Featured Post

Friday, May 30, 2025

London, Cape Town, Joburg by Zukiswa Wanner

വിണ്ടുകീറുന്ന മാരിവില്ല്: സുകിസ് വാ വോനര്‍ അടയാളപ്പെടുത്തുന്നത്





ആഫ്രിക്കന്‍ സാഹിത്യത്തില്‍കൊളോണിയല്‍ കാലത്തെ പശ്ചാത്തലമാക്കി നടത്തപ്പെട്ട രചനകളില്‍ വംശീയാനുഭവങ്ങള്‍ക്ക് ലഭിച്ചിരുന്ന ഏകപക്ഷീയ പ്രാധാന്യം പോസ്റ്റ്‌ കൊളോണിയല്‍നിയോ കൊളോണിയല്‍ കാലഘട്ടങ്ങളിലെത്തുമ്പോള്‍ ചിതറിപ്പോവുകയും വംശീയാനുഭവങ്ങളോളം തന്നെയോ അവയോടു അനുബന്ധമോ അനുപൂരകമോ അതുമല്ലെങ്കില്‍ വേറിട്ടോ നില്‍ക്കും വിധം കുടുംബ/ വൈയക്തിക കഥകള്‍ക്ക് പ്രാധാന്യം വന്നു ചേരുകയും ചെയ്യുന്നു. സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍അപാര്‍ത്തീഡ് കാലം പിന്നിട്ട് ജനാധിപത്യ പ്രക്രിയയിലേക്ക് രാജ്യം തിരിച്ചെത്തിയ 1994 ഒരു നാഴികക്കല്ലായി രാഷ്ട്രീയ ഭൂപടത്തില്‍ ഇടം പിടിച്ചപ്പോള്‍‘മഴവില്‍ ദേശപ്പിറവിക്കുള്ളിലും അടിയൊഴുക്കായി നിലനിന്ന വംശീയ സംഘര്‍ഷങ്ങളുടെ ഉണങ്ങാത്ത മുറിവുകള്‍ സാമൂഹിക വിനിമയങ്ങളില്‍ നിര്‍ണ്ണായകമായിത്തന്നെ തുടര്‍ന്നു. ലോരെറ്റ ങ് കോബോ,  യിവോണ്ടേ ഒമോതോസോ തുടങ്ങിയ മുതിര്‍ന്ന തലമുറയിലെ എഴുത്തുകാര്‍ ഈ തുടര്‍ച്ചയെ നേരിട്ടപ്പോള്‍വംശീയ സംഘര്‍ഷങ്ങളില്‍ വിധികര്‍ത്താക്കളായി നിലയുറപ്പിക്കുന്നതിനു പകരം അത്തരം സങ്കീര്‍ണ്ണതകള്‍ പ്രശ്നവല്‍ക്കരിക്കുന്ന രീതി കൈക്കൊള്ളുന്നതിന് ഉദാഹരണമാണ് ഫസ് വാനെ എംപേകെ. സെല്ലോ ഡൂയികര്‍മതല്‍വാ കൊപാനോസുകിസ് വാ വോനര്‍ തുടങ്ങിയ പുതു തലമുറ എഴുത്തുകാര്‍. സാകെസ് എംദായെയും ടോണി മോറിസനെയും പോലെ സുദീര്‍ഘവും സമ്പന്നവുമായ എഴുത്തുജീവിതത്തിനുടമയായ നോവലിസ്റ്റുകള്‍ ഇരു ഘട്ടങ്ങളിലും തങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ടുമുണ്ട്.

സൗത്ത് ആഫ്രിക്കന്‍ പിതാവിന്റെയും സിംബാബ്‌വേയന്‍ മാതാവിന്റെയും മകളായി ലുസാക (സാംബിയ)യില്‍ ജനിച്ച (1976) സുകിസ് വാ വോനര്‍ ജേണലിസ്റ്റ്എഡിറ്റര്‍നോവലിസ്റ്റ്കോളമിസ്റ്റ്സാമൂഹ്യ നിരീക്ഷകആക്റ്റിവിസ്റ്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വോനറുടെ പ്രഥമ നോവല്‍ The Madams (2006) ഒരു ‘കോമഡി ഓഫ് മാനേഴ്സ്’ ഘടനയിലൂടെ സൗത്ത് ആഫ്രിക്കന്‍ ബൂര്‍ഷ്വാ കുടുംബ ഘടനയില്‍ പ്രവര്‍ത്തിക്കുന്ന ‘റിവേഴ്സ് റേസിസം’ എന്ന പ്രതിഭാസത്തെ അവതരിപ്പിക്കുന്നു. പരമ്പരാഗത മൂല്യങ്ങളില്‍ മുറുകെ പിടിക്കുന്ന ഭാര്യയും മാതാവും തൊഴിലെടുക്കുന്ന സ്ത്രീയുമെന്ന മൂന്നു സ്വത്വങ്ങളെ ശ്ലാഘനീയമായ രീതിയില്‍ സമന്വയിപ്പിച്ചു മുന്നോട്ടു പോകുക ദുഃസ്സാധ്യമാണ് എന്ന് തികച്ചും ബോധ്യമാകുന്നതോടെ താന്‍ദിയെന്ന മുഖ്യ കഥാപാത്രം അതേ ആര്‍ഭാടത്തിലേക്ക് തിരിയുന്നു: ഒരു വീട്ടുവേലക്കാരിയെ നിയമിക്കുക. എന്നാല്‍ഒരു സഹോദരിയുടെ ബോസ് ചമയുക വയ്യെന്ന നിലയില്‍ അതൊരു വെള്ളക്കാരിയെ മതിയെന്ന തീരുമാനത്തിലേക്ക് അവള്‍ നീങ്ങുന്നു. മറീറ്റയുടെ കടന്നു വരവ് പക്ഷെ നിലവിലുള്ള അന്തരീക്ഷത്തില്‍ ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. താന്‍ദിയുടെ മാത്രമല്ലഏറ്റവും അടുത്ത സുഹൃത്തുക്കളായ ഖോസ ഗോത്രജയായ നോസിസ് വേയുടെയും വെളുത്ത വര്‍ഗ്ഗക്കാരി ലോറെന്റെയും രഹസ്യങ്ങളിലേക്കും തങ്ങളുടെ തന്നെ ചരിത്രങ്ങളിലേക്കും ബന്ധങ്ങളിലേക്കും അതൊരു ചുഴിഞ്ഞിറങ്ങല്‍ ആയിത്തീരുകയും ചെയ്യും. സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനംസ്ത്രീകള്‍ക്കിടയിലെ ബന്ധങ്ങള്‍കുടുംബംമുതിര്‍ന്നു വരവ്കരിയര്‍വിവാഹംസൗഹൃദംരാഗ-ദ്വേഷ ബന്ധങ്ങള്‍, അതിസൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന വംശീയ സംഘര്‍ഷങ്ങള്‍, പ്രഭ്വിമാരും ഭ്രുത്യരും തുടങ്ങി വോനറുടെ കൃതികളില്‍ വീണ്ടും വീണ്ടും പരിശോധിക്കപ്പെടുന്ന പ്രമേയങ്ങള്‍ പ്രഥമ കൃതിയില്‍ തന്നെ ഇടം പിടിക്കുന്നുണ്ട് എന്ന് കാണാം. Behind Every Successful Man (2008) എന്ന നോവലിലെ നോബാതു തന്റെ മുപ്പത്തിയഞ്ചാം പിറന്നാളില്‍ സര്‍വ്വ സൗഭാഗ്യങ്ങള്‍ക്കുമിടയില്‍ ഒരു പ്രധാന തിരിച്ചറിവിലേക്ക് നീങ്ങുകയാണ്. തനിക്കെല്ലാമുണ്ട്: മികച്ച ബിസിനസ്മാന്‍ ആയ ഭര്‍ത്താവ്തങ്കക്കുടങ്ങളായ രണ്ടു മക്കള്‍ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്ന നല്ല രണ്ടു സുഹൃത്തുക്കള്‍. പക്ഷെ തന്റെ സ്വപ്‌നങ്ങള്‍തന്റെ കരിയര്‍സ്വതന്ത്ര ബുദ്ധിയും ഉറച്ച തീരുമാനങ്ങളുമുള്ള സ്ത്രീയുമായുണ്ടാവുന്ന ഏറ്റുമുട്ടലില്‍ പിടിച്ചു നില്‍ക്കുക പുരുഷ ധാര്‍ഷ്ട്യത്തിനും അത്ര എളുപ്പമാവില്ല എന്ന നിരീക്ഷണം ഒട്ടേറെ ഹാസ്യാത്മകവും ബഹളമയവുമായ മുഹൂര്‍ത്തങ്ങള്‍ ഈ നോവലിലും സൃഷ്ടിക്കുന്നുണ്ട്. Men of South (2010) അടുത്ത സുഹൃത്തുക്കളായ മൂന്നു പേരുടെയും അവര്‍ക്കിടയിലേക്കെത്തുന്ന സിംബാബ്‌വേയന്‍ അഭയാര്‍ഥിയുടെയും ഇഴകോര്‍ക്കുന്ന കഥകളിലൂടെ, സൗഹൃദങ്ങളുടെ അടിയൊഴുക്കുകള്‍, പ്രണയംവഞ്ചനപണത്തിന്റെ ശക്തി തുടങ്ങി വോനറുടെ പതിവു പ്രമേയങ്ങളോടൊപ്പം ലൈംഗിക സ്വത്വംസൗത്ത് ആഫ്രിക്കന്‍ സമൂഹത്തില്‍ അതുമായി ബന്ധപ്പെട്ടുള്ള മുന്‍വിധികള്‍, അവയെ മറി കടക്കാനും സമൂഹത്തില്‍ അംഗീകാരം കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളും പരിശോധിക്കുന്നു. മുന്‍ നോവലുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്നു പുരുഷ കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലൂടെയാണ് ഇവിടെ കഥ പറയുന്നത്; മൂവരുടെയും ജീവിതങ്ങളില്‍ നിര്‍ണ്ണായകമായിത്തീരുക ഒരേ യുവതിയുമായുള്ള വ്യത്യസ്ത മാനങ്ങളുള്ള ബന്ധമാണ് എന്നിരിക്കിലും.

ഇതിവൃത്ത ഘടനയിലെ ഏറ്റവും പ്രമുഖവും സ്നേഹിക്കപ്പെടുന്നവനു/വളുമായമറ്റു പ്രമുഖ കഥാപാത്രങ്ങളുടെ നിലനില്‍പ്പിനെത്തന്നെ നിര്‍വ്വചിക്കാന്‍ പ്രാപ്തനാ/യായാ ഒരാളുടെ ദുരൂഹ മരണത്തില്‍ ആരംഭിക്കുകസര്‍വ്വ നിരാസത്തോളമെത്തുന്ന വേദനയുടെയും ജീവിതാസക്തിയുടെയും വിരുദ്ധ അറ്റങ്ങള്‍ക്കിടയില്‍ വലിഞ്ഞു മുറുകുന്ന അന്വേഷണങ്ങളിലൂടെ ആ ദുരന്തത്തിന്റെ പുരാവൃത്തം ചികയുകആ പ്രക്രിയക്കിടയില്‍ ഫിക് ഷനില്‍ വൈയക്തികവും സാമൂഹികവുമായ ചരിത്ര ഘടകങ്ങള്‍ അന്തര്‍ദ്ധാരയും നിര്‍ണ്ണായകവും ആയിത്തീരുക – കൃതഹസ്തരായ എഴുത്തുകാരെ ഏറെ ത്രസിപ്പിച്ച ഒരു നോവല്‍ ഘടനാരീതിയാണ് ഇത്. സംഘര്‍ഷ ഭരിതമായ സാമൂഹികാവസ്ഥകള്‍ വ്യക്തി/ കുടുംബ ജീവിതങ്ങളിലേക്ക് അതിതീവ്രമായി അധിനിവേശം നടത്തുന്ന പശ്ചാത്തലങ്ങളില്‍ ഈ രീതി പ്രയോഗിക്കപ്പെടുന്നതിന്റെ മികച്ച ഉദാഹരണങ്ങള്‍ സമകാലിക ആഫ്രിക്കന്‍ സാഹിത്യത്തില്‍ ഏറെയുണ്ട്. ‘വ്യക്തിപരമായത് രാഷ്ട്രീയവുമാണ് (The personal is political) എന്ന അര്‍ത്ഥത്തിലാണ് ഈ കൃതികള്‍ സാമൂഹികവംശീയാനുഭവങ്ങളെ സമീപിക്കുന്നത്. Hiding in Pain Sight (നൂറുദ്ദീന്‍ ഫറാ), Dust (യിവോനെ അദിയാംബോ ഒവൂര്‍), Ghana Must Go (തായേ സലാസി) തുടങ്ങിയ കൃതികള്‍ പെട്ടെന്ന് ഓര്‍ത്തെടുക്കാനാവും. യുവ സൗത്ത് ആഫ്രിക്കന്‍ നോവലിസ്റ്റ് സുകിസ് വാ വോനറുടെ (Zukiswa Wanner) London Cape Town Joburg (2015) എന്ന നോവല്‍ ഈ ഘടന പിന്തുടരുന്ന മറ്റൊരു മികച്ച രചനയാണ്.

തന്റെ പതിനാലാം ജന്മദിനത്തിനു തൊട്ടു തലേന്ന് കൈഞ്ഞരമ്പു മുറിച്ചു ആത്മഹത്യ ചെയ്യുന്ന സൂകോ സ്പെന്‍സര്‍ ഒമാലിയെന്ന സൂകോയുടെ മരണം ഉണ്ടാക്കുന്ന ഞെട്ടലോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ജീവിതകാലം മുഴുവന്‍ തുണയായിരുന്ന സ്നേഹമയിയും ഇടക്കിത്തിരി കര്‍ക്കശക്കാരിയുമായിരുന്ന മമ്മ ജെര്‍മെയ്ന്‍ ഇരട്ട വേദനയിലാണ്: മകന്റെ ദുരൂഹമായ അന്ത്യം ജീവിതത്തില്‍ സൃഷ്ടിക്കുന്ന ശൂന്യതഒപ്പംഒരു പക്ഷെ അതിലേറെഅവനു തന്നോടൊന്നും പറയാനുണ്ടായിരുന്നില്ല എന്നും പപ്പയോടു മാത്രമേ എന്തെങ്കിലും പങ്കുവെക്കാനുണ്ടായിരുന്നുള്ളൂ എന്നും തെളിയിക്കുന്നമാര്‍ട്ടിന് അഭിസംബോധന ചെയ്തിട്ടുള്ള ആത്മഹത്യാ കുറിപ്പ് നല്‍കുന്ന നിരാസത്തിന്റെ പൊള്ളല്‍. നോവലിന്റെ ആമുഖ അധ്യായത്തില്‍ ഈ ദുരൂഹതകളാണ് ആവിഷ്കരിക്കപ്പെടുന്നത്. തുടര്‍ന്ന് വരുന്ന ഭാഗങ്ങളില്‍ ജെര്‍മെയ്ന്‍മാര്‍ട്ടിന്‍ എന്നിവരുടെ ഒന്നിടവിട്ട അധ്യായങ്ങളിലുള്ള ആഖ്യാനങ്ങളിലും സൂകൊയുടെ ഡയറിക്കുറിപ്പുകള്‍ രേഖപ്പെടുത്തുന്ന ഏതാനും ഭാഗങ്ങളിലുമായി ഒമാലി കുടുംബത്തിന്റെ കഥ ആവിഷകരിക്കപ്പെടുന്നു. അത് സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള സാംസ്കാരിക സങ്കലനങ്ങളുടെയും അതിസൂക്ഷ്മമായി ആഖ്യാനം ചെയ്യപ്പെടുന്ന വംശീയ സംഘര്‍ഷങ്ങളുടെയും കഥയായി പരിണമിക്കുന്നു.

ലണ്ടനില്‍ വെച്ച് പ്രഥമ ദൃഷ്ട്യാ അനുരാഗബദ്ധരായ മാര്‍ട്ടിന്‍ ഒമാലിയും ജെര്‍മെയ്ന്‍ സ്പെന്സറും തമ്മിലുള്ള ബന്ധം പ്രണയത്തിന്റെ എല്ലാ മാന്ത്രികതയും വികാര വിസ്ഫോടനങ്ങളും കൊണ്ട് കഴിഞ്ഞ പതിനെട്ടു വര്‍ഷക്കാലവും ആകര്‍ഷണീയമായിരുന്നു. ബ്രിട്ടനില്‍ ജനിച്ചകറുത്ത വര്‍ഗ്ഗക്കാരനായരസികനും ബുദ്ധിമാനും സുഖനുമായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ഐറിഷ് പിതാവിന്റെ ദത്തു പുത്രന്‍ - അതായിരുന്നു മാര്‍ട്ടിന്‍. വെള്ളക്കാരിമിടുക്കിയും ആത്മവിശ്വാസവും കലാ വാസനയുമുള്ള ഇംഗ്ലീഷ് യുവതി - ജെര്‍മെയ്ന്‍. അവര്‍ പൂര്‍ണ്ണതയോടടുത്ത ജോടിയായിരുന്നു. പരസ്പരം കണ്ടുമുട്ടിയ നാളുകളില്‍ മാര്‍ട്ടിന്‍ തന്റെ യൂണിവേഴ്സിറ്റി കാല പ്രണയ ഭാജനമായിരുന്ന ഇറാനിയന്‍ സുന്ദരി സൊരായ തങ്ങളുടെ പൊതു സുഹൃത്ത് സുഫിയാന്റെ പിതാവിനെ വിവാഹം കഴിക്കാനായി കന്യാ ചര്‍മ്മ പുനസൃഷ്ടി നടത്തി തിരിച്ചു പോയതിന്റെ ഒറ്റപ്പെടലിലായിരുന്നു; ജെര്‍മെയ്ന്‍ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും ഇന്ത്യന്‍ വംശജയുമായ പ്രിയ ഉഭയ ലൈംഗിക വാസനയുള്ള കൂട്ടുകാരന്‍ അനിലുമായി ജീവിക്കാന്‍ പോകുന്നതിന്റെ ആഘാതത്തിലും. ഫെമിനിസ്റ്റ് നിലപാടുകളുള്ള ജെര്‍മെയ്നിന് ഉള്‍കൊള്ളാന്‍ വിഷമമുള്ള ഒന്നായിരുന്നു വിവാഹിതനായ അനിലുമായി പ്രിയ തുടര്‍ന്ന ബന്ധം. ജെര്‍മെയ്ന്‍ ഗര്‍ഭിണിയാകുന്നതോടെ ദമ്പദികളുടെ അങ്കലാപ്പുകള്‍ അവസാനിക്കുന്നു. അവര്‍ സ്വസ്ഥജീവിതത്തിന്റെ കണക്കുകൂട്ടലുകളിലേക്ക് കടക്കുന്നു. കേപ് ടൗണില്‍ സ്വീകരിക്കാനെത്തുന്ന ഭര്‍തൃ സഹോദരന്‍ “എന്റെ ഭാര്യ” എന്ന് അഭിസംബോധന ചെയ്യുന്നതും ചുണ്ടില്‍ ചുംബിക്കുന്നതും ജെര്‍മെയ്നു അരോചകമായി അനുഭവപ്പെടുന്നുണ്ട്. സഹോദരന്‍ മരിച്ചാല്‍ അയാളുടെ ഭാര്യ ജീവിച്ചിരിക്കുന്ന സഹോദരന് ഉടമപ്പെടുമെന്ന സൗത്ത് ആഫ്രിക്കന്‍ സാധ്യതയാണ് അയാളുടെ ഒഴികഴിവെന്നത് ജെര്‍മെയ്നു പ്രാകൃതമായി അനുഭവപ്പെടുന്നു. ആരോടും തനിക്കു പറയാനുള്ളത് പറയുന്ന ശീലമുള്ള ജെര്‍മെയ്ന്‍ ഒരു മറുചോദ്യം ഉന്നയിക്കുന്നു: ഭര്‍തൃ സഹോദരന്റെ ഭാര്യ മരിച്ചാല്‍ അയാള്‍ ഇതര സഹോദരന്റെ ഭാര്യയുടെ സ്വന്തമാകുമോ? ചോദ്യം ലയാമിനെ കുഴക്കുന്നുണ്ട്: “അപ്പോള്‍ ഒരു ഫെമിനിസ്റ്റ് വളര്‍ത്തി എന്നതും പോരാഞ്ഞു അങ്ങനെ ഒരുത്തിയെ വിവാഹം ചെയ്യുകയും വേണമായിരുന്നോ നിനക്ക്?” എന്ന് അയാള്‍ മാര്‍ട്ടിനോട് ചോദിക്കുന്നത് മുഴുവന്‍ തമാശയല്ല. “നിന്നെപ്പോലുള്ള പുരുഷന്മാര്‍ ഉള്ളിടത്തോളം, എന്റെ കുഞ്ഞു ലിയാംലോകത്തൊരിക്കലും എത്ര ഫെമിനിസ്റ്റുകള്‍ ഉണ്ടായാലും മതിയാകില്ലെന്നു എനിക്ക് തോന്നുന്നു” എന്ന് മമ്മ സിന്‍ഡിവെ മറുപടി നല്‍കുന്നു. നോവലില്‍ സൂചിതമാകുന്ന ഗാര്‍ഹിക പീഡന കഥകള്‍ പോലുള്ള സ്ത്രീവിരുദ്ധതയുടെ ഉദാഹരണങ്ങള്‍ മമ്മയുടെ സ്വന്തം അനുഭവം കൂടിയാണെന്ന് പിന്നീട് വ്യക്തമാകുന്നുണ്ട്.

“പണം കുറെ കാര്യങ്ങളില്‍ കവചമാകുമെങ്കിലും, ജീവിതത്തിലെ ഒരു ഘട്ടത്തില്‍താനൊരു കറുത്തവനായ ചെറുപ്പക്കാരന്‍ ആണെന്നും കൂടുതലും തന്നെപ്പോലുള്ളവര്‍ക്കിടയിലാണ് താന്‍ വളര്‍ന്നു വരേണ്ടത് എന്നും സൂകോ തിരിച്ചറിയാന്‍ പോവുകയായിരുന്നു” മാര്‍ട്ടിന്‍- ജെര്‍മെയ്ന്‍ ദമ്പദികളുടെ മകന്റെ അനുഭവം നോവലില്‍ വിവരിക്കുന്നുണ്ട്. ഭിന്ന സംസ്കാരങ്ങള്‍ പങ്കുവെക്കുന്ന ദമ്പദികളുടെ കുഞ്ഞുങ്ങള്‍ അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കയില്‍ നേരിടേണ്ടി വന്നേക്കാവുന്ന അനുഭവങ്ങളാണ് സൂകൊയെ കാത്തിരിക്കുന്നത്. ലണ്ടനെ അപേക്ഷിച്ച് കുട്ടികളെ നോക്കാനുള്ള ചിലവു കുറവായിരിക്കുംഅവനു അമ്മാവന്റെയും മുത്തശ്ശിയുടെയും കൂടെ കഴിയാം എന്നൊക്കെയാണ് മാര്‍ട്ടിന്‍ കണക്കു കൂട്ടുന്നത്‌. ഇംഗ്ലീഷ് – സൗത്ത് ആഫ്രിക്കന്‍ ഇരട്ട പൗരത്വം ഉള്ളഇന്റര്‍നാഷണല്‍ ബാങ്കിംഗ് രംഗത്ത് കഴിവ് തെളിയിച്ച, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകനോമിക്സ് ബിരുദ ധാരി സാധ്യതകളുടെ മധ്യത്തിലേക്കാവും താന്‍ നാട്ടിലെത്തുക എന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ വിചിത്രമായ ഒരു തിരിച്ചിടലായി ലണ്ടനില്‍ ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒന്നാണ് അയാളുടെ അനുഭവം: “എനിക്ക് വംശീയത അനുഭവപ്പെട്ട ഏക സ്ഥലം ബഹുഭൂരിപക്ഷം ജനങ്ങളും എന്നെപ്പോലുള്ളവര്‍ ആയ ഇടത്തിലാണ്.” ഇവിടെയാണ്‌ അയാള്‍ക്ക് വംശീയ കാര്‍ഡ് എപ്പോഴും കരുതിവെക്കേണ്ടി വരുന്നത്. അവസര വാദത്തിന്റെയും സ്വന്തം നേട്ടങ്ങളില്‍ മാത്രം കണ്ണുവെക്കുന്നതിന്റെയും ആവശ്യകതയാണ് സഹോദരന്‍ ലിയാം അയാളെ ഓര്‍മ്മിപ്പിക്കുക. “എപ്പോഴാണ് നീയൊരു പാര്‍ട്ടി കാര്‍ഡിന് അപേക്ഷിക്കുകഅതില്‍ പണമുണ്ട്.” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “നിനക്കൊരു നശിച്ച പാര്‍ട്ടി കാര്‍ഡ് ആവശ്യമാണ്‌, കാരണം ഒരു ഘട്ടത്തില്‍ ആ വെള്ളക്കാരായ തമ്പ്രാക്കള്‍ക്ക് അറിയേണ്ടി വരും, നിന്റെ കറുപ്പിനപ്പുറം മറ്റെന്താണ് നീ അവര്‍ക്ക് മുന്നില്‍ നിരത്താന്‍ പോകുന്നത് എന്ന്.” വര്‍ണ്ണ വിവേചനകാലത്തെ മറക്കണം എന്ന ഉപദേശം കപടമാണ് എന്ന് അയാള്‍ കരുതുന്നു. ഹോളോകോസ്റ്റിനെ മറക്കണമെന്ന്ആ അനുഭവങ്ങള്‍ക്ക് വമ്പിച്ച നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞുംജൂതരോട് ആരും ആവശ്യപ്പെട്ടില്ലെന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. “അപ്പാര്‍ത്തീഡിനെ മറക്കണമെന്ന് നാലു വര്‍ഷങ്ങള്‍ക്കിപ്പുറം എന്തുകൊണ്ട് നമ്മോടു പറയുന്നുനമുക്ക് നഷ്ടപരിഹാരം പോലും കിട്ടിയിട്ടുമില്ല. മാപ്പ് ചോദിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് നിങ്ങളെങ്ങനെയാണ് മാപ്പു നല്‍കുകതെറ്റു ചെയ്തു എന്ന് അംഗീകരിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് മാപ്പു നല്‍കുക?” ഈ രാഷ്ട്രീയ സാഹചര്യത്തില്‍ വെള്ളക്കാരിയായ ജെര്‍മെയ്ന്‍ എങ്ങനെ ഇണങ്ങിച്ചേരുന്നു എന്നതും പ്രധാനമാണ്. രാജ്യാന്തര പ്രശസ്തയായ സെറാമിസിസ്റ്റും പെയ്ന്ററും വനിതാ സഹകരണ സംഘം പ്രവര്‍ത്തകയും ഒപ്പം ഖോസാ ബാങ്കറുടെ ഭാര്യയും ആയിരുന്നിട്ടും വംശീയ വാര്‍പ്പു ധാരണകള്‍ക്ക് അവരും ഇരയാകുന്നുണ്ട്‌. ഖോസ സംസ്കാരം സ്വായത്തമാക്കുകയും സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരികളില്‍ സഹജമായ കൊച്ചമ്മ മനോഭാവം കൂടാതെ ഇടപഴകുകയും ചെയ്യാന്‍ അവള്‍ക്കു കഴിയുന്നുണ്ടെങ്കിലും “വീട്ടു ജോലിക്കാരോട് പെരുമാറെണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ആരെങ്കിലും എനിക്കൊരു കൈപ്പുസ്തകം തന്നിരുന്നെങ്കില്‍..!” എന്ന് ജെര്‍മെയ്ന്‍ ആഗ്രഹിച്ചു പോവുന്ന സന്ദര്‍ഭങ്ങളുണ്ട്. അതേസമയം ‘മഴവില്‍ ദേശത്തെ കുറിച്ച് അവള്‍ക്ക് വിമര്‍ശനമുണ്ട്: ലണ്ടനില്‍ ആളുകള്‍ “ഒന്നുകില്‍ കൂള്‍ ആയിരുന്നുതൊലിയുടെ നിറം അപ്രസക്തമായിരുന്നു... സൗത്ത് ആഫ്രിക്കയില്‍ വര്‍ണ്ണം എല്ലാമാണ്.” മാര്‍ട്ടിന്‍ തന്നെയും നിരീക്ഷിക്കുന്നുണ്ട്: “ലണ്ടനില്‍ നിന്നുള്ള SAA 370 വിമാനത്തില്‍ നിന്ന് കേപ്പ് ടൗണില്‍ ഇറങ്ങുമ്പോള്‍ നാം നേരിടാന്‍ പോകുന്നതെന്തെന്നു അറിയാമായിരുന്നെങ്കില്‍നമ്മള്‍ ഒരു യു- ടേണ്‍ എടുക്കുമായിരുന്നോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.” തന്റെ പുതിയ നാടിനെ കുറിച്ച് ജെര്‍മെയ്ന്‍ വിലയിരുത്തുന്നതും അതെ രീതിയിലാണ്: “അതിനു ശേഷം ഞാന്‍ മനസ്സിലാക്കിയിരുന്നുഎന്റെ പുതിയ രാജ്യത്ത് മിക്ക സംഭാഷണങ്ങളും, പത്രമാകട്ടെസ്വകാര്യ സംസാരമാകട്ടെമിക്കാവാറും എല്ലായിടത്തും വംശീയത ഉള്‍ച്ചേര്‍ന്നതാണെന്ന്.”           

 

മൂന്നു ലോക നഗരങ്ങളിലായി ഒരു ലോക സഞ്ചാര സ്വഭാവമുണ്ട് കഥാ ഭാഗങ്ങള്‍ക്ക്. പല തരക്കാരായ ആളുകളുടെ ബന്ധങ്ങളും അവരുടെ ജീവിതങ്ങളില്‍ കടന്നു വരുന്ന ഇതര മനുഷ്യരും ചേര്‍ന്ന് പതിനെട്ടു വര്‍ഷക്കാലത്തെ സംഭവഗതികള്‍ -1994 മുതല്‍ 2011 വരെ – ഒരു ലണ്ടന്‍ സായാഹ്നത്തില്‍ രണ്ടു യുവ മിഥുനങ്ങള്‍ കണ്ടുമുട്ടുന്ന നിമിഷം മുതല്‍ ഒരു കൗമാരക്കാരന്റെ ഞെട്ടിക്കുന്ന ആത്മഹത്യവരെയുള്ള കഥയായി നോവല്‍ ആവിഷ്കരിക്കുന്നു. ഈ സമയ രേഖയില്‍ വ്യക്തികളുടെ ജീവിതങ്ങള്‍ക്ക് സമാന്തരമായി അവര്‍ ജീവിക്കുന്ന നഗരങ്ങളുടെ സ്ഥലരാശികളും മാറിവരുന്നു. സ്വദേശംജനാധിപത്യംസ്വാതന്ത്ര്യം തുടങ്ങിയ സങ്കല്‍പ്പനങ്ങളുടെ അന്തസ്സത്തയെ കുറിച്ചുള്ള ചോദ്യം നോവലിസ്റ്റ് ഉന്നയിക്കുകയാണ്; ഒപ്പംദരിദ്രര്‍ക്കും സമ്പന്നര്‍ക്കും ഇടയില്‍പുറം നാട്ടുകാര്‍ക്കും നഗരവാസികള്‍ക്കും ഇടയില്‍അപ്പാര്‍ത്തീഡിന്റെ പതനവും ശേഷമുള്ള സമൂഹത്തിന്റെ ജനാധിപത്യ വല്‍ക്കരണ പ്രക്രിയക്കുമിടയില്‍ ഉരുവാകുന്ന വിഭ്രാമകമായ ഭിന്നങ്ങള്‍ അടയാളപ്പെടുത്തുകയും.  

1994 എന്ന നിര്‍ണ്ണായക വര്‍ഷത്തിലാണ് ജെര്‍മെയ്നും മാര്‍ട്ടിനും ലണ്ടനില്‍ കണ്ടുമുട്ടുകയും പ്രണയം പങ്കുവെക്കുകയും ചെയ്യുന്നത്. മണ്ടേലയുടെ നേതൃത്വത്തില്‍ ആദ്യത്തെ ജനാധിപത്യ സര്‍ക്കാര്‍ സൗത്ത് ആഫ്രിക്കന്‍ ചരിത്രം തിരുത്തിയെഴുതാന്‍ പോകുന്നു. ലോകമെമ്പാടുമുള്ള ദക്ഷിണാഫ്രിക്കന്‍ പ്രവാസികള്‍ നാട്ടിലേക്കു തിരികെ വരുന്നതിനെ കുറിച്ച് സ്വപ്നം കണ്ടു തുടങ്ങുന്നു. മാര്‍ട്ടിന്റെ കാര്യത്തില്‍ അയാള്‍ തന്റെ ജീവിത സഖിയെ കൂടിയാണ് ഇതേ കാലഘട്ടത്തില്‍ കണ്ടെത്തുന്നത്. അവസരങ്ങളുടെ പറുദീസായാകാന്‍ പോകുന്നതെന്നു പ്രതീക്ഷിക്കപ്പെടുന്ന ദേശത്തേക്ക് വരുമ്പോള്‍ പക്ഷെ ഐറിഷ് കുടുംബപ്പേരുള്ള അയാള്‍ ഈ നാടിനെ കുറിച്ച് തീര്‍ത്തും അജ്ഞനാണ്. മകന്‍ അവനെ പോലുള്ളവര്‍ക്കിടയില്‍ വളരണമെന്ന തിരിച്ചറിവിലാണ് അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കന്‍ ജീവിതത്തില്‍ കേപ് ടൗണില്‍ അവര്‍ ചുവടുറപ്പിക്കുന്നത്. ലിയാമിന്റെ സഹായത്തോടെ ലഭിക്കുന്ന ജോലിയുമായി ജോബര്‍ഗില്‍ എത്തുന്നതോടെയാണ് സര്‍വ്വം ശിഥിലമാകുന്നത്. ആദ്യമത് സെക്രട്ടറി ഗുഗുവിന്റെ പ്രലോഭനത്തിന്റെ രീതിയില്‍ തുടങ്ങുന്നു. ജെര്‍മെയ്ന്റെ സന്ദര്‍ഭോചിതമായ ഇടപെടലോടെ അത് പരിഹരിക്കപ്പെടുന്നുവെങ്കിലും കൂടുതല്‍ വലിയ വെല്ലുവിളികള്‍ വേറെയുണ്ട്. മാര്‍ട്ടിന്റെ പിതൃത്വത്തെ കുറിച്ചുള്ള നിഗൂഡത സൃഷ്ടിക്കുന്ന പുതിയ സങ്കീര്‍ണ്ണതകള്‍ അയാളെയും കുടുംബത്തെയും തകര്‍ത്തുകളയും. മമ്മയുടെ മുന്നറിയിപ്പു വകവെക്കാതെ അയാളുണ്ടാക്കുന്ന പിതൃ സൗഹൃദം ദുരൂഹമായ ഇടപാടുകളിലേക്കും സമ്പൂര്‍ണ്ണ സാമ്പത്തിക തകര്‍ച്ചയിലേക്കും ജെര്‍മെയ്നുമായി ഒരിക്കലും സംഭവിക്കരുതായിരുന്ന സംഘര്‍ഷത്തിലേക്കും, അതിനു സാക്ഷിയാകുന്ന പതിമൂന്നുകാരനില്‍ വലിയ ആഘാതത്തിലേക്കും നയിക്കും. അതിന്റെ പാരമ്യത്തിലാകാം ഇളയച്ഛനോടൊപ്പം സന്ദേഹമേതും കൂടാതെ കൗമാരക്കാരന്‍ വിരുന്നു പാര്‍ക്കാന്‍ പോകുന്നതും ബാലപീഡനത്തിന്റെ ദുസ്സഹാനുഭവത്തില്‍ അവന്‍ സ്വയം ഒടുങ്ങുകയെന്ന വഴി സ്വീകരിക്കുന്നതും. നീന്തല്‍ ചാമ്പ്യന്‍ ആയിരുന്ന ബാലന്‍ തന്റെ അന്ത്യത്തിനും അത്തരം ഒരിടം തെരഞ്ഞെടുക്കുന്നത്പാര്‍ട്ടിയിലും ഉന്നത സ്ഥാനങ്ങളിലും പിടിപാടുള്ള ഇളയച്ഛനെതിരെ ഡാഡിക്ക് ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവില്‍ തന്നെയാണ്. പാത്ര സൃഷ്ടിയില്‍ ഉടനീളം ജെര്‍മെയ്നെ അപേക്ഷിച്ച് മാര്‍ട്ടിന്‍ പതിഞ്ഞ സ്വഭാവക്കാരനാണ് എന്നത് ഇതോടു ചേര്‍ത്തുവെക്കുമ്പോള്‍ജെര്‍മെയ്നെ തന്റെ വെളിപ്പെടുത്തലുകളില്‍ നിന്ന് സൂകോ മാറ്റി നിര്‍ത്തുന്നതെന്തിനെന്ന ചോദ്യം കൂടുതല്‍ സങ്കീര്‍ണ്ണമായി അനുഭവപ്പെടും. അവളായിരുന്നെങ്കില്‍ പ്രതികരണം എങ്ങനെയാകുമായിരുന്നു എന്ന ചോദ്യം വായനക്കാരില്‍ ഉണരാം. ‘അഭിമാനത്തിന്റെ സന്തതി’ എന്നാണ് സൂകോ എന്ന പദത്തിനര്‍ത്ഥം എന്നത് നോവലിന്റെ പരിപ്രേക്ഷ്യത്തില്‍ ദുരന്തപൂര്‍ണ്ണമായ ഒരു വൈരുധ്യമാണ്. തീക്ഷ്ണവും അങ്ങേയറ്റം സ്വകാര്യവുമായ അവന്റെ ഡയറിക്കുറിപ്പുകള്‍ സമ്പന്ന ചുറ്റുപാടുകളില്‍ കഴിയുമ്പോഴും തന്നെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന പലര്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന അതീവ ഹൃദയ ലോലനായ ഒരു കൗമാര മനസ്സിനെ അടയാളപ്പെടുത്തുന്നു. ഒരു ‘മെറ്റാ ടെക്സ്റ്റ്’ തലത്തില്‍ സൂകൊയെ ഒരു ബലിയാടു ബിംബം ആയിക്കാണാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്“പ്രതീക്ഷസഹനവും മോചനവും എന്നിവയുടെ കൂടുതല്‍ വലിയ ആഖ്യാനത്തില്‍, പുതുകാലത്തിന്റെ വലിയ നായ്ക്കളെ ഇഷ്ടം പോലെ മദിക്കാന്‍ വിട്ടാല്‍ സംഭവിക്കാനിടയുള്ള അപകടങ്ങളെയും സാധ്യതയുള്ള വലിയ വിലയൊടുക്കലിനെയും കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ബലിയാട്.” (Jonathan Amid - www.litnet.co.za/). സമകാലിക സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ തന്നെ ലക്ഷണമൊത്ത ഒരു ‘മാക്ക്യവെല്ലിയന്‍ വില്ലന്‍’ ആയ ലിയാമിനെ പോലെ ഒരാള്‍ നിര്‍ണ്ണയിക്കുന്ന കളിനിയമങ്ങളില്‍ സൂകോ മാത്രമല്ല ഇരയാകുന്നത്. വ്യത്യസ്ത രീതിയില്‍ അത് മാര്‍ട്ടിനെയും ജെര്‍മെയ്നെയും ബാധിക്കുന്നുണ്ട്. പ്രസിഡന്റ് ജേക്കബ് സുമക്ക് വേണ്ടി വാദിക്കുകയും പാര്‍ട്ടി കാര്‍ഡ് എന്ന തുരുപ്പുശീട്ടില്‍ സ്വയം വളരുകയും ചെയ്യുന്ന അയാളെ പോലുള്ളവരാണ് പുതിയ കാലത്തെ നിര്‍ണ്ണയിക്കാന്‍ പോകുന്നത് എന്നത്, സമീപകാല സൗത്ത് ആഫ്രിക്കന്‍ സാഹചര്യം കൃത്യമായും സാക്ഷ്യപ്പെടുത്തിയ പോലെഒട്ടും നല്ല സൂചനയല്ല.    

  (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – രണ്ട്

ലോഗോസ് ബുക്സ്, പേജ്: 65-74)

To purchase, contact ph.no:  8086126024 

    

 

Thursday, May 29, 2025

Early Trilogy - Ngũgĩ wa Thiong'o

സ്വാതന്ത്ര്യത്തിന്‍റ കെനിയന്‍ കനല്‍ച്ചിത്രങ്ങള്‍


ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ ഊര്‍ജ്ജ പ്രഭവമായി മൂന്നു ഘടകങ്ങളെ ബെന്‍ ഒക്രിചൂണ്ടിക്കാണിക്കുന്നു: അഗോചരം അഥവാ മിത്തുകള്‍ , ഗോചരം അഥവാ യാഥാര്‍ത്ഥ്യം, വാമൊഴി പാരമ്പര്യം എന്നിവയാണവ. ഇതില്‍ത്തന്നെ മിത്തിക്കല്‍ സ്വാധീനത്തെ ഏറ്റവും പ്രധാനപ്രഭവമായി അദ്ദേഹം വേര്‍തിരിക്കുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലെ ക്ലാസിക്കുകള്‍ ആയ ആമോസ് ടുടുവോലായുടെ 'ദി പാം വൈന്‍ ഡ്രിങ്കാര്‍ഡ്', ചിനുവ അച്ചബെയുടെ 'തിംഗ്സ് ഫാള്‍ അപ്പാര്‍ട്ട്' , കമാറ ലായെയുടെ 'ദി ആഫ്രിക്കന്‍ ചൈല്‍ഡ്' തുടങ്ങിയവയെ അദ്ദേഹം ഈ ഗണത്തില്‍ അഗ്രഗാമികളായി വിലയിരുത്തുന്നു. ബെന്‍ ഒക്രിയുടെ തന്നെ 'ദി ഫാമിഷ്ഡ് റോഡ്‌' തീര്‍ച്ചയായും ഈ ഗണത്തില്‍ വരുന്നതാണെന്നും നമുക്ക് പറയാം. അമ്പതുകളുടെ കൊളോണിയല്‍ വിരുദ്ധ ഉണര്‍വ്വുകളുടെ കാലത്ത് പാരമ്പര്യത്തിനും ഒപ്പം തന്നെ കലുഷമായ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ചെവികൊടുത്ത്‌ എഴുതിയ എഴുത്തുകാരെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ബെന്‍ ഒക്രി എടുത്തുപറയുന്നു: ആധുനിക ആഫ്രിക്കന്‍ സാഹിത്യം കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പായല്ല തുടങ്ങിയത്, മറിച്ച് കൊളോണിയളിസം ഒരു ആവിഷ്കാര രീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സ്വാഭാവിക പുരോഗതിയുടെ രൂപത്തില്‍ അതിനു ഒരു പുതിയ മാനം, ഒരു പുതിയ ഊന്നല്‍ നല്‍കുകയായിരുന്നു. മോശം കാലത്ത് ആളുകള്‍ മോശം കാലത്തെ കുറിച്ച് പാടുക സ്വാഭാവികം. എന്നാല്‍ അത് പ്രാതിനിധ്യ സ്വഭാവമുള്ളതല്ല, കാരണം മോശം കാലത്തെ കുറിച്ചുള്ള പാട്ടുകളില്‍ നല്ല കാലങ്ങളെ കുറിച്ചുള്ള സൂചകമായി ആത്മാവിന്റെ ചൈതന്യം പ്രഘോഷിക്കപ്പെടുന്നു. പാരമ്പര്യത്തിന്റെ അഗാധതകളില്‍ നിന്നും ഒപ്പം കലുഷമായ വര്‍ത്തമാനത്തിന്റെ പ്രവചന സ്വരങ്ങളില്‍നിന്നും ഉരുവം കൊണ്ട ഒരു മഹത്തായ സൂചക കൃതിയായി അദ്ദേഹം എന്‍ഗൂഗി വാ തിയോംഗോ യുടെ ആദ്യ പ്രസിദ്ധീകൃത നോവലായ 'കുഞ്ഞേ, കരയരുത് ' എന്ന പുസ്തകത്തെ അടയാളപ്പെടുത്തുന്നു. (പെന്‍ഗ്വിന്‍ ക്ലാസിക് പതിപ്പിന്റെ ആമുഖം: ബെന്‍ ഒക്രി).
ഒരു എഴുത്തുകാരന്റെ/കാരിയുടെ പ്രഥമകൃതി അദ്ദേഹത്തിന്റെ/അവരുടെ രചനാലോകത്തിന്റെ മൊത്തം സൂചകമായിത്തീരുന്ന തരത്തില്‍ ആ പ്രമേയപരമായ ഉത്കണ്ഠകള്‍ ഉള്‍കൊള്ളുന്നതാവാം എന്ന് നിരീക്ഷണം സാധൂകരിക്കും വിധം, കുറെയേറെ കഥകള്‍ക്കും, 'ദി റിവര്‍ ബിറ്റ് വീന്‍' എന്ന പിന്നീട് മാത്രം പ്രസിദ്ധീകരിക്കപ്പെട്ട നോവലിനും ശേഷം ഇരുപത്തിയെട്ടാം വയസ്സില്‍ എന്‍ഗൂഗി എഴുതിയ 'കുഞ്ഞേ, കരയരുത് ' അദ്ദേഹത്തിന്റെ രചനാ ലോകത്തേക്കുള്ള തുറവുതന്നെ ആകുന്നുണ്ട്. അക്കാലത്ത് ആഫ്രിക്കന്‍ എഴുത്തുകാരില്‍ പതിവായിരുന്ന രീതിയില്‍ തന്റെ മാമോദീസാ പേരായ ജെയിംസ്‌ എന്‍ഗൂഗി എന്ന പേരിലാണ് അന്നത് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും വൈകാതെ ആ കൊളോണിയല്‍ ഭാരം നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു . പില്‍ക്കാലം, ആഫ്രിക്കന്‍ സ്വത്വത്തെ കുറിച്ചും ഭാഷാപരമായ തനിമയെ കുറിച്ചുമുള്ള തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ രചനാരീതികളെയും മാറ്റിമറിച്ചു. 'കുഞ്ഞേ, കരയരുത് ' ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവലിസ്റ്റ്, പില്‍ക്കാലം ഗികുയു, സ്വാഹിലി ഭാഷകളില്‍ എഴുതിയ ശേഷം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന രീതിയിലേക്ക് മാറി. ഒരു ഘട്ടത്തില്‍ ഇനി മുതല്‍ ഗികുയുവില്‍ മാത്രമേ എഴുതുകയുള്ളൂ എന്നും അദ്ദേഹം തീരുമാനിച്ചു. 1987-ല്‍ പുറത്തിറങ്ങിയ 'മാതിഗാരി' എന്ന നോവലിന് ശേഷം 2006-ല്‍ 'വിസാര്‍ഡ് ഓഫ് ദി ക്രോ' എന്ന ബൃഹദ് നോവല്‍ വരെയുള്ള ഏകദേശം രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ രചനകളെല്ലാം ഗികുയു ഭാഷയില്‍ ആയിരുന്നു.

കനലില്‍ പിച്ചവെക്കുന്നവര്‍

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കൊളോണിയല്‍ യുദ്ധത്തെ കികുയു കാഴ്ചപ്പാടില്‍ ഫിക് ഷനില്‍ ആവാഹിച്ച ആദ്യ ആഫ്രിക്കന്‍ എഴുത്തുകാരനാണ് എന്‍ഗൂഗി. 1952 - '60 -കാലഘട്ടത്തിലെ 'കെനിയന്‍ അടിയന്തരാവസ്ഥ' എന്നും 'മോ മോ' കലാപം എന്നും അറിയപ്പെട്ട കെനിയന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് കൗമാരം പിന്നിടുന്ന ന്യൊറോഗി എന്ന ബാലന്റെ മുതിര്‍ന്നു വരവിന്റെ കഥയാണ് 'കുഞ്ഞേ, കരയരുത്' എന്ന ആദ്യ നോവലില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കൊളോണിയല്‍ ആധിപത്യത്തിനെതിരായ തീക്ഷ്ണ പ്രതികരണമായി ഗറില്ലാ പോരാട്ടം നാടെങ്ങും പടരുന്ന കാലം..................



Tuesday, May 27, 2025

Mario Vargas Llosa

 മാരിയോ വാര്‍ഗാസ് യോസ കടന്നുപോകുമ്പോള്‍



https://www.youtube.com/watch?v=Rgep_Pbtatw


ഇക്കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് (2025) അന്തരിച്ച പെറൂവിയന്‍ എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ മാരിയോ വാര്‍ഗാസ് യോസ ലാറ്റിന്‍ അമേരിയ്ക്കന്‍ സാഹിത്യത്തിലെ എക്കാലത്തെയും വലിയ പ്രതിഭകളില്‍ ഒരാളാണ്. എകാധിപത്യത്തിനും ജനാധിപത്യത്തിനുമിടയില്‍ പെറു എന്ന അദ്ദേഹത്തിന്‍റെ ജന്മദേശം നിരന്തരം മാറിക്കൊണ്ടിരുന്നത് ഇതര ദേശങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലക്ക് അധികാര കൈമാറ്റം നടന്ന അതെ ഇടവേളയിലാണ്. ഈ അനുഭവങ്ങളില്‍ നിന്നാണ് എഴുത്തുകാരന്‍ എപ്പോഴും കൂടുതല്‍ മെച്ചപ്പെട്ട ലോകം സ്വപ്നം കാണുകയും ഒരു സാങ്കല്‍പ്പിക ലോകം കൊണ്ട് നിലവിലുള്ളതിനെ പകരം വെക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുമെന്ന ദര്‍ശനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഏകാധിപത്യം/ സര്‍വ്വാധിപത്യം എന്നിവയുടെ ബദലായിത്തന്നെയാണ് യോസ എഴുത്തിനെ, വിശേഷിച്ചും ഫിക് ഷനെ ഉയര്‍ത്തിപ്പിടിച്ചതും. നോബല്‍ സ്വീകാര പ്രസംഗത്തില്‍അക്കാര്യം  എടുത്തുപറഞ്ഞ യോസ, ഫിക്ഷന്റെ അഭാവത്തില്‍ ലോകം ഏകാധിപത്യം, തത്വശാസ്ത്രങ്ങള്‍, മതം തുടങ്ങിയവ കൊണ്ടു വീര്‍പ്പുമുട്ടും എന്നും ഓര്‍മ്മിപ്പിച്ചു. തന്നെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്ത് ആയി എന്താണ് താല്‍പര്യപ്പെടുക എന്ന ചോദ്യത്തിന് യോസ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു: “അയാള്‍ ജീവിതം അതിന്റെ പാരമ്യതയില്‍ ജീവിച്ചു, സാഹിത്യത്തെ മറ്റെന്തിനെക്കാളും സ്നേഹിക്കുകയും ചെയ്തു.”

1936ല്‍ പെറുവിലെ ആരെകിപ നഗരത്തില്‍ ജനിച്ച യോസ, എ ഫിഷ്‌ ഇന്‍ ദ വാട്ടര്‍  എന്ന ഓര്‍മ്മ പുസ്തകത്തില്‍ സന്തുഷ്ടമായ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്നുണ്ട്. അച്ഛന്‍ പിണങ്ങിപ്പോയ ശേഷം അദ്ദേഹം മരിച്ചുപോയി എന്ന വിശ്വാസത്തോടെ അമ്മയോടൊത്തു കഴിഞ്ഞ നാളുകള്‍ ആയിരുന്നു അത്. ‘യോസ’ എന്ന കുടുംബനാമവും, അദ്ദേഹം ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയ കുലീന ഭാവവും അമ്മ വഴിയാണ് വന്നുചേര്‍ന്നതും. യോസക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ അമ്മ, ഭര്‍ത്താവുമായി വീണ്ടും ഐക്യപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ പേടിസ്വപ്ന നാളുകള്‍ ആരംഭിച്ചു. ഏനെസ്റ്റോ വാര്‍ഗാസ് തികച്ചും പീഡനസ്വഭാവിയും  ചൂരല്‍ പ്രേമിയുമായിരുന്നു. അമ്മയുടെ കുലീന കുടുംബപശ്ചാത്തലം ‘സാമൂഹിക അപകഷബോധ’മായി അച്ഛനെ വേട്ടയാടിയിരുന്നുവെന്നും ഇത് ഒരു ‘ദേശീയ അസുഖം’ തന്നെയായിരുന്നു എന്നും യോസ എഴുതുന്നു. പതിനാലു വയസ്സുള്ളപ്പോള്‍ ലിമയിലെ മിലിട്ടറി അക്കാദമിയില്‍ ചേര്‍ക്കപ്പെട്ടതാണ് ദ ടൈം ഓഫ് ദ ഹീറോ  എന്ന 1962ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ആദ്യനോവലിന്റെ പ്രചോദനവും പശ്ചാത്തലവും ആയിത്തീര്‍ന്നത്. പതിനാറു വയസ്സുള്ളപ്പോള്‍ ക്രൈം റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങിയ യോസ, പത്തൊമ്പതാം വയസ്സില്‍ തന്നെക്കാള്‍ ഏറെ മുതിര്‍ന്ന ഹൂലിയ ഓര്‍കീദി എന്ന ബന്ധുവിനെ വിവാഹം ചെയ്തു ഒളിച്ചോടി. അവരാണ് ‘ഓണ്ട് ജൂലിയ ആന്‍ഡ്‌ ദ സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന നോവലിന് പ്രചോദനമായതും.

അമ്പതുകളുടെ മധ്യത്തില്‍ ഓഡ്രിയ ഭരണത്തിന്റെ ഏകാധിപത്യനാളുകളില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ആയിരുന്ന യോസ കമ്യൂണിസ്റ്റ് സെല്ലുകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെട്ടു. ഇതാണ് മാര്‍ക്കേസിനോടുള്ള ആരാധനയിലേക്ക് അദ്ദേഹത്തെ നയിച്ചത്. പില്‍ക്കാലം, സാഹിത്യ ചരിത്രത്തിലെ ആ കുപ്രസിദ്ധമായ കയ്യേറ്റ കഥ സംഭവിക്കുന്നതുവരെ, ഇരുവരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. ക്യൂബന്‍ വിപ്ലവത്തോടുള്ള സമീപനത്തിലും യോസ പതിയെ തണുത്തു പോയപ്പോള്‍ മാര്‍ക്കേസ് ജീവിതകാലം മുഴുവന്‍ കാസ്ട്രോയോടുള്ള ഊഷ്മള സൗഹൃദം തുടര്‍ന്നു.

 

യോസ, ലാറ്റിന്‍ അമേരിക്കന്‍ ബൂം (BOOM)

യോസയെ വിലയിരുത്തുമ്പോള്‍ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’ പ്രതിഭാസത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. യോസയെ കൂടാതെ ഹൂലിയോ കോര്‍ത്തസാര്‍ (അര്‍ജന്റിന), കാര്‍ലോസ് ഫ്യൂയെന്തസ് (മെക്സിക്കോ), ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് (കൊളംബിയ), എന്നിവരും ചേരുന്ന നാലുപേരാണ് പൊതുവേ ബൂമിന്റെ അമരത്തുകാര്‍ എന്ന് കണക്കാക്കപ്പെടുന്നത്. ശീതയുദ്ധ രാഷ്ട്രീയം, വിപ്ലവപ്രസ്ഥാനങ്ങള്‍, സര്‍വ്വാധിപത്യ ഭരണകൂടങ്ങള്‍, തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അവരുടെ കൃതികള്‍, അവയുടെ അടിയന്തിര രാഷ്ട്രീയപ്രാധാന്യം കൊണ്ടും, പരീക്ഷണാത്മക രൂപങ്ങള്‍ കൊണ്ടും ആഗോളതലത്തില്‍ പ്രതിധ്വനികള്‍ സൃഷ്ടിച്ചു. ട്രാന്‍സ് അറ്റ്ലാന്റിക് പ്രസാധന ശൃംഖലകളുടെ വളര്‍ച്ചക്കും അതിലൊരു മുഖ്യ പങ്കുണ്ടായിരുന്നു.

ജെയിംസ് ജോയ്സ്, വില്യം ഫോക്നര്‍, ഫ്രാന്‍സ് കാഫ്ക തുടങ്ങിയ യൂറോപ്യന്‍ ആധുനികതയിലെ വമ്പന്മാരുടെയും, പ്രാദേശിക ചരിത്രത്തെ അവാങ് ഗാര്‍ഡ് സങ്കേതങ്ങളുമായി സമന്വയിപ്പിച്ച ബോര്‍ഹെസ്, അലെഹോ കാര്‍പന്റിയര്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ പൂര്‍വ്വികരുടെയും സ്വാധീനങ്ങള്‍ ‘ബൂം എഴുത്തുകാരില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. അവരുടെ ആഖ്യാനങ്ങളില്‍ വിച്ഛിഹ്നസമയഘടന, ഭിന്നവീക്ഷണകോണുകള്‍, രേഖീയമായ ‘ആധികാരിക’ ചരിത്രത്തോടുള്ള കടുത്ത സന്ദേഹബുദ്ധി എന്നിവ പ്രകടമാണ്.

യോസ - അധികാരത്തിന്റെ ഭൂപടങ്ങള്‍

മാജിക്കല്‍ റിയലിസം എന്ന രചനാരീതിയുമായി പലപ്പോഴും ചേര്‍ത്തുപറയാറുണ്ടെങ്കിലും, ഈ ശൈലീവിവരണം സൂചിപ്പിക്കുന്നതുപോലെ ‘ബൂം’ എഴുത്തുകാരുടെ രചനാരീതികള്‍  ഏകാശിലാത്മകമല്ല . ഉദാഹരണത്തിന്, മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങ’ളില്‍ ഏറ്റവും പ്രസിദ്ധമായി ഉപയോഗിക്കപ്പെട്ട പ്രസ്തുത ശൈലിയില്‍ നിന്ന് ഏറെ ഭിന്നമാണ്‌ വാര്‍ഗാസ് യോസയുടെ രചനകള്‍. യോസയെ സംബന്ധിച്ച് മാജിക്കല്‍ ഘടങ്ങളുടെ പ്രയോഗത്തിലല്ല സാഹിത്യ വിപ്ലവം. മറിച്ച് ആഖ്യാനത്തിന്റെ തന്നെ ശില്‍പ്പഭദ്രതയിലാണ്. എങ്ങനെയാണ് കഥകള്‍ പറയപ്പെടെണ്ടത്, ഓര്‍മ്മകള്‍ എങ്ങനെയാണ് ബഹുവിതാനങ്ങളില്‍ വര്‍ത്തിക്കുന്നത്, അധികാരം എങ്ങനെയൊക്കെയാണ് മനുഷ്യരിലേക്ക് അരിച്ചിറങ്ങുന്നത് എന്നതൊക്കെയാണ് അദ്ദേഹത്തിന്‍റെ ഉത്കണ്ഠകള്‍. തന്റെ സമകാലികര്‍ക്കിടയില്‍ അദ്ദേഹം വേറിട്ടുനില്‍ക്കുന്നത് സര്‍വ്വാധിപത്യ അധികാരം, വൈയക്തിക ചെറുത്തുനില്‍പ്പുകളില്‍ ലീനമായ വൈരുധ്യങ്ങള്‍ എന്നിവയെ നിരന്തര അന്വേഷണങ്ങള്‍ക്കു വിധേയമാക്കുന്നു എന്നതിലാണ്. ദ ടൈം ഓഫ് ദ ഹീറോ  യിലെ സൈനിക സ്കൂള്‍ മുതല്‍, കോണ്‍വര്‍സേഷന്‍സ് ഇന്‍ ദ കത്തീഡ്രല്‍  എന്ന നോവലിലെ അടിച്ചമര്‍ത്തല്‍ രീതിയുള്ള ബ്യൂറോക്രസിയിലൂടെ ഒടുവില്‍ ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് -ലെ (The Feast of the Goat) പേടിസ്വപ്നാന്തരീക്ഷമുള്ള ഏകാധിപത്യത്തിന്റെ ആവിഷ്കാരം വരെ യോസ അന്വേഷിക്കുന്നത് അടിച്ചമര്‍ത്തലിന്റെ സംവിധാനങ്ങള്‍ മാത്രമല്ല, ചെറുത്തുനില്‍ക്കുകയോ സന്ധി ചെയ്യുകയോ ചെയ്യുന്നവരുടെ മനോവ്യാപാരങ്ങള്‍ കൂടിയാണ്.

ലാറ്റിന്‍ അമേരിക്കന്‍ ബൂം പ്രതിഭാസം ശക്തമായികൊണ്ടിരുന്ന നാളുകളില്‍ അധികവും യോസ, ബ്രോഡ്കാസ്റ്റിംഗ് ജേണലിസം അധ്യാപകനും വിവര്‍ത്തകനും നോവലിസ്റ്റും എല്ലാമായി യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു. യൂറോപ്യന്‍, അമേരിക്കന്‍ സാഹിത്യത്തോടുള്ള യോസയുടെ താല്പര്യത്തിനുള്ള വിശദീകരണവും ഇവിടെ കാണാം. അതേ സമയം ഇതര ‘ബൂം’ എഴുത്തുകാരെ പോലെ, ആഖ്യാനപരമായ പരീക്ഷണങ്ങളില്‍ വ്യാപരിച്ചുവെങ്കിലും, രാഷ്ട്രീയമായി ഇടതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള വേറിട്ടുപോക്ക് അദ്ദേഹത്തെ ഒരു ഒറ്റയാനാക്കി. തന്റെ രണ്ടാം വീടായി അദ്ദേഹം കണക്കാക്കിയ സ്പെയിന്‍, 1939 മുതല്‍ 1975 വേറെ നിലനിന്ന ഫ്രാങ്കോയിസ്റ്റ് നാളുകളില്‍ നിന്ന് മോചിതമായത്, ഏറെ സന്തോഷത്തോടെയാണ് യോസ കണ്ടത്. വിവേകവും സഹാനുഭൂതിയും പുലരുകയും രാഷ്ട്രീയ എതിര്‍ചേരിയിലുള്ളവര്‍ പൊതുനന്മക്കായി വിഭാഗീയത മാറ്റിവെക്കുകയും ചെയ്താല്‍ ‘സംഭവങ്ങള്‍ മാജിക്കല്‍ റിയലിസ്റ്റ് നോവലുകളിലേതുപോലെ അത്ഭുതകരമായിരിക്കും’ എന്ന് യോസ പറയുന്നു. താവഴി സര്‍വ്വാധിപത്യം സാമ്രാജ്യത്വാധിനിവേശത്തെക്കാള്‍ വലിയ ദ്രോഹമാണ്  ലാറ്റിന്‍ അമേരിക്കന്‍ തദ്ദേശീയ ജനതയോട് ചെയ്തത് എന്നുവരെ അദ്ദേഹം പറയുന്നു. എണ്‍പതുകളില്‍ ഡ്രഗ് ട്രാഫിക്കിംഗ്, അഴിമതി, ഭീകരാക്രമണങ്ങള്‍ തുടങ്ങിയവ കൊണ്ട് നില തെറ്റിയ പെറൂവിയന്‍ ജീവിതത്തെ കുറിച്ച് അദ്ദേഹം എഴുതി: “എന്താണ് വാസ്തവത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കല്‍ ശരിക്കും അസാധ്യമായതുകൊണ്ട് നമ്മള്‍ പെറു ജനത, നുണകള്‍ കണ്ടുപിടിക്കുകയും പറയുകയും സ്വപ്നം കാണുകയും മിഥ്യയില്‍ അഭയം തേടുകയും ചെയ്യുന്നു.” എന്നാല്‍ ഇതെഴുതിയ സന്ദര്‍ഭത്തില്‍ തന്നെയാണ് പ്രായോഗിക രാഷ്ട്രീയത്തിന്റെ ‘രോഗം’ ബാധിക്കാന്‍ യോസ സ്വയം വിട്ടുകൊടുത്തത് എന്നതില്‍ വൈചിത്ര്യമുണ്ട്. ഡിമോക്രാറ്റിക് പാര്‍ടി നിര്‍ദ്ദേശപ്രകാരം1990ല്‍ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു. അലന്‍ ഗാര്‍ഷ്യയുടെ ഇടതുപക്ഷ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച  ദേശസാല്‍ക്കരണ പോളിസികളില്‍ പതിയിരിക്കുന്ന സര്‍വ്വാധിപത്യ ഭീഷണി തിരിച്ചറിഞ്ഞ യോസ, റാഡിക്കല്‍ ലിബറലിസത്തിനും സ്വതന്ത്ര വിപണിക്കും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചു. തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ ജയിച്ചു കയറിയ യോസ രണ്ടാം ഘട്ടത്തില്‍ ആല്‍ബെര്‍ട്ടോ ഫുജിമോറിയോട് അടിയറവു പറഞ്ഞു. അത്, പട്ടാള രഹിത ഏകാധിപത്യത്തിന്റെ ഊഴത്തിലേക്കാണ് നാടിനെ നയിച്ചത്. യോസ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. ഈ നൈരാശ്യത്തിന്റെ ആഴം ഡത്ത് ഇന്‍ ദ ആന്‍ഡിസ്- ല്‍ കാണാം. ഫുജിമോറി ഭരണവുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ്‌ അദ്ദേഹം 1993ല്‍ പെറു പൗരത്വം ഉപേക്ഷിക്കുന്നതും സ്പാനിഷ് പൌരത്വം സ്വീകരിക്കുന്നതും. യോസയുടെ മാസ്റ്റര്‍പീസെന്നു കണക്കാക്കപ്പെടുന്ന ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് പശ്ചാത്തലമാക്കുന്നത് ഗ്വാടിമാലയാണ്. പെറുവിനു വെളിയില്‍ പശ്ചാത്തലമാക്കിയ പുസ്തകങ്ങള്‍ വേറെയും അദ്ദേഹം എഴുതുന്നുണ്ട്. ദ വേ റ്റു പാരഡൈസ് , താഹിതിയില്‍ നിന്നുള്ള പോള്‍ ഗോഗനെ കേന്ദ്രകഥാപാത്രമാക്കിയപ്പോള്‍, ദ ഡ്രീം ഓഫ് ദ കെല്‍റ്റ്’ റോജര്‍ കേയ്സ്മെന്റ് എന്ന ഐറിഷ് രക്തസാക്ഷിയുടെ കഥ പറഞ്ഞു.

 

യോസ – ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍

ചരിത്ര നോവലിന്റെ തട്ടകത്തിലേക്കുള്ള യോസയുടെ അന്വേഷണങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രക്ഷപ്പെടലോ, നിഗൂഡ സൗന്ദര്യവല്കരണമോ, ഗൃഹാതുരതയില്‍ അഭിരമിക്കലോ അല്ല. മറിച്ച് അവ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ, ദാര്‍ശനിക തലത്തിലെ സങ്കീര്‍ണ്ണതകള്‍ തന്നെയാണ് ആവാഹിക്കുന്നത്. ഭൌമ വൈവിധ്യങ്ങളിലൂടെ, നൂറ്റാണ്ടുകളിലൂടെ, ആശയങ്ങളുടെ യുദ്ധഭൂമികളിലൂടെ, കടന്നു പോകുമ്പോഴും ഒടുവില്‍ അവ ഒരു ചോദ്യത്തിലേക്ക് പേര്‍ത്തും പേര്‍ത്തും എത്തിച്ചേരുന്നു: എങ്ങനെയാണു വ്യക്തികള്‍ ചരിത്രത്തിന്റെ, അധികാരത്തിന്റെ, വിശ്വാസങ്ങളുടെ ഭാരങ്ങളെ നേരിടുന്നത്? ദ സ്റ്റോറിടെല്ലര്‍  എന്ന നോവലില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ‘നാഗരീകകടന്നുകയറ്റങ്ങളെ നേരിടുന്ന മിച്ചിഗംഗ ആദിമ വിഭാഗത്തെ സഹാനുഭൂതിയോടെ അവതരിപ്പിക്കുമ്പോള്‍, വടക്കു കിഴക്കന്‍ ബ്രസീലില്‍ പത്തൊമ്പതാം നൂറ്റാണ്ടാന്ത്യത്തില്‍ അരങ്ങേറിയ കാനുഡോസ് വിപ്ലവത്തെ പശ്ചാത്തലമാക്കുന്ന ദ വാര്‍ റ്റു ദ എന്‍ഡ് ഓഫ് ദ വേള്‍ഡ് എന്ന ബ്രഹ്മാണ്ഡ നോവലില്‍ വിപ്ലവം, അടിച്ചമര്‍ത്തല്‍ എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളുടെ ധാര്‍മ്മിക ചാഞ്ചാട്ടങ്ങളും പാപ്പരത്തങ്ങളും പക്ഷം പിടിക്കാതെ ആവിഷ്കരിക്കുന്നു. ദ ഡ്രീം ഓഫ് ദ കെല്‍റ്റ്  - കൊളോണിയലിസം, ഐറിഷ് ദേശീയത, തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ വ്യാപരിക്കുകയും ആത്മബോധം, രക്തസാക്ഷിത്തം തുടങ്ങിയ വലിയ പ്രമേയങ്ങളിലെ ഉള്‍പ്പിരിവുകള്‍ പരിശോധിക്കുകയും ചെയ്യുന്നു: “നായകന്‍? രാജ്യദ്രോഹി? എനിക്കറിയില്ല. എനിക്ക് സ്വാതന്ത്ര്യം മാത്രമാണ് വേണ്ടിയിരുന്നത്” എന്ന കേയ്സ്മെന്റിന്റെ വിലാപം, നോവലിന്റെ മര്‍മ്മത്തില്‍ അടങ്ങിയ സങ്കീര്‍ണ്ണതകള്‍ പ്രതിഫലിപ്പിക്കുന്നു. ദ ഡിസ്ക്രീറ്റ് ഹീറോ, അഴിമതിയില്‍ മുങ്ങിക്കുളിച്ച സമകാലിക പെറൂവിയന്‍ സാഹചര്യങ്ങളില്‍ നൈതിക ബോധത്താല്‍ പ്രചോദിതമായ ചെറുത്തുനില്‍പ്പ്‌ എന്ന വിഷയത്തെ എല്ലാ വശങ്ങളില്‍ നിന്നും പരിശോധിക്കുന്നു. കാല്‍പ്പനിക ഉദാത്തവല്‍ക്കരണത്തിലെക്കോ അതിന്റെ എതിരറ്റമായ സിനിസിസത്തിലെക്കോ കൂപ്പു കുത്താതെ, മാനവികമായ സങ്കീര്‍ണ്ണതകള്‍ ഉള്‍കൊള്ളുന്ന ശക്തിയായി ചരിത്രഗതിയെ നിരീക്ഷിക്കുക എന്നതാണ് യോസയുടെ രീതി– ഇവിടെ ഒരു ദര്‍ശനവും വിമര്‍ശനാതീതമല്ല, അന്തസ്സ് തിരിച്ചുപിടിക്കാന്‍ വ്യക്തികള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം മൌനമോ, ഏറ്റുമുട്ടലോ, പ്രവാസമോ, അതുമല്ലെങ്കില്‍ രക്തസാക്ഷിത്തമോ ആയിത്തീരുകയും ചെയ്യാം.

 

യോസ – കാമനയുടെ എഴുത്തുകാരന്‍  

അധികാരം, ചരിത്രം എന്നിവ പോലെ യോസയുടെ കൃതികളില്‍ കണ്ടെത്താവുന്ന അതിശക്തമായ മറ്റൊരു ‘കോര്‍ത്തിണക്കല്‍ പ്രമേയധാര’ (unifying theme) എറോടിസിസത്തിന്റെതാണ്. ‘ആടിന്റെ വിരുന്നില്‍ ഉറാനിയ നേരിടുന്ന ട്രോമയുടെ പ്രഭവം, ഏകാധിപതി ട്രുഹിയോ തന്നെ വേട്ടയാടുന്ന പൌരുഷ നഷ്ടത്തിന്റെ അപകര്‍ഷത്തിനെതിരെ ലൈംഗികതയെ അധികാരപ്രമത്തതയുടെ വികല പ്രകടന വേദി (sex as theatre and domination) ആക്കി മാറ്റുന്നതാണ്. ദ ബാഡ് ഗേള്‍  എന്ന കൃതിയില്‍, ലൈംഗിക ആകര്‍ഷണം എന്നത് വിധേയത്വം, ആത്മ നശീകരണം, തന്റെ തന്നെ ആത്മാവിന്റ പാതിയായവന്റെ നശീകരണം എന്നിങ്ങനെ സാഡോ – മാസോക്കിസ്റ്റ് സ്വഭാവം ആര്ജ്ജിക്കുന്നു. അസ്ഥിത്വപരമായ നശീകരണ ഹേതു എന്ന Bad Girl സാഹചര്യത്തില്‍ നിന്ന് ഏറെ ദൂരെയാണ് ഇന്‍ പ്രേയ്സ് ഓഫ് ദ സ്റ്റെപ്മദര്‍, അതിന്റെ തന്നെ തുടര്‍ച്ചയായ ദ നോട്ബുക്സ് ഓഫ് ഡോണ്‍ റിഗോബെര്‍തോ എന്നിവ. ഇവിടെ അത് ശാരീരികം മാത്രമല്ല, മറിച്ച് കലാവിഷ്കാരം തന്നെയാണ്. ആസക്തിയെ കുറ്റവിമുക്തമാക്കുന്ന, നിഷ്കളങ്കതയും പ്രലോഭനവും പരസ്പരം വെച്ചുമാറുന്ന ധാര്‍മ്മിക സങ്കീര്‍ണ്ണത Stepmother-ല്‍ കാണാം. ഡയറി കുറിപ്പുകള്‍, കത്തുകള്‍, ഫാന്റസികള്‍ എന്നിങ്ങനെ കാമനാ വര്‍ണ്ണനകള്‍ നിറഞ്ഞുനില്‍ക്കുന്ന Don Rigoberto യില്‍ ലൈംഗികത അതിന്റെതന്നെ ലോകം പണിയുകയും ആത്മസംസ്ഥാപനമെന്നത് ഐന്ദ്രിയാഘോഷങ്ങളും കലാസൃഷ്ടിയും തന്നെയായി പരിണമിക്കുകയും ചെയ്യുന്നു. കാമനയെ സൌന്ദര്യാത്മക സമീപനത്തിലൂടെ ഉദാത്താനുഭവമാക്കുന്നതിലും, വിലക്കപ്പെട്ട ഇടങ്ങളിലേക്ക് കടക്കുമ്പോള്‍ പോലും ധൈഷണിക ഔന്നത്യമുള്ള കേളിയായും സൌന്ദര്യാരാധനയായും വൈയക്തിക സ്വാതന്ത്ര്യത്തിന്റെ ആഘോഷമായും അതിനെ മാറ്റുന്നതിലും അതിനോട് ചേര്‍ത്തു പറയുക പതിവുള്ള അശ്ലീലതയുടെ അംശത്തെ തിരസ്കരിക്കുന്നതിലും യോസയുടെ സമീപനം സാഫോയെ അനുസ്മരിപ്പിക്കുന്നു. എന്നിരിക്കിലും, എറോടിസിസത്തെ നശീകരണ ശക്തിയായി കാണുന്ന ‘The Bad Girl’ ലെ നിഹിലിസ്റ്റിക് സമീപനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മുന്‍ കൃതികള്‍ എന്ന് കാണാം. അതെ സമയം കാമനയുടെ പ്രമേയ പരിചരണത്തില്‍ ആദ്യ നോവലുകളില്‍ പ്രകടമായ പുരുഷ കേന്ദ്രിത അവസ്ഥ Bad Girl’ മറികടക്കുന്നുണ്ട്. ഇവിടെ റിക്കാര്‍ഡോ സുമോകൂര്‍ഷ്യോ കര്തൃത്വ രഹിതനാണ്. ലില്ലിയാണ് അവളുടെ വ്യത്യസ്ത പരകായങ്ങളിലൂടെ കാമനയുടെ നരകയാനങ്ങളില്‍ സ്വയം ഒടുങ്ങുന്നതും അയാളെ ഒടുക്കുന്നതും.  

വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും എഴുത്തിന്റെ പ്രചോദനവും പ്രമേയ പരിഗണനകളും ആയിത്തീരുക എന്നത് അന്ത്യം വരെയും യോസയുടെ ജീവിതത്തില്‍ കാണാനാകും. 1964ല്‍ ഹൂലിയ ഓര്‍കീദിയുമായി പിരിഞ്ഞ ശേഷം തൊട്ടടുത്ത വര്‍ഷം കസിന്‍ പാട്രിഷ്യയുമായി  നടത്തിയ വിവാഹബന്ധം അരനൂറ്റാണ്ടു പിന്നിട്ട് 2015 ല്‍ ഇസബെല്‍ പ്രസ് ലറെ വിവാഹം ചെയ്യുംവരെ നിലനിന്നു. പ്രസ്തുത വിവാഹം ഗോസ്സിപ്പ് മാഗസിനുകള്‍ കൊണ്ടാടിയ വിധമാണ് The Neighbourhood രചനയുടെ പ്രചോദനം. 2022ല്‍ ഇസബെലുമായി പിരിഞ്ഞ യോസ, പാട്രീഷ്യയുമായി വീണ്ടും രഞ്ജിപ്പിലെത്തി. അവസാന പുസ്തകം (I Give You My Silence) അദ്ദേഹം അവര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നതും. പാട്രീഷ്യ, മകള്‍ മോര്‍ഗാന, ആണ്മക്കള്‍ അല്‍വാരോ, ഗോണ്‍സാലോ എന്നിവരാണ്‌ മരണ വേളയിലും കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കുടുംബം. 

(ഫസല്‍ റഹ്മാന്‍)


The Books referenced:

 

A Fish in the Water.

The Time of the Hero

Aunt Julia and the Script-writer

Conversations in the Cathedral

The Feast of the Goat

The Way to Paradise

The Dream of the Celt

Death in the Andes

The War to the End of the World

The Discreet Hero

The Storyteller

The Bad Girl

In Praise of the Stepmother

The Notebooks of Don Rigoberto

The Neighbourhood

I Give You My Silence

 

 

Authors mentioned:

Julio Cortazar (ഹൂലിയോ കോര്‍ത്തസാര്‍)

Carlos Fuentes (കാര്‍ലോസ് ഫ്യൂയെന്തസ്)

Gabrieal Garcia Marquez (ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ്)