Featured Post

Showing posts with label African Feminist Fiction. Show all posts
Showing posts with label African Feminist Fiction. Show all posts

Wednesday, September 17, 2025

Coming to Birth by Marjorie Oludhe Macgoye

 പിറവിയായി വിമോചനവും സ്വാതന്ത്ര്യവും




ജനം കൊണ്ട് ബ്രിട്ടീഷുകാരിയായ മാര്‍ജോറി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ മെഷിനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെനിയയില്‍ എത്തിയതെങ്കിലും മനസ്സുകൊണ്ട് കെനിയക്കാരിയായി മാറുകയായിരുന്നു. ലുവോ മെഡിക്കല്‍ ഓഫീസര്‍ ഡാനിയല്‍ ഒലൂദേ മക്‌ഗോയെയെ വിവാഹം കഴിച്ച മാര്‍ജോറി, 1963ല്‍ കെനിയ സ്വതന്ത്ര റിപ്പബ്ലിക് ആയതോടെ അവിടത്തെ പൌരത്വം നേടി. ജന്മം കൊണ്ടല്ലാതെ സ്വന്തം തെരഞ്ഞെടുപ്പിലൂടെ കെനിയക്കാരിയായിത്തീര്‍ന്ന എഴുത്തുകാരിയെന്ന നിലയില്‍ ആഫ്രിക്കന്‍ സാഹിത്യത്തിലെ നിയാമക കള്ളികളില്‍ അവരുടെ അംഗത്വം പ്രശ്നമുള്ളതാണ്. പൊതുവേ കികുയു ആധിപത്യമുള്ള കെനിയന്‍ സാഹിത്യത്തില്‍ ലുവോ സമൂഹവുമായുള്ള ആത്മൈക്യം അവരെ വേറിട്ടൊരു പാന്ഥാവിന്റെ അഗ്രഗാമിയായി കണക്കാക്കാന്‍ പര്യാപ്തമാക്കി. ങ്ഗൂഗി വാ തിയോങ്ഗോഗ്രേസ് ഒഗോട്ട്ഒകൊറ്റ് പിബിറ്റെക് തുടങ്ങിയ കെനിയന്‍ സാഹിത്യത്തിലെ അതികായന്മാരുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കാനും ‘കെനിയന്‍ സാഹിത്യത്തിന്റെ ‘മാതൃ സ്വരൂപവും മഹദ് സാന്നിധ്യവും’ ‘ദേശീയ സമ്പത്തും’ (‘the mother or grandmother figure—even the “doyenne”—of the country’s literature’.. national treasure”   qtd by J. Roger Kurtz in ‘Afterword’ ) ആയി അംഗീകാരം നേടാനും അവര്‍ക്കു കഴിഞ്ഞു. കെനിയന്‍ സമൂഹത്തിലെ ഒരു ഗണ്യവിഭാഗം തന്നെയായ വെള്ളക്കാരന്റെ പ്രിവിലേജ് ഉപയോഗിച്ച് കാരെന്‍ ബ്ലിക്സനെയോ (Karen Blixen- ‘Out of Africa’), എല്‍സ്പെത് ഹക്സ് ലി (Elspeth Huxley- ‘The Flame Trees of Thika’ etc.)യെയോ പോലെ കൊളോണിയല്‍ ഡയസ്‌പോറ മനോനിലയുടെ സാഹിത്യം രചിക്കാന്‍ ശ്രമിക്കുന്നില്ലമക്‌ഗോയെ. പരിവര്‍ത്തനപ്പെടുന്ന നാട്ടിലെ മനുഷ്യര്‍വിശേഷിച്ചും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ആവിഷ്കരിക്കുകയെന്നതാണ് കൊളോണിയല്‍ - പോസ്റ്റ്‌കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ അവരെ പ്രചോദിപ്പിക്കുന്ന അന്വേഷണം. ചലനംപലായനംസാമൂഹിക പരിവര്‍ത്തനം എന്നിവ മനുഷ്യ സംസ്കാരത്തിന്റെ നിതാന്ത സ്വഭാവമാണ് എന്ന് അവര്‍ കരുതുന്നു. ജനിച്ചുവളര്‍ന്ന തൊഴിലാളി വര്‍ഗ്ഗ പാരമ്പര്യം, വിദ്യാഭ്യാസത്തിന്റെ വിമോചക ശക്തിയെ കുറിച്ചുള്ള സ്വാനുഭവ ബോധ്യംസാമൂഹികപ്രതിബദ്ധമായ കൃസ്തീയ സങ്കല്പം എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു എന്ന് റോജര്‍ കുര്‍ട്ട്സ് നിരീക്ഷിക്കുന്നു.

കൊളോണിയല്‍ ഭരണത്തില്‍ നിന്ന് പുറത്തു കടക്കുന്ന ദേശത്തിന്റെ ചരിത്രവും പുരുഷാധിപത്യത്തില്‍ നിന്നു പുറത്തുകടക്കുകയും കര്‍തൃത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ചുവടു വെക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മുതിര്‍ന്നു വരവും ഒരേ സമയത്തു പരസ്പരം ഇഴകോര്‍ക്കുന്ന ‘പിറവിയായി സങ്കല്‍പ്പിക്കപ്പെട്ടു രചിക്കപ്പെട്ട നോവലാണ്‌ മക്ഗോയെയുടെ ‘Coming to Birth.’ പുസ്തകത്തിന്റെ ടെക്സ്റ്റില്‍ അനുബന്ധങ്ങളായി ചേര്‍ത്തിട്ടുള്ള റോജര്‍ കുര്‍ട്ട്സ് (Afterword by J. Roger Kurtz) എഴുതിയ മുന്‍ സൂചിത ലേഖനവുംഴാങ് ഹേയുടെ ചരിത്ര പശ്ചാത്തല ലേഖനവും (Historical Context by Jean Hay) അനിവാര്യ വായനകള്‍ ആയിത്തീരുന്നത് ദേശ ചരിത്രവും ഫിക് ഷനും അതീവ ഇഴയടുപ്പത്തോടെ ബന്ധിതമായിരിക്കുന്ന നോവലിന്റെ പ്രകൃതം കൊണ്ടാണ്. പതിനാറുകാരിയായ പോളിന പശ്ചിമ കെനിയയിലെ തന്റെ ഗ്രാമം വിട്ടു ട്രെയിന്‍ മാര്‍ഗ്ഗം നൈറോബിയിലേക്ക് പോകുന്നത് അവിടെ വ്യവസായിക തൊഴിലാളിയും തന്റെ ഭര്‍ത്താവുമായ ഇരുപത്തിമൂന്നുകാരന്‍ മാര്‍ട്ടിനോടു ചേരാന്‍ വേണ്ടിയാണ്. കാലം 1956. മോമോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഏര്‍പ്പെടുത്തിയ എമര്‍ജന്‍സിയുടെയും കിരാതമായ അടിച്ചമര്‍ത്തലിന്റെയും നാളുകള്‍. ഗര്‍ഭിണിയായ കൌമാരക്കാരി തനിക്കൊരു പിടിപാടുമില്ലാത്ത മഹാനഗരത്തിലെത്തുമ്പോള്‍ തീര്‍ത്തും പകച്ചു പോകുന്നുണ്ട്. നഗരജീവിതത്തെ കുറിച്ചോതീരെ കുറഞ്ഞ കാലം കൂടെയുണ്ടായിരുന്ന ഭര്‍ത്താവുമൊത്ത്‌ കഴിഞ്ഞ അനുഭവം മാത്രമുള്ളത് കൊണ്ട് വൈവാഹിക/ കുടുംബ ജീവിതത്തെ കുറിച്ചോ ഭര്‍ത്താവിന്റെ പ്രകൃതത്തെ കുറിച്ചോ ..................

https://www.fazalrahman.com/essays/article/coming-to-birth-by-marjorie-oludhe-macgoye

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – വോള്യം -1

പേജ് 231 – 238

To purchase: contact ph.no:  8086126024)

 

 

Wednesday, July 23, 2025

Blackass by A. Igoni Barrett

ഗ്രിഗോര്‍ സാംസ തെരുവിലിറങ്ങുന്നില്ല


ആ നിര്‍ണ്ണായകമായ പ്രഭാതത്തില്‍ ഗ്രിഗോര്‍ സാംസയില്‍ (‘മെറ്റമോര്‍ഫോസിസ്’) സംഭവിക്കുന്ന രൂപാന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ആദ്യ വാചകത്തില്‍ തന്നെ  പറഞ്ഞു വെക്കുമ്പോള്‍ ഫ്രാന്‍സ് കാഫ്ക വായനക്കാരോട് ആവശ്യപ്പെടുന്നത് അറിഞ്ഞു കൊണ്ട് തന്നെ അവിശ്വാസത്തിന്‍റെ വ്യാവഹാരിക യുക്തിബോധം മാറ്റിവെക്കാനാണ് – willing suspension of disbelief. പൊടുന്നനെ സംഭവിക്കുന്ന സ്വത്വ വ്യതിയാനത്തിന്‍റെയും പരിണാമത്തിന്‍റെയും തടവില്‍ നിന്ന് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത വിധം ഗ്രിഗോര്‍ സാംസ മനുഷ്യ കുലത്തിന് അന്യനായിത്തീരുന്നു. ‘ഇനിയെന്ത്?’ എന്ന ഗ്രിഗോര്‍ സാംസയുടെ ചോദ്യം മുന്‍ കുറിപ്പായി രേഖപ്പെടുത്തിയാണ് ഇഗോനി ബെരെറ്റ് എന്ന യുവ നൈജീരിയന്‍ നോവലിസ്റ്റ് മറ്റൊരു ‘രായ്ക്കു രാമാനം’ രൂപാന്തരത്തിന്റെ കഥയായ തന്റെ പ്രഥമ നോവല്‍ ‘Blackass’ (കറുത്ത പൃഷ്ടം) ആരംഭിക്കുന്നത് എന്നത് യാദൃശ്ചികമല്ല. എന്നാല്‍ സാംസയെ പോലെ ജന്തുതയുടെ അതിര്‍വരമ്പുകള്‍ മുറിച്ചു കടന്നു പ്രാണി ജന്മത്തിലേക്കു കൂട് മാറുകയല്ല ഫ്യൂറോ വാരിബോകോ. അയാള്‍ മുറിച്ചു കടക്കുക കറുത്തവന്റെയും വെളുത്തവന്റെയും ഇടയിലെ വര്‍ണ്ണ നിയമങ്ങളുടെ അതിരുകളാണ്. ആദ്യത്തേതിനെ അപേക്ഷിച്ച് ഇത് ഒരടഞ്ഞ അറ്റമല്ലാത്തതു (dead end) കൊണ്ടും സാംസയെ പോലെ മാനവ കുലത്തില്‍ നിന്ന് തന്നെ ബഹിഷ്കൃതനല്ലാത്തത് കൊണ്ടും അയാള്‍ക്ക് മുന്നില്‍ സാധ്യതകള്‍/ പരിമിതികള്‍ വേറെയാണ്. പരിചിത ലോകവുമായി പുനര്‍ സ്വമന്വയത്തിന്റെ (reintegration) സാധ്യതകള്‍ തേടേണ്ടതുണ്ട് അയാള്‍ക്ക്.

 

രൂപാന്തരണമെന്ന സ്വത്വപ്രതിസന്ധി

ലാഗോസിലെ സാധാരണ അഭ്യസ്ത വിദ്യനും തൊഴിലന്വേഷിയുമായ ഫ്യൂറോ വാരിബോകോ എന്ന മുപ്പത്തിമൂന്നുകാരന്റെ നിനച്ചിരിക്കാത്ത രൂപാന്തരണം ഒരു സുപ്രഭാതത്തില്‍ അയാളെ തീര്‍ത്തുമൊരു വെളുത്തവന്‍ ആക്കുന്നതോടെയാണ് ഇതിവൃത്തം വികസിച്ചു തുടങ്ങുന്നത്. “ഇന്ന് പ്രഭാതത്തില്‍ ഫ്യൂറോ വാരിബോകോ ഉണര്‍ന്നത് സ്വപ്നങ്ങള്‍ക്ക് അവയുടെ വഴിതെറ്റാമെന്നും ഒരു ഉറക്കത്തിന്റെ തെറ്റായ വശത്ത്‌ എത്തിച്ചേരാമെന്നുമുള്ള കണ്ടെത്തലിലാണ്.” എന്ന് ആദ്യ വാചകം. നീലക്കണ്ണുകളും നീല ഞരമ്പുകള്‍ പിടച്ചു നില്‍ക്കുന്ന ചോര തൊട്ടെടുക്കാവുന്ന വെള്ളക്കാരന്റെ ഉടലും അയാളെ അങ്കലാപ്പിലാക്കുന്നത് തന്റെ രൂപാന്തരം വീട്ടുകാരില്‍ എന്ത് പ്രതികരണമാനുണ്ടാക്കുക എന്ന ഭയം കൊണ്ട് മാത്രമല്ല; അന്നേ ദിവസം താന്‍ ഏറെ നാളായി കാത്തിരുന്ന ഒരു ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതും ഉണ്ടായള്‍ക്ക് എന്നത് കൊണ്ടുമാണ്. ഏഴാം വയസ്സില്‍ ചിക്കന്‍ പോക്സ് പിടിപെട്ടപ്പോള്‍ കൂട്ടിരുന്ന മമ്മയെ ഇപ്പോള്‍ അയാള്‍ക്ക് ആശ്രയിക്കാനാവില്ല. അന്ന് പുരട്ടിയ കാലമൈന്‍ ലോഷന്‍ കഴുകിക്കളയാമായിരുന്നു. കാന്‍സര്‍ ആയിരുന്നെങ്കില്‍ ലോകത്ത് താന്‍ തനിച്ചല്ല. സ്കിസോഫ്രീനിയ ആണെങ്കില്‍ മനസ്സിന്റെ ‘ഭാന്തമായ മൂടല്‍മഞ്ഞ്’ ഇടയ്ക്കിടെ തെളിയുന്ന വേളയില്‍ ആളെ തിരികെ കിട്ടും. ഇപ്പോള്‍ അറിയാവുന്നവരെയും വേണ്ടപ്പെട്ടവരെയും കാണാതെ വിട്ടുപോവുക എന്നത് മാത്രമാണ് അയാളുടെ മുന്നിലുള്ള വഴി. ഈ തീരുമാനത്തില്‍ വീട്ടുകാരെ കാണാതെ ‘മുങ്ങി’ അയാള്‍ പുറത്തു കടക്കുന്നുണ്ടെങ്കിലും ഈ നിമിഷം മുതല്‍ അയാള്‍ സ്വത്വ പ്രതിസന്ധി അനുഭവിച്ചു തുടങ്ങും. “ആരും ജനനം സ്വയം ആവശ്യപ്പെടുന്നില്ല, കറുത്തവനാവാനോ വെളുത്തവനാവാനോ ഇടയിലേതെങ്കിലും നിറമോ ആവശ്യപ്പെടുന്നില്ല, എന്നിരിക്കിലും ഒരാള്‍ ജനിച്ചുവീഴുന്ന വ്യക്തിത്വം ഈ ലോകത്ത് വിശദീകരിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമായിരിക്കും.” സിംബാബ്‌വേയെ പോലെ ഒരു ‘സെറ്റ്ലര്‍ കോളനി’ അല്ലാതിരുന്നത് കൊണ്ട് സ്വാതന്ത്ര്യാനന്തരം നൈജീരിയയില്‍  വെളുത്ത വര്‍ഗ്ഗക്കാര്‍ അപൂര്‍വ്വ കാഴ്ചയായിരുന്നു. ലാഗോസ് തെരുവില്‍ ഒരു ‘ഒയീബോ’ (വെള്ളക്കാരന്‍) നടന്നു പോകുന്നത് തൊട്ടു നോക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയാണ്, റിക്ഷ വണ്ടിക്കാര്‍ക്ക്‌ നാലിരട്ടി പിടുങ്ങാനുള്ള കറവപ്പശു, കറുത്തവരുടെ കടലില്‍ ഒരു ഒറ്റയാന്‍. തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ നിസ്സംഗതയും നഗ്നമായ ജിജ്ഞാസക്കെതിരെ അവഗണനയും ആവശ്യമില്ലാത്തിടത്തെക്ക് നോക്കാതിരിക്കലും വേഗം അയാള്‍ പഠിച്ചെടുക്കേണ്ട പാഠങ്ങളാണ്. അയാളുടെ നൈജീരിയന്‍ പേരും ഉച്ഛാരണവും അസാധാരണമായി തോന്നുന്നവരോട് “ഞാന്‍ ഒരു നൈജീരിയക്കാരന്‍ ആണ്” എന്ന് അയാള്‍ക്ക് പറയേണ്ടി വരുന്നു. എന്നാല്‍ രൂപാന്തരണത്തിനു മറ്റൊരു നല്ല വശവും ഉണ്ടെന്നു അയാള്‍ വേഗം കണ്ടെത്തുന്നു. ................

https://www.fazalrahman.com/essays/article/blackass-by-a-igoni-barrett

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 151-158)

To purchase, contact ph.no:  8086126024


Friday, May 30, 2025

London, Cape Town, Joburg by Zukiswa Wanner

വിണ്ടുകീറുന്ന മാരിവില്ല്: സുകിസ് വാ വോനര്‍ അടയാളപ്പെടുത്തുന്നത്





ആഫ്രിക്കന്‍ സാഹിത്യത്തില്‍കൊളോണിയല്‍ കാലത്തെ പശ്ചാത്തലമാക്കി നടത്തപ്പെട്ട രചനകളില്‍ വംശീയാനുഭവങ്ങള്‍ക്ക് ലഭിച്ചിരുന്ന ഏകപക്ഷീയ പ്രാധാന്യം പോസ്റ്റ്‌ കൊളോണിയല്‍നിയോ കൊളോണിയല്‍ കാലഘട്ടങ്ങളിലെത്തുമ്പോള്‍ ചിതറിപ്പോവുകയും വംശീയാനുഭവങ്ങളോളം തന്നെയോ അവയോടു അനുബന്ധമോ അനുപൂരകമോ അതുമല്ലെങ്കില്‍ വേറിട്ടോ നില്‍ക്കും വിധം കുടുംബ/ വൈയക്തിക കഥകള്‍ക്ക് പ്രാധാന്യം വന്നു ചേരുകയും ചെയ്യുന്നു. സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍അപാര്‍ത്തീഡ് കാലം പിന്നിട്ട് ജനാധിപത്യ പ്രക്രിയയിലേക്ക് രാജ്യം തിരിച്ചെത്തിയ 1994 ഒരു നാഴികക്കല്ലായി രാഷ്ട്രീയ ഭൂപടത്തില്‍ ഇടം പിടിച്ചപ്പോള്‍‘മഴവില്‍ ദേശപ്പിറവിക്കുള്ളിലും അടിയൊഴുക്കായി നിലനിന്ന വംശീയ സംഘര്‍ഷങ്ങളുടെ ഉണങ്ങാത്ത മുറിവുകള്‍ സാമൂഹിക വിനിമയങ്ങളില്‍ നിര്‍ണ്ണായകമായിത്തന്നെ തുടര്‍ന്നു. ലോരെറ്റ ങ് കോബോ,  യിവോണ്ടേ ഒമോതോസോ തുടങ്ങിയ മുതിര്‍ന്ന തലമുറയിലെ എഴുത്തുകാര്‍ ഈ തുടര്‍ച്ചയെ നേരിട്ടപ്പോള്‍വംശീയ സംഘര്‍ഷങ്ങളില്‍ വിധികര്‍ത്താക്കളായി നിലയുറപ്പിക്കുന്നതിനു പകരം അത്തരം സങ്കീര്‍ണ്ണതകള്‍ പ്രശ്നവല്‍ക്കരിക്കുന്ന രീതി കൈക്കൊള്ളുന്നതിന് ഉദാഹരണമാണ് ഫസ് വാനെ എംപേകെ. സെല്ലോ ഡൂയികര്‍മതല്‍വാ കൊപാനോസുകിസ് വാ വോനര്‍ തുടങ്ങിയ പുതു തലമുറ എഴുത്തുകാര്‍. സാകെസ് എംദായെയും ടോണി മോറിസനെയും പോലെ സുദീര്‍ഘവും സമ്പന്നവുമായ എഴുത്തുജീവിതത്തിനുടമയായ നോവലിസ്റ്റുകള്‍ ഇരു ഘട്ടങ്ങളിലും തങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ടുമുണ്ട്.

തുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/london-cape-town-joburg-by-zukiswa-wanner

  (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – രണ്ട്

ലോഗോസ് ബുക്സ്, പേജ്: 65-74)

To purchase, contact ph.no:  8086126024 

    

 

Saturday, May 24, 2025

Burger's Daughter by Nadine Gordimer

ബര്‍ജറുടെ മകള്‍ : പ്രതിബദ്ധതയുടെ വില




“എനിക്ക് തോന്നുന്നത്ജീവിച്ചിരിക്കുക എന്നാല്‍ എന്തിലെങ്കിലുമുള്ള വിശ്വാസത്തിന്റെ, മനുഷ്യ പുരോഗതിയിലെ ഒടുക്കിക്കളയാനാവാത്ത ഒരു ഘടകത്തിന്റെ ആവിഷ്കാരമാണ്.. ഞാന്‍ ഇനിയുംഎന്റെ ജീവിതത്തിലും എന്റെ രചനകളിലുംമനുഷികാര്‍ത്ഥത്തില്‍ പുരോഗതിയെ ഉള്‍കൊള്ളുന്ന ഒരു അതീത ക്രമത്തിന്റെ തത്വത്തെ അന്വേഷിച്ചു കൊണ്ടിരിക്കും.. ഏതൊരു തരം വര്‍ണ്ണവെറിയും തെറ്റാണ് എന്ന് എനിക്കറിയാം.”

-   (നദീന്‍ ഗോര്‍ഡിമര്‍ :  സ്റ്റീഫന്‍ ഗ്രേയുമായുള്ള അഭിമുഖത്തില്‍ നിന്ന്)

സൌത്ത് ആഫ്രിക്കയിലെ അപ്പാര്‍ത്തീഡ് കാലഘട്ടത്തെ കുറിച്ചുള്ള പുസ്തകങ്ങളില്‍ അനിവാര്യ വായനയായി കണക്കാക്കപ്പെടുന്ന നോവലാണ്‌ നാദീന്‍ ഗോര്‍ഡിമറുടെ The Burger’s Daughter. 1979-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ അപ്പാര്‍ത്തീഡ് സര്‍ക്കാര്‍ ഉടന്‍ നിരോധിച്ചത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം മൂലമായിരുന്നു; പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത് നെല്‍സന്‍ മണ്ടേല ജയിലിലായിയൂന്നു. വര്‍ണ്ണ വിവേചനം കൊടികുത്തി വാഴുകയായിരുന്നു. നോബല്‍ പുരസ്‌കാരം നോവലിസ്റ്റിനെ തേടിയെത്തുക പിന്നെയും പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാണ്.

1974ല്‍ പ്രസിദ്ധീകരിച്ച The Conservationist എന്ന നോവലില്‍ കറുത്ത വര്‍ഗ്ഗക്കാരായ തൊഴിലാളികളുടെ അദ്ധ്വാനം ഉപയോഗിച്ച് തനിക്കൊരു ധാരണയുമില്ലാത്ത ഫാം നടത്തിപ്പിനു തുനിഞ്ഞിറങ്ങുന്ന മെഹ്റിംഗ് എന്ന പ്രതിനായകനിലൂടെവരാനിരിക്കുന്ന മാറ്റങ്ങളോട് ഒരു നിലക്കും പ്രതികരണ ബാധ്യതയില്ലാത്ത വെളുത്ത വര്‍ഗ്ഗക്കാരനെയാണ് നദീന്‍ ഗോര്‍ഡിമര്‍ അവതരിപ്പിച്ചത്. ബോയര്‍ ധനികരുടെ പതിവു പോലെ ഒരു  നിലമുടമയാകുക എന്ന അന്തസ്സിനും നികുതിയിളവു ലഭിക്കുന്ന ചിലവിനം കാണിക്കാനും തന്റെ ലീലാവിലാസങ്ങള്‍ക്കുള്ള മറയായി ഉപയോഗിക്കാനും മാത്രമായിരുന്നു അയാള്‍ക്ക് കൃഷി. ഒരുനാള്‍ ഫാമിന്റെ മൂലയില്‍ കണ്ടെത്തപ്പെടുന്ന കറുത്തവന്റെ മൃദദേഹം പോലീസിനെ കാര്യമായി അലോസരപ്പെടുത്തുന്നില്ലെങ്കിലും പ്രേതബാധ ഭയപ്പെടുന്ന മെഹ്റിങ്ങിന് അതൊരു ബാധ്യതയാകുന്നു. കടുത്ത വംശ വെറിയനായ മെഹ്റിങ്ങുമായി പൊരുത്തപ്പെടാനാകാതെ വര്‍ണ്ണ വിവേചന വിരുദ്ധ ആക്റ്റിവിസ്റ്റ് കൂടിയായ കാമുകി അന്റോണിയ അയാളെ വിട്ടുപോകുന്നതും പിതാവിന്റെ നേര്‍വിപരീത പ്രകൃതിയായലിബറല്‍ ഇടതു ചിന്താഗതിയുള്ള മകന്‍ ടെറിസൌത്ത് ആഫ്രിക്കന്‍ അപ്പാര്‍ത്തീഡ് സൈനിക വൃത്തി ഒഴിവാക്കാനായിതിരിച്ചുവരാനുള്ള സാധ്യതകള്‍ അടച്ചുകൊണ്ട്‌  അമേരിക്കയിലുള്ള അമ്മയുടെ അടുത്തേക്ക്‌ പോകുന്നതും അയാളുടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമാക്കുന്നു. 1976ലെ സൊവേറ്റോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ദേശത്തിന്റെ പ്രവചിത ഭാവിയില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് എന്തെങ്കിലും പങ്ക് ഉണ്ടോ/ ഉണ്ടാവേണ്ടതുണ്ടോ എന്നും എന്തായിരിക്കും അത്തരം ഇടപെടലുകളുടെ പ്രായോഗിക സങ്കീര്‍ണ്ണതകള്‍ എന്നുമുള്ള, The Conservationist പരിഗണിക്കുന്നില്ലാത്ത ചോദ്യങ്ങളെയാണ്തുടര്‍ന്നിറങ്ങിയ Burger’s Daughter, July’s People (1981) എന്നീ നോവലുകള്‍ നേരിടുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (The Novels of Nadine Gordimer, History from Inside, Stephen Clingman, Second Edition: Page. 170).  ഇരു നോവലുകള്‍ക്കുമിടയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്: ‘ബര്‍ജറുടെ മകള്‍’ റോസാ വളരെ കൃത്യമായ രാഷ്ട്രീയ പശ്ചാലത്തില്‍ നിന്ന് അതിനനുസൃതമായിത്തന്നെ വര്‍ണ്ണ വിവേചന വിരുദ്ധ ആക്റ്റിവിസത്തില്‍ എത്തിപ്പെടുന്നവള്‍ ആണെങ്കില്‍, ‘ജൂലായിയുടെ ജനത’യിലെ മോറീന്‍ സ്മേല്‍സ്ഗോര്‍ഡിമറുടെ കഥാപാത്രങ്ങളില്‍ ഏറ്റവും സാധാരണക്കാരിയാണ്. എന്നാല്‍ ഇരു നോവലുകളും മുന്നോട്ടു വെക്കുന്ന പ്രമേയങ്ങളും ചരിത്ര ബോധവും നോവലിസ്റ്റിന്റെ മുന്‍ കൃതിയിലെ നിലപാടുകളുടെ തുടര്‍വികാസമായി കാണാം. സാമൂഹിക പരിവര്‍ത്തനങ്ങളെ അവയെങ്ങനെയാണ് വ്യക്തികളെ ബാധിക്കുന്നത് എന്ന നിരീക്ഷണത്തിലൂടെയാണ് ഗോര്‍ഡിമറുടെ ചരിത്ര ബോധം പ്രാഥമികമായും സമീപിക്കുന്നത്.  

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/burgers-daughter-by-nadine-gordimer

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം രണ്ട്

പേജ് 27 – 34)

To purchase, contact ph.no:  8086126024

 


The Promised Land by Grace Ogot

        വാഗ്ദത്ത ഭൂമിയിലെ സര്‍പ്പസാന്നിധ്യം.




കെനിയന്‍ സാഹിത്യത്തിന്റെ മാതാവ് എന്ന അപരനാമമുള്ള ഗ്രേസ് ഒഗോട്ട്, ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള അതികായരുടെ സമകാലികയും കെനിയയില്‍ നിന്ന് മികച്ച സാഹിത്യമുണ്ടാകുമെന്നു ലോകത്തെ കാണിച്ചു കൊടുത്തവരില്‍ മുന്‍നിരക്കാരിയുമാണ്. 1962ല്‍ സംഘടിപ്പിക്കപ്പെട്ട ആഫ്രിക്കന്‍ സാഹിത്യ സംഗമത്തില്‍ ഈസ്റ്റ് ആഫ്രിക്കയെ പ്രതിനിധാനം ചെയ്ത ഏകവ്യക്തി താനായിരുന്നു എന്നതാണ് തന്റെ തന്റെ പാരമ്പര്യത്തിന്റെ കഥകള്‍ പറഞ്ഞുതുടങ്ങാന്‍ അവര്‍ക്ക് പ്രചോദനമായത്. തൊട്ടടുത്ത വര്‍ഷം ബ്ലാക്ക് ഓര്‍ഫിയൂസ് ജേണലില്‍ ‘A Year of Sacrifice’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ച ഒഗോട്ടിന്റെ വിഖ്യാത നോവല്‍ The Promised Land 1966-ല്‍ പുറത്തിറങ്ങിയപ്പോള്‍, അതേ ദശകത്തില്‍ തന്നെ അവരുടെ ‘Land Without Thunder’ (1968)  എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. 1964-ല്‍ ആണ് കെനിയന്‍ സാഹിത്യത്തിലെ ആദ്യ സുപ്രധാന നോവല്‍ Weep Not, Child (ങ്ഗൂഗി വാ തിയോങ്ഗോ) പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് പ്രസക്തമാണ്. ഒഗോട്ടിന്റെ രചനകളുടെ പ്രധാന ശ്രദ്ധാകേന്ദ്രം സ്വന്തം ജീവിത സാഹചര്യങ്ങളുടെ കൂടി ഭൂമികയായ ലുവോ സമൂഹമാണ്. കെനിയ, ടാന്‍സാനിയ സംഗമ പ്രദേശങ്ങളിലായി അധിവസിക്കുന്ന ക്രിസ്തീയ - പാഗന്‍ വിശ്വാസ ക്രമങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഈ സമൂഹം ആധുനികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിക്കുന്ന, ഒപ്പം അവയുടെ സംഘര്‍ഷങ്ങള്‍ നേരിടുന്ന ജീവിത രീതി പിന്തുടര്‍ന്നു. ആധുനിക വൈദ്യ ശാസ്ത്രത്തെ അനിവാര്യ ഘട്ടങ്ങളില്‍ ആശ്രയിക്കുമ്പോഴും പഴയ മാന്ത്രിക – നാട്ടു ചികിത്സാ രീതികള്‍ മുറുകെ പിടിക്കുന്ന രീതി ഇതിന്റെ ഭാഗമാണ്. ലിംഗ നീതിയിലും പരമ്പരാഗത മൂല്യങ്ങള്‍ പിന്തുടരുന്ന രീതിയിലും കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണം സ്ത്രീയുടെ ബാധ്യതയായി കണക്കാക്കുന്ന പുരുഷാധിപത്യ ക്രമത്തെ അവര്‍ ക്രിസ്തീയ ക്രമവുമായി കണ്ണി ചേര്‍ത്തു. ഇതേ മൂല്യ വ്യവസ്ഥയെ പിന്‍പറ്റുന്ന ഒഗോട്ടിന്റെ സമീപനം സ്ത്രീപക്ഷ വിമര്‍ശകരില്‍ അവരെ കുറിച്ചു ഭിന്ന സ്വരങ്ങള്‍ക്കു കാരണമായതും സ്വാഭാവികം. ലുവോ നാടോടി കഥാ സമ്പ്രദായവും പുരാണങ്ങളും വാമൊഴി പാരമ്പര്യവും വേണ്ടുവോളം ഉപയോഗപ്പെടുത്തന്ന ഒഗോട്ടിന്റെ രചനകളില്‍ കോളനി പൂര്‍വ്വ ഈസ്റ്റ് ആഫ്രിക്കന്‍ സാമൂഹികാവസ്ഥയുടെ ശക്തമായ പ്രതിഫലനത്തോടൊപ്പം ഗോത്ര വിദ്വേഷങ്ങള്‍, ഭൌതിക നേട്ടങ്ങള്‍ക്കായുള്ള മദമാത്സര്യങ്ങള്‍, ഭാര്യയുടെ കടമകള്‍ പോലുള്ള പരമ്പരാഗത സ്ത്രീ സങ്കല്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളും സാമാന്യ പ്രമേയങ്ങള്‍ ആയിത്തീരുന്നു.

 

ഒഗോട്ടിന്റെ ആദ്യ നോവല്‍ ‘വാഗ്ദത്ത ഭൂമി’, കെനിയയിലെ തങ്ങളുടെ പൂര്‍വ്വിക ഗ്രാമമായ ന്‍യാന്‍സാ പ്രദേശത്തു നിന്ന് ഫലഭൂയിഷ്ടമായ ഭൂമിയും സാമ്പത്തും തേടി ടാങ്കനിക്ക തടാകം കടന്ന് വടക്കന്‍ ടാന്‍സാനിയയിലെത്തുന്ന ലുവോ പ്രവാസി കുടുംബം നേരിടുന്ന ജീവിത സംഘര്‍ഷങ്ങളില്‍ കേന്ദ്രീകരിക്കുന്നു. അക്കാലത്ത് പതിവായിരുന്ന കുടിയേറ്റത്തിന്റെ ഭാഗമായി, കന്നി മണ്ണില്‍ നൂറുമേനി കാത്തു സ്ഥലത്തെത്തുന്ന ലുവോ ഗോത്രജരുടെ എല്ലാവരുടെയും സംരക്ഷകനും പിതൃ തുല്യനുമായ ഒകേച്ചിന്റെയും മാതൃ നിര്‍വ്വിശേഷമായ സ്നേഹത്തോടെ കൂടെയെത്തുന്ന അദ്ദേഹത്തിന്റെ ഭാര്യ  സൌന്ദര്യ ലക്ഷണമായ നീണ്ട കഴുത്തിന്റെ പേരില്‍ അതിഗ (‘ജിറാഫിനെ പോലെ നീണ്ട കഴുത്തുള്ളവള്‍’) എന്ന് വിളിപ്പേരുള്ള ന്‍യാബോറോയും ഉള്ളഴിഞ്ഞ സഹായത്തോടെ ഒചോലയും ഭാര്യ ന്‍യാപോളും അതില്‍ വിജയിക്കുന്നുമുണ്ട്. രണ്ടാം പ്രസവത്തിലെ ഇരട്ടകള്‍ ഉള്‍പ്പടെ മൂന്നു മക്കളും അളവറ്റ ധന-ധാന്യ-കാലി സമ്പത്തും ആര്‍ജ്ജിച്ച, കഠിനാധ്വാനവും ഉത്സാഹവും അടയാളപ്പെടുത്തിയ ഏതാനും വര്‍ഷങ്ങളുടെ സ്വപ്ന തുല്യമായ നേട്ടങ്ങള്‍ക്കു ശേഷം അശാനിപാതങ്ങള്‍ ഒന്നൊന്നായി ആരംഭിക്കുന്നത് പ്രദേശത്തെ ആദിമ ഗോത്രജനും കുടിയേറ്റക്കാരോട് കടുത്ത അസഹിഷ്ണുത ഉള്ളവനും നിഗൂഡതകള്‍ നിറഞ്ഞ പ്രകൃതക്കാരനും സര്‍പ്പങ്ങളുടെയും ദുരത്മാക്കളുടെ സഹാവാസിയും ദുര്മ്മുഖനുമായ വൃദ്ധന്‍ അയല്‍ക്കാരന്റെ ക്രോധത്തിന് ഒചോല ഇരയാകുന്നതോടെയാണ്. ഒചോല ഒരു നിഗൂഡമായ ത്വക് രോഗത്തിന് അടിപ്പെടുകയും ഒട്ടേറെ പാരമ്പര്യ/ മാന്ത്രിക വൈദ്യന്മാര്‍ പരാജയപ്പെടുകയും ചെയ്യുന്നതോടെ വെള്ളക്കാരന്റെ വൈദ്യം പോലും പരീക്ഷിക്കാന്‍ കുടുംബം തയ്യാറാകുന്നു. എന്നാല്‍, കൊടിയ ശാപത്തിനു മുന്നില്‍ അതും പരാജയപ്പെടുന്നത്, കടുത്ത നൈരാശ്യത്തിലേക്ക്‌ ഒചോലയെ എടുത്തെറിയുമ്പോഴാണ്‌ ഒരു രണ്ടാമൂഴം പരീക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പോടെ മുമ്പ് വിജയിക്കാന്‍ കഴിയാതെ പോയതുകൊണ്ട് പ്രതിഫലം പോലും വാങ്ങാതെ തിരികെ പോയിരുന്ന മഗുംഗു എന്ന അത്ഭുത സിദ്ധികളുള്ള പാരമ്പര്യ വൈദ്യന്‍ വീണ്ടുമെത്തുക. മരണ വക്ത്രത്തില്‍ നിന്ന് ഒചോലയെ രക്ഷിക്കുന്ന മഗുംഗു അന്ത്യശാസനം നല്‍കുന്നു: ഇനിയൊരു രാത്രി പോലും ഒചോല ശപിക്കപ്പെട്ട ഈ നാട്ടില്‍ ഉറങ്ങരുത്, ഉടന്‍ തന്റെ പൂര്‍വ്വികരുടെ മണ്ണിലേക്ക് തിരികെ പോകണം, എല്ലാം ഉപേക്ഷിച്ച്, ഒരു നിമിഷം പാഴാക്കാതെ. ഒട്ടും സ്വാഗതാര്‍ഹാമല്ലാത്ത ഈ അന്ത്യശാസനം നിറവേറ്റപ്പെടുക അതീവ ദുഃഖത്തോടെയും നിരാശതയോടെയുമാണ്. കുടുംബത്തില്‍ കുട്ടികളും ഒരംഗത്തെ പോലെത്തന്നെയായിരുന്ന കാവല്‍നായയും ഉള്‍പ്പടെ നേരിടേണ്ടി വന്ന മരണത്തിന്റെ വക്കോളം എത്തിയ ശാപത്തിന്റെ ദുരന്തങ്ങളില്‍ മനം മടുത്തു തിരിച്ചു പോകാന്‍ എപ്പോഴും ഒചോലയെ നിര്‍ബന്ധിക്കുമായിരുന്ന ന്‍യാപോളിനു പോലും നിറഞ്ഞ പത്തായങ്ങളും ധാന്യം നിറഞ്ഞ വയലുകളും സമൃദ്ധമായ കാലിസമ്പത്തും സമ്പന്ന ഗൃഹവും ഒരൊറ്റ ഞൊടികൊണ്ട് ഉപേക്ഷിച്ചു പോകുക എളുപ്പമായിരുന്നില്ല: “ഒചോലയുടെ ഉടല്‍ തീര്‍ച്ചയായും സീമിലേക്ക് തിരികെ പോവുകയായിരുന്നു. എന്നാല്‍ അയാളുടെ ആത്മാവ് എന്നുമെന്നും ടാങ്കനിക്കയിലെ വസതിയില്‍ നിലനില്‍ക്കും.” ജനിച്ചു വളര്‍ന്ന വീട് വിട്ടു പോകുന്ന ‘പൂര്‍വ്വികരുടെ നാട്’ എന്ന ആശയം കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്നതും ആയിരുന്നില്ല. നോവലന്ത്യത്തില്‍ രായ്ക്കുരാമാനം എല്ലാം പിറകില്‍ വിട്ടു പടിയിറങ്ങുമ്പോള്‍, എങ്കില്‍ പിന്നെ വൃദ്ധ പിതാവിന്റെ കേണുപറച്ചിലും കുടുംബാംഗങ്ങളുടെ എതിര്‍പ്പുമെല്ലാം അവഗണിച്ചു എന്തിനു വേണ്ടിയായിരുന്നു തന്റെ പലായനം തന്നെ എന്ന വ്യര്‍ത്ഥബോധം സ്വാഭാവികമായും ഒചോലയെയും ന്‍യാപോളിനെയും വേട്ടയാടുന്നുണ്ട്

 

കുടിയേറ്റക്കാരന്റെ മനശാസ്ത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് നോവലിസ്റ്റ്. കെനിയന്‍ സമൂഹത്തില്‍ ഭൂമിയുടെ മേലുള്ള അവകാശമെന്ന ശക്തമായ ആശയം ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള എഴുത്തുകാരും ഏറെ കൈകാര്യം ചെയ്തിട്ടുള്ളതാണ്‌. ഒചോലയെ പറഞ്ഞുകേട്ട സമ്പന്നതയുടെ കുടിയേറ്റത്തിന് വാഗ്ദത്ത ഭൂമിയിലേക്ക്‌ പ്രലോഭിപ്പിക്കുന്നത് അയല്‍വാസി ഒക്വോന്യോയുടെ വീട്ടില്‍ വിരുന്നിനെത്തുന്ന ടാങ്കനിക്കന്‍ കുടിയേറ്റക്കാരായ സ്വന്തം ഗോത്രക്കാരാണ്. “നിനക്ക് കൃഷിചെയ്യാനാവുന്നത്രയും ഏക്കറുകള്‍ നിനക്കെടുക്കാം. ന്‍യാന്‍സായിലെ ജീവിതത്തില്‍ അയാള്‍ മടുത്തു തുടങ്ങിയിരുന്നു, അവിടത്തെ തത്വദീക്ഷയില്ലാത്ത നികുതി പിരിവുകാര്‍, അല്‍പ്പന്മാരായ ഏകാധിപതികള്‍, അവിടത്തെ കലഹങ്ങള്‍. ഒരാള്‍ക്ക് നേടാനാവുന്ന പണം മുഴുവന്‍ സ്കൂള്‍ ഫീസ്‌, ഹോസ്പിറ്റല്‍ ഫീസ്‌, എന്നൊക്കെ ചിലവാകും. ഉപമൂപ്പന്മാര്‍ പതിവായി നിര്‍ബന്ധിത വേലയ്ക്കു ആളുകളെ പൊതു പദ്ധതികളില്‍ റിക്രൂട്ട് ചെയ്യും.” മറ്റൊരിടത്തെ വാഗ്ദത്ത ഭൂമിയെ പ്രണയിക്കാന്‍ ഏതൊരു കുടിയേറ്റക്കാരനും ഇതൊക്കെത്തന്നെ പതിവ് കാരണങ്ങള്‍. പിതാവ് വൃദ്ധനാണ് എന്നതോ സഹോദരന്‍ അബീറോ കൂടെക്കൂടെ നാട്ടില്‍ വരാനാവാത്ത വിധം പട്ടണത്തില്‍ ജോലി ചെയ്യുന്നവനാണ് എന്നതോ, ഇളംപ്രായക്കാരിയായ നവവധു ഭാര്യക്ക് കൂട്ടരേ ഉപേക്ഷിച്ചു പോകാന്‍ വയ്യ എന്നതോ ഒന്നും അയാളുടെ ആണ്‍പോരിമയെ പിന്തിരിപ്പിക്കുന്നില്ല. “ഈ നാടുവിട്ടുപോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? നമ്മുടെ പൂര്‍വ്വികര്‍ ഈ നാടിനു വേണ്ടി പൊരുതി മരിച്ചവരാണ്‌. നന്ദി (സുലു രാജമാതാവ്) ഈ താഴ്വരകളിലും മലകളിലും  ആണ് ജീവിച്ചത്, അവര്‍ താഴെയുള്ള നദികളില്‍ നിന്നാണ് ദാഹം തീര്‍ത്തത്.” അവള്‍ ഓര്‍മ്മിപ്പിക്കുന്നു: “എനിക്ക് അപരിചിതര്‍ക്കിടയില്‍ ജീവിക്കണ്ട.” എന്നാല്‍ ഒചോല പ്രഖ്യാപിക്കുന്നു: അത് തീരുമാനിച്ചു കഴിഞ്ഞു.” നോവലില്‍ ഉടനീളം കാണാവുന്ന പുരുഷാധിപത്യ മൂല്യക്രമവുമായി ഇതിനെ ചേര്‍ത്തുവെക്കാം. എന്നാല്‍ അമ്മയെ അടക്കിയ മണ്ണുവിട്ടുപോകുക അയാള്‍ക്കും എളുപ്പമല്ല. വാസ്തവത്തില്‍, പരമ്പരാഗത മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസമുണ്ട്‌ അയാള്‍ക്ക്. ആഴ്ചകളോളം ഒകേചിന്റെ അതിഥിയായി കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍, പരമ്പരാഗത രീതിയില്‍, പുല്ലുകൊണ്ട് മോതിരവളയമുണ്ടാക്കി അതിരിട്ടു സ്വന്തമാക്കുന്ന പുതിയ പുരയിടത്തില്‍ സ്വന്തമായി വീട് വെച്ച് മാറുമ്പോള്‍ ആദ്യ ദിനത്തില്‍ ഭര്‍ത്താവിന്റെ കൂടെ അന്തിയുറങ്ങാമെന്ന അതിഗയുടെ നിര്‍ദ്ദേശം ഭാര്യ മുന്നോട്ടു വെക്കുന്നത് അയാളെ ഞെട്ടിക്കുന്നത് അതുകൊണ്ടാണ്: “നാളെ രാത്രി, ശരി. പക്ഷെ ഇന്നില്ല... മറ്റൊരിടത്തേക്ക് പോയാല്‍ ആളുകള്‍ തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കണം എന്ന് ചിന്തിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നത് എന്താണ്? .. നമ്മുടെ പൂര്‍വ്വികരുടെ കണ്ണുകള്‍ നമ്മെ എല്ലായിടത്തും പിന്തുടരുന്നുണ്ട്.. ഗോത്രത്തിന്റെ വിധിവിലക്കുകള്‍ മറികടന്നാല്‍ ഒടുവില്‍ നീ ശിക്ഷിക്കപ്പെടും” സമൂഹത്തിന്റെ വിലക്കുകള്‍ മറികടക്കുന്നവരെ ശിക്ഷിക്കുന്നതില്‍ പൂര്‍വ്വികരുടെ കൈകള്‍ ഫാദര്‍ എല്ലിസിന്റെ ദൈവത്തിന്റെത് പോലെ കര്‍ക്കശക്കാരാണ് എന്ന് ന്‍യാപോളും കണ്ടെത്തുന്നു. പുരുഷാധിഷ്ടിത മൂല്യവിചാരത്തെ കുറിച്ച് നോവലിസ്റ്റിന്റെ സമീപനം മറ്റിടങ്ങളിലും അത്ര ഋജുവല്ല എന്ന് കാണാം. പലപ്പോഴും പ്രതിഷേധ മുദ്രകള്‍ കണ്ടെടുക്കാനാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. ‘വയലില്‍ കാര്യക്ഷമതയുള്ള, കള പറിച്ചു മാറ്റാന്‍ വേഗതയുള്ള, ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ വേണ്ട ഊഷരതയുള്ള, നന്നായി ബിയര്‍ വാറ്റാന്‍ കഴിയുന്ന’ എന്നൊക്കെ ന്‍യാപോളിന്റെ ഭാര്യാസഹജമായ ഗുണങ്ങള്‍ കണ്ടെത്തുന്ന ഒചോല പ്രതിനിധാനം ചെയ്യുന്ന മൂല്യ വിചാരം നാട്ടിലെ മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ ഇതര പുരുഷന്മാര്‍ക്ക് മുന്നില്‍ മുഖം മറക്കുകയും ഭര്‍ത്താവിനു സമ്പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്ന രീതിയിലും പ്രകടമാണ്. കൂടോത്രക്കാരന്‍ അയല്‍വാസിയുടെ ഭാര്യ അയാളെ പേടിച്ചു കഴിയുന്ന, ഹൃദയം തുറക്കാന്‍ ഒരു പെണ്‍സൗഹൃദം ആശിച്ചു കഴിയുന്ന നിസ്സഹായയാണ്: “അയാളെ കല്യാണം കഴിച്ച നാള്‍ മുതല്‍ ഒരു പേടിസ്വപ്നമാണ്, സര്‍പ്പങ്ങളും ദുരാത്മാക്കളും ആവേശിച്ച ഒരു വീട്ടില്‍ കഴിയേണ്ടി വരിക. വിവാഹം എന്നത് ഒരു ചൂതാട്ടമാണ്.”

 

അതെ, ഇതാണെന്റെ കാനാന്‍, ഇതാണെന്റെ ‘വാഗ്ദത്ത ഭൂമി’. ഇത് പോലെ മറ്റൊരിടം എനിക്കിനി ഉണ്ടാവില്ല” എന്ന് അത്യാഹ്ലാദത്തോടെ കണ്ണഞ്ചിക്കുന്ന ഭൂപകൃതിയുള്ള പുതുദേശത്തെ വരവേല്‍ക്കുന്ന  കുടിയേറ്റക്കാരന്റെ വീക്ഷണകോണ്‍ ഒചോലയിലൂടെ ആവിഷ്കരിക്കുമ്പോള്‍, സര്‍പ്പധാരിയായ ശത്രു കേവലം ഒരു സാത്താനിക സാന്നിധ്യം മാത്രമല്ല. കുടിയേറ്റത്തിന്റെ മറുവശം ഹ്രസ്വമെങ്കിലും അതിതീക്ഷ്ണമായിത്തന്നെ അയാളിലൂടെ നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്: “നിങ്ങള്‍ യജമാനമാരായി വന്നു ഞങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്നു, ഞങ്ങളെ നിങ്ങളുടെ ജോലിക്കാരാക്കുന്നു, എന്നാല്‍ നിങ്ങളുടെ കുട്ടികളെ ഞങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യിക്കില്ല നിങ്ങള്‍. നിങ്ങള്‍ സ്വയം മൂപ്പന്മാരായി നിയോഗിക്കുന്നു, നിങ്ങളുമായി ഒരു തര്‍ക്കവും ഇല്ലാത്തവരെ അടിച്ചമര്‍ത്തുന്നു..” വലിയ സൗഹൃദം നടിക്കുമ്പോഴും നാട്ടുകാര്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷം ലുവോ ഗോത്രക്കാരുടെ സൗഹൃദം അവസാനിക്കുന്നു എന്ന് അയാള്‍ നിരീക്ഷിക്കുന്നു. അങ്ങനെ സ്വത്വം നഷ്ടപ്പെട്ടവരുടെ ഉദാഹരണമായി സന്‍ഗാസി ഗോത്രത്തെ അയാള്‍ ചൂണ്ടിക്കാട്ടുന്നു. ലുവോ സ്ത്രീകളെ വിവാഹം ചെയ്യാനായി മതം മാറുകയും ചേലാകര്‍മ്മം ചെയ്യുന്നത് നിര്‍ത്തുകയും ചെയ്ത  സന്‍ഗാസി പുരുഷന്മാര്‍ അവരുടേതായി തീര്‍ന്നു. കുട്ടികള്‍ ലുവോ ഗോത്രജര്‍ ആയി മാറി.

 

കൊളോണിയല്‍ ശക്തി സംസ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ചിഹ്നങ്ങള്‍ നോവലില്‍ പരന്നു കിടപ്പുണ്ട്. ന്‍യാപോളിന്റെ ഓര്‍മ്മകളില്‍ സഹോദരി ആപ്പിയോയെ ലൈംഗിക കയ്യേറ്റത്തിന് മുതിര്‍ന്ന ഫാദര്‍ എല്ലിസിനെ കുറിച്ചും തുടര്‍ന്ന് അയാളുടെ ദൈവത്തെ അതിന്റെ പാട്ടിനു വിട്ടേക്കാന്‍ അവളെ ഉപദേശിച്ചതും എന്നും തെളിഞ്ഞു നില്‍ക്കും. മറുവശത്ത്‌ എല്ലാവരും കയ്യൊഴിഞ്ഞ ഒചോലയുടെ അറപ്പുളവാക്കുന്ന രോഗാവസ്ഥയില്‍ നിരുപാധികം ചികിത്സിക്കാന്‍ തയ്യാറായ ഇവാന്‍ജലിസ്റ്റ് ഡോക്റ്റര്‍ തോംസനും മറ്റെല്ലാ ആശുപത്രി നേഴ്സുമാരും പിന്മാറിയ ഘട്ടത്തില്‍ സഹായിയായി എത്തിയ ഡോക്റ്ററുടെ ഭാര്യ ആനബേലും ഉണ്ട്. തീര്‍ത്തും ഹതാശമായ ഒരു നിമാഷത്തില്‍ നടത്തപ്പെടുന്ന “അയാളെ സുഖപ്പെടുത്തുന്നത്‌ ദൈവത്തിനു ഇഷ്ടമല്ല!” എന്ന ഒകേചിന്റെ നിരീക്ഷണത്തിലെ മനുഷ്യവിരുദ്ധനായ ദൈവം എന്ന ചിന്ത പോലും ഉറച്ച ദൈവ വിശ്വാസിയായ ഡോക്റ്ററെ വേദനിപ്പിക്കുന്നു. ആഫ്രിക്കക്കാര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴും അവരുടെ പരമ്പരാഗത വിശ്വാസങ്ങളും ഭയങ്ങളും ഉപേക്ഷിക്കാറില്ല എന്ന വസ്തുത നിഗൂഡ രോഗത്തോടുള്ള അവരുടെ ഭയപ്പാടിന്റെ കാരണമാകുന്നു. ‘രോഗമുണ്ടാക്കുന്ന ദുരാത്മാക്കളും മരണകാരണമായ ദൃഷ്ടിദോഷവും’ പോലുള്ള ക്രിസ്തീയ വിരുദ്ധമായ വിശ്വാസങ്ങള്‍ അവര്‍ നിലനിര്‍ത്തുന്നുണ്ട്. ഈ സമീപന രീതിയെ കുറിച്ച് ഒഗോട്ട് നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്: “ഞാന്‍ പറഞ്ഞ കഥകളില്‍ അധികവും നിത്യജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്.. അന്തിമ വിശകലനത്തില്‍ ചര്‍ച്ചും ആശുപത്രിയും പരാജയപ്പെടുമ്പോള്‍ ആളുകള്‍ എപ്പോഴും അവര്‍ക്ക് വിശ്വാസമുള്ള എന്തിലെക്കെങ്കിലും തെന്നിപ്പോകും, അവരുടെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലുള്ള എന്തിലെക്കെങ്കിലും. നമുക്കവ വെറും അന്ധവിശ്വാസമായി തോന്നാം, എന്നാല്‍ അവയില്‍ വിശ്വസിക്കുന്നവര്‍ക്ക് അതുകൊണ്ട് ശമനം കിട്ടും. കനിയയിലെ ചില സമൂഹങ്ങളില്‍ നിത്യ ജീവിത സാഹചര്യങ്ങളില്‍ ആധുനിക ചികിത്സയും പാരമ്പര്യ വൈദ്യവും ഒരുമിച്ചു നിലനില്‍ക്കുന്നു.” (Quoted from Bernth Lindfors "Interview with Grace Ogot", 1979, in World Literature Written in English 18(1), pp. 60–62.)

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ഭാഗം ഒന്ന്

പേജ് 238-244)


Friday, May 16, 2025

The Hundred Wells of Salaga by Ayesha Harruna Attah

                        കുഴുകി വെടിപ്പാക്കാനാവാത്ത ചരിത്രമാലിന്യം.



ജന്മദേശമായ ഘാന പട്ടാള ഭരണത്തിലായിരുന്ന എണ്‍പതുകളില്‍, ജേണലിസ്റ്റായിരുന്ന അമ്മയുടെയും ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന പിതാവിന്റെയും മകളായി ആക്രയില്‍ ജനിച്ച (1983) യുവ നോവലിസ്റ്റ് അയേഷ ഹാറൂന അത്തയുടെ മൂന്നാമത് നോവലാണ്‌ “The Hundred Wells of Salaga.” സാഹിത്യാഭിരുചി വേണ്ടുവോളം പകര്‍ന്നു നല്‍കിയ മാതാപിതാക്കളെ തന്റെ നായകരായി കാണുന്ന അത്തപതിമൂന്നാം വയസ്സില്‍ വായിച്ച ടോണി മോറിസന്റെ ‘Paradise, വളര്‍ന്നുവരുമ്പോള്‍ എഴുത്തുകാരിയായിത്തീരുന്നതും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതും തന്റെ ജീവിതസ്വപ്നമാക്കിയത് ഏറ്റുപറയുന്നു *(1). 1957 മുതല്‍ 1990 വരെയുള്ള ദേശ ചരിത്രത്തിനു സമാന്തരമായിഘാനയുടെ സ്വാതന്ത്ര്യപൂര്‍വ്വ കാലംമുതല്‍ തുടങ്ങുന്ന കഥയിലൂടെ മൂന്നു തലമുറകളിലെ സ്ത്രീജീവിത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുന്ന “Harmattan Rain” എന്ന ആദ്യ നോവലും പതിനേഴു കൊല്ലം നീണ്ടുനിന്ന പട്ടാള ഭരണത്തിന്റെ കെടുതികള്‍ നേരിടുന്ന, ഘാനയുടെ സമാന്തര സങ്കല്പ്പനമായ ഒരു വെസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട “Saturday's Shadows” എന്ന രണ്ടാമത് നോവലും സ്വീകരിച്ച ചരിത്ര പശ്ചാത്തല നോവല്‍ രീതി തന്നെയാണ് ‘സാലഗയിലെ നൂറു കിണറുകളും മറ്റൊരു രീതിയില്‍ പിന്തുടരുന്നത്. ആഫ്രിക്കന്‍ അടിമക്കച്ചവടത്തിന്റെ ഇരയായി, ഇന്നത്തെ ഘാനയുടെ വടക്കന്‍ ഭാഗത്തുള്ള സാഹേലിലെ ഗോന്‍യാ പട്ടണത്തിലെ സാലഗയില്‍ എത്തിപ്പെട്ട മുതുമുത്തശ്ശിയുടെ ഓര്‍മ്മയാണ് നോവലിസ്റ്റിനു പ്രചോദനം ആയത്. “ഈ പൂര്‍വ്വികയെ കുറിച്ച് കേട്ട നിമിഷം നോവല്‍ എന്നിലുണ്ട് എന്ന് എനിക്ക് ബോധ്യമായി” എന്ന് അത്ത പറഞ്ഞിട്ടുണ്ട്. ജനസംഖ്യയിലെ വൈവിധ്യംവ്യാപാര വൈവിധ്യം തുടങ്ങിയ കാരണങ്ങളാല്‍ തെക്കിന്റെ തിംബുക്തു” ("the Timbuktu of the south") എന്നറിയപ്പെട്ട സാലഗ പക്ഷെ ഏറെ ഭീകരമായ മറ്റൊരു ചരിത്രഭാരം കൂടി പേറുകയുണ്ടായി. തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നു വേട്ടയാടപ്പെട്ട അടിമകളെ സാലഗയിലെ കുപ്രസിദ്ധമായ അടിമച്ചന്തകളില്‍ എത്തിച്ച് ആഭ്യന്തര ആവശ്യക്കാര്‍ക്കു വില്‍ക്കുകയോഅല്ലെങ്കില്‍ ഗോള്‍ഡ്‌കോസ്റ്റിലെ തുറമുഖത്തെത്തിച്ചു അടിമക്കപ്പലുകളില്‍ ഐക്യനാടുകളിലേക്കും മറ്റും കയറ്റിയയക്കുകയോ ചെയ്തുവന്ന (The trans-Atlantic slave trade) കാലമായിരുന്നു അത്. അസാന്റെ സാമ്രാജ്യത്തില്‍ (Ashanti Empire) ഹോസാ ലാന്‍ഡിലെ പ്രാദേശിക കോല വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന സാലഗ1874ലെ ‘അമാവോഫുല്‍’ യുദ്ധത്തില്‍ (Battle of Amoaful ) സര്‍ ഗാര്‍നെറ്റ് വൂള്‍സ്ലിയോട് പരാജയപ്പെട്ടതോടെ പ്രദേശത്തിന്റെ കോല വ്യാപാരക്കുത്തക അവസാനിച്ചു. പകരം തഴച്ചുവളര്‍ന്നത്‌ അടിമവ്യാപാരം എന്ന ഹീന പ്രക്രിയയായിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ ഈ ഇടപാടില്‍ പന്ത്രണ്ടു മില്ല്യന്‍ മനുഷ്യര്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നു കണക്കുകള്‍ *(2). നോവലിന്റെ കഥാരംഭകാലമായ പത്തൊമ്പതാം നൂറ്റാണ്ടാന്ത്യത്തിനും ഏറെ മുമ്പേ അടിമക്കച്ചവടം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും (Abolition of Slavery Act of 1833) 1888ല്‍ ബ്രസീല്‍ അത്തരമൊരു നിയമം പാസാക്കും വരെ അത് തുടര്‍ന്നു വന്നു. ആഫ്രിക്കക്കു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ (the Scramble for Africa – 1881 – 1914) ചരിത്രപരമായ കാരണങ്ങളാല്‍ ഒരു തര്‍ക്ക പ്രദേശം (disputed territory) ആയിത്തീര്‍ന്ന സാലഗ ആരുടെതും അല്ലാതെ (neutral) നിലനിന്നത് അവിടെ തുടര്‍ന്നും അടിമവ്യാപാരം സാധ്യമാക്കി *(3).

തുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/the-hundred-wells-of-salaga-by-ayesha-harruna-attah

('ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്', ഭാഗം -ഒന്ന്, പേജ്: 220-229

LOGOS BOOKS)

To purchase, contact ph.no:  8086126024 

Saturday, May 10, 2025

The Secret Lives of Baba Segi's Wives by Lola Shoneyin

 


അനേകം ഗോത്രീയവിശ്വാസസാംസ്കാരിക വിഭാഗങ്ങളുടെ സാന്നിധ്യമുള്ള നൈജീരിയന്‍ സാഹിത്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നത് പ്രധാനമായും ക്രിസ്തുമതം പിന്തുടരുന്ന ഇബോ ധാരയും ക്രിസ്തുമതവും ഇസ്ലാമും ഒപ്പം പരമ്പരാഗത (പാഗന്‍വിശ്വാസവും സമ്മേളിക്കുന്ന യൊറൂബ ധാരയും സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരുടെതാണ്ചിനുവ അച്ചബെചിമമാന്‍ഡാ അദീചിക്രിസ് അബാനിഫ്ലോറ എന്‍വാപ്പാഒകെ എന്‍ദിബെതുടങ്ങിയ മുന്‍ തലമുറയിലും പുതു തലമുറയിലും പെട്ട സ്ഥിതപ്രജ്ഞരായ എഴുത്തുകാരില്‍ പലരും ഇബോ വംശീയാനുഭവങ്ങളുടെയും സംസ്കൃതിയുടെയും ഊര്‍ജ്ജം ഉള്‍കൊള്ളുമ്പോള്‍ , വോള്‍ സോയിങ്കആമോസ് ടുടുവോലമഷൂദ് അബിയോലതേജു കോല്‍ , ഹെലെന്‍ ഒയെയേമിസെഫി അത്തതായേ സലാസി തുടങ്ങിയവരില്‍ യൊറൂബ ധാരയുടെ സ്വാധീനവും പ്രകടമാണ്ബെന്‍ ഓക്രിചിഗോസി ഒബിയാമ തുടങ്ങിയവരില്‍ ഇരു സ്വാധീനങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്യൊറൂബ സംസ്കൃതിയുടെ പ്രത്യേകതയായി കണക്കാക്കാവുന്ന ഇസ്ലാമിക-ക്രൈസ്തവപരമ്പരാഗത വിശ്വാസങ്ങളുടെയും ജീവിത രീതിയുടെയും സങ്കലനം വ്യക്തമായി കാണാവുന്ന നോവലാണ് 1974-ല്‍ നൈജീരിയയിലെ ഇബാദാനില്‍ ഗോത്രത്തലവന്റെ കുടുംബത്തില്‍ ആറുമക്കളില്‍ ഇളയവളായി ജനിച്ച ലോല ഷോനെയിന്‍ രചിച്ച 'ബാബ സെഗിയുടെ ഭാര്യമാരുടെ രഹസ്യ ജീവിതങ്ങള്‍ ' (ദി സീക്രെറ്റ് ലൈവ്സ്‌ ഓഫ് ബാബാ സെഗിസ് വൈവ്സ് ). തെക്ക് പടിഞ്ഞാറന്‍ നൈജീരിയന്‍ പ്രവിശ്യയായ ഒഗൂണില്‍ ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്ന മുത്തച്ഛന് (മമ്മയുടെ അച്ഛന്‍അഞ്ചു ഭാര്യമാര്‍ ഉണ്ടായിരുന്നത് നോവലിന്റെ പ്രചോദനങ്ങളില്‍ ഒന്നാണ്യുകെയില്‍ ബ്രിസ്റ്റോളിലും എഡിന്‍ബറോയിലുമായി വിദ്യാഭ്യാസം ചെയ്ത ഷോനെയിന്‍ പിതാവിനെ പട്ടാള ഭരണകൂടം തടവിലാക്കിയ സാഹചര്യത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയത്‌എതിരറ്റങ്ങളില്‍ നില്‍ക്കുന്ന അനുഭവങ്ങള്‍ ഒരേസമയം അനുതാപത്തോടെയും പ്രസന്നമാം വിധം വിമര്‍ശനാത്മകമായും ഇടയ്ക്കിത്തിരി ഹാസ്യാത്മകമായും ബഹു ഭാര്യത്വം പോലുള്ള വിഷയങ്ങളെ സമീപിക്കാന്‍ നോവലിസ്റ്റിനെ പ്രാപ്തയാക്കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കാം.

സമകാലിക നൈജീരിയയുടെ പശ്ചാത്തലത്തില്‍ ബഹുഭാര്യാസമേതനായി തന്റെ ഏഴു മക്കള്‍ക്കുമൊപ്പം സമ്പന്ന കുടുംബത്തിന്റെ അനിഷേധ്യ നാഥനായി കഴിയുന്ന ബാബ സെഗിയുടെ കുടുംബമാണ് ഇതിവൃത്ത കേന്ദ്രംസദാ അഭിവൃദ്ധിപ്പെട്ടു വരുന്ന വ്യാപാരത്തിനു പിന്നില്‍ ആദ്യ ഭാര്യയായ ഇയാ സെഗിയുടെ സമ്പാദ്യത്തിന്റെ വലിയ പങ്കുണ്ട്ഒരാള്‍ പിതാവോ മാതാവോ ആകുന്നതോടെ ആദ്യസന്താനത്തിന്റെ പേരില്‍ അറിയപ്പെടുക എന്ന സമ്പ്രദായപ്രകാരം 'സെഗിയുടെ ബാബഎന്നും 'സെഗിയുടെ മമ്മ(ഇയ)' എന്നുമുള്ള മട്ടില്‍ വിളിക്കപ്പെടുന്നു എല്ലാ കഥാപാത്രങ്ങളുംരണ്ടാം ഭാര്യ അതേ രീതിയില്‍ 'ഇയാ ടോപിഎന്നും അടുത്തയാള്‍ ഇയാ ഫെമി എന്നും വിളിക്കപ്പെടുന്നുആജാനുബാഹുവും പ്രസന്ന പ്രകൃതിയുമായ ബാബ സെഗിമക്കളെയെല്ലാം ഏറെ പരിഗണനയോടെ 'ഒരോരുത്തരെയും അവര്‍ പ്രത്യേക വൈശിഷ്ട്യം ഉള്ളവരാണ്എന്ന് തോന്നിക്കും വിധം ചിട്ടയോടെയും വളര്‍ത്തുന്നുമന സംഘര്‍ഷം അനുഭവപ്പെടുമ്പോഴൊക്കെ വയറിന്റെ പിടിവിട്ടുപോകുന്നതാണ് ബാബ സെഗിയുടെ വലിയൊരു പ്രശ്നംഇപ്പോള്‍ അയാള്‍ ആ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുന്നത്‌ തന്റെ നാലാം ഭാര്യയുടെ ഗര്‍ഭപാത്രം തരിശു കിടക്കുന്നതിന്റെ കാരണം കൊണ്ടാണ്.

ബോലാന്‍ലേ എന്ന ബിരുദ ധാരിണി ബാബ സെഗിയുടെ നാലാം ഭാര്യയായി എത്തുന്നതോടെ കുടുംബാന്തരീക്ഷത്തില്‍ കാലുഷ്യങ്ങള്‍ ആരംഭിക്കുന്നുഇയ സെഗിയും ഇയാ ഫെമിയും തങ്ങളുടേതായ കാരണങ്ങളാല്‍ പുതു ഭാര്യയില്‍ തങ്ങളുടെ ശത്രുവിനെയും അന്തകയേയും കണ്ടുതുടങ്ങുന്നുഒരു ഘട്ടം വരെ നിസ്സഹായയായ യുവതിയോട് അനുതാപം കാണിക്കുന്നുവെങ്കിലും പ്രകൃത്യാ പതിഞ്ഞ സ്വഭാവക്കാരിയായ ഇയാ ടോപി മറ്റുള്ളവരുടെ ഭീഷണിക്ക് മുന്നില്‍ നിഷ്ക്രിയയും പിന്നീട് അവര്‍ ഒരുക്കുന്ന മാരകമായ പദ്ധതിയില്‍ നിശ്ശബ്ദ പങ്കാളിയും ആയിത്തീരുന്നുഏറ്റവും കൂടുതല്‍ മക്കളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമായും അന്തസ്സായും കണക്കാക്കപ്പെടുന്ന സമൂഹത്തില്‍ തന്റെ ലൈംഗിക ശേഷിയില്‍ ഏറെ അഭിമാനമുള്ള ബാബ സെഗിക്ക് ബോലാന്‍ലേയുടെ വന്ധ്യത ദുസ്സഹമാവുന്നതോടെ അയാളുടെ പതിവ് ഉപദേശകനായ ടീച്ചറുടെ അഭിപ്രായ പ്രകാരം അയാള്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നുവിദ്യാസമ്പന്നയായതുകൊണ്ട് മന്ത്രവാദിയുടെ ചികത്സക്കൊന്നും അവള്‍ തയ്യാറാവില്ല എന്നയാള്‍ക്കറിയാംഡോക്റ്ററുടെ ചോദ്യത്തിന് മറുപടിയായി താന്‍ ഒരിക്കല്‍ ഗര്‍ഭം അലസിപ്പിച്ചിട്ടുണ്ട് എന്ന് ബോലാന്‍ലേ തുറന്നു പറയുന്നത് ബാബാ സെഗിയെ ആദ്യം പതിവുപോലെ ടോയ്ലെറ്റിലേക്ക് ഓടിക്കുമെങ്കിലും പിന്നീടത്‌ പുതിയ ചോദ്യങ്ങളിലേക്കും അയാളുടെ അസ്തിത്വത്തിന്റെ തായ് വേരില്‍ കത്തിവെക്കുന്ന വെളിപ്പെടുത്തലുകളിലേക്കും നയിക്കും. ……….

ചരിത്രത്തില്‍ വികാസദശയില്‍ പിന്നെലെങ്ങോ ഉറഞ്ഞുപോയ മനുഷ്യരുടെ ദൈന്യവും സംത്രാസവും ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ലോല ഷോനെയിന്‍ 'ബാബ സെഗി'യില്‍ . ആദ്യ നോട്ടത്തില്‍ വെറും അടുക്കളപ്പോരിന്റെ ദ്വിമാനതയും മുത്തശ്ശിക്കഥയിലെ 'മൂന്നു ദുര്‍മന്ത്രവാദിനിക'ളെയും ഓര്‍മ്മിപ്പിക്കുന്ന സ്ത്രീകള്‍ അവരുടെ ജീവിതങ്ങളില്‍ അനുഭവിച്ചതും കടന്നു പോന്നതുമായ ദുര്‍വ്വിധികള്‍ അതിശയോക്തി കൂടാതെ ആവിഷ്കരിക്കുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന കയ്യടക്കം പതിവ് ഫെമിനിസ്റ്റ് ചേരുവകള്‍ക്കപ്പുറത്താണ്സ്നേഹം തേടിയിടത്തെല്ലാം പരാജയപ്പെടുകയും അഭയം ലഭിക്കുന്നയിടത്തില്‍ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് വഞ്ചനാത്മക മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരികയും ചെയ്യുന്ന നിരക്ഷരരും അശിക്ഷിതരുമായനിലനില്‍പ്പിനു നേരെയുള്ളതെന്നു തങ്ങള്‍ക്ക് തോന്നുന്ന ഭീഷണിയെ പരിമിത ബുദ്ധിയില്‍ തെളിഞ്ഞ നശീകരണ ചിന്തയോടെ നശിപ്പിക്കാന്‍ ശ്രമിച്ച് കൊടിയ ദുരന്തം ഏറ്റു വാങ്ങുകയും ചെയ്യുന്ന മൂന്നു മുതിര്‍ന്ന സ്ത്രീകളും ഗാംഭീര്യം തികഞ്ഞവരെല്ലെങ്കിലും ദുരന്ത നായികമാര്‍ തന്നെവലിയ ശരീരത്തിനൊത്ത വലിയ മനസ്സും സ്വന്തമായുണ്ടെങ്കിലും ജീവിതം തന്നോട് കാണിക്കുന്ന നെറികേടിനു മുന്നില്‍ അന്തിച്ചു നില്‍ക്കുന്ന ബാബാ സെഗിയും അനുവാചകന്റെ സഹതാപം നേടിയെടുക്കുന്നുതനിക്കു ചേരാത്തതെന്നറിഞ്ഞു കൊണ്ട് തന്നെപിഞ്ഞിപ്പോയ ജീവിതം സ്വരുക്കൂട്ടാന്‍ പരീക്ഷണത്തിന് മുതിര്‍ന്നു അതും പാളിപ്പോയ ബോലാന്‍ലേയും എവിടെയും ആദ്യം ബലിയാവുക ഒന്നിലും പെടാത്ത നിഷ്കളങ്ക ജന്മങ്ങളാണെന്നു ഓര്‍മ്മിപ്പിച്ചു ഒടുങ്ങിപ്പോവുന്ന സെഗിയും നൊമ്പരമായിത്തന്നെ വായനക്കാരനെ പിടികൂടും.

(വിശദമായ വായനയ്ക്ക്

https://alittlesomethings.blogspot.com/2017/02/blog-post_58.html

 

ദയവായി പുസ്തകം വാങ്ങുന്ന കാര്യം പരിഗണിക്കുക...

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 127-134)

To purchase, contact ph.no:  8086126024)

 

Friday, May 9, 2025

The Fortune Men by Nadifa Mohamed

 വിധിവിളയാട്ടത്തിലെ മനുഷ്യക്കരുക്കള്‍




(ബ്രിട്ടീഷ്-സോമാലി നോവലിസ്റ്റ് നദീഫാ മുഹമ്മദ്‌ രചിച്ച, ബുക്കര്‍ പുരസ്കാരത്തിന് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച നോവലാണ്‌ The Fortune Men. ഒരു യവന ദുരന്ത നാടകത്തിന്റെ പുതുകാല പതിപ്പുപോലെ, സ്വയമറിയാതെ കൈമോശം വരുന്ന ജീവിതങ്ങള്‍ ആവിഷ്കരിക്കുന്ന നോവല്‍, വംശവെറി, നീതി നടത്തിപ്പിനെ അസംബന്ധമാക്കുന്ന മുന്‍വിധികള്‍ തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നു.)


ക്ലാസിക്കല്‍ യവന നാടക സങ്കല്‍പ്പത്തില്‍, ദുരന്തത്തിന് ഒരു മുഖ്യ ഘടമായി പറയപ്പെടുന്ന ഒന്നാണ് ‘peripeteia’ എന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്ന, തന്റെതല്ലാത്ത കാരണത്താല്‍ മനുഷ്യന്റെ ഭാഗധേയത്തില്‍ സംഭവിക്കുന്ന ‘പൊടുന്നനെയുണ്ടാവുന്ന തകിടം മറിയല്‍’, അഥവാ വിധിവിളയാട്ടം. ദുരന്ത നാടകങ്ങളില്‍, കഥാപാത്രത്തിന്റെ ഭാഗധേയം ആ പ്രത്യേക തകിടം മറിച്ചിലോടെ അതിന്റെ എല്ലാ ശുഭസാധ്യതകളില്‍ നിന്നും തെന്നിപ്പോവുകയും ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു; ഏറ്റവും സങ്കടകരം, അതില്‍ ആ കഥാപാത്രത്തിന് ഒന്നും ചെയ്യാനില്ല എന്നതുമായിരിക്കും. ഈ അര്‍ത്ഥത്തില്‍ ഒരു ക്ലാസിക്കല്‍ യവന ദുരന്ത നാടകത്തിന്റെ പുതുകാല പതിപ്പ് എന്ന് പറയാവുന്ന ഒന്നാണ് സോമാലി - ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫ മുഹമ്മദിന്റെ മൂന്നാമത് നോവല്‍ ‘ഭാധേയം കാത്തിരിക്കുന്നവര്‍, (The Fortune Men.’)

നദീഫ മുഹമ്മദിന്റെ രചനാലോകം

റിപ്പബ്ലിക് ഓഫ് സോമാലിലാന്‍ഡിലെ ഹാര്‍ഗേസിയയില്‍ 1981ല്‍ ജനിച്ച നദീഫക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ്, നാട്ടില്‍ കൊടുമ്പിരിക്കൊള്ളാന്‍ തുടങ്ങുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. നാവികനായിരുന്ന പിതാവിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട Black Mamba Boy (2010) ആയിരുന്നു അവരുടെ ആദ്യകൃതി. ബെറ്റി ട്രാസ്ക് പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ നേടിയ പ്രസ്തുത നോവല്‍, സോമാലിയക്കു മേല്‍ മുസോളിനിയുടെ ഇറ്റാലിയന്‍ അധിനിവേശം മുതല്‍ക്കുള്ള ദുരന്തകാലങ്ങള്‍ ഒരു പികാറസ്ക് ഘടനയില്‍ അവലംബിച്ചു. എണ്‍പതുകളിലെ ആഭ്യന്തര കലാപങ്ങളെ പശ്ചാത്തലമാക്കി രചിച്ച രണ്ടാമത് നോവല്‍ The Orchard of Lost Souls (2013), യുവ എഴുത്തുകാര്‍ക്കുള്ള സോമര്‍സെറ്റ് അവാര്‍ഡ് നേടുകയുണ്ടായി. ആഭ്യന്തര യുദ്ധത്തില്‍ അതിജീവിക്കാന്‍ ശ്രമിക്കുന്ന മൂന്നു സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് പ്രധാനമായും നോവല്‍ വികസിച്ചത്. ധ്വനിസാന്ദ്രമായ ഭാഷയും വൈയക്തികാനുഭാവങ്ങളെ ചരിത്രത്തിന്റെയും ദേശത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളുടെയും കൂടുതല്‍ വിശാലമായ കാന്‍വാസില്‍ സാര്‍വ്വലൌകിക പ്രമേയങ്ങളാക്കി അവതരിപ്പിക്കുന്നതിലും അതുവഴി പറയപ്പെടാതെ പോയ കഥകളെ ആഖ്യാന വല്ക്കരിക്കുന്നതിലും കാണിക്കുന്ന കയ്യടക്കവുമാണ് യുവ ആഫ്രിക്കന്‍ ഡയസ്‌പോറ എഴുത്തുകാരില്‍ തലയെടുപ്പുള്ള എഴുത്തുകാരിയാക്കി നദീഫ മുഹമ്മദിനെ ഉയര്‍ത്തുന്നത്. അവരുടെ മൂന്നാമത് നോവല്‍ The Fortune Men എന്ന കൃതിയുടെ കാര്യത്തിലും ഈ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്‌. ആദ്യനോവലിനെ സംബന്ധിച്ച്, തന്റെ വേരുകളെ കുറിച്ച് കൂടുതല്‍ അറിയാനും സോമാലി ചരിത്രത്തെ വിശദമാക്കാനുമുള്ള ആഗ്രഹത്തിന്റെ സൃഷ്ടി എന്ന് നോവലിസ്റ്റ് വിശദീകരിച്ചിരുന്നു. ഇപ്പറഞ്ഞത്‌ അവര്‍ തുടര്‍ന്നെഴുതിയ കൃതികള്‍ക്കും തീര്‍ത്തും ബാധകമാണ് എന്നുപറയാം.

‘മനുഷ്യക്കരുക്കള്‍’

മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടത്‌ കറുത്ത വര്‍ഗ്ഗക്കാരാണോ, ജൂതരാണോ എന്നത് ഒരിക്കലും കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിരിക്കാനിടയില്ല. .................


Thursday, May 8, 2025

The Orchard of Lost Souls by Nadifa Mohamed

കലാപ ഭൂമിയിലെ പെണ്ണിടങ്ങള്‍



"അവളുടെ തോട്ടത്തില്‍ മരങ്ങള്‍ മൃതിയില്‍ നിന്നുയിര്‍ക്കൊണ്ടവ. അവളിലൂടെ കടന്നുപോയ കുഞ്ഞുങ്ങളെ അടയാളപ്പെടുത്തി അവ അവരുടെ അസ്ഥികളില്‍ നിന്ന് വളര്‍ന്നു വന്നു. അവയില്‍ നിന്ന് വീണ പഴങ്ങള്‍ അവള്‍ എടുത്തതേയില്ല, അതൊരുതരം നരഭോജനമാണെന്നു അവള്‍ കരുതി, എന്നാല്‍ ഈ പേലവമായ, ആകൃതിയില്ലാത്ത രൂപങ്ങളില്‍ നിന്ന് നീണ്ടു കരുത്തുറ്റ പരുക്കന്‍ കാതലുള്ള മരങ്ങള്‍ വളര്‍ന്നു. അവ പുഷ്പിക്കുകയും കിളികളെ അവയുടെ ശിഖരങ്ങളിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. തോട്ടത്തിന്റെ മതിലിനപ്പുറം പുറം ലോകത്തേക്ക് അവ പന്തലിച്ചു. തോട്ടത്തിലെ ഓരോ കുഞ്ഞിനും പേരുകള്‍ ഉണ്ടായിരുന്നു. ലിംഗ ഭേദങ്ങള്‍ ചിലപ്പോള്‍ വ്യക്തവും ചിലപ്പോള്‍ അവ്യക്തവും സാങ്കല്‍പ്പികവും. അതിലേറ്റവും വലുത് ഇബ്രാഹിം ആയിരുന്നു, ഏതാണ്ട് പൂര്‍ണ്ണനായ ആണ്‍കുട്ടി, തന്റെ ആകൃതിയൊത്ത ഇലാസ്തിക അവയവങ്ങളില്‍ വിളറിയ മുടിയുണ്ടായിരുന്നവന്‍. ഏഴുമാസം തന്റെ കഠിനഗര്‍ഭത്തില്‍ അവന്‍ കഴിഞ്ഞിരുന്നു. (നഷ്ടാത്മാക്കളുടെ ഉദ്യാനം, പേജ്: 167)

1930-കളുടെ പശ്ചാത്തലത്തില്‍ കൊളോണിയല്‍ ഈസ്റ്റ് ആഫ്രിക്കയിലെ മുസോളിനിയുടെ പടയോട്ടക്കാലത്തെ ജീവിതം തന്റെ പിതാവിന്റെ തന്നെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ പകരുത്തുന്ന "ബ്ലാക്ക് മാംബാ ബോയ്‌" (2009) എന്ന വിഖ്യാത നോവലുമായാണ് സോമാലിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫാ മുഹമ്മദ്‌ സാഹിത്യ ലോകത്തേക്കുള്ള വരവറിയിച്ചത്. തന്റെ രണ്ടാമത് നോവല്‍ The Orchard of Lost Souls ആവട്ടെ, ഒന്നിന് പകരം മൂന്നു കഥാപാത്രങ്ങളെ പിന്‍തുടരുന്നു. അതും മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ . പിക്കാറസ്ക് സ്വഭാവമുള്ള 'കറുത്ത മാംബാ പയ്യന്‍', അതിജീവനത്തിന്റെ പരുക്കന്‍ തലങ്ങളിലൂടെ പ്രകടിപ്പിക്കുന്ന ജീവിതോന്മുഖതയെ അപേക്ഷിച്ച് 'നഷ്ടാത്മാക്കളുടെ ഉദ്യാനം' കൂടുതല്‍ ഇരുണ്ടു പോയതിനു ഒരു കാരണവും ഇതാവാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: സോമാലിയയുടെ ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണവും ദുരന്തപൂര്‍ണ്ണവുമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1987-88 കാലഘട്ടത്തെ പശ്ചാത്തലമാക്കുന്നതോടൊപ്പം, സമൂഹത്തില്‍ ലിംഗ വിവേചനാടിസ്ഥാനത്തിലുള്ള ദുരിതങ്ങള്‍ കൂടി പേറേണ്ടി വരുന്നവരാണ് മുഖ്യ കഥാപാത്രങ്ങള്‍ . പെണ്‍കുട്ടികളെ സംബന്ധിച്ച്, 'നാണക്കേട്‌ അവരുടെ മുലകളോടും നിതംബങ്ങളോടും ഒപ്പം വളരുകയും ഒരു ആവശ്യമില്ലാത്ത സുഹൃത്തിനെ പോലെ പിന്തുടരുകയും ചെയ്യും' എന്ന്, ഓര്‍മ്മകളിലെ ആദ്യവാക്കായി 'നാണക്കേട്‌' എന്നതിനെ തിരിച്ചറിയുന്ന, നോവലിലെ ഏറ്റവും ഇളയ നായികാ കഥാപാത്രം ഒമ്പത് വയസ്സുകാരി ഡെക്കോ മനസ്സിലാക്കുന്നുണ്ട്. .............
തുടര്‍ വായനയ്ക്ക്:

Tuesday, May 6, 2025

Ghana Must Go by Taiye Selasi

വേറിട്ടുപോയവര്‍ വീടണയുമ്പോള്‍




നൈജീരിയന്‍ മാതാവിന്റെയും ഘാനക്കാരന്‍ പിതാവിന്റെയും മകളായി ലണ്ടനില്‍ ജനിച്ചു മസാച്ചുസെറ്റ്സില്‍ വളര്‍ന്ന ഉന്നത കുല ആഫ്രിക്കന്‍ വംശജയായ യുവ നോവലിസ്റ്റ് തായേ സെലാസിയുടെ ആദ്യ നോവലാണ് അടുത്ത കാലത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊണ്ടാടപ്പെട്ട ഓന്നായ
'ഘാന മസ്റ്റ് ഗോ'. ടോണി മോറിസനും സല്‍മാന്‍ റുഷ്ദിയും മുതല്‍ സാഹിത്യ ലോകത്തെ വമ്പന്മാരും പ്രമുഖ നിരൂപകരും ഒരു പോലെ വാഴ്ത്തിയ പുസ്തകം എഴുത്തുകാരിയെ ഒറ്റയടിക്ക് ലോകശ്രദ്ധയുടെ കേന്ദ്രത്തിലെത്തിച്ചു. ആഫ്രിക്കന്‍ വംശജരായ എഴുത്തുകാരുടെ ഏറ്റവും തീവ്രമായ ഉത്കണ്ഠകള്‍ പങ്കുവെക്കുമ്പോഴും പതിവ് പ്രമേയ പരിസരങ്ങളില്‍ കുരുങ്ങിപ്പോവാതെ മൌലികമായ സര്‍ഗ്ഗവ്യാപാരമായി മാറുന്നു എന്നതാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്.

1983- ല്‍ നൈജീരിയയുടെ പ്രസിഡന്‍റ് ആയിരുന്ന അല്‍ഹാജി ഷേഹു ഷഗാരി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് ലക്ഷക്കണക്കിനു ഘാനിയന്‍ അഭയാര്‍ഥികള്‍, പ്രധാനമായും ലാഗോസില്‍ തമ്പടിച്ചിരുന്നവര്‍, പലായനം ചെയ്യേണ്ടി വന്ന സംഭവവുമായി ബന്ധപ്പെട്ടതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായ പ്രയോഗം. അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിശിത വിമര്‍ശത്തിനിടവെച്ച ചരിത്രഘട്ടത്തിന്റെ ചിഹ്നമായിത്തീര്‍ന്നു അഭയാര്‍ഥികള്‍ അന്ത്യശാസനമായി നിര്‍ണ്ണയിച്ച ചുരുങ്ങിയ ദിനങ്ങള്‍ക്കകം നാടുവിടാന്‍ തങ്ങളുടെ വസ്തുക്കള്‍ കുത്തിനിറക്കാന്‍ ഉപയോഗിച്ച, പ്രസ്തുത പ്രയോഗം പ്രിന്‍റ് ചെയ്ത പ്ലാസ്റ്റിക് ബാഗ്. എന്നാല്‍ 1983- ല്‍ നൈജീരിയ ഘാനയോട് ചെയ്തതിനൊക്കെയും മുന്‍ മാതൃക 1969-ല്‍ ഘാന നൈജീരിയയോടു ചെയ്തത് തന്നെയാണ് എന്നതും പ്രസക്തമാണ്.

മരണം എന്ന തുടക്കം

ലാഗോസില്‍ നിന്ന് പെനിസില്‍വേനിയായില്‍ എത്തി അവിടെ വെച്ച് സമര്‍ത്ഥനായ സര്‍ജ്ജന്‍ ക്വേകു സായിയില്‍ തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്ന ഫോലാസാദേ എന്ന ഫോലായുടെയും കുടുംബത്തിന്റെയും വിരഹങ്ങളുടെയും പുന:സമാഗമത്തിന്റെയും നഷ്ടങ്ങളുടെയും കണ്ടെത്തലുകളുടെയും കഥയാണ്‌ നോവലിന്റെ പ്രമേയം. ബയാഫ്രന്‍ സംഘര്‍ഷകാലത്ത് ഒരു ബന്ധുവിന്റെ ഔദാര്യത്തില്‍ കുടിയേറ്റം സാധ്യമായതാണ് ഫോലക്ക്. ................


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 159-168)

To purchase, contact ph.no:  8086126024