Featured Post

Wednesday, September 17, 2025

Coming to Birth by Marjorie Oludhe Macgoye

 പിറവിയായി വിമോചനവും സ്വാതന്ത്ര്യവും




ജനം കൊണ്ട് ബ്രിട്ടീഷുകാരിയായ മാര്‍ജോറി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ മെഷിനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെനിയയില്‍ എത്തിയതെങ്കിലും മനസ്സുകൊണ്ട് കെനിയക്കാരിയായി മാറുകയായിരുന്നു. ലുവോ മെഡിക്കല്‍ ഓഫീസര്‍ ഡാനിയല്‍ ഒലൂദേ മക്‌ഗോയെയെ വിവാഹം കഴിച്ച മാര്‍ജോറി, 1963ല്‍ കെനിയ സ്വതന്ത്ര റിപ്പബ്ലിക് ആയതോടെ അവിടത്തെ പൌരത്വം നേടി. ജന്മം കൊണ്ടല്ലാതെ സ്വന്തം തെരഞ്ഞെടുപ്പിലൂടെ കെനിയക്കാരിയായിത്തീര്‍ന്ന എഴുത്തുകാരിയെന്ന നിലയില്‍ ആഫ്രിക്കന്‍ സാഹിത്യത്തിലെ നിയാമക കള്ളികളില്‍ അവരുടെ അംഗത്വം പ്രശ്നമുള്ളതാണ്. പൊതുവേ കികുയു ആധിപത്യമുള്ള കെനിയന്‍ സാഹിത്യത്തില്‍ ലുവോ സമൂഹവുമായുള്ള ആത്മൈക്യം അവരെ വേറിട്ടൊരു പാന്ഥാവിന്റെ അഗ്രഗാമിയായി കണക്കാക്കാന്‍ പര്യാപ്തമാക്കി. ങ്ഗൂഗി വാ തിയോങ്ഗോഗ്രേസ് ഒഗോട്ട്ഒകൊറ്റ് പിബിറ്റെക് തുടങ്ങിയ കെനിയന്‍ സാഹിത്യത്തിലെ അതികായന്മാരുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കാനും ‘കെനിയന്‍ സാഹിത്യത്തിന്റെ ‘മാതൃ സ്വരൂപവും മഹദ് സാന്നിധ്യവും’ ‘ദേശീയ സമ്പത്തും’ (‘the mother or grandmother figure—even the “doyenne”—of the country’s literature’.. national treasure”   qtd by J. Roger Kurtz in ‘Afterword’ ) ആയി അംഗീകാരം നേടാനും അവര്‍ക്കു കഴിഞ്ഞു. കെനിയന്‍ സമൂഹത്തിലെ ഒരു ഗണ്യവിഭാഗം തന്നെയായ വെള്ളക്കാരന്റെ പ്രിവിലേജ് ഉപയോഗിച്ച് കാരെന്‍ ബ്ലിക്സനെയോ (Karen Blixen- ‘Out of Africa’), എല്‍സ്പെത് ഹക്സ് ലി (Elspeth Huxley- ‘The Flame Trees of Thika’ etc.)യെയോ പോലെ കൊളോണിയല്‍ ഡയസ്‌പോറ മനോനിലയുടെ സാഹിത്യം രചിക്കാന്‍ ശ്രമിക്കുന്നില്ലമക്‌ഗോയെ. പരിവര്‍ത്തനപ്പെടുന്ന നാട്ടിലെ മനുഷ്യര്‍വിശേഷിച്ചും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ആവിഷ്കരിക്കുകയെന്നതാണ് കൊളോണിയല്‍ - പോസ്റ്റ്‌കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ അവരെ പ്രചോദിപ്പിക്കുന്ന അന്വേഷണം. ചലനംപലായനംസാമൂഹിക പരിവര്‍ത്തനം എന്നിവ മനുഷ്യ സംസ്കാരത്തിന്റെ നിതാന്ത സ്വഭാവമാണ് എന്ന് അവര്‍ കരുതുന്നു. ജനിച്ചുവളര്‍ന്ന തൊഴിലാളി വര്‍ഗ്ഗ പാരമ്പര്യം, വിദ്യാഭ്യാസത്തിന്റെ വിമോചക ശക്തിയെ കുറിച്ചുള്ള സ്വാനുഭവ ബോധ്യംസാമൂഹികപ്രതിബദ്ധമായ കൃസ്തീയ സങ്കല്പം എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു എന്ന് റോജര്‍ കുര്‍ട്ട്സ് നിരീക്ഷിക്കുന്നു.

കൊളോണിയല്‍ ഭരണത്തില്‍ നിന്ന് പുറത്തു കടക്കുന്ന ദേശത്തിന്റെ ചരിത്രവും പുരുഷാധിപത്യത്തില്‍ നിന്നു പുറത്തുകടക്കുകയും കര്‍തൃത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ചുവടു വെക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മുതിര്‍ന്നു വരവും ഒരേ സമയത്തു പരസ്പരം ഇഴകോര്‍ക്കുന്ന ‘പിറവിയായി സങ്കല്‍പ്പിക്കപ്പെട്ടു രചിക്കപ്പെട്ട നോവലാണ്‌ മക്ഗോയെയുടെ ‘Coming to Birth.’ പുസ്തകത്തിന്റെ ടെക്സ്റ്റില്‍ അനുബന്ധങ്ങളായി ചേര്‍ത്തിട്ടുള്ള റോജര്‍ കുര്‍ട്ട്സ് (Afterword by J. Roger Kurtz) എഴുതിയ മുന്‍ സൂചിത ലേഖനവുംഴാങ് ഹേയുടെ ചരിത്ര പശ്ചാത്തല ലേഖനവും (Historical Context by Jean Hay) അനിവാര്യ വായനകള്‍ ആയിത്തീരുന്നത് ദേശ ചരിത്രവും ഫിക് ഷനും അതീവ ഇഴയടുപ്പത്തോടെ ബന്ധിതമായിരിക്കുന്ന നോവലിന്റെ പ്രകൃതം കൊണ്ടാണ്. പതിനാറുകാരിയായ പോളിന പശ്ചിമ കെനിയയിലെ തന്റെ ഗ്രാമം വിട്ടു ട്രെയിന്‍ മാര്‍ഗ്ഗം നൈറോബിയിലേക്ക് പോകുന്നത് അവിടെ വ്യവസായിക തൊഴിലാളിയും തന്റെ ഭര്‍ത്താവുമായ ഇരുപത്തിമൂന്നുകാരന്‍ മാര്‍ട്ടിനോടു ചേരാന്‍ വേണ്ടിയാണ്. കാലം 1956. മോമോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഏര്‍പ്പെടുത്തിയ എമര്‍ജന്‍സിയുടെയും കിരാതമായ അടിച്ചമര്‍ത്തലിന്റെയും നാളുകള്‍. ഗര്‍ഭിണിയായ കൌമാരക്കാരി തനിക്കൊരു പിടിപാടുമില്ലാത്ത മഹാനഗരത്തിലെത്തുമ്പോള്‍ തീര്‍ത്തും പകച്ചു പോകുന്നുണ്ട്. നഗരജീവിതത്തെ കുറിച്ചോതീരെ കുറഞ്ഞ കാലം കൂടെയുണ്ടായിരുന്ന ഭര്‍ത്താവുമൊത്ത്‌ കഴിഞ്ഞ അനുഭവം മാത്രമുള്ളത് കൊണ്ട് വൈവാഹിക/ കുടുംബ ജീവിതത്തെ കുറിച്ചോ ഭര്‍ത്താവിന്റെ പ്രകൃതത്തെ കുറിച്ചോ ..................

https://www.fazalrahman.com/essays/article/coming-to-birth-by-marjorie-oludhe-macgoye

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – വോള്യം -1

പേജ് 231 – 238

To purchase: contact ph.no:  8086126024)

 

 

No comments:

Post a Comment