ഭൂതകാലത്തില്‍
നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന, സമൂഹവുമായി ഇഴകോര്‍ക്കുന്നതില്‍ പ്രശ്നങ്ങളുള്ള
കഥാപാത്രങ്ങളാണ് റാബിഹ് അലാമെദ്ദീന്‍ എന്ന ലബനീസ് അമേരിക്കന്‍ നോവലിസ്റ്റിന്റെ
രചനാലോകത്തുള്ളത്. ലബനീസ് സമൂഹത്തിന്റെ പുരുഷ മേധാവിത്ത പരവും ലൈംഗിക കാപട്യങ്ങള്‍
നിറഞ്ഞതും വംശീയത ഭരിക്കുന്നതുമായ സാമൂഹിക, അധികാര സ്വരൂപങ്ങളോട് കലഹിക്കാന്‍
പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരാണ് അവരില്‍ പലരും. അത് കഴിയാതെ വരുന്നവരോ
മനപ്പൂര്‍വ്വം ആ വഴി വേണ്ടെന്നു വെക്കുന്നവരോ ആയ കഥാപാത്രങ്ങളും അത്തരം
‘പരോക്ക്യല്‍’ ചുറ്റുപാടില്‍ ആത്മീയമായി സ്വയം ബഹിഷ്കൃതരും അന്യരും ആയിത്തീരുന്നു.
അത്തരം ഒരു കഥാപാത്രത്തെയും അവരുടെ സുദീര്‍ഘവും ഏകാന്തവുമായ ജീവിതത്തെയുമാണ്
ഒരനാവശ്യ സ്ത്രീ എന്ന നോവലില്‍ അലാമെദ്ദീന്‍ ആവിഷ്കരിക്കുന്നത്.
നിതാന്ത സംഘര്‍ഷങ്ങളുടെ നഗരമായ
ബൈറൂത്തില്‍ ഒരു ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന ആലിയ സാലെഹ് എന്ന
എഴുപത്തിരണ്ടുകാരി ഒരു സുപ്രഭാതത്തില്‍ ഷാമ്പൂ ബോട്ടിലിന് മുകളിലെ ലേബല്‍ തെറ്റായി
വായിച്ചത് കാരണം തന്റെ മുടി നീല നിറത്തില്‍ ഡൈ ചെയ്യാനിടയാകുന്നതോടെയാണ് റാബിഹ്
അലാമെദ്ദീന്‍ രചിച്ച ‘ഒരനാവശ്യ സ്ത്രീ’ ആരംഭിക്കുന്നത്. ഉറക്കമില്ലായ്മയുടെയും ആര്‍ത്രൈറ്റിസിന്റെയും
മാത്രമല്ല, അവര്‍
അംഗീകരിക്കില്ലെങ്കിലും, കടുത്ത
ഏകാന്തതയുടെയും പ്രശ്നങ്ങളാണ് ആലിയ അനുഭവിക്കുന്നത്. അര നൂറ്റാണ്ടു കാലമായി
കാര്യമായ ആവശ്യക്കാരില്ലെങ്കിലും ഉടമസ്ഥന്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയി നിലനിര്‍ത്തിപ്പോന്ന
ഒരു പുസ്തകക്കടയില്‍ ജോലി ചെയ്തു വന്ന ആലിയ തന്റെ ഒഴിവു സമയവും, റിട്ടയര്‍ ചെയ്ത ശേഷമുള്ള മുഴുവന്‍ സമയവും ചെലവഴിച്ചത്
ഫിക് ഷന്‍ രചനകള്‍ ക്ലാസ്സിക് അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്താണ്. എല്ലാ വര്‍ഷവും
ജനുവരി ഒന്നിന് അവര്‍ ഒരു പുതിയ പുസ്തകം തുടങ്ങുന്നു. ഇതിനോടകം മുപ്പത്തിയേഴു
നോവലുകള്‍ അവര്‍ വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്, അതൊരു പ്രസാധകര്‍ക്കും അയക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട്
പോലുമില്ലെങ്കിലും. സെബാല്‍ഡിന്റെ (W G Sebald) ആസ്ട്രെലിറ്റ്സ് ആണ് ഒടുവില്‍ പൂര്‍ത്തീകരിച്ചത്. ഈ പുതു
വര്‍ഷ ദിനത്തില്‍ ബോലാനോയുടെ ബ്രഹ്മാണ്ഡ നോവല്‍ 2666 തുടങ്ങിയാലോ എന്നൊരു ചിന്തയുണ്ട് അവര്‍ക്ക്. എന്നാല്‍, തന്റെ ഈ പ്രായത്തില്‍ അത് മുഴുവനാകുമോ എന്ന ആശങ്കയുമുണ്ട്.
വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പുസ്തകങ്ങള്‍ അവര്‍ വിവര്‍ത്തനം ചെയ്യാറില്ല. -ലബനോന്‍കാര്‍ക്ക് രണ്ടിനും പരിഭാഷ ആവശ്യമല്ല എന്നാണു ആലിയ
പറയുക. ഇതിനോടകം ചെയ്ത വിവര്‍ത്തനങ്ങള്‍ കിച്ചന്‍ ഭാഗത്തെ അറയില്‍
അടുക്കിവെച്ചത് ഒരു അപ്രതീക്ഷിത കാലക്കേടില്‍ പെട്ട് പോകുന്നതും അവ തിരിച്ചു
പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒറ്റ ദിവസത്തെ കഥ പറയുന്ന നോവലിന്റെ ഇതിവൃത്ത
ഘടനയിലെ പ്രധാന ഉത്കണ്ഠയാണ്.
തോറ്റുപോയ നാര്‍സിസ്റ്റ് എന്ന്
സ്വയം വിളിക്കുന്ന, ഓര്‍മ്മക്കുറവിനെ
ഭയപ്പെട്ടു തുടങ്ങുന്ന, പുസ്തകങ്ങളുടെയും
ആശയങ്ങളുടെയും ലോകത്ത് ജീവിക്കുന്ന ഒരു വയോധികയുടെ ജീവിതം അവരുടെ തന്നെ ആഖ്യാന
സ്വരത്തില്‍ പകര്‍ത്തുന്നതിലൂടെ നോവല്‍ സ്വകാര്യ ജീവിതാഖ്യാനം എന്നതിലേറെ ഒരു
സ്തുതി ഗീതമായി മാറുകയാണ്: പുസ്തകങ്ങള്‍ക്ക്, എഴുത്തുകാര്‍ക്ക്, ത്രസിപ്പിച്ച, പ്രചോദിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്, ആശയങ്ങള്‍ക്ക്, സര്‍ഗ്ഗാനുഭവങ്ങള്‍ക്ക്. കാലാതിവര്‍ത്തിയായ അനേകം മഹത്തായ രചനകളില്‍ നിന്നുള്ള
ഉദ്ധരണികളും അനുരണനങ്ങളും സ്വരങ്ങളും വാചകങ്ങളും സ്മൃതികളും സൂക്തങ്ങളും
ഇടതടവില്ലാതെ കടന്നു വരുന്ന നോവല്‍ ഒരര്‍ത്ഥത്തില്‍ സാമാന്യ വായനക്കാര്‍ക്ക്
എന്നതിലേറെ വായന ഒരു ആവേശമായി കൊണ്ട് നടക്കുന്നവര്‍ക്കുള്ള പുസ്തകമാണ്. വീണ്ടും
വീണ്ടും ചെന്ന് കേറാവുന്ന ഓരോ സഹവാസത്തിലും കൂടുതല്‍ സ്വയം സമ്പന്നരാകാന്‍
കഴിയുന്ന ഒന്ന്. വായനയുടെ ഒരു സംസ്കാരവുമായി ഈ പുസ്തകത്തെ സമീപിക്കുക, വേണ്ടത്ര ഇടവേളകളില്‍ അതിനിടയിലെ മറ്റു വായനകള്‍ കൂടി തിടം
വെച്ച മനസ്സുമായി വീണ്ടും സമീപിക്കുക. ആലിയുടെ ലോകം അവരുടേത് കൂടിയാണ്: ടോള്‍സ്റ്റോയ്, ഹെമിംങ് വെ,
ഡോസ്റ്റൊയെവ്സ്കി, കാമു, കാല്‍വിനോ, ബോര്‍ഹെസ്, നബകൊവ്, ഇംറേ കെര്‍ട്ടെസ്, ഹാവിയര്‍ മറെയ്സ്, സരമാഗു, അന്തൂനിയാസ്, പ്രിമോ ലെവി, ഫ്ലോബേര്‍, പെസ്സോവ, ഡാനിലോ കീസ്, കൂറ്റ്സേ, ദാര്‍ശനികരും, ചലച്ചിത്രകാരന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും. അഥവാ
ആലിയ അവരുടെ ലോകത്താണ്......
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 219-229)
Please
consider purchasing the book….
No comments:
Post a Comment