അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ്
മൌലേ സഹൂല്‍) (ദി അറ്റാക്ക്, ദി
സൈറന്‍സ് ഓഫ് ബാഗ്ദാദ് ) താലിബാന്റെ കീഴിലുള്ള
കാബൂളിനെ പശ്ചാത്തലമാക്കി രചിച്ച കൃതിയാണ് 'കാബൂളിലെ
മേവല്‍ പക്ഷികള്‍' (The Swallows of Kabul). ഒരു പട്ടാള
ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും
ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍
രചിക്കുന്നത്. താലിബാന് കീഴെ ജീവിക്കുക എന്നത്
പിന്തുണക്കുന്നവര്‍ക്കും വിമതര്‍ക്കും ഒരു പോലെ എത്ര മാത്രം ദൗര്‍ഭാഗ്യകരമാണെന്ന്
എന്ന് ചടുലവും ഹ്രസ്വവും ഒപ്പം കാവ്യാത്മകവുമായ ഭാഷയില്‍ നോവല്‍ വരച്ചു കാട്ടുന്നു.
എവിടെ
നോക്കിയാലും യുദ്ധമേഖലകളും വിജന പ്രദേശങ്ങളും സെമിത്തേരികളും തകര്‍ന്ന വീടുകളും
പാതി കരിഞ്ഞ ചവറ്റുകൂനകളടിഞ്ഞ തെരുവുകളും മാത്രമുള്ള, അതൊക്കെയും ആവേശിച്ച ചത്ത മനസ്സുകളുള്ള മനുഷ്യരും പ്രേത
രൂപികളായ സ്ത്രീകളുമുള്ള നഗരമാണ് കാബൂള്‍.
“ആളുകള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു; അവര്‍
രാത്രിയെ അഭിമുഖീകരിക്കാനായി പകലിനോട് മുഖം തിരിക്കുന്നു,.. പ്രവാചകന്മാര്‍ മരിച്ചു പോയിരിക്കുന്നു, അവരുടെ
പ്രേതങ്ങള്‍ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളില്‍ പോലും കുരിശേറ്റപ്പെടുന്നു.”
എങ്കിലും
ജീവിതം അവസാനിക്കുന്നില്ല, “തളം കെട്ടിയ
ചതുപ്പില്‍ ജലത്തിലെ ലില്ലിപ്പൂക്കള്‍ വിടരുന്നത് പോലെ" അതിപ്പോഴും അവിടെയുമുണ്ടെന്നു നോവല്‍ ശുഭാപ്തി പകരുന്നു. ഈ പാഴ് ത്തറയില്‍ നമ്മളാദ്യം കാണുന്നത് ആതിഖ് ഷൌക്കത്ത് എന്ന, നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ജീവിതത്തില്‍ മടുപ്പും യാതനകളും മാത്രമുള്ള
ജയിലറെയാണ്. മുമ്പ് സോവിയറ്റ് അധിനിവേശ കാലത്ത് അയാളൊരു
സൈനികനായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അവരെ
തള്ളിയും തല്ലിയും മാറ്റി അയാള്‍ വഴി കണ്ടെത്തുന്നത് ഇന്നയാള്‍ക്ക് ഒരു തടവ്
പുള്ളിയെ, വേശ്യാവൃത്തി ആരോപിക്കപ്പെട്ട ഒരു സ്ത്രീയെ, അവരെ എറിഞ്ഞു കൊല്ലുന്ന ചത്വരത്തിലേക്ക് അനുഗമിക്കാനുള്ളത് കൊണ്ടാണ്. അവരെ ഒരു ചാക്കിലാക്കി താലിബാന്‍ പട്ടാളക്കാരികളെ ഏല്‍പ്പിക്കണം. തനിക്ക് ധൃതിയുണ്ടെന്നും താനേറെ സ്നേഹിക്കുന്ന ഭാര്യയെ ആശുപത്രിയിലേക്ക്
കൊണ്ട് പോകേണ്ടതുണ്ടെന്നും അയാള്‍ മേലധികാരിയോടു പറയുന്നുണ്ട്. സ്ത്രീകളെ തുല്യരായി കാണുന്നത് പോയിട്ട് അവളെ 'സ്നേഹിക്കുക' എന്നത് തന്നെയും ഒരു ദൗര്‍ബല്യമായി കാണുന്നതാണ് താലിബാന്‍ രീതി. കളിക്കൂട്ടുകാരനായിരുന്ന മിര്‍സാ ഷാ പിന്നീട് അത് വ്യക്തമാക്കുന്നുണ്ട്: രോഗിയാണെങ്കില്‍ അവളെ മൊഴി ചൊല്ലിയാല്‍ പോരെ? എന്നിട്ട്
വേറെ കെട്ടണം. തന്റെ ജീവന്‍ ഒരിക്കല്‍ രക്ഷിച്ചത്
അവളാണെന്നും അവളെ ഉപേക്ഷിക്കാനാവില്ലെന്നും പറയുന്ന ആതിഖിനോട് അയാള്‍ക്ക്
വിശദീകരണമുണ്ട്. പുരുഷന് സ്ത്രീയോട് ഒരു കടപ്പാടും
ആവശ്യമില്ല; അവള്‍ നിന്നെ രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത്
ദൈവ നിയോഗം മാത്രം. മറിച്ച് നീ അവളെ വിവാഹം
ചെയ്തെങ്കില്‍ അവളാണ് നിന്നോട് കടപ്പെട്ടിരിക്കുന്നത്.
ചലച്ചിത്ര
ഘടനയിലെന്നോണം മാറുന്ന ഫോക്കസില്‍ നമ്മള്‍ കാണുന്ന മറ്റൊരു പ്രധാന കഥാപാത്രം
മൊഹ്സിന്‍ റാമത് ആണ്. സമ്പന്നനായിരുന്ന
ഒരു വ്യാപാരിയുടെ മകനായിരുന്ന അയാള്‍ ഒരു ഡിപ്ലോമാറ്റ് ആവുന്നത് സ്വപ്നം
കണ്ടിരുന്നു. താലിബാന്‍ അധികാരത്തില്‍ എത്തിയതോടെ
സ്വപ്നങ്ങളില്ലാതായ അനേകരില്‍ ഒരാള്‍. മടുപ്പും ഒന്നും
ചെയ്യാനില്ലായ്മയും ചേര്‍ന്ന് സ്വന്തം മാനസിക സന്തുലനം നില നിര്‍ത്തുക ഒരു
പ്രശ്നമായിത്തീര്‍ന്നിട്ടുണ്ട് അയാള്‍ക്കും. പരസ്യ വധ
ശിക്ഷാ മുറക്ക് എതിരാണയാള്‍. എന്നാല്‍ ഇന്ന് തനിക്ക് തന്നെ
അറിയാതെ അയാള്‍ കല്ലെറിയുന്ന ഉന്മാദം പിടിപെട്ട ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്നു. ആദ്യമായി ആ സ്ത്രീയുടെ തലക്കേറ്റ ഏറ് തന്റെതായിരുന്നു എന്ന ചിന്ത
പിന്നീടയാളെ വേട്ടയാടും. തന്റെ ഭാര്യ സുനൈറയോട് അയാളത്
ഏറ്റു പറയുന്നത് കൂടുതല്‍ വിഷമകരമായ അവസ്ഥയാണുണ്ടാക്കുന്നത്. അതീവ സുന്ദരിയായ സുനൈറ ഏറെ വിവാഹാലോചനകള്‍ തള്ളിക്കളഞ്ഞാണ് മൊഹ്സിനെ
വിവാഹം ചെയ്തത്. മുപ്പത്തിരണ്ടുകാരിയായ അവര്‍ താലിബാന്
മുമ്പ് ഒരു മജിസ്ട്രേറ്റ് ആയിരുന്നു, ഒപ്പം സ്ത്രീ
സ്വാതന്ത്ര്യത്തിനു വേണ്ടി യത്നിച്ചിരുന്നവളും. ഭര്‍ത്താവിന്
ആര്‍ജ്ജവം നഷ്ടപ്പെട്ടു തുടങ്ങുന്നുവെന്ന അറിവ് അവര്‍ കൂടുതല്‍ ഉള്‍വലിയാന്‍
കാരണമാവുന്നു. മടുപ്പും മുഷിപ്പും മാറ്റാന്‍ ഒന്ന്
പുറത്തിറങ്ങാമെന്നു നിര്‍ദ്ദേശിക്കുന്ന മൊഹ്സിനെ സുനൈറ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. പര്‍ദ്ദ എന്ന വ്യക്തിത്വ ഹരണ വസ്ത്രം ധരിക്കാനുള്ള വെറുപ്പ് കാരണം
പുറത്തിറങ്ങാതിരിക്കുക എന്നതിലാണ് അവര്‍ക്ക് താല്പര്യം. അല്ലെങ്കില്‍ തന്നെ പുറത്തിറങ്ങിയിട്ട് ഈ പള്ളിക്കാടിന്റെ നഗരത്തില്‍
എന്ത് ചെയ്യാനാനെന്നു അവള്‍ ചോദിക്കുന്നു. എങ്കിലും
മൊഹ്സിന്റെ താല്പര്യത്തിന് അവര്‍ വഴങ്ങുന്നു.
ഒരു
നിമിഷത്തെ ഒരു ആകസ്മികതയില്‍ തെരുവില്‍ വെച്ച് ആതിഖ്, സുനൈറയെയും മൊഹ്സിനെയും തട്ടി വീഴ്ത്താന്‍ ഇടയാവുന്നു. മാപ്പുപറയാന്‍ പോലും നില്‍ക്കാതെ ഓടിപ്പോവുന്ന അയാളെ പഴി പറഞ്ഞു അടുത്ത
നിമിഷം അവര്‍ ചിരിച്ചു പോവുന്നു. എന്നാല്‍ താലിബാന്‍
നഗരത്തില്‍ ചിരിക്കരുതെന്ന പാഠം അവര്‍ മറന്നു പോയി. 'ഇത് സര്‍ക്കസ്
ആണെന്നാണോ നിങ്ങള്‍ കരുതുന്നത്? എന്ന ചോദ്യത്തോടെ ഒരു
താലിബാന്‍ ഗുണ്ട മൊഹ്സിനെ കഠിനമായി പ്രഹരിക്കുന്നു. രംഗത്ത്
കൂടുതല്‍ താലിബാന്‍ പോരാളികള്‍ എത്തുന്നതോടെ ഭയന്ന് ചൂളിപ്പോവുന്ന മൊഹ്സിനോട്, തൊട്ടടുത്ത പള്ളിയില്‍ നടക്കുന്ന മുല്ലയുടെ പ്രസംഗം കേള്‍ക്കാന്‍ പോവാന്‍
നേതാവ് നിര്‍ദ്ദേശിക്കുന്നു. അത് കഴിയും വരെ ഭാര്യ
തെരുവില്‍ കാത്തു നില്‍ക്കും. പോംവഴിയേതുമില്ലാതെ മുല്ലയുടെ മണിക്കൂറുകള്‍
നീണ്ട പാശ്ചാത്യ ലോകത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗം കേട്ടിരിക്കുന്ന മൊഹ്സിന്റെ
മനസ്സില്‍ മുഴുവനും പൊരിവെയിലത്ത് താന്‍ വെറുക്കുന്ന പര്‍ദ്ദയില്‍ മൂടി കാത്തു
നില്‍ക്കുന്ന സുനൈറയാണ്. ഈ സംഭവത്തോടെ സുനൈറ പരിപൂര്‍ണ്ണമായും
തന്റെ ഉള്ളിലേക്ക് വലിയുന്നു. പിന്നീടൊരിക്കലും പര്‍ദ്ദ
അവള്‍ അഴിച്ചു വെക്കുന്നില്ല, വീട്ടിനകത്ത് പോലും. മൊഹ്സിനാകട്ടെ അവളുടെ ജീവിതത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യപ്പെടുകയും
ചെയ്യുന്നു. "നിന്റെ മുഖം മാത്രമാണ് എനിക്കുള്ള ഒരേയൊരു
സൂര്യന്‍, അതെന്നില്‍ നിന്നും മറക്കരുത്" എന്ന് കെഞ്ചുന്ന അയാളോട്, “ഒരു സൂര്യനും രാവിനെതിരെ
പിടിച്ചു നില്‍ക്കാനാവില്ല" എന്ന് അവള്‍
പ്രതിവചിക്കുന്നു. അവളുടെ മനസ്സില്‍ അയാളും താലിബാന്‍
മുഖമുള്ള പുരുഷന്‍ ആയിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍
അവളുടെ പ്രതികരണവും ഒരു മത ഭ്രാന്തിന്റെ തീവ്രതയുള്ളതാണെന്നു കുറ്റപ്പെടുത്തുന്ന
മൊഹ്സിനോട്, അങ്ങനെയെങ്കില്‍ നിങ്ങളാദ്യം പോയി അവര്‍ക്കെതിരില്‍
നിലപാടെടുക്കൂ, എന്നിട്ട് അവരെ തിരുത്തിക്കൂ, അപ്പോള്‍ ഞാന്‍ സസന്തോഷം പര്‍ദ്ദയഴിക്കാം എന്ന് അവള്‍ പ്രതിവചിക്കുന്നു. നിങ്ങളുടെ ഭാര്യയുടെ നേരെ ഒരുത്തന്‍ കൈ ചൂണ്ടിയപ്പോള്‍ എവിടെയായിരുന്നു ഈ ശൗര്യമെന്ന
വെല്ലുവിളി കൂടെയാവുമ്പോള്‍ അയാള്‍ പുരുഷാധിപത്യ പരമായ 'ഭര്‍ത്താവിന്റെ അവകാശ'മെന്ന ഭീഷണിയിലേക്ക് മാറുന്നു. തുടര്‍ന്നുണ്ടാവുന്ന കയ്യേറ്റവും ചെറുത്തുനില്‍പ്പും അയാളുടെ ആകസ്മിക
മരണത്തിനു കാരണമാവുന്നു.
യാസ്മിന്‍
ഖദ്രയുടെ നോവലുകളില്‍ പൊതുവേ കാണപ്പെടുന്ന ഒരു രീതിയാണ് താരതമ്യേന വിശദമായ
മൂന്നില്‍ രണ്ടു ഭാഗത്തിന് ശേഷം ഒരു ത്രില്ലറിന്റെ ചടുലതയും വേഗതയുമുള്ള അവസാന
മൂന്നിലൊന്നിലേക്കുള്ള മാറ്റം. ദി
അറ്റാക്ക്, ദി സൈറന്‍സ് ഓഫ് ബാഗ്ദാദ് എന്നീ കൃതികളില്‍
ഇത് വ്യക്തമാണ്. ചിലപ്പോഴെങ്കിലും അത് ഒരു റോബര്‍ട്ട്
ലുഡ് ലം നിലവാരത്തിലേക്ക് താഴുന്നുണ്ടെന്നു വിമര്‍ശനമുണ്ട്. സുനൈറ ജയിലെലെത്താനിടയാവുന്ന ഘട്ടം വരെയുള്ള ആഖ്യാനത്തില്‍ ഉള്ള അവധാനത
പോലും ഇനിയുള്ള ഭാഗങ്ങളില്‍ ഇല്ല.
ഭര്‍തൃ
ഘാതകിയെന്ന പേരില്‍ ആതിഖിന്റെ ജയിലിലെത്തുന്ന സുനൈറയുടെ ഹൃദയ ഭേദകമായ സൗന്ദര്യവും
നിരപരാധിത്വവും ആതിഖിനെ വല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തിക്കുന്നു. നിത്യ രോഗിയായി നാളുകള്‍ എണ്ണിത്തുടങ്ങിയ അയാളുടെ ഭാര്യ
മുസറാത് അതീവ നാടകീയമായ ഒരു ചലനത്തിലൂടെ ആള്‍മാറാട്ടം നടത്തി സുനൈറയെ വധശിക്ഷയില്‍
നിന്ന് രക്ഷിക്കാന്‍ വഴി കണ്ടെത്തുന്നു. തന്റെ ഭര്‍ത്താവിന്റെ
കൂടെ തന്റെ സ്ഥാനത്ത് അവള്‍ക്കു കഴിയാം. എനിക്ക്
നിങ്ങളുടെ ജീവിതത്തില്‍ ആവാന്‍ കഴിയാതെ പോയതൊക്കെയും അവളാവും!' എന്നാല്‍ പിന്നീട് അയാളെ നാം കാണുന്നത് പരസ്യ വധശിക്ഷ കഴിഞ്ഞ രാവില്‍ സര്‍വസ്വവും
നഷ്ടപ്പെട്ടു മുസറാത്തിന്റെ കുഴിമാടത്തില്‍ ഇരുന്നു കരയുകയും തെരുവുകളിലൂടെ കണ്ട
സ്ത്രീകളെയെല്ലാം പര്‍ദ്ദയുടെ മുഖാവരണം നീക്കിയും ശല്യം ചെയ്തും ഭ്രാന്തനെ പോലെ, ശിക്ഷാ നടത്തിപ്പുകളുടെ മേല്‍ നോട്ടക്കാരനായ കാസിമിന്റെ ഹാരമില്‍
ഒടുങ്ങിയിരിക്കാനിടയുള്ള സുനൈറയെ അന്വേഷിച്ചു അലയുകയും ചെയ്യുന്ന നിലയിലാണ്. അയാളുടെ ചെയ്തിയില്‍ 'മാനം' നഷ്ടപ്പെടുന്ന പുരുഷന്മാരുടെ മാരകമായ കയ്യേറ്റത്തില്‍ അയാള്‍ കുഴഞ്ഞു വീണു
നിശ്ചലനാവുന്നത് ഒരു കുരിശു മരണത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ നോവലില്‍
അവതരിപ്പിക്കുന്നു. “അയാളെ തൂക്കിക്കൊല്ലുക! കുരിശേറ്റുക ! ജീവനോടെ ചുട്ടു കൊല്ലുക!" എന്നാര്‍ക്കുന്ന ആള്‍ക്കൂട്ടം.
“പിന്നീടുണ്ടാവുന്നത് ഗാംഭീര്യമുള്ള തീവ്ര നിശ്ശബ്ദതയാണ്. കണ്ണുകളടക്കവേ, തന്റെ ഉറക്കം രാവിന്റെ
രഹസ്യങ്ങള്‍ പോലെ ആഴമളക്കാനാവാത്തതാവണേ എന്ന് അയാള്‍ പൂര്‍വ്വികരോട് പ്രാര്‍ത്ഥിക്കുന്നു.”
സൈന്യത്തിലായിരുന്നപ്പോള്‍ മേലധികാരികളുടെ പരിശോധനക്കും അംഗീകാരത്തിനും താനെഴുതിയതൊക്കെയും വിധേയമാക്കേണ്ടി വരുന്ന പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നെങ്കിലും ഒരു സ്ത്രീയുടെ പേര് തൂലികാ നാമമായി നോവലിസ്റ്റ് സ്വീകരിച്ചത് കൂടുതല്‍ പ്രസക്തമാണ്. താലിബാന്‍ സമൂഹത്തിന്റെ പ്രതീകങ്ങളായ പുരുഷ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം വികസിക്കുന്നതെങ്കിലും, നോവലിന്റെ വൈകാരിക സാന്ദ്രത സുനൈറയെയും മുസറാത്തിന്റെയും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് ഉരുത്തിരിയുന്നത്. സഹനത്തിന്റെ ഉദാത്ത ഭാവങ്ങളും പ്രതികൂലാവസ്ഥകള്‍ക്കിടയിലും ജീവിത സങ്കീര്‍ണ്ണതകള്‍ക്ക് പ്രായോഗിക പോംവഴികള്‍ കണ്ടെത്തുന്ന അവരുടെ ഇടപെടലുകളും എല്ലാത്തിനും കീഴ്പ്പെടുക മാത്രം ചെയ്യുന്ന അവരുടെ ഭര്‍ത്താക്കന്മാരെക്കാള്‍ അവരുടെ മാനവികത സമര്‍ഥിക്കുന്നു. താലിബാന്‍ സമൂഹത്തിന്റെ ഇതര വശങ്ങളും അനുഭവ വേദ്യമാകുന്നത് മറ്റു ഉപകഥാപാത്രങ്ങളി ലൂടെയും സന്ദര്‍ഭങ്ങളിലൂടെയുമാണ്. നോവലിന്റെ തുടക്കത്തില്‍ തന്നെ കാണാവുന്ന ഒട്ടു മിക്ക മനുഷ്യരും വികലാംഗരായിപ്പോയിട്ടുള്ള അവസ്ഥ എല്ലാവരും ഒരര്‍ഥത്തില്‍ പഴയ യുദ്ധപ്പോരാളികള്‍ അല്ലെങ്കില്‍ ഇരകള്‍ ആണെന്നും അതാണ് കാബൂള്‍/ താലിബാന്‍ ജീവിതമെന്നും സൂചിപ്പിക്കുന്നു. ശ്മശാനങ്ങള്‍ തെരുവുകളെ കയ്യേറുന്ന നഗരമെന്ന വിശേഷണം മരണം ഒരു നിത്യ നിദാന്ത സത്യമാവുന്ന കലാപ ഭൂമിക്ക് ചേരുന്നതു തന്നെ. പാശ്ചാത്യ അധിനിവേശത്തിനെതിരിലും ഇസ്ലാം സംരക്ഷണത്തിന് വേണ്ടിയും രക്തസാക്ഷികളാവുന്ന വരുടെ ജഡം അഴുകില്ലെന്നും അതിനെപ്പോഴും സുഗന്ധമായിരിക്കുമെന്നു വിശ്വസിക്കുന്ന സാമാന്യ ബോധം എങ്ങനെയാണ് മൌലിക വാദ സമൂഹം അന്ധ വിശ്വാസ ബദ്ധമായി പ്പോവുന്നതെന്ന് വ്യക്തമാക്കുന്നു. തങ്ങളുടെ വിധിയുടെ കെണിയില്‍ രക്ഷപ്പെടാനാവാത്ത വിധം പെട്ടുപോയിട്ടുള്ള സാധാരണക്കാരുടെ പ്രതിനിധിയായ വികലാംഗനായ വൃദ്ധന്‍ നസീഷ് ഒരിക്കലും രക്ഷപ്പെടാനാവില്ലെങ്കിലും എപ്പോഴും പുറപ്പെട്ടു പോകുന്നത് സ്വപ്നം കാണുന്നു. ഖാസിം അബ്ദുല്‍ ജബ്ബാര്‍ എന്ന ശിക്ഷാവിധി നടത്തിപ്പുകാരന്‍ 'കാര്യങ്ങള്‍ (പരസ്യ വധശിക്ഷകള്‍) വൃത്തിയായും വെടിപ്പായും' നടത്താന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നത്, ഫണ്ടമെന്റലിസ്റ്റ് കാഠിന്യങ്ങളുടെ നിര്‍വ്വികാര മുഖം വ്യക്തമാക്കുന്നു. പരസ്യ വധശിക്ഷാ നടത്തിപ്പിന്റെ ആദ്യ രംഗത്തില്‍ വെച്ചാണ് രണ്ടു ദമ്പതിമാരുടെയും ജീവിതങ്ങള്‍ പരസ്പരം ഇഴ കോര്‍ക്കുന്നത്. മറ്റൊരു പരസ്യ വധ ശിക്ഷാ നടത്തിപ്പില്‍ എല്ലാം ഒടുങ്ങുകയും ചെയ്യുന്നു. സ്ത്രീകളുടെ അപമാനവീകരണവും ശിക്ഷാ വിധികളുടെ വേട്ടയാടലും അടഞ്ഞ സമൂഹത്തിലെ ജീവനോടെയടക്കലും മറ്റൊരു ഫണ്ടമെന്റലിസ്റ്റ് സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഒരു വേട്ടയുടെയും അവസാനമില്ലാത്ത സഹനത്തിന്റെയും കഥ പറയുന്ന ഒരു മാസ്റ്റര്‍പീസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: പതിനേഴാം നൂറ്റാണ്ടിന്റെ പ്യൂരിറ്റന്‍ മസാച്ചുസെറ്റ് പശ്ചാത്തലമാക്കി നാഥനീല്‍ ഹോതോണ്‍ രചിച്ച 'ദി സ്കാര്‍ലെറ്റ് ലെറ്റര്‍' എന്ന കൃതിയെ.
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 38-42)
To purchase, contact
ph.no: 8086126024
Also from Yasmina Khadra:
The Dictator's Last Night by Yasmina Khadra
https://alittlesomethings.blogspot.com/2017/12/04.html
No comments:
Post a Comment