Featured Post

Thursday, May 8, 2025

The Orchard of Lost Souls by Nadifa Mohamed

കലാപ ഭൂമിയിലെ പെണ്ണിടങ്ങള്‍



"അവളുടെ തോട്ടത്തില്‍ മരങ്ങള്‍ മൃതിയില്‍ നിന്നുയിര്‍ക്കൊണ്ടവ. അവളിലൂടെ കടന്നുപോയ കുഞ്ഞുങ്ങളെ അടയാളപ്പെടുത്തി അവ അവരുടെ അസ്ഥികളില്‍ നിന്ന് വളര്‍ന്നു വന്നു. അവയില്‍ നിന്ന് വീണ പഴങ്ങള്‍ അവള്‍ എടുത്തതേയില്ല, അതൊരുതരം നരഭോജനമാണെന്നു അവള്‍ കരുതി, എന്നാല്‍ ഈ പേലവമായ, ആകൃതിയില്ലാത്ത രൂപങ്ങളില്‍ നിന്ന് നീണ്ടു കരുത്തുറ്റ പരുക്കന്‍ കാതലുള്ള മരങ്ങള്‍ വളര്‍ന്നു. അവ പുഷ്പിക്കുകയും കിളികളെ അവയുടെ ശിഖരങ്ങളിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. തോട്ടത്തിന്റെ മതിലിനപ്പുറം പുറം ലോകത്തേക്ക് അവ പന്തലിച്ചു. തോട്ടത്തിലെ ഓരോ കുഞ്ഞിനും പേരുകള്‍ ഉണ്ടായിരുന്നു. ലിംഗ ഭേദങ്ങള്‍ ചിലപ്പോള്‍ വ്യക്തവും ചിലപ്പോള്‍ അവ്യക്തവും സാങ്കല്‍പ്പികവും. അതിലേറ്റവും വലുത് ഇബ്രാഹിം ആയിരുന്നു, ഏതാണ്ട് പൂര്‍ണ്ണനായ ആണ്‍കുട്ടി, തന്റെ ആകൃതിയൊത്ത ഇലാസ്തിക അവയവങ്ങളില്‍ വിളറിയ മുടിയുണ്ടായിരുന്നവന്‍. ഏഴുമാസം തന്റെ കഠിനഗര്‍ഭത്തില്‍ അവന്‍ കഴിഞ്ഞിരുന്നു. (നഷ്ടാത്മാക്കളുടെ ഉദ്യാനം, പേജ്: 167)

1930-കളുടെ പശ്ചാത്തലത്തില്‍ കൊളോണിയല്‍ ഈസ്റ്റ് ആഫ്രിക്കയിലെ മുസോളിനിയുടെ പടയോട്ടക്കാലത്തെ ജീവിതം തന്റെ പിതാവിന്റെ തന്നെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ പകരുത്തുന്ന "ബ്ലാക്ക് മാംബാ ബോയ്‌" (2009) എന്ന വിഖ്യാത നോവലുമായാണ് സോമാലിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫാ മുഹമ്മദ്‌ സാഹിത്യ ലോകത്തേക്കുള്ള വരവറിയിച്ചത്. തന്റെ രണ്ടാമത് നോവല്‍ The Orchard of Lost Souls ആവട്ടെ, ഒന്നിന് പകരം മൂന്നു കഥാപാത്രങ്ങളെ പിന്‍തുടരുന്നു. അതും മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ . പിക്കാറസ്ക് സ്വഭാവമുള്ള 'കറുത്ത മാംബാ പയ്യന്‍', അതിജീവനത്തിന്റെ പരുക്കന്‍ തലങ്ങളിലൂടെ പ്രകടിപ്പിക്കുന്ന ജീവിതോന്മുഖതയെ അപേക്ഷിച്ച് 'നഷ്ടാത്മാക്കളുടെ ഉദ്യാനം' കൂടുതല്‍ ഇരുണ്ടു പോയതിനു ഒരു കാരണവും ഇതാവാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: സോമാലിയയുടെ ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണവും ദുരന്തപൂര്‍ണ്ണവുമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1987-88 കാലഘട്ടത്തെ പശ്ചാത്തലമാക്കുന്നതോടൊപ്പം, സമൂഹത്തില്‍ ലിംഗ വിവേചനാടിസ്ഥാനത്തിലുള്ള ദുരിതങ്ങള്‍ കൂടി പേറേണ്ടി വരുന്നവരാണ് മുഖ്യ കഥാപാത്രങ്ങള്‍ . പെണ്‍കുട്ടികളെ സംബന്ധിച്ച്, 'നാണക്കേട്‌ അവരുടെ മുലകളോടും നിതംബങ്ങളോടും ഒപ്പം വളരുകയും ഒരു ആവശ്യമില്ലാത്ത സുഹൃത്തിനെ പോലെ പിന്തുടരുകയും ചെയ്യും' എന്ന്, ഓര്‍മ്മകളിലെ ആദ്യവാക്കായി 'നാണക്കേട്‌' എന്നതിനെ തിരിച്ചറിയുന്ന, നോവലിലെ ഏറ്റവും ഇളയ നായികാ കഥാപാത്രം ഒമ്പത് വയസ്സുകാരി ഡെക്കോ മനസ്സിലാക്കുന്നുണ്ട്. .............
തുടര്‍ വായനയ്ക്ക്:

No comments:

Post a Comment