Featured Post

Saturday, November 2, 2024

A Revolutionary Woman by Sheila Fugard

അപ്പാര്‍ത്തീഡിലെ ഗാന്ധിയന്‍ നിഴല്‍പ്പാടുകള്‍ 



ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ ജനിച്ച ഷീല മെറിംഗ്  1940ല്‍ തന്റെ എട്ടാം വയസ്സില്‍ കുടുംബത്തോടൊപ്പം സൗത്ത് ആഫ്രിക്കയില്‍ എത്തുമ്പോള്‍ അവിടെ വര്‍ണ്ണ വിവേചനം കൊടികുത്തി വാഴുകയായിരുന്നു. വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തകനും നാടക കൃത്തുമായ അതോല്‍ ഫുഗാര്‍ഡിനെ വിവാഹം ചെയ്ത ഷീലതന്റെ നാല്പ്പതാം വയസ്സില്‍ പ്രസിദ്ധീകരിച്ച The Castaways  എന്ന നോവലിനു വിഖ്യാതമായ ഒലിവര്‍ ഷ്നീഡര്‍ പുരസ്കാരം നേടി. തുടര്‍ന്നു രചിച്ച Rite of Passage നിരൂപക ശ്രദ്ധ നേടിയില്ലെങ്കിലും 1983ല്‍ പുറത്തിറങ്ങിയ A Revolutionary Woman അവരുടെ ഏറ്റവും മികച്ച നോവലായി അംഗീകരിക്കപ്പെട്ടു. 1920-കളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍ മഹാത്മാ ഗാന്ധിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തിലെ അംഗമായിരുന്ന സ്കൂള്‍ അധ്യാപികയുടെയും അവരുടെ സംരക്ഷണയിലുള്ള, വര്‍ണ്ണസങ്കരണ വിരുദ്ധനിയമത്തെ മറികടന്ന പ്രണയത്തില്‍ കുറ്റം ചാര്‍ത്തപ്പെടുന്ന സങ്കരവര്‍ഗ്ഗക്കാരനായ യുവാവിന്റെയും കഥ പറയുന്നു. വര്‍ണ്ണ വിവേചന സംഘര്‍ഷങ്ങളുടെ വിരുദ്ധചേരികളിലുള്ള മനുഷ്യരുടെ മുന്‍വിധികളെയും നിലപാടുകളിലെ സങ്കീര്‍ണ്ണതകളെയും നിശിതമായി നിരീക്ഷിക്കുന്ന നോവല്‍മുഖ്യമായും മൂന്നു നിലപാടുകളുടെ പ്രതിനിധാനം സാധ്യമാക്കുന്നുണ്ട്: ബോയറുകള്‍ എന്ന സൌത്ത് ആഫ്രിക്കന്‍ വെള്ളക്കാര്‍ ഉള്‍പ്പെടുന്ന ആഫ്രിക്കാനര്‍ വിഭാഗംവിദേശികളും കൊളോണിയല്‍ ശക്തിയുമായി കണക്കാക്കപ്പെട്ട ഇംഗ്ലീഷുകാര്‍, ‘couloureds’ എന്നു വിളിക്കപ്പെട്ട സങ്കര വര്‍ഗ്ഗക്കാര്‍ എന്നിവരാണ് അവര്‍. കൂടാതെ ഇന്ത്യന്‍ വംശജരുടെ പ്രതിനിധാനവും നേരിട്ടല്ലെങ്കിലും നോവലില്‍ പ്രധാനമാണ്. തികഞ്ഞ സ്ത്രീപക്ഷ സമീപനത്തോടെ ഗാന്ധി- കസ്തൂര്‍ബാ ബന്ധത്തെയും ഇന്ത്യന്‍ ചാതുര്‍വര്‍ണ്യ ബന്ധങ്ങളെയും ബാലവധു സമ്പ്രദായത്തിന്റെ ജീര്‍ണ്ണതയെയും നോവല്‍ ആവിഷ്കരിക്കുന്നു.

ഹിംസാത്മകത എന്ന പ്രമേയം കൈകാര്യം ചെയ്യുന്ന ശാന്തഭാവമുള്ളതും കാവ്യാത്മകവുമായ ഒരു നോവല്‍ എന്ന നിലയില്‍ A Revolutionary Woman ഒരു വൈരുദ്ധ്യത്തെ ഉള്‍ച്ചേര്‍ക്കുന്നുണ്ടെന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (George Kearns, Revolutionary Women and Others, The Hudson Review Vol.39, No.1 (Spring, 1986) pp. 121-134)സൌത്ത് ആഫ്രിക്കന്‍ വര്‍ണ്ണവിവേചനത്തിന്റെ ആന്ധ്യവും അതിനു പിറകിലെ സംഘര്‍ഷചരിത്രവും ആവിഷ്കരിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ രചനാപരമായ സങ്കേതങ്ങളെയോ പരീക്ഷണങ്ങളെയോ ഒരു ഘട്ടത്തിലും നോവലിസ്റ്റ് അനുവദിച്ചിട്ടില്ല. ബോയര്‍ യുദ്ധം കഴിഞ്ഞു ഇരുപതു വര്‍ഷവും ബോള്‍ഷെവിക് വിപ്ലവത്തിന് രണ്ടു വര്‍ഷവും മാത്രം പിന്നിട്ട കഥാകാലം, അര്‍ദ്ധ മരുഭൂപ്രകൃതമായ കാരൂ പ്രദേശത്തെ ചെറുപട്ടണത്തിലെ സങ്കരവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കൂളിലെ അധ്യാപികയായ ഇംഗ്ലീഷുകാരി ക്രിസ്റ്റിന റാന്‍സം എന്ന നാല്‍പ്പതോടടുത്ത ആഖ്യാതാവിലൂടെയാണ് വികസിക്കുന്നത്. ഇന്ത്യന്‍ വംശജര്‍ക്കു നിര്‍ബന്ധമാക്കിയ വിവേചനപരമായ പാസ് കത്തിക്കലിന്റെ രാത്രിയില്‍ നാട്ടിലെത്തുകയും ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് ആകൃഷ്ടയാകുകയും ചെയ്തതിനെ കുറിച്ച് ക്രിസ്റ്റിന പറയുന്നു:

“ആഫ്രിക്ക എന്നെ വിളിച്ചുഞാനെന്റെ നാട്ടില്‍ വന്നു. അപ്പോള്‍ ഞാന്‍ ഗാന്ധിയെ സന്ധിച്ചു. അദ്ദേഹം ജോഹാനസ്ബര്‍ഗില്‍ ഹമീദിയ പള്ളിയില്‍ ഒരു മീറ്റിംഗ് നടത്തുകയായിരുന്നു.”

വര്‍ണ്ണ വിവേചനം അവസാനിക്കുന്നവികസിത മാനുഷികമൂല്യങ്ങളില്‍ അധിഷ്ടിതമായ സാമൂഹികഘടനയുള്ള ഭാവിയെ കുറിച്ചു ശുഭാപ്തി നിറഞ്ഞ സങ്കല്‍പ്പങ്ങളാണ് ക്രിസ്റ്റീനക്കുള്ളത്. എപ്പോഴും സ്വയം ‘കപ്പല്‍ ഛേദത്തില്‍ കരക്കടിഞ്ഞ പയ്യന്‍’ എന്ന സഞ്ജയിന്റെ ആത്മവിശ്വസമില്ലായ്മയെ ക്രിസ്റ്റിന നേരിടുക ഇങ്ങനെയാണ്:

“ആഫ്രിക്ക ഇനിയങ്ങോട്ടു ഒറ്റപ്പെട്ടതല്ല. നാം ഇതര ദേശങ്ങളുമായി ബന്ധിതമാണ്, ഇരുണ്ട കാലത്തില്‍ നിന്ന് കൂടുതല്‍ പുറത്തെത്തിയിരിക്കുന്നു. വിപ്ലവം തൊട്ടടുത്താണ്..”

ഗാന്ധിജിയുടെ പ്രവര്‍ത്തനഫലമായി ഒരു വര്‍ഗ്ഗരഹിതസമൂഹം ഉണ്ടാവാന്‍ പോകുന്നുവെന്നും “നാമൊക്കെ അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ ഭാഗമാണ്. ആര്‍ക്കും ഇനി സ്വന്തം വൈയക്തിക സ്വപ്നങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ കഴിയില്ല” എന്നും അവര്‍ പറയുന്നു. കാരൂപ്രദേശത്തിന്റെ സ്വയംപ്രഖ്യാപിത ഗവര്‍ണര്‍ ആയി പെരുമാറുന്ന പെട്രസ് നെല്‍ എന്ന പ്രാദേശിക ബോയര്‍ നേതാവിനോട് അവര്‍ പറയുന്നു:

“നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇതൊരു വിപ്ലവ കാലമാണ്, ഭരണവര്‍ഗ്ഗങ്ങളുടെ കാലം കഴിഞ്ഞു. നിങ്ങള്‍ക്ക് ബോള്‍ഷെവിക് വിപ്ലവത്തെ അവഗണിക്കാനാകില്ല. സങ്കര വര്‍ഗ്ഗക്കാരും (Coloureds) കറുത്ത വര്‍ഗ്ഗക്കാരും (Blacks) ആയിരിക്കും ആഫ്രിക്കയുടെ അനന്തരാവകാശികള്‍ചരിത്രം എന്റെ നിലപാടിനെ സാധൂകരിക്കും.”

മറ്റൊരിക്കല്‍ അവര്‍ പറയുന്നു:

“ഇത് ഇരുപതാം നൂറ്റാണ്ടാണ്‌. സോഷ്യലിസമാണ് ചാലകശക്തി. ബോയറുകള്‍ ഇത് തിരിച്ചറിഞ്ഞേ തീരൂഇല്ലെങ്കില്‍ അവര്‍ പരാജയപ്പെടുംഅതൊരു ദുരന്തമായിരിക്കും.”

റസ്കിന്‍ടോള്‍സ്റ്റോയ്‌ഗാന്ധിബെര്‍ണാഡ്‌ ഷാ എന്നിവരുടെ പ്രബോധനങ്ങളില്‍ നിലയുറപ്പിച്ച ക്രിസ്റ്റിനയുടെ കാഴ്ചപ്പാടുകള്‍ ബോയറുകള്‍ തന്റെ വാദമുഖങ്ങളെ മുഖവിലക്കെടുക്കും എന്ന മട്ടില്‍ പലപ്പോഴും അതീവ നിഷ്കളങ്കമായി അനുഭവപ്പെടും. എന്നാല്‍ബോയറുകള്‍ സ്വയം അനുഭവിക്കുന്ന അനിശ്ചിതത്വം അവരൊരിക്കലും സ്വയം ഭരണവര്‍ഗ്ഗമായി കാണുന്നില്ലെന്നതിലും മറിച്ചു ‘വൈദേശിക’മായ ലിബറലിസത്തിന്റെയും ചരിത്രത്തിന്റെയും ഇരകളായി തങ്ങളെ കാണുന്നു എന്നതിലും അധിഷ്ടിതമാണ്. ദൈവം മനുഷ്യരെ ഭിന്നവര്‍ഗ്ഗങ്ങളായി സൃഷ്ടിച്ചുവെന്നും തങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരും, കറുത്തവര്‍ക്കും സങ്കരവര്‍ഗ്ഗക്കാര്‍ക്കുംമേല്‍ “യജമാനമാരും” ആയി സൃഷ്ടിക്കപ്പെട്ടവരാണെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടുതന്നെ വര്‍ണ്ണ സങ്കരമോ കറുത്തവന്റെ മോചനമോ ദൈവിക ഇച്ഛക്ക് എതിരായ ഒന്നായേ അവര്‍ക്ക് മനസ്സിലാകുമായിരുന്നുള്ളൂ. പെട്രസ് നെല്‍ അത് വ്യക്തമാക്കുന്നുണ്ട്:

“ഞങ്ങള്‍ യൂറോപ്പ്യന്‍ വംശജരല്ല. ഞങ്ങള്‍ ഞങ്ങളുടെ രാജ്യം സംരക്ഷിക്കാനായി യുദ്ധങ്ങള്‍ ചെയ്തു. ഞങ്ങള്‍ വിശ്വസിക്കുന്നു ദൈവം വര്‍ഗ്ഗങ്ങളെ വേറെ വേറെ സൃഷ്ടിച്ചു. സങ്കര വര്‍ഗ്ഗക്കാര്‍ ഞങ്ങളുടെ ഭൃത്യരാണ്, ഞങ്ങള്‍ അവരുടെ യജമാനരും. അതില്‍ അസത്യമില്ല. ഇത് ഞങ്ങളുടെ പരമ്പരാഗത ജീവിത രീതിയാണ്, അത് കൊണ്ട് അതിനെ മാറ്റാന്‍ വേണ്ടി ശ്രമിക്കുക പോലും ചെയ്യരുത്. നിങ്ങള്‍ വിജയിക്കില്ല."

സൌത്ത് ആഫ്രിക്കയിലെ പോരാട്ടങ്ങളില്‍ ഗാന്ധി ശിഷ്യയായിരുന്ന ക്രിസ്റ്റിനക്ക് അക്കൂട്ടത്തിലെ സഞ്ജയ്‌ എന്ന ഇന്ത്യന്‍ വംശജനായ ബ്രാഹ്മണ യുവാവുമായി ഉണ്ടായിരുന്ന ബന്ധവും അയാളൊരു ബാലവധുവിനെ വിവാഹം കഴിക്കുന്നതിനെ തുടര്‍ന്ന് അത് തകരുന്നതും ക്രിസ്റ്റിനയുടെ ജീവിതത്തിലും കാഴ്ച്ചപ്പാടുകളില്‍ സംഭവിക്കുന്ന വികാസങ്ങളിലും നിര്‍ണ്ണായകമാണ്. ആ ബന്ധത്തില്‍, മാസമെത്തും മുമ്പ് ചാപ്പിള്ളയായി പിറന്ന കുഞ്ഞിനെ കുറിച്ച് “ഗര്‍ഭത്തിലും ചരിത്രത്തിലും കാലമെത്തും മുമ്പേ പിറന്നവന്‍” എന്നാണു അവര്‍ വിവരിക്കുന്നത്.

“ബോയറുകള്‍ അവനെ അംഗീകരിക്കുമായിരുന്നില്ലസൌത്ത് ആഫ്രിക്കയും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവന്‍ അതിജീവിച്ചേനെ, ഒരു സുവര്‍ണ്ണ കാലം.”

ഗാന്ധി- കസ്തൂര്‍ബാ ബന്ധത്തിലും ശൈശവവിവാഹത്തിന്റെയും അപക്വ ലൈംഗികതയുടെയും തുടര്‍ന്നുള്ള പുരുഷാധിപത്യപരമായ സ്ത്രീവിരുദ്ധതയുടെയും ചിഹ്നങ്ങള്‍ ക്രിസ്റ്റിനയെ അലോസരപ്പെടുത്തുന്നു. ലക്ഷ്മിയുടെ തളിര്‍ത്തു വിടരുന്ന ലൈംഗികാകര്‍ഷണം, വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്വന്തം ലൈംഗിക സ്വത്വത്തെ അടിച്ചമര്‍ത്തുകയെന്നതു ദൗത്യമായി കാണുന്ന ക്രിസ്റ്റിനക്ക് അധമവും മാംസബദ്ധവും പിന്തിരിപ്പനുമായി അനുഭവപ്പെടുന്നു. എന്നാല്‍ അതേ തരം ബന്ധത്തിന്റെ മാതൃക ഗാന്ധി- കസ്തൂര്‍ബാ ബന്ധത്തിലും അവര്‍ കണ്ടെത്തുന്നുമുണ്ട്. മുപ്പതാം വയസ്സില്‍ ഗുരുതരമായ സര്‍ജ്ജറിക്കു വിധേയയായി സ്ത്രീത്വം വറ്റിയ കസ്തൂര്‍ബയുടെ ശാരീരികാവസ്ഥഗാന്ധിജിയുടെ ബ്രഹ്മചര്യവ്രതത്തെ ഏതെങ്കിലും നിലയില്‍ സ്വാധീനിച്ചിരുന്നുവോ എന്ന ചോദ്യം നോവല്‍ ന്യൂനോക്തിയില്‍ ഉയര്‍ത്തുന്നുണ്ട്. ഗാന്ധിജി തന്റെ ബീജങ്ങള്‍ സത്യഗ്രഹമായി പരിവര്‍ത്തിപ്പിക്കയായിരുന്നു എന്ന നിലപാടില്‍ ഫ്രോയ്ഡിയന്‍ സൂചനകള്‍ (‘eros’) കണ്ടെത്താനാവും. ഗാന്ധിജിയുമായുള്ള സഹാവാസത്തെ കുറിച്ചും ഇന്ത്യയെ കുറിച്ചുമുള്ള ക്രിസ്റ്റിനയുടെ ഓര്‍മ്മകള്‍നോവലില്‍ ഉടനീളം കടന്നു വരുന്നുണ്ട്. താന്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെടുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പേരിലായിരിക്കാമെന്നു ക്രിസ്റ്റിന ചിന്തിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബോയറുകള്‍ അത്തരം അമൂര്‍ത്ത കാര്യങ്ങളില്‍ തല്‍പ്പരരല്ല. അവരെ സംബന്ധിച്ച് ക്രിസ്റ്റിനയ്ക്ക് എബ്രഹാമുമായുള്ള ബന്ധമാണ് പ്രശ്നം. ഇംഗ്ലീഷുകാരി എന്ന നിലയില്‍ അവരെപ്പോഴും ബോയറുകള്‍ക്ക് അന്യയായിരുന്നു താനും.

ബുദ്ധിവികാസക്കമ്മിയുള്ള ബോയര്‍ കൌമാരക്കാരിയുമായി എബ്രഹാമിനുണ്ടാകുന്ന ലൈംഗികബന്ധമാണ് നോവലിലെ നിര്‍ണ്ണായകമാകുന്ന ഇതിവൃത്ത വികാസം. ബലാത്കാര കുറ്റം ആരോപിക്കപ്പെടുന്ന നവയുവാവ് കടുത്ത വംശീയഭ്രാന്തന്മാരുടെ (commando) വിചാരണക്ക് പാത്രമായാല്‍ എന്തു സംഭവിക്കും എന്നറിയാവുന്ന ക്രിസ്റ്റിന അവന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നു. എബ്രാഹിമും പതിനാലുകാരിയും തമ്മിലുണ്ടായിരുന്നത് ഇരുവരും ആസ്വദിച്ച ബന്ധം തന്നെയായിരുന്നു എന്നിരിക്കിലുംസാങ്കേതികമായി അത് നിലനില്‍ക്കുന്ന വാദമല്ല എന്നത് ചെറുപ്പക്കാരന്റെ വിധി അന്തിമമായി ഇരുട്ടിലാക്കും. പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നു എന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഒരു സങ്കരജാതനിലൂടെ കുടുംബത്തിനുണ്ടാകുന്ന ദുഷ്പേര് പ്രതികാര ദാഹമായി ബോയറുകളില്‍ പടരുന്നത്‌To Kill a Mockingbird’ പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്നു. ലിബറല്‍ നിലപാടുകളുള്ള, ഇംഗ്ലീഷ് ശിക്ഷണം ലഭിച്ച വക്കീലിനെ ഏര്‍പ്പടാക്കാനും ശിഷ്യനുവേണ്ടി പൊരുതാനും ആവുന്നതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അനിവാര്യമായ ദുരന്തത്തില്‍ അവനൊരു ബാലിയാടിന്റെ വിധി തന്നെയാണുള്ളത് എന്ന് ക്രിസ്റ്റിന തിരിച്ചറിയുന്നുണ്ട്. ബലിയാട് എന്ന സങ്കല്‍പ്പം ലക്ഷ്മികസ്തൂര്‍ബ എന്നിവരുമായും ക്രിസ്റ്റിന പല സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെക്കുന്നുണ്ട്. 

ക്രിസ്റ്റിന- എബ്രഹാം ബന്ധത്തെ കുറിച്ച് ബോയറുകള്‍ സന്ദേഹിക്കുന്നതാകട്ടെ തീര്‍ത്തും അസ്ഥാനത്താണ് എന്ന് പറയാനാവില്ല. അതിസുന്ദരനായ സങ്കരവര്‍ഗ്ഗ നവയുവാവുമായുള്ള ക്രിസ്റ്റിനയുടെ ബന്ധം സങ്കീര്‍ണ്ണം തന്നെയാണ്. തന്റെ ചിറകിനടിയില്‍ സംരക്ഷിക്കേണ്ട പുത്രതുല്യനായ ശിഷ്യന്‍ എന്ന് ബോധമനസ്സുകൊണ്ട് നിര്‍വ്വചിക്കുമ്പോഴും ഇടയ്ക്കിടെ ക്രിസ്റ്റിനയുടെ സങ്കല്‍പ്പങ്ങളില്‍ സഞ്ജയിന്റെയും എബ്രഹാമിന്റെയും പുരുഷ സൌന്ദര്യം കൂടിക്കലരുന്നുണ്ട്. “രണ്ടു പുരുഷന്മാരും എന്റെ ബോധ്യങ്ങളില്‍ ഒന്നാവുന്നുണ്ട്. അഭിമാനിയും തലക്കനമുള്ളവനുമായ ഇന്ത്യന്‍ രാജകുമാരനുംനിവര്‍ത്തികെട്ടവനും സ്വാര്‍ഥനുമായ ഇറ്റാലിയന്‍ പയ്യനും” എന്ന് ക്രിസ്റ്റിന തുറന്നുപറയുന്നു. “അവന്‍ ആദമിന്റെ പതനത്തിനു മുമ്പുള്ള ഒരു പുരുഷനെ പോലെയാണ്അവനില്‍ ഒട്ടേറെ പ്രത്യക്ഷങ്ങള്‍ മഴവില്ലു പോലെ ഉയരുന്നു..” എന്നും “മറ്റൊരു പ്രപഞ്ചത്തില്‍ നിന്ന് അവന്‍ കവിതകള്‍ കൊത്തിയെടുക്കുംആഫ്രിക്ക അവന്റെ മനസ്സില്‍ പൊട്ടിത്തെറിക്കുന്നുഅത് ഭ്രാന്തിന്റെയും മൃത്യുവിന്റെയും ദേശമാണ്‌.. ബോയറുകള്‍.. അവരാണ് പുതിയ പ്രാകൃതര്‍ആഫ്രിക്കയുടെ ഇരുട്ടിലേക്ക് കൂടുതല്‍ നല്‍കുക മാത്രം ചെയ്യുന്നവര്‍” എന്നും ക്രിസ്റ്റിന അവനെ കുറിച്ച് വാചാലയാകുന്നു. എബ്രഹാം ആകട്ടെസ്വയം വര്‍ണ്ണസങ്കര നിയമങ്ങളുടെ ബലിയാട് എന്ന നിലയില്‍ തന്റെ അധ്യാപികയോടും ഇതര വെള്ളക്കാരികളോടും ലൈംഗികബന്ധം പുലര്‍ത്താന്‍ തനിക്ക് അവകാശമുണ്ട്‌ എന്നും ചിന്തിക്കുന്നു. ഈ നിലപാടിലെ ‘എതിര്‍ദിശാ വിവേചനം (reverse racism)’ സുഡാനീസ് നോവലിസ്റ്റ് തയ്യിബ് സാലിഹിന്റെ പോസ്റ്റ്‌കൊളോണിയല്‍ മാസ്റ്റര്‍പീസിലെ (Season of Migration to the North) മുസ്തഫ സഈദിനെ ഓര്‍മ്മിപ്പിക്കുന്നു: കൊളോണിയല്‍ ശക്തികള്‍ തങ്ങളുടെ ജനതയോട് കാണിച്ച അതിക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ വെള്ളക്കാരികളെ വശീകരിക്കുന്ന മുസ്തഫ, കോണ്‍റാഡിന്റെ കുര്‍ട്സിന്റെ (Heart of Darkness) എതിര്‍ പതിപ്പാണ്‌. ക്രിസ്റ്റിനയുടെ കാര്യത്തില്‍ അത്തരം ഒരു കടന്നുകയറ്റത്തിന്റെ സന്ദര്‍ഭത്തില്‍ അത്രയേറെ ഉറച്ച ചെറുത്തുനില്‍പ്പല്ല അവള്‍ നടത്തുന്നതും. എബ്രഹാം, സഞ്ജയിന്റെ യൌവ്വനയുക്തവും സുഭഗവുമായ ഉടലിലേക്ക് പരകായം നടത്തുന്നതായി ക്രിസ്റ്റിനക്ക് തോന്നുന്നു.

“അവര്‍ അവനെ തഴുകിക്കഴിഞ്ഞിരുന്നുഅവന്റെ ഉടലില്‍ കൊതിയോടെ നോക്കുകയും. എനിക്കവന്റെ സുഭഗതയുടെ പങ്കു വേണ്ട. പകരംഞാനവനെ കസ്തുര്‍ബായിയുടെ കണ്ണുകള്‍കൊണ്ട് നോക്കുന്നു. മുതിര്‍ന്നവന്റെ ഉടലില്‍ നിന്ന് പയ്യനെ ഉയിര്‍പ്പിക്കുന്നു. മുറിവേറ്റവനും പീഡിതനുമായ ഒരു കുട്ടിയെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ.”

ഇന്ത്യന്‍ സമൂഹത്തിലെ ചാതുര്‍വര്‍ണ്യവും സൗത്ത് ആഫ്രിക്കന്‍ സാഹചര്യവും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെന്ന് ക്രിസ്റ്റിന നിരീക്ഷിക്കുന്നു. ബോയറുകളാണ് ഇവിടത്തെ ബ്രാഹ്മണര്‍സങ്കര വര്‍ഗ്ഗക്കാര്‍ തൊട്ടുകൂടാത്തവരും.

“സൌത്ത് ആഫ്രിക്കയിലെ ജാതി സമ്പ്രദായം യാഥാര്‍ത്ഥ്യമാണ്അത് ഇന്ത്യയേക്കാള്‍ ലളിതവുമാണ്. അതിനു നിറവുമായാണ് ബന്ധംഇന്ത്യയില്‍ അത് വളരെ സങ്കീര്‍ണ്ണമായ പൈതൃകമാണ്.. ഇന്ത്യയുടെ കുടല്‍മാലകളിലെ നാടവിര.”

ക്രിസ്റ്റിനയുടെ കാമുകന്‍ സഞ്ജയ്‌ അതേ ജാതി സമ്പ്രദായത്തിന്റെ മേല്‍ത്തട്ടുകാരനായ ബ്രാഹ്മണനാണെങ്കിലും മനുഷ്യക്കടത്ത് ഏജന്റുമാരുടെ ചതിയില്‍പെട്ട് അടിമത്തൊഴിലാളി വിഭാഗത്തില്‍ (indentured labourers) സൌത്ത് ആഫ്രിക്കയിലെത്തിയ കുടുംബത്തിലെ അംഗമാണ്.

“അയാള്‍ സമ്പത്തിനെ ഒരു അത്യാവശ്യ ആര്‍ജ്ജിത സ്വത്തുംസ്ത്രീയെ ഉടമസ്ഥ വസ്തുവുമായിക്കണ്ടു. മതം സെക്സിനെയും അധികാരത്തെയും സമന്വയിപ്പിച്ചു.”

വിവേചനത്തിന്റെ സ്വന്തം വകഭേദമുള്ള സൌത്ത് ആഫ്രിക്കയില്‍ പക്ഷെ അയാള്‍ക്ക് താന്‍ ഇന്ത്യയില്‍ അനുഭവിച്ചു വന്ന പ്രത്യേകാനുകൂല്യങ്ങള്‍ ഒന്നും ലഭ്യമായില്ല.

“എനിക്ക് കാണാനായിസഞ്ജയ്‌ കപ്പല്‍ ഛേദത്തില്‍ ആഫ്രിക്കന്‍തീരത്ത്‌ അടിഞ്ഞുപോയ സുമുഖനായ ഒരു ദുരന്ത കഥാപാത്രമായിരുന്നു.”

കസ്തൂര്‍ബലക്ഷ്മി എന്നിവരോട് ഐക്യപ്പെടുമ്പോള്‍ മാത്രമല്ല ക്രിസ്റ്റിനയുടെ സ്ത്രീപക്ഷ വീക്ഷണങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത്. ബോയറുകളുടെ വംശീയ ആന്ധ്യത്തെ കുറിച്ച് പറയുമ്പോഴൊക്കെ അതിന്റെ പുരുഷ കേന്ദ്രിതാവസ്ഥ ക്രിസ്റ്റിന സൂചിപ്പിക്കുന്നുണ്ട്:

“ദൈവിക വാര്‍പ്പെന്നു പുരുഷന്മാര്‍ വാശിപിടിക്കും. സ്ത്രീകള്‍ വ്യത്യസ്തരാണ്അവര്‍ക്കുവേണ്ടി അവര്‍ തന്നെ സംസാരിക്കണം. അവര്‍ ഒട്ടേറെ ഭാരങ്ങള്‍ ചുമക്കുന്നുണ്ട്. തലമുറകളിലൂടെ പിറക്കാനിരിക്കുന്ന ഒട്ടേറെ കുഞ്ഞുങ്ങള്‍. അവരുടെ അമ്മമാരുടെ പട്ടുപോയ മോഹങ്ങള്‍. ഒട്ടേറെ സഹോദരിമാരുടെ കുപിതവും ഹതാശവുമായ പ്രതിഷേധങ്ങള്‍. അവര്‍ക്ക് ദൈവത്തിനു വേണ്ടി സംസാരിക്കാന്‍ സമയം കണ്ടെത്താവില്ല. അവരീ കഠിന ദൗത്യം പുരുഷന്മാര്‍ക്കു വിട്ടുകൊടുക്കുന്നുഅവരത് ഏറെ നന്നായി ചെയ്യും. എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ദൈവം പുരുഷനാണല്ലോ.”

കസ്തുര്‍ബായിയെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ഇന്ത്യന്‍-ആഫ്രിക്കന്‍ സാഹചര്യങ്ങള്‍ക്കപ്പുറം സ്ത്രീയെന്ന നിലയിലെ സാര്‍വ്വജനീനത പ്രതിഫലിക്കുന്നു:

“അവര്‍ (കസ്തൂര്‍ബ) ഇന്ത്യയെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നു. ഒട്ടേറെ സ്ത്രീകള്‍ അവളുടെയുള്ളില്‍ കഴിയുന്നുണ്ട്ദേവതഅനുസരണശീലമുള്ള ഭാര്യഊഷരയായ സ്ത്രീവിശുദ്ധ മാതാവ്വന്ധ്യയായ മൂതേവി. അവള്‍ തനിക്കുള്ളില്‍ മുങ്ങിപ്പോയ ഈ അസ്തിത്വങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. അവര്‍ ഗാന്ധിയെ പിന്തുടരുന്നുഅദ്ദേഹത്തിന്റെ കാലടികള്‍ ഒരു മരുഭൂമിയില്‍ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹം ചക്രവാളത്തില്‍ തിരോഭവിക്കുന്നത് അവര്‍ കാണുന്നു. അവര്‍ക്ക് സ്വയം അസ്ഥിത്വം നിലനിര്‍ത്തണം. അവര്‍ ശബ്ദമില്ലാതെ കരയുന്നു. അവര്‍ക്ക് ജീവിതാശയുണ്ട്.”

ഗാന്ധിശിഷ്യയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ പിന്‍പറ്റുമ്പോഴും കസ്തുര്‍ബായിയുടെ ജീവിതം ക്രിസ്റ്റിനയെ മഥിക്കുന്നു:

“ഗാന്ധിയാണ് എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത്. എങ്കിലും കസ്തുര്‍ബായിയെ കുറിച്ചാണ് ഞാന്‍ വിഷമിക്കുന്നത്. അവര്‍ അദ്ദേഹത്തിന്റെ നിഴലില്‍ ഒതുക്കപ്പെട്ട രീതിയില്‍ നടക്കുന്നുഅതൊരു ഹിന്ദു ഭാര്യയാകുന്നതിന്റെ കാര്യം മാത്രമല്ലഅത് അവരൊരു അര്‍ദ്ധ ജീവിതം അംഗീകരിക്കുന്നതിന്റെ കാര്യം കൂടിയാണ്.”

പ്രതിബദ്ധയായ ആക്റ്റിവിസ്റ്റ് എന്ന നിലയിലും കസ്തുര്‍ബായിയോടാണ് ക്രിസ്റ്റിന സ്വയം ചേര്‍ത്തുവെക്കുന്നത്:

“അവര്‍ എന്നെ അവരുടെ ദുഃഖങ്ങളുടെ അനന്തരാവകാശിയാക്കി, ഞാനാ ഭാരം ഏല്‍ക്കുകയുംചെയ്തു. ഞാനവരുടെ താന്തോന്നിയായ മകളാണ്ആണുങ്ങളെ അച്ചടക്കം പഠിപ്പിക്കുകയും സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്യുക എന്ന അവരേല്‍പ്പിച്ച ദൌത്യം പൂര്‍ത്തീകരിക്കുകയാണ് ഞാന്‍.” 

1983ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ ആയിരുന്നിട്ടും ഒരിടത്തും ക്രിസ്റ്റിനയുടെ വാക്കുകളില്‍ ‘മഹാത്മാ’ എന്ന പ്രയോഗം കടന്നുവരുന്നില്ല എന്നത് ഗാന്ധിയോടുള്ള അവരുടെ സമീപനത്തില്‍ ഒരു നിയന്ത്രിത ഭാവമുണ്ട് (ambivalence) എന്നു സൂചിപ്പിക്കുന്നുണ്ട്.

“പൗരസ്ത്യനിഗൂഡത” യെ കുറിച്ചുള്ള ഒറിയന്റലിസ്റ്റ് വാര്‍പ്പുസങ്കല്‍പ്പങ്ങള്‍ ലക്ഷ്മിയുടെ വിലോഭനീയ ആകര്‍ഷണത്തെ കുറിച്ച് പറയുമ്പോള്‍ നോവലിസ്റ്റിനെ ബാധിക്കുന്നുണ്ട്:

“ഇന്ത്യ ആഫ്രിക്കയുമായി കൂട്ടിമുട്ടുന്നുഏഷ്യയുടെ സങ്കീര്‍ണ്ണത ആ ഇരുട്ടുമായി ഏറ്റു മുട്ടുന്നത് പോലെ.”

എന്നാല്‍ സ്ത്രീകള്‍ എന്ന നിലയില്‍ കസ്തുര്‍ബായിയിലും ലക്ഷ്മിയിലും പൊതുവായി പലതും ക്രിസ്റ്റിന നിരീക്ഷിക്കുന്നു: 

എല്ലാ സ്ത്രീകളും ലക്ഷ്മിയാണ്‌. അവര്‍ കസ്തൂര്‍ബായിമാരുമാണ്. അവര്‍ യൌവ്വനത്തെയും വാര്‍ദ്ധക്യത്തെയും പ്രതിനിധീകരിക്കുന്നു. ഒരു സ്ത്രീയുടെ മുഴുവന്‍ ജീവിതചക്രവും. ആര്‍ത്തവ സ്രാവം സമുദ്രത്തോടു ചേരുന്നു. അവര്‍ ആകാശത്തിലെ കോവിലന്റെ ദര്‍ശനത്തോടെ മണലാരണ്യം മുറിച്ചു കടക്കുന്നു. അതാണ്‌ ലളിതമായിപ്പറഞ്ഞാല്‍ ജീവിതത്തിന്റെയും മരണത്തിന്റെയും അര്‍ഥം. അത്രേയുള്ളൂ.”

എബ്രഹാം, സഞ്ജയിന്റെ പതിപ്പാണെന്നും ബോയര്‍ കൌമാരക്കാരിയെ സമീപിക്കുമ്പോള്‍ അവന്‍ ലക്ഷ്മിയെ തേടുകയായിരുന്നു എന്നും ക്രിസ്റ്റിന കരുതുന്നു. എന്നാല്‍എബ്രാഹിമ്ന്റെ മനസ്സില്‍ അത് രണ്ട് ഒറ്റപ്പെട്ടവര്‍ക്കിടയിലെ അടുപ്പമായിരുന്നു. ‘മന്ദബുദ്ധി’ എന്ന നിലയില്‍ പെണ്‍കുട്ടിയുംസങ്കരവര്‍ഗ്ഗക്കാരന്‍ എന്ന നിലയില്‍ അവനും.

“അവളെന്നെ ഹോട്ട്നോട്ട് എന്നോ ബാസ്റ്റാര്‍ഡ് എന്നോ വിളിച്ചില്ലഞങ്ങളിരുവരും ഭ്രഷ്ടരായിരുന്നു.”

ഒരു സ്പിന്‍സ്റ്റര്‍ എന്ന നിലയില്‍ ക്രിസ്റ്റിനക്ക് താനും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം മനസ്സിലാകില്ല എന്ന് എബ്രഹാം പ്രതിഷേധിക്കുന്നു. എന്നാല്‍“അവനു ബോയര്‍ പെണ്‍കുട്ടിയോട് പ്രണയമായിരുന്നു, എനിക്കത് തീര്‍ത്തും വ്യക്തമാണ്. കാരണം ഞാനൊരു ഇന്ത്യക്കാരനെ പ്രേമിച്ചിരുന്നു” എന്ന് ക്രിസ്റ്റിന സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബോയറുകള്‍ അതൊരിക്കലും മനസ്സിലാക്കാന്‍ പോകുന്നില്ലെന്ന് ക്രിസ്റ്റിന തിരിച്ചറിയുന്നുണ്ട്.

“സങ്കര വര്‍ഗ്ഗക്കാര്‍ യൂറോപ്യന്‍മാരുടെ പാപം കൊണ്ടു പങ്കിലരാണ്. കാരണം ഞങ്ങളുടെ പൂര്‍വ്വികര്‍ അവരുടെ സ്ത്രീകളെ കാമപൂര്‍ത്തിക്കിരയാക്കി. ഇപ്പോള്‍ സങ്കരവര്‍ഗ്ഗക്കാര്‍ ഞങ്ങളുടെ ദൌര്‍ബല്യത്തെ ഓര്‍മ്മിപ്പിക്കുന്നതില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണ്”

എന്ന് ബോയര്‍ നേതാവ് നിരീക്ഷിക്കുന്നു. അനിവാര്യമായ ദുരന്തത്തിലേക്ക് എബ്രഹാം വലിച്ചിഴക്കപെടുകയും സ്വയം ശിക്ഷാവിധി നടപ്പിലാക്കുന്നതിലൂടെ അവന്‍ തന്റെ ബലിമൃഗദൌത്യം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നത് ക്രിസ്റ്റിന പതിയെ പതിയെ അംഗീകരിക്കുന്നുണ്ട്: “ഗാന്ധിയുടെ പാഠങ്ങള്‍ കൊണ്ട് പ്രയോജനമില്ല. ഇത് അഴുക്കിനെ കൈകാര്യം ചെയ്യലാണ്...” പെട്രസ് നെല്‍ കര്‍ക്കശക്കാരനായ ഒരു കാല്‍വിനിസ്റ്റ് ആയിരുന്നു. യഹോവയുടെ കണ്ണിനു കണ്ണ് ശിക്ഷാവിധിയില്‍ വിശ്വസിച്ചയാള്‍. അങ്ങനെയാണ് ലേഡെന്‍ യൂനിവേഴ്സിറ്റിയില്‍ പഠിച്ച ലിബറല്‍ ആഫ്രിക്കാനര്‍ ആയ മാരിയാസ് ഗ്രേലിങ്ങിനെ ക്രിസ്റ്റിനായുടെ അഭ്യര്‍ഥന മാനിച്ച് എബ്രഹാമിന്റെ കേസു വാദിക്കാന്‍ എബ്രഹാം ഡി ലൂര്‍ എന്ന ജഡ്ജി ഏര്‍പ്പാടാക്കി കൊടുക്കുക. എന്നാല്‍ ഒന്നും പോരാതെ വരുന്നത് എബ്രഹാമിനെ ഒരു ആദിരൂപത്തിന്റെ വിധിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു: മെല്‍വില്ലിന്റെ ബില്ലി (Billy Budd), അരുന്ധതി റോയിയുടെ വെളുത്ത (The God of Small Things),  ഹാര്‍പര്‍ ലീയുടെ ടിം (To Kill a Mockingbird) തുടങ്ങി ഈ ബലിയാടു ജന്മത്തിന് സാഹിത്യത്തില്‍ കൂടെപ്പിറപ്പുകള്‍ ഏറെയുണ്ട്. എങ്കിലും അവരില്‍ നിന്നു വ്യത്യസ്തമായിതന്റെ അന്ത്യം നിശബ്ദം സഹിക്കുന്ന കൂട്ടത്തിലല്ല എബ്രഹാം. പിറക്കാനിരിക്കുന്ന തന്റെ മകന്‍ ഒരര്‍ത്ഥത്തില്‍ തന്റെ പ്രതികാര ചിഹ്നമായിരിക്കും എന്നാണ് അവന്‍ ചിന്തിക്കുന്നത്:

“അത് മറ്റൊരു കറുത്ത തന്തയില്ലാ കുഞ്ഞായിരിക്കും. ബോയറുകള്‍ക്ക് എന്റെ ഉപഹാരം.”

ശുഭാപ്തിയുടെ അന്ത്യം എന്ന ദുരന്തമാണ് ഒരു വേള ക്രിസ്റ്റിനക്കും നേരിടേണ്ടി വരിക:

“മാരിയസ് ഗ്രേലിംഗ് പറഞ്ഞത് ശരിയാണ്. എനിക്ക് എബ്രഹാമിനെ രക്ഷിക്കാനാകില്ല. അവനെ ബലികൊടുക്കാന്‍ തയ്യാറായെ പറ്റൂ. ഗാന്ധിയാണ് എന്നെയിത് പഠിപ്പിച്ചത്. അദ്ദേഹം കസ്തുര്‍ബായിയെ ബലികൊടുത്തുഅവരെ വന്ധ്യയും അശക്തയുമാക്കി. അദ്ദേഹം തന്റെ രേതസ്സ് മറ്റെവിടെയോ കൊണ്ടുപോയിഎന്നിട്ട് സത്യാഗ്രഹത്തിന്റെ പിതാവായി, തീവ്രനിസ്സഹകരണ പോരാളികളുടെ.”

നോവലിനെ വര്‍ണ്ണവിവേചന കാലത്തിന്റെ ഒരു ദുരന്തകഥ എന്നതില്‍ നിന്ന് യൂറിപ്പീഡിയന്‍ മാനങ്ങള്‍ ഉള്ള ഒന്നാക്കി മാറ്റാന്‍ ഫുഗാര്‍ദ് ശ്രമിക്കുന്നുണ്ടെന്നും അത് ക്രിസ്റ്റിനയുടെ പ്രഥമവ്യക്തിക (first-person) ആഖ്യാനത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട് എന്നും ജോര്‍ജ്ജ് കേന്‍സ് നിരീക്ഷിക്കുന്നു (ibid). ബോയര്‍ പൗരന്മാരില്‍ ഓരോരുത്തരുടെതായി സുദീര്‍ഘമായ ചരിത്രാവിഷ്കാരങ്ങള്‍ പോലുള്ള ഭാഗങ്ങളിലൂടെ യഥാതഥമായ അവതരണത്തില്‍ ഇടയ്ക്കിടെ ഇടപെടുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. വര്‍ണ്ണവിവേചനത്തിലൂന്നിയ കൊളോണിയല്‍ സാഹചര്യത്തിന്റെ കെട്ടുപാടുകള്‍, ലളിതമായ ജ്ഞാനോദയ യുക്തികളോടുള്ള വിമുഖത, വെള്ളക്കാരായ വിമോചകരുടെ സംസ്കാരവും രീതികളും ആശയങ്ങളും അംഗീകരിക്കുന്നതില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ സ്വയം പ്രകടിപ്പിക്കുന്ന എതിര്‍പ്പ്പീഡിതരുടെയും വിമോചകരുടെയും സങ്കീര്‍ണ്ണമായ ലൈംഗിക ബന്ധങ്ങളുടെ അന്തര്‍ധാരകള്‍തുടങ്ങിയ സൂക്ഷ്മപാഠങ്ങള്‍ കൂടി നിരീക്ഷിക്കുന്നതിലൂടെയാണ് ഈ വലിയ മാനങ്ങളിലേക്ക് നോവല്‍ വികസിക്കുന്നത്. ഒരു വശത്ത്‌ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ തീര്‍ത്തും വിസ്മൃതമായിരുന്നില്ലാത്തതും മറുവശത്ത്‌ വര്‍ണ്ണവിവേചനം അതിശക്തവുമായിരുന്ന ഇരുപതുകളുടെ സംഘര്‍ഷങ്ങള്‍ വിശാല വീക്ഷണവും പുരോഗമന നിലപാടുകളുമുള്ള ഒറ്റപ്പെട്ട ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഏകപക്ഷീയത ഇത്തരം ആഖ്യാനങ്ങളിലൂടെയാണ് നോവലിസ്റ്റ് മറി കടക്കുന്നത്. 

 References:

 George Kearns, Revolutionary Women and Others, The Hudson Review Vol.39, No.1 (Spring, 1986) pp. 121-134

(‘ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : വോള്യം 2, പേജ് : 35-44

ലോഗോസ് ബുക്സ്,) To purchase, contact ph.no:  8086126024

read more:

ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തി – ഒരാമുഖം

https://alittlesomethings.blogspot.com/2024/09/1.html

Ways of Dying by Mda Zakes

https://alittlesomethings.blogspot.com/2017/08/blog-post_13.html

Welcome to Our Hillbrow by Phaswane Mpe

https://alittlesomethings.blogspot.com/2024/08/welcome-to-our-hillbrow-by-phaswane-mpe.html

The Cry of Winnie Mandela (2003), Njabulo Ndebele (South Africa)

https://alittlesomethings.blogspot.com/2024/08/the-cry-of-winnie-mandela-2003-njabulo.html

No comments:

Post a Comment