Featured Post

Showing posts with label Indu Lakshmi. Show all posts
Showing posts with label Indu Lakshmi. Show all posts

Thursday, January 8, 2026

Appuram - The Other Side (2024) / Indu Lakshmi

 അപ്പുറം  (2024) സംവിധാനം: ഇന്ദു ലക്ഷ്മി

Streaming on Manorama Max

അപകടത്തിൽ ചലനശേഷി താൽക്കാലികമായോ സ്ഥിരമായോ നഷ്ടപ്പെടുന്ന അവസ്ഥയിൽ മുകളിൽ മച്ചിന്റെ ശൂന്യതയിലേക്ക് നോക്കി കിടക്കേണ്ടി വരുന്നത് വലിയൊരു അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കാവുന്ന സാഹചര്യമാണ്; അതും കൂട്ടും തുണയുമില്ലാതെ നഗരത്തിലെ ഫ്ലാറ്റില്‍ കഴിയേണ്ടി വരുന്ന അവസ്ഥ കൂടിയാണെങ്കില്‍ കൂടുതല്‍ അപകടകരവുമാകും. വിഷാദരോഗത്തിന് അതിവേഗം കീഴടങ്ങാന്‍ സാധ്യതയുള്ള ഈ സാഹചര്യത്തെ ധീരമായി നേരിടുകയും ഒരു ഡോക്റ്ററും സാമൂഹ്യ ബോധ്യങ്ങള്‍ ഉള്ള വ്യക്തിയും എന്ന നിലയില്‍, നിസ്സഹായയായ മറ്റൊരു യുവതിക്ക് ജീവിത സ്പര്‍ശമായി സ്വയം പുതുക്കിപ്പണിയുകയും ചെയ്യുന്ന മുതിര്‍ന്ന സ്ത്രീയേയാണ്  ഇന്ദു ലക്ഷ്മിയുടെ ആദ്യചിത്രം ‘നിള പിന്തുടര്‍ന്നത്‌. ഒരര്‍ത്ഥത്തില്‍ ഈ സമവാക്യത്തെ തിരിച്ചിട്ടു നിരീക്ഷണവിധേയമാക്കുന്നത്തിലൂടെ ‘നിളയ്ക്കപ്പുറം’ എന്നൊരു മറുപാഠത്തുടര്‍ച്ച (an alternative sequel) എന്നു വിവരിക്കാവുന്ന  ചിത്രമാണ്‌ ‘അപ്പുറം. 

വിഷാദരോഗം അതിന്റെ പാരമ്യത്തില്‍ ആത്മവിനാശക, ആത്മപീഡന ത്വരയായി പരാജയ ബോധത്തിന്റെ നിലയില്ലാച്ചുഴിയിലേക്ക് എടുത്തെറിഞ്ഞ ഒരമ്മയാണ് ചിത്രത്തിന്‍റെ ആഖ്യാന കേന്ദ്രത്തിലുള്ളത്. ഒട്ടേറെ മിടുക്കുകള്‍ ഉണ്ടായിട്ടും ‘പെണ്‍ജന്മമെന്നാല്‍ കല്യാണം- പെറ്റുപോറ്റല്‍ എന്നതാണ്’ എന്ന് മനസ്സിലാക്കിയ പാട്രിയാര്‍ക്കിയും പാരമ്പര്യവും ചേര്‍ന്ന ഇടുക്കുതൊഴുത്തില്‍പ്പെട്ട് ഒന്നുമാകാതെ പോയതിന്റെ നിരാശ ഒരു ഘട്ടത്തിലും മറികടക്കാന്‍ കഴിയാഞ്ഞതിന്റെ ദുരന്തമാണ് ചിത്രയുടേത്. സ്കൂളിലെ ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡെന്റ് ആയിരുന്നിട്ടും തന്റെ കൂട്ടുകാരികള്‍ ഡോക്റ്റര്‍മാര്‍ ഒക്കെയായിത്തീര്‍ന്നതിനെ കുറിച്ചൊക്കെ ഓര്‍ത്ത്‌ നെടുവീര്‍പ്പിടാന്‍ മാത്രം യോഗമുള്ളവള്‍. ആരോടൊക്കെയോ ഉള്ള പ്രതിഷേധം തന്നോടുതന്നെ തീര്‍ക്കുന്ന ആത്മഹത്യാ പ്രവണതയില്‍ അതിനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ നിരന്തരം ശ്രമിക്കുന്നവള്‍. അതിനായി നൂതന മാര്‍ഗ്ഗങ്ങള്‍ സ്വയം വികസിപ്പിക്കുന്നവള്‍. ഹിമാലയത്തിലെ മഞ്ഞിലും ഒഴുക്കിലും തന്റെ അസ്ഥികള്‍ക്കു വിശ്രാന്തി കിട്ടുന്നത് സ്വപ്നം കാണുന്നവള്‍. താന്‍ ചെയ്തുകൂട്ടുന്നതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന സ്നേഹനിധിയായ ഭര്‍ത്താവിന്റെയും ഓമന മകളുടെയും വേദന, സ്ഥിതപ്രജ്ഞ നിമിഷങ്ങളില്‍ പൊള്ളിപ്പടരുന്ന കുറ്റബോധമായി ഏറ്റെടുക്കുന്നവള്‍. ഏറെ സങ്കടകരം ആ തിരിച്ചറിവും അവരുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കുന്നതേ ഉള്ളൂ എന്നതാണ്. മനോവിജ്ഞാനീയ തലത്തില്‍ വിശദീകരണം ആവശ്യപ്പെടുന്ന ഈ അവസ്ഥ ചിത്രത്തിന് വലിയ ആഴം നല്‍കുന്നുണ്ട്. 

ചിത്രത്തിന്‍റെ രണ്ടാം പകുതി, പാട്രിയാര്‍ക്കിയുടെ നെറികേടുകള്‍ പാരമ്പര്യവുമായി കൈകോര്‍ക്കുന്നതിന്റെയും ദുരാചാരങ്ങളുടെ രൂപത്തില്‍ ജാനകിയുടെ (അനഘ രവി) ജിവിതത്തില്‍ കോമ്പല്ലുകള്‍ ആഴ്ത്തുന്നതിന്റെയും അതിനു സ്ത്രീകളെത്തന്നെ പരികര്‍മ്മികളാക്കി സ്ത്രീവിരുദ്ധത അരങ്ങേറുന്നതിന്റെയും അനുഭവത്തിലേക്കാണ് കടന്നു ചെല്ലുന്നത്. പുരുഷാധികാര – പാരമ്പര്യ മൂല്യങ്ങളിലെ ഏറ്റവും ദയനീയവും ക്രൂരവുമായ ഐറണി അതിന്റെ കാവലാളുകള്‍ ആയി അതേ മൂല്യങ്ങള്‍ ആന്തരവല്‍ക്കരിച്ച സ്ത്രീകളെത്തന്നെ മുന്നില്‍ നിര്‍ത്താന്‍ എല്ലാകാലത്തും കഴിയും എന്നതാണ്. ജൈവപ്രക്രിയയായ മാസമുറയെ ഭീകരതയും അശുദ്ധിയുമായിക്കാണുന്ന സാമൂഹികാവസ്ഥയൊക്കെ ഇപ്പോഴും ഉണ്ടെന്നതും മരണവീട്ടില്‍പ്പോലും അത്തരം ആന്ധ്യങ്ങള്‍ക്ക് ഇപ്പോഴും വാഴാനുള്ള പ്രാപ്തിയുണ്ട് എന്നതും ജാനകിയെ പോലെ തന്റേടിയായ ഒരു പെണ്‍കുട്ടിയെ പോലും ഒരു ഘട്ടംവരെയെങ്കിലും നിസ്സഹായയായി തട്ടുമ്പുറത്തു തടവിലിടാനും മാത്രം അതിനിപ്പോഴും സമൂഹത്തില്‍ വേരോട്ടമുണ്ട്‌ എന്നതും വല്ലാത്തൊരു ഓര്‍മ്മപ്പെടുത്തലാണ്. 

ഇന്ദു ലക്ഷ്മിയുടെ എഴുത്തിലും ചലച്ചിത്ര ദീക്ഷയിലും തീക്ഷ്ണവും ഹൃദ്യവുമായ ഒരു എം.ടിയന്‍ സ്വാധീനമുണ്ട് എന്ന് ‘നിള പല സന്ദര്‍ഭങ്ങളിലും അനുഭവപ്പെടുത്തിയിരുന്നു; വിശേഷിച്ചും ഏകാന്തത, ഒറ്റപ്പെടല്‍, അവസര നിഷേധങ്ങളുടെ വേദന തുടങ്ങിയ അസ്തിത്വ പ്രതിസന്ധികള്‍ അവതരിപ്പിക്കുന്നതില്‍. ‘അപ്പുറം ഈ ചിന്തയെ ഉറപ്പിച്ചു. മൂന്ന് എം.ടി. ചിത്രങ്ങളെങ്കിലും ഏറെ ആഴത്തില്‍ അതിന്റെ മുദ്രകള്‍ ചിത്രത്തില്‍ ജൈവികമായിത്തന്നെ പതിപ്പിച്ചിട്ടുണ്ട് എന്നാണ് ഈ ലേഖകന്റെ തോന്നല്‍. ഒരു ‘സൂയിസൈഡ് ആര്‍ട്ടിസ്റ്റ് എന്ന പാത്രസൃഷ്ടി മലയാളത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍, ‘ഉത്തരത്തിലെ സലീനയുടെ മറ്റൊരു കൂടെപ്പിറപ്പാണ് മിനി ഐ ജി അവതരിപ്പിക്കുന്ന അമ്മ. കവിയല്ലെങ്കിലും ഉള്ളില്‍ കവിതയുള്ളവള്‍, അതേ സെന്‍സിറ്റിവ് ഹൃദയമുള്ളവള്‍. അസ്തിത്വത്തിന്റെ തായ് വേരില്‍ത്തന്നെ ചെന്നുകൊണ്ട ഒരൊറ്റ അനുഭവത്തിന്റെ ഞെട്ടലില്‍ തന്റെ വിധിക്ക് മുദ്ര വെച്ചവളായിരുന്നു സെലീനയെങ്കില്‍, ഇവിടെ അത് നീറിപ്പിടിക്കുന്ന നഷ്ടബോധവും വ്യര്‍ത്ഥബോധവുമാണ്. സലീനയെ കുറിച്ച് പറയുമ്പോള്‍ എം ടി, സില്‍വിയാ പ്ലാത്തിനെ അനുസ്മരിക്കുന്നുണ്ട് ‘ഉത്തര’ത്തില്‍. പ്ലാത്ത് എഴുതിയ ‘സൂയിസൈഡ് ആര്‍ട്ടിസ്റ്റ് ഫോര്‍മുല ഇന്ദുലക്ഷ്മിയുടെ ‘അമ്മ കഥാപാത്രത്തില്‍ പുലരുന്നുണ്ട് എന്നതാണ് സലീനയുടെ പരാജയപ്പെട്ട പതിപ്പായി അവരെ മാറ്റുന്നത്. ഇവിടെ ‘ഇമ്മാനുവേല്‍ ആന്റണി ഒരു വ്യക്തിയല്ല, വേട്ടയാടുന്ന ജീവിത നൈരാശ്യത്തിന്റെ ആകത്തുകയാണ് എന്ന വ്യത്യാസമേയുള്ളൂ. കണ്ണില്‍ എണ്ണയൊഴിച്ചു കാവലിരുന്ന ജീവിത പങ്കാളിയുടെയും – ‘പുറമേ കാണുന്ന ധൈര്യമൊന്നും എനിക്കില്ല, എന്നെ തനിച്ചാക്കിയിട്ടു പോകരുത് എന്ന് അയാള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട് – ‘എനിക്കീ അമ്മയെ മതി എന്ന് ‘പരാജയപ്പെട്ട അമ്മ’യെന്ന അപകര്‍ഷത്തെ സാന്ത്വനപ്പെടുത്തുന്ന മകളുടെയും കണ്ണുകള്‍ വെട്ടിച്ച് ആ ദുരൂഹമായ പൊരുളിന്റെ ഇരുളിലേക്ക് അവര്‍ കടന്നുപോകുന്നു. ജീവിച്ചുതീര്‍ത്തത് മുഴുവന്‍ അബദ്ധമായിരുന്നു എന്നും എല്ലാം ഒന്നുകൂടി ഒരു ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്നും ആഗ്രഹിച്ചു പോകുന്ന നിമിഷത്തില്‍ സത്യനാഥനെ (‘സദയം’) ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ‘മറ്റൊരാളുടെ മുഖത്തിരുന്ന് എന്റെ കണ്ണുകള്‍ക്കിനി കാണണ്ട, കണ്ടതൊക്കെത്തന്നെ ധാരാളം’ എന്ന വ്യര്‍ത്ഥബോധം തന്നെയാണ് അയാളുടെയും ജീവിതത്തിന്റെ ആകത്തുക. ചെയ്തതൊന്നും ഒരു തിരുത്തലായിരുന്നില്ലെന്നും കൊലയും ഒരു പരിഹാരമായിരുന്നില്ലെന്നുമുള്ള സ്വയം വിചാരണയുടെ തിരിച്ചറിവില്‍, കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരു രണ്ടാം അവസരത്തിനായി കൊതിക്കുന്ന സത്യനാഥന്‍, പതറാതെ മരണത്തിന്റെ ഇരുളിലേക്ക് പോകുന്നു. ‘ജീവിതത്തില്‍ ഒരു രണ്ടാമൂഴമില്ല എന്നത് എം.ടി. പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്ന പ്രമേയമാണ്. സെലീനയെപോലെ, സത്യനാഥനെ പോലെ, ജാനകി അരങ്ങില്‍ അവതരിപ്പിക്കുന്ന ഹാംലെറ്റിന്റെ സ്വഗതാഖ്യാനത്തിന്റെ ഉള്ളടക്കം -  അവളുടെ അമ്മയും അത് തിരിച്ചറിയുന്നുണ്ടാകണം.

ജാനകിയുടെ ആ അന്തിമമായ പ്രവര്‍ത്തി – ആ ഒടുക്കത്തെ ധൈര്യപ്പെടല്‍, ആ നിഷേധ പ്രവര്‍ത്തി – അത് സ്വാഭാവികമായും എം.ടി.യുടെ വെളിച്ചപ്പാടിനെ (‘നിര്‍മ്മാല്യം) ഓര്‍മ്മിപ്പിക്കുന്നു. മറ്റൊരു കാലത്തില്‍, മറ്റൊരു മൂല്യ വവസ്ഥയില്‍, മറ്റൊരു വ്യക്തിത്വ നിര്‍വ്വചനത്തില്‍ - ജാനകി നിര്‍വ്വഹിക്കുന്ന നിഷേധ പ്രവര്‍ത്തിക്ക് സ്ത്രീ പക്ഷ ജെന്റര്‍ അവബോധത്തിന്റെ അധിക മാനങ്ങള്‍ കൂടിയുണ്ട് എന്നേയുള്ളൂ........................

https://www.fazalrahman.com/movies/article/appuram


Saturday, August 3, 2024

Nila (2023) Cinema (Malayalam) by Indu Lakshmi

 

നിള (2023) സംവിധാനം : ഇന്ദു ലക്ഷ്മി



അപകടത്തിൽ ചലനശേഷി താൽക്കാലികമായോ സ്ഥിരമായോ നഷ്ടപ്പെടുന്ന അവസ്ഥയിൽ മുകളിൽ മച്ചിന്റെ ശൂന്യതയിലേക്ക് നോക്കി കിടക്കേണ്ടി വരുന്നത് വലിയൊരു അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കാവുന്ന സാഹചര്യമാണ്‌. സ്നേഹ സാന്നിധ്യമായ കുടുംബാംങ്ങങ്ങളും അടുപ്പക്കാരും ഒരു പരിധിവരെ ആ ദുസ്സഹ ഏകാന്തതക്കും വേദനകൾക്കും ആശ്വാസമാകാം. എന്നാൽ നഗരത്തിലെ ഫ്‌ളാറ്റിൽ ഒറ്റപ്പെട്ടുപോകുന്ന അത്തരം അവസ്ഥയിൽ ഓർമ്മകൾ തന്നെയായിരിക്കും ഒരാൾക്ക് അഭയമാകുക. അവിടേക്ക് പ്രായത്തിന്റെ പ്രാരാബ്ധങ്ങൾ അരിച്ചെത്തുന്ന മറവിരോഗത്തിന്റെ രൂപത്തിൽ അധിനിവേശം തുടങ്ങുമ്പോൾ ഭ്രമ ചിന്തകൾക്കും യാഥാർഥ്യത്തിനും ഇടയിൽ അതിരുകൾ നേർത്തുപോകാം. പേടിസ്വപ്നങ്ങൾ പതിവായിത്തുടങ്ങാം. ആളൊരു ഡോക്റ്റർ കൂടിയാവുമ്പോൾ തനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നതിന്റെ വിഹ്വലതയും അവസ്ഥ സങ്കീർണ്ണമാക്കും. തന്റെ അനുഭവങ്ങൾ തോന്നലുകൾ മാത്രമാണ് എന്ന ചിന്ത മറ്റുള്ളവരെപോലെ ആ വ്യക്തിയെതന്നെ സന്ദേഹിയാക്കും. മറ്റുള്ളവരുടെ, വിശേഷിച്ചും ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ താൻ ഇടപെട്ടിരുന്ന സ്ത്രീസമൂഹത്തിന്റെ, വേദനകളിൽ കൈത്താങ്ങായിരുന്ന ഭൂതകാലം ഇടയ്ക്കിടെ അവരെ തേടിയെത്താം. അത്തരമൊരു സാഹചര്യത്തിലേക്ക് തന്റെ സഹായം അങ്ങേയറ്റം ആവശ്യമുള്ള അവസ്ഥയിലുള്ള ഒരു യുവതിയുടെ ദുരൂഹ സാന്നിധ്യം സംഭവിക്കുമ്പോൾ, ശയ്യാവലംബിയായ വയോധികക്ക് എന്ത് ചെയ്യാനാകും ..?

വികാരതീവ്രമായ ഒരാവിഷ്കാരത്തിനു പാകമായ അത്തരമൊരു ഇതിവൃത്തമാണ് ഇന്ദു ലക്ഷ്മിയുടെ നിള അവതരിപ്പിക്കുന്നത്. ആർദ്രമായ ഒരു ചെറുകഥയുടെ ഒതുക്കവും മികച്ച ശബ്ദവിന്യാസങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയുമായി സംവിധായിക തന്റെ കന്നി സംരഭത്തിന് ചാരുത പകർന്നിട്ടുണ്ട്. ശാന്തികൃഷ്ണ ഉജ്ജ്വലമായി അവതരിപ്പിച്ച, ശയ്യാവലംബി ആയിരിക്കുമ്പോഴും വിഷാദത്തിനു കീഴടങ്ങാൻ തയാറില്ലാത്ത, പ്രായമായ ഡോക്റ്റർ തന്നെയാണ് ചിത്രത്തിൻറെ നട്ടെല്ല്. ചിത്രത്തിന്റെ സ്ത്രീപക്ഷ വീക്ഷണം, വളരെ പതിഞ്ഞ താളത്തിലെങ്കിലും, സ്ത്രീകൾക്കായുള്ള അവരുടെ സാമൂഹിക സേവന ഭൂതകാലത്തിന്റെ സൂചനകളിലാണ് വ്യക്തമാക്കപ്പെടുന്നത്. സംഭവിച്ച അപകടത്തിനുപിന്നിൽപോലും അത്തരം ആക്റ്റിവിസ്റ്റ് ഭൂതകാലത്തിന്റെ നിഴൽ വീണുകിടപ്പുണ്ടോ എന്ന സന്ദേഹം, സ്ഥിരീകരിക്കപ്പെടാതെ കിടപ്പുണ്ട്. ഈ അനിശ്ചിതത്വം വാസ്തവിക ലോകവുമായി ഇടറിത്തുടങ്ങുന്ന ഡോക്റ്ററുടെ അവസ്ഥയുമായി ചേർന്നു പോകുന്നുണ്ട്. ഒരിക്കൽക്കൂടി ആ പഴയ സന്നദ്ധ പ്രവർത്തകയായ പോരാളിയിലേക്കുള്ള ഒരന്തിമ തിരികെ പോക്കോടെ അവരുടെ കർമ്മകാണ്ഡം ഒരാവൃത്തി പൂർത്തീകരിക്കുകയും ചെയ്യുന്നു . അതൊരു പിറവിയിൽ ഒടുങ്ങുന്നു എന്നത് വലിയ അർത്ഥങ്ങളിലേക്ക് വായിച്ചെടുക്കാനുമാകും. ഒട്ടുമുക്കാലും ശബ്ദ സാന്നിധ്യമായ പുതിയ കഥാപാത്രമായ യുവതിയും ഗാർഹിക പീഡനത്തിന്റെ ഇര എന്ന നിലയിൽ ചിത്രത്തിന്റെ സ്ത്രീപക്ഷ സമീപനവുമായി ചേർന്ന് പോകുന്നു. ഡോക്റ്ററുടെ ഇടപെടലിന്റെ സക്രിയത അവരുടെ അപ്പോഴത്തെ അവസ്ഥയിലും തുടരുന്നതാണ് അവളിലൂടെ പ്രകടമാകുന്നത്.

നിസ്സഹായയായ വയോധികയുടെ മച്ചിലേക്കു നോക്കിയുള്ള കിടപ്പിനെ അനുധാവനം ചെയ്തുകൊണ്ട് ആരംഭിക്കുന്ന ക്യാമറയുടെ ചലനങ്ങൾ, ചുവരുകൾക്കുള്ളിൽ കുരുങ്ങിപ്പോവുന്നതിന്റെ ഏകാന്തത ഒപ്പിയെടുക്കുന്നതിൽ മികച്ച കയ്യടക്കം കാണിക്കുന്നു. സംവിധായിക തന്നെ രചിച്ച വരികളും ബിജിബാലിന്റെ സംഗീതവും ചിത്രത്തെ വലിയ തോതിൽ പുന്തുണച്ചിട്ടുമുണ്ട്. പ്രകടനങ്ങളിൽ ശാന്തികൃഷ്ണയോടൊപ്പം എടുത്തുപറയേണ്ടത് വിനീത്, മാമുക്കോയ എന്നിവരെയാണ് .

ചലചിത്ര വികസന കോർപ്പറേഷനിൽ നിന്നുണ്ടായ തിക്താനുഭവങ്ങളെ കുറിച്ച് സംവിധായിക ഏറെ വിഷമത്തോടെ പറയുന്നത് കേട്ടു. അതങ്ങനെയാണ്: ഈ പ്രപഞ്ചത്തിലെ മുഴുവൻ സദുദ്ദേശങ്ങളോടെയും ആവിഷ്കരിക്കുന്ന പദ്ധതികൾ ഓരോന്നിനും അള്ളുവെക്കാൻ എവിടെയും ചില തുരപ്പന്മാർ ഉണ്ടാവും, ഒരു മിത്രകീടത്തെ കൊണ്ടും ഈ പരീശന്മാർ കുറ്റിയറ്റു പോകില്ല , അതിന് പ്രാപ്തമായ ശുദ്ധികലശങ്ങളൊന്നും അത്ര സംഭാവ്യവുമല്ല.

More like this:

Ullozhukku (2024) (Cinema) by Christo Tomy

https://alittlesomethings.blogspot.com/2024/08/ullozhukku-2024-cinema-by-christo-tomy.html

B 32 Muthal 44 Vare (2023) (ബി 32 മുതൽ 44 വരെ) (Cinema) by Shruthi Sharanyam

https://alittlesomethings.blogspot.com/2024/08/b-32-muthal-44-vare-2023-32-44-cinema.html