ചേര്‍ത്തണച്ചും പകുത്തകറ്റിയും
എന്‍ഗൂഗി വാ തിയോങ്ഓയുടെ ആദ്യം പ്രസിദ്ധീകരിച്ച നോവല്‍ 'കുഞ്ഞേ,
കരയരുത്' ആയിരുന്നെങ്കിലും അതിനും മുമ്പേ
എഴുതപ്പെട്ടതും കൂടുതല്‍ മുമ്പുള്ള ഒരു കാലഗണനയുള്ളതുമായ നോവലാണ് 'ഇരു തടങ്ങള്‍ക്കിടയിലെ നദി'. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ , കൊളോണിയല്‍ ആധിപത്യം ബൈബിള്‍
ആയുധമാക്കിയിരുന്ന കാലമാണ് നോവലിന്റെ പശ്ചാത്തലം. ഗ്രാമീണ പശ്ചാത്തലത്തില്‍ 'രോഗമുക്തി, അഥവാ, ജീവിതത്തിലേക്ക്
തിരികെ കൊണ്ടുവരല്‍ ' എന്നര്‍ത്ഥമുള്ള
ഹോനിയ നദി, കമേനോയെയും മകുയുവിനെയും
വേര്‍തിരിച്ചു ഒഴുകുന്നു. കികുയു സങ്കല്‍പ്പത്തിലെ പുരാണപ്രോക്തമായ ഉല്പത്തി
ദേശമായ ഇവിടെയാണ് മുറുംഗോ ദേവന്‍ ആദിപുരുഷനും സ്ത്രീയുമായ കികുയുവിനെയും
മുംബിയെയും സൃഷ്ടിച്ചത്. തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്യരെ അറിയിക്കാതെ
ഗോത്രം കൈകാര്യം ചെയ്തുവന്ന ഇവിടം കമേനോയുടെ പാരമ്പര്യനിലപാടുകളും പുതുതായി
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട മകുയു ഗോത്രവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍
ഉടലെടുക്കുന്നതോടെ അസ്വസ്ഥമാകുന്നു. ആദ്യകാല ഇംഗ്ലീഷ് പര്യവേഷകന്‍റെ പേരുള്ള റവ:
ലിവിംഗ്സ്റ്റന്‍റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ സിറിയാനി മിഷന്‍
സ്കൂള്‍ സ്ഥാപിക്കുകയും മതഭ്രാന്തനായ പുത്തന്‍കൂറ്റുകാരന്‍ ജോഷ്വയേ ഉപയോഗിച്ച്
ക്രിസ്ത്യന്‍ മേധാവിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരാണ നായകനായ മുഗോയുടെ
പാരമ്പര്യത്തില്‍ നിന്നുള്ള ഗ്രാമത്തലവന്‍ ചിഗെ, വെള്ളക്കാരുടെ അധിനിവേശത്തെ കുറിച്ചുള്ള പിതാമഹന്റെ
പ്രവചനത്തെ ഗോത്രജനത അവഗണിക്കുന്നതില്‍ ഖിന്നനാണ്. കികുയു ഐക്യം നിലനിര്‍ത്തേണ്ട
ബാധ്യത തനിക്കുണ്ടെന്ന് വിശ്വസിക്കുന്ന ചിഗെ,
തനിക്കു
ശേഷം ആ ദൌത്യം മകന്‍ വയാകി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഒരു സ്വാഭാവിക നായകന്‍റെ
ഗുണഗണങ്ങള്‍ ഉള്ള വയാകിയെ അയാള്‍ കൊച്ചിലേ അതിനു പാകപ്പെടുത്തുന്നുണ്ട്.
പാരമ്പര്യത്തെയെന്നപോലെ വെളുത്തവര്‍ഗ്ഗക്കാരന്റെ രീതികളും അറിയുന്ന, മലകളില്‍ നിന്നുള്ള ഒരു വീരനാണ് തന്റെ
ജനതയുടെ മോചകനാകുക എന്ന പ്രവചനം ഓര്‍ത്തുകൊണ്ട് കുഞ്ഞായ വയാകിയെ അയാള്‍ പര്‍വ്വതത്തില്‍
മുറുംഗോയുടെ വിശുദ്ധ വൃക്ഷം കാണിച്ചു കൊടുക്കുകയും മുഗോയുമായുള്ള പാരമ്പര്യ ബന്ധം
ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം, പുതിയ കാലത്തിന്റെ വെല്ലുവിളികളും
ഏറ്റെടുക്കാന്‍ മകനെ സിറിയാനി സ്കൂളിലെ വിദ്യാഭ്യാസത്തിനും അയക്കുന്നത്, ഒരു വേള, ഗോത്രാംഗങ്ങളുടെ വിമര്‍ശത്തിനും ഇടയാക്കുന്നുണ്ട്.
പ്രവചനത്തെ കുറിച്ചറിയാവുന്ന മറ്റൊരാളായ കബോന്‍യി, ജോഷ്വായെപ്പോലെ മതം മാറിയവനാണ്. ഗോത്രത്തില്‍ ചിഗേക്ക്
പിറകെ രണ്ടാമനായിപ്പോയ പോലെ പുതിയ സമൂഹത്തില്‍ ജോഷ്വാക്ക് പിറകില്‍ രണ്ടാമനാവാനേ
അത്രതന്നെ വാചാലനല്ലാത്ത കബോന്‍യിക്ക് കഴിയുന്നുള്ളൂ. അധിനിവിഷ്ട വിശ്വാസവും
പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭൂമിക ഈ വിധം സമഗ്രമായി സ്ഥാപിച്ചതിനു
ശേഷമാണ് നോവല്‍ ഇതിവൃത്തത്തിന്റെ പിരിമുറുക്കത്തിലേക്ക് നീങ്ങുന്നത്.
ക്രിസ്തു മതവിശ്വാസപ്രകാരം നിഷിദ്ധവും ഗോത്രാചാരത്തിന്റെ അടിസ്ഥാന ഘടകവുമായ ചേലാകര്‍മ്മം, അതും പെണ്‍ചേലാകര്‍മ്മം, എന്ന ആചാരം അച്ഛനോടുള്ള പ്രതിഷേധമായിത്തന്നെ മകള്‍ മുതോനി ഏറ്റെടുക്കുന്നത് ജോഷ്വാക്ക് വലിയ അപമാനമാകുകയും തുടര്‍ന്നു പഴുപ്പ് ബാധിച്ചു അവള്‍ മരിക്കാന്‍ ഇടയാകുന്നത് കികുയു ഗോത്രത്തില്‍ത്തന്നെ ആ വിഷയത്തില്‍ ഭിന്നത ഉടലെടുക്കുന്നതിന് കാരണമാകുകയും ചെയ്യുന്നത് ഒരു വേള ചിഗേയുടെ ശിക്ഷണം, ഒടുവില്‍ , ഒരു വൃദ്ധന്റെ ജല്‍പ്പനം മാത്രമോ എന്ന സംശയം വയാക്കിയില്‍ ഉണ്ടാക്കുന്നുണ്ട് . പ്രാകൃതരായ കികുയു വിഭാഗത്തിനുമേലുള്ള സാത്താനിക സ്വാധീനമാണ് എല്ലാത്തിനും കാരണം എന്ന് കമേനോ ഗോത്രം നിലപാടെടുക്കുകയും പെണ്‍ചേലാകര്‍മ്മം തള്ളിപ്പറയുന്നവര്‍ക്ക് മാത്രമേ മിഷനറി സ്കൂളില്‍ പ്രവേശനം നല്‍കൂ എന്ന് അധികൃതര്‍ തീരുമാനിക്കുകയും ചെയ്യുന്നത് അസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണം മകുയുവിനു മേല്‍ 'കുടില്‍ നികുതി' ഏര്‍പ്പെടുത്തുകയും ഭൂമി കണ്ടുകെട്ടുകയും തുടര്‍ന്നു വാസ്തുഹാരകളാവുന്ന ഗോത്രജരെ സ്വന്തം ഭൂമിയില്‍ കര്‍ഷകത്തൊഴിലാളികള്‍ എന്ന നിലയിലേക്ക് താഴ്ത്തുകയും ചെയ്യുന്നത് , 'കുഞ്ഞേ കരയരുത്' എന്ന കൃതിയിലേത് പോലെ, പില്‍ക്കാല കലാപ നാളുകള്‍ക്ക് വഴിമരുന്നിടും. സന്ദേഹങ്ങളില്‍ ഉഴലുന്ന വയാകി തന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമോ എന്ന ശങ്കയോടെയാണ് ചിഗെ മരിക്കുക. അവസരം മുതലെടുക്കുന്ന കബോന്‍യി ക്രിസ്തുമതം ഉപേക്ഷിക്കുകയും ഗോത്രത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹയായി തന്നെത്തന്നെ അവരോധിക്കുകയും, കികുയു സംസ്കൃതിയുടെ മൗലികതക്കും ഗോത്ര ഭൂമി തിരിച്ചു പിടിക്കുന്നതിനും വേണ്ടി 'കിയാമ' എന്ന രഹസ്യ സമൂഹം ഉണ്ടാക്കുകയും ചെയ്യുന്നു. ജോമോ കെനിയാറ്റയുടെ മുന്‍ കൈയ്യില്‍ 1925-ല്‍ നിലവില്‍ വന്ന കെനിയന്‍ സെന്‍ട്രല്‍ അസോസിയേഷന്റെ മാതൃകയായ കിയാമാക്ക് സമാന്തരമായി , 1920-കളില്‍ നിലവില്‍ വന്ന കികുയു സ്വതന്ത്ര സ്കൂള്‍ അസോസിയേഷനെ ഓര്‍മ്മിപ്പിക്കുന്ന 'മാരിയോഷോണി' എന്ന സ്കൂളുമായി ഗോത്രത്തിനു നിഷേധിക്കപ്പെട്ട വിദ്യാഭ്യാസ മേഖലയിലേക്ക് വയാക്കിയും സുഹൃത്തുക്കളും കടന്നു വരുന്നു. 'കിയാമ'യിലെ അംഗമായിരിക്കുമ്പോഴും രാഷ്ട്രീയ മാര്‍ഗ്ഗങ്ങളെക്കാള്‍ വിദ്യാഭ്യാസമാണ് ഇരുഗോത്രങ്ങളെയും യോജിപ്പിക്കുക എന്ന നിലപാടാണ് വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന വയാക്കിക്കുള്ളത്.
ജോഷ്വായുടെ രണ്ടാമത്തെ മകള്‍ നിയാംബുരുവുമായുള്ള വയാക്കിയുടെ പ്രണയം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്ത നിയാംബുരയെ സ്വന്തമാക്കാനായി ഗോത്രക്കാര്‍ക്കു മുന്നില്‍ നുണ പറഞ്ഞിട്ടും അയാളുടെ പ്രണയം സ്വീകരിക്കുമ്പോഴും അച്ഛനെയോര്‍ത്ത് അവള്‍ വിവാഹാഭ്യര്‍ഥന നിരസിക്കുന്നത് അയാളുടെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അതേ സാഹചര്യത്തിലാണ് , കിയാമയുടെ വര്‍ദ്ധിച്ചു വരുന്ന ആക്രമണോത്സുകതയില്‍ മനം മടുത്തു പ്രസ്ഥാനത്തില്‍ നിന്ന് അയാള്‍ രാജിവെക്കുന്നതും. കബോന്‍യി നിരത്തുന്ന ആരോപണങ്ങളില്‍ വയാക്കി സ്വയം പ്രതിരോധിക്കാനാവാതെ പെട്ടുപോകുന്നു: തന്റെ സ്കൂളിലേക്ക് അധ്യാപകരെ കണ്ടെത്താന്‍ നടത്തിയ ശ്രമം മിഷനറിമാരുമായുള്ള ഗോത്ര വിരുദ്ധ സഹകരണമായി വ്യാഖ്യാനിക്കപ്പെടുന്നു; സ്ത്രീയുടെ മൃതദേഹം തൊടരുതെന്ന ഗോത്ര വിലക്ക് മിതോനിയുടെ മരണസമയത്ത് അയാള്‍ അവിടെ ഉണ്ടായിരുന്നോ എന്നത് പോലും സംശയാസ്പദമായിരിക്കെ, അയാള്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്നു, യഥാര്‍ഥത്തില്‍ അയാള്‍ നിയാംബുരയെ കാണാന്‍ പോയതായിരുന്നു എന്നിരിക്കെ, ജോഷ്വയുടെ പ്രാര്‍ഥനയില്‍ അയാള്‍ പങ്കെടുത്തായി ആരോപിക്കപ്പെടുന്നു. കബോന്‍യിയുടെ മകന്‍ കമാവുവിനു നിയാംബുരയോടു നിരസിക്കപ്പെട്ട പ്രണയത്തിന്റെ നീരസമുള്ളതും കാര്യങ്ങള്‍ വഷളാക്കുന്നു. ജോഷ്വായെയും കൂട്ടാളികളെയും അപായപ്പെടുത്താനുള്ള കിയാമയുടെ പദ്ധതി നിയാംബുരയെ ഓര്‍ത്ത് വെളിപ്പെടുത്തുന്നത് അവിശ്വാസിയുടെ ജല്‍പ്പനമായി ജോഷ്വാ തള്ളിക്കളയുന്നുവെങ്കിലും അതും വയാക്കിയെ പ്രതിസ്ഥാനത്താക്കുന്നു. ഇതൊക്കെയാണെങ്കിലും നിയാംബുരയോടുള്ള പ്രണയം നിഗൂഡമാക്കിത്തന്നെ വെക്കേണ്ടതുള്ളത് കൊണ്ട് അയാള്‍ക്ക് ഒന്നിനെയും പ്രതിരോധിക്കാനാവുന്നുമില്ല. സന്ദര്‍ഭം മുതലെടുത്ത് 'പ്രവചിക്കപ്പെട്ട' രക്ഷകനായി സ്വയം അവരോധിച്ച കബോന്‍യി വിചാരണക്കായി വയാക്കിയെ കിയാമക്ക് മുന്നില്‍ വിളിപ്പിക്കുന്നു. പാരമ്പര്യവാദികളും പുത്തന്‍കൂറ്റുകാരും ഉള്‍പ്പെടുന്ന ആളുകളോട് സംസാരിക്കാന്‍ അവസരം അഭ്യര്‍ഥിക്കുന്ന ബഹുമാന്യനായ 'ടീച്ചറു'ടെ ആവശ്യം കബോന്‍യിക്ക് നിരസിക്കാനാവുന്നില്ല.
ക്രിസ്മസ് ആഘോഷത്തിനോടൊപ്പം ചേര്‍ന്ന് വരുന്ന ചേലാകര്‍മ്മ ചടങ്ങിനു തൊട്ടു മുമ്പ്, ആളുകളെ അഭിസംബോധന ചെയ്യും മുമ്പായി, വിശുദ്ധ തോട്ടത്തിലേക്ക് ഒരു പ്രഭാത തീര്‍ത്ഥാടനം നടത്തുന്ന വയാക്കിക്ക് ഉണ്ടാവുന്ന അതീന്ത്രിയ അനുഭവമാണ് നോവലിന്റെ കാതലായ തിരിച്ചറിവിലേക്ക് അയാളെ എത്തിക്കുക. പുരാതന പ്രവചനത്തെയും ഗോത്രത്തിന്റെ ഐക്യത്തെയും കുറിച്ച് ധ്യാനത്തിലേര്‍പ്പെടുന്ന വയാക്കിക്ക് ആത്മീയവും രാഷ്ട്രീയവുമായ ഒരു വെളിപാടുണ്ടാവുന്നു. വിദ്യാഭ്യാസം മാത്രം മതിയാവില്ല തന്റെ ജനതയുടെ ഐക്യത്തിനെന്നും, ഐക്യം രാഷ്ട്രീയ പ്രക്രിയയിലേക്ക് വളരണം എന്നും അത് അവരെ ഗോത്രഭൂമിയുടെ നഷ്ടത്തില്‍ നിന്നും, അടിമ ജോലിയില്‍ നിന്നും, വിദേശ സര്‍ക്കാരിന് നല്‍കുന്ന അനാവശ്യ നികുതികളില്‍ നിന്നും മോചിപ്പിക്കണം എന്നും അയാള്‍ അറിയുന്നു. വിശുദ്ധ മലയില്‍ നിന്ന് ഇറങ്ങിവരുന്ന വയാക്കി വാചാലവും പ്രചോദിതവുമായ പ്രസംഗത്തിലൂടെ ആളുകളെ മുഗ്ദ്ധരാക്കവേ, തട്ടിക്കൊണ്ടുവന്ന നിയാംബുരയെ മുന്നില്‍ നിര്‍ത്തി അവളെ അവിശുദ്ധയായി പ്രഖ്യാപിക്കാന്‍ കബോന്‍യി അയാളെ വെല്ലുവിളിക്കുന്നു. പ്രണയത്തെ വിശുദ്ധിക്കുമേല്‍ സ്ഥാപിക്കുന്ന വയാക്കിയെയും നിയാംബുരയെയും വിധികല്‍പ്പിക്കാന്‍ കിയാമക്ക് വിട്ടുകൊടുത്തു ആളുകള്‍ പിരിയുന്നു. വൈകിമാത്രം സാധ്യമായ തിരിച്ചറിവിന് തന്റെയും നിയാംബുരയുടെയും വിധി മാറ്റാനാവില്ലെന്ന് വയാക്കി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം.
കൊളോണിയലിസത്തിന്റെ ആദ്യനാളുകളില്‍ ഗികുയു സമൂഹം നേരിട്ട അനിവാര്യ ദുരന്തത്തെയാണ് ഇരുതടങ്ങള്‍ക്കിടയിലെ നദിയെന്ന രൂപകത്തിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. ഒരു നദിയുടെ ഇരുകരകളില്‍ പാര്‍ത്തുവന്ന രണ്ടു സമൂഹങ്ങള്‍ക്കിടയില്‍ വെളുത്തവന്റെ വരവ് ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ ഒരു പുതിയ ലോക ക്രമത്തെ/ പ്രതിനിധാനത്തെ ഉള്‍ച്ചേര്‍ക്കണോ അതോ അതിന്റെ അസ്തിത്വത്തെ കണ്ടില്ലെന്നു വെക്കണോ എന്ന ചോദ്യത്തെ അന്ന് വരെ സഹകരിച്ചു നിന്ന രണ്ടു വിഭാഗങ്ങള്‍ സമീപിക്കുന്ന വ്യത്യസ്തമായ രീതിയെയാണ് നോവല്‍ പ്രശ്നവല്‍ക്കരിക്കുന്നത്. ഒരു കര തങ്ങളുടെ പഴയ ക്രമത്തെ നിരാകരിച്ച് വെളുത്തവന്റെ മതവും ക്രമവും സ്വീകരിച്ചപ്പോള്‍ , ഇതര വിഭാഗം പഴയ ഗോത്ര മൂല്യങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പില്‍ വിശ്വസിച്ചു. അങ്ങനെ ഒരിക്കല്‍ ഇരുകരകളെയും ബന്ധിപ്പിച്ച നദി ഇപ്പോള്‍ വിഭജനത്തിന്റെ നദിയായി - ഇരു തടങ്ങള്‍ക്കിടയിലെ നദി. പാരമ്പര്യത്തിന്റെയും പുതുവിശ്വാസത്തിന്റെയും സമ്മര്‍ദ്ദങ്ങളില്‍ ബലിയാടാവുന്ന നിസ്സഹായതയുടെ പ്രതീകമായി നോവലില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് മിതോനിയുടെ അന്ത്യമാണ്. ഗോത്രാചാരത്തിന്റെ നെടുംതൂണായ ചേലാകര്‍മ്മം അവളുടെ അന്ത്യത്തിന് കാരണമാകുന്നത് വ്യാഖ്യാനിക്കപ്പെടുന്നത് എങ്ങനെയാണ് എന്നത് പ്രധാനമാണ്. പുതുമതത്തിന്റെ വരവ് ഗോത്ര മൂര്‍ത്തികളെ അരിശം കൊള്ളിച്ചതിന്റെ പ്രത്യാഘാതമായി പാരമ്പര്യവാദികള്‍ വിലയിരുത്തുമ്പോള്‍, പാഗന്‍ സംസ്കാരത്തിന്റെ സാത്താനിക സ്വാധീനമായി പുതുമതക്കാര്‍ അതിനെ കാണുന്നു. ഒരു ലോകക്രമത്തെ നിരാകരിക്കാതെത്തന്നെ അപരക്രമത്തെ സ്വാംശീകരിക്കുക അസാധ്യമാണെന്ന, സൂചനയാണ് ഇത് നല്‍കുന്നത്.
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് –79-83)
No comments:
Post a Comment