അപ്പുറം (2024) സംവിധാനം: ഇന്ദു ലക്ഷ്മി
Streaming on Manorama Max
അപകടത്തിൽ ചലനശേഷി താൽക്കാലികമായോ സ്ഥിരമായോ നഷ്ടപ്പെടുന്ന അവസ്ഥയിൽ മുകളിൽ മച്ചിന്റെ ശൂന്യതയിലേക്ക് നോക്കി കിടക്കേണ്ടി വരുന്നത് വലിയൊരു അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കാവുന്ന സാഹചര്യമാണ്; അതും കൂട്ടും തുണയുമില്ലാതെ നഗരത്തിലെ ഫ്ലാറ്റില്‍ കഴിയേണ്ടി വരുന്ന അവസ്ഥ കൂടിയാണെങ്കില്‍ കൂടുതല്‍ അപകടകരവുമാകും. വിഷാദരോഗത്തിന് അതിവേഗം കീഴടങ്ങാന്‍ സാധ്യതയുള്ള ഈ സാഹചര്യത്തെ ധീരമായി നേരിടുകയും ഒരു ഡോക്റ്ററും സാമൂഹ്യ ബോധ്യങ്ങള്‍ ഉള്ള വ്യക്തിയും എന്ന നിലയില്‍, നിസ്സഹായയായ മറ്റൊരു യുവതിക്ക് ജീവിത സ്പര്‍ശമായി സ്വയം പുതുക്കിപ്പണിയുകയും ചെയ്യുന്ന മുതിര്‍ന്ന സ്ത്രീയേയാണ് ഇന്ദു ലക്ഷ്മിയുടെ ആദ്യചിത്രം ‘നിള’ പിന്തുടര്‍ന്നത്. ഒരര്‍ത്ഥത്തില്‍ ഈ സമവാക്യത്തെ തിരിച്ചിട്ടു നിരീക്ഷണവിധേയമാക്കുന്നത്തിലൂടെ ‘നിളയ്ക്കപ്പുറം’ എന്നൊരു മറുപാഠത്തുടര്‍ച്ച (an alternative sequel) എന്നു വിവരിക്കാവുന്ന ചിത്രമാണ് ‘അപ്പുറം’.
വിഷാദരോഗം അതിന്റെ പാരമ്യത്തില്‍ ആത്മവിനാശക, ആത്മപീഡന ത്വരയായി പരാജയ ബോധത്തിന്റെ നിലയില്ലാച്ചുഴിയിലേക്ക് എടുത്തെറിഞ്ഞ ഒരമ്മയാണ് ചിത്രത്തിന്‍റെ ആഖ്യാന കേന്ദ്രത്തിലുള്ളത്. ഒട്ടേറെ മിടുക്കുകള്‍ ഉണ്ടായിട്ടും ‘പെണ്‍ജന്മമെന്നാല്‍ കല്യാണം- പെറ്റുപോറ്റല്‍ എന്നതാണ്’ എന്ന് മനസ്സിലാക്കിയ പാട്രിയാര്‍ക്കിയും പാരമ്പര്യവും ചേര്‍ന്ന ഇടുക്കുതൊഴുത്തില്‍പ്പെട്ട് ഒന്നുമാകാതെ പോയതിന്റെ നിരാശ ഒരു ഘട്ടത്തിലും മറികടക്കാന്‍ കഴിയാഞ്ഞതിന്റെ ദുരന്തമാണ് ചിത്രയുടേത്. സ്കൂളിലെ ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡെന്റ് ആയിരുന്നിട്ടും തന്റെ കൂട്ടുകാരികള്‍ ഡോക്റ്റര്‍മാര്‍ ഒക്കെയായിത്തീര്‍ന്നതിനെ കുറിച്ചൊക്കെ ഓര്‍ത്ത് നെടുവീര്‍പ്പിടാന്‍ മാത്രം യോഗമുള്ളവള്‍. ആരോടൊക്കെയോ ഉള്ള പ്രതിഷേധം തന്നോടുതന്നെ തീര്‍ക്കുന്ന ആത്മഹത്യാ പ്രവണതയില്‍ അതിനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ നിരന്തരം ശ്രമിക്കുന്നവള്‍. അതിനായി നൂതന മാര്‍ഗ്ഗങ്ങള്‍ സ്വയം വികസിപ്പിക്കുന്നവള്‍. ഹിമാലയത്തിലെ മഞ്ഞിലും ഒഴുക്കിലും തന്റെ അസ്ഥികള്‍ക്കു വിശ്രാന്തി കിട്ടുന്നത് സ്വപ്നം കാണുന്നവള്‍. താന്‍ ചെയ്തുകൂട്ടുന്നതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന സ്നേഹനിധിയായ ഭര്‍ത്താവിന്റെയും ഓമന മകളുടെയും വേദന, സ്ഥിതപ്രജ്ഞ നിമിഷങ്ങളില്‍ പൊള്ളിപ്പടരുന്ന കുറ്റബോധമായി ഏറ്റെടുക്കുന്നവള്‍. ഏറെ സങ്കടകരം ആ തിരിച്ചറിവും അവരുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കുന്നതേ ഉള്ളൂ എന്നതാണ്. മനോവിജ്ഞാനീയ തലത്തില്‍ വിശദീകരണം ആവശ്യപ്പെടുന്ന ഈ അവസ്ഥ ചിത്രത്തിന് വലിയ ആഴം നല്‍കുന്നുണ്ട്.
ചിത്രത്തിന്‍റെ രണ്ടാം പകുതി, പാട്രിയാര്‍ക്കിയുടെ നെറികേടുകള്‍ പാരമ്പര്യവുമായി കൈകോര്‍ക്കുന്നതിന്റെയും ദുരാചാരങ്ങളുടെ രൂപത്തില്‍ ജാനകിയുടെ (അനഘ രവി) ജിവിതത്തില്‍ കോമ്പല്ലുകള്‍ ആഴ്ത്തുന്നതിന്റെയും അതിനു സ്ത്രീകളെത്തന്നെ പരികര്‍മ്മികളാക്കി സ്ത്രീവിരുദ്ധത അരങ്ങേറുന്നതിന്റെയും അനുഭവത്തിലേക്കാണ് കടന്നു ചെല്ലുന്നത്. പുരുഷാധികാര – പാരമ്പര്യ മൂല്യങ്ങളിലെ ഏറ്റവും ദയനീയവും ക്രൂരവുമായ ഐറണി അതിന്റെ കാവലാളുകള്‍ ആയി അതേ മൂല്യങ്ങള്‍ ആന്തരവല്‍ക്കരിച്ച സ്ത്രീകളെത്തന്നെ മുന്നില്‍ നിര്‍ത്താന്‍ എല്ലാകാലത്തും കഴിയും എന്നതാണ്. ജൈവപ്രക്രിയയായ മാസമുറയെ ഭീകരതയും അശുദ്ധിയുമായിക്കാണുന്ന സാമൂഹികാവസ്ഥയൊക്കെ ഇപ്പോഴും ഉണ്ടെന്നതും മരണവീട്ടില്‍പ്പോലും അത്തരം ആന്ധ്യങ്ങള്‍ക്ക് ഇപ്പോഴും വാഴാനുള്ള പ്രാപ്തിയുണ്ട് എന്നതും ജാനകിയെ പോലെ തന്റേടിയായ ഒരു പെണ്‍കുട്ടിയെ പോലും ഒരു ഘട്ടംവരെയെങ്കിലും നിസ്സഹായയായി തട്ടുമ്പുറത്തു തടവിലിടാനും മാത്രം അതിനിപ്പോഴും സമൂഹത്തില്‍ വേരോട്ടമുണ്ട് എന്നതും വല്ലാത്തൊരു ഓര്‍മ്മപ്പെടുത്തലാണ്.
ഇന്ദു ലക്ഷ്മിയുടെ എഴുത്തിലും ചലച്ചിത്ര ദീക്ഷയിലും തീക്ഷ്ണവും ഹൃദ്യവുമായ ഒരു എം.ടിയന്‍ സ്വാധീനമുണ്ട് എന്ന് ‘നിള’ പല സന്ദര്‍ഭങ്ങളിലും അനുഭവപ്പെടുത്തിയിരുന്നു; വിശേഷിച്ചും ഏകാന്തത, ഒറ്റപ്പെടല്‍, അവസര നിഷേധങ്ങളുടെ വേദന തുടങ്ങിയ അസ്തിത്വ പ്രതിസന്ധികള്‍ അവതരിപ്പിക്കുന്നതില്‍. ‘അപ്പുറം’ ഈ ചിന്തയെ ഉറപ്പിച്ചു. മൂന്ന് എം.ടി. ചിത്രങ്ങളെങ്കിലും ഏറെ ആഴത്തില്‍ അതിന്റെ മുദ്രകള്‍ ചിത്രത്തില്‍ ജൈവികമായിത്തന്നെ പതിപ്പിച്ചിട്ടുണ്ട് എന്നാണ് ഈ ലേഖകന്റെ തോന്നല്‍. ഒരു ‘സൂയിസൈഡ് ആര്‍ട്ടിസ്റ്റ്’ എന്ന പാത്രസൃഷ്ടി മലയാളത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍, ‘ഉത്തര’ത്തിലെ സലീനയുടെ മറ്റൊരു കൂടെപ്പിറപ്പാണ് മിനി ഐ ജി അവതരിപ്പിക്കുന്ന അമ്മ. കവിയല്ലെങ്കിലും ഉള്ളില്‍ കവിതയുള്ളവള്‍, അതേ സെന്‍സിറ്റിവ് ഹൃദയമുള്ളവള്‍. അസ്തിത്വത്തിന്റെ തായ് വേരില്‍ത്തന്നെ ചെന്നുകൊണ്ട ഒരൊറ്റ അനുഭവത്തിന്റെ ഞെട്ടലില്‍ തന്റെ വിധിക്ക് മുദ്ര വെച്ചവളായിരുന്നു സെലീനയെങ്കില്‍, ഇവിടെ അത് നീറിപ്പിടിക്കുന്ന നഷ്ടബോധവും വ്യര്‍ത്ഥബോധവുമാണ്. സലീനയെ കുറിച്ച് പറയുമ്പോള്‍ എം ടി, സില്‍വിയാ പ്ലാത്തിനെ അനുസ്മരിക്കുന്നുണ്ട് ‘ഉത്തര’ത്തില്‍. പ്ലാത്ത് എഴുതിയ ‘സൂയിസൈഡ് ആര്‍ട്ടിസ്റ്റ്’ ഫോര്‍മുല ഇന്ദുലക്ഷ്മിയുടെ ‘അമ്മ’ കഥാപാത്രത്തില്‍ പുലരുന്നുണ്ട് എന്നതാണ് സലീനയുടെ പരാജയപ്പെട്ട പതിപ്പായി അവരെ മാറ്റുന്നത്. ഇവിടെ ‘ഇമ്മാനുവേല്‍ ആന്റണി’ ഒരു വ്യക്തിയല്ല, വേട്ടയാടുന്ന ജീവിത നൈരാശ്യത്തിന്റെ ആകത്തുകയാണ് എന്ന വ്യത്യാസമേയുള്ളൂ. കണ്ണില്‍ എണ്ണയൊഴിച്ചു കാവലിരുന്ന ജീവിത പങ്കാളിയുടെയും – ‘പുറമേ കാണുന്ന ധൈര്യമൊന്നും എനിക്കില്ല, എന്നെ തനിച്ചാക്കിയിട്ടു പോകരുത്’ എന്ന് അയാള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട് – ‘എനിക്കീ അമ്മയെ മതി’ എന്ന് ‘പരാജയപ്പെട്ട അമ്മ’യെന്ന അപകര്‍ഷത്തെ സാന്ത്വനപ്പെടുത്തുന്ന മകളുടെയും കണ്ണുകള്‍ വെട്ടിച്ച് ആ ദുരൂഹമായ പൊരുളിന്റെ ഇരുളിലേക്ക് അവര്‍ കടന്നുപോകുന്നു. ജീവിച്ചുതീര്‍ത്തത് മുഴുവന്‍ അബദ്ധമായിരുന്നു എന്നും എല്ലാം ഒന്നുകൂടി ഒരു ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്നും ആഗ്രഹിച്ചു പോകുന്ന നിമിഷത്തില്‍ സത്യനാഥനെ (‘സദയം’) ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ‘മറ്റൊരാളുടെ മുഖത്തിരുന്ന് എന്റെ കണ്ണുകള്‍ക്കിനി കാണണ്ട, കണ്ടതൊക്കെത്തന്നെ ധാരാളം’ എന്ന വ്യര്‍ത്ഥബോധം തന്നെയാണ് അയാളുടെയും ജീവിതത്തിന്റെ ആകത്തുക. ചെയ്തതൊന്നും ഒരു തിരുത്തലായിരുന്നില്ലെന്നും കൊലയും ഒരു പരിഹാരമായിരുന്നില്ലെന്നുമുള്ള സ്വയം വിചാരണയുടെ തിരിച്ചറിവില്‍, കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരു രണ്ടാം അവസരത്തിനായി കൊതിക്കുന്ന സത്യനാഥന്‍, പതറാതെ മരണത്തിന്റെ ഇരുളിലേക്ക് പോകുന്നു. ‘ജീവിതത്തില്‍ ഒരു രണ്ടാമൂഴമില്ല എന്നത് എം.ടി. പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്ന പ്രമേയമാണ്. സെലീനയെപോലെ, സത്യനാഥനെ പോലെ, ജാനകി അരങ്ങില്‍ അവതരിപ്പിക്കുന്ന ഹാംലെറ്റിന്റെ സ്വഗതാഖ്യാനത്തിന്റെ ഉള്ളടക്കം - അവളുടെ അമ്മയും അത് തിരിച്ചറിയുന്നുണ്ടാകണം.
ജാനകിയുടെ ആ അന്തിമമായ പ്രവര്‍ത്തി – ആ ഒടുക്കത്തെ ധൈര്യപ്പെടല്‍, ആ നിഷേധ പ്രവര്‍ത്തി – അത് സ്വാഭാവികമായും എം.ടി.യുടെ വെളിച്ചപ്പാടിനെ (‘നിര്‍മ്മാല്യം’) ഓര്‍മ്മിപ്പിക്കുന്നു. മറ്റൊരു കാലത്തില്‍, മറ്റൊരു മൂല്യ വവസ്ഥയില്‍, മറ്റൊരു വ്യക്തിത്വ നിര്‍വ്വചനത്തില്‍ - ജാനകി നിര്‍വ്വഹിക്കുന്ന നിഷേധ പ്രവര്‍ത്തിക്ക് സ്ത്രീ പക്ഷ ജെന്റര്‍ അവബോധത്തിന്റെ അധിക മാനങ്ങള്‍ കൂടിയുണ്ട് എന്നേയുള്ളൂ. വെളിച്ചപ്പാടിന്റെത് നിസ്സഹായതയുടെ കുതറിപ്പിടച്ചില്‍ എന്നതിനപ്പുറം കടക്കുന്ന നിഷേധം ആയിരുന്നില്ലെങ്കിലും രണ്ടും ചെന്നു പതിക്കുന്നത് ഒരിടത്തുതന്നെ – പാരമ്പര്യത്തിന്റെ ജീര്‍ണ്ണതയുടെ മുഖത്ത്.
നിളയുടെ ഛായാഗ്രാഹകന്‍ രാകേഷ് ധരന്‍
തന്നെയാണ് ‘അപ്പുറ’ത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. പരിമിത ഇടങ്ങളില്‍
ചിത്രം ആവശ്യപ്പെടുന്ന പിരിമുറുക്കവും സമ്മര്‍ദ്ദവും ഒപ്പിയെടുക്കുന്നതില്‍
ഇരുചിത്രങ്ങളിലും ക്യാമറ, സംവിധായികയുടെ മനസ്സറിഞ്ഞിട്ടുണ്ട്. സംഗീതം
ഇത്തവണ ബിജിബാലിന്റെ കയ്യടക്കത്തിലാണ് ഭദ്രമായിരിക്കുന്നത്. അനഘാ രവി, മിനി ഐ ജി, ജഗദീഷ് എന്നിവര്‍ അവതരിപ്പിക്കുന്ന മൂന്നു
മുഖ്യകഥാപാത്രങ്ങളും വൈകാരിക സംഘര്‍ഷങ്ങളുടെ വീറില്ലാത്ത അനുഭവങ്ങളിലൂടെയാണ്
ചിത്രത്തില്‍ ഉടനീളം കടന്നു പോകുന്നത്. മൂന്നു പേര്‍ക്കും വ്യത്യസ്ത കാരക്റ്റര്‍
ആര്‍ക്കുകള്‍ ഉണ്ട് എന്നത് പാത്രസൃഷ്ടിയുടെ സമഗ്രത കാണിക്കുന്നു:
മനോവിഭ്രാന്തിയുടെ കനല്‍ ചൂടില്‍ സ്നേഹത്തെത്തന്നെ വൈരാഗ്യമായി സ്വയം
വിശ്വസിപ്പിക്കുന്ന ചിത്രയുടെ ആത്മസംഘര്‍ഷങ്ങള്‍ ബാധ കൂടലിന്റെ കൊടുങ്കാറ്റിനും തീവ്ര വിഷാദത്തിന്റെ പ്രത്യക്ഷ
ശാന്തതയ്ക്കും ഇടയിലെ പെന്‍ഡുലമാണ്. ഭാവതീവ്രതയോടെയാണ് അഭിനേത്രി അത് കൈകാര്യം
ചെയ്യുന്നത്. ഏതുനേരവും നഷ്ടപ്പെട്ടേക്കാവുന്ന അമ്മത്തണലിനെ കുറിച്ചുള്ള ഭയത്തില്‍
ജാഗ്രത പുലര്‍ത്തുമ്പോഴും ഒന്നുകൊണ്ടും അവരെ നിയന്ത്രിക്കാനാകുന്നില്ലല്ലോ എന്ന്
നൊമ്പരപ്പെടുന്ന ജാനകിയുടെ പിന്നീടുള്ള പരകായം, പാരമ്പര്യ നിഷേധത്തിന്റെ
അടക്കിപ്പിടിച്ചതെങ്കിലും ഉറച്ച കലാപ പ്രകാരത്തിലേക്ക് പരിണമിക്കുന്നത്, ഒരു യുവ അഭിനേത്രിക്ക് തന്റെ കഴിവുകള്‍ തേച്ചുമിനുക്കാനുള്ള അപൂര്‍വ്വാവസരം
നല്‍കുന്നുണ്ട്; അനഘാ രവി അത് തീക്ഷ്ണമായി
ഉപയോഗിക്കുന്നുമുണ്ട്. മച്ചിന്‍പുറത്തേയ്ക്ക് തന്നെ ഒതുക്കാന്‍ വരുന്ന മുതിര്‍ന്ന
സ്ത്രീകളോട് പ്രകടമായ പ്രക്ഷുബ്ദതയോടെ എതിരിടുന്ന ക്രൌര്യമാര്‍ന്ന നിമിഷങ്ങള്‍
പോലുള്ള ഊറ്റമുള്ള സന്ദര്‍ഭങ്ങളില്‍ എന്നപോലെ, ഏറെ
സൂക്ഷ്മവും ന്യോനോക്തിയില്‍ സാക്ഷാത്കരിക്കേണ്ടതുമായ മുഹൂര്‍ത്തങ്ങളിലും അനഘാ രവി
തികഞ്ഞ കയ്യടക്കം പ്രകടമാക്കുന്നു: ഉദാഹരണത്തിന് ജീവിത യുദ്ധങ്ങളില്‍ ‘വിധിയുടെ അമ്പുകള്‍ക്കും കവണയേറിനും കീഴടങ്ങണോ അതോ ദുരിതങ്ങളുടെ
കടലിനെ എതിര്‍ത്തു തോല്‍പ്പിക്കണോ’ എന്ന എക്കാലത്തെയും ചോദ്യത്തെ
അവതരിപ്പിക്കുന്ന ആ ഷേക്സ്പിയേറിയന്‍ സ്വാഗത ഭാഷണത്തെ സ്റ്റേജില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കെ, ആ ആദ്യത്തെ തെരഞ്ഞെടുപ്പിനു അമ്മ സ്വയം വിട്ടുകൊടുത്തുവോ എന്ന
ചോദ്യത്തിലേക്ക് പതിയെ ഉണരുന്ന സന്ദര്‍ഭം ഓര്‍ക്കുക. അമ്മ ആശുപത്രിയില്‍
എത്തിയിട്ടുണ്ടെങ്കില്‍ അത് താന്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന ദാര്‍ശനിക
ചോദ്യത്തിലെ വിനാശക സമവാക്യത്തിന്റെ ഫലമായിട്ടാകാം എന്ന് അവള്‍ക്കറിയാം. ‘മരിക്കാന്‍,
ഉറങ്ങാന്‍ - പിന്നെ ഒന്നുമില്ല – ആ ഉറക്കത്തിലൂടെ നാം ഹൃദയ വേദനയെ,
ജീവിതത്തില്‍ വന്നുപതിക്കുന്ന ആയിരം സ്വാഭാവിക ആഘാതങ്ങളെ, അവസാനിപ്പിച്ചു എന്നു പറയാന്‍. അത് അതിതീവ്രമായി ആഗ്രഹിക്കാവുന്ന ഒരു
അന്ത്യമാണ്.’ തന്റെ വാക്കുകള്‍ അറംപറ്റിയോ എന്ന കുറ്റബോധം എഴുതിയ കവിക്ക്
മാത്രമല്ല, അത് അരങ്ങിലെത്തിക്കുന്ന അഭിനേത്രിക്കും
ബാധകമാകാം. എല്ലാത്തിനും സാക്ഷിയാകുമ്പോഴും ഒന്നിനെയും നിയന്ത്രിക്കാനാകാത്ത, മകളുടെ തടവില്‍പ്പോലും ഇടപെടാനാകാത്ത അച്ഛന്റെ നിസ്സഹായത, ജഗദീഷ് മികച്ച കയ്യടക്കത്തോടെ അവതരിപ്പിക്കുന്നു. പാട്രിയാര്‍ക്കിയും
പാരമ്പര്യവും ചേര്‍ന്നുള്ള മലീമസ ബാന്ധവത്തില്‍ ജെന്റര്‍ റോളുകള്‍
കെട്ടുപിണയുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അയാൾ:
‘കുടുംബത്തിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ട പുരുഷന്‍’ സമവാക്യം പോലും സഹായിത്തിനെത്താത്ത, രോഷം
ഉള്ളിലൊതുക്കി എല്ലാം കണ്ടുനില്‍ക്കാന്‍ മാത്രം സാധിക്കുന്ന പിതാവ്.
സംവിധായിക തന്നെ രചന നിര്‍വ്വഹിക്കുന്നതിന്റെ മേന്മയും ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ പ്രമേയ ധ്വനികളും ആഖ്യാന സ്വരവും സിനിമാറ്റിക് വിട്ടുവീഴ്ചകള്‍ക്ക് വിധേയപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള അവസരമാണ് ‘റൈറ്റര്‍-ഡിറക്റ്റര്‍’ ഇരട്ട വേഷം. ‘അപ്പുറം’ പോലെ കാവ്യാത്മകത മുറ്റിയ ഉള്ളടക്കത്തില്‍ ഇത് കൂടുതല്‍ പ്രധാനമാണ്. ഇവിടെ ‘വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നത്’ തുലോം കുറവായിരിക്കും. ഉദാഹരണത്തിന്, കവിത എന്ന ഘടകം തന്നെ ചിത്രത്തിലെ മൂന്നു മുഖ്യ കഥാപാത്രങ്ങളെയും സൂക്ഷ്മമായി ബന്ധിപ്പിക്കുന്നുണ്ട്– ഒരാള്‍ കവിത എഴുതുമായിരുന്നു, മറ്റൊരാള്‍ അതെന്നും ഓര്‍ത്തുവെക്കുന്ന മനസ്സ് സൂക്ഷിച്ചിരുന്നു, ഇനിയൊരാള്‍ സംസ്കാരാന്തരമായും മനുഷ്യവിധിയെ കുറിച്ചുള്ള ഏറ്റവും ദീപ്തമായ കാവ്യം അരങ്ങിലെത്തിക്കുന്നു.
ആനുഷങ്കികമായി ഇത്രയും കൂടി: മനോരമ മാക്സ് അത്ര
പ്രിയപ്പെട്ട ഒരു ഓ ടി ടി ചാനല്‍ ആയിരുന്നില്ല ഈ അടുത്ത കാലം വരെയും. എന്നാല്‍
ശ്രദ്ധേയമായ ഏതാനും ചിത്രങ്ങള്‍ ഒരുമിച്ചു കാണാന്‍ ഇപ്പോള്‍ അവസരം തന്ന ചാനലിനെ
കുറിച്ച് ഇനി ആ തോന്നലില്ല. ‘ഫെമിനിച്ചി ഫാത്തിമ’, ‘പൂവ്’ തുടങ്ങിയവയും ഇവിടെയുണ്ട്. മലയാളത്തിലെ ‘സ്റ്റാറ്റസ് കോ’ സദാചാര മൂല്യങ്ങളുടെ എക്കാലത്തെയും കാവലാളായ ഒരു മാധ്യമ സ്ഥാപനത്തില്‍
നിന്ന് ‘ഫതിമ’യെയും ‘ജാനകി’യെയും ‘യമ’(പൂവ്)യെയും കൊണ്ടാടുന്ന ചിത്രങ്ങള്‍ ഒരുമിച്ചു
കാണാന്‍ അവസരം ലഭിച്ചതില്‍ കാലത്തിന്റെ കാവ്യനീതിയോ അതോ ദൃശ്യത സംബന്ധിച്ച അല്‍ഗോരിതം
കാലത്തിന്റെ വരണ്ട ഗദ്യനീതിയോ?
No comments:
Post a Comment