Featured Post

Wednesday, September 17, 2025

Coming to Birth by Marjorie Oludhe Macgoye

 പിറവിയായി വിമോചനവും സ്വാതന്ത്ര്യവും




ജനം കൊണ്ട് ബ്രിട്ടീഷുകാരിയായ മാര്‍ജോറി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ മെഷിനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെനിയയില്‍ എത്തിയതെങ്കിലും മനസ്സുകൊണ്ട് കെനിയക്കാരിയായി മാറുകയായിരുന്നു. ലുവോ മെഡിക്കല്‍ ഓഫീസര്‍ ഡാനിയല്‍ ഒലൂദേ മക്‌ഗോയെയെ വിവാഹം കഴിച്ച മാര്‍ജോറി, 1963ല്‍ കെനിയ സ്വതന്ത്ര റിപ്പബ്ലിക് ആയതോടെ അവിടത്തെ പൌരത്വം നേടി. ജന്മം കൊണ്ടല്ലാതെ സ്വന്തം തെരഞ്ഞെടുപ്പിലൂടെ കെനിയക്കാരിയായിത്തീര്‍ന്ന എഴുത്തുകാരിയെന്ന നിലയില്‍ ആഫ്രിക്കന്‍ സാഹിത്യത്തിലെ നിയാമക കള്ളികളില്‍ അവരുടെ അംഗത്വം പ്രശ്നമുള്ളതാണ്. പൊതുവേ കികുയു ആധിപത്യമുള്ള കെനിയന്‍ സാഹിത്യത്തില്‍ ലുവോ സമൂഹവുമായുള്ള ആത്മൈക്യം അവരെ വേറിട്ടൊരു പാന്ഥാവിന്റെ അഗ്രഗാമിയായി കണക്കാക്കാന്‍ പര്യാപ്തമാക്കി. ങ്ഗൂഗി വാ തിയോങ്ഗോഗ്രേസ് ഒഗോട്ട്ഒകൊറ്റ് പിബിറ്റെക് തുടങ്ങിയ കെനിയന്‍ സാഹിത്യത്തിലെ അതികായന്മാരുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കാനും ‘കെനിയന്‍ സാഹിത്യത്തിന്റെ ‘മാതൃ സ്വരൂപവും മഹദ് സാന്നിധ്യവും’ ‘ദേശീയ സമ്പത്തും’ (‘the mother or grandmother figure—even the “doyenne”—of the country’s literature’.. national treasure”   qtd by J. Roger Kurtz in ‘Afterword’ ) ആയി അംഗീകാരം നേടാനും അവര്‍ക്കു കഴിഞ്ഞു. കെനിയന്‍ സമൂഹത്തിലെ ഒരു ഗണ്യവിഭാഗം തന്നെയായ വെള്ളക്കാരന്റെ പ്രിവിലേജ് ഉപയോഗിച്ച് കാരെന്‍ ബ്ലിക്സനെയോ (Karen Blixen- ‘Out of Africa’), എല്‍സ്പെത് ഹക്സ് ലി (Elspeth Huxley- ‘The Flame Trees of Thika’ etc.)യെയോ പോലെ കൊളോണിയല്‍ ഡയസ്‌പോറ മനോനിലയുടെ സാഹിത്യം രചിക്കാന്‍ ശ്രമിക്കുന്നില്ലമക്‌ഗോയെ. പരിവര്‍ത്തനപ്പെടുന്ന നാട്ടിലെ മനുഷ്യര്‍വിശേഷിച്ചും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ആവിഷ്കരിക്കുകയെന്നതാണ് കൊളോണിയല്‍ - പോസ്റ്റ്‌കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ അവരെ പ്രചോദിപ്പിക്കുന്ന അന്വേഷണം. ചലനംപലായനംസാമൂഹിക പരിവര്‍ത്തനം എന്നിവ മനുഷ്യ സംസ്കാരത്തിന്റെ നിതാന്ത സ്വഭാവമാണ് എന്ന് അവര്‍ കരുതുന്നു. ജനിച്ചുവളര്‍ന്ന തൊഴിലാളി വര്‍ഗ്ഗ പാരമ്പര്യം, വിദ്യാഭ്യാസത്തിന്റെ വിമോചക ശക്തിയെ കുറിച്ചുള്ള സ്വാനുഭവ ബോധ്യംസാമൂഹികപ്രതിബദ്ധമായ കൃസ്തീയ സങ്കല്പം എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു എന്ന് റോജര്‍ കുര്‍ട്ട്സ് നിരീക്ഷിക്കുന്നു.

കൊളോണിയല്‍ ഭരണത്തില്‍ നിന്ന് പുറത്തു കടക്കുന്ന ദേശത്തിന്റെ ചരിത്രവും പുരുഷാധിപത്യത്തില്‍ നിന്നു പുറത്തുകടക്കുകയും കര്‍തൃത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ചുവടു വെക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മുതിര്‍ന്നു വരവും ഒരേ സമയത്തു പരസ്പരം ഇഴകോര്‍ക്കുന്ന ‘പിറവിയായി സങ്കല്‍പ്പിക്കപ്പെട്ടു രചിക്കപ്പെട്ട നോവലാണ്‌ മക്ഗോയെയുടെ ‘Coming to Birth.’ പുസ്തകത്തിന്റെ ടെക്സ്റ്റില്‍ അനുബന്ധങ്ങളായി ചേര്‍ത്തിട്ടുള്ള റോജര്‍ കുര്‍ട്ട്സ് (Afterword by J. Roger Kurtz) എഴുതിയ മുന്‍ സൂചിത ലേഖനവുംഴാങ് ഹേയുടെ ചരിത്ര പശ്ചാത്തല ലേഖനവും (Historical Context by Jean Hay) അനിവാര്യ വായനകള്‍ ആയിത്തീരുന്നത് ദേശ ചരിത്രവും ഫിക് ഷനും അതീവ ഇഴയടുപ്പത്തോടെ ബന്ധിതമായിരിക്കുന്ന നോവലിന്റെ പ്രകൃതം കൊണ്ടാണ്. പതിനാറുകാരിയായ പോളിന പശ്ചിമ കെനിയയിലെ തന്റെ ഗ്രാമം വിട്ടു ട്രെയിന്‍ മാര്‍ഗ്ഗം നൈറോബിയിലേക്ക് പോകുന്നത് അവിടെ വ്യവസായിക തൊഴിലാളിയും തന്റെ ഭര്‍ത്താവുമായ ഇരുപത്തിമൂന്നുകാരന്‍ മാര്‍ട്ടിനോടു ചേരാന്‍ വേണ്ടിയാണ്. കാലം 1956. മോമോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഏര്‍പ്പെടുത്തിയ എമര്‍ജന്‍സിയുടെയും കിരാതമായ അടിച്ചമര്‍ത്തലിന്റെയും നാളുകള്‍. ഗര്‍ഭിണിയായ കൌമാരക്കാരി തനിക്കൊരു പിടിപാടുമില്ലാത്ത മഹാനഗരത്തിലെത്തുമ്പോള്‍ തീര്‍ത്തും പകച്ചു പോകുന്നുണ്ട്. നഗരജീവിതത്തെ കുറിച്ചോതീരെ കുറഞ്ഞ കാലം കൂടെയുണ്ടായിരുന്ന ഭര്‍ത്താവുമൊത്ത്‌ കഴിഞ്ഞ അനുഭവം മാത്രമുള്ളത് കൊണ്ട് വൈവാഹിക/ കുടുംബ ജീവിതത്തെ കുറിച്ചോ ഭര്‍ത്താവിന്റെ പ്രകൃതത്തെ കുറിച്ചോ അവള്‍ക്ക് കാര്യമായ ഒരറിവുമില്ല. യാത്രയും ജീവിത സാഹചര്യങ്ങളും കൊണ്ടാണോ എന്ന് വ്യക്തമല്ലാത്ത വിധം ഗര്‍ഭം അലസുന്ന പോളിനഉടന്‍ പുറത്തുപോകണം എന്ന ആശുപത്രി അധികൃതരുടെ കല്‍പ്പന പ്രകാരം തെരുവിലേക്കിറങ്ങുകയും വഴിതെറ്റി പലയിടങ്ങളിലും ഒടുവില്‍ പോലീസ് സ്റ്റെഷനിലും എത്തിപ്പെടുന്നത്, മാര്‍ട്ടിന്‍ അവള്‍ക്ക് വീടിന്റെ പരിസരങ്ങളോ വിവരങ്ങളോ ഒന്നും ഒരിക്കലും നല്‍കാതെ കൂട്ടിലടച്ച രീതി കൊണ്ടാണ്. എന്നാല്‍വിശദീകരണങ്ങള്‍ക്കൊന്നും അവസരം പോലും കൊടുക്കാതെ അവളെ ക്രൂരമായി മര്‍ദ്ദിക്കുന്ന മാര്‍ട്ടിന്‍പുരുഷാധികാരത്തിന്റെ നഗ്നമായ പ്രയോഗമാണ് നടത്തുകഅത് പതിവാകുകയും ചെയ്യും.

ഗര്‍ഭമലസല്‍ തുടര്‍പ്രക്രിയ ആകുന്നതും മാര്‍ട്ടിന്റെ പീഡന സ്വഭാവം നിതാന്തമാകുകയും ചെയ്യുന്നത് വിവാഹ ബന്ധത്തെ അപ്രായോഗികമാം വിധം പ്രയാസകരമാക്കുന്നത്പോളിനയെ നൈറോബി വിടാന്‍ നിര്‍ബന്ധിതയാക്കുന്നു. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്നതിനു സമാന്തരമായിപോളിന നൈറോബി വിടുകയും കിസൂമുവില്‍ ട്രെയിനിങ്ങിനു ചേരുകയും ചെയ്യുന്നു. “..1960 മാര്‍ച്ചില്‍ കെനിയന്‍ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ (KANU) രൂപീകൃതമാകുകയും രാഷ്ട്രീയക്കാര്‍ അവരുടെ തേറ്റ പ്രദര്‍ശിപ്പിച്ചു തുടങ്ങുകയും ചെയ്ത അതേ ഘട്ടത്തില്‍കൊയ്ത്തിനു സാക്ഷിയാകനായി അവള്‍ നാട്ടിലേക്ക് തിരിച്ചു.” അവിടെ വെച്ച് ആഗസ്റ്റ്‌ മുതല്‍, തന്റെ ഇരുപത്തിനാലാം വയസ്സില്‍, ക്ലാസില്‍ ഏറ്റവും ഇളയവളായി കിസൂമുവിലെ ഹോംക്രാഫ്റ്റ് ട്രെയിനിംഗ് സ്കൂളില്‍ വിദ്യാര്‍ഥിനിയായി ചേര്‍ന്നു. “ട്രെയിനിംഗ് തുടങ്ങിയ സമയമാകുമ്പോഴേക്കും ജോമോ കെനിയാറ്റയുടെ പേര് അന്തരീക്ഷത്തില്‍ ഉറക്കെ കേട്ടുതുടങ്ങിയിരുന്നുമോമ്പൊരിക്കലും അവള്‍ കണ്ടിരുന്നില്ലാത്ത അദ്ദേഹത്തിന്റെ ചിത്രം പത്രങ്ങളുടെ മുന്‍ പേജില്‍ വന്നു തുടങ്ങിയിരുന്നു.” കെനിയാറ്റയും അദ്ദേഹത്തെ പോലുള്ള പലരും അപ്പോഴും തടവിലായിരുന്നെങ്കിലുംഅത് സംഭവിക്കാന്‍ പോകുകയായിരുന്നു: കെനിയയുടെ ആദ്യ പ്രസിഡന്റ് ആയി അദ്ദേഹം മാറും. പോളിനക്ക് അപ്പോഴും മാര്‍ട്ടിന്റെ ഭാര്യാപദം ഒഴിവായിരുന്നില്ലാത്ത പോലെ കെനിയ അപ്പോഴും ബ്രിട്ടീഷ് അധീനതയില്‍ ആയിരുന്നു. ക്ലബ് ലീഡര്‍ ആയി നിയമിതയകുമ്പോള്‍ അവള്‍ക്കെതിരെ മറ്റു സ്ത്രീകള്‍ പുരികം ചുളിക്കുന്നതിനു കാരണങ്ങള്‍ പലതുണ്ട്: കുട്ടികള്‍ ഇല്ലാത്തവള്‍ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുന്നവള്‍, പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാതവള്‍. എന്നാല്‍ തീരുമാനമെടുക്കേണ്ട യൂറോപ്പുകാര്‍ അതൊക്കെ തള്ളിക്കളഞ്ഞു: തനിച്ചു കഴിയുന്നസ്വതന്ത്ര സ്ത്രീ ലുവോ സംസ്കാരത്തില്‍ അന്യയല്ലഅത് പുതുകാലത്തിന്റെ മാതൃകയും ആണ്.

കുസൂമുവില്‍ വെച്ചു സൈമനുമായുണ്ടാവുന്ന ബന്ധത്തില്‍ ആദ്യമായി അമ്മയാകുന്ന പോളിനകുഞ്ഞിനെ മാര്‍ട്ടിന്‍ എന്ന് വിളിക്കുന്നത്‌ വിവാഹ ബന്ധത്തിന്റെ ഓര്‍മ്മയില്‍ തന്നെയാണ്. എന്നാല്‍, 1969 ലെ കെനിയാറ്റാ വിരുദ്ധ കലാപത്തില്‍, രണ്ടാം വയസ്സില്‍ അബദ്ധത്തില്‍ വെടിയേറ്റു കൊല്ലപ്പെടുകയാണ് കുഞ്ഞിന്റെ ഭാഗധേയം. നോവലന്ത്യത്തില്‍ നൈറോബിയിലേക്ക് തിരിച്ചു പോവുകയും മാര്‍ട്ടിനുമായി വീണ്ടും സന്ധിക്കുകയും ചെയ്യുന്ന പോളിന അയാളില്‍ നിന്ന് ഗര്‍ഭിണിയാകുന്നു എന്ന് സൂചനയുണ്ട്; അതോടെ അയാള്‍ക്ക് അവളോടുള്ള സമീപനത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാകുന്നതായും. സ്വാതന്ത്ര്യാനന്തര കെനിയന്‍ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിലെ അപ്രവചനീയത പോലെത്തന്നെദമ്പദികള്‍ക്കിടയിലെ ഒത്തുതീര്‍പ്പ് എത്രമാത്രം നീണ്ടുനില്‍ക്കുമെന്നോ അടിസ്ഥാനപരമായി മാര്‍ട്ടിനില്‍ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെന്നോ വ്യക്തതയൊട്ടുമില്ല. ഇടക്കാലത്ത് അയാള്‍ക്കുണ്ടാകുന്ന ബന്ധങ്ങള്‍ഫാത്തിമയേയും പിന്നീട് അവളും ഗര്‍ഭിണിയാകാത്തതുകൊണ്ട് അവളുടെ അനിയത്തി ഫൌസിയയേയും വിവാഹം കഴിച്ചിട്ടും പരാജയപ്പെട്ട സാഹചര്യത്തിലാകാം അയാള്‍ പോളിനയുമായി വീണ്ടും രമ്യതക്കു ശ്രമിക്കുന്നത് എന്നും വരാം.

നോവലിന്റെ ഏറ്റവും പ്രധാനമായ പരിഗണന സ്ത്രീശാക്തീകരണത്തിന്റെ ഉത്കണ്ഠകള്‍ ദേശ ചരിത്രത്തോട് ചേര്‍ത്തുവെക്കുക എന്നത് തന്നെയാണ്. പരമ്പരാഗതമായി പുരുഷന്മാരുടെത് എന്ന് കണക്കാക്കപ്പെടുന്ന ഭാവങ്ങളിലേക്ക് സ്ത്രീകഥാപാത്രങ്ങളെ പരിവര്‍ത്തിപ്പിക്കുന്ന (Female Masculinisation) രീതി ലിംഗ പദവിയെ സംബന്ധിക്കുന്ന പുരുഷാധികാര നിലപാടുകളെ പൊളിച്ചെഴുതുന്നതാണ്(1). പുരുഷാധിപത്യ ക്രമത്തിലെ ലിംഗ പദവിയില്‍ അധിഷ്ടിതമായ നിലപാടുകള്‍ വീണ്ടുവിചാരമില്ലാതെ പിന്തുടരുന്ന ആളാണ്‌ മാര്‍ട്ടിന്‍. ഭാര്യയെ തോന്നുമ്പോലെ പ്രഹരിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടാത്ത പാരമ്പര്യമാണ്. ‘പുരുഷധനം’ കൊടുത്ത് വാങ്ങിക്കുന്ന ഭാര്യ പെറ്റുപോറ്റുകയെന്ന ‘ഭാര്യാധര്‍മ്മം’ പാലിക്കാന്‍ ബാധ്യതപ്പെട്ടവളും അതുകൊണ്ട് പ്രസവിക്കാത്ത സ്ത്രീയെന്നത് അവമതി ചിഹ്നവും ആണ്. ആഫ്രിക്കന്‍ കൃതികളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ പ്രമേയത്തിന് ‘ബാബാ സെഗിയുടെ ഭാര്യമാരുടെ രഹസ്യ ജീവിതം’ (The Secret Lives of Baba Segi’s Wives- Lola Shoneyin), സ്റ്റേ വിത്ത്‌ മി (Stay with Me - Ayobami Adebayo) തുടങ്ങിയ ഏറ്റവും പുതിയ കൃതികളില്‍ പോലും ഉദാഹരണങ്ങള്‍ കണ്ടെത്താം. ബഹുഭാര്യത്വം സാധാരണമായ സമൂഹത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യ, ഭര്‍തൃ സഹോദരന്റെ ഉടമസ്ഥ വസ്തു ആയിത്തീരേണ്ടതാണ് എന്നിരിക്കേഅത്തരം ഘട്ടത്തില്‍ കിട്ടാനിടയുള്ള അടിആദ്യത്തേതല്ല എന്നുറപ്പ് വരുത്തേണ്ടത് ഭര്‍ത്താവിന്റെ കടമയായി പുരുഷ ലോകം കണക്കാക്കി. അതിനിടയില്‍ ഭാര്യയുടെ ന്യായാന്യായങ്ങള്‍ക്കു ചെവി കൊടുക്കുന്നതു പോലും പുരുഷനു ചേരാത്തതായി കരുതിപ്പോന്ന സാമൂഹിക സാഹചര്യത്തിലാണ്വഴിതെറ്റി പോലീസ് സ്റ്റേഷനില്‍ എത്തിപ്പെട്ടതിനെ കുറിച്ചു തന്റെ വാക്കുകളില്‍ വിശ്വാസമില്ലെങ്കില്‍ അത് നേരിട്ട് അന്വേഷിച്ചു ബോധ്യപ്പെടാനുള്ള പോളിനയുടെ അഭ്യര്‍ഥന പരിഗണന പോലും അര്‍ഹിക്കാത്തതായി മാര്‍ട്ടിനു തോന്നുന്നത്. “നാട്ടില്‍ നിന്ന് നൈറോബിയില്‍ എത്തുന്ന എല്ലാ ഭാര്യമാര്‍ക്കും പ്രശ്നങ്ങളുണ്ട്. അതൊന്നും ലോകാവസാനമാണ് എന്ന് ചിന്തിക്കരുത്. .. നിനക്കറിയില്ലേനിങ്ങള്‍ പഴയ രീതിയിലാണ് വിവാഹം ചെയ്തിരുന്നതെങ്കില്‍ അതിഥികള്‍ പിരിഞ്ഞു പോകുംമുമ്പേ അവരുടെ മുമ്പില്‍ വെച്ചു തന്നെ നിന്റെ ഭര്‍ത്താവ് ഒരു മുന്നോടിയായി നിന്നെ തല്ലുമായിരുന്നു എന്ന് ?”, സഹായ മനസ്സുള്ള കന്യാസ്ത്രീ അഹോയയുടെ വാക്കുകള്‍ ഒരു ആശ്വസിപ്പിക്കലും ഒപ്പം പ്രചോദനവും ആയിത്തീരും പോളിനക്ക്. എല്ലാം അവസാനിച്ചു എന്ന് അവള്‍ കരുതുകയേ ഇല്ല.

            എന്നാല്‍ഇതേ പാരമ്പര്യം തന്നെയാണ് തന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും സൈമണില്‍ നിന്ന് ഗര്‍ഭം ധരിക്കുന്നതിനും പോളിനക്ക് തുണയാകുന്നതും: “...ആദ്യമായി അതിന്റെ ലോജിക് പരിഗണിച്ചു – അവള്‍ വിവാഹിതയായ സ്ത്രീയുടെ അവകാശവും ബഹുമാനവും നിഷേധിക്കപ്പെട്ട ഒരു സ്ത്രീയായിരുന്നുസാമ്പ്രദായികമായി എവിടെ നിന്നാണോ ഒരു കുഞ്ഞിനെ കിട്ടുകഅവിടെ അത് അവള്‍ക്ക് തേടാമായിരുന്നു. അവള്‍ക്ക് അവകാശമുണ്ടായിരുന്നു.” (പേജ്: 54). പോളിന ഈ അവകാശമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തിന് വീണ്ടും മാര്‍ട്ടിനില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുമ്പോഴും അയാള്‍ നഗരത്തിലുള്ള തന്റെ സ്വാഹിലി ഭാര്യയുടെ കാര്യം അവളില്‍ നിന്ന് തീര്‍ത്തും ഒളിച്ചു വെക്കുകയായിരുന്നു. കിസൂമുവിലേക്ക് പോയ ശേഷം സൈമനുമായുള്ള ബന്ധം പുനരാരംഭിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന പോളിന പക്ഷെ അയാളോട് തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്:

“കുഞ്ഞിന്റെ പേരില്‍ നിനക്ക് നന്ദിസൈമണ്‍,’ അവള്‍ പറഞ്ഞു. ‘അതാണ് എനിക്കു വേണ്ടിയിരുന്നത്. എന്തൊക്കെ വഴക്കുകള്‍ സംഭവിച്ചാലും കുഞ്ഞ് എന്റെതല്ല എന്നാര്‍ക്കും സംശയമുണ്ടാവില്ല. നിനക്കും നിനക്കു വേണ്ടതു കിട്ടിഇനിയും എന്റെ വഴക്കുകളില്‍ ഉള്‍പ്പെടെണ്ട കാര്യമില്ല. തനിക്കു വേണ്ടി നിലക്കൊള്ളാത്ത ഒരു പിതാവിനെ എന്റെ കുഞ്ഞിനു കാത്തിരിക്കേണ്ടതില്ല. പോകൂഇപ്പോള്‍ത്തന്നെ.” (പേജ്: 68).

സൈമനോട് കടന്നുപോകാന്‍ പറയുന്നത് അവളാണ് എന്നതും നോവലില്‍ അയാളെ കുറിച്ച് പിന്നീടൊന്നും കേള്‍ക്കുന്നില്ല എന്നതും പ്രധാനമാകുന്നത്ഇവിടെ സംഭവിക്കുന്ന ലിംഗ പദവി പ്രയോഗം തിരിച്ചിടല്‍ കൊണ്ടുകൂടിയാണ്. അഭിസാരികയെന്നു തന്നെ വിളിക്കുന്ന ഭര്‍ത്താവിനോട് അപ്പോഴും നിലനിര്‍ത്തുന്ന പരിഗണനയിലാണ് കുഞ്ഞിനു അവള്‍ അയാളുടെ പേരു നല്‍കുന്നത്. എന്നാല്‍ദേശ ദുരന്തത്തിന്റെ ബലിക്കല്ലില്‍ അവള്‍ക്കവനെ നഷ്ടമാകും വരെ കുഞ്ഞിനെ അവള്‍ തനിയെയാണ് പോറ്റി വളര്‍ത്തുക. കെനിയന്‍ സ്വാതന്ത്ര്യ ഘട്ടം ആവുമ്പോഴേക്കും അവള്‍ക്ക് ജോലിക്കയറ്റം കിട്ടുകയും അവളൊരു സൂപ്പര്‍വൈസര്‍ ആയിത്തീരുകയും ചെയ്തിട്ടുണ്ട്. പിതാവിന്റെ അടക്ക ക്രിയയുടെ ഘട്ടത്തില്‍ സഹോദരങ്ങളെ മാറ്റിനിര്‍ത്തി സാമ്പത്തിക ബാധ്യതകള്‍ അവള്‍ നേരിട്ടു ഏറ്റെടുക്കുന്നതും പുരുഷാധികാര മേഖലയുടെ അപ്രമാദിത്തം അവള്‍ അംഗീകരിക്കുന്നില്ല എന്ന സൂചന നല്‍കുന്നു. സംസ്കാര സമയത്തു കുറേകൂടി നേരം തങ്ങളോടൊപ്പം ചെലവഴിക്കാന്‍ ആബശ്യപ്പെടുന്ന അമ്മയോട് അവള്‍ പറയുന്ന വാക്കുകള്‍ ലിംഗപദവി ധാരണകളെ കുറിച്ചുള്ള അവളുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്:

“എനിക്കറിയാംഅമ്മഎന്നാല്‍ എന്നെ തന്റെ ജോലിയിലേക്ക് തിരിച്ചെത്തേണ്ട ഒരു പുരുഷനായി നിങ്ങള്‍ കാണണം. എനിക്ക് മറ്റാരും തുണയില്ലഞാന്‍ ചടങ്ങനുസരിച്ചു വേണ്ട സമയം നില്‍ക്കുകയും ചെയ്തു. എന്റെ സഹോദരന്മാരുടെ ഭാര്യമാര്‍ തൊഴിലെടുക്കുന്നവരല്ല. അവര്‍ സഹായിക്കട്ടെ.” (പേജ്: 66).

ഭര്‍ത്താവെന്ന നിലയില്‍ മാര്‍ട്ടിന്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ് പോളിന ഏറ്റെടുക്കുന്നത്. മികച്ച ജോലിയുമായി തനിയെ കഴിയുന്ന പോളിനയെ അന്വേഷിച്ചെത്തുന്നതും പതിയെ പതിയെ ആശ്രിതനെ പോലെ ഒപ്പം കൂടുന്നതും മാര്‍ട്ടിനാണ്. തെരുവു പിള്ളേര്‍ക്കു ഭക്ഷണം കൊടുക്കുന്നതിനെ ചോദ്യം ചെയ്യുന്ന മാര്‍ട്ടിനോട് താനാര്‍ക്കു ഭക്ഷണം നല്‍കണമെന്നു തീരുമാനിക്കുന്നത് താന്‍ തന്നെയാണ് എന്ന് അവള്‍ വ്യക്തമാക്കുന്നുണ്ട്. അവസാന ഭാഗങ്ങളില്‍ കാണുന്ന മാര്‍ട്ടിന്‍ പഴയ ഗംഭീര പ്രകൃതം കൈമോശം വന്ന അവസ്ഥയിലാണ് എന്നത് പോളിന ഏറ്റെടുക്കുന്ന കര്‍തൃത്വത്തിന്റെ മറുപുറം തന്നെയാണ്. പോളിനയുടെ അമ്മയെ പോലെനോവലില്‍ വേറെയും സ്ത്രീകഥാപാത്രങ്ങള്‍ ലിംഗ പദവിയുടെ പരമ്പരാഗത ധാരണകളെ ഏറിയോ കുറഞ്ഞോ വെല്ലുവിളിക്കുന്നുണ്ട് എന്നതും ഇതോടു ചേര്‍ത്തു കാണാം. പുതിയ ദേശം പുതിയ മൂല്യക്രമങ്ങളിലേക്ക് കൂടിയാണ് കുതിക്കുന്നത്/ കുതിക്കേണ്ടത് എന്ന് തന്നെയാണ് കെനിയന്‍ സാഹിത്യത്തിന്റെ മാതൃസ്ഥാനീയ സുവ്യക്തമയും പറഞ്ഞുവെക്കുന്നത്. മുപ്പത്തിയെട്ടാം വയസ്സില്‍വിവാഹം കഴിഞ്ഞു ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷംതാന്‍ മൂന്നു മാസം ഗര്‍ഭിണിയാണെന്നു പോളിന, മാര്‍ട്ടിനെ അറിയിക്കുന്ന ഒരു സന്തോഷ സൂചനയോടെയാണ് നോവല്‍ അവസാനിക്കുന്നത്മാര്‍ട്ടിന്‍ ആകട്ടെപണ്ടെന്നോ നിര്‍ത്തിക്കളഞ്ഞ വായന ങ്ഗൂഗിയുടെ ‘പെറ്റല്‍സ് ഓഫ് ബ്ലഡ്‌’ കാര്യമായി വായിച്ചു തുടങ്ങുന്നതും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു.

പോളിന – മാര്‍ട്ടിന്‍ ബന്ധവും അതിന്റെ കേറ്റിറക്കങ്ങളും ദേശ ഭാഗധേയത്തെ അതീവ കൃത്യതയോടെ പിന്തുടരുന്നത് കൊളോണിയല്‍, പോസ്റ്റ്‌കൊളോണിയല്‍നിയോകൊളോണിയല്‍ കെനിയന്‍ ചരിത്രത്തെ കുറിച്ചുള്ള സാമാന്യ ധാരണയില്‍ ബോധ്യമാകും (2). പോളിനയുടെ ഗര്‍ഭമലസലുകള്‍ സൂക്ഷ്മമായും കൊളോണിയല്‍ കെനിയയുടെ ഗതിവിഗതികളുടെ സൂചകങ്ങളാണ്. ബ്രിട്ടന്‍ കെനിയയോടു ചെയ്തതെന്തോഅതുതന്നെയാണ് മാര്‍ട്ടിന്‍ കൌമാരക്കാരിയായസ്വന്തവഴി കണ്ടെത്താന്‍ പാടുപെടുന്ന ഇളംയുവതിയോടും ചെയ്യുന്നത്. മോമോ കലാപത്തെ അടിച്ചമര്‍ത്താന്‍ കൊളോണിയല്‍ ഭരണം നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ ആന്‍വില്‍ (Operation Anvil) തന്റെതായ രീതിയില്‍ നടപ്പിലാക്കുകയാണ് വഴിതെറ്റി വീട്ടിലെത്താന്‍ വൈകിയതിന്റെ പേരില്‍ ജീവച്ഛവമാക്കി പോളിനയെ വീട്ടില്‍ പൂട്ടിയിടുന്നതിലൂടെ മാര്‍ട്ടിന്‍ ചെയ്യുന്നത്. കര്‍ഫ്യുവിലൂടെ കെനിയന്‍ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച ബ്രിട്ടനെപ്പോലെയാണ് അവളുടെ സഞ്ചാര സ്വാതന്ത്ര്യം മാര്‍ട്ടിന്‍ നിഷേധിക്കുന്നത്. എന്നാല്‍ അപ്പോഴുംബ്രിട്ടന്‍ കെനിയയെ എന്ന പോലെ അയാള്‍ പോളിനയെ മോഹിക്കുന്നുണ്ട്അടുത്തു കൂടുന്നുമുണ്ട്. അവളുടെ രണ്ടാമത് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നത്‌ പുംവാനിയിലെ വീട്ടില്‍ പോലീസ് റെയിഡ് ചെയ്യുന്ന സാഹചര്യത്തിലാണ്. റെയ്ഡിനു മുമ്പു തന്നെ രക്തസ്രാവത്തിന്റെ സൂചന ഉണ്ടായിരുന്നെങ്കിലും പോളിന അത് മറച്ചുപിടിച്ചത്കുറ്റം പോലീസില്‍ ആരോപിച്ചു മാര്‍ട്ടിന്‍ അവളോട്‌ വളരെ സഹാനുഭൂതിയോടെ പെരുമാറാന്‍ ഇടയാക്കുന്നുണ്ട്. കെനിയയുടെ പ്രശ്നങ്ങള്‍ പുറത്തുനിന്നുള്ള ബ്രിട്ടന്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതു പോലെയാണ് ഈ ബാഹ്യ ഇടപെടല്‍ സിദ്ധാന്തവും. കുഞ്ഞിന്റെ ജനനം നല്‍കുന്ന പ്രതീക്ഷ കെനിയന്‍ സ്വാതന്ത്ര്യവുമായി ചേര്‍ന്നു പോവുമ്പോള്‍രാഷ്ട്രീയ എതിരാളികളെ വകവരുത്തിയും കലാപങ്ങള്‍ കെട്ടഴിച്ചു വിട്ടും ആ പ്രതീക്ഷകളൊക്കെയും തകര്‍ക്കപ്പെടുന്ന വിപര്യയമാണ് അവന്റെ അത്യാഹിതം സൂചിപ്പിക്കുന്നത്. നിരാശയിലേക്കു കൂപ്പുകുത്തുന്ന പോളിനനിയോകൊളോനിയല്‍ കെനിയന്‍ നൈരാശ്യങ്ങളുടെ വിധി പങ്കുവെക്കുന്നു. മാര്‍ട്ടിന്‍ തന്റെ തന്നെ പഴയ ഗംഭീര പ്രകൃത്ത്തിന്റെ നിഴല്‍ മാത്രമായി മാറുന്നതിനു സമാന്തരമായി പോളിന ശക്തയായിത്തീരുന്നതും സ്വന്തം കര്‍തൃത്വത്തിലേക്ക് കുതിക്കുന്നതും ദേശ വിഹിതവുമായും കെനിയന്‍ സ്ത്രീത്വത്തിന്റെ വിമോചനവുമായും കണ്ണിചേരുന്നുണ്ട്.

1. Struggle for Survival: Female Masculinisation as Presented in Macgoye’s Coming to Birth and Victoria and Murder in Majengo, Maurice Simbili Mwichuli & Gloria Ajami Makokha, Department of Literature, Linguistics and Foreign Languages, Kenyatta University

2 The African woman in Coming to Birth: a critical analysis of Kenya’s liberation as depicted by thewoman’s liberation in society, Gloria Ajami Makokha

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – വോള്യം -1

പേജ് 231 – 238

To purchase: contact ph.no:  8086126024)

 

 

No comments:

Post a Comment