എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഹങ്കാരിയായ ഒരു അഷ്കെനാസി ജൂതനാൽ പീഡിപ്പിക്കപ്പെടുന്നവനാണ്.

മൂന്നു ഭാഗങ്ങളുള്ള നോവലിൽ, ഇംഗ്ലീഷ് പതിപ്പിൽ സയീദിന്റെ പേരിട്ട ആദ്യഭാഗം, യഥാർത്ഥത്തിൽ അവന്റെ ആദ്യ പ്രണയിനിയായ വൈദയെയും (അറബ് ചരിത്രത്തിലെ 'യാഫ' അഥവാ ജാഫ നഗരത്തിന്റെ പ്രതീകം) അവളുടെ നഷ്ടം അയാളില്‍ സൃഷ്ടിക്കുന്ന അസ്തിത്വ പ്രതിസന്ധിയെയുമാണ് അടയാളപ്പെടുത്തുന്നത്. 1948-ലെ നക്ബയ്ക്ക് ശേഷം ഇസ്രായേൽ ഭരണകൂടത്തിന് കീഴിലായ ഹൈഫയിൽ തുടരാൻ സയീദ് തീരുമാനിക്കുന്നു. സ്വന്തം നിലനിൽപ്പിനായുള്ള സയീദിന്റെ കോമാളിത്തങ്ങളും ആദ്യകാല പരീക്ഷണങ്ങളുമാണ് ഈ ഭാഗത്തിന്റെ കാതൽ. ഭയം കാരണവും അതിജീവനത്തിനുവേണ്ടിയും അയാള്‍ പുതിയ ഭരണകൂടത്തിന്റെ ഒരു സാധാരണ ഇൻഫോർമർ (ഒറ്റുകാരൻ) ആയി മാറുകയാണ്. അവിടെ വെച്ച് അവൻ 'വൈദ' എന്ന സുന്ദരിയായ പലസ്തീനിയൻ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. ഭയവും അവസരവാദവും നിറഞ്ഞ സയീദിന്റെ ജീവിതത്തിലേക്ക് പലസ്തീനിയൻ പ്രതിരോധത്തിന്റെ ആദ്യത്തെ രാഷ്ട്രീയ ഉൾക്കാഴ്ചകൾ കടന്നുവരുന്നത് വൈദയിലൂടെയാണ്. പദമൂലത്തിൽ 'വാഗ്ദാനം' എന്ന് അർത്ഥമുള്ള 'വൈദ' എന്ന പേര്, പലസ്തീന്റെ വിധി മാറ്റിമറിച്ച ബാൽഫോർ 'വാഗ്ദാനത്തെ'യും (Balfour Promise) പരോക്ഷമായി പ്രതീകവൽക്കരിക്കുന്നുണ്ട്. നോവലിലുടനീളം കാണാവുന്ന ദുരന്തപൂർണ്ണമായ കറുത്ത ഹാസ്യത്തിന്റെ (Dark Humour) ആദ്യ മാതൃക കൂടിയാണിത്. പലസ്തീൻ ചരിത്രവുമായി ബന്ധിപ്പിക്കുമ്പോൾ, സയീദിന് ഹൈഫയോടുള്ള സമർപ്പണത്തെ, അധിനിവേശത്തിലൂടെ തങ്ങൾക്ക് ആദ്യം നഷ്ടപ്പെട്ട 'യാഫ' (Jaffa) എന്ന നഗരത്തിന്റെ ദുരന്തത്തിൽ നിന്ന് വേറിട്ട് കാണാനാകില്ല. വൈദ സയീദിനെ മോഹിപ്പിച്ചേക്കാം, പക്ഷേ ചരിത്രപരമായ ആ കറുത്ത വാഗ്ദാനത്തിന്റെ പരിണതി എന്നോണം അവൾ അയാൾക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും. നക്ബയെ തുടര്‍ന്നുണ്ടാകുന്ന ആ നഷ്ടം, സ്വന്തം മണ്ണിൽ ഒരു അന്യനെപ്പോലെ ജീവിക്കേണ്ടി വരുന്ന പലസ്തീനിയുടെ സ്വത്വപ്രതിസന്ധിയിലേക്ക് അയാളെ എടുത്തെറിയുന്നു. അതിര്‍ത്തിക്കപ്പുറത്തെക്ക് തള്ളപ്പെട്ട വൈദയാകട്ടെ, പ്രവാസിയായി ആയുഷ്കാലം കഴിച്ചു കൂട്ടുന്നു. മൂന്നാം ഭാഗത്തെയും സഈദിന്റെ ജീവിതത്തെയും ഭൂതകാലവുമായി കണ്ണിചേര്‍ക്കുന്ന യുവാദിന്റെയും സഈദ് എന്ന് തന്നെ പേരിടുന്ന, പില്‍ക്കാല പോരാളിയുടെയും മാതാവായി മരിക്കുകയും ചെയ്യും. ആറുദിന യുദ്ധത്തിനു ശേഷം ആ ചെറുപ്പക്കാരനെ സഈദ്, ഇസ്രായേലി തടവറയില്‍ കണ്ടുമുട്ടും. അയാള്‍ പ്രതിനിധാനം ചെയ്യുന്ന ആര്‍ജ്ജവവും തന്റെ നിന്ദ്യ വ്യക്തിത്വവും തമ്മിലുള്ള മുഖാമുഖത്തില്‍, രക്തസാക്ഷികള്‍ക്കും പോരാളികള്‍ക്കും നല്‍കപ്പെടുന്ന ബഹുമാനം ഒട്ടൊക്കെ ആത്മ നിന്ദയോടെയും ഒപ്പം അതെ ബഹുമാനം അര്‍ഹിക്കുംവിധം കീഴടങ്ങാതെ മരിച്ച മകനെ ഓര്‍ത്തുള്ള അഭിമാന ബോധമായും ഉള്ളില്‍ നിറയുന്നത് സഈദില്‍ വലിയ ആത്മീയ പരിണാമാങ്ങള്‍ക്ക് നിമിത്തമാകും.  

'ബാഖിയ' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം സയീദിന്റെ നഷ്ടബോധത്തെയും അവനെ വേട്ടയാടുന്ന രഹസ്യങ്ങളുടെ ഭാരത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ഇവിടെ നോവലിന്റെ ഇതിവൃത്തം കൂടുതൽ സങ്കീർണ്ണവും വൈകാരികവുമായി മാറുന്നു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സഈദ്, 'ബാഖിയ' എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നു. അറബിയിൽ 'ബാഖിയ' എന്നാൽ 'ശേഷിക്കുന്നത്' എന്നാണ് അർത്ഥം—അധിനിവേശത്തിന് ശേഷവും സ്വന്തം മണ്ണിൽ തന്നെ ബാക്കിയായ പലസ്തീനികളുടെ ശക്തമായ പ്രതീകമാണവൾ. ഭരണകൂടത്തെ പ്രീതിപ്പെടുത്താൻ സഈദ് ഇപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും, ബാഖിയക്ക് അവളുടെ പുരാതനമായ പലസ്തീൻ വേരുകളോടും മണ്ണിലെ രഹസ്യങ്ങളോടും കടുത്ത ആഭിമുഖ്യമുണ്ട്. അവർക്ക് 'വലദ്' (അർത്ഥം: മകൻ) എന്നൊരു മകൻ ജനിക്കുന്നു. മാതാപിതാക്കളുടെ ഭീരുത്വത്തിനും നിലവിലുള്ള വ്യവസ്ഥിതിക്കും വഴങ്ങാൻ തയ്യാറാകാത്ത വലദിലൂടെ വ്യക്തമായൊരു തലമുറമാറ്റം ഹബീബി ദൃശ്യവൽക്കരിക്കുന്നുണ്ട്. ഈ കുടുംബം കാത്തുസൂക്ഷിക്കുന്ന ഒരു വലിയ രഹസ്യ നിധിയും, അത് സയീദിൽ ഉണ്ടാക്കുന്ന കടുത്ത ആന്തരിക സംഘർഷങ്ങളുമാണ് ഈ ഭാഗത്തിന്റെ കേന്ദ്രം. വലദാണ് ആ നിധി കണ്ടെത്തുന്നത്; ആറുദിന യുദ്ധത്തിന് മുൻപ് തന്നെ ഒരു 'ഫിദായി' (പ്രതിരോധ പോരാളി) ആയി മാറുന്ന അവൻ ആ സമ്പത്ത് പലസ്തീൻ പോരാട്ടത്തിനായി ഉപയോഗിക്കുന്നു. ഒടുവിൽ ഇസ്രായേലി സൈന്യം വളയുന്ന ഘട്ടത്തിൽ, ശത്രുവിന് കീഴടങ്ങാൻ കൂട്ടാക്കാതെ പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് കടൽത്തിരകളിലേക്ക് മറയുന്ന അമ്മയുടെയും മകന്റെയും ദൃശ്യം കീഴടങ്ങാത്ത പലസ്തീനിയൻ വീര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും ഉജ്ജ്വലമായ പ്രതീകമാണ്. എന്നാൽ ഇസ്രായേലി സൈനികരുടെ നിർബന്ധത്തിന് വഴങ്ങി, അത് നോക്കി അസ്തപ്രജ്ഞനായി കുന്തിച്ചിരിക്കുന്ന സയീദിന്റെ ദൈന്യം അതിന്റെ നേർവിപരീതമായ എതിരറ്റത്തെയും അടയാളപ്പെടുത്തുന്നു.

‘യുആദ്’ എന്ന് പേരിട്ട മൂന്നാം ഭാഗം സഈദിന്റെ  തിരിച്ചറിവുകളും അന്യഗ്രഹ പലായനവും വിവരിക്കുന്നു. നോവലിന്റെ ദാർശനികവും രാഷ്ട്രീയവുമായ പൂർണ്ണത ഇവിടെയാണ് കാണാനാകുക. ഹബീബിയുടെ മുൻ കൃതിയിലൂടെ വായനക്കാർക്ക് പരിചിതമായ ആറുദിന യുദ്ധത്തെ (1967 War) തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലാണ് മൂന്നാം ഭാഗം വികസിക്കുന്നത്. യുദ്ധാനന്തരമുള്ള ഈ സങ്കീർണ്ണാവസ്ഥയിലാണ് സയീദിന്റെ ജീവിതത്തിലേക്ക് 'യുആദ്' (മടങ്ങിവരവ്) എന്ന കഥാപാത്രം കടന്നുവരുന്നത്. അവൾ സയീദിന്റെ ആദ്യ പ്രണയമായിരുന്ന വൈദയുടെ മകളാണ്. 1967-ലെ യുദ്ധത്തിനുശേഷം ഇസ്രായേൽ നടപ്പിലാക്കിയ 'ഓപ്പൺ ബ്രിഡ്ജസ്' (തുറന്ന പാലങ്ങൾ) നയത്തിന്റെ ബലത്തിലാണ് 'യുആദ്' തന്റെ സഹോദരനെ തിരഞ്ഞ് അതിർത്തി കടന്ന് വരുന്നത്. പലസ്തീനികളുടെ വിഘടനത്തെയും അവരുടെ 'തിരിച്ചുവരവ്' (Right of Return) എന്ന സ്വപ്നത്തെയും ഇസ്രായേൽ എത്രത്തോളം നിയന്ത്രിച്ചിരുന്നു എന്ന് കാണിക്കാൻ നോവലിസ്റ്റ് ഈ ചരിത്രപശ്ചാത്തലത്തെ ശക്തമായി ഉപയോഗിക്കുന്നു. സ്വന്തം മണ്ണിലേക്ക് തിരികെ വരാൻ ശത്രുവിന്റെ പെർമിറ്റും കാവലും വേണമെന്ന വിരോധാഭാസത്തെയും, വിട്ടുപിരിഞ്ഞുപോയ പലസ്തീൻ ജനതയുടെ രണ്ട് തലമുറകൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളെയും മുഖാമുഖം നിർത്താൻ ഈ 'തുറന്ന പാലങ്ങൾ' വഴി ഹബീബിക്ക് കഴിയുന്നു. ഒടുവിൽ, യുആദിന്റെ സാന്നിധ്യം സയീദിനെ തന്റെ ഭൂതകാലത്തെക്കുറിച്ചും, ഭരണകൂടത്തോട് ഒത്തുതീർപ്പ് നടത്തി ജീവിച്ച തന്റെ മുൻകാല തെറ്റുകളെക്കുറിച്ചും കടുത്ത തിരിച്ചറിവുകളിൽ എത്തിക്കുന്നു. ഒരേസമയം ഭരണകൂടത്തിന്റെ ഏജന്റായും എന്നാൽ പരോക്ഷമായി സ്വന്തം ജനതയോട് കൂറുപുലർത്തേണ്ടിയും വരുന്ന സയീദിന്റെ ജീവിതം തികച്ചും അസാധ്യമായ ഒരു പ്രതിസന്ധിയിൽ (Deadlock) ചെന്ന് മുട്ടുന്നു. ഒടുവിൽ, ഈ ഭൂമിയിലെ കയ്പേറിയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ അവൻ ഒരു അന്യഗ്രഹജീവിയുടെ സഹായത്തോടെ പ്രപഞ്ചത്തിന്റെ സുരക്ഷിതത്വത്തിലേക്ക് പലായനം ചെയ്യുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.

നോവലിന്റെ കരുത്ത് പലതലങ്ങളിൽ പ്രകടമാണ്. ഒന്നാമതായി, സംഭാഷണ ഭാഷയും (colloquial) ക്ലാസിക് അറബിക് ഭാഷയും (classical Arabic) തമ്മിൽ സമർത്ഥമായി സമന്വയിപ്പിച്ചുകൊണ്ട് 'ഹൈബ്രിഡ് അറബിക്' എന്ന തികച്ചും സവിശേഷമായ ഒരു ഭാഷാശൈലി ഇതിൽ സൃഷ്ടിച്ചിരിക്കുന്നു. രണ്ടാമത്തേത്, ഇത്തരം റിയലിസ്റ്റിക് ആയ ദുരന്തപശ്ചാത്തലങ്ങളിൽ സാധാരണയായി കാണാത്ത തരത്തിലുള്ള കറുത്ത ഹാസ്യത്തിന്റെ (dark humour) അതിശക്തമായ ഉപയോഗമാണ്. ആധുനിക അറബി സാഹിത്യത്തിൽ ദുരന്തങ്ങൾക്കിടയിലും 'ചിരിക്കാൻ ഇഷ്ടപ്പെട്ട' ആദ്യ നോവലിസ്റ്റുകളിൽ ഒരാളാണ് ഇമിൽ ഹബീബി. മൂന്നാമതായി, പുതിയ ഭരണകൂടത്തിന്റെ ഒരു 'ഏജന്റായി' (collaborator) പ്രവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ സയീദ് തന്റെതായ രീതിയില്‍ സ്വീകരിക്കുന്ന രഹസ്യവും പരോക്ഷവുമായ പ്രതിരോധത്തിന്റെ സങ്കീർണ്ണാവസ്ഥയാണ്. പരമ്പരാഗത രീതിയിലുള്ള 'സ്വാതന്ത്ര്യസമര സേനാനി / ഭീകരവാദി' വേർതിരിവുകളെ അപ്രസക്തമാക്കുന്ന ഈ പ്രതിരോധ ശൈലി, പലസ്തീനിയൻ കവിതകളിലും സാഹിത്യത്തിലും കാണുന്ന മിത്തിക്കല്‍ മാനങ്ങളുള്ള ദർശനങ്ങളുമായി അയാളെ കൂട്ടിച്ചേർക്കുന്നു.

            സയീദിന്റെ അന്യഗ്രഹവാസം യഥാർത്ഥത്തിൽ പ്രവാസസാഹിത്യത്തെ (Exile Literature) കുറിച്ചുള്ള ശക്തമായ പരിഹാസവും ഒപ്പം നോവലിസ്റ്റിന്റെ സ്വയം പരിഹാസവുമാണ് (Self-mockery).  ജൂതരാഷ്ട്രത്തിന്റെ കൺവെട്ടത്തുനിന്ന് അസാധ്യമായ പലസ്തീനിയൻ ആഖ്യാനം പ്രവാസത്തിന്റെ അകലത്തിലിരുന്ന് നിർവ്വഹിക്കേണ്ടി വരുന്നതിന്റെ വിരോധാഭാസമാണിത്. എഡ്വേർഡ് സൈദിന്റെയും സൽമ ജയൂസിയുടെയും വിമർശന പഠനങ്ങൾ സൂചിപ്പിക്കുന്നത് പോലെ, അധിനിവേശത്തിന്റെ കയ്പേറിയ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടാൻ പരമ്പരാഗത റിയലിസ്റ്റിക് ആഖ്യാനങ്ങൾ അപര്യാപ്തമാണെന്ന തിരിച്ചറിവിലാണ് ഹബീബി ഈ 'അന്യഗ്രഹ ഫാന്റസി' ഉപയോഗിക്കുന്നത്. താൻ ജീവിതാവസാനം വരെ രാഷ്ട്രീയമായി എതിർത്ത 'പ്രവാസത്തിന്റെ അനിവാര്യതയെ' തന്റെ നായകന്റെ അന്യഗ്രഹ പലായനത്തിലൂടെ ഹബീബിക്ക് പരോക്ഷമായി സമ്മതിക്കേണ്ടി വരുന്നു. അങ്ങനെ, പ്രതിരോധ സാഹിത്യത്തിന്റെ പതിവ് ശൈലികൾക്ക് മേലുള്ള ഒരു സാഹിത്യപരമായ പാരഡി ('Meta-fictional Parody') ആയിത്തീരുകയാണ് സഈദിന്റെ കത്തെഴുത്ത് (epistolary fictionalisation)

Sources:

1.       Salma Khadra Jayyusi. ‘Introduction to Interlink Worl Fiction Edition’ The Secret Life of Saeed the Pessomptimistic’- English Transaltion’, 2003

2.       Akram F. Khter. ‘Emile Habibi: The Mirror of Irony in Palestinian Literature’,  Journal of Arabic Literature, #1, 24, pages 75-94, 1993 jan 01

3.       Sabry Hafez. ‘Obituary: Emile Habibi’, independent, 04.05.1996, https://www.independent.co.uk/news/obituaries/obituary-emile-habibi-1345602.html

4.       Anjuli Raza Kolb. ‘Pessoptimism of the Will- Emile Habiby’s absurd fictions offer a map for surviving impossible political conditions’, bostonreview, 14.02.2017. https://www.bostonreview.net/articles/anjuli-raza-kolb-pessoptimism-will/

5.       Al-Khadra, Wafa Awni, Christina Zacharia Hawatmeh, and Ahmad Yacoub Majdoubeh. "Emile Habiby and the Reinvention of the Palestinian Novel: The Pessoptimist in a Post-Realist Context." Journal of Holy Land and Palestine Studies, vol. 22, no. 1, 2023, pp. 1–20. Edinburgh University Press, https://doi.org/10.3366/hlps.2023.0302.

 

 

 

 

 

Wednesday, May 20, 2026

Snow Lotus by Sonia Cheriyan - Malayalam Novel

 ‘സ്നോ ലോട്ടസ്’ – തേടലും കണ്ടെത്തലും



സോണിയ ചെറിയാന്‍ രചിച്ച സ്നോ ലോട്ടസ് എന്ന പുസ്തകം ‘പിതാവിനെ തേടല്‍ എന്ന ചിരപരിചിത സാഹിത്യ രൂപകത്തെ പിന്‍പറ്റുന്നു. ഈ തേടല്‍ ഭൌതികാര്‍ത്ഥത്തിനപ്പുറം അതീത മാനങ്ങളുള്ള മുതിര്‍ന്നുവരവിന്റെ പ്രക്രിയ ആയി മാറുന്നതിനു സാഹിത്യത്തില്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഒഡീസ്സിയൂസിനെ തേടുന്ന ടെലെമാക്കസിന്റെ ഇതിഹാസ പാരമ്പര്യം മുതല്‍ കടന്നുവരുന്ന ഈ മാതൃകയില്‍ ജെയിംസ് ജോയ്സ്, ഹെര്‍മന്‍ ഹെസ്സെ, തോമസ്‌ മന്‍ തുടങ്ങിയ അതികായരുടെ നിരതന്നെയുണ്ട്. ആത്മീയ ദാര്‍ശനിക തലങ്ങളിലേക്ക് ഉയരുന്ന തേടലിന്റെയും കണ്ടെത്തലിന്റെയും വിശാല ഭൂമികയില്‍ പക്ഷെ അത്ര ആന്തരികമായല്ല സ്നോ ലോട്ടസ് ചേര്‍ന്നുനില്‍ക്കുന്നത്.

ഇരുപതാണ്ടുകള്‍ക്ക് മുമ്പ് ദുരൂഹ സാഹചര്യങ്ങളില്‍ ഒരു സൈനിക ദൌത്യത്തിനിടെ കാണാതായ പിതാവിനെ കണ്ടെത്താനുള്ള മകളുടെ ശ്രമങ്ങള്‍ അതിന്റെ ആഡ്രിനാലിന്‍ തള്ളിച്ചയുടെ നിമിഷങ്ങളിലേക്ക് വേണ്ടുവോളം കടന്നു ചെല്ലുന്നുണ്ട്. എന്നിരിക്കിലും അടിസ്ഥാനപരമായി ഒരു ക്ലോഷറില്‍ പരിഹരിക്കപ്പെടുന്ന ഒന്നായാണ് പ്രസ്തുത യാനം നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്. അന്വേഷണം നടത്തപ്പെടുന്ന ഭൂമികയുടെ പരുക്കന്‍ പ്രകൃതവും മെരുങ്ങാത്ത സ്ഥല-കാല രാശികളും ചേര്‍ന്ന് വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ അങ്ങേയറ്റം നീട്ടിവലിക്കുന്നുണ്ട്. പക്ഷെ ഒരു അഡ് വെഞ്ചര്‍ കഥയുടെ ഇന്‍സ്റ്റന്റ് പിരിമുറുക്കം എന്നത് സാഹിത്യചര്‍ച്ചയായി പരിണമിക്കേണ്ടതില്ല തന്നെ.

‘സ്നോ ലോട്ടസി’നെ ഇത്തരം പരിമിതിയില്‍നിന്ന് വലിയൊരളവു രക്ഷിക്കുന്നത് നോവലില്‍ നിബന്ധിച്ചിട്ടുള്ള മറ്റൊരു ഇതിവൃത്ത/ ആഖ്യാന ധാരയാണ്. സൈനിക ഡോക്റ്റര്‍ ആയ മുഖ്യകഥാപാത്രത്തിന്റെ സുഹൃത്തും സ്നേഹമയിയായ മനസാക്ഷി സൂക്ഷിപ്പുകാരിയുമായ സഹപ്രവര്‍ത്തക, വഴികാട്ടിയും പ്രണയവും ആത്മ ഇരട്ടയും ആയിത്തീരുന്ന യുവ ലാമ, യാത്രക്കിടെ കണ്ടുമുട്ടുന്ന വൃദ്ധ ലാമ, മറ്റനേകം ടിബറ്റന്‍ പ്രവാസികള്‍, തുടങ്ങിയവരിലൂടെ അവതരിപ്പിക്കപ്പെടുന്ന ടിബറ്റന്‍ അനുഭവത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ ട്രോമകളുടെ കഥയാണ് അത്. ഔദ്യോഗിക ചരിത്രങ്ങളും ലോകമനസ്സാക്ഷിയും വലിയ തോതില്‍ തമസ്കരിച്ച ഒന്നാണ് ടിബറ്റന്‍ അനുഭവം. ഭൗമ പ്രകൃതിയുടെ ഒറ്റപ്പെടലിലും പരമ്പരാഗത ബുദ്ധ ദര്‍ശനത്തിന്റെ സാത്വിക ജീവിതക്രമത്തിന്റെ ഭാഗമായി ശാന്തിയും സമാധാനവും കളിയാടിയിരുന്ന, ലോകത്ത് മറ്റേതൊരു ജനതയെക്കാളും ആത്മീയ മൂല്യങ്ങളില്‍ ജീവിച്ചുവന്ന ഒരു ജനത സായുധ അധിനിവേശത്തിന്റെ ഫലമായി പറിച്ചെറിയപ്പെട്ടതിന്റെ, പത്തുലക്ഷം മനുഷ്യര്‍ കൂട്ടക്കുരുതിക്ക് ഇരയായതിന്റെ, അതിലും എത്രയോ ഇരട്ടി അഭയാര്‍ഥികള്‍ ആയിത്തീര്‍ന്നതിന്റെ കഥ. അതിന്റെ ഭാഗമായി ജന്മദേശം ഒരോര്‍മ്മയും പിന്‍ വിളി വിളിക്കുന്ന വിങ്ങലും ആയി അനുഭവിക്കുന്നവരും അവരുടെ പിന്‍ തലമുറകളുമായ കഥാപാത്രങ്ങളാണ് ഇവരെല്ലാം. നോവലിന്റെ സാര്‍ത്ഥക മര്‍മ്മം ഈ അനുഭവങ്ങളുടെ ആവിഷ്കാരമാണ് എന്നു പറയാം. ആ അര്‍ത്ഥത്തില്‍ പിതാവിനെ തേടിയുള്ള മകളുടെ പുറപ്പാട് എന്ന ഇതിവൃത്ത ധാര ഒരു ആഖ്യാനചട്ടക്കൂട് (framing device) എന്നേയുള്ളൂ.

പ്രണയം എന്നത് നോവലിലെ ഒരു സുപ്രധാന പ്രമേയമാണ് എന്നുമാത്രമല്ല, നോവലിനെ ഏറെ വ്യത്യസ്തമാക്കുന്ന ഒരു ഘടകവും അതാണ്. പ്രണയ കഥയുടെ പതിവ് ചിട്ടവട്ടങ്ങള്‍ ഒന്നുമില്ല എന്ന് മാത്രമല്ല, ‘തേടല്‍’ പ്രമേയത്തെ പരിമിതപ്പെടുത്തിക്കളഞ്ഞ പരിസമാപ്തി പ്രവണതയും ഇവിടെ ബാധ്യതയായിട്ടില്ല. ഗോപയ്ക്കും ദാവയ്ക്കും ഒരുമിക്കാനായേക്കില്ല, പക്ഷെ അതൊരു പ്രണയ പരാജയമാണോ? പ്രണയത്തെക്കാള്‍ വലിയ സാക്ഷാത്കാരങ്ങളുണ്ട്‌ എന്നേ യുവ ലാമയ്ക്ക് പറയാനാകൂ. അത് ബഹളങ്ങളില്ലാതെ മനസ്സിലാക്കുന്നതിലേക്ക്, അതിലേക്ക് അയാളെ സ്വതന്ത്രനാക്കുന്നതിലേക്ക് ഗോപ വളരുന്നു എന്നതാകാം നോവല്‍ ബാക്കിവെക്കുന്ന ഒരു ആത്മീയവികാസ പാഠം എന്നുവരാം.

പ്രവാസത്തിന്റെ വേദനകള്‍ വേണ്ടുവോളം ആവിഷ്കരിച്ചിട്ടുള്ള പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യം അത്രയൊന്നും എടുത്തുപറയാത്ത ഒരു തമോഗര്‍ത്തമുണ്ട് അതില്‍: പ്രവാസം പലപ്പോഴും ഒരു ആര്‍ഭാടമാണ്‌: രക്ഷപ്പെടുന്നവര്‍ക്ക് സുരക്ഷിത അകലത്തിലിരുന്നു ജന്മദേശത്തെ ഓര്‍ത്ത്‌ വിലപിക്കാം, കവിതയെഴുതാം. പക്ഷെ അതിനു കഴിയാതെ പോയവരെക്കാള്‍/ കുരുങ്ങിപ്പോയവരെക്കാള്‍ അവര്‍ യോഗ്യരാകുന്നില്ല. സിംബാബ് വിയന്‍ നോവലിസ്റ്റ് നോ വയലറ്റ് ബുലവായോയുടെ വിഖ്യാത നോവലില്‍ ഗൃഹാതുരതയോടെ നാട്ടിലേക്ക് വിളിക്കുന്ന മുഖ്യകഥാപാത്രത്തോട് അങ്ങ് നാട്ടിലെ കൂട്ടുകാരി പറയുന്നുണ്ട്: “നീയല്ല അനുഭവിക്കുന്നത്ബി.ബി.സിയില്‍ കണ്ടാല്‍ എന്താണ് നടക്കുന്നതെന്ന് അറിയാമെന്നാണോ നീ കരുതുന്നത്ഇല്ല സുഹൃത്തെ, നിനക്കറിയില്ല, മുറിവിനുമാത്രമേ വേദനയുടെ സ്വഭാവമറിയൂയഥാര്‍ത്ഥദുരിതം അനുഭവിച്ചുകൊണ്ട്‌ ഇവിടെത്തന്നെ നിന്ന ഞങ്ങള്‍ക്കാണ് അതെക്കുറിച്ച് എന്തെങ്കിലും പറയാന്‍.. അവകാശമുള്ളത്.” (We Need New Names- No Violet Bulawayo- P. 285) ‘സ്നോ ലോട്ടസി’ലെ വിമത ലാമയുടെ വാക്കുകളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയനാകേണ്ടി വരുന്നതിന്റെ ഗതികേടും ധര്‍മ്മസങ്കടങ്ങളും നിഴലിക്കുന്നതില്‍ ഈ യാഥാര്‍ത്ഥ്യബോധം പ്രതിഫലിക്കുന്നുണ്ട്. “ഓടിപ്പോയവര്‍ മഹാന്മാരെങ്കില്‍ ഓടിപ്പോകാത്തവരും മഹാന്മാരാണ്...” ഓരോ രാത്രിയിലും തന്നോടും തന്റെ ആത്മാവിനോടും ബുദ്ധനോടും “ചോര വീഴ്ത്തി സമാധാനം പറയേണ്ടി” വരുന്നതിനെ കുറിച്ച് അയാള്‍ വിതുമ്മുന്നു.

തിരികെ പോകാനും ജനിച്ച മണ്ണില്‍ അലിഞ്ഞുചേരാനുമുള്ള അന്തിമാഭിലാഷം പ്രവാസിയുടെ സാര്‍വത്രിക ഭാവമാണ്. നോവലില്‍ ഗോപക്കും ദാവയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി യാത്രയാക്കുന്ന വൃദ്ധ ലാമ ഉള്‍പ്പടെ പലരും ഈ സ്വപ്നം പങ്കുവെക്കുന്നുണ്ട്. ആറാമത് ദലൈലാമ റ്റ്സാങ് യാങ് ഗ്യാസ്റ്റോ പ്രവാസ നാളുകളില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ലിതാങ് കാരിയായ തന്റെ  പ്രണയിനിയെ കുറിച്ചോര്‍ത്ത് രചിച്ച കവിത നോവലില്‍ സ്മരിക്കപ്പെടുന്നുണ്ട്: “White Crane, lend me your wings/ I do not go far/ To Lithang/ And then back” ഈ ഭാഗം വായിച്ചപ്പോള്‍ പ്രസ്തുത വാക്യം തലേക്കെട്ടാക്കി ടിബറ്റന്‍ ഇംഗ്ലീഷ് നോവലിന്റെ പിതാവായ റ്റ്സെവാന്‍ യിഷേ പെമ്പ രചിച്ച നോവല്‍ ഓര്‍ത്തുപോയി (White Crane, Lend Me Your WingsA Tibetan Tale of Love and War by Tsewang Yishey Pemba). ഡോ. പെംബയുടെ കൃതി ടിബറ്റ്‌ നേരിട്ട ഇരട്ട കൊളോണിയലിസത്തെ കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നത്: ചൈനയുടെ രാഷ്ട്രീയ അധിനിവേശം അതില്‍ ഒന്നാണ്. എന്നാല്‍ തുല്യ പ്രാധാന്യമുള്ള മറ്റൊന്നാണ്, ടിബറ്റിന്റെ ആത്മീയ പൈതൃകത്തെയും ഭൂപ്രകൃതിയുടെ മിസ്റ്റിക് സൌന്ദര്യത്തെയും നിഗൂഡവല്‍ക്കരിച്ചും അതിഭൗതികവല്‍ക്കരിച്ചും തങ്ങളുടെ ഒറിയന്റലിസ്റ്റ് നരേറ്റിവുകള്‍ക്ക് അനുരോധമായി ചിത്രീകരിക്കുന്ന പാശ്ചാത്യകേന്ദ്രിത സാംസ്കാരിക കൊളോണിയലിസം. സമകാലിക സാഹിത്യ വിചാരങ്ങളില്‍ പ്രമുഖമായ ഈ പരിഗണനയ്ക്ക് ടൂറിസം മാപ്പുകളിലെ ടിബറ്റന്‍ ചിത്രങ്ങളെ കുറിച്ചു പരിഹാസപൂര്‍വ്വം ഓര്‍ക്കുന്ന ഏറ്റവും പരിമിതമായ ചില പരാമര്‍ശങ്ങള്‍ക്കപ്പുറം നോവലില്‍ കുറേക്കൂടി ഇടമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി. 




Saturday, May 16, 2026

A Mask the Colour of the Sky by Bassem Khandaqji / Addie Leak

 

‘എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ’: അപരാവരണവും പലസ്തീനിയൻ വീണ്ടെടുപ്പും



"അധിനിവേശത്തിന് (colonialism) പുറത്തായി ഒന്നുമില്ലെന്നും, ഫാസിസത്തിന് പുറത്തായി ഒന്നുമില്ലെന്നും, വംശഹത്യയ്ക്ക് (genocide) പുറത്തായി ഒന്നുമില്ലെന്നും ഞാൻ എപ്പോഴും ഊന്നിപ്പറയാറുണ്ട്. നമ്മൾ നിഷ്പക്ഷരല്ലെന്ന് അവർ ആരോപിക്കുന്നു. ആധുനികത എന്നത് ഒരു മിഥ്യയായിരിക്കുന്നതുപോലെ തന്നെ നിഷ്പക്ഷതയും ഒരു മിഥ്യയാണെന്നാണ് ഞാൻ പറയുന്നത്. നിഷ്പക്ഷത എന്നൊരു സംഗതി നിലവിലില്ല. നമ്മൾ നമ്മുടെ എഴുത്തുകളിൽ പൂർണ്ണമായും ഏർപ്പെടുകയും അതിലേക്ക് ലയിച്ചുചേരുകയും വേണം. എഴുതുമ്പോൾ നമുക്ക് എന്താണോ തോന്നുന്നത് അത് നമ്മൾ പരസ്യമായി പ്രഖ്യാപിക്കുക തന്നെ വേണം."

-       ബാസെം ഖന്ദാഖ്ജി, ബുക്ക് ക്ലബ് അഭിമുഖത്തില്‍ നിന്ന്.

 

1983-ൽ ജനിച്ച ബാസെം ഖന്ദാഖ്ജി, അൻ-നജാഹ് നാഷണൽ യൂണിവേഴ്സിറ്റി, അൽ-ഖുദ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 2004 നവംബർ 2-ന്, തന്റെ ഇരുപതാം വയസ്സിൽ, മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടെൽ അവീവിലെ കാർമൽ മാർക്കറ്റ് ബോംബാക്രമണത്തിൽ പങ്കാളിയായതിനെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിൽ, ഇസ്രായേലികൾക്കെതിരെ ചാവേർ ആക്രമണം നടത്താൻ ആളെ അയച്ചതിൽ തനിക്ക് പങ്കുണ്ടെന്ന് ഖന്ദാഖ്ജി സ്ഥിരീകരിച്ചിരുന്നു. എന്നാൽ താൻ ലക്ഷ്യമിട്ടത് സാധാരണക്കാരെയല്ല, മറിച്ച് സൈനിക കേന്ദ്രങ്ങളെ മാത്രമായിരുന്നുവെന്നും, കാലം പുറകോട്ട് തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട ജയിൽവാസത്തിനിടയിലും അദ്ദേഹം നിരവധി നോവലുകളും കവിതകളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. തടവറയിലിരുന്ന് അദ്ദേഹം എഴുതിയ മൂന്നാമത്തെ നോവലായ 'എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ' (A Mask, the Color of the Sky) 2024-ൽ അറബിക് ബുക്കർ പ്രൈസ് (International Prize for Arabic Fiction) കരസ്ഥമാക്കി. തുടർന്ന് 2025-, ഹമാസ് തടവിലാക്കിയ ബന്ദികൾക്ക് പകരമായി പലസ്തീനിയൻ തടവുകാരെ മോചിപ്പിക്കാനുള്ള കൈമാറ്റക്കരാറിന്റെ ഭാഗമായി ഖന്ദാക്ജി ഇസ്രായേൽ ജയിലിൽ നിന്ന് മോചിതനായി.

ആകാശത്തിന്റെ നിറമുള്ള മുഖംമൂടി, താന്‍ താമസിച്ചുവന്ന റാമല്ലയിലെ അഭയാര്‍ഥി ക്യാമ്പ് വിട്ട് പുറത്തുപോകാനും എഴുതാനുദ്ദേശിക്കുന്ന നോവലിന് വേണ്ടി ഗവേഷണം തുടരാനും ആഗ്രഹിക്കുന്ന നൂർ മഹ്ദി അൽ-ഷഹ്ദി എന്ന പലസ്തീനിയന്‍ യുവാവിനെ പിന്തുടരുന്നു. തന്റെ അമ്മയിലൂടെ നൂറിന് ആ വിളറിയ നിറവും നീലക്കണ്ണുകളും പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്; ഒപ്പം തവിട്ടുനിറത്തിൽ നിന്ന് മണൽവർണ്ണമുള്ള സുവർണ്ണനിറത്തിലേക്ക് (sandy blonde) മാറിമറിയുന്ന നീണ്ട ചുരുണ്ടമുടിയും. എന്നാൽ അച്ഛനിൽ നിന്ന് അയാൾക്ക് ലഭിച്ചത് ചുവപ്പുരാശിയുള്ള ഇടതൂർന്ന താടിയും ഉയരം കൂടിയ മെലിഞ്ഞ ശരീരപ്രകൃതിയുമാണ്. എല്ലാം ചേര്‍ന്ന് കാഴ്ചയിൽ ഒരു അഷ്‌കെനാസി ജൂതനായി (Ashkenazi Jew) എളുപ്പത്തിൽ മാറാൻ അയാൾക്ക് കഴിയുമായിരുന്നു. അതോടൊപ്പം തന്റെ ഹൃദയത്തിന്റെ ഭാഷയായി അറബിയും, സ്വന്തം അപരത്വത്തിന്റെയും (shadow side) അഷ്‌കെനാസി രൂപത്തിന്റെയും ഭാഷയായി ഹീബ്രുവും നൂർ ഒരുപോലെ സംസാരിക്കാനും അയാള്‍ക്ക് കഴിയും. ഒരിക്കൽ സെക്കൻഡ് ഹാൻഡ് കടയിൽ നിന്ന് വാങ്ങിയ ഒരു ലെതർ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്ന് ഒരു ഇസ്രായേലി ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതാണ് അയാളുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. തുടർന്ന്, ആ കാർഡിന്റെ യഥാർത്ഥ ഉടമയായ 'ഓർ ഷാപ്പിറ' എന്ന അഷ്‌കെനാസി ജൂതന്റെ വ്യക്തിത്വം അയാൾ സ്വന്തമാക്കുകയാണ്: "ഷാപ്പിറ... ഓർ ഷാപ്പിറ. ബോണ്ട്... ജെയിംസ് ബോണ്ട് എന്നതുപോലെ." ഇതിലൂടെ, പലസ്തീനിയുടെയും ഇസ്രായേലിയുടെയും സ്വത്വങ്ങളെക്കുറിച്ചും, ഒരു വേഷപ്പകർച്ച മാത്രമായി മാറുന്ന മനുഷ്യസ്വത്വത്തെക്കുറിച്ചും, ശത്രുവായ 'മറ്റൊരാളും' സ്വന്തം സ്വത്വവും തമ്മിലുള്ള അതിർവരമ്പുകൾ എങ്ങനെയാണ് മാഞ്ഞുപോകുന്നത് എന്നതിനെക്കുറിച്ചുമുള്ള ആഴത്തിലുള്ള ഒരു അന്വേഷണത്തിനാണ് നോവലിസ്റ്റായ തുടക്കമിടുന്നത്. നൂർ (അറബി) എന്നതിനും ഓർ (ഹീബ്രു) എന്നതിനും 'വെളിച്ചം' എന്നാണ് അർത്ഥമെന്ന് സൂചനയുണ്ട്.

"ഇതാ, റമദാനിലെ ഒരു ഏപ്രിൽ മാസത്തെ അസ്തമയ സൂര്യന് കീഴിൽ, ജെറുസലേമിന്റെ കോട്ടമതിലുകൾക്ക് മുന്നിൽ ഞാനിരിക്കുന്നു... ജെറുസലേം തിരികെ പ്രതിഫലിപ്പിക്കുക എന്റെ നിഴലാണോ അതോ ഓറിന്റെ നിഴലാണോ എന്ന് എനിക്കറിയില്ല... ഓര്‍ എന്ന കഥാപാത്രം, ഞാൻ അയാളുടെ വേഷപ്പകർച്ച സ്വീകരിച്ച് ആ മുഖംമൂടി അണിഞ്ഞ നിമിഷം മുതൽ എന്റെയുള്ളിൽ നിന്ന് പുറത്തുചാടി എനിക്കൊപ്പം നടക്കാൻ തുടങ്ങിയവനാണ്... എന്നെപ്പോലെ അയാൾക്കും ഒരു നിഴലില്ല—കുറഞ്ഞപക്ഷം ഇതുവരെയും."

നൂർ, ആകാശത്തിന്റെ നിറമുള്ള ആ ഇസ്രായേലി ഐഡന്റിറ്റി കാർഡ് എന്ന ആള്‍മാറാട്ടത്തിന് ഉപയോഗിക്കുന്നത് ഒരു പുരാവസ്തു ഖനനത്തിൽ (archaeological dig) പങ്കെടുക്കാൻ വേണ്ടിയാണ്. ഓർമ്മകളുടെ അടരുകളെയും, ചരിത്രത്തിന്റെയും സത്യത്തിന്റെയും സ്വത്വത്തിന്റെയും ആഴങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന പാളികളെ പുറത്തെടുക്കുന്ന പ്രക്രിയയെയും സൂചിപ്പിക്കുന്ന വ്യക്തമായ ഒരു രൂപകമാണ് (metaphor) ഈ ഖനനം. നൂർ ഈ ഖനനത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നത് ഡാൻ ബ്രൗണിന്റെ 'ദി ഡാവിഞ്ചി കോഡ്' എന്ന നോവലിലെ മേരി മഗ്ദലീന്റെ ചിത്രീകരണത്തെ തിരുത്തിക്കൊണ്ട്, അവരുടെ "യഥാർത്ഥ" ചരിത്രം പുറത്തുകൊണ്ടുവരുന്ന ഒരു നോവൽ എഴുതാൻ വേണ്ടിയാണ്: "എന്തിനാണ് ഒരു വിദേശ എഴുത്തുകാരൻ മേരി മഗ്ദലീനെ അവരുടെ ചരിത്രപരമായ പലസ്തീനിയൻ പശ്ചാത്തലത്തിൽ നിന്ന് വേരോടെ പിഴുതെടുത്ത് പാശ്ചാത്യലോകത്തിന്റെ അഗാധതയിലേക്ക് എറിഞ്ഞുകളഞ്ഞത്? എന്തിനായിരിക്കും?"

മേരി മഗ്ദലീൻ പാശ്ചാത്യ കലകളിലെയും ഐതിഹ്യങ്ങളിലെയും ഒരു യൂറോപ്യൻ/ക്രിസ്ത്യൻ നായികയല്ലെങ്കിൽ പിന്നെ ആരാണ് എന്ന ചോദ്യം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം, പാശ്ചാത്യ ധാരണകളുടെ ഒരു പലസ്തീനിയന്‍ പൊളിച്ചെഴുത്തിനുള്ള ഉപാധിയാണ് നൂറിന്.  അവര്‍ പലസ്തീനികൾക്ക് എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാൻ പാശ്ചാത്യര്‍ക്ക് യഥാർത്ഥത്തിൽ കഴിഞ്ഞിട്ടില്ല എന്നാണു നൂര്‍ കരുതുന്നത്. അയാളെ സംബന്ധിച്ച്, വീണ്ടെടുക്കപ്പെട്ട ചരിത്രത്തിന്റെ ഒരു പ്രതീകമാണ് മേരി മഗ്ദലീന്‍: ജീവിതത്തിലെ വൈരുദ്ധ്യങ്ങളുടെ പ്രതിരൂപമാണവർ—നന്മയും തിന്മയും, പശ്ചാത്താപവും പാപവും, മാലാഖമാരും പിശാചുക്കളും ഒരേസമയം നിലകൊള്ളുന്നതിന്റെ സാന്നിധ്യം. നോവലില്‍ എന്തുകൊണ്ട് മേരി മാഗ്ദലീന്‍ എന്ന ചോദ്യത്തിന് നോവലിസ്റ്റ് നല്‍കിയ വിശദീകരണം ഇക്കാര്യം വ്യക്തമാക്കുന്നു: ഈ നോവലിലെ യഥാർത്ഥ മുഖംമൂടി ഇസ്രായേലി പൗരന്റേതല്ല, മറിച്ച് ചരിത്രത്തിൽ കടുത്ത അനീതിക്ക് ഇരയാവുകയും വെറുമൊരു നിഷ്ക്രിയ ലൈംഗികവസ്തുവായി മാറ്റപ്പെടുകയും ചെയ്ത മേരി മഗ്ദലീന്റേതാണ്. പാശ്ചാത്യ-അധിനിവേശ ശക്തികൾ തങ്ങളുടെ കേന്ദ്രീകൃതമായ അറിവുകളിലൂടെയും വികലമായ ഭാവനകളിലൂടെയും പുനർനിർമ്മിച്ചെടുത്ത പലസ്തീന്റെ ചരിത്രപരമായ അവസ്ഥയുടെ പ്രതീകമായാണ് അദ്ദേഹം അവരെ അവതരിപ്പിക്കുന്നത്. പൗരസ്ത്യദേശങ്ങളെ നിരന്തരം കൈയേറ്റം ചെയ്യാവുന്ന ഒന്നായി കണ്ട പാശ്ചാത്യ അധിനിവേശ രാഷ്ട്രീയത്തിനും അവരുടെ ചരിത്രനിർമ്മിതിക്കും പുറത്തായി ഇവിടെ ഒന്നുമില്ലെന്ന് തെളിയിക്കാനാണ് അവരിലൂടെ നോവലിസ്റ്റ് ശ്രമിച്ചത്.

ഈ പുരാവസ്തു ഖനനം നടക്കുന്നത് ചരിത്ര പ്രധാനമായ ബാർ കോഖ്ബ കലാപത്തിന്റെ (Bar Kokhba Revolt - 132–136 CE) കാലം മുതൽക്കേ തർക്കത്തിലിരിക്കുന്ന ഒരു പ്രദേശത്താണ്. ഭൂതകാലത്തെ നമ്മൾ എങ്ങനെയാണ് വർത്തമാനകാലത്തിലേക്ക് പ്രൊജക്റ്റ് ചെയ്യുന്നത്, അല്ലെങ്കിൽ തിരിച്ചും—എന്നതിനെക്കുറിച്ചുള്ള പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തുന്ന ഒന്നാണ് ഈ പശ്ചാത്തലം.

ഈ ഖനനത്തിനിടയിൽ നൂർ/ഓർ രണ്ട് പെൺകുട്ടികളെ കണ്ടുമുട്ടുന്നു. അതിലൊരാൾ അയാല ഷരാബി എന്ന സുന്ദരിയായ സെഫാർഡിക് ജൂതവംശജയാണ്. അവളാണ് അയാളെ 1948 ലെ നക്ബ ഘട്ടത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഒരു ഹോളോകോസ്റ്റ് സ്മാരകം കാണിച്ചുകൊടുക്കുക. “ഒരു ദുരന്തം മറ്റൊന്നിനെ സൃഷ്ടിക്കുമോ?” എന്ന നൂറിന്റെ ആശ്ചര്യം, പലസ്തീനിയന്‍ യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തിരി അതിനിഷ്കളങ്കം ആയിത്തോന്നാം. രണ്ടാമത്തെയാൾ സമാ ഇസ്മയില്‍ എന്ന ഹൈഫയിൽ നിന്നുള്ള ഒരു പലസ്തീൻകാരിയാണ്. സമാ എന്ന വാക്കിന് ആകാശം എന്നര്‍ത്ഥം. ഹൈഫയില്‍ നിന്നുള്ളവള്‍ എന്ന നിലയില്‍ അവൾ ഒരു അഭയാർത്ഥിയല്ല, മറിച്ച് ഇസ്രായേലിലെ പൗരയാണ്. എന്നാൽ ആ രാജ്യത്തിന്റെ പേര് ഉച്ചരിക്കാൻ പോലും വിസമ്മതിക്കുന്ന അവൾ, താൻ "ഇവിടെ നിന്നുള്ളവളാണ്" എന്ന് മാത്രമാണ് പറയുന്നത്. അവരിരുവരും അറബിയില്‍ സംസാരിക്കും. ഒരു സെഫാർഡിക് ജൂത എന്നനിലയില്‍ അഷ്‌കെനാസി ജൂതന്മാരുടെ ഔദ്ധത്യം നേരിടുന്നതിന്റെ നീരസം അയാലയുടെ ഉള്ളിലുണ്ട്. ജൂതന്മാർക്കിടയിൽത്തന്നെ പരസ്പരം വിവേചനമുണ്ടെന്ന് ചൂണ്ടിക്കാണിക്കുക, അല്ലെങ്കിൽ ഓറിനോട് (യഥാർത്ഥത്തിൽ നൂർ) പ്രണയം തോന്നുക, അതുമല്ലെങ്കിൽ ജൂത ഹെയറാര്‍ക്കിയില്‍ ഉത്തുംഗപദവി അവകാശപ്പെടുന്ന അഷ്കനാസി ജൂതനും സയണിസ്റ്റും ആയ ഓര്‍ ഷാപ്പിറയുടെ ലൈംഗികാസക്തിയുടെ ഇരയാവുക, അല്ലെങ്കിൽ പലസ്തീനിയായ സമയോട് അങ്ങേയറ്റം ക്രൂരമായി പെരുമാറുക— ഇത്തരം കറുപ്പ്/ വെളുപ്പ് ഇതിവൃത്തപ്രധാനമായ പരിമിത ദൌത്യങ്ങള്‍ ഉള്ള ഒരു പാത്ര സൃഷ്ടി എന്നതിനപ്പുറം വ്യക്തിത്വം ആര്‍ജ്ജിക്കുന്നില്ല അയാലയുടെ കഥാപാത്രം. ഈ പാത്രസൃഷ്ടിയിലെ ലൈംഗിക വസ്തുവല്‍ക്കരണത്തിന്റെ ഉപാധിയെന്ന വിമര്‍ശനത്തെ, അത് നൂര്‍ അല്ല, മറിച്ച് ഓര്‍ ആണ് ചെയ്യുന്നത് എന്നും നൂര്‍ സ്വയം അത്തരം വസ്തുവല്‍ക്കരണത്തിന്റെ ഇരയാണ് എന്നും നോവലിസ്റ്റ് വിശദീകരിച്ചതും പ്രസക്തമാണ്‌.  

ഭംഗിയും പ്രൗഢിയും നന്മയുമുള്ള എല്ലാറ്റിന്റെയും പ്രതീകമായാണ് സമയെ അവതരിപ്പിച്ചിരിക്കുന്നത്. നൂർ ഒരു ഇസ്രായേലുകാരനാണ് (ഓർ) എന്ന ധാരണയില്‍ ആദ്യം അവൾ അവനെ വെറുക്കുന്നു. പിന്നീട് അവൻ തന്റെ പലസ്തീനിയൻ സ്വത്വം വെളിപ്പെടുത്തുമ്പോൾ തുടക്കത്തിൽ അവൾ അത് വിശ്വസിക്കുന്നതുമില്ല. എന്നാൽ ഒടുവിൽ അവൾ അത് ഉൾക്കൊള്ളുന്നു. നോവൽ അവസാനിക്കുന്നത് സമയോട് നൂർ പറയുന്ന ഈ വരികളോടെയാണ്: "നീയാണ് എന്റെ സ്വത്വം; നീ തന്നെയാണ് എന്റെ ലക്ഷ്യസ്ഥാനവും."

അയാലയും സമയും ഒരു പരിധിവരെ ഏകമാന (one-dimensional) കഥാപാത്രങ്ങള്‍ ആയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിൽ, ഓറും വലിയ ആഴങ്ങളൊന്നുമില്ലാത്ത കേവലമൊരു ആശയപ്രചാരകൻ (mouthpiece) മാത്രമായി അനുഭവപ്പെടാം. എന്നാൽ, ഈ ഏകമാനസ്വഭാവം ബോധപൂര്‍വ്വമായ തെരഞ്ഞെടുപ്പാകാം. കഥാപാത്രങ്ങളുടെ ആഴത്തിലുള്ള വികാസത്തേക്കാൾ (character development) പ്രതീകാത്മകമായ അന്യാപദേശങ്ങൾക്ക് (allegory) തന്നെയാണ് നോവലിസ്റ്റ് ഇവിടെ പ്രാധാന്യം നൽകുന്നത് എന്ന് സൂചനകളുണ്ട്. ബ്രിട്ടീഷ് ശക്തിയുടെ തകർച്ച മുതൽ പുരുഷത്വത്തിന്റെ മാറിമറിയുന്ന ഭാവങ്ങൾ വരെയുള്ള നിരവധി കാര്യങ്ങളുടെ പ്രതീകമായി മാറിയിട്ടുള്ള 'ജെയിംസ് ബോണ്ടിനെ' ഓർക്കുമ്പോൾ ഓറിനെക്കൂടി ഓർക്കണം എന്ന അദ്ദേഹത്തിന്റെ സൂചന ഇതിനൊരു തെളിവാണ്. അതായത്, അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങൾ വ്യക്തികളെയല്ല, മറിച്ച് രാഷ്ട്രീയ ആശയങ്ങളെയും ധാർമ്മിക ഗുണങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്.

ഐഡന്റിറ്റി, മായ്ക്കപ്പെടല്‍, ആഖ്യാനത്തിന്റെ രാഷ്ട്രീയം എന്നിവയെ നിരീക്ഷിക്കുന്ന മനശാസ്ത്രപരമായ മാനങ്ങള്‍ ഉള്ള നോവല്‍’ എന്ന് പുസ്തകം വിവരിക്കപ്പെട്ടിട്ടുണ്ട്. 2024-ലെ ഏറ്റവും മികച്ച അറബ് നോവലിനുള്ള പുരസ്‌കാരം പുസ്തകത്തിനു നല്‍കിക്കൊണ്ട് ജൂറി ചെയര്‍മാന്‍ നബീല്‍ സുലൈമാന്‍ ഇപ്രകാരം നിരീക്ഷിക്കുന്നു: 'എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ' എന്ന നോവൽ വ്യക്തിപരവും രാഷ്ട്രീയവുമായ തലങ്ങളെ തികച്ചും പുതുമയാർന്ന രീതിയിലാണ് സമന്വയിപ്പിക്കുന്നത്. മനുഷ്യന്റെ മൂന്ന് തരത്തിലുള്ള ബോധങ്ങളെ—സ്വയം (self), അപരൻ (Other), ലോകം (world)—അന്വേഷിക്കുന്നതിനായി പുതിയ ആഖ്യാന ശൈലികൾ പരീക്ഷിക്കാൻ ഈ കൃതി മുതിരുന്നുണ്ട്. കുടുംബങ്ങളുടെ തകർച്ച, പലായനം, വംശഹത്യ, വംശീയത എന്നിവയാൽ സങ്കീർണ്ണവും കൈപ്പേറിയതുമായ ഒരു യാഥാർത്ഥ്യത്തെയാണ് നോവൽ ഇവിടെ കീറിമുറിച്ച് പരിശോധിക്കുന്നത്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളെ അങ്ങേയറ്റത്തെ കാരുണ്യത്തോടെ അഭിമുഖീകരിക്കുന്നതും, വ്യക്തിപരവും സാമൂഹികവുമായ തലങ്ങളിലുള്ള അടിച്ചമർത്തലുകളിൽ നിന്നുള്ള സ്വാതന്ത്ര്യവാഞ്ഛയാൽ പ്രേരിതവുമായ ഒരു ആഖ്യാനത്തിലേക്ക് ചരിത്രത്തിന്റെയും മിത്തുകളുടെയും വർത്തമാനകാലത്തിന്റെയും ഇഴകൾ വളരെ സൂക്ഷ്മമായി നെയ്തുചേർത്തിരിക്കുന്നു.” ഒടുവില്‍, തടവറയില്‍ വെച്ച് നോവല്‍ എഴുതുക എന്നതിലെ ശഹരെസാദ് താരതമ്യവും നോവലിസ്റ്റ് അഭിമുഖത്തില്‍ ഏറ്റുപറഞ്ഞതും പ്രസക്തമാണ്‌: നോവലിലും ഒരിടത്ത് നൂര്‍ അതിജീവനത്തെയും ശഹരെസാദിന്റെ കഥ പറച്ചിലിനെയും താരതമ്യം ചെയ്യുന്നുണ്ട്.

 

അവലംബം :

1.    Rosie Milne. ‘Review of A Mask the Color of the Sky” by Bassem Khandaqji’, Asian Review of Books, 10.03.2026, https://asianreviewofbooks.com/a-mask-the-color-of-the-sky-by-bassem-khandaqji/

2.    https://www.publishersweekly.com/9798889661702

3.    https://lithub.com/a-mask-the-color-of-the-sky/

4.    Bat-hef, Fifi. "A Story of Resistance in A Mask, the Colour of the Sky." The New Arab, 18 Mar. 2026, www.newarab.com/features/story-resistance-mask-colour-sky. Interview with Bassem Khandaqji.

Wednesday, April 15, 2026

Kurumulaku Manametturangunna Farovamar by Muzafer Ahammad

 ഉറങ്ങുന്ന ഫറോവമാരും ഉണരുന്ന ചരിത്രവും



യാത്രകൾ കേവലം ഭൂപടത്തിലൂടെയുള്ള സഞ്ചാരങ്ങളല്ല, മറിച്ച് അവ കാലത്തിനും സംസ്കാരങ്ങൾക്കും മുകളിലൂടെയുള്ള പര്യവേഷണങ്ങളാണ്. മുസഫർ അഹമ്മദിന്റെ കൃതികള്‍ അത്തരം പര്യവേഷണങ്ങളുടെ മികച്ച മാതൃകകളാണ്. 'കുരുമുളകു മണമേറ്റുറങ്ങുന്ന ഫറോവമാർ' എന്ന പുതിയ കൃതി, തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, ഈജിപ്ഷ്യൻ ഫറോവമാരുടെ മമ്മികൾക്കുള്ളിൽ കണ്ടെത്തിയ കേരളത്തിന്റെ കുരുമുളകുതരികളെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ട്രാൻസ് നാഷണൽ ബന്ധത്തിന്റെ സുഗന്ധമുള്ള ഓർമ്മപ്പെടുത്തലായി കണ്ടെടുക്കുന്നു. കേവലം സ്മാരകങ്ങളെയും ചരിത്ര ശേഷിപ്പുകളെയും വർണിക്കുന്ന ഒരു ടൂറിസ്റ്റ് വിവരണത്തിനപ്പുറം, ഈ കൃതി ഒരു പ്രതി-ആഖ്യാനം (Counter-narrative) ആയി മാറുന്നുണ്ട്. ഔദ്യോഗിക ചരിത്രരേഖകൾ മറച്ചുപിടിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെയും, ഭരണകൂടങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രതാപങ്ങൾക്കിടയിലെ പട്ടിണിയെയും പുസ്തകം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. നാഗിബ് മെഹ്ഫൂസിനെപ്പോലെയുള്ള സാഹിത്യ പ്രതിഭകളിലൂടെയും, മുസിരിസ് പാപ്പിറസ്സിലൂടെയും, സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്രാവിവരണം, കേരളത്തെയും ഈജിപ്തിനെയും ഒരു ട്രാൻസ് കൾച്ചറൽ സംവാദത്തിൽ വിളക്കിച്ചേർക്കുന്നു. ചരിത്രം, രാഷ്ട്രീയം, ലിംഗപദവി, സാഹിത്യം തുടങ്ങി ബഹുമുഖ മാനങ്ങളിലൂടെ ഈജിപ്തിനെ പുനർവായിക്കുന്ന ഒരു സാംസ്കാരിക ഭൂപടമായി പ്രസ്തുത കൃതിയെ പരിഗണിക്കുകയാണ് ഇവിടെ.

മുസഫറിന്റെ ഈജിപ്ഷ്യൻ യാത്ര ആരംഭിക്കുന്നത് പൂർത്തിയാകാത്ത ഒരു സാംസ്കാരിക നിയോഗത്തിന്റെ വേദനയിൽ നിന്നാണ്. വിഖ്യാത അറബ്-ഇംഗ്ലീഷ് വിവർത്തകൻ ഡെനിസ് ജോൺസൺ ഡേവിസ്, നാഗിബ് മെഹ്ഫൂസിനെ നേരിൽ കാണാൻ അവസരമൊരുക്കിയിട്ടും അത് സാധിക്കാതെ പോയതിന്റെ നഷ്ടബോധം കാൽ നൂറ്റാണ്ടിനിപ്പുറം ഈ സഞ്ചാരമായി പരിണമിക്കുന്നു. 2006 -ല്‍ മെഹ് ഫൂസിന്റെയും, 2017-ല്‍ ഡെനിസിന്റെയും വിയോഗങ്ങള്‍ അതൊരു തീരാനഷ്ടമായി അവശേഷിപ്പിച്ചു. എന്നാൽ വ്യക്തിപരമായ ഈ വേദനയ്ക്കൊപ്പം, ഡെനിസ് ജോൺസന്റെ രാഷ്ട്രീയമായ ദീർഘവീക്ഷണവും ഗ്രന്ഥകാരനെ സ്വാധീനിക്കുന്നു. അറബ് വസന്ത വേളയിൽ ലോകം ആവേശഭരിതമായിരുന്നപ്പോൾ, മുസ്‍ലിം ബ്രദർഹുഡിന്റെ ഇടപെടൽ ആ വിപ്ലവത്തെ എങ്ങനെ വഴിതെറ്റിക്കുമെന്നും അത് ഒടുവിൽ ഒരു പട്ടാള ഭരണകൂടത്തിൽ ചെന്നുനിൽക്കുമെന്നും ഡെനിസ് മുൻകൂട്ടി കണ്ടിരുന്നു. തഹ്‌രീർ സ്ക്വയറിൽ നിൽക്കുമ്പോൾ ഡെനിസിന്റെ ഈ വാക്കുകൾ യാഥാർത്ഥ്യമായത് ഗ്രന്ഥകാരൻ കാണുന്നു. ഈ സാംസ്കാരിക രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ടാണ് പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, കുരുമുളകു മണക്കുന്ന ആ പുരാതനമായ കേരള-ഈജിപ്ത് ബന്ധങ്ങളിലേക്ക് ഗ്രന്ഥകാരൻ തന്റെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുന്നത്.

മുസിരിസ് പാപ്പിറസ് മുതൽ നൈൽ ജലതർക്കങ്ങൾ വരെ

മുസഫറിന്റെ ഈജിപ്ഷ്യൻ യാത്രകൾ കേവലം വർത്തമാനകാലത്തെ കാഴ്ചകളിലല്ല, മറിച്ച് സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള ചരിത്രരേഖകളിലാണ് വേരുകളാഴ്ത്തി നിൽക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 1980-ൽ കണ്ടെത്തിയ 'മുസിരിസ് പാപ്പിറസ്'. പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ മുസിരിസിൽ നിന്നുള്ള ചരക്കുകൾ അലക്സാണ്ട്രിയയിലേക്ക് കൊണ്ടുപോകുന്നതിനായി ഒരു കച്ചവടക്കാരനും ബാങ്കറും തമ്മിലുണ്ടാക്കിയ ഈ കടൽവായ്പാ കരാറിനെ 'നമ്മുടെ ചരിത്രത്തിന്റെ എക്സ്-റേ സ്കാനിംഗ് ഷീറ്റ്' എന്നാണ് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. എഴുതപ്പെട്ട സമുദ്രവ്യാപാര ചരിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ആധികാരികമായ ഈ രേഖ, കേരളത്തെയും ഈജിപ്തിനെയും ഒരു ആഗോള സാമ്പത്തിക ഭൂപടത്തിൽ അന്നേ വിളക്കിച്ചേർത്തിരുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ഭൂതകാലത്തിലെ ഈ വിനിമയങ്ങളെ വർത്തമാനകാലത്തെ സങ്കീർണ്ണമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി (Geopolitics) എഴുത്തുകാരൻ ഇണക്കിച്ചേർക്കുന്നുണ്ട്. ഈജിപ്തിന്റെ ജീവനാഡിയായ നൈൽ നദിയെക്കുറിച്ചുള്ള വിവരണങ്ങൾ ഇതിന് ഉദാഹരണമാണ്. നൈൽ കേവലം വരദായിനിയായ ജലസ്രോതസ്സു മാത്രമല്ല, മറിച്ച് സുഡാൻ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുമായി നിലനിൽക്കുന്ന ഭൌമരാഷ്ട്രീയ ജലതർക്കങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നിമിത്തവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

സലാഹുദ്ദീൻ അയ്യൂബി പണികഴിപ്പിച്ച കോട്ടയുടെ ചരിത്രം വിവരിക്കുമ്പോഴും ഈ രാഷ്ട്രീയ ജാഗ്രത പ്രകടമാണ്. കുരിശുയുദ്ധ കാലത്തെ അതിജീവനത്തിനായി നിർമ്മിക്കപ്പെട്ട 97 മീറ്റർ ആഴമുള്ള യൂസുഫ് കിണർ പോലുള്ള നിർമ്മിതികൾ, അധികാരം സംരക്ഷിക്കാൻ സ്വീകരിച്ചിരുന്ന ഭൂമിശാസ്ത്രപരമായ തന്ത്രങ്ങളെ വെളിപ്പെടുത്തുന്നു. പൗരാണികമായ ഈ ജിയോപൊളിറ്റിക്കൽ തന്ത്രങ്ങളിൽ നിന്ന് ആധുനിക കാലത്തെ നൈൽ ജലരാഷ്ട്രീയത്തിലേക്കും ഗാസ അതിർത്തിയിലെ നയതന്ത്ര പ്രതിസന്ധികളിലേക്കും സഞ്ചാരിയുടെ കണ്ണ് പായുന്നു. ചരിത്രപരമായ തെളിവുകളെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെയും കോർത്തിണക്കി ഈജിപ്ത് യാത്രയെ ഒരു രാഷ്ട്രീയ പാഠപുസ്തകമായി ഈ കൃതി മാറ്റിയെടുക്കുന്നു.

പിരമിഡുകളും ഖലാസികളും

യാത്രാവിവരണം, മനുഷ്യാനുഭവങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പരിണാമ ചരിത്രങ്ങളെ കുറിച്ചുള്ള അന്വേഷണമായി മാറുന്നത് കൌതുകകരമാണ്. ഈജിപ്തിലെ പിരമിഡുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ ഗ്രന്ഥകാരൻ തന്റെ കേരളീയ പരിസരത്തെ സന്നിവേശിപ്പിക്കുന്നത് ഇതിന് ഉദാഹരണമാണ്. ഗിസയിലെ പിരമിഡിൽ കൂറ്റൻ കല്ലുകൾ എത്തിക്കുന്ന രീതിയെക്കുറിച്ച് വിവരിക്കുമ്പോൾ അദ്ദേഹം ബേപ്പൂരിലെ മാപ്പിള ഖലാസികളെ ഓർത്തെടുക്കുന്നു. ഒരേ സാങ്കേതിക വിദ്യ ലോകത്തിന്റെ രണ്ട് ഭാഗങ്ങളിൽ എങ്ങനെ സമാനമായി പ്രവർത്തിക്കുന്നു എന്ന നിരീക്ഷണം നരവംശശാസ്ത്രപരമായ (Anthropological) ഒരു വിനിമയമായി മാറുന്നു. മനുഷ്യന്റെ കായിക അധ്വാനവും ബുദ്ധിയും എങ്ങനെയാണ് മഹാത്ഭുതങ്ങൾ സൃഷ്ടിച്ചത് എന്ന തിരിച്ചറിവാണിത്.

മരണത്തെ അനശ്വരമാക്കിയ ഈജിപ്ഷ്യൻ ജനതയുടെ ‘മമ്മിഫിക്കേഷൻ’ പ്രക്രിയയെ ഒരു സാംസ്കാരിക പരിണാമമായി (Cultural Evolution) അദ്ദേഹം വിലയിരുത്തുന്നു. രാജകുടുംബത്തിന് മാത്രം അവകാശപ്പെട്ട ഒന്നിൽനിന്ന് പണം നൽകാൻ കഴിയുന്ന ആർക്കും ചെയ്യാവുന്ന ഒന്നായി മമ്മിഫിക്കേഷൻ മാറിയ ചരിത്രം, ആ സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ ജനാധിപത്യവൽക്കരണത്തെ സൂചിപ്പിക്കുന്നു. മനുഷ്യരുടേത് മാത്രമല്ല, പത്തു ലക്ഷത്തിലധികം വരുന്ന പൂച്ചകളുടെയും പരുന്തുകളുടെയും മറ്റും മമ്മികൾ കണ്ടെത്തപ്പെട്ടത്, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പുരാതനമായ ആത്മീയ ബന്ധത്തെയും വിശ്വാസങ്ങളുടെ വികാസത്തെയും അടയാളപ്പെടുത്തുന്നു. ആധുനിക കാലത്തെ ഡി.എൻ.എ ടെസ്റ്റുകളും സ്കാനിംഗും ഈ പുരാതന ചരിത്രത്തിൽ പുതിയ വെളിച്ചം വീശുന്നത് ഈ വിഭാഗത്തിലെ മറ്റൊരു സുപ്രധാന നിരീക്ഷണമാണ്. 'ദ യങ്ങർ ലേഡി' എന്ന മമ്മി തിരിച്ചറിയപ്പെട്ടതോടെ തൂത്തൻഖമന്റെ ജൈവിക മാതാവിനെക്കുറിച്ചുള്ള പഴയ ധാരണകൾ തിരുത്തപ്പെടുന്നു. വിശ്വാസങ്ങളിൽ നിന്ന് ചരിത്രത്തിലേക്കും അവിടെ നിന്ന് ശാസ്ത്രീയമായ ആധികാരികതയിലേക്കുമുള്ള ഈ പരിണാമം ഗൗരവമാര്‍ന്ന ചരിത്രസമീപനമാണ്. ചരിത്രത്തെ ഒരു കെട്ടുകഥയായി കാണുന്നതിന് പകരം നിരന്തരം പുതുക്കപ്പെടുന്ന ഒരു വിജ്ഞാനശാഖയായി കാണുന്ന (Egyptology) സമീപനം, മധ്യകാല ചരിത്ര സ്മാരകങ്ങള്‍ പോലും മിത്തുകളിലേക്ക് ഹിംസാത്മകമായി പരകായപ്പെടുത്തുന്ന ഇന്ത്യന്‍ സാഹചര്യത്തിനൊക്കെ (History vs Myth) ഒരു ചൂണ്ടുപലക ആകേണ്ടതാണ്.

യാത്രികനിലെ കവിയും വായനക്കാരനും

മുസഫർ അഹമ്മദിലെ യാത്രികൻ സഞ്ചരിക്കുന്നത് ഭൂപടങ്ങളിലൂടെ മാത്രമല്ല, ലോകസാഹിത്യത്തിന്റെ വിപുലമായ ഭാവനാലോകങ്ങളിലൂടെ കൂടിയാണ്. അദ്ദേഹത്തിന്റെ ഓരോ നിരീക്ഷണത്തിനും ഒരു മികച്ച വായനക്കാരന്റെ (Well-read traveler) ബൗദ്ധികമായ തെളിച്ചവും ഒരു കവിയുടെ വൈകാരികമായ സ്പർശവുമുണ്ട്. വിഖ്യാത എഴുത്തുകാരൻ നാഗിബ് മെഹ്ഫൂസിനെ നേരിൽ കാണാൻ കഴിയാതെ പോയതിന്റെ നഷ്ടബോധത്തിൽ നിന്നാണ് ഈ യാത്രയുടെ പൊരുൾ അദ്ദേഹം കണ്ടെത്തുന്നത്. കെയ്‌റോയിലെ ജമാലിയ സ്ട്രീറ്റിലൂടെ നടക്കുമ്പോൾ മെഹ്ഫൂസിന്റെ കഥാപാത്രങ്ങളെയും, അദ്ദേഹത്തിന്റെ മ്യൂസിയത്തിന് ഇനിയും പേരില്ല എന്നതിനെ കുറിച്ച് പറയുമ്പോള്‍ ‘അറബ് സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള അസംബന്ധം’ എന്ന പ്രമേയത്തെയും ഗ്രന്ഥകാരന്‍ സ്പര്‍ശിക്കുന്നു. മെഹ്ഫൂസിന്റെ രചനാരീതികളുടെയും സവിശേഷതകളുടെയും നിരീക്ഷണങ്ങളിലേക്കും മൗലികവാദികളുടെ വധശ്രമത്തില്‍ തളര്‍ന്നുപോയ അദ്ദേഹത്തിന്‍റെ വലംകൈയ്യിനെ കുറിച്ചും ‘പിരമിഡുകളുടെ തലപ്പൊക്ക’മുള്ള ചെറുത്തുനില്പ്പിനെ കുറിച്ചും വിവരിക്കുന്നു. മെഹ്ഫൂസിനെ, വിശേഷിച്ചും ‘ഗബലാവിയുടെ മക്കള്‍’, വായിക്കാന്‍ തുടങ്ങുന്നവര്‍ക്ക്, മികച്ചൊരു പ്രവേശികയായിത്തീരുന്നുണ്ട് വിശാലമായ വായനാ സംസ്കാരമുള്ള എഴുത്തുകാരന്റെ പുസ്തകത്തിലെ ഈ പ്രഥമ അധ്യായം തന്നെ.

അലക്സാണ്ട്രിയ എന്ന നഗരത്തെ അദ്ദേഹം സമീപിക്കുന്നത് കോൺസ്റ്റന്റൈൻ കവാഫിയുടെയും ലോറൻസ് ഡുറലിന്റെയും വരികളിലൂടെയാണ്. അലക്സാണ്ട്രിയക്കാരനായ കവാഫിയെ ഗ്രീക്ക് കവിയായി മാത്രം കണ്ടിരുന്ന പഴയ ധാരണകളെ തിരുത്തിക്കൊണ്ട്, ആ നഗരത്തിന്റെ കോസ്മോപോളിറ്റൻ സ്വഭാവം അദ്ദേഹം തിരിച്ചറിയുന്നു. "നൈലിന്റെ കടവുകളിൽ കെയ്‌റോ നഗരം കുളിച്ചു കയറുന്നു" എന്നതുപോലുള്ള പ്രയോഗങ്ങളിൽ മുസഫറിലെ കവി സജീവമായി നിൽക്കുന്നു. വരണ്ട ചരിത്രരേഖകളെ കവിത്വമുള്ള ഭാഷയിലേക്ക് പരിവർത്തനം ചെയ്യുമ്പോഴാണ് ഈ യാത്രാവിവരണം ഒരു കലാസൃഷ്ടിയായി മാറുന്നത്.

ഈജിപ്തിലെ ചിത്രലിപിത്തൂണിലെ കിളികളെ കാണുമ്പോൾ, മലയാളത്തിലെ കിളിപ്പാട്ട് പാരമ്പര്യത്തെയും 'കിളിയെക്കൊണ്ട് കഥ പറയിക്കുന്ന' എഴുത്തുരീതിയെയും അദ്ദേഹം ഓർമ്മിക്കുന്നത് മികച്ച വായനക്കാരന്റെ ബൗദ്ധികമായ ഉൾക്കാഴ്ചയാണ്. ഷേക്സ്പിയറുടെ ആന്റണി ആൻഡ് ക്ലിയോപാട്ര മുതൽ അനിതാ തമ്പിയുടെ കവാഫി വിവർത്തനങ്ങൾ വരെ ഈ യാത്രയിൽ ബൗദ്ധിക സാന്നിധ്യങ്ങളായി കടന്നുവരുന്നു. ലോകസാഹിത്യകാരന്മാരുമായി മുസഫർ നടത്തുന്ന ഈ സംവാദം യാത്രയെ ഒരു ട്രാൻസ് കൾച്ചറൽ അനുഭവമാക്കി മാറ്റുന്നു.

ക്ലിയോപാട്രയും ചരിത്രത്തിന്റെ പക്ഷപാതവും

യാത്രാവിവരണങ്ങളിലെ രാഷ്ട്രീയ ബോധം പ്രകടമാകുന്നത് അത് ഔദ്യോഗിക ആഖ്യാനങ്ങളെ എങ്ങനെ ചോദ്യം ചെയ്യുന്നു എന്നതിലാണ്. ലോകത്തെങ്ങും എന്നപോലെ ഈജിപ്ഷ്യൻ ചരിത്രത്തിലും സ്ത്രീ അദൃശ്യവല്ക്കരിക്കപ്പെട്ടു. ഏഴ് ക്ലിയോപാട്രമാരുണ്ടായിട്ടും ലോകം ഒരാളെ മാത്രം ആഘോഷിക്കുന്നതിനെ പുരുഷാധിപത്യപരമായ ചരിത്രനിർമ്മിതിയായി ലേഖകന്‍ എടുത്തു പറയുന്നു. ചരിത്രം പുരുഷന്മാരാൽ നിറയുകയും സ്ത്രീകൾ മാഞ്ഞുപോകുകയും ചെയ്യുന്ന പ്രതിഭാസത്തിന്റെ എതിരറ്റത്ത് മഹ്മൂദ് മുഖ്താര്‍ എന്ന ശില്‍പ്പി സ്വന്തം അമ്മയെ ചിത്രീകരിക്കുന്ന കലാസൃഷ്ടിയുണ്ട്: 'കർഷക സ്ത്രീ'യുടെ ശില്പത്തെ സ്ഫിങ്ക്സിനും പിരമിഡുകൾക്കും മുകളിൽ പ്രതിഷ്ഠിക്കുന്നതിലൂടെ സ്ത്രീത്വത്തിന്റെ അതിജീവനം എന്ന സാര്‍വ്വലൌകിക പ്രമേയം ഉന്നയിക്കപ്പെടുന്നു. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തു നിന്ന്, ‘വാലി ഓഫ് ദ കിംഗ്സി’ല്‍ നിന്നെത്തിയ 18 ഫറോവമാരുടെയും നാല് രാജ്ഞിമാരുടെയും മമ്മികള്‍,  ഓര്‍മ്മയില്‍ നിന്ന് വരുന്ന കുന്തിരിക്ക ഗന്ധത്തില്‍ കണ്ടുനില്‍ക്കുന്ന വിവരണത്തെ, 2021-ലെ വിവാദമായ ‘ഫറോവമാരുടെ ഗോള്‍ഡന്‍ പരേഡ്’ ഘട്ടത്തില്‍ ദേശത്തിന്റെ ദാരിദ്ര്യം പോലുള്ള പ്രശ്നങ്ങളെ അവഗണിക്കുന്നതിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളിലേക്ക് നയിച്ചതുമായി ഗ്രന്ഥകാരന്‍ ചേര്‍ത്തുവെക്കുന്നു. പൌരാണികതയുടെ ദൃശ്യപ്പൊലിമ രേഖപ്പെടുത്തുമ്പോഴും ‘മരണത്തിന് കുലീനതയുണ്ടെങ്കില്‍, ജീവിതത്തിനു അവകാശങ്ങളുമുണ്ട് എന്ന മുദ്രാവാക്യം വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഉണര്‍ത്തലായി ഗ്രന്ഥകാരനെ മഥിക്കുന്നു.

അധികാരത്തിന്റെ ഹിംസാത്മകമായ ആഖ്യാനങ്ങളെ പൊളിച്ചെഴുതുന്ന 'ചരിത്രത്തിന്റെ പക്ഷപാതം' എന്ന നിരീക്ഷണം ഈ കൃതിയുടെ അന്തസ്സത്തയാണ്. രാജാക്കന്മാരുടെ സ്വത്തു സമ്പാദനത്തിന്റെ കഥകൾ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടുമ്പോൾ, അവരെ കൊള്ളയടിക്കാൻ നിർബന്ധിതരായ പാവപ്പെട്ട മനുഷ്യരുടെ കഥകൾ വെറും 'കുറ്റപത്രങ്ങളിൽ' മാത്രം ഒതുങ്ങുന്നു എന്ന വൈരുധ്യം പ്രധാനമാണ്. ഫറോവമാരുടെ പ്രതാപം വർണ്ണിക്കുമ്പോഴും അതിനടിയിലെ മനുഷ്യരുടെ പട്ടിണിയെയും അധ്വാനത്തെയും ലേഖകന്‍ അടയാളപ്പെടുത്തുന്നു. അധികാരപ്രയോഗം ജനനന്മയ്ക്കാണ് എന്ന ഭരണകൂട ആഖ്യാനങ്ങളെ ചാർളി ചാപ്ലിന്റെ 'ദ ഗ്രേറ്റ് ഡിക്റ്റേറ്ററുമായി' താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം വിമർശിക്കുന്നു.

അലക്സാണ്ട്രിയയിലെ പ്രശസ്തമായ ലൈബ്രറിയുടെ നാശത്തെക്കുറിച്ച് വിവരിക്കുമ്പോൾ മുസഫര്‍ ഉപയോഗിക്കുന്ന 'തലമുറ ഹിംസ' (Generational Violence) എന്ന പ്രയോഗം വളരെ ശ്രദ്ധേയമാണ്. ഒരു ജനതയുടെ അറിവിന്റെ ശേഖരങ്ങളെ തകർക്കുന്നതിലൂടെ അവരുടെ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന ഈ പ്രവണതയെ ചൈനയിലെയും ഇറാഖിലെയും ശ്രീലങ്കയിലെയും നളന്ദയിലെയും നാസി ജര്‍മ്മനിയിലെയും പുസ്തകശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുമായി അദ്ദേഹം വിളക്കിച്ചേർക്കുന്നു. അറിവിനെതിരെയുള്ള ആഗോള ഹിംസയുടെ രാഷ്ട്രീയമാണ് ഇവിടെ ശരവ്യമാകുന്നത്.

രാഷ്ട്രീയ ജാഗ്രതയും ബോധപൂർവ്വമായ ആന്ധ്യവും

വർത്തമാനകാല ഈജിപ്തിലെ രാഷ്ട്രീയ മുറിവുകളെ അദ്ദേഹം തിരിച്ചറിയുന്നത് കെയ്‌റോയിലെ തഹ്‌രീർ സ്ക്വയറിൽ നിൽക്കുമ്പോഴാണ്. ഡെനിസ് ജോണ്‍സണ്‍ അന്നേ ഭയപ്പെട്ടപോലെ, അറബ് വസന്തത്തിന്റെ പ്രത്യാശകൾ എങ്ങനെയാണ് ഒരു പട്ടാള ഭരണകൂടത്തിന്റെ കരിനിഴലിൽ അസ്തമിച്ചതെന്ന് അദ്ദേഹം വേദനയോടെ നിരീക്ഷിക്കുന്നു. ഇന്ന് അവിടം ഒരു 'ഇൻഫെയ്മസ് സ്ക്വയർ' ആയി മാറിയിരിക്കുന്നു. ഗാസയിലെ നരമേധത്തോടും റഫ അതിർത്തിയോടും ഈജിപ്ഷ്യൻ അധികൃതർ പുലർത്തുന്ന രാഷ്ട്രീയമായ നിസ്സംഗതയെയും അദ്ദേഹം തുറന്നുകാട്ടുന്നു. താമസിക്കുന്ന ഹോട്ടലിൽ വെച്ച് കണ്ടുമുട്ടിയ ഇസ്രായേലി തീർത്ഥാടകര്‍ (മലയാളി സംഘം) മറ്റൊരു ഞെട്ടല്‍ കാത്തുവെക്കുന്നു. ജറുസലേം സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന സംഘം, തൊട്ടടുത്ത ഗാസയിൽ നടക്കുന്ന ഭീകരമായ നരമേധത്തെക്കുറിച്ച് പൂർണ്ണമായ അജ്ഞതയോ അല്ലെങ്കിൽ ബോധപൂർവ്വമായ ആന്ധ്യമോ (Political Blindness) പ്രകടിപ്പിക്കുന്നത് എഴുത്തുകാരനെ വേദനിപ്പിക്കുന്നു. ലോകം മുഴുവൻ ഗാസയ്ക്കായി വിലപിക്കുമ്പോഴും, അവിടെ സന്ദർശനം നടത്തിയവർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല എന്നത് ഇസ്രായേൽ എത്രത്തോളം ശ്രദ്ധാപൂർവ്വമാണ് തങ്ങളുടെ അധിനിവേശ രാഷ്ട്രീയത്തെ മറച്ചുപിടിക്കാൻ 'അണ്ടർ കവർ' തുന്നുന്നത് എന്നതിന്റെ തെളിവായി ലേഖകന്‍ കാണുന്നു. ഈ ആന്ധ്യം കേവലം അറിവില്ലായ്മയല്ല, മറിച്ച് സാമ്രാജ്യത്വ ശക്തികൾ നിർമ്മിച്ചെടുക്കുന്ന കപട ആഖ്യാനങ്ങളിൽ സാധാരണ മനുഷ്യർ എങ്ങനെ കുടുങ്ങിപ്പോകുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ചരിത്രത്തിലെ മമ്മികളെയും സ്മാരകങ്ങളെയും വണങ്ങുന്നവർ വർത്തമാനകാലത്തെ മനുഷ്യരുടെ രോദനം കേൾക്കാതെ പോകുന്നത് യാത്രികനെ അസ്വസ്ഥനാക്കുന്നു.

ഉപസംഹാരം: കുരുമുളകിന്റെ രാഷ്ട്രീയ കർതൃത്വം

യാത്രാന്ത്യത്തില്‍ കെയ്‌റോയിലെ ഒരു കടയിൽ നിന്ന് ഒരു മണി കുരുമുളക് ചോദിച്ചുവാങ്ങി തന്റെ തുണിസഞ്ചിയിലെ ‘ലോക്കറിൽ’ സൂക്ഷിക്കുന്നതിലൂടെയാണ്  എഴുത്തുകാരൻ തന്റെ വേരുകളിലേക്ക് തിരിച്ചുപോകുന്നത്. മൂവായിരം വർഷങ്ങൾക്കപ്പുറം ഫറോവമാരുടെ മമ്മികൾക്കൊപ്പം അടക്കം ചെയ്യപ്പെട്ട അതേ 'കറുത്ത പൊന്ന്' തന്റെ വിരലുകൾക്കിടയിൽ വിശ്രമിക്കുമ്പോൾ, ചരിത്രം ഒരു വൃത്തം പൂർത്തിയാക്കുന്നു. കൊളോണിയൽ അധിനിവേശങ്ങളുടെയും ആഗോള വാണിജ്യത്തിന്റെയും ചോരക്കഥകളിൽ കുരുമുളകിന് വലിയൊരു രാഷ്ട്രീയ കർതൃത്വമുണ്ട് (Agency) എന്ന തിരിച്ചറിവോടെയാണ് ഈ യാത്രയുടെ സാംസ്കാരിക ലക്ഷ്യം സഫലമാകുന്നത്. ഈജിപ്തിനെ കേരളവുമായി കുരുമുളകിലൂടെ ബന്ധിപ്പിച്ച് തുടങ്ങിയ യാത്ര, വർത്തമാനകാലത്തെ ഗാസയുടെയും തഹ്‌രീർ സ്ക്വയറിന്റെയും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ അവസാനിക്കുമ്പോൾ അത് കേവലം ഒരു യാത്രാവിവരണമല്ലാതായി മാറുന്നു. അത് ചരിത്രത്തെ രാഷ്ട്രീയമായി വായിക്കാനും, അധികാരത്തിന്റെ ആഖ്യാനങ്ങളെ ചോദ്യം ചെയ്യാനും, മനുഷ്യത്വത്തിന്റെ പക്ഷം ചേർന്നുനിൽക്കാനും വായനക്കാരനെ പ്രേരിപ്പിക്കുന്ന ഒരു ഉജ്ജ്വലമായ സാംസ്കാരിക രേഖയാണ്. മികച്ച വായനക്കാരനും കവിയും രാഷ്ട്രീയ നിരീക്ഷകനും ഒത്തുചേരുമ്പോള്‍ യാത്രാവിവരണം എന്നത് അതിരുകള്‍ ഭേദിക്കുന്ന (genre-defying) സാംസ്കാരിക വ്യവഹാരമായി മാറുകയാണ്‌.

ഈ വായനാനുഭവത്തോട് വ്യക്തിപരമായ ഒരനുഭവം കൂടി ചേര്‍ത്തുവെക്കുന്നത്, യാത്രാവിവരണ സാഹിത്യത്തിന്റെ മറ്റൊരു ദൌത്യത്തെ കൂടി വെളിപ്പെടുത്തും എന്ന് കരുതട്ടെ: സഞ്ചാരങ്ങൾ എപ്പോഴും പൂർണ്ണമാകണമെന്നില്ല; ചിലപ്പോൾ ശാരീരികമായ പരിമിതികൾ നമ്മുടെ കാഴ്ചകളെ തടയാറുണ്ട്. ഈജിപ്ത് സന്ദർശന വേളയിൽ, കടുത്ത ക്ലോസ്‌ട്രോഫോബിയ കാരണമായി കുഫുവിന്റെ പിരമിഡിനകത്തെ ഇടുങ്ങിയ അറകളിലേക്ക് പ്രവേശിക്കാനാകാതെ പുറത്തുനില്‍ക്കേണ്ടി വന്ന അനുഭവമുണ്ട് ഈ ലേഖകന്. അതുകൊണ്ടുതന്നെ ആ വിശദാംശങ്ങളെക്കുറിച്ചുള്ള മുസഫർ അഹമ്മദിന്റെ വിവരണങ്ങൾ ഏറെ നഷ്ടബോധത്തോടെയും എന്നാൽ വലിയ കൗതുകത്തോടെയുമാണ് വായിച്ചുതീർത്തത്. നേരിൽ കാണാൻ കഴിയാതെ പോയ ആ കാഴ്ചകളെ ഒരു വായനക്കാരൻ എന്ന നിലയിൽ ഗ്രന്ഥകാരന്റെ വാക്കുകളിലൂടെ പുനർസൃഷ്ടിക്കാൻ കഴിഞ്ഞു. മികച്ച യാത്രാവിവരണം വായനക്കാരന് നൽകുന്ന ഏറ്റവും വലിയ സമ്മാനം ഇത്തരമൊരു പരോക്ഷാനുഭവം' (vicarious experience) കൂടിയാണ്.