Featured Post

Friday, September 4, 2026

Slavenka Drakulić: Anatomy of History

 

സ്ലാവെങ്ക ദ്രാക്കുലിച്ച്: ചരിത്രത്തിന്റെ ശരീരശാസ്ത്രം



(2026 ജൂണില്‍ അന്തരിച്ച വിഖ്യാത ക്രോയേഷ്യന്‍ എഴുത്തുകാരി സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ രചനാലോകത്തിലേക്ക്. കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകർച്ചയും, തീവ്രദേശീയതയുടെ വളർച്ചയും, അതിനുശേഷമുള്ള അസ്തിത്വപരമായ അസ്വസ്ഥതകളും ശക്തമായ സ്ത്രീപക്ഷ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നതിലൂടെ അന്ത്യകാല യുഗോസ്ലാവിയയുടെ ഏറ്റവും മികച്ച ആഖ്യായികാകാരിയായി അവര്‍ ഉയർന്നുനില്‍ക്കുന്നു.)

ഫസല്‍ റഹ് മാന്‍

വലിയ രാഷ്ട്രീയ-ചരിത്ര സംഭവങ്ങൾ സാധാരണ മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ നിത്യജീവിതത്തെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് നിര്‍ഭയമായി രേഖപ്പെടുത്തിയതിലൂടെയാണ് ക്രോയേഷ്യൻ എഴുത്തുകാരിയും സോഷ്യോളജിസ്റ്റുമായ സ്ലാവെങ്ക ദ്രാക്കുലിച്ച് ആഗോളതലത്തിൽ ശ്രദ്ധേയയായത്. 1949-ൽ റിയേക്കയിൽ ജനിച്ച അവർ സാഗ്രെബ് സർവകലാശാലയിൽ നിന്നാണ് താരതമ്യ സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദം നേടിയത്. ബാൾക്കൻ ദേശീയതയോടുള്ള കടുത്ത വിമർശനങ്ങൾ, സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം, കമ്മ്യൂണിസ്റ്റ് അനന്തര സമൂഹത്തിന്റെ സങ്കീർണ്ണതകൾ എന്നിവയെക്കുറിച്ചുള്ള തീക്ഷ്ണമായ കൃതികളിലൂടെ അവർ മുൻ യുഗോസ്ലാവിയൻ നാടുകളിൽ സ്ത്രീപക്ഷ ചിന്തകൾക്കും സംവാദങ്ങൾക്കും അടിത്തറയിട്ടു.

മാർഷൽ ടിറ്റോയുടെ ഭരണം (1945–1980) യുഗോസ്ലാവിയയെ ഒരു 'ഉദാര കമ്മ്യൂണിസ്റ്റ്' രാജ്യമായാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. സോവിയറ്റ് ചേരിയെ അപേക്ഷിച്ച് സാംസ്കാരിക സ്വാതന്ത്ര്യവും സാമ്പത്തിക അഭിവൃദ്ധിയും അവിടെയുണ്ടായിരുന്നു. എന്നാൽ പുറമെ കണ്ട ഈ തിളക്കത്തിന് പിന്നിൽ സാധാരണക്കാരുടെ ജീവിതം കടുത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു എന്ന് ദ്രാക്കുലിച്ച് തന്റെ കൃതികളിലൂടെ തുറന്നുകാട്ടി. ടിറ്റൊയ്ക്ക് ശേഷം, 1990-കളിൽ യുഗോസ്ലാവിയ വംശീയ യുദ്ധങ്ങളിലൂടെ ദാരുണമായി തകർന്നപ്പോൾ, അതിന് കാരണമായ തീവ്രദേശീയതയ്ക്കും വംശീയ വിദ്വേഷത്തിനുമെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. എന്നാൽ സ്വന്തം നാട്ടിൽ അവർ കടുത്ത മാധ്യമവേട്ടയ്ക്കും ആക്രമണങ്ങൾക്കും ഇരയായി. തുടർന്ന് ജന്മനാട് ഉപേക്ഷിച്ച് സ്വീഡനിലേക്ക് പലായനം ചെയ്യേണ്ടി വന്ന അവർ, അവിടെയിരുന്നുകൊണ്ട് ദി ഗാർഡിയൻ, ദി ന്യൂയോർക്ക് ടൈംസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ തന്റെ എഴുത്ത് തുടർന്നു.

കമ്മ്യൂണിസ്റ്റ് വിമർശനവും രാഷ്ട്രീയ ഉപന്യാസങ്ങളും:

മുൻ യുഗോസ്ലാവിയയിൽ പുറത്തിറങ്ങിയ ആദ്യത്തെ സ്ത്രീപക്ഷ ഉപന്യാസ സമാഹാരവും കമ്മ്യൂണിസ്റ്റ് ചേരിയിലെ സ്ത്രീപക്ഷ ചിന്തകളുടെ അടിസ്ഥാന ഗ്രന്ഥവുമാണ് ദ്രാക്കുലിച്ചിനെ ആദ്യമായി ശ്രദ്ധേയയാക്കിയ ദി മോർട്ടൽ സിൻസ് ഓഫ് ഫെമിനിസം (1980s). ഈ പുസ്തകത്തിന്റെ പേര് തന്നെ കടുത്ത പരിഹാസം നിറഞ്ഞതാണ്. ഫെമിനിസം എന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കെതിരായ ഒരു പ്രത്യയശാസ്ത്രപരമായ മതദ്രോഹമാണ്— അഥവാ ഒരു 'മഹാപാപമാണ്' (Mortal Sin) എന്ന ഭരണകൂട അനുകൂല രാഷ്ട്രീയ സംഘടനകളുടെ ആരോപണത്തിനുള്ള മറുപടിയായിരുന്നു ഈ കൃതി. സോഷ്യലിസ്റ്റ് പുരുഷാധിപത്യത്തിന്റെ കാപട്യങ്ങളെ ഈ പുസ്തകം പൂർണ്ണമായി തുറന്നുകാട്ടി. സോഷ്യലിസത്തിന് കീഴിൽ സ്ത്രീകൾക്ക് നിയമപരമായി തുല്യത ഉണ്ടായിരുന്നുവെങ്കിലും, പ്രായോഗികമായി അവർക്ക് മുഴുവൻ സമയ ജോലിയും ഒപ്പം വീട്ടുജോലികളുടെ ഭാരവും ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്ന ഒരു 'ഇരട്ട ഭാരം' ഉണ്ടായിരുന്നു. ഭരണകൂടം മൂടിവെക്കാൻ ശ്രമിച്ച ഗാർഹിക പീഡനം, ബലാത്സംഗം, വേശ്യാവൃത്തി, വിദ്യാഭ്യാസരംഗത്തെ ലൈംഗികവിവേചനം, സ്ത്രീള്‍ക്ക് സ്വന്തം ശരീരത്തിന്മേലുള്ള സ്വയംഭരണം (bodily autonomy) തുടങ്ങിയ നിഷിദ്ധ പ്രമേയങ്ങളെ (taboo topics) ദ്രാക്കുലിച്ച് നിര്‍ഭയമായി അഭിമുഖീകരിച്ചു. പുരുഷാധിപത്യത്തോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ തുടക്കമായിരുന്നു ഇത്.

കമ്യൂണിസ്റ്റ് കാലത്തെ കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങള്‍ പ്രധാനമായും നാല് കൃതികളിലൂടെ നമുക്ക് മനസ്സിലാക്കാം. ഇതില്‍ ആദ്യത്തേത് ഹൗ വി സർവൈവ്ഡ് കമ്മ്യൂണിസം ആൻഡ് ഈവൻ ലാഫ്ഡ് (1991) എന്ന ലേഖന സമാഹാരമാണ്. ടിറ്റോയുടെ കാലത്തെ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. വലിയ രാഷ്ട്രീയ സിദ്ധാന്തങ്ങൾക്കപ്പുറം നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യം, ഭരണകൂടത്തിന്റെ കാപട്യങ്ങൾ, നിശബ്ദമായ അടിച്ചമർത്തലുകൾ എന്നിവ സാധാരണ മനുഷ്യരെ, പ്രത്യേകിച്ച് സ്ത്രീകളെ എങ്ങനെയാണ് ബാധിച്ചത് എന്ന് ഈ ഉപന്യാസങ്ങള്‍ വരച്ചുകാട്ടുന്നു. കമ്മ്യൂണിസത്തെ അതിജീവിച്ചവർ വെറും ഇരകളല്ല, മറിച്ച് അതിനുള്ളിലിരുന്ന് ചിരിക്കാൻ ശീലിച്ചവരാണെന്ന് അവർ സമർത്ഥിക്കുന്നു. ബാൾക്കൻ എക്സ്പ്രസ് (1992) എന്ന കൃതി, 1980-ൽ ടിറ്റോയുടെ മരണശേഷം ഫെഡറൽ സംവിധാനം തകരുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോഴുള്ള ആഘാതത്തെയാണ് അടയാളപ്പെടുത്തുന്നത്. യുഗോസ്ലാവിയയുടെ പെട്ടെന്നുള്ള തകർച്ച, യുദ്ധത്തിന്റെ കയ്പേറിയ ഓർമ്മകൾ എന്നിവ ഇതിലുണ്ട്. ടിറ്റോയുടെ 'ഉദാരത' യഥാർത്ഥത്തിൽ രാജ്യത്തിനകത്തെ വലിയ വംശീയ വിള്ളലുകളെ താൽക്കാലികമായി മൂടിവെക്കുക മാത്രമാണ് ചെയ്തതെന്ന കടുത്ത തിരിച്ചറിവ് ഈ കൃതി പങ്കുവെക്കുന്നു. കഫേ യൂറോപ്പ (1996), 1990-കളിലെ കമ്മ്യൂണിസ്റ്റ് അനന്തര പരിവർത്തന കാലത്തെയാണ് ചർച്ചക്കെടുക്കുന്നത്. ഇവിടെ എഴുത്തുകാരിയുടെ ശൈലിയിൽ കടുത്ത സിനിസിസത്തിനു പകരം ഒരുതരം പരിഹാസവും സഹിഷ്ണുതയും കടന്നുവരുന്നു. കമ്മ്യൂണിസത്തിന് ശേഷമുള്ള ജീവിതത്തിലെ അസംബന്ധങ്ങൾ—അഴിമതി, പശ്ചാത്യ രാജ്യങ്ങളുടെ കുറ്റപ്പെടുത്തലുകൾ, ടിറ്റോയുടെ ഭരണകൂടം അവശേഷിപ്പിച്ചുപോയ നിഴലുകൾ എന്നിവയെ അവർ വിമർശനാത്മകമായി സമീപിക്കുന്നു.

കമ്മ്യൂണിസത്തിന്റെ തകർച്ചയെയും ടിറ്റോയുടെ യുഗോസ്ലാവിയയെയും ഒരു ദൂരത്തുനിന്ന് നോക്കിക്കണ്ട് പരിഹാസത്തിലൂടെയും ഉപമകളിലൂടെയും (allegory and satire) ആവിഷ്കരിക്കുന്ന കൃതിയാണ് എ ഗൈഡഡ് ടൂർ ത്രൂ ദി മ്യൂസിയം ഓഫ് കമ്മ്യൂണിസം (2011). കിഴക്കൻ യൂറോപ്പിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള എട്ട് മൃഗങ്ങളാണ് (എലി, തത്ത, കരടി, പൂച്ച, മൂഷികൻ, പന്നി, പട്ടി, കാക്ക) ഇതിലെ കഥാകാരന്മാർ. ഓരോ മൃഗവും ഓരോ രാജ്യത്തെ പ്രതിനിധീകരിക്കുന്നു (ഉദാഹരണത്തിന് യുഗോസ്ലാവിയയുടെ തത്ത, പോളണ്ടിന്റെ പൂച്ച). ജോർജ്ജ് ഓർവലിന്റെ 'ആനിമൽ ഫാം' പോലെ മൃഗങ്ങളുടെ ശബ്ദത്തിലൂടെയാണ് പ്രത്യയശാസ്ത്രങ്ങളെ വിമർശിക്കുന്നതെങ്കിലും, ദ്രാക്കുലിച്ചിന്റെ കൃതി കൂടുതൽ ചരിത്രപരവും (ഉദാഹരണത്തിന് ബെർലിൻ മതിൽ, റൊമാനിയയിലെ ചൗഷസ്ക്യുവിന്റെ ഭരണം) വൈകാരികവുമായ നിരീക്ഷണങ്ങളാൽ സമ്പന്നമാണ്. മൃഗങ്ങളുടെ ആഖ്യാനസ്വരം ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങളെ പരിഹാസത്തോടെയും യുക്തിയോടെയും സമീപിക്കാൻ എഴുത്തുകാരിക്ക് സ്വാതന്ത്ര്യം നൽകുന്നു.

ദ്രാക്കുലിച്ചിന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും സുപ്രധാനവും ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടതുമായ കൃതിയാണ് 'ദേ വുഡ് നെവർ ഹർട്ട് എ ഫ്ലൈ' (2003). അതുവരെ രാഷ്ട്രീയ മാറ്റങ്ങളെയും സ്ത്രീശരീരത്തെയും കുറിച്ച് എഴുതിയ ദ്രാക്കുലിച്ച്, ഈ കൃതിയിലൂടെ മനുഷ്യരിലെ നന്മതിന്മകളുടെ മനഃശാസ്ത്രത്തിലേക്കും യുദ്ധകാലത്ത് സാധാരണ മനുഷ്യർ എടുക്കുന്ന തീരുമാനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിലും ക്രൊയേഷ്യയിലെ മറ്റ് കോടതികളിലും നടന്ന യുദ്ധക്കുറ്റവാളികളുടെ വിചാരണകൾ മാസങ്ങളോളം നേരിട്ട് കണ്ടതിന് ശേഷമാണ് ദ്രാക്കുലിച്ച്  പുസ്തകം രചിക്കുന്നത്. യുദ്ധകാലത്ത് ക്രൂരമായ വംശഹത്യകൾക്കും പീഡനങ്ങൾക്കും നേതൃത്വം നൽകിയ ഒരു ഡസനോളം യുദ്ധക്കുറ്റവാളികളുടെ സൂക്ഷ്മമായ വ്യക്തിചിത്രങ്ങളാണ് ഈ കൃതി വരച്ചുകാട്ടുന്നത്. ഇതിലൂടെ Award for European Understanding അവർക്ക് ലഭിക്കുകയുണ്ടായി.

പുസ്തകത്തില്‍ ദ്രാക്കുലിച്ച് മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ആശയമാണ് "കുറ്റബോധത്തിന്റെ വ്യക്തിവൽക്കരണം" (individualization of guilt). യുദ്ധക്കുറ്റങ്ങളെ ഒരു ജനതയുടെയോ വംശത്തിന്റെയോ കൂട്ടായ ഉത്തരവാദിത്തമായി കണ്ട് (Collective guilt) എല്ലാവരെയും കുറ്റക്കാരാക്കുന്ന രീതിയെ അവർ എതിർക്കുന്നു. പകരം, യുദ്ധകാലത്ത് ക്രൂരതകൾ ചെയ്യാൻ തീരുമാനിച്ച ഓരോ വ്യക്തിയും അവരുടെ സ്വന്തം തീരുമാനങ്ങൾക്ക് വ്യക്തിപരമായിത്തന്നെ മറുപടി പറയണം എന്ന് അവർ വാദിക്കുന്നു. 'ഒരു ഈച്ചയെപ്പോലും നോവിക്കാത്ത' സാധാരണക്കാരായ മനുഷ്യർ യുദ്ധസാഹചര്യങ്ങളിൽ എങ്ങനെയാണ് ക്രൂരന്മാരായ കുറ്റവാളികളായി മാറുന്നതെന്നും, പ്രത്യയശാസ്ത്രങ്ങളുടെ മറവിൽ അവർ നടത്തുന്ന കൊടുംക്രൂരതകളെയും മനഃശാസ്ത്രപരമായ ആഴത്തോടെ ദ്രാക്കുലിച്ച് വിശകലനം ചെയ്യുന്നു.

ഉപന്യാസങ്ങളിൽ നിന്ന് ഫിക്ഷനിലേക്ക്:

സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ ഏറ്റവും വിപ്ലവാത്മകമായ ആദ്യ നോവലാണ് 'ഹോളോഗ്രാംസ് ഓഫ് ഫിയർ' (1987). കടുത്ത രോഗാവസ്ഥയെയും മരണഭയത്തെയും അഭിമുഖീകരിക്കുന്ന ഒരു സ്ത്രീയുടെ മനഃശാസ്ത്രപരമായ ആഖ്യാനമാണ് നോവല്‍. ബോസ്റ്റണിലെ ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന നോവൽ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ഒരു സ്ത്രീയുടെ മാനസിക ആഘാതങ്ങളെയും സ്വത്വപ്രതിസന്ധിയെയും അതീവ സൂക്ഷ്മമായി പരിശോധിക്കുന്നു. മുഖ്യകഥാപാത്രം ആശുപത്രി കിടക്കയിൽ സുഖം പ്രാപിച്ചുവരുമ്പോൾ, കഥ അമേരിക്കയിലെ വർത്തമാനകാല യാഥാർത്ഥ്യങ്ങളിൽ നിന്നും അവരുടെ കുട്ടിക്കാലത്തെ യുഗോസ്ലാവിയൻ ഓർമ്മകളിലേക്ക് മാറിമറിയുന്നു. ക്രൂരനായ പിതാവ് ഏൽപ്പിച്ച ആഘാതങ്ങൾ, അമ്മയും മകളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ, മരണത്തോടുള്ള കടുത്ത ഭയം എന്നിവയിലൂടെ അവര്‍ കടന്നുപോകുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഓരോ ചെറിയ ശാരീരിക മാറ്റങ്ങളെയും അതീവ സൂക്ഷ്മതയോടെ, ആത്മീയവും അസ്തിത്വപരവുമായ (existential) തലത്തിൽ ദ്രാക്കുലിച്ച് വരച്ചുകാട്ടുന്നു.

യുഗോസ്ലാവിയയുടെ തകർച്ചയ്ക്ക് തൊട്ടുമുമ്പ് പുറത്തിറങ്ങിയ മാർബിൾ സ്കിൻ (1989) എന്ന നോവല്‍ ശില്പിയായ മകൾ, വൈകാരികമായി അകന്നുനിൽക്കുന്ന അമ്മ, അമ്മയുടെ കാമുകൻ എന്നിവർക്കിടയിലെ ഇരുണ്ട മനോവ്യാപാരങ്ങളെയാണ് പരിശോധിക്കുന്നത്. കമ്മ്യൂണിസ്റ്റ് യാഥാസ്ഥിതിക സമൂഹത്തിൽ ഒരു 'അമ്മ'യെ കേവലമൊരു മാതൃരൂപത്തിനപ്പുറം സ്വന്തമായി ലൈംഗിക ചോദനകളുള്ള ഒരു സ്ത്രീയായി (mother as a sexual being) അടയാളപ്പെടുത്താൻ നോവൽ ധീരത കാണിക്കുന്നു. മാതൃത്വവും സ്ത്രീയുടെ ലൈംഗികതയും പരസ്പരം എങ്ങനെയാണ് ഏറ്റുമുട്ടുന്നത് എന്ന് നോവൽ വിശകലനം ചെയ്യുന്നു. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന അവഗണനകളും അമ്മയുടെ സ്നേഹത്തിനായി മത്സരിക്കേണ്ടി വരുമ്പോൾ ഒരു പെൺകുട്ടിക്കുണ്ടാകുന്ന മാനസിക ആഘാതങ്ങളും ചർച്ചയാകുന്നു. പ്രതീകാത്മക തലത്തില്‍, നോവലിലെ സങ്കീർണ്ണമായ കുടുംബബന്ധങ്ങൾ യഥാർത്ഥത്തിൽ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന യുഗോസ്ലാവിയ എന്ന രാജ്യത്തിന്റെ തന്നെ വലിയൊരു രൂപകമാണ് (National Allegory). വിശ്വസിക്കാൻ കൊള്ളാത്ത ഒരു അമ്മയോട് മകൾക്കുള്ള അതേ സങ്കീർണ്ണമായ ബന്ധമാണ്, തകർന്നുകൊണ്ടിരിക്കുന്ന പിതൃ അധികാര യുഗോസ്ലാവിയൻ ഭരണകൂടത്തോട് അവിടുത്തെ പൗരന്മാർക്കുള്ളത് എന്ന് എഴുത്തുകാരി സമർത്ഥിക്കുന്നു.

'ദി ടേസ്റ്റ് ഓഫ് എ മാൻ' (1994) സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ ഏറ്റവും ഞെട്ടിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ കൃതിയാണ്. ഭ്രാന്തമായ പ്രണയം, ലൈംഗിക തൃഷ്ണ, നരഭോജനം (cannibalism) എന്നിവയെ പ്രമേയമാക്കിയ അതീവ സ്തോഭജനകമായ കൃതിയില്‍, ന്യൂയോർക്കിൽ പഠിക്കുന്ന ഒരു പോളിഷ് ഗവേഷക തന്റെ വിവാഹിതനായ ബ്രസീലിയൻ കാമുകനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി, അയാളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുന്നതാണ് ഇതിവൃത്തം. സ്ത്രീപക്ഷ നിലപാടുകളെ ഏറ്റവും വിലക്കപ്പെട്ട അതിരുകളിലേക്ക് (taboo territory) തള്ളിവിടുന്ന ഈ കൃതി, തീവ്രമായ പ്രണയഭ്രാന്ത്, ശരീരത്തിന്റെ വന്യത, സ്ത്രീ അനുഭവിക്കുന്ന തീക്ഷ്ണമായ ഒറ്റപ്പെടൽ എന്നിവയെ 'ശുദ്ധമായ വിശപ്പ്' (pure appetite) എന്ന സങ്കൽപ്പത്തിലൂടെ വിശകലനം ചെയ്യുന്നു. തന്റെ ക്രൂരപ്രവൃത്തിയെ അതീവ യുക്തിഭദ്രവും വിശകലനാത്മകവുമായി ന്യായീകരിക്കുന്ന ഗവേഷകയായ നായികയുടെ ആത്മഗതമായാണ് നോവലിന്റെ ആഖ്യാനം. കേവലമൊരു കുറ്റകൃത്യത്തിനപ്പുറം ആത്യന്തികമായ പ്രണയത്തിന്റെ വിനാശകരമായ അതിരുകൾ, മതപരമായ ഭ്രാന്ത്, അസ്തിത്വപരമായ ഭ്രംശനം (existential displacement) എന്നിവയുടെ ഒരു ബഹുമുഖ രൂപകമായാണ് (Multi-layered Allegory) നോവൽ വായിക്കപ്പെടുന്നത്. യുഗോസ്ലാവിയയെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് അനന്തര കാലത്തെക്കുറിച്ചോ ഉള്ള രാഷ്ട്രീയ പരാമർശങ്ങളെ എഴുത്തുകാരി ഇതിൽ ബോധപൂർവ്വം ഒഴിവാക്കുന്നുണ്ട്. വലിയ ഭൗമ-രാഷ്ട്രീയ (macro-geopolitics) ചർച്ചകളിൽ നിന്നും മാറി, മനുഷ്യന്റെ ഒറ്റപ്പെടലിനെയും 'ശരീരത്തിന്റെ ഭൂമിശാസ്ത്രത്തെയും' (Geography of the Body) സാർവത്രികമായ ഒരു തലത്തിൽ ദൃശ്യവൽക്കരിക്കാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്.

'എസ്.: എ നോവൽ എബൗട്ട് ദി ബാൾക്കൻസ്' (S: A Novel About the Balkans - 1999) സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും ശക്തവും പിടിച്ചുലയ്ക്കുന്നതുമായ കൃതിയാണ്. 'ദി ടേസ്റ്റ് ഓഫ് എ മാൻ' എന്ന നോവലിന്റെ പ്രതീകാത്മകമായ തലങ്ങളിൽ നിന്ന് മാറി, നേരിട്ടുള്ള രാഷ്ട്രീയ-ഭൗമസാഹചര്യങ്ങളിലേക്കുള്ള ദ്രാക്കുലിച്ചിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ കൃതി. ബോസ്നിയൻ യുദ്ധകാലത്ത് റാദോവാന്‍ കരാഡിച്ചിന്റെ സെര്‍ബ് സൈന്യം നടത്തിപ്പോന്ന റേപ്പ് ക്യാമ്പുകളുടെ യഥാർത്ഥ ക്രൂരതകളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട നോവൽ, യുദ്ധകാലത്ത് സ്ത്രീകൾക്കെതിരെ ആയുധമായി പ്രയോഗിക്കപ്പെടുന്ന ആസൂത്രിതമായ ലൈംഗിക അതിക്രമങ്ങളുടെ അതീവ ദാരുണമായ ഒരു തുറന്നുകാട്ടലാണ്. ബോസ്നിയൻ ദുരന്തത്തിന്റെ പച്ചയായ സാക്ഷ്യപത്രമായ ഈ കൃതി, ഫിക്ഷനെ 'സാക്ഷ്യ സാഹിത്യമായി' (Witness Literature) മാറ്റിയെടുക്കുന്നു. യുദ്ധത്തിൽ സ്ത്രീശരീരങ്ങള്‍ എങ്ങനെയാണ് യുദ്ധോപകരണമായി മാറുന്നതെന്ന് നോവൽ തുറന്നുകാട്ടുന്നു. വ്യക്തിപരമായ ആന്തരിക സംഘർഷങ്ങളിൽ നിന്നും ശാരീരിക അവസ്ഥകളിൽ നിന്നും മാറി, ഒരു ജനതയുടെ കൂട്ടായ ആഘാതങ്ങളിലേക്കും (collective trauma) രാഷ്ട്രീയ അക്രമങ്ങളിലേക്കും എഴുത്തുകാരി തന്റെ ശ്രദ്ധ തിരിക്കുന്നതിന്റെ പ്രധാന അടയാളമാണ് ഈ നോവൽ. നോവലിനെ ആസ്പദമാക്കി ഐറിഷ് സംവിധായിക ജുവാനിറ്റ വില്‍സണ്‍ സംവിധാനം ചെയ്ത As If I Am Not There (2010) എന്ന ചിത്രം, നോവലിന്റെ ആന്തരാഖ്യാനം (interiority) കുറെയേറെ ബാലികഴിക്കുന്നുണ്ടെങ്കിലും പുസ്തകത്തോട് ഏറെക്കുറെ നീതി പുലര്‍ത്തുന്നുണ്ട്.

പിൽക്കാല നോവലുകൾ: ജീവചരിത്രവും സ്ത്രീപക്ഷ പുനർവായനയും

സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ ഏറ്റവും ഒടുവിലായി പുറത്തുവന്ന നോവലുകൾ അവരുടെ എഴുത്തുജീവിതത്തിലെ വളരെ സവിശേഷമായ ഒരു ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ സ്ത്രീകളുടെ ജീവിതത്തെ ചരിത്രരേഖകൾക്കപ്പുറം അതീവ ആർദ്രതയോടെയും മനഃശാസ്ത്രപരമായ ആഴത്തോടെയും പുനർവായിക്കുകയാണ് ഈ കൃതികളിലൂടെ അവർ ചെയ്യുന്നത്. Frida’s Bed (2008), Mileva Einstein: A Theory of Grief (2016), Dora and Her Sisters (2019) എന്നിവയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ജീവചരിത്രവും സ്ത്രീപക്ഷ പുനർവായനയും (feminist reinterpretation) തമ്മിൽ സമർത്ഥമായി സമന്വയിപ്പിക്കുന്ന ഈ കൃതികള്‍, ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ മൂന്ന് സ്ത്രീകളുടെ ജീവിതങ്ങളില്‍ കേന്ദ്രീകരിക്കുന്നു. കടുത്ത ശാരീരിക ആഘാതങ്ങൾ, അതുല്യമായ കലാ/ശാസ്ത്ര പ്രതിഭ, പ്രശസ്തരായ പുരുഷന്മാരുമായുള്ള വിനാശകരമായ ബന്ധങ്ങൾ എന്നിവയായിരുന്നു ഈ സ്ത്രീകളുടെ ജീവിതത്തെ നിർണ്ണയിച്ചത്. സാധാരണ ജീവചരിത്രങ്ങൾ എഴുതുന്നതിന് പകരം, ദ്രാക്കുലിച്ച് ഫിക്ഷന്റെ സാധ്യതകൾ ഉപയോഗിച്ച് ഈ സ്ത്രീകളുടെ മനഃശാസ്ത്രപരവും ശാരീരികവുമായ അനുഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. കടുത്ത വേദനകൾക്കും കഷ്ടപ്പാടുകൾക്കും ഇടയിലും കലയിലൂടെയും സ്വന്തം സർഗ്ഗാത്മകതയിലൂടെയും അവർ തങ്ങളുടെ വ്യക്തിത്വത്തെയും കര്‍തൃത്വത്തെയും എങ്ങനെയാണ് വീണ്ടെടുക്കുന്നത് എന്ന് ഈ നോവലുകൾ അന്വേഷിക്കുന്നു.

പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന പതിനാറ് ചെറുകഥകളും ലഘുചിത്രങ്ങളും (vignettes) ഉൾക്കൊള്ളുന്ന ചെറുകൃതിയാണ് ദ്രാക്കുലിച്ചിന്റെതായി അവസാനം ലഭ്യമായ Invisible Woman and Other Stories (2018). സ്ത്രീകളുടെ വാർദ്ധക്യത്തിന്റെ മനഃശാസ്ത്രപരവും ശാരീരികവുമായ യാഥാർത്ഥ്യങ്ങളെ അതീവ ആർദ്രതയോടെയും മറയില്ലാതെയും പരിശോധിക്കുന്ന കൃതിയാണിത്. പ്രായമാകുമ്പോൾ സമൂഹം സ്ത്രീകളെ എപ്രകാരമാണ് 'കാണാതാകുന്നത്'— അഥവാ പൊതു-സ്വകാര്യ ഇടങ്ങളിൽ അവരെ എങ്ങനെയാണ് ഒരു അദൃശ്യവസ്തുവിനെപ്പോലെ (functionally invisible) പരിഗണിക്കുന്നത് എന്നതുമാണ് ഈ പുസ്തകത്തിന്റെ പ്രധാന പ്രമേയം. പ്രായമാകുന്ന ശരീരം ഏൽപ്പിക്കുന്ന ചതികളെയും, ഓർമ്മശക്തിയും ചിന്താശേഷിയും ക്രമേണയും വേദനാജനകമായും നഷ്ടപ്പെടുന്നതിനെയും ദ്രാക്കുലിച്ച് നിരീക്ഷിക്കുന്നു. കടുത്ത രോഗാവസ്ഥകളുടെയും വാർദ്ധക്യത്തിന്റെയും ഭാരത്തിൽ ദീർഘകാല ദാമ്പത്യബന്ധങ്ങളും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും മാറിമറിയുന്നു. വാർദ്ധക്യത്തെ കാല്‍പ്പനിക വൽക്കരിക്കുന്നതിന് പകരം, പ്രായമാകുമ്പോഴും സ്വന്തം സ്വാതന്ത്ര്യവും (personal autonomy) ആത്മാഭിമാനവും അന്തസ്സും നിലനിർത്താൻ സ്ത്രീ നടത്തുന്ന നിശബ്ദമായ ദൈനംദിന പോരാട്ടങ്ങളെയാണ് പുസ്തകം പകർത്തിവെക്കുന്നത്.

സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ സാഹിത്യസഞ്ചാരത്തെ ഇപ്രകാരം സാമാന്യമായി വിലയിരുത്തുമ്പോള്‍, അത് തികച്ചും കൗതുകകരമായ ഒരു ആഖ്യാന ചക്രം പൂർത്തിയാക്കുന്നതായി കാണാം. പ്രാദേശികമായ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൽ തുടങ്ങി വ്യത്യസ്ത തലങ്ങളിലൂടെ കടന്ന്  സാർവത്രികമായ സ്ത്രീഅനുഭവങ്ങളിൽ അവസാനിക്കുന്ന ആ പരിണാമം ഇങ്ങനെയാണ്: ആദ്യകാല സ്ത്രീപക്ഷ പ്രബന്ധങ്ങൾ, കമ്മ്യൂണിസ്റ്റ് ഭരണകൂട വിമർശനം, ദേശരാഷ്ട്രീയ നിരപേക്ഷമായ സാർവത്രിക ആലിഗറികൾ, ചരിത്രപരവും വംശീയവുമായ യുദ്ധാഘാതങ്ങൾ, ജീവചരിത്രപരമായ സ്ത്രീത്വം, ഒടുവില്‍ സാർവത്രിക സ്ത്രീ അനുഭവങ്ങൾ. സ്വന്തം നാട്ടിലെ സ്ത്രീകളുടെ നിശബ്ദതകൾക്ക് ശബ്ദം നൽകിക്കൊണ്ട് (early feminism) യാത്ര ആരംഭിച്ച എഴുത്തുകാരി, ലോകചരിത്രത്തിന്റെയും യുദ്ധങ്ങളുടെയും വലിയ ക്യാൻവാസുകളിലൂടെ സഞ്ചരിച്ച്, ഒടുവിൽ പ്രായമാകുന്ന ഏതൊരു സ്ത്രീയുടെയും നിശബ്ദ പോരാട്ടങ്ങളെ (universal female experience) അടയാളപ്പെടുത്തിക്കൊണ്ട് തന്റെ സാഹിത്യജീവിതത്തിന്റെ ആഖ്യാന ചക്രം പൂർണ്ണമാക്കുന്നു. ഇവയിലൂടെ യുഗോസ്ലാവിയയുടെ അന്ത്യനാളുകളുടെ ഏറ്റവും മികച്ച ആഖ്യായികാകാരിയായി (quintessential chronicler of Yugoslavian twilight) അവര്‍ ഉയർന്നുവരുന്നു; കമ്മ്യൂണിസത്തിന്റെ തകർച്ചയും, തീവ്രദേശീയതയുടെ വളർച്ചയും, അതിനുശേഷമുള്ള അസ്തിത്വപരമായ അസ്വസ്ഥതകളും തന്റെ അനുഭവങ്ങളിലൂടെ സാഹിത്യമാക്കി മാറ്റുകയും അതിനെ കൃത്യമായി വ്യാഖ്യാനിക്കുകയും ചെയ്ത എഴുത്തുകാരി. അവർ ഒരേസമയം ഒരു ചരിത്രസാക്ഷിയും, വ്യാഖ്യാതാവും, വഴികാട്ടിയുമാണ് — ഒരു രാജ്യത്തിന്റെ ഉദയത്തിലും തകർച്ചയിലും ഓർമ്മകളിലും മനുഷ്യന്റെ ഏറ്റവും വ്യക്തിപരമായ അനുഭവങ്ങളും (the intimate) വലിയ ചരിത്രവും (the historical) എങ്ങനെയാണ് പരസ്പരം തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നത് എന്ന് അവർ വായനാ ലോകത്തിന് കാണിച്ചുതരുന്നു.

Thursday, September 3, 2026

Season of Martyrdom by Jamal Naji / Paula Hyder

 

ജമാല്‍ നാജിയുടെ ‘രക്തസാക്ഷിത്തത്തിന്റെ കാലം – വിശ്വാസബലികളുടെ വിചാരണ



സമകാലിക അറബ്-പലസ്തീനിയൻ സാഹിത്യത്തിൽ, അറബ് വസന്തത്തിന് ശേഷമുള്ള രാഷ്ട്രീയ-സാമൂഹിക തകർച്ചകളെയും തീവ്രവാദ തരംഗങ്ങളെയും ഏറ്റവും ധീരമായി വിചാരണ ചെയ്ത കൃതിയാണ് ജമാൽ നാജി യുടെ 'രക്തസാക്ഷിത്തത്തിന്റെ കാലം' (Season of Martyrdom/ മൌസുമില്‍ ഹൂരിയാത് -2015). അമ്മാന്റെ വരേണ്യ മുതലാളിത്ത ആഡംബരങ്ങൾക്കും യുദ്ധക്കളങ്ങളിലെ വ്യാജ ആത്മീയ വാഗ്ദാനങ്ങൾക്കും ഇടയിൽപ്പെട്ട് തകരുന്ന ഒരു തലമുറയുടെ കഥയാണ് നോവൽ പറയുന്നത്. ബഹുസ്വരാഖ്യാനം (Polyphony), നമ്പാനാവാത്ത ആഖ്യാതാക്കൾ (Unreliable Narrators) എന്നീ ഉത്തരാധുനിക ആഖ്യാന സാങ്കേതങ്ങളിലൂടെ, പോസ്റ്റ്-ഓസ്ലോ/പോസ്റ്റ്-അറബ് സ്പ്രിംഗ് കാലഘട്ടത്തിൽ പവിത്രമായ സങ്കൽപ്പങ്ങൾ അധികാര-സാമ്പത്തിക താൽപ്പര്യങ്ങൾക്കായി എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഡിസ്റ്റോപ്പിയൻ സാഹചര്യങ്ങൾ എങ്ങനെ ഉരുവപ്പെടുന്നുവെന്നും നോവലിസ്റ്റ് കൃത്യമായി തുറന്നുകാട്ടുന്നു.

അമ്മാന്റെ നഗരപശ്ചാത്തലത്തിൽ നിന്ന് തുടങ്ങി അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ പോരാട്ട മേഖലകളിലേക്കും ഇന്ത്യയിലേക്കും വരെ പടരുന്ന തീവ്രവാദ സംസ്കാരത്തെയും ഭൗതിക-ആത്മീയ സംഘർഷങ്ങളെയുമാണ് നോവല്‍ വിചാരണ ചെയ്യുന്നത്. ഭൗതിക സുഖസൗകര്യങ്ങളിലും വരേണ്യാധിപത്യത്തിലും മടുപ്പ് തോന്നി സ്വന്തം ജീവിതത്തിന് അർത്ഥം തിരയുന്ന ഒരു സാധാരണ ചെറുപ്പക്കാരനായ വലീദ് ആണ് നോവലിലെ പ്രധാന കേന്ദ്ര കഥാപാത്രം. വ്യവസ്ഥാപിത തകർച്ചകൾക്കെതിരെ പോരാടാൻ ആഗ്രഹിക്കുന്ന അവൻ 'ഭക്തിയുടെയും ത്യാഗത്തിന്റെയും' വ്യാജ വാഗ്ദാനങ്ങളിൽ വീഴുകയും തീവ്രവാദ സംഘടനകളുടെ വലയിൽ റിക്രൂട്ടാവുകയും ചെയ്യുന്നു. ഓസ്ലോഅനന്തര/ പോസ്റ്റ്-അറബ് സ്പ്രിംഗ് കാലഘട്ടത്തിൽ ആദർശപരമായ അന്യവൽക്കരണം കാരണം തീവ്രവാദ ഗ്രൂപ്പുകളുടെ ഇരകളായി മാറുന്ന അറബ് യുവാക്കളുടെ പ്രതീകമാണ് വലീദ്. മറ്റൊരു മുഖ്യകഥാപാത്രം അമ്മാനിലെ വരേണ്യ വ്യവസായികളിൽ പ്രമുഖനും അൽ-വലീദിന്റെ പിതാവുമായ ശതകോടീശ്വരൻ ബാഷയാണ്. ധാർമ്മികതയില്ലാത്ത കോർപ്പറേറ്റ് അധികാരത്തിന്റെ പ്രതീകമായ അയാള്‍, മുൻകാലത്ത് താൻ ചെയ്ത പാപങ്ങളും അധർമ്മങ്ങളും കാരണം സ്വന്തം മകനാൽ തന്നെ താൻ കൊല്ലപ്പെടുമെന്ന ഒരു ജ്യോത്സ്യന്റെ പ്രവചനം കേട്ട് ഭയന്നു ജീവിക്കുന്നു. തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അധികാരങ്ങൾ നിലനിർത്താൻ ഏത് അതിക്രമവും കാണിക്കുകയും, ഒടുവിൽ തങ്ങൾ വളർത്തിയെടുത്ത പുതിയ തലമുറയുടെ തന്നെ അക്രമസ്വഭാവത്തിന് മുന്നിൽ ഭയന്നു വിറയ്ക്കുകയും ചെയ്യുന്ന ഭരണകൂട/വ്യവസായ അധോലോകത്തിന്റെ മുഖമാണിദ്ദേഹം. വലീദിനെ പോലുള്ള ചെറുപ്പക്കാരെ സ്വർഗ്ഗവും രക്തസാക്ഷിത്വവും വില്പനയ്ക്ക് വെച്ച് മരണത്തിലേക്ക് തള്ളിവിടുന്ന മധ്യവർത്തികളായി വരുന്ന റിക്രൂട്ടുകാര്‍ വ്യാജ ആത്മീയതയുടെ വക്താക്കളുമാണ്. തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക അജണ്ടകൾക്കായി മതവിധികളെയും ആശയങ്ങളെയും ദുരുപയോഗം ചെയ്യുന്ന കരുനീക്കക്കാര്‍. ഷെയ്ഖ് ജൻസീറിനെ (ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍) പോലെ, ഇവിടെയും മതം എന്നത് ആത്മാവിനെ ശുദ്ധീകരിക്കാനല്ല, മറിച്ച് മനുഷ്യരെ ആയുധമാക്കാനുള്ള വിപണിയാണ്. നോവലിലെ സ്ത്രീ കഥാപാത്രങ്ങളും കുടുംബങ്ങളും തീവ്രവാദത്തിന്റെയും പുരുഷാധിപത്യ അതിക്രമങ്ങളുടെയും ആഘാതം നേരിട്ട് അനുഭവിക്കേണ്ടി വരുന്ന അതിജീവിതരാണ്. ആണുങ്ങളുടെ വ്യാജ യുദ്ധങ്ങളിലും ആദർശപ്പോരാട്ടങ്ങളിലും സ്വന്തം മക്കളെയും ഭർത്താക്കന്മാരെയും നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരാണ് ഈ സ്ത്രീകള്‍. എങ്കിലും തങ്ങളുടെ കുടുംബങ്ങളെ നിലനിർത്താൻ ഇവർ കാണിക്കുന്ന അതിജീവന ശക്തി നോവൽ ഊന്നിപ്പറയുന്നു.

നോവലിലെ കേന്ദ്രബിന്ദുവായ ജ്യോത്സ്യന്റെ പ്രവചനവും അതിലേക്ക് വഴിതുറക്കുന്ന ദുരന്തപൂർണ്ണമായ ക്ലൈമാക്സുമാണ് ഈ കൃതിയുടെ ഏറ്റവും വലിയ സാഹിതീയവും ദാര്‍ശനികവുമായ ഉത്തുംഗങ്ങള്‍. ജ്യോത്സ്യൻ പാഷയോട് നടത്തുന്ന "നിന്റെ പാപങ്ങളുടെ ഫലമായി, സ്വന്തം മകനാൽ തന്നെ നീ കൊല്ലപ്പെടും" എന്ന പ്രവചനവും, അതിൽ നിന്ന് രക്ഷപ്പെടാൻ പാഷ നടത്തുന്ന ശ്രമങ്ങളും, ഒടുവിൽ അത് തികച്ചും വിരോധാഭാസപരമായി (tragicomedic irony) യാഥാർത്ഥ്യമാകുന്ന ക്ലൈമാക്സും ഒട്ടേറെ സൂചനകള്‍ നല്‍കുന്നുണ്ട്. പാഷ തന്റെ ജീവനും സാമ്രാജ്യവും സംരക്ഷിക്കാൻ മകനായ വലീദിനെ തന്നിൽനിന്ന് അകറ്റി നിർത്തി ആഡംബരങ്ങളിലും സാമ്പത്തിക സുഖങ്ങളിലും വളർത്തുന്നു. എന്നാൽ, ആ നഗര സംസ്കാരത്തിലെ അർത്ഥശൂന്യതയിലും അച്ഛന്റെ അവിഹിത സാമ്രാജ്യത്തിലും മടുപ്പ് തോന്നിയാണ് വലീദ് ആത്മീയ ഭ്രാന്തിലേക്കും തീവ്രവാദ വലക്കണ്ണികളിലേക്കും ചെന്നെത്തുന്നത്. തങ്ങളുടെ അനീതികളെയും പാപങ്ങളെയും സംരക്ഷിക്കാൻ മുൻതലമുറ (പാഷ) കെട്ടിപ്പടുക്കുന്ന അതേ വിഷമയമായ അന്തരീക്ഷം തന്നെയാണ് പുതിയ തലമുറയെ (അൽ-വലീദ്) നാശത്തിലേക്ക് തള്ളിയിടുന്നത്. അതായത്, വിനാശത്തിൽ നിന്ന് ഓടിയൊളിക്കാൻ പാഷ നടത്തുന്ന തന്ത്രപരമായ ശ്രമങ്ങൾ തന്നെയാണ് ആ വിനാശത്തെ അവന്റെ പടിവാതിൽക്കൽ എത്തിക്കുന്നത്. ക്ലൈമാക്സിൽ വലീദ് തന്റെ പിതാവിനെ വധിക്കുന്നത് ഏതെങ്കിലും കുടുംബ വഴക്കിന്റെ പേരിലല്ല; മറിച്ച് താൻ വിശ്വസിക്കുന്ന സംഘടനയ്ക്ക് വേണ്ടിയുള്ള 'വിശുദ്ധ രക്തസാക്ഷിത്വത്തിന്റെ' ഭാഗമായാണ്. പാഷയെ ഒരു പാപിയായും അവിശ്വാസിയായും ചിത്രീകരിച്ചാണ് സംഘടന വലീദിന്റെ കൈകളിൽ തോക്ക് നൽകുന്നത്. രക്തസാക്ഷിത്വം എന്ന വാക്ക് എത്രത്തോളം അപകടകരമായി ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്റെ ദുരന്തപൂർണ്ണമായ നിദര്‍ശനം. പവിത്രമായ ആശയങ്ങൾ വ്യാജ നേതാക്കളുടെ കൈകളിലെത്തുമ്പോൾ സ്വന്തം പിതാവിനെപ്പോലും കൊല്ലാൻ മടിക്കാത്ത വിധം മനുഷ്യർ ആത്മീയമായി അന്ധരാക്കപ്പെടുന്നു എന്ന് നാജി മുന്നറിയിപ്പ് നൽകുന്നു. നോവലിന്റെ ക്ലൈമാക്സിന് സോഫോക്ളിസിന്റെ ഈഡിപ്പസ് നാടകത്തോടുള്ള സാമ്യവും വ്യക്തമാണ്‌. ഒപ്പം, ഇവിടെ പാഷ പ്രതിനിധീകരിക്കുന്നത് അറബ് ലോകത്തെ അഴിമതിക്കാരായ, കോർപ്പറേറ്റ് അധികാര വർഗ്ഗത്തെയാണ്. രണ്ടും ചേരുമ്പോള്‍ വ്യക്തമാകുന്ന പാഠം ഇതാണ്: ഭരണകൂടവും വരേണ്യവർഗ്ഗവും ജനങ്ങളെ ചൂഷണം ചെയ്ത് കെട്ടിപ്പടുക്കുന്ന അനീതിയുടെ കൊട്ടാരങ്ങൾ ഒടുവിൽ അവർ തന്നെ വളർത്തിയെടുത്ത അടിച്ചമർത്തപ്പെട്ട, വഴികാട്ടികളില്ലാത്ത പുതിയ തലമുറയാൽ തകർക്കപ്പെടും. വ്യവസ്ഥാപിത അതിക്രമങ്ങൾ എന്നെന്നും നിലനിൽക്കില്ല; നാശത്തിന്റെ വിത്തുകൾ സ്വന്തം ഉദരത്തിൽത്തന്നെ അത് ചുമക്കുന്നുണ്ട്. ഓസ്ലോയ്ക്ക് മുമ്പും ശേഷവും അറബ് ലോകത്ത് നിലനിന്ന രാഷ്ട്രീയ കാപട്യങ്ങളും, സാമ്പത്തിക ചൂഷണങ്ങളും, മതാന്ധതയും ചേർന്ന് ഒരു തലമുറയെത്തന്നെ തീവ്രവാദത്തിന്റെ ബലിയാടുകളാക്കി മാറ്റി എന്ന് നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. പാഷ എന്ന പിതാവിന്റെ കൊലപാതകം ഒരു വ്യക്തിയുടെ മാത്രം പതനമല്ല, മറിച്ച് വാർദ്ധക്യം ബാധിച്ച, അഴിമതി നിറഞ്ഞ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ തന്നെ ദാരുണമായ വിധിവിഹിതമാണ്.

നോവലിൽ പ്രയോഗിച്ചിരിക്കുന്ന ഉത്തരാധുനിക ബഹുസ്വര ആഖ്യാനരീതി കേവലമൊരു സാഹിത്യ തന്ത്രമല്ല; മറിച്ച് ഓസ്ലോയ്ക്ക് മുമ്പും ശേഷവും അറബ് ആത്മാവിൽ സംഭവിച്ച രാഷ്ട്രീയ-ധാർമ്മിക തകർച്ചകളുടെയും ചിതറലുകളുടെയും ആഖ്യാനപരമായ പ്രതിഫലനം കൂടിയാണ്. പാഷയുടെ അഴിമതിയും ഭയവും, അൽ-വലീദിന്റെ ആത്മീയ ശൂന്യതയും അന്യവൽക്കരണവും, വ്യാജ മധ്യവർത്തികളുടെ കച്ചവട താല്പര്യങ്ങളും വ്യത്യസ്ത അധ്യായങ്ങളിലായി അതാത് കഥാപാത്രങ്ങളുടെ ശബ്ദത്തിൽ ആവിഷ്കരിക്കപ്പെടുന്നത് ഒരൊറ്റ സാർവത്രിക സത്യത്തിന് പകരം കഥാപാത്രങ്ങളുടെ സ്വാർത്ഥങ്ങള്‍ക്കനുസരിച്ച് സത്യം വിഭജിക്കപ്പെടുന്നു (fractured truths) എന്ന് വ്യക്തമാക്കുന്നു. കഥാപാത്രങ്ങളാരും ആദർശധീരരോ പൂർണ്ണ വിശ്വസ്തരോ അല്ല. പിതാവായ പാഷ തന്റെ സ്വകാര്യ പാപങ്ങൾ മറയ്ക്കാൻ കഥ തിരുത്തുമ്പോൾ, മകൻ വലീദ് തന്റെ അക്രമങ്ങളെ 'രക്തസാക്ഷിത്വമായി' ന്യായീകരിക്കുന്നു. ആരുടെയും വിവരണം പൂർണ്ണ സത്യമല്ലെന്ന് തെളിയിക്കുന്നതിലൂടെ (unreliable voices) വായനക്കാരൻ തന്നെ വിധികർത്താവാകേണ്ടി വരുന്നു. നഗരത്തിലെ മുതലാളിത്ത അഴിമതിയും ഭീകരവാദ മേഖലകളിലെ ആത്മീയ കാപട്യവും വെവ്വേറെ ആഖ്യാനങ്ങളിലൂടെ തുറന്നുകാട്ടുന്നു. 'രക്തസാക്ഷിത്വം' സംബന്ധിച്ച മിത്തിന്റെ അട്ടിമറി (deconstruction) കൂടിയാണ് നോവലില്‍ സംഭവിക്കുന്നത്‌. പവിത്രമെന്നു കരുതപ്പെടുന്ന സങ്കൽപ്പത്തെ സമൂഹം, മതം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവ തങ്ങളുടെ ഭൗതിക-അധികാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും അതില്‍ യുവാക്കള്‍ക്കുള്ള വിശ്വാസത്തെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. യഥാർത്ഥ ത്യാഗവും സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി വ്യാജമായി നിർമ്മിക്കപ്പെടുന്ന രക്തസാക്ഷിത്വ ബിംബങ്ങളും തമ്മിലുള്ള വടംവലിയാണ് കഥയിലുടനീളം നിഴലിക്കുന്നത്. വാർദ്ധക്യം ബാധിച്ച ഭരണകൂടത്തെയും പിതാവിനെയും (പാഷ) ഇല്ലായ്മ ചെയ്യാൻ പുതിയ തലമുറയെ കരുവാക്കുന്ന ഒരു കോർപ്പറേറ്റ് തന്ത്രം മാത്രമാണ് ഒടുവില്‍ അത്. നാജിയുടെ ഏറ്റവും പ്രശസ്തമായ നോവല്‍ ‘ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍ ഈ നോവലിനോട് ചേര്‍ത്തു വായിക്കുന്നത് ഏറെ ഫലപ്രദമായിരിക്കും. Season of Martyrdom പലസ്തീനിയൻ-അറബ് ആത്മാവിൽ വിപ്ലവകരമായ പവിത്രതകൾ എങ്ങനെ വഞ്ചിക്കപ്പെട്ടു എന്ന് കാണിച്ചുതരുമ്പോൾ, When the Wolves Grow Old ആ വഞ്ചനകളിൽ നിന്ന് ജനിച്ച കോർപ്പറേറ്റ് കരുനീക്കങ്ങളുടെ ലോകത്തെയാണ് ആവിഷ്കരിക്കുന്നത്. ആദ്യ നോവൽ വീഴ്ചയുടെ തുടക്കമാണെങ്കിൽ രണ്ടാമത്തെ നോവൽ വീഴ്ച പൂർണ്ണമായ ശേഷമുള്ള ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.

അഭയാർത്ഥി ക്യാമ്പ് അനുഭവങ്ങളും പ്രവാസ രൂപകങ്ങളും നിറയുന്ന നോവലില്‍ ജമാൽ നാജിയുടെ സ്വന്തം ജീവിത പശ്ചാത്തലമായ അഖ്ബത് ജാബർ അഭയാർത്ഥി ക്യാമ്പ് അനുഭവങ്ങളുടെയും താൽക്കാലികമായ അതിജീവന തടവറകളുടെയും പ്രതിഫലനമുണ്ട്. സ്വന്തം മണ്ണിൽ നിന്നും വ്യക്തിത്വത്തിൽ നിന്നും പിഴുതെറിയപ്പെട്ട ഒരു ജനതയുടെ ആന്തരിക മുറിവുകളും, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചരിത്രപരമായ ആഘാതങ്ങളും (Transgenerational Trauma) നോവൽ തുറന്നുകാട്ടുന്നു. നാജിയുടെ പതിവുശൈലിയില്‍ ഇവിടെയും ദുരന്തങ്ങൾ ഉണ്ടാകുന്നത് പുറത്തുനിന്നുള്ള ശത്രുക്കളാൽ മാത്രമല്ല; മറിച്ച് കുടുംബങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഉള്ളിലെ ആഭ്യന്തര വഞ്ചനകളിലൂടെയുമാണ്. ദേശീയതയുടെയും സമുദായ നന്മയുടെയും മുഖംമൂടികൾക്കപ്പുറം മനുഷ്യന്റെ അഹങ്കാരം, ഭയം, കാമം എന്നിവ എങ്ങനെ വ്യക്തിബന്ധങ്ങളെ ഉലയ്ക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നു.

https://www.fazalrahman.com/essays/article/season-of-martyrdom-by-jamal-naji-paula-hyder 

 

Tuesday, July 28, 2026

Mawtini - My Homeland by Ibrahim Tuqan

 



പലസ്തീനിയന്‍ കവിത:

എന്റെ ജന്മനാട് (موطني)

-       ഇബ്രാഹിം തുഖാന്‍

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

ഉണ്ട് നിന്‍ കുന്നുകളില്‍, ഉണ്ട് നിന്‍ കുന്നുകളില്‍

മഹിമ മനോഹാരിത, ഉന്നതി പ്രതാപവും!

ഉണ്ട് നിന്‍ കാറ്റില്‍, ഉണ്ട് നിന്‍ കാറ്റില്‍,

ജീവിതം മോചനം, ആനന്ദം പ്രതീക്ഷയും!

കാണുമോ നിന്നെ ഞാൻ? കാണുമോ നിന്നെ ഞാൻ?

സുരക്ഷിതയായ്, സ്വസ്ഥയായ്, മുറിപ്പെടാതെ, വന്ദിതയായ്!

കാണുമോ നിന്നെ ഞാൻ നിന്നുന്നതിയിൽ?

നക്ഷത്രങ്ങളെ തൊട്ട്, നക്ഷത്രങ്ങളെ തൊട്ട്!

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

തളരുകില്ലീ യുവത, നിന്‍ സ്വാതന്ത്ര്യം വരെ,

അല്ലെങ്കിൽ മരണം വരെ, അല്ലെങ്കിൽ മരണം വരെ!

കുടിക്കും നമ്മള്‍ മരണജല, മെങ്കിലും ശത്രുവിനു മുന്നിൽ അടിമകളെപ്പോലാവില്ല, അടിമകളെപ്പോലാവില്ല!

വേണ്ടാ നമുക്ക്, വേണ്ടാ നമുക്ക് നിത്യാപമാനം,

വേണ്ടാ നമുക്ക്, ദുരിതജീവിതം!

എങ്കിലും നമ്മള്‍ തിരിച്ചെടുക്കും— യശസ്സാര്‍ന്നൊരാ പ്രതാപകാലം, യശസ്സാര്‍ന്നൊരാ പ്രതാപകാലം!

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

വാളും പേനയുമല്ലോ — വാക്കും തർക്കവുമല്ല— നമ്മുടെ ചിഹ്നങ്ങൾ, നമ്മുടെ ചിഹ്നങ്ങൾ!

നമ്മുടെ പ്രതാപം നമ്മുടെ ഉടമ്പടി, വിശ്വസ്തതയെന്നൊരു ദൗത്യം നയിക്കുന്നു നമ്മെ, നയിക്കുന്നു നമ്മെ!

നമ്മുടെ പ്രതാപം, നമ്മുടെ പ്രതാപം —

അഭിമാന ദൌത്യം,  പാറിക്കളിക്കുന്നൊരു പതാക!

ആഹാ... നോക്കൂ, നിന്റെ ആ മഹാ ഔന്നത്യത്തിൽ

ശത്രുവേ വെന്ന്, ശത്രുവേ വെന്ന്!

എന്റെ ജന്മനാട്, എന്റെ ജന്മനാട്!

 

 

'മൗതിനീ' (Mawtini): അറബ് വീര്യത്തിന്റെയും അതിജീവനത്തിന്റെയും കാവ്യപ്രതീകം

1934-ൽ ബ്രിട്ടീഷ് അധിനിവേശത്തിനും സീയോണിസ്റ്റ് കുടിയേറ്റത്തിനുമെതിരെ പലസ്തീനിൽ ആഞ്ഞടിച്ച അറബ് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, പ്രശസ്ത പലസ്തീനിയൻ കവി ഇബ്രാഹിം തൂഖാൻ രചിച്ച കവിതയാണ് "മൗതിനീ" (എന്റെ മാതൃഭൂമി). ലെബനീസ് സംഗീതജ്ഞനായ മുഹമ്മദ് ഫ്ലൈഫിൽ ഈ കവിതയ്ക്ക് സംഗീതം നൽകി. സ്വാതന്ത്ര്യം, ആത്മാഭിമാനം, ഐക്യം എന്നിവയ്ക്കായുള്ള ജനങ്ങളുടെ ദാഹത്തെ തൊട്ടുണർത്തിയ ഈ ഗാനം അതിവേഗം അറബ് ദേശീയതയുടെയും പ്രതിരോധത്തിന്റെയും കാവ്യപ്രതീകമായി മാറി.

പ്രധാന ചരിത്രവഴികളും സവിശേഷതകളും:

  • പലസ്തീന്റെ ഗാനം: 1936 മുതൽ 1996 വരെ (ഔദ്യോഗികമായി 'ഫിദായി' എന്ന ഗാനം സ്വീകരിക്കുന്നത് വരെ) പലസ്തീന്റെ അനൗദ്യോഗിക ദേശീയഗാനമായി 'മൗതിനീ' നിലകൊണ്ടു. ഔദ്യോഗിക മാറ്റങ്ങൾക്ക് ശേഷവും പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യവാഞ്ചയുടെയും പ്രതീകമായി ഈ ഗാനം ഇന്നും തുടരുന്നു.
  • ഇറാഖിന്റെ ദേശീയഗാനം: സദ്ദാം ഹുസൈന്റെ ഭരണവീഴ്ചയ്ക്ക് ശേഷം, 2004-ൽ ഇറാഖ് തങ്ങളുടെ ഔദ്യോഗിക ദേശീയഗാനമായി 'മൗതിനീ'യെ ദത്തെടുത്തു. രാജ്യത്ത് ഐക്യവും രാജ്യസ്നേഹവും വളർത്താൻ ഈ ഗാനത്തിലെ ദേശസ്നേഹ ആശയങ്ങൾക്ക് സാധിക്കുമെന്ന തിരിച്ചറിവിലായിരുന്നു ഇത്.
  • അറബ് ലോകത്തെ സ്വാധീനം: സിറിയ ഉൾപ്പെടെയുള്ള നിരവധി അറബ് രാജ്യങ്ങളിൽ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി ഈ ഗാനം മാറുകയും ഏറെ ജനപ്രീതി നേടുകയും ചെയ്തു.

കേവലം ഒരു ദേശീയഗാനം എന്നതിലുപരി, അതിരുകൾക്കപ്പുറത്തേക്ക് അറബ് ജനതയെ ഒന്നിപ്പിക്കുന്ന സംസ്കാരത്തിന്റെയും പ്രതീക്ഷയുടെയും പോരാട്ടവീര്യത്തിന്റെയും ആഗോള ശബ്ദമായി 'മൗതിനീ' ഇന്നും നിലനിൽക്കുന്നു.

ഇബ്രാഹിം തൂഖാൻ (1905–1941)

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ പലസ്തീനിയൻ കവിയും അറബ് നവോത്ഥാന സാഹിത്യത്തിലെ അതികായനുമാണ് ഇബ്രാഹിം തൂഖാൻ (Ibrahim Tuqan). പലസ്തീനിലെ നാബ്ലുസിൽ (Nablus) ജനിച്ച അദ്ദേഹം, ബെയ്റൂട്ടിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സാഹിത്യ അധ്യാപകനായും ബെയ്റൂട്ട് റേഡിയോയിലെ അറബിക് വിഭാഗം തലവനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, തന്റെ ഹൃസ്വമായ ജീവിതകാലത്തിനിടയിൽ തന്നെ പലസ്തീൻ കാവ്യലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിനും സീയോണിസ്റ്റ് പ്രസ്ഥാനത്തിനുമെതിരെ പേനയെ ശക്തമായ ആയുധമാക്കിയ അദ്ദേഹം "നാഷണലിസ്റ്റ് പോയറ്റ്" (ദേശീയതയുടെ കവി) എന്നാണ് അറിയപ്പെടുന്നത്. നിഷ്കളങ്കമായ പ്രേമകവിതകളിൽ തുടങ്ങി രാഷ്ട്രീയ പ്രതിരോധത്തിന്റെ രൂക്ഷമായ ഈരടികൾ വരെ ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യശൈലി. പ്രശസ്ത പലസ്തീനിയൻ കവയിത്രി ഫദ്വ തൂഖാൻ (Fadwa Tuqan) അദ്ദേഹത്തിന്റെ സഹോദരിയാണ്. സാഹിത്യത്തിലൂടെയും ദേശസ്നേഹത്തിലൂടെയും അറബ് ലോകത്തെ ജ്വലിപ്പിച്ച ഈ മഹാനായ കവി, 36 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ നിതാന്ത പ്രശ്നമായിരുന്ന പെപ്റ്റിക് അള്‍സര്‍ മൂര്‍ച്ചിച്ചു അകാലത്തിൽ അന്തരിച്ചു.

നക്ബ പൂര്‍വ്വ പലസ്തീനിയന്‍ കവിതയിലെ ഏറ്റവും സമുന്നത പ്രതിഭയാണ് ഇബ്രാഹിം തുഖാന്‍.

 

 

 

 

Saturday, July 25, 2026

From the diary of an Almost-Four-Year-Old by Hanan Ashrawi

 



പലസ്തീനി കവിത:

ഹനാന്‍ അഷ്റാവി (Hanan Daoud Mikhael Ashrawi. b : 1946)

 

നാല് വയസ്സാകാറായ കുഞ്ഞിന്റെ ഡയറിയിൽ നിന്ന്

 


നാളെ, ബാന്റെജുകള്‍

അഴിച്ചുമാറ്റും. എനിക്കറിയില്ല,

ശേഷിക്കുന്ന ഈ ഒരു കണ്ണുകൊണ്ട്

അരമുറി ഓറഞ്ചും,

അരമുറി ആപ്പിളും,

ഉമ്മയുടെ പകുതി മുഖവുമാണോ

ഞാൻ കാണാൻ പോകുന്നത്?

 

ആ വെടിയുണ്ട ഞാൻ കണ്ടില്ലായിരുന്നു,

പക്ഷേ അതെന്റെ തലച്ചോറിൽ

പൊട്ടിത്തെറിച്ച വേദന ഞാനറിഞ്ഞു.

അയാളുടെ ആ ദൃശ്യം മാഞ്ഞുപോയിരുന്നേയില്ല —

ആ പടയാളിയുടെ രൂപം.

കയ്യിലെ വലിയ തോക്ക്, വിറയ്ക്കുന്ന കൈകള്‍,

എനിക്ക് മനസ്സിലാകാത്ത നോട്ടം.

 

എനിക്കയാളെ വ്യക്തമായി കാണാം

കണ്ണുകൾ അടയ്ക്കുമ്പോഴും;

നഷ്ടപ്പെടുന്ന കണ്ണുകൾ മാറ്റിവെക്കാൻ

നമ്മുടെയൊക്കെ തലയ്ക്കുള്ളിൽ

ഓരോ ജോടി കരുതൽ കണ്ണുകൾ  

ഉണ്ടെന്നും വരാം!

 

അടുത്ത മാസം, എന്റെ ജന്മദിനത്തിൽ,

എനിക്കൊരു പുതിയ സ്ഫടികക്കണ്ണ് കിട്ടും;

ഒരുപക്ഷേ വസ്തുക്കളെല്ലാം വട്ടത്തിലും

നടുവിൽ തടിച്ചുമിരിക്കും കാണാൻ—

എന്റെ ഗോലികളിലൂടെയെല്ലാം ഞാൻ നോക്കിയിട്ടുണ്ട്,

അവയിലൂടെ ലോകമാകെ വിചിത്രമായി കാണപ്പെട്ടു.

 

ഒമ്പത് മാസം മാത്രം പ്രായമുള്ളൊരു കുഞ്ഞിനും

ഒരു കണ്ണ് നഷ്ടപ്പെട്ടുവത്രേ!

എന്റെ പടയാളി തന്നെയാണോ

അവളെയും വെടിവെച്ചത്? —

തന്റെ കണ്ണുകളിലേക്ക് നോക്കുന്ന

ചെറിയ പെൺകുട്ടികളെ

തിരഞ്ഞുനടക്കുന്നൊരു പടയാളി!

എനിക്ക് പ്രായമായി, നാല് വയസ്സാകാൻ പോകുന്നു,

ഞാൻ ജീവിതം അത്യാവശ്യം കണ്ടുകഴിഞ്ഞു,

പക്ഷേ അവളൊരു പൈതലല്ലേ,

അവൾക്ക് നല്ലതൊന്നും അറിയില്ലല്ലോ.

Courtesy: https://wordpress.com/post/teluguanuvaadaalu.com/17227

വിവരണം:

മിഖായേൽ അഷ്രാവി (ജനനം: 1946) ബ്രിട്ടീഷ് മാൻഡേറ്റ് പലസ്തീനിലെ നാബ്ലസിൽ, പി.എൽ.ഒ.യുടെ സ്ഥാപക അംഗങ്ങളിലൊരാളായ ഡോ. ദാവൂദ് മിഖായേലിന്റെ മകളായി ഒരു മധ്യവർഗ്ഗ പലസ്തീനിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അവർ വളർന്നത് പ്രധാനമായും റമല്ലയിലാണ്.

പലസ്തീനിയന്‍ കവിതയില്‍ നക്ബ- പൂര്‍വ്വ (1948) ഘട്ടത്തെയും അനന്തര ഘട്ടത്തെയും ബന്ധിപ്പിക്കുന്ന, പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഇടയിലുള്ള പരിവർത്തനത്തിലൂടെ കടന്നുപോയ എഴുത്തുകാർ, ഭാവനാത്മകമായ പ്രതിരോധത്തിൽ നിന്നും അപഗ്രഥനപരവും ആഖ്യാനപരവുമായ രേഖപ്പെടുത്തലുകളിലേക്ക് സാഹിത്യ ചർച്ചകളെ വഴിതിരിച്ചുവിട്ടു. ഇക്കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ഡോ. ഹനാൻ ദാവൂദ് അഷ്രാവി ഈ ബൗദ്ധിക പാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ്. നയതന്ത്രരംഗത്തെ  സുപ്രധാനമായ ഔദ്യോഗിക ജീവിതത്തിന് മുമ്പേ എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയായിത്തീര്‍ന്ന അവരുടെ അക്കാദമിക് കൃതിയായ 'Contemporary Palestinian Literature Under Occupation' (1976), പ്രസ്തുത മാറ്റത്തെ സിദ്ധാന്തവൽക്കരിച്ച ഒന്നായിരുന്നു. മഹ്മൂദ് ദാർവിഷിന്റെ സമകാലികയും മികച്ച പണ്ഡിതയുമെന്ന നിലയിൽ പഴയ തലമുറയുടെ റൊമാന്റിക് ദേശീയതയെ അഷ്രാവി ആഴത്തിൽ മനസ്സിലാക്കിയിരുന്നു. എന്നാൽ ഒരു അന്താരാഷ്ട്ര നയതന്ത്രജ്ഞയും ചർച്ചാ പ്രതിനിധിയുമെന്ന നിലയിൽ, രാഷ്ട്രീയ ഉടമ്പടികളും ഉദ്യോഗസ്ഥ ഭരണത്തിന്റെ ഭാഷയും പലസ്തീനികളുടെ ജീവിതത്തെ ശിഥിലമാക്കാന്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അവർ നേരിട്ട് കണ്ടു. അവരെ സംബന്ധിച്ച് കവിതയുടെ ആഴം ലളിതമായ മുദ്രാവാക്യങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല; മറിച്ച് അത് തികച്ചും ബൗദ്ധികവും കൃത്യതയാർന്നതും ചോദ്യം ചെയ്യുന്നതുമായിരുന്നു. തന്റെ പൈതൃകത്തിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ, അന്താരാഷ്ട്ര ചർച്ചാ മേശകളിൽ നയതന്ത്രം നയിച്ച ഒരാളുടെ മൂർച്ചയോടെയാണ് ഭൗമരാഷ്ട്രീയ വഞ്ചനകൾ വ്യക്തികളുടെ നിയമപരവും മാനുഷികവുമായ സ്വത്വത്തെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് അവർ എഴുതിയത്.

അവരുടെ ഏറ്റവും പ്രശസ്തമായ കവിതയായ "മിന്‍ മുദക്കറാതി തിഫ്ലതിന്‍ ലം തതജാവിസ് അല്‍ റാബിഅ" (നാല് വയസ്സാകാറായ കുഞ്ഞിന്റെ ഡയറിയിൽ നിന്ന്), അധിനിവേശത്തിന്റെ ദാരുണമായ യാഥാർത്ഥ്യത്തെ വെടിയേറ്റ് ഒരു കണ്ണ് നഷ്ടപ്പെട്ട കൊച്ചു പെണ്‍കുട്ടിയുടെ സവിശേഷമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. അവശേഷിക്കുന്ന ഒരു കണ്ണ് കൊണ്ട് തനിക്ക് ആപ്പിളോ അമ്മയുടെ മുഖമോ ഒക്കെ പകുതി മാത്രമാണോ കാണാൻ കഴിയുക എന്ന് കുട്ടി അത്ഭുതപ്പെടുന്നു. ഗോലി ഗ്ലാസിലൂടെ നോക്കുമ്പോൾ ലോകം വികലമായി കാണപ്പെടുന്നത് പോലെയാകും തന്റെ പുതിയ യാഥാർത്ഥ്യമെന്ന് ഭയന്നുകൊണ്ട് കുട്ടി ആ ട്രോമയെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നു. കണ്ണ് അടച്ചുപിടിച്ചാലും തനിക്ക് നേരെ വെടിയുതിർത്ത സൈനികനെ വ്യക്തമായി കാണാൻ കഴിയുന്നു എന്ന് കുട്ടി ഓർക്കുന്നു. ട്രോമകള്‍ വേട്ടയാടുന്ന ഓർമ്മകളായി എങ്ങനെ ഉറച്ചുപോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു കണ്ണ് നഷ്ടപ്പെട്ട മറ്റൊരു കുഞ്ഞിനു നേരെയും വെടിവെച്ചത് ഇതേ ആൾ തന്നെയാണോ എന്ന് അവൾ ചിന്തിക്കുന്നു. കവിതയിലെ കുട്ടിയുടെ അകാല, നിർബന്ധിത മുതിർച്ചയെയും ("എനിക്ക് പ്രായമായി, ഏകദേശം നാല് വയസ്സ്") അതിലും പ്രായം കുറഞ്ഞ ഇരകളുടെ തികഞ്ഞ നിസ്സഹായതയെയും കവിത ശക്തമായി വിളക്കിച്ചേര്‍ക്കുന്നു, ഇത് നിരപരാധികളായ കുട്ടികളിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്ന വിനാശകരമായ ആഘാതത്തെ എടുത്തു കാണിക്കുന്നു.

അഷ്രാവിയുടെ കവിതകൾ ഒരു ശസ്ത്രക്രിയാ കത്തിയുടെ കൃത്യതയോടെയാണ് പ്രവർത്തിക്കുന്നത്. ഭൂമിയെ ഒരു സുന്ദരിയായ സ്ത്രീയോട് ഉപമിക്കുന്ന പഴയകാലത്തെ മൃദുവായതും ആശ്വാസം നൽകുന്നതുമായ രൂപകങ്ങളെയെല്ലാം അവർ പൂർണ്ണമായി നിരസിക്കുന്നു. പകരം, ഭൗമരാഷ്ട്രീയ മാറ്റങ്ങൾ മനുഷ്യരെ വെറും നിയമപരമായ വാദങ്ങളോ (legal arguments) ഭരണപരമായ പ്രശ്നങ്ങളോ (administrative issues) മാത്രമായി എങ്ങനെ ചുരുക്കുന്നു എന്ന് അന്വേഷിക്കുന്ന, ആഴത്തിൽ ചോദ്യം ചെയ്യുന്ന ഒന്നായി അവ മാറുന്നു. ഭാഷയോട് ചെയ്യുന്ന വഞ്ചനയിലാണ് അവരുടെ എഴുത്ത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "സമാധാനം", "സുരക്ഷ", "ചർച്ച" തുടങ്ങിയ വാക്കുകൾ വ്യവസ്ഥാപിത അക്രമങ്ങളെ മൂടിവെക്കാൻ ആഗോള ശക്തികൾ എങ്ങനെയാണ് ആയുധമാക്കുന്നത് എന്ന് അവർ പരിശോധിക്കുന്നു. ഒരു സൂക്ഷ്മ നിരീക്ഷകന്, അഷ്രാവിയുടെ വരികൾ തുറന്നുകാട്ടുന്നത്, കർക്കശവും സഹാനുഭൂതിയില്ലാത്തതുമായ അന്താരാഷ്ട്ര ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സ്വന്തം നിലനിൽപ്പിനുള്ള അവകാശത്തിനായി നിരന്തരം വാദിക്കേണ്ടി വരുന്ന ജനതയുടെ കഠിനമായ മാനസിക അസ്വാസ്ഥ്യങ്ങളെയാണ്. അവരുടെ കാവ്യശൈലി അന്തസ്സുറ്റതും (dignified) ബൗദ്ധികവുമാണ്; ഒപ്പം ഭരണപരമായ ക്രൂരതകളിൽ നിന്ന് കണ്ണുമാറ്റാൻ വിസമ്മതിക്കുന്ന ശാന്തവും എന്നാൽ വിട്ടുവീഴ്ചയില്ലാത്തതുമായ ഒരു അമർഷത്താൽ അടയാളപ്പെടുത്തപ്പെട്ടതുമാണ്.