Featured Post

Tuesday, May 6, 2025

The Yacoubian Building by Alaa Al Aswany / Humphrey T. Davies

 പരിണാമങ്ങളുടെ സാക്ഷിയായി യാകൂബിയന്‍ ഭവനം



The Yacoubian Building (2002) Alaa Al Aswany (Egypt)/ Humphrey Davies

മനുഷ്യന്‍ സൃഷ്ടിച്ചതില്‍ ഏറ്റവും നല്ല കാര്യമാണ് സംസ്കാരങ്ങള്‍. അവ ഒരു തരം സംഘര്‍ഷവും സൃഷ്ടിക്കുന്നില്ല- അവ സംവദിക്കുന്നതിനുള്ള മാധ്യമം മാത്രമാണ്. സംഘര്‍ഷം വരുന്നത് ഏതെങ്കിലും മതത്തെ അക്രാമകമായി വ്യാഖ്യാനിക്കുന്നതില്‍ നിന്നാണ്” – അലാ അല്‍ അസ് വാനി. (Alaa Al Aswany in interview with Karen Kostyal, National Geographic, September, 2006)

ഇജിപ്ത്യന്‍ നോവലിസ്റ്റ്‌ അലാ അല്‍ അസ് വാനിയുടെ The Yacoubian Building (2002), തലക്കെട്ടിന്റെ ഉറവിടമായ യഥാര്‍ത്ഥ കെട്ടിടത്തിലെ അന്തേവാസികള്‍ എന്ന നിലയില്‍ അയഞ്ഞ രീതിയില്‍ ഒരുമിപ്പിക്കപ്പെടുന്ന കുറെയേറെ മനുഷ്യരുടെ കഥകളിലൂടെ സമകാലിക ഇജിപ്ത്യന്‍ സമൂഹത്തെ വരച്ചുവെക്കുന്നു. 1937ല്‍ കൈറോയിലെ തിരക്കേറിയ തലത്ത് ഹര്‍ബ് തെരുവില്‍, തന്റെ പേര് അനശ്വരമാക്കാന്‍വേണ്ടി പ്രദേശത്തെ അര്‍മീനിയന്‍ സമൂഹത്തിലെ പ്രബലനയിരുന്ന ഹജൂബ് യാകൂബ് ഒരു ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റിന്റെ കരവിരുതില്‍ യൂറോപ്പ്യന്‍ മാതൃകയില്‍ പണികഴിപ്പിച്ച പ്രൌഡമായ കെട്ടിടം അക്കാലത്ത് വമ്പന്മാരുടെ വാസസ്ഥലമായിരുന്നു. മന്ത്രിമാര്‍, ഉന്നതരായ പാഷമാര്‍, യൂറോപ്പ്യന്‍ ഡിപ്ലോമാറ്റുകള്‍ തുടങ്ങി പ്രസിദ്ധമായ നുസ്സൈര്‍ കുടുംബാംഗങ്ങളായ രണ്ടു ജൂതപ്രമാണികള്‍വരെ അവിടെ താമസിച്ചുവന്നു. കെട്ടിടത്തിന്റെ മുകളില്‍ ഓരോ അന്തേവാസിക്കും അലക്കുന്നതിനും ഉണക്കുന്നതിനും മറ്റുമായി ഓരോ മുറി വീതമുണ്ടായിരുന്നു. അക്കാലത്ത് എല്ലാം കുലീനവും സുന്ദരവുമായിരുന്നു. എന്നാല്‍ 1952 ലെ വിപ്ലവത്തെ തുടര്‍ന്നു പാഷമാരുടെ ഭരണം അട്ടിമറിക്കപ്പെട്ടതും 1956ലെ അറബ് – ഇസ്രയേല്‍ യുദ്ധവും സൃഷ്ടിച്ച സാഹചര്യങ്ങള്‍ വിദേശികളുടെയും ജൂതരുടെയും പാലായനത്തിനു വഴിതെളിയിച്ചു. അങ്ങനെ കാലിയായ അപ്പാര്‍ട്ട്മെന്റുകള്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൈവശമാക്കി. അവരുടെ ഭാര്യമാര്‍ മച്ചിലെ മുറികളില്‍ തങ്ങളുടെ ഹോബികളായ കോഴിവലര്‍ത്തലും മറ്റും നടത്തിത്തുടങ്ങിയെങ്കിലും അവിടങ്ങളില്‍ ഇടം പിടിച്ച വേലക്കാരികളും മറ്റും എതിരുനിന്നില്ല. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലെ മാറ്റം യാക്കൂബിയന്‍ കെട്ടിടത്തിലെ അന്തേവാസികളില്‍ കുലീനരുടെ മാത്രം താവളം എന്ന പഴയ അവസ്ഥയെ മാറ്റിമറിച്ചു. പ്രമാണികളും ഉദ്യോഗസ്ഥ പ്രമുഖരും മുഹന്‍ദസിന്‍, നാസര്‍ സിറ്റി തുടങ്ങിയ ശബളപ്രദേശങ്ങളിലേക്ക് കൂടുമാറിയതോടെ, അവിടെ കയ്യില്‍ കാശുള്ള ഏതൊരാള്‍ക്കും താമസമാക്കാം എന്ന നില വന്നുചേര്‍ന്നു. മച്ചുമ്പുറ മുറികള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടു മനുഷ്യരെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. സൈനിക പ്രമുഖരുടെ കടന്നുവരവ് കെട്ടിടത്തിന്റെ കുലീന വൃത്തിയെ മോശമാക്കിയെങ്കില്‍, അവരുടെ തിരിച്ചുപോക്ക് അതിനെ നശിപ്പിച്ചുകളഞ്ഞു. ഒരര്‍ത്ഥത്തില്‍ നാടിനു സംഭവിച്ച അപചയങ്ങളുടെ കണ്ണാടി തന്നെയായിരുന്നു യാക്കൂബിയന്‍ കെട്ടിടത്തിന്റെ വിധിവിഹിതങ്ങള്‍. “അല്‍ അസ് വാനിയുടെ നിരീക്ഷണം സുവ്യക്തമാണ്. ഇജിപ്ത് മുപ്പതുകളിലെയും നാല്‍പ്പതുകളിലെയും കോസ്മോപോളിറ്റന്‍, ലിബറല്‍ കാലഘട്ടത്തില്‍ നിന്ന് 1950 – 1960കളിലെ  അറബ് ദേശീയതയുടെ കാലുഷ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ വാസ്തുവിദ്യാവിസ്മയത്തിലെ യഥാര്‍ത്ഥ അന്തേവാസികള്‍, അധികവും സ്വയംവരിച്ച പ്രവാസത്തില്‍ യൂറോപ്പിലേക്കും ഐക്യ നാടുകളിലേക്കും, പതിയെ സ്ഥലംവിട്ടു... (പുതിയ) അന്തേവാസികള്‍ യൂറോപ്പ്യന്‍ കൊസ്മോപോളിറ്റന്‍ പ്രകൃതം കുറഞ്ഞ, അല്‍ അസ് വാനി തുറന്നുപറയുന്നില്ലെങ്കിലും, പരിഷ്കാരം കുറഞ്ഞവര്‍ ആയിരുന്നു.” (Tarek Osman).

ഭവനസമുച്ഛയത്തിലെ അന്തേവാസികള്‍ എന്നതിനപ്പുറം പറയത്തക്ക ബന്ധമില്ലാത്തെ കുറെയേറെ കഥാപാത്രങ്ങളുടെ നഖചിത്രങ്ങള്‍ എന്ന രീതിയില്‍, ഇജിപ്ത്യന്‍ സമൂഹത്തിന്റെ ഒരു പരിച്ഛേദം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്. അതിസമ്പന്നനും മധ്യവയസ്കനും സ്ത്രീലമ്പടനുമായ സാകി ബേ അല്‍ ദസൂകിയാണ് ഈ രീതിയില്‍ നോവല്‍ പിന്തുടരുന്ന ആദ്യത്തെ മുഖ്യകഥാപാത്രം. യക്കൂബിയന്‍ ബില്‍ഡിങ്ങില്‍ ഓഫീസുള്ള സാകി ബേ പാഷ, മദാലസയായ ബാര്‍ ജീവനക്കാരി റബാബിന്റെ കൂടെ ഒരുരാത്രി ആഘോഷിക്കുന്നു. പിറ്റേന്നു പുലര്‍ച്ചെ അയാള്‍ ഉണരുന്നത്, തലേന്നുരാത്രിയിലെ കൂട്ടുകാരി അയാളെ മുച്ചൂടും മോഷ്ടിച്ചു കടന്നുകളഞ്ഞിരിക്കുന്നു എന്ന അറിവിലേക്കാണ്. വഴക്കാളിയായ സഹോദരി ദൗലത്തിന്റെ വജ്രമോതിരവും കൂട്ടത്തില്‍ നഷ്ടപ്പെടുന്നതാണ് അയാളുടെ ജീവിതംതന്നെ തകിടംമറിക്കുക. ദൗലത്ത് അയാളെ വീട്ടില്‍നിന്ന് പുറത്താക്കുന്നു. സാകി പാഷയുടെ സൂത്രശാലിയായ ഒറ്റക്കാലന്‍ ഭൃത്യന്‍ അബസ്ഖരോന്‍, അയാളുടെ സഹോദരന്‍ മലാകുമായി ചേര്‍ന്നു മച്ചുമ്പുറത്തു തുറന്ന വസ്ത്രവ്യാപാരശാലക്ക്, താമസക്കാരുടെ എതിര്‍പ്പുനേരിടുമ്പോള്‍ അയാള്‍ക്ക് മറ്റൊരു ലാവണം കണ്ടെത്തണം എന്ന അവസ്ഥയിലാണ്. ബുസൈനയെ ഉപയോഗിച്ച് സ്ത്രീലമ്പടനായ സാകിയുടെ അപ്പാര്‍ട്ട്മെന്റ് തട്ടിയെടുക്കാന്‍ മലാക് പദ്ധതിയിടുന്ന അതേ സന്ദര്‍ഭത്തിലാണ്, ദൗലത് തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിലാണെന്നു സംശയിക്കുന്ന സാകി പാഷ, ബുസൈനയെ തന്റെ സെക്രട്ടറിയായി നിയമിക്കുന്നത്. പണത്തിന്റെ അത്യാവശ്യംകൊണ്ട് ഒരുഘട്ടംവരെ മലാകിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാകുന്ന ബുസൈന, താന്‍ കേട്ടറിഞ്ഞ സങ്കല്‍പ്പത്തിനു വിരുദ്ധമായി സാകി ബേയില്‍ മാന്യനായ ഒരു മനുഷ്യനുണ്ട്‌ എന്നുതിരിച്ചറിയുന്നതോടെ ആ ചതിക്കു കൂട്ടുനില്‍ക്കാനാകില്ല എന്നു തീരുമാനിക്കുന്നു. ബുസൈനയുടെ ഇളം താരുണ്യത്തെയും സൗന്ദര്യത്തെയും ആരാധനയോടെ കാണുമ്പോഴും അവളുടെ നിസ്സഹായത ദുരുപയോഗം ചെയ്യാന്‍ അയാള്‍ ഒരിക്കലും ശ്രമിക്കുന്നില്ല എന്നത്, അവള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഒപ്പം, ഫ്രഞ്ച് ഗായികയായ ക്രിസ്റ്റിനുമായുള്ള പഴയ ബന്ധം, അതിന്റെ പ്രണയവശമൊക്കെ അണഞ്ഞുപോയിട്ടും, കുലീന സൗഹൃദമായി അയാള്‍ തുടരുന്നതും അവളെ ആകര്‍ഷിക്കുന്നു. നോവലിലെ ഏകശുഭാന്ത്യ ബന്ധമായി ഇരുവരും വിവാഹിതരാകുന്ന കഥാന്ത്യവും സാകി പാഷ – ബുസൈന ജോടിയെ വേറിട്ട്‌ നിര്‍ത്തുന്നു.

The Yacoubian Building വിവാദക്കൊടുങ്കാറ്റുയര്‍ത്തിയത് സ്വവര്‍ഗ്ഗാനുരാഗിയെന്നു സ്വയം സമ്മതിക്കുന്ന കഥാപാത്രത്തിലൂടെ വിലക്കപ്പെട്ട വിഷയം കൈകാര്യം ചെയ്ത ആദ്യ ഇജിപ്ത്യന്‍ നോവല്‍ എന്ന നിലയിലായിരുന്നു. ഒന്നാം ഗള്‍ഫ് യുദ്ധകാലമാണ് നോവലിന്റെ പശ്ചാത്തലമെങ്കിലും ഇന്നും പ്രസ്തുത വിഷയത്തോടുള്ള സമീപനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് നിരീക്ഷിക്കപ്പെടുന്നു (Nana Asfour). ഇജിപ്ത്യന്‍ പിതാവിന്റെയും ഫ്രഞ്ച് മാതാവിന്റെയും മകനായി പിറന്ന ഹാത്തിം റഷീദ്, Le Caire എന്ന ഫ്രഞ്ച് പത്രത്തിന്റെ എഡിറ്ററും അറിയപ്പെടുന്ന ബുദ്ധിജീവിയുമാണ്. തന്റെ ലൈംഗിക താല്‍പ്പര്യം മറച്ചുവെക്കുന്നില്ലാത്ത ഹാതിം, നോവലില്‍ അനുതാപത്തോയോടെ ചിത്രീകരിക്കപ്പെടുന്നത്. ഹതിമിന്റെ ഏറ്റവും മോശമായ നിമിഷമായി നോവലില്‍ കടന്നുവരുന്ന സംഭവം അയാളുടെ ലൈംഗിക താല്പര്യവുമായി ബന്ധപ്പെട്ടതല്ല എന്നത് പ്രധാനമാണ്. വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമായ, രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അബ്ദുവുമായി അയാള്‍ സൃഷ്ടിക്കുന്ന ബന്ധം, അബ്ദുവിന്റെ എല്ലാ സാമ്പത്തിക പ്രയാസങ്ങള്‍ക്കും പരിഹാരമാകുന്നുണ്ട്; പാര്‍പ്പിടത്തിനുപോലും. കുഞ്ഞ് മരിക്കാനിടയകുന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തെ, അരുതാത്തത് ചെയ്യുന്നതിനുള്ള ദൈവശിക്ഷയായി കണക്കാക്കുന്ന അബ്ദു, ബന്ധം അവസാനിപ്പിക്കുന്നത് റഷീദിനെ ഉലച്ചുകളയുന്നു. ഗേ ബാറുകളില്‍ യഥേഷ്ടം ലഭ്യമായ താല്‍ക്കാലിക ബന്ധങ്ങളില്‍ താല്‍പ്പര്യമില്ലാത്ത റഷീദ്, നീണ്ടുനില്‍ക്കുന്ന പ്രണയം കൊതിക്കുന്നു. ഒരു രാത്രികൂടി കൂടെക്കഴിയാമെങ്കില്‍ സ്ഥിരജോലിയും സുരക്ഷിതത്വവും ഉറപ്പുനല്കാമെന്ന അഭ്യര്‍ഥനയുമായി അബ്ദുവിനെ തേടിപ്പിടിക്കുന്ന രാത്രി, കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്‌ കുടിച്ചു ലക്കുകെട്ട, ഹൃദയം തകര്‍ന്ന ഒരാളുടെ പുലമ്പലായി എടുക്കാന്‍ അബ്ദുവിന് കഴിയുന്നില്ല: “നിന്നെ തെരുവില്‍ നിന്ന് കണ്ടെടുത്തതും വൃത്തിയാക്കി ഒരു മനുഷ്യനാക്കിയതും ഞാനാണ്” എന്ന പ്രയോഗത്തിലെ യജമാനഭാവം, അടിത്തട്ടില്‍ പെട്ടവരെ സാമൂഹികവും സാമ്പത്തികവും ലൈംഗികവുമായി ചൂഷണംചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്‌ എന്ന വരേണ്യചിന്തയുടെ പ്രകടനം കൂടിയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിഭജനം എന്നപ്രമേയം നോവലില്‍ ഉടനീളം ശക്തമാണ്. മാതാപിതാക്കളുടെ സമ്പൂര്‍ണ്ണ അവഗണനയോടൊപ്പം കറുത്തവര്‍ഗ്ഗക്കാരനായ വേലക്കാരെന്റെ ലൈംഗിക കയ്യേറ്റങ്ങള്‍ നേരിടേണ്ടിവന്ന കുട്ടിക്കാലമോര്‍ത്തു കണ്ണീര്‍ വാര്‍ക്കുകയും വിശ്വസിച്ച പങ്കാളിയുമായുള്ള സംഗമം കൊതിച്ചു അയാളുടെ കൈകളില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന റഷീദ്, വായനക്കാരില്‍ നൊമ്പരമുണര്‍ത്തുന്നുണ്ട്. കറുത്ത വര്‍ഗ്ഗവേലക്കാരെ കുറിച്ചുള്ള നോവലിലെ നിരീക്ഷണവും വര്‍ണ്ണപരമായ മുന്‍വിധികളില്‍ നിന്ന് മുക്തമല്ല എന്നുപറയാം.

നോവലില്‍ വായനക്കാരുടെ സഹാനുഭൂതി ലഭിക്കാനിടയില്ലാത്ത കഥാപാത്രങ്ങളില്‍ പ്രധാനം ഹാജ് അസമിന്റെതാണ്. പുതുപണക്കാരനും അഭിജാതനുമായ സംരംഭകനും രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണം നടത്തുന്നവനും എന്ന നിലയില്‍ അയാളുടെ ഇടപാടുകള്‍ അത്ര സുതാര്യമല്ല. അതുതന്നെയാണ് തന്നെക്കാള്‍ വമ്പന്മാരുടെ കരുനീക്കങ്ങള്‍ക്കുമുന്നില്‍ അയാള്‍ തോറ്റുപോകാന്‍ ഇടയാക്കുന്നതും. മുതിര്‍ന്ന മകനും കുടുംബവും ഉണ്ടെങ്കിലും അനിയന്ത്രിത ലൈംഗികതൃഷ്ണ ശമിപ്പിക്കുന്നതിന് സുന്ദരിയായ വിധവയെ മതത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രഹസ്യവിവാഹം കഴിക്കുന്ന അസമിന്, നിസ്സഹായയായ സുവാദിനോട് കാമാര്‍ത്തി മാത്രമേയുള്ളൂ. അലക്സാണ്ടറിയ്യയിലുള്ള കുഞ്ഞുമകനെ കാണുന്നതിനു വിലക്കേര്‍പ്പെടുത്തിയും ഇനിയൊരിക്കലും ഗര്‍ഭിണിയാകരുത് എന്നു നിബന്ധനവെച്ചും പണത്തിന്റെ ഹുങ്കില്‍ ഫലത്തില്‍ അയാള്‍ വെറുമൊരു ലൈംഗിക അടിമയെയാണ് സ്വന്തമാക്കുന്നത്. നിബന്ധനക്കു വിപരീതമായി ഗര്‍ഭിണിയാകുകയും ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിക്കുകയും ചെയ്യുന്ന സുവാദിനെ അയാള്‍ ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടു പോവുകയും മയക്കിക്കിടത്തി അബോര്‍ഷനു വിധേയയാക്കുകയും തുടര്‍ന്ന് വിവാഹമോചനം നടത്തുകയും ചെയ്യുന്നു. എല്ലാം കഴിയുമ്പോള്‍ അയാളുടെ ഏകവിഷമം തന്റെ ആസക്തി പൂരണത്തിന്റെ വഴി ഇല്ലാതാകുന്നത് മാത്രമാണ്:

“നല്ല കിടിലന്‍ സമയങ്ങള്‍ അനുഭവിക്കാന്‍ അവസരം കിട്ടി എന്നതിനൊപ്പം തനിക്ക് അവളോടുള്ള വിവാഹത്തിന് കാര്യമായ വിലയൊന്നും കൊടുക്കേണ്ടി വന്നില്ലല്ലോ എന്ന  ചിന്തകൊണ്ട് അയാള്‍ സ്വയം ആശ്വസിപ്പിച്ചു. അവളുമായുള്ള അനുഭവങ്ങള്‍ ആവര്‍ത്തിക്കവുന്നവയാണ് എന്നും അയാള്‍ കരുതി. സുന്ദരികളായ ദരിദ്രസ്ത്രീകള്‍ ധാരാളം ലഭ്യമായിരുന്നു, വിവാഹബന്ധം പവിത്രവും, അതിന്റെ പേരില്‍ ആര്‍ക്കും ആരെയും കുറ്റപ്പെടുത്താനും കഴിയില്ല.”

അയാളെയും വിഴുങ്ങുന്ന വമ്പന്മാര്‍ ഉള്‍പ്പെടുന്ന “അധികാരം, ഗൂഡതാല്‍പ്പര്യങ്ങള്‍, അഴിമതി, കരുനീക്കങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആധുനിക ഇജിപ്ത്യന്‍ പൗരുഷ നിര്‍മ്മിതിയുടെ വിമര്‍ശനം അല്‍ അസ് വാനിയുടെ നോവലില്‍ ഉടനീളം തുടരുന്നു”(Janine Jones).   

അസമിന്റെ ‘ഇസ്ലാമിക സമീപനത്തിലെ സങ്കീര്‍ണ്ണതകള്‍ ഇജിപ്ത്യന്‍ സമൂഹത്തില്‍ നിലവിലുള്ള മതമൂല്യങ്ങളിലെ വൈവിധ്യങ്ങളെ കുറിച്ചുമുള്ള അല്‍ അസ് വാനിയുടെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ്. നോവലില്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും മുസ്ലിംകളാണെങ്കിലും അവരുടെ മതവ്യാഖ്യാനങ്ങളും ധാരണകളും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, റാഡിക്കല്‍ ഇസ്ലാമിനെ ഒട്ടും പിന്തുണക്കുന്നില്ലെങ്കിലും തീവ്രവാദത്തിലേക്കുള്ള താഹ അല്‍ ശസ് ലിയുടെ പരിവര്‍ത്തനം അനുതാപത്തോടെയാണ് നോവല്‍ ചിത്രീകരിക്കുന്നത്. സമൂഹത്തില്‍നിന്നുള്ള കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഏജന്‍സികളുടെ കയ്യില്‍നിന്നും ഏല്‍ക്കേണ്ടിവരുന്ന മനുഷ്യസഹനീയമല്ലാത്ത പീഡനങ്ങളും ആവര്‍ത്തിച്ചുള്ള ബലാല്‍ക്കാരങ്ങളും ഉണ്ടാക്കുന്ന അവമതിക്കും പ്രതികാരചിന്തക്കും അയാളെ കുറ്റപ്പെടുത്താനാവില്ല. ബുദ്ധിമാനും കഠിനാധ്വാനിയുമായ ചെറുപ്പക്കാരന് അവസരങ്ങളൊക്കെയും കപ്പിനും ചുണ്ടിനും ഇടക്കുവെച്ചു നിഷേധിക്കപ്പെടുന്നത് ‘ശരിയായ പിടിപാടുകള്‍ ഇല്ലാത്തതുകൊണ്ടും അടിസ്ഥാനവര്‍ഗ്ഗം എന്ന അസ്പൃശ്യതകൊണ്ടുമാണ്. “ഈ രാജ്യം നമ്മുടേതല്ല. അത് പണമുള്ളവരുടെതാണ്” എന്ന് അവന്റെ ഉമ്മ അവനോടു പറയുന്നുണ്ട്. ബുസൈനയുമായുള്ള അയാളുടെ പ്രണയം പരാജയപ്പെടുന്നതും സാമ്പത്തിക പ്രയാസങ്ങളില്‍ പെട്ടുപോകുന്ന പെണ്‍കൊടിക്ക് തന്റെ തൊഴിലിടങ്ങളില്‍ ലൈംഗിക വിട്ടുവീഴ്ചകള്‍ ചെയ്യുകയല്ലാതെ വഴിയില്ലാതാകുന്ന സാഹചര്യത്തിലാണ്. അവളെ വിവാഹം ചെയ്തു സംരക്ഷിക്കാന്‍ കഴിയുന്ന ചുറ്റുപാടുകള്‍ അയാള്‍ക്കില്ല. സാങ്കേതികമായി തന്റെ കന്യകാത്വം തകരാത്തവിധം ലൈംഗിക വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയാറാകുന്ന അതിസുന്ദരിയായ ടീനേജുകാരിയുടെ ഗതികേട്, സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ പരിച്ഛേദം തന്നെയാണ്. അത്തരം അനുഭവങ്ങള്‍ സൃഷ്ടിക്കുന്ന കയ്പ്പിലും ആത്മനിന്ദയിലുമാണ് അവള്‍ താഹയില്‍നിന്ന് അകലുന്നതും. താഹയുടെ തീവ്രവാദ നിലപാടുകളിലേക്കുള്ള കൂപ്പുകുത്തലിനു സമാന്തരമായാണ്‌ ധാര്‍മ്മികച്യുതിയിലേക്കുള്ള ബുസൈനയുടെ പതനവും സംഭവിക്കുന്നത്‌ എന്നതും രണ്ടിനും അടിസ്ഥാനകാരണം സാമ്പത്തികമാണ് എന്നതും ദയനീയമായ ഒരു വൈരുധ്യമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു (Janine Jones). പ്രണയവും അന്തസ്സുള്ള ജോലിസാധ്യതയും നഷ്ടപ്പെട്ടു ആത്മനിന്ദ അനുഭവിക്കുന്ന താഹ, സംഘടനയിലെ അംഗത്വത്തിലൂടെ സാമൂഹിക അംഗീകാരവും അന്തസ്സും തേടുകയാണ്. അവനില്‍ സംഭവിക്കുന്ന മാറ്റം നോവലിസ്റ്റ് വിവരിക്കുന്നു:

“കഴിഞ്ഞ കാലത്ത് താഹ അല്‍ ശസ് ലിയെ അറിയാമായിരുന്നവര്‍ക്ക് ഇപ്പോള്‍ അവനെ തിരിച്ചറിയുക പ്രയസകരമായേക്കും. അവനാകെ മാറിപ്പോയിരുന്നു, അവന്റെ മുന്‍സ്വത്വത്തെ പുതുതായ മറ്റൊന്നുമായി വെച്ചുമാറി എന്നോണം. പാശ്ചാത്യ വേഷങ്ങള്‍ക്കുപകരം അവന്‍ ധരിക്കാന്‍ തുടങ്ങിയ ഇസ്ലാമികവേഷം മാത്രമോ, തന്റെ ശരിക്കുള്ള പ്രായത്തിന്റെതല്ലാത്തവിധം അഭിജാതവും ആകര്‍ഷകവുമായ ഭാവം നല്‍കുന്ന തരത്തില്‍ നീണ്ടുവളരാന്‍ അനുവദിച്ച താടിയോ മാത്രമായിരുന്നില്ല അത്.. ഇതൊക്കെ രൂപത്തിലുള്ള മാറ്റങ്ങളാണ്. ഉള്ളില്‍, എന്തായാലും, പുതിയതും ശക്തവും വരിഞ്ഞു മുറുക്കുന്നതുമായ ഒരു ചൈതന്യം അവന്‍ അനുഭവിച്ചു. നടപ്പിലും ഇരിപ്പിലും കെട്ടിടത്തിലെ അന്തേവാസികളുമായുള്ള സംസാരത്തിലുമെല്ലാം ഒരു പുതിയരീതിയില്‍ അവന്‍ പെരുമാറാന്‍തുടങ്ങി. അന്തേവാസികള്‍ക്കുമുന്നില്‍ പ്രകടിപ്പിച്ചിരുന്ന ആ പഴയ, കാലുപിടിക്കുന്ന വിധേയത്വവും വിനയവും എന്നെന്നേക്കും നഷ്ടപ്പെട്ടു. ഇപ്പോള്‍ അയാള്‍ അവരെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നു. അവരെന്തു കരുതും എന്നതൊന്നും ഇപ്പോള്‍ അയാള്‍ക്കൊരു പ്രശ്നമേയല്ല, അവരില്‍ നിന്നും ഏറ്റവും ചെറിയ ഭത്സനമോ പരിഹാസമോ പോലും അയാള്‍ സഹിക്കുകയുമില്ല.”

ജിഹാദിസ്റ്റ് സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതില്‍ പഴയ ഉത്പതിഷ്ണുവിനു എന്തെങ്കിലും വിഷമങ്ങളുണ്ടായിരുന്നെങ്കില്‍, ജയിലില്‍ വെച്ചുണ്ടാവുന്ന ആവര്‍ത്തിച്ചുള്ള ബാലല്‍ക്കാരങ്ങള്‍ ഉള്‍പ്പെടുന്ന കൊടുംപീഡനങ്ങളും പോലീസുകാരുടെ പരിഹാസങ്ങളും അവയും വാറ്റിക്കളയുന്നതോടെ ജമായത്തെ ഇസ്ലാമിയുടെ ദേശീയവിരുദ്ധ പാഠങ്ങള്‍ക്ക് അയാള്‍ സര്‍വ്വാത്മനാ പാകപ്പെടുന്നു. തന്നോട് കൊടുംക്രൂരതകള്‍ നടപ്പിലാക്കിയ സൈനികമേധാവിയോടും ഇതരസൈനികരോടുമുള്ള വൈയക്തികപ്രതികാരത്തെ രക്തസാക്ഷിത്വത്തിന്റെ പാഠങ്ങളുമായി സംയോജിപ്പിച്ചാണ് അയാള്‍ നടപ്പിലാക്കുന്നത്. “അല്‍ അസ് വാനിയുടെ സന്ദേശം വ്യക്തമാണ്‌: സാമ്പത്തിക അവസരങ്ങളുടെ അഭാവവും സര്‍ക്കാര്‍ തല ഹിംസാത്മകതയും അഴിമതിയും ഇജിപ്ത്യന്‍ പുരുഷന്മാരുടെ തീവ്രവാദവല്‍ക്കരണത്തിലേക്ക് നയിക്കുന്നു” (Janine Jones). 2010ല്‍, ജയിലില്‍ വെച്ച് പീഡിപ്പിച്ചു കൊല്ലപ്പെട്ട ഇരുപത്തിയെട്ടുകാരനായ ഖാലിദ് സൈദിന്റെ അനുഭവം സൃഷ്ടിച്ച ഫേസ്ബുക്ക് ക്യാമ്പെയ്നിന്റെയും ഇജിപ്ത്യന്‍ വിപ്ലവത്തിലേക്കുനയിച്ച പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ താഹയുടെ അനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട് എന്നു ജനിന്‍ ജോണ്‍സ് ചൂണ്ടിക്കാണിക്കുന്നു.  

സമകാലിക ഇജിപ്ത്യന്‍ സമൂഹത്തിന്റെ നിശിതമായ വിമര്‍ശനത്തില്‍ ആണ്‍ പെണ്‍ ഭേദമില്ലാത്തവിധം ആരും എല്ലാം തികഞ്ഞവരല്ല എന്നു കാണാനാവും. സൂത്രശാലികള്‍, അഴിമതിയുടെ നാട്ടില്‍ അതിന്റെ നടുക്കഷണം ഭുജിക്കുന്നവര്‍, ഹിംസയിലും താന്‍ പോരിമയിലും അഭിരമിക്കുന്നവര്‍, രാഷ്ട്രീയത്തെ സ്വന്തം ഉത്കര്‍ഷേച്ഛക്ക് അനുരൂപമായി ഉപയോഗിക്കുന്നവര്‍, മതത്തെ ആസക്തി പൂരണത്തിനും പ്രതികാര നിര്‍വ്വഹണത്തിനും മറയാക്കുന്നവര്‍ എന്നിങ്ങനെ വിഷലിപ്ത പുരുഷാഘോഷം (toxic masculinity) കൊണ്ടു നടക്കുന്ന സമൂഹത്തില്‍ തങ്ങളുടെ വിലോഭനീയത ചൂണ്ടയാക്കി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ബുസൈനയെയും സുവാദിനേയുംപോലെ സ്ത്രീകളും പിറകിലല്ല. എന്നാല്‍, അടിസ്ഥാനപരമായി ഇവരെല്ലാവരും നിര്‍ദ്ദയമായ സാമൂഹികാവസ്ഥകളുടെ ഇരകളാണ് എന്ന് അല്‍ അസ് വാനി അടിവരയിടുന്നു. “ഇജിപ്ത്യന്‍ റിയലിസത്തിന്റെ ഈ സമാനതകളില്ലാത്ത സാഹിതീയ ആവിഷ്കാരമാണ്, ഹാസ്യത്തിന്റെ കനത്ത അകമ്പടിയോടെ, പുസ്തകത്തെ പ്രാദേശിക വായനക്കാര്‍ക്കിടയില്‍ ഇത്രയേറെ ജനപ്രിയമാക്കിയത്” (Nana Asfour).        

അവലംബങ്ങള്‍:

1.    Tarek Osman. ‘Alaa Al Aswani’s novel holds up a mirror to contemporary Egyptian society’, THE CAIRO REVIEW, March 6, 2016, https://www.thecairoreview.com/tahrir-forum/rereading-the-yacoubian-building-a-decade-later/

2.    Nana Asfour, ‘Book Reviews, THE YACOUBIAN BUILDING’, https://www.wordswithoutborders.org/book-review/the-yacoubian-building).  

3.    Janine Jones, ‘The past is never dead. It's not even past’, NOT EVEN PAST, August 14, 2012, https://notevenpast.org/yacoubian-building-2006/.                           


No comments:

Post a Comment