മുല്ലപ്പൂക്കള്‍ വിടരാത്ത ദേശം
സൗദി യമന്‍
ഏറ്റുമുട്ടലുകളുടെ ചരിത്രത്തെ മീഡിയ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത സുന്നി-ഷിയാ
വിഭാഗീയ അസ്വാസ്ഥ്യങ്ങള്‍ എന്ന ലളിത വല്‍ക്കരണ യുക്തിയില്‍ വിശദീകരിക്കാന്‍
ശ്രമിക്കുന്നത് എല്ലാ സംഘര്‍ഷങ്ങളെയും നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന
സാംസ്കാരിക വിഭജനത്തില്‍ തളച്ചിടുന്നു എന്നും എന്നാല്‍ പ്രസ്തുത ലളിതവല്‍ക്കരണത്തിനപ്പുറം
വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന അധിനിവേശം, അഭ്യന്തര യുദ്ധം,
അഴിമതി, ദാരിദ്ര്യം തുടങ്ങിയ അടിസ്ഥാന
പ്രശ്നങ്ങള്‍, ഒട്ടേറെ ബാലാരിഷ്ടതകള്‍ക്കിടയിലും, യമനി സാഹിത്യം സ്പഷ്ടമാക്കുന്നുണ്ട് എന്നും മിഡില്‍ ഈസ്റ്റ് മോണിറ്റര്‍
വ്യക്തമാക്കുന്നു. ഈയടുത്ത കാലത്തായി യമനി സാഹിത്യത്തിലും പ്രസാധനത്തിലും, വിശേഷിച്ചും നോവല്‍ സാഹിത്യത്തില്‍, വലിയ തോതില്‍
കുതിപ്പുണ്ടായിട്ടുണ്ടെന്നും ദേശത്തിന്‍റെ ബഹുമുഖമായ സംഘര്‍ഷങ്ങളും ജീവിതാവസ്ഥകളും
കൂടുതല്‍ ആഴത്തില്‍ പരിശോധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നും പ്രസ്തുത ലേഖനം
ചൂണ്ടിക്കാട്ടുന്നു. (1). നിരീക്ഷണത്തിന്‍റെ ഭാഗമായി എടുത്തു
കാണിക്കുന്ന കൃതികളില്‍ ദാമ്മാജിന്‍റെ (Zayd Mutee' Dammaj) The Hostage (1994), അബ്ദുല്‍ വാലിയുടെ (Mohammed
Abdul Wali) They Die Strangers (1971) എന്നീ
ക്ലാസിക്കുകളോടൊപ്പം വിശകലനം ചെയ്യപ്പെടുന്ന പുതിയ പ്രതിനിധാനങ്ങളില്‍ വജ്ദി അല്‍
അഹ്ദാല്‍ രചിച്ച A Land
Without Jasmine (2008) (ഇംഗ്ലീഷ് വിവര്‍ത്തനം: W M.
Hutichins 2012), അലി അല്‍ മുക്രിയുടെ Hurma എന്നിവയും ഉള്‍പ്പെടുന്നു. യമനി
സമൂഹത്തില്‍ പിടിമുറുക്കുന്ന മൗലികവാദം, സ്ത്രീവിരുദ്ധത
തുടങ്ങിയ പ്രമേയങ്ങളെ അങ്ങേയറ്റം പ്രകോപനപരമാം വിധം നിശിതമായി സമീപിക്കുന്ന
കൃതികള്‍ എന്ന നിലയില്‍ ഈ നോവലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
‘A Land without
Jasmine’ - പെണ്ണുടല്‍
വേട്ടയുടെ യമനി രൂപകം
ഗോത്ര സംഘര്‍ഷങ്ങള്‍, പുരുഷാധികാര
സാമൂഹിക/ കുടുംബ ഘടന, സ്ത്രീയെ വിലക്കപ്പെട്ട പവിത്രവസ്തു ('ഹുര്‍മ') ആയി പരിഗണിക്കുന്ന ലിംഗ വിവേചനം, പാരമ്പര്യാഭിമാനം തുടങ്ങിയ ഘടകങ്ങള്‍ അടയാളപ്പെടുത്തിയ കൊളോണിയല്‍ പൂര്‍വ്വ
സാമൂഹികാവസ്ഥയിലേക്ക് കൊളോണിയല്‍ ആധുനികതയുടെ കടന്നുവരവ് ഒട്ടേറെ വെല്ലുവിളികള്‍
ഉയര്‍ത്തിയതിന് ലോകമെങ്ങുമെന്ന പോലെ ആഫ്രിക്കന്‍/ അറബ് ദേശങ്ങളും സാക്ഷികളാണ്.
ഗോത്രവിഭജനങ്ങളുടെ സ്ഥാനത്തു കൊളോണിയല്‍ വിരുദ്ധ ദേശീയതയുടെ വികാസത്തിന് അത്
ഇടവരുത്തിയപ്പോള്‍, വളരെ പതിയെയാണെങ്കിലും ലിംഗപദവിയെ
സംബന്ധിച്ച പാശ്ചാത്യ ധാരണകള്‍ മതാധിപത്യ സ്ത്രീവിരുദ്ധതയുടെ ഏകപക്ഷീയതയെ
വെല്ലുവിളിച്ചു തുടങ്ങി. മറ്റുവാക്കുകളില്‍ ദേശീയതയുടെ ഉള്ളടക്കം കൊളോണിയല്‍
വിരുദ്ധം എന്നതുപോലെത്തന്നെ സമൂഹത്തിന്‍റെ ലിംഗപദവീ ധാരണകളില്‍ അഴിച്ചുപണിയുടെ
ആവശ്യകത ഊന്നിപ്പറയുന്നതും ആയിരുന്നു. യമനി സാഹിത്യം പ്രകോപനപരമായ സത്യസന്ധതയോടെ
ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങുന്നതും അവിടെ നോവല്‍ എന്ന സാഹിത്യ
രൂപത്തില്‍ വമ്പിച്ച കുതിച്ചുചാട്ടം സംഭവിക്കുന്നതും പാശ്ചാത്യ സ്വാധീനം നിലനിന്ന
ആദേന്‍ (Aden) പോലുള്ള
ഇടങ്ങളില്‍ ആയിരുന്നു എന്നത് സ്വാഭാവികമായിരുന്നു. നോവലിസ്റ്റും ചെറുകഥാ കൃത്തുമായ
വജ്ദി അല്‍ അഹ്ദാല്‍ ഇത്തരം പ്രകോപനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന
എഴുത്തുകാരനാണ്. അതുകൊണ്ടു ഏറെ വിവാദങ്ങളില്‍ ചെന്നു പെട്ടിട്ടുണ്ടെങ്കിലും, തികച്ചും സമകാലികമായ ഒരു രചനാ രീതിയുടെ പ്രയോക്താവ് എന്ന നിലയില്‍
ജന്മദേശത്തു ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹം നേടുകയുണ്ടായി. അറബ് സാഹിത്യത്തിനുള്ള
അന്താരാഷ്ട്ര പുരസ്കാരത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ (2008), പ്രസ്തുത
പുരസ്കാരത്തിന് അദ്ദേഹത്തിന്‍റെ Faylasuf al-Kurantina (Quarantine
Philosopher, Sanaa 2007) നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും
ചെയ്തു. 2013ല്‍ അറബിക്കില്‍ നിന്നുള്ള വിവര്‍ത്തന സാഹിത്യ
കൃതിക്കുള്ള ബനിപാല്‍ പുരസ്കാരം A Land without Jasmine എന്ന
നോവലിന്,
വിവര്‍ത്തകന്‍ വില്ല്യം എം. ഹച്ചിന്‍സിനോടൊപ്പം പകുത്തു നല്‍കിക്കൊണ്ട്
ജൂറി ഇപ്രകാരം വിലയിരുത്തി:
"നോവല്‍ യാഥാസ്ഥിതിക സമൂഹത്തിലെ പുരുഷന്മാരുടെ
ലൈംഗിക അടിച്ചമര്‍ത്തല്‍, പൊതു സ്ഥാപനങ്ങളിലെ അഴിമതി
തുടങ്ങിയ ഒട്ടേറെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം
ചെയ്യുന്നു, എന്നാല്‍ വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു
ത്രില്ലറിന്‍റെ പ്രച്ഛന്നരൂപത്തിലാണ് അത് ചെയ്യുന്നത്. കഥ പറയുന്നത് പലപ്പോഴും
ഒരുമിച്ചു പോകാത്ത വ്യത്യസ്ത കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലാണ്, അത് സത്യത്തെ കുറിച്ച് സ്വന്തം ഭാഷ്യത്തിലെത്താന്‍ വായനകാര്‍ക്ക് ഇടം നല്‍കുന്നു.
മൊത്തത്തില്‍, കഴിവുറ്റവനും മൗലിക പ്രതിഭയുമായ ഒരു
കഥാകാരനില്‍ നിന്നുള്ള പിടിച്ചിരുത്തുന്ന ഒരു പേജ് ടേണര്‍, .. ഒന്നാന്തരമായി വിവര്‍ത്തനം ചെയ്യപ്പെട്ടത്." (2).
അഹ്ദാലിന്‍റെ ആദ്യനോവല്‍ Mountain Boats (2002) ലൈംഗിക
ബന്ധവര്‍ണ്ണനയുടെ രംഗങ്ങളില്‍ ഖുറാന്‍ വചനങ്ങള്‍ ഉപയോഗിച്ചു എന്നതിന്‍റെ പേരില്‍
യമനില്‍ നിരോധിക്കപ്പെട്ടതിനെ തുടര്‍ന്നു ലബനോനിലേക്ക് പലായനം ചെയ്യാന്‍
എഴുത്തുകാരന്‍ നിര്‍ബന്ധിതനായി. പിന്നീട് 2010ല്‍ പ്രസിഡന്‍റ്
നേരിട്ട് സുരക്ഷിതത്വം ഉറപ്പുകൊടുത്തതിന് ശേഷമാണ് അദ്ദേഹം ജന്മനാട്ടില്‍
തിരികെയത്തിയത്. അതിനു പിറകില്‍ ഗുന്തര്‍ ഗ്രാസിനെ പോലുള്ളവരുടെ ഇടപെടല്‍
ഉണ്ടായിരുന്നു എന്ന് വജ്ദാല്‍ രേഖപ്പെടുത്തുന്നു (3). A Land Without Jasmine ന്‍റെ കാര്യത്തില്‍, അറബ്
മൂലത്തില്‍ നിന്നും ഒഴിവാക്കിയ ലൈംഗികമായ തുറന്നെഴുത്തുള്ള മൂന്നു ഖണ്ഡികകള്‍
ഇംഗ്ലീഷ് ഭാഷാന്തരത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് (4).
അതീവ സൗന്ദര്യവും മദാലസ ശാരീരിക അളവുകളുമുള്ള
ഇരുപതുകാരി ശാസ്ത്ര വിദ്യാര്‍ഥിനി ജാസ്മിന്‍ അല്‍ നയീമിന്‍റെ തിരോധാനവും കേസ്
അന്വേഷകനായി എത്തുന്ന പോലീസ് ഇന്‍സ്പെക്റ്റര്‍ അബ്ദുല്‍ റബിഹ് ഉബൈദ് അല്‍ അദീനി
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കണ്ടെത്തുന്ന നിഗമനങ്ങളും അവയില്‍ നിന്ന്
വ്യക്തമാകുന്ന യമനി സമൂഹത്തിലെ സ്ത്രീയുടെ പദവിയുമാണ് നോവലിന്‍റെ ഇതിവൃത്തത്തെയും
പ്രമേയങ്ങളെയും നിര്‍ണ്ണയിക്കുന്നത്. ആറധ്യായങ്ങളില്‍ അത്രയും ആഖ്യാതാക്കള്‍
ഇത്തരത്തില്‍ ആവിഷ്കാരത്തെ കൊണ്ടുപോകുന്നു. ആദ്യ അധ്യായം ജാസ്മിന്‍റെ തന്നെ
നേരിട്ടുള്ള ആഖ്യാനമാണ്, അവസാനത്തേത് അവളുടെ അമ്മയുടെ വകയും.
എന്നാല്‍ നോവല്‍ അവസാനിക്കുന്നത് ഒരു കത്തിന്‍റെ രൂപത്തിലുള്ള ജാസ്മിന്‍റെ സ്വന്തം
വിവരണത്തോടെയാണ് എന്നതും പ്രധാനമാണ്. ഇതര ആഖ്യാതാക്കള്‍ മുഴുവന്‍ പുരുഷന്മാരാണ്
എന്നത് പുരുഷ നോട്ടത്തെ "വിഷലിപ്തമായ സംഘടിത ആക്രമണം" എന്ന്
വിവരിക്കുന്ന നോവലിന് കനത്ത വിരുദ്ധോക്തിയുടെ സാംഗത്യം നല്‍കുന്നുണ്ട്.
ആണ്‍നോട്ടമെന്ന വിഷം
ജാസ്മിന്‍റെ വിവരണം ഒരു പ്രണയ ദിനത്തില്‍ (ഫെബ്രുവരി 14) അവളുടെ നിത്യപ്പതിവുകളോടെ ആരംഭിക്കുന്നു. പുരുഷ നോട്ടത്തിന്‍റെ
കടന്നുകയറ്റങ്ങള്‍ നിരന്തരം നേരിടുന്നതിനെ കുറിച്ചാണ് അവള്‍ ചിന്തിക്കുന്നത്.
ജനാലയിലൂടെ തല പുറത്തിടുമ്പോള്‍ പോലും തുറിച്ചു നോക്കുന്ന തൊട്ടപ്പുറത്തുള്ള
അമ്പതു പിന്നിട്ട പലചരക്കുകാരനും, കോളെജിലേക്ക് പോകാന്‍
പുറത്തിറങ്ങുന്ന നിമിഷം മുതല്‍ പിന്തുടരുന്ന അയല്‍പക്കത്തെ കൗമാരക്കാരനും
മുഖാവരണമുണ്ടെങ്കിലും നേരിടേണ്ടി വരുന്ന അലോസരങ്ങളാണ്. "മിക്ക പുരുഷന്മാരും
കാമാര്‍ത്തിയോടെയാണ് എന്നെ നോക്കുന്നത്, അവര്‍ക്കെല്ലാം
എന്നെ ഭോഗിക്കണം" എന്ന് അവള്‍ തുറന്നടിക്കുന്നുണ്ട്.
"യമനില്‍ എല്ലാ സ്ത്രീകളും സെലിബ്രിറ്റികളായി
കണക്കാക്കപ്പെടുന്നു! ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി തെരുവിലേക്ക്
കടക്കുന്നതോടെ എല്ലാവരും അവളെ തുറിച്ചു നോക്കുകയാണ്. ചിലപ്പോള്‍ ചില പെണ്‍കുട്ടികള്‍ക്ക്
ആണുങ്ങള്‍ അവരെ കാമത്തോടെ നോക്കുമ്പോള്‍ അത് രസിന്നുണ്ടാവാം, എന്നാല്‍ ഡസന്‍ കണക്കിന് വഴിപോക്കരുടെ തുടര്‍ച്ചയായ ഈ നോട്ടം എന്നെ
അലോസരപ്പെടുത്തുന്നു, എന്‍റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു,
എന്നെ ദുസ്സഹമാം വിധം പിരിമുറുക്കത്തിലാക്കുന്നു.
എല്ലാ ദിശകളില്‍ നിന്നും വരുന്ന വിഷലിപ്തമായ
പുരുഷഹിംസയായി ഈ കൂട്ടനോട്ടത്തെ ഞാന്‍ കണക്കാക്കുന്നു. അവരുടെ നോട്ടം
തൊട്ടറിയാവുന്നതല്ല എന്നതും ഒരു കൈകൊണ്ടു തൊടും പോലെയല്ല എന്നതും സത്യം തന്നെ, എന്നാല്‍ അത് ഒരു മനശാസ്ത്രപരമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്, എന്‍റെ നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നുണ്ട്, ശ്വസിക്കാന്‍
പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്. അടിച്ചമര്‍ത്തപ്പെട്ട പുരുഷന്മാരുടെ ഈ നോട്ടം എന്‍റെ
ത്വക്കിനെ ആക്രമിക്കുന്നു, എന്‍റെ രക്തം തിളക്കുന്നു,
ചിന്തയെ അലങ്കോലപ്പെടുത്തുന്നു."
ലോറ മല്‍വിയുടെ ആണ്‍നോട്ടത്തെ ("male gaze') കുറിച്ചുള്ള
നിരീക്ഷണങ്ങള്‍ ഇവിടെ കൃത്യമാണ് (5). ലൈംഗികതയെ
കുറിച്ച് ആരോഗ്യകരമായ നിലപാടല്ല ജാസ്മിന് തന്നെയും ഉള്ളത്. എഴാം വയസ്സില്‍
നിഷ്കളങ്കയായി മരിക്കാനും അങ്ങനെ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകാനുമായി ആത്മഹത്യ
ചെയ്യുന്നതിനെ കുറിച്ച് അവള്‍ ചിന്തിച്ചിരുന്നു. ലൈംഗിക ബന്ധം പാപമാണെന്നും
ദമ്പതികള്‍ പോലും അത് ചെയ്യരുതെന്നും അവള്‍ കരുതി. വംശം നിലനിര്‍ത്താന്‍
ദാമ്പത്യത്തിലെ സെക്സ് അനിവാര്യമാണ് എന്ന തിരിച്ചറിവു മാറ്റിനിര്‍ത്തിയാല്‍ വളര്‍ന്നിട്ടും
അവളുടെ നിലപാടില്‍ കാര്യമായ മാറ്റമില്ല. അവളുടെ പിതവാകട്ടെ എപ്പോള്‍ വേണമെങ്കിലും
തന്‍റെ മാനം ("honour') നശിപ്പിക്കാന്‍
ഇടയുള്ള അപകടഭീഷണിയായി അവളെ കാണുന്നു. സ്നേഹരഹിതമായ അയാളുടെ കാര്‍ക്കശ്യങ്ങള്‍ ഒരു
വശത്തും വേട്ടയാടുന്ന ആണ്‍ ലോകം മറുവശത്തുമായി താനൊരു തടവുപുള്ളിയാണ് എന്ന് അവള്‍ക്കു
തോന്നുന്നു.
"ഞാന്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നതായി
എനിക്കു തോന്നുന്നു, സമൂഹം എന്നെ എല്ലാ വശങ്ങളില്‍ നിന്നും
ആക്രമിക്കുന്നു.. ആത്മാവും തലച്ചോറുമുള്ള ഒരു മനുഷ്യ ജീവിയല്ല ഞാനെന്നും ഒരു ഭോഗ
യന്ത്രം മാത്രമാണെന്നും ഉള്ള തോന്നലാണ് എനിക്ക് ചുറ്റുമുള്ള ഓരോരുത്തരും
എന്നിലുണ്ടാക്കുന്ന വികാരം. അവരെന്‍റെ മനുഷ്യാസ്തിത്വത്തെ ഒരു ചെറിയ വൃത്തികെട്ട
ത്രികോണത്തിലേക്ക് ഒതുക്കിയിരിക്കുന്നു, എന്നിലുള്ള
മറ്റെല്ലാത്തിനെയും അവഗണിക്കുന്നു."
ചോദ്യങ്ങള്‍ ബാക്കിയാവുന്നു
നോവലിലെ വിവേകപൂര്‍ണ്ണമായി പെരുമാറുന്ന അപൂര്‍വ്വ
കഥാപാത്രമാണ് ഇന്‍സ്പെക്റ്റര്‍ അദീനി എന്നിരിക്കിലും തികച്ചും ശ്ലഥവും
സ്ത്രീവിരുദ്ധവുമായ സമൂഹത്തില്‍ അയാള്‍ക്ക് പരിമിതികള്‍ ഏറെയാണ് എന്നും ഇത് കേസന്വേഷത്തെ
ദുസ്സാധ്യമാക്കുന്ന ഒന്നായി നോവലിസ്റ്റ് കുറെയൊക്കെ തെറ്റിദ്ധരിക്കുന്നു എന്നും
നിരീക്ഷിക്കപ്പെടുന്നു (6). ഇന്‍സ്പെക്റ്റര്‍ അദീനിയുടെ
വിവരണമായ രണ്ടാം അധ്യായത്തില്‍ ജാസ്മിനെ അറിയാമായിരുന്ന ചില വ്യക്തികളുമായുള്ള
അയാളുടെ അഭിമുഖം തുടങ്ങുന്നു. അവരില്‍ ആദ്യമെത്തുന്ന ഒരാള്‍ ഡോ. അഖ്ലാന്‍ എന്ന
ജാസ്മിന്‍റെ പ്രൊഫസറാണ്. അയാളുടെ നോട്ടത്തില്‍ അവളൊരു തികഞ്ഞ കാപട്യക്കരിയാണ്:
"പരസ്യമായി കൈകുലുക്കാന്‍ പോലും വിസമ്മതിച്ചു ചാരിത്ര്യവതി ചമയുകയും
സ്വകാര്യമായി തങ്ങളുടെ യോനികള്‍ തുറന്നുവെക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്ത്രീകളില്‍
ഒരുവള്‍" എന്നു ജാസ്മിനെ കുറിച്ച് പറയുന്ന ഇയാള്‍ തികഞ്ഞൊരു വിഷയലമ്പടനും തന്‍റെ
പദവി നഗ്നമായി ദുരുപയോഗം ചെയ്തു വിദ്യാര്‍ത്ഥികളില്‍ ആണ്‍ - പെണ്‍
വ്യത്യാസമില്ലാതെ വേട്ടയാടുകയും ചെയ്യുന്ന ഉഭയ രതി പ്രേമിയാണ്. അയാള്‍ മൂലം
ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെട്ടവരില്‍ സുന്ദരന്മാരായ ആണ്‍കുട്ടികള്‍
പോലുമുണ്ട്. ജാസ്മിന്‍റെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യം അയാളെ
ഉന്മത്തനാക്കിയിരുന്നു എന്നും അയാള്‍ വേണ്ടവിധം കരുക്കള്‍ നീക്കിയിരുന്നു എന്നും
വ്യക്തമാകുന്നുണ്ട്. തുടര്‍ന്നു വരുന്ന 'അതിഭൗതിക
മിഥ്യാധാരണകള്‍ കൊണ്ട് ഈ മടുപ്പിക്കുന്ന ലോകത്തോട് അന്ധനായിപ്പോയ ഒരാള്‍ (A MAN BLINDED TO THIS DISCONCERTING WORLD BY
SUPERNATURAL DELUSIONS) എന്ന അധ്യായം സയന്‍സ് ബ്ലോക്കിനടുത്തുള്ള
സ്നാക്ക് ബാര്‍ ഉടമ നാസിര്‍ സലിം അല്‍ ഉസ്മിയുടെ ആഖ്യാനമാണ്. ജാസ്മിന്‍റെ
സൗന്ദര്യത്തെ വിവരിക്കാന്‍ നൂറു നാവാണ് അയാള്‍ക്ക്. 'മുഖാവരണത്തില്‍ പോലും ഹൃദയങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന സ്ത്രൈണത
നിറഞ്ഞവള്‍' എന്നാണ് അയാള്‍ അവളെ വിവരിക്കുക.
യൂണിവേഴ്സിറ്റിയെ കുറിച്ചോ അവിടത്തെ രീതികളെ കുറിച്ചോ ഒരു മതിപ്പുമില്ലാത്ത അയാള്‍
ഉന്നത പഠനത്തിനു തന്‍റെ മക്കളെ അയക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥി-
വിദ്യാര്‍ത്ഥിനീ ബന്ധങ്ങള്‍ 'സഹ വിദ്യാര്‍ഥികള്‍' എന്ന നിലയിലല്ല എന്നും 'ഭോഗ വിദ്യാര്‍ഥികള്‍'
എന്ന നിലയിലാണ് എന്നും അയാള്‍ തന്‍റെ ലൈംഗിക അടിച്ചമര്‍ത്തലും
യുവതലമുറയോടുള്ള അസൂയയും വ്യക്തമാക്കുന്നു.
'ബലിയാട്' എന്ന അധ്യായം പേര്
അന്വര്‍ത്ഥമാക്കും വിധം, പ്രണയം കൊണ്ട് മുറിവേല്‍ക്കുകയും
ഗോത്ര സംസ്കാരത്തിന്‍റെ ഭാഗമായ 'ദുരഭിമാനക്കൊല'യുടെ ബലിയാടാവുകയും ചെയ്യുന്ന അലിയെന്ന കൗമാരക്കാരന്‍റെ ആഖ്യാനമാണ്.
ജാസ്മിന്‍റെ കളിക്കൂട്ടുകാരനായിരുന്നു അവളെക്കാള്‍ നാലര വയസ്സിനു ഇളപ്പമായ അലി.
അവള്‍ നിഖാബ് ധരിച്ചു തുടങ്ങുമ്പോള്‍ പരസ്പരം കാണുന്നത് നിരോധിക്കപ്പെടുന്നതോടെ
പ്രണയാതുരനായി അവളെ പിന്തുടരാന്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്ന അലി, അത്തരമൊരു ഘട്ടത്തിലാണ് ദുരൂഹമായി അപ്രത്യക്ഷയാകുന്ന ജാസ്മിന്‍റെ
പുസ്തകസഞ്ചിയും നോട്ടുപുസ്തകവും കണ്ടെത്തുന്നത്. 'ചിതറിപ്പോകുന്ന
മേഘം പോലെ തന്‍റെ സന്ദേഹം തിരോഭവിക്കുന്ന അജ്ഞേയവാദി' (THE SCEPTIC WHOSE SCEPTICISM DISAPPEARS LIKE A
SCATTERING CLOUD) എന്ന അധ്യായത്തില്‍ ഡെപ്യുട്ടി ഇന്‍സ്പെക്റ്റര്‍ മുതീ
റമദാന്‍ വിവരിക്കുന്നതു പ്രകാരം ആത്യാധുനിക വസ്ത്രങ്ങള്‍ ധരിച്ച
വെള്ളത്തലമുടിയുള്ള ഒരു ജിന്നില്‍ നിന്നാണ് തനിക്കവ ലഭിച്ചത് എന്നാണ് അവന്‍ പറയുക.
ഒരു വിശദീകരണത്തിനു അവസരം ലഭിക്കാതെ ജാസ്മിന്‍റെ സഹോദരങ്ങളുടെയും പിതാവിന്‍റെയും
കോപത്തിനു പാത്രമായി ഒടുങ്ങുകയായിരുന്നു അവന്‍. അത് ദുഃഖിതയായ അവന്‍റെ മാതാവിന്‍റെ
മരണത്തിലേക്കും നയിക്കുന്നു.
സ്നാക്ക് ബാര്‍ ഉടമയുടെയും അലിയുടെയും ആഖ്യാനങ്ങളില്‍
കടന്നുവരുന്ന ദുരൂഹ ഭൗതികേതര സാനിധ്യത്തിന് ഒരു വിശദീകരണവും നോവല്‍ മുന്നോട്ടു
വെക്കുന്നില്ല. ജാസ്മിന്‍റെ തിരോധാനം അവളുടെ പ്രതിയോഗികളുടെ ജീവിതത്തില്‍
ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ നോവല്‍ പിന്തുടരുന്നുണ്ട്. അലിയുടെ രതികാമനകള്‍
വന്ധ്യമായിപ്പോകുമ്പോള്‍ ഒളിനോട്ടത്തിന്‍റെ അവസരം നഷ്ടമാകുന്നത് സ്നാക്ക് ബാര്‍
ഉടമയെയും പലചരക്കു വ്യാപാരിയേയും ബാധിക്കുന്നു. അവര്‍ വെറും ഒളിനോട്ടക്കാര്‍
മാത്രമായിരുന്നോ എന്നും ജാസ്മിന്‍റെ തിരോധാനത്തില്‍ അവര്‍ക്കെന്തെന്തെങ്കിലും
പങ്കുണ്ടായിരുന്നോ എന്നും നാം സംശയിച്ചു തുടങ്ങാം. അഥവാ, ജാസ്മിന്‍ സ്വയം തെരഞ്ഞെടുത്തതായിരുന്നോ ആ തിരോധാനമെന്ന തോന്നല്‍, അതൊരു രക്ഷപ്പെടല്‍ ആയിരുന്നോ എന്ന ചോദ്യവും നോവലന്ത്യം ഉയര്‍ത്തുന്നുണ്ട്.
ഈ വീക്ഷണത്തില്‍ സമീപിക്കുമ്പോള്‍ നോവലിന്‍റെ പ്രഹര ശേഷി ശരീഫ അല്‍ ശംലാന്‍ രചിച്ച
വിഖ്യാതമായ 'സൈനബ്'
എന്ന കഥയെ ഓര്‍മ്മിപ്പിക്കുന്നു (7). മറ്റൊരു
നിരീക്ഷണത്തില്‍ "വജ്ദി അല്‍ അഹ്ദാല്‍ ഒരു സര്‍റിയല്‍ കുറ്റാന്വേഷണ കഥയാണ്
എഴുതിയിരിക്കുന്നത്; ഒരേ സമയം സ്പഷ്ടവും
മിതവുമായിരിക്കുമ്പോഴും അറബ് ജീവിതത്തിലെ വഞ്ചനകള്‍ തുറന്നുകാട്ടുന്നു അതിന്‍റെ യുക്തിരഹിത നിലപാടുകളെ പരിഹസിക്കുകയും
ചെയ്യുന്നു. അത് ഹരൂകി മുറകാമിയുടെ രചനാരീതിയെയും അദ്ദേഹത്തിന്‍റെ Kafka on the Shore നെയും ഓര്‍മ്മിപ്പിക്കുന്നു (അതും ലൈംഗിക അടിച്ചമര്‍ത്തല്‍ കൊണ്ട്
നിറഞ്ഞതാണ്)" (8).
References:
(1). Middle East Monitor:
Yemen through its literature: A nation besieged, May 5, 2015,
https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/,
Accessed 25.03.2022.
(2).
Qtd: Profile in Banipal website, http://www.banipal.co.uk/contributors/651/wajdi__al-ahdal/
(3).Wajdi al-Ahdal, Yemen: freedom of expression,The
intervention of a Nobel Laureate, Qantara.de 2016, Translated from the German
by Katy Derbyshire, https://en.qantara.de/content/yemen-freedom-of-expression-the-intervention-of-a-nobel-laureate.
Accessed 12.03.2021.
(4). Leah Caldwell,
Al-Akhbar English, August 7, 2012, Goodreads review
(5). Mulvey, Laura.
"Visual Pleasure and Narrative Cinema." Film Theory and Criticism :
Introductory Readings. Eds. Leo Braudy and Marshall Cohen. New York: Oxford
UP,1999: 833-44.
(6). M.A.Orthofer, The complete
review's Review, 15 August 2012, https://www.complete-review.com/reviews/arab/ahdalw.htm. Accessed 09.03.2021.
(7). Sharifa
ash-Shamlaan, ‘Zainab’, Voices of Change, Short Stories by Saudi Arabian Women
Writers, Lynn Rienner Publishers, Colorado, 1998, P. 39-42
(8). Sam Hawksmoor, review, ‘Hack Writers, The International
Writers Magazine: Review, https://www.hackwriters.com/JasmineWAA.htm.
Accessed 12.03.2021
Hurma by Ali al-Muqri/ T.M.Aplin
https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html
https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html
Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi
https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html
An Unnecessary Woman by Rabih Alameddine
https://alittlesomethings.blogspot.com/2017/07/blog-post_26.html
No comments:
Post a Comment