Featured Post

Showing posts with label East African Literature. Show all posts
Showing posts with label East African Literature. Show all posts

Saturday, October 25, 2025

Ngũgĩ wa Thiong'o - A Tribute

 

ങ്ഗൂഗി വാ തിയോങ്ഗോ: കലയും കാലവും കലാപവും.’- ഫസല്‍ റഹ്മാന്‍

https://www.youtube.com/watch?v=v8H167Dc8M0


1938ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ കെനിയയിലെ ലിമൂറുവില്‍ കികുയു വംശീയ വിഭാഗത്തില്‍ ‘ജയിംസ് ങ്ഗൂഗി’ എന്ന മാമോദീസ പേരോടെ ജനിച്ച ങ്ഗൂഗി വാ തിയോങ്ഓസ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്ന മോ മോ കലാപത്തില്‍ പങ്കെടുത്തു കൊടിയ പീഡനങ്ങളും രക്തസാക്ഷിത്തവും വരെ സഹിച്ച കുടുംബ പാരമ്പര്യത്തിന്റെ അവകാശിയായിരുന്നു. ഉഗാണ്ടയിലെ മകരേരെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന നാളുകളികലാണ് അദ്ദേഹം എഴുത്തിന്റെ വഴിയിലേക്ക് തിരിയുന്നത്. 1962ല്‍ മകരേരെയില്‍ സംഘടിപ്പിക്കപ്പെട്ട ആഫ്രിക്കന്‍ എഴുത്തുകാരുടെ സമ്മേളനത്തില്‍ അദ്ദേഹം എഴുതിയ ആദ്യ നാടകംThe Black Hermit അവതരിപ്പിച്ചതും അവിടെവെച്ചുതന്നെ ആദ്യ കാല നോവലുകളുടെ കയ്യെഴുത്തുപ്രതി സാക്ഷാല്‍ ചിനുവ അച്ചബെക്ക് കൈമാറാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരവായി. അച്ചബെയുടെ മുഖവുരയോടെ 1962-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഹെയ്ന്‍മാന്‍ ആഫ്രിക്കന്‍ സിരീസിലെ ആദ്യ കൃതികളുടെ കൂട്ടത്തില്‍ അവ ഇടം പിടിച്ചു. എണ്‍പത്തിയേഴാം വയസ്സില്‍ ഇക്കഴിഞ്ഞ മേയ് 28നു അദ്ദേഹം അന്തരിക്കുമ്പോള്‍, കെനിയ പോലൊരു കൊളോണിയല്‍/ പോസ്റ്റ്‌കൊളോണിയല്‍ ദേശത്തെ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ ഉത്തുംഗത്തില്‍ എത്തിക്കുകയും ലോകസാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തുകയും ചെയ്ത ഏറ്റവും വലിയ പ്രതിഭയാണ് കടന്നു പോകുന്നത്.

യൂറോപ്പല്ല ലോകത്തിന്റെ കേന്ദ്രമെന്ന് കാണിച്ചു കൊടുക്കുക എന്നത് കൂടി ലക്ഷ്യമാക്കിയിരുന്ന ഒരാള്‍ എന്ന നിലയില്‍ കെനിയ കറുത്തവന്റെതാണ് എന്നും കൊളോണിയലിസം ആഫ്രിക്കയുടെ സ്വയംഭോഗമല്ലമറിച്ച് ബലാല്‍ക്കാരവും ഒരു കുറ്റകൃത്യവും ആണെന്നും തദ്ദേശീയമായ സംസ്കൃതികളെ തകര്‍ത്തുകൊണ്ടാണ് കൊളോണിയല്‍ സംസ്കൃതിയും നിര്‍മ്മിത ചരിത്രവും സ്ഥാപിതമായത് എന്നുമുള്ള തിരിച്ചറിവായിരുന്നു ങ്ഗൂഗിയുടെ കരുത്ത്. ആഫ്രിക്കയും ഏഷ്യയും ലാറ്റിന്‍ അമേരിക്കയും സാംസ്കാരിക ലോകത്തിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നു വന്ന പുതിയ കാലത്തിന്റെ പ്രവാചകനായി ഫ്രാന്‍സ് ഫാനന്‍ നിലക്കൊണ്ടു. എന്നാല്‍ ഇംഗ്ലീഷ് വിധേയത്വത്തിന്റെ കാര്യത്തില്‍ ഈ മാറ്റങ്ങളൊന്നും അക്കാദമിക് ലോകത്ത് ഒരു അനുരണനവും സൃഷ്ടിച്ചില്ല എന്ന് നെയ്റോബി യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നുണ്ടായ അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം മനസ്സിലാക്കി. എഴുത്തിന്റെ ഭാഷ ഏതാവണം എന്ന കാര്യത്തില്‍ ഒരു പുതിയ തിരിച്ചറിവിലേക്ക് അദ്ദേഹം നീങ്ങുന്നത്‌ അങ്ങനെയാണ്. ആദ്യമൊക്കെ ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയ അദ്ദേഹം, കൊളോണിയല്‍ ഭാരം കയ്യൊഴിയാന്‍ മനസ്സുകളെ കൂടി കോളണിമുക്തമാക്കേണ്ടതുണ്ട് എന്നും അതിനു ഭാഷാപരമായ കൊളോണിയല്‍ പാരമ്പര്യത്തെ കൂടി കയ്യൊഴിക്കേണ്ടതുണ്ട് എന്നുമുള്ള നിലപാടില്‍ പില്‍ക്കാലത്ത് ഗികുയു ഭാഷയില്‍ എഴുതിയശേഷം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക എന്ന രീതി സ്വീകരിച്ചു. അതുവരെ സ്റ്റാറ്റസ് സിംബല്‍ പോലെ അന്താരാഷ്‌ട്ര വേദികളില്‍ എടുത്തുകാട്ടിയിരുന്ന എഴുത്തുകാരന്‍ അതോടെ അധികൃതര്‍ക്ക് അനഭിമതനായി.  ഇത് ഭാഷയുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ങ്ഗൂഗിയുടെ നിലപാടിന് കൃത്യമായ സാധൂകരണവുമായിരുന്നു. കൊള്ളേണ്ടിടത്തു കൊള്ളും വരെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഭരണകൂടങ്ങള്‍ക്ക് പ്രിയങ്കരരാണ്.

Weep Not, Child (1964), The River Between (1965), A Grain of Wheat (1967) എന്നീ മൂന്നു നോവലുകളെയും ചേര്‍ത്ത് ങ്ഗൂഗിയുടെ ആദ്യ നോവല്‍ ത്രയം എന്ന് വിളിക്കുന്നു........ 

https://www.fazalrahman.com/essays/article/ngg-wa-thiongo-a-tribute


Wednesday, September 17, 2025

Coming to Birth by Marjorie Oludhe Macgoye

 പിറവിയായി വിമോചനവും സ്വാതന്ത്ര്യവും




ജനം കൊണ്ട് ബ്രിട്ടീഷുകാരിയായ മാര്‍ജോറി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ മെഷിനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെനിയയില്‍ എത്തിയതെങ്കിലും മനസ്സുകൊണ്ട് കെനിയക്കാരിയായി മാറുകയായിരുന്നു. ലുവോ മെഡിക്കല്‍ ഓഫീസര്‍ ഡാനിയല്‍ ഒലൂദേ മക്‌ഗോയെയെ വിവാഹം കഴിച്ച മാര്‍ജോറി, 1963ല്‍ കെനിയ സ്വതന്ത്ര റിപ്പബ്ലിക് ആയതോടെ അവിടത്തെ പൌരത്വം നേടി. ജന്മം കൊണ്ടല്ലാതെ സ്വന്തം തെരഞ്ഞെടുപ്പിലൂടെ കെനിയക്കാരിയായിത്തീര്‍ന്ന എഴുത്തുകാരിയെന്ന നിലയില്‍ ആഫ്രിക്കന്‍ സാഹിത്യത്തിലെ നിയാമക കള്ളികളില്‍ അവരുടെ അംഗത്വം പ്രശ്നമുള്ളതാണ്. പൊതുവേ കികുയു ആധിപത്യമുള്ള കെനിയന്‍ സാഹിത്യത്തില്‍ ലുവോ സമൂഹവുമായുള്ള ആത്മൈക്യം അവരെ വേറിട്ടൊരു പാന്ഥാവിന്റെ അഗ്രഗാമിയായി കണക്കാക്കാന്‍ പര്യാപ്തമാക്കി. ങ്ഗൂഗി വാ തിയോങ്ഗോഗ്രേസ് ഒഗോട്ട്ഒകൊറ്റ് പിബിറ്റെക് തുടങ്ങിയ കെനിയന്‍ സാഹിത്യത്തിലെ അതികായന്മാരുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കാനും ‘കെനിയന്‍ സാഹിത്യത്തിന്റെ ‘മാതൃ സ്വരൂപവും മഹദ് സാന്നിധ്യവും’ ‘ദേശീയ സമ്പത്തും’ (‘the mother or grandmother figure—even the “doyenne”—of the country’s literature’.. national treasure”   qtd by J. Roger Kurtz in ‘Afterword’ ) ആയി അംഗീകാരം നേടാനും അവര്‍ക്കു കഴിഞ്ഞു. കെനിയന്‍ സമൂഹത്തിലെ ഒരു ഗണ്യവിഭാഗം തന്നെയായ വെള്ളക്കാരന്റെ പ്രിവിലേജ് ഉപയോഗിച്ച് കാരെന്‍ ബ്ലിക്സനെയോ (Karen Blixen- ‘Out of Africa’), എല്‍സ്പെത് ഹക്സ് ലി (Elspeth Huxley- ‘The Flame Trees of Thika’ etc.)യെയോ പോലെ കൊളോണിയല്‍ ഡയസ്‌പോറ മനോനിലയുടെ സാഹിത്യം രചിക്കാന്‍ ശ്രമിക്കുന്നില്ലമക്‌ഗോയെ. പരിവര്‍ത്തനപ്പെടുന്ന നാട്ടിലെ മനുഷ്യര്‍വിശേഷിച്ചും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ആവിഷ്കരിക്കുകയെന്നതാണ് കൊളോണിയല്‍ - പോസ്റ്റ്‌കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ അവരെ പ്രചോദിപ്പിക്കുന്ന അന്വേഷണം. ചലനംപലായനംസാമൂഹിക പരിവര്‍ത്തനം എന്നിവ മനുഷ്യ സംസ്കാരത്തിന്റെ നിതാന്ത സ്വഭാവമാണ് എന്ന് അവര്‍ കരുതുന്നു. ജനിച്ചുവളര്‍ന്ന തൊഴിലാളി വര്‍ഗ്ഗ പാരമ്പര്യം, വിദ്യാഭ്യാസത്തിന്റെ വിമോചക ശക്തിയെ കുറിച്ചുള്ള സ്വാനുഭവ ബോധ്യംസാമൂഹികപ്രതിബദ്ധമായ കൃസ്തീയ സങ്കല്പം എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു എന്ന് റോജര്‍ കുര്‍ട്ട്സ് നിരീക്ഷിക്കുന്നു.

കൊളോണിയല്‍ ഭരണത്തില്‍ നിന്ന് പുറത്തു കടക്കുന്ന ദേശത്തിന്റെ ചരിത്രവും പുരുഷാധിപത്യത്തില്‍ നിന്നു പുറത്തുകടക്കുകയും കര്‍തൃത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ചുവടു വെക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മുതിര്‍ന്നു വരവും ഒരേ സമയത്തു പരസ്പരം ഇഴകോര്‍ക്കുന്ന ‘പിറവിയായി സങ്കല്‍പ്പിക്കപ്പെട്ടു രചിക്കപ്പെട്ട നോവലാണ്‌ മക്ഗോയെയുടെ ‘Coming to Birth.’ പുസ്തകത്തിന്റെ ടെക്സ്റ്റില്‍ അനുബന്ധങ്ങളായി ചേര്‍ത്തിട്ടുള്ള റോജര്‍ കുര്‍ട്ട്സ് (Afterword by J. Roger Kurtz) എഴുതിയ മുന്‍ സൂചിത ലേഖനവുംഴാങ് ഹേയുടെ ചരിത്ര പശ്ചാത്തല ലേഖനവും (Historical Context by Jean Hay) അനിവാര്യ വായനകള്‍ ആയിത്തീരുന്നത് ദേശ ചരിത്രവും ഫിക് ഷനും അതീവ ഇഴയടുപ്പത്തോടെ ബന്ധിതമായിരിക്കുന്ന നോവലിന്റെ പ്രകൃതം കൊണ്ടാണ്. പതിനാറുകാരിയായ പോളിന പശ്ചിമ കെനിയയിലെ തന്റെ ഗ്രാമം വിട്ടു ട്രെയിന്‍ മാര്‍ഗ്ഗം നൈറോബിയിലേക്ക് പോകുന്നത് അവിടെ വ്യവസായിക തൊഴിലാളിയും തന്റെ ഭര്‍ത്താവുമായ ഇരുപത്തിമൂന്നുകാരന്‍ മാര്‍ട്ടിനോടു ചേരാന്‍ വേണ്ടിയാണ്. കാലം 1956. മോമോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഏര്‍പ്പെടുത്തിയ എമര്‍ജന്‍സിയുടെയും കിരാതമായ അടിച്ചമര്‍ത്തലിന്റെയും നാളുകള്‍. ഗര്‍ഭിണിയായ കൌമാരക്കാരി തനിക്കൊരു പിടിപാടുമില്ലാത്ത മഹാനഗരത്തിലെത്തുമ്പോള്‍ തീര്‍ത്തും പകച്ചു പോകുന്നുണ്ട്. നഗരജീവിതത്തെ കുറിച്ചോതീരെ കുറഞ്ഞ കാലം കൂടെയുണ്ടായിരുന്ന ഭര്‍ത്താവുമൊത്ത്‌ കഴിഞ്ഞ അനുഭവം മാത്രമുള്ളത് കൊണ്ട് വൈവാഹിക/ കുടുംബ ജീവിതത്തെ കുറിച്ചോ ഭര്‍ത്താവിന്റെ പ്രകൃതത്തെ കുറിച്ചോ ..................

https://www.fazalrahman.com/essays/article/coming-to-birth-by-marjorie-oludhe-macgoye

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – വോള്യം -1

പേജ് 231 – 238

To purchase: contact ph.no:  8086126024)

 

 

Thursday, August 14, 2025

Theft by Abdulrazak Gurnah

 ഗുര്‍നാ കൃതികളിലെ ദിശാമാറ്റം




(നോബല്‍ പുരസ്കാര ലബ്ധിക്കു ശേഷം അബ്ദുല്‍ റസാഖ് ഗുര്‍നായുടെതായി പുറത്തിറങ്ങിയ ആദ്യനോവല്‍ ‘Theft’ എന്ന കൃതിയെ കുറിച്ച്. ഗുര്‍നാ കൃതികളിലെ പ്രമേയ പരവും ശൈലീപരവുമായ ദിശാമാറ്റത്തെ അടയാളപ്പെടുത്തുന്ന നോവല്‍, പോസ്റ്റ്‌കൊളോണിയല്‍, ഹിസ്റ്റോറിക്കല്‍ ഫിക് ഷന്‍ പരിമിതികള്‍ക്കപ്പുറം ആഫ്രിക്കന്‍ സാഹിത്യത്തിലെ തന്നെ പുതിയ കാലത്തിന്റെ നാന്ദിയാണ്.)


2021ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ടാന്‍സാനിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍നക്ക് നല്‍കുമ്പോള്‍ പുരസ്കാര സമിതി എടുത്തു പറഞ്ഞത് “കൊളോണിയലിസത്തിന്റെ ആഘാതങ്ങളെയും സംസ്കാരങ്ങള്‍ക്കും വന്‍കരകള്‍ക്കും ഇടയില്‍ പെട്ടുപോകുന്ന അഭയാര്‍ഥിയുടെ വിധിയെയും അനുതാപപൂര്‍ണ്ണവും വിട്ടുവീഴ്ചയില്ലാതെയും നിരീക്ഷിക്കുന്നതില്‍” അദ്ദേഹത്തിനുള്ള പാടവമായിരുന്നു. ഗുര്‍നായുടെ അന്നുവരെയുള്ള പത്തു നോവലുകളും ഇതര രചനകളും ഈ വിശാലമായ നിര്‍വ്വചനത്തോട് ചേര്‍ന്നു പോകുന്നവ തന്നെയായിരുന്നു എന്നത് വ്യക്തവുമാണ്. എന്നാല്‍, നോബല്‍ പുരസ്കാരത്തെ തുടര്‍ന്നുണ്ടായ സാഹിതീയ, സാംസ്കാരിക സമ്പര്‍ക്കങ്ങളുടെ തിരക്ക് തനിക്കേറെ പ്രിയപ്പെട്ട ഫിക് ഷന്‍ രചനയില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തിയതിനെ കുറിച്ച് പില്‍ക്കാലം പലപ്പോഴും അദ്ദേഹം പറയുകയുണ്ടായി. നാലുവര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന പുതിയ നോവല്‍ ‘Theft’ പക്ഷെ, ആ ഇടവേള വലിയൊരു കുതിച്ചു ചാട്ടത്തിലേക്ക്, അഥവാ വികാസത്തിലെക്കു തന്നെ, വഴിതെളിയിച്ചു എന്ന് കരുതാന്‍ ന്യായം നല്‍കുന്നതാണ്.

നോബേല്‍ പുരസ്കാര ലബ്ധിക്കു ശേഷം നല്‍കിയ ഒരഭിമുഖത്തില്‍, പതിമൂന്നാം വയസ്സില്‍ ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിന’ വായിച്ചതിന്റെ വൈകാരികാനുഭാവത്തെ കുറിച്ച് അബ്ദുല്‍ റസാഖ് ഗുര്‍ന എടുത്തു പറയുകയുണ്ടായി. ഈ ഓര്‍മ്മയെ നേരിട്ടു ബന്ധപ്പെടുത്താവുന്ന പാത്രസൃഷ്ടിയാണ് പോയ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലെ ടാന്‍സാനിയ പശ്ചാത്തലമാക്കി ഗുര്‍ന എഴുതിയ പുതിയ  Theft (2025) എന്ന നോവലിലെ മുഖ്യ കഥാപാത്രമായ റയായുടെ പാത്രസൃഷ്ടി.

കഥാപാത്രങ്ങളും പ്രമേയ ധ്വനികളും

........................

https://www.fazalrahman.com/essays/article/theft-by-abdulrazak-gurnah

Saturday, May 24, 2025

The Promised Land by Grace Ogot

        വാഗ്ദത്ത ഭൂമിയിലെ സര്‍പ്പസാന്നിധ്യം.




കെനിയന്‍ സാഹിത്യത്തിന്റെ മാതാവ് എന്ന അപരനാമമുള്ള ഗ്രേസ് ഒഗോട്ട്, ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള അതികായരുടെ സമകാലികയും കെനിയയില്‍ നിന്ന് മികച്ച സാഹിത്യമുണ്ടാകുമെന്നു ലോകത്തെ കാണിച്ചു കൊടുത്തവരില്‍ മുന്‍നിരക്കാരിയുമാണ്. 1962ല്‍ സംഘടിപ്പിക്കപ്പെട്ട ആഫ്രിക്കന്‍ സാഹിത്യ സംഗമത്തില്‍ ഈസ്റ്റ് ആഫ്രിക്കയെ പ്രതിനിധാനം ചെയ്ത ഏകവ്യക്തി താനായിരുന്നു എന്നതാണ് തന്റെ തന്റെ പാരമ്പര്യത്തിന്റെ കഥകള്‍ പറഞ്ഞുതുടങ്ങാന്‍ അവര്‍ക്ക് പ്രചോദനമായത്. തൊട്ടടുത്ത വര്‍ഷം ബ്ലാക്ക് ഓര്‍ഫിയൂസ് ജേണലില്‍ ‘A Year of Sacrifice’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ച ഒഗോട്ടിന്റെ വിഖ്യാത നോവല്‍ The Promised Land 1966-ല്‍ പുറത്തിറങ്ങിയപ്പോള്‍, അതേ ദശകത്തില്‍ തന്നെ അവരുടെ ‘Land Without Thunder’ (1968)  എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. 1964-ല്‍ ആണ് കെനിയന്‍ സാഹിത്യത്തിലെ ആദ്യ സുപ്രധാന നോവല്‍ Weep Not, Child (ങ്ഗൂഗി വാ തിയോങ്ഗോ) പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് പ്രസക്തമാണ്. ഒഗോട്ടിന്റെ രചനകളുടെ പ്രധാന ശ്രദ്ധാകേന്ദ്രം സ്വന്തം ജീവിത സാഹചര്യങ്ങളുടെ കൂടി ഭൂമികയായ ലുവോ സമൂഹമാണ്. കെനിയ, ടാന്‍സാനിയ സംഗമ പ്രദേശങ്ങളിലായി അധിവസിക്കുന്ന ക്രിസ്തീയ - പാഗന്‍ വിശ്വാസ ക്രമങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഈ സമൂഹം ആധുനികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിക്കുന്ന, ഒപ്പം അവയുടെ സംഘര്‍ഷങ്ങള്‍ നേരിടുന്ന ജീവിത രീതി പിന്തുടര്‍ന്നു. ആധുനിക വൈദ്യ ശാസ്ത്രത്തെ അനിവാര്യ ഘട്ടങ്ങളില്‍ ആശ്രയിക്കുമ്പോഴും പഴയ മാന്ത്രിക – നാട്ടു ചികിത്സാ രീതികള്‍ മുറുകെ പിടിക്കുന്ന രീതി ഇതിന്റെ ഭാഗമാണ്. ലിംഗ നീതിയിലും പരമ്പരാഗത മൂല്യങ്ങള്‍ പിന്തുടരുന്ന രീതിയിലും കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണം സ്ത്രീയുടെ ബാധ്യതയായി കണക്കാക്കുന്ന പുരുഷാധിപത്യ ക്രമത്തെ അവര്‍ ക്രിസ്തീയ ക്രമവുമായി കണ്ണി ചേര്‍ത്തു. ഇതേ മൂല്യ വ്യവസ്ഥയെ പിന്‍പറ്റുന്ന ഒഗോട്ടിന്റെ സമീപനം സ്ത്രീപക്ഷ വിമര്‍ശകരില്‍ അവരെ കുറിച്ചു ഭിന്ന സ്വരങ്ങള്‍ക്കു കാരണമായതും സ്വാഭാവികം. ലുവോ നാടോടി കഥാ സമ്പ്രദായവും പുരാണങ്ങളും വാമൊഴി പാരമ്പര്യവും വേണ്ടുവോളം ഉപയോഗപ്പെടുത്തന്ന ഒഗോട്ടിന്റെ രചനകളില്‍ കോളനി പൂര്‍വ്വ ഈസ്റ്റ് ആഫ്രിക്കന്‍ സാമൂഹികാവസ്ഥയുടെ ശക്തമായ പ്രതിഫലനത്തോടൊപ്പം ഗോത്ര വിദ്വേഷങ്ങള്‍, ഭൌതിക നേട്ടങ്ങള്‍ക്കായുള്ള മദമാത്സര്യങ്ങള്‍, ഭാര്യയുടെ കടമകള്‍ പോലുള്ള പരമ്പരാഗത സ്ത്രീ സങ്കല്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളും സാമാന്യ പ്രമേയങ്ങള്‍ ആയിത്തീരുന്നു.

 

ഒഗോട്ടിന്റെ ആദ്യ നോവല്‍ ‘വാഗ്ദത്ത ഭൂമി’, കെനിയയിലെ തങ്ങളുടെ പൂര്‍വ്വിക ഗ്രാമമായ ന്‍യാന്‍സാ പ്രദേശത്തു നിന്ന് ഫലഭൂയിഷ്ടമായ ഭൂമിയും സാമ്പത്തും തേടി ടാങ്കനിക്ക തടാകം കടന്ന് വടക്കന്‍ ടാന്‍സാനിയയിലെത്തുന്ന ലുവോ പ്രവാസി കുടുംബം നേരിടുന്ന ജീവിത സംഘര്‍ഷങ്ങളില്‍ കേന്ദ്രീകരിക്കുന്നു. അക്കാലത്ത് പതിവായിരുന്ന കുടിയേറ്റത്തിന്റെ ഭാഗമായി, കന്നി മണ്ണില്‍ നൂറുമേനി കാത്തു സ്ഥലത്തെത്തുന്ന ലുവോ ഗോത്രജരുടെ എല്ലാവരുടെയും സംരക്ഷകനും പിതൃ തുല്യനുമായ ഒകേച്ചിന്റെയും മാതൃ നിര്‍വ്വിശേഷമായ സ്നേഹത്തോടെ കൂടെയെത്തുന്ന അദ്ദേഹത്തിന്റെ ഭാര്യ  സൌന്ദര്യ ലക്ഷണമായ നീണ്ട കഴുത്തിന്റെ പേരില്‍ അതിഗ (‘ജിറാഫിനെ പോലെ നീണ്ട കഴുത്തുള്ളവള്‍’) എന്ന് വിളിപ്പേരുള്ള ന്‍യാബോറോയും ഉള്ളഴിഞ്ഞ സഹായത്തോടെ ഒചോലയും ഭാര്യ ന്‍യാപോളും അതില്‍ വിജയിക്കുന്നുമുണ്ട്. രണ്ടാം പ്രസവത്തിലെ ഇരട്ടകള്‍ ഉള്‍പ്പടെ മൂന്നു മക്കളും അളവറ്റ ധന-ധാന്യ-കാലി സമ്പത്തും ആര്‍ജ്ജിച്ച, കഠിനാധ്വാനവും ഉത്സാഹവും അടയാളപ്പെടുത്തിയ ഏതാനും വര്‍ഷങ്ങളുടെ സ്വപ്ന തുല്യമായ നേട്ടങ്ങള്‍ക്കു ശേഷം അശാനിപാതങ്ങള്‍ ഒന്നൊന്നായി ആരംഭിക്കുന്നത് പ്രദേശത്തെ ആദിമ ഗോത്രജനും കുടിയേറ്റക്കാരോട് കടുത്ത അസഹിഷ്ണുത ഉള്ളവനും നിഗൂഡതകള്‍ നിറഞ്ഞ പ്രകൃതക്കാരനും സര്‍പ്പങ്ങളുടെയും ദുരത്മാക്കളുടെ സഹാവാസിയും ദുര്മ്മുഖനുമായ വൃദ്ധന്‍ അയല്‍ക്കാരന്റെ ക്രോധത്തിന് ഒചോല ഇരയാകുന്നതോടെയാണ്. ഒചോല ഒരു നിഗൂഡമായ ത്വക് രോഗത്തിന് അടിപ്പെടുകയും ഒട്ടേറെ പാരമ്പര്യ/ മാന്ത്രിക വൈദ്യന്മാര്‍ പരാജയപ്പെടുകയും ചെയ്യുന്നതോടെ വെള്ളക്കാരന്റെ വൈദ്യം പോലും പരീക്ഷിക്കാന്‍ കുടുംബം തയ്യാറാകുന്നു. എന്നാല്‍, കൊടിയ ശാപത്തിനു മുന്നില്‍ അതും പരാജയപ്പെടുന്നത്, കടുത്ത നൈരാശ്യത്തിലേക്ക്‌ ഒചോലയെ എടുത്തെറിയുമ്പോഴാണ്‌ ഒരു രണ്ടാമൂഴം പരീക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പോടെ മുമ്പ് വിജയിക്കാന്‍ കഴിയാതെ പോയതുകൊണ്ട് പ്രതിഫലം പോലും വാങ്ങാതെ തിരികെ പോയിരുന്ന മഗുംഗു എന്ന അത്ഭുത സിദ്ധികളുള്ള പാരമ്പര്യ വൈദ്യന്‍ വീണ്ടുമെത്തുക. മരണ വക്ത്രത്തില്‍ നിന്ന് ഒചോലയെ രക്ഷിക്കുന്ന മഗുംഗു അന്ത്യശാസനം നല്‍കുന്നു: ഇനിയൊരു രാത്രി പോലും ഒചോല ശപിക്കപ്പെട്ട ഈ നാട്ടില്‍ ഉറങ്ങരുത്, ഉടന്‍ തന്റെ പൂര്‍വ്വികരുടെ മണ്ണിലേക്ക് തിരികെ പോകണം, എല്ലാം ഉപേക്ഷിച്ച്, ഒരു നിമിഷം പാഴാക്കാതെ. ഒട്ടും സ്വാഗതാര്‍ഹാമല്ലാത്ത ഈ അന്ത്യശാസനം നിറവേറ്റപ്പെടുക അതീവ ദുഃഖത്തോടെയും നിരാശതയോടെയുമാണ്. കുടുംബത്തില്‍ കുട്ടികളും ഒരംഗത്തെ പോലെത്തന്നെയായിരുന്ന കാവല്‍നായയും ഉള്‍പ്പടെ നേരിടേണ്ടി വന്ന മരണത്തിന്റെ വക്കോളം എത്തിയ ശാപത്തിന്റെ ദുരന്തങ്ങളില്‍ മനം മടുത്തു തിരിച്ചു പോകാന്‍ എപ്പോഴും ഒചോലയെ നിര്‍ബന്ധിക്കുമായിരുന്ന ന്‍യാപോളിനു പോലും നിറഞ്ഞ പത്തായങ്ങളും ധാന്യം നിറഞ്ഞ വയലുകളും സമൃദ്ധമായ കാലിസമ്പത്തും സമ്പന്ന ഗൃഹവും ഒരൊറ്റ ഞൊടികൊണ്ട് ഉപേക്ഷിച്ചു പോകുക എളുപ്പമായിരുന്നില്ല: “ഒചോലയുടെ ഉടല്‍ തീര്‍ച്ചയായും സീമിലേക്ക് തിരികെ പോവുകയായിരുന്നു. എന്നാല്‍ അയാളുടെ ആത്മാവ് എന്നുമെന്നും ടാങ്കനിക്കയിലെ വസതിയില്‍ നിലനില്‍ക്കും.” ജനിച്ചു വളര്‍ന്ന വീട് വിട്ടു പോകുന്ന ‘പൂര്‍വ്വികരുടെ നാട്’ എന്ന ആശയം കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്നതും ആയിരുന്നില്ല. നോവലന്ത്യത്തില്‍ രായ്ക്കുരാമാനം എല്ലാം പിറകില്‍ വിട്ടു പടിയിറങ്ങുമ്പോള്‍, എങ്കില്‍ പിന്നെ വൃദ്ധ പിതാവിന്റെ കേണുപറച്ചിലും കുടുംബാംഗങ്ങളുടെ എതിര്‍പ്പുമെല്ലാം അവഗണിച്ചു എന്തിനു വേണ്ടിയായിരുന്നു തന്റെ പലായനം തന്നെ എന്ന വ്യര്‍ത്ഥബോധം സ്വാഭാവികമായും ഒചോലയെയും ന്‍യാപോളിനെയും വേട്ടയാടുന്നുണ്ട്

 

കുടിയേറ്റക്കാരന്റെ മനശാസ്ത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് നോവലിസ്റ്റ്. കെനിയന്‍ സമൂഹത്തില്‍ ഭൂമിയുടെ മേലുള്ള അവകാശമെന്ന ശക്തമായ ആശയം ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള എഴുത്തുകാരും ഏറെ കൈകാര്യം ചെയ്തിട്ടുള്ളതാണ്‌. ഒചോലയെ പറഞ്ഞുകേട്ട സമ്പന്നതയുടെ കുടിയേറ്റത്തിന് വാഗ്ദത്ത ഭൂമിയിലേക്ക്‌ പ്രലോഭിപ്പിക്കുന്നത് അയല്‍വാസി ഒക്വോന്യോയുടെ വീട്ടില്‍ വിരുന്നിനെത്തുന്ന ടാങ്കനിക്കന്‍ കുടിയേറ്റക്കാരായ സ്വന്തം ഗോത്രക്കാരാണ്. “നിനക്ക് കൃഷിചെയ്യാനാവുന്നത്രയും ഏക്കറുകള്‍ നിനക്കെടുക്കാം. ന്‍യാന്‍സായിലെ ജീവിതത്തില്‍ അയാള്‍ മടുത്തു തുടങ്ങിയിരുന്നു, അവിടത്തെ തത്വദീക്ഷയില്ലാത്ത നികുതി പിരിവുകാര്‍, അല്‍പ്പന്മാരായ ഏകാധിപതികള്‍, അവിടത്തെ കലഹങ്ങള്‍. ഒരാള്‍ക്ക് നേടാനാവുന്ന പണം മുഴുവന്‍ സ്കൂള്‍ ഫീസ്‌, ഹോസ്പിറ്റല്‍ ഫീസ്‌, എന്നൊക്കെ ചിലവാകും. ഉപമൂപ്പന്മാര്‍ പതിവായി നിര്‍ബന്ധിത വേലയ്ക്കു ആളുകളെ പൊതു പദ്ധതികളില്‍ റിക്രൂട്ട് ചെയ്യും.” മറ്റൊരിടത്തെ വാഗ്ദത്ത ഭൂമിയെ പ്രണയിക്കാന്‍ ഏതൊരു കുടിയേറ്റക്കാരനും ഇതൊക്കെത്തന്നെ പതിവ് കാരണങ്ങള്‍. പിതാവ് വൃദ്ധനാണ് എന്നതോ സഹോദരന്‍ അബീറോ കൂടെക്കൂടെ നാട്ടില്‍ വരാനാവാത്ത വിധം പട്ടണത്തില്‍ ജോലി ചെയ്യുന്നവനാണ് എന്നതോ, ഇളംപ്രായക്കാരിയായ നവവധു ഭാര്യക്ക് കൂട്ടരേ ഉപേക്ഷിച്ചു പോകാന്‍ വയ്യ എന്നതോ ഒന്നും അയാളുടെ ആണ്‍പോരിമയെ പിന്തിരിപ്പിക്കുന്നില്ല. “ഈ നാടുവിട്ടുപോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? നമ്മുടെ പൂര്‍വ്വികര്‍ ഈ നാടിനു വേണ്ടി പൊരുതി മരിച്ചവരാണ്‌. നന്ദി (സുലു രാജമാതാവ്) ഈ താഴ്വരകളിലും മലകളിലും  ആണ് ജീവിച്ചത്, അവര്‍ താഴെയുള്ള നദികളില്‍ നിന്നാണ് ദാഹം തീര്‍ത്തത്.” അവള്‍ ഓര്‍മ്മിപ്പിക്കുന്നു: “എനിക്ക് അപരിചിതര്‍ക്കിടയില്‍ ജീവിക്കണ്ട.” എന്നാല്‍ ഒചോല പ്രഖ്യാപിക്കുന്നു: അത് തീരുമാനിച്ചു കഴിഞ്ഞു.” നോവലില്‍ ഉടനീളം കാണാവുന്ന പുരുഷാധിപത്യ മൂല്യക്രമവുമായി ഇതിനെ ചേര്‍ത്തുവെക്കാം. എന്നാല്‍ അമ്മയെ അടക്കിയ മണ്ണുവിട്ടുപോകുക അയാള്‍ക്കും എളുപ്പമല്ല. വാസ്തവത്തില്‍, പരമ്പരാഗത മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസമുണ്ട്‌ അയാള്‍ക്ക്. ആഴ്ചകളോളം ഒകേചിന്റെ അതിഥിയായി കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍, പരമ്പരാഗത രീതിയില്‍, പുല്ലുകൊണ്ട് മോതിരവളയമുണ്ടാക്കി അതിരിട്ടു സ്വന്തമാക്കുന്ന പുതിയ പുരയിടത്തില്‍ സ്വന്തമായി വീട് വെച്ച് മാറുമ്പോള്‍ ആദ്യ ദിനത്തില്‍ ഭര്‍ത്താവിന്റെ കൂടെ അന്തിയുറങ്ങാമെന്ന അതിഗയുടെ നിര്‍ദ്ദേശം ഭാര്യ മുന്നോട്ടു വെക്കുന്നത് അയാളെ ഞെട്ടിക്കുന്നത് അതുകൊണ്ടാണ്: “നാളെ രാത്രി, ശരി. പക്ഷെ ഇന്നില്ല... മറ്റൊരിടത്തേക്ക് പോയാല്‍ ആളുകള്‍ തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കണം എന്ന് ചിന്തിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നത് എന്താണ്? .. നമ്മുടെ പൂര്‍വ്വികരുടെ കണ്ണുകള്‍ നമ്മെ എല്ലായിടത്തും പിന്തുടരുന്നുണ്ട്.. ഗോത്രത്തിന്റെ വിധിവിലക്കുകള്‍ മറികടന്നാല്‍ ഒടുവില്‍ നീ ശിക്ഷിക്കപ്പെടും” സമൂഹത്തിന്റെ വിലക്കുകള്‍ മറികടക്കുന്നവരെ ശിക്ഷിക്കുന്നതില്‍ പൂര്‍വ്വികരുടെ കൈകള്‍ ഫാദര്‍ എല്ലിസിന്റെ ദൈവത്തിന്റെത് പോലെ കര്‍ക്കശക്കാരാണ് എന്ന് ന്‍യാപോളും കണ്ടെത്തുന്നു. പുരുഷാധിഷ്ടിത മൂല്യവിചാരത്തെ കുറിച്ച് നോവലിസ്റ്റിന്റെ സമീപനം മറ്റിടങ്ങളിലും അത്ര ഋജുവല്ല എന്ന് കാണാം. പലപ്പോഴും പ്രതിഷേധ മുദ്രകള്‍ കണ്ടെടുക്കാനാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. ‘വയലില്‍ കാര്യക്ഷമതയുള്ള, കള പറിച്ചു മാറ്റാന്‍ വേഗതയുള്ള, ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ വേണ്ട ഊഷരതയുള്ള, നന്നായി ബിയര്‍ വാറ്റാന്‍ കഴിയുന്ന’ എന്നൊക്കെ ന്‍യാപോളിന്റെ ഭാര്യാസഹജമായ ഗുണങ്ങള്‍ കണ്ടെത്തുന്ന ഒചോല പ്രതിനിധാനം ചെയ്യുന്ന മൂല്യ വിചാരം നാട്ടിലെ മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ ഇതര പുരുഷന്മാര്‍ക്ക് മുന്നില്‍ മുഖം മറക്കുകയും ഭര്‍ത്താവിനു സമ്പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്ന രീതിയിലും പ്രകടമാണ്. കൂടോത്രക്കാരന്‍ അയല്‍വാസിയുടെ ഭാര്യ അയാളെ പേടിച്ചു കഴിയുന്ന, ഹൃദയം തുറക്കാന്‍ ഒരു പെണ്‍സൗഹൃദം ആശിച്ചു കഴിയുന്ന നിസ്സഹായയാണ്: “അയാളെ കല്യാണം കഴിച്ച നാള്‍ മുതല്‍ ഒരു പേടിസ്വപ്നമാണ്, സര്‍പ്പങ്ങളും ദുരാത്മാക്കളും ആവേശിച്ച ഒരു വീട്ടില്‍ കഴിയേണ്ടി വരിക. വിവാഹം എന്നത് ഒരു ചൂതാട്ടമാണ്.”

 

അതെ, ഇതാണെന്റെ കാനാന്‍, ഇതാണെന്റെ ‘വാഗ്ദത്ത ഭൂമി’. ഇത് പോലെ മറ്റൊരിടം എനിക്കിനി ഉണ്ടാവില്ല” എന്ന് അത്യാഹ്ലാദത്തോടെ കണ്ണഞ്ചിക്കുന്ന ഭൂപകൃതിയുള്ള പുതുദേശത്തെ വരവേല്‍ക്കുന്ന  കുടിയേറ്റക്കാരന്റെ വീക്ഷണകോണ്‍ ഒചോലയിലൂടെ ആവിഷ്കരിക്കുമ്പോള്‍, സര്‍പ്പധാരിയായ ശത്രു കേവലം ഒരു സാത്താനിക സാന്നിധ്യം മാത്രമല്ല. കുടിയേറ്റത്തിന്റെ മറുവശം ഹ്രസ്വമെങ്കിലും അതിതീക്ഷ്ണമായിത്തന്നെ അയാളിലൂടെ നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്: “നിങ്ങള്‍ യജമാനമാരായി വന്നു ഞങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്നു, ഞങ്ങളെ നിങ്ങളുടെ ജോലിക്കാരാക്കുന്നു, എന്നാല്‍ നിങ്ങളുടെ കുട്ടികളെ ഞങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യിക്കില്ല നിങ്ങള്‍. നിങ്ങള്‍ സ്വയം മൂപ്പന്മാരായി നിയോഗിക്കുന്നു, നിങ്ങളുമായി ഒരു തര്‍ക്കവും ഇല്ലാത്തവരെ അടിച്ചമര്‍ത്തുന്നു..” വലിയ സൗഹൃദം നടിക്കുമ്പോഴും നാട്ടുകാര്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷം ലുവോ ഗോത്രക്കാരുടെ സൗഹൃദം അവസാനിക്കുന്നു എന്ന് അയാള്‍ നിരീക്ഷിക്കുന്നു. അങ്ങനെ സ്വത്വം നഷ്ടപ്പെട്ടവരുടെ ഉദാഹരണമായി സന്‍ഗാസി ഗോത്രത്തെ അയാള്‍ ചൂണ്ടിക്കാട്ടുന്നു. ലുവോ സ്ത്രീകളെ വിവാഹം ചെയ്യാനായി മതം മാറുകയും ചേലാകര്‍മ്മം ചെയ്യുന്നത് നിര്‍ത്തുകയും ചെയ്ത  സന്‍ഗാസി പുരുഷന്മാര്‍ അവരുടേതായി തീര്‍ന്നു. കുട്ടികള്‍ ലുവോ ഗോത്രജര്‍ ആയി മാറി.

 

കൊളോണിയല്‍ ശക്തി സംസ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ചിഹ്നങ്ങള്‍ നോവലില്‍ പരന്നു കിടപ്പുണ്ട്. ന്‍യാപോളിന്റെ ഓര്‍മ്മകളില്‍ സഹോദരി ആപ്പിയോയെ ലൈംഗിക കയ്യേറ്റത്തിന് മുതിര്‍ന്ന ഫാദര്‍ എല്ലിസിനെ കുറിച്ചും തുടര്‍ന്ന് അയാളുടെ ദൈവത്തെ അതിന്റെ പാട്ടിനു വിട്ടേക്കാന്‍ അവളെ ഉപദേശിച്ചതും എന്നും തെളിഞ്ഞു നില്‍ക്കും. മറുവശത്ത്‌ എല്ലാവരും കയ്യൊഴിഞ്ഞ ഒചോലയുടെ അറപ്പുളവാക്കുന്ന രോഗാവസ്ഥയില്‍ നിരുപാധികം ചികിത്സിക്കാന്‍ തയ്യാറായ ഇവാന്‍ജലിസ്റ്റ് ഡോക്റ്റര്‍ തോംസനും മറ്റെല്ലാ ആശുപത്രി നേഴ്സുമാരും പിന്മാറിയ ഘട്ടത്തില്‍ സഹായിയായി എത്തിയ ഡോക്റ്ററുടെ ഭാര്യ ആനബേലും ഉണ്ട്. തീര്‍ത്തും ഹതാശമായ ഒരു നിമാഷത്തില്‍ നടത്തപ്പെടുന്ന “അയാളെ സുഖപ്പെടുത്തുന്നത്‌ ദൈവത്തിനു ഇഷ്ടമല്ല!” എന്ന ഒകേചിന്റെ നിരീക്ഷണത്തിലെ മനുഷ്യവിരുദ്ധനായ ദൈവം എന്ന ചിന്ത പോലും ഉറച്ച ദൈവ വിശ്വാസിയായ ഡോക്റ്ററെ വേദനിപ്പിക്കുന്നു. ആഫ്രിക്കക്കാര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴും അവരുടെ പരമ്പരാഗത വിശ്വാസങ്ങളും ഭയങ്ങളും ഉപേക്ഷിക്കാറില്ല എന്ന വസ്തുത നിഗൂഡ രോഗത്തോടുള്ള അവരുടെ ഭയപ്പാടിന്റെ കാരണമാകുന്നു. ‘രോഗമുണ്ടാക്കുന്ന ദുരാത്മാക്കളും മരണകാരണമായ ദൃഷ്ടിദോഷവും’ പോലുള്ള ക്രിസ്തീയ വിരുദ്ധമായ വിശ്വാസങ്ങള്‍ അവര്‍ നിലനിര്‍ത്തുന്നുണ്ട്. ഈ സമീപന രീതിയെ കുറിച്ച് ഒഗോട്ട് നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്: “ഞാന്‍ പറഞ്ഞ കഥകളില്‍ അധികവും നിത്യജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്.. അന്തിമ വിശകലനത്തില്‍ ചര്‍ച്ചും ആശുപത്രിയും പരാജയപ്പെടുമ്പോള്‍ ആളുകള്‍ എപ്പോഴും അവര്‍ക്ക് വിശ്വാസമുള്ള എന്തിലെക്കെങ്കിലും തെന്നിപ്പോകും, അവരുടെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലുള്ള എന്തിലെക്കെങ്കിലും. നമുക്കവ വെറും അന്ധവിശ്വാസമായി തോന്നാം, എന്നാല്‍ അവയില്‍ വിശ്വസിക്കുന്നവര്‍ക്ക് അതുകൊണ്ട് ശമനം കിട്ടും. കനിയയിലെ ചില സമൂഹങ്ങളില്‍ നിത്യ ജീവിത സാഹചര്യങ്ങളില്‍ ആധുനിക ചികിത്സയും പാരമ്പര്യ വൈദ്യവും ഒരുമിച്ചു നിലനില്‍ക്കുന്നു.” (Quoted from Bernth Lindfors "Interview with Grace Ogot", 1979, in World Literature Written in English 18(1), pp. 60–62.)

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ഭാഗം ഒന്ന്

പേജ് 238-244)