Featured Post

Friday, May 16, 2025

The Hundred Wells of Salaga by Ayesha Harruna Attah

                        കുഴുകി വെടിപ്പാക്കാനാവാത്ത ചരിത്രമാലിന്യം.




ജന്മദേശമായ ഘാന പട്ടാള ഭരണത്തിലായിരുന്ന എണ്‍പതുകളില്‍, ജേണലിസ്റ്റായിരുന്ന അമ്മയുടെയും ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന പിതാവിന്റെയും മകളായി ആക്രയില്‍ ജനിച്ച (1983) യുവ നോവലിസ്റ്റ് അയേഷ ഹാറൂന അത്തയുടെ മൂന്നാമത് നോവലാണ്‌ “The Hundred Wells of Salaga.” സാഹിത്യാഭിരുചി വേണ്ടുവോളം പകര്‍ന്നു നല്‍കിയ മാതാപിതാക്കളെ തന്റെ നായകരായി കാണുന്ന അത്തപതിമൂന്നാം വയസ്സില്‍ വായിച്ച ടോണി മോറിസന്റെ ‘Paradise, വളര്‍ന്നുവരുമ്പോള്‍ എഴുത്തുകാരിയായിത്തീരുന്നതും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതും തന്റെ ജീവിതസ്വപ്നമാക്കിയത് ഏറ്റുപറയുന്നു *(1). 1957 മുതല്‍ 1990 വരെയുള്ള ദേശ ചരിത്രത്തിനു സമാന്തരമായിഘാനയുടെ സ്വാതന്ത്ര്യപൂര്‍വ്വ കാലംമുതല്‍ തുടങ്ങുന്ന കഥയിലൂടെ മൂന്നു തലമുറകളിലെ സ്ത്രീജീവിത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുന്ന “Harmattan Rain” എന്ന ആദ്യ നോവലും പതിനേഴു കൊല്ലം നീണ്ടുനിന്ന പട്ടാള ഭരണത്തിന്റെ കെടുതികള്‍ നേരിടുന്ന, ഘാനയുടെ സമാന്തര സങ്കല്പ്പനമായ ഒരു വെസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട “Saturday's Shadows” എന്ന രണ്ടാമത് നോവലും സ്വീകരിച്ച ചരിത്ര പശ്ചാത്തല നോവല്‍ രീതി തന്നെയാണ് ‘സാലഗയിലെ നൂറു കിണറുകളും മറ്റൊരു രീതിയില്‍ പിന്തുടരുന്നത്. ആഫ്രിക്കന്‍ അടിമക്കച്ചവടത്തിന്റെ ഇരയായി, ഇന്നത്തെ ഘാനയുടെ വടക്കന്‍ ഭാഗത്തുള്ള സാഹേലിലെ ഗോന്‍യാ പട്ടണത്തിലെ സാലഗയില്‍ എത്തിപ്പെട്ട മുതുമുത്തശ്ശിയുടെ ഓര്‍മ്മയാണ് നോവലിസ്റ്റിനു പ്രചോദനം ആയത്. “ഈ പൂര്‍വ്വികയെ കുറിച്ച് കേട്ട നിമിഷം നോവല്‍ എന്നിലുണ്ട് എന്ന് എനിക്ക് ബോധ്യമായി” എന്ന് അത്ത പറഞ്ഞിട്ടുണ്ട്. ജനസംഖ്യയിലെ വൈവിധ്യംവ്യാപാര വൈവിധ്യം തുടങ്ങിയ കാരണങ്ങളാല്‍ തെക്കിന്റെ തിംബുക്തു” ("the Timbuktu of the south") എന്നറിയപ്പെട്ട സാലഗ പക്ഷെ ഏറെ ഭീകരമായ മറ്റൊരു ചരിത്രഭാരം കൂടി പേറുകയുണ്ടായി. തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നു വേട്ടയാടപ്പെട്ട അടിമകളെ സാലഗയിലെ കുപ്രസിദ്ധമായ അടിമച്ചന്തകളില്‍ എത്തിച്ച് ആഭ്യന്തര ആവശ്യക്കാര്‍ക്കു വില്‍ക്കുകയോഅല്ലെങ്കില്‍ ഗോള്‍ഡ്‌കോസ്റ്റിലെ തുറമുഖത്തെത്തിച്ചു അടിമക്കപ്പലുകളില്‍ ഐക്യനാടുകളിലേക്കും മറ്റും കയറ്റിയയക്കുകയോ ചെയ്തുവന്ന (The trans-Atlantic slave trade) കാലമായിരുന്നു അത്. അസാന്റെ സാമ്രാജ്യത്തില്‍ (Ashanti Empire) ഹോസാ ലാന്‍ഡിലെ പ്രാദേശിക കോല വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന സാലഗ1874ലെ ‘അമാവോഫുല്‍’ യുദ്ധത്തില്‍ (Battle of Amoaful ) സര്‍ ഗാര്‍നെറ്റ് വൂള്‍സ്ലിയോട് പരാജയപ്പെട്ടതോടെ പ്രദേശത്തിന്റെ കോല വ്യാപാരക്കുത്തക അവസാനിച്ചു. പകരം തഴച്ചുവളര്‍ന്നത്‌ അടിമവ്യാപാരം എന്ന ഹീന പ്രക്രിയയായിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ ഈ ഇടപാടില്‍ പന്ത്രണ്ടു മില്ല്യന്‍ മനുഷ്യര്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നു കണക്കുകള്‍ *(2). നോവലിന്റെ കഥാരംഭകാലമായ പത്തൊമ്പതാം നൂറ്റാണ്ടാന്ത്യത്തിനും ഏറെ മുമ്പേ അടിമക്കച്ചവടം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും (Abolition of Slavery Act of 1833) 1888ല്‍ ബ്രസീല്‍ അത്തരമൊരു നിയമം പാസാക്കും വരെ അത് തുടര്‍ന്നു വന്നു. ആഫ്രിക്കക്കു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ (the Scramble for Africa – 1881 – 1914) ചരിത്രപരമായ കാരണങ്ങളാല്‍ ഒരു തര്‍ക്ക പ്രദേശം (disputed territory) ആയിത്തീര്‍ന്ന സാലഗ ആരുടെതും അല്ലാതെ (neutral) നിലനിന്നത് അവിടെ തുടര്‍ന്നും അടിമവ്യാപാരം സാധ്യമാക്കി *(3).

സാലഗ കാരവന്‍ റൂട്ടിലുള്ള ബോടു എന്ന തന്റെ ഗ്രാമത്തില്‍ നിന്നു വേട്ടയാടപ്പെട്ടു ആ അടിമച്ചന്തയില്‍ എത്തിപ്പെടുന്ന ആമിനയെന്ന പതിനഞ്ചുകാരിക്ക് എഴുത്തുകാരി പകര്‍ന്നു നല്‍കുന്നത് തന്റെ പൂര്‍വ്വികയെ കുറിച്ച് മനസ്സിലാക്കിയ ചരിത്രം തന്നെയാണ്. ഏറെ ശ്രമിച്ചിട്ടും കണ്ടെത്താനായ ചുരുക്കം വിവരങ്ങളില്‍ ആ മുത്തശ്ശി പടിഞ്ഞാറന്‍- മധ്യ ആഫ്രിക്കയില്‍ നിന്നുള്ള ഫുലാനി ഗോത്രജ ആയിരിക്കാമെന്നുംബുര്‍ക്കിനാ ഫാസോമാലിനൈജര്‍ എന്നിങ്ങനെ എവിടെയോ ആയിരുന്നിരിക്കണം അവരുടെ വീടെന്നുംഅവരൊരു സുന്ദരിയായിരുന്നിരിക്കണം എന്നും മാത്രമാണ് നോവലിസ്റ്റിനു പിതാവില്‍ നിന്നും മനസ്സിലായത്‌. ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ പൈതൃകം ഇനി ഫിക് ഷനിലൂടെയേ അവരെ കണ്ടെത്താനാവൂ എന്ന ചിന്ത എഴുത്തുകാരിയില്‍ നിറച്ചു. പുസ്തകമെഴുതിയത് ആ മുത്തശ്ശിയുടെ കഥ ആദ്യം കേട്ടപ്പോള്‍ തോന്നിയ സാമ്പ്രദായിക അപമാനബോധത്തെയും പിന്നീട് പുനര്‍ചിന്തയില്‍ അങ്ങനെ തോന്നിയതില്‍ അനുഭവപ്പെട്ട കുറ്റബോധത്തെയും മറികടക്കുന്ന ഒരു ആത്മശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായായിരുന്നുവെന്നു അവര്‍ മറ്റൊരഭിമുഖത്തില്‍ പറയുന്നുണ്ട്അക്കാര്യത്തില്‍ ലജ്ജ തോന്നേണ്ടത് ഒരു തെറ്റും ചെയ്തിരുന്നില്ലാത്ത മുത്തശ്ശിയെ ഓര്‍ത്തായിരുന്നില്ല എന്നും, മറിച്ച് മനുഷ്യക്കച്ചവടം നടത്തിവന്ന, മിക്കവാറും രാജ കുടുംബത്തില്‍പ്പെട്ട ആളുകളെയും അവരുടെ വേട്ടക്കാരെയും ഓര്‍ത്തായിരുന്നു എന്നുമുള്ള തിരിച്ചറിവായിരുന്നു അത് *(4). ആ ധാരണയില്‍ തന്നെയാണ് അവളുടെ ജീവിതവുമായി സമാന്തരമായും പിന്നീട് കൂടിക്കലര്‍ന്നും അവതരിപ്പിക്കപ്പെടുന്ന മറ്റൊരു മുഖ്യ കഥാപാത്രമായ വുറൂഷേ രൂപമെടുത്തത് എന്ന് വ്യക്തമാണ്‌. ആമിന ഫിക് ഷന്‍ തന്നെയെങ്കിലും, വുറൂഷേ, പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗോന്‍യായിലെ ബുറുഗു രാജകുമാരി ബുറുഗു – വുറുഷേയുടെ യഥാര്‍ത്ഥകഥയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ്. എഴുതപ്പെട്ട ചരിത്രങ്ങളില്‍ അത്ര ഗോചരമല്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനേഴാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ അധികാര കേന്ദ്രങ്ങളായി വര്‍ത്തിച്ച സ്ത്രീസാന്നിധ്യം ശക്തമായിരുന്നു എന്ന് നോവലിസ്റ്റ് മനസ്സിലാക്കിയിരുന്നു. എന്നാല്‍, ഗോത്രമുഖ്യന്റെ മകളായിട്ടും പെണ്ണായതുകൊണ്ട് അച്ഛന്റെ പിന്‍ഗാമിയാകുകയെന്ന സ്വപ്നത്തില്‍ ഇടര്‍ച്ച പറ്റുന്നവളുമാണ് വുറൂഷേ എന്നിടത്താണ് നോവലിന്റെ സ്ത്രീപക്ഷ സമീപനം ഒന്നുകൂടി ശക്തിപ്പെടുന്നത്. അടിമക്കച്ചവടത്തിന്റെ ഗുണഭോക്താക്കളില്‍ വെള്ളക്കാര്‍ മാത്രമായിരുന്നില്ല എന്നതും ഇടനിലക്കാരുംവേട്ടക്കാരും, നേരിട്ടു വ്യാപാരം നടത്തിയവരുമായി ആഫ്രിക്കക്കാര്‍ത്തന്നെ ഒട്ടേറെ ഉണ്ടായിരുന്നു എന്നതും ആ ഇരുണ്ട കാലത്തിന്റെ ഏറ്റവും ഭീകരമായ ബാക്കിപത്രത്തില്‍ പെടുന്നു. വൊഫാ സര്‍പോങ്, മോറോ, ഹെല്‍മുട്ട്, എന്നീ കഥാപാത്രങ്ങളിലൂടെ ഈ പാപഭാരത്തെയാണ് നോവലിസ്റ്റ് പ്രതിഫലിപ്പിക്കുന്നത്.

ആമിനയേയും വുറൂഷേയേയും മാറിമാറി കേന്ദ്രീകരിക്കുന്ന ഒന്നിടവിട്ട അധ്യായങ്ങളിലൂടെ നടത്തപ്പെടുന്ന ആഖ്യാനംപത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ പൂര്‍വ്വ ഘാനയുടെ സങ്കീര്‍ണ്ണ ചരിത്രവുമായി ഇഴകോര്‍ക്കുന്നു. വടക്കന്‍ ഘാനയിലെ തിരക്കേറിയ സാലഗ പട്ടണം അടിമക്കച്ചവട കേന്ദ്രം എന്ന നിലയില്‍ കുപ്രസിദ്ധമായിരുന്നു. അവിടെ കുഴിച്ച, നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായനൂറു കിണറുകള്‍ ദീര്‍ഘ യാത്ര കഴിഞ്ഞെത്തുന്ന അടിമകളെ വില്‍പ്പനക്ക് മുമ്പ് കുളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ചവയായിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെടുന്ന മനുഷ്യര്‍ അങ്ങോട്ടു കൊണ്ടുവരപ്പെട്ടു. പിതാവിനും അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാര്‍ക്കും ഇരട്ട അനിയത്തിമാര്‍ക്കുമൊപ്പം അല്ലലില്ലാതെ കഴിയുന്ന ആമിന വിധിവൈപരീത്യം കൊണ്ടാണ് അക്കൂട്ടത്തില്‍ എത്തിപ്പെടുക. ഗ്രാമ മുഖ്യന്റെ ഭാര്യമാരില്‍ ഒരുവളായി കാര്‍ഷിക ജീവിതത്തില്‍ ഒതുങ്ങുന്നതിനു പകരം പിതാവിനെ പോലെ ഷൂനിര്‍മ്മാണം നടത്തിഅതുമായി വിദൂര ദേശങ്ങളില്‍ പോയി കച്ചവടം നടത്തുന്നത് സ്വപ്നം കണ്ടവളായിരുന്നു ആമിന. എന്നാല്‍ ആളുകളെ പിടിച്ചുകൊണ്ടു പോകുന്ന കുതിരക്കാരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നാട്ടില്‍ പടരുന്നത്‌ അവള്‍ അറിയുന്നുണ്ട്. അതേ സമയം സാലഗ – ക്പെംബെ ദേശങ്ങളുടെ ഭരണാധികാരിയുടെ മകളായ വുറൂഷേയുടെ കുടുംബം അടിമക്കച്ചവടത്തിന്റെ ലാഭം കൊയ്യുകയും അതിന്‍ ഫലമായി വിദേശ ഭരണകൂടങ്ങളുടെ ‘സമ്മാനങ്ങള്‍’ ആയുധങ്ങളുടെയും ലഹരിയുടെയും മറ്റും രൂപത്തില്‍ കൈപ്പറ്റുകയും ചെയ്യുന്നവരാണ്. അടിമക്കച്ചവടം നൈതിക പ്രശ്നമേയല്ല അവര്‍ക്ക്അത് കാലങ്ങളായി അനുഭവിച്ചുവന്ന വരുമാന മാര്‍ഗ്ഗമാണ്. എന്നാലിപ്പോള്‍ അസാന്റെ ദേശവുംബ്രിട്ടീഷ് – ജര്‍മ്മന്‍ ശക്തികളും അവരുടെ അധികാരത്തെയും കച്ചവട താല്‍പ്പര്യങ്ങളെയും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. ഗോത്രമുഖ്യന്റെ മകളായ വുറൂഷേയെന്ന ചുറുചുറുക്കുള്ള കൌമാരക്കാരിഎല്ലാവരും പ്രതീക്ഷിക്കുന്ന വിധം നല്ലഭാര്യയും കുടുംബിനിയും ആകുന്നതിന്റെ പാഠങ്ങള്‍ മുത്തശ്ശിയില്‍ നിന്ന് പഠിച്ചെടുക്കുന്നതിലേറെ, പിതാവിനോടൊപ്പം പൊതുസഭയിലിരുന്നു രാജ്യകാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്ന രാജകുമാരിയാണ്‌. ഈ സ്വാതന്ത്ര്യമോഹമാണ് ആമിനക്കും വുറൂഷേക്കും പൊതുവായി നോവലിസ്റ്റ് പകര്‍ന്നു നല്‍കുന്നത്. ആമിനയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുക അടിമവേട്ടക്കാര്‍ ആണെങ്കില്‍പിതാവ് നേരിടുന്ന ഒരു യുദ്ധഭീഷണിയാണ് വുറൂഷേക്ക് വിധിവൈപരീത്യം ആകുക. ഒടുവില്‍ അവള്‍ക്കു ലഭിക്കുന്ന രാഷ്ട്രീയ റോള്‍മുരടനായ അദ്നാനിന്റെ ഭാര്യാപദവിയില്‍ ഒതുങ്ങുംകാരണം അയളുമായുള്ള സഖ്യം പിതാവിനും, തിരിച്ചും ആവശ്യമായിരുന്നു. കടുത്ത ഗോത്രയുദ്ധങ്ങളുടെ സാഹചര്യത്തില്‍ പ്രബലരായ ദാഗ്ബോണ്‍ ജനതയുടെ പിന്തുണ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പിതാവ് നിര്‍ദ്ദേശിക്കുന്ന വിവാഹത്തിനു വുറൂഷേ നിര്‍ബന്ധിതയാകുകയായിരുന്നു.   

തന്നെക്കാള്‍ ഏറെ പ്രായമുള്ള ബന്ധുവുമായുള്ള വിവാഹം നടക്കുന്നതിനു മുമ്പേ ഗ്രാമം ചുട്ടെരിക്കുന്ന കൊള്ളക്കാരുടെ കൈകളില്‍ അകപ്പെടുന്ന ആമിനസാലഗയിലെ കുപ്രസിദ്ധമായ ‘കിണറു’കളുടെ അരികില്‍ നിന്ന് ദൂരദേശങ്ങളിലേക്ക് അയക്കപ്പെടുന്നതിനു പകരം ഒരു കര്‍ഷകനു വില്‍ക്കപ്പെടുകയും അയാളുടെ വണ്ടിക്കാളയും ലൈംഗിക വസ്തുവും ആയിത്തീരുകയും ചെയ്യുന്നു. അതേ സമയം മനംപിരട്ടുന്ന ഭര്‍തൃ സാന്നിധ്യത്തിന്റെ മടുപ്പ് ക്ലാസ് മുറിയിലും അടിമവേട്ടക്കരനായ തന്റെ രഹസ്യക്കാരന്‍ മോറോയിലും വുറൂഷേ ഇറക്കിവെക്കുന്നു. ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുന്ന വുറൂഷേമറിച്ചുവില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അടിമച്ചന്തയില്‍ നിന്നു ആമിനയെ വാങ്ങുന്നതാണ് ഇരുവരുടെയും വിധിയെ പരസ്പരം കോര്‍ക്കുക. തന്നെ അടുത്തിടെ ഒഴിവാക്കിയ രഹസ്യ കാമുകന്‍ മോറെ, അടിമച്ചന്തയില്‍ നിന്നു വാങ്ങാനുറച്ച സുന്ദരിപ്പെണ്ണിനെ അസൂയ മൂത്ത ഒരു ഘട്ടത്തില്‍, അടിമത്ത സമ്പ്രദായത്തിനെതിരെ രാജകുടുംബത്തില്‍ പ്രബലമായിക്കൊണ്ടിരുന്ന നിലപാടു പോലും കണക്കിലെടുക്കാതെ രാജകുമാരി സ്വയം വാങ്ങുന്നു. ഉടമയും സ്ഥാവര ജംഗമ സ്വത്തും തമ്മിലുള്ള ബന്ധം നിലനില്‍ക്കുമ്പോഴും പരസ്പര ബഹുമാനത്തില്‍ അടിഷ്ടിതമായ ബന്ധം ഇരുവര്‍ക്കും ഇടയില്‍ ഉണ്ടാവുന്നതിനു ഈ പുതിയ അവബോധം നിമിത്തമാകുന്നുണ്ട്. അടുത്തടുത്ത ഗ്രാമങ്ങളില്‍ സ്വയം പര്യാപ്തരായി കഴിയുന്ന നോവലന്ത്യത്തിലേക്കും അത് ഉറ്റുനോക്കുന്നു. ഇരുവരും പങ്കുവെക്കുന്ന പ്രശാന്തതയുടെ ഇടവേള പക്ഷെഒരേ പുരുഷനോടുള്ള കാമനയിലും ഒപ്പം വുറൂഷേജര്‍മ്മന്‍ കൊളോണിയല്‍ ഉദ്യോഗസ്ഥന്‍ ഹെല്‍മുട്ടുമായി അടുക്കുന്നതിലും അവസാനിക്കും. കൊളോണിയല്‍ ബാന്ധവങ്ങള്‍ പിതാവു കരുതുമ്പോലെ അത്ര നിരുപദ്രവമായിരിക്കില്ല എന്ന തന്റെ നിരീക്ഷണം പിതാവ് അംഗീകരിക്കാത്തതാണ് വുറൂഷേയെ സ്വന്തം വഴി കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതും അതാണ്‌ അവളെ ഹെല്‍മുട്ടുമായി അടുപ്പിക്കുന്നതും എന്നതില്‍ വൈരുദ്ധ്യമുണ്ട്.  

സ്ത്രീജീവിതത്തിന്റെ ദൈനംദിന സംഘര്‍ഷങ്ങളും പ്രയാസങ്ങളും അവതരിപ്പിക്കുന്നതിലാണ് നോവലിസ്റ്റ് ഏറ്റവും കൈത്തഴക്കം പ്രകടിപ്പിക്കുന്നത്. ഏറ്റവും ബഹുമാനിക്കപ്പെടുന്നവള്‍ എന്നും വെറും അടിമ എന്നുമുള്ള രണ്ടറ്റങ്ങളില്‍ സ്ത്രീ കഥാപാത്രങ്ങളെ വിന്യസിക്കുകയും അപ്പോഴും കീഴടങ്ങാത്ത തീക്ഷ്ണ സ്വാതന്ത്ര്യ ബോധമുള്ള വ്യക്തിത്വങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന്റെ ചങ്ങലകള്‍ ഇല്ലാതിരുന്നെങ്കില്‍ അവര്‍ എന്താകുമായിരുന്നു എന്ന കാതലായ സ്ത്രീപക്ഷ ചോദ്യമാണ് നോവലിസ്റ്റ് ഉയര്‍ത്തുന്നത്. സാലഗ കിണറ്റില്‍ നിന്ന് കുളികഴിഞ്ഞു വസ്ത്രം മാറാന്‍ അനുവദിക്കാതെ നഗ്നയായ ആമിന അടിമച്ചന്തയിലേക്ക് വലിച്ചിഴക്കപ്പെടുന്നത് അവളുടെ ഉടലഴക് മികച്ച വില ഉറപ്പാക്കും എന്നത് കൊണ്ടാണ്. ‘ഉരുപ്പടി’ സ്വന്തമാക്കിയ ഉടന്‍ വുറൂഷേ അവളെ വസ്ത്രമുടുപ്പിക്കുന്നതില്‍ ഒന്നിലേറെ ഐറണിയുണ്ട്: മോറെയുടെ കണ്ണുകള്‍ അടിമപ്പെണ്‍കിടാവിന്റെ ഉടലില്‍ രമിക്കുന്നതിനെ കുറിച്ചുള്ള അസൂയയാണ് വുറൂഷേയെ ഭരിക്കുന്നതെങ്കില്‍പുതിയ ഉടമ വസ്ത്രമുടുപ്പിക്കുന്നത് ആമിനക്ക് അടിമത്തത്തിലും ആശ്വാസം പകരുകയും ചെയ്യുന്നു. അടിമത്ത സമ്പ്രദായത്തിന്റെ അന്ത്യത്തിനും കൊളോണിയലിസത്തിന്റെ ആരംഭത്തിനും ഇടയിലെ സംഘര്‍ഷഭരിതമായ ഒരു കാലത്തിന്റെ കഥ പറയുന്നതില്‍ സ്ത്രീകളെയും അവരുടെ കഥകളെയും കേന്ദ്ര സ്ഥാനീയമാക്കുന്നതിലൂടെ ജീവിതത്തിന്റെ കൂടുതല്‍ സ്വകാര്യമായ വശങ്ങളിലേക്കാണ് നോവലിസ്റ്റ് വായനക്കാരെ കൊണ്ടുപോകുന്നത്: ലൈംഗിക ബന്ധങ്ങള്‍പ്രണയംവിവാഹേതര ബന്ധങ്ങള്‍ലൈംഗിക അതിക്രമങ്ങള്‍, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം- എല്ലാം ആവിഷ്കരിക്കുന്നതിലൂടെ ചരിത്രപരമായ നമ്മുടെ ജ്ഞാന വിടവുകളെയാണ് (historical knowledge gaps) നോവലിസ്റ്റ് അഭിസംബോധന ചെയ്യുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു (Zahrah Nesbitt-Ahmed). പീഡാനുഭവത്തിന്റെ ദുരന്തമാനം സുവ്യക്തമയും കൂടുതല്‍ ഉള്ളത് ആമിനയുടെ കഥയിലാണെങ്കിലും, വുറൂഷേയുടെ പാത്രസൃഷ്ടിയിലൂടെയാണ് നോവലിന്റെ ഫെമിനിസ്റ്റ് നിലപാടുകള്‍ പ്രധാനമായും മുന്നോട്ടു വെക്കപ്പെടുന്നത്. “തന്റെ സഹോദരന്‍ ചെയ്യുന്നതെന്തും ചെയ്യാന്‍ തനിക്കും അവസരം ലഭിക്കണമെന്ന് വുറൂഷേക്ക് തോന്നി.” ഭരണകാര്യങ്ങളില്‍ കൂടെ കൂട്ടുകയോ സഹോദരങ്ങള്‍ക്കു നല്‍കിയത് പോലെ ഒരു തോക്ക് നല്‍കുകയോ ചെയ്യുന്നില്ലെങ്കിലും പിതാവ് അവളോട്‌ ഏറെ അരുമയായി പെരുമാറുന്നു. വിവാഹത്തിനുള്ള നിര്‍ബന്ധങ്ങള്‍ ഒരു വശത്തുള്ളപ്പോഴും “അവള്‍ ഏറെ ആഗ്രഹിച്ചത്‌ തങ്ങളുടെ ഗോന്‍യാ ജനതയെ നയിക്കുന്നതില്‍ സഹായിക്കാനാണ്വെറുതെയല്ല അവള്‍ക്കു വുറൂഷേ എന്ന പേരിട്ടത്. റാണി. യഥാര്‍ത്ഥ വുറൂഷേ മുന്നൂറ് ആണുങ്ങള്‍ അടങ്ങിയ ബറ്റാലിയനെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു. അത്തരം ഒരു സ്ത്രീ താന്‍ ജനിക്കുന്നതിനും ഇരുനൂറു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു എന്നത് അവള്‍ക്കു പ്രതീക്ഷ നല്‍കി.” നിശ്ചയിക്കപ്പെടുന്ന വിവാഹത്തിലൂടെയും (arranged marriage) അതിനു വഴങ്ങിക്കൊടുക്കാനുള്ള സമ്മര്‍ദ്ദങ്ങളിലൂടെയും പുരുഷാധിപത്യ ക്രമത്തിന്റെ അജണ്ടകളില്‍ അവളുടെ സ്വാതന്ത്ര്യബോധം താല്‍ക്കാലികമായി നിസ്സഹായമായിപ്പോകുന്നുണ്ടെങ്കിലും മോറോയോടും പിന്നീട് ജര്‍മ്മന്‍ കാമുകനോടും ഒപ്പം അവള്‍ തന്റെ പ്രണയം ആസ്വദിക്കുന്നുണ്ട്. ആമിനയും വുറൂഷേയുമാണ്‌ അടിമത്ത സമ്പ്രദായത്തെ നിരീക്ഷിക്കുകയെന്ന നോവലിന്റെ മുഖ്യ പ്രമേയത്തിന്റെ കണ്ണാടികള്‍ ആവുന്നതെങ്കിലും ഇതര കഥാപാത്രങ്ങളും അവരുടെ വീക്ഷണങ്ങളും നോവലിലെ മൂല്യ വിചാരങ്ങളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ആമിന ശരിയായി സന്ദേഹിക്കുന്ന പോലെമോറെയുടെ ഹൃദയ വിശാലത അടിമക്കച്ചവടത്തിലെ അയാളുടെ കുറ്റബോധം ഏതുമില്ലാത്ത പങ്കാളിത്തവുമായി വൈരുദ്ധ്യത്തിലാണ്, സ്വയം അടിമത്തത്തിലേക്കു പിറന്നു വീണയാളായിരുന്നു മോറെ എന്നത് ആ വൈരുദ്ധ്യത്തെ ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. വുറൂഷേയുടെ ജര്‍മ്മന്‍ കാമുകന്‍ ഹെല്‍മുട്ട്, സ്വന്തമായി അടിമകളുള്ള അസാന്റെ ഗോത്രജന്‍ വോഫ സര്‍പോങ് തുടങ്ങിയവരും വേറെ കാഴ്ചപ്പാടുകള്‍ പ്രതിനിധീകരിക്കുന്നു. ഇസ്ലാം മതം നോവലില്‍ പ്രധാനമാകുന്നതും മറ്റൊരു വീക്ഷണകോണ്‍ എന്ന നിലയിലാണ്. പ്രാദേശിക ഭാഷക്കു പകരം അറബിക് ഭാഷയില്‍ സംസാരിക്കുന്ന വുറൂഷേയുടെ ശൈലി അവളുടെ വ്യക്തിത്വ സ്ഥാപനത്തിന്റെ ഭാഗമാണ്. നോവല്‍ “ഒരു വലിപ്പം കുറഞ്ഞ പുസ്തകം ആണെങ്കിലും അത്ത കഴിവുറ്റ കഥാകാരിയാണ്, അവര്‍ക്ക് കൊളോണിയല്‍ പൂര്‍വ്വ ഘാനയുടെ ചിത്രം അക്കാലത്തു ജീവിച്ചിരുന്നയാളെപ്പോലെ സുവ്യക്തമായി വരയ്ക്കാന്‍ കഴിയുന്നു – അടിമക്കച്ചവടത്തിനു വേണ്ടി ആളുകളെ പിടികൂടുകയും അടിമകളാക്കുകയും ചെയ്യുന്ന കൊള്ളക്കാര്‍വ്യത്യസ്ത ഗോത്രങ്ങള്‍ക്കിടയിലെ പ്രാദേശിക രാഷ്ട്രീയംവെസ്റ്റ്‌ ആഫ്രിക്കയിലെ ഇസ്ലാമിക സ്വാധീനം1892ല്‍ സാലഗ ആഭ്യന്തര യുദ്ധമായിത്തീര്‍ന്ന (സംഘര്‍ഷങ്ങളുടെ) ഉത്പത്തിവന്‍കരയിലെങ്ങും തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന യൂറോപ്പുകാര്‍.” (Zahrah Nesbitt-Ahmed). ഒരു സ്ത്രീയെ അടിമയായി വെച്ചു കൊണ്ടിരിക്കുന്ന സ്ത്രീ എന്ന നിലയിലും അതേസമയം പുരുഷാധിപത്യ ഗോത്ര സമൂഹത്തില്‍ പതിവില്ലാത്ത രാഷ്ട്രീയ നേതൃ പങ്കാളിത്തം സ്വയം ആവശ്യപ്പെടുന്ന സ്ത്രീ എന്ന നിലയിലും വുറൂഷേയുടെ നിലപാടുകളിലും വൈരുദ്ധ്യമുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു.  മോറോയില്‍ നിന്ന് അകലുകയും ജര്‍മ്മന്‍ സൈനിക ഉദ്യോഗസ്ഥനായ ഹെല്‍മുട്ടുമായി അടുക്കുകയും ചെയ്യുന്ന വുറൂഷേ തന്റെ നിലപാടിലെ മറ്റൊരു വൈരുധ്യത്തെയും നേരിടേണ്ടി വരുന്നു: എത്രതന്നെ സ്നേഹവും പരിഗണനയും ഉള്ളവന്‍ ആണെങ്കിലും ഒരു കൊളോണിയല്‍ മേധാവിക്ക് തങ്ങളുടെ പദ്ധതിയുമായി ഒത്തുപോകുന്നിടം വരെയേ ആ പരിഗണനകള്‍ നിലനിര്‍ത്താനാവൂ *(5).

സൌന്ദര്യത്തെയും  വൈരൂപ്യത്തെയും ഒരേസമയം നിരീക്ഷിക്കുന്ന അത്തയുടെ രീതി നോവലിലെ സംഘര്‍ഷങ്ങളെ ശക്തമായി ആവിഷ്കരിക്കുന്നുണ്ട്. ദേശത്തിന്റെ സൌന്ദര്യത്തില്‍ മുഗ്ദയായിരിക്കുമ്പോഴും സാലഗയുടെ ചരിത്ര ഭാരത്തിന്റെ വൈരൂപ്യം ആമിന കാണാതിരിക്കുന്നില്ല. അവിടത്തെ കിണറുകളുടെ യഥാര്‍ത്ഥ ഉദ്ദേശം വുറൂഷേ വിവരിക്കുമ്പോള്‍ അവള്‍ നിരീക്ഷിക്കുന്നു: “മനുഷ്യരെ വില്‍ക്കാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ട പട്ടണം... അത്തരം ഒരു പട്ടണം വളര്‍ന്നു കൂടായിരുന്നു. സ്വാഭാവികമായും അതുകൊണ്ടായിരിക്കണം സാലഗ ഒട്ടേറെ യുദ്ധങ്ങള്‍ നേരിടേണ്ടിവന്നത്.” അടിമത്തത്തിന്റെ കരാളതയുടെ രംഗങ്ങള്‍ ഏറെയുള്ള നോവലിന്റെ ഭൂമികയില്‍ എല്ലാവരും എടുത്തു പറയുന്ന തന്റെ സൌന്ദര്യത്തെ കുറിച്ച് തീര്‍ത്തും അജ്ഞയായിരിക്കുന്ന ആമിന ഒരര്‍ത്ഥത്തില്‍ ഒരു പ്രതീകമാണ്‌. ഒടുങ്ങാത്ത ജീവിതാശയുടെജീവിതോന്മുഖതയുടെഏതു വൈരൂപ്യത്തിലും തീര്‍ത്തും തിരോഭവിക്കാത്ത ലാവണ്യത്തിന്റെ. “ഒതിനോ (ദൈവം) അവളുടെ ഉടലിനെ കടഞ്ഞെടുത്തു. അവളുടെ ആത്മാവിനു വേണ്ടി ഒരു മരത്തെ തെരഞ്ഞെടുക്കാമായിരുന്നു അവന്. അവളല്ല അവളുടെ ഉടലിനെ കണ്ടെടുത്തതും അവളുടെ സൌന്ദര്യത്തെ സൃഷ്ടിച്ചതുംഅതുകൊണ്ട് താന്‍ ചെയ്തതല്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആരോടെങ്കിലും നന്ദി പറയുക എന്നത് മിക്കവാറും കപടമായിരുന്നു.” എന്നാല്‍ അവളിലൂടെ അത്ത സൃഷ്ടിക്കുന്ന സൌന്ദര്യം അവളുടെ വാക്കുകളിലും പ്രവര്‍ത്തിയികളിലും ജ്വലിച്ചു നില്‍ക്കുന്നുവെന്നു നിരീക്ഷിക്കപ്പെടുന്നു *(6).

ഘടനാപരമായി നോവല്‍ നേരിടുന്ന പ്രധാന പ്രശ്നം ആഖ്യാനത്തിലെ അതിപ്രകടമായ സമാന്തര വികാസമാണ് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് നോവലിന്റെ മര്‍മ്മമായ ആമിന – വുറൂഷേ കണ്ടുമുട്ടലും അതിന്റെ പരിണതികളും എന്ന ഇടത്തിലേക്ക് എത്തിച്ചേരാന്‍ ആവശ്യത്തിലേറെ തയ്യാറെടുപ്പിലേക്ക് നയിക്കുന്നു. വുറൂഷേ ആമിനയെ കണ്ടുമുട്ടുമ്പോഴേക്കും നോവലിന്റെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗം തീര്‍ന്നിട്ടുണ്ട്. ഒന്നിടവിട്ട അധ്യായങ്ങളില്‍ മാറിമാറി വരുന്ന ആമിനയിലും വുറൂഷേയിലും കേന്ദ്രീകരിക്കുന്ന തൃതീയവ്യക്തിക ആഖ്യാനം (third-person narrator), ഇരുവരും പരസ്പരം ബന്ധിതരാവുന്നതോടെ വേണ്ടത്ര സുഗമമല്ല എന്നും ഇരുവരുടെയും മനോവ്യാപാരങ്ങളിലൂടെ മാറിമാറി സഞ്ചരിക്കുന്ന രീതി കൂടുതല്‍ ഫലപ്രദമായേനെ എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Rayyan Al-Shawaf). അതേസമയംനോവലിനെ സമാന പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇതര കൃതികളില്‍ നിന്നു വേറിട്ട്‌ നിര്‍ത്തുന്ന സുപ്രധാന ഘടകം അതിന്റെ ഭൂമികയാണ്. ആഫ്രിക്കന്‍ അടിമക്കച്ചവടത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഗോള്‍ഡ്‌കോസ്റ്റ് ഉള്‍പ്പെടുന്ന ഘാനയില്‍ നിന്നുള്ള എഴുത്തുകാരില്‍ പലരും ആ ഹീനവിനിമയത്തിന്റെ ഇതിഹാസ ദുരന്തങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്‌. അയി ക്വയി അര്‍മായുടെ The Healers (2000), മനു ഹെര്‍ബ്സ്റ്റീന്റെ Ama, a Story of the Atlantic Slave Trade (2001), യാ ജ്യാസിയുടെ Homegoing (2016) തുടങ്ങിയ നോവലുകളില്‍ ഭീകരതയുടെ അനുഭവാവിഷ്കാരമായി അത് വിഷയമാകുന്നുണ്ട്. ഇവയില്‍ പലതും അടിമത്തം എന്ന വിഷയത്തെ ഇതര ഇടങ്ങളെ പശ്ചാത്തലമാക്കി പരിശോധിച്ചപ്പോള്‍ (യാ ജ്യാസിയുടെ നോവല്‍ ബ്രിട്ടീഷ് - അമേരിക്കന്‍ പശ്ചാത്തലത്തില്‍ലാണെങ്കില്‍,  അമ, കരീബിയന്‍ ദ്വീപുകളിലേക്കു കടത്തപ്പെട്ട അടിമകളുടെ താവഴി പിന്തുടരുന്നു.) ആഭ്യന്തര അടിമവിപണിയുടെ കഥയെ തന്നെ സമീപിക്കുന്ന നോവലാണ്‌ ‘നൂറു കിണറുകള്‍.’ അതിനായിത്തന്നെയാണ് സമൂഹത്തിന്റെ രണ്ടു തട്ടില്‍ നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളെ മുഖ്യ കഥാപാത്രങ്ങളായി നോവലിസ്റ്റ് കണ്ടെടുക്കുന്നതും. ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ അടിമക്കപ്പല്‍ വിര്‍ജീനിയയില്‍ എത്തിയതിന്റെ (1619) നാനൂറാം വാര്‍ഷികത്തില്‍, ഘാനിയന്‍ പ്രസിഡന്‍റ് അകുഫോ ആദോ (Nana Akufo-Addo) ‘തിരിച്ചത്താനുള്ള വര്‍ഷം (Year of Return, Ghana 2019) ആയി പ്രഖ്യാപിച്ച അതേ വര്‍ഷത്തിലാണ് ഘാനിയന്‍/ആഫ്രിക്കന്‍ഡയസ്‌പോറ പുതുതലമുറ പൊതുവിജ്ഞാന നുറുങ്ങു മാത്രമായി അറിഞ്ഞുവന്ന ഒരിക്കലും ചോരയുണങ്ങാത്ത പൂര്‍വ്വ ചരിത്രത്തെ അതിതീക്ഷ്ണമായി പുനരാവിഷ്കരിക്കുന്ന കൃതി പുറത്തിറങ്ങിയത് എന്നതില്‍ ചരിത്രപരമായ ഒരു നിയോഗത്തിന്റെ കൂടി പ്രസക്തിയുണ്ട്.

 

1.  Daniel Musiitwa, "Interview with Ghanaian Author Ayesha Harruna Attah", Africa Book Club, 1 May 2015.

2. Atlantic slave trade - Wikipediaen.wikipedia.org › wiki › Atlantic_slave_trade.

3. Zahrah Nesbitt-Ahmed, African Lit Review: “The Dreamer and the Badass”: The Hundred Wells of Salaga by Ayesha Harruna Attah, https://saidinstitute.org/african-lit-review-the-dreamer-and-the-badass-the-hundred-wells-of-salaga-by-ayesha-harruna-attah/

4. (Interview with J.R. Ramakrishnan, “Ayesha Harruna Attah Reimagines the Fate of Her Enslaved Ancestor in “The Hundred Wells of Salaga”, https://electricliterature.com/ayesha-harruna-attah-reimagines-the-fate-of-her-enslaved-ancestor-in-the-hundred-wells-of-salaga/).

5. Rayyan Al-Shawaf, Love in the Time of Slavery: On Ayesha Harruna Attah’s “The Hundred Wells of Salaga”, https://lareviewofbooks.org/article/love-in-the-time-of-slavery-ayesha-harruna-attahs-the-hundred-wells-of-salaga/

6. Jen Forbus, Monday, September 24, 2018: Maximum Shelf: The Hundred Wells of Salaga, https://www.shelf-awareness.com/max-issue.html?issue=309#m655.

('ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്', ഭാഗം -ഒന്ന്, പേജ്: 220-229

LOGOS BOOKS)

To purchase, contact ph.no:  8086126024 

No comments:

Post a Comment