കൈറോ
വീഥികളില്‍ ചുടുവാതങ്ങള്‍
ഈജിപ്ത്യന്‍ എഴുത്തുകാരിയും
ജേണലിസ്റ്റുമായ യാസ്മിനെ അല്‍ റഷീദിയുടെ ആദ്യനോവലാണ് ക്രോണിക്കിള്‍ ഓഫ് എ ലാസ്റ്റ്
സമ്മര്‍ .
1984, 1998, 2014 എന്നീ വര്‍ഷങ്ങളിലെ
വേനല്‍ക്കാലങ്ങളിലായി മൂന്നു ഭാഗങ്ങള്‍ എന്ന രീതിയില്‍ സമകാലിക ഇജിപ്ത്യന്‍
ചരിത്രത്തിലെ സംഘര്‍ഷ ഭരിതമായ മൂന്നു പതിറ്റാണ്ടുകളെ ആവിഷ്കരിക്കുന്ന നോവല്‍ പേര്
പറയുന്നില്ലാത്ത കഥാ നായികയുടെ ശാരീരികവും മാനസികവുമായ മുതിര്‍ന്നു വരവിന്റെയും
ഇക്കാലയളവില്‍ ദേശത്തിന് സംഭവിക്കുന്ന സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍
അവരിലും കുടുംബാംഗങ്ങളായ മറ്റു കഥാപാത്രങ്ങളിലും ഉണ്ടാക്കുന്ന പരിണാമങ്ങളുടെയും
ഒപ്പം അതേ മാറ്റങ്ങള്‍ക്കൊത്തു സ്വയം പരിവര്‍ത്തനപ്പെടുന്ന കൈറോ നഗരത്തിന്റെയും കഥ
പറയുന്നു. ആത്മകഥാപരം എന്ന് നോവലിസ്റ്റ് വിളിച്ചിട്ടില്ലെങ്കിലും
നോവലാരംഭത്തില്‍ ആറു വയസ്സുകാരിയായ ആഖ്യാതാവ് പ്രായം കൊണ്ടെന്ന പോലെ പില്‍ക്കാല
ആത്മീയ, ബൗദ്ധിക ഉണര്‍വ്വുകളിലും 1977-ല്‍ ജനിച്ച നോവലിസ്റ്റിന്റെ സഹയാത്രിക തന്നെയാണ്. ചലച്ചിത്രകാരിയാവുന്നതിനെ കുറിച്ചും
എഴുത്തുകാരിയാവുന്നതിനെ കുറിച്ചും ആലോചിക്കുന്ന കഥാപാത്രത്തെ പോലെ, അറിയപ്പെടുന്ന നിരൂപകയും 'ബിദൂന്‍ ' എന്ന മിഡില്‍
ഈസ്റ്റ് കലാ സാംസ്കാരിക ത്രൈമാസികയുടെ എഡിറ്ററുമാണ് കൈറോയില്‍ താമസമാക്കിയ, ഇപ്പോള്‍ ഇജിപ്ത്യന്‍ നോവലിസ്റ്റ് ഖൈറല്ലാ അലിയുടെ നോവല്‍
വിവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന അല്‍ റഷീദി. ഫുവാദ് രാജാവിന്റെ കാലം മുതലുള്ള ഇജിപ്ത് രാഷ്ട്രീയം വിദൂര പശ്ചാത്തലത്തില്‍
നില്‍ക്കുമ്പോള്‍ ജമാല്‍ അബ്ദുല്‍ നാസറിന്റെയും തുടര്‍ന്ന് അന്‍വര്‍
സാദാത്തിലെക്കും പിന്നീട് ഹുസ്നി മുബാറക്കിലെക്കും അതിനു ശേഷം 2013-ലെ വിപ്ലവത്തെ തുടര്‍ന്ന് മുഹമ്മദ് മോര്‍സിയിലേക്കും
ഏറ്റവും ഒടുവില്‍ അബ്ദെല്‍ ഫത്താഹ് എല്‍ സിസിയിലെക്കും സംഭവിക്കുന്ന അധികാര
മാറ്റങ്ങളുടെയും അട്ടിമറികളുടെയും അനുരണനങ്ങളാണ് നോവലിന്റെ അന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നത്.
"ഒന്നാം ഭാഗം: 1984 വേനല്‍ക്കാലം, കൈറോ" എന്ന്
പേരിട്ട ആദ്യഭാഗത്ത് ആഖ്യാതാവിന് ആറു വയസ്സാണ്. കത്തുന്ന വേനലില്‍ ഒന്നും ചെയ്യാനില്ലാതെ, ഉമ്മയുടെ അവ്യക്തമായ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് കാതോര്‍ത്ത്, സ്റ്റേറ്റ് അനുവദിച്ചിരിക്കുന്ന മൂന്നു ടി. വി. ചാനലുകളിലെ
നിരന്തരം ആവര്‍ത്തിക്കുന്ന ഡോക്കുമെന്ററികള്‍ ശബ്ദം മ്യൂട്ട് ചെയ്തു
നോക്കിയിരുന്ന്‍, അല്ലെങ്കില്‍
കിടപ്പുമുറിയുടെ ജനാലയിലൂടെ നൈല്‍ നദി വീക്ഷിച്ച് തങ്ങളുടെ വലിയ വീട്ടിലെ
മുഷിപ്പന്‍ ജീവിതം. എന്നാല്‍ ഈ
വീര്‍പ്പുമുട്ടിക്കുന്ന ജീവിതത്തിലും ആറുവയസ്സുകാരിക്ക് ദുരൂഹമായി തുടരും വിധമുള്ള
സൂക്ഷ്മമായ സൂചകങ്ങളായി രാഷ്ട്രീയ കാലുഷ്യങ്ങള്‍ അനുഭവ വേദ്യമാകുന്നുണ്ട്. ടി. വി. നിരന്തരം കാണിക്കുന്ന പ്രസിഡന്‍റ് സാദാത്തിന്റെ വധത്തെ
കുറിച്ചുള്ള ഡോക്കുമെന്ററി രാത്രിയിലെ പതിവ് പവര്‍ കട്ട് വരെ തുടരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുബാറകിനെ
കുറിച്ച് അടക്കിപ്പിടിച്ച സംസാരങ്ങള്‍ ഗൃഹാന്തരീക്ഷത്തില്‍ ഉണ്ടാവുന്നുണ്ട്. സാദത്തിനെ കുറിച്ച് “അദ്ദേഹം വളരെ നല്ല കാര്യങ്ങളും വളരെ
മോശം കാര്യങ്ങളും ചെയ്തിട്ടുണ്ട്" എന്ന മട്ടില്‍ വീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നു. അദ്ദേഹം ഇസ്രയേലുമായി ഉടമ്പടിയില്‍ എത്തിയത് നന്നായെന്നു
കരുതുന്ന ബാബ, മുബാറക് ഒരു ഫറോവയായി
മാറുകയാണ് എന്ന് കരുതുന്നു. സാദത്തിനെ
കൊന്നതില്‍ മുസ്ലിം ബ്രദര്‍ഹുഡിനുള്ള പങ്കു കാരണം ബാബ അവരെ വെറുക്കുന്നു. അവര്‍ ഇജിപ്തിനെ മറ്റൊരു ഇറാന്‍ ആക്കാന്‍ പാടുപെടുകയാണ്
എന്ന് അയാള്‍ കരുതുന്നു. അങ്കിള്‍
അഷറഫിന്റെ മക്കള്‍ക്ക് സാദാത്ത് വധത്തില്‍ പങ്കുള്ളത് കാരണം ബാബ പിന്നീടൊരിക്കലും
അദ്ദേഹവുമായി സംസാരിക്കുമായിരുന്നില്ല എന്ന് ആഖ്യാതാവ് ഓര്‍ക്കുന്നു. മുബാറക് ഒരു ദേശദ്രോഹിയാണെന്നും അയാള്‍ നാടിനെ ഒരു
ഇരുണ്ട ഇടമാക്കി എന്നും അദ്ദേഹം കരുതി. നോവലിലെ ശക്തമായ ഇടതു പക്ഷ രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും പ്രയോഗങ്ങളുടെയും
പ്രതിനിധാനമായ കസിന്‍ ദാവൂദ് എന്ന ഡിഡോയും ബ്രദര്‍ഹുഡിനെയും മുബാറകിനെയും ഒരു പോലെ
വെറുക്കുന്നു. ആഖ്യാതാവ് പഠിക്കുന്ന
ഇംഗ്ളീഷ് സ്കൂള്‍ അയാളുടെ നോട്ടത്തില്‍ രാജ ഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും
ബാക്കിപത്രമാണ്. അവളെ അങ്ങോട്ടയച്ചതിലൂടെ
മമ്മയും ബാബയും പ്രതിവിപ്ലവവകാരികലാണെന്ന് സ്വയം തെളിയിച്ചുവെന്നു അയാള്‍
കരുതുന്നു. എന്നാല്‍ , തന്റെ പിതാവിന് എല്ലാം നഷ്ടപ്പെടാന്‍ ഇടയാക്കിയ നാസറിനെ
കുറിച്ച് മമ്മക്ക് ഒട്ടും താല്പര്യമില്ല. ആളുകള്‍ പൊടുന്നനെ അപ്രത്യക്ഷരാകുന്ന അന്തരീക്ഷത്തില്‍ ആഖ്യാതാവിന്റെ
പിതാവും എങ്ങോട്ടെന്നില്ലാതെ കാണാതാവുന്നു. തുടര്‍ന്ന് മൌനത്തിലേക്കും എകാന്തയിലേക്കും പിന്‍ വാങ്ങുന്ന ഉമ്മയും
ഗൃഹാന്തരീക്ഷത്തിലെ വീര്‍പ്പുമുട്ടല്‍ കൂടുതല്‍ തീവ്രമാക്കുന്നു.
നോവലിന്റെ രണ്ടാം ഭാഗമായ '1988 വേനല്ക്കാല'ത്തിലെത്തുമ്പോള്‍ ഇരുപതുകാരിയായ ചലച്ചിത്ര വിദ്യാര്‍ഥിനി തന്റെ രാഷ്ട്രീയ
ബോധ്യങ്ങള്‍ രൂപപ്പെടുത്തിയ രണ്ടു കുടുംബാംഗങ്ങളെ വിലയിരുത്തുന്നു. അങ്കിള്‍ അഷറഫ് ഒരു ലിബറല്‍ മനോഗതിയുള്ള പിതൃ സ്വരൂപമാണ്
അവള്‍ക്ക്. ഡിഡോ
വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ് സഖാവ്. പോരാട്ടം നടത്തുന്നവര്‍ക്ക് റൊമാന്‍സിനു സമയമുണ്ടാവില്ല എന്ന്
വിശ്വസിക്കുന്ന അയാള്‍ തന്റെ വിപ്ലവ ജീനുകള്‍ അടുത്ത തലമുറയിലേക്കു പകര്‍ന്നു
കാണണം എന്നാഗ്രഹിക്കുന്നുമുണ്ട്. അടുത്ത
തലമുറയും പോരാട്ടത്തിലെ സഖാക്കളാവണം. “ഡിഡോ എന്നോട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുന്നു, ഞാന്‍ ചെയ്യുന്ന ഫിക് ഷനല്‍ സിനിമ വെറിറ്റെയുടെ ചലചിത്ര
സങ്കരത്തെക്കാളെറെ വിമതരെ കുറിച്ച് ഡോക്കുമെന്ററികള്‍ തയ്യാറാക്കുക. സമയമായിരിക്കുന്നു അന്ന് അയാള്‍ പറയുന്നു. എന്റെ രോഷവുമായി വിനിമയത്തിന് സമയമായിരിക്കുന്നു. അയാള്‍ പറയുന്നു, ആക്റ്റിവിസത്തിലൂടെയും ഡോക്കുമെന്ററിയിലൂടെയും എനിക്ക് കലാപ്രവര്‍ത്തനം
നടത്താം, ഒരു വ്യത്യസ്ത കലാസൃഷ്ടി, കൂടുതല്‍ ശക്തമായത്.” സ്ക്രിപ്റ്റ്
രചനയില്‍ ആഖ്യാതാവിന്റെ സഹപ്രവര്‍ത്തകയായ സുഹൃത്ത് ഹബീബയും ഡിഡോയുടെ കര്‍ക്കശ
നിലപാടുകള്‍ പങ്കു വെക്കുന്നു. ഇസ്രായേലില്‍
നിര്‍മ്മിച്ച വസ്തുക്കള്‍ ബഹിഷ്കരിച്ചും ലാഭവിഹിതം അങ്ങോട്ട് പോകുന്ന കോഫിയും
ഷൂസും ഉപേക്ഷിച്ചും അവര്‍ ഇരകളോട് ഐക്യപ്പെടുന്നു. മിഡില്‍ ഈസ്റ്റ് എന്ന സംജ്ഞ തന്നെയും ബ്രിട്ടീഷ് നിര്‍മ്മിതിയും കൊളോണിയല്‍
മനോഗതിയുടെ ഉത്പന്നവും ആണെന്നിരിക്കെ അവള്‍ ആ വാക്ക് ഉപയോഗിക്കുകയേയില്ല. ഭരണ കൂടവും ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷം
മൂര്ച്ചിക്കുന്നതിന്റെ സൂചകങ്ങള്‍ ഈ ഭാഗത്ത് ധാരാളമുണ്ട്. തിയെറ്ററുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം, പ്രസിഡന്‍റ് ആവശ്യപ്പെട്ട പ്രകാരം പള്ളികളിലെ ബാങ്കുവിളി
ശബ്ദം താഴ്ത്തി വെക്കാനുള്ള നിര്‍ദ്ദേശം ദിവസങ്ങള്‍ക്കകം അട്ടിമറിക്കപ്പെടുന്നത്
തുടങ്ങി അറുപത്തി രണ്ടു പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം വരെ സംഭവങ്ങള്‍ . അത്തരം അക്രമങ്ങളെ ബ്രദര്‍ഹുഡ് പിന്‍
തുണക്കുന്നില്ലെന്നും അത് ചെയ്തത് ജമായത്തെ ഇസ്ലാമി ആണെന്നും ആമിന പറയുന്നുണ്ട്. മുബാരകിനു നേരെയുണ്ടാകുന്ന വധ ശ്രമത്തെ കുറിച്ചും വ്യത്യസ്ത
ആരോപണങ്ങള്‍ ഉയരുന്നു. മോസ്സാദിന്റെ
സഹായത്തോടെ ഇസ്രായേലി ജൂതരാണോ, അതോ
എത്യോപ്യന്‍ ജൂതരാണോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഭീകര വാദികളാണോ അതിനു
പിന്നില്‍ ?
മൂന്നാം ഭാഗത്ത്,
2014- ന്‍റെ വേനല്‍ക്കാലത്ത്
മുബാറകിന്റെ അധികാര ഭ്രഷ്ടിനെ തുടര്‍ന്നുള്ള സംഘര്‍ഷ നാളുകളില്‍ സ്വയം
ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരിയായിട്ടാണ് ആഖ്യാതാവിനെ നാം
കണ്ടുമുട്ടുന്നത്. വര്‍ഷങ്ങള്‍
നീണ്ട ദുരൂഹമായ തിരോധാനത്തിനു ശേഷം ഇപ്പോള്‍ ബാബാ തിരിച്ചെത്തിയിട്ടുണ്ട്. സമൂഹത്തില്‍ അടിമുടി വേരോടിയ അഴിമതിയുടെയും തസ്കര
സംസ്കാരത്തിന്റെയും ഏറ്റവും കൃത്യമായ രൂപകമാണ് തുറക്കാന്‍ പ്രയാസമുള്ള പൂട്ടുകള്‍
നന്നാക്കിക്കാന്‍ കരുവാനെ വിളിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധി. അയാള്‍ അതിന്റെയൊക്കെ ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കിയേക്കാം, അവ ഉപയോഗിച്ച് മോഷണം നടത്തിയേക്കാം എന്ന ഭീഷണാവസ്ഥ. പെര്‍മിറ്റ് ഇല്ലാതെ നിര്‍മ്മിച്ചത് എന്ന പേരില്‍ ബുള്‍ഡോസ്
ചെയ്യപ്പെടുന്ന ചര്‍ച്ചിനെ നോക്കി നില്‍ക്കുന്ന കോപ്റ്റിക് ക്രിസ്ത്യന്‍
ചെറുപ്പക്കാരെ കുറിച്ച് ഈ ഭാഗത്ത് നിരീക്ഷണമുണ്ട്: "ചെറുപ്പക്കാര്‍ ഗാസയില്‍ ആണെന്ന മട്ടില്‍ കാണപ്പെട്ടു. അത് അതേ തരം നൈരാശ്യമായിരുന്നു." തെരുവുകളിലെങ്ങും മുഴങ്ങുന്ന ദേശ ഭക്തി ഗീതങ്ങള്‍ പക്ഷെ
കുതിച്ചുയരുന്ന തക്കാളിയുടെയും വേണ്ടക്കയുടെയും അപ്രാപ്യ വിലകള്‍ക്കു
പകരമാവില്ലെന്ന് മമ്മ പറയുന്നുണ്ട്. സ്ഥിരത എന്നതിനെ കുറിച്ചുള്ള ഏറ്റവും നിരുന്മേഷമായ ഒരു നിലപാടാണ് ഇവിടെ
തെളിയുന്നത്. തലമുറകളായി ഒരു വീട്ടില്‍
ജീവിച്ചു, അവിടെ വിവാഹ ജീവിതം നയിച്ച്, പെറ്റുപോറ്റി, അവിടെത്തന്നെ മരിക്കാന്‍ കഴിഞ്ഞു എന്ന മട്ടിലാണത്. ഇത്രയും അഴിമതിയില്‍ കുളിച്ച ഒരു വ്യവസ്ഥിതിയാണോ പകരം
അരാചകത്വമാണോ നല്ലത് എന്ന ചോദ്യത്തിന് അരാചകത്വത്തെ പിന്‍തുണച്ചു കൊണ്ടാണ് ഡിഡോ
നിലപാടെടുക്കുക. വര്‍ഷങ്ങള്‍ നീണ്ട ഏകാന്ത
തടവും ജയിലനുഭവവും ഇതിനോടകം അയാളെ ഏറെ ശാന്തനും ഇരുത്തം വന്നവനും
ആക്കിയിട്ടുണ്ടെങ്കിലും അയാളിപ്പോഴും ആക്റ്റിവിസ്റ്റ് ആണ്. ഏറെ വായിച്ചു കൂട്ടുമെങ്കിലും തങ്ങളുടേത് പോലൊരു ദേശത്തു
എഴുത്ത് ഒരു പാഴ് വേലയാണ് എന്ന് അയാള്‍ കരുതുന്നു. രാഷ്ട്രീയം എല്ലാത്തിന്റെ അരങ്ങിലും അണിയറയിലും ഒരുപോലെ ശക്തമാണെങ്കിലും
ഒന്നിനും അതിനെ സ്വാധീനിക്കാനാവുന്നില്ല എന്ന് ആഖ്യാതാവ് ചിന്തിച്ചു തുടങ്ങുന്നു. ഡിഡോ എപ്പോഴും ഉന്നയിക്കുമായിരുന്ന സക്രിയതയുടെ പാഠം
സന്ദേഹമായി അവളില്‍ മുളപൊട്ടുന്നുണ്ട്, “വസ്തു നിഷ്ടതയുടെയും നിരീക്ഷകയും സാക്ഷിയും ആയിരിക്കുന്നതിന്റെയും മൌനം
കുറ്റത്തിലെ കൂട്ടുത്തരവാദിത്തന്റെതു തന്നെയാണോ?”
മൌനത്തിന്റെ കുറ്റം എന്ന
പ്രശ്നം നോവലിന്റെ കേന്ദ്ര പ്രമേയം മാത്രമല്ല നോവലിന്റെ ആവിഷ്കാര രീതിയുടെ തന്നെ
പ്രത്യേകതയും സൂചിപ്പിക്കുന്നു. കേന്ദ്ര
കഥാപാത്രത്തിന്റെ മുതിര്‍ന്നു വരവിന്റെ ഘട്ടങ്ങളെല്ലാം കര്‍തൃത്വം എന്നതിലേറെ
സാക്ഷ്യങ്ങളുടെയും ഏറ്റവും പതിഞ്ഞ രീതിയില്‍ അടയാളപ്പെടുത്തുന്ന
പ്രതികരണങ്ങളുടെയും രൂപത്തിലാണ് ആവിഷ്കരിക്കപ്പെടുന്നത്. രാഷ്ട്രീയം എല്ലാത്തിന്റെ മേലും നിഴല്‍
വിരിക്കുന്നതുകൊണ്ട് പാത്ര സൃഷ്ടികളിലോ ഇതിവൃത്ത ഘടനയിലോ നോവലിസ്റ്റിന്റെ ശ്രദ്ധ
വേണ്ടും വിധം പതിഞ്ഞതായി തോന്നുന്നില്ല. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച് മരിച്ച നെസ്
മ, സാദാത്ത് ഇസ്രയേലുമായി സന്ധി ചെയ്യുന്ന അതേ ദിവസം മരിച്ച
ഹുസൈന്‍ അങ്കിള്‍ എന്നിവര്‍ എന്നും തെളിഞ്ഞു നില്‍പ്പുണ്ട്. മുത്തശ്ശിയുടെ പെയ്ന്റിംഗുകള്‍ ഓരോ വര്‍ഷവും ഒന്നെന്ന
തോതില്‍ മുഴുമിക്കപ്പെട്ടു വന്നിരുന്നതും ഒരു നല്ല കാലത്തിന്റെ ഓര്‍മ്മ
പകരുന്നതുമായി ആഖ്യാതാവ് ഓര്‍ക്കുന്നു. കറുപ്പിലും വെളുപ്പിലുമായി വരച്ച ചിത്രങ്ങള്‍ വര്‍ണ്ണ ശബളിമ ഉള്ളതായി അവള്‍ക്ക്
അനുഭവപ്പെട്ടിരുന്നു. എന്നാല്‍
രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളില്‍ എത്തുന്നതോടെ ഇത്തരം പേലവമായ
ഘടകങ്ങളെല്ലാം സര്‍വ്വവ്യാപിയും സര്‍വ്വാശ്ലേശം നടത്തുന്ന ശക്തിയുമായ
രാഷ്ട്രീയത്തിനു മുന്നില്‍ നിഷ്പ്രഭമായി പോവുകയും നോവലിന്റെ കേന്ദ്രത്തില്‍ നിന്ന്
തമസ്കരിക്കപ്പെടുകയും ചെയ്യുന്നു. ഏറ്റവും
അടുത്തിടപഴകുന്ന അങ്കിള്‍ , ഡിഡോ
എന്നിവരോട് പോലുമുള്ള ബന്ധം വൈകാരികമോ മനശാസ്ത്രപരമോ ആയ എന്തെങ്കിലും
സ്വാധീനമായല്ല, രാഷ്ട്രീയ
നിരീക്ഷണങ്ങളുടെ ഭൂമികയായി തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതിവൃത്തത്തിലെ പ്രധാന നിഗൂഡതയായ ബാബയുടെ തിരോധാനമെന്ന
പ്രശ്നവും ഭരണമാറ്റത്തിന്റെ ഘട്ടത്തിലെ മുഖം മിനുക്കല്‍ നടപടികളുടെ ഒരു ചെറു ചലനം
എന്ന നിലക്ക് ഒറ്റയടിക്കുള്ള പരിഹാരത്തിലാണ് അവസാനിക്കുന്നത്. രാഷ്ട്രീയമായി തികച്ചും ദൂഷിതമായ ഒരു വ്യവസ്ഥിതിയുടെ
നിഴലില്‍ നിസ്സഹായരായിപ്പോവുന്ന ഒരു ജനതയുടെ ചിത്രം അവതരിപ്പിക്കുക എന്ന
ലക്ഷ്യത്തില്‍ ഫിക് ഷന്‍ എന്ന നിലയില്‍ ലഭ്യമായിരുന്ന സാധ്യതകള്‍ വേണ്ടത്ര
ഉപയോഗപ്പെടുത്താതെ പോയ, അഥവാ അതിനു
കഴിയാതെ പോയ ഒരു കൃതി എന്നു പരിമിതപ്പെടുമ്പോഴും ആധുനിക ഈജിപ്തിന്റെ സുപ്രധാന
ചരിത്ര ഘട്ടങ്ങളെ മുഴുവന്‍ കുടുംബത്തിന്റെ ചരിത്രവുമായി കൂട്ടിവിളക്കി
പിന്തുടരുകയും വര്‍ത്തമാനകാല സങ്കീര്‍ണ്ണതകളുടെ തീക്ഷ്ണമായ ചിത്രം വരെ എത്തുകയും
ചെയ്യുന്നതില്‍ മികച്ച കയ്യടക്കമാണ് യുവ നോവലിസ്റ്റ് പ്രകടിപ്പിക്കുന്നത്. കൌമാരക്കാരിയെ സ്വന്തം കുടുംബ പാരമ്പര്യത്തോടൊപ്പം
നാടിനെയും അറിയുന്നവളാക്കി മാറ്റുക എന്ന ബോധനപരമായ ദൗത്യം ഇവിടെ സാര്‍ത്ഥകമാവുന്നുണ്ട്. എന്നാല്‍ , 'പൊളിറ്റിക്കലി കറക്റ്റ് ' ആവുന്നതിന്റെ ബദ്ധപ്പാടില്‍ 'ആര്‍ടിസ്റ്റിക്കലി ഇന്‍കറക്റ്റ് ' ആയിപ്പോവുന്ന മികച്ച രചനകള്‍ ഇപ്പോള്‍ കൂടെക്കൂടെ സംഭവിക്കുന്നുണ്ടോ എന്ന്
സമാനമായ വിപര്യയം സംഭവിച്ച മറ്റൊരു ശ്രദ്ധേയ രചനയായ 'അത്യാഹ്ലാദത്തിന്റെ ദൈവവൃത്തി'യുടെ (ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ്
ഹാപ്പിനസ്സ്) കാലത്ത് സ്വാഭാവികമായും
സംശയം തോന്നാം.
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 195-200)
To purchase, contact
ph.no: 8086126024
No comments:
Post a Comment