Featured Post

Showing posts with label South Africa. Show all posts
Showing posts with label South Africa. Show all posts

Monday, July 28, 2025

The Promise by Damon Galgut

 ചരിത്ര ഭാരം കുടുംബ ഭാരമാകുമ്പോള്‍



( ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമന്‍ ഗാല്‍ഗറ്റിന്റെ ബുക്കര്‍ പുരസ്കാരം നേടിയ  നോവല്‍ The Promise (2021) സമകാലിക സൗത്ത് ആഫ്രിക്കന്‍ ചരിത്രത്തിന്റെ സംഘര്‍ഷങ്ങള്‍ കുടുംബ ശാപമായി ഏറ്റുവാങ്ങുന്ന ആഫ്രിക്കാനര്‍ കുടുംബത്തിന്റെ ശൈഥില്യത്തിന്റെ കഥ പറയുന്നു. ശസ്ത്രക്രിയാ കത്തിയുടെ മൂര്‍ച്ചയും കൃത്യതയുമുള്ളതെന്നു വിവരിക്കപ്പെട്ട ശൈലിയുടെ ഉടമയാണ് നോവലിസ്റ്റ്.)


ആധുനിക സൌത്ത് ആഫ്രിക്കന്‍ സാഹിത്യം വ്യത്യസ്തമായ മൂന്നു കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയാണ് വികസിച്ചത്. 1948 മുതല്‍ 1994 വരെ ഔദ്യോഗികമായിത്തന്നെ നിലനിന്ന വര്‍ണ്ണവിവേചന കാലം (Apartheid), 1994ലെ മണ്ടേല സര്‍ക്കാരിന്റെ ഉദയത്തോടെ സംഭവിച്ച/ സംഭവിക്കുമെന്നു എല്ലാവരും സ്വപ്നം കണ്ട ‘വര്‍ണ്ണവിവേചാനന്തര മഴവില്‍ ദേശപ്പിറവി’ (post-Apartheid Rainbow Nation), മഴവില്ല് അതിവേഗം വിണ്ടു കീറുകയും പുതിയ സംഘര്‍ഷങ്ങള്‍ പഴയ ഹിംസാത്മകതയേക്കാള്‍ രൂക്ഷമായിത്തീരുകയും ചെയ്ത ‘വര്‍ണ്ണ വിവേചനാനന്തരത്തിനും ശേഷം’ (beyond post-Apartheid) എന്നിങ്ങനെയാണ് ഈ കാലഗണന. ഗോത്ര സംസ്കൃതികളുടെ കാവലാളുകളായ തദ്ദേശീയ കറുത്ത വര്‍ഗ്ഗക്കാര്‍, ബ്രിട്ടനില്‍ നിന്നു കുടിയേറിയ ഇംഗ്ലീഷുകാര്‍, ഡച്ച് വേരുകളുള്ള ബോയറുകള്‍ എന്നിങ്ങനെ മുഖ്യമായും മൂന്നു ജനവിഭാഗങ്ങളാണ് സംഘര്‍ഷ ഭരിതമായ ദേശത്തു കൊമ്പുകോര്‍ത്തത്. പതിനൊന്നു ഔദ്യോഗിക ഭാഷകള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സൗത്ത് ആഫ്രിക്കയില്‍ 2011ലെ കണക്കു പ്രകാരം *(1) തദ്ദേശീയമായ സുലു-ഹോസാ ഭാഷകള്‍ ഏതാണ്ട് നാല്‍പ്പതു ശതമാനം പേരും ഉപയോഗിക്കുമ്പോള്‍ പതിനാലു ശതമാനത്തോളം വരുന്ന ബോയറുകള്‍ ആഫ്രിക്കാനര്‍ ഭാഷയും നാലാമത് ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് പത്തുശതമാനം ആളുകളും ഉപയോഗിക്കുന്നു. ഇംഗ്ലീഷ്-ആഫ്രിക്കാനര്‍ ഭാഷകളില്‍ എഴുതപ്പെടുന്ന സാഹിത്യം ‘സൗത്ത് ആഫ്രിക്കന്‍ സാഹിത്യം എന്നു പരിഗണിക്കപ്പെടുമ്പോള്‍ ഇതര തദ്ദേശീയ ഭാഷാ സാഹിത്യങ്ങള്‍ ‘ആഫ്രിക്കന്‍ സാഹിത്യം എന്നാണ് വിളിക്കപ്പെടുന്നത് *(2).

ഗാല്‍ഗറ്റിന്റെ രചനാലോകം

യൂറോപ്പ്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി 1963ല്‍ പ്രിട്ടോറിയയില്‍ ജനിച്ച ഡാമന്‍ ഗാല്‍ഗറ്റ് അപ്പാര്‍ത്തീഡ് കാലത്തും തുടര്‍ന്നും ദേശം കടന്നു വന്ന ചരിത്ര സംഘര്‍ഷങ്ങളെ നേരില്‍ കാണുകയും തന്റെ കൃതികളില്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ടീനേജു കടക്കും മുമ്പേ എഴുതിയ A Sinless Season, “കൃതൃമ ഗൗരവം നിറഞ്ഞ നവയുവാവിന്റെ രചന (‘Portentous juvenilia’) – ചിന്താമൂകമെങ്കിലും അവിടവിടെ മികവു കാണിക്കുന്ന, എന്നാല്‍ കൗമാരസഹജമായ പ്രമേയക്കൂട്ടുകളാല്‍ (സെക്സ്, തിന്മ, മൃത്യു) കുഴഞ്ഞുമറിഞ്ഞ, ഇടയ്ക്കിടെ പക്വമായിട്ടില്ലാത്ത ഗദ്യം മൂലം അങ്കലാപ്പുണ്ടാക്കുന്ന..”കൃതി എന്നു വിവരിക്കപ്പെടുന്നു. *(3) പ്രസ്തുത നോവല്‍ പില്‍ക്കാലം ഗാല്‍ഗറ്റ് തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. Small Circle of Beings (1988) എന്ന സമാഹാരത്തിലെ മുഖ്യ ഭാഗമായ അതേ പേരിലുള്ള നോവെല്ല .....................

https://www.fazalrahman.com/essays/article/the-promise-by-damon-galgut


Friday, May 30, 2025

London, Cape Town, Joburg by Zukiswa Wanner

വിണ്ടുകീറുന്ന മാരിവില്ല്: സുകിസ് വാ വോനര്‍ അടയാളപ്പെടുത്തുന്നത്





ആഫ്രിക്കന്‍ സാഹിത്യത്തില്‍കൊളോണിയല്‍ കാലത്തെ പശ്ചാത്തലമാക്കി നടത്തപ്പെട്ട രചനകളില്‍ വംശീയാനുഭവങ്ങള്‍ക്ക് ലഭിച്ചിരുന്ന ഏകപക്ഷീയ പ്രാധാന്യം പോസ്റ്റ്‌ കൊളോണിയല്‍നിയോ കൊളോണിയല്‍ കാലഘട്ടങ്ങളിലെത്തുമ്പോള്‍ ചിതറിപ്പോവുകയും വംശീയാനുഭവങ്ങളോളം തന്നെയോ അവയോടു അനുബന്ധമോ അനുപൂരകമോ അതുമല്ലെങ്കില്‍ വേറിട്ടോ നില്‍ക്കും വിധം കുടുംബ/ വൈയക്തിക കഥകള്‍ക്ക് പ്രാധാന്യം വന്നു ചേരുകയും ചെയ്യുന്നു. സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍അപാര്‍ത്തീഡ് കാലം പിന്നിട്ട് ജനാധിപത്യ പ്രക്രിയയിലേക്ക് രാജ്യം തിരിച്ചെത്തിയ 1994 ഒരു നാഴികക്കല്ലായി രാഷ്ട്രീയ ഭൂപടത്തില്‍ ഇടം പിടിച്ചപ്പോള്‍‘മഴവില്‍ ദേശപ്പിറവിക്കുള്ളിലും അടിയൊഴുക്കായി നിലനിന്ന വംശീയ സംഘര്‍ഷങ്ങളുടെ ഉണങ്ങാത്ത മുറിവുകള്‍ സാമൂഹിക വിനിമയങ്ങളില്‍ നിര്‍ണ്ണായകമായിത്തന്നെ തുടര്‍ന്നു. ലോരെറ്റ ങ് കോബോ,  യിവോണ്ടേ ഒമോതോസോ തുടങ്ങിയ മുതിര്‍ന്ന തലമുറയിലെ എഴുത്തുകാര്‍ ഈ തുടര്‍ച്ചയെ നേരിട്ടപ്പോള്‍വംശീയ സംഘര്‍ഷങ്ങളില്‍ വിധികര്‍ത്താക്കളായി നിലയുറപ്പിക്കുന്നതിനു പകരം അത്തരം സങ്കീര്‍ണ്ണതകള്‍ പ്രശ്നവല്‍ക്കരിക്കുന്ന രീതി കൈക്കൊള്ളുന്നതിന് ഉദാഹരണമാണ് ഫസ് വാനെ എംപേകെ. സെല്ലോ ഡൂയികര്‍മതല്‍വാ കൊപാനോസുകിസ് വാ വോനര്‍ തുടങ്ങിയ പുതു തലമുറ എഴുത്തുകാര്‍. സാകെസ് എംദായെയും ടോണി മോറിസനെയും പോലെ സുദീര്‍ഘവും സമ്പന്നവുമായ എഴുത്തുജീവിതത്തിനുടമയായ നോവലിസ്റ്റുകള്‍ ഇരു ഘട്ടങ്ങളിലും തങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ടുമുണ്ട്.

തുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/london-cape-town-joburg-by-zukiswa-wanner

  (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – രണ്ട്

ലോഗോസ് ബുക്സ്, പേജ്: 65-74)

To purchase, contact ph.no:  8086126024 

    

 

Saturday, May 24, 2025

Burger's Daughter by Nadine Gordimer

ബര്‍ജറുടെ മകള്‍ : പ്രതിബദ്ധതയുടെ വില




“എനിക്ക് തോന്നുന്നത്ജീവിച്ചിരിക്കുക എന്നാല്‍ എന്തിലെങ്കിലുമുള്ള വിശ്വാസത്തിന്റെ, മനുഷ്യ പുരോഗതിയിലെ ഒടുക്കിക്കളയാനാവാത്ത ഒരു ഘടകത്തിന്റെ ആവിഷ്കാരമാണ്.. ഞാന്‍ ഇനിയുംഎന്റെ ജീവിതത്തിലും എന്റെ രചനകളിലുംമനുഷികാര്‍ത്ഥത്തില്‍ പുരോഗതിയെ ഉള്‍കൊള്ളുന്ന ഒരു അതീത ക്രമത്തിന്റെ തത്വത്തെ അന്വേഷിച്ചു കൊണ്ടിരിക്കും.. ഏതൊരു തരം വര്‍ണ്ണവെറിയും തെറ്റാണ് എന്ന് എനിക്കറിയാം.”

-   (നദീന്‍ ഗോര്‍ഡിമര്‍ :  സ്റ്റീഫന്‍ ഗ്രേയുമായുള്ള അഭിമുഖത്തില്‍ നിന്ന്)

സൌത്ത് ആഫ്രിക്കയിലെ അപ്പാര്‍ത്തീഡ് കാലഘട്ടത്തെ കുറിച്ചുള്ള പുസ്തകങ്ങളില്‍ അനിവാര്യ വായനയായി കണക്കാക്കപ്പെടുന്ന നോവലാണ്‌ നാദീന്‍ ഗോര്‍ഡിമറുടെ The Burger’s Daughter. 1979-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ അപ്പാര്‍ത്തീഡ് സര്‍ക്കാര്‍ ഉടന്‍ നിരോധിച്ചത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം മൂലമായിരുന്നു; പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത് നെല്‍സന്‍ മണ്ടേല ജയിലിലായിയൂന്നു. വര്‍ണ്ണ വിവേചനം കൊടികുത്തി വാഴുകയായിരുന്നു. നോബല്‍ പുരസ്‌കാരം നോവലിസ്റ്റിനെ തേടിയെത്തുക പിന്നെയും പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാണ്.

1974ല്‍ പ്രസിദ്ധീകരിച്ച The Conservationist എന്ന നോവലില്‍ കറുത്ത വര്‍ഗ്ഗക്കാരായ തൊഴിലാളികളുടെ അദ്ധ്വാനം ഉപയോഗിച്ച് തനിക്കൊരു ധാരണയുമില്ലാത്ത ഫാം നടത്തിപ്പിനു തുനിഞ്ഞിറങ്ങുന്ന മെഹ്റിംഗ് എന്ന പ്രതിനായകനിലൂടെവരാനിരിക്കുന്ന മാറ്റങ്ങളോട് ഒരു നിലക്കും പ്രതികരണ ബാധ്യതയില്ലാത്ത വെളുത്ത വര്‍ഗ്ഗക്കാരനെയാണ് നദീന്‍ ഗോര്‍ഡിമര്‍ അവതരിപ്പിച്ചത്. ബോയര്‍ ധനികരുടെ പതിവു പോലെ ഒരു  നിലമുടമയാകുക എന്ന അന്തസ്സിനും നികുതിയിളവു ലഭിക്കുന്ന ചിലവിനം കാണിക്കാനും തന്റെ ലീലാവിലാസങ്ങള്‍ക്കുള്ള മറയായി ഉപയോഗിക്കാനും മാത്രമായിരുന്നു അയാള്‍ക്ക് കൃഷി. ഒരുനാള്‍ ഫാമിന്റെ മൂലയില്‍ കണ്ടെത്തപ്പെടുന്ന കറുത്തവന്റെ മൃദദേഹം പോലീസിനെ കാര്യമായി അലോസരപ്പെടുത്തുന്നില്ലെങ്കിലും പ്രേതബാധ ഭയപ്പെടുന്ന മെഹ്റിങ്ങിന് അതൊരു ബാധ്യതയാകുന്നു. കടുത്ത വംശ വെറിയനായ മെഹ്റിങ്ങുമായി പൊരുത്തപ്പെടാനാകാതെ വര്‍ണ്ണ വിവേചന വിരുദ്ധ ആക്റ്റിവിസ്റ്റ് കൂടിയായ കാമുകി അന്റോണിയ അയാളെ വിട്ടുപോകുന്നതും പിതാവിന്റെ നേര്‍വിപരീത പ്രകൃതിയായലിബറല്‍ ഇടതു ചിന്താഗതിയുള്ള മകന്‍ ടെറിസൌത്ത് ആഫ്രിക്കന്‍ അപ്പാര്‍ത്തീഡ് സൈനിക വൃത്തി ഒഴിവാക്കാനായിതിരിച്ചുവരാനുള്ള സാധ്യതകള്‍ അടച്ചുകൊണ്ട്‌  അമേരിക്കയിലുള്ള അമ്മയുടെ അടുത്തേക്ക്‌ പോകുന്നതും അയാളുടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമാക്കുന്നു. 1976ലെ സൊവേറ്റോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ദേശത്തിന്റെ പ്രവചിത ഭാവിയില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് എന്തെങ്കിലും പങ്ക് ഉണ്ടോ/ ഉണ്ടാവേണ്ടതുണ്ടോ എന്നും എന്തായിരിക്കും അത്തരം ഇടപെടലുകളുടെ പ്രായോഗിക സങ്കീര്‍ണ്ണതകള്‍ എന്നുമുള്ള, The Conservationist പരിഗണിക്കുന്നില്ലാത്ത ചോദ്യങ്ങളെയാണ്തുടര്‍ന്നിറങ്ങിയ Burger’s Daughter, July’s People (1981) എന്നീ നോവലുകള്‍ നേരിടുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (The Novels of Nadine Gordimer, History from Inside, Stephen Clingman, Second Edition: Page. 170).  ഇരു നോവലുകള്‍ക്കുമിടയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്: ‘ബര്‍ജറുടെ മകള്‍’ റോസാ വളരെ കൃത്യമായ രാഷ്ട്രീയ പശ്ചാലത്തില്‍ നിന്ന് അതിനനുസൃതമായിത്തന്നെ വര്‍ണ്ണ വിവേചന വിരുദ്ധ ആക്റ്റിവിസത്തില്‍ എത്തിപ്പെടുന്നവള്‍ ആണെങ്കില്‍, ‘ജൂലായിയുടെ ജനത’യിലെ മോറീന്‍ സ്മേല്‍സ്ഗോര്‍ഡിമറുടെ കഥാപാത്രങ്ങളില്‍ ഏറ്റവും സാധാരണക്കാരിയാണ്. എന്നാല്‍ ഇരു നോവലുകളും മുന്നോട്ടു വെക്കുന്ന പ്രമേയങ്ങളും ചരിത്ര ബോധവും നോവലിസ്റ്റിന്റെ മുന്‍ കൃതിയിലെ നിലപാടുകളുടെ തുടര്‍വികാസമായി കാണാം. സാമൂഹിക പരിവര്‍ത്തനങ്ങളെ അവയെങ്ങനെയാണ് വ്യക്തികളെ ബാധിക്കുന്നത് എന്ന നിരീക്ഷണത്തിലൂടെയാണ് ഗോര്‍ഡിമറുടെ ചരിത്ര ബോധം പ്രാഥമികമായും സമീപിക്കുന്നത്.  

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/burgers-daughter-by-nadine-gordimer

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം രണ്ട്

പേജ് 27 – 34)

To purchase, contact ph.no:  8086126024

 


Monday, May 12, 2025

The Madonna of Excelsior by Zakes Mda

 


നോവലിസ്റ്റ്തിയേറ്റര്‍ ആക്റ്റിവിസ്റ്റ്എച്ച്.ഐ.വി. & എയിഡ്സ് ആക്റ്റിവിസ്റ്റ്തുടങ്ങിയ ബഹുമുഖ വ്യക്തിത്വവും അക്കാദമീഷ്യനുമാണ് വിഖ്യാത സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരന്‍ സാകെസ് എംദാ. അപ്പാര്‍ത്തീഡ് ഭരണത്തോളം തന്നെ അധികാര പ്രമത്തതയുള്ളതും അഴിമതി നിറഞ്ഞതുമായ കറുത്ത വര്‍ഗ്ഗക്കാരുടെ തന്നെ പുതിയ സര്‍ക്കാര്‍ ചെറുത്തു നില്‍പ്പിന്റെ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിക്കുന്ന ഉത്കണ്ഠകളില്‍ പ്രധാനം. ആഫ്രിക്കന്‍ വാമൊഴിക്കഥാ വഴക്കവും ഹോസാ നാടക പാരമ്പര്യവും മാജിക്കല്‍ റിയലിസത്തിന്റെ ധാരകളും യൂറോപ്യന്‍ അസംബന്ധ നാടക വേദിയുടെ സ്വാധീനവും ഇഴ കോര്‍ക്കുന്ന ശൈലിയില്‍ അപ്പാര്‍ത്തീഡ് അനന്തര സൌത്ത് ആഫ്രിക്കന്‍ സമൂഹത്തെ ഗ്രസിക്കുന്ന ഉപഭോക്തൃ സംസ്കാരംപാരമ്പര്യവുമായി ഏറ്റുമുട്ടുന്നതിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രമേയങ്ങള്‍ അദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നു. കറുത്ത വര്ഗ്ഗക്കാരന്റെ കാഴ്ചപ്പാടില്‍ നടത്തപ്പെടുന്ന ഈ ആവിഷ്കാരങ്ങളില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ പങ്കു തുലോം കുറവാണ്. എംദായുടെ വിഖ്യാതമായ ആദ്യ നോവല്‍ വേയ്സ് ഓഫ് ഡൈയിംഗ് (1995) മണ്ടേലയുടെ ജയില്‍ മോചനത്തിനും അപ്പാര്‍ത്തീഡ് ഭരണം അവസാനിപ്പിച്ചു രാജ്യം ഒരു ജനാധിപത്യ രാഷ്ട്രം ആയിത്തീരുന്നതിനും ഇടയിലുള്ള സംഘര്‍ഷ കാലത്തിന്റെ പശ്ചാത്തലത്തില്‍ പട്ടണത്തിലെ ശവമടക്ക സ്ഥലങ്ങളില്‍ ഒരു മൃത്യു വിലാപക്കാരന്‍ (professional mourner) ആയി സ്വയം കണ്ടെത്തിയ തൊലോകിയെ പിന്തുടരുന്നു. പേര് പറയുന്നില്ലാത്ത ഒരു സൌത്ത് ആഫ്രിക്കന്‍ നഗരത്തിന്‍റെ പട്ടണ വീഥികളിലൂടെ ‘സ്വാഭാവിക മരണം’ എന്നത് തീര്‍ത്തും ‘അസ്വാഭാവിക’മായ കാലത്ത് തന്റെ തൊഴിലില്‍ ഏറെ തിരക്കുകളില്‍ പെട്ട് അലയുന്ന തൊലോകി വിഭാഗീയ സംഘട്ടനങ്ങള്‍ തുടര്‍ക്കഥയാവുന്ന പട്ടണങ്ങളിലൂടെചേരികളിലൂടെയുള്ള യാത്രയില്‍ തന്റെ ആദ്യ പ്രണയിനിയെ വീണ്ടെടുക്കുന്നു. ഇതിവൃത്തം ചുരുള്‍ നിവരുമ്പോള്‍ വായനക്കാരന്‍ കണ്ടെത്തുന്നത് ഇതാണ്: മിക്കവാറും എല്ലാവരുടെയും മരണം തങ്ങളുടെ തന്നെ സമൂഹങ്ങളിലെ തീവ്ര നിലപാടുകാരുടെയും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള അക്രമികളുടെയും സൃഷ്ടിയാണ്. 2000-ല്‍ പുറത്തിറങ്ങിയ ദി ഹാര്‍ട്ട് ഓഫ് റെഡ്നെസ്സ്പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ഹോസാ സമൂഹത്തില്‍ സംഭവിച്ച ഒരു ചരിത്ര ഘട്ടത്തെ പശ്ചാത്തലമാക്കുന്നു. നോംഖാവൂസേ എന്ന ദുരന്ത പ്രവാചികയുടെ പ്രവചനപ്രകാരം അരങ്ങേറിയ കന്നുകാലി നശീകരണം (1856 – ’57) ഹോസാ സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമായി വിഭജിക്കുകയും വരള്‍ച്ചയും പട്ടിണിയും സൃഷ്ടിച്ച ദുരിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്തു. പതിനായിരങ്ങള്‍ മരിക്കുകയും ലക്ഷക്കണക്കിന്‌ മാടുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവംസ്വതേ ദുര്‍ബ്ബലമായിരുന്ന സമൂഹത്തെ അവരുടെ ഭൂമിക്കു മേലുള്ള അവകാശത്തോടൊപ്പം കുടിയേറ്റക്കാരുടെ വരുതിയില്‍ പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ കലാശിച്ചു. നോവലില്‍നിരന്തരം ഇഴകോര്‍ക്കുന്ന വര്‍ത്തമാന കാലവും കഥാകാലവുംമിത്തും ചരിത്രവും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിനിമയങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ കൊളോണിയല്‍ അധിനിവേശത്തെയും അത് പോലെത്തന്നെ ആഭ്യന്തര സംഘര്‍ഷങ്ങളെയും നേരിടേണ്ടി വരുന്ന തനതു സംസ്കൃതികളെ തുറിച്ചു നോക്കുന്ന അനിശ്ചിതത്വങ്ങളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. തങ്ങളുടെ കാലികളെ മുഴുവന്‍ കൊന്നൊടുക്കിയാല്‍ ബ്രിട്ടീഷുകാര്‍ക്കു മേല്‍ വിജയം നേടാന്‍ പൂര്‍വ്വികരുടെ ആത്മാക്കള്‍ സഹായിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ട ജനങ്ങള്‍ നേരിട്ട ആന്തരിക വിഭജന ദുരന്തങ്ങള്‍ വര്‍ത്തമാന കാലത്തും തുടരുന്നുവെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

“ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത്‌ ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് (All these things flow from the sins of our mothers )” എന്ന ആദ്യ വാചകത്തിനും “ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത് (From the sins of our mothers all these things flow)” എന്ന തിരിച്ചിട്ട അവസാന വാക്യത്തിനുമിടക്കാണ് എംദായുടെ നോവലുകളില്‍ ഏറെ പ്രിയപ്പെട്ടതായി അദ്ദേഹം തന്നെ എടുത്ത് പറയാറുള്ള മറ്റൊരു ചരിത്രോപജീവിത ആഖ്യാനമായ എക്സല്‍സ്യോറിലെ വിശുദ്ധ മാതാവ് (The Madonna of Excelsior) കഥ പറയുന്നത്. അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയിലെ ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ എക്സല്‍സ്യോര്‍ പ്രവിശ്യയില്‍ 1971-ല്‍ അരങ്ങേറിയ പ്രമാദമായ ‘എക്സല്‍സ്യോര്‍ കേസ്’ എന്നറിയപ്പെട്ട ഇരു വര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ട ലൈംഗികാപവാദ ക്കേസിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായാണ് എംദയുടെ മൂന്നാമത് നോവല്‍ രചിക്കപ്പെട്ടത്‌. സംഭവത്തിന്റെ ഔദ്യോഗിക ചരിത്രത്തെ അതില്‍ ഉള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ നികിയുടെയും മകള്‍ പോപിയുടെയും കാഴ്ചപ്പാടുകളിലൂടെ ആവിഷ്കരിക്കുന്നതിലൂടെ വംശീയ സങ്കരത്തിന്റെയും സംഘര്‍ഷങ്ങളുടെയും വിനിമയങ്ങളെഅഥവാ സൌത്ത് ആഫ്രിക്കന്‍ ജീവിതത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും തന്നെപ്രശ്നവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്.

1927-ല്‍ നിര്‍മ്മിക്കപ്പെടുകയും 1950 –ല്‍ പുനര്‍ നിര്‍വ്വചിക്കുകയും ചെയ്ത സദാചാര നിയമ പ്രകാരം  Immorality Act – ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാന മന്ത്രി ജെ. ജി. സ്ട്രൈഡോം (Johannes Gerhardus Strijdom - Prime Minister of South Africa from 30 November 1954 to 24 August 1958) ശരിയായി നിരീക്ഷിച്ച പോലെ കേപ് ടൗണില്‍ നങ്കൂരമിട്ട പര്യവേഷകര്‍ ഖോയ് ഖോയ് സ്ത്രീകളുടെ മഞ്ഞ നിറമുള്ള ശരീര ഭാഗങ്ങള്‍ കണ്ട ആദ്യ ദിനം മുതല്‍ ‘നേരമ്പോക്കായിത്തീര്‍ന്ന’ സമ്പ്രദായം പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണം കാത്തുനിന്ന ഒരേര്‍പ്പാടായിരുന്നില്ലല്ലോ. ആഫ്രിക്കാനര്‍ പുരുഷന്മാര്‍ ‘കവര്‍ന്നെടുത്ത’ ‘വിലക്കപ്പെട്ട സന്തോഷങ്ങള്‍’ ആയ ‘കറുത്ത തേന്‍’ ആവോളം രുചിച്ചുവന്നതാണ്പരമ്പരാഗതമായിത്തന്നെ യുവ ആഫ്രിക്കാനര്‍ പുരുഷ കാമനതങ്ങളുടെ പിതാക്കള്‍ ഗൂഡമായി ആസ്വദിച്ചു വന്ന വിഭവം കീഴ്പ്പെടുത്തിയും രുചിച്ചും തിന്നു തീര്‍ത്തും തന്നെയാണ് അവരുടെ ‘വ്യത്യസ്തത തേടല്‍’ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. തങ്ങളുടെ ആയമാരുടെ കടും ചുവപ്പ് വസ്ത്രങ്ങള്‍ക്കുള്ളിലെ ‘വിലക്കപ്പെട്ട മേച്ചില്‍പ്പുറങ്ങളില്‍’ മദിച്ചു രസിച്ചാണ് അവര്‍ വളര്‍ന്നത്‌. “വയലുകളില്‍തുറസ്സുകളില്‍തെരുവുകകളുടെ കൈവഴികളില്‍കൃഷി ഫാമുകളില്‍സ്വന്തം വീടിന്റെ അടുക്കളകളിലുംഅവര്‍ക്കായി ഡിന്നര്‍ ഒരുക്കിയ പരിചാരികമാരിലും എല്ലായിടത്തും അവര്‍ കറുത്ത തേനിനു വേണ്ടിയുള്ളതെന്നു വിശേഷിപ്പിച്ച വേട്ടയാടല്‍ നടത്തി”. പിതാക്കളും പുത്രന്മാരും കിണഞ്ഞു ശ്രമിച്ചതിന്റെ ഫലമായിരുന്നു പോപിയെയും ‘പാട്ടു വില്പ്പനക്കാരി’യെയും പോലുള്ള ദേശത്തിന്റെ വര്‍ണ്ണ നിയമങ്ങളെ അപ്രസക്തമാക്കിയ സങ്കര നിറമുള്ള കുഞ്ഞുങ്ങളുടെ ആധിക്യം. സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരായ ‘ആഫ്രിക്കാനര്‍’ രക്തത്തില്‍ 71% സങ്കരം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞും നാഷനലിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിച്ചെടുത്ത ഒരു മിത്തായിരുന്നു വെളുത്തവന്റെ വംശീയ വിശുദ്ധി…………….

…………………..

വേയ്സ് ഓഫ് ഡൈയിംഗ് എന്ന പ്രഥമ നോവലിലേത് പോലെ പ്രഥമപുരുഷ ബഹുവചനം (ഞങ്ങള്‍) ആഖ്യാതാവിനായി ഉപയോഗിക്കുന്നതിലൂടെ കഥകള്‍ സമൂഹത്തിന്റെതാണ് എന്ന നിലപാട് നോവലിസ്റ്റ് വ്യക്തമാക്കുന്നതും ഈ സാമൂഹികാര്‍ത്ഥം ഊട്ടിയുറപ്പിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പരമ്പരാഗത കഥപറച്ചില്‍ - വാമൊഴിവഴക്ക രീതി മനോഹരമായി ഉപയോഗിക്കുന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം ഏതാണ്ട് യവന നാടകത്തിലെ കോറസ് എന്ന പോലെ അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സംഭവഗതികളെ കുറിച്ചുള്ള പ്രതികരണ രൂപത്തില്‍ മാത്രമാണ് ഈ ബഹുവചന സ്വരം പ്രകടമായി മുന്നോട്ടു വരുന്നത് എന്നത് കൊണ്ട് നികിയുടെയും പോപിയുടെയും കാഴ്ചപ്പാട് തന്നെ എപ്പോഴും വായനക്കാരന് മുന്നില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.


To read the article in full, follow the link:

https://alittlesomethings.blogspot.com/2017/12/blog-post.htm

ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : പേജ് 64-72 –

Please consider purchasing the book:

To purchase, contact ph.no:  8086126024)

Sunday, March 16, 2025

An Island by Karen Jennings

 ഒറ്റപ്പെടുന്നവന്‍ എന്ന ദ്വീപ്‌



“അനേകം സംസ്കാരങ്ങളും ഭാഷകളുമുള്ള ഒരു വലിയ വന്‍കരയാണ് ആഫ്രിക്ക. ആഫ്രിക്ക ലളിതമല്ല. പലപ്പോഴും ആളുകള്‍ക്ക് അതിനെ ലളിതവല്‍ക്കരിക്കണം, സാമാന്യവല്‍ക്കരിക്കണം, അതിന്റെ ജനങ്ങളെ വാര്‍പ്പുമാതൃകകളില്‍ ഒതുക്കണം, എന്നാല്‍ ആഫ്രിക്ക സങ്കീര്‍ണ്ണമാണ്..” *(1). 1962ല്‍ പ്രസിദ്ധീകരണം ആരംഭിച്ച Heinemann African Writers Seriesനു വേണ്ടി ചിനുവ അച്ചബെ എഴുതിയ ആമുഖത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി. അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും, 2021ല്‍, ബുക്കര്‍ പുരസ്കാര പട്ടികയില്‍ തികച്ചും ഒരു ‘കറുത്ത കുതിരയായി’ ഇടം പിടിച്ച തന്റെ നോവല്‍ An Island നേരിട്ട തിരസ്കാരങ്ങളെ കുറിച്ചു സംസാരിക്കവേ കാരെന്‍ ജെന്നിങ്സ് എന്ന യുവ സൗത്ത് ആഫ്രിക്കന്‍ നോവലിസ്റ്റ് ഇതേ വിഷമാവസ്ഥയെ കുറിച്ച് പറയുന്നു:  ബാഹ്യലോകം ആഫ്രിക്കയെ നോക്കിക്കാണുന്ന രീതിയില്‍ ഒരു വലിയ പ്രശ്നമുണ്ട്. എനിക്ക് തോന്നുന്നു, അവര്‍ക്ക് ആഫ്രിക്കയില്‍ നിന്ന് ചില പ്രത്യേക കഥകള്‍ വേണം, എന്നാലോ അവര്‍ക്കാ കഥകള്‍ മടുക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അതൊരു വിഷമ നൃത്തമാണ് (difficult dance). വ്യക്തമായും, ഒരൊറ്റ തരം കഥയും ഒരൊറ്റ തരം ആഫ്രിക്കക്കാരും മാത്രമല്ല ഉള്ളത്. അത് ബാലയോദ്ധാക്കളും അക്കേഷ്യ മരങ്ങളും മാത്രവുമല്ല. ഒരുപാടു തരം മനുഷ്യരും സംസ്കാരങ്ങളുടെ കഥകളുമുണ്ട്.” *(2). ഇതേ അഭിമുഖത്തില്‍, സാംസ്കാരിക ചിഹ്നങ്ങളുടെ ദുരുപയോഗം (cultural appropriation ) എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാന സാഹിത്യ അന്തരീക്ഷത്തില്‍, വെള്ളക്കാരി എന്ന നിലയില്‍ ആഫ്രിക്കയെ കുറിച്ച് എഴുതുന്നതിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു: “ഞാന്‍ വെള്ളക്കാരിയാണ്‌ എന്നത് രഹസ്യമല്ല, ഒപ്പം ഞാന്‍ ആഫ്രിക്കക്കാരിയെന്നു അവകാശപ്പെടുന്നു എന്നതും. ഒരുപാട് ആളുകള്‍ക്ക് അതിലൊരു പ്രശ്നമുണ്ടാവും എന്നും ഞാന്‍ കരുതുന്നു. ഒരു വെള്ളക്കാരിയെന്ന നിലയില്‍ ഏതൊക്കെ കഥകള്‍ പറയാനാണ് എനിക്ക് അനുവാദമുള്ളത്? വെള്ളക്കാരി സ്ത്രീയുടെത് അല്ലാത്ത ഒരു കഥ ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ എങ്ങനെയാകും അതിനോട് പ്രതികരിക്കുക? ഞാനും സാംസ്കാരിക അനുരൂപണത്തെ (appropriation) കുറിച്ചു വ്യാകുലപ്പെടുന്നുണ്ട്. ഞാനെന്റെ എഴുത്തില്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ആര്‍ക്കാണ് ഞാന്‍ ശബ്ദം നല്‍കുന്നത് എന്നതിനെ കുറിച്ച് വളരെ ജാഗരൂകയാകുക എന്നതാണ്. എനിക്കതിനു ശരിക്കും ഒരുത്തരമില്ല, ആകെ പറയാവുന്നത് ആരുടേയും സ്വരത്തെ അപഹരിക്കുക എന്റെ ഉദ്ദേശമല്ല എന്നാണ്. ഞാന്‍ ദക്ഷിണാഫ്രിക്കയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്, ആഫ്രിക്കയെ മനസ്സിലാക്കാന്‍, അതില്‍ എന്റെ ഇടം എവിടെയാണ് എന്ന് മനസ്സിലാക്കാന്‍.” (Rhiannon Lucy Cosslett).


.....................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/an-island-by-karen-jennings

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് , ഭാഗം -2,

ലോഗോസ് ബുക്സ്, പേജ്: 84-96)

To purchase, contact ph.no:  8086126024

Saturday, November 2, 2024

A Revolutionary Woman by Sheila Fugard

അപ്പാര്‍ത്തീഡിലെ ഗാന്ധിയന്‍ നിഴല്‍പ്പാടുകള്‍ 



ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ ജനിച്ച ഷീല മെറിംഗ്  1940ല്‍ തന്റെ എട്ടാം വയസ്സില്‍ കുടുംബത്തോടൊപ്പം സൗത്ത് ആഫ്രിക്കയില്‍ എത്തുമ്പോള്‍ അവിടെ വര്‍ണ്ണ വിവേചനം കൊടികുത്തി വാഴുകയായിരുന്നു. വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തകനും നാടക കൃത്തുമായ അതോല്‍ ഫുഗാര്‍ഡിനെ വിവാഹം ചെയ്ത ഷീലതന്റെ നാല്പ്പതാം വയസ്സില്‍ പ്രസിദ്ധീകരിച്ച The Castaways  എന്ന നോവലിനു വിഖ്യാതമായ ഒലിവര്‍ ഷ്നീഡര്‍ പുരസ്കാരം നേടി. തുടര്‍ന്നു രചിച്ച Rite of Passage നിരൂപക ശ്രദ്ധ നേടിയില്ലെങ്കിലും 1983ല്‍ പുറത്തിറങ്ങിയ A Revolutionary Woman അവരുടെ ഏറ്റവും മികച്ച നോവലായി അംഗീകരിക്കപ്പെട്ടു. 1920-കളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍ മഹാത്മാ ഗാന്ധിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തിലെ അംഗമായിരുന്ന സ്കൂള്‍ അധ്യാപികയുടെയും അവരുടെ സംരക്ഷണയിലുള്ള, വര്‍ണ്ണസങ്കരണ വിരുദ്ധനിയമത്തെ മറികടന്ന പ്രണയത്തില്‍ കുറ്റം ചാര്‍ത്തപ്പെടുന്ന സങ്കരവര്‍ഗ്ഗക്കാരനായ യുവാവിന്റെയും കഥ പറയുന്നു. വര്‍ണ്ണ വിവേചന സംഘര്‍ഷങ്ങളുടെ വിരുദ്ധചേരികളിലുള്ള മനുഷ്യരുടെ മുന്‍വിധികളെയും നിലപാടുകളിലെ സങ്കീര്‍ണ്ണതകളെയും നിശിതമായി നിരീക്ഷിക്കുന്ന നോവല്‍മുഖ്യമായും മൂന്നു നിലപാടുകളുടെ പ്രതിനിധാനം സാധ്യമാക്കുന്നുണ്ട്: ബോയറുകള്‍ എന്ന സൌത്ത് ആഫ്രിക്കന്‍ വെള്ളക്കാര്‍ ഉള്‍പ്പെടുന്ന ആഫ്രിക്കാനര്‍ വിഭാഗംവിദേശികളും കൊളോണിയല്‍ ശക്തിയുമായി കണക്കാക്കപ്പെട്ട ഇംഗ്ലീഷുകാര്‍, ‘couloureds’ എന്നു വിളിക്കപ്പെട്ട സങ്കര വര്‍ഗ്ഗക്കാര്‍ എന്നിവരാണ് അവര്‍. കൂടാതെ ഇന്ത്യന്‍ വംശജരുടെ പ്രതിനിധാനവും നേരിട്ടല്ലെങ്കിലും നോവലില്‍ പ്രധാനമാണ്. തികഞ്ഞ സ്ത്രീപക്ഷ സമീപനത്തോടെ ഗാന്ധി- കസ്തൂര്‍ബാ ബന്ധത്തെയും ഇന്ത്യന്‍ ചാതുര്‍വര്‍ണ്യ ബന്ധങ്ങളെയും ബാലവധു സമ്പ്രദായത്തിന്റെ ജീര്‍ണ്ണതയെയും നോവല്‍ ആവിഷ്കരിക്കുന്നു.

ഹിംസാത്മകത എന്ന പ്രമേയം കൈകാര്യം ചെയ്യുന്ന ശാന്തഭാവമുള്ളതും കാവ്യാത്മകവുമായ ഒരു നോവല്‍ എന്ന നിലയില്‍ A Revolutionary Woman ഒരു വൈരുദ്ധ്യത്തെ ഉള്‍ച്ചേര്‍ക്കുന്നുണ്ടെന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (George Kearns, Revolutionary Women and Others, The Hudson Review Vol.39, No.1 (Spring, 1986) pp. 121-134)സൌത്ത് ആഫ്രിക്കന്‍ വര്‍ണ്ണവിവേചനത്തിന്റെ ആന്ധ്യവും അതിനു പിറകിലെ സംഘര്‍ഷചരിത്രവും ആവിഷ്കരിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ രചനാപരമായ സങ്കേതങ്ങളെയോ പരീക്ഷണങ്ങളെയോ ഒരു ഘട്ടത്തിലും നോവലിസ്റ്റ് അനുവദിച്ചിട്ടില്ല. ബോയര്‍ യുദ്ധം കഴിഞ്ഞു ഇരുപതു വര്‍ഷവും ബോള്‍ഷെവിക് വിപ്ലവത്തിന് രണ്ടു വര്‍ഷവും മാത്രം പിന്നിട്ട കഥാകാലം, അര്‍ദ്ധ മരുഭൂപ്രകൃതമായ കാരൂ പ്രദേശത്തെ ചെറുപട്ടണത്തിലെ സങ്കരവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കൂളിലെ അധ്യാപികയായ ഇംഗ്ലീഷുകാരി ക്രിസ്റ്റിന റാന്‍സം എന്ന നാല്‍പ്പതോടടുത്ത ആഖ്യാതാവിലൂടെയാണ് വികസിക്കുന്നത്. ഇന്ത്യന്‍ വംശജര്‍ക്കു നിര്‍ബന്ധമാക്കിയ വിവേചനപരമായ പാസ് കത്തിക്കലിന്റെ രാത്രിയില്‍ നാട്ടിലെത്തുകയും ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് ആകൃഷ്ടയാകുകയും ചെയ്തതിനെ കുറിച്ച് ക്രിസ്റ്റിന പറയുന്നു:

“ആഫ്രിക്ക എന്നെ വിളിച്ചുഞാനെന്റെ നാട്ടില്‍ വന്നു. അപ്പോള്‍ ഞാന്‍ ഗാന്ധിയെ സന്ധിച്ചു. അദ്ദേഹം ജോഹാനസ്ബര്‍ഗില്‍ ഹമീദിയ പള്ളിയില്‍ ഒരു മീറ്റിംഗ് നടത്തുകയായിരുന്നു.”

വര്‍ണ്ണ വിവേചനം അവസാനിക്കുന്നവികസിത മാനുഷികമൂല്യങ്ങളില്‍ അധിഷ്ടിതമായ സാമൂഹികഘടനയുള്ള ഭാവിയെ കുറിച്ചു ശുഭാപ്തി നിറഞ്ഞ സങ്കല്‍പ്പങ്ങളാണ് ക്രിസ്റ്റീനക്കുള്ളത്. എപ്പോഴും സ്വയം ‘കപ്പല്‍ ഛേദത്തില്‍ കരക്കടിഞ്ഞ പയ്യന്‍’ എന്ന സഞ്ജയിന്റെ ആത്മവിശ്വസമില്ലായ്മയെ ക്രിസ്റ്റിന നേരിടുക ഇങ്ങനെയാണ്:

“ആഫ്രിക്ക ഇനിയങ്ങോട്ടു ഒറ്റപ്പെട്ടതല്ല. നാം ഇതര ദേശങ്ങളുമായി ബന്ധിതമാണ്, ഇരുണ്ട കാലത്തില്‍ നിന്ന് കൂടുതല്‍ പുറത്തെത്തിയിരിക്കുന്നു. വിപ്ലവം തൊട്ടടുത്താണ്..”

ഗാന്ധിജിയുടെ പ്രവര്‍ത്തനഫലമായി ഒരു വര്‍ഗ്ഗരഹിതസമൂഹം ഉണ്ടാവാന്‍ പോകുന്നുവെന്നും “നാമൊക്കെ അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ ഭാഗമാണ്. ആര്‍ക്കും ഇനി സ്വന്തം വൈയക്തിക സ്വപ്നങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ കഴിയില്ല” എന്നും അവര്‍ പറയുന്നു. കാരൂപ്രദേശത്തിന്റെ സ്വയംപ്രഖ്യാപിത ഗവര്‍ണര്‍ ആയി പെരുമാറുന്ന പെട്രസ് നെല്‍ എന്ന പ്രാദേശിക ബോയര്‍ നേതാവിനോട് അവര്‍ പറയുന്നു:

“നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇതൊരു വിപ്ലവ കാലമാണ്, ഭരണവര്‍ഗ്ഗങ്ങളുടെ കാലം കഴിഞ്ഞു. നിങ്ങള്‍ക്ക് ബോള്‍ഷെവിക് വിപ്ലവത്തെ അവഗണിക്കാനാകില്ല. സങ്കര വര്‍ഗ്ഗക്കാരും (Coloureds) കറുത്ത വര്‍ഗ്ഗക്കാരും (Blacks) ആയിരിക്കും ആഫ്രിക്കയുടെ അനന്തരാവകാശികള്‍ചരിത്രം എന്റെ നിലപാടിനെ സാധൂകരിക്കും.”

മറ്റൊരിക്കല്‍ അവര്‍ പറയുന്നു:

“ഇത് ഇരുപതാം നൂറ്റാണ്ടാണ്‌. സോഷ്യലിസമാണ് ചാലകശക്തി. ബോയറുകള്‍ ഇത് തിരിച്ചറിഞ്ഞേ തീരൂഇല്ലെങ്കില്‍ അവര്‍ പരാജയപ്പെടുംഅതൊരു ദുരന്തമായിരിക്കും.”

റസ്കിന്‍ടോള്‍സ്റ്റോയ്‌ഗാന്ധിബെര്‍ണാഡ്‌ ഷാ എന്നിവരുടെ പ്രബോധനങ്ങളില്‍ നിലയുറപ്പിച്ച ക്രിസ്റ്റിനയുടെ കാഴ്ചപ്പാടുകള്‍ ബോയറുകള്‍ തന്റെ വാദമുഖങ്ങളെ മുഖവിലക്കെടുക്കും എന്ന മട്ടില്‍ പലപ്പോഴും അതീവ നിഷ്കളങ്കമായി അനുഭവപ്പെടും. എന്നാല്‍ബോയറുകള്‍ സ്വയം അനുഭവിക്കുന്ന അനിശ്ചിതത്വം അവരൊരിക്കലും സ്വയം ഭരണവര്‍ഗ്ഗമായി കാണുന്നില്ലെന്നതിലും മറിച്ചു ‘വൈദേശിക’മായ ലിബറലിസത്തിന്റെയും ചരിത്രത്തിന്റെയും ഇരകളായി തങ്ങളെ കാണുന്നു എന്നതിലും അധിഷ്ടിതമാണ്. ദൈവം മനുഷ്യരെ ഭിന്നവര്‍ഗ്ഗങ്ങളായി സൃഷ്ടിച്ചുവെന്നും തങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരും, കറുത്തവര്‍ക്കും സങ്കരവര്‍ഗ്ഗക്കാര്‍ക്കുംമേല്‍ “യജമാനമാരും” ആയി സൃഷ്ടിക്കപ്പെട്ടവരാണെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടുതന്നെ വര്‍ണ്ണ സങ്കരമോ കറുത്തവന്റെ മോചനമോ ദൈവിക ഇച്ഛക്ക് എതിരായ ഒന്നായേ അവര്‍ക്ക് മനസ്സിലാകുമായിരുന്നുള്ളൂ. പെട്രസ് നെല്‍ അത് വ്യക്തമാക്കുന്നുണ്ട്:

“ഞങ്ങള്‍ യൂറോപ്പ്യന്‍ വംശജരല്ല. ഞങ്ങള്‍ ഞങ്ങളുടെ രാജ്യം സംരക്ഷിക്കാനായി യുദ്ധങ്ങള്‍ ചെയ്തു. ഞങ്ങള്‍ വിശ്വസിക്കുന്നു ദൈവം വര്‍ഗ്ഗങ്ങളെ വേറെ വേറെ സൃഷ്ടിച്ചു. സങ്കര വര്‍ഗ്ഗക്കാര്‍ ഞങ്ങളുടെ ഭൃത്യരാണ്, ഞങ്ങള്‍ അവരുടെ യജമാനരും. അതില്‍ അസത്യമില്ല. ഇത് ഞങ്ങളുടെ പരമ്പരാഗത ജീവിത രീതിയാണ്, അത് കൊണ്ട് അതിനെ മാറ്റാന്‍ വേണ്ടി ശ്രമിക്കുക പോലും ചെയ്യരുത്. നിങ്ങള്‍ വിജയിക്കില്ല."

സൌത്ത് ആഫ്രിക്കയിലെ പോരാട്ടങ്ങളില്‍ ഗാന്ധി ശിഷ്യയായിരുന്ന ക്രിസ്റ്റിനക്ക് അക്കൂട്ടത്തിലെ സഞ്ജയ്‌ എന്ന ഇന്ത്യന്‍ വംശജനായ ബ്രാഹ്മണ യുവാവുമായി ഉണ്ടായിരുന്ന ബന്ധവും അയാളൊരു ബാലവധുവിനെ വിവാഹം കഴിക്കുന്നതിനെ തുടര്‍ന്ന് അത് തകരുന്നതും ക്രിസ്റ്റിനയുടെ ജീവിതത്തിലും കാഴ്ച്ചപ്പാടുകളില്‍ സംഭവിക്കുന്ന വികാസങ്ങളിലും നിര്‍ണ്ണായകമാണ്. ആ ബന്ധത്തില്‍, മാസമെത്തും മുമ്പ് ചാപ്പിള്ളയായി പിറന്ന കുഞ്ഞിനെ കുറിച്ച് “ഗര്‍ഭത്തിലും ചരിത്രത്തിലും കാലമെത്തും മുമ്പേ പിറന്നവന്‍” എന്നാണു അവര്‍ വിവരിക്കുന്നത്.

“ബോയറുകള്‍ അവനെ അംഗീകരിക്കുമായിരുന്നില്ലസൌത്ത് ആഫ്രിക്കയും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവന്‍ അതിജീവിച്ചേനെ, ഒരു സുവര്‍ണ്ണ കാലം.”

ഗാന്ധി- കസ്തൂര്‍ബാ ബന്ധത്തിലും ശൈശവവിവാഹത്തിന്റെയും അപക്വ ലൈംഗികതയുടെയും തുടര്‍ന്നുള്ള പുരുഷാധിപത്യപരമായ സ്ത്രീവിരുദ്ധതയുടെയും ചിഹ്നങ്ങള്‍ ക്രിസ്റ്റിനയെ അലോസരപ്പെടുത്തുന്നു. ലക്ഷ്മിയുടെ തളിര്‍ത്തു വിടരുന്ന ലൈംഗികാകര്‍ഷണം, വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്വന്തം ലൈംഗിക സ്വത്വത്തെ അടിച്ചമര്‍ത്തുകയെന്നതു ദൗത്യമായി കാണുന്ന ക്രിസ്റ്റിനക്ക് അധമവും മാംസബദ്ധവും പിന്തിരിപ്പനുമായി അനുഭവപ്പെടുന്നു. എന്നാല്‍ അതേ തരം ബന്ധത്തിന്റെ മാതൃക ഗാന്ധി- കസ്തൂര്‍ബാ ബന്ധത്തിലും അവര്‍ കണ്ടെത്തുന്നുമുണ്ട്. മുപ്പതാം വയസ്സില്‍ ഗുരുതരമായ സര്‍ജ്ജറിക്കു വിധേയയായി സ്ത്രീത്വം വറ്റിയ കസ്തൂര്‍ബയുടെ ശാരീരികാവസ്ഥഗാന്ധിജിയുടെ ബ്രഹ്മചര്യവ്രതത്തെ ഏതെങ്കിലും നിലയില്‍ സ്വാധീനിച്ചിരുന്നുവോ എന്ന ചോദ്യം നോവല്‍ ന്യൂനോക്തിയില്‍ ഉയര്‍ത്തുന്നുണ്ട്. ഗാന്ധിജി തന്റെ ബീജങ്ങള്‍ സത്യഗ്രഹമായി പരിവര്‍ത്തിപ്പിക്കയായിരുന്നു എന്ന നിലപാടില്‍ ഫ്രോയ്ഡിയന്‍ സൂചനകള്‍ (‘eros’) കണ്ടെത്താനാവും. ഗാന്ധിജിയുമായുള്ള സഹാവാസത്തെ കുറിച്ചും ഇന്ത്യയെ കുറിച്ചുമുള്ള ക്രിസ്റ്റിനയുടെ ഓര്‍മ്മകള്‍നോവലില്‍ ഉടനീളം കടന്നു വരുന്നുണ്ട്. താന്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെടുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പേരിലായിരിക്കാമെന്നു ക്രിസ്റ്റിന ചിന്തിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബോയറുകള്‍ അത്തരം അമൂര്‍ത്ത കാര്യങ്ങളില്‍ തല്‍പ്പരരല്ല. അവരെ സംബന്ധിച്ച് ക്രിസ്റ്റിനയ്ക്ക് എബ്രഹാമുമായുള്ള ബന്ധമാണ് പ്രശ്നം. ഇംഗ്ലീഷുകാരി എന്ന നിലയില്‍ അവരെപ്പോഴും ബോയറുകള്‍ക്ക് അന്യയായിരുന്നു താനും.

ബുദ്ധിവികാസക്കമ്മിയുള്ള ബോയര്‍ കൌമാരക്കാരിയുമായി എബ്രഹാമിനുണ്ടാകുന്ന ലൈംഗികബന്ധമാണ് നോവലിലെ നിര്‍ണ്ണായകമാകുന്ന ഇതിവൃത്ത വികാസം. ബലാത്കാര കുറ്റം ആരോപിക്കപ്പെടുന്ന നവയുവാവ് കടുത്ത വംശീയഭ്രാന്തന്മാരുടെ (commando) വിചാരണക്ക് പാത്രമായാല്‍ എന്തു സംഭവിക്കും എന്നറിയാവുന്ന ക്രിസ്റ്റിന അവന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നു. എബ്രാഹിമും പതിനാലുകാരിയും തമ്മിലുണ്ടായിരുന്നത് ഇരുവരും ആസ്വദിച്ച ബന്ധം തന്നെയായിരുന്നു എന്നിരിക്കിലുംസാങ്കേതികമായി അത് നിലനില്‍ക്കുന്ന വാദമല്ല എന്നത് ചെറുപ്പക്കാരന്റെ വിധി അന്തിമമായി ഇരുട്ടിലാക്കും. പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നു എന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഒരു സങ്കരജാതനിലൂടെ കുടുംബത്തിനുണ്ടാകുന്ന ദുഷ്പേര് പ്രതികാര ദാഹമായി ബോയറുകളില്‍ പടരുന്നത്‌To Kill a Mockingbird’ പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്നു. ലിബറല്‍ നിലപാടുകളുള്ള, ഇംഗ്ലീഷ് ശിക്ഷണം ലഭിച്ച വക്കീലിനെ ഏര്‍പ്പടാക്കാനും ശിഷ്യനുവേണ്ടി പൊരുതാനും ആവുന്നതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അനിവാര്യമായ ദുരന്തത്തില്‍ അവനൊരു ബാലിയാടിന്റെ വിധി തന്നെയാണുള്ളത് എന്ന് ക്രിസ്റ്റിന തിരിച്ചറിയുന്നുണ്ട്. ബലിയാട് എന്ന സങ്കല്‍പ്പം ലക്ഷ്മികസ്തൂര്‍ബ എന്നിവരുമായും ക്രിസ്റ്റിന പല സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെക്കുന്നുണ്ട്. 

ക്രിസ്റ്റിന- എബ്രഹാം ബന്ധത്തെ കുറിച്ച് ബോയറുകള്‍ സന്ദേഹിക്കുന്നതാകട്ടെ തീര്‍ത്തും അസ്ഥാനത്താണ് എന്ന് പറയാനാവില്ല. അതിസുന്ദരനായ സങ്കരവര്‍ഗ്ഗ നവയുവാവുമായുള്ള ക്രിസ്റ്റിനയുടെ ബന്ധം സങ്കീര്‍ണ്ണം തന്നെയാണ്. തന്റെ ചിറകിനടിയില്‍ സംരക്ഷിക്കേണ്ട പുത്രതുല്യനായ ശിഷ്യന്‍ എന്ന് ബോധമനസ്സുകൊണ്ട് നിര്‍വ്വചിക്കുമ്പോഴും ഇടയ്ക്കിടെ ക്രിസ്റ്റിനയുടെ സങ്കല്‍പ്പങ്ങളില്‍ സഞ്ജയിന്റെയും എബ്രഹാമിന്റെയും പുരുഷ സൌന്ദര്യം കൂടിക്കലരുന്നുണ്ട്. “രണ്ടു പുരുഷന്മാരും എന്റെ ബോധ്യങ്ങളില്‍ ഒന്നാവുന്നുണ്ട്. അഭിമാനിയും തലക്കനമുള്ളവനുമായ ഇന്ത്യന്‍ രാജകുമാരനുംനിവര്‍ത്തികെട്ടവനും സ്വാര്‍ഥനുമായ ഇറ്റാലിയന്‍ പയ്യനും” എന്ന് ക്രിസ്റ്റിന തുറന്നുപറയുന്നു. “അവന്‍ ആദമിന്റെ പതനത്തിനു മുമ്പുള്ള ഒരു പുരുഷനെ പോലെയാണ്അവനില്‍ ഒട്ടേറെ പ്രത്യക്ഷങ്ങള്‍ മഴവില്ലു പോലെ ഉയരുന്നു..” എന്നും “മറ്റൊരു പ്രപഞ്ചത്തില്‍ നിന്ന് അവന്‍ കവിതകള്‍ കൊത്തിയെടുക്കുംആഫ്രിക്ക അവന്റെ മനസ്സില്‍ പൊട്ടിത്തെറിക്കുന്നുഅത് ഭ്രാന്തിന്റെയും മൃത്യുവിന്റെയും ദേശമാണ്‌.. ബോയറുകള്‍.. അവരാണ് പുതിയ പ്രാകൃതര്‍ആഫ്രിക്കയുടെ ഇരുട്ടിലേക്ക് കൂടുതല്‍ നല്‍കുക മാത്രം ചെയ്യുന്നവര്‍” എന്നും ക്രിസ്റ്റിന അവനെ കുറിച്ച് വാചാലയാകുന്നു. എബ്രഹാം ആകട്ടെസ്വയം വര്‍ണ്ണസങ്കര നിയമങ്ങളുടെ ബലിയാട് എന്ന നിലയില്‍ തന്റെ അധ്യാപികയോടും ഇതര വെള്ളക്കാരികളോടും ലൈംഗികബന്ധം പുലര്‍ത്താന്‍ തനിക്ക് അവകാശമുണ്ട്‌ എന്നും ചിന്തിക്കുന്നു. ഈ നിലപാടിലെ ‘എതിര്‍ദിശാ വിവേചനം (reverse racism)’ സുഡാനീസ് നോവലിസ്റ്റ് തയ്യിബ് സാലിഹിന്റെ പോസ്റ്റ്‌കൊളോണിയല്‍ മാസ്റ്റര്‍പീസിലെ (Season of Migration to the North) മുസ്തഫ സഈദിനെ ഓര്‍മ്മിപ്പിക്കുന്നു: കൊളോണിയല്‍ ശക്തികള്‍ തങ്ങളുടെ ജനതയോട് കാണിച്ച അതിക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ വെള്ളക്കാരികളെ വശീകരിക്കുന്ന മുസ്തഫ, കോണ്‍റാഡിന്റെ കുര്‍ട്സിന്റെ (Heart of Darkness) എതിര്‍ പതിപ്പാണ്‌. ക്രിസ്റ്റിനയുടെ കാര്യത്തില്‍ അത്തരം ഒരു കടന്നുകയറ്റത്തിന്റെ സന്ദര്‍ഭത്തില്‍ അത്രയേറെ ഉറച്ച ചെറുത്തുനില്‍പ്പല്ല അവള്‍ നടത്തുന്നതും. എബ്രഹാം, സഞ്ജയിന്റെ യൌവ്വനയുക്തവും സുഭഗവുമായ ഉടലിലേക്ക് പരകായം നടത്തുന്നതായി ക്രിസ്റ്റിനക്ക് തോന്നുന്നു.

“അവര്‍ അവനെ തഴുകിക്കഴിഞ്ഞിരുന്നുഅവന്റെ ഉടലില്‍ കൊതിയോടെ നോക്കുകയും. എനിക്കവന്റെ സുഭഗതയുടെ പങ്കു വേണ്ട. പകരംഞാനവനെ കസ്തുര്‍ബായിയുടെ കണ്ണുകള്‍കൊണ്ട് നോക്കുന്നു. മുതിര്‍ന്നവന്റെ ഉടലില്‍ നിന്ന് പയ്യനെ ഉയിര്‍പ്പിക്കുന്നു. മുറിവേറ്റവനും പീഡിതനുമായ ഒരു കുട്ടിയെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ.”

ഇന്ത്യന്‍ സമൂഹത്തിലെ ചാതുര്‍വര്‍ണ്യവും സൗത്ത് ആഫ്രിക്കന്‍ സാഹചര്യവും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെന്ന് ക്രിസ്റ്റിന നിരീക്ഷിക്കുന്നു. ബോയറുകളാണ് ഇവിടത്തെ ബ്രാഹ്മണര്‍സങ്കര വര്‍ഗ്ഗക്കാര്‍ തൊട്ടുകൂടാത്തവരും.

“സൌത്ത് ആഫ്രിക്കയിലെ ജാതി സമ്പ്രദായം യാഥാര്‍ത്ഥ്യമാണ്അത് ഇന്ത്യയേക്കാള്‍ ലളിതവുമാണ്. അതിനു നിറവുമായാണ് ബന്ധംഇന്ത്യയില്‍ അത് വളരെ സങ്കീര്‍ണ്ണമായ പൈതൃകമാണ്.. ഇന്ത്യയുടെ കുടല്‍മാലകളിലെ നാടവിര.”

ക്രിസ്റ്റിനയുടെ കാമുകന്‍ സഞ്ജയ്‌ അതേ ജാതി സമ്പ്രദായത്തിന്റെ മേല്‍ത്തട്ടുകാരനായ ബ്രാഹ്മണനാണെങ്കിലും മനുഷ്യക്കടത്ത് ഏജന്റുമാരുടെ ചതിയില്‍പെട്ട് അടിമത്തൊഴിലാളി വിഭാഗത്തില്‍ (indentured labourers) സൌത്ത് ആഫ്രിക്കയിലെത്തിയ കുടുംബത്തിലെ അംഗമാണ്.

“അയാള്‍ സമ്പത്തിനെ ഒരു അത്യാവശ്യ ആര്‍ജ്ജിത സ്വത്തുംസ്ത്രീയെ ഉടമസ്ഥ വസ്തുവുമായിക്കണ്ടു. മതം സെക്സിനെയും അധികാരത്തെയും സമന്വയിപ്പിച്ചു.”

വിവേചനത്തിന്റെ സ്വന്തം വകഭേദമുള്ള സൌത്ത് ആഫ്രിക്കയില്‍ പക്ഷെ അയാള്‍ക്ക് താന്‍ ഇന്ത്യയില്‍ അനുഭവിച്ചു വന്ന പ്രത്യേകാനുകൂല്യങ്ങള്‍ ഒന്നും ലഭ്യമായില്ല.

“എനിക്ക് കാണാനായിസഞ്ജയ്‌ കപ്പല്‍ ഛേദത്തില്‍ ആഫ്രിക്കന്‍തീരത്ത്‌ അടിഞ്ഞുപോയ സുമുഖനായ ഒരു ദുരന്ത കഥാപാത്രമായിരുന്നു.”

കസ്തൂര്‍ബലക്ഷ്മി എന്നിവരോട് ഐക്യപ്പെടുമ്പോള്‍ മാത്രമല്ല ക്രിസ്റ്റിനയുടെ സ്ത്രീപക്ഷ വീക്ഷണങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത്. ബോയറുകളുടെ വംശീയ ആന്ധ്യത്തെ കുറിച്ച് പറയുമ്പോഴൊക്കെ അതിന്റെ പുരുഷ കേന്ദ്രിതാവസ്ഥ ക്രിസ്റ്റിന സൂചിപ്പിക്കുന്നുണ്ട്:

“ദൈവിക വാര്‍പ്പെന്നു പുരുഷന്മാര്‍ വാശിപിടിക്കും. സ്ത്രീകള്‍ വ്യത്യസ്തരാണ്അവര്‍ക്കുവേണ്ടി അവര്‍ തന്നെ സംസാരിക്കണം. അവര്‍ ഒട്ടേറെ ഭാരങ്ങള്‍ ചുമക്കുന്നുണ്ട്. തലമുറകളിലൂടെ പിറക്കാനിരിക്കുന്ന ഒട്ടേറെ കുഞ്ഞുങ്ങള്‍. അവരുടെ അമ്മമാരുടെ പട്ടുപോയ മോഹങ്ങള്‍. ഒട്ടേറെ സഹോദരിമാരുടെ കുപിതവും ഹതാശവുമായ പ്രതിഷേധങ്ങള്‍. അവര്‍ക്ക് ദൈവത്തിനു വേണ്ടി സംസാരിക്കാന്‍ സമയം കണ്ടെത്താവില്ല. അവരീ കഠിന ദൗത്യം പുരുഷന്മാര്‍ക്കു വിട്ടുകൊടുക്കുന്നുഅവരത് ഏറെ നന്നായി ചെയ്യും. എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ദൈവം പുരുഷനാണല്ലോ.”

കസ്തുര്‍ബായിയെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ഇന്ത്യന്‍-ആഫ്രിക്കന്‍ സാഹചര്യങ്ങള്‍ക്കപ്പുറം സ്ത്രീയെന്ന നിലയിലെ സാര്‍വ്വജനീനത പ്രതിഫലിക്കുന്നു:

“അവര്‍ (കസ്തൂര്‍ബ) ഇന്ത്യയെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നു. ഒട്ടേറെ സ്ത്രീകള്‍ അവളുടെയുള്ളില്‍ കഴിയുന്നുണ്ട്ദേവതഅനുസരണശീലമുള്ള ഭാര്യഊഷരയായ സ്ത്രീവിശുദ്ധ മാതാവ്വന്ധ്യയായ മൂതേവി. അവള്‍ തനിക്കുള്ളില്‍ മുങ്ങിപ്പോയ ഈ അസ്തിത്വങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. അവര്‍ ഗാന്ധിയെ പിന്തുടരുന്നുഅദ്ദേഹത്തിന്റെ കാലടികള്‍ ഒരു മരുഭൂമിയില്‍ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹം ചക്രവാളത്തില്‍ തിരോഭവിക്കുന്നത് അവര്‍ കാണുന്നു. അവര്‍ക്ക് സ്വയം അസ്ഥിത്വം നിലനിര്‍ത്തണം. അവര്‍ ശബ്ദമില്ലാതെ കരയുന്നു. അവര്‍ക്ക് ജീവിതാശയുണ്ട്.”

ഗാന്ധിശിഷ്യയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ പിന്‍പറ്റുമ്പോഴും കസ്തുര്‍ബായിയുടെ ജീവിതം ക്രിസ്റ്റിനയെ മഥിക്കുന്നു:

“ഗാന്ധിയാണ് എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത്. എങ്കിലും കസ്തുര്‍ബായിയെ കുറിച്ചാണ് ഞാന്‍ വിഷമിക്കുന്നത്. അവര്‍ അദ്ദേഹത്തിന്റെ നിഴലില്‍ ഒതുക്കപ്പെട്ട രീതിയില്‍ നടക്കുന്നുഅതൊരു ഹിന്ദു ഭാര്യയാകുന്നതിന്റെ കാര്യം മാത്രമല്ലഅത് അവരൊരു അര്‍ദ്ധ ജീവിതം അംഗീകരിക്കുന്നതിന്റെ കാര്യം കൂടിയാണ്.”

പ്രതിബദ്ധയായ ആക്റ്റിവിസ്റ്റ് എന്ന നിലയിലും കസ്തുര്‍ബായിയോടാണ് ക്രിസ്റ്റിന സ്വയം ചേര്‍ത്തുവെക്കുന്നത്:

“അവര്‍ എന്നെ അവരുടെ ദുഃഖങ്ങളുടെ അനന്തരാവകാശിയാക്കി, ഞാനാ ഭാരം ഏല്‍ക്കുകയുംചെയ്തു. ഞാനവരുടെ താന്തോന്നിയായ മകളാണ്ആണുങ്ങളെ അച്ചടക്കം പഠിപ്പിക്കുകയും സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്യുക എന്ന അവരേല്‍പ്പിച്ച ദൌത്യം പൂര്‍ത്തീകരിക്കുകയാണ് ഞാന്‍.” 

1983ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ ആയിരുന്നിട്ടും ഒരിടത്തും ക്രിസ്റ്റിനയുടെ വാക്കുകളില്‍ ‘മഹാത്മാ’ എന്ന പ്രയോഗം കടന്നുവരുന്നില്ല എന്നത് ഗാന്ധിയോടുള്ള അവരുടെ സമീപനത്തില്‍ ഒരു നിയന്ത്രിത ഭാവമുണ്ട് (ambivalence) എന്നു സൂചിപ്പിക്കുന്നുണ്ട്.

“പൗരസ്ത്യനിഗൂഡത” യെ കുറിച്ചുള്ള ഒറിയന്റലിസ്റ്റ് വാര്‍പ്പുസങ്കല്‍പ്പങ്ങള്‍ ലക്ഷ്മിയുടെ വിലോഭനീയ ആകര്‍ഷണത്തെ കുറിച്ച് പറയുമ്പോള്‍ നോവലിസ്റ്റിനെ ബാധിക്കുന്നുണ്ട്:

“ഇന്ത്യ ആഫ്രിക്കയുമായി കൂട്ടിമുട്ടുന്നുഏഷ്യയുടെ സങ്കീര്‍ണ്ണത ആ ഇരുട്ടുമായി ഏറ്റു മുട്ടുന്നത് പോലെ.”

എന്നാല്‍ സ്ത്രീകള്‍ എന്ന നിലയില്‍ കസ്തുര്‍ബായിയിലും ലക്ഷ്മിയിലും പൊതുവായി പലതും ക്രിസ്റ്റിന നിരീക്ഷിക്കുന്നു: 

എല്ലാ സ്ത്രീകളും ലക്ഷ്മിയാണ്‌. അവര്‍ കസ്തൂര്‍ബായിമാരുമാണ്. അവര്‍ യൌവ്വനത്തെയും വാര്‍ദ്ധക്യത്തെയും പ്രതിനിധീകരിക്കുന്നു. ഒരു സ്ത്രീയുടെ മുഴുവന്‍ ജീവിതചക്രവും. ആര്‍ത്തവ സ്രാവം സമുദ്രത്തോടു ചേരുന്നു. അവര്‍ ആകാശത്തിലെ കോവിലന്റെ ദര്‍ശനത്തോടെ മണലാരണ്യം മുറിച്ചു കടക്കുന്നു. അതാണ്‌ ലളിതമായിപ്പറഞ്ഞാല്‍ ജീവിതത്തിന്റെയും മരണത്തിന്റെയും അര്‍ഥം. അത്രേയുള്ളൂ.”

എബ്രഹാം, സഞ്ജയിന്റെ പതിപ്പാണെന്നും ബോയര്‍ കൌമാരക്കാരിയെ സമീപിക്കുമ്പോള്‍ അവന്‍ ലക്ഷ്മിയെ തേടുകയായിരുന്നു എന്നും ക്രിസ്റ്റിന കരുതുന്നു. എന്നാല്‍എബ്രാഹിമ്ന്റെ മനസ്സില്‍ അത് രണ്ട് ഒറ്റപ്പെട്ടവര്‍ക്കിടയിലെ അടുപ്പമായിരുന്നു. ‘മന്ദബുദ്ധി’ എന്ന നിലയില്‍ പെണ്‍കുട്ടിയുംസങ്കരവര്‍ഗ്ഗക്കാരന്‍ എന്ന നിലയില്‍ അവനും.

“അവളെന്നെ ഹോട്ട്നോട്ട് എന്നോ ബാസ്റ്റാര്‍ഡ് എന്നോ വിളിച്ചില്ലഞങ്ങളിരുവരും ഭ്രഷ്ടരായിരുന്നു.”

ഒരു സ്പിന്‍സ്റ്റര്‍ എന്ന നിലയില്‍ ക്രിസ്റ്റിനക്ക് താനും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം മനസ്സിലാകില്ല എന്ന് എബ്രഹാം പ്രതിഷേധിക്കുന്നു. എന്നാല്‍“അവനു ബോയര്‍ പെണ്‍കുട്ടിയോട് പ്രണയമായിരുന്നു, എനിക്കത് തീര്‍ത്തും വ്യക്തമാണ്. കാരണം ഞാനൊരു ഇന്ത്യക്കാരനെ പ്രേമിച്ചിരുന്നു” എന്ന് ക്രിസ്റ്റിന സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബോയറുകള്‍ അതൊരിക്കലും മനസ്സിലാക്കാന്‍ പോകുന്നില്ലെന്ന് ക്രിസ്റ്റിന തിരിച്ചറിയുന്നുണ്ട്.

“സങ്കര വര്‍ഗ്ഗക്കാര്‍ യൂറോപ്യന്‍മാരുടെ പാപം കൊണ്ടു പങ്കിലരാണ്. കാരണം ഞങ്ങളുടെ പൂര്‍വ്വികര്‍ അവരുടെ സ്ത്രീകളെ കാമപൂര്‍ത്തിക്കിരയാക്കി. ഇപ്പോള്‍ സങ്കരവര്‍ഗ്ഗക്കാര്‍ ഞങ്ങളുടെ ദൌര്‍ബല്യത്തെ ഓര്‍മ്മിപ്പിക്കുന്നതില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണ്”

എന്ന് ബോയര്‍ നേതാവ് നിരീക്ഷിക്കുന്നു. അനിവാര്യമായ ദുരന്തത്തിലേക്ക് എബ്രഹാം വലിച്ചിഴക്കപെടുകയും സ്വയം ശിക്ഷാവിധി നടപ്പിലാക്കുന്നതിലൂടെ അവന്‍ തന്റെ ബലിമൃഗദൌത്യം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നത് ക്രിസ്റ്റിന പതിയെ പതിയെ അംഗീകരിക്കുന്നുണ്ട്: “ഗാന്ധിയുടെ പാഠങ്ങള്‍ കൊണ്ട് പ്രയോജനമില്ല. ഇത് അഴുക്കിനെ കൈകാര്യം ചെയ്യലാണ്...” പെട്രസ് നെല്‍ കര്‍ക്കശക്കാരനായ ഒരു കാല്‍വിനിസ്റ്റ് ആയിരുന്നു. യഹോവയുടെ കണ്ണിനു കണ്ണ് ശിക്ഷാവിധിയില്‍ വിശ്വസിച്ചയാള്‍. അങ്ങനെയാണ് ലേഡെന്‍ യൂനിവേഴ്സിറ്റിയില്‍ പഠിച്ച ലിബറല്‍ ആഫ്രിക്കാനര്‍ ആയ മാരിയാസ് ഗ്രേലിങ്ങിനെ ക്രിസ്റ്റിനായുടെ അഭ്യര്‍ഥന മാനിച്ച് എബ്രഹാമിന്റെ കേസു വാദിക്കാന്‍ എബ്രഹാം ഡി ലൂര്‍ എന്ന ജഡ്ജി ഏര്‍പ്പാടാക്കി കൊടുക്കുക. എന്നാല്‍ ഒന്നും പോരാതെ വരുന്നത് എബ്രഹാമിനെ ഒരു ആദിരൂപത്തിന്റെ വിധിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു: മെല്‍വില്ലിന്റെ ബില്ലി (Billy Budd), അരുന്ധതി റോയിയുടെ വെളുത്ത (The God of Small Things),  ഹാര്‍പര്‍ ലീയുടെ ടിം (To Kill a Mockingbird) തുടങ്ങി ഈ ബലിയാടു ജന്മത്തിന് സാഹിത്യത്തില്‍ കൂടെപ്പിറപ്പുകള്‍ ഏറെയുണ്ട്. എങ്കിലും അവരില്‍ നിന്നു വ്യത്യസ്തമായിതന്റെ അന്ത്യം നിശബ്ദം സഹിക്കുന്ന കൂട്ടത്തിലല്ല എബ്രഹാം. പിറക്കാനിരിക്കുന്ന തന്റെ മകന്‍ ഒരര്‍ത്ഥത്തില്‍ തന്റെ പ്രതികാര ചിഹ്നമായിരിക്കും എന്നാണ് അവന്‍ ചിന്തിക്കുന്നത്:

“അത് മറ്റൊരു കറുത്ത തന്തയില്ലാ കുഞ്ഞായിരിക്കും. ബോയറുകള്‍ക്ക് എന്റെ ഉപഹാരം.”

ശുഭാപ്തിയുടെ അന്ത്യം എന്ന ദുരന്തമാണ് ഒരു വേള ക്രിസ്റ്റിനക്കും നേരിടേണ്ടി വരിക:

“മാരിയസ് ഗ്രേലിംഗ് പറഞ്ഞത് ശരിയാണ്. എനിക്ക് എബ്രഹാമിനെ രക്ഷിക്കാനാകില്ല. അവനെ ബലികൊടുക്കാന്‍ തയ്യാറായെ പറ്റൂ. ഗാന്ധിയാണ് എന്നെയിത് പഠിപ്പിച്ചത്. അദ്ദേഹം കസ്തുര്‍ബായിയെ ബലികൊടുത്തുഅവരെ വന്ധ്യയും അശക്തയുമാക്കി. അദ്ദേഹം തന്റെ രേതസ്സ് മറ്റെവിടെയോ കൊണ്ടുപോയിഎന്നിട്ട് സത്യാഗ്രഹത്തിന്റെ പിതാവായി, തീവ്രനിസ്സഹകരണ പോരാളികളുടെ.”

നോവലിനെ വര്‍ണ്ണവിവേചന കാലത്തിന്റെ ഒരു ദുരന്തകഥ എന്നതില്‍ നിന്ന് യൂറിപ്പീഡിയന്‍ മാനങ്ങള്‍ ഉള്ള ഒന്നാക്കി മാറ്റാന്‍ ഫുഗാര്‍ദ് ശ്രമിക്കുന്നുണ്ടെന്നും അത് ക്രിസ്റ്റിനയുടെ പ്രഥമവ്യക്തിക (first-person) ആഖ്യാനത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട് എന്നും ജോര്‍ജ്ജ് കേന്‍സ് നിരീക്ഷിക്കുന്നു (ibid). ബോയര്‍ പൗരന്മാരില്‍ ഓരോരുത്തരുടെതായി സുദീര്‍ഘമായ ചരിത്രാവിഷ്കാരങ്ങള്‍ പോലുള്ള ഭാഗങ്ങളിലൂടെ യഥാതഥമായ അവതരണത്തില്‍ ഇടയ്ക്കിടെ ഇടപെടുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. വര്‍ണ്ണവിവേചനത്തിലൂന്നിയ കൊളോണിയല്‍ സാഹചര്യത്തിന്റെ കെട്ടുപാടുകള്‍, ലളിതമായ ജ്ഞാനോദയ യുക്തികളോടുള്ള വിമുഖത, വെള്ളക്കാരായ വിമോചകരുടെ സംസ്കാരവും രീതികളും ആശയങ്ങളും അംഗീകരിക്കുന്നതില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ സ്വയം പ്രകടിപ്പിക്കുന്ന എതിര്‍പ്പ്പീഡിതരുടെയും വിമോചകരുടെയും സങ്കീര്‍ണ്ണമായ ലൈംഗിക ബന്ധങ്ങളുടെ അന്തര്‍ധാരകള്‍തുടങ്ങിയ സൂക്ഷ്മപാഠങ്ങള്‍ കൂടി നിരീക്ഷിക്കുന്നതിലൂടെയാണ് ഈ വലിയ മാനങ്ങളിലേക്ക് നോവല്‍ വികസിക്കുന്നത്. ഒരു വശത്ത്‌ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ തീര്‍ത്തും വിസ്മൃതമായിരുന്നില്ലാത്തതും മറുവശത്ത്‌ വര്‍ണ്ണവിവേചനം അതിശക്തവുമായിരുന്ന ഇരുപതുകളുടെ സംഘര്‍ഷങ്ങള്‍ വിശാല വീക്ഷണവും പുരോഗമന നിലപാടുകളുമുള്ള ഒറ്റപ്പെട്ട ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഏകപക്ഷീയത ഇത്തരം ആഖ്യാനങ്ങളിലൂടെയാണ് നോവലിസ്റ്റ് മറി കടക്കുന്നത്. 

 References:

 George Kearns, Revolutionary Women and Others, The Hudson Review Vol.39, No.1 (Spring, 1986) pp. 121-134

(‘ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : വോള്യം 2, പേജ് : 35-44

ലോഗോസ് ബുക്സ്,) To purchase, contact ph.no:  8086126024

read more:

ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തി – ഒരാമുഖം

https://alittlesomethings.blogspot.com/2024/09/1.html

Ways of Dying by Mda Zakes

https://alittlesomethings.blogspot.com/2017/08/blog-post_13.html

Welcome to Our Hillbrow by Phaswane Mpe

https://alittlesomethings.blogspot.com/2024/08/welcome-to-our-hillbrow-by-phaswane-mpe.html

The Cry of Winnie Mandela (2003), Njabulo Ndebele (South Africa)

https://alittlesomethings.blogspot.com/2024/08/the-cry-of-winnie-mandela-2003-njabulo.html

Saturday, August 17, 2024

Welcome to Our Hillbrow by Phaswane Mpe

 

വെല്‍ക്കം ടു ഔവര്‍ ഹില്‍ബ്രോ  - ആസക്തിയുടെയും മൃതിയുടെയും പുസ്തകം



(അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും ദീപ്തമായ സാന്നിധ്യങ്ങളില്‍ ഒരാളായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ഫസ്വാനെ എംപി.  മണ്ടേല ഭരണം സ്ഥാപിതമായതിനു ശേഷമുള്ള പുത്തന്‍ സാഹചര്യത്തില്‍വംശ വെറിയുടെ സ്ഥാനത്തു സ്ഥായിയായിത്തീര്‍ന്ന ആത്മസംഘര്‍ഷങ്ങളെയും സാമൂഹിക അസ്വാസ്ഥ്യങ്ങളെയും സാന്ദ്രവും കാവ്യാത്മകവും ഇടക്കൊക്കെ വിലാപാര്‍ദ്രവുമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന വെല്‍ക്കം ടു ഔവ്വര്‍ ഹില്‍ബ്രോ ഫസ്വാനെയുടെ ഏക നോവലാണ്. സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ ഒരു സമകാലിക ക്ലാസ്സിക് ആയി ഈ കൃതി കണക്കാക്കപ്പെടുന്നു.)

 

വര്‍ണ്ണവിവേചനം ഔദ്യോഗികമായി അവസാനിപ്പിക്കപ്പെട്ട 1994 -ലെ മണ്ടേല സര്‍ക്കാറിന്‍റെ വരവോടെ സ്ഥാപിതമായ ജനാധിപത്യക്രമം സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാക്കിയത്. വംശീയ സംഘര്‍ഷങ്ങള്‍ എന്ന കേന്ദ്ര പ്രമേയത്തില്‍ ചുറ്റിത്തിരിഞ്ഞ സാഹിത്യം തൂല്യപ്രാധാന്യമുള്ള ഇതര ഉത്കണ്ഠകള്‍ പങ്കുവെക്കും വിധം പ്രമേയപരമായ വൈവിധ്യങ്ങള്‍ തേടാന്‍ തുടങ്ങിയതും ആഖ്യാന രീതികളില്‍ അവക്കനുയോജ്യമായ വ്യത്യസ്തകളിലൂടെ പുതിയ എഴുത്തുകാര്‍ വ്യക്തിമുദ്ര പതിപ്പിച്ചു തുടങ്ങിയതും അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തെ ഇതര ആഫ്രിക്കന്‍ രാജ്യങ്ങളിലെ പോസ്റ്റ് കൊളോണിയല്‍ സാഹിത്യവുമായി താരതമ്യങ്ങള്‍ സാധ്യമാകും വിധം മാറ്റിത്തീര്‍ത്തു. വിഷയം എന്നത് പോലെയോ അതിലും പ്രധാനമായോ ഭാഷയും ശൈലിയും സാഹിത്യത്തിന്‍റെ ഉരകല്ലായിത്തീര്‍ന്നു. വര്‍ണ്ണവിവേചന കാലത്ത് സങ്കല്‍പ്പിക്കാനാവാത്ത സമത്വ ചിന്തയുടെ സ്വപ്നങ്ങള്‍ ഉയര്‍ത്തിയ ശുഭാപ്തി ഒരു മഴവില്‍ സങ്കല്‍പ്പമായി മുതിര്‍ന്ന എഴുത്തുകാരെ പോലും കണ്ണഞ്ചിച്ച ഇടവേളയില്‍ ഇനിയങ്ങോട്ട് വംശീയ സംഘര്‍ഷങ്ങളല്ല പ്രമേയമാക്കേണ്ടത് എന്ന നിലപാട് സ്വാഭാവികമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പഴയ ദുരിതങ്ങളുടെ സ്ഥാനത്തു പുതിയ സംഘര്‍ഷങ്ങള്‍ ഒട്ടും ശുഭകരമല്ലാത്ത വിധം വ്യാപകമായതോടെ ആ മഴവില്‍ സങ്കല്പങ്ങള്‍ അതിവേഗം ദുരന്തബോധത്തിനും നൈരാശ്യത്തിനും വഴിമാറി. ഈ മാറ്റത്തിന്‍റെ ഏറ്റവും മികച്ച കണ്ണാടിയായി പോസ്റ്റ് അപ്പാര്‍ത്തീഡ് സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ പ്രഥമ സ്ഥാനീയമായി കണക്കാക്കപ്പെടുന്ന കൃതിയാണ് മുപ്പത്തിനാലാം വയസ്സില്‍ സ്വയം അവസാനിപ്പിച്ച പ്രതിഭാധനനായ എഴുത്തുകാരന്‍ ഫസ്വാനെ എംപിയുടെ 'വെല്‍ക്കം ടു ഔവര്‍ ഹില്‍ബ്രോ'.   വംശവെറിയുടെ സ്ഥാനത്തു സെനോഫോബിയയുടെയും എയിഡ്സ്, സര്‍വ്വവ്യാപിയായ അക്രമങ്ങള്‍ആത്മഹത്യാ പ്രവണതയുവജനങ്ങളുടെ അകാല മരണത്തിനിടയാക്കുന്ന ഏറ്റുമുട്ടലുകള്‍വെള്ളക്കാരായ കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപകമാകുന്ന പ്രതികാര നടപടികള്‍,   സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങി ഇതര ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നേരെയുള്ള കൊടിയ വിദ്വേഷ മുന്‍ വിധികള്‍അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരയായി പച്ചക്ക് കൊളുത്തപ്പെടുന്ന ദുരന്തങ്ങള്‍പ്രണയ പരാജയങ്ങളുടെ മൃത്യുവാഞ്ച തുടങ്ങിയവയൊക്കെ സാന്ദ്രവും കാവ്യാത്മകവും ഇടക്കൊക്കെ വിലാപാര്‍ദ്രവുമായ ഭാഷയില്‍ ഈ ചെറു നോവല്‍ ആവിഷ്കരിക്കുന്നു. മരിച്ചവര്‍ മരിച്ചവരോട് സംവദിക്കുന്ന രീതിയിലുള്ള ആഖ്യാനത്തിലൂടെ ആത്മ ലോകത്ത് നിന്നും വരികയും പൂര്‍വ്വികരുടെ ലോകത്തേക്ക് തിരിച്ചു പോവുകയും ചെയ്യുന്ന നൈരന്തര്യമാണ് ജീവിതം എന്ന ആഫ്രിക്കന്‍ സങ്കല്‍പ്പത്തെ അടിത്തറയാക്കി നിര്‍ത്തുന്നുമുണ്ട് ഏറെ ആത്മകഥാപരം എന്ന് പറയാവുന്ന ഫസ്വാനെയുടെ നോവല്‍.

 

ഇതിവൃത്തവും ദുരന്തങ്ങളുടെ ചുഴികളും

"നീയിപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍റെഫെന്‍സെടിരഗാലോങ്ങിന്‍റെ കുഞ്ഞേ1998-ലെ സോക്കര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരെയുള്ള ബഫാന ബഫാനയുടെ വന്‍ പരാജയത്തില്‍ നീ സന്തോഷിച്ചേനെ. തീര്‍ച്ചയായും നീയാ സ്ക്വാഡിനെ പിന്തുണച്ചു. പക്ഷെ ഇപ്പോള്‍ ഏറ്റവും ചുരുങ്ങിയത്ഹില്‍ബ്രോ തെരുവുകളിലൂടെ നിന്‍റെ ഫ്ലാറ്റിലേക്ക് നടക്കാന്‍ നിനക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല- ആ ഇടം ഔദ്യോഗിക രേഖകള്‍ പ്രകാരം ഒരു കിലോ മീറ്ററിനെക്കാള്‍ കഷ്ടിച്ച് ഇത്തിരിയെയുള്ളൂഅവിടത്തെ അന്തേവാസികളുടെ കണക്കിലാകട്ടെഅത് അതിന്‍റെ ഇരട്ടിയെങ്കിലും വലിപ്പവും എണ്ണമറ്റ ആളുകളെ കൊണ്ട് നിറഞ്ഞതും ആണ്."

പ്രഥമ ദൃഷ്ട്യാ ദ്വിതീയ ആഖ്യാതാവെന്നു (second person) തോന്നുമെങ്കിലും ആഖ്യാന സ്വരം യഥാര്‍ഥത്തില്‍ ഒരു സാമൂഹിക പ്രഥമ വ്യക്തിക ബഹുവചനമായ (communal first person plural) എല്ലാമറിയുന്ന രചയിതാവിന്‍റെത് (universal omniscient viewpoint) ആണെന്ന് സൂക്ഷ്മ ദൃഷ്ടിയില്‍ കാണാം. മരിച്ചവനെ അഭിസംബോധന ചെയ്യുന്ന രീതി ഒരേ സമയം ലൗകിക ലോകത്തെയും ആത്മീയ തലത്തെയും സമന്വയിപ്പിക്കുന്നു. കഥകള്‍ സമൂഹത്തിന്‍റെതാണ് എന്നും അതിനൊരു ഉദ്ബോധന മൂല്യമുണ്ട് എന്നുമുള്ള ആഫ്രിക്കന്‍ പാരമ്പര്യത്തോട് ചേര്‍ന്ന് പോകുന്നത് തന്നെയാണ് ഈ ആഖ്യാന രീതി. ഇതോടൊപ്പം സൂക്ഷ്മതയോടെ ഉപയോഗിക്കപ്പെടുന്ന ഭാഷയും പ്രയോഗങ്ങളും രാജ്യത്തെ ഏറ്റവും ജനത്തിരക്കുള്ളഏറ്റവും അവഗണിക്കപ്പെട്ടഅപ്പാര്‍ത്തീഡ് അനന്തര കാലത്തും ഹിംസയുടെ കൂത്തരങ്ങായ ഒരു നഗരത്തിന്‍റെ സംഘര്‍ഷങ്ങളെ ഒപ്പിയെടുക്കാന്‍ നോവലിസ്റ്റിനെ പ്രാപ്തനാക്കുന്നു.

മുഖ്യമായും രണ്ടു കഥാപാത്രങ്ങളെയാണ് നോവല്‍ പിന്തുടരുന്നത്. നഗരത്തില്‍ വിദ്യാഭ്യാസത്തിനെത്തുന്ന റഫെന്‍സെഹില്‍ബ്രോയില്‍ താമസമാക്കുകയും സമൂഹത്തെ ഒരു അതീവ സംവേദന സ്വഭാവമുള്ള എഴുത്തുകാരന്‍റെ സര്‍ഗ്ഗ ഭാവത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്നു. യൂണിവേഴ്സിറ്റി പ്രൊഫസറായ റഫെന്‍സെ തന്‍റെ സഹപ്രവര്‍ത്തകയും തന്‍റെ 'അസ്ഥിക്ക് പിടിച്ചവളുമായ ('bone of his heart) ലെറാറ്റോയുമായി പ്രണയത്തിലാണ്. ഒരു നാള്‍ ലെറാറ്റൊയും തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ സാമിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാനിടയാകുന്നത് റഫെന്‍സെയുടെ സ്വതേ സങ്കീര്‍ണ്ണമായ മനോനിലയെ കൂടുതല്‍ ഗുരുതരമാക്കുകയും വൈകാതെ അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. അയാളുടെ ബാല്യകാല സുഹൃത്തും കാമുകിയും ആയിരുന്ന റഫില്‍വേ അയാളുടെ മരണത്തിനു തൊട്ടു മുമ്പായാണ് നഗരത്തിലെത്തുന്നത്. അവളുടെ മറ്റുബന്ധങ്ങളാണ് അയാള്‍ അവളെ വിട്ടുപോകാന്‍ ഇടയാക്കിയതും. എങ്കിലും അയാളോടുള്ള ഹൃദയബന്ധം ഒരിക്കലും മറക്കാന്‍ കഴിഞ്ഞിരുന്നില്ലാത്ത റഫില്‍വേയെ അയാളുടെ മരണം തികച്ചും ഉലച്ചുകളയുന്നു. ഒക്സ്ഫോര്‍ഡ് ബ്രൂക്സില്‍ പബ്ലിഷിങ്ങില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്തു കൊണ്ടിരിക്കെ അവളെ ഒരു നൈജീരിയന്‍ മുക്കുവനിലേക്ക് അടുപ്പിക്കുന്നതും അയാള്‍ക്ക് റഫെന്‍സെയോടുള്ള സാമ്യമാണ്. എന്നാല്‍പരസ്പരം കണ്ടുമുട്ടും മുമ്പ് തന്നെ തങ്ങള്‍ എയിഡ്സ് രോഗികള്‍ ആയിരുന്നു എന്ന് ഇരുവരും കണ്ടെത്തുന്നുണ്ട്. മരണവും കാത്തു ടിറഗാലോങ്ങിലെത്തുന്ന റഫില്‍വേ എയിഡ്സ് വാഹകയെന്ന പേരില്‍ ഭേദ്യം ചെയ്യപ്പെടുന്നു.

ലൈംഗിക പങ്കാളിത്തത്തില്‍ സത്യസന്ധത പുലര്‍ത്താനാവാത്തതിന്‍റെ കുറ്റബോധവും അറിഞ്ഞുകൊണ്ടല്ലാതെയും സംഭവിക്കുന്ന വഞ്ചനകളും നോവലില്‍ ദുരന്തകാരിയായ അനേക നിമിത്തങ്ങളില്‍ പ്രമുഖമാണ്. റഫെന്‍സെ തന്നില്‍ നിന്ന് അകന്നുപോകുന്നു എന്ന ചിന്തയില്‍ വിഷാദത്തിനടിപ്പെടുന്ന ലെരാറ്റോയെ സാന്ത്വനിപ്പിക്കുന്നതിനിടയിലാണ് സാഹചര്യത്തിന്‍റെ സൃഷ്ടിയായി സാമി അവളോട് വേഴ്ചയില്‍ ഏര്‍പ്പെടുന്നത്റഫെന്‍സെയുടെ ആത്മഹത്യയുടെ ആഘാതം താങ്ങാനാവാതെ ഉറക്ക് ഗുളിക കഴിച്ചു ലെരാറ്റോ ആത്മഹത്യ ചെയ്യുന്നത് അതിന്‍റെ ഭീകരമായ അന്ത്യവും. ഒരര്‍ഥത്തില്‍ ഇതൊരു തനിയാവര്‍ത്തനമാണ്: റഫെന്‍സെക്കും സാമിയുടെ കാമുകി ബൊഹ്ലാലേക്കും ഇടയില്‍ സംഭവിച്ചതിന്‍റെ. മയക്കുമരുന്നുപയോഗം മൂലം അമിത ഭോഗത്വരയുണ്ടായിരുന്ന സാമി ലൈംഗികത്തൊഴിലാളികളുമായി യഥേഷ്ടം ഇടപെടുന്ന സ്വഭാവക്കാരനായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ ഇത്തരമൊരു വേഴ്ച തന്‍റെ മുമ്പില്‍ വെച്ച് തന്നെ നടത്തുന്നത് കാണാന്‍ ഇടയായ ബൊഹ്ലാലേ വികാരവിക്ഷുബ്ദയാകുന്നതിനെ തുടര്‍ന്ന് റഫെന്‍സെ അവളെ ആശ്വസിപ്പിക്കുന്നതും അത് സ്വാഭാവികമായ ഒരു വേഴ്ചയിലേക്ക് നയിക്കുന്നതും ഇരുവരിലും കുറ്റബോധം നിറക്കുന്നുണ്ട്. പറ്റിപ്പോയ തെറ്റ് സാമിയോട് ഏറ്റു പറയണമെന്ന് ചിന്തിക്കുന്ന ബൊഹ്ലാലെയെ അതൊരു വ്യത്യാസവും ഉണ്ടാക്കില്ലെന്നും ആശുപത്രിയിലായ സാമിയെ അത് കൂടുതല്‍ അപമാനപ്പെടുത്തുകയെ ഉള്ളൂവെന്നും റഫെന്‍സെ പിന്തിരിപ്പിക്കുന്നു. ഇതും റഫെന്‍സെയുടെ ആത്മഹത്യക്ക് കാരണമാകാം. സാമിയാകട്ടെ മനോനില തകര്‍ന്ന് ഭ്രാന്തനായിപ്പോകുന്നു. സാമിയെ കാണാനുള്ള യാത്രക്കിടെ കാറിടിച്ച് ബൊഹ്ലാലേ മരിക്കുന്നത് അര്‍ത്ഥരഹിതമായ ദുരന്തങ്ങള്‍ എന്ന നോവലിലെ പ്രമേയത്തിന്‍റെ വൃത്തം പൂര്‍ത്തിയാക്കുന്നു. 

ലെരാറ്റോയുടുള്ള റഫന്‍സേയുടെ അമ്മയുടെ നിലപാട് നഗരജീവിതത്തെ കുറിച്ചുള്ള ഗ്രാമീണ മുന്‍ വിധികളുടെ തികഞ്ഞ മാതൃകയാണ്. അവരുടെ കണ്ണില്‍ ഹില്‍ബ്രോയില്‍ നിന്നുള്ള മുഴുവന്‍ സ്ത്രീകളും പിഴയാണ്. ലെരാറ്റോ തന്‍റെ മകന് കൈവിഷം നല്‍കി എന്നാണ് അവര്‍ ചിന്തിക്കുന്നത്. ലെരാറ്റൊയും സാമിയുമായി നടക്കുന്ന വേഴ്ച കാണാനിടയാകുന്നത് റഫെന്‍സേയുടെ ജീവിതാശ തന്നെ നശിപ്പിക്കുന്നതില്‍ എത്തിച്ചേരുന്നതിന് പിന്നില്‍ അമ്മയുടെ ഈ നിലപാടുണ്ട്. പലപ്പോഴും തനിക്കു വൈകാരിക പിന്തുണ നല്‍കുമായിരുന്ന അമ്മയോട് അവര്‍ നേരത്തെ വിലക്കിയ ബന്ധമാണത് എന്ന നിലക്ക് ഇതേ കുറിച്ച് പറയാന്‍ പോലും അയാള്‍ക്കാവില്ല. അയാള്‍ നേരിടുന്നത് ഒരു ത്രിതല കയ്യൊഴിയലാണ്: പ്രണയത്തിന്‍റെ, സൗഹൃദത്തിന്‍റെ, മാതൃത്വത്തിന്‍റെ. ബൊഹ്ലാലെയുമായി താന്‍ ചെയ്ത തെറ്റ് ഒരിക്കലും ലെരാറ്റോ തന്നോട് ചെയ്യില്ലെന്ന് കരുതാന്‍ മാത്രം അയാള്‍ അവളെ വിശ്വസിച്ചിരുന്നു. മറ്റാരെക്കാളും തന്‍റെ സുഹൃത്തായ സാമിയെയും. ഈ ഘട്ടത്തില്‍ ആത്മഹത്യ അയാള്‍ക്ക് പല രീതിയിലും ഒരു രക്ഷപ്പെടല്‍ ആയിത്തോന്നുന്നു: തന്‍റെ വിജയത്തെ കുറിച്ച് മറ്റുള്ളവര്‍ കെട്ടിപ്പൊക്കിയ പ്രതീക്ഷകളുടെ ഭാരത്തില്‍ നിന്ന്സാമ്പത്തിക ഞെരുക്കങ്ങളില്‍ നിന്ന്. സ്വതേ അന്തര്‍മുഖനായ അയാള്‍ക്ക് ആരോടും ഒന്നും പറയാനില്ല. മറ്റൊരര്‍ഥത്തില്‍ പറയാന്‍ ഉള്ളവരാരോ അവര്‍ തന്നെയാണല്ലോ തന്നെ കയ്യൊഴിഞ്ഞതും. ഒരു വീണ്ടുവിചാരത്തിന് പോലും അവസരം തരാതെയുള്ള ബൊഹ്ലാലെയുടെ അപ്രതീക്ഷിത മരണവും അയാളുടെ കുറ്റബോധത്തെ ദുസ്സഹമാക്കുന്നു.

"ഇത്രയും നിന്‍റെ മനസ്സിലുണ്ടായിരുന്ന നിലക്ക് ആത്മഹത്യയും വിടുതലും പര്യായങ്ങളായ ആകര്‍ഷണങ്ങള്‍ മാത്രമായിരുന്നു. ആത്മഹത്യയെന്നത്കൂട്ട് ആവശ്യപ്പെട്ടുകൊണ്ട് കട്ടിലില്‍ കിടക്കുന്ന ബൊഹ്ലാലെയെ പോലെ വിലോഭനീയമായിരുന്നു. ലെരാറ്റോ, സാമിക്ക് വിലോഭനീയമായിരുന്നത്രയും; അവര്‍ രണ്ടുപേരും ശരിക്കും എങ്ങനെയാണ് അവരുടെ ആ പ്രണയജീവിതത്തില്‍ പെട്ടുപോയത് എന്ന് നീയൊരിക്കലും കണ്ടെത്തുകയുണ്ടായില്ലെങ്കിലും. കാരണം അത് കണ്ടെത്താന്‍ കഴിയും മുമ്പ് നിന്‍റെ കെട്ടിടത്തിന്‍റെ ഇരുപതാം നിലയില്‍ നിന്ന് നീ താഴോട്ടു ചാടി."

ഗ്രാമ്യ വിശ്വാസങ്ങള്‍പരജന വിദ്വേഷംഎയിഡ്സ് 

ആഫ്രിക്കയിലെ ഇതര ദേശങ്ങളില്‍ നിന്നുള്ളവരോടുള്ള മുന്‍വിധികള്‍ നോവലില്‍ ഒരു പ്രധാന പ്രമേയമാണ്. കറുത്തവരും വെള്ളക്കാരും തമ്മിലുണ്ടായിരുന്ന അപ്പാര്‍ത്തീഡ് കാല വിവേചനത്തെക്കാള്‍ ഒട്ടും കുറവല്ല അത്. മധ്യ ആഫ്രിക്കയില്‍ നിന്നോ വെസ്റ്റ് ആഫ്രിക്കയില്‍ നിന്നോ കുടിയേറിയവരിലൂടെയാണ് എയിഡ്സ് പരന്നത് എന്ന സിദ്ധാന്തം ശക്തമാണ്. അതല്ല ഹില്‍ബ്രോയിലെ സൊദോമി പോലുള്ള കുത്തഴിഞ്ഞ ലൈംഗികതയാണ് അതിനു കാരണം എന്ന കാഴ്ചപ്പാടും നിലവിലുണ്ട്. ഹില്‍ബ്രോ, ടിരഗാലോംഗ്ജോഹാനസ്ബര്‍ഗ് എന്നിങ്ങനെ പ്രാദേശിക വിദ്വേഷത്തിന് തന്നെ ഇതും കാരണമാകുന്നുണ്ട്. മണ്ടേല ഭരണത്തിന്‍റെ 'മഴവില്‍ജനാധിപത്യ സാഹചര്യങ്ങളില്‍ (The new democratic rainbowism of African Renaissance എന്ന് റഫന്‍സെ) നൈജീരിയ പോലുള്ള ഇതര ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്ന് കുടിയേറ്റം നടത്തിയവരെ മയക്കുമരുന്ന് വാഹകരും കുറ്റകൃത്യങ്ങളുടെ ഉറവിടങ്ങളും ആയിക്കാണുന്ന റഫില്‍വേയെ പോലുള്ളവര്‍ അവരോടു ഒട്ടും അനുതാപമുള്ളവര്‍ അല്ല. അവരുടെ ഭാഷാപ്രയോഗത്തിലെ വൈകല്യങ്ങളും വന്ന ഇടങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങളും അടിസ്ഥാനമാക്കി അപമാനകരമായ വട്ടപ്പേരുകള്‍ കൊണ്ടാണ് അവരെ വിശേഷിപ്പിക്കുക. റഫെന്‍സെ ഇത്തരം വിദ്വേഷ നിലപാടുകളോടു യോജിക്കുന്നില്ല. തങ്ങളുടെ ജോലികള്‍ കുടിയേറ്റക്കാര്‍ തട്ടിയെടുത്തു എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അപ്പാര്‍ത്തീഡ് കാലം കടന്നു വന്ന തങ്ങള്‍ അത്തരം ജോലികള്‍ ചെയ്യാന്‍ വേണ്ട പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ അല്ല എന്നതാണ് സത്യമെന്നും അയാള്‍ കരുതുന്നു. മയക്കുമരുന്ന് കടത്ത് പോലുള്ള തൊഴിലുകളിലേക്ക് കുടിയേറ്റക്കാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് പ്രശ്നമെന്നാണ് അയാളുടെ നിലപാട്. പ്രവാസികളല്ലാത്ത സ്വന്തം നാട്ടുകാരുടെ തന്നെ കുറ്റകൃത്യങ്ങള്‍ വേണ്ടത്ര നടമാടുന്ന പാര്‍ക്കിംഗ് ലോട്ടുകള്‍വെള്ളക്കാരുടെ ഭവനങ്ങള്‍ തുടങ്ങി, കൊള്ളകളുടെയും കൊലകളുടെയും നിത്യനുഭവങ്ങളില്‍ കുടിയേറ്റക്കാരല്ല പ്രതിസ്ഥാനത്ത് എന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. നാട്ടുകാര്‍ തന്നെ യഥേഷ്ടം നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ ഒട്ടുമിക്ക കഥാപാത്രങ്ങളെയും ബാധിക്കുന്നുമുണ്ട്. ടിഷേപ്പോയുടെ (ലെരാറ്റോയുടെയും) അച്ഛന്‍റെ മരണവും ലെരാറ്റൊക്ക് സാമിയുമായുണ്ടാകുന്ന വേഴ്ചയുടെ പേരില്‍ ടെറര്‍ എന്ന വിടന്‍ അവളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതും അക്കൂട്ടത്തില്‍ പെടും. കസിന്‍ എന്ന പോലീസുകാരന്‍ ഇതര ദേശക്കാരോടുള്ള വിദ്വേഷത്തില്‍ നിന്ന് നന്നായി മുതലെടുക്കുകയും പെറ്റി കേസുകളില്‍ പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ പിഴിഞ്ഞ് ധൂര്‍ത്തടിക്കുകയും ചെയ്യുന്നത് അപ്പാര്‍ത്തീഡ് കാലത്തെ കറുത്തവര്‍ഗ്ഗക്കാരോടുള്ള സൗത്ത് ആഫ്രിക്കന്‍ പോലീസിന്‍റെ നിലപാടിന്‍റെ തനിയാവര്‍ത്തനമാണെന്നു റഫന്‍സെ കണ്ടെത്തുന്നു: "സൗത്ത് ആഫ്രിക്കന്‍ പോലീസുകാര്‍ അവരുടെ ബിയറും ബ്രായിയും ആസ്വദിക്കുമ്പോള്‍ കറുത്തവരായ വിമതര്‍ അവരുടെ പൊരിച്ച മാംസത്തിന്‍റെ അരികില്‍ വേനലിന്‍റെ പകല്‍ ചൂടില്‍ നിന്ന് പൊരിഞ്ഞു- അത്കഥയായി പറയുകയോ ഫിക് ഷന്‍ ആയി എഴുതുകയോ ചെയ്തിരുന്നുവെങ്കില്‍സര്‍റിയലിസമെന്നോ മാജിക് റിയലിസമെന്നോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും വിചിത്ര റിയലിസമെന്നോ വിളിക്കാവുന്ന കാര്യമായിരുന്നു.സെനോഫോബിയ(xenophobia)യുടെ മനോനില പുലര്‍ത്തുന്ന മുഖ്യ കഥാപാത്രം റഫില്‍വേയാണ് എന്നതും അതെത്രമാത്രം വലിയ സ്വാധീനമായിരുന്നു അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കന്‍ സമൂഹത്തില്‍ എന്ന് കാണിക്കുന്നു. ആ വിദ്വേഷഭാവമാണ് ലെരാറ്റോ ഡര്‍ബന്‍കാരിയായ അമ്മയുടെയും നൈജീരിയക്കാരനായ അച്ഛന്‍റെയും മകളായ  'Makwerekwere'   സങ്കര വര്‍ഗ്ഗക്കാരിയാണെന്ന പുച്ഛത്തിനു നിദാനം. എന്നാല്‍നൈജീരിയക്കാരും അല്‍ജീരിയക്കാരും സൗത്ത് ആഫ്രിക്കയില്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് അലന്‍ ഹില്‍ (In Pursuit of Publishing) വിവരിച്ച അതേ വിവേചനം തന്നെയാണ് ആഫ്രിക്കക്കാര്‍ മൊത്തം മറ്റിടങ്ങളില്‍ നേരിടുന്നതെന്ന് അവള്‍ക്കു നേരിട്ട് കാണാനാവും. ഓക്സ്ഫോര്‍ഡ് ബ്രൂക്സില്‍ നിന്ന് എയിഡ്സ് ബാധിതയായി മരണവും കാത്തു ടിരഗാലോങ്ങില്‍ തിരിച്ചെത്തുമ്പോള്‍ മുമ്പ് താന്‍ തന്നെ വിതച്ച ഇതേ വിദ്വേഷത്തിന്‍റെ മറ്റൊരു രൂപത്തിലേക്കാണ്1999-ല്‍നാടുവിട്ടു കൃത്യം ഒരു കൊല്ലം കഴിഞ്ഞ്താന്‍ വന്നിറങ്ങിയതെന്നും അവള്‍ കണ്ടെത്തുന്നു.

"അവള്‍ക്കു സ്വന്തം നാട്ടില്‍ കിടന്നു മരിക്കണമായിരുന്നുവടക്കന്‍ പ്രവിശ്യയുടെ ഉണക്കപ്പുല്ലും ബ്ലീച്ച് ചെയ്ത അസ്ഥികള്‍ പോലെ വിളറി വെളുത്തുപോയ ഇലകളും നിറഞ്ഞ ചുട്ടുപഴുത്ത ഭൂമിയില്‍ മറവുചെയ്യപ്പെടണമായിരുന്നു. അവള്‍ക്ക് ഞങ്ങളുടെ ടിരഗാലോംഗില്‍ അന്ത്യവിശ്രമം വേണമായിരുന്നുഅതിനര്‍ത്ഥം രോഗങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്ന ആളുകളുടെ വിവരം കെട്ട വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഈ ലോകത്തുനിന്ന് നിഷ്ക്രമിക്കുക എന്നാണെങ്കില്‍ പോലും."

റഫന്‍സെ എഴുതുന്ന ഏകാനോവലിന്‍റെ പ്രാഗ് രൂപമായ ആദ്യ കഥയിലെ നോക്കുകുത്തിയായിരുന്നു അവളിപ്പോള്‍. "നിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും മ്ലാനമായ മുഖങ്ങളില്‍ അവതാരമെടുത്ത ദുഃഖം ഇടിമിന്നല്‍ പോലെയോ എയിഡ്സ് പോലെയോ മാരകമാകാം" എന്ന് അവള്‍ മനസ്സിലാക്കിയിരുന്നു.

ജനജീവിതത്തില്‍റഫില്‍വേയെ പോലെ ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ പോലുംഗ്രാമീണ അന്ധവിശ്വാസങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ ഏറെയുണ്ട്. റഫന്‍സെയെ ജോഹാനസ്ബര്‍ഗിലെ സ്ത്രീകളില്‍ നിന്നും രക്ഷിക്കാനായി അമ്മ കൈവിഷം നല്‍കിയത് അയാളുടെ തലച്ചോറിനെ ബാധിച്ചു എന്ന് അവള്‍ കരുതുന്നു. ഹില്‍ബ്രോക്കാരിയായ ലെരാറ്റോറഫന്‍സെയെ സമാനമായ രീതിയില്‍ മയക്കിയെന്നും ടിരഗാലോങ്ങിന്‍റെ പുത്രിയായ റഫില്‍വെ വിശ്വസിക്കുന്നു. റഫന്‍സേയുടെ കഥ റഫില്‍വേ പുനരാവിഷ്കരിക്കുമ്പോള്‍ അതാരെയും ശാരീരികമായി കൊന്നില്ലെങ്കിലും അയാളുടെ സല്‍പ്പേരിനെ കൊന്നുകളഞ്ഞു എന്നാണു ആഖ്യാതാക്കള്‍ നിരീക്ഷിക്കുന്നത്. റഫന്‍സേയുടെ മരണ ശേഷം ദുര്‍മ്മന്ത്രവാദിനി എന്ന പേരില്‍ അമ്മ വേട്ടയാടി തീവെച്ചു കൊല്ലപ്പെടുന്നത് മറ്റൊരു ഉദാഹരണമാണ്. റഫന്‍സെ തന്‍റെ റോള്‍ മോഡല്‍ ആയി കണ്ട ടിഷേപ്പോയുടെ മരണം എതിരാളികള്‍ മാരണം ചെയ്തു സംഭവിച്ച ഇടിമിന്നല്‍ മൂലമായിരുന്നു എന്നും വിശ്വസിക്കപ്പെട്ടു. 

അപരലോകമെന്ന സംഗമ സ്ഥലി

നോവലിലെ സ്വര്‍ഗ്ഗം ഭൗമിക സാഹചര്യങ്ങളുടെ തന്നെ ഒരു തുടര്‍ച്ചയാണ്. അവിടെ നേരത്തെ എത്തിയവര്‍ മറ്റുള്ളവര്‍ക്കായി കാത്തിരിക്കുന്നുഅവരെ സ്വാഗതം ചെയ്യുകയും ഒരുമിച്ചിരുന്നു ടി വി യില്‍ സിനിമ കാണുകയും ചെയ്യുന്നു. ഭൂമിയില്‍ ലെരാറ്റോയോടൊപ്പം സിനിമക്ക് പോയിട്ടില്ലാത്ത റഫെന്‍സെ അവളുടെ ആ ആഗ്രഹം ഇവിടെ സാധിച്ചു കൊടുക്കുന്നുപോലുമുണ്ട്. ആത്മ ലോകത്ത് നിന്ന് വന്നു പൂര്‍വ്വികരുടെ ലോകത്തെക്ക് തിരിച്ചു പോകുന്നവരാണ് നാമെന്ന ആഫ്രിക്കന്‍ സങ്കല്‍പ്പവുമായി ഈ സ്വര്‍ഗ്ഗ സങ്കല്പം ചേര്‍ന്ന് പോകുന്നുണ്ട്.

"നിനക്ക് ഈ ജീവിതത്തില്‍ ജീവിതത്തെ ഉടമസ്ഥപ്പെടാന്‍ കഴിയാത്തത് കൊണ്ട്അപര ജീവിതത്തിലും അതിനെ ഉടമസ്ഥപ്പെടാന്‍ കഴിയാത്തത് കൊണ്ടുംലെരാറ്റൊയെ നിന്‍റെ കാലടികള്‍ പിന്തുടരുന്നതില്‍ നിന്ന് തടയാനായില്ല. നിനക്കാകെ കഴിയുമായിരുന്നത്, ടിരാഗാലോങ്ങിന്‍റെയും ഹില്‍ബ്രോയുടെയും കുഞ്ഞേസ്വര്‍ഗ്ഗവാതില്‍ക്കല്‍ കാത്തുനില്‍ക്കല്‍ മാത്രമായിരുന്നു. അവള്‍ക്കു വേണ്ടി കാത്തുനില്‍ക്കുകഅപ്പോള്‍ അവള്‍ക്കൊരു ഊഷ്മള സ്വീകരണം നല്‍കാനാവുംനിങ്ങളുടെ പുനസമാഗമം ആഘോഷിക്കാനും. അപ്പോള്‍ നിനക്കവളോട് പറയാനാവും: ലെരാറ്റോഎന്‍റെ അസ്ഥിക്ക് പിടിച്ചവളെനമ്മുടെ പുതിയ ഹില്‍ബ്രോയിലേക്ക് സ്വാഗതം.."

രോഗബാധിതയായി മരണം കാത്തുകഴിയുന്ന റഫില്‍വേയും സമാനമായ ഒരു പുനസമാഗമം ഉറ്റുനോക്കുന്നു:

"വളരെ വേഗം അവള്‍ നമ്മുടെ സ്വര്‍ഗ്ഗ ലോകത്ത് റഫന്‍സെ, ലെരാറ്റോ, ബൊഹ്ലാലേ, ടിഷേപ്പോതുടങ്ങിയവരോട് ചേരും. ഒരുമിച്ചിരുന്നു അവര്‍ ഹില്‍ബ്രോ, ടിരഗാലോംഗ്, ഒക്സ്ഫോര്‍ഡ് എന്നിവയെ കുറിച്ച് സംസാരിക്കും. അവര്‍ പ്രണയം, എയിഡ്സ്, സെനോഫോബിയ എന്നിവയെ കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കും. തങ്ങളുടെ സംസാരിക്കപ്പെട്ടതും അല്ലാത്തതുമായ ചിന്തകളെ ഫിക്ഷനിലേക്കും കവിതയിലേക്കും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും."

റഫില്‍വേയുടെ ടിരഗാലോംഗിനെയും ബൊഹ് ലാലെയുടെ ഹില്‍ബ്രോയെയും ഒപ്പം മൃതിക്കുമപ്പുറം എല്ലാവരും സംഗമിക്കുന്ന ആത്മലോകത്തെയും സമന്വയിപ്പിക്കുന്ന ബോധമാണ് പടിപടിയായി റഫന്‍സെയില്‍ പൂര്‍ത്തിയാകുന്നത്. അതുകൊണ്ട് അയാള്‍ ആദ്യം 'നമ്മുടെ ഹില്‍ബ്രോയുടെ കുഞ്ഞ്എന്നും പിന്നീട് ടിരഗലോംഗിന്‍റെയും അതും പിന്നിട്ടു ഒടുവില്‍ അവയോടൊപ്പം സ്വര്‍ഗ്ഗത്തിന്‍റെയും കുഞ്ഞ് എന്നും (Child of Tiragalong and Hilbrow and Heaven) വിളിക്കപ്പെടുന്നു.

എംപിയുടെ ദൃഷ്ടികള്‍ ഒന്നും കാണാതെ പോകുന്നില്ല - ഭാഷാപരവും സാഹിതീയവുമായി അപ്പാര്‍ത്തീഡ് അനന്തര ജോഹാനസ്ബര്‍ഗ് നേരിടുന്ന പ്രാന്തവല്‍ക്കരണംപരജന വിദ്വേഷംആത്മഹത്യഎയിഡ്സ് ഭീഷണിഗ്രാമ്യമായ അന്ധവിശ്വാസങ്ങള്‍ എന്നിവയൊക്കെ നേരനുഭവ സാക്ഷ്യമായി ഏറ്റവും സ്വകാര്യ അനുഭവമായിത്തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. മണ്ടേലയുടെ വരവിനെ സംബന്ധിച്ച നോവലിലെ നിരീക്ഷണങ്ങള്‍ കൗതുകകരമാണ്. അത് പൊതുവേ വിശ്വസിക്കപ്പെടുന്ന പോലെ ഒരൊറ്റയാളുടെ വിജയമൊന്നുമായിരുന്നില്ലെന്നു കേന്ദ്രകഥാപാത്രം നിരീക്ഷിക്കുന്നുണ്ട്. ഒപ്പം പാശ്ചാത്യ ലോകത്തിന്‍റെ ആഫ്രിക്കന്‍ ധാരണപോലെ സംഘര്‍ഷഭരിതമല്ലായിരുന്നു ജനാധിപത്യവല്‍ക്കരണം എന്ന് എടുത്തു പറയുന്നുമുണ്ട്. തുടര്‍ന്നുണ്ടായ മഴവില്‍ സങ്കല്‍പ്പങ്ങളുടെ തകര്‍ച്ചയാണ് ഒരു കണക്കില്‍ നോവലിന്‍റെ ഇതിവൃത്തം. സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ നാഴികക്കല്ലായ തന്‍റെ ഏക നോവല്‍ രചനയില്‍ ആ നാട് കണ്ട ഏറ്റവും പ്രതിഭാധനന്മാരില്‍ ഒരാളായ നോവലിസ്റ്റ് പകുത്തു നല്‍കിയത് സ്വജീവിത ഭൂമികയില്‍ കണ്ടെത്തിയ ജീവിത സത്യങ്ങള്‍ തന്നെയാണെന്നത്അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ വ്യക്തമാകും. മുപ്പത്തിനാലാം വയസ്സില്‍ സ്വയം അവസാനിപ്പിക്കും മുമ്പ് സൗത്ത് ആഫ്രിക്കയുടെ രാഷ്ട്രീയ മാറ്റങ്ങളുടെ തീക്കാലങ്ങളിലൂടെ ആ യുവാവ് ഏറെ നടന്നിട്ടുണ്ടായിരുന്നു. വടക്ക് കിഴക്കന്‍ സൗത്ത് ആഫ്രിക്കയിലെ ലിമ്പോപോപോ പ്രൊവിന്‍സില്‍ ജനിച്ച ഫസ്വാനെ എംപിപത്തൊമ്പതാം വയസ്സില്‍ ജോഹാനസ്ബര്‍ഗില്‍ വിറ്റ് വാട്ടെഴ്സ്റാന്‍ഡ്  യൂനിവേഴ്സിറ്റിയില്‍ പഠനത്തിനെത്തിയത് കറുത്ത വര്‍ഗ്ഗക്കാര്‍ക്കും അവിടെ പ്രവേശനം കിട്ടിത്തുടങ്ങിയ കാലത്താണ്. ഹോസ്റ്റല്‍ ഫീസ് താങ്ങാനാവാതെ ഹില്‍ബ്രോയിലെ ദരിദ്ര സാഹചര്യങ്ങളില്‍ താമസിച്ച ചെറുപ്പക്കാരന്‍പബ്ലിഷിങ്ങില്‍ എം. എ. ചെയ്യാന്‍ യു. കെ. യിലെ ഓക്സ്ഫോര്‍ഡ് ബ്രൂക്സ് കോളേജില്‍ എത്തിയത് അയാളിലെ എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ അനുഭവമായിരുന്നു. അദ്ദേഹം തന്‍റെ ഹില്‍ബ്രോ,   ജോഹാനസ്ബര്‍ഗ് അനുഭവങ്ങള്‍ കേന്ദ്ര കഥാപാത്രമായ റഫന്‍സേക്ക് നല്‍കിയപ്പോള്‍ നോവലിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ റഫില്‍വേ ആ ഓക്സ്ഫോര്‍ഡ്ബ്രൂക്സ് അനുഭവങ്ങളില്‍ നിന്നാണ് പിറവിയെടുത്തത്. അങ്ങനെ ഗ്രാമ്യവും നാഗരീകവുമായ തന്‍റെതന്നെ ഭിന്നാനുഭവങ്ങളും ഒപ്പം ആധുനിക ലിബറല്‍ ആര്‍ട്സ് വിദ്യാഭ്യാസവുമാണ് തന്‍റെ ഹ്രസ്വമായ സ്വര്‍ഗ്ഗ ജീവിതത്തിനു ഫാസ് വാനെ എംപിക്കു ഊടും പാവുമായത്.

ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോകുന്ന സ്വരം റഫെന്‍സെയെ അഭിസംബോധന ചെയ്തുകൊണ്ടാണ് നോവലില്‍ ഉടനീളം വര്‍ത്തിക്കുന്നത്. റഫെന്‍സെയുടെ പ്രവര്‍ത്തികളും വികാരങ്ങളും അയാള്‍ക്ക് വേണ്ടി ആവിഷ്കരിക്കുക, അകാലത്തില്‍അഥവാ ആഖ്യാനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ  മരിച്ചു പോകുന്ന അയാള്‍ക്കും മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കും വേണ്ടി അവരുടെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയും മൃത്യുവിനുമപ്പുറം റഫെന്‍സെയെ അവയൊക്കെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുക എന്നതൊക്കെയാണ് ആഖ്യാനസ്വരത്തിന്‍റെ ധര്‍മ്മം. മുഖ്യമായും റഫെന്‍സെയുടെ പ്രതിനിധിയെന്ന നിലയില്‍ നടത്തപ്പെടുന്ന ആഖ്യാനത്തെ മൊത്തം മരിച്ചു പോയവര്‍ മറ്റു മരിച്ചുപോയവരോട് പറയുന്ന ഒന്നായി കാണാം. ഈ അസാധാരണ സമീപനം ആകസ്മിക ദുരന്തങ്ങളുടെ കഥ എന്നതോടോപ്പമോ അതിനെക്കാള്‍ പ്രധാനമായോ,   അവക്ക് നിദാനമായി ആഴ്ന്നുകിടക്കുന്ന സാമൂഹിക അന്തര്‍ദ്ധാരകളുടെ നിരീക്ഷണമായി നോവലിനെ മാറ്റുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നോവലിനെ കുറിച്ചുള്ള ഏറ്റവും മികച്ച വിലയിരുത്തല്‍ യൂണിവേഴ്സിറ്റി ഓഫ് നാറ്റാള്‍ പ്രസ്സ് എഡിഷന്‍റെ പുറം ചട്ടയില്‍ സംക്ഷിപ്തമായി ഇങ്ങനെ നല്‍കുന്നു: Welcome to Our Hilbrow കലുഷവും അതീവ യഥാതഥവുമായമാറിക്കൊണ്ടിരിക്കുന്ന സൗത്ത് ആഫ്രിക്കന്‍ മനോനിലയുടെ വേദനാകാരവും വിലോഭനീയവും ആന്തരിക വൈരുധ്യങ്ങള്‍ നിറഞ്ഞതുമായ ചെറുപതിപ്പായ ഹില്‍ബ്രോയുടെ മണ്ഡലത്തിലൂടെയുള്ള ഉന്മത്തവും അലോസരപ്പെടുത്തുന്നതുമായ ഒരു യാത്രയാണ്. അതില്‍ എല്ലാമുണ്ട്: യൗവ്വനത്തിന്‍റെ തകര്‍ന്ന സ്വപ്നങ്ങള്‍ലൈംഗികതയും അതിന്‍റെ അപ്രവചനീയമായ വിലയും, എയിഡ്സ്, പരജന വിദ്വേഷംആത്മഹത്യപലപ്പോഴും യുവാക്കളുടെ ഭാവി അകാലത്തില്‍ ഇല്ലാതാക്കുന്ന  സര്‍വ്വവ്യാപിയായ ഹിംസാത്മകതമരണത്തിനോടൊപ്പം അവസാനിക്കാത്തമറിച്ചു പൂര്‍വ്വികരുടെ ലോകത്തേക്കുള്ള തുടര്‍ച്ചയെന്ന ജീവിതമെന്നതിനെ കുറിച്ചുള്ള ആഫ്രിക്കന്‍ ബോധ്യങ്ങള്‍ എന്നിവയെല്ലാം. 

"നഗരാന്തരിക തുടിപ്പുകളുടെ താളങ്ങള്‍ ലയിച്ചു ചേര്‍ന്ന ഈ സുധീരമായ നോവല്‍ അതിന്‍റെ സത്യസന്ധതയിലും വിശാല വീക്ഷണത്തിലും തികച്ചും അപ്രതിരോധ്യമാണ്അത് ഹില്‍ബ്രോയെയും ടിരഗാലോംഗിനെയും ഓക്സ്ഫോര്‍ഡിനെയും കൂട്ടിച്ചേര്‍ക്കുന്നു. 'ഡ്രംഎഴുത്തുകാര്‍ സോഫിയാ ടൗണിനെ എഴുത്തിലൂടെ രൂപപ്പെടുത്തിയത് പോലെ അത് ഹില്‍ബ്രോ ജീവിതത്തിന്‍റെ ഉള്ളുകള്ളികള്‍ പുറത്തെടുക്കുന്നു."

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 38-46)

Read more:

The Madonna of Excelsior by Zakes Mda

https://alittlesomethings.blogspot.com/2017/12/blog-post.html

 

Ways of Dying by Mda Zakes

https://alittlesomethings.blogspot.com/2017/08/blog-post_13.html