"ഞാന്‍ എന്റെ അച്ഛന്റെ
പാണനാണ്, ഇത് അദ്ദേഹത്തിനുള്ള സ്തുതിഗീതവും. ഞാന്‍ നിങ്ങളോട്
ഈ കഥ പറയുന്നത് എനിക്കെന്റെ പിതാവിന്റെ ഭൗതിക ശേഷിപ്പുകളൊക്കെയും, അദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തില്‍ എന്തൊക്കെ മാന്ത്രികത ഉള്‍ച്ചേര്‍ത്തുവോ അതൊക്കെയും, ചരിത്രമാക്കി മാറ്റാന്‍ വേണ്ടിയാണ്. അദ്ദേഹത്തെ ഒരു നായകനാക്കാന്‍, പൊരുതുന്നവനോ
കാല്‍പ്പനികനോ ആയിട്ടല്ല, മറിച്ചു
ശരിക്കും ഉള്ള രീതിയില്‍, നാണം കെട്ട വിധിയുടെ ഓരോ അമ്പും കവണയേറും അതിജീവിച്ചു പട്ടിണികിടന്ന കുട്ടിയായി, എന്നിട്ടിപ്പോള്‍ ചാരിയിരുന്ന് അങ്ങനെ അതിജീവിക്കാന്‍ കഴിയാതെ പോയ എല്ലാവരുടെയും കഥ പറയാനാവുന്ന ഒരാള്‍. ഞാനീ കഥ പറയാം, കാരണം മറ്റാരും ഇത് പറയില്ല. നമുക്ക്
എറിത്രിയന്‍ പര്‍വ്വതങ്ങളില്‍ മുസ്സോലിനിക്ക് വേണ്ടി വിഡ്ഢിത്ത പൂര്‍ണ്ണമായി പൊരുതിയ ആ ഒമ്പതിനായിരം കുട്ടികളുടെ ആത്മാക്കളെ ആവാഹിക്കാം, അവരെന്റെ അച്ഛനെ പോലിരുന്നു, അദ്ദേഹത്തെ
പോലെ ജീവിച്ചു, പക്ഷെ അവരുടെ ജീവിതം മൂര്‍ച്ചയേറിയ
കോടാലികളാല്‍ ഛേദിക്കപ്പെട്ടു, പട്ടിണി
കിടന്നു മരിച്ചവര്‍, ചിത്തഭ്രമം പിടിച്ചവര്‍, വെറുതെയങ്ങു
കാണാതായവര്‍. ഷിദാനെ ബോഖോറിനെ പോലുള്ള
ആണ്‍കുട്ടികള്‍. ഞങ്ങളുടെ ക്രൌര്യമുള്ള
പയ്യന്‍! ഞങ്ങളുടെ ടിന്‍ ഭക്ഷണ മോഷ്ടാവ്! ഞങ്ങളുടെ മരിച്ച കുട്ടി! അവന്റെ സ്വര്‍ഗ്ഗാരോഹണത്തിനായി ദീപം തെളിക്കുക. അവന്റെ നിഴല്‍ അവന്റെ പീഡകരെ എപ്പോഴും വേട്ടയാടട്ടെ. തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ അവര്‍ ഷബേലേയിലും
ജൂബായിലും അനന്തകാലം നീരാടട്ടെ.”
- (ബ്ലാക്ക് മാംബ ബോയ്, പേജ്- ഒന്ന് )
വിഖ്യാത സോമാലിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫാ മുഹമ്മദ് സാഹിത്യ
ലോകത്തേക്കുള്ള വരവറിയിച്ചത് 1930-കളുടെ പശ്ചാത്തലത്തില്‍ കൊളോണിയല്‍ ഈസ്റ്റ് ആഫ്രിക്കയിലെ മുസോളിനിയുടെ
പടയോട്ടക്കാലത്തെ ജീവിതം തന്റെ പിതാവിന്റെ തന്നെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ പകര്‍ത്തുന്ന "ബ്ലാക്ക് മാംബാ ബോയ്" (2009) എന്ന വിഖ്യാത നോവലുമായാണ്. തുടര്‍ന്നിറങ്ങിയ 'നഷ്ടാത്മാക്കളുടെ
ഉദ്യാന'ത്തില്‍ സോമാലിയയുടെ ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണവും
ദുരന്തപൂര്‍ണ്ണവുമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1987-88 കാലത്തെ പശ്ചാത്തലമാക്കുന്നതോടൊപ്പം, സമൂഹത്തില്‍ ലിംഗ
വിവേചനാടിസ്ഥാനത്തിലുള്ള ദുരിതങ്ങള്‍ കൂടി പേറേണ്ടി വരുന്നവരാണ് മുഖ്യ
കഥാപാത്രങ്ങള്‍ എന്നത് കൊണ്ടുതന്നെ പ്രകടമായ ഒരു ഇരുള്ച്ചയുണ്ട്. എന്നാല്‍ പ്രഥമകൃതിയിലെ പൊരുതി മുന്നേറുന്ന പിക്കാറസ്ക്
സ്വഭാവമുള്ള 'കറുത്ത മാംബാ പയ്യന്‍', അതിജീവനത്തിന്റെ പരുക്കന്‍ തലങ്ങളിലൂടെ ശക്തമായ
ജീവിതോന്മുഖതയാണ് പ്രകടിപ്പിക്കുന്നത്. യമനിലെ ഏദനില്‍ തുടങ്ങി ജിബൂട്ടി, എരിത്രിയ, സുഡാന് , ഈജിപ്ത്, പലസ്തീന്‍,മാര്‍സെയ്ല്‍, ഹാംബര്‍ഗ്, വെയ്ല്‍സ് എന്നീ
ഇടങ്ങളിലൂടെ 1930-കളുടെയും
നാല്പ്പതുകളുടെയും സംഘര്‍ഷ ഭരിതമായ പൂര്‍വ്വ ആഫ്രിക്കന്‍, യൂറോപ്യന്‍ സാഹചര്യങ്ങള്‍ ഇടറിയും മുറിഞ്ഞും തടഞ്ഞുവീണും
അതിജീവിച്ച് ഒടുവില്‍, നൂറ്റാണ്ടൊടുവില്
ലണ്ടനിലെ സ്വച്ഛമായ ജീവിത സായാഹ്നത്തില്‍ താന്‍ പിന്നിട്ട കനല്‍ വഴികളെയും കൂട്ടും
തണലുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ സഹയാത്രികരെയും
കുറിച്ചും ഓര്‍ത്തെടുക്കുന്ന വയോധികന്‍
കടലിനേക്കാള്‍ കൊടുങ്കാറ്റു
പിടിച്ചവള്‍ - അമ്മ
“എല്ലാ നാവികരുടെയും
അമ്മയാവേണ്ടത് കടലാണ്, എന്നാല്‍
അമ്പാരോ അതിനേക്കാള്‍ ശക്തയായിരുന്നു, കൂടുതല്‍ കൊടുങ്കാറ്റുള്ളവള്, ഏതൊരു വെള്ളക്കെട്ടിനെക്കാളും
ജീവദായിണി. അവര്‍ വീണ്ടും വീണ്ടും
എന്റെ അച്ഛന് ജീവന്‍ നല്കി, വീനസ് ഏനീസിനെഎന്ന പോലെ അദ്ദേഹത്തെ കാത്തു.”
ലോറെയ്ന്‍ ആഡംസ്
നിരീക്ഷിക്കുന്നത് പോലെ (Sunday Book Review: New York Times, August
26, 2010) ഡിക്കന്‍സിന്റെ ഒലിവര്‍
ട്വിസ്റ്റിന്‍റെ ജീവിതത്തോട് പ്രകടമായ സാമ്യങ്ങളുണ്ട് കറുത്ത മാംബാ പയ്യന്‍: പത്തു വയസ്സുള്ളപ്പോഴാണ് ജീവിതവുമായി അവനുണ്ടായിരുന്ന ഏക
ബന്ധമായ അമ്മ മരിക്കുന്നത്. അതിനും മുന്‍പേ
ചില്ലിക്കാശു കയ്യിലില്ലാതെ സുഡാനിലെങ്ങോ പോയ് മറഞ്ഞ അച്ഛന്‍ , മോഷ്ടാക്കളും അനാഥരുമായ തോട്ടിപ്പിള്ളേരുടെ കൂടെ ആദീനിലെ
തെരുവുകളില്‍ കഴിഞ്ഞ ബാല്യം, കശാപ്പുകാരന്റെ
അപ്രന്റീസ് , ഏറ്റവും അടുത്ത
കൂട്ടുകാരനോട് കത്തിയുമായി യുദ്ധം ചെയ്തു നേടുന്ന 'ഒറ്റയാന്‍ , കഴുതപ്പുലികള്‍ക്കിടയിലെ
ചെന്നായ' പദവി... ജമായുടെ
ജീവിതം അങ്ങനെയൊക്കെയാണ് തുടങ്ങുന്നത്. ആഫ്രിക്കന്‍ ഗോത്ര ജീവിത പാരമ്പര്യത്തില്‍ വാമൊഴിക്കഥകളുടെ അമ്മമൊഴികള്‍ അവനും
കേട്ടിട്ടുണ്ട്. തന്റെ പിറവിയെ കുറിച്ചും
അങ്ങനെയൊന്നുണ്ട്. ദീര്‍ഘ
പാലായനങ്ങളുടെ കാരവന്‍ യാത്രക്കിടെ പിറകിലായി മരത്തണലില്‍ മയങ്ങിപ്പോയ പൂര്‍ണ്ണ
ഗര്‍ഭിണിയുടെ ഉദരത്തില്‍ നിരുപദ്രവിയായി ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയ താളം ചെവിയോര്‍ത്ത്
ഏറെ നേരം കിടന്ന ശേഷം നിശ്ശബ്ദം ഊര്‍ന്നിറങ്ങിപ്പോയ 'കരിനീലപ്പാമ്പ്' നല്കിയ
അനുഗ്രഹമോര്‍ത്താണ് തിളങ്ങുന്ന കരിനീല വര്‍ണ്ണവും മണ്‍ വാസനയുമായി പിറന്നു വീഴുന്ന
കൊച്ചു സുന്ദരനെ അച്ഛന്റെ ചുളിഞ്ഞ നെറ്റി വകവെക്കാതെ അമ്മ 'ഗൂഡെ' അഥവാ 'ബ്ലാക്ക് മാംബാ ബോയ്' എന്നു വിളിക്കുക. അച്ഛന്
ഉപേക്ഷിച്ചു പോകുന്ന ആണ്‍മക്കളെ നാലോ അഞ്ചോ വയസ്സുള്ളപ്പോഴേ തെരുവിലേക്ക്
വലിച്ചെറിയുന്ന സോമാലിയന്‍ സ്ത്രീകളുടെ പതിവ് രീതി അമ്മ പിന്തുടരുന്നില്ല. ഭര്‍ത്താവിന്റെ പ്രകൃതത്തിലെ അതികാല്‍പ്പനികത ആദ്യമേ
മനസ്സിലാക്കിയിരുന്നതാണ് മകന്റെ കാര്യത്തില്‍ നിയന്ത്രണം സ്വയം ഏറ്റെടുക്കാന്‍
അവരെ പ്രാപ്തയാക്കുന്നത്. “അമ്പാരോ വേഗം
മനസ്സിലാക്കി തന്റെ ഭര്‍ത്താവ് (ഗൂറെ) ഒരു കടുത്ത സ്വപ്നജീവിയാണെന്ന്: എല്ലാവരും ഇഷ്ടപ്പെടുന്നവന്‍ , പക്ഷെ ആരും തങ്ങളുടെ ഒട്ടകത്തെ അവനെ ഏല്‍പ്പിക്കില്ല.” ഷിദാനെയെ പോലെ തെരുവില്‍ വളരുന്ന അവിവാഹിത സോമാലി
അമ്മമാരുടെതായ കുട്ടികള്‍ക്കിടെ കൊച്ചു തട്ടിപ്പുകള്‍ നടത്തി അവനും ജീവിക്കുന്നു. അമ്മയുടെ മരണം അവന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുക
അവരുടെ വാക്കുകളില്‍ തന്നെയാണ് :
“നമുക്ക് മുകളില്‍ അത് മറ്റൊരു
ലോകമാണ്, അക്കാണുന്ന ഓരോ നക്ഷത്രത്തിനും നമ്മുടെ ജീവിതത്തില്‍ ഒരു അര്‍ത്ഥവും ശക്തിയും ഉണ്ട്. ആടുകളെ എപ്പോഴാണ് ഇണ ചേര്‍ക്കേണ്ടത് എന്ന് ആ നക്ഷത്രം പറയും, അത് പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ നാം കുഴപ്പം പ്രതീക്ഷിക്കണം ആ ചെറുത് നമ്മെ കടലിലേക്ക് നയിക്കും.”
മരണത്തിലും കാവലായി
അമ്മയുണ്ടാകുമെന്നു അവര്‍ ഉറപ്പു കൊടുക്കുന്നു:
"കേള്‍ക്കൂ, ഗൂഡെ, ഞാന്‍
നിന്നെ വിട്ടുപോവുന്നില്ല. ഞാന്‍ നിന്റെ
ഹൃദയത്തില്‍ ജീവിക്കും, നിന്റെ
രക്തത്തില്‍ , നീ നിന്റെ
ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരും, ഞാന്‍ അത് വാക്ക് തരുന്നു. എന്നോട് പൊറുക്കൂ, എന്റെ പാമ്പിന്‍ കുഞ്ഞേ, ഞാന്‍ ജീവിച്ചപോലെ ജീവിക്കരുത്, നീ അതിലും നല്ലത് അര്‍ഹിക്കുന്നു.”
അവന്റെ ജീവിതം വിജയിക്കുമെന്നും
ഉറപ്പു കൊടുക്കാന്‍ മരണ നിമിഷത്തില്‍ അവര്‍ മറക്കുന്നില്ല. “ ഒരു കുട്ടിയായിരിക്കെ നിന്റെ അച്ഛനോട് ഒരു പ്രവചനക്കാരന്‍
ഒരിക്കല്‍പറഞ്ഞു. അദ്ദേഹത്തിന്റെ
മകന്‍ , ഗൂറെ മുഹമ്മദ് നാലെയെയുടെ മകന്‍ , ഏറെ പണം തന്റെ കൈ മറിയുന്നത് കാണും"
യാത്രയുടെ ആരംഭം:
ഷിദാനെയുമായുണ്ടായ അനാവശ്യ
വഴക്കിന്റെയും അമ്മയില്ലാതാവുന്നതിന്റെയും പശ്ചാത്തലത്തിലാണ് ജമാ പിതാവിനെ
തേടിയുള്ള യാത്ര ആരംഭിക്കുന്നത്:
“രണ്ടു പോരാളികളെയും
അറിയാമായിരുന്ന കുട്ടിക്കൂട്ടം സഖ്യത്തിലെ വിള്ളല്‍ കണ്ടു ബഹുമാനത്തോടെ അകലം പാലിച്ചു മാറിനിന്നു. ഇപ്പോള്‍ മുതല്‍ ജമാ സ്വന്തല്‍ കാലിലായി, ശരിക്കുമൊരു
ഒറ്റയാന്‍, അച്ഛനില്ല, സഹോദരങ്ങളില്ല, ബന്ധുക്കളോ സുഹൃത്തുക്കളോ
ഇല്ല, കഴുതപ്പുലികള്ക്കിടയില് ഒരു ചെന്നായ്. ജമാ പിന്‍ വാങ്ങി, ലോകത്തിന്റെ അറ്റത്തെത്തും വരെ നടക്കാനെന്നോണം. ചെങ്കടലിന്റെ അല മടക്കുകളിലേക്ക്
തന്റെ വെള്ളക്കുതിരയെ ഓടിച്ചു ദുരിതങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മോചനമായി തന്നെ കടലിലക്ക് അര്‍പ്പിച്ച
കള്ളപ്രവാചകന്‍ ദു നവാസിനെ പോലെ
രക്ഷപ്പെടാന്‍ അവനാഗ്രഹിച്ചു.”
മരുഭൂമിയുമായുള്ള ആദ്യ മുഖാമുഖം
സമ്മിശ്ര പ്രതികരണമാണ് അവനില്‍ ഉണ്ടാക്കുക. “മരുഭൂമിയുടെ ശൂന്യത ശുദ്ധീകരിക്കുന്നതായിത്തോന്നി, അതെ സമയം, ഏദനിലെ ബഹളമയമായ
മനുഷ്യ സഞ്ചയത്തിന് ശേഷം പ്രയാസകരവും. മരുഭൂമികള്‍ പ്രവാചകന്മാരുടെ ജന്മ സ്ഥലികള്‍ മാത്രമല്ല രൂപം മാറുന്ന
ആത്മാക്കളുടെയും ജിന്നുകളുടെയും കേളീസ്ഥലവുമാണ്.”
അമ്മയുടെ കഥകളില്‍ കെട്ട, മരുഭൂമിയില്‍ മറഞ്ഞ എദോയ് മുത്തച്ഛന്‍റെ കഥ പോലെ
ഭയപ്പെടുത്തുമ്പോഴും, "കുടുംബത്തില്‍
ഒരു ജിന്നുണ്ടാവുന്നത് മോശമില്ല" എന്ന് അമ്മ കളി പറയുമായിരുന്നു. അമ്മയുടെ ഏലസ്സ് കഴുത്തിലുണ്ട്. അതില്‍ അവരുടെ സമ്പാദ്യവും.
ബ്രിട്ടീഷ് സോമാലി ലാന്‍ഡിലെ
ഹാര്‍ഗേയ്സയില്‍ ജിന്നോവ് മുത്തശ്ശിയാണ് അവന്റെ സംരക്ഷണം ഏറ്റെടുക്കുക. ജിന്നോവ് മുത്തശ്ശിയുടെ കുടിലിനകത്തു
"ജമാ വീണ്ടും വീണ്ടും കരഞ്ഞു, അമ്മയെ ഓര്‍ത്ത്, തന്നെയോര്‍ത്ത്, പൊയ്പ്പോയ അച്ഛനെയോര്‍ത്ത്, ഷിദാനെയെയും അബ്ദിയെയും ഓര്‍ത്ത്. അത് അവന്റെ ആത്മാവില്‍ മുറുകെ കെട്ടപ്പെട്ടിരുന്ന കുരുക്ക് അഴിച്ചു കളഞ്ഞു, കൊടുങ്കാറ്റു മനസ്സിനെ വിട്ടകലുന്നതു അവന്‍ അറിഞ്ഞു.”
അവിടെ അവനു കൂട്ടാവുന്ന അയന്‍
കഠിനാധ്വാനിയും, നല്ല
പെരുമാറ്റക്കാരിയുമാണെങ്കിലും തന്റെ വ്യക്തിത്വം ശക്തമായി ആവിഷ്കരിക്കുന്നവളാണ്. സ്വകാര്യമായി അവളൊരു ചട്ടമ്പി, പകയുളള പോരാളി. പെണ്‍ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്തതിലും തന്നിഷ്ടക്കാരിയായതിലും എപ്പോഴും
അപമാനിക്കപ്പെടുന്നവള്‍ . മുതിര്‍ന്നവനാവാന്‍
തിരക്ക് കൂട്ടെണ്ടെന്നു ജിന്നോവ് മുത്തശ്ശി അവനെ ഓര്‍മ്മിപ്പിക്കുന്നു:
“ആണുങ്ങളുടെ ലോകം ക്രൂരവും
വിട്ടുവീഴ്ച ഇല്ലാത്തതുമാണ്. അകത്തളത്തിലെ വിഡ്ഢികളെ ശ്രദ്ധിക്കണ്ട. നീയൊരു അനാഥനല്ല. നിനക്കൊരു
അച്ഛനുണ്ട്, തികച്ചും യോഗ്യനായ ഒരച്ചന്. അദ്ദേഹം തിരിച്ചു വരും.”
അജ്ഞാതനായ അച്ഛനെ കുറിച്ച്
പരിവേഷങ്ങള്‍ നല്‍കുന്നതിലും മുത്തശ്ശിയുടെ പങ്കുണ്ട്.
“നിന്റെ അച്ഛന് ആത്മാവില്‍
ഇത്തരമൊരു ജീവിതത്തിനു ചേരാവുന്നതിലും ഏറെ സംഗീതമുണ്ട്.. ഒരു നാള്‍ , ഇന്‍ഷാ അല്ലാഹ്, നീയും ലോകമെത്ര വിശാലമാണെന്നറിയും.”
അച്ഛനെ കണ്ടെത്താനുള്ള ആദ്യ
സൂചനകള്‍ നല്‍കുന്നതും മുത്തശ്ശിയാണ് .
“ദൂരെ, ദൂരെ, ഒഗാദെന് , ജിബൂട്ടി എന്നിവക്കപ്പുറം മാസങ്ങളോളം നടന്നാല്‍, മകനെ, സുഡാനില്‍
ഗദെരാഫ് എന്ന പട്ടണത്തില്‍ അയാള്‍ അബിസീനിയയില്‍ യുദ്ധത്തിലാണെന്ന് ഞാന്‍
കേട്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ അയാള്‍
വീണ്ടും സുഡാനില്‍ ഒരു ഡ്രൈവര്‍
ആകാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു.”
എന്നാല്‍ ഈ ഇളം പ്രായത്തില്‍
അച്ഛനെ തേടിപ്പോവാന്‍ അവര്‍ ജമായെ അനുവദിക്കില്ല,: “അല്ലാഹ്, അതിനു ഞാനെങ്ങനെ നിന്നെ
അനുവദിക്കും? നിനക്കൊരു കുഴപ്പവും വരില്ലെന്ന്
ഉറപ്പു വരുത്തേണ്ടത് എനിക്ക് നിന്റമ്മയോടുള്ള കടമാണ്. അവളെന്നെ നോക്കിയിരിപ്പാണ്, എനിക്കത് ഇവിടെ അനുഭവപ്പെടുന്നുണ്ട്' ' അവര്‍ തന്റെ ഉദരത്തിനു മേല്‍ കൈ വെച്ചു. “അവള്‍ അവിടെ പ്രകാശം പോലെയാണ്, മനസ്സിലായോ, മകനെ? നിന്റമ്മ , (മരിച്ചുപോയ
സഹോദരി) കഹവാരിസ്, ചിലപ്പോള്‍
മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരെക്കാള്‍ ശക്തരാണ്, ആരും ശരിക്കും മരിക്കുന്നില്ല, അവരെ ഓര്‍ക്കാനും ആ ഓര്‍മ്മയെ സൂക്ഷിക്കാനും ആളുകള്‍ ഉള്ളപ്പോള്‍ "
വഴിവിളക്കുകളായി ജമായുടെ
ജീവിതയാത്രയിലേക്ക് പിന്നീടെത്തുന്നത് ജിബൂട്ടിയില്‍ വെച്ച് 'ഒരു കുലീനനായ ഈദിഗാലെ നമ്മള്‍ ഇസാകളുടെ കൈകളില്‍
എത്തിയിരിക്കുന്നു' എന്ന് സ്വാഗതം
ചെയ്യുന്ന ആമിന, ഇംഗ്ലീഷ് , ഫ്രഞ്ച്, അഫാര്‍ , അറബിക് , സോമാലി ഭാഷകള്‍ സംസാരിക്കാന്‍ അറിയാവുന്ന ഈദിയ എന്നീ ദമ്പതികളാണ്. കൊളോണിയല്‍ അധ്യാപന രീതിയില്‍ മടുത്തു സര്‍ക്കാര്‍ സ്കൂള്‍
അധ്യാപക ജോലി ഉപേക്ഷിച്ച ഈദിയ 'ജിബൂട്ടിയിലെ
ഏക പുരുഷ ഭാര്യ'യായി ജോലിയില്ലാതെ കഴിയുന്നു. “സ്കൂളുകള്‍ ജ്ഞാനത്തിനു പകരം പ്രോപഗാണ്ട വിതരണം ചെയ്തു
യുവതലമുറയെ ലാവണ്യമോ തങ്ങളിലുള്ള നന്മയോ കാണാതെ വിഡ്ഢികളാക്കുന്നത് ഈദിയ കണ്ടു.”
“നീ എരിത്രിയയിലെത്തുമ്പോള്‍
ഇനിയും വ്യക്തമായി കാണാം, നിനക്ക് അവരെ
പോലെ വേദന അനുഭവപ്പെടില്ല, അവരെ പോലെ സ്വപ്‌നങ്ങള്‍ ഇല്ല, അവരെ പോലെ ജീവിതം ഇഷ്ടപ്പെടനാവില്ല
എന്നൊക്കെ പറങ്കികള്‍ ചിന്തിക്കുന്നത്. നമ്മള്‍ ജീവിക്കുന്നത് ഒരു ചീത്ത
ലോകത്താണ്. നായയുടെ പിറകില്‍ യാത്ര
ചെയ്യുന്ന ഈച്ചയെ പോലെയാണ് നീ, ഒടുവില്‍
നീയതിന്റെ പല്ലുകള്ക്കിടയിലൊടുങ്ങും. സൂക്ഷിക്കുക.”
അയാള്‍ മുന്നറിയിപ്പ് നല്‍കുന്നു.
"മറ്റെന്തിലുമെറെ, ജമാ, ഫാസിസ്റ്റുകളില്‍
നിന്ന് വിട്ടു നില്‍ക്കുക... അവര്‍
ചെകുത്താന്റെ വേല ചെയ്യുന്ന അസംതൃപ്തരായ പറങ്കികളാണ്. എറിത്രിയയില്‍ അവര്‍ നമ്മെ തുടച്ചു നീക്കാന്‍ ശ്രമിച്ചു, സോമാലിയയില്‍ അവര്‍ ആളുകളെ തങ്ങളുടെ ഫാമുകളില്‍ തൊഴിലെടുപ്പിച്ചു
കൊല്ലുന്നു, അബിസീനിയായില്‍ അവര്‍
നിന്നെപ്പോലുള്ള കുട്ടികള്‍ക്ക് മേല്‍ വിമാനങ്ങളില്‍ നിന്ന് വിഷം വര്‍ഷിക്കുന്നു.”
തനിക്കു ഇപ്പോഴേ ഒരച്ഛന്‍
ഇല്ലായിരുന്നെങ്കില്‍ ഈദിയയെ അച്ഛനെ പോലെ കണ്ടേനെ എന്ന് ജമാ ചിന്തിക്കുന്നുണ്ട്. താന്‍ മനസ്സുമാറ്റിയെന്നും പോകുന്നില്ലെന്നും പറഞ്ഞാലോ
എന്ന് അവനോര്‍ത്തു. “എന്നാല്‍ തന്റെ
ശരിക്കുള്ള അച്ഛനെ മറ്റൊരാളെക്കൊണ്ട് പകരം വെക്കുന്നതിലെ ഒറ്റ് അവനു
സഹിക്കാനായില്ല.”
ജന്മസ്ഥലം എന്നതിനെ കുറിച്ചുള്ള
അമിത കാല്‍പ്പനികവല്‍ക്കരണത്തിലൊന്നും കാര്യമില്ലെന്ന് ജമായോടു പറയുക മൂന്നു
വിവാഹങ്ങള്‍ക്ക് ശേഷം വന്ധ്യയാണെന്ന് തിരിച്ചറിഞ്ഞു എകയായിക്കഴിയുന്ന അവ്റാലയാണ്,
“ഞാനിപ്പോള്‍ സോമാലിയക്കാരിയല്ല. നീ ജനിച്ച സ്ഥലം എപ്പോഴും നിനക്കുള്ള ഏറ്റവും മികച്ച സ്ഥലമല്ല, കുട്ടീ. ഒരു നാട്ടില്‍ ഒന്നുമില്ല. അസ്മറായിലെ മഴ, മലകള്‍, തണുത്ത കാറ്റ് എല്ലാം ഞാനേറെ പരിചിതയായിക്കഴിഞ്ഞു. ഇനി ഇവിടെ അടക്കിയാല്‍ മതി എന്നെ.”
അമ്പത് കൊല്ലം മുമ്പ്
ആഫ്രിക്കയുടെ 'മറു വശത്തുള്ള' കാനോയില്‍ നിന്ന് മുത്തച്ചന്‍ തുടങ്ങിയ ഹജ്ജ് യാത്ര
എന്നെങ്കിലും തങ്ങള്‍ പൂര്‍ത്തിയാക്കും എന്ന് ആശിക്കുന്ന മുതലത്തോല്‍ വില്‍പ്പനക്കാരന്‍
യാത്രയുടെ അപാരമായ പ്രതീക്ഷ പങ്കിടുന്നു:
“ഇവിടെ നിന്ന് കാനോയിലേക്ക് എത്ര
ദൂരമുണ്ട്?”
“മൂന്നു കൊല്ലത്തെ നടത്തം,” ശാന്തഭാവത്തോടെ അയാള്‍ പറഞ്ഞു.
ഗദാരെഫില്‍ അച്ഛനുണ്ടെന്നു വിവരം
കിട്ടുന്നത് ജിബ്രീല്‍ എന്ന അച്ഛന്റെ സുഹൃത്തില്‍ നിന്നാണ്. ഇറ്റാലിയന്‍ സൈനികര്‍ നാട്ടുകാരായ പോലീസുകാരെ കൈകാര്യം
ചെയ്യുന്ന രീതിയിലെ അപമാനത്തില്‍ മനംമടുത്താണ് അച്ഛന് വിട്ടുപോയത്. മകന്‍ അച്ഛനെ അന്വേഷിച്ചെത്തിയിട്ടുണ്ടെന്നു അച്ഛന് വിവരം
കിട്ടും. പക്ഷെ വരാന്‍ പറ്റില്ല. ഓടിപ്പോയവരെ സൈന്യം കൈകാര്യം ചെയ്യുക കടുപ്പമായിരിക്കും. എന്നാല്‍ അന്വേഷണത്തെ ഒരു നിഷ്ഫലമായ ശൂന്യസ്ഥലിയില്‍ തറച്ചു
പുതിയ വിവരം എത്തുന്നു: അച്ഛന്
മിലിട്ടറി റോഡ് ബ്ലോക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കൊല്ലപ്പെട്ട വാര്‍ത്ത. തൊട്ടു തലേന്ന് അയാള്‍ ഗെദാരേഫില്‍ അടക്കപ്പെട്ടു.
അലച്ചിലുകളുടെ അടുത്ത തുരുത്തായി
ജമാ കണ്ടെത്തുന്നത് ഒരു ഇറ്റാലിയന്‍ സൈനികന്റെ സന്മനോഭാവത്തെയാണ്. ലോറെന്‍സോയുടെ സഹായത്തോടെ അവനു ക്യാമ്പില്‍ ഓഫീസ് ബോയ്
ജോലി ലഭിക്കുന്നു. ലോറെന്‍സോ
യുദ്ധത്തിന്റെ അസംബന്ധം തിരിച്ചറിയുന്നുണ്ട്:
“അയാള്‍ക്കിപ്പോള്‍ എല്ലാം
തമാശയായിത്തോന്നി. ഫാസിസം, കമ്മ്യൂണിസം, അനാര്‍ക്കിസം, അയാള്‍ക്ക്
ശുദ്ധ വിഡ്ഢിത്തത്തില്‍ മാത്രമേ വിശ്വാസം ഉണ്ടായിരുന്നുള്ളൂ. പൊറാട്ടുകാരന്‍ ഭരണാധികാരി (മുസോലിനി)യുടെ വലിയ വായിലുള്ള റേഡിയോ സംപ്രേഷണങ്ങള്‍
അയാളെ ചിരിച്ചു ചിരിച്ചു ഏതാണ്ട് കരയിച്ചു. ഒരു ഇറ്റാലിയന്‍, അബിസീനിയക്ക് വേണ്ടി ഭ്രാന്തമായി ആക്രോശിച്ചു കൊണ്ട് റോമിലെ
തന്റെ ബാല്‍ക്കണിക്കരികിലൂടെ മാര്‍ച്ച് ചെയ്യുന്ന 'കറുപ്പുകുപ്പായക്കാ'രും, തങ്ങള്‍ക്ക് ഭൂപടത്തിലെങ്ങും കാണാനാവാത്ത ഒരു നാടിനെ സംസ്കരിക്കാന്‍ വേണ്ട ചെലവിനായി തങ്ങളുടെ വിവാഹ മോതിരം ഊരിക്കൊടുക്കുന്ന സന്നി ബാധിച്ച
കുടുംബിനികളുമെന്ന പോലെ.”
ഇറ്റലിയും ജര്‍മ്മനിയുടെ പാതയില്‍ ജൂത വിരോധം നടപ്പിലാക്കുമെന്ന് ജമായുടെ അമ്മ കത്തില്‍ ഭയപ്പെട്ടത് ലോറെന്‍സോ ഇപ്പോള്‍ തള്ളിക്കളയുന്നില്ല. ഗോണ്ടാറില് ഒരു ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തത് കരിയറിലെ ഏറ്റവും ആവേശകരമായ അനുഭവമായി വിവരിക്കുന്ന സൈനികന്‍ അയാളെ നടുക്കുന്നുണ്ട്. കൊടും ക്രൂരന്‍ അബ്രഹ (Abraha the Fierce) അയാളുടെ തല കൊയ്യുമ്പോള്‍ അയാളത് സംശയ രഹിതമായി തിരിച്ചറിഞ്ഞിരിക്കണം. മലമ്പനി ബാധിതനായി ജിബ്രീലിന്റെ ശുശ്രൂഷയില്‍ കഴിഞ്ഞ ജമാക്ക് പകരം ഡ്യൂട്ടി നോക്കിയ ബാലനും അതെ ഗതി വരുന്നു. 'നാലാം കമ്പനി'യില്‍ ചേര്‍ത്തു യൂണിഫോമും സന്നാഹങ്ങളും നല്‍കുമ്പോള്‍ ജമാക്ക് പൊരുള്‍ എതുമറിയില്ല. അവിടെ വെച്ച് ഷിദാനെയെ വീണ്ടും കണ്ടുമുട്ടുന്നു. ബ്രിട്ടീഷ് കപ്പലുകളിലെ വലിയ വേതനത്തെ കുറിച്ച് അവനാണ് പറയുക. ഇറ്റാലിയന്‍ സൈനികര്‍ സോമാലികളെയും എറിത്രിയക്കാരെയും കറുത്ത വര്‍ഗ്ഗക്കാരെ മുഴുവനും വെറുക്കുന്നു എന്ന് പറയുന്ന ജമായോട് ഷിദാനെ പ്രതിവചിക്കുന്നുണ്ട്, "അപ്പോള്‍ അവര്‍ ബ്രിട്ടീഷ് കാരെ പോലെത്തന്നെ.” എറിത്രിയന്‍ പെണ്‍കുട്ടികള്‍ ഇറ്റാലിയന്‍ സൈനികരുടെ അവമതി സഹിക്കുന്നതും വെപ്പാട്ടികലായി അവരെ പിന്‍ തുടരുന്നതും അവര്‍ കാണുന്നു.
ഇറ്റാലിയന്‍ കോയ്മയുടെ അപചയം
നോവലില്‍ ഷിദാനെയുടെ ദുരന്തവുമായി ചെര്‍ത്തുവെച്ചാണ് അവതരിപ്പിക്കുന്നത്. ഈസ്റ്റ് ആഫ്രിക്കയിലെ ഇറ്റാലിയന്‍ സൈന്യം ഒന്നിന് നാലെന്ന
തോതില്‍ ബ്രിട്ടീഷ് സൈന്യത്തേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ തോല്‍ക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ തങ്ങളുടെ ശത്രുക്കളായ
ഇറ്റലിക്കാരുടെ കാര്യത്തില്‍ പോലും കറുത്തവര്‍ക്കും വെളുത്തവര്‍ക്കും ഇടയില്‍, ശവമടക്കില്‍ പോലും, വിവേചനം കാണിക്കുന്നത് അവര്‍ക്ക് കാണേണ്ടിവരുന്നുണ്ട്. മോഷണക്കുറ്റം ആരോപിച്ച് ഭേദ്യം ചെയ്യപ്പെടുന്ന ഷിദാനെയുടെ
അന്ത്യം ബീഭത്സമാം വിധം ക്രൂരവും ഭീകരവുമാണ്. ഇറ്റാലിയന്‍ സൈനികരുടെ ഒടുവിലത്തെ നരനായാട്ട്. പ്രൈവറ്റ് അന്റോണിയോ അലേസി, ക്രിസ്റ്റ്യാനോ
ഫോരെല്ലി, സ്റ്റെഫാനോ ടുച്ചി എന്നിവര്‍ ചേര്‍ന്ന് അത്
നടപ്പിലാക്കുന്നു.
“അവര്‍ക്ക് കാണെണ്ടിയിരുന്നു
അവന്റെ അസാധാരണമായ, ചന്തമുള്ള, കറുത്ത ശരീരം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന്. അതുകൊണ്ട് അവര്‍ അത് ചീന്തിപ്പൊളിച്ചു, അതില്‍ പേക്കൂത്ത് നടത്തി, അത് മണിക്കൂറുകള്‍ എടുത്തു, എന്നാല്‍ അവര്‍ അര്‍പ്പണ ബോധമുള്ള പണിക്കാര്‍ ആയിരുന്നു, ഇതൊരുപക്ഷേ
കൊല്ലാന്‍ അവര്‍ക്ക് കിട്ടുന്ന അവസാന അവസരവും ആയിരുന്നു. തലയോട്ടിയുടെ
ചീളുകള്‍ അവന്റെ തലച്ചോറിലേക്ക് എത്തിക്കും
തരത്തിലുള്ള ഒരടി അവന്റെ തലയ്ക്കു പിന്നില്‍ നല്‍കിക്കൊണ്ട് ക്രിസ്റ്റ്യാനോ ഷിദാനെയെ അവന്റെ പ്രാകൃത ദൈവത്തിനു തിരിച്ചു നല്കി, അതവന്റെ പതിനാറു വയസ്സുള്ള സ്വപ്നങ്ങളെയും ഓര്‍മ്മകളെയും ചിന്തകളെയും ചോരയില്‍ കുതിര്‍ന്ന ചീളുകളായി ചിതറിച്ചു കളഞ്ഞു. ഷിദാനെയുടെ തുടിപ്പ് തീര്‍ന്നുവെന്നും തമാശ അവസാനിച്ചുവെന്നും മനസ്സിലായപ്പോള്‍ ഇറ്റലിക്കാര്‍ കാല്‍ക്കല്‍ കിടന്ന ആ
മുഷിഞ്ഞ മടുപ്പിക്കുന്ന ജഡത്തിലേക്ക് ഉദ്ധാരണം ഉണ്ടായെങ്കിലും
തൃപ്തിവരാത്തവരായി നോക്കി.” അബ്ദി
പിന്നീടത് കണ്ടെത്തുമ്പോള്‍
"അത് ഷിദാനെയുടെ ഒരു
പതിപ്പായിരുന്നു, ഒരു വികലമായ
ഏതാണ്ടടുത്ത രൂപം, ചുരുട്ടിക്കൂടിയ
ആദ്യപ്രതിയുടെ കോപ്പി, ഒരു മനുഷ്യക്കറ, താന്‍ സ്നേഹിച്ച കളിക്കൂകാരന്റെ ഉടലായിരുന്നില്ല.”
അതെ സമയം മലമടക്കുകളില്‍
ബ്രിട്ടീഷ് ബോംബു വര്‍ഷത്തിനടിയില്‍ ജമാ, മരണത്തിന്റെ മലക്ക് ഇസ്രായീലുമായുള്ള ചൂതുകളിയിലായിരുന്നു. അമ്മ തനിക്കു മേല്‍ സുരക്ഷാ കവചമൊരുക്കിയിട്ടുണ്ടെന്നു അവനു
അറിയാമായിരുന്നു. ഇറ്റാലിയന്‍
കുറുനരി അതിന്റെ പടവും പല്ലും പൊഴിച്ചു കഴിഞ്ഞിരുന്നെങ്കിലും ആഫ്രിക്കയിലെങ്ങും
മരണം വിതച്ചു കഴിഞ്ഞിരുന്നു. "ഇറ്റാലിയന്‍
യുദ്ധത്തടവുകാര്‍ ടെസനെയിയിലൂടെ തങ്ങള്‍ പീഡിപ്പിച്ച പുരുഷന്മാര്‍ക്കും ബലാല്‍ക്കാരം ചെയ്ത സ്ത്രീകള്‍ക്കുമിടയിലൂടെ കടന്നു
പോകുമ്പോള്‍ തങ്ങളുടെ മുഖങ്ങള്‍
മറച്ചു.”
എന്നാല്‍ പുതുതായെത്തുന്ന ബ്രിട്ടീഷുകാര്‍ കറുത്തവര്‍ക്കെതിരില്‍ വെള്ളക്കാരുടെ ഐക്യം കാണിച്ചു അവരെ നാട്ടുകാരുടെ ക്രോധത്തില്‍ നിന്ന് സംരക്ഷിച്ചു.
ടെസനെയിയില്‍ രണ്ടുകൊല്ലം
ഹക്കീമിന്റെ കടയിലെ ജോലിക്കാരനും പിന്നീട് സ്വതന്ത്രമായി ഫോക്കായില്‍ സ്വന്തം
കടയുടയുമായി സുഡാനില്‍ നിന്നുള്ള ചില്ലറ കള്ളക്കടത്തും മറ്റുമായി ഭാഗ്യശാലിയായി
കഴിയുന്നതിനിടെയാണ് ജമാ 'പെരും തലച്ചി
ബെത് ലഹേം' എന്ന പതിനാറുകാരി സുന്ദരിയെ
കണ്ടുമുട്ടുന്നത്.
"ഒരു വാശിക്കാരിയായിരുന്നു, ടിഗ്രെ പിതാവ്, കുനാമ മാതാവ്, മുസ്ലിമും
ക്രിസ്ത്യാനിയും, കാലിത്തൊഴുത്തില്‍
പിറന്നവള്‍ രാവിലെ ആട്ടിടയ, ഉച്ചതിരിഞ്ഞ്
കര്‍ഷക, വൈകീട്ട് കടയിലെ
ജോലിക്കാരി. തല നിറയെ സ്വപ്നങ്ങളും
സങ്കല്‍പ്പങ്ങളും...”
പ്രണയത്തിന്റെയും ജീവിത
വിജയത്തിന്റെയും ഇടവേള പക്ഷെ നീണ്ടുനില്‍ക്കുന്നില്ല. കൃഷിയിടങ്ങളില്‍ അശനിപാതമായെത്തുന്ന വെട്ടുകിളികള്‍ എല്ലാം
അവസാനിപ്പിക്കുകയും എല്ലാവരെയും പോലെ അയാളെയും വീണ്ടും ദരിദ്രനാക്കുകയും
ചെയ്യുന്നു. ഈ ഘട്ടത്തിലാണ് അയാള്‍ക്ക്
രണ്ടാം തവണയും അച്ഛന്റെ സ്വപ്നപ്രത്യക്ഷം. ഉണ്ടാവുന്നത് : “ജീവിതമെന്നത്
രണ്ടു ഇരുട്ടുകള്‍ക്കിടയിലെ വെള്ളി വെളിച്ചമാണ്.” തന്റെ വിധി കാത്തിരിക്കുന്നത് ഇജിപ്തിലാണെന്നു അയാള്‍ മകനെ
ഓര്‍മ്മിപ്പിക്കുന്നു. “നീ വിവാഹിതനും
മക്കളും പേരമക്കളും ഉള്ളവനും ആയിത്തീരും. എന്നാല്‍ നീ എല്ലാ കടലുകള്‍ക്ക് മേലും സഞ്ചരിക്കും, ഭൂമിയില്‍ എല്ലായിടത്തും നിന്റെ കാലടികള്‍ പതിപ്പിക്കും.” എന്നാല്‍ ബെത് ലഹേം അത് നിരസിക്കുന്നു. ഇവിടെത്തന്നെ നല്ലൊരു ജോലി കണ്ടെത്തണമെന്ന് അവള്‍ നിര്‍ബന്ധിക്കുന്നു. ഒടുവില്‍ വിവാഹിതനായ ശേഷം യാത്രാരംഭത്തില്‍ നിന്ന് ഏതാണ്ട്
പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 1946-ള്‍ അയാള്‍ ഈജിപ്തിലേക്ക് തിരിക്കുന്നു.
'അദീനിന്റെയും ജിബൂട്ടിയുടെയും
പിഴച്ച മാതാവായ അലക്സാണ്ടറിയ'യിലാണ് ജമാ
ആദ്യം തങ്ങുക. മൂന്നു മാസത്തിനു ശേഷം
ബ്രിട്ടീഷ് ചാരന്മാര്‍ എന്ന പേരില്‍ പിടിക്കപ്പെടുന്ന ലിബാനും ജമായും സുഡാനിലേക്ക്
തിരിച്ചയക്കാനുള്ള കുറ്റവാളികള്‍ക്കൊപ്പമാണ് ജോ ലൂയീസെന്ന ഗുസ്തിക്കാരനെ
പരിചയപ്പെടുന്നത്. കുടുംബത്തോട്
ചേരാന്‍ അയാള്‍ കാണിക്കുന്ന ത്വര ജമായെ തൊട്ടുണര്‍ത്തും. മറുവശത്ത് ഗാസയില്‍ മൂസയെന്ന വേരറ്റ ആരാജകന്‍ മറ്റൊരു
പാഠവും.
“കേട്ടിരുന്നപ്പോള്‍ തന്റെ തന്നെ
ജീവിതം മൂസയുടെ അതേ ഭീകര പാതയില്‍ പോകുന്നതായി ജമ കണ്ടു. എല്ലായിപ്പോഴും അടുത്തയിടം തേടി, അവിടെയും നല്ലതൊന്നുമില്ലെന്നു വൈകിമാത്രം കണ്ടെത്തി. ജമാ മൂസയെ നോക്കി. അവനു മനസ്സിലായി, ഒരു ഭ്രാന്തന്‍
പോലും ഒരു പ്രേതത്തിന്റെ ഉപദേശം കേട്ട് എല്ലാം ഇട്ടെറിഞ്ഞു പോരില്ലായിരുന്നു.”
ഫലസ്തീന്റെ വരും കാല സംഘര്‍ഷങ്ങള്‍ ദീര്‍ഘ ദര്‍ശിത്തം ചെയ്യുന്ന ജെയ്ലാനി തിരിച്ചു പോവാന്‍ ജമായെ ഉപദേശിക്കുന്നു. അസാമാന്യ സഹന ശക്തിയോടെ സീനായ് മരുഭൂമി കടന്നു പോര്‍ട്ട് സെയ്ദില്‍ എത്തുമ്പോള്‍ ലഭ്യമാവുന്ന പാസ്പ്പോര്‍ട്ട് ബ്രിട്ടീഷ് പൗരത്വം നല്‍കുന്നതും ഗോത്രക്കാരന്റെ സഹായം ലഭിക്കുന്നതും ജമാക്ക് കപ്പലില്‍ ജോലിനേടിക്കൊടുക്കുന്നു. 1947-ലെ പലസ്തീനിലേക്കുള്ള ഹോളോകാസ്റ്റ് ഇരകളുടെ പാലായനം അവന്‍ കാണുന്നത് അങ്ങനെയാണ്.
“ഒരു കപ്പല്‍ നിറയെ ഹൃദയം തകര്‍ന്ന
മനുഷ്യരായാല്‍ അവിടെ ഒരു വാടയുണ്ടാവും, ആത്മാവിനെ വല്ലാതെ മഥിക്കുന്നൊരു ശക്തി. അഭയാര്‍ഥികളുടെ മുഖത്തേക്ക് ഒരൊറ്റ നോട്ടം ജമായെ തന്റെ ദുസ്വപ്നങ്ങളിലേക്ക് അയച്ചു, ആഴത്തിലുള്ള ഭയവും നൈരാശ്യവും തന്നോട് തന്നെയുള്ള വെറുപ്പും തോന്നും വിധം".
പില്‍ക്കാല പലസ്തീന്‍ സംഘര്‍ഷങ്ങളുടെ
ബീജാവാപം ആ പ്രഥമ കുടിയേറ്റ ദിനങ്ങളില്‍ തന്നെ നടക്കുന്നത് അവന്‍ കാണുന്നുണ്ട്. "നമ്മളെ നമ്മുടെ ഭൂമിയില്‍ ജീവിക്കാന്‍ അവര്‍
സമ്മതിച്ചില്ലെങ്കില്‍ നമ്മളവരെ ഉറുമ്പുകളെ പോലെ ഞെരിച്ചുടക്കും, അവരുടെ തലകള്‍ പാറകളിലും ചുമരുകളിലും അടിച്ചുടക്കും." എന്നാക്രോശിക്കുന്നഅഭയാര്‍ഥിയോട് പൊട്ടിത്തെറിക്കുന്ന ചാജ
എന്ന അമ്മയുടെ വാക്കുകള്‍ ഫലസ്തീന്‍ പ്രശ്നത്തിന്റെ വരും കാല നാളുകളുടെ
പശ്ചാത്തലത്തില്‍ അങ്ങേയറ്റം അര്‍ത്ഥ പൂര്‍ണ്ണമാണ്:
“ഞാന്‍ പോളിഷ് നരകത്തിലൂടെയും
റഷ്യന്‍ നരകത്തിലൂടെയും ജര്‍മ്മന്‍ നരകത്തിലൂടെയും, ഇതാ ഇപ്പോള്‍ ബ്രിട്ടീഷ് നരകത്തിലൂടെയും ജീവിച്ചിട്ടുണ്ട്. ദൈവത്താണെ, ഞാനെന്റെ മക്കളെ ഇനിയൊരു ഫലസ്തീന്‍ നരകത്തിലേക്ക് ശപിച്ചു വിടില്ല. എനിക്കെന്റെ
ഭര്‍ത്താവിനെയും മകനെയും ഇപ്പോഴേ നഷ്ടമായിക്കഴിഞ്ഞു, അവരുടെ ചാരം നാസി ചിമ്മിനികളിലൂടെ പുറത്തു പോകുന്നത് ഞാന്‍ കണ്ടു, എനിക്ക് സമാധാനമാണ് വേണ്ടത്, സമാധാനം മാത്രം, എനിക്കൊരു
ചെറിയ തുണ്ട് ഊഷര ഭൂമി തരൂ, എന്റെ മക്കള്‍ക്ക് സമാധാനത്തോടെ ഭക്ഷിക്കാനും ഉറങ്ങാനും
കഴിയുവോളം. എന്റെ പിതാവ് ഒരു ഫിലോസഫി
അധ്യാപകനായിരുന്നു, പക്ഷെ എന്റെ
പെണ്‍കുഞ്ഞുങ്ങള്‍ക്ക് വായിക്കാനറിയില്ല, നിങ്ങള്‍ യുദ്ധം ചെയ്യുകയും തലകള്‍ പിളര്‍ക്കുകയും
ചെയ്യുമ്പോള്‍ അവര്‍ക്ക് പഠിക്കാനാവും
എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ
ഹിംസയും കൊലയും വേണ്ടത്ര സുഖവും സമാധാനവും
കിട്ടിക്കഴിഞ്ഞവരുടെ അടുത്ത് കൊണ്ട് പോകൂ. എനിക്ക് തോക്കുകളില്‍ നിന്നും
ബോംബുകളില്‍ നിന്നും ഒന്നും വേണ്ട. നിങ്ങള്‍ ബൈബിളിലെ ഡേവിഡ് ആണെന്ന്
നിങ്ങള്‍ കരുതുന്നു, പക്ഷെ ഞങ്ങള്‍
നിങ്ങളുടെ ആരാധകരോ പ്രജകളോ അല്ല. ഫലസ്തീനില്‍ യുദ്ധം ഉണ്ടാവരുത്, യുദ്ധമുണ്ടാവുമെങ്കില്‍ പിന്നെ നമുക്ക് പോളണ്ടില്‍ തന്നെ കഴിയാമായിരുന്നല്ലോ, അല്ലെങ്കില്‍ എരിത്രിയിലോ സൈപ്രസ്സിലോ അതുമല്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ നമ്മളെ എങ്ങോട്ടാണോ കൊണ്ട് പോകുന്നത് അവിടേക്കോ പോകാമായിരുന്നല്ലോ.”
ആ പെണ്‍കരുത്തില്‍ ആകൃഷ്ടനായ
നോവലിസ്റ്റ് നടത്തുന്ന നിരീക്ഷണവും ശ്രദ്ധേയമാണ്: “അവരില്‍ ആരെയെങ്കിലും പിന്‍തുടരേണ്ടിയിരുന്നെങ്കില്‍ ജമാ ചാജായെ പിന്‍ തുടരുമായിരുന്നു. സ്ത്രീകള്‍ ശക്തരായ പുരുഷന്മാരേക്കാള്‍ എത്ര നല്ല നായകരാണെന്ന് അവന്‍
കണ്ടിട്ടുണ്ടായിരുന്നു. ഇറ്റലിക്കാര്‍ക്കിടയില്‍
അവന്‍ പഠിച്ചിട്ടുണ്ടായിരുന്നു എങ്ങനെ
നശിപ്പിക്കണം എന്ന്, എന്നാല്‍ ഗെര്‍സെറ്റിലെ
സ്ത്രീകള്‍ എങ്ങനെ സൃഷ്ടിക്കണം
എന്നും നില നിര്‍ത്തണം എന്നും അവനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.” എന്നാല്‍
ചാജയുടെ വിവേകത്തിനു പകരം ഹിംസയുടെ പേക്കൂത്ത് അരങ്ങേറുകയും അഭയാര്‍ഥികള്‍ ജര്‍മ്മന്‍കാര്‍ക്ക്
തിരിച്ചെല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതേ കാലത്താണ് കമ്മ്യൂണിസത്തിന്റെ തൊഴിലാളി വര്‍ഗ്ഗ സമത്വ ദര്‍ശനം നല്‍കുന്ന, വെളുത്തവന്റെ മലീമസ ഉല്‍ക്കര്‍ഷ ഒരു ഘട്ടത്തിലും
പ്രകടിപ്പിക്കാത്ത സിഡ്നിയെ അവന്‍ പരിചയപ്പെടുന്നതും. പോര്‍ട്ട് ടാല്‍ബോത്തില്‍ ജമായുടെ ഉള്ളില്‍ കുതറിച്ചാടാന്‍
നിന്ന സുഖലോലുപതയുടെ ധൂര്‍ത്തും പുറത്തു ചാടുന്നുണ്ട്. കപ്പല്‍ ജോലി അവനെ കനത്ത മടിശ്ശീലയുടെ ഉടമയാക്കിയ
പശ്ചാത്തലത്തില്‍ ആണത്.
“ഒടുവില്‍ ജമാക്ക് ഒരു അവസരം
കിട്ടുകയായിരുന്നു കളിക്കാനും തന്റെ പൊയ്പ്പോയ കുട്ടിക്കാലവും അച്ഛന്റെ മോട്ടോര്‍ വാഹന യാത്രാ സ്വപ്നവും സഫലീകരിക്കാന്‍ ; ആ ചന്തസ്ഥലത്ത്
കൂട്ടിലടക്കപ്പെട്ട, അവമതിക്കപെട്ട, മുരടിച്ചു പോയ ഒരു ജീവിതത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ എല്ലാം പൊട്ടിത്തെറിക്കുകയായിരുന്നു.”
കയ്യിലുള്ള പണമെല്ലാം അവന്‍ ധൂര്‍ത്തടിച്ചു
തീര്‍ക്കുന്നു. അടുത്ത ജോലി കരാറിനുള്ള പണം
കൂടി മുന്‍കൂറായി പറ്റിയ സന്ദര്‍ഭത്തിലാണ് ജിബ്രീല്‍ ആ വാര്‍ത്ത നല്‍കുന്നത് : അവനിപ്പോള്‍ ഒരച്ഛന്‍ ആണ്. അയാള്‍ ബെത് ലഹെമിന്റെ കത്തും അവനു നല്‍കുന്നു . താനൊരിക്കലും തന്റെ കുഞ്ഞിനെ ഉപേക്ഷിക്കില്ലെന്നത്
തോറ്റുപോയ അച്ഛനെ പ്രതി ജമാ എടുത്ത തീരുമാനമായിരുന്നു.ജിബ്രീല്‍ ഉല്ലാസ പൂര്‍വ്വം പറയുന്നു .
“നിന്റെ മകന്റെ പിറവിയിലേക്കു
എത്തിപ്പെട്ട ആ തലമുറകളെ മുഴുവന്‍ സങ്കല്‍പ്പിച്ചു നോക്കൂ: വിവാഹങ്ങള്‍, വിവാഹങ്ങള്‍, പുരുഷന്മാര്‍ സ്ത്രീകള്‍ വിസ്മരിക്കപ്പെട്ടവര്‍, മറന്നു പോയവര്‍, കുനാമ, സോമാലി, ടിഗ്രേ, കര്‍ഷകര്‍, നാടോടികള്‍ , എല്ലാം ഈ കൊച്ചു
പുഴുവിന്റെ നിര്‍മ്മിതിക്ക്.”
ജമാ അവനൊരു പേര് കണ്ടുവെച്ചിട്ടുണ്ട്: ഷിദാനെ. തങ്ങളുടെസ്വര്ണ്ണ ഖനി ഇപ്പോഴും കടലാണെന്നും സ്ത്രീകള്‍ക്കും ആഫ്രിക്കക്കും അതില്‍ ഇടമില്ലെന്നും ഓര്‍മ്മിപ്പിക്കുന്ന അബ്ദുല്ലാഹിയെ അവഗണിച്ചു അവന്‍ തിരിച്ചു പോക്കിന് വട്ടം കൂട്ടുക.
അച്ഛനെ (biological
father) തേടിയുള്ള യാത്ര ഒരാത്മീയ
പിതാവിനെ തേടിയുള്ള യാത്ര (quest for a spiritual father ) ആയിത്തീരുന്നതിനു ഇതിഹാസങ്ങളിലും സാഹിത്യത്തിലും ഏറെ
ഉദാഹരണങ്ങളുണ്ട്. ജീവിതാവസ്ഥകളില്‍
നില്‍ക്കക്കള്ളിയില്ലാതാവുന്ന ആഫ്രിക്കന്‍ പുരുഷന്മാര്‍ കുടുംബങ്ങളെ
വിട്ടുപോവുന്നതും തുടര്‍ന്ന് കുട്ടികള്‍ക്കുണ്ടാവുന്ന അനാഥത്വവും
ചലച്ചിത്രങ്ങളിലും നോവലുകളിലും പലവുരു ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. നേരിടേണ്ടി വരുന്ന ജീവിതാനുഭവങ്ങള്‍ നല്‍കുന്ന വെളിപാടുകളും
കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമായുള്ള പാരസ്പര്യങ്ങള്‍ ആത്മാവിലുണ്ടാക്കുന്ന
പരിണാമങ്ങളുമാണ് അന്വേഷിയെ, വിശേഷിച്ചും
മുതിര്‍ന്നു വരവിന്റെ സര്‍വ്വാഗിരണ പ്രായ പരിസരങ്ങളിലുള്ള ഇളമുറക്കാരനെ അത്തരം
തുറസ്സുകളില്‍ എത്തിക്കുക. 'കറുത്ത മാംബ
പയ്യന്‍ ' സമകാലിക ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും തീക്ഷ്ണവും
ഗൃഹാതുരതയുടെ അതിഭാവുകത്വമില്ലാത്ത അന്വേഷണവും ആയിരിക്കുമ്പോഴും, മകള്‍ അച്ഛനെ കുറിച്ച് നടത്തുന്ന ഫിക് ഷനല്‍ ജീവചരിത്ര
വാഴ്ത്തു രചനയെന്നു വിശദീകരിക്കുമ്പോഴും നോവല്‍ ഒരു പിതൃ-പുതൃ ബന്ധത്തിന്റെ സ്നേഹോര്‍ജ്ജമാണ് പിന്‍ പറ്റുന്നത്
എന്നതില്‍ ആഹ്ലാദകരമായ ഒരു വൈരുദ്ധ്യമുണ്ട്.
The Orchard of Lost Souls by Nadifa Mohamed
https://alittlesomethings.blogspot.com/2016/05/blog-post_25.html
No comments:
Post a Comment