Featured Post

Friday, January 30, 2026

Rice People (Neak sre) 1994/ Direction : Rithy Panh

Rice People (1994) Directed by Rithy Pahn/ Khmer, 125 min


യുട്യൂബില്‍ ഒരു വൈല്‍ഡ് സെര്‍ച്ചില്‍ ആണ് ചിത്രത്തിന്‍റെ AI enhanced clear print കണ്ടെത്താനായത്. ഇംഗ്ലീഷ് സബ് ടൈറ്റില്‍ സഹിതം നൂറ്റി ഇരുപത്തിനാല് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം. സാംസ്കാരിക, സാമൂഹിക വേരുകളുള്ള ഗൌരവമാര്‍ന്ന ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നിര്‍ദ്ദേശിക്കുന്നു. 

 

 കംബോഡിയൻ സിനിമ എന്ന് ഓർക്കുമ്പോൾ ദി കില്ലിംഗ് ഫീൽഡ്സ്, ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ പോലുള്ള ഖമേർ റൂഷ് ഭീകരതയുടെ ചോരക്കഥകളാണ് ഓർമ്മവരിക. അവയിൽനിന്ന് വ്യത്യസ്തമായ, രക്തച്ചൊരിച്ചിലോ ഭീകര ദൃശ്യങ്ങളോ ഏറെയില്ലാത്ത ഫാമിലി/ സോഷ്യൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് വിഖ്യാത സംവിധായകൻ റിതി പാനിൻ്റെ ദി റൈസ് പീപ്പിൾ. അതേ സമയം ഖമേർ അനന്തര ജീവിത സംഘർഷങ്ങളുടെ ട്രോമകൾ എമ്പാടും ചിത്രത്തിൽ ഉണ്ട് താനും. കംബോഡിയൻ കർഷക ജീവിതം അതിൻ്റെ എല്ലാ അനിശ്ചിതത്വങ്ങളിലും ദുരന്തങ്ങളിലും മനസ്സിൻ്റെ പിടിവിട്ടുപോകുന്ന തരം അശനിപാതങ്ങളിലും ഉള്ളുലക്കും വിധം പിന്തുടരുന്നുണ്ട് വിഖ്യാത മലേഷ്യന്‍ നോവലിസ്റ്റ് ഷാനൻ അഹമ്മദിൻ്റെ Ranjau Sepanjang Jalan (No Harvest But a Thorn) എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. നിയോ റിയലിസ്റ്റ് രീതി പിന്തുടരുന്ന ചിത്രത്തിൽ പ്രൊഫഷൻ അഭിനേതാക്കളല്ല അഭിനയിക്കുന്നത്. അതിൻ്റെ പരിമിതി ചില സന്ദർഭങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ കംബോഡിയൻ ഭൂപ്രകൃതിയുടെ സൗന്ദര്യവും അപ്രവചനീയതയും ഒപ്പിയെടുക്കുന്ന ക്യാമറ (Jacques Bouquin), ചിത്രത്തിൻ്റെ വൈകാരിക സംഘർഷങ്ങളും പ്രകൃതിയുടെ സൌമ്യ – വന്യ ഋതു ഭേദങ്ങളും അനുഭവിപ്പിക്കുന്ന സംഗീതവും (Jean-Claude Brisson, Marc Marder) ഹൃദ്യമാണ്.

...................

https://www.fazalrahman.com/movies/article/rice-people-neak-sre


Monday, January 26, 2026

Even the Rain (También la lluvia - 2010) /Paul Laverty & Icíar Bollaín

 ചരിത്രം എല്ലായിപ്പോഴും പുതിയതല്ല.



            ചരിത്രമായിക്കഴിഞ്ഞ സഞ്ചിത സാമൂഹികാനുഭവങ്ങളെയോര്‍ത്ത് ധാര്‍മ്മിക രോഷമോ ദുരന്ത കാവ്യ നീതിയുടെ വേദനകളോ പങ്കു വെക്കുകയും പുതിയ കാലത്തിന്റെ ആര്‍ജ്ജവത്തെ കുറിച്ചും ജനാധിപത്യ നൈതിക ബോധ്യങ്ങളെ കുറിച്ചും ആവേശം കൊള്ളുകയും ചെയ്യുക എന്നത് സുരക്ഷിത മണ്ഡലങ്ങളിലിരുന്നു സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാനുള്ള എളുപ്പ വഴിയാണ്. ഹിറ്റ്‌ലറും സ്റ്റാലിനും പോള്‍പോട്ടും  ഇപ്പോഴും  വിചാരണചെയ്യപ്പെടുമ്പോള്‍ എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെടുന്നത് അത് കൊണ്ട് തന്നെ. പുതിയ കാലത്തോടടുക്കും തോറും നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളും ആത്മ രക്ഷയുടെ കവചങ്ങള്‍ എപ്പോഴും കരുതിവെക്കുന്നവരുമാകും. അതുമല്ലെങ്കില്‍ ഒട്ടും സമഗ്രമല്ലാത്ത ഏകപക്ഷീയതയോടെ 'ഞാനും പ്രതികരിച്ചു'വെന്നു വരുത്തിവെക്കും. അമ്പത്തിയാറായിരത്തോളം അമേരിക്കന്‍ മറീനുകള്‍ കൊല്ലപ്പെട്ടത് കൊണ്ടാണ്, ഇരുപതു ലക്ഷം വിയറ്റ്നാംകാര്‍ കൊല്ലപ്പെട്ടത് കൊണ്ടല്ല ഹോളിവുഡിന് വിയെറ്റ്നാം ഒരു ദുരന്തമായത്. ചരിത്രം ക്രൂരമായ/ അസംബന്ധ പൂര്‍ണ്ണമായ  തിരിച്ചു പോക്കില്‍  വേട്ടയാടപ്പെട്ടവനെ വേട്ടക്കാരനാക്കുന്ന ഫലസ്തീന്‍ യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തിലും ആഷ്‌വിറ്റ്സ് - ട്രെബ്ലിങ്ക ഹാംഗ് ഓവറില്‍ നിന്ന് വിട്ടുപോരാന്‍ സമകാലിക സിനിമ ഇപ്പോഴും മടിച്ചു  നില്‍ക്കുന്നതും  തൊട്ടടുത്തുള്ളതിനെ സത്യസന്ധമായി തിരിച്ചറിയുന്നതിലുള്ള സ്ഥല ജല വിഭ്രാന്തി കാരണം തന്നെ.  ഇതേ വൈരുധ്യം കൊളോണിയലിസത്തെ കുറിച്ചുള്ള നിലപാടുകളിലും പലപ്പോഴും മുഴച്ചു നില്‍ക്കും. പോയ കാലത്തിന്റെ കൊളോണിയല്‍ ദുരയെ കുറിച്ച് വാചാലരാവുമ്പോഴും പ്രകൃതിയോടും താമസ്ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളോടും പഴയ കൊളോണിയല്‍ സാമ്രാജ്യത്വ യജമാനന്മാര്‍ പ്രയോഗിച്ചതോ അതിലും കൂടുതല്‍ ചൂഷണ സ്വഭാവമുള്ളതോ ആയ നിലപാടുകള്‍ സീകരിക്കുന്നതില്‍ ഒരു പ്രയാസവും അനുഭവപ്പെടാത്തതെന്ത് എന്ന് അധികമാരും ചോദിക്കുകയുമില്ല.

           

            ഐറിഷ് - സ്കോട്ടിഷ് പൈതൃകമുള്ള തിരക്കഥാകൃത്ത് പോള്‍ ലാവേര്‍ടി (Paul Laverty),  സാമ്രാജ്യത്വ വിരുദ്ധ ആക്ടിവിസ്റ്റും ചരിത്രകാരനുമായിരുന്ന ഹോവാര്‍ഡ് സിന്‍ (Howard Zinn 1922 – 2010) എന്നിവര്‍  ചേര്‍ന്ന് നിര്‍മ്മിച്ച ടെലിവിഷന്‍ സീരിയലിനെ അടിസ്ഥാനമാക്കി മാഡ്രിഡ്‌കാരിയായ  സുപ്രസിദ്ധ സംവിധായിക  ഇസിയാര്‍ ബോലെയ്ന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഈവന്‍ ദി റെയ്ന്‍' (2010)...............

https://www.fazalrahman.com/movies/article/even-the-rain


Sunday, January 11, 2026

POOVU (2024) Direction: Aneesh Babu Abbas, Binoy George

 

പൂവ് (2024) സംവിധാനം: അനീഷ്‌ ബാബു അബ്ബാസ്, ബിനോയ്‌ ജോര്‍ജ്ജ്


(Streaming on Manorama Max)

അനീഷ്‌ ബാബു അബ്ബാസും ബിനോയ്‌ ജോര്‍ജ്ജും ചേര്‍ന്ന് സംവിധാനം ചെയ്ത ‘പൂവ്, പേര് സൂചിപ്പിക്കുംപോലെത്തന്നെ ഒരു ഭാവഗീതം പോലെ മനോഹരവും ആര്‍ദ്രവുമായ ദൃശ്യാനുഭവമാണ്. റോഡ്‌ ട്രിപ്പ്‌ ആത്മയാനമായി മാറുക എന്നത് യാത്രയെ സംബന്ധിച്ച ആര്‍ക്കിടൈപ്പിന്റെ തന്നെ വകഭേദമാണ്. അതിനു തെരഞ്ഞെടുക്കുന്ന പ്രായം ജീവിതത്തിന്റെ കണക്കെടുക്കാന്‍ പാകമായ മധ്യവയസ്സാണെങ്കില്‍ അതേറെ ഫലപ്രദമായി ചെയ്യാനുമാകും. ജീവിതത്തിന്റെ ആദിയും അന്തവും കൂട്ടിയിണക്കുന്ന കൂട്ടാളികള്‍ - അമ്മയും ഭാര്യയും – കൂടെയുണ്ടാകുമ്പോള്‍ പിന്നെയുണ്ടാകാവുന്ന കുറവ് സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നവളുടെ, ആദ്യമായി പ്രണയത്തിന്റെ പനി പകര്‍ന്നവളുടെത് ആയിരിക്കാം. ഒരാള്‍ക്ക് ഹൃദയത്തിന് എത്ര അറകള്‍ ഉണ്ടാകാം? അവിടെ ആര്‍ക്കൊക്കെ പാര്‍പ്പുറപ്പിക്കാം?    

വിഷാദാര്‍ദ്രവും ഒപ്പം പ്രണയാര്‍ദ്രവുമായ ഒരവധാനതയുണ്ട് ചിത്രത്തിന്. 81മിനിറ്റില്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കൃത്യമായിരുന്നു – ഇത്തിരിക്കൂടി നീളം ഉണ്ടായിരുന്നെങ്കില്‍ മെലോഡ്രാമയുടെ അതിരുകളിലേക്ക് വീണുപോയേക്കാമായിരുന്ന അപകടസാധ്യത ഇത്തരം പ്രമേയ പരിചരണത്തില്‍ എപ്പോഴുമുണ്ട്. കഥാപത്രങ്ങളുടെ ജീവിതബന്ധങ്ങളെ സംഭാഷണ ശകലങ്ങളായും ഓര്‍മ്മകളില്‍ ഞൊടിനേരം നഷ്ടപ്പെടുന്ന മൌനങ്ങള്‍ ആയും അവതരിപ്പിക്കുന്നത് കവിതയുടെ വഴിയാണ്.

മഞ്ജുളന്‍ കെ.വി. അവതരിപ്പിക്കുന്ന ജീവന്‍ എന്ന അമ്പതുകാരന്റെ ജീവിതത്തെയാണ് പ്രത്യക്ഷത്തില്‍ പിന്തുടരുന്നതെങ്കിലും അമ്മ ശ്യാമള (ക.പി.എ.സി. ലീല), ഭാര്യ സന്ധ്യ (ശ്രുതി വിപിന്‍), കാമുകി നാസിയ ഹസന്‍ (ശാന്തി റാവു), മകള്‍ യമ (മീനാക്ഷി) എന്നീ സ്ത്രീകഥാപാത്രങ്ങളാണ്  ചിത്രത്തിന്റെ കാതല്‍. സ്ത്രീപക്ഷ നിലപാടുകള്‍ തന്നെയാണ് ചിത്രത്തിന്റെ ആന്തരപാഠവും. അടുക്കള ആണ്‍ലോകത്തില്‍ പെടില്ല എന്ന പരമ്പരാഗത നിലപാട് കാലത്തിനു മുമ്പേ പൊളിച്ചുകളഞ്ഞ, മകനെ പാചക വൈദഗ്ധ്യം നല്‍കി വളര്‍ത്തിയ അമ്മയില്‍ അത് തുടങ്ങുന്നു. അറിയാത്ത സ്ഥലത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതിമുട്ടുന്ന, പകച്ചുപോകുന്ന ഭര്‍ത്താവിനെ പതറാതെ കണ്ടെത്തി മുന്നില്‍ നടന്നനു യിക്കുന്ന ഭാര്യയും കൗമാരപ്രണയം പറയാന്‍ മുന്‍കൈ എടുക്കാന്‍ മടിക്കാത്ത കാമുകിയും പരമ്പരാഗത ‘അബല വാര്‍പ്പുകള്‍ അല്ല. ഇളംതലമുറയില്‍ എത്തുമ്പോഴാകട്ടെ, ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തില്‍ എല്ലാം സ്വയം ഏറ്റെടുത്തു നിയന്ത്രിക്കുന്ന, ആചാരം എന്തു പറയുന്നു എന്നു നോക്കാതെ അച്ഛന്റെ – ഒരുവളേ ബന്ധപ്പെട്ട മറ്റേ ആളുടെയും- അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ മുന്നോട്ടിറങ്ങുന്ന കരുത്തുറ്റ സാന്നിധ്യമായി മകള്‍ ഇവര്‍ക്കും അപ്പുറം കടക്കുന്നു. ചിത്രാന്ത്യത്തിലെ ഉജ്ജ്വലമായ ആ മുഹൂര്‍ത്തം വ്യത്യസ്ത തലങ്ങളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു: മുമ്പൊരിക്കല്‍ ഇതേ കാര്യത്തിന് നാസിയ അനുമതി തേടിയിരുന്നു തന്റെ ‘അപരയോട്. അതേ കാര്യമാണ് അച്ഛന്റെയും അന്ത്യാഭിലാഷം എന്നറിയുന്ന യമയുടെ ആവശ്യം നിറവേറ്റാന്‍ നാസിയ കണ്ടെത്തുന്ന മധ്യമാര്‍ഗ്ഗം സ്വാതന്ത്ര്യ പ്രഖ്യാപനമാണോ? തെരഞ്ഞെടുപ്പാണോ? പാരമ്പര്യത്തിന് കീഴടങ്ങലാണോ?



ഒരാളുടെ ഹൃദയത്തിന് എത്ര അറകള്‍ ഉണ്ടാകാം? സന്ധ്യ കേള്‍ക്കുമായിരുന്ന ടൈപ്പ്റൈറ്റര്‍ ശബ്ദം അവളെ അസ്വസ്ഥയാക്കിയിരുന്നില്ലെങ്കില്‍ പിന്നെന്തുകൊണ്ടാകും നാസിയയുടെ മോഹത്തിന് അവള്‍, അവള്‍ നല്‍കിയ മറുപടി നല്‍കിയത്? യമ പറയുന്നതുപോലെ സ്നേഹമുള്ള ഒരു ഹൃദയം പൊതിഞ്ഞു പിടിക്കുക എന്നത് മാരകമായ ഒരവസ്ഥ സൃഷ്ടിക്കുമോ?

ചിത്രത്തില്‍ ഒരു പരിമിതി ആയിത്തോന്നിയത്/ തോന്നാവുന്നത് കാരക്റ്റര്‍ ആര്‍ക്കുകള്‍ സംബന്ധിച്ചാണ്: .................

https://www.fazalrahman.com/movies/article/poovu-2024


Thursday, January 8, 2026

Appuram - The Other Side (2024) / Indu Lakshmi

 അപ്പുറം  (2024) സംവിധാനം: ഇന്ദു ലക്ഷ്മി

Streaming on Manorama Max

അപകടത്തിൽ ചലനശേഷി താൽക്കാലികമായോ സ്ഥിരമായോ നഷ്ടപ്പെടുന്ന അവസ്ഥയിൽ മുകളിൽ മച്ചിന്റെ ശൂന്യതയിലേക്ക് നോക്കി കിടക്കേണ്ടി വരുന്നത് വലിയൊരു അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കാവുന്ന സാഹചര്യമാണ്; അതും കൂട്ടും തുണയുമില്ലാതെ നഗരത്തിലെ ഫ്ലാറ്റില്‍ കഴിയേണ്ടി വരുന്ന അവസ്ഥ കൂടിയാണെങ്കില്‍ കൂടുതല്‍ അപകടകരവുമാകും. വിഷാദരോഗത്തിന് അതിവേഗം കീഴടങ്ങാന്‍ സാധ്യതയുള്ള ഈ സാഹചര്യത്തെ ധീരമായി നേരിടുകയും ഒരു ഡോക്റ്ററും സാമൂഹ്യ ബോധ്യങ്ങള്‍ ഉള്ള വ്യക്തിയും എന്ന നിലയില്‍, നിസ്സഹായയായ മറ്റൊരു യുവതിക്ക് ജീവിത സ്പര്‍ശമായി സ്വയം പുതുക്കിപ്പണിയുകയും ചെയ്യുന്ന മുതിര്‍ന്ന സ്ത്രീയേയാണ്  ഇന്ദു ലക്ഷ്മിയുടെ ആദ്യചിത്രം ‘നിള പിന്തുടര്‍ന്നത്‌. ഒരര്‍ത്ഥത്തില്‍ ഈ സമവാക്യത്തെ തിരിച്ചിട്ടു നിരീക്ഷണവിധേയമാക്കുന്നത്തിലൂടെ ‘നിളയ്ക്കപ്പുറം’ എന്നൊരു മറുപാഠത്തുടര്‍ച്ച (an alternative sequel) എന്നു വിവരിക്കാവുന്ന  ചിത്രമാണ്‌ ‘അപ്പുറം. 

വിഷാദരോഗം അതിന്റെ പാരമ്യത്തില്‍ ആത്മവിനാശക, ആത്മപീഡന ത്വരയായി പരാജയ ബോധത്തിന്റെ നിലയില്ലാച്ചുഴിയിലേക്ക് എടുത്തെറിഞ്ഞ ഒരമ്മയാണ് ചിത്രത്തിന്‍റെ ആഖ്യാന കേന്ദ്രത്തിലുള്ളത്. ഒട്ടേറെ മിടുക്കുകള്‍ ഉണ്ടായിട്ടും ‘പെണ്‍ജന്മമെന്നാല്‍ കല്യാണം- പെറ്റുപോറ്റല്‍ എന്നതാണ്’ എന്ന് മനസ്സിലാക്കിയ പാട്രിയാര്‍ക്കിയും പാരമ്പര്യവും ചേര്‍ന്ന ഇടുക്കുതൊഴുത്തില്‍പ്പെട്ട് ഒന്നുമാകാതെ പോയതിന്റെ നിരാശ ഒരു ഘട്ടത്തിലും മറികടക്കാന്‍ കഴിയാഞ്ഞതിന്റെ ദുരന്തമാണ് ചിത്രയുടേത്. സ്കൂളിലെ ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡെന്റ് ആയിരുന്നിട്ടും തന്റെ കൂട്ടുകാരികള്‍ ഡോക്റ്റര്‍മാര്‍ ഒക്കെയായിത്തീര്‍ന്നതിനെ കുറിച്ചൊക്കെ ഓര്‍ത്ത്‌ നെടുവീര്‍പ്പിടാന്‍ മാത്രം യോഗമുള്ളവള്‍. ആരോടൊക്കെയോ ഉള്ള പ്രതിഷേധം തന്നോടുതന്നെ തീര്‍ക്കുന്ന ആത്മഹത്യാ പ്രവണതയില്‍ അതിനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ നിരന്തരം ശ്രമിക്കുന്നവള്‍. അതിനായി നൂതന മാര്‍ഗ്ഗങ്ങള്‍ സ്വയം വികസിപ്പിക്കുന്നവള്‍. ഹിമാലയത്തിലെ മഞ്ഞിലും ഒഴുക്കിലും തന്റെ അസ്ഥികള്‍ക്കു വിശ്രാന്തി കിട്ടുന്നത് സ്വപ്നം കാണുന്നവള്‍. താന്‍ ചെയ്തുകൂട്ടുന്നതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന സ്നേഹനിധിയായ ഭര്‍ത്താവിന്റെയും ഓമന മകളുടെയും വേദന, സ്ഥിതപ്രജ്ഞ നിമിഷങ്ങളില്‍ പൊള്ളിപ്പടരുന്ന കുറ്റബോധമായി ഏറ്റെടുക്കുന്നവള്‍. ഏറെ സങ്കടകരം ആ തിരിച്ചറിവും അവരുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കുന്നതേ ഉള്ളൂ എന്നതാണ്. മനോവിജ്ഞാനീയ തലത്തില്‍ വിശദീകരണം ആവശ്യപ്പെടുന്ന ഈ അവസ്ഥ ചിത്രത്തിന് വലിയ ആഴം നല്‍കുന്നുണ്ട്. 

ചിത്രത്തിന്‍റെ രണ്ടാം പകുതി, പാട്രിയാര്‍ക്കിയുടെ നെറികേടുകള്‍ പാരമ്പര്യവുമായി കൈകോര്‍ക്കുന്നതിന്റെയും ദുരാചാരങ്ങളുടെ രൂപത്തില്‍ ജാനകിയുടെ (അനഘ രവി) ജിവിതത്തില്‍ കോമ്പല്ലുകള്‍ ആഴ്ത്തുന്നതിന്റെയും അതിനു സ്ത്രീകളെത്തന്നെ പരികര്‍മ്മികളാക്കി സ്ത്രീവിരുദ്ധത അരങ്ങേറുന്നതിന്റെയും അനുഭവത്തിലേക്കാണ് കടന്നു ചെല്ലുന്നത്. പുരുഷാധികാര – പാരമ്പര്യ മൂല്യങ്ങളിലെ ഏറ്റവും ദയനീയവും ക്രൂരവുമായ ഐറണി അതിന്റെ കാവലാളുകള്‍ ആയി അതേ മൂല്യങ്ങള്‍ ആന്തരവല്‍ക്കരിച്ച സ്ത്രീകളെത്തന്നെ മുന്നില്‍ നിര്‍ത്താന്‍ എല്ലാകാലത്തും കഴിയും എന്നതാണ്. ജൈവപ്രക്രിയയായ മാസമുറയെ ഭീകരതയും അശുദ്ധിയുമായിക്കാണുന്ന സാമൂഹികാവസ്ഥയൊക്കെ ഇപ്പോഴും ഉണ്ടെന്നതും മരണവീട്ടില്‍പ്പോലും അത്തരം ആന്ധ്യങ്ങള്‍ക്ക് ഇപ്പോഴും വാഴാനുള്ള പ്രാപ്തിയുണ്ട് എന്നതും ജാനകിയെ പോലെ തന്റേടിയായ ഒരു പെണ്‍കുട്ടിയെ പോലും ഒരു ഘട്ടംവരെയെങ്കിലും നിസ്സഹായയായി തട്ടുമ്പുറത്തു തടവിലിടാനും മാത്രം അതിനിപ്പോഴും സമൂഹത്തില്‍ വേരോട്ടമുണ്ട്‌ എന്നതും വല്ലാത്തൊരു ഓര്‍മ്മപ്പെടുത്തലാണ്. 

ഇന്ദു ലക്ഷ്മിയുടെ എഴുത്തിലും ചലച്ചിത്ര ദീക്ഷയിലും തീക്ഷ്ണവും ഹൃദ്യവുമായ ഒരു എം.ടിയന്‍ സ്വാധീനമുണ്ട് എന്ന് ‘നിള പല സന്ദര്‍ഭങ്ങളിലും അനുഭവപ്പെടുത്തിയിരുന്നു; വിശേഷിച്ചും ഏകാന്തത, ഒറ്റപ്പെടല്‍, അവസര നിഷേധങ്ങളുടെ വേദന തുടങ്ങിയ അസ്തിത്വ പ്രതിസന്ധികള്‍ അവതരിപ്പിക്കുന്നതില്‍. ‘അപ്പുറം ഈ ചിന്തയെ ഉറപ്പിച്ചു. മൂന്ന് എം.ടി. ചിത്രങ്ങളെങ്കിലും ഏറെ ആഴത്തില്‍ അതിന്റെ മുദ്രകള്‍ ചിത്രത്തില്‍ ജൈവികമായിത്തന്നെ പതിപ്പിച്ചിട്ടുണ്ട് എന്നാണ് ഈ ലേഖകന്റെ തോന്നല്‍. ഒരു ‘സൂയിസൈഡ് ആര്‍ട്ടിസ്റ്റ് എന്ന പാത്രസൃഷ്ടി മലയാളത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍, ‘ഉത്തരത്തിലെ സലീനയുടെ മറ്റൊരു കൂടെപ്പിറപ്പാണ് മിനി ഐ ജി അവതരിപ്പിക്കുന്ന അമ്മ. കവിയല്ലെങ്കിലും ഉള്ളില്‍ കവിതയുള്ളവള്‍, അതേ സെന്‍സിറ്റിവ് ഹൃദയമുള്ളവള്‍. അസ്തിത്വത്തിന്റെ തായ് വേരില്‍ത്തന്നെ ചെന്നുകൊണ്ട ഒരൊറ്റ അനുഭവത്തിന്റെ ഞെട്ടലില്‍ തന്റെ വിധിക്ക് മുദ്ര വെച്ചവളായിരുന്നു സെലീനയെങ്കില്‍, ഇവിടെ അത് നീറിപ്പിടിക്കുന്ന നഷ്ടബോധവും വ്യര്‍ത്ഥബോധവുമാണ്. സലീനയെ കുറിച്ച് പറയുമ്പോള്‍ എം ടി, സില്‍വിയാ പ്ലാത്തിനെ അനുസ്മരിക്കുന്നുണ്ട് ‘ഉത്തര’ത്തില്‍. പ്ലാത്ത് എഴുതിയ ‘സൂയിസൈഡ് ആര്‍ട്ടിസ്റ്റ് ഫോര്‍മുല ഇന്ദുലക്ഷ്മിയുടെ ‘അമ്മ കഥാപാത്രത്തില്‍ പുലരുന്നുണ്ട് എന്നതാണ് സലീനയുടെ പരാജയപ്പെട്ട പതിപ്പായി അവരെ മാറ്റുന്നത്. ഇവിടെ ‘ഇമ്മാനുവേല്‍ ആന്റണി ഒരു വ്യക്തിയല്ല, വേട്ടയാടുന്ന ജീവിത നൈരാശ്യത്തിന്റെ ആകത്തുകയാണ് എന്ന വ്യത്യാസമേയുള്ളൂ. കണ്ണില്‍ എണ്ണയൊഴിച്ചു കാവലിരുന്ന ജീവിത പങ്കാളിയുടെയും – ‘പുറമേ കാണുന്ന ധൈര്യമൊന്നും എനിക്കില്ല, എന്നെ തനിച്ചാക്കിയിട്ടു പോകരുത് എന്ന് അയാള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട് – ‘എനിക്കീ അമ്മയെ മതി എന്ന് ‘പരാജയപ്പെട്ട അമ്മ’യെന്ന അപകര്‍ഷത്തെ സാന്ത്വനപ്പെടുത്തുന്ന മകളുടെയും കണ്ണുകള്‍ വെട്ടിച്ച് ആ ദുരൂഹമായ പൊരുളിന്റെ ഇരുളിലേക്ക് അവര്‍ കടന്നുപോകുന്നു. ജീവിച്ചുതീര്‍ത്തത് മുഴുവന്‍ അബദ്ധമായിരുന്നു എന്നും എല്ലാം ഒന്നുകൂടി ഒരു ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്നും ആഗ്രഹിച്ചു പോകുന്ന നിമിഷത്തില്‍ സത്യനാഥനെ (‘സദയം’) ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ‘മറ്റൊരാളുടെ മുഖത്തിരുന്ന് എന്റെ കണ്ണുകള്‍ക്കിനി കാണണ്ട, കണ്ടതൊക്കെത്തന്നെ ധാരാളം’ എന്ന വ്യര്‍ത്ഥബോധം തന്നെയാണ് അയാളുടെയും ജീവിതത്തിന്റെ ആകത്തുക. ചെയ്തതൊന്നും ഒരു തിരുത്തലായിരുന്നില്ലെന്നും കൊലയും ഒരു പരിഹാരമായിരുന്നില്ലെന്നുമുള്ള സ്വയം വിചാരണയുടെ തിരിച്ചറിവില്‍, കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരു രണ്ടാം അവസരത്തിനായി കൊതിക്കുന്ന സത്യനാഥന്‍, പതറാതെ മരണത്തിന്റെ ഇരുളിലേക്ക് പോകുന്നു. ‘ജീവിതത്തില്‍ ഒരു രണ്ടാമൂഴമില്ല എന്നത് എം.ടി. പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്ന പ്രമേയമാണ്. സെലീനയെപോലെ, സത്യനാഥനെ പോലെ, ജാനകി അരങ്ങില്‍ അവതരിപ്പിക്കുന്ന ഹാംലെറ്റിന്റെ സ്വഗതാഖ്യാനത്തിന്റെ ഉള്ളടക്കം -  അവളുടെ അമ്മയും അത് തിരിച്ചറിയുന്നുണ്ടാകണം.

ജാനകിയുടെ ആ അന്തിമമായ പ്രവര്‍ത്തി – ആ ഒടുക്കത്തെ ധൈര്യപ്പെടല്‍, ആ നിഷേധ പ്രവര്‍ത്തി – അത് സ്വാഭാവികമായും എം.ടി.യുടെ വെളിച്ചപ്പാടിനെ (‘നിര്‍മ്മാല്യം) ഓര്‍മ്മിപ്പിക്കുന്നു. മറ്റൊരു കാലത്തില്‍, മറ്റൊരു മൂല്യ വവസ്ഥയില്‍, മറ്റൊരു വ്യക്തിത്വ നിര്‍വ്വചനത്തില്‍ - ജാനകി നിര്‍വ്വഹിക്കുന്ന നിഷേധ പ്രവര്‍ത്തിക്ക് സ്ത്രീ പക്ഷ ജെന്റര്‍ അവബോധത്തിന്റെ അധിക മാനങ്ങള്‍ കൂടിയുണ്ട് എന്നേയുള്ളൂ........................

https://www.fazalrahman.com/movies/article/appuram