Featured Post

Wednesday, September 24, 2025

The Nickel Boys(2019) & Bhakshak (2024)

 




രണ്ടു ആവിഷ്കാരങ്ങള്‍. ഒന്നൊരു നോവല്‍. ആഫ്രിക്കന്‍ അമേരിക്കന്‍ നോവലിസ്റ്റ് കോള്‍സണ്‍ വൈറ്റ്ഹെഡ് രചിച്ച, The Underground Railroad (2016) എന്ന നോവലിന് ശേഷം അദ്ദേഹത്തിനു രണ്ടാമതും, അതും രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍, പുലിറ്റ്സര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതി. മറ്റൊന്ന് ഒരു ചലച്ചിത്രം. ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട Netflix ഹിന്ദി ചിത്രം. രണ്ടും ഒരേപോലെ ഞെട്ടിച്ച യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ടവ. വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തിരി വൈകി മാത്രം, Bhakshak കണ്ടുകൊണ്ടിരുന്നപ്പോള്‍ നിക്കല്‍ അക്കാദമിയിലെ ഹതഭാഗ്യരായ കുട്ടികളുടെ ചിത്രങ്ങള്‍ ആ അനാഥ പെണ്‍കുട്ടികളുടെ വിധിയുമായി വല്ലാതെ കൂടിക്കുഴഞ്ഞു.

നിക്കല്‍ ബോയ്സ്’ പറയുന്നത് ഫ്ലോറിഡയിലെ (കു)പ്രസിദ്ധമായ ഡോസിയര്‍ സ്കൂളിന്റെ കഥയാണ്. കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ നേരിടേണ്ടിവന്ന കൊടും പീഡനങ്ങളുടെ, ആരുമറിയാത്ത മരണങ്ങളുടെ, ശാരീരിക, ലൈംഗിക, മാനസിക ചൂഷണങ്ങളുടെ മജ്ജ മരവിപ്പിക്കുന്ന കഥയാണ്. ‘സമത്വ’മെന്ന അമേരിക്കന്‍ വായ്ത്താരിയെ നോക്കുകുത്തിയാക്കി കാലങ്ങളോളം അരങ്ങേറിയ ഭീകരതയുടെ വസ്തുതകള്‍ ഏറെ വൈകി, പ്രദേശത്തുനിന്നു കണ്ടെത്തപ്പെട്ട ‘അജ്ഞാത’ ജഡാവിഷിഷ്ടങ്ങളുടെ പിന്നാമ്പുറമായാണ് പുറംലോകമറിഞ്ഞത്.

'ഭക്ഷകി’ല്‍ എത്തുമ്പോള്‍, അതത്ര അനന്യവുമല്ല. ഈ പെണ്‍കുട്ടികള്‍ മുസഫര്‍പൂരിലെ ആ ഭീകരതയുടെ അറയില്‍ മാത്രമല്ല ഉള്ളത്. വെറും ‘സെക്സ് ടോയ്സ്’ എന്ന മട്ടില്‍ വിവരണാതീതമായ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന അനാഥ പെണ്‍കുഞ്ഞുങ്ങളുടെ ശാപം തുടര്‍ക്കഥ തന്നയാണല്ലോ ഈ നാട്ടില്‍. പ്രതിസ്ഥാനത്തു പാട്രിയാര്‍ക്കി, ബ്യൂറോക്രസി, രാഷ്ട്രീയ-ദല്ലാള്‍ മേലാളന്മാര്‍ എന്നിവരൊക്കെയാകാം പ്രത്യക്ഷത്തില്‍. പക്ഷെ ചിത്രാന്ത്യം ഉയര്‍ത്തുന്ന ചോദ്യം പ്രേക്ഷകരുടെയും നെഞ്ചില്‍ തറക്കും, തറക്കണം. എന്താണ് നിങ്ങളുടെ, എന്റെ പങ്ക്...?

ചിത്രം കണ്ടുകൊണ്ടിരുന്നപ്പോള്‍ നിക്കല്‍ അക്കാദമിയിലെ കുട്ടികളുടെ ചിത്രങ്ങള്‍ പല രംഗങ്ങളിലും നേരിട്ട് കെട്ടുപിണഞ്ഞു, പ്രത്യേകിച്ചും നിസ്സഹായരായ ഇരകളുടെ ജഡങ്ങള്‍ വെറും ചണ്ടിപോലെ ഉപേക്ഷിക്കപ്പെടുന്ന രംഗങ്ങങ്ങളിലും, പ്രാണന്‍ പിടയുന്ന സാഡിസ്റ്റ് പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന രംഗങ്ങളിലും: അവിടെയത് വെളുത്ത അമേരിക്കയിലെ കറുത്ത കുട്ടികളായിരുന്നു. ഇവിടെ കുറേക്കൂടി സങ്കീര്‍ണ്ണം എന്നേ പറയാനാകൂ. അതേ നിസ്സഹായത, ബധിരകര്‍ണ്ണങ്ങള്‍, നിയമസംരക്ഷണത്തിന്റെ വലിയ വാക്കുകള്‍, നീതിയുടെ രാവണന്‍ കോട്ടകള്‍...

 

No comments:

Post a Comment