Featured Post

Showing posts with label Slave Narrative. Show all posts
Showing posts with label Slave Narrative. Show all posts

Friday, May 16, 2025

The Hundred Wells of Salaga by Ayesha Harruna Attah

                        കുഴുകി വെടിപ്പാക്കാനാവാത്ത ചരിത്രമാലിന്യം.



ജന്മദേശമായ ഘാന പട്ടാള ഭരണത്തിലായിരുന്ന എണ്‍പതുകളില്‍, ജേണലിസ്റ്റായിരുന്ന അമ്മയുടെയും ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന പിതാവിന്റെയും മകളായി ആക്രയില്‍ ജനിച്ച (1983) യുവ നോവലിസ്റ്റ് അയേഷ ഹാറൂന അത്തയുടെ മൂന്നാമത് നോവലാണ്‌ “The Hundred Wells of Salaga.” സാഹിത്യാഭിരുചി വേണ്ടുവോളം പകര്‍ന്നു നല്‍കിയ മാതാപിതാക്കളെ തന്റെ നായകരായി കാണുന്ന അത്തപതിമൂന്നാം വയസ്സില്‍ വായിച്ച ടോണി മോറിസന്റെ ‘Paradise, വളര്‍ന്നുവരുമ്പോള്‍ എഴുത്തുകാരിയായിത്തീരുന്നതും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതും തന്റെ ജീവിതസ്വപ്നമാക്കിയത് ഏറ്റുപറയുന്നു *(1). 1957 മുതല്‍ 1990 വരെയുള്ള ദേശ ചരിത്രത്തിനു സമാന്തരമായിഘാനയുടെ സ്വാതന്ത്ര്യപൂര്‍വ്വ കാലംമുതല്‍ തുടങ്ങുന്ന കഥയിലൂടെ മൂന്നു തലമുറകളിലെ സ്ത്രീജീവിത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുന്ന “Harmattan Rain” എന്ന ആദ്യ നോവലും പതിനേഴു കൊല്ലം നീണ്ടുനിന്ന പട്ടാള ഭരണത്തിന്റെ കെടുതികള്‍ നേരിടുന്ന, ഘാനയുടെ സമാന്തര സങ്കല്പ്പനമായ ഒരു വെസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട “Saturday's Shadows” എന്ന രണ്ടാമത് നോവലും സ്വീകരിച്ച ചരിത്ര പശ്ചാത്തല നോവല്‍ രീതി തന്നെയാണ് ‘സാലഗയിലെ നൂറു കിണറുകളും മറ്റൊരു രീതിയില്‍ പിന്തുടരുന്നത്. ആഫ്രിക്കന്‍ അടിമക്കച്ചവടത്തിന്റെ ഇരയായി, ഇന്നത്തെ ഘാനയുടെ വടക്കന്‍ ഭാഗത്തുള്ള സാഹേലിലെ ഗോന്‍യാ പട്ടണത്തിലെ സാലഗയില്‍ എത്തിപ്പെട്ട മുതുമുത്തശ്ശിയുടെ ഓര്‍മ്മയാണ് നോവലിസ്റ്റിനു പ്രചോദനം ആയത്. “ഈ പൂര്‍വ്വികയെ കുറിച്ച് കേട്ട നിമിഷം നോവല്‍ എന്നിലുണ്ട് എന്ന് എനിക്ക് ബോധ്യമായി” എന്ന് അത്ത പറഞ്ഞിട്ടുണ്ട്. ജനസംഖ്യയിലെ വൈവിധ്യംവ്യാപാര വൈവിധ്യം തുടങ്ങിയ കാരണങ്ങളാല്‍ തെക്കിന്റെ തിംബുക്തു” ("the Timbuktu of the south") എന്നറിയപ്പെട്ട സാലഗ പക്ഷെ ഏറെ ഭീകരമായ മറ്റൊരു ചരിത്രഭാരം കൂടി പേറുകയുണ്ടായി. തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നു വേട്ടയാടപ്പെട്ട അടിമകളെ സാലഗയിലെ കുപ്രസിദ്ധമായ അടിമച്ചന്തകളില്‍ എത്തിച്ച് ആഭ്യന്തര ആവശ്യക്കാര്‍ക്കു വില്‍ക്കുകയോഅല്ലെങ്കില്‍ ഗോള്‍ഡ്‌കോസ്റ്റിലെ തുറമുഖത്തെത്തിച്ചു അടിമക്കപ്പലുകളില്‍ ഐക്യനാടുകളിലേക്കും മറ്റും കയറ്റിയയക്കുകയോ ചെയ്തുവന്ന (The trans-Atlantic slave trade) കാലമായിരുന്നു അത്. അസാന്റെ സാമ്രാജ്യത്തില്‍ (Ashanti Empire) ഹോസാ ലാന്‍ഡിലെ പ്രാദേശിക കോല വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന സാലഗ1874ലെ ‘അമാവോഫുല്‍’ യുദ്ധത്തില്‍ (Battle of Amoaful ) സര്‍ ഗാര്‍നെറ്റ് വൂള്‍സ്ലിയോട് പരാജയപ്പെട്ടതോടെ പ്രദേശത്തിന്റെ കോല വ്യാപാരക്കുത്തക അവസാനിച്ചു. പകരം തഴച്ചുവളര്‍ന്നത്‌ അടിമവ്യാപാരം എന്ന ഹീന പ്രക്രിയയായിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ ഈ ഇടപാടില്‍ പന്ത്രണ്ടു മില്ല്യന്‍ മനുഷ്യര്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നു കണക്കുകള്‍ *(2). നോവലിന്റെ കഥാരംഭകാലമായ പത്തൊമ്പതാം നൂറ്റാണ്ടാന്ത്യത്തിനും ഏറെ മുമ്പേ അടിമക്കച്ചവടം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും (Abolition of Slavery Act of 1833) 1888ല്‍ ബ്രസീല്‍ അത്തരമൊരു നിയമം പാസാക്കും വരെ അത് തുടര്‍ന്നു വന്നു. ആഫ്രിക്കക്കു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ (the Scramble for Africa – 1881 – 1914) ചരിത്രപരമായ കാരണങ്ങളാല്‍ ഒരു തര്‍ക്ക പ്രദേശം (disputed territory) ആയിത്തീര്‍ന്ന സാലഗ ആരുടെതും അല്ലാതെ (neutral) നിലനിന്നത് അവിടെ തുടര്‍ന്നും അടിമവ്യാപാരം സാധ്യമാക്കി *(3).

തുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/the-hundred-wells-of-salaga-by-ayesha-harruna-attah

('ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്', ഭാഗം -ഒന്ന്, പേജ്: 220-229

LOGOS BOOKS)

To purchase, contact ph.no:  8086126024 

Thursday, March 27, 2025

Loot by Tania James

 കടുവക്കണ്ണിലെ കൊളോണിയല്‍ ദൃശ്യങ്ങള്‍



(കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍ നോവലിസ്റ്റ് ടാനിയ ജെയിംസ് എഴുതിയ Loot എന്ന നോവല്‍, ടിപ്പുവിന്റെ കൊളോണിയല്‍ വിരുദ്ധ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ ചൂഷണത്തിന്റെയും കലയിലൂടെയുള്ള അതിജീവനത്തിന്റെയും കഥ പറയുന്നു. പോസ്റ്റ്‌കൊളോണിയല്‍ - ദേശാന്തരീയ മാനങ്ങളുള്ള നോവല്‍, ചടുലവും നാടകീയവുമായ വിധത്തില്‍ ചരിത്രസ്മാരകങ്ങള്‍ക്കു പിറകിലെ കൊളോണിയല്‍ കൊള്ളയുടെ മറുവശം ചികയുന്നു.)


അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ വംശജയായ എഴുത്തുകാരിയാണ് ടാനിയ ജെയിംസ്. കുമരകത്തുകാരനാണ് തന്റെ പിതാവ് എന്ന് ഒരഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നു. 2006-ല്‍ പിതാവിന്റെ നാട് സന്ദര്‍ശിച്ചപ്പോള്‍, പൂട്ടിക്കിടക്കുന്ന വീട് അവിടെ ജീവിച്ച തലമുറകളെ കുറിച്ചുള്ള നഷ്ടബോധം ഉള്ളില്‍ നിറച്ചതിനെ കുറിച്ച് അവര്‍ വിവരിച്ചു. ‘കുടുംബ ചരിത്രവും വ്യക്തി ബന്ധവും കാരണം ഞാനാ സ്ഥലത്തോട് ആകൃഷ്ടയായി, എന്നാല്‍ വര്‍ത്തമാന കാലത്ത് സ്ഥിതിചെയ്യുന്ന ഒരു കുമരകത്തെ കുറിച്ചാണ് എനിക്ക് എഴുതേണ്ടിയിരുന്നത്, അല്ലാതെ പിതാവിന്റെ കുടുംബക്കാര്‍ പറഞ്ഞ കഥകളില്‍ മാത്രമുള്ള ഒരിടത്തെ കുറിച്ചായിരുന്നില്ല’ എന്ന് പ്രഥമ നോവലിന്റെ രചനയിലേക്ക് നയിച്ച പശ്ചാത്തലത്തെ കുറിച്ച് അവര്‍ പറഞ്ഞു (randomhouse.com). പോസ്റ്റ്‌കൊളോണിയലിസം, ഐഡന്റിറ്റി, ആഗോളീകൃത സമൂഹത്തിലെ സങ്കീര്‍ണ്ണതകള്‍ തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതികളാണ് യുവ നോവലിസ്റ്റിന്റെത്. ആദ്യനോവല്‍ Atlas of Unknowns (2009), മുകളില്‍ സൂചിപ്പിച്ച അഭിമുഖത്തില്‍ കാണാവുന്നപോലെ, പ്രവാസം, സാംസ്കാരിക സംഘര്‍ഷങ്ങള്‍, അത്തരം സാഹചര്യങ്ങളിലെ വ്യക്തിവികാസത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയകേരളത്തിലും ന്യു യോര്‍ക്കിലുമായി രണ്ടു ക്രിസ്ത്യന്‍ സഹോദരിമാരിലൂടെ അവതരിപ്പിച്ചു. ആദ്യകൃതിയുടെ പരിമിതികള്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള നോവല്‍, മികച്ചൊരു എഴുത്തുകാരിയിലേക്കുള്ള സൂചനകള്‍ നല്‍കുന്നത് എന്ന രീതിയില്‍ ശ്രദ്ധേയമായിരുന്നു. വന്യജീവി സംരക്ഷണം, വനമേഖലാ ടൂറിസത്തിന്റെ നൈതികത, മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, വിശേഷിച്ചും ആനവേട്ടയുടെ ദുരന്തങ്ങള്‍ തുടങ്ങിയവ നിരീക്ഷണ വിധേയമാക്കിയ The Tusk That Did the Damage (2015) ആണ് രണ്ടാമത്തേത്. ഭിന്ന വീക്ഷണങ്ങളിലൂടെ നൈതികസംഘര്‍ഷങ്ങളുടെ വ്യത്യസ്തതലങ്ങളിലേക്ക് ഉറ്റുനോക്കുന്ന രീതി ഇവിടെ കാണാം. ടാനിയയുടെ മൂന്നാമതു നോവല്‍ Loot ( 2023), പ്രസ്തുത പ്രമേയങ്ങളുടെയും ശൈലിയുടെയും കൂടുതല്‍ സമഗ്രവും വികസിതവുമായ പാത പിന്തുടരുന്ന ഇതിഹാസമാനമുള്ള ചരിത്ര നോവലാണ്‌.

‘ലൂട്ട്’: കൊളോണിയല്‍ ചൂഷണത്തിന്റെ കഥ

കൊളോണിയലിസത്തിന്റെ ശേഷിപ്പുകളെ കുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ സുപ്രധാനമായ ആശയമാണ് പ്രകൃതി വിഭവചൂഷണം, കീഴടക്കപ്പെട്ട ദേശത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളുടെയോ സ്മാരകങ്ങളുടെയോ കടത്തിക്കൊണ്ടു പോക്ക് തുടങ്ങിയവയെ സൂചിപ്പിക്കുന്ന extraction colonialism എന്ന സംജ്ഞ. ഫ്രാന്‍സ് ഫാനന്‍ (The Wretched of the Earth), വാള്‍ട്ടര്‍ റോഡ്‌നി (How Europe Underdeveloped Africa), അക്കിലെ മ്ബേംബെ (On the Postcolony), റോബ് നിക്സന്‍ (Slow Violence and the Environmentalism of the Poor) തുടങ്ങിയ പോസ്റ്റ്‌കൊളോണിയല്‍, പാരിസ്തിതിക ചിന്തകര്‍ യൂറോപ്യന്‍ കൊളോണിയല്‍ പദ്ധതികളുടെ ഭാഗമായി കൊളോണിയല്‍ ദേശങ്ങള്‍ നേരിട്ട അപമാനവീകരണത്തിന്റെയും (dehumanizing) അവികസിതാവസ്ഥയുടെയും പ്രകൃതി/ പാരിസ്തിതിക വിനാശതയുടെയും വസ്തുതകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യ പോലുള്ള മധ്യകാല വന്‍ശക്തികള്‍ എങ്ങനെയാണ് പില്‍ക്കാലം പിറകോട്ടുപോയത് എന്ന ചോദ്യത്തിന്റെ ഉത്തരവും നാനാവിധത്തില്‍ അരങ്ങേറിയ കൊളോണിയല്‍ കൊള്ളയുടെ ചരിത്രത്തിലാണ്‌ ചെന്നുമുട്ടുക. അക്കൂട്ടത്തില്‍, കോഹിനൂര്‍ രത്നം പോലെ, വിലമതിക്കാനാകാത്ത സാംസ്കാരിക നീക്കിവെപ്പുകള്‍ കടത്തിക്കൊണ്ടു പോയതിന്റെ ഒട്ടേറെ കഥകളുണ്ട്. അത്തരം ഒരു കടത്തിക്കൊണ്ടു പോകലിന്റെയും അതിനു നിമിത്തമായ രാഷ്ട്രീയ പരിതോവസ്തകളുടെയും അതില്‍ കുരുങ്ങിപ്പോയ വ്യക്തികളുടെയും കഥയിലൂടെ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളെ പശ്ചാത്തലമാക്കി മൈസൂര്‍ ഇന്ത്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇന്ത്യാ മഹാസമുദ്രം, എന്നിവ കടക്കുന്ന ഒരു രാഷ്ട്രാന്തരീയ (transnational) ചരിത്രകഥ പറയുകയാണ്  ടാനിയ ജെയിംസ് Loot (‘കൊള്ളമുതല്‍) എന്ന നോവലില്‍. കഥയിലും കഥാഘടനയിലും ജി.ആര്‍.ഇന്ദുഗോപന്റെ ‘ആനോ’യെ ഓര്‍മ്മിപ്പിക്കുന്ന നോവല്‍, ആ കൃതിയോടു ചേര്‍ത്തു വായിക്കുന്നത് കൌതുകകരമായ അനുഭവം ആയിരിക്കും.



കോണ്‍വാലിസ് പ്രഭുവുമായി ഒപ്പിട്ട 1792 ലെ ശ്രീരംഗം പട്ടണം ഉടമ്പടിപ്രകാരം രാജ്യത്തിന്റെ പകുതിയും, മുപ്പത്തിമൂന്ന് മില്യന്‍ രൂപയും ടിപ്പു, ബ്രിട്ടനു കടപ്പെട്ടു. അത് വീട്ടിത്തീര്‍ക്കും വരെ ഏതാനും ഉന്നത ഉദ്യോഗസ്ഥരും ടിപ്പുവിന്റെ നാല് ആണ്മക്കളും ബന്ദികള്‍ ആക്കപ്പെട്ടു. കരാര്‍ പാലിക്കാനെടുത്ത രണ്ടുവര്‍ഷത്തിനു ശേഷം തിരികെയെത്തുന്ന മക്കള്‍ക്കുവേണ്ടി “മക്കളുടെ നാടുകടത്തലിന്റെ ഓര്‍മ്മയെ നിശബ്ദമാക്കും വിധം ക്രൌര്യതയും ഗാംഭീര്യവും തികഞ്ഞൊരു സമ്മാനം” ആയി ഒരു കൌതുക വസ്തു ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം ടിപ്പു ഏല്‍പ്പിച്ചത് പ്രവാസി ഫ്രഞ്ച് ശില്‍പ്പി ലൂഷിയന്‍ ഡിലൂസിനെയും അയാളുടെ സഹായി അബ്ബാസ് എന്ന പതിനേഴുകാരനെയുമാണ്. ആറാഴ്ചയാണ് അവര്‍ക്ക് അനുവദിക്കപ്പെട്ട സമയം. വെള്ളക്കാരോടുള്ള അമര്‍ഷം മുഴുവനും പ്രതീകവല്‍കരിക്കുന്ന കൌതുകവസ്തു, മലര്‍ന്നു വീണുകിടക്കുന്ന വെള്ളക്കാരന്റെയും അയാളുടെ ചങ്കില്‍ പല്ലുകള്‍ അമര്‍ത്തി നില്‍ക്കുന്ന പ്രതാപിയായ ഒരു കടുവയുടെയും യഥാര്‍ത്ഥ വലിപ്പമുള്ള ശില്‍പ്പമായിരുന്നു. പ്രത്യേക യന്ത്രസംവിധാനത്തിന്റെ ഉപയോഗത്തിലൂടെ അത് കടുവയുടെ ക്രുദ്ധമായ അമറലോ, വീണുകിടക്കുന്നവന്റെ മരണ വെപ്രാളത്തിലുള്ള അലര്‍ച്ചയോ, അഥവാ രണ്ടും ചേര്‍ന്നതോ എന്നു തിരിച്ചറിയാനാകാത്ത ശബ്ദം പുറപ്പെടുവിച്ചു. ശില്‍പ്പനിര്‍മ്മിതി ടിപ്പുവിന്റെ വ്യക്തിത്വത്തിലെ അടരുകളിലേക്ക് വെളിച്ചംവീശുന്നുണ്ട് എന്നത് സുപ്രധാനമാണ്‌: കര്‍ക്കശക്കാരനായ ഏകാധിപതി (“സത്യത്തില്‍, ഞാന്‍ പറയുന്നപക്ഷം എന്തും മരണശിക്ഷ അര്‍ഹിക്കുന്നതാണ്”), കീഴടങ്ങാത്ത സാമ്രാജ്യത്വ വിരോധി, ഒറ്റക്കാവുമ്പോഴും വിധി മുഴുവന്‍ എതിരാകുമ്പോഴും പോരാടുന്ന വീരന്‍ (“കുഞ്ഞാടായി ഇരുനൂറുകൊല്ലം ജീവിക്കുന്നതിനേക്കാള്‍ ഭേദം കടുവയായി രണ്ടു ദിവസം ജീവിക്കുന്നതാണ്”. കടുവയാകുന്നതിന്റെ ഒരൊറ്റ കുഴപ്പം: അത് തനിച്ചു നടക്കുന്നു”), എന്നാല്‍, എല്ലാത്തിനുമൊപ്പം ആര്‍ദ്രഹൃദയനായ പിതാവും. ശില്‍പ്പികളുടെ കഥ ഫിക് ഷന്‍ ആണെങ്കിലും തടിയില്‍ തീര്‍ത്ത പ്രസ്തുതശില്‍പ്പം ‘ടിപ്പുവിന്റെ കടുവ യഥാര്‍ത്ഥമാണ്. അതിന്റെ നിര്‍മ്മിതിയില്‍ ഫ്രഞ്ച് – മൈസൂരിയന്‍ ശില്‍പ്പകലാ സങ്കരം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ എന്ന വസ്തുതയില്‍ നിന്നാണ് നോവലിസ്റ്റ് പുരാവൃത്തം മെനഞ്ഞെടുക്കുന്നത്‌. 1799ലെ ശ്രീരംഗപട്ടണം ഉപരോധത്തില്‍ ടിപുവിന്റെ പതനത്തെ തുടര്‍ന്നുണ്ടായ കൊള്ളകളില്‍ ബ്രിട്ടീഷ് സൈനികര്‍ കടത്തിക്കൊണ്ടുപോയ പ്രസ്തുത ശില്‍പ്പം ഇന്ന് സൌത്ത് കെന്‍സിങ്ടണിലെ വിക്റ്റോറിയ & ആല്‍ബെര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചരിത്രവും ഫിക് ഷനും ഇടകലരുന്ന ആഖ്യാനത്തില്‍, ദേശങ്ങളും കടലുകളും കടന്നുള്ള അന്വേഷണ വസ്തുവായും പോസ്റ്റ്‌കൊളോണിയല്‍ പരിഗണനകളില്‍ കൊളോണിയല്‍- സാമ്രാജ്യത്വ മുഖാമുഖങ്ങളുടെ പ്രതീകമായും പ്രസ്തുത യന്ത്രശില്‍പ്പം മാറുന്നു.

ഭിന്നലോകങ്ങള്‍, ഭിന്ന കഥാപാത്രങ്ങള്‍  

അബ്ബാസ് എന്ന നവയുവാവിലൂടെയാണ് നോവലിലേക്ക് നാം കടക്കുന്നത്‌. എന്നാല്‍ ടിപ്പുവിന്റെ പതനത്തിനും ‘കടുവാ കൊള്ളക്കും ശേഷം പിക്കാറസ്ക് പ്രകൃതത്തിലേക്ക് ചുവടുമാറ്റുന്ന ഇതിവൃത്തത്തില്‍, സാക്ഷാല്‍ ടിപ്പുവിനെ കൂടാതെ ലൂഷിയന്‍, നാവികന്‍ തോമസ്‌, ലൂഷിയന്റെ ദത്തുപുത്രി യേഹാന്‍, പുരാവസ്തുവിന്റെ ഉടമയായിത്തീരുന്ന ഇംഗ്ലീഷുകാരി ലേഡി സെല്‍വിന്‍, അവരുടെ സഹായിയും കൂട്ടാളിയുമായ ‘റും എന്നുമാത്രം വിളിക്കപ്പെടുന്ന തമിഴ് ബ്രാഹ്മണന്‍, തുടങ്ങി ഒട്ടേറെ വീക്ഷണകോണുകളിലേക്ക് അത് വികസിക്കും. ദരിദ്ര കുടുംബത്തില്‍, പിതാവില്‍ നിന്ന് പഠിച്ചെടുത്ത മരപ്പണിയില്‍, കൗതുക വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ പ്രദര്‍ശിപ്പിക്കുന്ന കരവിരുത് ടിപ്പുവിന്റെ ഹാരെമിലെ പ്രിയങ്കരികളില്‍ ഒരാളായ സുബൈദ ബീഗത്തെ ആകര്‍ഷിക്കുന്നതാണ് അബ്ബാസിനെ കൊട്ടാരത്തിലെത്തിക്കുന്നത്. ഫ്രഞ്ച് വിപ്ലവ കാലത്ത് നാടുകടത്തപ്പെട്ട, മുഴുക്കുടിയനായ ലൂഷിയന്‍ കൊട്ടാരത്തിലെ മുഖ്യ ശില്പ്പിയായിരിക്കുന്ന ഘട്ടത്തില്‍ സ്വാഭാവിക പരിണാമാമായാണ് ആ ശിഷ്യപ്പെടല്‍ സംഭവിക്കുന്നത്‌. ലൂഷിയന്‍ പറയുന്ന കഥകളില്‍ സ്വന്തം ദേശത്തു നടന്നു കൊണ്ടിരിക്കുന്ന (ഫ്രഞ്ച് ) വിപ്ലവത്തിലെ ജനങ്ങളുടെ കര്‍തൃത്വം സ്മരിക്കപ്പെടുന്നത്, കൊളോണിയല്‍ ജനതയുടെ അസ്വാതന്ത്ര്യത്തെ വിപരീതത്തില്‍ ധ്വനിപ്പിക്കുന്നുണ്ട്. ടിപ്പു സ്വയം കൊളോണിയല്‍ വിരുദ്ധതയുടെ പ്രതീകമായും ഒപ്പം തികഞ്ഞ സര്‍വ്വാധിപത്യ പ്രവണത കാണിക്കുന്ന ഭാരണാധികാരിയായും നോവലില്‍ ഇടംപിടിക്കുന്നു. ടിപ്പുവിന്റെ പാത്രസൃഷ്ടിയില്‍ അമിതചായം കലര്‍ന്നിട്ടുണ്ടെന്നും പിതാവ് ഹൈദരാലിയുമായി തുലനം ചെയ്യുമ്പോള്‍ വളരെയേറെ മനുഷ്യത്വമുള്ള സംസ്കാര ചിത്തനായ ആളായിരുന്നു അദ്ദേഹം എന്ന സാക്ഷ്യങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (N.Kumar). അതെന്തായാലും, ഉപജാപകരാല്‍ നിറഞ്ഞ ചുറ്റുപാടില്‍ ബ്രിട്ടീഷ് വിരോധം വാക്കുകളില്‍ മാത്രം കാണിക്കുകയും തക്കസമയത്ത് കൂറുമാറുകയും ചെയ്ത ഇതര ഇന്ത്യന്‍ രാജാക്കന്മാര്‍ക്കിടയില്‍, കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന ടിപ്പുവിന്റെ ചരിത്രവിധി വ്യക്തമായിരുന്നു. താരതമ്യേന കെട്ടുറപ്പുള്ള ടിപ്പുവിന്റെ കൊട്ടാരത്തില്‍ത്തന്നെ പുളച്ചുനടന്ന ഒറ്റുകാരുടെയും ചതിയന്മാരുടെയും വിവരണം, വിഘടിച്ചുനിന്ന നാട്ടുരാജ്യങ്ങലയിരുന്ന ഇന്ത്യയുടെ പരിചെദം തന്നെയാണ്: “ശ്രീരംഗപട്ടണത്തില്‍ ജനങ്ങളെക്കാള്‍ ചരന്മാരുണ്ടായിരുന്നു എന്ന് പറയപ്പെട്ടു. തലസ്ഥാന നഗരത്തില്‍ നിന്നും അങ്ങോട്ടും സന്ദേശങ്ങള്‍ എത്തിക്കുന്ന ടിപ്പുവിന്റെ ചാരസംഘത്തലവന്മാര്‍, പിന്നെ ടിപ്പുവിന്റെ ശത്രുക്കളുടെ ചാരന്മാര്‍ - ഹൈദരാബാദിലെ നിസാം, മലബാര്‍ നായന്മാര്‍, മറാത്താ, ഇംഗ്ലീഷുകാര്‍, മംഗലാപുരത്തെ കത്തോലിക്കര്‍. ..”

യാത്ര / അന്വേഷണം:

ടിപ്പുവിന്റെ പതനത്തെ തുടര്‍ന്ന്, തിരികെ പോകുന്ന ലൂഷിയന്റെ പാത പിന്തുടര്‍ന്ന് എങ്ങനെയും ഒരു ചരക്കു കപ്പലില്‍ കേറിപ്പറ്റുന്ന യുവാവിനു ഒരൊറ്റ ലക്ഷ്യമേയുള്ളൂ: കടത്തിക്കൊണ്ടുപോകപ്പെട്ട അമൂല്യ ശില്‍പ്പം കണ്ടെത്തണം. തന്റെ സിദ്ധി ലോകസമക്ഷം സ്ഥാപിക്കുന്നതിലൂടെ വ്യക്തിത്വവും സ്ഥാപിക്കണം. വംശീയതയുടെ കയ്യേറ്റങ്ങള്‍ പ്രാണന്‍പിടയുന്ന ചാട്ടയടിയായിപ്പോലും ഏറ്റുവങ്ങേണ്ടിവരുന്ന യാത്രാഭാഗം, അടിമക്കപ്പലുകളുടെ കഥകളോടും (slave narratives)കടല്‍ക്കഥകള്‍ പറയുന്ന സാമുദ്രിക സാഹിത്യത്തോടും (littoral literature) നോവലിനെ അടുപ്പിക്കുന്നുണ്ട്. നാവികരെ കൊന്നൊടുക്കുന്ന ഗുഹ്യരോഗം പോലുള്ള വ്യാധികള്‍, ചരിത്ര സന്ദര്‍ഭത്തെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. അത്തരം അപശകുന കാരണമെന്നാരോപിച്ചു  അബ്ബാസിനെ കടലിലെറിയണം എന്ന ആവശ്യം, യോനായുടെ മിത്തിനെ ഓര്‍മ്മിപ്പിക്കും. കപ്പലിലെ മറ്റുള്ളവരില്‍ ഇല്ലാത്ത നിഷ്കളങ്കതയും വിശുദ്ധിയുമുള്ള നവയുവാവായ അബ്ബാസിനോട് മെസ് മേറ്റ് സാമുവേല്‍ ലോഡനു തോന്നുന്ന വംശീയ വിരോധം, മെല്‍വില്ലിന്റെ ബില്ലിയെയും ക്ലഗാര്‍ട്ടിനെയും ഓര്‍മ്മിപ്പിക്കും (Billy Budd, the Sailor). കപ്പലിലെ സംഭവങ്ങള്‍ നാവികനായ തോമസ്‌ ബെഡിക്കര്‍ എന്ന അബ്ബാസിന്റെ സുഹൃത്തിന്റെ ജേണല്‍ കുറിപ്പുകളിലൂടെയാണ് നാം അറിയുന്നത് എന്നത്, നോവലിനെ മധ്യകാല നാവികകഥാഖ്യാന പാരമ്പര്യത്തോടും അടുപ്പിക്കുന്നു. സമ്പൂര്‍ണ്ണ അനുസരണം, അല്ലാത്തതെന്തും കലാപം എന്ന കപ്പലിലെ നിയമം അയാളാണ് അബ്ബാസിനെ ഓര്‍മ്മിപ്പിക്കുക. ഫ്രഞ്ച് കടല്‍കൊള്ളക്കാരുടെ തടവില്‍ പെട്ടുപോകുന്ന അബ്ബാസിനെ സംബന്ധിച്ച് അതൊരു രക്ഷപ്പെടല്‍ കൂടി ആയിത്തീരുന്നതാണ് അയാളെ റൂവെനില്‍ യേഹാന്റെ അടുത്തെത്തിക്കുന്നതും. ഇന്ത്യന്‍ വംശജയ യേഹാനെയെ, കുട്ടിക്കാലത്ത് ലൂഷിയനോടൊപ്പം അവന്‍ കണ്ടിരുന്നു. ലൂഷിയന്റെ മരണവാര്‍ത്ത വേദനയോടെ കേള്‍ക്കുന്ന അബ്ബാസ്, കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന യേഹാന്റെ പൊളിഞ്ഞുപോയ കച്ചവടത്തില്‍ സഹായിയായി കൂടാന്‍ തീരുമാനിക്കുന്നു. അവന് ആളുകളെ ആകര്‍ഷിക്കുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലൂടെ കച്ചവടത്തെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞേക്കും.

യേഹാനെയോടൊപ്പം ചേര്‍ന്നു നടത്തുന്ന അന്വേഷണമാണ് ഇരുവരെയും, മോഷണത്തിലൂടെയെങ്കിലും ‘മ്യൂസിക്കല്‍ ടൈഗര്‍ ശില്‍പ്പം വീണ്ടെടുക്കണം എന്ന ഉദ്ദേശത്തോടെ, അത് കൈവശമുള്ള പഴയ സൈനികന്റെ വിധവ ലേഡി സെല്‍വിന്‍, മരിച്ചു പോയ ഭര്‍ത്താവിന്റെ സഹായിയും ഇപ്പോള്‍ അവരുടെ രഹസ്യ കാമുകനുമായ, റും എന്നുമാത്രം വിളിക്കപ്പെടുന്ന ഇന്ത്യക്കാരന്‍ എന്നിവരുടെ അടുത്തെത്തിക്കുക. ലേഡി സെല്‍വിന്‍ എന്ന കഥാപാത്രം, റോബര്‍ട്ട്‌ ക്ലൈവിന്റെ മരുമകളും ശ്രീരംഗംപട്ടണം കൊള്ളമുതലുകളില്‍ കുറെയധികം എണ്ണം, നോവലിലെ ക്ലോവര്‍ഫീല്‍ഡ് കോട്ടയുടെ യഥാര്‍ത്ഥ പൂര്‍വ്വ രൂപമായിരിക്കാവുന്ന  പോവിസ് കോട്ടയില്‍ (Powis Castle) എത്തിച്ച വ്യക്തിയുമായ ഹെന്‍റിയെറ്റയെ മാതൃകയാക്കി സൃഷ്ടിക്കപ്പെട്ടതാകം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു (N. Kumar). എഴുപത്തിരണ്ടുകാരിയായ പ്രഭ്വിയുടെ ‘ആകര്‍ഷണത്തെ കുറിച്ച് റും വാചാലനാകുന്ന സന്ദര്‍ഭം നോവലിലെ കറുത്ത ഹാസ്യത്തിന്റെ മാതൃകയാണ്. നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍, സിനിമാറ്റിക്ക് ആയ പ്രണയ കഥ, ചരിത്ര-സാഹസിക കഥ, കൊള്ളയുടെ കഥ എന്ന മട്ടില്‍ ചുവടു മാറുന്നു. വാച്ചു നിര്‍മ്മാണത്തില്‍ തന്റെ പരിമിതികള്‍ മറികടക്കാന്‍ അബ്ബാസ് ശിഷ്യപ്പെടാന്‍ ശ്രമിക്കുന്ന ഗോഡിനെ പോലുള്ള പാശ്ചാത്യ വംശീയാധിപത്യ ചിന്തയുള്ളവര്‍ ഒരു ഘട്ടത്തിലും ‘തനി സാധാരണക്കാരനും, അധമനായി പിറന്നവനും, ഏറെ ബ്രൌണ്‍ നിറക്കാരനുമായ അയാളെ ഒരു യഥാര്‍ത്ഥകലാകാരന്‍ ആയി കാണാന്‍ തയ്യാറല്ല. അവര്‍ക്ക് അയാളൊരു വെറും വ്യാജനാണ് (con artist). എന്നാല്‍ ലൂഷിയന്‍ തന്റെ പേരിനൊപ്പം അബ്ബാസിന്റെയും പേര് കടുവാ ശില്‍പ്പത്തില്‍ രേഖപ്പെടുത്തുന്നതിലൂടെ അയാള്‍ക്ക് അര്‍ഹിച്ച അംഗീകാരം നല്‍കിയിരുന്നു എന്ന് നാം കണ്ടെത്തുന്നു. ഇത്, വംശീയ മുന്‍വിധികളെ കുറിച്ചുള്ള വാര്‍പ്പുമാതൃകാ വിഭജനങ്ങള്‍ എല്ലായിപ്പോഴും സത്യമാവണമെന്നില്ല എന്ന് തെളിയിക്കുന്നു. ലേഡി സെല്‍വിന്റെ ദൌര്‍ഭാഗ്യകരമായ അന്ത്യത്തിനുശേഷം മാതൃദേശത്തേയ്ക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന റും നിര്‍ദ്ദേശിക്കുന്നതുപ്രകാരം കടുവാ ശില്‍പ്പത്തെ ഈസ്റ്റ് ഇന്ത്യാ മ്യൂസിയത്തിലേക്ക് മാറ്റുമ്പോള്‍,  പ്രദര്‍ശനത്തിനുവെക്കുന്ന ക്രഡിറ്റില്‍ രണ്ടു പേരുകളും ഉള്‍പ്പെടുത്തപ്പെടുകയും ചെയ്യുന്നു. നോവല്‍ ആരംഭത്തില്‍, അധികാരമാറ്റങ്ങളുടെ അലംഘനീയതയില്‍ പെട്ടുപോകുന്ന ജനങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്: “അവര്‍ക്കാകെ ചെയ്യാനാകുക, ഓരോ തവണയും അധികാരം കൈകള്‍ മാറുമ്പോള്‍ അതിനു കീഴടങ്ങുക എന്നതുമാത്രമാണ്.” ആര്‍ക്കും അവിടെ സ്വന്തമായി ഒരു പാദമുദ്രയും പതിപ്പിക്കാനാകില്ല. എങ്കിലും അവിടെ നിന്ന്, നശിച്ചുപോവാത്ത, ഒരു ‘കുഴിമാടത്തിനപ്പുറവും’ നിലനില്‍ക്കുന്ന എന്തെങ്കിലും ഒന്ന് ബാക്കിവെക്കണം എന്ന അദമ്യമായ മോഹം അബ്ബാസിനെ എന്നും വഴി നടത്തിച്ചിരുന്നു. എന്നാല്‍, തുച്ഛമായ മുന്‍വിധികളില്‍ അയാള്‍ അത്രയൊന്നും പൊരുതുന്നുമില്ല എന്നതും പ്രധാനമാണ്: കച്ചവടക്കാരുടെ ഗില്‍ഡില്‍ ഒരു ഇന്ത്യക്കാരന് അംഗത്വം ലഭിക്കില്ല എന്ന ഗോഡിന്റെ മുന്നറിയിപ്പ് അറിയാവുന്ന അബ്ബാസ്, നവീകരിച്ച കടയുടെ ഉടമയായി യേഹാന്റെ പേര് മാത്രം എഴുതിവെക്കുന്നത് അതുകൊണ്ടാണ്. അവിടെ വില്‍ക്കുന്ന കൊച്ചു കൌതുക വസ്തുക്കളിലല്ല അയാള്‍ തന്റെ സര്‍ഗ്ഗസ്വത്വം കണ്ടെത്തുന്നതും. യന്ത്രശില്പ്പത്തിന്റെ നിര്‍മ്മിതി അയാള്‍ക്ക് തന്റെ പരിമിതികള്‍ ഭേദിക്കാനും ഭാവനയുടെ അനന്തതയിലേക്ക് ഉയരാനുമുള്ള അവസരമായിരുന്നു.

ചരിത്ര വസ്തുതകള്‍ കണ്ടെത്തുന്നതില്‍ നോവലിസ്റ്റ് നടത്തിയ ഗവേഷണങ്ങളുടെ ആഴം നോവലില്‍ വ്യക്തമാണെങ്കിലും, ഫോടോഗ്രഫിക് യഥാതഥത്വം അവരുടെ ലക്ഷ്യമല്ല (S. Merritt). ജീവിതത്തെ അനുകരിക്കുകയെന്ന കലാതത്വത്തെ (mimesis) കടുവാശില്‍പ്പത്തിലൂടെ സാക്ഷാത്കരിച്ച ചരിത്രമാണ്‌ നോവല്‍ പറയുന്നത് എന്നിരിക്കിലും, കലയുടെ സൃഷ്ടിക്കുള്ളില്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ട് എന്ന വസ്തുത സൂക്ഷ്മമായി നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, റും എങ്ങനെയാണു ക്ലോവര്‍ഫീല്‍ഡ് കാസിലില്‍ എത്തിയത് എന്ന ചോദ്യത്തിന് അയാളുടെ മനസ്സില്‍ മുഴങ്ങുന്ന, വാക്കുകളില്‍ പറയപ്പെടാത്ത ഉത്തരം നോവലിസ്റ്റ് ചേര്‍ത്തുവെക്കുന്നത്, പോസ്റ്റ്‌കൊളോണിയല്‍ ചരിത്രവിചാരണയുടെ മുഴക്കങ്ങള്‍ മുഴുവനും ആവാഹിക്കുന്നു. ശ്രീലങ്കന്‍ ആക്ടിവിസ്റ്റ് എഴുത്തുകാരന്‍ അമ്പലവനീര്‍ ശിവാനന്ദത്തിന്റെത് എന്ന് പിന്‍കുറിപ്പില്‍ നോവലിസ്റ്റ് വ്യക്തമാക്കുന്ന വാക്യമാണ് അത്: “ഞാനിവിടെയെത്തി, കാരണം നിങ്ങള്‍ അവിടെയെത്തിയിരുന്നു.” വിശദീകരണങ്ങള്‍ ഏതുമില്ലാതെ നടത്തപ്പെടുന്ന ഈ ആത്മഗതം, പക്ഷെ നോവലിന്റെ ആന്തരപാഠത്തില്‍ നിരന്തരം മുഴങ്ങുന്നുമുണ്ട്. ഒരുവളേ, ആ കഥാപാത്രത്തിന്റെ സാധൂകരണം തന്നെയും, വലിയൊരളവില്‍, ഉള്ളിലൊതുക്കിയ ഈ വാക്യത്തിന്റെ പ്രകാശനത്തിലാണ്. അതുപോലെ, റും തന്നെ നുണച്ചി എന്ന് വിളിച്ചതിനെ കുറിച്ചു യേഹാന്‍ പറയുന്നു: “ഞാനൊരു നുണച്ചിയല്ല. ചില ഘട്ടങ്ങളില്‍ സത്യം ഒന്ന് തിരിമറിക്കാവുന്നതാണെന്ന്  ഞാന്‍ കാണുന്നു എന്നേയുള്ളൂ.” യേഹാന്റെ ഈ വാക്യം, ‘സത്യാനന്തര’ത്തെ  അടയാളപ്പെടുത്തിയ വൈറ്റ് ഹൌസ് വക്താവിന്റെ കുപ്രസിദ്ധമായ ആ വാക്യത്തെയാണ് ഈ ലേഖകനെ ഓര്‍മ്മിപ്പിച്ചത്: അതൊരു കളവായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്... ഷോണ്‍ സ്പൈസര്‍, ഞങ്ങളുടെ പ്രസ് സെക്രട്ടറി, പകരം വെക്കാവുന്ന ചില വസ്തുതകള്‍ (alternative facts) നല്‍കി എന്നേയുള്ളൂ.” (ട്രമ്പിന്റെ ആദ്യ ഊഴം ഉദ്ഘാടനം ചെയ്ത സന്ദര്‍ഭത്തില്‍, പങ്കെടുത്ത ആള്‍കൂട്ടത്തെ കുറിച്ച് വൈറ്റ്ഹൌസ് വക്താവ് പെരുപ്പിച്ച കണക്കുകള്‍ പറഞ്ഞതിനെ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്ത സംഭവം).

സ്ത്രീപാത്രസൃഷ്ടിയിലെ പരിമിതികള്‍

സ്ത്രീകഥാപാത്രങ്ങളെ ആവിഷ്കരിച്ച രീതിയെ കുറിച്ചുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. വാത്സല്യത്തിന്റെ പ്രതീകമായി അബ്ബാസിന്റെ മാതാവിനെ പോലുള്ള കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍, കലാഭിരുചി ഉള്ളിലൊതുക്കി കഴിയേണ്ടി വരുന്ന സുബൈദാ ബീഗത്തെ പോലുള്ളവര്‍ അവരുടെ അവസ്ഥകളുടെ പ്രതിനിധാനം പോലെത്തന്നെ വെറും നിഴല്‍രൂപങ്ങളാണ്. പാപചിന്ത തൊട്ടുതെറിക്കാതെ രതിയെ ശരീരത്തിന്റെ ആവശ്യമായി അബ്ബാസിനോടൊപ്പം ആവോളം നുകരുന്ന ദേവിയുടെ ഒരുതുമ്പും നല്‍കാത്ത തിരോധാനം, കിടക്കവിരിയിലെ തൂവിപ്പോകുന്ന വിത്തുകളായി കുറേക്കാലം അയാളെ വേട്ടയാടും. സമാനമായ, പപചിന്തയേതുമില്ലാത്ത ബന്ധത്തിന്റെ അത്ര സുന്ദരമല്ലാത്ത പതിപ്പാണ്‌ ലേഡി സെല്‍വിന്‍- റും ബന്ധം. യേഹാനെക്കും അബ്ബാസിനും ഇടയില്‍ വളരുന്ന ബന്ധമാകട്ടെ, വംശീയമുന്‍വിധി തൂവിപ്പോകുന്ന ഒരു പരാമര്‍ശത്തിന്റെ നിഴലില്‍ എങ്ങുമെത്താതെ പോകുകയും ചെയ്യും. ഒരു വനിതാ എഴുത്തുകാരിയുടെ നോവല്‍ ആയിരുന്നിട്ടും അത്രയൊന്നും തിളക്കമുള്ളതല്ല നോവലിലെ സ്ത്രീപാത്ര ചിത്രീകരണം എന്നാണ് ഇതൊക്കെയും സൂചിപ്പിക്കുന്നത്. ചരിത്രപരവും സാമൂഹികവുമായ ഘടനകളാൽ കര്‍തൃത്വം പരിമിതപ്പെട്ടുപോയവരാണ് അവരെല്ലാം. പതിനെട്ടാം നൂറ്റാണ്ടിലെ ലോകത്തിന്റെ പ്രതിഫലനമായി ഇതിനെ കാണാമെങ്കിലും, ശക്തമായ സാന്നിധ്യമായി അവരൊന്നും നിലയുറപ്പിക്കുന്നില്ല എന്നത് നിരാശാജനകമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ മറുപാഠങ്ങള്‍ നൽകുന്നതിനുപകരം നഷ്ടം, കൊളോണിയലിസം, സാമൂഹിക നിയന്ത്രണങ്ങൾ എന്നിവയുടെ വിശാലമായ പ്രമേയങ്ങൾ മുന്നോട്ടു കൊണ്ടുവരുന്നതിനിടയില്‍ അവര്‍ പശ്ചാത്തലത്തില്‍ ഒതുങ്ങിപ്പോവുകയാണ്. ഈ അര്‍ഥത്തില്‍ നോവലന്ത്യത്തില്‍ കാണാവുന്ന മാഡം ഗാര്‍ദം എന്ന സംരഭകയുടെ വികാരശൂന്യമായ പ്രസ്താവന പോലും ഒരു വികാസത്തെ സൂചിപ്പിക്കുന്നു എന്ന് പറയേണ്ടി വരും. തന്റെ പങ്കാളി ഒരു മുസ്ലിം ആണെന്ന് പറഞ്ഞാല്‍ അവര്‍ പാര്‍ട്ട്‌നര്‍ഷിപ്‌ ഓഫറില്‍ നിന്ന് പിറകോട്ടു പോയേക്കുമോ എന്ന ഭയത്തില്‍ പതറുന്ന യേഹാനെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു: “നിങ്ങളിത്ര കഷ്ടപ്പെടണ്ട. നിങ്ങളുടെ അമ്മായിയെ പോലല്ല ഞാന്‍, എനിക്ക് മൂറുകള്‍ അല്ല, പണമാണ് പ്രധാനം.”

താഴെയിട്ട യൂറോപ്പുകാരന്റെ ചങ്കില്‍ പല്ലുതാഴ്ത്തി മുകളില്‍ നില്‍ക്കുന്ന കടുവയിലൂടെ, മേധാവിത്തം അടിച്ചേല്‍പ്പിക്കുന്ന കൊളോണിയലിസ്റ്റിനെ നേരിടുന്ന തിരിച്ചിടലാണ് ടിപ്പു പ്രതീകവല്‍ക്കരിച്ചതെങ്കില്‍, തന്റെ നോവലിലൂടെ പാശ്ചാത്യഭാഷ്യത്തെ തിരിച്ചെഴുതുകയാണ് നോവലിസ്റ്റ്‌ ചെയ്യുന്നത് എന്ന നിരീക്ഷണം ശ്രദ്ധേയമാണ് (S. Goyal). ഈ വായനയില്‍, കൊളോണിയല്‍ ഭാഷ്യങ്ങളെ തിരിച്ചെഴുതുന്ന/ അപനിര്‍മ്മിക്കുന്ന കൃതികളുടെ വലിയ നിരയിലേക്കും നോവല്‍ പ്രവേശനം സാധ്യമാക്കുന്നു – ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നസ്സ്’ പോലുള്ള മാസ്റ്റര്‍പീസുകള്‍ക്ക് ഉണ്ടായിട്ടുള്ള അത്തരം പൊളിച്ചെഴുത്തു കൃതികള്‍ ഓര്‍ക്കാവുന്നതാണ്. എന്നാല്‍, അത്തരം കൃതികളെപ്പോലെ കൃത്യമായ ഒരു മുന്‍ രചനയെ ഇവിടെ പിന്‍പറ്റുന്നുമില്ല.

അവലംബങ്ങള്‍:

1.       Author interview, http://www.randomhouse.com/catalog/display.pperl/display.pperl?isbn=9780307268907&view=auqa, Accessed 29.01.2025

2.       Nikhil Kumar. ‘Review: Loot by Tania James’, https://www.hindustantimes.com/books/review-loot-by-tania-james-101718882134786.html. 20.06.2024, Accessed 29.01.2025

3.       Stephanie Merritt. ‘imperialism through the eye of a tiger’, https://www.theguardian.com/books/2024/jan/21/loot-by-tania-james-review-imperialism-through-the-eye-of-a-tiger. 21.01.2024, Accessed 29.01.2025

4.       Sana Goyal. ‘the incredible tale of a toymaker’s tiger’, https://www.theguardian.com/books/2024/jan/19/loot-by-tania-james-review-the-incredible-tale-of-a-toymakers-tiger, 19.01.2024, Accessed 29.01.2025.


Friday, November 22, 2024

The Slave Pens by Najwa Bin Shatwan/ Nancy Roberts

 ചരിത്രമുറങ്ങുന്ന അടിമപ്പന്തികള്‍




ഇബ്രാഹിം അല്‍ കോനിഅഹ്മെദ്‌ ഫാഗിഹ്ഖാലിദ് മതവ്വഹിഷാം മതാര്‍, മുഹമെദ് മെസ്രതി തുടങ്ങിയ തലയെടുപ്പുള്ള എഴുത്തുകാരാല്‍ സമ്പന്നമായ ലിബിയന്‍ സാഹിത്യത്തില്‍ പക്ഷെവനിതാ എഴുത്തുകാരികളുടെ പേര് ഇപ്പോഴും അപൂര്‍വ്വതയാണ്. അടുത്ത കാലത്തായി മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സമവാക്യത്തില്‍ മുമ്പിലാണ്ലിബിയന്‍ സാഹിത്യത്തില്‍ നിന്നു അന്താരാഷ്‌ട്രശ്രദ്ധ നേടിയെടുത്ത എഴുത്തുകാരിയും അക്കാദമിക്കുമായ നജ് വാ ബിന്‍ഷത് വാന്‍.  ദേശത്തെ അടിമക്കച്ചവടത്തിന്റെ ഇരുണ്ട ചരിത്രമുറങ്ങുന്ന ബെന്‍ഗാസിയില്‍ നിന്നു നൂറ്റിയമ്പത് കി.മി മാത്രം അകലെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള അജ്ദാബിയ പട്ടണത്തില്‍ ജനിച്ച അവര്‍ ആ പൊള്ളുന്ന വിഷയത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചതും സ്വാഭാവികം. വനിതാഎഴുത്തുകാരികളുടെ രചനകള്‍ പ്രത്യേക സാമൂഹിക സെന്‍സര്‍ഷിപ്പിനു വിധേയമാകുന്ന നാട്ടില്‍ എഴുത്തുതന്നെ സ്വതേ ഒരു വിപ്ലവ പ്രവര്‍ത്തനമാണ് എന്ന് അവര്‍ പറഞ്ഞിട്ടുള്ളത്, അല്‍ജസീറക്കു വേണ്ടി തയ്യാറാക്കിയ ഒരു നീണ്ട ലേഖനത്തില്‍ നൈമ മോറെല്ലി ഉദ്ധരിക്കുന്നു (1). പരമ്പരാഗതമായി പുരുഷ എഴുത്തുകാരുടെ മേധാവിത്തമുള്ള ലിബിയന്‍ സാഹിത്യത്തില്‍ഗദ്ദാഫി അനന്തര കാലത്തു ജെന്റര്‍ അധിഷ്ടിത നിലപാടുള്ള (gendered point of view) വനിതാ എഴുത്തുകാരുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നതായും സങ്കീര്‍ണ്ണ സ്ത്രീപാത്രസൃഷ്ടികളിലൂടെ ജെന്റര്‍ സമത്വത്തിന്റെ ആശയങ്ങള്‍ അവര്‍ മുന്നോട്ടു വെക്കുന്നതായും പ്രസ്തുത ലേഖനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീവീക്ഷണത്തില്‍പോയ നൂറ്റാണ്ടിന്റെ (1900കള്‍ മുതലുള്ള) ചരിത്രത്തെ പുനരാവിഷ്കരിക്കുന്നതിലും സ്ത്രീയെ സംബന്ധിക്കുന്ന കര്‍തൃത്വരഹിത വസ്തുക്കള്‍ (women as inactive objects) എന്ന പരമ്പരാഗത സമീപനത്തെ പൊളിച്ചെഴുതുന്നതിലും ഈ എഴുത്തുകാരികള്‍ മുമ്പില്ലാത്തവിധം ശ്രദ്ധാലുക്കളാണ് എന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. അല്‍മാ അബാതെ (Alma Abate), മറിയം സലാമ (Maryem Salama), തുടങ്ങിയ എഴുത്തുകാരികള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗാമികള്‍ എന്ന പദവിയുണ്ട്. ഗദ്ദാഫി കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കു സൈനിക പരിശീലന അനുമതി നല്‍കിയത്ഫലത്തില്‍ഇതര വിദ്യാഭ്യാസ മേഖലയില്‍നിന്നു അവരെ അകറ്റിനിര്‍ത്തുന്നത്തിലാണ് കലാശിച്ചത്. ചരിത്രത്തെ തന്റെ അജണ്ടകള്‍ക്കനുസരിച്ചു മാറ്റിയെഴുതുക/ മായ്ച്ചുകളയുകയെന്ന ഗദ്ദാഫിയുടെ നയംഒരു ശൂന്യതയാണ് സൃഷ്ടിച്ചത്. ഉദാഹരണത്തിന്അമാസിഗ് (Amazigh) ഭാഷയെയും സംസ്കാരത്തെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമം, സാംസ്കാരിക വൈവിധ്യത്തെ നിരപ്പാക്കാനുള്ള ശ്രമമായിത്തീര്‍ന്നു. മധ്യധാരന്യാഴി പ്രദേശത്തെ ചരിത്രത്തില്‍ ലിബിയക്കുള്ള പുരാതനസ്ഥാനവും ദേശത്തെ അധിനിവേശിക്കുകയോ അവിടെ താമസമാക്കുകയോ ചെയ്ത സമൂഹങ്ങളുടെ വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ സ്വാഭാവികമായ വിധംചരിത്ര ഫിക് ഷന്റെ വലിയൊരു പാരമ്പര്യം ദേശത്തിനുണ്ടായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗം എന്ന നിലയില്‍ 1911 വരെയുംതുടര്‍ന്ന്, 1911 മുതല്‍ 1943 വരെ, ഇറ്റാലിയന്‍ അധിനിവേശത്തിലും പിന്നീട് 1943 മുതല്‍ 1951 വരെ ബ്രിട്ടീഷ് – ഫ്രഞ്ച് അധീനതയിലും കഴിഞ്ഞ ശേഷം1951 ഡിസംബര്‍ 24നു രക്തരഹിതമായ പട്ടാള അട്ടിമറിയിലൂടെ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ കീഴില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു എന്നതാണ് ലിബിയയുടെ രാഷ്ട്രീയ ചരിത്ര സംഗ്രഹം. ഇറ്റാലിയന്‍ അധിനിവേശത്തിന്റെ സാംസ്കാരിക ചരിത്രം മാനുവേല പിമോന്റെയെ പോലുള്ള (Manuela Piemonte) എഴുത്തുകാരികള്‍ ചിത്രീകരിച്ചപ്പോള്‍ഇംഗ്ലീഷ്ഫ്രഞ്ച്അമേരിക്കന്‍ജൂതക്രിസ്റ്റ്യന്‍മുസ്ലിം വിഭാഗങ്ങള്‍ സമാധാനപൂര്‍വ്വം കഴിഞ്ഞുവന്ന ട്രിപ്പോളി പോലുള്ള ബഹുവംശീയ/ സംസ്കാര കേന്ദ്രങ്ങളുടെ ആഖ്യാനങ്ങള്‍ അല്‍മാ അബാതെയും മരീസ ഡാനയും (Mariza D’Anna) ആവിഷ്കരിച്ചു. എന്നാല്‍ ഇപ്പറഞ്ഞവരുടെ കൃതികളൊന്നും അന്താരാഷ്‌ട്ര വായനാസമൂഹത്തിനു ലഭ്യമാകും വിധം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. പുതിയ കാലത്ത് ലിബിയന്‍ സാഹിത്യചരിത്രത്തിലെ വനിതാ ഇടത്തെ സംബന്ധിച്ച വിടവുകള്‍ നികത്താനുള്ള വനിതാ എഴുത്തുകാരികളുടെ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്‌ എന്നും അതിനായി നാടോടിക്കഥകളും ഗ്രീക്ക് പുരാണവും വിശുദ്ധ ഗ്രന്ഥങ്ങളും സ്ത്രീകഥാപാത്രങ്ങളുടെ വീക്ഷണത്തില്‍ പുനരാവിഷ്കരിക്കുന്ന ശൈലി എഴുത്തുകാരികള്‍ അവലംബിക്കുന്നു എന്നും നൈമ മോറെല്ലി നിരീക്ഷിക്കുന്നു.

വിഖ്യാത ജോര്‍ദാനിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് ഫാദിയാ ഫഖിര്‍ തന്റെ ബ്ലോഗില്‍ കുറിച്ച വാക്കുകളാണ് നോവലിലേക്കുള്ള മികച്ച ആമുഖമായി തോന്നുന്നത്. ബിന്‍ഷത് വാനുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തി നഹ് ലാ അല്‍ അഗേലി രേഖപ്പെടുത്തിയ നിരീക്ഷണങ്ങള്‍ ഫാദിയാ ഫഖിര്‍ ഉദ്ധരിക്കുന്നു (2). ലിബിയന്‍ ചരിത്രത്തില്‍ ഒരു നികൃഷ്ട നിഴല്‍ മൂടിക്കിടപ്പുണ്ടെന്നും അത് ലിബിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുംഇറ്റാലിയന്‍ അധിനിവേശത്തിനും ഏറെ മുമ്പേഓട്ടോമന്‍ ആധിപത്യത്തിന്റെ നൂറ്റാണ്ടുകളില്‍, രാജ്യം അടിമക്കച്ചവടത്തിന്റെ താവളമായിരുന്നു എന്നതാണെന്നും നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ വീടുകളില്‍ വേലക്കുനിന്ന കറുത്ത വര്‍ഗ്ഗക്കാരികളെയോ തിരിച്ചറിയാവുന്നവിധം തങ്ങളുടേതുതന്നെയായ കുടുംബപ്പേരുകള്‍ വഹിക്കുന്ന വിദൂരസ്ഥ ആഫ്രിക്കന്‍ ദേശങ്ങളിലെ അകന്ന ബന്ധുക്കളെയോ കുറിച്ചു കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ പറയുന്ന കഥകള്‍ ലിബിയയില്‍ ജനിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ മനുഷ്യരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന്റെ വ്യാപാര ഇടപാടുകളെ കുറിച്ചോ ‘ബാര്‍ട്ടര്‍’ സമ്പ്രദായത്തെ കുറിച്ചോ വിശദാംശങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. അത്തരത്തില്‍ പിടിക്കപ്പെടുന്ന അടിമകളോടുള്ള ക്രൂരതകളില്‍ തങ്ങളുടെ പൂര്‍വ്വികരുടെ പങ്കിനെ കുറിച്ചും ഏതെങ്കിലും രീതിയിലുള്ള കുറ്റസമ്മതവും മിക്കാവാറും ഉണ്ടാവില്ല. ആ കാലഘട്ടത്തെ പുനര്‍സന്ദര്‍ശിക്കാനോ അതിന്റെ പ്രേതങ്ങളെയോ വംശീയനിലപാടുകളെയോ നേരിടാനോ, സാംസ്കാരികചരിത്രത്തില്‍ അവ പതിപ്പിച്ച മുദ്രകള്‍ വിശകലനം ചെയ്യാനോ ഉള്ള ധൈര്യം അധികമാരും പ്രകടിപ്പിക്കാറുമില്ല. ആ അര്‍ത്ഥത്തില്‍, അത്തരമൊരു അപ്രഖ്യാപിതവിലക്കുള്ള (taboo) വിഷയത്തെ ഹൃദയപൂര്‍വ്വം പിന്തുടരുകയും അടിമകള്‍ക്ക് ആഖ്യാനസ്വരം നല്‍കുകയും ചെയ്തു ശക്തവും മനോഹരവുമായ നോവല്‍ രചിച്ചതിലൂടെ നജ് വാ ബിന്‍ ഷത് വാന്‍ ഒരു മുന്‍ഗാമി (pioneer) സ്ഥാനം അര്‍ഹിക്കുന്നുണ്ട് എന്നുപറയാം. മുമ്പ് അനാവരണം ചെയ്തിട്ടില്ലാത്ത വിഷയത്തെ അവതരിപ്പിക്കാന്‍ അതിനൊരു പ്രണയകഥയുടെ ചട്ടക്കൂടു നല്‍കുന്നതിലൂടെമികച്ചൊരു ഫിക് ഷന്‍ അനുഭവം കൂടി നോവല്‍ പകര്‍ന്നു നല്‍കുന്നു. അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ IPAF ലിസ്റ്റില്‍ ഇടം പിടിച്ച രണ്ടാമത്തെ ലിബിയന്‍ വനിതയാണ്‌ ബിന്‍ ഷത് വാന്‍ (2017) എങ്കിലും, 2011 ല്‍ പ്രസ്തുത പുരസ്കാരത്തിനു ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ട റസാന്‍ നയിം അല്‍ മഗ്രബിയുടെ പുസ്തകം (Women of Wind - Razan Naim al-Maghrabi) ഇനിയും ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ലഭ്യമായിട്ടില്ല (ഫെബ്രുവരി 2023).

ചരിത്രകാരനായ സുഹൃത്തിന്റെ പുസ്തകത്തില്‍ കാണാനിടയായ ബെന്‍ഗാസി അടിമപ്പന്തിയുടെ ചിത്രത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ് പുസ്തകത്തിന്റെ ആശയത്തില്‍ എത്തിപ്പെട്ടതെന്നു നോവലിസ്റ്റ് അബുദാബി അവാര്‍ഡ് ചടങ്ങില്‍ വെച്ചു വെളിപ്പെടുത്തി (3). കൂടുതല്‍ അറിയാനുള്ള അന്വേഷണത്തില്‍ ആരും അക്കാലത്തെ കുറിച്ചോ ആ കെട്ട വിനിമയത്തില്‍ തങ്ങളുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്ന/ ഉണ്ടായിരുന്നേക്കാവുന്ന പങ്കിനെ കുറിച്ചോ സംസാരിക്കാന്‍ തയ്യാറല്ല എന്നാണ് അവര്‍ കണ്ടെത്തിയത്. വിഷയത്തിന്റെ ഈ അതിസംവേദനത്വം തന്നെയാണ്അറിയാതെയെങ്ങാന്‍ ആരെയെങ്കിലും പ്രകോപിപ്പിക്കുന്നതിനെതിരെയുള്ള മുന്‍ കരുതലായിപിന്നീടു നോവലെഴുതുമ്പോള്‍ തന്റെ കുടുംബപ്പേരു തന്നെ മുഖ്യകഥാപാത്രത്തിനു നല്‍കാനുള്ള തീരുമാനത്തില്‍ നോവലിസ്റ്റിനെ എത്തിച്ചതും. മുഖ്യ ആഖ്യാതാവിനു ആതിഖ എന്ന പേര് നല്‍കിയതിനെ കുറിച്ചും അവര്‍ വ്യക്തമാക്കുന്നു: സ്വതന്ത്രയാക്കപ്പെട്ട അടിമ എന്നര്‍ത്ഥമുള്ള ആ പേര്ഇപ്പോള്‍ സ്വതന്ത്രയെങ്കിലും ഭൂതകാലത്തെ എപ്പോഴും പേറുന്ന, താനൊരു രണ്ടാംകിട പൌരയാണ് എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്.

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ലിബിയയില്‍ ബെന്‍ഗാസിയില്‍ നിലനിന്ന അടിമപ്പന്തികളുടെ പശ്ചാത്തലത്തില്‍ തവീദ എന്ന അടിമ യുവതിയുടെയും മകള്‍ ആതിഖയുടെയും കഥയായാണ് സ്തോഭജനകമായ ഇതിവൃത്തം വികസിക്കുന്നത്. രണ്ടു ആഖ്യാതാക്കളിലൂടെ നടത്തപ്പെടുന്ന ആഖ്യാനത്തില്‍ അതിഖയിലൂടെയാണ് ആദ്യപകുതിയിലേക്ക് നാം കടക്കുന്നത്‌. നോവല്‍ ആരംഭത്തില്‍ആതിഖ മുതിര്‍ന്ന സ്ത്രീയാണ്, വിദ്യാസമ്പന്നരണ്ടു കുട്ടികളുടെ ഉമ്മ, നേഴ്സ് ആയി ജോലി നോക്കുന്നു. ഫാര്‍മസിസ്റ്റ് ആയ ഭര്‍ത്താവ് അവളെക്കാള്‍ ഏറെ പ്രായമുള്ളവനെങ്കിലും സ്നേഹധനനാണ്. അതിഖയുടെ സന്തുഷ്ടമായ ഈ ജീവിതാവസ്ഥതികച്ചും സ്തോഭാജനകവും ദുരന്തപൂര്‍ണ്ണവുമായ അവളുടെ കുട്ടിക്കാലത്തിന്റെയും മാതാവ്‌ നേരിട്ട ദുരിതങ്ങളുടെയും വരാനിരിക്കുന്ന വിവരണങ്ങളിലേക്കു കടക്കുംമുമ്പ് ശരിക്കുമൊരു ശ്വസനസ്ഥലി ആയിത്തീരുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (4). കടന്നുപോന്ന ജീവിതത്തിലെ പ്രായസങ്ങളെയെല്ലാം മറികടന്നു സ്വസ്ഥജീവിതം നയിക്കുന്ന ആതിഖയെ തേടി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അകന്ന ബന്ധുവായ അലി ബിന്‍ ഷത് വാന്‍ എത്തുന്നു. അയാള്‍ അവളുടെ ജനന സര്‍ട്ടിഫിക്കേറ്റ് കൊണ്ടുവന്നിട്ടുണ്ട്പിതൃ വഴിയില്‍ അവളുടെ പാരമ്പര്യത്തെ കുറിച്ച് അയാള്‍ക്കറിയാമെന്നും വലിയൊരു സ്വത്തിനു അവള്‍ക്കു അവകാശമുണ്ട്‌ എന്നും അയാള്‍ പറയുന്നു. അവിടന്നങ്ങോട്ട് പുസ്തകത്തിന്റെ ആഖ്യാനഘടന മൂന്നു ചരിത്ര ഘട്ടങ്ങളെ കടന്നുപോകുകയാണ്. അവയോരോന്നും കൂടുതല്‍ കൂടുതല്‍ പിറകോട്ടു പോകുകയും ചെയ്യുന്നു. ഒരു കുഞ്ഞായിരിക്കെആതിഖ വളര്‍ന്നുവന്നത് ബെന്‍ഗാസിയിലെ അടിമപ്പന്തിയിലാണ്. അവളുടെ അമ്മ ‘സബിരിയ്യ അമ്മായി’ എന്ന് വിളിപ്പിച്ചാണ് അവളെ വളര്‍ത്തിയത്. ആതിഖയുടെ സങ്കരവര്‍ഗ്ഗ വ്യക്തിത്വത്തിന്റെ നിഗൂഡതയുമായി ചേര്‍ത്തു കാണേണ്ടത് തന്നെയാണ് എന്തിനായിരുന്നു ആ ആള്‍മാറാട്ടം എന്നതും. രണ്ടും പിന്നീടാണ് വ്യക്തമാകുക. ആതിഖയുടെ സുഹൃത്ത്‌ബന്ധങ്ങള്‍ പന്തിയിലെ അടിമകളും അവരുടെ കുട്ടികളുമാണ്. നിത്യ ദുരിതത്തിലും പരദൂഷണങ്ങളിലും ബന്ധങ്ങള്‍ ഏതു നിമിഷവും തകരുന്ന അവസ്ഥയുണ്ട്. ആതിഖക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ നടത്താനുള്ള ഒരു ചടങ്ങിന്റെ (‘locking ceremony’) ഘട്ടത്തിലാണ് അവളുടെ ജനനം സംബന്ധിച്ച ഒരു രഹസ്യം സബിരിയ്യ അമ്മായിക്ക് വ്യക്തമാക്കേണ്ടി വരിക: അവള്‍ അടിമകളായ മാതാപിതാക്കളില്‍ ജനിക്കുന്ന അടിമക്കുട്ടി (‘shushana’) അല്ല. അവളുടെ പിതാവ് ഒരു ‘സ്വതന്ത്രനാണ്. മുഹമ്മദ്‌ ബിന്‍ഷത് വാന്‍ എന്ന വെളുത്ത നിറക്കാരനായ ലിബിയക്കാരന്‍, അതിഖയുടെ ഉമ്മയുടെ യജമാനനായ ഇമുഹമ്മദ് ബിന്‍ ഷത് വാന്‍ എന്നയാളുടെ മകന്‍. അടിമപ്പന്തിക്കു തീപിടിക്കുമ്പോള്‍ ആളിപ്പടരുന്ന തീയില്‍നിന്നു അതിഖയുടെ ഐഡന്റിറ്റി രേഖകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ തവീദ കൊല്ലപ്പെടുന്നത് ഒരു സമര്‍പ്പണം കൂടിയയിത്തീരുന്നു. നോവലിലെ ഏറ്റവും ഹൃദയ ഭേദകമായ ഒരു രംഗമാണ് തവീദയുടെ അന്ത്യം. പ്ലേഗ് വ്യാപന ഭയത്തില്‍ അടിമപ്പന്തിക്കു തീകൊടുക്കുന്ന അധികൃതരുടെ നൃശംസതയുടെ ഇരയാവുകയാണ് തവീദയും വേറെ കുറെ പേരും. ആ നിമിഷത്തിലാണ് ഐദ അമ്മായി അതിഖയെ അവളുടെ യഥാര്‍ത്ഥ അസ്ഥിത്വവും ‘സബിരിയ്യ’ അമ്മായി അവള്‍ക്ക് ശരിക്കും ആരാണെന്നും അറിയിക്കുക. ഉമ്മയെ ലഭിക്കുന്ന അതേ നിമിഷത്തിലാണ് അവള്‍ അനാഥയകുക എന്നതാണ് അതിന്റെ ഐറണി. “കറുപ്പില്‍ നിന്നാണ് അവര്‍ ഉയിരെടുത്തത്അതിലേക്കു തന്നെ അവര്‍ മടങ്ങിപ്പോയി” എന്നും “പന്തികള്‍ ഇല്ലാതായിഎന്നാല്‍ ഞങ്ങളുടെ ഉള്ളില്‍ അവ നിലനിന്നു” എന്നും ആ ദഹന ദുരന്തത്തെ അതിഖ ഓര്‍ക്കുന്നു. ഇറ്റാലിയന്‍ അധിനിവേശ കാലത്ത് അടിമപ്പന്തികള്‍ നിര്‍ത്തലാക്കിയതിന്റെയും അവയ്ക്കു പകരം അതെ പ്രാന്തങ്ങളില്‍ ക്യാമ്പുകള്‍ തുറന്നതിന്റെയും ചരിത്ര സന്ദര്‍ഭവും ഇവിടെ പ്രധാനമാണ്. 

രണ്ടാം പകുതിയില്‍ അലിയാണ് ആഖ്യാതാവ്. ആഖ്യാനം കൂടുതല്‍ പിറകോട്ടു പോകുകയും അതിഖയുടെ ഉമ്മ തവീദയും പിതാവ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ ആവിഷ്കാരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ആദ്യത്തെ കണ്ടുമുട്ടലും പ്രണയാങ്കുരണവും തൊട്ടു അവരുടെ വേദനാകരമായ വേര്‍പ്പാടും മാത്രമല്ല, പിന്നീടുള്ള ശ്രമകവും ജ്വരബാധിതവുമായ കൂടിച്ചേരലുകളും ഇവിടെ വിവരിക്കപ്പെടുന്നു. യജമാനനും അടിമയും തമ്മിലുള്ള, വിധിയും വ്യവസ്ഥയും സാമൂഹിക ശ്രേണിയും ഒരുമിച്ചു എതിരുനില്‍ക്കുന്ന ദുസ്സാധ്യമായ പ്രണയ ബന്ധത്തിന്റെ ദുരന്തചിത്രമായി ഇതിഹാസമാനമുള്ള പ്രണയകഥ എന്ന മട്ടില്‍ നോവലിനെ തീര്‍ച്ചയായും കണക്കാക്കാം. എന്നാല്‍ അതിനപ്പുറം പ്രസ്തുത ബന്ധത്തില്‍ ലീനമായ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും തലങ്ങളാണ് നോവലിസ്റ്റിനെ കൂടുതല്‍ ജാഗ്രതപ്പെടുത്തുന്നത് എന്ന നിരീക്ഷണം സുപ്രധാനമാണ്‌ (5). മുഹമ്മദിനെ സംബന്ധിച്ച് തവീദ പ്രഥമമായും ഒരടിമസ്ത്രീയാണ്: തനിക്കു ഉടമസ്തപ്പെടാവുന്നവള്‍അവളുടെ വംശീയ ‘അപരത്വ’വും വിധേയത്തവും അവളുടെ ലൈംഗിക ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ഘടകവും. എന്നാല്‍ആ പ്രണയം ഒരുഘട്ടത്തിലും അയാള്‍ക്കു കൈമോശം വരുന്നുമില്ല. അതേസമയംമുഹമ്മദുമായുള്ള ബന്ധം തവീദയെ തന്റെ ജീവിതത്തെ മറ്റൊരു വെളിച്ചത്തില്‍ കാണാന്‍ അനുവദിക്കുകയും ചെയ്യുന്നു: “അദ്ദേഹം എന്റെ യജമാനനല്ലഎന്റെ പ്രണയസര്‍വസ്വമാണ്” എന്ന വാക്കുകളില്‍ അവള്‍ മറ്റൊരു തരത്തിലും തനിക്കു ലഭിക്കാന്‍ സാധ്യതയില്ലാത്ത തെരഞ്ഞെടുപ്പിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഒരു ലോകം തനിക്കായി വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍അത് സാധ്യമാവുകയില്ല എന്നതാണ് അവളുടെ ദുരന്ത വിധി. തന്നെയല്ലമുഹമ്മദുമായുള്ള ബന്ധം അവള്‍ക്കു കൂടുതല്‍ ദുര്‍വ്വിധിയാണ് കൊണ്ടുവരിക. ആ ബന്ധം തകര്‍ക്കാന്‍ ഏതറ്റം വരെയും പോകും മുഹമ്മദിന്റെ കുടുംബമെന്നത് തികച്ചും സ്വാഭാവികമാണ്. കറുത്ത അടിമകളില്‍ വെപ്പാട്ടികള്‍ യഥേഷ്ടം ആവാം, പ്രണയമോ കെട്ടുപാടുകളോ ഒരിക്കലും അരുത്. മുഹമ്മദിനെ അടിമയുവതിയില്‍ നിന്ന് വേര്‍പിരിക്കാന്‍ ഉമ്മ ലല്ല ഉവൈഷിനയും പിതാവ് ഇമുഹമ്മാദും കണ്ടെത്തുന്ന വഴിഅയാളെ ഒരു കച്ചവട കാരവനില്‍ ദൂരെക്കയക്കുകയും അയാളുടെ അഭാവത്തില്‍ യുവതിയെ ഗര്‍ഭചിദ്രത്തിനു വിധേയയാക്കുകയും മറ്റൊരു അടിമക്കു വിവാഹം ചെയ്തു കൊടുക്കുകയുമാണ്. പ്രസ്തുത ‘വിവാഹത്തിനു ശേഷവും മുഹമ്മദ്‌ ബന്ധം തുടരുന്നതും സുന്ദരിയും അയാളുടെ രണ്ടു പെണ്മക്കളുടെ ഉമ്മയുമായ റുഖിയയെ തീര്‍ത്തും അവഗണിക്കുന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന ഘട്ടത്തിലാണ്‘സിഹിര്‍ ചെയ്തു മകനെ മയക്കിയ’ കറുത്ത അടിമപ്പെണ്ണിനെ ഒഴിവാക്കാന്‍ കുടുംബ സുഹൃത്തുകൂടിയായ അല്‍ ഫിഗ്ഗിയുമായിച്ചേര്‍ന്നു പദ്ധതിയിടുന്നതും അയാളിലൂടെ തവീദ വേശ്യാലയത്തില്‍ എത്തിച്ചേരുന്നതും. ആരാധനാലയത്തിനു മുന്നില്‍ ഉപേക്ഷിക്കാന്‍ ഭരമെല്‍പ്പിക്കപ്പെടുന്ന കുഞ്ഞിനേയും കൊണ്ടു പുറത്തുകടക്കാന്‍ കിട്ടുന്ന അവസരം ഉപയോഗിച്ചുള്ള രക്ഷപ്പെടല്‍ ശ്രമത്തിനിടെ ഐദയുടെ സമീപത്തു എത്തിച്ചേരുന്ന തവീദഅടിമപ്പന്തിയില്‍ മറ്റൊരു പേരും കഥയുമായി അഭയം കണ്ടെത്തുന്നു. ഒപ്പം കൂടെക്കൂട്ടിയ ചോരപ്പൈതലിനെ മകനായി ഏറ്റെടുക്കുകയും ചെയ്യുന്നതാണ്‌അലിയുടെ വിവരണത്തില്‍ തെളിയുന്ന തവീദയുടെ പുരാവൃത്തം. മിഫ്താഹ് എന്നു പേരിടുന്ന കുഞ്ഞ്അതിഖക്ക് മുതിര്‍ന്ന കൂടെപ്പിറപ്പാകുക അങ്ങനെയാണ്. ഏകനും ദുഃഖാമാഗ്നനുമായ മുഹമ്മദ്‌ജബെല്ലയിലൂടെ വീണ്ടും തവീദയെ സന്ധിക്കുമ്പോള്‍ ആ ബന്ധം ഒട്ടും ഏകപക്ഷീയ പ്രണയത്തിന്റെതല്ല. അതിഖയുടെ ജന്മത്തെ കുറിച്ചു നോവല്‍ നടത്തുന്ന നിരീക്ഷണം ആ ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ ആവാഹിക്കുന്നുണ്ട്:

“ഇത്തരം യുദ്ധത്തില്‍ നിന്നാണ് നീ ഉത്ഭവിച്ചത്‌. നീ ജനിച്ചത്‌ ഒരു സന്ധി ഘട്ടത്തിലാണ്. തവീദ കുപിതയാകുകയും തണുക്കുകയും ചെയ്യും. മുഹമ്മദ്‌ അവളോട്‌ പൊരുതുംപിന്നീട് പൊരുത്തപ്പെടും. അയാള്‍ അവളെ ഉപേക്ഷിക്കുംപിന്നീട് തിരികെയെത്തും. അവളെ വെറുക്കുംപിന്നെ സ്നേഹിക്കും. അവളെ മറക്കുംപിന്നീട് ഓര്‍മ്മിക്കും. അവള്‍ക്കു തണുത്ത ചുമല്‍ നല്‍കുംപിന്നെ അവള്‍ക്കു വേണ്ടി ദാഹിക്കും. അവളെ വിട്ടു മാള്‍ട്ടയിലേക്കു പോകുംപിന്നീട് അവളോട്‌ ചേരാന്‍ ബെന്‍ഗാസിയിലേക്ക് തിരികെയെത്തും.

തവീദ ആ വേശ്യാലയ വര്‍ഷത്തില്‍ നിന്ന് ഒരിക്കലും മുക്തയായില്ല. വേദന മറക്കാന്‍ കണ്ടമാനം വാറ്റുചാരായം കഴിച്ചു അവള്‍. ചിലപ്പോള്‍ദുസ്സഹ കോപത്തില്‍അവള്‍ മുഹമ്മദിന്റെ മേല്‍ തുപ്പുകയും അയാളെ വായില്‍ വരുന്ന തെറി മുഴുവന്‍ പറയുകയും ചെയ്തു. ചിലപ്പോള്‍ അവളെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ അയക്കുന്ന വേലക്കാരന്റെ കൂടെപ്പോകാന്‍ അവള്‍ വിസമ്മതിച്ചുഅല്‍ ഫിഗ്ഗിയെ കുറിച്ചു പറഞ്ഞുകൊണ്ട് അവളെ ചൊടിപ്പിക്കുന്നത് ഇനിയും നിര്‍ത്തിയില്ലെങ്കില്‍ തനിക്കിഷ്ടമുള്ളവരോടൊപ്പം കിടക്കുമെന്ന് അയാളെ ഭീഷണിപ്പെടുത്തി.”

തവീദ, സബിരിയ്യ അമ്മായിയിലേക്ക് പരകായം നടത്തുന്നത് ഒളിച്ചുകഴിയാന്‍ വേണ്ടി മാത്രമല്ല, അതിഖക്ക് വേണ്ടി കൂടിയാണ്. തന്റെ ഐഡന്റിറ്റി മകളില്‍നിന്നു മറച്ചുവെക്കേണ്ടത്, ബിന്‍ ഷത് വാന്‍ കുടുംബം തന്നെ കണ്ടെത്തി അതിഖയെ കൊന്നു കളയാനുള്ള സാധ്യത ഒഴിവാക്കാന്‍ ആവശ്യമായിരുന്നു. മുഹമ്മദിനും അതിഖയെ മകളായി സ്വീകരിക്കുക വയ്യകാരണം അവളുടെ മാതാവ് അടിമസ്ത്രീയാണ്‌. അയാള്‍ക്ക് കുടുംബത്തെ ഭയമുണ്ട്.

നോവലില്‍ രണ്ടു ആഖ്യാനസ്വരങ്ങള്‍ നിരീക്ഷിക്കാമെങ്കിലും ഒട്ടുമുക്കാലും തൃതീയ സ്വരത്തിന്റെ (Third Person) ഭാവമാണ് കാണാനാകുക. അപൂര്‍വ്വ ഘട്ടങ്ങളില്‍ ആഖ്യാനം പ്രഥമ വ്യക്തിക (First Person) സ്വരത്തിലേക്കു മാറുമ്പോഴാണ് നാം അതിഖയുടെയോ അലിയുടെയോ സ്വരം തിരിച്ചറിയുക. വൈയക്തിക അനുഭവത്തിനപ്പുറം അടിമ സമ്പ്രദായവും വംശീയ അധീശത്തവും പോലുള്ള വിഷയങ്ങള്‍ നോവലിന്റെ ശ്രദ്ധാകേന്ദ്രമാകുന്നതിന്റെ ഫലമായിരിക്കാം ഈ ചാഞ്ചല്യം. അറബ് അടിമ സമ്പ്രദായത്തിനു (Trans-Indian Ocean/ Trans-Saharan Slave Trade) ഇതര യൂറോപ്പ്യന്‍ അടിമവ്യാപാര സമ്പ്രദായത്തില്‍ നിന്നു (Trans-Atlantic Slave Trade) ഗുണപരമയിത്തന്നെ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഏതായിരുന്നു കൂടുതല്‍ വിനാശകരവും ക്രൂരവും എന്ന ചോദ്യത്തിനു പലപ്പോഴും ആത്മനിഷ്ട മറുപടികളാണ് നല്‍കപ്പെട്ടു കാണുക. ഏതായാലുംഎണ്ണത്തിലും കാലപ്പഴക്കത്തിലും മുന്നിലായിരിക്കുമ്പോഴുംമതപരമായി അടിമകളോടുള്ള നീതിപൂര്‍വ്വമായ പെരുമാറ്റം നിഷ്കര്‍ഷിക്കുന്നതുംതങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ത്രീകളില്‍ മാത്രം ലൈംഗികബന്ധം അനുവദിക്കപ്പെട്ടിട്ടുള്ളതും അറബ് അടിമത്ത സമ്പ്രദായത്തെഫലത്തില്‍സാമാന്യേന സഹനീയമാക്കിയ ഘടകങ്ങളാണ്. അടിമകളെ മോചിപ്പിക്കുന്നത് മഹത്തരമായ കര്‍മ്മമായും പാപവിമോചക പ്രവര്‍ത്തിയായും ഖുര്‍ ആന്‍ വീക്ഷിക്കുന്നത്അതിനെ അനുവദനീയമെങ്കിലും ഒഴിവാക്കപ്പെടേണ്ട ഒരു വിനിമയമാക്കി മാറ്റി എന്നും പറയാം. ഹാമിന്റെ സന്തതികള്‍ എന്നും മനുഷ്യരില്‍ താഴെയുള്ളവര്‍ എന്നും എക്കാലവും ശപിക്കപ്പെട്ടവര്‍ എന്നുമുള്ള ബിബ്ലിക്കല്‍ വിവേചനം മറയാക്കി ഒരുതരത്തിലുള്ള നൈതിക അതിര്‍ വരമ്പുകളും ഇല്ലാതെ നടമാടപ്പെട്ട ഇതര രൂപം ആ അര്‍ഥത്തില്‍ കൂടുതല്‍ ക്രൂരമായിരുന്നു എന്നതിന്റെ തെളിവ് കരീബിയന്‍ മേഖലകളിലെത്തിപ്പെട്ട ആഫ്രിക്കന്‍ അടിമകളുടെയും ആഫ്രിക്കന്‍ അമേരിക്കന്‍ വര്‍ഗ്ഗക്കരുടെയും അനുഭവങ്ങളില്‍ വ്യക്തമാണ്‌. (ഇക്കൂട്ടത്തില്‍ ആദ്യ വിഭാഗത്തില്‍ ഇരുപത്തിമൂന്നു വയസ്സായിരുന്നു ശരാശരി ആയുര്‍ദൈര്‍ഘ്യം എന്ന വസ്തുതയില്‍ അതെത്രമാത്രം ദുസ്സഹമായിരുന്നു എന്ന സൂചന കാണാം). എന്നാല്‍ അതങ്ങനെയായിരിക്കെത്തന്നെഅഭിമാന സംരക്ഷണംകുലപതിയോടുള്ള സമ്പൂര്‍ണ്ണ വിധേയത്വം തുടങ്ങിയ പരമ്പരാഗത മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മജ്ജ മരവിപ്പിക്കുന്ന ക്രൂരതകള്‍ അരങ്ങേറുന്നതിലോജീവച്ഛവമാക്കും വിധം ശിക്ഷിക്കുന്നതിലോ ഒരു തരം തടസ്സവും അറബ് അടിമത്ത വ്യവസ്ഥയില്‍ ഉണ്ടായിരുന്നില്ല എന്നതു വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. പിറ്റേന്നത്തെ ആഘോഷത്തില്‍ വിളമ്പാനുള്ള ആട്ടിറച്ചി സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതിനു ഒരു വിശദീകരണം പോലും ചോദിക്കാതെ തവീദക്കു നേരെ ഇമുഹമ്മാദ് അരങ്ങേറുന്ന നൃശംസതയാണ് അതിലേറ്റവും ഭീകരം. അത് തവീദയുടെ കുഞ്ഞിന്റെ മരണത്തിലും സലീമിനെ എന്നെന്നേക്കും മുടന്തനാക്കുന്ന കൊടിയ പീഡനത്തിലും, എല്ലാത്തിലുമുപരിഉഗ്രപ്രതാപിയായ കുലപതിയുടെ തല എന്നെന്നേക്കും താഴ്ന്നു പോകുന്ന രഹസ്യത്തിന്റെ അനാവരണത്തിലേക്കും ശിശുഹത്യയുടെ പാപബോധത്തോടൊപ്പം സ്വന്തം ചോരയെയാണ് ഒടുക്കിയതെന്നഅതും ലഭിക്കാമായിരുന്ന ഏകആണ്‍ തരിയുടെവിട്ടുപോകാത്ത കുറ്റബോധത്തിന്റെ ഏകാന്തതയിലേക്കും നയിക്കും. “അന്നേദിവസം ഒരു ആടിന്റെ വില തൊട്ടിലാക്കിയ ഒരു പെട്ടിയില്‍ കിടന്ന ഒരു കുഞ്ഞായിരുന്നു” എന്നു നോവലിസ്റ്റ് എഴുതുമ്പോള്‍ അതില്‍ ശിശുബലിയുടെ മുഴക്കമുണ്ട്; ഒപ്പം മനുഷ്യശിശുവിനു പകരം ആടിനെ നല്‍കിയ ദൈവകാരുണ്യത്തിനു മനുഷ്യന്‍തന്നെ ചമക്കുന്ന ക്രൂരമായ പാരഡിയും. ഇബ്രാഹിം നബിയുടെ ബലിയില്‍, കുഞ്ഞിനെ ബലിയിടാന്‍ തുടങ്ങുന്ന പിതാവിന് രക്ഷകനാകുന്നത് പിതാമഹന്റെ സ്ഥാനത്തുള്ള ദൈവമാണെങ്കില്‍ ഇവിടെ പിതാമഹന്‍ നേരിട്ടു ബലി നടപ്പിലാക്കുകയുമാണ്. 

നൃശംസതയുടെ മറ്റൊരു പ്രകടനം വേശ്യാലയത്തില്‍ വെച്ചു തവീദ നിരന്തരം നേരിടേണ്ടി വരുന്ന മെരുക്കല്‍ പ്രക്രിയയുടെതാണ്. ആവര്‍ത്തിച്ചുള്ള ഗര്‍ഭഛചിദ്രം പോലെ പെണ്ണുടലിനു നേരെയുള്ള കടന്നുകയറ്റം ലോകമെങ്ങും അടിമത്തത്തിന്റെ മുദ്ര തന്നെയായിരുന്നു. അടിമസ്ത്രീഉടമയുടെ കുഞ്ഞിനെ പ്രസവിക്കുന്നതോടെ ‘ഉമ്മുല്‍ വലദ്’ എന്ന പദവിയിലേക്കുയര്‍ത്തപ്പെടുകയും സ്വതന്ത്രയാകുകയും ചെയ്യും എന്ന ഇസ്ലാമിക ആശയവും വെറും കടലാസുപുലിയാണെന്നു ഐദ, ശരിയായിത്തന്നെനിരീക്ഷിക്കുന്നതും നോവലില്‍ തവീദയുടെ ജീവിതത്തില്‍ത്തന്നെ പ്രകടമാണ്. സലീമിന്റെ പാത്രസൃഷ്ടിയില്‍ നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന കയ്യടക്കവും എടുത്തു പറയേണ്ടതുണ്ട്. തവീദയെ ‘വിവാഹം’ കഴിക്കാന്‍ ഉടമകള്‍ ആവശ്യപ്പെടുമ്പോള്‍ അതു ചെയ്യുന്ന സലിംഅവളുമായി ഒരു ബന്ധവും അരുതെന്ന മുഹമ്മദിന്റെ വിലക്കും ശിരസ്സാ വഹിക്കുന്നു. എന്നാല്‍ അതിനു പിന്നില്‍ മറ്റൊരുതരാം ലൈംഗിക ചോദനയുടെ സാന്നിധ്യം കൂടിയുണ്ടെന്നു കണ്ടെത്തുന്ന മുഹമ്മദ്‌ഒട്ടും കാരുണ്യപൂര്‍വ്വമല്ല അയാളോടു പെരുമാറുക. അല്‍ ഫിഗ്ഗിയുടെ മകന്‍ ഹുസൈനുമായുള്ള അയാളുടെ ബന്ധം കണ്ടുപിടിക്കുന്ന മുഹമ്മദ്‌, കൌമാരക്കാരനു നല്‍കാന്‍ തുടങ്ങുന്ന പീഡനം സ്വയം ഏറ്റുവാങ്ങിയുംകുറ്റം സ്വയം ഏറ്റെടുത്തും സലിം പ്രകടിപ്പിക്കുന്ന ആത്മധൈര്യംഅയാളുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. അതാണ്ഇമുഹമ്മദിന്റെ കോപാവേശം അവഗണിച്ചും, ഭവിഷ്യത്ത് കൃത്യമായും അറിഞ്ഞുകൊണ്ടുതന്നെതവീദയെയും കുഞ്ഞിനേയും രക്ഷിക്കാനുള്ള പാഴ്ശ്രമം നടത്താന്‍ അയാളെ പ്രാപ്തനാക്കുന്നതും. ഉടമയെ സംബന്ധിച്ചു കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ മുഹമ്മദ്‌താനും കുടുംബവും അയാളോടു ചെയ്തുപോയതിനെല്ലാം സലിമിനോടു മാപ്പു ചോദിക്കുകയും അയാളെ സ്വതന്ത്രനാക്കുകയും ചെയ്യുമ്പോഴും അയാള്‍ക്ക് എന്തുകൊണ്ട് ആവേശമില്ലെന്നു നോവലിസ്റ്റ് എഴുതുന്നു: “ചോരയുടെയും വേദനയുടെയും ഒരു ആണ്‍കുഞ്ഞിന്റെ മരണത്തിന്റെയും വിലയില്‍ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അയാള്‍ക്ക് തന്റെ യജമാനനു നന്ദി പറയാനാകില്ലായിരുന്നു.” രോഗബാധിതനായി മരണശയ്യയിലുള്ള ഹുസൈനെയും ചുമലിലേറ്റി കടലാഴങ്ങളിലേക്കു മറയുന്ന സലിംശരിക്കുമൊരു നോമ്പരക്കാഴ്ചയാണ്. ഹ്രസ്വവും ദീപ്തവുമായ വാക്യങ്ങളില്‍ അത്തരം അനുഭവകാണ്ഡങ്ങള്‍ ഒതുക്കുന്നതിനുള്ള നോവലിസ്റ്റിന്റെ കയ്യടക്കം എടുത്തു പറയേണ്ടതുണ്ട്. “കുനിഞ്ഞ് ഒരുവാക്കും പറയാതെസലിം, ഹുസയ്നെ തന്റെ പുറകിലേറ്റി കടലിനു നേരെ നടന്നു. ജലത്തിന്റെ വക്കിലെത്തിയപ്പോള്‍ആഴത്തിലേക്ക്, കൂടുതല്‍ ആഴത്തിലേക്ക് അയാള്‍ ആയാസത്തോടെ മുന്നോട്ടു നീങ്ങിജലം അവരെ മൂടിഅവര്‍ തിരകളിലേക്ക് മറഞ്ഞു.” മുഹമ്മദിന്റെ പ്രതികാരകഥകളോടൊപ്പം ഇതിവൃത്തത്തിലെ വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കുകയും ഭാവിയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന അവസാന അധ്യായങ്ങളുടെ ചടുലതയും ഇതോടു ചേര്‍ത്തു പറയാം.

നോവലിലെ ഒട്ടേറെ അപ്രധാന കഥാപാത്രങ്ങളുടെ സാന്നിധ്യവും ആചാരങ്ങള്‍ഭക്ഷണ രീതികള്‍, വസ്ത്ര ധാരണ രീതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള സൂചനകളും കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം വരച്ചുവെക്കാനും സ്ഥലരാശി പുനര്സൃഷ്ടിക്കാനുമാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത് (Ltifi, A.). കറുത്ത മനുഷ്യരുടെവിശേഷിച്ചും അവരിലെ സ്ത്രീകളുടെഉടലുകളെ കുറിച്ചുള്ള തെറിപ്രയോഗങ്ങള്‍നോവലില്‍ പലപ്പോഴും കാണാവുന്ന ശാരീരിരിക പീഡകളുടെ അനുപൂരകമാണ്. അറബ് സാഹിത്യത്തിലെ ഒട്ടേറെ മികച്ച കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള നാന്‍സി റോബര്‍ട്ട്‌സിന്റെ വിവര്‍ത്തനം, മൂലകൃതിയുടെ സാമൂഹിക സാംസ്കാരിക ധ്വനികളോട് തികച്ചും നീതിപുലര്‍ത്തിയിട്ടുണ്ട് എന്നു നിരൂപകര്‍ കരുതുന്നു. ട്രാന്‍സ്-അറ്റ്ലാന്റിക് അടിമ വ്യാപാരത്തിന്റെ കഥകള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള slave narrative പാരമ്പര്യം ട്രാന്‍സ്-സഹാറന്‍ അടിമത്ത വ്യവസ്ഥയെ സംബന്ധിച്ചു ലഭ്യമല്ല എന്നിരിക്കെമൌനത്തില്‍ മറവുചെയ്യപ്പെട്ട ആ ചരിത്ര സന്ദര്‍ഭത്തിനു ഒരു ആഖ്യാനം നല്‍കുക തുലോം പ്രയാസകരവും അതുകൊണ്ടുതന്നെ കൂടുതല്‍ പ്രസക്തവുമാണ് എന്ന അഫിഫ ലിത്ഫിയുടെ നിരീക്ഷണം കൂടി ഇതോടു ചേര്‍ത്തുവെക്കാം. ‘വടക്കന്‍ ആഫ്രിക്കന്‍ അടിമത്ത സമ്പ്രദായത്തിന്റെ ദുരന്ത നായിക’ എന്നു നോവലിലെ കറുത്ത വര്‍ഗ്ഗക്കാരിയായ അടിമസ്ത്രീ വിളിക്കപ്പെട്ട കാര്യവും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

   

References:

1). Naima Morelli. ‘The writers retelling Libya’s history through a feminist lens, How Libya’s women novelists are reframing the country’s stories in a post-Gaddafi era’, 01.09.2021, https://www.aljazeera.com/features/2022/9/1/writers-retelling-libya-history-feminist-lens

2). Fadia Faqir. ‘INTRODUCING LIBYAN AUTHOR NAJWA BINSHATWAN’, ‘ALMEISAN’ Author Fadia Faqir’s Blog, https://almeisan.fadiafaqir.com/2018/02/24/introducing-libyan-author-najwa-binshatwan/

3). ‘Confronting a dark chapter’, ‘Libyan author Najwa Binshatwan on "The Slave Pens", https://en.qantara.de/content/libyan-author-najwa-binshatwan-on-the-slave-pens-confronting-a-dark-chapter

4). Khulud Khamis. Goodreads review, September 24, 2021, https://www.goodreads.com/en/book/show/49350265

5). Ltifi, A. (2020). Review of The Slave Pens by Najwa Bin Shatwan. Lamma: A Journal of Libyan Studies, 1. Retrieved from https://escholarship.org/uc/item/5nv1j9z0

Read more:


Friday, October 18, 2024

James by Percival Everette

 

ഹക്ക് ഫിന്‍ അത്ര സമത്വവാദിയായിരുന്നില്ല.


“ആധുനിക അമേരിക്കന്‍ സാഹിത്യം മുഴുവന്‍ മാര്‍ക്ക് ട്വൈനിന്റെ ഹക്കിള്‍ബറി ഫിന്‍ എന്ന ഒരൊറ്റ പുസ്തകത്തില്‍ നിന്നാണ് വരുന്നത്” എന്ന ഹെമിങ് വേയുടെ വിഖ്യാത നിരീക്ഷണം ആ പുസ്തകത്തിന് അമേരിക്കന്‍ സാഹിത്യത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്നു. പ്രസന്നമായ ഹാസ്യത്തിന്റെയും ഒപ്പം തീക്ഷ്ണമായ സറ്റയറിന്റെയും അകമ്പടിയോടെ രചിക്കപ്പെട്ട പുസ്തകം, ഒറ്റനോട്ടത്തില്‍ യങ് അഡല്‍റ്റ് വായനക്കാരുടെ ഇഷ്ടവിഭവം പോലെ തോന്നാമെങ്കിലും കാലഘട്ടത്തിന്റെ ഏറ്റവും വലിയ ക്രൂരവിനിമയത്തെ കുറിച്ചുള്ള തന്റെ സാമൂഹിക നിരീക്ഷണ ഇടമാക്കി മാര്‍ക്ക് ട്വൈന്‍ നോവലിനെ പരിവര്‍ത്തിപ്പിച്ചതാണ് പുസ്തകത്തെ അനശ്വരക്ലാസിക് ആക്കിമാറ്റിയത്. അപരിമേയമായ സ്വാതന്ത്ര്യബോധം, ഒരുതരം സ്വാര്‍ത്ഥ/ നിയാമക/ സാമൂഹിക പരിഗണനകളിലും ഒതുക്കാനാകാത്ത കൃസ്തുസമാനമായ നൈതികത, ഒപ്പം, ആവശ്യമെങ്കില്‍ യുക്തമായ കൊച്ചുകള്ളത്തരങ്ങളും അംഗീകൃത സാമൂഹിക കാപട്യങ്ങളെ വിദഗ്ദമയി പറ്റിച്ച് അതിജീവിക്കാനുള്ള പ്രത്യുല്പന്നമതിത്വവും – ലോകസാഹിത്യത്തിലെ ഏറ്റവും ഗൃഹാതുരതയോടെ സ്നേഹിക്കപ്പെട്ട തന്റെ കൗമാരക്കാരന്‍ നായകനെ നോവലിസ്റ്റ് സൃഷ്ടിച്ചത് ഈ ഗുണവിശേഷങ്ങള്‍ പകര്‍ന്നുനല്‍കിയാണ്‌. എന്നാല്‍, മറ്റൊരു മൂല്യബോധം ശക്തിയാര്‍ജ്ജിച്ച വേറൊരു കാലത്ത്, ക്ലാസിക്കുകളില്‍ വിട്ടുവെച്ച മൗനത്തിന്റെ/ അസ്പഷ്ടതയുടെ ഇടങ്ങള്‍ പുനര്‍വിചാരണ ചെയ്യപ്പെടും എന്നതിനു സാഹിത്യചരിത്രം സാക്ഷിയാണ്. അതിനു പ്രാപ്തരായ വിഗ്രഹഭജ്ഞകര്‍ അപൂര്‍വ്വമായെങ്കിലും പ്രസ്തുതകൃതികള്‍ക്ക് പുതിയ ഭാഷ്യങ്ങളോ പൂരകഭാഷ്യങ്ങളോ ചമയ്ക്കുകയും ചെയ്യും.

 

ലോകസാഹിത്യത്തില്‍ പ്രാമാണികപദവി ലഭിച്ചിട്ടുള്ള കൃതികള്‍ക്ക് ആശയ പരമായ ഉള്ളടക്കങ്ങളെ ഭേദ്യംചെയ്യുന്ന തരത്തില്‍ മറുപാഠങ്ങള്‍ ചമക്കുകയെന്നത് പോസ്റ്റ്‌ കൊളോണിയല്‍/ പോസ്റ്റ്‌മോഡേണ്‍ സാഹിത്യത്തില്‍ ഏതാണ്ടു നിയാമാകമായിത്തന്നെ സംഭവിച്ചിട്ടുമുണ്ട്: കോണ്‍റാഡിന്റെ വിഖ്യാതമായ മോഡേണിസ്റ്റ് മാസ്റ്റര്‍പീസിലെ (Heart of Darknessകൊളോണിയലിസ്റ്റ് ആഖ്യാനത്തിന് ബോധപൂര്‍വ്വമായ പൊളിച്ചെഴുത്തായി ഒട്ടേറെ കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. തയ്യിബ് സാലിഹിന്റെ Season of Migrations to the Northലിയോനാര മിയാനോയുടെ Dark Heart of the Night എന്നിവ ഉദാഹരണം. ആല്‍ബേര്‍ കാമുവിന്‍റെ ‘അന്യന്‍’ (The Outsiderഅയാളുടെ അസ്തിത്വപ്രതിസന്ധി നാട്യത്തിനുള്ളില്‍ യഥാര്‍ഥത്തില്‍ കൊളോണിയല്‍ ഹെജിമണിയുടെ പ്രിവിലെജുകളില്‍ അഭിരമിക്കുന്ന ഫ്രഞ്ച് സാമ്രാജ്യത്വ മനോഭാവത്തിന്റെ ഉടമ തന്നെയെന്നും ആരുമല്ലാത്ത അറബിയെ നിസ്സംഗനായി കൊലപ്പെടുത്താന്‍ അയാള്‍ക്ക് ആ പ്രിവിലേജ് തന്നെയാണ് തുണയാകുന്നത് എന്നും നിരീക്ഷിക്കുന്ന അള്‍ജീരിയന്‍ നോവലിസ്റ്റ് കെമാല്‍ ദാവൂദിന്റെ The Meursault Investigation മറ്റൊരു ഉദാഹരണമാണ്.  ഡിക്കന്‍സിന്റെ അനശ്വര കഥാപാത്രമായ ഡേവിഡ് കോപ്പര്‍ഫീല്‍ഡിന് സമകാലിക അമേരിക്കയിലെ അപ്പലാച്ചിയന്‍ മലയോരങ്ങളില്‍ ഒരു സമാന്തര പതിപ്പുണ്ടായാല്‍ എങ്ങനെയിരിക്കുമെന്നാണ് ബാര്‍ബറ കിംഗ്‌സോള്‍വറുടെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ Demon Copperhead പരിശോധിക്കുന്നത്. വിഖ്യാത കൃതികളില്‍ മുഖ്യ ആഖ്യാതാവിന്റെ/ മുഖ്യകഥാപാത്രത്തിന്റെ നിഴലില്‍പെട്ടുപോയ കഥാപാത്രങ്ങളുടെ വേറിട്ട ഭാഷ്യങ്ങളില്‍ എഴുതപ്പെടുന്ന കൃതികളും ഏറെയുണ്ട്. ഓര്‍വെല്‍ മാസ്റ്റര്‍പീസില്‍ (“1984”) വിന്‍സ്റ്റന്‍ സ്മിത്തിന്റെ കാമുകിയായ ജൂലിയയുടെ കഥപറയുന്ന സാന്ദ്ര ന്യുമാന്റെ “Julia”,  മെല്‍വില്ലിന്റെ മോബിഡിക്കിലെ ക്യാപ്റ്റന്‍ ആഹാബിന്റെ ഭാര്യയെ പിന്തുടരുന്ന Ahab's Wife (Sena Jeter Naslund),  ഷാര്‍ലറ്റ് ബ്രോണ്ടിയുടെ ജെയ്ന്‍ എയറില്‍ എഡ്വാര്‍ഡ് റോചെസ്റ്ററുടെ ആദ്യഭാര്യയും മച്ചകത്തെ ചങ്ങലശബ്ദമായിമാത്രം ഇടയ്ക്കിടെ സാന്നിധ്യമറിയിക്കുന്ന നിഗൂഡപാത്രവുമായ ബെര്‍ത്താ മേസന് ഒരു പുരാവൃത്തം നല്‍കുന്ന Wide Sargasso Sea (Jean Rhys) തുടങ്ങിയവ ഈ ഗണത്തില്‍ പെടും.


മുകളില്‍ സൂചിപ്പിച്ച രണ്ടു ധാരകളോടും കണ്ണിചേരുന്ന കൃതിയാണ് അമേരിക്കന്‍ നോവലിസ്റ്റ് പെര്‍സിവല്‍ എവറെറ്റ് രചിച്ച “James” എന്ന നോവല്‍. മാര്‍ക്ക്‌ ട്വൈനിന്റെ  Adventures of Huckleberry Finn” എന്ന ക്ലാസിക്കിനെ പ്രസ്തുത നോവലിലെ അടിമ ജിമ്മിന്റെ വീക്ഷണത്തില്‍ പുനര്‍വിഭാവന ചെയ്യുന്ന നോവല്‍ മാര്‍ക്ക്‌ ട്വൈനിന്റെ കൃതിയിലെ സംഭവവികാസങ്ങള്‍ തന്നെയാണ് അതേ പിക്കാറസ്ക് (picaresque) സ്വഭാവത്തില്‍ വലിയൊരളവു പിന്തുടരുന്നത്. എന്നാല്‍ ഇപ്പോഴത്‌ തികച്ചും വേറിട്ടതും അടിമത്തത്തെ സംബന്ധിച്ച അക്കാലത്തെ ലോകവീക്ഷണത്തെ വിചാരണ ചെയ്യുന്നതുമാണ് ഹക്ക് ഫിന്നിന്റെ നിലപാടുകള്‍ അക്കാലത്തിന്റെ ലെന്‍സിലൂടെ നോക്കുമ്പോള്‍ വിപ്ലവാത്മകമായിരുന്നു. ‘ഓടിപ്പോയ അടിമ (runaway slave) എന്ന പദവി ഒരുതരം സാമൂഹിക/ നിയമ പരിരക്ഷയും അര്‍ഹിക്കാത്ത കുറ്റവാളിയുടെതാണ് എന്ന കാലഘട്ടത്തിന്റെ നീതിസാരത്തെ സ്വന്തം ഉള്‍വിളിയുടെ മാത്രം ബലത്തില്‍ വെല്ലുവിളിക്കുന്നവന്‍. ലോക/ സമൂഹനീതിയും നിയമവും, ഒരുവളേ രണ്ടിനും അലംഘനീയത നല്‍കിയ തിരുസഭയിലൂടെ ദൈവനീതിയുംഎതിരു നിന്നപ്പോഴും സുഹൃത്തായ അടിമയുടെ കൂടെനില്‍ക്കുകയും അതില്‍ തോറ്റുപോകുന്ന ഘട്ടങ്ങളില്‍ ഉള്ളറിഞ്ഞു പശ്ചാത്തപിക്കുകയും ചെയ്യുന്ന ഹക്ക്, ഒരര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ ഔന്നത്യത്തിലേക്ക് ഉയരുന്ന കഥാപാത്രം തന്നെയാണ്. എന്നാല്‍ ഹക്കിന്റെ വിമോചിത സങ്കല്പങ്ങള്‍ എത്രമാത്രം സമഗ്രമാണ്ആഭ്യന്തരയുദ്ധത്തിനു മുമ്പുള്ള ദക്ഷിണദേശത്ത്‌ (Antebellum South) ജനിച്ച ജിമ്മിന് അടിമത്തവിരുദ്ധ (abolitionist) പ്രസ്ഥാനം ശക്തമായിക്കൊണ്ടിരുന്ന വടക്കന്‍ ദേശങ്ങളിലേക്ക് കടക്കാനും തൊഴില്‍ചെയ്തു സമ്പാദിച്ച് തന്റെ കുടുംബത്തിന്റെ സ്വാതന്ത്ര്യം ‘വാങ്ങാനും’ ഉള്ള ശ്രമങ്ങളില്‍ അയാളെ പിന്തുണക്കുമ്പോഴും ഹക്ക് അടിസ്ഥാനപരമായി വെള്ളക്കാരന്‍ തന്നെയാണോ?

 

മിസ്സിസ് വാട്ട്സന്റെ അടിമയായ ജിം തന്നെ ന്യുഓര്‍ലിയന്‍സിലെ ഒരു പ്ലാന്റര്‍ക്ക് വില്‍ക്കാന്‍ പോകുന്നുവെന്ന പദ്ധതി ഒളിഞ്ഞുകേള്‍ക്കാന്‍ ഇടവരുന്നത്‌ പ്രിയപ്പെട്ട ഭാര്യയെയും കുടുംബത്തെയും പിരിയാന്‍ കാരണമാകും എന്ന് മനസ്സിലാകുന്നതോടെ ഒളിച്ചോടുകയും ജാക്സണ്‍ ദ്വീപില്‍ അഭയം തേടുകയും ചെയ്യുന്നതോടെയാണ് ഇതിവൃത്തം ആരംഭിക്കുന്നത്. എങ്ങനെയും വടക്കന്‍ ദേശങ്ങളിലേക്ക് കടക്കുകയും ജോലിചെയ്തു സമ്പാദിക്കുന്ന പണവുമായി തിരികെവന്നു കുടുംബത്തിന്റെ സ്വാതന്ത്ര്യം ‘വാങ്ങുകയും ചെയ്യുക എന്നതാണ് അയാളുടെ സ്വപ്നം. ഏതാണ്ടു നോവലിന്റെ അന്ത്യഭാഗം വരെയും ഏറിയപങ്കും  മാര്‍ക്ക്‌ ട്വൈനിന്റെ  കൃതിയുടെ സമയരേഖയും സംഭവവികാസങ്ങളുംതന്നെ പിന്തുടരുന്ന നോവലില്‍ പാപ്പിന്റെ (ഹക്കിന്റെ പിതാവ്- ‘പാപ്പ്) മാരകമായ ആക്രമണത്തില്‍നിന്നു രക്ഷനേടാന്‍വേണ്ടി സ്വന്തം ‘മരണം’ സ്റ്റേജ് ചെയ്യുന്ന ഹക്കും ജാക്സണ്‍ദ്വീപില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ഒരുമിച്ചുനീങ്ങുന്ന സുഹൃത്തുക്കള്‍ബാഹ്യമായി വെളുത്തവര്‍ഗ്ഗ ബാലനും ഓടിപ്പോയ അടിമയും എന്ന പ്രത്യക്ഷത്തില്‍ തന്നെയാണ് സൗഹൃദം തുടരുന്നത്. ഹക്കിന്റെ കൊലപാതകത്തിന്റെ കുറ്റംകൂടി ഇപ്പോള്‍ ജിമ്മിന്റെ തലയിലാണ് എന്നത് അയാളുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാക്കുന്നു. എന്നാല്‍ആ ഒരു വികാസം ഹക്ക് പ്രതീക്ഷിച്ചതല്ല അത്തരമൊരു വിഷമസന്ധിയില്‍ താന്‍കാരണം ജിം പെട്ടുപോകുന്നതില്‍ അവനു ഞെട്ടലുമുണ്ട്.


മിസിസിപ്പിയിലൂടെയുള്ള ഇരുവരുടെയും യാത്രകള്‍ അപ്രതീക്ഷിത അപകടങ്ങളുടെയും ‘ഓടിപ്പോയ അടിമ’യെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രതിഫലത്തുകയില്‍ കണ്ണുവെക്കുന്ന ട്രാക്കര്‍മാര്‍ക്കും, ഒപ്പംതട്ടിപ്പുകാരുടെ ചതികള്‍ക്കും ഇടയിലാണ്. ബാലകൗതുകത്തിന്റെ സാഹസങ്ങള്‍മുതല്‍ മിസിസിപ്പിയുടെ വന്യമായ പ്രകൃതി വ്യതിയാനങ്ങള്‍കുടിപ്പകകള്‍ഗോത്രയുദ്ധങ്ങള്‍ചെറുതും വലുതുമായ ആള്‍മാറാട്ടങ്ങള്‍, എന്നിങ്ങനെ സംഭവബഹുലമായ ഇതിവൃത്തവികാസത്തില്‍ മാര്‍ക്ക്‌ ട്വൈനിന്റെ ഭാഷ്യങ്ങള്‍ക്ക് എവറെറ്റ് നല്‍കുന്ന പരിണാമങ്ങള്‍ ജിമ്മിന്റെ പാത്രസൃഷ്ടിയില്‍ തന്നെയാണ് തുടങ്ങുന്നത്. ഹക്കും ടോം സോയറും നടത്തുന്ന കോപ്രായങ്ങളില്‍ ചകിതനാകുന്ന അന്ധവിശ്വാസിയും പേടിത്തൊണ്ടനും എന്നാല്‍ നിഷ്കളങ്കനുമായ ‘നിഗ്ഗര്‍’ എന്നതില്‍നിന്നു തികച്ചും വ്യത്യസ്തനാണ് എവറെറ്റ് നല്‍കുന്ന ജിമ്മിന്റെ യഥാര്‍ത്ഥചിത്രം. ജഡ്ജ് താച്ചറുടെ സമ്പന്നമായ ലൈബ്രറി വേണ്ടുവോളം ഉപയോഗിച്ച ബുദ്ധിജീവിയായവലിയ വായനക്കാരന്‍. വെള്ളത്തില്‍ വീഴുന്ന കനപ്പെട്ട പുസ്തകങ്ങള്‍ അവയുടെ ‘ഗന്ധ’ത്തിന്റെ പേരില്‍ സൂക്ഷ്മതയോടെ ഉണക്കിയെടുത്തു സംരക്ഷിക്കുന്നത് കൂട്ടുകാരനോ മറ്റേതെങ്കിലും വെള്ളക്കാരോ പരിസരത്തില്ലാത്തപ്പോള്‍ ആര്‍ത്തിയോടെ വായിക്കാന്‍ തന്നെയാണ്. പുസ്തകങ്ങളെ തനിക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ഏക ഇടമായാണ് അയാള്‍ കാണുന്നത്. സ്വപ്നത്തിലോ മോഹനിദ്രയിലോ ഒക്കെ റൂസ്സോയെയും ജോണ്‍ ലോക്കിനെയും വോള്‍ട്ടെയറെയും പോലുള്ള നവീകരണകാല (Enlightenment Era) തത്വചിന്തകരോട് അടിമത്തസമ്പ്രദായം പോലുള്ള പ്രശ്നങ്ങളുടെ നൈതികധാര്‍മ്മിക വശങ്ങളില്‍ കലഹിക്കുന്നവന്‍. ഒരര്‍ത്ഥത്തില്‍ഈ സംവാദങ്ങള്‍ നിലനിന്ന ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഒരു ചിന്താപദ്ധതിയെ തന്നെ തുറന്നുകാട്ടലാണ്; അഥവാ ഒരു സമൂഹവും അംഗീകരിക്കാനിടയില്ലാത്തെ വിധം സ്റ്റാറ്റസ്കോയെ വെല്ലുവിളിക്കല്‍. മറ്റൊരു കാലത്തില്‍മറ്റൊരു സാഹചര്യത്തിലാണ് ജെയിംസ് ജീവിച്ചിരുന്നതെങ്കില്‍ അയാളൊരു സ്കോളറോ തത്വചിന്താപരമായ പുസ്തകങ്ങളുടെ രചയിതാവോ ആകുമായിരുന്നു എന്ന് വായനക്കാരന് ശരിക്കും അനുഭവപ്പെടും. എഴുതാനുള്ള അയാളുടെ വാസനപോലും ദുരന്തകാരിയായിരുന്നു അക്കാലത്തെന്നു നോവല്‍ സൂചിപ്പിക്കുന്നത് മറ്റൊരു വേദനിപ്പിക്കുന്ന ചിത്രത്തിലൂടെയാണ്: അയാള്‍ക്കുവേണ്ടി യജമാനന്റെ പെന്‍സില്‍ മോഷ്ടിക്കുന്ന അടിമ നേരിടുന്ന പ്രാണന്‍ പിടയുന്ന പീഡനം ആ ഓര്‍മ്മപ്പെടുത്തലാണ്. ഉറക്കത്തില്‍ അയാള്‍ ഹക്കിനു മനസ്സിലാക്കാന്‍ കഴിയാത്ത വലിയ കാര്യങ്ങള്‍ പറയുന്നത്, അതും പ്രതീക്ഷിക്കുന്നില്ലാത്ത പ്രാമാണിക ഭാഷയില്‍, അവനെ അങ്കലാപ്പിലാക്കുന്നുണ്ട്. അടിമകള്‍ക്ക് സംവരണം ചെയ്യപ്പെട്ട കുറുഭാഷയല്ലാതെ തികഞ്ഞ മാനക ഇംഗ്ലിഷ് പരിജ്ഞാനം ഉണ്ടെന്നുമാത്രമല്ലഅടിമത്തസമ്പ്രദായത്തില്‍ പാലിക്കേണ്ട കുറുഭാഷയില്‍, അഥവാ ‘തെറ്റായ വ്യാകരണം ശരിക്കും തെറ്റായി ഉപയോഗിക്കാന്‍’,  ഇതര കറുത്തവര്‍ഗ്ഗക്കാര്‍ക്ക് അധ്യയനം നടത്തുന്നവനുമാണ് അയാള്‍. വെള്ളക്കാരന്റെ ഭാഷ ഉപയോഗിക്കുന്നത് അടിമകള്‍ക്ക് കടുത്ത ശിക്ഷ വിളിച്ചുവരുത്തുന്ന കാര്യമായിരുന്നു താനും. ജിം എന്ന അടിമപ്പേരിന്റെ സ്ഥാനത്തു ജെയിംസ് എന്നുതന്നെ സ്വയം നാമകരണം ചെയ്യുന്നത് അയാളുടെ വ്യക്തിത്വസംസ്ഥാപനത്തിന്റെയും കര്‍തൃത്വസ്ഥാപനത്തിന്റെയും തുടക്കം തന്നെയാണ്. ജിം എഴുതുന്നതാണ് നാം വായിക്കുന്നത് എന്നിടത്ത്നിരക്ഷരനായ അടിമ എന്ന സ്റ്റീരിയോടൈപ്പ് പൊളിഞ്ഞുവീഴുന്നു. എന്നാല്‍ ഈ വിമോചിതവ്യക്തിത്വം (emancipated persona)  ഹക്കില്‍നിന്നും ഇതര വെളുത്തവര്‍ഗ്ഗക്കാരില്‍നിന്നും അയാള്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കുകയാണ്. കറുത്തവര്‍ഗ്ഗ അടിമയില്‍നിന്നും പ്രതീക്ഷിക്കപ്പെടുന്നതെന്തോ ആ പെരുമാറ്റങ്ങള്‍ കൃത്യമായും പിന്തുടരുന്ന ഒരു ബാഹ്യവ്യക്തിത്വമാണ് അയാള്‍ പുറമേ കാണിക്കുക. ലോകത്തെങ്ങും ഭാഷയുടെ ഹെജിമണി ഈവിധം കീഴാള വിരുദ്ധതയുടെ ചിഹ്നമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് സ്മരണീയമാണ്. ‘പുളിച്ചത്‌’ എന്ന കീഴാളപ്രയോഗത്തിനുപകരം ‘ഉപ്പ്’ എന്ന ‘വരേണ്യപദം ഉപയോഗിച്ചതിനു തല്ലിക്കൊല്ലപ്പെട്ട കേരളീയ കീഴാളന്റെ ചരിത്രം ഓര്‍ക്കാവുന്നതാണ്. ജിം തന്റെമുന്നില്‍ ഇരട്ടവ്യക്തിത്വം കാണിക്കുന്നത് ഹക്കിനെ വേദനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലുംനോവലന്ത്യത്തില്‍ഇതരവെള്ളക്കാര്‍ക്കു മുന്നില്‍ അയാള്‍ തന്റെ കൃതൃമ അടിമഭാഷ ഉപേക്ഷിക്കുമ്പോള്‍ ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതിലെ എതിര്‍പ്പിലേറെ അയാള്‍ക്കത് സാധ്യമോ എന്ന അവരുടെ അവിശ്വസനീയതയിലാണ് നോവലിസ്റ്റ് ഊന്നുന്നത്. ത്രില്ലര്‍ ഴോനറിലേക്കു ചുവടുമാറ്റുന്ന നോവലന്ത്യമാകുമ്പോഴേക്കും ജെയിംസ് ശരിക്കും ആളുകളെ കൊന്നിട്ടുണ്ട്അടിമകളെ മോചിപ്പിച്ചിട്ടുണ്ട്അടിമകളോട് അസാമാന്യ ക്രൂരതക്ക് പേരുകേട്ട ഒരു പ്ലാന്റെഷന്‍ തീയിട്ടു നശിപ്പിച്ചിട്ടും ഉണ്ട്. ഉറക്കെ പറയുന്നില്ലെങ്കിലും അടിമ സമൂഹത്തിനിടയില്‍ അയാള്‍ സ്വയമൊരു ഇതിഹാസമായി മാറിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ജിമ്മിനു മുന്നില്‍ ജഡ്ജ് താച്ചര്‍ വിറച്ചുപോകുന്നത് തനിക്കുനേരെ ചൂണ്ടുന്ന പിസ്റ്റള്‍ കാരണം എന്നതിലേറെ ജിം ഉപയോഗിക്കുന്ന ‘പ്രാമാണിക’ ഭാഷമൂലമാണ്. നോവലിസ്റ്റ് കൃത്യമായും സൂചിപ്പിക്കുന്നത് ഭാഷ എന്ന സാമൂഹികരാഷ്ട്രീയ, വിമോചക ആയുധത്തിന്റെ പ്രസക്തി തന്നെയാണ്.

 

മാര്‍ക്ക് ട്വൈനിന്റെ അങ്കലാപ്പുകളും എവറെറ്റ് പറഞ്ഞുവെക്കുന്നതും    

 

1884ല്‍ പ്രസിദ്ധീകരിച്ച തന്റെ നോവലില്‍ ‘നിഗ്ഗര്‍’ (‘n- word’) എന്ന പദം പേര്‍ത്തുംപേര്‍ത്തും ഉപയോഗിക്കുന്നതിന് മാര്‍ക്ക് ട്വൈന്‍ ഏറെ വിചാരണചെയ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് ഒന്നര നൂറ്റാണ്ടിനിപ്പുറംപോള്‍ ബീറ്റിയുടെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ “The Sellout” എന്ന നോവലിലെ ഫോയ് ചെസ്റ്റര്‍, തന്റെ പേരക്കിടാങ്ങള്‍ക്ക് ‘ഹക്കിള്‍ബെറി ഫിന്‍’ വായിച്ചുകൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ 219 തവണ നോവലില്‍ ആ പ്രയോഗം കണ്ടു അന്തംവിടുന്നുണ്ട്: അയാള്‍ അതിനെയും ‘അടിമ’ എന്ന പദത്തെയും യഥാക്രമം 'warrior' (‘യോദ്ധാവ്), 'dark-skinned volunteer (‘ഇരുണ്ട നിറമുള്ള സന്നദ്ധന്‍) എന്നീ പദങ്ങള്‍ക്കൊണ്ട് കുട്ടികള്‍ക്കുവേണ്ടി പകരം വെക്കുന്നു. എന്നാല്‍അടിമത്തം നിയമവിധേയമായിരുന്ന തെക്കന്‍ സ്റ്റേറ്റുകളുടെ 1830- 40  കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്ക് ട്വൈന്‍ കഥപറയുന്നത് എന്നതു മറന്നുകൂടാ.

 

 ഹക്കില്‍നിന്നു വേര്‍പെട്ടു കഴിയുന്ന സന്ദര്‍ഭങ്ങളിലാണ് ജെയിംസിന്റെ യഥാര്‍ത്ഥ വ്യക്തിത്വം സ്വാഭാവികമായും മുഴുവനായി പ്രകടിതമാകുന്നത്. നോവലന്ത്യത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ കൂടുതലുണ്ട്. മാര്‍ക്ക് ട്വൈനിന്റെ കഥയില്‍നിന്നു എവറെറ്റ് കൂടുതല്‍ വ്യതിചലിക്കുന്നതും ഈ ഭാഗത്താണ്. ജെയിംസിന് ഹക്കിനോട് തോന്നുന്ന തീവ്രമായ സംരക്ഷകഭാവത്തിനു നോവലിസ്റ്റ് നല്‍കുന്ന കാരണം അക്ഷരാര്‍ത്ഥത്തില്‍ വംശീയ ശ്രേണീബദ്ധതയെ വെല്ലുവിളിക്കുന്നതു തന്നെയാണ്. എന്നാല്‍ജനിതക സങ്കരങ്ങളെ കുറിച്ചുള്ള പുതിയ അറിവുകള്‍ അത്തരം ശുദ്ധിവാദങ്ങളെ കൊഞ്ഞനം കുത്തുന്നതാണ്. ഒളിച്ചിരുന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രഹസ്യങ്ങള്‍/ സംഭവങ്ങള്‍ നിര്‍ണ്ണായകമായ ഇതിവൃത്തത്തില്‍ ഞെട്ടിക്കുന്ന അത്തരമൊന്നിനു ജെയിംസ് സാക്ഷിയാകുന്നത് സുപ്രധാനമാണ്‌: തന്റെ ഉപേക്ഷിക്കപ്പെട്ട വീടിനകത്ത് ഒരടിമസ്ത്രീ ക്രൂരമായ ബലാല്‍ക്കാരത്തിനു വിധേയയാകുന്നത് ഒളിനോട്ടത്തിന്റെ സാധ്യതയായല്ല; അടിമത്തത്തിന്റെ ഹിംസാത്മകതയുടെയും സ്ത്രീവിരുദ്ധതയുടെയും സാക്ഷ്യമായാണ് എവറെറ്റ് അവതരിപ്പിക്കുന്നത്‌. മാര്‍ക്ക്‌ ട്വൈന്‍ അത്തരമൊരു രംഗം എഴുതിയിട്ടില്ലെങ്കിലും അവക്കെല്ലാം ഹക്കും കൂട്ടുകാരന്‍ ടോം സോയറും പലവുരു സാക്ഷ്യം വഹിച്ചിരിക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍അത്തരം അനുഭവങ്ങളോട് നൈതികമായി പ്രതികരിക്കുകയും അടിമത്തവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോഴും വെളുത്തവര്‍ഗ്ഗക്കാരായ ‘അബോളിഷനിസ്റ്റുകള്‍’ തങ്ങളുടെ വംശീയപദവി നല്‍കുന്ന ഉല്‍ക്കര്‍ഷ ഉപയോഗിക്കുന്നതില്‍ അത്രയൊന്നും വിമുഖരായിരുന്നില്ല. മഹാമനസ്കതയുടെ ചേര്‍ന്നുനില്‍ക്കല്‍ എന്ന നിലയിലാണ്, മാനവികതുല്യത എന്ന ഉദാത്തമൂല്യത്തിലുള്ള നിബന്ധനകളില്ലാത്ത ഐക്യപ്പെടല്‍ എന്ന അര്‍ത്ഥത്തിലല്ല അവരില്‍പ്പലരും അടിമത്ത വിരുദ്ധ നിലപാടില്‍ അണിചേര്‍ന്നത്‌. തന്റെ ‘കൊലക്കുറ്റം ജിമ്മില്‍ ആരോപിക്കപ്പെടുമ്പോള്‍ “വെള്ളക്കാരെ എനിക്കിഷ്ടമല്ല.. ഞാനും അതാണെങ്കിലും” എന്ന് തുറന്നടിക്കുന്ന ഹക്ക് പോലും സുഹൃത്തിന്റെ ദുരിതങ്ങളിലുള്ള രോഷമാണ്‌ പ്രകടിപ്പിക്കുന്നത്. അത് ബാലസഹജമായ നിഷ്കളങ്കത മാത്രമാണെന്നു തിരിച്ചറിയുന്ന ജിം സൂക്ഷ്മമായി നിരീക്ഷിക്കുന്നു: “വെള്ളക്കാര്‍ കുറ്റബോധം അനുഭവിക്കാന്‍ ഇഷ്ടപ്പെടുന്നു”. അതവര്‍ക്ക് ദണ്ഡവിമോചനം നല്‍കുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. ‘നിഗ്ഗറു’ടെ മകനായിരിക്കുക എന്ന സാധ്യതയോട് പൊട്ടിത്തെറിക്കുന്ന ഹക്കിനെ നോവലിസ്റ്റ് തുറന്നുകാട്ടുന്നുമുണ്ട്. വടക്കന്‍ദേശത്തു നടക്കുന്നതായി പറയപ്പെടുന്ന അടിമത്തവിരുദ്ധ മുന്നേറ്റങ്ങളൊന്നും ജെയിംസിനെ വ്യാമോഹിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വാസ്തവത്തില്‍ കറുത്തവന്‍-വെളുത്തവന്‍ ദ്വന്ദ്വത്തെക്കാള്‍ സങ്കീര്‍ണ്ണമാണ് തെക്കന്‍ ദേശങ്ങളും വടക്കന്‍ ദേശങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അടിവേരുകള്‍ എന്ന് അയാള്‍ കരുതുന്നു. വിര്‍ജീനിയന്‍ ഗായകസംഘത്തോടൊപ്പം ചേരുമ്പോള്‍ അയാള്‍ക്ക് പ്രസ്തുത ദ്വന്ദ്വത്തിന്റെ വൈചിത്ര്യം തീക്ഷ്ണമായി അനുഭവപ്പെടുന്നുണ്ട്:

“ഞാനെന്റെ ജീവിതം മുഴുവന്‍ അടിമയായി കഴിഞ്ഞിട്ടുംഇത്രയും അസംബന്ധപൂര്‍ണ്ണവും സര്‍റിയല്‍ ആയതുംവങ്കത്തം നിറഞ്ഞതുമായ ഒരു സന്ദര്‍ഭം മുമ്പനുഭവിച്ചിട്ടില്ല. ഞങ്ങള്‍ പന്ത്രണ്ടു പേരുണ്ടായിരുന്നുപട്ടണത്തിന്റെ അടിമത്ത ഭാഗത്തെയും സ്വതന്ത്ര ഭാഗത്തെയും വേര്‍തിരിച്ച പൊതുനിരത്തിലൂടെ ഞങ്ങള്‍ മാര്‍ച്ച് ചെയ്തുപത്തു വെള്ളക്കാര്‍ കറുപ്പു ചായമടിച്ച മുഖങ്ങളോടെഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കറുത്ത പെയിന്റടിച്ച വെള്ളക്കാരനായിനേരിയ ബ്രൌണ്‍-ബ്ലാക്ക് നിറക്കാരനായ ഞാന്‍ കറുത്തവന്‍ എന്ന വ്യാജേന കടന്നുപോകാന്‍ ശ്രമിക്കുന്ന വെള്ളക്കാരനാകാന്‍ വേണ്ടി കറുപ്പു ചായമടിച്ച്‌.”       

എഴുത്തില്‍ ധാരാളിയാണ് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പെര്‍സിവല്‍ എവറെറ്റ്. ചരിത്രത്തെയും പോതുബോധ്യങ്ങളെയും വിചാരണ ചെയ്യുന്ന നിശിത വിമര്‍ശനവും സറ്റയറും ഇരുണ്ട ഹാസ്യവും തന്നെയാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ പൊതുസ്വഭാവം. അക്കൂട്ടത്തില്‍ ഏറ്റവും ചടുലവും ചങ്കിടിപ്പിക്കുന്നതം ഒപ്പം ഏറ്റവും ഹൃദയസ്പര്‍ശിയുമായ കൃതി “James” തന്നെയെന്നു നിരൂപകമതം.

(ഭാഷാപോഷിണി, സെപ്തംബര്‍, 2024)


Read more:

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html

The Sellout by Paul Beatty

https://alittlesomethings.blogspot.com/2016/11/blog-post_26.html