Featured Post

Thursday, May 1, 2025

The Temple of the Golden Pavilion by Yukio Mishima / Ivan Morris

മിഷിമയുടെ ഒരു നൂറ്റാണ്ട്



(രണ്ടാം ലോകയുദ്ധാനന്തര  ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട യുകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷത്തില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളില്‍ ഒന്നായ The Temple of Golden Pavillion എന്ന നോവലിന്റെ വായനയിലൂടെ ആ രചനാ ലോകത്തേക്കും വ്യക്തിത്വത്തിലെക്കും കടന്നു ചെല്ലാനുള്ള ശ്രമമാണ് ഇവിടെ. ഭാഷാപോഷിണി (ഏപ്രില്‍ 2025) മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)


നിങ്ങൾ ബുദ്ധനെ കണ്ടുമുട്ടുമ്പോൾ, ബുദ്ധനെ കൊല്ലുക! നിങ്ങളുടെ പൂർവ്വികനെ കണ്ടുമുട്ടുമ്പോൾ, പൂർവ്വികനെ കൊല്ലുക! നിങ്ങൾ ബുദ്ധശിഷ്യനെ കണ്ടുമുട്ടുമ്പോൾ, ശിഷ്യനെ കൊല്ലുക! നിങ്ങൾ നിങ്ങളുടെ അച്ഛനെയും അമ്മയെയും കണ്ടുമുട്ടുമ്പോള്‍, അച്ഛനെയും അമ്മയെയും കൊല്ലുക! നിങ്ങളുടെ ബന്ധുക്കളെ കണ്ടുമുട്ടുമ്പോൾ, ബന്ധുക്കളെ കൊല്ലുക! അങ്ങനെ മാത്രമേ നിങ്ങൾക്ക് മോക്ഷം ലഭിക്കുകയുള്ളൂ. അങ്ങനെ മാത്രമേ നിങ്ങൾ ഭൗതിക കാര്യങ്ങളുടെ ചവിട്ടേല്‍ക്കലില്‍ നിന്ന് രക്ഷപ്പെടുകയും സ്വതന്ത്രരാകുകയും ചെയ്യുകയുള്ളൂ.

- സെന്‍ ഗുരു റിൻസായിയിൽ നിന്നുള്ള ഉദ്ധരണി (നോവലില്‍ ഉദ്ധരിക്കപ്പെടുന്നു)

"എന്നേക്കാൾ അധികം അച്ഛനെയോ അമ്മയെയോ മകനെയോ മകളെയോ സ്നേഹിക്കുന്നവൻ എന്നില്‍ പെട്ടവനല്ല" – മത്തായി 10:37

 

‘രണ്ടാം ലോകയുദ്ധത്തിനുശേഷം രംഗത്തെത്തിയവരില്‍ ഏറ്റവും പ്രതിഭാധനനായ ജാപനീസ് എഴുത്തുകാരന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട യൂകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷമാണ്‌ ഇത് (2025). മിഷിമ പ്രതിഭയുടെ തിളക്കം അഞ്ചരപ്പതിറ്റാണ്ടിനിപ്പുറവും വായനാ ലോകത്തെ മുഗ്ദമാക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം, ആ രചനയുടെ ശക്തിയും സാര്‍വ്വലൗകിക, സാര്‍വ്വ കാലിക പ്രസക്തിയും എടുത്തുകാട്ടുന്നു. മിഷിമാ കൃതികളില്‍ രചനാവൈഭവം, ദാര്‍ശനിക ഗരിമ, ചരിത്രപരവും സമകാലികവുമായ സംവാദാത്മകത തുടങ്ങി എല്ലാംകൊണ്ടും ഒരു മാസ്റ്റര്‍പീസ്‌ എന്ന് ഗണിക്കപ്പെടുന്ന ‘ദ് ടെമ്പിള്‍ ഓഫ് ഗോള്‍ഡന്‍ പവിലിയന്‍’ വായന, മഹാനായ എഴുത്തുകാരനോടുള്ള ഒരു വായനക്കാരന്റെ അര്‍ച്ചനയാണ്.

പ്രസിദ്ധമായ ജാപനീസ് നിയമ വിദ്യാലയത്തില്‍നിന്നു ബിരുദം നേടിയ മിഷിമ, സാമ്പത്തിക കാര്യമന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗം നേടിയെങ്കിലും, മുഴുസമയ എഴുത്തുകാരനാകാന്‍ വേണ്ടി അത് രാജിവെക്കുകയായിരുന്നു. രണ്ടു ഡസന്‍ നോവലുകള്‍, നാല്‍പ്പതിലേറെ നാടകങ്ങള്‍, തൊണ്ണൂറിലേറെ ചെറുകഥകള്‍ കുറെയേറെ കവിതാ സാമാഹാരങ്ങള്‍, യാത്രാവിവരണ ഗ്രന്ഥങ്ങള്‍, നൂറുകണക്കിന് ലേഖനങ്ങള്‍ എന്നിങ്ങനെ അതിവിപുലമായ എഴുത്തുലോകത്തിന്റെ ഉടമയായ മിഷിമ, ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങളും നേടുകയുണ്ടായി. അഞ്ചു തവണയോളം നോബല്‍ പുരസ്കാരത്തിനും പരിഗണിക്കപ്പെട്ടിരുന്നു. പ്രൂസ്റ്റ്, ആന്ദ്രെ ഷീദ്, സാര്‍ത്ര് എന്നിവരോട് താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള മിഷിമ, ധൈര്യമെന്ന മൂല്യത്തോടു കാണിക്കുന്ന അഭിനിവേശത്തില്‍ ഹെമിങ് വെയോടും താരതമ്യം ചെയ്യപ്പെടുന്നു. വ്യായാമം ചെയ്തു കടഞ്ഞെടുത്ത ഉടല്‍ മികവുണ്ടായിരുന്ന ആണത്തപ്രഘോഷകന്‍, നേരിട്ടു പോരാട്ടത്തിനു നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍, ഇമ്പീരിയല്‍ ജപ്പാനെ പിന്തുണച്ച, അമേരിക്കന്‍ ഇടപെടലിന്റെ എതിരാളി, യുദ്ധത്തിലെ മരണത്തെ വീരപരിവേഷത്തോടെ കണ്ട ദേശീയവാദി, നാല്പത്തിയാറാം വയസ്സില്‍ പരമ്പരാഗത രീതിയില്‍ ഹരാകിരി ചെയ്ത പാരമ്പര്യവാദി – മിഷിമാ വ്യക്തിത്വത്തിലെ ഈ അടരുകളെല്ലാം അദ്ദേഹത്തെ വായിക്കുമ്പോള്‍ പ്രസക്തമാണ്. 

മിഷിമയുടെ ഏറ്റവും മികച്ച കൃതിയേത് എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. നാല് നോവലുകള്‍ അടങ്ങിയ ‘ദ് സീ ഓഫ് ഫെര്‍ടിലിറ്റി പരമ്പരയിലെ ആദ്യ നോവല്‍ ‘സ്പ്രിംഗ് സ്നോ’, ആണ് അദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസ് എന്ന് കരുതുന്ന നിരൂപകരുണ്ട്. പരമ്പരയെ, തന്റെ ഏറ്റവും മികച്ചതായി മിഷിമയും കണക്കാക്കി. ഒറ്റക്കുള്ള കൃതി എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ദ് ടെമ്പിള്‍ ഓഫ് ഗോള്‍ഡന്‍ പവിലിയന്‍’, മിഷിമാ പ്രതിഭയുടെ ഏറ്റവും മികച്ച മാതൃകയായി കരുതാം എന്ന അഭിപ്രായമാണ് പൊതുവെയുള്ളത്.

മിഷിമയും ആധുനിക ജാപനീസ് സാഹിത്യവും:

ജന്മശതാബ്ദി വേളയിൽ, വലിയൊരു എഴുത്തുകാരനെ ഒറ്റയാന്‍ അതികായനായി വീക്ഷിക്കാനുള്ള പ്രലോഭനം സ്വാഭാവികമാണ്. യുകിയോ മിഷിമയുടെ കാര്യത്തില്‍, അദ്ദേഹത്തിന്‍റെ സാഹിത്യ വൈഭവം, തീക്ഷ്ണസൗന്ദര്യാത്മകത, തീവ്രരാഷ്ട്രീയനിലപാടുകള്‍ തുടങ്ങിയവയുടെ സമ്മിശ്രമായ ആ സപര്യയും ജീവിതവും അത് സാധൂകരിക്കുകയും ചെയ്യും. എന്നിരുന്നാലും, മിഷിമ ഒരു ഒറ്റപ്പെട്ട പ്രതിഭാസമായിരുന്നില്ല എന്നതാണ് സത്യം. ജപ്പാന്റെ സാംസ്കാരികവും ബൗദ്ധികവുമായ പരിണാമത്തിന്റെ വ്യത്യസ്‌ത വശങ്ങൾ രൂപപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന അതികായന്മാരുടെ കൂട്ടത്തിൽ തന്നെയാണ് അദ്ദേഹത്തിന്‍റെ സ്ഥാനം.

ആധുനിക ജാപ്പനീസ് സാഹിത്യം വിശാലവും ബഹുമുഖവുമായ ഒരു പാരമ്പര്യമാണ്, സൗന്ദര്യാത്മകതയിലും ലൈംഗികതാ (eroticism) ആഖ്യാനങ്ങളിലും മിഷിമയെ ശക്തമായി സ്വാധീനിച്ച ജുനിചിറോ തനിസാകി; മിഷിമയുടെ നേരെ എതിരറ്റത്ത് അടയാളപ്പെടുത്താവുന്ന കുമ്പസാര (confessional), നിഹിലിസ്റ്റിക് പ്രകൃതമുള്ള ഒസാമു ദസായി തുടങ്ങിയ എഴുത്തുകാര്‍ ആ പാരമ്പര്യത്തിലെ കണ്ണികളില്‍ പെടുന്നു. ഒരു കത്തോലിക്കാ വിശ്വാസിയും ക്രിസ്തീയ ആത്മീയതയില്‍ നങ്കൂരമിട്ട എഴുത്തുകാരനും എന്ന നിലയില്‍ ജാപ്പനീസ് സാംസ്കാരിക സ്വത്വത്തോട് പലപ്പോഴും ഏറ്റുമുട്ടേണ്ടി വരികയും, വിശ്വാസം, സന്ദേഹം, പീഡാനുഭവം, പാപമോചനം തുടങ്ങിയ പ്രമേയങ്ങളിലൂടെ ജാപനീസ് സാഹിത്യത്തിന് സവിശേഷമായ ധാർമ്മികവും മതപരവുമായ ആഴം നല്‍കുകയും ചെയ്ത ഷുസാകു എൻഡോയെയും എടുത്തു പറയണം. ഉദാഹരണത്തിന്, അദ്ദേഹത്തിൻ്റെ ‘സൈലൻസ്’ എന്ന നോവൽ, ശത്രുതാ ഭാവമുള്ള ലോകത്ത് വിശ്വാസം നിലനിര്‍ത്തുന്നതിന്റെ നിശബ്ദ വേദനകള്‍ പകര്‍ത്തുകയും കത്തോലിക്ക വിശ്വാസത്തില്‍ ആഴത്തില്‍ ലീനമായ ധാർമ്മികവും അസ്തിത്വപരവുമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഷോഹൈ ഓക്ക, ജുനോസുകെ യോഷിയുക്കി തുടങ്ങിയ എഴുത്തുകാർ വിവരിച്ച യുദ്ധത്തിന്റെ ആഘാതങ്ങളും യുദ്ധാനന്തര ജപ്പാനിലെ ധാർമ്മിക തകർച്ചയും, മിഷിമ കൂടുതല്‍ ആഴത്തില്‍ ആവിഷ്കരിക്കുന്ന പ്രമേയങ്ങളോട് ചേര്‍ന്നുപോകുന്നതും വിഘടിക്കുന്നതും കാണാം.

എന്നിരുന്നാലും, ആധുനിക ജാപ്പനീസ് സാഹിത്യത്തിന്റെ ബൗദ്ധിക സ്തംഭങ്ങൾ പരിഗണിക്കുമ്പോൾ, നാലു പേരുകൾ വേറിട്ടുനിൽക്കുന്നു: യാസുനാരി കവബത്ത, യുകിയോ മിഷിമ, കെൻസാബുറോ ഓയെ, കോബോ ആബെ. ഈ നാല് എഴുത്തുകാർ ഒരേസമയം വ്യത്യസ്‌തവും എന്നാൽ ഇഴചേർന്നതുമായ രീതിയില്‍ ആധുനിക ജാപനീസ് സാഹിത്യത്തിന്റെ വ്യത്യസ്ത ധാരകളെ നിർവചിച്ചു. ആധുനിക ജാപനീസ് സാഹിത്യത്തിലെ വിലാപസ്വരമായ യസുനാരി കവബത്ത, ജപ്പാൻറെ മങ്ങിപ്പോകുന്ന പാരമ്പര്യങ്ങളെ വിലാപാര്‍ദ്രവും ഭാഗീതാത്മകവുമായി പകർത്തുന്നത്തിലൂടെ ‘നശ്വരതയുടെ സൗന്ദര്യം (mono no aware- beauty of the transient) ആവാഹിച്ചു. ‘ആയിരം കൊറ്റികള്‍’, ‘മലയുടെ ശബ്ദം’, ‘സഹശയനം’ തുടങ്ങിയ കൃതികളില്‍ അദ്ദേഹത്തിന്‍റെ നായികമാര്‍, അപ്രാപ്യമായ വിശുദ്ധിയുടെയും നൈര്‍മല്യത്തിന്റെയും പ്രതീകങ്ങളായി ആ ദര്‍ശനം പ്രതിഫലിപ്പിച്ചു. നിശിത സാമൂഹികവിമര്‍ശനം നിറഞ്ഞ കെന്‍സാബുരോ ഓയെയുടെ കൃതികള്‍, ഗൃഹാതുരതയെ നിരസിക്കുകയും യുദ്ധാനന്തര ജപ്പാന്റെ സ്വത്വത്തകര്‍ച്ച, ട്രോമ, പാര്‍ശ്വവല്‍ക്കരണം തുടങ്ങിയവ ആവിഷ്കരിക്കുകയും ചെയ്തു. അംഗഭംഗങ്ങള്‍, ഹിംസാത്മകത, പ്രിതിരോധം തുടങ്ങിയവ അടയാളപ്പെടുത്തിയ വൈയ്യക്തികാഖ്യാനങ്ങളായാണ് പലപ്പോഴും അദ്ദേഹം ഈ കഥകള്‍ പറഞ്ഞത്. വിലാപകാരനായ (elegist) കവബത്തയില്‍നിന്നും സാമൂഹികവിമര്‍ശകനായ (social critic) ഓയെയില്‍നിന്നും വ്യത്യസ്തമായ വഴിയായിരുന്നു ‘ദുരന്തങ്ങളുടെ ചിത്രകാരന്‍’ (tragedian) ആയ മിഷിമയുടെത്. കോബോ ആബെയില്‍ എത്തുമ്പോള്‍, അസ്തിത്വവാദ ദര്‍ശനത്തിന്റെ (existentialist) സ്വാധീനം ഏറ്റവും പ്രകടമാണ്. കാഫ്കയസ്ക് അന്യതാബോധവും അസംബന്ധ ബോധവും ഭരിക്കുന്ന ആബെ കഥാപാത്രങ്ങള്‍, ദേശീയ, സാംസ്കാരിക ഐഡന്റിറ്റി കൈമോശം വന്നവരും ആധുനിക ജീവിതത്തിന്റെ അസ്തിത്വ ശൂന്യത അനുഭവിക്കുന്നവരുമാണ്.

കവാബത്ത, മിഷിമ, ഓയെ, ആബെ എന്നിവര്‍ ചേർന്ന് ആധുനിക ജാപ്പനീസ് സാഹിത്യത്തിന്റെ നാലാള്‍ (tetrad) അതികായവൃന്ദം രൂപപ്പെടുത്തുന്നു എന്നുപറയാം: അതിന്റെ സൗന്ദര്യാത്മകതയും, ശൈഥില്യങ്ങളും, ഉത്കണ്ഠകളും, പുനർനിർമ്മിതികളും അങ്ങനെ ആഖ്യനവല്കൃതമാകുന്നു. നേരത്തെ സൂചിപ്പിച്ച മറ്റു എഴുത്തുകാര്‍ അതിന്റെ വികസനത്തിന് വളരെയധികം സംഭാവന നൽകിയപ്പോൾ, ഈ നാലുപേരും അതിന്റെ പ്രധാന ഗതിവിഗതികള്‍ നിർവചിക്കുകയും, ജപ്പാന്റെ വികസ്വര സ്വത്വത്തിന് തനതായ സാഹിതീയദിശാബോധം നല്‍കുകയും ചെയ്യുന്നു.

യുകോ സുഷിമ (ഒസാമു ദസായിയുടെ മകള്‍), ബനാന യോഷിമോട്ടോ, ഹിരോമി കവാകാമി, നാറ്റ്‌സുവോ കിരിനോ തുടങ്ങിയ സ്ത്രീ എഴുത്തുകാർ, സ്വാധീനവും നിരൂപക പ്രശംസയും നേടിയവരാണെങ്കിലും, ജാപ്പനീസ് സാഹിത്യത്തിന്റെ അടുത്തൊരു ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത് -പലപ്പോഴും 1960 കളിലും അതിനുശേഷവും ഉയർന്നുവന്ന ഉത്തരാധുനിക, ഫെമിനിസ്റ്റ്, സമകാലിക പ്രസ്ഥാനങ്ങളുമായി ചേര്‍ത്താണ് അവര്‍ വായിക്കപ്പെടുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ലിംഗഭേദം, സ്വത്വം, സ്ത്രീകളുടെ വ്യക്തിപരമായ പോരാട്ടങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ എഴുത്തുകാരികള്‍ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും ആധുനിക കാലഘട്ടത്തിനുശേഷം ഉയർന്നുവന്ന വ്യത്യസ്തമായ സാഹിത്യപാരമ്പര്യത്തിൽ പെട്ടവരാണ് അവര്‍. ഈ ചർച്ചയിലെ മുൻകാല പുരുഷ എഴുത്തുകാർ നിർവചിച്ച ആധുനികതയുടെ മഹത്തായ ആഖ്യാനങ്ങളിൽനിന്ന് അവരുടെ കൃതികൾ വേറിട്ടു നിൽക്കുന്നു.

മിഷിമയുടെ ശതാബ്ദിചിന്ത ഒറ്റപ്പെട്ട ഓർമ്മയായിട്ടല്ല, മറിച്ച് ജപ്പാന്റെ സാംസ്കാരിക പൈതൃകത്തെ രൂപപ്പെടുത്തുന്നത് തുടരുന്ന ഒരു സാഹിത്യ യുഗത്തിന്റെ വിശാലമായ ചട്ടക്കൂടിനുള്ളിലാണ് പരിഗണിക്കപ്പെടെണ്ടത് എന്ന് സാരം.

യഥാതഥ പശ്ചാത്തലത്തിനപ്പുറം

യുദ്ധാനന്തര ജപ്പാനിലെ സൗന്ദര്യശാസ്ത്രപരവും ബൗദ്ധികവും ദാര്‍ശനികവുമായ സംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ‘സുവര്‍ണ്ണ മണ്ഡപ ക്ഷേത്രം’, ചരിത്രപരവും സാംസ്കാരികവുമായ ചുറ്റുപാടിൽ വേരൂന്നിയതാണ്. 1950-ൽ ക്യോട്ടോയിലെ ചരിത്രപ്രസിദ്ധമായ സെൻ ക്ഷേത്രമായ കിങ്കാകു-ജി, മഠത്തിലെ തന്നെ മാനസിക വിഭ്രാന്തിയുണ്ടായിരുന്ന ഒരു യുവസഹായി തീയിട്ട യഥാർത്ഥസംഭവമാണ്  നോവലിന്റെ പ്രചോദനം. രണ്ടാം ലോകയുദ്ധത്തിനുശേഷം പരമ്പരാഗത മൂല്യങ്ങള്‍ക്കും സാംസ്കാരിക പാരമ്പര്യങ്ങള്‍ക്കും സംഭവിച്ച അപചയത്തിന്റെ പ്രതീകമായി വിലയിരുത്തപ്പെട്ട പ്രസ്തുതസംഭവം രാജ്യത്തെ ഞെട്ടിച്ചു. യുദ്ധത്തിലെ പരാജയം, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനങ്ങൾ, അമേരിക്കൻ അധിനിവേശം എന്നിവ പരമ്പരാഗത ഘടനകളുടെ തകര്‍ച്ചയിലേക്ക് നയിച്ചു. സ്വയം, സങ്കീർണ്ണവ്യക്തിത്വത്തിന്റെ ഉടമയായിരുന്ന മിഷിമ, ലാവണ്യശാസ്ത്രം, പാരമ്പര്യ / സാംസ്കാരിക ജീര്‍ണ്ണത, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിൽ വ്യാപൃതനായിരുന്നു. കലയുടെ സൗന്ദര്യശാസ്ത്രത്തെയും അസ്തിത്വസംഘര്‍ഷങ്ങളെയും കുറിച്ചുള്ള നിരന്തര അന്വേഷണങ്ങളും യുദ്ധാന്തര സാംസ്കാരിക ശിഥിലീകരണത്തെയും സമൂഹത്തില്‍ വ്യാപകമായ നിഹിലിസത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങളും നോവലില്‍ ലീനമാണ്‌.

ക്യോട്ടോയിലെ കിന്‍കാ-കുജി ക്ഷേത്രത്തിൽ സെൻ ബുദ്ധസന്യാസിയാകാൻ പഠിക്കുന്ന മിസോഗുചി എന്ന ചെറുപ്പക്കാരനെ നോവല്‍ പിന്തുടരുന്നു. ഒരു കൊച്ചുകുട്ടിയായിരിക്കെ, മരണാസന്നനായ പിതാവിന്റെ സാന്നിധ്യത്തിൽ അമ്മ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണുന്നതിന്റെ ട്രോമയില്‍ അയാള്‍ വിക്കനായിപ്പോകുന്നു. അതോടൊപ്പം, ശാരീരികമായി ഒട്ടും അകര്‍ഷകത്വമില്ല എന്ന അപകര്‍ഷവും അയാളുടെ വ്യക്തിത്വത്തെ ബാധിക്കുന്നു. എല്ലാത്തിനും മൂകസാക്ഷിയായിരുന്ന പിതാവാണ് അയാളെ പഴയ സുഹൃത്ത് മുഖ്യ പുരോഹിതന്‍ ആയിരിക്കുന്ന മഠത്തിലെത്തിക്കുന്നത്. കുട്ടിക്കാലം മുതല്‍ കേട്ടുവന്ന പിതാവിന്റെ വിവരണങ്ങളില്‍ പ്രസ്തുത ക്ഷേത്രം, നിരുപമ സൗന്ദര്യപൂര്‍ണ്ണിമയുടെ ആദിരൂപമായി മിസോഗുചിയുടെ മനസ്സില്‍ പതിഞ്ഞിരുന്നു. സെൻ ബുദ്ധസന്യാസിയായി പരിശീലനമാരംഭിക്കുന്ന അവന്‍ പക്ഷെ ആത്മസംഘര്‍ഷത്തിലാണ്. തന്റെ പരിമിതികള്‍, ഗുരുവിന്റെ പിന്‍ഗാമിയകുന്നതിനു തന്നെ അയോഗ്യനാക്കുന്നു എന്ന് അവന്‍ ചിന്തിക്കുന്നു. തനിക്കൊരിക്കലും പ്രാപിക്കാനാകാത്ത പൂര്‍ണ്ണതകളുടെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലായി ക്ഷേത്രം അവന് അനുഭവപ്പെടുന്നു. ഗുരുവിന്റെ പ്രത്യേകതാല്‍പര്യത്തില്‍ ഉന്നതപഠനം സാധ്യമാകുന്ന മിസോഗുചി, കോളേജില്‍ വെച്ച് പോളിയോയുടെ പരിമിതിയുള്ള കാഷിവാഗിയെന്ന അനാര്‍ക്കിസ്റ്റും നിഹിലിസ്റ്റുമായ സഹപാഠിയെ കണ്ടുമുട്ടുന്നത് അവന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാണ്.  വിശ്വാസമല്ല, ജ്ഞാനമാണ് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് എന്ന കാഷിവാഗിയുടെ നിലപാട്, ഫലത്തില്‍, യുദ്ധാന്തര നിഹിലിസ്റ്റ് ആശയങ്ങളില്‍ ചെന്നുമുട്ടുകയാണ്. മരണം കോമാളി കളിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മഠത്തിലെ ആദര്‍ശവാനായ സഹപാഠി റ്റ്സുറുകാവ ആത്മഹത്യ ചെയ്യുന്നതും ആത്മീയ/ ആത്മാന്വേഷണ സമര്‍പ്പണത്തിന്റെ ആത്യന്തന്തിക ഫലത്തെക്കുറിച്ച് മിസോഗുചിയുടെ സന്ദേഹങ്ങളെ ബലപ്പെടുത്തിയിരിക്കാം. ഒരു ഘട്ടത്തിലും തന്റെ പരിമിതികളില്‍ കളിയാക്കുകയോ അനാവശ്യപരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുമായിരുന്നില്ലാത്ത റ്റ്സുറുകാവ, മഠത്തില്‍ ഉള്‍പ്പടെ തനിക്കറിയാവുന്നതില്‍ മറ്റാരേക്കാളും ഒരു യഥാര്‍ത്ഥ സെന്‍ ബുദ്ധിസ്റ്റ് ആവാന്‍ യോഗ്യതയുണ്ടായിരുന്ന യുവാവായിരുന്നു. ദൗര്‍ഭാഗ്യകരമായ പ്രണയപരാജയത്തിന്റെ പേരിലാണ് അയാള്‍ ജീവനൊടുക്കിയത്. പഠനകാര്യങ്ങളില്‍ ഉഴപ്പാന്‍ തുടങ്ങുന്നതും ക്ലാസുകളില്‍ ഹാജരാകാതിരിക്കുന്നതും പതിവാകുന്നതോടെ, അധികൃതര്‍ ഗുരുവിനെ വിളിച്ചുവരുത്തുന്നതും അദ്ദേഹം അന്ത്യശാസനം നല്‍കുന്നതും ആത്മസംഘര്‍ഷങ്ങളുടെ എരിതീയില്‍ എണ്ണയൊഴിക്കുന്ന അനുഭവമായി മാറുന്ന സാഹചര്യം, യുദ്ധാനന്തര ജപ്പാന്റെ വിധിവിഹിതമായിരുന്ന അമേരിക്കന്‍ ധാര്‍ഷ്ട്യങ്ങള്‍ക്ക് സാക്ഷിയും സഹകാരിയും ആയിത്തീരുന്ന അനുഭവങ്ങള്‍, ക്ഷേത്രമുള്‍പ്പടെ എല്ലാം ഇന്നല്ലെങ്കില്‍ നാളെ അമേരിക്കന്‍ ബോംബുവര്‍ഷത്തില്‍ ചുട്ടെരിക്കപ്പെടും എന്ന വിധിവാദത്തോളം എത്തുന്ന അശുഭചിന്ത, തന്റെ അപൂര്‍ണ്ണതകളെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും ആത്മനിന്ദയെ പരകോടിയില്‍ എത്തിക്കുകയും ചെയ്തു തന്നെ പീഡിപ്പിക്കുന്ന സുവര്‍ണ്ണ ക്ഷേത്രത്തോടുള്ള ദുരൂഹ വിദ്വേഷം – അങ്ങനെ തിരിച്ചറിയാവുന്നതും അറിയാനാകാത്തതുമായ എന്തൊക്കെയോ പ്രേരണകളുടെ പാരമ്യത്തില്‍ അയാളത് ചെയ്യുന്നു – ആ തീവെപ്പ്. യഥാര്‍ത്ഥസംഭവത്തിലെ വിചാരണ ഘട്ടത്തില്‍, സുന്ദരമായതൊന്നും സഹിക്കാനാകാത്ത തന്റെ അപകര്‍ഷം പ്രതി ഏറ്റുപറഞ്ഞിരുന്നു. കൂട്ടുകാരിയോടൊത്തുള്ള സ്വകാര്യനിമിഷത്തില്‍പ്പോലും, ക്ഷേത്രത്തിന്റെ രൂപം മനസ്സില്‍ തെളിയുന്നതോടെ, ദുര്‍ബ്ബലനായിപ്പോകുന്ന മിസോഗുചിയെ നോവലില്‍ കാണാം.

മിഷിമയുടെ ജീവിതത്തില്‍ മുത്തശ്ശിയുടെ സ്വാധീനത്തിലൂടെ, പൊയ്പ്പോയ ജാപ്പനീസ് ഭൂതകാലത്തിന്റെ ഇമേജുകള്‍ ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ടായിരുന്നുവെന്നും ഭൂതകാലത്തില്‍ നങ്കൂരമിടുന്ന മിസോഗുചിയെ പോലുള്ള മിഷിമാ കഥാപാത്രങ്ങളുടെ സൃഷ്ടിക്കുപിന്നില്‍ ഇത് കാണാമെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂതകാലത്തോടും അക്കാലത്തെ മനുഷ്യരുടെ അനിശ്ചിതത്വംനിറഞ്ഞ ജീവിതാവസ്ഥകളോടും വല്ലാത്തൊരു ആകര്‍ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. ഏതു നിമിഷവും സംഭവിക്കാവുന്ന പൊടുന്നനെയുള്ള മരണത്തില്‍ ജീവിതം അവസാനിച്ചേക്കാം എന്ന ആത്യന്തിക അസ്തിത്വ പ്രതിസന്ധിയുടെ ആശയത്തോടുള്ള ആകര്‍ഷണം, അപ്രതീക്ഷിത മരണത്തെ കാല്‍പ്പനികവല്‍ക്കരിക്കുന്ന അദ്ദേഹത്തിന്‍റെ സമീപനത്തില്‍ വ്യക്തമാണ്. ലോകയുദ്ധത്തില്‍ മരിക്കാതിരുന്നതില്‍ ഒരുതരം ചതിക്കപ്പെടല്‍ വികാരം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാലോ, സൈനികസേവനത്തിനുള്ള വിളിയെത്തിയപ്പോള്‍ താന്‍ ക്ഷയരോഗബാധിതനാണ് എന്ന പ്രതീതി സൃഷ്ടിച്ചു അദ്ദേഹം അതില്‍നിന്ന് ഒഴിവാകുകയും ചെയ്തു. യുദ്ധത്തിലെ മരണത്തിലൂടെ ലഭിക്കുമായിരുന്ന പ്രശസ്തി തിനിക്കൊരിക്കലും ലഭിക്കില്ല എന്ന് പില്‍ക്കാലം അദ്ദേഹം പലവുരു സങ്കടം പറഞ്ഞിട്ടുമുണ്ട്. മരണത്തോടുള്ള കാല്‍പ്പനികവും, ജാപ്പനീസ് പാരമ്പര്യത്തിലെ സെപുക്കോ പാരമ്പര്യം പോലുള്ളവയെ ഓര്‍മ്മിപ്പിക്കുന്നതുമായ ഈ അതിവിചിത്ര രാഗ-ദ്വേഷ ബന്ധം, ക്ഷേത്ര തീവെപ്പില്‍ ആത്മാഹൂതി ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് അവസാന നിമിഷം അധൈര്യപ്പെട്ടു പിന്‍വാങ്ങുന്ന മിസോഗുചിയിലും വ്യക്തമാണ്. നാല്പത്തിയാറാം വയസ്സില്‍ സെപുക്കോ ചെയ്യുകയായിരുന്നു മിഷിമ എന്നതും ഓര്‍ക്കാവുന്നതാണ്. ഭൂതകാലവുമായി അതേതരം രാഗ-ദ്വേഷ ബന്ധമുള്ളവരാണ് മിഷിമ കഥാപാത്രങ്ങളും - ഒരേസമയം പോയകാലത്തിലെ ഏതൊക്കെയോ മൂല്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയും ഒപ്പം ആധുനികലോകത്ത് പൊങ്ങുതടികള്‍ ആയിപ്പോവുകയും ചെയ്യുന്നവര്‍.

തീവെപ്പിന്റെ പൊരുള്‍

മിസോഗുചി, ബുദ്ധസന്യസിയാകാന്‍ കൊതിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ അയാളുടെ യഥാര്‍ത്ഥ ചോദനയെന്ത് എന്നുവ്യക്തമല്ല. അത് ശരിക്കും ആത്മീയത തന്നെയാണോ, ആധുനികലോകത്തു നിന്നുള്ള മോചനമാണോ, ക്ഷേത്രത്തിന്റെ സൗന്ദര്യത്തോടുള്ള ആരാധകന്റെ മനസ്സാണോ, അതുമല്ലെങ്കില്‍, തന്റെ പരിമിതികളെ നിരന്തരം പരിഹസിക്കുന്ന ലോകത്തുനിന്ന് ഒളിച്ചിരിക്കാനുള്ള ഇടമാണോ എന്നെല്ലാം ചോദിക്കാവുന്നതാണ്.

മിസോഗുചിയുടെ ചെയ്തിയുടെ വിശദീകരണമായി പ്രധാനമായും മൂന്ന് വ്യാഖ്യാനങ്ങള്‍ മുന്നോട്ടു വെക്കപ്പെടുന്നു (Nancy Rose, 1956). സെന്‍ ബുദ്ധിസ്റ്റ് പാരമ്പര്യത്തിനും അച്ചടക്കത്തിനും ജാപനീസ് സംസ്കാരത്തിലുള്ള സര്‍വ്വവ്യാപിയായ സ്വാധീനത്തോടുള്ള പ്രതിഷേധം എന്നതാണ് അതിലൊന്ന്. സെന്‍ അധ്യയനത്തിന്റെ കടുത്ത അച്ചടക്കത്തോടുള്ള മിസോഗുചിയുടെ പ്രതിഷേധം, കാഷിവാഗിയുടെ സ്വാധീനത്തിലൂടെ ഉണരുന്ന ചോദനകളും ചേര്‍ന്ന് അയാളെ പ്രകോപിപ്പിക്കുന്നു. സെന്‍ ബുദ്ധിസം, ലാവണ്യം, അച്ചടക്കം, നശ്വരതയെ കുറിച്ചുള്ള ബോധ്യം, ഭൗതിക അഭിലാഷങ്ങളെ മറികടക്കല്‍, എന്നിവയില്‍ അധിഷ്ടിതമാണ്. ക്ഷേത്രം അതു പ്രതിനിധാനംചെയ്യുന്ന പൂര്‍ണ്ണതയും നശ്വരതയും ചേര്‍ന്ന് അയാള്‍ക്ക് നേടാനാകാത്ത ആശയങ്ങളുടെ പ്രതീകമായിത്തീരുന്നു. പാത്രസൃഷ്ടികളില്‍ വ്യക്തമാകുന്ന കാപട്യത്തിന്റെ തലങ്ങള്‍ ഇതിനെ ത്വരിതപ്പെടുത്തിയിരിക്കാം. മിസോഗുചിയെ പോലെത്തന്നെ ഗുരുവും അദ്ദേഹത്തിന്‍റെ രണ്ടാമനും ലൗകിക കെട്ടുപാടുകളിലും പ്രലോഭനങ്ങളിലും തൃഷ്ണകളിലും മുഴുകുന്ന സന്ദര്‍ഭങ്ങളുണ്ട്. ഒരുവേള, ക്ഷേത്രത്തിന്റെ ബാഹ്യമായ പൂര്‍ണ്ണത അത്തരം ആന്തര ജീര്‍ണ്ണതകള്‍ക്കുള്ള മറ കൂടിയായിത്തീരുന്നു എന്ന് സംശയിക്കാം. ആ അര്‍ഥത്തില്‍, ബാഹ്യലോകത്തുള്ള അപൂര്‍ണ്ണതകളുടെ ചെറുപതിപ്പു തന്നെയാണ് ക്ഷേത്രവും എന്ന നിലപാട്, ആത്മീയനിറവാര്‍ന്ന ഇടങ്ങളെന്ന ബുദ്ധമഠങ്ങളെ സംബന്ധിച്ച കാല്‍പ്പനിക സങ്കല്‍പ്പങ്ങളെ പൊളിച്ചഴുതുന്നുണ്ട്.

മിസോഗുചിയുടെ ചെയ്തിയെ കുറിച്ചുള്ള മറ്റൊരു വിശദീകരണവും ഇതിന്റെ തുടര്‍ച്ചയായി കാണാം. അയാളുടെ നൈരാശ്യം, യുദ്ധാനന്തര ജാപ്പനീസ് യുവതയുടെ ധാര്‍മ്മിക പാപ്പരത്തത്തിന്റെയും നിഹിലിസം വരെയെത്തുന്ന അസ്ഥിത്വപരമായ പ്രതിസന്ധിയുടെയും അന്യതാബോധത്തിന്റെയും കണ്ണാടിയാണ് എന്നതാണ് അത്. യുദ്ധം തകര്‍ത്തുകളഞ്ഞ ജപ്പാന്‍ യുവതലമുറക്ക് നല്‍കിയത്, നിലനില്‍പ്പിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചുള്ള ബോധ്യമാണ്. തന്റെ തലമുറയോട് പരാജയപ്പെട്ട ദേശത്തോടും സമൂഹത്തോടുമുള്ള പ്രതിഷേധം. ജപ്പാന്റെ ശിഥിലമായ ഐഡന്റിറ്റി, മിസോഗുചിയുടെ ചെയ്തികളും ചിന്തകളുമായി ചേര്‍ത്തുവെക്കാവുന്നതാണ്. നോവലിലെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലൊന്നില്‍, അമേരിക്കന്‍ സൈനികനും ഗര്‍ഭിണിയായ ലൈംഗികത്തൊഴിലാളി സ്ത്രീയും മിസോഗുചിയും ഉള്‍പ്പെടുന്ന തോട്ടത്തിലെ സംഭവത്തില്‍, വ്യക്തിപരം എന്നതിലേറെ ദേശീയവും അസ്ഥിത്വപരവുമായ ധ്വനികളുണ്ട്. സ്ത്രീയോടുള്ള സൈനികന്റെ വന്യമായ പെരുമാറ്റം, സാമ്രാജ്യത്വ വിജയത്തിന് ജപ്പാന്‍ കൊടുക്കേണ്ടിവന്ന വിലയുടെ രൂപകം തന്നെയാണ്. അക്കാര്യത്തില്‍ ഗുണപരമായി ഒന്നും ചെയ്യുന്നില്ല എന്നുമാത്രമല്ല, സൈനികന്റെ കൈക്കൂലിയായ സിഗരറ്റ് കാര്‍ട്ടനുകള്‍ കൈപ്പറ്റുന്നതിലൂടെ ആ അപരാധത്തില്‍ ഭാഗഭാക്കാകുകയും ചെയ്യുകയാണ് മിസോഗുചി. അതേവസ്തു ഗുരുവിനു കൈമാറുന്നത്, അവരറിയാതെയെങ്കിലും അവരെയും പ്രതിയാക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ഇവിടെ, മിസോഗുചിയുടെ തെരഞ്ഞെടുപ്പുകളും വിനാശകരമായ പ്രവണതയും ചരിത്രസന്ദര്‍ഭത്തോട് കൈകോര്‍ക്കുകയാണ്. അധീശത്തത്തിന്റെയും ചൂഷണത്തിന്റെയും പ്രതീകമായ സംഭവത്തില്‍, ഇരവാദത്തിന്റെ ഭാഷ്യത്തെയും മിഷിമ സൂക്ഷ്മാര്‍ത്ഥത്തില്‍ അട്ടിമറിക്കുന്നുണ്ട് എന്നു കരുതാനാകും. മിസോഗുചിയുടെ പങ്കാളിത്തം, ജപ്പാന്‍ തന്നെയും സൌത്ത് ഈസ്റ്റ് ദേശങ്ങളില്‍ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളുടെ ചരിത്രമാണ് സൂചിപ്പിക്കുന്നത്.

മൂന്നാമതൊരു വീക്ഷണത്തില്‍, വ്യക്തിപരമായ മാനസികാവസ്ഥയുടെ തലത്തിലാണ് മിസോഗുചിയുടെ ചെയ്തി വിശദീകരിക്കപ്പെടുന്നത്. അമ്മയുടെ അപഥസഞ്ചാരം നേരില്‍ കാണാന്‍ ഇടയായ സന്ദര്‍ഭം മുതല്‍ സംസാരവൈകല്യത്തിന്റെ രൂപത്തില്‍ പിടിമുറുക്കിയ അപകര്‍ഷബോധവും, സ്കൂളിലും മറ്റു പൊതു ഇടങ്ങളിലും നേരിടേണ്ടിവന്ന അവമതികളും, അത്തരം വൈകല്യങ്ങളുടെ എതിര്‍പ്രക്രിയയായ സൗന്ദര്യാന്വേഷണത്വര അയാളില്‍ ഉണര്‍ത്തിയിരിക്കാം. എന്നാല്‍, തനിക്കില്ലാത്തത് സാക്ഷാത്കരിക്കാനുള്ള ശ്രമം, ഫലത്തില്‍, തന്റെ ഇല്ലായ്മയുടെ ഭാരത്തെ പൊലിപ്പിക്കുന്ന ഒന്നായിത്തീരുന്നതാണ് സംഭവിക്കുന്നത്‌. ആധുനികത നേരിട്ട വലിയ വെല്ലുവിളികളില്‍ ഒന്ന് ആത്മീയ അന്വേഷണവും ഭൗതികയാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവ് പരിഹരിക്കാനാകാത്തതിന്റെ സംഘര്‍ഷമയിരുന്നു. ഇങ്ങിനി വരാത്ത വസന്തത്തെ ഓര്‍മ്മിപ്പിക്കുന്നതിലൂടെ ഏപ്രില്‍ ഏറ്റവും ക്രൂരമായ മാസമായിത്തീരുന്നതിന്റെ വേദനയാണ് എലിയറ്റിന്റെ തരിശുഭൂമിയിലെ മനുഷ്യരെ വേട്ടയാടുന്നത്. തന്റെ പരിമിതികളെ കുറിച്ചുള്ള ബോധ്യത്തെയും സൗന്ദര്യത്തെ കുറിച്ചുള്ള തന്റെ ധാരണയെയും പൊരുത്തപ്പെടുത്താനാവുന്നില്ല എന്നതാവാം അയാളെ ആ നിശിത കൃത്യത്തിലേക്ക് നയിച്ചത്. ഈ മൂന്ന് സമീപനങ്ങളും മിസോഗുചിയുടെ വ്യക്തിപരമായ സംഘര്‍ഷങ്ങളെയും സാമൂഹിക, സാംസ്കാരിക തലങ്ങളിലെ സംഘര്‍ഷങ്ങളെയും കൂട്ടിക്കലര്‍ത്തുന്നുണ്ട്. സെന്‍ അധ്യയനത്തോടുള്ള അയാളുടെ പ്രതിഷേധം, യുദ്ധാനന്തര ജപ്പാനിലെ നിഹിലിസവുമായി ബന്ധപ്പെടുമ്പോള്‍, മാനസികമായ അയാളുടെ പ്രശ്നങ്ങള്‍ പ്രസ്തുത സാമൂഹിക സാംസ്കാരിക വൈരുദ്ധ്യങ്ങളുടെ ആന്തരവല്‍ക്കരണത്തെ സൂചിപ്പിക്കുന്നു. അയാളുടെ രോഗാതുരമായ മാനസികാവസ്ഥ, സെന്‍ ദര്‍ശനത്തിലെ ഏറ്റവും അടിസ്ഥാനപരമായ ഒരാശയത്തെ അങ്ങേയറ്റത്തെ അബദ്ധപൂര്‍ണ്ണമായ വ്യാഖ്യാനത്തിലേക്ക് വലിച്ചിഴക്കുന്നത് നിര്‍ണ്ണായകമാണ്: “നീ ബുദ്ധനെ കണ്ടുമുട്ടുമ്പോള്‍, ബുദ്ധനെ കൊന്നുകളയുക..!” എന്നുതുടങ്ങുന്ന ഗുരു റിന്‍സായിയുടെ വാക്യങ്ങള്‍ നോവലില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. അതിനെ എല്ലാതരം ലൗകിക കെട്ടുപാടുകളില്‍ നിന്നുമുള്ള മോചനത്തിന്റെയും അഹംനിഗ്രഹത്തിന്റെയും ഉദ്ബോധനമായി മനസ്സിലാക്കുന്നതിനു പകരം, നിഗ്രഹം എന്ന ആശയത്തെ അയാള്‍ വാച്യാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഇത്, സെന്‍ അദ്ധ്യയനത്തിന്റെ യഥാര്‍ത്ഥ സാരം അയാള്‍ക്ക് തീര്‍ത്തും അപ്രാപ്യമാണ് എന്നുകൂടിയാണ് തെളിയിക്കുന്നത്.

സെന്‍ ബുദ്ധിസ്റ്റ് ആന്തരപാഠങ്ങള്‍

നോവലിലെ സെന്‍ ബുദ്ധിസ്റ്റ് ആന്തരപാഠങ്ങള്‍, പശ്ചാത്തലത്തില്‍ മാത്രമല്ല, പ്രമേയപരമായ ആഴം നല്കുന്നതിലും സുപ്രധാനമാണ്‌. സുവര്‍ണ്ണക്ഷേത്രം പ്രതിനിധാനം ചെയ്യുന്ന ലാവണ്യം, നശ്വരത എന്നീ ഭിന്നങ്ങളുടെ ലയം (harmony), നശ്വരത (mujo),ലാളിത്യം (simplicity) എന്നിവ, സെന്‍ ബുദ്ധിസത്തിന്റെ സൗന്ദര്യദര്‍ശനത്തിന്റെ പാരമ്യമാണ്. പിതാവിന്റെ ചിത്രീകരണങ്ങളിലൂടെ ക്ഷേത്രത്തെക്കുറിച്ചു മെനഞ്ഞെടുത്തിരുന്ന അമിതമായി ആദര്‍ശവല്‍ക്കരിക്ക ചിത്രവും, അതിനെ നേരില്‍ നേരിടുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും മിസോഗുചിയുടെ അപക്വമനസ്സിന് ഉള്‍കൊള്ളാന്‍ കഴിയുന്നതിലും വലിയ വെല്ലുവിളിയാണ്. അയാളെ സംബന്ധിച്ച് അത് പ്രശാന്തതയുടെ പ്രതീകം എന്നതില്‍നിന്ന് അസ്തിത്വ നൈരാശ്യത്തിന്റെ ഉറവിടമായിത്തീരുന്നു. ജീവിതത്തിന്റെ നശ്വരതയെ അറിഞ്ഞുകൊണ്ട് ഭൗതിക, വൈകാരിക കെട്ടുപാടുകള്‍ ഭേദിക്കുക എന്നതാണ് സെന്‍ ബുദ്ധിസ്റ്റ് അധ്യയനത്തിന്റെ സാരം. ഈ ആശയങ്ങള്‍ ആന്തരവല്ക്കരിക്കുന്നതില്‍ മിസോഗുചി പരാജയപ്പെടുന്നു. അയാള്‍ക്ക് ക്ഷേത്രത്തോടുള്ള വൈരുധ്യപൂര്‍ണ്ണമായ നിലപാടിന് ഇതാണ് നിദാനം. ലാവണ്യത്തെ മനനം ചെയ്തു വിമോചിത ഭാവത്തില്‍ എത്തിച്ചേരുന്നതിനു പകരം, അയാള്‍ അതിന്റെ കെണിയില്‍ പെട്ടുപോകുകയും ആ കഴിവുകേട് കൂടുതല്‍ അസന്തുഷ്ടിയിലേക്കും രോഷത്തിലേക്കും നയിക്കുകയുമാണ്. ആത്മമനനവും അത്മബോധവുമെന്ന സെന്‍ പാഠം തലകീഴായി മനസ്സിലാക്കുന്ന മിസോഗുചിയില്‍, അത് ആത്മനിന്ദയും, അന്യതാബോധവും ആയിത്തീരുകയും ചെയ്യുന്നു. ക്ഷേത്രത്തിനു തീവെക്കുന്ന അയാളുടെ പ്രവര്‍ത്തി, ഈ തലത്തില്‍, തന്റെ ശിഥില വ്യക്തിത്വത്തിന് ഹിംസയിലൂടെ കര്‍തൃത്വം തിരികെ നല്‍കാനുള്ള ഒരു നിഹിലിസ്റ്റിക് ശ്രമമായി കാണാം. നശ്വരതയിലും അപൂര്‍ണ്ണതകളിലും സൗന്ദര്യം കണ്ടെത്തുക (wabi-sabi principle) എന്ന സെന്‍ ആശയവും ശരിയായി മനസ്സിലാക്കുന്നതില്‍ മിസോഗുചി പരാജയപ്പെടുന്നു. ക്ഷേത്രത്തെ പോരായ്മകള്‍ ഇല്ലാത്ത സൗന്ദര്യമായി ആദര്‍ശവല്‍ക്കരിക്കുന്നതില്‍ ഇത് പ്രകടമാണ്. അതയാളില്‍ സൃഷ്ടിക്കുന്ന വൈരുധ്യമാണ് – ഒരേ സമയം പാവന സൗന്ദര്യപ്രതീകവും, ഒപ്പം തനിക്കു അപ്രാപ്യമായ ഒന്ന് എന്ന പ്രകോപനവും – അതിനെ നശിപ്പിച്ചുകൊണ്ടേ തന്റെ കുറവുകളെ നേരിടാനാകൂ എന്ന ഋണാത്മക കര്‍തൃത്വസ്ഥാപനം ആയിത്തീരുന്നത്. സെന്‍ പാഠങ്ങളില്‍ നശീകരണം, പുതുക്കല്‍ എന്നീ ചാക്രികതയെ കുറിച്ചുള്ള സൂചനകള്‍ അതിന്റെ ആത്മീയ തലത്തില്‍ നശ്വരതയെ അംഗീകരിക്കലാണ്. മിസോഗുചിയുടെ ചെയ്തിയില്‍ ഈ തലത്തിന്റെ അഭാവമാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രത്തിന്റെയും ഒപ്പം തന്റെതന്നെയും ഭൗതിക സാന്നിധ്യം ഇല്ലാതാക്കുന്നതിലൂടെ അയാള്‍ ഉന്നം തെറ്റിയ രീതിയില്‍ ഈ ചാക്രികതയോട് പ്രതികരിക്കുകയാവാം. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കടങ്കഥകളിലൂടെ (koans) യുക്തിവിചാര പരിമിതികളെ ഭേദിച്ചുകൊണ്ട് ജ്ഞാനോദയം (enlightenment) നേടുന്ന സെന്‍ സമീപനത്തിന്റെ ദുരുപയോഗവും അയാളുടെ ചെയ്തിയില്‍ കാണാനാകും. ക്ഷേത്രം അതുള്‍കൊള്ളുന്ന വൈരുധ്യത്തിലൂടെ അയാള്‍ക്ക് ഒരു അസ്തിത്വപരമായ കടങ്കഥ (existential koan) ആയിത്തീരുന്നു. ആ കടങ്കഥ പരിഹരിക്കാനുള്ള അയാളുടെ കഴിവില്ലായ്മ, നശീകരണ പ്രക്രിയ ആയിമാറുന്നു. ഒടുവില്‍, സെന്‍ അധ്യയനങ്ങളിലെ വിരക്തി, അഹംബോധത്തെ മറികടക്കല്‍ എന്നീ ആശയങ്ങള്‍ തെറ്റായി മനസ്സിലാക്കപ്പെട്ടാല്‍ അത് നിഹിലിസമായിമാറാം എന്നതും മിസോഗുചിയുടെ കാര്യത്തില്‍ പ്രസക്തമായ വസ്തുതയാണ്. വിരക്തി എന്ന ആശയത്തെ അര്‍ത്ഥപൂര്‍ണ്ണമായ ഏതന്വേഷണത്തെയും നിരാകരിക്കുക എന്ന സമീപനമായി മനസ്സിലാക്കുകയാണ് അയാള്‍. നശ്വരതയെ അംഗീകരിക്കല്‍ എന്ന സെന്‍ ആശയത്തെ നൈരാശ്യത്തെ സ്ഥാപിക്കലായി മനസ്സിലാക്കുന്നതിന്റെ പ്രായോഗികപ്രവര്‍ത്തിയാണ് ഈ സമീപനത്തില്‍ അയാളുടെ ചെയ്തി.

വൈരുദ്ധ്യങ്ങളുടെ കൂടിക്കലരലിനെയും അതീതാവസ്ഥയിലെ ലയത്തെയും (satori or enlightenment) കുറിച്ചുള്ള സെന്‍ ദര്‍ശനം, ഒരേസമയം അതീവ ഋജുവും അതിന്റെ അന്തസ്സാരം മനസ്സിലാക്കാനാകാത്തവര്‍ക്ക് അപ്രാപ്യമാംവിധം ദുഷ്കരവുമാണ്. ഈഗോ, യുക്തിചിന്ത, വ്യാവഹാരിക ബോധം തുടങ്ങിയവ മറികടന്നും മനസ്സിനെ ശൂന്യമാക്കിയും മാത്രം നേടാനാകുന്ന ഈ അതീതാവസ്ഥ, ഒരുവളേ, ആത്മീയ പാഠങ്ങളിലെല്ലാംതന്നെ ലീനമായ ഒരു ഊരാക്കുടുക്കിനെ സൂചിപ്പിക്കുന്നു. സെന്റ്‌ അഗസ്റ്റിന്റെ വാക്കുകളില്‍ ‘ആത്മാവിന്റെ ഇരുണ്ട മൗനം (dark silence of the soul) കടന്നു മാത്രം സാക്ഷാത്കരിക്കേണ്ട അത്തരം ഒരു ലക്ഷ്യത്തിലേയ്ക്ക്, അതും ആ ക്രിസ്തീയ ദര്‍ശനത്തില്‍നിന്നു ഭിന്നമായി തികച്ചും ദൈവനിരപേക്ഷമായി കടക്കുക എന്നത്, യുദ്ധാന്തര ജപ്പാനിലെ വൈയ്യക്തിക ദുരന്തങ്ങളും അപകര്‍ഷങ്ങളും വേട്ടയാടുന്ന ഒരു നവയുവാവിന്റെ അപക്വ മനസ്സിനെ സംബന്ധിച്ചു  ദുഷ്കരം എന്നല്ല, ഏതാണ്ട് ദുസ്സാധ്യം തന്നെയായിരുന്നു എന്നുതന്നെയാണ് നോവല്‍ പറഞ്ഞുവെക്കുന്നത്.

സ്ത്രീ പാത്രസൃഷ്ടികളിലെ പരിമിതി

നോവലില്‍, സ്വത്വവും അപരത്വവും എന്ന വിഭജനത്തിന്റെ സംഘര്‍ഷത്തില്‍ നിലയുറപ്പിക്കുന്ന ആധുനികതാ പാഠം, അമ്മ, അച്ഛന്‍, മകന്‍ എന്ന ത്രയത്തിന്റെ ഈഡിപ്പല്‍ ഇടത്തിലാണ്  അടയാളപ്പെടുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു (Otomo, 2003). ലിംഗവിഭജനം ഇവിടെ കൃത്യമാണ്: അമ്മ ശരീരബദ്ധതയെയും അജ്ഞതയെയും അധാര്‍മ്മികതയെയും പ്രതിനിധീകരിക്കുമ്പോള്‍, പിതാവ് ആത്മീയത,ജ്ഞാനം, വിശുദ്ധി എന്നിവയുടെ പ്രതിനിധാനമാണ്. പിതാവിനെ/ ആ മൂല്യങ്ങളെ തന്നില്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുകയും അതിനുള്ള കഴിവില്ലാതെ ഒരു ഇരുണ്ട മാനസികാവസ്ഥയുള്ള മകനായിത്തീരുകയുമാണ് മിസോഗുചി. അയാള്‍ക്ക് ഭാഷണത്തിന്റെ തലത്തിലേക്ക് ഉയരാനോ സ്വയം മൊഴിപ്പെടുത്താനോ കഴിയുന്നില്ല. എന്നാലോ, ലക്കാനിയന്‍ ദര്‍ശനത്തിലെ സുഖപ്രദമായ പ്രതീകാത്മക പൂര്‍വ്വ ഘട്ടത്തിലേക്ക് (pre-symbolic domain) തിരികെ പോകാനും കഴിയുന്നില്ല. മിഷിമ ആവിഷ്കരിക്കുന്ന സംഘര്‍ഷം സങ്കീര്‍ണ്ണമാണ്: ആണത്തം, അധികാരം, അന്തസ്സ്, അച്ചടക്കം, നശീകരണ പ്രവണത എന്നിവയോടുള്ള പ്രതിപത്തി ഒരു വശത്ത്; അസ്തിത്വ പ്രതിസന്ധി, ഹിംസാത്മകത, കഠിന തത്വങ്ങള്‍ തുടങ്ങിയവയുമായി മല്‍പ്പിടുത്തം മറുവശത്ത്‌- ഇതൊക്കെയും കൈകാര്യം ചെയ്യുന്ന ആണ്‍ കഥാപാത്രങ്ങളിലാണ് നോവല്‍ കേന്ദ്രീകരിക്കുന്നത്. ഇതിനിടയില്‍ അദ്ദേഹത്തിന്‍റെ സ്ത്രീകഥാപാത്രങ്ങള്‍, ‘ടെമ്പിളി’ല്‍ കാണാനാവുന്നതുപോലെ, രണ്ടാംതരക്കാരും, പ്രതീകാത്മക ചിത്രങ്ങളും അഥവാ, ആണ്‍കഥാപാത്രത്തിന്റെ അനുഭവങ്ങള്‍ പ്രകാശിപ്പിക്കാന്‍ ആവശ്യമുള്ള അത്രയും മാത്രം പ്രാധാന്യം ഉള്ളവരുമായി മാറുന്നു. മറ്റുവാക്കുകളില്‍, മുഴുവനായും വികസിച്ച പാത്രസൃഷ്ടികളല്ല മിഷിമയുടെ സ്ത്രീകഥാപാത്രങ്ങള്‍. സൗന്ദര്യത്തിന്റെ പേരില്‍ വസ്തുവല്‍ക്കരിക്കപ്പെട്ടവരോ (objectification) പാട്രിയാര്‍ക്കല്‍ ആണ്‍ നോട്ടത്തിന്റെ (male gaze) ഇരകളോ അതുമല്ലെങ്കില്‍, മിസോഗുചിയുടെ അമ്മയെ പോലെ ധാര്‍മ്മിക പാപ്പരത്തത്തിന്റെ/ പതിത സങ്കല്‍പ്പത്തിന്റെ പ്രത്യക്ഷങ്ങളോ ആയ മിഷിമയുടെ സ്ത്രീ സങ്കല്പം, ഇന്നത്തെ ധാരണകളില്‍ രാഷ്ട്രീയ ശരിക്ക് പുറത്താണ് എന്നുതന്നെ പറയാം. എന്നാല്‍, അദ്ദേഹത്തിന്‍റെ വീക്ഷണം രൂപപ്പെട്ടത് ജാപ്പനീസ് സൗന്ദര്യശാസ്ത്രം, സാമുറായ് ആശയങ്ങള്‍, അച്ചടക്കത്തെയും മാനുഷികദൗര്‍ബല്യങ്ങളെ കണക്കിലെടുക്കാത്ത അതീതതത്വങ്ങളില്‍ അധിഷ്ടിതമായ വൈയ്യക്തിക ദര്‍ശനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് എന്നത് വിസ്മരിച്ചുകൂടാ.

കൗതുകമെന്നു തോന്നാം, മിഷിമയെ ടോൾസ്റ്റോയിയോടും ദസ്തയേവ്‌സ്‌കിയോടും ഉപമിച്ചിട്ടുണ്ട് - ദാർശനിക ആവേശത്തിലും സന്യാസതുല്യമായ ഇച്ഛാശക്തിയിലും രാഷ്ട്രീയഇടപെടലിലും ടോൾസ്റ്റോയിയെ പോലെ; മനോവിജ്ഞാനീയ തീവ്രതയിലും അങ്ങേയറ്റങ്ങളില്‍ (extremes) മുഴുകുന്ന വിചിത്ര മനുഷ്യപ്രകൃതിയുടെ നിരീക്ഷണത്തിലും ദസ്തയേവ്‌സ്‌കിയെ പോലെ. എങ്കിലും ആത്യന്തികമായി അദ്ദേഹം തികച്ചും വേറിട്ടൊരാള്‍ ആയിരുന്നു: വേറിട്ട കലാദര്‍ശനവും തന്റെതായ ചിട്ടകളും സമര്‍പ്പണവും ഉണ്ടായിരുന്ന, പകരക്കാരന്‍ ഇല്ലാത്ത ഒരാള്‍.

 

കുറിപ്പുകള്‍:

1.     Harmony (Wa)

സെന്‍ ദര്‍ശനത്തില്‍, ഈ ആശയം തന്നോടുതന്നെയും, ഇതര മനുഷ്യര്‍, പ്രകൃതി, എന്നിവയോടും ഉള്ള സന്തുലിതാവസ്ഥയുടെയും പരസ്പര ബന്ധത്തിന്റെയും അവസ്ഥയെ സൂചിപ്പിക്കുന്നു. അത് അസ്തിത്വത്തിന്റെ അനായാസമായ പ്രവാഹമാണ്, അവിടെ വിപരീതങ്ങൾ (നിശ്ചലതയും ചലനവും, ശൂന്യതയും രൂപവും) തടസ്സരഹിതവും ഏകീകൃതവുമായ രീതിയിൽ ഒന്നിച്ചുനിൽക്കുന്നു. എന്തിനോടെങ്കിലുമുള്ള പ്രത്യേക മമതയോ ചെറുത്തുനില്‍പ്പോ ഇല്ലാതെ എല്ലാത്തിനെയും അതാതിന്റെ വഴിക്ക് വിടുന്നതിലാണ് ഈ ലയം സ്ഥിതിചെയ്യുന്നത്.

2.     Mujō (Impermanence)

ജീവിതത്തില്‍ എല്ലാം ക്ഷണികവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതും സ്ഥിരമായ സത്തയില്ലാത്തതുമാണ് എന്ന തത്വമാണ് മുജോ. ഈ നശ്വരത എല്ലാ കാര്യങ്ങൾക്കും ബാധകമാണ് - വികാരങ്ങൾ, ബന്ധങ്ങൾ, ഭൗതിക സ്വത്തുക്കൾ, കൂടാതെ അസ്തിത്വത്തിനു തന്നെയും. ‘മുജോ’യെ മനസ്സിലാക്കുന്നത് വേർപിരിയലും സ്വീകാര്യതയും വർത്തമാന നിമിഷത്തോടുള്ള ആഴമേറിയ മതിപ്പും വളർത്തിയെടുക്കാൻ സഹായിക്കുന്നു.

3.     Simplicity (Kanso)

Zen-ദര്‍ശനത്തില്‍, Kanso എന്നത് സുഖാധിക്യം, പ്രലോഭനങ്ങള്‍ എന്നിവയെ ഒഴിവാക്കി, അത്യാവശ്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒരു ജീവിതരീതിയാണ്. ചിന്തയിലും ദൈനംദിന ജീവിതത്തിലും വ്യക്തത, വിശുദ്ധി, സ്വാഭാവികത എന്നിവയെ അത് വിലമതിക്കുന്നു. ഒരു ലളിതമായ മനസ്സ് അലങ്കോലങ്ങളിൽ നിന്ന് മുക്തമാണ്, ഇത് യാഥാർത്ഥ്യത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധവും ബന്ധവും നല്‍കുന്നു.

4.     Wabi-Sabi Principle

അപൂർണത, നശ്വരത, സ്വാഭാവിക ന്യൂനതകളുടെ സൗന്ദര്യം എന്നിവ ഉൾക്കൊള്ളുന്ന ലാവണ്യശാസ്ത്രപരവും ദാർശനികവുമായ തത്വമാണ് ‘വാബി-സാബി’. ‘വാബി’ എന്നത് ശാന്തവും ലളിതവും ആഡംബരരഹിതവുമായ ലാളിത്യത്തെ സൂചിപ്പിക്കുന്നു, അതേസമയം ‘സാബി’ വാർദ്ധക്യം, കാലഭേദങ്ങള്‍, കാലംകടന്നുപോകല്‍ എന്നിവയിലും സൗന്ദര്യം കണ്ടെത്തുന്നതിനെ സൂചിപ്പിക്കുന്നു. അവർ ഒരുമിച്ച് ജീവിതത്തിൻ്റെ അപൂർണ്ണവും അപൂരിതവും ക്ഷണികവുമായ സ്വഭാവത്തെ കൊണ്ടാടുന്നു.

5.     Kōans

യുക്തിവിചാരത്തിന്റെ അപ്രമാദിത്തത്തെ തകർക്കുന്നതിനും നേരിട്ടുള്ള ഉൾക്കാഴ്ചയെ ജ്വലിപ്പിക്കുന്നതിനും സെൻ ക്രമങ്ങളില്‍ ഉപയോഗിക്കുന്ന വിരോധാഭാസപൂര്‍ണ്ണമായ കടങ്കഥകളോ പ്രസ്താവനകളോ ആണ് കോൻസ്. അവർ യുക്തിസഹമായ മനസ്സിനെ വെല്ലുവിളിക്കുന്നു, ഇത് പെട്ടെന്നുള്ള ജ്ഞാനോദയലേക്ക് നയിക്കുന്നു (സറ്റോറി). ഒരു പ്രസിദ്ധമായ ഉദാഹരണം ഇതാണ്: "ഒരു കൈ കൊട്ടുന്നതിന്റെ ശബ്ദം എന്താണ്?" ബൗദ്ധികമായ ഉത്തരം കണ്ടെത്തുകയല്ല ലക്ഷ്യം, ദ്വൈത ചിന്തയ്ക്കപ്പുറം ധാരണയിലെ മാറ്റം അനുഭവിക്കുകയാണ്.

6.     St. Agustine’s ‘the dark silence of the soul’:

ആത്മാവിന്റെ ഇരുണ്ട മൌനം (the dark silence of the soul) എന്ന സെൻ്റ് അഗസ്റ്റിന്റെ ആശയം, ദൈവിക സത്യത്തിനായുള്ള അന്വേഷണ പ്രക്രിയയില്‍ ആത്മാവ് ലൗകിക പ്രലോഭനങ്ങളില്‍നിന്നും ഐന്ദ്രിയധാരണകളിൽനിന്നും പിന്‍വലിഞ്ഞ് ആഴത്തിലുള്ള ആന്തരിക നിശ്ചലതയില്‍ എത്തിച്ചേരുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഇത് ആത്മീയ ശൂന്യതയുടെയും കാത്തിരിപ്പിന്റെയും അവസ്ഥയാണ്, അവിടെ മനുഷ്യബോധ്യങ്ങള്‍ പരാജയപ്പെടുന്നു, ദൈവികപ്രകാശനത്തിലൂടെ മാത്രം യഥാർത്ഥ ജ്ഞാനോദയം സാധ്യമാകുന്നു. ഈ അന്ധകാരം കേവല അഭാവമല്ല, മറിച്ച് ജ്ഞാനോദയത്തിന് മുമ്പുള്ള ഒരു അനിവാര്യ ഘട്ടമാണ്, അവിടെ ആത്മാവ് മിഥ്യാധാരണകൾ നീക്കം ചെയ്യുകയും ദൈവകൃപ സ്വീകരിക്കാൻ തയ്യാറാകുകയും ചെയ്യുന്നു. സെന്‍ ബുദ്ധിസം ദൈവനിരപേക്ഷമായിത്തന്നെ അത്തരമൊരു ജ്ഞാനോദയത്തിന്റെ പൊരുളിലേക്ക് ഉറ്റുനോക്കുന്നു.

അവലംബങ്ങള്‍:

1.       Nancy Wilson Rose. Introduction to the First Tuttle edition, The Temple of Golden Pavillion, 1956.

2.       Otomo, Rio. (2003). A Manifestation of Modernity: The Split Gaze and the Oedipalised Space of The Temple of the Golden Pavilion by Mishima Yukio. Japanese Studies. 23. 277-291. 10.1080/1037139032000156351.

3.       Sabah Carrim. “Beauty and Eroticism in Mishima’s The Temple of the Golden Pavilion.” (Re)Possessing Beauty: Politics, Poetics, Change, 2014, 135–55. doi:10.1163/9781848881259_008.

4.       David Xi-Ken Astor, Sensei. ‘Augustine & Buddhism’, April 9, 2014.

5.       Kris Freedain. ‘Buddhist Analogues of Sin and Grace: A Dialogue with Augustine’, Life as Practice, Mar 4, 2011

No comments:

Post a Comment