Featured Post

Friday, May 2, 2025

ഓര്‍ക്കുക, മൃഗം പുറത്തല്ല: ഫാസിസത്തിന്റെ ചലച്ചിത്ര പഠനങ്ങള്‍ .

ഓര്‍ക്കുക, മൃഗം പുറത്തല്ല: ഫാസിസത്തിന്റെ ചലച്ചിത്ര പഠനങ്ങള്‍ .


അധികാരം/ അധികാര ബോധം, വ്യവസ്ഥാപിതത്വം/ ഏകാധിപത്യം, പൌര (ജനാധിപത്യ)ബോധം/ അടിച്ചമര്‍ത്തല്‍ മനോഭാവം, സ്വാതന്ത്ര്യ ബോധം /അരാജകത്വം എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയിലാണ് വ്യക്തി/ സമൂഹം, ഗോത്രം/ സ്റ്റേറ്റ്‌, ദേശം/ഇതര ദേശ രാജ്യങ്ങള്‍ എന്നീ ദ്വന്ദങ്ങളും സംഘര്‍ഷങ്ങളും അവക്കുള്ളിലും പരസ്പരവുമുള്ള ഒറ്റതിരിഞ്ഞതും കൂട്ടായതുമായ ഏറ്റുമുട്ടലുകളും യുദ്ധങ്ങളും ഉരുത്തിരിയുന്നതും ചരിത്രത്തിന്റെ ഗതി രക്ത പങ്കിലമാക്കുന്നതും എന്നാണ് സാമാന്യ പാഠം. സ്വതേ ശിഥിലമായ മനുഷ്യപ്രകൃതത്തെയും ചുറ്റുപാടിനെയും ജീവിതാര്‍ഹമാം വിധം അനുനയിപ്പിച്ചെടുക്കുക എന്ന അതിജീവനോന്മുഖമായ പൊതു ബോധ്യം തന്നെയാണ് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാക്കപ്പെടുന്നതിന്റെ ശരിയായ ഉദ്ദേശ്യവും. പിന്നെയും എവിടെയാണ് അധികാര സ്വരൂപങ്ങളുടെ ചരിത്രം രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കുരുതികളുടെയും നിന്ദ്യമായ അടിച്ചമര്‍ത്തലുകളുടെയും പാഴ്വേലയായിത്തീരുന്നത്? സാഹിത്യത്തിലെന്ന പോലെ ചലച്ചിത്രങ്ങളിലും ഈ അന്വേഷണം ശക്തമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതിന് ഏറെ ഉദാഹരണങ്ങളുണ്ട്.

നിഷ്കളങ്ക ബാല്യം എന്ന കെട്ടുകഥ :

1954 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വില്ല്യം ഗോള്‍ഡിങ്ങിന്റെ Lord of the Flies എന്ന നോവലിന് 1963-ലും 1990-ലും ചലച്ചിത്ര ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പീറ്റര്‍ ബ്രൂക്ക്‌ സംവിധാനം ചെയ്ത ആദ്യ ഭാഷ്യമാണ് നോവലിനോട് ഏറെ അടുത്തു നില്‍ക്കുന്നത്. യുദ്ധകാല ലണ്ടനില്‍ നിന്ന് വ്യോമ യാത്രക്കിടെ വിമാനം തകര്‍ന്ന് ഒരു ദ്വീപില്‍ ഒറ്റപ്പെട്ടു പോകുന്ന ആറിനും പതിനാലിനുമിടെ പ്രായമുള്ള ഒരു കൂട്ടം ബാലന്മാര്‍ മുതിര്‍ന്നവരുടെ അധികാര ചിട്ടവട്ടങ്ങളില്ലാത്ത സ്വതന്ത്ര, നൈസര്‍ഗ്ഗിക സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറുന്നു, എന്തായിത്തീരുന്നു എന്നതാണ് അന്വേഷണ വിഷയമാവുന്നത്. ബാലെന്റൈനിന്റെ (ദി കോറല്‍ ഐലന്‍ഡ്) സംസ്കൃത ചിത്തരായ ഇംഗ്ലീഷ്‌ പബ്ലിക്‌ സ്കൂള്‍ ഉല്‍പന്നങ്ങളെ പോലെയോ, റോബിന്‍സന്‍ ക്രൂസോയെ പോലെയോ ധാര്‍മ്മിക സാംസ്കാരിക ഈടുവെപ്പുകളുടെ കാവലാളുകളായി തുടരുമോ അതോ മുതിര്‍ന്നവരെ പോലും ലജ്ജിപ്പിക്കും വിധം പ്രാകൃതവും ശുദ്ധ ഹിംസാത്മകവുമായ അധികാരപ്രമത്തതയിലേക്ക് പരകായ പ്രവേശം നടത്തുമോ? ഫ്രോയ്ഡിന്റെ ഈദ്- ഈഗോ- സൂപ്പര്‍ ഈഗോ വിഭജനങ്ങള്‍ ഗോള്‍ഡിങ്ങിന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ജാക്- റാല്‍ഫ്- പിഗ്ഗി ത്രയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രാകൃത ചോദനകളും അതിന്റെ വിനാശകരമായ അധീശത്തത്തിനെതിരെ ഉണര്‍ന്നിരിക്കുന്ന സക്രിയമായ രക്ഷാ മാര്‍ഗ്ഗം തേടല്‍ മനോഭാവവും ജ്ഞാനത്തിന്റെയും യുക്തിയുടെയും ഭാഷ്യങ്ങളുമായി എപ്പോഴും കൂടെ നില്‍ക്കുമ്പോഴും പ്രായോഗികമായി ഒന്നും ചെയ്യാത്ത, നിഷ്ക്രിയത്വത്തിനു യുക്തിഭദ്രമായി ന്യായീകരണം കണ്ടെത്തുക മാത്രം ചെയ്യുന്ന എസ്കേപ്പിസ്റ്റ്‌ രീതിയും വ്യക്തമാക്കുന്നു. അധികാര പ്രമത്തതയോടുള്ള ആര്‍ത്തി മനുഷ്യ പ്രകൃതത്തില്‍ തന്നെ രൂഡമാണെന്നും തേനീച്ച തേന്‍ സ്വരുക്കൂട്ടും പോലെ മനുഷ്യ വര്‍ഗ്ഗം വിനാശത സ്വരുക്കൂട്ടുന്നുവെന്നുമുള്ള (“Mankind oozes evil just like the honeybee oozes honey”) ഗോള്‍ഡിങ്ങിന്റെ ഇരുണ്ട ബോധ്യം തന്നെയാണ് റാല്‍ഫ് ഒറ്റപ്പെട്ടു പോകുകയും പിഗ്ഗിയും തിരിച്ചറിയപ്പെടാത്ത അവധൂതനെ പോലുള്ള സൈമണും കൊല്ലപ്പെടുകയും ജാക്കും കൂട്ടാളികളായ വേട്ടക്കാരുടെ ഗോത്രവും സര്‍വ്വാധികാര കേന്ദ്രമാകുകയും ചെയ്യുന്നത് വ്യക്തമാക്കുന്നത്. സംസ്കാരം ആര്‍ജ്ജിതമാണെന്നും പ്രാകൃതത്വം ഉള്ളിലുള്ളതാണെന്നുമുള്ള വീക്ഷണം മനുഷ്യ വര്‍ഗ്ഗത്തിന് നല്ലതല്ല പ്രവചിക്കുന്നത്. നിഷ്കളങ്ക ബാല്യത്തെ കുറിച്ചുള്ള മിത്തുകളെ പൊളിച്ചടുക്കുന്നുണ്ട് 'ഈച്ചകളുടെ തമ്പുരാനി'ലെ കുട്ടികള്‍. ആരാണ് ഈച്ചകളുടെ തമ്പുരാന്‍ (Beelzebub) എന്ന ചോദ്യത്തിന് ചിത്രം നല്‍കുന്ന ഉത്തരം വ്യക്തമാണ് : 'മൃഗം' അവര്‍ ഭയപ്പെടുന്നത് പോലെ പുറത്തല്ല, അവരുടെ ഒക്കെയും ഉള്ളില്‍ തന്നെയാണ്. ചിത്രത്തില്‍ (രണ്ടു ഭാഷ്യങ്ങളിലും) വേണ്ടത്ര ഊന്നല്‍ ലഭിക്കാതെ പോയ ഒരു സൂചനയുണ്ട് നോവലില്‍: ഗര്‍ഭിണിയായ പന്നിയെ നായാടി കൊല്ലുന്ന സമയത്ത് ഗോള്‍ഡിംഗ് ഉപയോഗിച്ചിരിക്കുന്ന ഈഡിപ്പല്‍ അവിശുദ്ധ രതി സൂചിപ്പിക്കുന്ന ഭാഷ. പ്രാകൃതത്വത്തിലേക്കുള്ള പിറകോട്ടു പോക്കില്‍ (atavism) സംസ്കൃതിയുടെ ഈടുവെപ്പായ മാതൃത്വ സങ്കല്പം പോലും അട്ടിമറിക്കപ്പെടുന്നുവെന്നു തന്നെയാണ് സൂചന.

ഐക്യത്തിന്റെ ഇരട്ട മുഖം :

ഫാസിസ്റ്റ്‌ പ്രവണതയുടെ ഉത്ഭവവും പരിണതിയും കൃത്യമായും ക്ലാസ്സ്‌ റൂം സാഹചര്യങ്ങളില്‍ തന്നെ നിരീക്ഷിക്കപ്പെടുന്ന / പരീക്ഷിക്കപ്പെടുന്ന ചിത്രമാണ് ഡെന്നിസ് ഗാന്‍സല്‍ സംവിധാനം ചെയ്ത 'ദി വേവ് (2008)'. 'ലോര്‍ഡ്‌ ഓഫ് ദി ഫ്ലയ്സി'ല്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മുതിര്‍ന്ന കോളേജ്‌ തലത്തിലുള്ള വിദ്യാര്‍ത്ഥികളാണ്. തന്റെ ഇഷ്ട വിഷയമായ 'അരാജകത്വം' ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനു പകരം 'ഏകാധിപത്യം' പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരുന്ന റെയ്നര്‍ വെന്‍ഗര്‍ (യെര്‍ഗന്‍ വോള്‍) തന്റെ തികച്ചും സാമ്പ്രദായിക വിരുദ്ധമായ രീതികള്‍ അതിനായി ഉപയോഗിക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രണ്ടാം ലോക യുദ്ധം കഴിഞ്ഞുള്ള മൂന്നാം തലമുറക്കാരായ വിദ്യാര്‍ത്ഥികളോട് സംവദിക്കവേ , ജര്‍മ്മനിയില്‍ ഇനിയും ഏകാധിപത്യം അസാധ്യമാണെന്ന അവരുടെ ശുഭാപ്തി വിശ്വാസമാണ് കേട്ട് കേള്‍വിയില്ലാത്ത ഒരു പരീക്ഷണത്തിന് അധ്യാപകനെ പ്രചോദിപ്പിക്കുന്നത്. ക്ലാസ്സില്‍ കൊണ്ടുവരുന്ന നിരുപദ്രവമെന്ന് തോന്നാവുന്ന പരിഷ്കാരങ്ങളിലും അച്ചടക്ക/ചിട്ടവട്ടങ്ങളിലധിഷ്ടിതമായ രീതികളിലും അത് തുടങ്ങുന്നു . തങ്ങള്‍ക്കു സ്വന്തമായി ഒരു യൂണിഫോം, ഒരു ഗ്രൂപ്പ്‌, ചിഹ്നം, പേര്, ഒരു അഭിവാദ്യ രീതി, … എല്ലാം 'ഐക്യം' എന്ന 'വലിയ ' ലക്ഷ്യത്തിന്റെ പേരില്‍. ഒരേ രീതിയില്‍ മാര്‍ച്ച് ചെയുമ്പോള്‍ ഉണ്ടാവുന്ന സൈക്കിക്‌ ജാഗ്രത പുതിയൊരു ആവേശമാവുന്നു കുട്ടികള്‍ക്ക്‌. ഇത്തരം പരിഷ്ക്കരണങ്ങള്‍ വ്യക്തിത്വം ഇല്ലാതാക്കുമെന്ന് വിയോജിക്കുന്ന മോനാ (അമേലി കെയ്ഫര്‍), കാരോ (ജെന്നിഫര്‍ ഉള്‍റിച്ച്) എന്നിവര്‍ അവഗണിക്കപ്പെടുന്നു . മോനായുടെ ഭയത്തെ സാധൂകരിക്കും വിധം 'ദി വേവ് ' സ്വന്തമായി ഒരസ്ഥിത്വമായി മാറുകയും ഗ്രൂപ്പിന്റെ താല്പര്യം വ്യക്തിതാല്പര്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനു വേണ്ടി ഏതറ്റം വരെയും പോകാം എന്ന അവസ്ഥയിലേക്ക് വ്യക്തികള്‍ മാറിത്തുടങ്ങുന്നതോടെ പലര്‍ക്കും സ്വകാര്യ ജീവിതങ്ങളില്‍ നഷ്ടങ്ങളുണ്ടാവുന്നു . തുടക്കം മുതലേ പരീക്ഷണത്തില്‍ സന്ദേഹിയായിരുന്ന വെന്ഗറുടെ ഭാര്യ അയാളിലുണ്ടാവുന്ന മാറ്റങ്ങളില്‍ മനം മടുത്ത് പിണങ്ങിപ്പോവുന്നു. മാര്‍ക്കൊയും കാരോയും പ്രണയവഴിയില്‍ വഴിപിരിയുന്നു. വാട്ടര്‍ പോളോ മത്സരത്തിനിടെ പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷം സംഘം ചേരലിന്റെ ഫാസിസ്റ്റ് പ്രവണതകളുടെ ഉത്തമ നിദര്‍ശനമാവുന്നു. കാര്യങ്ങള്‍ കൈവിട്ടു പോവുന്നു എന്ന ഘട്ടത്തില്‍ വെന്ഗര്‍ ഗ്രൂപിന്റെ ഒരു യോഗം വിളിക്കുന്നു. യോഗത്തില്‍ വെച്ച് വിമത ശബ്ദം പുറപ്പെടുവിച്ചതിനു ശിക്ഷിക്കാനെന്ന ഭാവേന മാര്‍ക്കൊയെ ഗ്രൂപ്പിനു മുന്നില്‍ നിര്‍ത്തി വെന്ഗര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നു : നമ്മള്‍ തുടങ്ങിയ ഘട്ടം ഓര്‍ക്കുക. ഇനി ജര്‍മ്മനി എകാധിപത്യത്തിലേക്ക് തിരിച്ചു പോവില്ലെന്ന് നിങ്ങള്‍ പറഞ്ഞു. എന്നാലിപ്പോള്‍ നോക്കൂ, നമ്മള്‍ എവിടെയെത്തിയിരിക്കുന്നെന്നു. .'ദി വേവ് ' പിരിച്ചു വിടുകയാണെന്ന് അയാള്‍ പറയുന്നു. അതിനു പകരം ഗ്രൂപ്പിന്റെ നന്മകളെ പോഷിപ്പിക്കയാണ് വേണ്ടതെന്ന് പറയുന്ന ഡെന്നിസിനോട് അയാള്‍ വ്യക്തമാക്കുന്നു: ഫാസിസത്തിന്റെ തിന്മകള്‍ ഒഴിവാക്കാനാവില്ല; ആ വ്യവസ്ഥിതിയെ നിരാകരിക്കുകയല്ലാതെ. . എന്നാല്‍ ഇതിനോടകം ഏതൊരു അധികാര വ്യവസ്ഥയും ചെയ്യുന്ന പോലെ ഇവിടെയും അത് കൂടാതെ ജീവിക്കാനാവാത്ത ചിലരുണ്ടായിക്കഴിഞ്ഞു : ടിം തന്റെ അനാഥത്വത്തിന്റെ മറുമരുന്നായാണ് ഗ്രൂപ്പിനെ കണ്ടത്. അത് കൂടാതെ ജീവിക്കാനാവാത്ത അയാള്‍ ഒരു ഭ്രാന്തമായ നിമിഷത്തില്‍ ഒരു വിദ്യാര്‍ഥിയെ മാരകമായി പരിക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്യുന്നു. ചിത്രാന്ത്യത്തില്‍ നടുങ്ങിത്തെറിച്ചു പോയ കുട്ടികള്‍ക്കിടയില്‍ നിന്ന് അറസ്റ്റ്‌ ചെയ്യപ്പെട്ട വെന്ഗറെ നാം കാണുന്നു.

അമേരിക്കന്‍ എഴുത്തുകാരനും അധ്യാപകനുമായ റോണ്‍ ജോന്‍സ്‌ 1967-ല്‍ കാലിഫോര്‍ണിയയില്‍ നടത്തിയ 'ദി തേഡ് വേവ് ' എന്ന പരീക്ഷണമായിരുന്നു ചിത്രത്തിനാധാരമായത്. ജര്‍മ്മന്‍ ജനത എങ്ങനെയാണ് നാത്സി പരീക്ഷണങ്ങളെ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയും വിധം പാകപ്പെട്ടത്‌ എന്നതായിരുന്നു അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് .

അധികാരോന്മാത്തത – അവസരത്തിന്റെ പ്രശ്നം മാത്രം? :

മുകളില്‍ സൂചിപ്പിച്ച രണ്ടു ചിത്രങ്ങളിലും വിദ്യാര്‍ത്ഥികളാണ് ഫാസിസത്തിന്റെ പഠന വിഷയമാവുന്നതെങ്കില്‍ മുതിര്‍ന്ന സിവിലിയന്മാരെ കേന്ദ്രീകരിച്ചുണ്ടായ നിരീക്ഷണങ്ങളും ഉണ്ട്. അത്തരത്തിലൊന്നാണ് 1971-ല്‍ സംഘടിപ്പിക്കപ്പെട്ട 'സ്റ്റാന്‍ഫോഡ് ജയില്‍ പരീക്ഷണ'ത്തെ ആസ്പദമാക്കി ഒലിവര്‍ ഹെര്‍ഷ്ബിഗല്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ ചിത്രമായ 'Das Experimtent (2001)'. യു. എസ്. മറീനുകളിലെ തടവുകാര്‍ക്കും ഗാര്‍ഡുകള്‍ക്കുമിടയില്‍ എപ്പോഴും സംഘര്‍ഷങ്ങള്‍ പതിവാകുന്നതെന്തു കൊണ്ട് എന്ന അന്വേഷണത്തിന്റെ കൂടി ഭാഗമായിരുന്ന പരീക്ഷണത്തില്‍ മനുഷ്യന്റെ ഉള്ളിലുള്ള 'അങ്ങേയറ്റ'ങ്ങളെ പരീക്ഷണ വിധേയമാക്കുക , ഏതറ്റം വരെ പോകും/ സഹിക്കാനാവും , എവിടെ വെച്ച് തളര്‍ന്നു പോകും /വീണുപോവും എന്നതും മാനസിക പിരിമുറുക്ക സാഹചര്യങ്ങളില്‍ ഒട്ടും ചായം പൂശാതെ പഠിക്കുക എന്നതും ലക്ഷ്യമായിരുന്നു. എന്നാല്‍, പരീക്ഷണകാലത്തിന്റെ ആദ്യ ദിനങ്ങളില്‍ ത്തന്നെ അത് എല്ലാ നിയന്ത്രണ സീമകളെയും അതിലംഘിച്ച് നഗ്നമായ അധീശത്വ മനസ്ഥിതിയുടെയും അധികാര പ്രയോഗത്തിന്റെയും പരപീഡന രതിയുടെയും കൂത്തരങ്ങായി വിനാശകരമായി മാറുകയാണുണ്ടായത്. സിനിമയില്‍ നിന്ന് വ്യത്യസ്തമായി മൂല സംഭവത്തില്‍ മരണങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കിലും അതിനു തൊട്ടടുത്ത് വരെ എത്തിയത് കൊണ്ടാണ് പതിനാലു ദിവസത്തിനു പകരം വെറും ആറു ദിവസത്തിനു ശേഷം പദ്ധതി പിന്‍ വലിച്ചത്. പങ്കെടുത്ത പലരിലും അതീവ ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

ചിത്രത്തില്‍, ജയില്‍ സാഹചര്യങ്ങളുടെ നേര്‍പ്പതിപ്പായ ഒരു താല്‍ക്കാലിക ജയിലാണ് സജ്ജമാക്കിയ പരീക്ഷണ വേദി. ക്യാമറക്കണ്ണുകള്‍ സദാ ജാഗരൂഗമായിരുന്നിട്ടും ഇരുപതു പേരടങ്ങുന്ന 'ജയില്‍ പുള്ളികളും' 'കാവല്‍ക്കാരും' ആദ്യ പാഠമായ ശാരീരിക പീഡനം കൂടാതെ വ്യവസ്ഥാപിതത്വം സൂക്ഷിക്കുക എന്ന നിയന്ത്രണ രേഖ മുറിച്ചു കടക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിട്ടു പോകാം എന്ന ഉറപ്പും പാലിക്കപ്പെടുന്നില്ല.. അപമാനിക്കുക എന്നത് അപമാനവീകരിക്കുക , വ്യക്തിത്വം ഹനിക്കുക എന്നതിന്റെ ഉപായമായി മാറുന്നു. പരപീഡന പ്രവണതയിലേക്ക് 'കാവല്‍ക്കാരും' അടിമമനസ്ഥിതിയിലേക്ക് 'ജയില്‍ പുള്ളികളും' പരിവര്‍ത്തിക്കപ്പെടുന്നത് പടിപടിയായുള്ള മാറ്റങ്ങളിലൂടെയല്ല , മറിച്ച് സാഹചര്യം വളരെ യാദൃശ്ചികമായി അവര്‍ക്ക് നല്‍കിയ റോളുകളിലൂടെയാണ് എന്നിടത്താണ് ഫാസിസത്തിന്റെ വിത്തുകള്‍ എവിടെയാണ് തക്കം പാര്‍ത്തു ഉറങ്ങിക്കിടക്കുന്നത് എന്ന് പ്രശ്നവല്‍ക്കരിക്കപ്പെടുന്നത് . അധികാര ബന്ധങ്ങളില്‍ നൈതികതയുടെ സ്ഥാനം എങ്ങിനെയാണ് അലിഞ്ഞില്ലാതെയാവുന്നത് എന്ന തീക്ഷ്ണമായ പഠനം കൂടിയാണ് ചിത്രം.


രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനകത്ത് നാലായിരം ഫ്രാങ്ക് രണ്ടാഴ്ചകൊണ്ട് സ്വന്തമാക്കാനുള്ള ഒരവസരം എന്ന നിലക്കാണ് ഒരു ടാക്സി ഡ്രൈവര്‍ ആയി ജോലി നോക്കുന്ന താരിഖ്‌ ഫഹദ്‌ (മോരിറ്റ്‌സ് ബ്ലിബെറ്റ്‌റോ), വ്യത്യസ്തമോ സമാനമോ ആയ സാഹചര്യങ്ങളില്‍ നിന്നുള്ള മറ്റുള്ളവരെ പോലെ ഡോ. ജുട്ടാ ഗ്രിമ്മിന്റെ മനശാസ്ത്ര പഠന കേന്ദ്രത്തില്‍ ഒരു 'റോള്‍ പ്ലേ' ഏര്‍പ്പാടിന് എത്തുന്നത്. കടുത്ത സാഡിസ്റ്റ് ആയിരുന്ന അച്ഛന്‍ നല്‍കിയ മുറിപ്പാടുകള്‍ മനസ്സില്‍ പേറുന്ന അയാള്‍ സ്വാഭാവികമായും ഒരു തരം അധികാര കേന്ദ്രീകരണങ്ങളോടും പൊരുത്തപ്പെടാനാവാത്ത മാനസികാവസ്ഥ ഉള്ളയാളാണ്. പരീക്ഷണ ഘട്ടത്തില്‍ അന്തേവാസികള്‍ക്ക് പൗര സ്വാതന്ത്ര്യങ്ങള്‍ ഒന്നുമുണ്ടാവില്ലെന്ന മുന്നറിയിപ്പിന്റെ അര്‍ഥം അയാള്‍ മനസ്സിലാക്കാനിരിക്കുന്നതെ ഉള്ളൂ. അയാളുടെ സ്വാതന്ത്ര്യ ബോധം ഗ്രൂപ്പിന് മുഴുവന്‍ അപകടം ക്ഷണിച്ചു വരുത്തുമെന്ന് സഹ തടവുകാരന്‍ സ്റ്റെയ്നോഫ്‌ (ക്രിസ്റ്റ്യന്‍ ബെര്‍ക്കല്‍) മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അയാളുടെ ആത്മവത്തയെ ഞെരിച്ചു തകര്‍ക്കുക എന്ന വാശിയിലേക്ക് , കഠിനമായ വിയര്‍പ്പ് നാറ്റത്തിന്റെ അപകര്‍ഷ ബോധം അനുഭവിക്കുകയും അതിനെ തികഞ്ഞ സാഡിസമാക്കി പരിവര്‍ത്തിപ്പിക്കുകയും അങ്ങനെ കാവല്‍ക്കാരുടെ സ്വാഭാവിക നേതാവായിത്തീരുകയും ചെയ്യുന്ന ബെറസ് (ജസ്റ്റസ് വോണ്‍ ഡോനാനി) അതിവേഗം എത്തിച്ചേരുന്നു. "ആളുകള്‍ ഈ ലോകത്തേക്ക് ഒരുപാടൊക്കെ ധൈര്യം കൊണ്ട് വരുന്നുവെങ്കില്‍ ഈ ലോകത്തിന് അവരെ തകര്‍ക്കാന്‍ അവരെ കൊല്ലേണ്ടി വരും, അതു കൊണ്ട് അത് അവരെ കൊല്ലും" എന്ന ഹെമിംഗ് വേയുടെ നിഹിലിസ്റ്റ്‌ നിരീക്ഷണത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ബെറസിന്റെ പ്രതികരണം , അതൊരു ശാരീരിക കൊലപാതകം വരെ എത്തുന്നില്ലെങ്കിലും.. ഒരു വേള താരിഖിന്റെ കോമള രൂപം ബെറസിന്റെ അപകര്‍ഷ ബോധത്തെ കൂടുതല്‍ അപകടകരമാക്കുന്നുണ്ടോ? കടുത്ത അപകര്‍ഷ ബോധവും ഫാസിസ്റ്റ് പ്രവണതയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പൌലോ ഫ്രെയറുടെ നിരീക്ഷണം ഓര്‍ക്കാവുന്നതാണ്. തുടര്‍ന്നുണ്ടാവുന്ന ഭീകരാന്തരീക്ഷവും , പിടിച്ചു നില്‍ക്കാനാവാത്തവരുടെ വ്യക്തികള്‍ എന്ന നിലക്കുള്ള ശിഥിലീകരണവും ഒപ്പം അധികാര ഗര്‍വും തലയ്ക്കു പിടിക്കുന്നവരില്‍ സംഭവിക്കുന്ന താന്‍ പോരിമാ ഭാവവും മനുഷ്യന്റെ അടിസ്ഥാന പരമായ പൈശാചം എന്ന നിഷേധാത്മക നിലപാടിലേക്ക് തന്നെയാണ് ഊന്നുന്നത്. ബാഹ്യമായ നിയന്ത്രണങ്ങളോ നിയമാവലികളോ അതിനെ മറികടക്കാന്‍ പര്യാപ്തമാവില്ല എന്നും ചരിത്രം സാക്ഷി. രണ്ട് പേരുടെ മരണത്തിനും മറ്റു പങ്കാളികളുടെ കടുത്ത മാനസിക പീഡകള്‍ക്കും ഒടുവില്‍ ആറു ദിവസങ്ങള്‍ക്കകം പദ്ധതി ഉപേക്ഷിക്കപ്പെടുന്നു. .

ഫാസിസം - മടുപ്പിന്റെയും ഭ്രാന്തിന്റെയും വിരേചനം :

ഫാസിസത്തിന്റെ ചലച്ചിത്ര പരീക്ഷണങ്ങളില്‍ എക്കാലത്തെയും ഏറ്റവും ഞെട്ടിക്കും വിധം ശക്തമായ ആവിഷ്ക്കാരം വിവാദ ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ പസോളിനിയുടെ 'സാലോ' (Salo, or 120 Days of Sosdom) തന്നെയായിരിക്കും . ചുരുങ്ങിയ പക്ഷം ആ ചിത്രം കണ്ടവര്‍ക്ക് അതിന്റെ ഓര്‍മ്മ വിട്ടുപോവാത്ത ഒന്നായിരിക്കും.

വടക്കന്‍ ഇറ്റാലിയന്‍ ദേശമായ സാലോയില്‍ 1944- ല്‍ മുസോളിനിയുടെ നാത്സി - ഫാസിസ്റ്റ്‌ താണ്ഡവകാലം . മാര്‍ക്വിസ്‌ ഡി സാദേയുടെ വിവാദ നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രത്തില്‍ ജുഗുപ്സയുണര്‍ത്തുന്ന വൈകൃതങ്ങളും നടുക്കമുണ്ടാക്കുന്ന പരപീഡന രതിയും കൂടിക്കുഴഞ്ഞു ഫാസിസ്റ്റ്‌ പ്രവണതകള്‍ക്ക് അതീവ തീവ്രമായ മെറ്റഫറുകള്‍ തീര്‍ക്കുന്നു. ഫാസിസ്റ്റ്‌ ഭരണത്തിലെ ശക്തരായ നാല് തലവന്മാര്‍ യൗവന യുക്തരായ ഒന്‍പതു ആണ്‍ കുട്ടികളെയും അത്രയും തന്നെ പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോയി, ഏതാനും തഴക്കം ചെന്ന ആണ്‍-പെണ്‍ വേശ്യകളോടും ഇതര ഗുണ്ടാ-ഭൃത്യന്മാരോടുമൊപ്പം മധ്യകാല രതി വൈകൃതപേക്കൂത്തുകളുടെ കോട്ടകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു കെട്ടിടത്തിലേക്ക്‌ പോകുന്നു. അവിടെ നടക്കുന്നതൊന്നും 'പുറത്തു പറയാന്‍ കൊള്ളാത്ത'താണെന്നത് ഒരു വെറും ചെറുതാക്കലാവും. നാല് ഖണ്ഡങ്ങളിലൂടെയുള്ള ആഖ്യാനത്തിലൂടെ 'ഇരകള്‍' പടിപടിയായി അപമാനിക്കപ്പെടുകയും അപമാനവീകരിക്കപ്പെടുകയും വൈകൃതങ്ങള്‍ക്കും കേട്ട് കേള്‍വിയില്ലാത്ത പരപീഡന – പ്രകൃതി വിരുദ്ധ ലൈംഗികക്രൂരതകള്‍ക്കും വിധേയരായി പ്രാണന്‍ പിടയുന്ന ശാരീരിക വികലീകരണങ്ങള്‍ക്കും ഒടുവില്‍ മരണത്തിലേക്ക് തന്നെയും വലിച്ചിഴക്കപ്പെടുന്നതും പച്ചയായി പകര്‍ത്തപ്പെടുന്നു.. ഉന്നതാധികാരികളായ നാല് വികൃത മനസ്ഥിതിക്കാര്‍ക്കും അവരുടെയും കൂട്ടാളികളുടെയും വെറും ബോറടി മാറ്റുക എന്നതും മരവിച്ചു പോയ വികൃത ലൈംഗികതയെ ഉത്തേജിപ്പിക്കുക എന്നതുമല്ലാതെ മറ്റൊരു ലക്ഷ്യവും ഈ മൃഗീയ കര്‍മ്മങ്ങള്‍ക്കില്ല എന്നിടത്താണ് ഫസിസ്റ്റ് തേര്‍വാഴ്ചയിലടങ്ങിയ പൈശാചികമായ അസംബന്ധം വെളിപ്പെടുന്നത് .

ആദ്യ ഖണ്ഡമായ 'നരകത്തിന്റെ അറ (Antichamber of Hell)' കോമള ഗാത്രരായ യുവതീ യുവാക്കളെ വളഞ്ഞിട്ടു പിടിച്ചു കോട്ടയിലെത്തിക്കുന്നതിന്റെയും അവരെ കോട്ടക്കകത്തെ 'നിയമങ്ങള്‍' ബോധ്യപ്പെടുത്തുന്നതിന്റെയും ചിത്രീകരണമാണ് . എല്ലാ തരം വൈകൃതങ്ങളും അനുവദിക്കപ്പെടുന്ന ഈ അധോലോകത്ത് സ്വാഭാവിക രതിക്കും ബന്ധങ്ങള്‍ക്കും മരണമായിരിക്കും ശിക്ഷ ; മതനിഷ്ടകള്‍ക്കും . ഇത് തന്നെയായിരിക്കണം നരകമെന്ന് ഒരു നിമിഷം കൂട്ടത്തിലൊരാള്‍ ഓര്‍ത്തു പോവുന്നുണ്ട്. ഡി. സാദേയുടെ കൃതിയെ പോലെത്തന്നെ ചിത്രത്തിന്റെ ഘടനയെ സ്വാധീനിച്ചിട്ടുണ്ട് ഡാന്റെയുടെ 'ഇന്‍ഫെര്‍നോ'യും. രണ്ടാം അധ്യായമായ 'ആസക്തികളുടെ വലയ(Circle of Manias)'ത്തില്‍ തഴക്കം ചെന്ന വേശ്യയുടെ അനുഭവാഖ്യാനത്തിന്റെ പശ്ചാത്തലത്തില്‍ അന്തേവാസികള്‍ ഏറ്റവും നിന്ദ്യമായ ലൈംഗിക വൈകൃതങ്ങളിലേക്ക് നിര്‍ബന്ധിക്കപ്പെടുന്നു.. വിവേചനമേതുമില്ലാത്ത കൂടിക്കുഴയല്‍ പ്രേക്ഷകരില്‍ ഉളവാക്കുന്ന ജുഗുപ്സയാണ് ഏറ്റവും സ്വകാര്യമാവേണ്ടുന്ന അനുഭവ മണ്ഡലത്തെ പോലും ഫാസിസം കയ്യേറുന്നതിന്റെയും അശ്ലീലമാക്കുന്നതിന്റെയും രൂപകമാവുന്നത്. മൂന്നാമത്തെ അധ്യായമായ 'അമേദ്യത്തിന്റെ വലയം (Circle of Shit)' ജുഗുപ്സയെ അതിന്റെ പരകോടിയിലെത്തിക്കുന്നു. . കണ്ടിരിക്കുക തന്നെയും അറപ്പുളവാക്കുന്ന അനുഭവമായി മാറുന്ന ഈ ഭാഗത്ത് പീഡകരും പീഡിതരും ഒരു പോലെ അമേദ്യഭോജി/ഭോഗികളായി മാറുന്നു. വിസര്‍ജ്ജിക്കുന്നതിന്റെയും അത് ഒരു ശിക്ഷാ വിഭവവും ഒപ്പം വിശിഷ്ട വിഭവവും ആയി മാറുന്നതിന്റെയും വികൃത രാഷ്ട്രീയം (scatological vision) ഇതിലും ശക്തമായി ഫാസിസത്തിനു ഇനിയൊരു മെറ്റഫര്‍ സാധ്യമല്ല എന്ന പ്രഖ്യാപനം തന്നെയാണ്. ഈ ഭാഗത്തെ വിവാഹ സദ്യയുടെ മലീമസാനുകരണം ഈ ആറാടലിന്റെ അസംബന്ധത്തെ ഒന്നു കൂടി ഉറപ്പിക്കുകയും ചെയ്യുന്നു. അവസാന അധ്യായമായ 'രക്തത്തിന്റെ വലയം (Circle of Blood)' ജുഗുപ്സക്കപ്പുറം നഗ്നമായ ക്രൂരതയുടെയും ഹിംസയുടെയും ആഘോഷമാണ്. ശിക്ഷാമുറകളുടെ നടത്തിപ്പ് വികാര രഹിതവും ഏതാണ്ട് ആചാരബദ്ധവു (ritualistic)മായ അനുഷ്ടാനം പോലെയാവുന്നതും ഏതോ പ്രാകൃത ബലിയെ ഓര്‍മ്മിപ്പിക്കുന്നതും ഒരു വശത്ത്, മറു വശത്ത് അത് ഒളിഞ്ഞു നോക്കിയും ഒപ്പം അത് നല്‍കുന്ന ഉത്തേജനത്തില്‍ വൈകൃതങ്ങളില്‍ ഏര്‍പ്പെട്ടും ബോറടി മാറ്റുന്ന ഉന്നതന്മാരുടെ ചിത്രം. കണ്ണ് ചൂഴ്ന്നും, നാക്ക് ചേദിച്ചും പച്ചമാംസത്തില്‍ പഴുപ്പിച്ച ഇരുമ്പുകൊണ്ട് കുത്തി വെന്ത മണം ആസ്വദിച്ചും അരും കൊലകള്‍ നടത്തിയും ഒരു ബലിക്കളം തീര്‍ക്കുമ്പോള്‍ ഏതോ ഭ്രമാത്മക ലോകത്തെന്ന പോലെ ക്യാമറയുടെ അവധാനതയും പശ്ചാത്തല സംഗീതം പെട്ടെന്ന് നിലയ്ക്കുന്നതും വല്ലാത്തൊരു വീര്‍പ്പുമുട്ടലുണ്ടാക്കും . കുറ്റബോധം കൊണ്ട് മുകള്‍ നിലയില്‍ നിന്ന് ചാടി മരിക്കുന്ന പിയാനോ വായനക്കാരി അപ്പോള്‍ ഒരു സ്വാഭാവിക പ്രതികരണ സത്യവുമാണ്. ചിത്രാന്ത്യത്തിലെ അര്‍ത്ഥ ശൂന്യമായ വികലനൃത്തച്ചുവടുകള്‍ അധികാര പ്രമത്തതക്കും ശുദ്ധ ഭ്രാന്തിനുമിടയിലെ അയഥാര്‍ത്ഥമായ അതിര്‍ വരമ്പിലാണ് ഫാസിസം ഇടം പിടിക്കുന്നതെന്ന് കൂടി സൂചിപ്പിക്കുന്നു.ഏറെ ആഴത്തിലുള്ള പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിഷയമാകേണ്ടതാണ് അധികാര പ്രമത്തതയുടെ ഊടുവഴികള്‍ എങ്ങനെയാണ് ഓരോ വ്യക്തിയിലൂടെയും ഇടം കണ്ടെത്തുന്നതെന്നതും സമൂഹം ഗോത്രമനസ്ഥിതിയിലേക്കും അന്ധമായ കീഴടക്കല്‍ മനോഭാവത്തിലേക്കും പരിവര്‍ത്തിക്കപ്പെടുന്നതെന്നതും.. ലോകം കണ്ട സര്‍വ്വനാശകാരി കളായ സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉണ്ടായതും വ്യാപിച്ചതും ഈ മനോഭാവത്തില്‍ നിന്നാണെന്നത് വിസ്മരിക്കാവതല്ല . നിതാന്ത ജാഗ്രത എന്ന കനം കുറഞ്ഞ പ്രതലത്തില്‍ വേണം സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും അതിജീവനത്തിന്റെ കോട്ട പണിയുക . ഏറ്റവും മാനുഷികമെന്നു കൊട്ടി ഘോഷിക്കപ്പെട്ട ദര്‍ശനങ്ങള്‍ പോലും അപരനെ അന്യവല്‍ക്കരിക്കുന്നതിലും നിഗ്രഹിക്കുന്നതിലും ഉന്മാദം കണ്ടെത്തിയ പോയ നൂറ്റാണ്ടിന്റെ അനുഭവ പാഠങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പും മറ്റൊന്നല്ല.

(പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത് 
ലോഗോസ് ബുക്സ് പേജ് : 40-47
186 പേജുകള്‍, വില 190 രൂപ
To purchase, contact ph.no:  8086126024 )


No comments:

Post a Comment