Featured Post

Sunday, June 29, 2025

Aano by G. R. Indugopan (Malayalam)

 

കപ്പല്‍ചാലിലെ ആനത്താരി




(ഇന്ദുഗോപന്റെ പുതിയ നോവല്‍ ‘ആനോ, മലയാളിയുടെ ലോകയാത്രകള്‍ക്ക് തുടക്കം കുറിച്ച ഒരു സംഭവത്തിന്റെ ആഖ്യാനത്തിലൂടെ പോര്‍ച്ചുഗീസ് കൊളോണിയല്‍ അടിനിവേശ ചരിത്രത്തെ ദേശീയതാനന്തര സാഹിത്യത്തിന്റെ പരിഗണനകളുമായി ചേര്‍ത്തുവെക്കുന്നു.)

 


ഗതിവിഗതികള്‍    

“1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നുഅഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽകൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തിലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്തആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ.”

നോവലിന്റെ ബ്ലര്‍ബില്‍നിന്ന് പകര്‍ത്തിയ ഈ ചുരുക്കെഴുത്ത് ഇതിവൃത്തചര്‍ച്ചയുടെയും പശ്ചാത്തല വിവരണത്തിന്റെയും ഭാരമൊഴിവാക്കുക മാത്രമല്ലനേരത്തെ സൂചിപ്പിച്ച സമൃദ്ധമായ സാഹിത്യപാരമ്പര്യത്തോട് നോവല്‍ കണ്ണിചേരുന്നതെങ്ങനെ എന്നു സൂചിപ്പിക്കുകയും ചെയ്യുന്നു.

 തുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/aano-by-g-r-indugopan-malayalam

Monday, June 16, 2025

Judas by Amos Oz

ഒറ്റുകാരനും രക്തസാക്ഷിയും- ചരിത്രത്തിന്റെ കടും ചായങ്ങള്‍
                                                 

മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകള്‍ എന്തായാലും അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന തന്റെ നിലപാട് എപ്പോഴും തുറന്നു പറയാറുള്ള എഴുത്തുകാരനായിരുന്നു വിഖ്യാത ഇസ്രായേലി നോവലിസ്റ്റ് ആമോസ് ഓസ്‌. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും ഒറ്റുകാരന്‍ എന്ന വിമര്‍ശനം ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വരാറുമുണ്ട് എന്നത്  ‘യൂദാസ്’ എന്ന നോവലിന്റെ പരിഗണനയില്‍ ഏറെ പ്രധാനമാണ്. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ ആദര്‍ശാത്മകതയും സമൂര്‍ത്ത സാഹചര്യങ്ങളും തമ്മിലും നിലപാടുകളും മനസ്സിലാക്കപ്പെടലും തമ്മിലും പ്രത്യക്ഷവും യാഥാര്‍ത്ഥ്യവും എന്ന മട്ടില്‍ കുഴമറിയുമ്പോള്‍ ആരാണ് ഒറ്റുകാരന്‍ എന്ന ചോദ്യവും പ്രശ്നവല്‍ക്കരിക്കപ്പെടുന്നതാണ് നോവലിന്റെ കേന്ദ്ര പ്രമേയം.

 

സംസാരിക്കുക, ജീവിച്ചിരിക്കുക

 

“1959 –ലെ ശീതകാല നാളുകളില്‍ നിന്നും 1960 –ന്‍റെ തുടക്കത്തില്‍ നിന്നുമുള്ള ഒരു കഥയാണിത്. ഇത് തെറ്റിപ്പോയ കണക്കുകളുടെയും മോഹത്തിന്റെയും, നഷ്ടപ്രണയത്തിന്റെയും കഥയാണ്‌, ഒപ്പം ഇന്നും അപരിഹാര്യമായി തുടരുന്ന ഒരു മതപരമായ പ്രശ്നത്തിന്റെയും.” ഏതാണ്ട് പ്രസ്താവനാ വ്യക്തതയോടെത്തന്നെയുള്ള ആദ്യ വാക്യങ്ങളോടെ ആരംഭിക്കുന്ന നോവല്‍ നേരിട്ട് ശമുവേല്‍ ആഷ് എന്ന ഇരുപത്തിയഞ്ചുകാരനെ അവതരിപ്പിക്കുന്നു. പ്രണയനഷ്ടത്തിന്റെ വേദന തൊട്ടു പിന്നില്‍ വിട്ട് അച്ഛന്റെ സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തിസിസ് തയ്യാറാക്കല്‍ വരെയെത്തിയ പഠനം ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുന്ന ശമുവേല്‍ തന്റെ മുഖത്തു നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ലാത്ത കുട്ടിത്തം മറച്ചു പിടിക്കാന്‍ വേണ്ടി മുറ്റിവളരുന്ന താടിയുമായി “അടുത്ത വളവില്‍ തന്നെ കാണാതാവുമ്പോള്‍ പിറകിലായിപ്പോവുമോ എന്ന ഭയമുള്ള രീതിയില്‍” പിറകിലോടുന്ന കാലുകളുമായി ധൃതികൂട്ടുന്നുവെന്നു നോവലിസ്റ്റ് കുസൃതി കലര്‍ത്തുന്നത്, വലിയ ചോദ്യങ്ങളെ നിരന്തരം പിതുടരുന്ന ബുദ്ധിജീവിയായ ചെറുപ്പക്കാരനെ ഒരു വിപരീത വെളിച്ചത്തില്‍ (in relief) കൂടുതല്‍ പ്രിയങ്കരനാക്കി നിര്‍ത്തുന്നു. ഒപ്പം, ഉടനീളം അവധാനഭാവത്തിലുള്ള നോവലിന്റെ വേഗതയുമായി അവന്റെ ബാഹ്യപ്രകൃതം ഇവിടെ വൈരുധ്യത്തിലുമാണ്. എന്നാല്‍ വാസ്തവത്തില്‍ ഒട്ടും സക്രിയ ജീവിതം നയിക്കുന്ന വ്യക്തിത്വമല്ല അയാളുടേത്. എപ്പോഴും വിയര്‍ക്കുന്ന, “തടിച്ചു കുറുകി.. ലജ്ജാലുവും വികാരജീവിയും സോഷ്യലിസ്റ്റും ആസ്തമ ബാധിതനുമായ” ശമുവേല്‍ ധൈഷണികവും വൈരുധ്യങ്ങള്‍ കലര്‍ന്നതുമായ പുത്തന്‍ ആശയങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടനാവുകയും മറ്റുള്ളവരുടെ വേദനയില്‍ കരഞ്ഞുപോവുകയും ചെയ്യുന്ന ഹൃദയാലുവാണ്. മറവിയുണ്ടെങ്കിലും വായിച്ച പുസ്തകങ്ങളോ വലിയ ആശയങ്ങളോ മറക്കാത്ത പ്രകൃതം. ഒരു പക്ഷെ ഇതൊക്കെത്തന്നെയാവാം പ്രായോഗിക ബുദ്ധിയായ യാര്‍ദേന, മുമ്പേ തീരുമാനിച്ചുറപ്പിച്ചെന്നോണം ഒരു രാത്രിയുടെ കൊടുങ്കാറ്റു സമാനമായ ബാന്ധവത്തിനു ശേഷം മികച്ച ശമ്പളക്കാരനായ ഹൈഡ്രോളജിസ്റ്റിനെ വിവാഹം കഴിക്കാന്‍ പോകുന്നത്. “നീയൊരു ഇരപിടിയനല്ല.” എന്ന് അതാലിയ അവനോട് പറയുമ്പോള്‍, “തുറന്നിട്ട ആത്മാവുള്ള ഒരു ഗുഹാമാനുഷ്യനെ പോലെയാണ് നീ” എന്നാണു ഗര്‍ഷോം അവനെ വിലയിരുത്തുക. “ഒരു സോഷ്യലിസ്റ്റ്, ആദര്‍ശപരമായി ഒരു അടിസ്ഥാന വര്‍ഗ്ഗക്കാരന്‍, ഒരു തൊഴിലാളി” എന്നാണ് സോഷ്യലിസം എന്നത് മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തിനു വിരുദ്ധമാണെന്നും ഇസ്രായേലിന്റെ പ്രശ്നങ്ങളെല്ലാം തുടങ്ങിവെച്ചത് ആ ‘മനുഷ്യന്‍’ (യേശു) ആണെന്നും വിശ്വസിക്കുന്ന അയാളുടെ പിതാവ് ശമുവേലിനെ വിളിക്കുക.

തുടര്‍ വായനയ്ക്ക്:  

https://www.fazalrahman.com/essays/article/judas-by-amos-oz

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 338-347)

 

Behold the Dreamers by Imbolo Mbue

ഉത്തുംഗങ്ങളില്‍ എല്ലാവരും സമന്മാരാണ്.




"ഡോനാള്‍ഡ് ട്രംപ് ഇപ്പോള്‍ വായിക്കേണ്ട ഒരൊറ്റ പുസ്തകം " എന്ന് വിവരിക്കപ്പെട്ട (റോണ്‍ ചാള്‍സ്ദി വാഷിങ്ങ്ടന്‍ പോസ്റ്റ്‌ആഗസ്റ്റ്‌, 17, 2016) നോവലാണ്‌ യുവ കാമറൂണിയന്‍ - അമേരിക്കന്‍ എഴുത്തുകാരി ഇംബോലോ എംബൂയെയുടെ പ്രഥമ നോവല്‍ 'ബിഹോള്‍ഡ്‌ ദി ഡ്രീമേഴ്സ് '. 1930-കളിലെ 'മഹാ മാന്ദ്യ'ത്തിനു (the Great Depression) ശേഷം ലോകം കണ്ട ഏറ്റവും വലിയപുതു നൂറ്റാണ്ടാദ്യം സംഭവിച്ചസാമ്പത്തിക പ്രതിസന്ധി ഘട്ടവും (the Recession of 2008- 2010) തുടര്‍ന്നുണ്ടാവുന്ന ആ 'മഹത്തായ അമേരിക്കന്‍ സ്വപ്ന'ത്തിന്റെ (the Great American Dream) തകര്‍ച്ചയുമാണ് നോവലിന്റെ പശ്ചാത്തലംനോവലിസ്റ്റിന്റെ തന്നെ ജന്മ ദേശമായ കാമറൂണിലെ തെക്കു പടിഞ്ഞാറന്‍ കടലോര നഗരമായ ലിംബേയില്‍ നിന്ന് ജീവിത സാഹചര്യങ്ങളുടെ പാരുഷ്യത്തില്‍ ഒരു സന്ദര്‍ശക വിസയുടെ ആനുകൂല്യത്തില്‍ അമേരിക്കയിലെത്തുന്ന ജെന്റെ ജോംഗ മറ്റനേകം പ്രവാസികളെപ്പോലെ 'അഭയംനേടലും ഗ്രീന്‍ കാര്‍ഡും തന്നെയാണ് സ്വപ്നം കണ്ടത്രണ്ടു കൊല്ലത്തിനുള്ളില്‍ സ്റ്റുഡെന്റ് വിസയില്‍ ഭാര്യ നേനിയെയുംഅച്ഛനെ ആരാധിക്കുന്ന ആറു വയസ്സുകാരനായ മകന്‍ ലിയോമിയെയും അമേരിക്കയിലെത്തിച്ച് ഹാര്‍ലെമില്‍ താമസമാക്കുന്ന ദമ്പതിമാരുടെ ജീവിതങ്ങള്‍ മാന്ദ്യത്തിന്റെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും സ്വപ്നങ്ങളുടെ ഭാണ്ഡം അഴിച്ചു കെട്ടേണ്ടി വരുന്നതുമാണ് തലക്കെട്ടിന്‍റെ ഉറവിടം.

 

മാന്ദ്യം അകത്തളങ്ങളിലേക്ക്

 

കുറ്റമറ്റ ഔദ്യോഗിക മേല്‍വിലാസ രേഖകളുടെ അഭാവമെന്ന കുടിയേറ്റക്കാരുടെ ജീവിതാവസ്ഥയുടെ പൊതുസ്വഭാവത്തെ മൂടിവെച്ച്നേനിയോടൊപ്പം മണിക്കൂറുകളോളം ഗൂഗിളില്‍ ചെലവഴിച്ചു നടത്തിയ ഇന്റെര്‍വ്യൂ തയ്യാറെടുപ്പിന്റെയും ലൈബ്രറിയില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സഹായത്തോടെ തയ്യാറാക്കിയ റെസ്യൂമെയുടെയും പിന്‍ ബലത്തില്‍ നടത്തിയ അപേക്ഷയെ തുടര്‍ന്ന് , 2007-ന്‍റെ ശരത് കാലത്ത് വാള്‍ സ്ട്രീറ്റ് ഭീമന്‍ ലെഹ്മാന്‍ ബ്രദേഴ്സിന്റെ സീനിയര്‍ എക്സീക്യൂട്ടീവായ ക്ലാര്‍ക്ക് എഡ്വാര്‍ഡ് സ്വപ്ന തുല്യമായ പ്രതിഫലത്തില്‍ തന്നെ ഡ്രൈവര്‍ ആയി നിയമിക്കുമ്പോള്‍ ജെന്റെ ജോംഗക്ക് തന്റെ ഭാഗ്യം വിശ്വസിക്കാന്‍ പ്രയാസമുണ്ട്

തുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/behold-the-dreamers-by-imbolo-mbue