Featured Post

Friday, November 1, 2024

The Enlightenment of the Greengage Tree by Shokoofeh Azar

 

നിണഭൂമിയിലെ ബോധിശിഖരം



ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ഏഴു വര്‍ഷം മുമ്പ്1972ല്‍ ജനിച്ച ഷൊകൂഫെ അസര്‍ തന്റെ കുട്ടിക്കാലം ചെലവഴിച്ചതും ഒരു സ്വതന്ത്ര എഴുത്തുകാരിയെന്ന നിലയില്‍ തുടക്കം കുറിച്ചതും ജന്മ ദേശത്തു തന്നെയെങ്കിലും കയ്പ്പേറിയ അനുഭവങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. അറിയപ്പെടുന്ന ഇറാനിയന്‍ കവിയും എഴുത്തുകാരനും ബുദ്ധിജീവിയുമായിരുന്ന പിതാവിന്റെ സ്വാധീനത്തില്‍ സാഹിത്യാഭിരുചി വളര്‍ത്തിയെടുത്ത ഷൊകൂഫെ സ്കൂളിലും കോളേജിലും പഠിച്ചതും സാഹിത്യമായിരുന്നു. തുടര്‍ന്ന് സ്വതന്ത്ര ജേണലിസമെന്നത് ഏറെ അപായകരമായ സാഹചര്യങ്ങളില്‍ ഒരു വ്യാഴവട്ടക്കാലത്തിലേറെ പ്രസ്തുത രംഗത്തു പ്രവര്‍ത്തിച്ച യുവ എഴുത്തുകാരിക്ക് മൂന്നു തവണ ജയില്‍ വാസം അനുഭവിക്കേണ്ടി വന്നതിന്റെയും പാസ്പ്പോര്‍ട്ട് കണ്ടുകെട്ടപ്പെട്ട സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ അപകടകരമായ ബോട്ടുയാത്രയിലൂടെ ആസ്ട്രേലിയയില്‍ അഭയം തേടേണ്ടി വന്നതിന്റെയും രാഷ്ട്രീയ അഭയാര്‍ഥി പരിഗണനക്കായി നടത്തേണ്ടി വന്ന ആറു മാസം നീണ്ട കഠിന ശ്രമങ്ങളുടെ കാലത്ത് പെര്‍ത്തിലെ ഡിറ്റെന്‍ഷന്‍ ക്യാമ്പില്‍ കഴിയേണ്ടി വന്നതിന്റെയും പുരോഭാഗമുണ്ട്. ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലം കൂടി തന്റെ പ്രഥമ നോവലായ  The Enlightenment of the Greenage Tree എന്ന കൃതിക്കുവേണ്ടി എഴുത്തുകാരി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. പുസ്തകത്തിന്റെ സമര്‍പ്പണത്തില്‍, സാഹിത്യലോകത്തു പറക്കാന്‍ ചിറകുകള്‍ നല്‍കിയ മാതാപിതാക്കളോടൊപ്പംതന്റെ ജന്മദേശത്തു സാധ്യമല്ലാത്ത സ്വതന്ത്ര സാഹിത്യ പ്രവര്‍ത്തനത്തിനു അവസരമൊരുക്കിയ ആസ്ത്രേലിയയെന്ന ജനാധിപത്യ രാജ്യത്തിനും അവര്‍ തുറന്ന നന്ദി പറയുന്നു. മാന്‍ബുക്കര്‍ പുരസ്കാര (2020) പരിഗണനക്ക് പുസ്തകം തെരഞ്ഞെടുക്കുമ്പോള്‍, സ്വദേശത്തു പീഡിതരാവുമ്പോഴും കീഴടങ്ങാന്‍ കൂട്ടാക്കാതെ പൊരുതി മുന്നേറുന്നവരുടെ ആഖ്യാനമായി നോവല്‍ മാറുന്നതിലെ സാര്‍വ്വജനീനത ടമാര ലോവ് എടുത്തുപറയുകയുണ്ടായി (backstoryjournal.com.au). ഏതൊരു വിപ്ലവത്തെയും തൊട്ടു തുടര്‍ന്നുണ്ടാകുന്ന കാലം അതേ വിപ്ലവത്തെ സാധ്യമാക്കുകയും അതേ സമയം ഒരു തരം സര്‍വ്വാധിപത്യ/ ഏകാധിപത്യ ക്രമത്തെയും അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന സ്വന്തം പക്ഷക്കാരെ തന്നെ ഉരുക്കുമുഷ്ടിയില്‍ അടിച്ചമര്‍ത്തുന്നതില്‍ വ്യാപൃതമായിരിക്കുമെന്നും ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നും റിച്ചാര്‍ഡ് മാര്‍ക്കസ് തന്റെ പുസ്തക നിരൂപണത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അധ്യപകരും ബുദ്ധിജീവികളും കലാകാരന്മാരും പാര്‍ട്ടി വിരുദ്ധര്‍ എന്നു വിദൂരമായി സന്ദേഹിക്കപ്പെട്ടവര്‍ പോലും വേട്ടയാടപ്പെടുകയും പുരാതന പേര്‍ഷ്യന്‍ ഗ്രന്ഥങ്ങള്‍ പോലും മതവിരുദ്ധതയുടെ പേരില്‍ നശിപ്പിക്കപ്പെടുകയും ചെയ്ത കെട്ട കാലത്തെ ഫിക് ഷനില്‍ നിബന്ധിക്കുകയെന്ന ദുസ്സാധ്യമായ കാര്യമാണ് ഒരു കുടുംബത്തിന്റെ വിധിയില്‍ മിക്കവാറും കേന്ദ്രീകരിക്കുകയെന്ന ആഖ്യാന തന്ത്രത്തിലൂടെ ഷൊകൂഫെ അസര്‍ സാധിക്കുന്നത് എന്ന് നിരൂപകന്‍ കൂട്ടിച്ചേര്‍ക്കുന്നു *(2).

ഇറാനിയന്‍ വിപ്ലവവും ഇറാഖുമായുള്ള ദീര്‍ഘ യുദ്ധവും ചേര്‍ന്ന് സൃഷ്ടിച്ച ദുരനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഇറാനിയന്‍ സാമാന്യ ജീവിതത്തിന്റെ ദുരന്തങ്ങളെ ആവിഷ്കരിക്കാന്‍ നോവലിസ്റ്റിന്റെ സ്വന്തം കുടുംബ പശ്ചാത്തലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു മധ്യവര്‍ഗ്ഗ കുടുംബത്തെയാണ് പുസ്തകം കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്നത്. കുടുംബത്തിലെ മൂത്ത മകന്‍ സൊഹ് രാബ് രാജ്യദ്രോഹം ആരോപിക്കപ്പെട്ടു തടവിലാക്കപ്പെടുകയും കൊടും പീഢനങ്ങള്‍ക്കൊടുവില്‍ വിചാരണ കൂടാതെ തൂക്കിലേറ്റപ്പെടുകയും ചെയ്യുമ്പോള്‍, ആഖ്യാതാവായ പതിമൂന്നുകാരി ബഹാര്‍ വിപ്ലവ സൈനികര്‍ (Revolutionary Guards) ഡാഡിയുടെ ലൈബ്രറി ചുട്ടെരിക്കുമ്പോള്‍ എല്ലാത്തിനും സാക്ഷിയായി തീവെപ്പില്‍ കൊല്ലപ്പെട്ടവളാണ്. അവളാണ് ജീവിതത്തിന്റെയും മൃതിയുടെയും ഉച്ചനീചത്വങ്ങളില്ലാത്ത മൃതാത്മാവിന്റെ സര്‍വ്വജ്ഞവീക്ഷണത്തില്‍സഹോദരന്റെ നിരര്‍ത്ഥക രക്തസാക്ഷിത്തത്തിന്റെ കഥയോടൊപ്പം ആകാശത്തോളമുയര്‍ന്ന ഗ്രീനേജ് മരത്തിന്റെ ഉത്തുംഗ ശൃംഖത്തില്‍ മൂന്നു രാവും മൂന്നു പകലും ധ്യാനനിമഗ്നയായി ബോധോദയം സിദ്ധിച്ച മമ്മ റോസയുടെ തിരോധാനത്തിന്റെ, മത്സ്യകന്യകയായിത്തീരുന്ന സഹോദരി ബീറ്റ ആള്‍ക്കൂട്ട ആക്രമത്തില്‍ കൊല്ലപ്പെടുന്നതിന്റെ, മമ്മയുടെയും ഡാഡി ഹുഷാങ്ങിന്റെയും ഏറെ ദീര്‍ഘമായഇഞ്ചിഞ്ചായ സമാധിയുടെ കഥകള്‍ പറയുക. പരേതാത്മാക്കാളും ജീവിച്ചിരിക്കുന്നവരും തിരിച്ചറിയാനാവാത്ത വിധം ഇടകലരുന്ന നോവല്‍ ഭൂമികവിപ്ലവാനന്തര കുരുതികളുടെ പശ്ചാത്തലത്തില്‍ അയ്യായിരത്തിലേറെ യുവാക്കള്‍ സാങ്കല്‍പ്പിക മത നിന്ദയുടെ കുറ്റം ചാര്‍ത്തി കൂട്ടക്കുഴിമാടങ്ങളില്‍ ഒടുക്കപ്പെട്ട, അവര്‍ക്കെന്തു സംഭവിച്ചു എന്നുപോലുമറിയാതെ ഒരു ദിനവും സ്വപ്നത്തിന്റെ വാതിലില്‍ അവര്‍ വന്നു മുട്ടുന്നതിനു കാതോര്‍ത്ത ദേശത്തിന്റെ രൂപകം തന്നെയാണ്. ഷായുടെ പാശ്ചാത്യഅമേരിക്കന്‍ മോഡല്‍ ആധുനികതയെ പ്രതിനിധാനം ചെയ്യുന്നതും അതുവഴി ഇസ്ലാമിക വിരുദ്ധവുമായി കണക്കാക്കപ്പെട്ട പുസ്തകങ്ങള്‍ ചുട്ടെരിക്കുകയും കലാ, സംഗീത, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാക്കുകയും ചെയ്ത കാലത്ത് സദാചാര പോലീസും രഹസ്യാന്വേഷണ വകുപ്പും വേട്ടയാടിയഇങ്ങിനി തിരിച്ച വരാത്ത ഉറ്റവരെ കുറിച്ചുള്ള ദുഃഖം കൊണ്ട് ഭ്രാന്തു പിടിച്ചു പോകുന്ന മനുഷ്യരുടെ ആവിഷ്കാരങ്ങളില്‍ ജനിമൃതികളുടെ അതിര്‍വരമ്പുകള്‍ അപ്രസക്തമാകുന്നതു സ്വാഭാവികമാണ് എന്ന് വരാം.

മാജിക്കല്‍ റിയലിസം/ പേര്‍ഷ്യന്‍ കഥാഖ്യാനം

“ബീറ്റ പറയുന്നു1988 ആഗസ്റ്റ്‌ എട്ടിന് വൈകീട്ട് കൃത്യം 2.35 ന്ഗ്രാമത്തിലെ ആകെയുള്ള 53 വീടുകളെയും കാണാനാകും വിധംതോട്ടത്തിലെ ഏറ്റവും കിളരം കൂടിയ പച്ച പ്ലം മരത്തിന്റെ മുകളില്‍ വെച്ച്, സായാഹ്ന മയക്കത്തില്‍ നിന്നു തോട്ടത്തെ ഉണര്‍ത്തിയ ചട്ടികളും കലങ്ങളും മോറുന്ന ശബ്ദത്തിനിടയില്‍മമ്മക്ക് ബോധോദയം സംഭവിച്ചു. അതേ നിമിഷത്തില്‍ തന്നെ കൈകള്‍ പിറകില്‍ ബന്ധിച്ചും കണ്ണുകെട്ടിയും സൊഹ് രാബ് തൂക്കിക്കൊല്ലപ്പെട്ടു- വിചാരണ കൂടാതെ അയാള്‍ തൂക്കിലേറ്റപ്പെട്ടുപിറ്റേന്നു പ്രഭാതത്തില്‍ടെഹ്‌റാനു തെക്കു മരുഭൂമിയില്‍ കുഴിച്ച നീളന്‍ കിടങ്ങില്‍ വേറെയും നൂറു കണക്കിനു രാഷ്ട്രീയത്തടവുകാരോടൊപ്പം കൂട്ടമായി അടക്കപ്പെടുമെന്നതറിയാതെ, വര്‍ഷങ്ങള്‍ക്കുശേഷം എപ്പോഴെങ്കിലും അന്വേഷിച്ചെത്തിയേക്കാവുന്ന ഒരു ബന്ധുവിന് ‘ലാ ഇലാഹ ഇല്ലല്ലാ’ എന്ന മന്ത്രത്തോടെ തലക്കല്‍ ഒരു കല്ലു നാട്ടാന്‍ പാകത്തില്‍ തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കാന്‍ ഒരടയാളമോ സൂചനയോ വെക്കാതെ.”

മിത്തും ചരിത്രവും അതിഭൌതികവും ഉന്മാദത്തിന്റെയും എകാധിപത്യത്തിന്റെയും  വിചിത്ര സ്ഥലികളില്‍ കൂടിക്കലരുന്ന ഈ തുടക്കം നോവലില്‍ പ്രകടമായ ആഖ്യാന ചാതുരിയുടെ ഘടകങ്ങളെ സമന്വയിപ്പിക്കുന്നു. എന്നാല്‍ മാജിക്കല്‍ റിയലിസമെന്ന ഉത്തരാധുനിക വിമര്‍ശക പക്ഷപാതിത്തത്തിലേറെ ക്ലാസിക്കല്‍ പേര്‍ഷ്യന്‍ ആഖ്യാന പാരമ്പര്യത്തിലാണ് നോവലിലെ സമൃദ്ധമായ ഭൌതിക-അതിഭൌതിക സങ്കരത്തെ ചേര്‍ത്തു നിര്‍ത്താനാകുക. രണ്ടര സഹസ്രാബ്ധങ്ങളുടെയെങ്കിലും ദീപ്തമായ പാരമ്പര്യമുണ്ട് പേര്‍ഷ്യന്‍ സാഹിത്യത്തിന്. ഭൗമ/ അഭൌമ ലോകങ്ങളുടെയും പ്രകൃതി/ പ്രത്യതീത പ്രതിഭാസങ്ങളുടെയും സചേതന/ മൃതി ലോകങ്ങളുടെയും സ്വതന്ത്രമായ മേളനവും വിനിമയങ്ങളും അത്ഭുതങ്ങളുടെയും ഫാന്റസിയുടെയും അന്തരീക്ഷവും മിത്തുകളുടെയും പുരാണങ്ങളുടെയും സൊരാസ്ട്രിയന്‍ പാരമ്പര്യത്തിലെ നാടോടിക്കഥകളുടെയും അതീത പ്രപഞ്ചങ്ങളായി പേര്‍ഷ്യന്‍ കഥാഖ്യാന പാരമ്പര്യത്തില്‍ നിലയുറപ്പിക്കുന്നു. ചരിത്രവും യക്ഷിക്കഥകളും സ്വപ്ന സമാനമായി ഇടകലരുന്ന ആഖ്യാന രീതിദുരന്തപൂര്‍ണ്ണമായ മനുഷ്യാനുഭവങ്ങളെ ഭാവനയുടെ സാന്ദ്ര തലത്തില്‍ വിമോചിപ്പിക്കുന്ന ഷെഹ്റെസാദിയന്‍ അതിജീവനമായി മാറുന്നു. ഇസ്ലാമിക പൂര്‍വ്വ പേര്‍ഷ്യന്‍ സാഹിത്യ സാംസ്കാരിക ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടങ്ങളായിരുന്ന അഖമെനിദ് (Achaemenid Empire - 550–330 BC) കാലം മുതല്‍ സസാനിദ് (Sassanid Empire - 224 to 651 AD) കാലം വരെ ലക്ഷണമൊത്ത പൌരസ്ത്യ ഏകാധിപത്യ സാമ്രാജ്യങ്ങളായി വികസിച്ച പേര്‍ഷ്യയില്‍ ‘ചുരുക്കം ചിലരില്‍ മാത്രമായിരുന്ന അളവറ്റ ധനം സാഷ്ടാംഗം വീണുകിടന്ന സ്വദേശികളായ ജനസഞ്ചയത്തിന്റെ മുതകില്‍ അത്യാകര്‍ഷകമായ ഒരു ഭൌതിക സംസ്കാരം സൃഷ്ടിച്ചു’ എന്നു നിരീക്ഷിക്കപ്പെടുന്നു (‘Persian Literature’- A.J. Arberry- The Legacy of Persia- Oxford -1953 Page: 200). ഏഴാംനൂറ്റാണ്ടിലെ ഇസ്ലാമിക അധിനിവേശത്തിനു ശേഷം പേര്‍ഷ്യന്‍ സാഹിത്യ ചരിത്രത്തില്‍ വന്‍ കുതിപ്പുണ്ടായെങ്കിലും പാഗന്‍ബിംബാരാധനാധിഷ്ടിതം എന്നീ നിലകളില്‍ അഖാമെനിദ്സസാനിദ് നീക്കിവെപ്പുകളുടെ നശീകരണത്തിനും അപചയത്തിനും അത് വഴിയൊരുക്കി. പ്രൌഡമായ ഇതിഹാസ പാരമ്പര്യവും വിശ്വാസാധിഷ്ടിത കാര്‍ക്കശ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളായി ഈ സ്വാധീനങ്ങള്‍ ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തില്‍ അനുഭവപ്പെടുന്നു.

മൂന്നു രാവും മൂന്നു പകലും വൃക്ഷ ശിഖരത്തില്‍ ‘ആദ്യമായിക്കാണുന്ന ജീവിതത്തിലേക്ക് നോക്കി’ വെയിലും മഞ്ഞുമേറ്റു ആരെയും ശ്രദ്ധിക്കാതെ ഒരേയിരിപ്പ് തുടര്‍ന്ന ശേഷം പിറ്റേന്ന് പ്രഭാതത്തില്‍ ആകെ അന്ധാളിച്ച ഭാവത്തോടെ, നാല്‍പ്പത്തിനാലാം വയസ്സില്‍ പൊടുന്നനെ വയസ്സായി നരച്ച മട്ടില്‍ മമ്മ വാതില്‍ക്കലെത്തുമ്പോള്‍ ബീറ്റ അവരെ തിരിച്ചറിയുന്നതെയില്ല.

“ജീവിതം അവള്‍ കരുതിയത്‌ ഒന്നുമായിരുന്നില്ല. ജീവിതമെന്നത്‌ അവളും മറ്റുള്ളവരും ധൂര്‍ത്തമായി കൊന്നുകൊണ്ടിരുന്നതെന്തോ അതായിരുന്നു – ഈ നിമിഷം മാത്രം. തന്റെ ഗര്‍ഭത്തില്‍ ഭൂതകാലത്തിന്റെയും ഭാവിയുടെയും വിത്തുകള്‍ പേറിയ ആ നിമിഷം; ഒരാളുടെ കൈപ്പത്തിയിലെ രേഖകള്‍ പോലെഒരു മരത്തിലെ ഇലയിലേത് പോലെഅല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് ഹുഷാങ്ങിന്റെ കണ്ണിലേതു പോലെ.”

ഉന്മാദത്തിന്റെ കയങ്ങളിലേക്ക് വീണുപോവുകയും മൗനത്തില്‍ സ്വയമാടക്കി അലഞ്ഞുതിരിയുകയും കാണാതാവുകയും ചെയ്യുന്ന മമ്മയുടെ അപചയം ദേശത്തിന്റെ ദുരന്തത്തിന്റെ പ്രതീകമായി നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌ സമാനമായ മറ്റൊരു ദേശ കഥയില്‍സിയറാ ലിയോണിന്റെ ദുരന്ത പ്രതീകമായി അമിനാറ്റ ഫോര്‍ന കണ്ടെടുക്കുന്ന ആഗ്നസിനെ (ദി മെമ്മറി ഓഫ് ലൌ) ഓര്‍മ്മിപ്പിക്കുന്നുണ്ട്. പി. എച്ച്. ഡി ബിരുദധാരിയായയിട്ടും രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ടു ടാക്സി ഡ്രൈവര്‍ ആയി ജീവിക്കേണ്ടി വരുന്ന ഷഹരിയാര്‍ അമ്മാവന്‍; ബഹാറിന്റെയും കുടുംബത്തിന്റെയും കണ്ണുകള്‍ക്ക്‌ മുന്നില്‍ ആറു മക്കളോടൊപ്പം വന മധ്യത്തിലെ കുളത്തില്‍ അപ്രത്യക്ഷയാകുന്ന നാല്‍പ്പതുകാരിയായ ടുരാന്‍ അമ്മായി; പ്രതിശ്രുതവരന്‍ അമേരിക്കയിലേക്കു കടന്നതിനെ തുടര്‍ന്ന് മറ്റൊരു ‘മൂന്നു പകല്‍മൂന്നു രാത്രി’ ആവര്‍ത്തിയില്‍ ഉറങ്ങിപ്പോകുന്ന, പിന്നീട് ഒരു മാസവും അതിനു ശേഷം ആറു മാസവും പതിനാറു ദിവസവും അതാവര്‍ത്തിക്കുന്ന ടുരാന്‍ അമ്മായിയുടെ കസിന്‍, നോവലിസ്റ്റിന്റെ അതേ പേരുകാരി ഷോകൂഫെ, തുടങ്ങി വിചിത്ര ദുരന്ത വിധി പേറുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ നോവലിലുണ്ട്. മിന്നാമിന്നികളോടും നിശ്ശബ്ദതയോടും അഭിനിവേശമുള്ളപില്‍ക്കാലം മകന്റെയും മകളുടെയും ദുരന്തങ്ങള്‍ക്കു ശേഷം ഉന്മാദം പിടിമുറുക്കുന്നതോടെ ഉയരങ്ങളോടും അഭിനിവേശം വളര്‍ത്തുന്ന മമ്മ; ബാലെ നര്‍ത്തകിയാവാന്‍ മോഹിച്ചു മത്സ്യകന്യകയായിത്തീരുന്ന ബീറ്റ; ജേണലിസ്റ്റ് ആവാന്‍ മോഹിച്ച് വിചാരണകൂടാതെ ശിക്ഷാവിധി നടപ്പിലാക്കപ്പെടുന്ന സൊഹ് രാബ് എന്നിവര്‍ അതില്‍ മുഖ്യമാണ്.

നോവലിലെങ്ങും ഇടകലരുന്ന ഭൌതിക, അതിഭൌതിക പ്രമേയങ്ങളില്‍, പേര്‍ഷ്യന്‍ പശ്ചാത്തലത്തില്‍ അനിവാര്യമായ തികഞ്ഞ മിസ്റ്റിസിസത്തിന്റെ ആവിഷ്കാരങ്ങളും കടന്നു വരുന്നുണ്ട്. ‘എന്തിനെയും ധൈഷണികമാക്കുന്ന’ പ്രകൃതമുള്ള ഇളയച്ചന്‍ ഖൊസ്രോബഹാറിന്റെ പ്രിയപ്പെട്ട ബന്ധുവാണ്.

“അദ്ദേഹം മൊഹമ്മദ്‌ റേസാ ഷായുടെ കാലത്ത് ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞുഖൊമേനിയുടെ കാലത്ത് രണ്ടു വര്‍ഷവുംവിവാഹിതന്‍വിവാഹ മോചിതന്‍. ഇന്ത്യന്‍, ഏഷ്യന്‍ മിസ്റ്റിസിസത്തിന്റെ 79 വോല്യങ്ങളും സംസ്കൃതവും പഠിക്കാന്‍ വീട്ടില്‍ സ്വയം വരിച്ച പ്രവാസത്തില്‍ മൂന്നു വര്‍ഷം ചെലവഴിച്ചു. വേദങ്ങള്‍ പാരായണം ചെയ്തുകൊണ്ട് മൂന്നു പകലും മൂന്നു രാവും ഏതോ തിബറ്റന്‍ സെമിത്തേരിയിലെ ഒരൊഴിഞ്ഞ കുഴിമാടത്തില്‍ ചെലവഴിച്ച ശേഷം ഓഷോയുടെ ധ്യാനം ശീലിക്കവേ അദ്ദേഹം ഭൂമിക്കു മുകളില്‍ ഒരു മീറ്റര്‍ പൊങ്ങിക്കിടന്നു; ഒരു ഷാമാന്‍ പറഞ്ഞതനുസരിച്ച് ഒരു മാസക്കാലം ഒരു സൈബീരിയന്‍ തടാക മധ്യേ മരവഞ്ചിയില്‍ ചെലവഴിച്ചു.”

അതിശയോക്തികളെ സ്വാഭാവികവല്‍ക്കരിക്കുന്ന പതിമൂന്നുകാരിയുടെ  പ്രസന്നത ദൃഷ്ടിക്കപ്പുറം കത്തുന്ന ചരിത്രകാലത്തും അമൂര്‍ത്തതകളില്‍ വിഹരിക്കുന്ന ‘എക്സ്ട്രീം മിസ്റ്റിസിസ’ത്തിന്റെ അസംബന്ധത്തെ തീക്ഷ്ണ വിചാരണ ചെയ്യാന്‍ നോവലിസ്റ്റ് മറ്റുവഴി കണ്ടെത്തുന്നുണ്ട്. ഹുഷാങ്ങ് തന്റെ അനുജനെ ചോദ്യം ചെയ്യുന്നുണ്ട്:

“എന്റെ സൊഹ് റാബ് തൂക്കിലേറ്റപ്പെട്ടപ്പോള്‍, എന്റെ മകളെ അവര്‍ ചുട്ടെരിച്ചപ്പോള്‍എന്റെ ഭാര്യക്ക്‌ മന:ചിത്തത നഷ്ടപ്പെടുകയും അവള്‍ ഓടിപ്പോവുകയും ചെയ്തപ്പോള്‍നിന്റെ മിസ്റ്റിക്കല്‍ ചാണകം കൊണ്ട് എന്ത് പ്രയോജനമുണ്ടായിആ നിരപരാധരായ രാഷ്ട്രീയത്തടവുകാര്‍ മുഴുവന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ആ ചെറുപ്പക്കാര്‍ മുഴുവന്‍ ഒരു മിഥ്യാഭ്രമ യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ആ അവകാശങ്ങളെല്ലാം തട്ടിയെടുക്കപ്പെട്ടപ്പോള്‍ഈ മിസ്റ്റിസിസം കളി നിനക്കെന്തു പ്രയോജനം ചെയ്തു?

 മിസ്റ്റിസിസവും പേര്‍ഷ്യന്‍ കഥാഖ്യാന പാരമ്പര്യവും തമ്മിലുള്ള ബന്ധം പുസ്തകത്തിന്റെ തലക്കെട്ടിന്റെയും പ്രഭവമാണെങ്കിലും ഉള്ളടക്കത്തിലെ പ്രകൃത്യതീത ഘടകങ്ങള്‍ക്കപ്പുറം ശനിദശയും മൃതിയുമാണ് അതിന്റെ അനിവാര്യമായ ബാക്കിപത്രമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും സംഗതമാണ് (M.A.Orthofer: eclectica.org).

മൃതിക്കപ്പുറം നിന്ന് നടത്തപ്പെടുന്ന ആവിഷ്കാരങ്ങള്‍ ഒട്ടേറെ സാഹിത്യകൃതികള്‍ ഉപയോഗിച്ചിട്ടുള്ള ആഖ്യാന രീതിയാണെങ്കിലും ബഹാറിന്റെ പാത്ര സൃഷ്ടിയോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്നത്‌ ക്രിസ് അബാനിയുടെ ‘സോംഗ് ഫോര്‍ നൈറ്റ്’ എന്ന നോവലിലെ മൈന്‍ പൊട്ടിത്തെറിച്ചു മരിച്ച ഗുഡ് ലക്കിന്റെ കഥാപാത്രമാണ്. താനറിയാതെ മരിച്ചുപോകുന്നവരുടെ ആത്മാക്കള്‍ ഭൂമി വിട്ടുപോകാതെ പകച്ചു ചുറ്റും നില്‍ക്കുമെന്ന ആഫ്രിക്കന്‍ ധാരണയെ വിചിത്ര സൌന്ദര്യമിയന്ന ഒരാഖ്യാനത്തിന് പാകപ്പെടുത്തുകയാണ് അബാനി. ഷോകൂഫെയുടെ നോവലില്‍ഡാഡിയുടെ ലൈബ്രറി ചുട്ടെരിക്കപ്പെടുകയും തന്റെ മരണം സംഭവിക്കുകയും ചെയ്തത് ഇസ്ലാമിക വിപ്ലവം അവസാനിക്കുന്നതിനു രണ്ടു ദിവസം മുമ്പ്, 1977 ആഗസ്റ്റ്‌ ഒമ്പതിനായിരുന്നു എന്ന് ബഹാര്‍ വിവരിക്കുന്നുണ്ട്. ചരിത്ര നിബദ്ധമായ ഈ വസ്തുതയെ തൊട്ടടുത്ത നിമിഷം അവള്‍ സ്വതസിദ്ധമായ രീതിയില്‍ പ്രശ്നവല്‍ക്കരിക്കുന്നു.

“മരണത്തെ സംബന്ധിക്കുന്ന കുറെയേറെ നല്ല കാര്യങ്ങളുണ്ട്. നിനക്ക് പെട്ടെന്ന് ഭാരമില്ലാതാവും, സ്വതന്ത്രയാവും, മരണത്തെയോ രോഗത്തെയോ വിധികല്‍പ്പനയെയോ മതത്തെയോ ഭയമില്ലാതാവും, മറ്റുള്ളവരുടെ ജീവിതത്തെ അനുകരിച്ചു വളരുകയെന്ന വിധിയുടെ ബാധ്യതയില്ലാതാകും.

 ബഹാറിന്റെ ഈ നിരീക്ഷണം, പുസ്തകത്തിലെ ഒരു ‘പ്രശ്ന’ത്തെ കൂടി പരിഹരിക്കുന്നുണ്ട്. ആഖ്യാതാവിന്റെ പ്രായം സംബന്ധിച്ച അനിശ്ചിതത്വം അക്കാര്യത്തില്‍ മരണം കാലത്തെ നിശ്ചലമാക്കുന്നു എന്നതോടെ തീര്‍ന്നുകിട്ടും. ഇടത്തെ സംബന്ധിച്ചാകട്ടെ“എനിക്ക് എവിടെയെങ്കിലും എത്തണമെന്നുണ്ടെങ്കില്‍ ഞാന്‍ അവിടെയാണ്” എന്നും മരണത്തെ നോക്കിക്കാണുകയും “ഞാന്‍ കുടുംബത്തില്‍ ഒരു നിഗൂഡ ശ്രുതി ആയിത്തീര്‍ന്നു” എന്ന് തന്റെ സാന്നിധ്യത്തെ നിര്‍വ്വചിക്കുകയും ചെയ്യുന്ന ബഹാറിന് പക്ഷെമരണം എന്ന ആശയത്തോടുള്ള ശൃംഗാരം പോകെപ്പോകെ മാറിക്കിട്ടും: “മരണം എന്തൊക്കെയോ ചിലതിന്റെ അവസാനം കുറിക്കുന്നതേ ഉള്ളൂവെന്ന എന്റെ ചിന്ത തെറ്റായിരുന്നു. അല്ല! മരണം എല്ലാത്തിന്റെയും അവസാനമാണ്” എന്നും “മരണത്തിന്റെ ആദ്യ മണിക്കൂറുകള്‍ ഏറ്റവും മോശമാണ്; നീ മരിച്ചിരിക്കുന്നുവെന്നു നീ മനസ്സിലാക്കിത്തുടങ്ങിയിട്ടില്ലാത്ത മണിക്കൂറുകള്‍ഇനി മനസ്സിലാക്കിയാലോനിനക്കതു വിശ്വസിക്കാന്‍ താല്പര്യവുമില്ല” എന്നും അവള്‍ മൃതിയിലും തീരാത്ത നിസ്സഹായതകളെ ആവിഷ്കരിക്കുന്നു.

“മരണത്തില്‍, അതിന്റെ യാതനകളില്‍ നിന്നുള്ള മോചനമാര്‍ഗ്ഗമായി  ആത്മഹത്യയെന്ന തെരഞ്ഞെടുപ്പില്ലെന്നത് ശരിയല്ല. മരണത്തിന്റെ സത്യമായ നിര്‍വ്വചനം നിദാന്ത മടുപ്പ് എന്നതാണ്.”

“ഞങ്ങള്‍ മരിച്ചവര്‍ ജീവിതത്തിന്റെ ദുഃഖഭരിതമായ വശമാണ്, ജീവിച്ചിരിക്കുന്നവരാവട്ടെമരണത്തിന്റെ സന്തോഷകരമായ വശവും.”

നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന എണ്ണമറ്റ മരണങ്ങളില്‍ അതിവിചിത്രവും ഏറ്റവും ജുഗുപ്സാവഹവുമായതെന്നു പറയാവുന്നത് സാക്ഷാല്‍ ആയതുല്ലാ ഖൊമേനിയുടെതാണ് എന്നതില്‍ ഇത്തിരി കറുത്ത ഹാസ്യം കലര്‍ന്ന ലോക നീതിയുടെ ഐറണി (cosmic irony) കണ്ടെത്താം. ജംറാന്‍ തെരുവിലെ കൊട്ടാരത്തില്‍ ഒരു സാധാരണ വേനല്‍ക്കാല രാവില്‍താന്‍ കൊന്നുകളഞ്ഞ അയ്യായിരത്തിലേറെ യുവാക്കളുടെ പ്രേതങ്ങള്‍ അയാളുടെ ദുസ്വപ്നത്തെ ആവേശിക്കുന്നു. “തങ്ങളുടെ ദുഃഖം തങ്ങളുടെ കൊലയാളിയെ കൊല്ലുന്നതിലൂടെ ശമനം നേടാവുന്നതിനും അപ്പുറമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു” എന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്.

“അയാള്‍ തന്റെ പതിവ് ദുസ്വപ്നം കാണുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ആയിരക്കണക്കിനു കുടുംബാംഗങ്ങള്‍ ആസാദി ചത്വരത്തില്‍ തന്നെ വളഞ്ഞുവെച്ചു, ഒരൊറ്റ തുള്ളി ചോര പോലും മണ്ണില്‍ പതിക്കാത്ത വിധം പ്രാകൃതമായി തന്നെ വസ്ത്രമുരിയുകയും മാന്തിപ്പറിക്കുകയും ചെയ്തു.”

ഭയാക്രാന്തനാകുന്ന വൃദ്ധന്‍ തന്റെ സ്വപ്നാനുഭാവത്തിലെ അതീത കല്‍പ്പനകള്‍ക്ക് ചെവിയോര്‍ക്കുന്നു:

“ഒന്നുകില്‍ നീയിപ്പോള്‍ തന്നെ മരിക്കുകഇല്ലെങ്കില്‍ കണ്ണാടികളുടെ ഒരു കൊട്ടാരം പണിയുകഅതിനുള്ള നിര്‍ദ്ദേശങ്ങള്‍ അല്‍പ്പം അല്‍പ്പമായി  ഓരോ ദിനവും ഞങ്ങള്‍ നല്‍കും. കൊട്ടാരം പൂര്‍ണ്ണമാകുന്ന ദിനം നീ മരിക്കും.”

ഭൂഗര്‍ഭ രക്ഷാ ഗേഹ നിര്‍മ്മാണം ദുരൂഹമായ ഇടപെടലുകളിലേക്കും എഞ്ചിനീയര്‍മാരുടെയും തൊഴിലാളികളുടെയും തിരോധാനങ്ങളിലേക്കും നയിക്കുന്നു. ആദി ഘട്ടത്തില്‍, കോട്ടക്കകത്തെത്തിയാല്‍ കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ കണ്ടെത്താനായേക്കുമെന്ന വിശ്വാസത്തില്‍ സ്ത്രീകള്‍ പോലും പുരുഷ വേഷധാരികളായി സൌജന്യ സേവനത്തിനു തയ്യാറായി വന്ന നിര്‍മ്മാണംപിന്നീട് ആരും കടന്നു ചെല്ലാന്‍ കൂട്ടാക്കാത്ത ഇടമായി മാറുന്നു. കണ്ണാടിയില്‍ കാണുന്ന പത്തുവയസ്സുകാരന്‍ പയ്യന്‍ കിഴവനോട് ചോദിക്കുന്നു: “എന്തുകൊണ്ട്?” ചോദ്യത്തിന്റെ ആവര്‍ത്തനം ഏകാധിപതിയെ തന്റെ ജീവിതത്തിന്റെ ആകത്തുക ബോധ്യപ്പെടുത്തുന്നു:

“ആ ഞൊടിയിട നിമിഷത്തില്‍ അയാള്‍ക്കു മനസ്സിലായിഏകാഭാഷണത്തില്‍ താനൊരു കരുത്തനായ ഭാരണാധികാരിയായിരുന്നെങ്കില്‍സംഭാഷണത്തില്‍ താന്‍ താടിവെച്ച, വിവേകശൂന്യനും മര്‍ക്കട മുഷ്ടിക്കാരനും പൊങ്ങച്ചക്കരനുമായ കൊച്ചു പയ്യനായിരുന്നു എന്ന്. തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ അയാള്‍ ഒരൊറ്റ വാചകം മന്ത്രിച്ചു: “ഏകാഭാഷണത്തിന്റെയും സംഭാഷണത്തിന്റെയും ധൈഷണികവും യുക്തിപരവുമായ നിയമങ്ങള്‍ അടിസ്ഥാനപരമായി വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കാന്‍ 87 വര്‍ഷങ്ങള്‍ എടുത്തു.”

മാസങ്ങള്‍ക്കു ശേഷം“അഴുകിയ ഗന്ധമാണ് അവരെ നയിച്ചത്. എല്ലാ ഏകാധിപതികളും ഒടുവില്‍ പ്രസരിപ്പിക്കുന്ന അതേ ഗന്ധം” എന്നു ഖൊമേനിയുടെ മരണത്തെ കുറിച്ച് നോവലിസ്റ്റ് എഴുതുന്നു.

“എല്ലാ ഏകാധിപതികളെയും പോലെ തന്റെ വിപ്ലവമോ അതിലൂടെ താന്‍ സൃഷ്ടിച്ച ഇസ്ലാമോ എങ്ങനെയാണ് ജനജീവിതത്തെ ബാധിച്ചത് എന്നറിയാതെത്തന്നെ ഖൊമേനി മരിച്ചു.”

ഷായുടെ ഭരണം രാജ്യത്തെ വിദൂരസ്ഥ ദേശങ്ങളില്‍ വിദ്യാഭ്യാസം നല്‍കാന്‍ ആളയച്ചപ്പോള്‍ വിപ്ലവ ഭരണം സൈനിക റിക്രൂട്ട്മെന്റിനു വേണ്ടിയാണ് കുഗ്രാമങ്ങളില്‍ എത്തിയത് എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നു.

ടെഹ്‌റാന്‍ വിട്ടു മാസന്ദരാനിലെ റാസാന്‍ എന്ന കുഗ്രാമാത്തിലേക്ക് പോകാന്‍ തീരുമാനിക്കുന്നതിന് ഡാഡിക്കു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. “.. നമുക്ക് അധികാരവും മുല്ലമാരും തമ്മിലുള്ള പുത്തന്‍ മധുവിധുവായ കൊള്ളക്കാരുടെ പാര്‍ട്ടിയില്‍ ചേരാനാവില്ലഅല്ലെങ്കില്‍ തോന്നുംപടിയുള്ള വിപ്ലവ അനീതികളും പ്രതികാരവും നിശബ്ദരായി കണ്ടുനില്‍ക്കുന്ന വഴിപോക്കര്‍ ആകാനുമാവില്ല.” ഇസ്ലാമിന്റെ പേരില്‍ പഹ്‌ലവി നേതാക്കളും സമ്പന്നരുമെല്ലാം ക്രൂരമായി ഭേദ്യം ചെയ്യപ്പെടുകയും അവരുടെ വീടുകളും സ്വത്തുവകകളും ഇഷ്ടംപോലെ കൊള്ളയടിക്കപ്പെടുകയും തട്ടിയെടുക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍ സമൂഹത്തിലെ പുഴുക്കുത്തുകളെല്ലാം ഒരു സുപ്രഭാതത്തില്‍ വിപ്ലവ ഗാര്‍ഡുകള്‍ ആയി മാറുന്ന വൈചിത്രമുണ്ടായിരുന്നു. തഴക്കം ചെന്ന വേശ്യകള്‍ സദാചാരക്കമ്മറ്റി നടത്തിപ്പുകാരാവുന്നപുസ്തകങ്ങളും കസെറ്റുകളും ഫിലിം റീലുകളും പൊതു ചത്വരങ്ങളില്‍ ചുട്ടെരിക്കപ്പെടുന്ന, ഗര്‍ഭിണികള്‍ മേല്‍ക്കൂരയ്ക്കു വെളിയിലേക്ക് എറിയപ്പെടുന്ന അരാചക ദിനങ്ങളില്‍ തൂക്കിലേറ്റം പൊതു ചത്വരത്തിലേക്ക് മാറ്റിയ അന്തരീക്ഷത്തില്‍ ഡാഡിയുടെ തീരുമാനം ശരിയായിരുന്നു. എന്നാല്‍ “ഓര്‍മ്മകളില്ലാത്ത മത്സ്യമൊഴിച്ചു തന്റെ പിന്‍ഗാമികള്‍ ആരും ശേഷിക്കില്ലെന്നു പാവം ഡാഡി അറിഞ്ഞില്ലെ”ന്നു ബഹാര്‍ സങ്കടപ്പെടുന്നു. റാസാനിലേക്ക് പോകുമ്പോള്‍ അവരുടെ ദുഃഖങ്ങളോടൊപ്പം വിചിത്ര സാന്നിധ്യങ്ങളും അവരെ പിന്തുടരും: റോസയുടെ തലമുടിയിലെ മിന്നാമിന്നികളുംഭ്രാന്തമായ സംഗമങ്ങളുടെ നൈരന്തര്യത്തിനു ശേഷം മുടിയിഴകളില്‍ പച്ചത്തുമ്പി ചേക്കേറിയ ദെല്‍ബാറിന്റെ വരവോടെ തന്നെ ഉപേക്ഷിച്ച ഇസ്സയോട് ബീറ്റക്കു വേണ്ടി പ്രതികാരം ചെയ്യുന്ന ജിന്നുകളുംഭാവി പ്രവചിക്കുന്ന തുമ്പികളും അവരോടോപ്പമുണ്ടാവും. ബീറ്റയുടെ രൂപാന്തരം പൂര്‍ണ്ണമാകുന്നതും അവിടെവെച്ചാണ്. ജീവിത പരാജയങ്ങളും അതിന്റെ പരിമിതികളുമാണ് ഒരാളെ സ്വപ്ന ജീവിയാക്കുകയെന്നു അവള്‍ നിരീക്ഷിക്കുന്നു:

“എന്തുകൊണ്ടാണ് പ്രവാചകരും ദാര്‍ശനികരും അതിന്റെ പ്രസക്തി കാണാതെ പോയത് എന്നെനിക്കറിയില്ല. എനിക്ക് തോന്നുന്നു യാഥാര്‍ത്ഥ്യത്തിന്റെ അടിത്തട്ടിലുള്ളത് ഭാവനയാണെന്ന്അഥവാഏറ്റവും ചുരുങ്ങിയത്അതാണ്‌ യാഥാര്‍ത്ഥ്യത്തിന്റെ  ഏറ്റവും അടുത്ത നിര്‍വ്വചനവും വ്യാഖ്യാനവും എന്ന്.”

ത്വക്കിലെ പരിണാമം പോലെ ബീറ്റ മാറിക്കൊണ്ടിക്കുന്നത് ബഹാര്‍ ശ്രദ്ധിക്കുന്നുണ്ട്.

“സ്വപ്‌നങ്ങള്‍ ജീവിതത്തിന്റെ ഭാഗം തന്നെയല്ലേഅല്ലെങ്കില്‍ മോഹങ്ങളുടെതന്റെ ചിറകിലേറി യാത്ര ചെയ്യുന്ന ആരെയും സന്തോഷിപ്പിക്കുന്ന ഹുമാ പക്ഷി ഒരിക്കല്‍ ശരിക്കും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാത്തവര്‍ ആരുണ്ട്‌?..”

അവള്‍ ചോദിക്കുന്നു.

“ഞാന്‍ പറയുന്നത്ജീവിതം അത്രക്കുമേല്‍ വികലവും പ്രാപഞ്ചികവുമാകുമ്പോള്‍ എന്തുകൊണ്ട് യാഥാര്‍ത്ഥ്യത്തിനു ജൈവികത നല്‍കും വിധം ഭാവനക്ക് ഇടപെടാനാവില്ല?.”

മത്സ്യരൂപിണിയിലേക്കും തുടര്‍ന്നുള്ള ദുരന്തത്തിലേക്കുമുള്ള അന്തിമമായ സ്വന്തം പരിണാമത്തെ മാത്രമല്ല ബീറ്റയുടെ ചോദ്യം മുന്‍കൂട്ടിക്കാണുന്നത്‌പേര്‍ഷ്യന്‍ കഥന സംസ്കാരത്തിന്റെ ഷഹ് റെസാദ് പാരമ്പര്യത്തെ കൂടി അത് ചേര്‍ത്തു നിര്‍ത്തുന്നുണ്ട്.

സര്‍വ്വാധിപത്യങ്ങളുടെ പതിവു പുസ്തകഭയത്തിന്റെ നേര്‍ ചിത്രമായ ചുട്ടെരിക്കല്‍ പ്രക്രിയയുടെ അസംബന്ധം നിരക്ഷരരായ നാട്ടുകാരുടെ പ്രതികരണത്തിലൂടെ നോവലിസ്റ്റ് വ്യക്തമാക്കുന്നു.

“വായിക്കാനോ എഴുതാനോ അറിയാത്ത ഗ്രാമീണര്‍ പുസ്തകങ്ങളുടെ നിഷ്കളങ്കമായ വിലാപങ്ങള്‍ കേട്ടിരുന്നു.”

അയ്യായിരം വോല്യങ്ങള്‍ ഉണ്ടായിരുന്ന കത്തിത്തീര്‍ന്ന പുസ്തകങ്ങള്‍ക്കുള്ള ശ്രാദ്ധമായി നൂറു പേജിന്റെ നാലു നോട്ടുബുക്കുകള്‍ മക്കള്‍ക്കു നല്‍കിയ ശേഷം ഡാഡി അവരുട് പറയുന്നു:

“എഴുതുക. നിങ്ങളുടെ ഓര്‍മ്മയിലുള്ളതെല്ലാം എഴുതുക. നോവലുകളിലെ കഥാപാത്രങ്ങള്‍, അവരുടെ പ്രണയങ്ങള്‍യുദ്ധങ്ങള്‍സമാധാനംഅവരുടെ സാഹസങ്ങള്‍, വിദ്വേഷങ്ങള്‍, ചതികള്‍.. പുസ്തകങ്ങളില്‍ നിന്ന് നിങ്ങള്‍ ഓര്‍ത്തു വെക്കുന്നതെന്തും എഴുതുക.”

നാല്‍പ്പതു ദിവസം നീളുന്ന രേഖപ്പെടുത്തലില്‍ ബീറ്റ, റൂമിയുടെ വാക്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍, സൊഹ് രാബ് ‘ആനിമല്‍ ഫാ’മില്‍ നിന്നും മമ്മ സ്കാര്‍ലറ്റ് ഓഹാരയില്‍ നിന്നും ഡാഡി ബോദ് ലെയറില്‍ നിന്നും ഓര്‍ത്തെടുക്കുന്നു. എന്നാല്‍ഇത്തരം ചെറുത്തുനില്‍പ്പുകളുടെ പരിമിതികള്‍ നോവലിസ്റ്റ് കണ്ടെത്തുന്നുമുണ്ട്:

 “പേപ്പറിലേക്ക്‌ പകര്‍ത്തിയ ഒരോ വാക്കിനുമൊപ്പം ഞങ്ങള്‍ മനസ്സിലാക്കിഡാഡി പ്രതീക്ഷിച്ചതിനു വിപരീതമായി, സംസ്കാരംവിജ്ഞാനംകല എന്നിവ ഹിംസയുടെ, വാളിന്റെതീവെപ്പിന്റെ മുഖാമുഖത്തില്‍ പിന്‍വാങ്ങും – പിന്നീടു വര്‍ഷങ്ങളോളം മൂകവും വന്ധ്യവും ആയിരിക്കും.”

സാഹിത്യ രൂപത്തില്‍ ഉള്‍പ്പടെ ഇല്ലാത്ത പ്രതീക്ഷകളില്‍ പിടിച്ചുനില്‍ക്കുകയും അതേ സാഹിത്യത്തെയും മറ്റെല്ലാ സര്‍ഗ്ഗാത്മക ആവിഷ്കാരങ്ങളെയും തകര്‍ത്തുകളയുന്ന ഏകാധിപത്യത്തിന്റെ കിരാത യാഥാര്‍ത്ഥ്യങ്ങളെ നേരിടുകയും ചെയ്യുന്നതിലെ വൈരുധ്യത്തെയാണ് നോവല്‍ ചിത്രീകരിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു (complete-review.com).

റാസാന്‍ പ്രവാസം ഡാഡി വിശ്വസിച്ചപോലെ സ്വാതന്ത്ര്യത്തിന്റെ തുരുത്താവുന്നില്ല എന്നത് ദുരന്തങ്ങളുടെ അനുസ്യൂതി ഉറപ്പുവരുത്തുന്ന അധികൃതരുടെ ഇടപെടലില്‍ വ്യക്തമാകുന്നു. അയഥാര്‍ത്ഥമായ ആരോപനങ്ങളോടെ ഡാഡി തടവിലാക്കപ്പെടുകയും ദിവസങ്ങള്‍ക്കു ശേഷം ഒരു തിരിച്ചു വരവ് സാധ്യമല്ലാത്ത വിധം ജീവച്ഛവമാക്കപ്പെട്ടു അദ്ദേഹം തിരിച്ചെത്തുകയും ചെയ്യുന്നതിനും, ഉന്മാദത്തിന്റെ നഷ്ട വഴികളില്‍ മമ്മയുടെ തിരോധാനത്തിനും ശേഷം ടെഹ്‌റാനിലേക്ക് തിരിച്ചു പോകാന്‍ ബീറ്റ തീരുമാനിക്കുന്നതിനെ ഡാഡി പിന്തുണയ്ക്കുന്നു; അദ്ദേഹത്തിനു പക്ഷെ കൂടെ പോകാനാകില്ല എന്നിരിക്കിലും.

“ബീറ്റയുടെ കവിളില്‍ ചുംബിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: യൂണിവേഴ്സിറ്റിയില്‍ പോവുക. നിനക്കിഷ്ടപ്പെട്ട ഒരു വിഷയം പഠിക്കുകനല്ല മനുഷ്യര്‍ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും ആയിത്തീരുക. ഒരു നാള്‍ നീ തിരികെ വന്നേക്കാം. അതുവരെ ഞാനിവിടെ നിനക്കായി കാത്തിരിക്കാം.”

മമ്മയുടെ തിരോധാനത്തെ കുറിച്ചും ബഹാര്‍ ഓര്‍ക്കുന്നു:

“അവര്‍ പോയികാരണം അവര്‍ക്ക് സ്വയം നഷ്ടപ്പെടണമായിരുന്നു. വീണ്ടും പുതുക്കിപ്പണിത വീട്ടില്‍ പുതുതായി ചായമടിച്ച ചുവരുകളിലോ പുതിയ  ഫര്‍ണിച്ചറിലോ കാര്‍പെറ്റിലോ നോക്കിയിരുന്ന് സൊഹ് റാബ് എങ്ങനെ തൂക്കിലേറ്റപ്പെട്ടുവെന്നോ ചുട്ടെരിക്കപ്പെട്ടപ്പോള്‍ ഞാനെത്ര നൊന്തുവെന്നോ, സങ്കല്‍പ്പിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. ഭാവിയെ കുറിച്ചോ ഹുഷാങ്ങിനെയും ബീറ്റയെയയൂം കാത്തു എന്തൊക്കെ ദുരന്തങ്ങള്‍ കരുതിവെച്ചിരിക്കുന്നുവെന്നോ ചിന്തിക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടില്ല. അവള്‍ക്ക് തന്നില്‍ നിന്ന് തന്നെ ഓടിയൊളിക്കണമായിരുന്നുതന്റെ വിധിയില്‍ നിന്ന് തന്നെ. അവള്‍ എവിടെയായിരുന്നോ അവിടെയായിരിക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല.”

ബീറ്റ പോയിക്കഴിഞ്ഞ അവസ്ഥ ബഹാര്‍ വിവരിക്കുന്നതും അതീവ ഹൃദയസ്പര്‍ശിയാണ്:

“അതിനു ശേഷംഞാന്‍ ഡാഡിയിലേക്കും എകാന്തതയിലേക്കുമുള്ള പാത തെരഞ്ഞെടുത്തുബീറ്റ നഗരത്തിലേക്കും അതിന്റെ ആരവങ്ങളിലേക്കും. ഒന്നുമറിയാത്ത ഒരു പെണ്‍കുട്ടിയുടെ വേദന മുറ്റിയ മുഖവുമായി അവള്‍ പോയി, കരുത്തയായ സ്ത്രീയുടെ ഭാവത്തോടെ തിരികെയെത്തിഒട്ടേറെ നരച്ച മുടിയിഴകളോടെ, കണ്‍കോണുകളില്‍ കുറച്ചു ചുളിവുകളോടെമൌനത്തിന്റെ ഒഴികഴിവായ ചുണ്ടുകളോടെ, ഏറെ ദൂരം പിന്നിട്ട ചുവടുവെപ്പുകളോടെ.”

എന്നാല്‍അതിനും മുമ്പ്, ബീറ്റയെ ടെഹ്‌റാനിലേക്ക് യാത്രയാക്കിയ ഉടന്‍ ബഹാറിന്റെ പ്രേത സാന്നിധ്യത്തോട് ഹുഷാങ്ങ് പറയുന്ന വാക്കുകള്‍ നോവലില്‍ ഒരു ഉച്ചാടനത്തിന്റെ ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നുണ്ട്:

“ഒടുവില്‍ അദ്ദേഹം എന്റെയരികില്‍ വന്നിട്ട് പറഞ്ഞു: പോകാന്‍ സമയമായി. നീയും പോകൂ. സൊഹ് രാബിന്റെ അടുത്തു പോകൂ. പോകൂ. ഉയരങ്ങളിലേക്ക് പോകൂ. ഇത് പറഞ്ഞ ശേഷം അദ്ദേഹം തന്റെ സ്യൂട്ട്കേസ് എടുത്തു, വീട്ടുവാതില്‍ പൂട്ടിസില്‍വര്‍ നിറമുള്ള ബ്യൂക് സ്കൈലൈറ്റില്‍ കയറിനഗരത്തിലേക്കുള്ള  വളഞ്ഞുപുളഞ്ഞ ഇടുക്കുപാതയില്‍ അപ്രത്യക്ഷനായി. എന്നാല്‍ പോകും മുമ്പ് കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് തലയിട്ട് ഒടുവിലൊരു കാര്യം പറഞ്ഞുനീ പോകുന്നില്ലെങ്കില്‍, ഓര്‍ക്കുക, നീയിനി എന്നെ കാണാന്‍ വരരുത്. ബീറ്റ പറഞ്ഞത് ശരിയായിരുന്നു. നാം നമ്മുടെ വഴി ഉണ്ടാക്കിയെടുത്തെ പറ്റൂജീവിച്ചിരിക്കുന്നവരോടൊപ്പം ജീവിക്കാനും പഠിച്ചേ പറ്റൂ.”

ഒരര്‍ത്ഥത്തില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവര്‍ക്കുമിടയിലെ അയഥാര്‍ത്ഥ ബാന്ധവത്തിന്റെ കണ്ണികള്‍ പൊട്ടിക്കുകയാണ് ഇവിടെഒപ്പം ജീവിതം എന്ന ആത്യന്തിക വസ്തുതയെ മരണത്തിന്റെ അനിവാര്യതക്കപ്പുറം സ്ഥാപിക്കുകയുമാണ്. 

ജീവിതവും മരണവുംരാഷ്ട്രീയവും മതവുമെന്ന നാല് വിരുദ്ധ ധ്രുവങ്ങള്‍ക്കിടയില്‍ നിരന്തരം പൊരുതുന്ന ഇറാനിയന്‍ ജീവിതത്തിന്റെ ചിത്രം പകര്‍ത്തുന്നതിലൂടെ ജന്മദേശത്തിനു വേണ്ടിയുള്ള ഒരു വിലാപമായിത്തീരുന്നുണ്ട് ഷൊകൂഫെയുടെ നോവല്‍.   ഒരു തലത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്കരിക്കപ്പെടുമ്പോള്‍ മറ്റൊന്നില്‍ മിത്തും പുരാണങ്ങളും ഫാന്റസിയും മിസ്റ്റിസിസവും കൂടിക്കലരുന്ന അതീതലം പ്രവര്‍ത്തിക്കുന്നു. ഭാഷാപരമായി ഇറാനിയന്‍ പേര്‍ഷ്യന്‍ കഥാഖ്യാന പാരമ്പര്യത്തില്‍ നിന്ന് വേണ്ടുവോളം നോവല്‍ സ്വീകരിക്കുന്നുണ്ട്. ഇറാനിലെ പീഡന ഭരണങ്ങളുടെ ചരിത്രത്തിനു അതിന്റെ മിസ്റ്റിസിസത്തോളവും അതിന്റെ മിത്തുകള്‍ക്കും ഭാവനക്കും അവയെക്കാള്‍ ഏറെയും പഴക്കമുണ്ട്. ദുഃഖഭരിതമായ ഒരു ദേശ ചരിത്രത്തിന്റെ കഥയാവിഷ്കരിക്കാന്‍ ഈ ഭാവനാത്മക രീതി അവലംബിക്കുന്നത് ജീവിതവും സങ്കടങ്ങളും കഥകളും എന്ന ഒരു ട്രജെക്റ്ററി സൃഷ്ടിക്കുന്നു. ഫാര്‍സി ഭാഷയില്‍ എഴുതപ്പെട്ട നോവല്‍ മനോഹരമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ വിവര്‍ത്തകന്റെ പേര് സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്തപ്പെട്ടിട്ടില്ല എന്നത് സ്തോഭജനകമായ ഉള്ളടക്കത്തിന്റെ മറ്റൊരു നിദര്‍ശനം കൂടിയാണ്.

No comments:

Post a Comment