Featured Post

Sunday, June 21, 2026

The Woman from Tantoura by Radwa Ashour/ Kay Heikkinen

 


കേവലം എഴുത്തിൽ മാത്രമല്ലറദ്‌വ ആശൂറിന്റെ സ്വന്തം ജീവിതത്തിലും വ്യക്തിപരമായ തലങ്ങളും രാഷ്ട്രീയവും പരസ്പരം പിണഞ്ഞുകിടന്നു. പലസ്തീനിയൻ കവിയായ മുരീദ് ബർഗൂതിയുമായുള്ള അവരുടെ വിവാഹജീവിതത്തിൽരാഷ്ട്രീയപരമായ കാരണങ്ങളാലും നാടുകടത്തലുകളാലും പതിനേഴു വർഷത്തോളം അവർക്ക് നിർബന്ധിതമായി പരസ്പരം പിരിഞ്ഞു കഴിയേണ്ടി വന്നു. ജീവചരിത്രപരമായ ഈ വിശദാംശം രണ്ട് കാരണങ്ങളാൽ അതീവ പ്രധാനമാണ്. ഒന്നാമത്പലസ്തീനിയൻ പശ്ചാത്തലത്തിൽ വ്യക്തിപരമായ ജീവിതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല (the personal is political) എന്ന് ഇത് വ്യക്തമാക്കുന്നുഅവിടെ പ്രണയവും വിവാഹവും കുടുംബജീവിതവുമൊക്കെ അധിനിവേശത്താലും ഭരണകൂട അധികാരത്താലും നിരന്തരം തകിടം മറിക്കപ്പെടുന്നു. രണ്ടാമതായിഈജിപ്ഷ്യൻ പൗരത്വമുള്ള വ്യക്തിയായിരുന്നിട്ടും റദ്‌വ ആശൂറിനെ പലസ്തീനിയൻ ക്ലാസിക് സാഹിത്യത്തിന്റെ നിരയിൽ പ്രതിഷ്ഠിക്കാൻ ഇത് കാരണമാകുന്നു. ബർഗൂതിയുടെ ജീവിതപങ്കാളി എന്ന നിലയിലുംപലസ്തീനിയൻ പ്രവാസത്തെയും അവരുടെ സാക്ഷ്യങ്ങളെയും തന്റെ ഫിക്ഷനുകളുടെ കേന്ദ്രബിന്ദുവാക്കിയ എഴുത്തുകാരി എന്ന നിലയിലും ആശൂറിന്റെ ശബ്ദം പലസ്തീനിയൻ സാഹിത്യ പ്രപഞ്ചത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടുതന്നെ, അവരുടെ 'ദി വുമൺ ഓഫ് തന്തൂറഎന്നത് സാക്ഷ്യസാഹിത്യ (witness literature) നോവൽ മാത്രമല്ലമറിച്ച് ഈജിപ്ഷ്യൻ-പലസ്തീനിയൻ സാഹിത്യ പാരമ്പര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയാണ്.... 

തുടര്‍ന്ന് വായിക്കാന്‍ ദയവായി സന്ദര്‍ശിക്കുക: 

https://www.fazalrahman.com/essays/article/the-woman-from-tantoura-by-radwa-ashour-kay-heikkinen



Saturday, June 20, 2026

T T Sreekumar on Maveli Manrangal

 

ഫസൽ റഹ്മാന്റെ കെ. ജെ. ബേബി വായന: രാഷ്ട്രീയംസൗന്ദര്യശാസ്ത്രംപ്രതിരോധത്തിന്റെ 

ധാർമ്മികത

ചെറുപ്പകാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് കെ. ജെ ബേബി എന്ന പേര്. അദേഹത്തിന്റെ തെരുവുനാടകം ഞാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് തെരുവില്‍ കണ്ടിട്ടുണ്ട്. നോവലുകള്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കനവ്‌ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന ബേബിയുടെ നോവല്‍ ത്രയങ്ങളില്‍ ഒന്ന് (ബെസ്പുര്‍ക്കാന) കഴിഞ്ഞ വര്‍ഷം എന്റെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി അവളുടെ പഠനത്തില്‍ ഉള്പ്പെടുത്തിയിരുന്നതിനാല്‍ ഞാനും ആഴത്തില്‍ വായിച്ചതാണ്. ബെസ്പുര്‍ക്കാനയുടെ നാനാര്‍ത്ഥങ്ങള്‍ ഞങ്ങളെ അമ്പരപ്പിച്ചിതാണ്. അതുകൊണ്ടുതന്നെ, ഫസല്‍ റഹ്മാന്‍ ഈ പുസ്തകം അയച്ചുതന്നപ്പോള്‍ അതിലൂടെ ആവേശത്തോടെ കടന്നുപോകാന്‍ എനിക്ക് തെല്ലും മടിയുണ്ടായില്ല. മാത്രമല്ല. പ്രിയ സുഹൃത്ത്‌ മുസഫര്‍ അഹമ്മദ് ആണ് ഇതിനു അവതാരിക എഴുതിയിരിക്കുന്നത്.

ഒരു കാര്യം ആദ്യമേ പറയാം: കെ. ജെ. ബേബിയുടെ കൃതികളെക്കുറിച്ചുള്ള ഫസൽ റഹ്മാന്റെ വിമർശനാത്മക പഠനത്തിന്റെ പ്രസിദ്ധീകരണം സമകാലിക മലയാള സാഹിത്യ-സാംസ്കാരിക വിമർശനരംഗത്ത് കാലികവും ശ്രദ്ധേയവുമായ ഒരു ഇടപെടലാണ് (മാവേലി മന്‍റങ്ങള്‍, കാര്‍നെറ്റ് ബുക്സ്). ആദിമത്വം (indigeneity), പാരിസ്ഥിതികനീതി, ബദൽ വിദ്യാഭ്യാസം, സബ്ആൾട്ടേൺ (subaltern) ജ്ഞാനവ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടിയന്തിരപ്രാധാന്യത്തോടെ ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ, ബേബിയുടെ സമ്പൂർണ്ണകൃതികളുമായുള്ള നിരന്തരമായ സമ്പർക്കം വെറുമൊരു അക്കാദമിക് വ്യായാമത്തിനപ്പുറം, നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ-ധാർമ്മിക ചോദ്യങ്ങളിലേക്കുള്ള അന്വേഷണമായി മാറുന്നു എന്നതിനുള്ള ഉദാഹരണമാണ് ഈ കൃതി.

കേരളത്തിന്റെ ബൗദ്ധിക-സാംസ്കാരിക മണ്ഡലത്തിൽ കെ. ജെ. ബേബിക്ക് തികച്ചും സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. അദ്ദേഹം നോവലിസ്റ്റോ നാടകകൃത്തോ മാത്രമല്ല, മറിച്ച് ഒരു റാഡിക്കല്‍ ബുദ്ധിജീവി, ആക്ടിവിസ്റ്റ്, അധ്യാപകൻ, പ്രസ്ഥാനങ്ങളുടെ ശില്പി എന്നീ നിലകളിലൊക്കെ മാതൃകകള്‍ സൃഷ്ടിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ‘മാവേലിമന്റം’ എന്ന നോവലും, രാഷ്ട്രീയവീര്യമുള്ള നാടകങ്ങളും, അതിലുപരിയായി വയനാട്ടിലെ ‘കനവ്’ എന്ന ഗോത്രവർഗ്ഗ ബദൽ സ്കൂളിലൂടെയുള്ള അദ്ദേഹത്തിന്റെ പയനിയറിംഗ് പ്രവർത്തനങ്ങളും മലയാള പൊതുജീവിതത്തിലെ ഏറ്റവും സവിശേഷമായ ശബ്ദങ്ങളിലൊന്നായി അദ്ദേഹത്തെ മാറ്റി. രാഷ്ട്രീയം കേവലം പുസ്തകത്താളുകളിൽമാത്രം ഒതുക്കുന്ന പല എഴുത്തുകാരിൽനിന്നും വ്യത്യസ്തമായി, ബേബിയുടെ ജീവിതവും പ്രവർത്തനങ്ങളും സർഗ്ഗാത്മക ആവിഷ്കാരവും സാമൂഹിക പ്രവർത്തനവും തമ്മിലുള്ള നിരന്തരമായ സംവാദത്തിന്റെ നേർക്കാഴ്ചയാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുമായുള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിൽനിന്നാണ് ആ സാഹിത്യഭാവന ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രചനകൾ ഭൂമി, സ്വത്വം, പരിസ്ഥിതി, അന്തസ്സ് എന്നിവയ്ക്കായുള്ള വലിയ പോരാട്ടങ്ങളിൽനിന്നും വേർപെടുത്താനാവാത്തതാണ്.

സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള ഈ സങ്കീർണ്ണമായ ബന്ധത്തെ അഴിച്ചെടുക്കാനാണ് ഫസൽ റഹ്മാൻ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. കർത്തൃത്വത്തെയും (authorship) ശബ്ദത്തെയും കുറിച്ചുള്ള ചർച്ചകളിൽ തുടങ്ങി പ്രത്യയശാസ്ത്രം, ഭാഷ, നാടകഘടന, സൗന്ദര്യശാസ്ത്രം, പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം എന്നിവയിലേക്ക് നീളുന്ന തരത്തിൽ വളരെ ശ്രദ്ധയോടെയാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. മാവേലിമന്റത്തെക്കുറിച്ചുള്ള അധ്യായങ്ങളും, ബേബിയുടെ നാടകങ്ങളും, അദ്ദേഹത്തിന്റെ ഭാഷാപരവും ആഖ്യാനപരവുമായ തന്ത്രങ്ങളും വ്യക്തമാക്കുന്നത് ഫസൽ കേവലം വ്യക്തിഗത കൃതികളെ വ്യാഖ്യാനിക്കാൻ മാത്രമല്ല, അവയ്ക്ക് അടിവരയിടുന്ന വലിയൊരു ബൗദ്ധികപദ്ധതിയെ മനസ്സിലാക്കാനാണ് താല്പര്യപ്പെടുന്നത് എന്നാണ്.

ബേബിയെ ഒരു രാഷ്ട്രീയപ്രവർത്തകനിലോ അല്ലെങ്കിൽ ഒരു സാഹിത്യശില്പിയിലോ മാത്രമായി ചുരുക്കാൻ വിസമ്മതിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ എടുത്തുപറയേണ്ട വലിയൊരു കരുത്ത്. അത്തരം ബൈനറികളെ (binaries) മറികടക്കാനുള്ള ബേബിയുടെ കൃതികളുടെ ശേഷിയിലാണ് അവയുടെ ശക്തിയെന്ന് ഫസൽ തിരിച്ചറിയുന്നു. സൗന്ദര്യശാസ്ത്ര രൂപത്തിലൂടെ രാഷ്ട്രീയം ഉയർന്നുവരുമ്പോൾ, സൗന്ദര്യശാസ്ത്രംതന്നെ രാഷ്ട്രീയ ഇടപെടലിന്റെ ഒരു മാധ്യമമായി മാറുന്നു. വികസനം, നാഗരികത, പുരോഗതി എന്നിവയെക്കുറിച്ചുള്ള പ്രബലമായ ആഖ്യാനങ്ങളെ ബേബിയുടെ രചനകൾ എങ്ങനെയാണ് വെല്ലുവിളിക്കുന്നതെന്നും, അതേസമയം ഗോത്രവർഗ്ഗ അനുഭവിങ്ങളിലും കൂട്ടായ സ്മരണകളിലും വേരൂന്നിയ ബദൽ കഥപറച്ചിൽ രീതികൾ എങ്ങനെയാണ് അവർ സൃഷ്ടിക്കുന്നതെന്നും ഈ പഠനം കാണിച്ചുതരുന്നു.

ഭാഷയെക്കുറിച്ചുള്ള ചർച്ച ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. ഗോത്രവർഗ്ഗക്കാരുടെ സംസാരരീതികളും, വാമൊഴി പാരമ്പര്യങ്ങളും, ബദൽ ജ്ഞാനശാസ്ത്രങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ബേബിയുടെ കൃതികൾ പലപ്പോഴും മുഖ്യധാര മലയാള സാഹിത്യത്തിന്റെ ഭാഷാപരമായ പതിവുകളെ തകിടം മറിച്ചിട്ടുണ്ട്. ഫസൽ ഈ വശത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു; ഭാഷയെ കേവലം ഒരു ശൈലീപരമായ ഉപാധിയായി കാണാതെ, സാംസ്കാരിക പ്രതിരോധത്തിന്റെയും രാഷ്ട്രീയ പ്രഖ്യാപനത്തിന്റെയും വേദിയായാണ് അദ്ദേഹം അതിനെ കണക്കാക്കുന്നത്. അതിലൂടെ പ്രാതിനിധ്യം, ശബ്ദം, സാഹിത്യരൂപത്തിന്റെ രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകളിൽ അദ്ദേഹം ബേബിയെ പ്രതിഷ്ഠിക്കുന്നു.

നാടകഘടനയ്ക്കായി (dramaturgy) മാറ്റിവെച്ചിരിക്കുന്ന അധ്യായവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണ്. കെ. ജെ. ബേബിയുടെ നാടകങ്ങൾ വെറും തീയേറ്റർ പ്രകടനങ്ങൾ എന്നതിനപ്പുറം കാലങ്ങളായി സാമൂഹിക ഇടപെടലിനുള്ള ആയുധങ്ങളായാണ് പ്രവർത്തിച്ചിട്ടുള്ളത്. കൂട്ടായ ചിന്തയും പങ്കാളിത്തവും സൃഷ്ടിക്കാനുള്ള അവയുടെ ശേഷിയിൽനിന്നാണ് അവയുടെ രാഷ്ട്രീയ ഊർജ്ജം ഉണ്ടാകുന്നത്. അധികാരത്തിന്റെ ചോദ്യങ്ങൾ, പാർശ്വവൽക്കരണം, ഓർമ്മ, പ്രതിരോധം എന്നിവയെ ഈ നാടകങ്ങൾ തനതായ നാടകീയ തന്ത്രങ്ങളിലൂടെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫസലിന്റെ വിശകലനം വെളിച്ചത്തു കൊണ്ടുവരുന്നു. ഒരു നാടകകൃത്ത് എന്ന നിലയിൽ ബേബിയുടെ സംഭാവനകൾക്ക് അദ്ദേഹത്തിന്റെ നോവലുകളെ അപേക്ഷിച്ച് പലപ്പോഴും തുടർച്ചയായ വിമർശനാത്മക ശ്രദ്ധ കുറവാണ് ലഭിച്ചിട്ടുള്ളത് എന്നതിനാൽ ഈ സമീപനം ഏറെ വിലപ്പെട്ടതാണ്.

മുസഫർ അഹമ്മദിന്റെ അവതാരിക ഈ പഠനത്തെ കൂടുതൽ വിശാലമായ ബൗദ്ധിക സംവാദങ്ങളിലേക്ക് നയിക്കുകയും സമകാലിക കേരളത്തിൽ ബേബിയുടെ കൃതികളുടെ തുടർച്ചയായ പ്രസക്തിയെ അടിവരയിടുകയും ചെയ്യുന്നു. പഠനത്തിലുടനീളം കാണാൻ കഴിയുന്ന ആഴത്തിലുള്ള ഇടപെടലാണ് ഫസൽ റഹ്മാന്റെ കൃതിയെ ആത്യന്തികമായി വേറിട്ടു നിർത്തുന്നത്. ബേബിയുടെ രചനകളുടെ പാഠപരവും രാഷ്ട്രീയവും ദാർശനികവുമായ തലങ്ങളിൽ മുഴുകിയിരിക്കുന്ന ഒരു വിമർശകന്റെ വിശദവും സസൂക്ഷ്മവുമായ വായനയാണിത്. സംസ്കാരം, അധികാരം, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകളിൽ ഈ കൃതികളെ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന് കഴിയുന്നു. കെ. ജെ. ബേബിയെ ആദ്യമായി പരിചയപ്പെടുന്ന വായനക്കാർക്ക് ഇതൊരു വിമർശനാത്മക ആമുഖമായി വർത്തിക്കുമ്പോൾ, അദ്ദേഹത്തിന്റെ കൃതികളുടെ ഗവേഷകർക്കും ദീർഘകാല വായനക്കാർക്കും ഇത് പുതിയ ഉൾക്കാഴ്ചകൾ സമ്മാനിക്കുന്നു. ഗോത്രവർഗ്ഗ ജീവിതം, പാരിസ്ഥിതിക ഭാവി, ബദൽ വിദ്യാഭ്യാസം, സാമൂഹിക നീതി എന്നിവയെക്കുറിച്ച് ബേബി ഉയർത്തിയ ചോദ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവന്നിട്ടുള്ള ഈ കാലഘട്ടത്തിൽ, സമകാലിക കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ-സാഹിത്യ ശബ്ദങ്ങളിലൊന്നായി കെ. ജെ. ബേബി തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ഒരു വിലപ്പെട്ട ചട്ടക്കൂട് ഫസൽ റഹ്മാന്റെ പഠനം നൽകുന്നു.

https://www.facebook.com/tt.sreekumar/posts/pfbid02kALMf5rkP8ydAEFdQMF75UbxY23G3yMJPEHHdgXCeqMoWhu1AzJrrurX1qdcmUc4l




Sunday, May 24, 2026

The Secret Life of Saeed the Pessoptimist by Emile Habibi / Salma Jayyusi / Trevor Le Gassick

             അതിജീവനത്തിന്റെ ഐറണി – എമിലി ഹബിബിയുടെ ദുരന്തഹാസ്യം:

പലസ്തീനിയൻ പ്രതിരോധ സാഹിത്യത്തിലെ സ്വത്വവും അസ്തിത്വ പ്രതിസന്ധിയും.



വടക്കന്‍ പലസ്തീനിലെ തീരദേശ നഗരമായ ഹൈഫയില്‍ ക്രിസ്ത്യന്‍ കുടംബത്തില്‍ 1921 ജനിച്ച ഇമില്‍ ഹബിബി, ഗസ്സാന്‍ കനഫാനി, ജബ്ര ഇബ്രാഹിം ജബ്ര എന്നിവരോടൊപ്പം പലസ്തീനിയന്‍ സാഹിത്യത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1946 ജൂലൈ 22നു തീവ്രസയണിസ്റ്റ് ഗ്രൂപ്പുകാര്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 91 ബ്രിട്ടീഷ്, അറബ്, ജൂത ഇരകളില്‍ ജീവിതപങ്കാളിയാക്കാന്‍ ഹബിബി ആഗ്രഹിച്ച പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം വിവാഹം ചെയ്ത നാദാ അബ്ദുല്ല ജൂബ്രാന്‍ അദ്ദേഹത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിലും തുടര്‍ന്ന് അതിന്റെ കാര്യാലയത്തിലും പ്രവര്‍ത്തിച്ചു. അവസാന നാളുകളില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചുവെങ്കിലും ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരുന്നു ഹബിബി. ഇസ്രയേല്‍ ഭരണം സ്ഥാപിതമായ ശേഷം അറബ് – ജൂത പൌരന്മാര്‍ക്ക് ഒരുമിച്ചു അംഗത്വം നല്‍കുന്ന ഒരേയൊരു പ്രസ്ഥാനം അക്കാലത്ത് അതായിരുന്നു. 1952 മുതല്‍ ഇരുപതു വര്‍ഷക്കാലം ഹബിബി ഇസ്രായേലി നെസ്സെറ്റില്‍ അറബ് പ്രതിനിധിയായി പ്രവര്‍ത്തിച്ചു. അക്കാലമത്രയും ഇസ്രായേലി സ്ഥാപനത്തിന് ശേഷവും തങ്ങളുടെ നാട്ടില്‍ തന്നെ തുടര്‍ന്ന പലസ്തീനികളുടെ രാഷ്ട്രീയ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ കര്‍മ്മപഥം. കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ അല്‍ ഇത്തിഹാദിന്റെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഒരു സെക്കുലര്‍, ഡെമോക്രാറ്റിക്, ബഹുവംശീയ (multi-ethnic) പലസ്തീനിയന്‍ ദേശം എന്ന ലക്ഷ്യത്തിനു വേണ്ടിയാണു അദ്ദേഹം നിരന്തരം യത്നിച്ചത്.............

https://www.fazalrahman.com/essays/article/the-secret-life-of-saeed-the-pessoptimist-by-emile-habibi-salma-jayyusi-trevor-le-gassick

 

 

 

 

Wednesday, May 20, 2026

Snow Lotus by Sonia Cheriyan - Malayalam Novel

 ‘സ്നോ ലോട്ടസ്’ – തേടലും കണ്ടെത്തലും



സോണിയ ചെറിയാന്‍ രചിച്ച സ്നോ ലോട്ടസ് എന്ന പുസ്തകം ‘പിതാവിനെ തേടല്‍ എന്ന ചിരപരിചിത സാഹിത്യ രൂപകത്തെ പിന്‍പറ്റുന്നു. ഈ തേടല്‍ ഭൌതികാര്‍ത്ഥത്തിനപ്പുറം അതീത മാനങ്ങളുള്ള മുതിര്‍ന്നുവരവിന്റെ പ്രക്രിയ ആയി മാറുന്നതിനു സാഹിത്യത്തില്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഒഡീസ്സിയൂസിനെ തേടുന്ന ടെലെമാക്കസിന്റെ ഇതിഹാസ പാരമ്പര്യം മുതല്‍ കടന്നുവരുന്ന ഈ മാതൃകയില്‍ ജെയിംസ് ജോയ്സ്, ഹെര്‍മന്‍ ഹെസ്സെ, തോമസ്‌ മന്‍ തുടങ്ങിയ അതികായരുടെ നിരതന്നെയുണ്ട്. ആത്മീയ ദാര്‍ശനിക തലങ്ങളിലേക്ക് ഉയരുന്ന തേടലിന്റെയും കണ്ടെത്തലിന്റെയും വിശാല ഭൂമികയില്‍ പക്ഷെ അത്ര ആന്തരികമായല്ല സ്നോ ലോട്ടസ് ചേര്‍ന്നുനില്‍ക്കുന്നത്.

ഇരുപതാണ്ടുകള്‍ക്ക് മുമ്പ് ദുരൂഹ സാഹചര്യങ്ങളില്‍ ഒരു സൈനിക ദൌത്യത്തിനിടെ കാണാതായ പിതാവിനെ കണ്ടെത്താനുള്ള മകളുടെ ശ്രമങ്ങള്‍ അതിന്റെ ആഡ്രിനാലിന്‍ തള്ളിച്ചയുടെ നിമിഷങ്ങളിലേക്ക് വേണ്ടുവോളം കടന്നു ചെല്ലുന്നുണ്ട്. എന്നിരിക്കിലും അടിസ്ഥാനപരമായി ഒരു ക്ലോഷറില്‍ പരിഹരിക്കപ്പെടുന്ന ഒന്നായാണ് പ്രസ്തുത യാനം നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്. അന്വേഷണം നടത്തപ്പെടുന്ന ഭൂമികയുടെ പരുക്കന്‍ പ്രകൃതവും മെരുങ്ങാത്ത സ്ഥല-കാല രാശികളും ചേര്‍ന്ന് വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ അങ്ങേയറ്റം നീട്ടിവലിക്കുന്നുണ്ട്. പക്ഷെ ഒരു അഡ് വെഞ്ചര്‍ കഥയുടെ ഇന്‍സ്റ്റന്റ് പിരിമുറുക്കം എന്നത് സാഹിത്യചര്‍ച്ചയായി പരിണമിക്കേണ്ടതില്ല തന്നെ.

‘സ്നോ ലോട്ടസി’നെ ഇത്തരം പരിമിതിയില്‍നിന്ന് വലിയൊരളവു രക്ഷിക്കുന്നത് നോവലില്‍ നിബന്ധിച്ചിട്ടുള്ള മറ്റൊരു ഇതിവൃത്ത/ ആഖ്യാന ധാരയാണ്. സൈനിക ഡോക്റ്റര്‍ ആയ മുഖ്യകഥാപാത്രത്തിന്റെ സുഹൃത്തും സ്നേഹമയിയായ മനസാക്ഷി സൂക്ഷിപ്പുകാരിയുമായ സഹപ്രവര്‍ത്തക, വഴികാട്ടിയും പ്രണയവും ആത്മ ഇരട്ടയും ആയിത്തീരുന്ന യുവ ലാമ, യാത്രക്കിടെ കണ്ടുമുട്ടുന്ന വൃദ്ധ ലാമ, മറ്റനേകം ടിബറ്റന്‍ പ്രവാസികള്‍, തുടങ്ങിയവരിലൂടെ അവതരിപ്പിക്കപ്പെടുന്ന ടിബറ്റന്‍ അനുഭവത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ ട്രോമകളുടെ കഥയാണ് അത്. ഔദ്യോഗിക ചരിത്രങ്ങളും ലോകമനസ്സാക്ഷിയും വലിയ തോതില്‍ തമസ്കരിച്ച ഒന്നാണ് ടിബറ്റന്‍ അനുഭവം. ഭൗമ പ്രകൃതിയുടെ ഒറ്റപ്പെടലിലും പരമ്പരാഗത ബുദ്ധ ദര്‍ശനത്തിന്റെ സാത്വിക ജീവിതക്രമത്തിന്റെ ഭാഗമായി ശാന്തിയും സമാധാനവും കളിയാടിയിരുന്ന, ലോകത്ത് മറ്റേതൊരു ജനതയെക്കാളും ആത്മീയ മൂല്യങ്ങളില്‍ ജീവിച്ചുവന്ന ഒരു ജനത സായുധ അധിനിവേശത്തിന്റെ ഫലമായി പറിച്ചെറിയപ്പെട്ടതിന്റെ, പത്തുലക്ഷം മനുഷ്യര്‍ കൂട്ടക്കുരുതിക്ക് ഇരയായതിന്റെ, അതിലും എത്രയോ ഇരട്ടി അഭയാര്‍ഥികള്‍ ആയിത്തീര്‍ന്നതിന്റെ കഥ. അതിന്റെ ഭാഗമായി ജന്മദേശം ഒരോര്‍മ്മയും പിന്‍ വിളി വിളിക്കുന്ന വിങ്ങലും ആയി അനുഭവിക്കുന്നവരും അവരുടെ പിന്‍ തലമുറകളുമായ കഥാപാത്രങ്ങളാണ് ഇവരെല്ലാം. നോവലിന്റെ സാര്‍ത്ഥക മര്‍മ്മം ഈ അനുഭവങ്ങളുടെ ആവിഷ്കാരമാണ് എന്നു പറയാം. ആ അര്‍ത്ഥത്തില്‍ പിതാവിനെ തേടിയുള്ള മകളുടെ പുറപ്പാട് എന്ന ഇതിവൃത്ത ധാര ഒരു ആഖ്യാനചട്ടക്കൂട് (framing device) എന്നേയുള്ളൂ.

പ്രണയം എന്നത് നോവലിലെ ഒരു സുപ്രധാന പ്രമേയമാണ് എന്നുമാത്രമല്ല, നോവലിനെ ഏറെ വ്യത്യസ്തമാക്കുന്ന ഒരു ഘടകവും അതാണ്. പ്രണയ കഥയുടെ പതിവ് ചിട്ടവട്ടങ്ങള്‍ ഒന്നുമില്ല എന്ന് മാത്രമല്ല, ‘തേടല്‍’ പ്രമേയത്തെ പരിമിതപ്പെടുത്തിക്കളഞ്ഞ പരിസമാപ്തി പ്രവണതയും ഇവിടെ ബാധ്യതയായിട്ടില്ല. ഗോപയ്ക്കും ദാവയ്ക്കും ഒരുമിക്കാനായേക്കില്ല, പക്ഷെ അതൊരു പ്രണയ പരാജയമാണോ? പ്രണയത്തെക്കാള്‍ വലിയ സാക്ഷാത്കാരങ്ങളുണ്ട്‌ എന്നേ യുവ ലാമയ്ക്ക് പറയാനാകൂ. അത് ബഹളങ്ങളില്ലാതെ മനസ്സിലാക്കുന്നതിലേക്ക്, അതിലേക്ക് അയാളെ സ്വതന്ത്രനാക്കുന്നതിലേക്ക് ഗോപ വളരുന്നു എന്നതാകാം നോവല്‍ ബാക്കിവെക്കുന്ന ഒരു ആത്മീയവികാസ പാഠം എന്നുവരാം.

പ്രവാസത്തിന്റെ വേദനകള്‍ വേണ്ടുവോളം ആവിഷ്കരിച്ചിട്ടുള്ള പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യം അത്രയൊന്നും എടുത്തുപറയാത്ത ഒരു തമോഗര്‍ത്തമുണ്ട് അതില്‍: പ്രവാസം പലപ്പോഴും ഒരു ആര്‍ഭാടമാണ്‌: രക്ഷപ്പെടുന്നവര്‍ക്ക് സുരക്ഷിത അകലത്തിലിരുന്നു ജന്മദേശത്തെ ഓര്‍ത്ത്‌ വിലപിക്കാം, കവിതയെഴുതാം. പക്ഷെ അതിനു കഴിയാതെ പോയവരെക്കാള്‍/ കുരുങ്ങിപ്പോയവരെക്കാള്‍ അവര്‍ യോഗ്യരാകുന്നില്ല. സിംബാബ് വിയന്‍ നോവലിസ്റ്റ് നോ വയലറ്റ് ബുലവായോയുടെ വിഖ്യാത നോവലില്‍ ഗൃഹാതുരതയോടെ നാട്ടിലേക്ക് വിളിക്കുന്ന മുഖ്യകഥാപാത്രത്തോട് അങ്ങ് നാട്ടിലെ കൂട്ടുകാരി പറയുന്നുണ്ട്: “നീയല്ല അനുഭവിക്കുന്നത്ബി.ബി.സിയില്‍ കണ്ടാല്‍ എന്താണ് നടക്കുന്നതെന്ന് അറിയാമെന്നാണോ നീ കരുതുന്നത്ഇല്ല സുഹൃത്തെ, നിനക്കറിയില്ല, മുറിവിനുമാത്രമേ വേദനയുടെ സ്വഭാവമറിയൂയഥാര്‍ത്ഥദുരിതം അനുഭവിച്ചുകൊണ്ട്‌ ഇവിടെത്തന്നെ നിന്ന ഞങ്ങള്‍ക്കാണ് അതെക്കുറിച്ച് എന്തെങ്കിലും പറയാന്‍.. അവകാശമുള്ളത്.” (We Need New Names- No Violet Bulawayo- P. 285) ‘സ്നോ ലോട്ടസി’ലെ വിമത ലാമയുടെ വാക്കുകളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയനാകേണ്ടി വരുന്നതിന്റെ ഗതികേടും ധര്‍മ്മസങ്കടങ്ങളും നിഴലിക്കുന്നതില്‍ ഈ യാഥാര്‍ത്ഥ്യബോധം പ്രതിഫലിക്കുന്നുണ്ട്. “ഓടിപ്പോയവര്‍ മഹാന്മാരെങ്കില്‍ ഓടിപ്പോകാത്തവരും മഹാന്മാരാണ്...” ഓരോ രാത്രിയിലും തന്നോടും തന്റെ ആത്മാവിനോടും ബുദ്ധനോടും “ചോര വീഴ്ത്തി സമാധാനം പറയേണ്ടി” വരുന്നതിനെ കുറിച്ച് അയാള്‍ വിതുമ്മുന്നു.

തിരികെ പോകാനും ജനിച്ച മണ്ണില്‍ അലിഞ്ഞുചേരാനുമുള്ള അന്തിമാഭിലാഷം പ്രവാസിയുടെ സാര്‍വത്രിക ഭാവമാണ്. നോവലില്‍ ഗോപക്കും ദാവയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി യാത്രയാക്കുന്ന വൃദ്ധ ലാമ ഉള്‍പ്പടെ പലരും ഈ സ്വപ്നം പങ്കുവെക്കുന്നുണ്ട്. ആറാമത് ദലൈലാമ റ്റ്സാങ് യാങ് ഗ്യാസ്റ്റോ പ്രവാസ നാളുകളില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ലിതാങ് കാരിയായ തന്റെ  പ്രണയിനിയെ കുറിച്ചോര്‍ത്ത് രചിച്ച കവിത നോവലില്‍ സ്മരിക്കപ്പെടുന്നുണ്ട്: “White Crane, lend me your wings/ I do not go far/ To Lithang/ And then back” ഈ ഭാഗം വായിച്ചപ്പോള്‍ പ്രസ്തുത വാക്യം തലേക്കെട്ടാക്കി ടിബറ്റന്‍ ഇംഗ്ലീഷ് നോവലിന്റെ പിതാവായ റ്റ്സെവാന്‍ യിഷേ പെമ്പ രചിച്ച നോവല്‍ ഓര്‍ത്തുപോയി (White Crane, Lend Me Your WingsA Tibetan Tale of Love and War by Tsewang Yishey Pemba). ഡോ. പെംബയുടെ കൃതി ടിബറ്റ്‌ നേരിട്ട ഇരട്ട കൊളോണിയലിസത്തെ കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നത്: ചൈനയുടെ രാഷ്ട്രീയ അധിനിവേശം അതില്‍ ഒന്നാണ്. എന്നാല്‍ തുല്യ പ്രാധാന്യമുള്ള മറ്റൊന്നാണ്, ടിബറ്റിന്റെ ആത്മീയ പൈതൃകത്തെയും ഭൂപ്രകൃതിയുടെ മിസ്റ്റിക് സൌന്ദര്യത്തെയും നിഗൂഡവല്‍ക്കരിച്ചും അതിഭൗതികവല്‍ക്കരിച്ചും തങ്ങളുടെ ഒറിയന്റലിസ്റ്റ് നരേറ്റിവുകള്‍ക്ക് അനുരോധമായി ചിത്രീകരിക്കുന്ന പാശ്ചാത്യകേന്ദ്രിത സാംസ്കാരിക കൊളോണിയലിസം. സമകാലിക സാഹിത്യ വിചാരങ്ങളില്‍ പ്രമുഖമായ ഈ പരിഗണനയ്ക്ക് ടൂറിസം മാപ്പുകളിലെ ടിബറ്റന്‍ ചിത്രങ്ങളെ കുറിച്ചു പരിഹാസപൂര്‍വ്വം ഓര്‍ക്കുന്ന ഏറ്റവും പരിമിതമായ ചില പരാമര്‍ശങ്ങള്‍ക്കപ്പുറം നോവലില്‍ കുറേക്കൂടി ഇടമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി. 




Saturday, May 16, 2026

A Mask the Colour of the Sky by Bassem Khandaqji / Addie Leak

 

‘എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ’: അപരാവരണവും പലസ്തീനിയൻ വീണ്ടെടുപ്പും



"അധിനിവേശത്തിന് (colonialism) പുറത്തായി ഒന്നുമില്ലെന്നും, ഫാസിസത്തിന് പുറത്തായി ഒന്നുമില്ലെന്നും, വംശഹത്യയ്ക്ക് (genocide) പുറത്തായി ഒന്നുമില്ലെന്നും ഞാൻ എപ്പോഴും ഊന്നിപ്പറയാറുണ്ട്. നമ്മൾ നിഷ്പക്ഷരല്ലെന്ന് അവർ ആരോപിക്കുന്നു. ആധുനികത എന്നത് ഒരു മിഥ്യയായിരിക്കുന്നതുപോലെ തന്നെ നിഷ്പക്ഷതയും ഒരു മിഥ്യയാണെന്നാണ് ഞാൻ പറയുന്നത്. നിഷ്പക്ഷത എന്നൊരു സംഗതി നിലവിലില്ല. നമ്മൾ നമ്മുടെ എഴുത്തുകളിൽ പൂർണ്ണമായും ഏർപ്പെടുകയും അതിലേക്ക് ലയിച്ചുചേരുകയും വേണം. എഴുതുമ്പോൾ നമുക്ക് എന്താണോ തോന്നുന്നത് അത് നമ്മൾ പരസ്യമായി പ്രഖ്യാപിക്കുക തന്നെ വേണം."

-       ബാസെം ഖന്ദാഖ്ജി, ബുക്ക് ക്ലബ് അഭിമുഖത്തില്‍ നിന്ന്.

 

1983-ൽ ജനിച്ച ബാസെം ഖന്ദാഖ്ജി, അൻ-നജാഹ് നാഷണൽ യൂണിവേഴ്സിറ്റി, അൽ-ഖുദ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 2004 നവംബർ 2-ന്, തന്റെ ഇരുപതാം വയസ്സിൽ, മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടെൽ അവീവിലെ കാർമൽ മാർക്കറ്റ് ബോംബാക്രമണത്തിൽ പങ്കാളിയായതിനെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിൽ, ഇസ്രായേലികൾക്കെതിരെ ചാവേർ ആക്രമണം നടത്താൻ ആളെ അയച്ചതിൽ തനിക്ക് പങ്കുണ്ടെന്ന് ഖന്ദാഖ്ജി സ്ഥിരീകരിച്ചിരുന്നു. എന്നാൽ താൻ ലക്ഷ്യമിട്ടത് സാധാരണക്കാരെയല്ല, മറിച്ച് സൈനിക കേന്ദ്രങ്ങളെ മാത്രമായിരുന്നുവെന്നും, കാലം പുറകോട്ട് തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട ജയിൽവാസത്തിനിടയിലും അദ്ദേഹം നിരവധി നോവലുകളും കവിതകളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. തടവറയിലിരുന്ന് അദ്ദേഹം എഴുതിയ മൂന്നാമത്തെ നോവലായ 'എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ' (A Mask, the Color of the Sky) 2024-ൽ അറബിക് ബുക്കർ പ്രൈസ് (International Prize for Arabic Fiction) കരസ്ഥമാക്കി. തുടർന്ന് 2025-, ഹമാസ് തടവിലാക്കിയ ബന്ദികൾക്ക് പകരമായി പലസ്തീനിയൻ തടവുകാരെ മോചിപ്പിക്കാനുള്ള കൈമാറ്റക്കരാറിന്റെ ഭാഗമായി ഖന്ദാക്ജി ഇസ്രായേൽ ജയിലിൽ നിന്ന് മോചിതനായി......

https://www.fazalrahman.com/essays/article/a-mask-the-colour-of-the-sky



Wednesday, April 15, 2026

Kurumulaku Manametturangunna Farovamar by Muzafer Ahammad

 ഉറങ്ങുന്ന ഫറോവമാരും ഉണരുന്ന ചരിത്രവും



യാത്രകൾ കേവലം ഭൂപടത്തിലൂടെയുള്ള സഞ്ചാരങ്ങളല്ല, മറിച്ച് അവ കാലത്തിനും സംസ്കാരങ്ങൾക്കും മുകളിലൂടെയുള്ള പര്യവേഷണങ്ങളാണ്. മുസഫർ അഹമ്മദിന്റെ കൃതികള്‍ അത്തരം പര്യവേഷണങ്ങളുടെ മികച്ച മാതൃകകളാണ്. 'കുരുമുളകു മണമേറ്റുറങ്ങുന്ന ഫറോവമാർ' എന്ന പുതിയ കൃതി, തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, ഈജിപ്ഷ്യൻ ഫറോവമാരുടെ മമ്മികൾക്കുള്ളിൽ കണ്ടെത്തിയ കേരളത്തിന്റെ കുരുമുളകുതരികളെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ട്രാൻസ് നാഷണൽ ബന്ധത്തിന്റെ സുഗന്ധമുള്ള ഓർമ്മപ്പെടുത്തലായി കണ്ടെടുക്കുന്നു. കേവലം സ്മാരകങ്ങളെയും ചരിത്ര ശേഷിപ്പുകളെയും വർണിക്കുന്ന ഒരു ടൂറിസ്റ്റ് വിവരണത്തിനപ്പുറം, ഈ കൃതി ഒരു പ്രതി-ആഖ്യാനം (Counter-narrative) ആയി മാറുന്നുണ്ട്. ഔദ്യോഗിക ചരിത്രരേഖകൾ മറച്ചുപിടിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെയും, ഭരണകൂടങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രതാപങ്ങൾക്കിടയിലെ പട്ടിണിയെയും പുസ്തകം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. നാഗിബ് മെഹ്ഫൂസിനെപ്പോലെയുള്ള സാഹിത്യ പ്രതിഭകളിലൂടെയും, മുസിരിസ് പാപ്പിറസ്സിലൂടെയും, സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്രാവിവരണം, കേരളത്തെയും ഈജിപ്തിനെയും ഒരു ട്രാൻസ് കൾച്ചറൽ സംവാദത്തിൽ വിളക്കിച്ചേർക്കുന്നു. ചരിത്രം, രാഷ്ട്രീയം, ലിംഗപദവി, സാഹിത്യം തുടങ്ങി ബഹുമുഖ മാനങ്ങളിലൂടെ ഈജിപ്തിനെ പുനർവായിക്കുന്ന ഒരു സാംസ്കാരിക ഭൂപടമായി പ്രസ്തുത കൃതിയെ പരിഗണിക്കുകയാണ് ഇവിടെ.

മുസഫറിന്റെ ഈജിപ്ഷ്യൻ യാത്ര ആരംഭിക്കുന്നത് പൂർത്തിയാകാത്ത ഒരു സാംസ്കാരിക നിയോഗത്തിന്റെ വേദനയിൽ നിന്നാണ്. വിഖ്യാത അറബ്-ഇംഗ്ലീഷ് വിവർത്തകൻ ഡെനിസ് ജോൺസൺ ഡേവിസ്, നാഗിബ് മെഹ്ഫൂസിനെ നേരിൽ കാണാൻ അവസരമൊരുക്കിയിട്ടും അത് സാധിക്കാതെ പോയതിന്റെ നഷ്ടബോധം കാൽ നൂറ്റാണ്ടിനിപ്പുറം ഈ സഞ്ചാരമായി പരിണമിക്കുന്നു. 2006 -ല്‍ മെഹ് ഫൂസിന്റെയും, 2017-ല്‍ ഡെനിസിന്റെയും വിയോഗങ്ങള്‍ അതൊരു തീരാനഷ്ടമായി അവശേഷിപ്പിച്ചു. എന്നാൽ വ്യക്തിപരമായ ഈ വേദനയ്ക്കൊപ്പം, ഡെനിസ് ജോൺസന്റെ രാഷ്ട്രീയമായ ദീർഘവീക്ഷണവും ഗ്രന്ഥകാരനെ സ്വാധീനിക്കുന്നു. അറബ് വസന്ത വേളയിൽ ലോകം ആവേശഭരിതമായിരുന്നപ്പോൾ, മുസ്‍ലിം ബ്രദർഹുഡിന്റെ ഇടപെടൽ ആ വിപ്ലവത്തെ എങ്ങനെ വഴിതെറ്റിക്കുമെന്നും അത് ഒടുവിൽ ഒരു പട്ടാള ഭരണകൂടത്തിൽ ചെന്നുനിൽക്കുമെന്നും ഡെനിസ് മുൻകൂട്ടി കണ്ടിരുന്നു. തഹ്‌രീർ സ്ക്വയറിൽ നിൽക്കുമ്പോൾ ഡെനിസിന്റെ ഈ വാക്കുകൾ യാഥാർത്ഥ്യമായത് ഗ്രന്ഥകാരൻ കാണുന്നു. ഈ സാംസ്കാരിക രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ടാണ് പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, കുരുമുളകു മണക്കുന്ന ആ പുരാതനമായ കേരള-ഈജിപ്ത് ബന്ധങ്ങളിലേക്ക് ഗ്രന്ഥകാരൻ തന്റെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുന്നത്.

മുസിരിസ് പാപ്പിറസ് മുതൽ നൈൽ ജലതർക്കങ്ങൾ വരെ

https://www.fazalrahman.com/essays/article/kurumulaku-manametturangunna-farovamar


Saturday, April 11, 2026

Rahasya Bhookhandangal (Novella) by Sajini S

 ട്രോമകളുടെ ആര്‍ക്കൈവ്



പിതൃസ്വരൂപത്തെ തേടുന്ന അന്വേഷണം ലോകജ്ഞാനത്തിന്റെയും ആത്മജ്ഞാനത്തിന്റെയും പുതിയ ഭൂഖണ്ഡങ്ങളിലേക്കുള്ള യാനമായി മാറുക എന്നത് ഇതിഹാസകാലം മുതലുള്ള സാഹിതീയ മാര്‍ഗ്ഗമാണ്. പ്രായേണ വമ്പന്‍ ആഖ്യാനങ്ങളുടെ ഭൂമികയാകുന്ന ഈ രൂപത്തെ ഒരു നോവെല്ലയിലേക്ക് പരുവപ്പെടുത്തുമ്പോള്‍, ആഖ്യാന ധാരകളെ ഒന്നിനെയും വേണ്ടുംവിധം പിന്തുടരാന്‍ കഴിയാത്ത, ധ്വനിസാന്ദ്രതയുടെ അമിത പ്രയോഗത്തില്‍ ഊന്നേണ്ടുന്ന  വിപര്യയം വന്നുപെട്ടേക്കാം. വൈയക്തികവും ചരിത്രപരവുമായ ട്രോമകളുടെ അതീവ ന്യൂനോക്തിയിലുള്ള സാന്ദ്രീകരണത്തില്‍ വ്യാഖ്യാന സാധ്യത വര്‍ദ്ധിച്ചേക്കാമെങ്കിലും പാത്രസൃഷ്ടിയുടെയും ഇതര ഫിക് ഷനല്‍ ആനന്ദങ്ങളുടെയും ഇടം ബലികഴിക്കപ്പെടാം. ഇതൊരു അപകട മേഖലയാണ് – സര്‍ഗ്ഗസിദ്ധിയുടെ ധാരാളിത്തം കൊണ്ടുമാത്രം തെന്നിവീഴാതെ രക്ഷപെടാനാകുന്ന ഇടം. അരനൂറ്റാണ്ടു നീളുന്ന കഥാകാലത്തിന്റെയും അതിനപ്പുറവും നീളുന്ന സ്മൃതികാലത്തിന്റെയും അനുഭവലോകം ഒന്നെത്തിനോക്കാന്‍ പോലും വേണ്ടത്ര വ്യാപ്തിയല്ല എസ്. സജിനി എഴുതിയ തൊണ്ണൂറു പേജില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ‘രഹസ്യ ഭൂഖണ്ഡങ്ങള്‍’ എന്ന നോവെല്ലയില്‍ ഉള്ളത്. എങ്കിലും ഭാവതീവ്രമായ ഭാഷയുടെ കരുത്തില്‍ എഴുത്തുകാരി വലിയൊരളവ് ഈ പരിമിതി മറികടക്കുന്നുണ്ട്.

ജാതിയും മതവും നിറവും ചുറ്റിവരിയുന്ന മനുഷ്യജീവിതത്തിന്റെ കുരുക്കുകളെ കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആമുഖത്തില്‍ത്തന്നെ എഴുത്തുകാരി വായനക്കാരെ നേരിടുന്നത്. ഈ അരികുവല്‍ക്കരണ ശക്തികളുടെ വിളയാട്ടം പിതൃദായമായിത്തന്നെ കിട്ടിയവളാണ് ആഖ്യാതാവ്. കവിയും കമ്യൂണിസ്റ്റും ചിലരുടെയൊക്കെ ഭാഷ്യങ്ങളില്‍ നക്സലൈറ്റും ആയിരുന്ന പിതാവിനെ കുറിച്ചുള്ള അന്വേഷണം, നോവലിന്റെ ഉള്ളടക്കത്തില്‍ നിറയുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലേക്കും അവര്‍ കടന്നുപോകുന്ന വൈയക്തികവും ചരിത്രപരവുമായ ട്രോമകളിലേക്കും ഒന്നിന് പിറകെ ഒന്നായി നീങ്ങുന്നു. കവികള്‍, ശില്‍പ്പികള്‍, ശില്‍പ്പിയുടെ മോഡല്‍, ചിത്രകാരന്മാര്‍, ചിത്രവേല ചെയ്യുന്നവര്‍, ഒറ്റപ്പെട്ടവര്‍, തെറ്റിദ്ധരിക്കപ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, മനസ്സിന്റെ പിടി വിട്ടുപോയവര്‍, അഗമ്യഗമനത്തിന്റെ നാനാമുഖങ്ങള്‍, പിതൃത്വം അടിച്ചേല്‍പ്പിക്കപ്പെട്ടവന്‍, പെടുപിറവിയുടെ പരാജയ ബോധം വേട്ടയാടുന്നവന്‍, ചരിത്രം കൊണ്ട് മുറിവേറ്റവര്‍, സ്വയം പ്രഖ്യാപിത അഭയാര്‍ഥികള്‍, ലിംഗസ്വത്വത്തിന്റെ തടവില്‍ പെട്ടുപോയ പെണ്‍ജന്മങ്ങള്‍, മത- ജാതി വിഭാഗീയതകള്‍ കൊണ്ട് ഭ്രാന്തെടുത്തവര്‍, അതേ ഭ്രാന്തിന്റെ ഇരകളായി ഒടുങ്ങുകയോ തകര്‍ന്നുപോകുകയോ ചെയ്യുന്നവര്‍ ... അന്വേഷണത്തില്‍ കണ്ടുമുട്ടുന്ന/ അറിയാനിടവരുന്ന മുഖങ്ങള്‍ ഒട്ടേറെയാണ്. ഒരു ചെറുനോവലിനു താങ്ങാനാവുന്നതില്‍ കൂടുതലുള്ള ഈ പാത്രവ്യാപ്തിക്കിടയിലും ചില മുഖങ്ങള്‍ വായനക്കാരെ പിടികൂടുക തന്നെ ചെയ്യും. പാപ പുണ്യങ്ങളില്‍ വിശ്വസിക്കായ്ക കൊണ്ട് മുന്‍ജന്മത്തിലെ പാപഫലം എന്ന വിവേചന ന്യായീകരണത്തെ അക്ഷരങ്ങള്‍ കൊണ്ട് എതിര്‍ക്കാന്‍ മുതിരുന്ന, കാലത്തിനു മുമ്പേ നടന്ന അച്ഛന്‍ കഥാപാത്രം, ‘കവി സഖാവ്, യുദ്ധവാര്‍ത്തകള്‍ നാട്ടിലെത്തിച്ച പഴയ റേഡിയോയിലൂടെ ‘യോദ്ധാവായി തിളങ്ങി. അച്ഛന്റെ ഡയറിയാണ് ആഖ്യാതാവിന്റെ അന്വേഷണങ്ങളുടെ തൊടുത്തുവിടല്‍ ആവുന്നതും. കലയുടെ ഉന്മാദത്തിനും ബുദ്ധിഭ്രമത്തിന്റെ നിലയില്ലായ്മക്കും ഇടയില്‍ നഷ്ടപ്പെടുന്ന ജോസ്, അയാള്‍ക്ക് മോഡല്‍ ആയും അന്യമതക്കാരന്‍ തങ്ങളുടെ ദൈവങ്ങളുടെ രൂപം കൊത്തുന്നതില്‍ വിറളി പൂണ്ട വേട്ടക്കാര്‍ക്ക് അവരുടെ ഉന്മാദം തീര്‍ക്കാനുള്ള പെണ്ണുടല്‍ ആയും ഒടുങ്ങുന്ന ആനി, വല്യപ്പന്റെ മകനും അപ്പന്റെ സഹോദരനുമെന്ന വിചിത്ര വിധിയില്‍ വീര്‍പ്പുമുട്ടുന്ന സെബാന്‍ തുടങ്ങിയര്‍ അക്കൂട്ടത്തില്‍ പെടും.

‘വിഭജനം എന്ന പ്രമേയം ഇന്ത്യാ-പാക് വിഭജനത്തിന്റെയും ബംഗ്ലാദേശ് വിമോചനത്തിന്റെയും ഇന്ത്യ-പാക്‌ യുദ്ധത്തിന്റെയും ചരിത്ര ഭാരങ്ങളിലൂടെ മാത്രമല്ല, പാക്കിസ്ഥാനി അമ്മയുടെയും ഇന്ത്യന്‍ അച്ഛന്റെയും ഉപേക്ഷിക്കപ്പെട്ട മകളായ, ‘രണ്ടു രാജ്യങ്ങളിലും എകയാക്കപ്പെട്ട കൃതികയുടെ വേരന്വേഷണത്തിലൂടെയും നോവലില്‍ ഇടം പിടിക്കുന്നു. ഇതേ ചരിത്ര ബദ്ധത, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പായി കവി സഖാവിനെ വേട്ടയാടുന്നു. ‘ദളിതനും ക്രിസ്ത്യാനിയും ഈഴവനും മാറുമറയ്ക്കാത്ത സ്ത്രീകളും ചെളിപുരണ്ട പൂണൂല്‍ധാരികളും’ കാവല്‍ നില്‍ക്കുന്ന ചരിത്രത്തിന്റെ താണ്ഡവം, വിവേചനങ്ങളായും സ്ത്രീവിരുദ്ധതയായും തുടരുന്നത് നോവല്‍ നിരീക്ഷിക്കുന്നു. ‘അറിയപ്പെടാത്ത ചിത്രകാരി’ ആയിരുന്ന റാഹേലമ്മായി, രക്ഷകരാരും വരാനില്ലാതെ ‘കുത്തിയിരിക്കുന്ന അര ഡസന്‍ പെണ്ണുങ്ങള്‍ മാത്രമുള്ള ഒറ്റപ്പെട്ട വീട്, എല്ലാ വിഭാഗീയ ഉന്മാദങ്ങളുടെയും ഒടുവിലത്തെ യുദ്ധഭൂമി പെണ്ണുടലാണ് എന്ന ന്യായേണ ‘ദൈവം നട്ട പെരുവിരലില്‍ നിന്ന് മുലഞെട്ടുകള്‍ വരെ രൂപം പ്രാപിച്ച നഗ്നശരീരം മാത്രമായിരുന്ന ആനി തുടങ്ങി ചുരുങ്ങിയ സൂചനകളിലൂടെ നോവലില്‍ കോറിയിടുന്ന ലോകം ഫലത്തില്‍ ഏറെ വിശാലമാണ്.

ഭഷാപ്രയോഗത്തിലെ ഭാവഗീതസാന്ദ്രത ഏറെ പ്രകടമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. സൂചികളും ട്യൂബുകളും ഉടലില്‍ കൊരുക്കപ്പെടുന്ന രോഗിയുടെ അബോധത്തില്‍ ‘പച്ചപ്പുല്‍ച്ചാടിയുടെ കൂത്താടലിന്റെ ആഹ്ളാദപ്പെരുമയും ‘നറുനീണ്ടിക്കിഴങ്ങിന്റെ കിണറാഴത്തണു’പ്പും മേളിക്കുന്നു. കുടുംബത്തകര്‍ച്ച ‘പലപല ഏടുകളിലായി ഒരേ വീട്ടില്‍ ചിതറിക്കിടന്ന കഥാപാത്രങ്ങളാകുന്നു. നോവെല്ല രൂപത്തിന്റെ ശില്‍പ്പ ഭാവമായ ജമ്പ്-കട്ട്‌ രീതിയിലുള്ള ചെറു ഖണ്ഡങ്ങള്‍ക്ക് നല്‍കിയ ഉപശീര്‍ഷകങ്ങള്‍ മറ്റൊരു ഉദാഹരണമാണ്: ‘ഓര്‍മ്മകളുടെ വിഭജനം, ‘തലച്ചോറിനുള്ളിലെ റൂട്ട്മാപ്പ്, ‘ഏകാകിയായ ഒരാളുടെ മീന്‍പിടിത്തം, ‘കുത്തിയിരിക്കുന്ന പെണ്ണുങ്ങളും മധുരക്കള്ളും, ‘ദൈവപ്പുരയിലെ നഗ്നശില്‍പ്പം തുടങ്ങിയ ദീപ്തവും ശക്തവുമായ പ്രയോഗങ്ങള്‍ പുസ്തകത്തില്‍ ഉടനീളം നാം വായിക്കുന്നു.