Featured Post

Saturday, May 17, 2025

The Doves Necklace by Raja Alem

 പുണ്യ നഗരിയുടെ പെണ്ണെഴുത്ത്.




(അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ വനിതാ നോവലിസ്റ്റ് റജാ ആലമിന്റെ പുരസ്കൃത കൃതിയായ ‘ദി ഡോവ്സ് നെക്ക് ലെസ്’ എന്ന ഇതിഹാസ മാനമുള്ള ബൃഹദ് നോവലിനെ കുറിച്ച്. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി പുണ്യ നഗരിയുടെ പശ്ചാത്തലത്തില്‍ വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് നോവല്‍ മുന്നോട്ടു വെക്കുന്നത്.)

 

മക്ക ന്യുയോര്‍ക്കാണ്പാരീസാണ്മക്ക അതിനു സമാനമായ മറ്റേതു നഗരവും പോലെയാണ്. മക്കയുടെ മകള്‍കുടുംബത്തില്‍നിന്ന് ക്രൂസര്‍ എന്ന് പെരുകിട്ടിയ ഒരാളെന്ന നിലയില്‍, ഞാന്‍ പാരീസില്‍ വന്നപ്പോള്‍ മക്കയെ കൂടെ കൊണ്ടുപോന്നു. ഞാന്‍ മക്കയിലായിരിക്കുമ്പോള്‍ പാരീസിനെ കൂടെകൊണ്ടുപോകുന്നു. രണ്ടിനുമിടയില്‍ ഒരു സംഘര്‍ഷവും ഞാന്‍ കാണുന്നില്ല. മക്ക ഒന്നാമതായി ഒരു കോസ്മോപോളിറ്റന്‍ സമൂഹമാണ്‌. ഞാന്‍ The Doves Necklace എഴുതിയപ്പോള്‍ അതൊരുതരം വിടവാങ്ങലായിരുന്നു. അത് ഞാന്‍ മക്കയെകുറിച്ചെഴുതുന്ന അവസാനത്തെ പുസ്തകമാണ്. അതില്‍ ആ മലനിരകളില്‍ അടക്കപ്പെട്ട എഴുപതു പ്രവാചകരെ മുഴുവന്‍ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ ശ്രമിച്ചു. ആദാമിനേയും ഹവ്വയെയും നോഹയെയും ഒരുമിച്ചു കൂട്ടണമായിരുന്നു എനിക്ക്. ഈ പുസ്തകത്തിലൂടെ മക്കയെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ആര്‍ക്കുവേണ്ടിയാണ് എഴുതുന്നതെന്ന് എനിക്കറിയില്ല, ഒരുപക്ഷെ  മക്കക്കു വേണ്ടിയായിരിക്കാം ഞാനെഴുതുന്നത്. എഴുതുമ്പോള്‍ ഞാന്‍ വായനക്കാരെയോ വിമര്‍ശകരെയോ അഥവാ മറ്റാരെയെങ്കിലും കുറിച്ചോ ചിന്തിക്കാറില്ല. ഞാന്‍ മുഴുവനായും എന്നിലൂടെ ചലിക്കുന്ന ആ സ്വരങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. എന്റെ സ്വരത്തിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്ന ഈ നഗരത്തിന്റെ ... എഴുതുക എന്നത് എനിക്ക് നിലനില്‍ക്കുന്നതിനുള്ള ഒരു കാരണമാണ്. ഞാന്‍ എഴുതുന്നുഅതുകൊണ്ട് ഞാനുണ്ട്.” റജാ ആലം (https://www.youtube.com/watch?v=Xc9dqPr5AiU)

നാഗിബ് മെഹ്ഫൂസ് സാഹിത്യ നോബല്‍ നേടിയതോടെ മുമ്പില്ലാത്ത വിധം ലോക ശ്രദ്ധയാകര്‍ഷിച്ച അറബ് നോവല്‍ സാഹിത്യത്തിന് 2007-ല്‍ അബുദാബി ആസ്ഥാനമാക്കി സ്ഥാപിതമായ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര പുരസ്കാരം (IPAF- International Prize for Arabic Fiction) വന്‍ കുതിപ്പാണ് നല്‍കിയത്. അറബ് ഭാഷയില്‍ എഴുതപ്പെട്ട കിടയറ്റ കൃതികള്‍ ഇന്ന് ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ആസ്വാദക ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ആദ്യമായി2011-ല്‍ഒരു വനിതയായ റജാ ആലമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്’, മൊറോക്കന്‍ നോവലിസ്റ്റ് മുഹമ്മദ്‌ ആചാരിയുടെ ‘ദി ആര്‍ച്ച്‌ ആന്‍ഡ്‌ ദി ബട്ടര്‍ഫ്ലൈ’ എന്നീ കൃതികള്‍ക്കായി പുരസ്കാരം പങ്കു വെക്കുമ്പോള്‍ അത് മെരിറ്റില്‍ ഏറെ ഒരു ഇരട്ട പരിഭവം തീര്‍ക്കലാണ് എന്ന് വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു- അബു ദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുരസ്കാരത്തിന്റെ അധികൃതരില്‍ ആരോപിക്കപ്പെട്ട സ്ത്രീ എഴുത്തുകാരോടും മാഗ്രെബ് ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരോടും ഉണ്ടെന്നു പറയപ്പെട്ട വിവേചനമായിരുന്നു അവ. എന്നാല്‍ ഈ രണ്ടു ആരോപണങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ മറുപടി ലഭിക്കാന്‍ വായനക്കാര്‍ ഒന്നേ ചെയ്യേണ്ടതുള്ളൂ- ഉജ്ജ്വലമായ ഈ രണ്ടു പുസ്തകങ്ങളും വായിക്കുക എന്നതാണ് അതിനുള്ള മാര്‍ഗ്ഗം. അഫ്ഘാന്‍ പ്രതിസന്ധിയുടെയും ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള കുടുംബ ദുരന്തത്തിന്റെ കഥ പറയുന്ന മുഹമ്മദ്‌ ആചാരിയുടെ പുസ്തകത്തേക്കാള്‍ ഏറെ വിവാദങ്ങള്‍ക്കും ഫത്‌വകള്‍ക്കും സ്വാഭാവികമായും ഇടനല്‍കിയത് വിഷയത്തിന്റെ സ്ഫോടനാത്മക സ്വഭാവം കൊണ്ടും പശ്ചാത്തലത്തിന്റെ ഗുരുതര സംവേദനത്വം കൊണ്ടും സര്‍വ്വോപരി മോറോക്കൊയെക്കാള്‍ പതിന്മടങ്ങ്‌ യാഥാസ്ഥിതികമാന് സൌദി അറേബ്യ എന്നത് കൊണ്ടും പൊള്ളുന്ന തരത്തിലുള്ള റജാ ആലമിന്റെ ബ്രകൃഹദ് കൃതി തന്നെയായതു സ്വാഭാവികം. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് ‘ദി ഡോവ്സ് നെക്ക് ലെസ്’ മുന്നോട്ടു വെക്കുന്നത്.

 

പുണ്യ നഗരിയുടെ പരിസരം

 “ഈ പുസ്തകത്തെ മൊത്തമായെടുത്താല്‍ നിങ്ങള്‍ക്ക് തീര്‍ച്ചപറയാവുന്ന ഒരേയൊരു കാര്യം എവിടെയാണ് ജഡം കണ്ടെത്തിയത് എന്നത് മാത്രമായിരിക്കും.” റജാ ആലമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്’ എന്ന നോവലിന്റെ ആദ്യവാചകം നമുക്കിങ്ങനെ വായിക്കാം. ആഖ്യാതാവ് ‘പല ശിരസ്സുകളുള്ള പാത’ (The Lane of Many Heads- Abu al Roos)വിശുദ്ധ മക്കയിലെ ദരിദ്രവിഭാഗക്കാര്‍ പാര്‍ക്കുന്ന ഇടുങ്ങിയ ഒരു തെരുവാണ്. ‘രണ്ടു വീടുകള്‍ക്കിടയിലെ വിള്ളലില്‍’ കാണപ്പെട്ട നഗ്ന യുവതിയുടെ പ്രേതമാണ്‌ പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ ഒരു മര്‍ഡര്‍ മിസ്റ്ററിയുടെ സുഗമവായന പ്രതീക്ഷിച്ച് ആരും പുസ്തകത്തെ സമീപിക്കേണ്ടതില്ലെന്നു ആദ്യ വാചകം തന്നെ വായനക്കാരന് മുന്നറിയിപ്പ് നല്‍കുകയാണ്. വീഴ്ചയില്‍ പറ്റിയ പരിക്ക് കാരണം ആളെ തിരിച്ചറിയുക എന്നത് ഏറെ ദുഷ്കരമായിട്ടുണ്ട്; ഒപ്പം എന്തെങ്കിലും വിവരം നല്‍കാനായേക്കാവുന്ന, കൂടിനില്‍ക്കുന്നവരുടെ മൌനവും. തുടര്‍ന്നു നടക്കുന്ന നടപടികളില്‍ വിരലടയാളങ്ങളോ മറ്റു സൂചകങ്ങളോ കണക്കിലെടുക്കപ്പെടാതെ, കുറ്റാന്വേഷണത്തിന്റെ ബാലപാഠങ്ങള്‍ പോലും പരിഗണിക്കപ്പെടാതെ, സെല്‍ ഫോണില്‍ നിരന്തരം മുഴങ്ങുന്ന സ്ത്രീ ശബ്ദവുമായി അന്വേഷകന്‍ അലസ വാചകമടിയിലാണ്. മുറുമുറുക്കുന്ന ആളുകളെ അയാള്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്: മരിച്ചയാളെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കാനാവുന്നവര്‍ ചുരുങ്ങിയത് ഒരു വര്‍ഷക്കാലത്തെക്കെങ്കിലും നിയമക്കുരുക്കില്‍ പെട്ടുപോകും. എന്നാല്‍ ഡിറ്റക്റ്റീവ് നാസര്‍ അത്ര മോശക്കാരനുമല്ല. “ഒരു പ്രേതത്തിനു മേലുള്ള ഒരു തുള്ളി വിയര്‍പ്പ് മണത്തറിയാന്‍ കഴിയുന്നവന്‍” എന്നും “വിധിനാളില്‍ ട്രംപെറ്റ് മുഴക്കുന്ന പ്രധാന മാലാഖ” എന്നുമൊക്കെ അയാള്‍ വിവരിക്കപ്പെടുന്നുണ്ട്. ഈ കേസില്‍ പക്ഷെ അയാള്‍ ഇരയുടെ വീട്ടില്‍ അന്വേഷണം നടത്തുകയോ മറ്റോ ചെയ്യുന്നില്ല. പകരം തന്റെ ഓഫീസില്‍ കാത്തിരിക്കുന്നു, “ഒരോ ദിനവും ഇതുപോലെ ഡസന്‍ കണക്കിന് കേസുകള്‍ വന്നു- ഒന്നുകില്‍ കൊലയില്‍ മുദ്രവെക്കപ്പെട്ടത്‌, അല്ലെങ്കില്‍ ബലാല്‍ക്കാരത്തില്‍ വലിച്ചു തുറക്കപ്പെട്ടത്‌- എല്ലാം ഒടുവില്‍ തണുത്തുപോകും, ‘തിരിച്ചറിയപ്പെടാത്തത് എന്ന് സംശയിക്കപ്പെടുന്നത്’ എന്ന കുറിപ്പോടെ.” ഈ തണുപ്പന്‍ മട്ടിന്റെ അടിസ്ഥാനം ഒരു ലളിത യുക്തിയാണ്: ‘പല ശിരസ്സുകളുള്ള പാത’ സൌദി അറേബ്യയുടെ ഹൃദയഭൂമിയായ മക്കയിലാണ്; ഇവിടെ ഒരു സ്ത്രീയുടെ മാനം എന്നത് കുടുംബത്തിന്റെ അന്തസ്സുമായി അഭേദ്യ ബന്ധത്തിലാണ്; ഒരാളും ആ ജഡത്തെ തിരിച്ചറിയില്ല; അങ്ങനെ ഒരയല്‍ക്കാരന്റെ അന്തസ്സിനെ ചവിട്ടി മെതിക്കില്ല. ഇവിടെ ഒരു സ്ത്രീ മാനം കെട്ട നിലയില്‍ പെരുമാറുന്നതിനേക്കാള്‍- ജീവനോടെയായാലും അല്ലെങ്കിലും നഗ്നയായി കാണപ്പെടുക- ചെറിയ കുറ്റമാണ് ഒരു കൊലപാതകം.

 

കൊലപതകിയെയോ കൃത്യത്തിനു പിന്നിലെ ഉദ്ദേശത്തെയോ കണ്ടെത്താന്‍ ശ്രമിക്കുന്നതിനു പകരം കൊലപാതകത്തിന്റെ അന്ന് രാത്രി കാണാതായ, അയല്‍വാസികളും കൂട്ടുകാരികളുമായിരുന്ന രണ്ടു യുവതികളിലേക്ക് ഡിറ്റക്റ്റീവ് നാസര്‍ അല്‍ ഖഹ്ത്താനിയുടെ ശ്രദ്ധ പതിയുന്നു. അവരിലൊരാളാണോ ഇരയെന്ന് സ്വാഭാവികമായും അയാള്‍ സംശയിക്കുന്നു. അയല്‍വാസിയായ വിചിത്ര സ്വഭാവക്കാരന്‍ യൂസുഫിന്റെ പ്രണയമായിരുന്ന, ‘പല ശിരസ്സുകളുള്ള പാത’യിലെ ടൈം ബോംബ്‌’ എന്ന് ഒരു കഥാപാത്രം വിവരിക്കുന്ന, വീട് മുഴുവന്‍ കരികൊണ്ടുള്ള ചിത്രങ്ങള്‍ വരച്ചുവെച്ച അസ്സയാണോ അത്? അല്ലെങ്കില്‍, കുറ്റാന്വേഷകനു ആണ്ടു മുങ്ങാനും ഒരു വേള ഭ്രമിച്ചു വശാകാനും പാകത്തില്‍, തെറാപ്പിസ്റ്റ് ആയ ജര്‍മ്മന്‍ കാമുകന് അയച്ചതാവാന്‍ ഇടയുള്ള പ്രണയാര്‍ദ്രമായ ഒട്ടേറെ ഇ മെയില്‍ സന്ദേശങ്ങള്‍ വിട്ടുവെച്ചു അപ്രത്യക്ഷയായ സ്കൂള്‍ അധ്യാപിക ആയിഷയാണോ അത്? കൃത്യമായി പറയാനാവുക എല്ലാമറിയുന്ന ആഖ്യാതാവായ (omniscient narrator) ‘പല ശിരസ്സുകളുള്ള പാത’ക്ക് തന്നെയാണ്:  “മക്കയ്ക്ക് ഒരിക്കലും ഉറക്കം ഉണരേണ്ടതില്ല, കാരണം അവള്‍ ഒരിക്കലും ഉറങ്ങുന്നില്ല. അവള്‍ സ്വപ്നം കാണുന്നതേയുള്ളൂ, പ്രാര്‍ത്ഥനകളെയും പ്രദക്ഷിണം വെക്കുന്ന തീര്‍ഥാടകരുടെ കാലടി ശബ്ദത്തെയും.” എന്നാല്‍ മരിച്ചവരെയല്ല, ജീവിച്ചിരിക്കുന്നവരെ പിന്തുടരുന്നതിലാണ് തനിക്കു താല്‍പര്യമെന്ന് ‘പാത’ ദുരൂഹനാകുന്നു. “ഞാന്‍ നിങ്ങളോട് പറഞ്ഞു ഈ കഥ ഒരു ജഡത്തോടെയാണ് തുടങ്ങുകയെന്ന്, എന്നാല്‍ ഇതെന്റെ കഥയായതു കൊണ്ട് ജഡത്തെ തല്‍ക്കാലം മാറ്റിവെക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയും ജീവിച്ചിരിക്കുന്നവരെ തന്നെ പിന്തുടരാം എന്നിരിക്കെനമുക്കിപ്പോള്‍ മരിച്ചവരെയോര്‍ത്തു വിഷമിക്കാതിരിക്കാം,.” ഇത്തരം ഒരു നമ്പാന്‍ കൊള്ളാത്ത ആഖ്യാതാവിലൂടെയും (unreliable narrator) വേറെയും കഥാപാത്രങ്ങളുടെയും വീക്ഷണ കോണുകളിലൂടെയും  തുടര്‍ന്നുള്ള അഞ്ഞൂറോളം പുറങ്ങളിലായി ഇരയുടെ, ‘പാത’യുടെ, ചുറ്റുവട്ടങ്ങളുടെ, അന്തേവാസികളുടെ, വിശുദ്ധ നഗരത്തിന്റെ, പുണ്യ കേന്ദ്രമായ കഅബയുടെ, എന്ന് തുടങ്ങി ആഖ്യാനവുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും എല്ലാത്തിന്റെയും ചരിത്രത്തിലേക്കും നിഗൂഡതകളിലേക്കും ഇരുണ്ട രഹസ്യങ്ങളിലേക്കും ദിനം പ്രതി അറ്റമില്ലാത്ത ചുഴിപോലെ വിശുദ്ധ കഅബയെ ചുറ്റിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ പാപമോചനാര്‍ഥികളിലേക്കും നോവല്‍ ചുഴിഞ്ഞു പോകുന്നു. മക്കയെ “ഒരു പ്രാവ്, അതിന്റെ കഴുത്തില്‍ മനുഷ്യകുലത്തിന്റെ വര്‍ണ്ണരാജികളെ മുഴുവന്‍ വെല്ലുന്ന നിറങ്ങളിലുള്ള വരകളുണ്ട്” എന്ന് നോവലില്‍ വിവരിക്കുന്നുണ്ട്. റജാ ആലം അഭിമുഖത്തില്‍ പറയുന്നത് ഇതോടു ചേര്‍ത്തു വായിക്കാം: “മക്ക ന്യു യോര്‍ക്ക് ആണ്, പാരീസ് ആണ്, മക്ക അതിനു സമാനമായ മറ്റേതു നഗരവും പോലെയാണ്. മക്കയുടെ മകള്‍, കുടുംബത്തില്‍ നിന്ന് ‘ക്രൂസര്‍’ എന്ന് പേരുകിട്ടിയ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പാരീസില്‍ വന്നപ്പോള്‍ മക്കയെ കൂടെ കൊണ്ടുപോന്നു. ഞാന്‍ മക്കയില്‍ ആയിരിക്കുമ്പോള്‍ പാരീസിനെ കൂടെ കൊണ്ടു പോകുന്നു. രണ്ടിനുമിടയില്‍ ഒരു സംഘര്‍ഷവും ഞാന്‍ കാണുന്നില്ല. മക്ക ഒന്നാമതായി ഒരു കോസ്മോപോളിറ്റന്‍ സമൂഹമാണ്. ഞാന്‍ ‘ദി ഡോവ്സ് നെക്ക് ലേസ് എഴുതിയപ്പോള്‍ അതൊരു തരം വിട വാങ്ങല്‍ ആയിരുന്നു. അത് ഞാന്‍ മക്കയെ കുറിച്ചെഴുതുന്ന അവസാനത്തെ പുസ്തകമാണ്. അതില്‍ ആ മലനിരകളില്‍ അടക്കപ്പെട്ട എഴുപതു പ്രവാചകരെ മുഴുവന്‍ ഒരുമിച്ചു കൂട്ടാന്‍ ഞാന്‍ ശ്രമിച്ചു. ആദാമിനേയും ഹവ്വയെയും നോഹയെയും ഒരുമിച്ചു കൂട്ടണമായിരുന്നു എനിക്ക്. ഈ പുസ്തകത്തിലൂടെ മക്കയെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ആര്‍ക്കുവേണ്ടിയാണെഴുതുന്നത് എന്നെനിക്കറിയില്ല, ഒരു പക്ഷെ മക്കയ്ക്ക് വേണ്ടിയായിരിക്കാം ഞാന്‍ എഴുതുന്നത്‌. ഒരു പക്ഷെ മക്കയായിരിക്കാം എന്നിലൂടെ എഴുതുന്നത്. എഴുതുമ്പോള്‍ ഞാന്‍ വായനക്കാരെയോ വിമര്‍ശകരെയോ അഥവാ മാറ്റാരെയെങ്കിലും കുറിച്ചോ ചിന്തിക്കാറില്ല. ഞാന്‍ മുഴുവനായും എന്നിലൂടെ ചലിക്കുന്ന ആ സ്വരങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. എന്റെ സ്വരത്തിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്ന ഈ നഗരത്തിന്റെ.”

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംഘര്‍ഷം മുതല്‍, മതം, സ്ത്രീ, കുടുംബം, നഗര വികസനം, തുടങ്ങിയ നമ്മുടെ കാലഘട്ടത്തിന്റെ എല്ലാ പ്രശ്നങ്ങളെയും ആ കഥകളുടെ അരങ്ങായിത്തീരുന്ന നഗരത്തിന്റെ ശബ്ദത്തിലൂടെ റജാ ആലം സമീപിക്കുന്നുണ്ട്: പ്രണയത്തിന്റെ, ഭ്രാന്തിന്റെ, സമചിത്തതയുടെ, പുരുഷന്റെ, പീഡകന്റെ, ഇരയുടെ കഥകള്‍. സ്ത്രീയെ തകര്‍ന്നവളായും ശക്തയായും അത് അവതരിപ്പിക്കുന്നു. അത് ജീവിതത്തില്‍ നിന്നുള്ള കഥകള്‍, ജീവിതത്തെ കുറിച്ചുള്ള കഥകള്‍ കണ്ടെത്തുന്നു.

“എഴുതുക എന്നത് എനിക്ക് നിലനില്‍ക്കുന്നതിനുള്ള ഒരു കാരണമാണ്. ഞാന്‍ എഴുതുന്നു, അതുകൊണ്ട് ഞാനുണ്ട്. ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നു, ജീവിതം സുന്ദരമാണ് എന്ന് വിശ്വസിക്കുന്നു. നമുക്ക് എല്ലാ നാശങ്ങളുടെയും പ്രതിബിംബങ്ങള്‍ക്കിടയിലും സൌന്ദര്യം കണ്ടെത്താനാകും. ജീവിതം എന്നെ ത്രസിപ്പിക്കുന്നു, അതിനെ കുറിച്ചാണ് എനിക്ക് എഴുതാനുള്ളത്, ഈ അത്ഭുതത്തെ കുറിച്ച്.” (https://www.youtube.com/watch?v=Xc9dqPr5AiU)

ഹിംസാത്മകമാകുന്ന സ്ത്രീ വിരുദ്ധത

സ്ത്രീവിദ്വേഷംഹിംസാത്മകതയുടെ വിശദീകരണമേതുമില്ലാത്ത പുരുഷ വിസ്ഫോടനങ്ങള്‍അടിമുടി മൂടിയ വസ്ത്രങ്ങളില്‍ വീര്‍പ്പുമുട്ടുന്നരക്ഷാമാര്‍ഗ്ഗം തേടുന്ന സ്ത്രീകള്‍ - ‘പാത’യുടെ കഥകളില്‍ പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കുന്ന മാതൃകകള്‍ ഇവയാണ്. സ്ത്രീകള്‍ വാതിലുകള്‍ക്ക് പിറകില്‍ അദൃശ്യരും ശബ്ദമില്ലാത്തവരും ആയി ചരിക്കുന്നു. അവര്‍ വെറുക്കപ്പെട്ടവരാണ്ചകിതരും വിസ്മൃതരുമാണ്. എന്നാല്‍ അസ്സ തന്റെ കരികൊണ്ടെഴുതിയ ചിത്രങ്ങളില്‍ വിമോചന സ്വപ്‌നങ്ങള്‍ വരച്ചുവെക്കുന്നു. പെണ്ണുടലിന്റെ മൂല്യം വിളംബരപ്പെടുത്തുന്നു. ആയിഷയുടെ ഇ മെയിലുകള്‍ ആവട്ടെജീവിതേച്ഛയെ വെളിപ്പെടുത്തുകയും ലൈംഗിക ചോദനകളെ മറയില്ലാതെ ആവിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ പ്രകോപനകരമായിരിക്കുന്നു. ഇ മെയിലുകളിലൂടെ കടന്നു പോകുന്ന അന്വേഷകന്‍ ചിന്തിക്കുന്നുണ്ട്: “അവളെ മരണ ശിക്ഷക്ക് വിധേയയാക്കേണ്ടതുണ്ട്.” ആയിഷ എന്ന പദത്തിന്റെ അര്‍ഥം ജീവസ്സുള്ളത് എന്നതാണെന്ന് നോവലില്‍ പലവുരുവിശേഷിച്ചും അവസാന ഭാഗങ്ങളില്‍സൂചിതമാകുന്നുമുണ്ട്. ഉടുപുടവയില്ലാതെ കാണപ്പെട്ടതിനു സഹോദരിയെ പിതാവ് തലക്കടിച്ചു കൊല്ലുന്നത്‌ കാണേണ്ടിവന്ന ബാല്യ സ്മൃതിയുണ്ട് നാസറിന്. പിതാവും മകളും തമ്മില്‍ ഉരിയാടുകയുണ്ടായില്ല, ഏതു സാഹചര്യത്തിലാണ് അവള്‍ ആ രൂപത്തില്‍ വീട്ടിലെത്തിയത് എന്ന് ചോദ്യമുണ്ടായില്ല, ഒരു കോഫി പാത്രം കൊണ്ട് മിന്നല്‍ വേഗത്തില്‍ തലയ്ക്കു നല്‍കപ്പെട്ട പ്രഹരം മാത്രം. കുടുംബ ബന്ധുവായ ഒരു സ്ത്രീ അധികൃതരോട് വസ്തുതുതകള്‍ വെളിപ്പെടുത്തിയെങ്കിലും മരണകാരണം ആസ്തമ കൂടിയത് എന്ന് രേഖപ്പെടുത്തപ്പെട്ടു. പിതാവ് മകളെ കൊന്നതല്ല, അയല്‍വാസികള്‍ മകളെ നഗ്നയായി കണ്ടതിന്റെ നാണക്കേടാണ് കുടുംബത്തിന്റെ ബാധ്യതയായതും. ഉമ്മു അല്‍ സഅദിന്റെ നാലു ആങ്ങളമാര്‍ സ്വത്തു വിഭജനം ഒഴിവാക്കാന്‍ അവളെ അറയില്‍ പൂട്ടിയിടുകയും ആപ്പിള്‍ കഷണങ്ങള്‍ മാത്രം നല്‍കി കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്നു. മരിച്ചുവെന്ന ധാരണയില്‍ തെരുവുനായ്ക്കള്‍ക്ക് ഇട്ടുകൊടുക്കുന്ന ഉടലില്‍ നിന്ന്,  ആങ്ങളമാര്‍ ഒരിക്കലും നോക്കാനിടയില്ലെന്നു ഉറപ്പുള്ള കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ഉമ്മയുടെ ആഭരണങ്ങളുമായി രക്ഷപ്പെടുന്ന ഉമ്മു അല്‍ സഅദ് ആയുസ്സിന്റെ ബലം കൊണ്ട് അതിജീവിക്കുന്നു.

 

അസ്സയും ആയിഷയും തമ്മിലുള്ള രാഗ ദ്വേഷ ബന്ധങ്ങളുടെ കെട്ടുപാടുകള്‍ നോവലിലെ ഏറ്റവും മനോഹരമായ ധാരയാണെങ്കിലും, മുഖ്യ ആഖ്യാതാവായ ‘പല ശിരസ്സുകളുള്ള പാത’യെ പോലെത്തന്നെ അനേകം കൈവഴികളും അത്രമേല്‍ വഴിത്തെറ്റുകളും ഇതിവൃത്ത ഘടനയെ സങ്കീര്‍ണ്ണമാക്കുന്നത് കൊണ്ട് ഏകാഗ്രതയുടെ ഒരു പ്രതീതി പോലും വായനക്കാര്‍ക്ക് വഴികാട്ടുന്നില്ല. “തുര്‍ക്കി മദാമ്മമാരുടെ, അനാഥരുടെ, ഓട തൂപ്പുകാരുടെ, ഇളക്കിമാറ്റാവുന്നതോ അല്ലാത്തതോ ആയ കാലുകളുള്ള ബൊമ്മളുടെ, പൂര്‍വ്വികരെ കുറിച്ചോ അഴുകിയ മാംസത്തെ കുറിച്ചോ ഉള്ള വാര്‍ത്താ പത്ര ലേഖനങ്ങളുടെ, മൂടുപടമിട്ട സത്വങ്ങളുടെയോ സ്വപ്നാടകരുടെയോ കഥകളുടെ, ഉന്മാദത്തിന്റെ വക്കിലുള്ള കഥാപാത്രങ്ങളുടെ അതിപ്രസരം മൂലം – നാസറിന് പോലും ‘ഏതാണ് യഥാര്‍ത്ഥം, ഇതാണ് മിഥ്യ എന്ന് പറയാനാവാത്ത’ അവസ്ഥയായിരുന്നു- അത് പലപ്പോഴും കുഴഞ്ഞുപോകുന്നു. ഒരു നിഗൂഡ ഏലസ്സും നഷ്ടപ്പെട്ട താക്കോലും സുതാര്യമല്ലാത്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും കൂടി ഇതോടൊക്കെ ചേര്‍ന്ന് വരുമ്പോള്‍ വിശദാംശങ്ങളുടെ സമ്പന്നത സംവേദനത്തിന് അമിതഭാരമാകാതെ വയ്യ.” എന്ന് നിരീക്ഷിക്കപ്പെട്ടത് കൃത്യമാണ് (https://www.nyjournalofbooks.com/book-review/doves). എന്നാല്‍ ഇത്തരം തീക്ഷ്ണമായ കഥകള്‍ അവയുടെ സാകല്യത്തില്‍ പകര്‍ന്നു നല്‍കുന്ന അനുഭവ മണ്ഡലം തന്നെയാണ് വിശുദ്ധ നഗരത്തിന്റെ കാണാപ്പുറങ്ങളുടെ, വിശേഷിച്ചും പെണ്‍സഹന പര്‍വ്വങ്ങളുടെ അറിയപ്പെടാത്ത ലോകത്തിലേക്കുള്ള നിഴലും വെളിച്ചവുമാകുന്നത്. ഒരു ചലചിത്രകാരന്റെ/കാരിയുടെ കയ്യിലെ ആ ‘അനിര്‍വ്വചിത ഘടകത്തെ (Mise-en-scène) പോലെ അവയോരോന്നും പ്രത്യേകത്തില്‍ കണ്ണിചേരാന്‍ മടിക്കുമ്പോള്‍ സാമാന്യത്തില്‍ തീവ്രമായി പരസ്പരം സംവദിക്കുന്നു. ഇരയുടെ വസ്തുനിഷ്ഠ വിവരങ്ങള്‍, കാണാതായ ആയിഷയുടെ പാലായനം, കുറ്റാന്വേഷകന്റെ ആത്യന്തിക കണ്ടെത്തലുകള്‍ തുടങ്ങിയവയൊക്കെ നോവലിന്റെ ആദ്യ വാചകത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേ സമയം, ഇതിവൃത്ത ധാരകളിലെ ഈ അത്യാധിക്യം ആധുനിക ഇസ്ലാം നേരിടുന്ന സംഘര്‍ഷങ്ങള്‍, വിശേഷിച്ചും സ്ത്രീയുടെ അവസ്ഥയെന്ന കേന്ദ്ര പ്രമേയം, നിരീക്ഷിക്കുന്നതില്‍ നോവലിസ്റ്റിന്റെ ശ്രദ്ധയെ ബാധിക്കുന്നില്ല. പുറമേക്കാര്‍ക്ക് ഉള്ളതിലുമേറെ വിലക്കുകള്‍ നേരിടേണ്ടി വരുന്ന, ജനാലക്കല്‍ പോലും മുഖം വെളിയില്‍ കാണിക്കാനാവാത്ത മക്കയിലെ സ്ത്രീജീവിതം, ഖുറാനും അനുബന്ധ മത ഗ്രന്ഥങ്ങളും ഒഴിച്ചുള്ള പുസ്തകങ്ങള്‍ പോലും വിലക്കപ്പെട്ട അവസ്ഥ, നെയില്‍ പോളിഷോ വര്‍ണ്ണ റിബ്ബനുകളോ മുത്തുമാലയോ ഉപയോഗിക്കാനാവാത്ത അലങ്കാര നിഷേധങ്ങള്‍, പുരുഷ രക്ഷാധികാരിയോടൊപ്പമല്ലാതെ യാത്രാനുമതിയില്ലായ്ക, പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്കൊഴിച്ചു പര്‍ദ്ദയില്‍ പോലും ഫോട്ടോ എടുക്കാനുള്ള വിലക്ക്- എല്ലാം ചേര്‍ന്ന് സ്ത്രീയെ തനിക്കു തന്നെയും ഒരു പ്രേത സാന്നിധ്യമാക്കി തീര്‍ക്കുന്നു. ആദ്യ രാത്രിയില്‍ മുഖമില്ലാതെ ബന്ധപ്പെടെണ്ടി വരുന്ന അസ്സയുടെ ചിത്രം നോവലിലുണ്ട്: “തന്റെ അബായ ഊര്‍ന്നുപോയത് അവള്‍ക്കു പ്രശ്നമായിരുന്നില്ല, എന്നാല്‍ അവള്‍ തന്റെ മുഖാവരണത്തില്‍ മുറുകെ പിടിച്ചു. അയാള്‍ മുഖമില്ലാത്ത ഒരു ഉണ്മയോട് ലൈംഗിക ബന്ധം നടത്തുകയായിരുന്നു. അയാള്‍ക്കതിന്റെ ആകൃതിയെ സങ്കല്‍പ്പിക്കാനേ കഴിഞ്ഞില്ല- ഒരു എട്ടു വയസ്സുകാരിയെന്ന നിലയിലെ അസ്സയുടെ രൂപത്തെമാത്രമല്ലാതെ, അന്നാണ് അയാള്‍ ഒടുവില്‍ അവളുടെ മുഖം കണ്ടിരുന്നത്‌.” ഒരു ഉപഗ്രഹ ടി. വി. യുടെ സഹായമില്ലാതെ ഈ പെണ്‍കുട്ടികളെങ്ങനെയാകും സ്വപ്‌നങ്ങള്‍ ഉരുവപ്പെടുത്തുകയെന്നു അവര്‍ ഉറങ്ങുന്ന ഘട്ടത്തില്‍ അവരുടെ കണ്‍പോളകള്‍ വിടര്‍ത്തി പരിശോധിക്കണമെന്ന് ഒരു കഥാപാത്രം വിസ്മയിക്കുന്നുണ്ട്.

ആഖ്യാന സ്വരങ്ങളിലെ വ്യക്തിമുദ്രകള്‍

നോവല്‍ ഉപയോഗപ്പെടുത്തുന്ന വ്യത്യസ്ത ആഖ്യാന സ്വരങ്ങള്‍ ശൈലീപരമായും ഭിന്നമാണ്‌ എന്ന് വ്യക്തമാണ്. അസ്സയോടുള്ള ആജീവനാന്ത പ്രണയമാണ് യൂസുഫിന്റെ പെരുമാറ്റങ്ങളിലെ വൈചിത്ര്യങ്ങളെ നിര്‍വചിക്കുന്നതെങ്കില്‍ അയാളുടെ ഡയറിക്കുറിപ്പുകളിലെ ഭാഷ ഒരു ദുരന്ത പ്രണയത്തിനും ഉന്മാദത്തിനും ചേരും വിധം കാവ്യാത്മകവും സ്വപ്ന ബിംബങ്ങള്‍ നിറഞ്ഞതുമാണ്. “എന്റെ തൂലികാനാമം യൂസുഫ് ഇബ്ന്‍ അനാഖ്, കടലാഴങ്ങളില്‍ നിന്ന് മത്സ്യങ്ങളെ പറിച്ചെടുത്ത് സൂര്യന്റെ കണ്ണില്‍ അവയെ ഉണക്കി വറുത്തെടുക്കുന്നവന്‍, എന്റെ ശിരസ്സില്‍ നിന്ന് ഞാനയക്കുന്ന സാര്‍ത്ഥവാഹക സംഘങ്ങള്‍ക്ക് എന്റെ പാദങ്ങളിലെത്താന്‍ ദിവസങ്ങളെടുക്കും, അവിടെ അവ കണ്ടെത്തും, എന്നെ ശല്യം ചെയ്യുന്നതില്‍ നിന്ന് പിഴുതു മാറ്റാന്‍ ഞാനയച്ച ഈച്ചകള്‍ യഥാര്‍ത്ഥത്തില്‍ ചെന്നായകള്‍ ആണെന്ന്. ഞാനാണ് നോഹയുടെ പ്രളയത്തെ അതിജീവിച്ച ആ ഒരാള്‍. അതെന്റെ അരക്കെട്ടു വരെ പോലും വന്നിരുന്നില്ല. ഞാനാണ് കാലങ്ങളിലൂടെ സഞ്ചരിക്കുകയും ഇസ്രയേല്യരെ മരുഭൂവില്‍ കണ്ടെത്തുകയും ചെയ്തയാള്‍, ഒരു മലയുടെ വലിപ്പമുള്ള ശിലയെ ഉയര്‍ത്തിയവന്‍, അവരെ സംരക്ഷിക്കാന്‍ മോശെ ദൈവത്തോട് പ്രാര്‍ഥിച്ചില്ലായിരുന്നെങ്കില്‍ അതവരെ ചതച്ചരച്ചേനെ.ആ ശിലക്ക് ഒറ്റ നിമിഷം കൊണ്ട് തുള സൃഷ്ടിക്കപ്പെടുകയും അതെന്റെ കഴുത്തില്‍ ഒരു വലയം പോലെ വീഴുകയും ചെയ്തു. ഉമ്മുല്‍ ഖുറാ പത്രത്തില്‍ ഞാനെഴുതിയ കോളം എന്റെ പേരിന്റെ ഉടമ അവാജ് ബിന്‍ അനാഖിനുള്ള അര്‍ച്ചനയാണ്.” തെരുവിന്റെ ആഖ്യാനത്തില്‍ മാജിക്കല്‍ റിയലിസത്തിന്റെയും നോയിറിഷ് പരുക്കന്‍ ശൈലിയുടെയും മിശ്രണം പ്രകടമാണെന്നും മുറകാമി, ബോലാനോ, ഉംബെര്‍ട്ടോ എക്കോ, ബോര്‍ഹെസ്, പോല്‍ ആസ്റ്റര്‍ തുടങ്ങിയവരുടെ സ്വാധീനം റജായുടെ ശൈലിയിലുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (https://thinkaboutreading.wordpress.com/2017/06/18/the-doves-necklace/). ഇസ്ലാമിക് മിത്തോളജിയിലും  സംസ്കൃതിയിലും വേരുകളുള്ള പ്രതീകാത്മകത പാശ്ചാത്യ വായനക്കാര്‍ക്ക് അത്ര സുപരിചിതമായി അനുഭവപ്പെടാനിടയില്ല എന്ന നിരീക്ഷണവും ഉണ്ട്: “.. ഏറെ സ്വപ്നങ്ങളോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഞാന്‍ പ്രലോഭിപ്പിച്ചു വരുത്തിയ ആളുകള്‍.. അവരുടെ കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും വിട്ടു പോരുകയും ഇവിടെ ഈച്ചകളെ പോലെ ആര്‍ക്കുകയും ചെയ്യുന്നു.. (അവര്‍) എന്റെ രക്തം ഊറ്റിക്കുടിക്കുമ്പോള്‍ ഞാന്‍ അവരുടെ ജീവനെയും സ്വപ്നങ്ങളെയും വിഴുങ്ങുന്നു, ഞാന്‍ ദുഷ്ടനായ ഒരു കിഴവനാണ്. ഞാനവരുടെ യുവത്വം സ്വന്തമാക്കുകയും എന്റെ അഴുകിയ ജീര്‍ണ്ണത പകരം നല്‍കുകയും ചെയ്യുന്നു.” ആയിഷയുടെ ഈ മെയില്‍ ആഖ്യാന ഭാഗങ്ങളില്‍ റജാ ആലമിന്റെ ശൈലി അങ്ങേയറ്റത്തെ ലൈംഗിക രഹസ്യാത്മകതയും വിവേചനവും നിലനില്‍ക്കുന്ന സമൂഹത്തിന്റെ സ്വാഭാവിക ചോദനകളുടെ ബഹീര്‍സ്ഫുരണം പോലെ ഏറെ ആസക്തിദ്യോതകമായ (sensual) ഭാഷയിലാണ്. “അയാളുടെ മന്ത്രണങ്ങള്‍ എനിക്കങ്ങു മനസ്സിലാകുന്നില്ല. “പുരുഷന്മാര്‍ നിന്റെ ചുണ്ടുകളെ ചുംബിക്കുന്നത് സ്വപ്നം കണ്ടേക്കാം, എന്നാല്‍ ഈ പാദങ്ങള്‍ക്കപ്പുറം ഒന്നിനെയും സ്വപ്നം കാണാന്‍ എനിക്ക് ധൈര്യമില്ല. എന്റെ മുഖത്തിനു മേല്‍ കഴുകിക്കൊണ്ട് എന്റെ ചുണ്ടുകള്‍ക്ക് മുകളില്‍ പായുന്ന നിന്ന്റെ പാദം.” ഇയാളുടെ അതീവ ഗതികേട് ആസ്വദിച്ചു പോകുന്നതിനു ദൈവം എന്നെ ശിക്ഷിക്കുമെന്ന ഭയത്തില്‍ ഞാന്‍ ഞെട്ടിത്തരിക്കുന്നു. എന്റെ പാദത്തിനു മുകളിലേക്ക് ഒന്നിനെയും കാമിക്കാന്‍ ധൈര്യപ്പെടാത്ത ഇതേ മനുഷ്യന്റെ.” ഒരേ സമയം തങ്ങളുടെ ലൈംഗിക ചോദനകളില്‍ അഭിരമിച്ചു പോകുക, ഒപ്പം പരമ്പരാഗത മൂല്യ വിചാരം ഉത്പാദിപ്പിക്കുന്ന കുറ്റബോധത്തിന്റെ പിടിയില്‍ പെട്ട് പോകുകയും ചെയ്യുക – കുറിപ്പുകളില്‍ നാസറിന് അനുഭവപ്പെടുന്ന ഈ ‘വിശുദ്ധ കന്യക/ വേശ്യ’ സംത്രാസം (Madonna/whore complex) വിശുദ്ധ നഗരിയില്‍ നിന്ന് വിലക്കപ്പെട്ട ഉടല്‍ ചോദനകളിലേക്കും തിരിച്ചും ഇടറിനീങ്ങുന്ന മനോനിലയെ വെളിപ്പെടുത്തുന്നു.

നോവലിന്റെ പശ്ചാത്തലം സമകാലികമാണെങ്കിലും ഉടനീളം മായികമായ ആ ബൈസന്റൈന്‍ അന്തരീക്ഷ പരിസരം നിലനിര്‍ത്തിയിട്ടുണ്ട് എന്നും കാതറിന്‍ ഹാള്‍സ്ആദം താലിബ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സൂക്ഷ്മ ഇംഗ്ലീഷ് വിവര്‍ത്തനം അത് നഷ്ടപ്പെടുത്തിയിട്ടില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (https://www.wordswithoutborders.org/book-review/raja-alems-the-doves-necklace - Lori Feathers). മുഖ്യ ആഖ്യാതാവ് നേരത്തെ സൂചിപ്പിച്ച പോലെ ഒരു തെരുവാണെങ്കിലും കഥ മുന്നോട്ടു പോകുമ്പോള്‍ ഈ ആഖ്യാനസ്വരം ദുര്‍ബ്ബലമാകുന്നത് പുതിയ അംബരചുംബികളുടെയും ആര്‍ഭാട ഹോട്ടലുകളുടെയും നിര്‍മ്മിതിക്കായി വീടുകളും കടകളും ഇടിച്ചു നിരത്തിത്തുടങ്ങുന്നതോടെയാണ്. പുതിയ നിര്‍മ്മാനക്കമ്പനികളുടെ പ്രലോഭനങ്ങളില്‍ വീണുപോകുന്ന നാസര്‍ തന്റെ വ്യക്തിപരമായ സത്യസന്ധതയോടൊപ്പം പ്രൊഫഷനല്‍ ആര്‍ജ്ജവം കൂടിയാണ് അടിയറ വെക്കുന്നത് എന്നും ഇത് മക്ക നഗരത്തിന്റെയും കുറെ കൂടി വലിയ അര്‍ത്ഥത്തില്‍ ഇസ്ലാമിക സമൂഹത്തിന്റെ തന്നെയും അപചയത്തിന്റെ ദൃഷ്ടാന്ത കഥയാണെന്നും ലോറി ഫെദേഴ്സ് കൂട്ടിച്ചേര്‍ക്കുന്നു. ആധുനിക വല്‍ക്കരണം വിവേചനമില്ലാത്ത രീതിയില്‍ പരമ്പരാഗത മൂല്യങ്ങളെ അട്ടിമറിക്കുന്നതിനെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ, പരമ്പരാഗത മൂല്യങ്ങള്‍ പുതുലോക വീക്ഷണങ്ങളെ ഉള്‍കൊള്ളേണ്ടതിന്റെ ആവശ്യകതയേയും നോവല്‍ മുന്നോട്ടു വെക്കുന്നു. മധ്യകാലത്തില്‍ കുരുങ്ങിപ്പോയ ഒരു നഗരമൊന്നുമല്ല മക്കയെന്നും അങ്ങോട്ടേക്ക് ആധുനികതയുടെ വെളിവുകള്‍ എത്തിയിട്ടുണ്ട് എന്നുമുള്ള ആദ്യ സൂചകങ്ങളായി നോവലില്‍ കാണാവുന്നത്‌ ഇമാം ദാവൂദിന്റെ മകനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ മുവാസ് സുഹൃത്ത് യൂസുഫിനെ കാണിക്കുന്ന തന്റെ ഗുരുവിന്റെ പടുകൂറ്റന്‍ വീട്ടിലെ ഫോട്ടോഗ്രാഫുകളിലാണ്. കാലങ്ങളിലൂടെ നഗരം കടന്നു പോയ പരിണാമങ്ങളും, ആത്മീയ ഭാവങ്ങള്‍ പിറകോട്ടും പരിഷ്കൃതിയുടെ ചിഹ്നങ്ങള്‍ മുന്നിലേക്കും വരുന്ന പുതിയ കാലവുമെല്ലാം അവയില്‍ വ്യക്തമാണ്. പഴയ പരമ്പരാഗത വൈവിധ്യങ്ങള്‍ ഏകതാനമായ കൊമെഴ്സ്യല്‍ കെട്ടിടങ്ങള്‍ക്കും ഗ്ലാസ്സിനും സ്റ്റീലിനും വഴിമാറിയത് നോവലില്‍ ഗൃഹാതുരതയോടെ നിരീക്ഷിക്കപ്പെടുന്നുണ്ട്.

 

ആയിഷ/ അസ്സ

ആയിഷയുടെ ലോകം മക്കയിലെ സ്ത്രീജീവിതം സാമ്പ്രദായികമായി അടയാളപ്പെടുത്തുന്ന ഒന്നേയല്ല. “അവള്‍ തന്റെ ജീവിതം മുഴുവന്‍ പുസ്തകങ്ങളുടെ പുറകെയാണ് ചെലവഴിച്ചത്‌. ഞാന്‍ പറയുന്നത്. ഒരു സ്ത്രീയുടെ കാര്യമാണ്. ഭൂമി പോലെ നന്നല്ലെങ്കില്‍, തന്റെ പുരുഷനെ സ്വീകരിക്കാന്‍ സമ്മതമല്ലെങ്കില്‍ ഒരു സ്ത്രീ ഒരു സ്ത്രീയേയല്ല. ആയിഷ നിലമായിരുന്നില്ല.. അവള്‍ പൊടി മാത്രമായിരുന്നു.” തികച്ചും സാമ്പ്രദായികേതരമായ മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ ഒരു സ്ത്രീക്കും രക്ഷപ്പെടാനാവാത്ത അടഞ്ഞ ലോകത്ത് അവള്‍ക്കുള്ളതും അത്തരം മാര്‍ഗ്ഗങ്ങളാണ്: അവളുടെ റൂമിന് ഒരൊറ്റ ജനാല പോലുമില്ല, വെളിച്ചത്തിന്റെ ഏക നുറുങ്ങ് ഓര്‍മ്മകളിലെ പ്രണയമാണ്. അല്ലെങ്കില്‍ സൈബര്‍ ഇടം നല്‍കുന്ന ഇ മെയില്‍ വിനിമയ സാധ്യത. കൂടാതെ നോവലില്‍ പേര്‍ത്തും പേര്‍ത്തും ഉദ്ധരിക്കപ്പെടുന്ന ഡി. എച്ച് ലോറെന്‍സിന്റെ ‘വിമിന്‍ ഇന്‍ ലവ്’ നല്‍കുന്ന ഭാവനാ ലോകവും. ഒരര്‍ത്ഥത്തില്‍ നോവലില്‍ എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കവചിത അസ്തിത്വത്തിന്റെ അതിരുകള്‍ ഭേദിക്കാനും ആത്മീയവും ഭൌതികവുമായ സ്വാതന്ത്ര്യത്തിന്റെ ലോകങ്ങളിലേക്ക് മുതിരാനും ശ്രമിക്കുന്നവരാണ്. ആയിഷയേയും യൂസുഫിനെയും പോലുള്ളവരില്‍ അതൊരു ബൌദ്ധിക ശ്രമം കൂടിയാവുന്നുമുണ്ട്. ഒരു ഘട്ടത്തില്‍ നാസര്‍ നേരിടുന്ന സംഘര്‍ഷം നോവലില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: “നാസര്‍ വെല്ലുവിളി നേരിടുകയായിരുന്നു: കലര്‍പ്പുകളില്‍ നിന്ന് ആത്മീയ ഡി എന്‍ ഏ യെ വേര്‍പ്പെടുത്തിയെടുത്ത് അസ്സയെ ആത്മഹത്യയുടെ കറയില്‍ നിന്ന് മോചിപ്പിക്കുക, അത് അബു അല്‍ റൂസിലെ മറ്റേതെങ്കിലും പെണ്‍കുട്ടിയിലേക്ക് കടത്തിവിടുക, അങ്ങനെ ആയിഷയെയും ഒഴിവാക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ തന്റെ ഹൃദയത്തില്‍ കുടിയേറിയ, മുമ്പൊരിക്കലും ഒരു സ്ത്രീയും- അഥവാ ഒരാളും- സംസാരിച്ചിട്ടില്ലാത്ത അടുപ്പത്തോടെ തന്നോട് സംസാരിക്കുന്ന സ്ത്രീയിലേക്ക് ശ്രദ്ധ പതിയാതെ നോക്കുക.” ആയിഷയില്‍ നിന്ന് വ്യത്യസ്തമായി നേരിട്ടൊരു ആഖ്യാന സ്വരമായി നാം അസ്സയെ കേള്‍ക്കുന്നതെയില്ല. മറ്റുള്ളവരുടെ സൂചനകളില്‍ നിന്ന് നാം അവളെ പുനസൃഷ്ടിക്കുകയാണ്.

 

പാത്ര വൈപുല്യം

ഇതിഹാസ മാനമുള്ള ഒരു നോവലിന്റെ സ്വാഭാവിക പ്രകൃതം പോലെ വിചിത്ര ഭാവങ്ങളുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ നോവലില്‍ വേറെയുമുണ്ട്. യൂസുഫിനെ കുറിച്ച് ‘പാത’ സൂചിപ്പിക്കുന്നത് അയാളില്‍ ചിത്തഭ്രമത്തിന്റെ ലാഞ്ചനയുണ്ട് എന്നാണ്. ആത്മീയവും നിഗൂഡവുമായ പ്രകൃതമുള്ള യൂസുഫ് കഥകളെയും മിത്തുകളെയും ചരിത്രമായി മനസ്സിലാക്കുന്നു. ഒരേ സമയം അധികൃതര്‍ക്കും ക്രിമിനല്‍ കൂട്ടങ്ങള്‍ക്കും അനഭിമതനും അവരാല്‍ വേട്ടയാടപ്പെടുന്നവനുമാണ് അയാള്‍. തന്റെ തോന്നലുകള്‍ സത്യമാണ് എന്ന് അയാള്‍ തീരുമാനത്തിലെത്തുക ഒരു ഉള്‍ചോദനകളെ (gut feelings) അടിസ്ഥാനപ്പെടുത്തിയാണ്. കുട്ടിക്കാലത്ത് തങ്ങള്‍ താമസമാക്കിയ വീടിന്റെ ഉടമയായിരുന്നു അസ്സയുടെ പിതാവ് ഷെയ്ഖ് മുസാഹിം. അയാളുടെ ഭാര്യ മരിക്കുന്നതോടെ യൂസുഫിന്റെ ഉമ്മ അസ്സയെ മകളെ പോലെ പരിഗണിച്ചു തുടങ്ങുന്നതോടെയാണ് ആ ദുരന്ത പ്രണയം ആരംഭിക്കുന്നതും. ഇതോടൊപ്പം ‘പല ശിരസ്സുകളുള്ള പാത’യുടെ ‘പ്രണയത്തിന്റെ മിനാര’മായ ‘ചരിത്ര കോമാളി’യും (history nerd) ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയവനുംമനോവൈകല്യമുള്ള ദേശത്തിന് വേണ്ടി സ്വയം ശിക്ഷയേറ്റെടുക്കാന്‍ ശിഹര്‍ ഹോസ്പിറ്റലിലേക്ക് നടന്നു ചെന്ന് ഷോക്ക് ചികിത്സക്ക് വിധേയനാകുന്നവനുമായ യൂസുഫിന്റെ കുറിപ്പുകളാണ് ‘പാത’യുടെ ആഖ്യാനത്തിന്റെയും ആയിഷയുടെ ഇ മെയില്‍ സന്ദേശങ്ങളുടെയും ഒപ്പം നാസറിനെ നയിക്കുകയും കുഴക്കുകയും ചെയ്യുക. അയാള്‍ സ്വയം തന്നെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണോ എന്ന് നാസറിന് സംശയമുണ്ട്‌. യൂസുഫിന്റെതിനു സമാനമായ ഒരു തീവ്ര അഭിനിവേശം അസ്സയോടു നിലനിര്‍ത്തുന്ന പ്രായം കൂടിയ, പരപീഡന സ്വഭാവമുള്ള (sadistic), ശൂന്യവാദിയായ (nihilistic), തൊഴില്‍ കൊണ്ട് ടാക്സി ഡ്രൈവറും സ്വയം പ്രഖ്യാപിത രാജകുമാരനുമായ ഖലീല്‍ തന്നെ വേട്ടയാടുന്ന ഭൂതകാലത്തിന്റെയും ഒപ്പം നാളുകള്‍ എണ്ണപ്പെട്ട അവസ്ഥയുള്ള മാരക രോഗത്തിന്റെയും പിടിയിലാണ് എന്നത് അയാളുടെ വിചിത്ര മനോനിലയെ ഒട്ടൊക്കെ വിശദീകരിക്കുന്നുണ്ട്. ‘ഷണ്ഠന്റെ ആട്’ (The Eunuch’s Goat) എന്ന വിചിത്ര പ്രകൃതന്‍, ഇമാമിന്റെ മകള്‍ സാദിയയെ നിഗൂഡമായി പ്രണയിക്കുന്നു. അവള്‍ അയാളുടെ ‘സൂറത്തുല്‍ ബഖറ’യും അവളുടെ ഹൃദയം അയാളുടെ ‘കാവ്യ സിംഹാസന’വും ആയിരുന്നുവെന്ന് ‘പാത’ നിരീക്ഷിക്കുന്നു. തുണിക്കടയിലെ പെണ്‍ ബൊമ്മകളില്‍ അപ്രതിരോധ്യമാം വിധം ആസക്തനാണ് അയാള്‍. നൂറ്റാണ്ടുകള്‍ നീണ്ട സ്ത്രീകളോടുള്ള അടിച്ചമര്‍ത്തലിനെതിരെ അവ, ആ ബൊമ്മകള്‍, ഇപ്പോള്‍ തിരിച്ചടിക്കുകയായിരുന്നു എന്ന് നോവലില്‍ നിരീക്ഷിക്കുന്നുണ്ട്. അസ്സയുടെ പിതാവും മറവിരോഗം ബാധിച്ചു തുടങ്ങുന്ന കടയുടമയുമായ ഷെയ്ഖ് മുസാഹിം കടയില്‍ മുട്ടായി വാങ്ങാനെത്തുന്ന പതിനഞ്ചുകാരിയെ വിവാഹം കഴിക്കുന്നു. ആദ്യരാത്രിക്ക് ശേഷം കടയുടെ സ്റ്റോര്‍ റൂം പൂട്ടി പുറത്തുപോകുന്ന ഷെയ്ഖ് മുസാഹിംപെണ്‍കുട്ടി അതിനകത്തുണ്ടെന്ന കാര്യം മറന്നു പോകുന്നു. ഭയപ്പാടോടെ കണ്ടതൊക്കെ വാരിവലിച്ചു തിന്നുന്ന കൌമാരിക്കാരിയെ നാളുകള്‍ക്ക് ശേഷം തടിച്ചു വീര്‍ത്തു കാണപ്പെടുന്നതോടെ അയാള്‍ അവളെ അവളുടെ വീട്ടില്‍ കൊണ്ട് പോയി ഉപേക്ഷിക്കുന്നു. സ്ത്രീ- പുരുഷ വീക്ഷണങ്ങളിലെ വൈജാത്യം ഏറ്റവും പ്രകടമായിക്കാണുന്ന വേറെയും ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ നോവലിലുണ്ട്. ഉമ്മുല്‍ സഅദ് എന്ന ‘ദുര്‍ന്നടപ്പുകാരി’ സ്ത്രീയെ കുറിച്ച് ‘പാത’യുടെ നിരീക്ഷണം ഇതില്‍ ഒന്നാണ്: “പുരുഷന്മാര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിലെ സ്ഥിരതയുടെ പ്രതീകമായി സ്ത്രീകള്‍ അവരെ കണ്ടു. അതേസമയം പുരുഷന്മാര്‍ക്ക് അവളുടെ മെരുങ്ങാത്ത യോനിയെ കുറിച്ചു ഭാവനയില്‍ മുഴുകാതിരിക്കാനായില്ല.” നോവലിന്റെ രണ്ടാം ഭാഗത്തില്‍ മാഡ്രിഡില്‍ നാം കണ്ടുമുട്ടുന്ന  നോറയാകട്ടെസ്വാതന്ത്ര്യംഅനുരഞ്ജനംഇടം കണ്ടെത്തല്‍ തുടങ്ങിയ പ്രശ്നങ്ങളെ ആയിഷക്കോ അസ്സക്കോമക്കയിലെ മറ്റേതെങ്കിലും അറബ് സ്ത്രീക്കോ സമീപിക്കാനാവാത്ത വിധത്തില്‍ കൈകാര്യം ചെയ്യുന്നു. ഒരു ഷെയ്ഖിന്റെ ഭാര്യയായി ഏതാണ്ടൊരു ബന്ദിയെ പോലെ കഴിയേണ്ടി വരുന്ന നോറ,  അറിഞ്ഞുകൊണ്ടു കീഴടങ്ങലിലൂടെയാണ് സ്വാതന്ത്ര്യം കണ്ടെത്തുന്നത്. കീഴടങ്ങുക എന്നത് ഒരു തെരഞ്ഞെടുപ്പല്ലാത്ത, ഒരു സ്വാഭാവിക പരിണതി മാത്രമായവര്‍ക്ക് അത്തരം ഒരു അനുരഞ്ജനം ചിന്തിക്കേണ്ടതില്ലല്ലോ. 

read more:

In Praise of Hatred by Khaled Khalifa/ Leri Price


Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ  by In Praise of Hatred by Khaled Khalifa/ Leri Price

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html


 


No comments:

Post a Comment