‘ഹുര്‍മ’ – മൗലികവാദവിമര്‍ശനം എന്ന നൂല്‍പ്പാലം
(യമനി
സാഹിത്യത്തിലെ വിഗ്രഹഭഞ്ജകനായ എഴുത്തുകാരന്‍ അലി അല്‍ മുക്രിയുടെ വിവാദ നോവല്‍ “Hurma” (വിവര്‍ത്തനം T. M. Aplin
), മൌലികവാദ മതാത്മകതക്കുള്ളിലെ കാപട്യവും സ്ത്രീവിരുദ്ധതയും
വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടുന്നു.)
യമനി
സാഹിത്യം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നും അതില്‍ത്തന്നെ കഥാഖ്യാന
വിഭാഗം അതീവപ്രാധാന്യം നേടിയെടുത്തുകൊണ്ടിരിക്കുന്നു എന്നും സമകാലിക വികാസങ്ങള്‍
മുന്‍ നിര്‍ത്തി നിരീക്ഷിക്കപ്പെടുന്നു. ഇതര അറബ് ദേശങ്ങളെ പോലെത്തന്നെ, യമനിലും ഇരുപതാം നൂറ്റാണ്ടില്‍
മാത്രമാണ് ചെറുകഥയും നോവലും കവിതയോടൊപ്പം പ്രാധാന്യം നേടിയെടുത്തു തുടങ്ങിയത്.
നോവലിന്റെ വികാസം 1960-കളോടെയാണ് ശക്തമാകുന്നത്.
വടക്കന്‍ യമനില്‍ ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന മതാധിപത്യം അവസാനിപ്പിച്ച 1962-ലെ വിപ്ലവാനന്തര കാലവും, അറുപതുകളില്‍ ആദേനില്‍
(Aden) ശക്തമായ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പും
ആധുനിക കഥാഖ്യാന സംസ്കാരത്തെ പോഷിപ്പിച്ച ഘടകങ്ങളായിരുന്നു. ആധുനിക അറബ് ആഖ്യാന
പാരമ്പര്യം യൂറോപ്യന്‍ സാഹിത്യത്തിന്റെ അനുരണനം ആയിരുന്നതുകൊണ്ട് കൊളോണിയല്‍
ശക്തിയെന്ന നിലയില്‍ പാശ്ചാത്യ സ്വാധീനം നിലനിന്ന ഏദന്‍ പോലുള്ള ഇടങ്ങളില്‍
അതിന്റെ വളര്‍ച്ച ശക്തമായത് സ്വാഭാവികമായിരുന്നു. കൊളോണിയല്‍/ ബ്രിട്ടീഷ് വിരുദ്ധ
ഉള്ളടക്കം ആദ്യം മുതലേ യമനി സാഹിത്യത്തിന്റെ പ്രഭവം ആയിത്തീര്‍ന്നതും അതുകൊണ്ട്
തന്നെ *(1). യമനി സംഘര്‍ഷം സംബന്ധിച്ച ‘വിഭാഗീയതാ
മാതൃക’ (sectarian paradigm) അതിനെ സുന്നി-ഷിയാ സംഘര്‍ഷമെന്ന
ലളിത യുക്തിയില്‍, ഏതാണ്ട് ‘സംസ്കാരങ്ങളുടെ സംഘര്‍ഷ’
(‘Clash of Civilizations’ – Samuel Huntington) സിദ്ധാന്തത്തെ
പോലെ, വിവരിക്കുന്നുവെന്നും നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന
സാംസ്കാരിക വിഭജനത്തില്‍ സംഘര്‍ഷത്തെ സമൂലമായി നിബന്ധിക്കുന്നു എന്നും സൗദിയുടെ
നേതൃത്വത്തില്‍ നടത്തപ്പെട്ട ബോംബിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരു മിഡില്‍ ഈസ്റ്റ്
മോണിറ്റര്‍ ലേഖനം നിരീക്ഷിച്ചു *(2). പ്രസ്തുത പശ്ചാത്തലത്തില്‍, യമനി സാഹിത്യത്തിന്റെ സമകാലിക അവസ്ഥയെ കുറിച്ച് ലേഖനം നടത്തുന്ന
നിരീക്ഷണങ്ങള്‍ അതീവ ശ്രദ്ധേയമാണ്: പ്രസിദ്ധീകരണ സൌകര്യങ്ങളുടെ പരിതാപകരമായ അവസ്ഥ
എന്ന യാഥാര്‍ത്ഥ്യം ഇരിക്കിലും, യമനി സഹിത്യം
കാലങ്ങളായി ദേശം നേരിട്ട അധിനിവേശം, ആഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങി, മീഡിയ നിരന്തരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആ ലളിത വല്‍ക്കരണത്തിനും
അപ്പുറത്തുള്ള ദേശീയ പരിതോവസ്ഥകളുടെ ഒരു പ്രിസം ആയി വര്‍ത്തിക്കുന്നു. 2014 മുതല്‍ യമനി നോവല്‍ സാഹിത്യത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടം ഇരുപതാം
നൂറ്റാണ്ടുമുതല്‍ ഇതര അറബ് ദേശങ്ങളില്‍ കഥ, നോവല്‍
സാഹിത്യ ശാഖകളില്‍ ഉണ്ടായ ഉണര്‍വ്വിന്റെ വൈകിയ തുടര്‍ച്ചയായി
വിലയിരുത്തപ്പെടുന്നു. സര്‍വ്വാധിപത്യം, ചെറുത്തുനില്‍പ്പ്, രാഷ്ട്രാന്തരീയ ബന്ധങ്ങള്‍, ലിംഗ പദവി
യാഥാസ്ഥിതികതയുടെ വിമര്‍ശനം എന്നതൊക്കെ ഈ പുതിയ സാഹിത്യം പ്രതിഫലിപ്പിക്കുന്നു.
അലി അല്‍
മുക്രിയും വിവാദങ്ങളും
വിവാദങ്ങളുടെ
കളിത്തോഴനായ യമനി എഴുത്തുകാരന്‍ അലി അല്‍ മുക്രി പാശ്ചാത്യ ലോകത്ത് വലിയ തോതില്‍
അവതരിപ്പിക്കപ്പെട്ടത് മതം, ലൈംഗികത, യുദ്ധം തുടങ്ങിയ വിഷയങ്ങളിലെ
വിലക്കപ്പെട്ട അതിരുകള്‍ ഭേദിക്കുകയും സമൂഹത്തിന്റെ പുരുഷാധിപത്യ/ സ്ത്രീവിരുദ്ധ
മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ മതമൌലിക വാദത്തിന്റെ പങ്ക് പ്രകോപന പരമാം
വിധം തുറന്നു കാണിക്കുകയും ചെയ്യുന്നതിലൂടെ അറബ് ലോകത്തെ/ മിഡില്‍ ഈസ്റ്റിനെ
കുറിച്ചുള്ള പാശ്ചാത്യ ആഖ്യാനങ്ങള്‍ക്ക് അനുരോധമായ നിലപാട് ജനകീയമാക്കുന്നു എന്നത്
കൊണ്ടാണെന്ന് ഒരു വശത്ത് നിരീക്ഷിക്കപ്പെടുന്നു *(3). എന്നാല്‍ പ്രകോപനപരമായ സത്യസന്ധതയോടെ “അതിരുകള്‍ ഭേദിക്കുകയും
വിലക്കപ്പെട്ടത് വാരിപ്പുണരുകയും ചെയ്യുന്നു, ദുസ്സാധ്യമായ
പ്രമേയങ്ങള്‍ അങ്ങേയറ്റത്തെ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നു” *(4) എന്നതാണ് അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് എന്ന നിരീക്ഷണവും ശക്തമാണ്.
തന്റെ എഴുത്തുജീവിതത്തില്‍ ഉടനീളം അറബ് ലോകത്തെങ്ങും വിവാദങ്ങള്‍ക്കു
തിരികൊളുത്തിയ എഴുത്തുകാരനാണ് അലി അല്‍ മുക്രി. Black Taste, Black
Smell എന്ന ആദ്യനോവല്‍ യമനിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതം ആവിഷ്കരിച്ചപ്പോള്‍, The Handsome Jew അതേ നിലയില്‍ ജൂത സമൂഹത്തെ ചിത്രീകരിച്ചു. ഈ രണ്ടു കൃതികളും അറബ്
നോവലിനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിന് (IPAF) ലിസ്റ്റ്
ചെയ്യപ്പെടുകയുണ്ടായി. ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ അദ്ദേഹത്തിന്റെ ആദ്യകൃതിയായ Hurma,
സ്ത്രൈണ ലൈംഗിക ചോദനയെന്ന വിലക്കപ്പെട്ട വിഷയത്തെ ഒളിവും മറയും
കൂടാതെ സമീപിച്ചതാണ്, മറ്റെന്തിലുമേറെ, എഴുത്തുകാരന് ഏറ്റവും കൂടുതല്‍ ശത്രുക്കളെ നേടിക്കൊടുത്തതും, ആവര്‍ത്തിച്ചുള്ള വധഭീഷണികളെ തുടര്‍ന്ന് കുടുംബം പാരീസിലേക്ക്
കുടിയേറുന്നതില്‍ എത്തിച്ചതും.
‘ഹുര്‍മ’, ചില്ലുകൂട്ടിലെ പെണ്മ
നിശബ്ദരാക്കപ്പെട്ട, ചോദ്യങ്ങൊളൊന്നും ചോദിയ്ക്കാന്‍
അനുവാദമില്ലാത്ത, വീടിനു വെളിയിലിറങ്ങരുതാത്ത യമനി
സ്ത്രീയുടെ പ്രതീകമാണ് നോവലിലെ പേരു പറയുന്നില്ലാത്ത മുഖ്യ കഥാപാത്രം.
സ്ത്രീയെന്ന നിലയില്‍ അവള്‍ ‘ഹുര്‍മ’ ആണ്: ‘പവിത്രം’;
എന്നും സംരക്ഷിക്കപ്പെടെണ്ടവള്‍. പുരുഷാധിപത്യ ഹെജിമണിയില്‍ പുരുഷ
ഉടമസ്ഥതയുടെ ധ്വനികള്‍ എല്ലാം ആ പദത്തില്‍ സംഗമിക്കുന്നുവെന്നു നോവലന്ത്യം
വിശദമായി പദനിര്‍ദ്ധാരണം നടത്തുന്നുണ്ട്. യമനിന്റെ തലസ്ഥാനമായ സനായില്‍ ശ്വാസം
മുട്ടിക്കുന്ന കുടുംബാന്തരീക്ഷത്തില്‍ വളരുന്ന അവളുടെ കഥ മുതിര്‍ന്ന സഹോദരങ്ങളായ
ലുല, അബ്ദെല് റഖീബ് എന്നിവരുടെ കഥകളോട് കോര്‍ക്കപ്പെട്ടാണ്
അവതരിപ്പിക്കപ്പെടുന്നത്. വ്യത്യസ്ത വിളിപ്പേരുകള്‍ മാത്രമാണ് മുഖ്യ
കഥാപാത്രത്തിന് നല്‍കപ്പെടുന്നത്. ചെറുപ്പത്തിലെ ഉമ്മ നഷ്ടപ്പെട്ടതിന്റെ ഓര്‍മ്മയില്‍
മക്കളെ ‘മമ്മ’ എന്ന് വിളിക്കുന്ന ഉമ്മ അവളെ ‘കൊച്ചു
മമ്മ’ (Little Mama) എന്ന്
വിളിക്കും. ഉപ്പ ‘പെണ്ണേ’ (Girl)
എന്നും, ഏട്ടത്തി ലുല Pipsqueak എന്നും ജ്യേഷ്ഠന്‍ റഖീബ്, ‘റൂസ’ എന്നും വിളിച്ചു. “റോസാ ലക്സംബര്‍ഗിനെ പോലെ സ്വതന്ത്രയും കിടയറ്റവളും
ആകുക.. അവരുടെ പുസ്തകങ്ങള്‍ വായിക്കുക, ജീവിതത്തില്‍
ശരിക്കും പ്രധാനമായിട്ടുള്ളത് എന്തെന്ന് മനസ്സിലാക്കാം” എന്ന് റഖീബ്
ഉത്ബോദിപ്പിക്കുന്നു. ലുലയുടെ പ്രകടമായ ലൈംഗിക തൃഷ്ണ ‘ഹുര്‍മ’യുടെ കടുത്ത യാഥാസ്ഥിതികയുടെ എതിരറ്റത്താണ്. ലുലയെ സംബന്ധിച്ച്
ലൈംഗികാസ്വാദനം ഒരേസമയം ചെറുത്തുനില്‍പ്പും ശാക്തീകരണവും ആയിരിക്കുമ്പോള്‍ ‘ഹുര്‍മ’യുടെ യാഥാസ്ഥിതികത ജൈവ ചോദനകളുമായുള്ള
മുഖാമുഖത്തില്‍ അവളുടെ അന്തിമ നാശത്തിലേക്ക് വഴിതെളിക്കും. നേരെ മറിച്ചുള്ള ഒരു
പരിണാമമാണ് സഹോദരന്‍ അബ്ദുല്‍ റഖീബിന്റെ കാര്യത്തില്‍ സംഭവിക്കുക. പിതാവിന്റെ
ദൈവഭയത്തിന്റെ കടുത്ത വിമര്‍ശകനും നാസ്തികനും കമ്യൂണിസ്റ്റും സോഷ്യലിസ്റ്റും
എന്നതില്‍ നിന്ന് രായ്ക്കുരാമാനം അയാളൊരു ജിഹാദി മൌലികവാദിയാകുക ലൈംഗിക അസൂയയുടെ
വേലിയേറ്റത്തില്‍ തന്നെയാണ് എന്നത് വിചിത്രമാണ്. പ്രഥമ ദൃഷ്ട്യാ അനുരാഗത്തില്‍
പെട്ടു പോയ സുന്ദരി നൂറയെ മുഴുവനായും സ്വന്തമാക്കാന്‍ മതകാര്‍ക്കശ്യത്തിന്റെ
നിലപാടാണ് നല്ലത് എന്ന സ്വാര്‍ത്ഥതയില്‍ അയാളുടെ ആദര്‍ശവാദമൊക്കെ ഒലിച്ചു
പോകുന്നു. ലൈംഗിക തൃഷ്ണയുടെ വേലിയേറ്റത്തില്‍ ‘cultural films’ എന്ന കോഡ് ഭാഷയില്‍ വിവരിക്കുന്ന നീലച്ചിത്രങ്ങള്‍ കാണുകയും
അനിയത്തിയോടൊപ്പം ലെസ്ബിയന്‍ ചുവയുള്ള അടുപ്പം കൂടുകയും ചെയ്യുന്ന ലുല, പക്ഷെ കുടുംബത്തിന്റെ അത്താണിയാണ് എന്നത് വേണ്ടപ്പോള്‍ അവള്‍ക്കു
എടുത്തുപയോഗിക്കാന്‍ കഴിയുന്ന പിടിവള്ളിയാണ്. ബോസുമായുള്ള ലൈംഗിക ബന്ധം
അതൊരിക്കലും നീണ്ടുനില്‍ക്കില്ല എന്നറിഞ്ഞു കൊണ്ടുതന്നെ അവള്‍
ആസ്വദിക്കുന്നുമുണ്ട്. വിവാഹ പ്രലോഭനവുമായെത്തുന്ന കാമുകനെ വിശ്വസിപ്പിക്കാന്‍
വേണ്ടി കന്യാചര്‍മ്മ പുന സൃഷ്ടി നടത്തുന്നുവെങ്കിലും, അയാളുടെ
കേണപേക്ഷയുടെ കെണിയില്‍ പെട്ടു ലൈംഗിക ബന്ധത്തിന് കീഴ്പ്പെടുന്ന യുവതിയെ അത്തരം
കാര്യങ്ങളിലെ സ്ഥിരം പതിവു പോലെ പിഴച്ചവള്‍ എന്ന് മുദ്ര കുത്തി അയാള്‍
കയ്യൊഴിയുന്നത് പെണ്‍ ചാരിത്ര്യത്തെ കുറിച്ചും വിവാഹപൂര്‍വ്വ ബന്ധത്തെ
കുറിച്ചുമുള്ള ഏകപക്ഷീയ സാമൂഹിക നിലപാടിന്റെ പ്രത്യക്ഷമാണ്. ഇതേ സമീപനത്തിന്റെ
മറ്റൊരു ഉദാഹരണമാണ് ആരോ പകര്‍ത്തിയ വീഡിയോയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന
നൂറയെ കാണുന്നതോടെ സ്വയം മറക്കുകയും അവളെ ഉപേക്ഷിക്കാന്‍ തയ്യാറാകുകയും ചെയ്യുന്ന
പഴയ വിപ്ലവകാരി അബ്ദുല്‍ റഖീബും. വീഡിയോയിലെ പങ്കാളി താന്‍ തന്നെയാണെന്നും ഭാര്യാ-ഭര്‍തൃ സംഗമത്തെ ആരോ ചിത്രീകരിച്ചതാണ് എന്നും മനസ്സിലാക്കാനുള്ള ക്ഷമ
പോലും അയാള്‍ കാണിക്കുന്നില്ല. തെറ്റു മനസ്സിലാക്കി കുമ്പസാരിക്കാന്‍ എത്തുന്ന
റഖീബ്, നൂറയുടെ നിശ്ചയദാർഢ്യത്തിനു മുമ്പില്‍ കീഴടങ്ങുകയും
നൂറ അയാളെ മൊഴി ചൊല്ലി പിരിയുകയും ചെയ്യുന്നത്, പുരുഷാധിപത്യ
സമൂഹത്തില്‍ അത്ര സാധാരണമല്ലാത്ത ഒരു പരിണതിയാണ്. തുടര്‍ന്നാണ് അയാളുടെ പരിണാമം
ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് ഊളിയിടുകയും ചെച്നിയയിലും മറ്റും അമുസ്ലിംകളോട് യുദ്ധം ചെയ്യാന്‍ അയാള്‍ പോകുന്നതും. പെണ്‍ വേഷത്തില്‍
വീട്ടിലെത്തിച്ച യുവാവുമായുള്ള ലുലയുടെ ലൈംഗിക ബന്ധം നേരില്‍ കാണാനിടയാകുന്നതും
സാമ്പത്തിക ആശ്രിതത്വത്തിന്റെ പേരില്‍ മകള്‍ക്കു മുന്നില്‍ തലകുനിക്കേണ്ടി
വരുന്നതുമാണ് പിതാവിന്റെ മരണത്തിനു ഹേതുവാകുക.
ആണെഴുത്തിലെ
പെണ്ണ്?
പ്രണയ
രഹിതമായ വിവാഹത്തില്‍ ഭര്‍ത്താവ് ശേഷിയില്ലാത്തവനാണ് എന്ന നൈരാശ്യമാണ് ‘ഹുര്‍മ’യെ കാത്തിരിക്കുന്നത്. അബു അബ്ദുള്ളയുടെ
ശേഷിയില്ലായ്മ തന്റെ സ്വന്തം യാഥാര്‍ത്ഥ്യം സ്ഥാപിക്കാനാവാത്ത അവളുടെ അവസ്ഥയുടെ
ക്രൂരമായ പ്രതിഫലനം തന്നെയാണെന്നു നിരീക്ഷിക്കപ്പെടുന്നു *(5). അവളെ കാത്തിരിക്കുന്ന നൈരാശ്യങ്ങളില്‍
ആദ്യത്തെതായിരിക്കും അത്. അബു അബ്ദുള്ളയുടെ ഇന്ത്യന്‍ ഭാര്യ, ഭര്‍ത്താവിന്റെ ശേഷിയില്ലായ്മയെ സ്വപ്നത്തില്‍ ആവാഹിച്ചു വരുത്തുന്ന
ഇന്ത്യന്‍ ഭര്‍ത്താവുമായുള്ള വേഴ്ചയിലൂടെ മറികടന്നു സംതൃപ്തി നേടുന്നത് അത്തരം
സാധ്യതകള്‍ ഒന്നുമില്ലാത്ത ‘ഹുര്‍മ’യുടെ അവസ്ഥയെ കൂടുതല്‍
തീവ്രതരമാക്കുന്നുണ്ട്. യമനില്‍ നിന്ന് മിഡില്‍ ഈസ്റ്റിന് കുറുകെ, സുഡാനിലെക്കും ഒടുവില്‍ അഫ്ഘാനിസ്ഥാനിലേക്കും ജിഹാദിസ്റ്റ് ദൌത്യവുമായി
പോകുന്ന ഹുര്‍മ, അവിടങ്ങളില്‍ ജിഹാദിസ്റ്റ് ട്രെയിനിംഗ്
പാളയങ്ങളില്‍ പോലും നടമാടുന്ന സ്ത്രീവിരുദ്ധതയും ബലാല്‍ക്കാര സംസ്കാരവും നേരില്‍
കാണുന്നു. ഒരുവേള തന്റെ ലൈംഗിക ദാരിദ്ര്യം ഒരു ബലാല്‍ക്കാരത്തിലൂടെ തീര്‍ന്നുകിട്ടുന്നത്
അവള്‍ ഭാവനയില്‍ കാണുന്നുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍, പുരുഷന് സ്വതന്ത്ര സ്ത്രീയെ എഴുതുന്നതിന്റെ അതിവായനയായി കാണാമെന്നും ഒരു
വനിതാ എഴുത്തുകാരി അത്തരം ഒരു സന്ദര്‍ഭം വിഭാവനം ചെയ്തെക്കില്ലെന്നും ലിസ ഹില്‍
നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ് (Lisa Hill). ഹുര്‍മയെ
സംബന്ധിച്ചു ജിഹാദിസ്റ്റ് ദൌത്യം കര്‍തൃത്വത്തിന്റെ ആദ്യാനുഭാവമാണ്: “എന്റെ
ജീവിതത്തില്‍ ആദ്യമായി ഞാന്‍ പ്രസക്തമായ എന്തെങ്കിലുമൊന്നു ചെയ്യുകയായിരുന്നു, ഞാന്‍ നിലനില്‍ക്കുന്നുണ്ട് എന്ന തോന്നല്‍ തരുന്ന തരം തൊട്ടറിയാവുന്ന
എന്തെങ്കിലും.” ഒടുവില്‍, നാട്ടില്‍ തിരികെയെത്തുമ്പോള്‍
ലൈംഗിക ദാഹം ശമിപ്പിക്കാന്‍ വേണ്ടി അവള്‍ നടത്തുന്ന ശ്രമമാണ്, നോവല്‍ ആരംഭത്തില്‍ കാണും വിധം സ്വയം ‘ലൈലത്തുല്‍ ഖദിര്‍’ ആയി അയല്‍പ്പക്കത്തെ
സുഹൈല്‍ എന്ന യുവാവിനു മുന്നില്‍ സ്വയം സമര്‍പ്പിക്കാന്‍ അവളെ പ്രേരിപ്പിക്കുക.
പക്ഷെ അയാള്‍ കയ്യൊഴിയുന്നു. തെരുവിലേക്ക് സര്‍വ്വാംഗ നഗ്നയായി
ഇറങ്ങിത്തിരിക്കുന്നതിനെ കുറിച്ചുള്ള ഭ്രമ ചിന്തയുടെ ഒരു വിനാശകാരിയായ
അന്ത്യത്തിലാണ് അവളെ നോവല്‍ കൊണ്ടെത്തിക്കുന്നത്. “അലി മുക്രിയുടെ നവീനവും ഇരുണ്ട
ഹാസ്യം നിറഞ്ഞതുമായ ആഖ്യാനം മുതിര്‍ന്നുവരവിന്റെ കഥയുടെ ക്ലാസ്സിക് ജോനറിനെ
തലകീഴായ് നിര്‍ത്തി, ഭ്രാന്തമായ മതമൌലിക കാര്‍ക്കശ്യത്തിനു
പിറകിലൊളിക്കുന്ന ആഴമേറിയ കാപട്യത്തെ ഒരു പരിഗണനയും കൂടാതെ വെളിപ്പെടുത്തുന്നു.
കുമ്പസാര സ്വരത്തില്‍ ഹുര്‍മയുടെ വിട്ടുവീഴ്ചയില്ലാത്ത നേര്‍ക്കുനേര്‍ വിവരണം
വേദനാകാരം എന്നപോലെത്തന്നെ ഹാസ്യാത്മകവുമാണ്” (SCRIBD).
അഫ്ഘാന്‍-ഫ്രഞ്ച് നോവലിസ്റ്റ് ആതിഖ് റഹീമിയുടെ സുധീരമായ നോവല്‍ The
Patience Stone എന്ന കൃതിമായുള്ള Hurma യുടെ സാദൃശ്യം എടുത്തുപറയേണ്ടതാണ്.
പാശ്ചാത്യ
ഇസ്ലാമോഫോബിയ ഒളിച്ചു കടത്തുന്നുവോ?
അപൂര്‍വ്വമായ
ഒരു കുടുംബ കഥയെ യമനി കുടുംബങ്ങളുടെ മാതൃകയാക്കുന്നതിലൂടെ നോവല്‍ യമനി
സ്ത്രീത്വത്തെ കുറിച്ച് നല്‍കുന്ന അതിരുകവിഞ്ഞതെന്നു തന്നെ പറയാവുന്ന ലൈംഗിക
സങ്കല്പം ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തി. ഏതാണ്ടൊരു വിക്റ്റോറിയന്‍ പോണ്‍ (Porn) പോലെ അനുഭവപ്പെടുന്ന ഒട്ടേറെ
ഭാഗങ്ങളുള്ള നോവല്‍, യമനി സ്ത്രീത്വത്തെ കുറിച്ച്
അവമതിപ്പുണ്ടാക്കാന്‍ കാരണമാകുന്നു എന്നും പുസ്തകം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് *(6). നോവല്‍ ആരംഭത്തില്‍ ലൈലത്തുല്‍ ഖദിറിനെ
കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന കാല്‍പ്പനിക ധ്വനികള്‍ തീര്‍ത്തും
അട്ടിമറിക്കപ്പെടുന്നത് തികച്ചും വിഗ്രഹഭഞ്ജക സ്വഭാവത്തിലാണ്: അത്യപൂര്‍വ്വമായ, നഷ്ടപ്പെടുത്തരുതാത്ത പുണ്യ ദിനത്തിന്റെ അനുഗ്രഹം എന്ന ആശയത്തെ കാമനയുടെ
പൂര്‍ത്തീകരണത്തിനായി ലൈംഗിക ബന്ധത്തിലേക്കുള്ള ക്ഷണം എന്നു പരിവര്‍ത്തിപ്പിക്കുന്നതില്‍,
അതിനു മുതിരേണ്ടി വരുന്ന പരിത്യക്തയും അതേസമയം ജീവിതാശയുള്ളവളുമായ
യുവതിയുടെ അറ്റകൈ ശ്രമം എന്ന മാനുഷികമായ ഒഴികഴിവ് ഉള്ളപ്പോഴും, ഞെട്ടിക്കുന്ന ഒരു പരിധിവിടല്‍ ഇല്ലാതില്ല: “എനിക്ക്
സങ്കല്പ്പിക്കാനായില്ല ഒരു നാള്, ഒരു വ്യക്തിക്ക്
ലൈലത്തുല്‍ ഖദറിനെ നിഷേധിക്കാന്‍ ആവുമെന്ന്. പക്ഷെ ഇതെനിക്ക് സംഭവിച്ചു, സത്യത്തില്‍ എന്റെ അയല്‍വാസി സുഹൈലിന്. ഞാന്‍ അവനോടു പറഞ്ഞു: നീ ഖേദിക്കും,
പക്ഷെ അവന്‍ കാര്യമാക്കിയില്ല.” എന്നാല്‍ ഇവിടെ സൂചിതമാകുന്ന ഖേദം
പുണ്യദിനത്തിന്റെ അനുഗ്രഹം നഷ്ടപ്പെടുത്തിയതിന്റെ മതപരമായ നഷ്ടത്തെ
കുറിച്ചല്ലെന്നും തികച്ചും മാംസനിബദ്ധമായ തൃഷ്ണയുടെത് ആണെന്നും നോവലന്ത്യം വരെ
പിന്തുടരുമ്പോഴാണ് വ്യക്തമാകുക. സുഹിലിന്റെ ‘നഷ്ട’ത്തിന്റെ
മുഴുപ്പ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത് യൌവ്വന യുക്തമായ ‘ഹുര്‍മ’യുടെ മദിപ്പിക്കുന്ന ഉടലഴക് അംഗോപാംഗം വിവരിച്ചുകൊണ്ടാണ് എന്നതും
ശ്രദ്ധേയമാണ്. പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നേരിട്ട് മുഖാമുഖം വരാന്‍
അനുമതിയില്ലാത്ത അധ്യാപകനായ ഷെയ്ഖ്, ഇസ്ലാമിക ലൈംഗിക
വിധികള്‍ പഠിപ്പിക്കാന്‍ എന്ന വ്യാജേന വീഡിയോയിലൂടെ പ്രകടിപ്പിക്കുന്ന ലൈംഗിക
ചേഷ്ടകളും ദുസ്സൂജനകളും സദാചാര കാപട്യത്തിനു പിന്നിലെ വികല ലൈംഗികതയുടെ മറ്റൊരു
ഉദാഹരണമാണ്. മുലകുടി ബന്ധത്തിലൂടെ പരപുരുഷന്‍ സഹോദരനോ പുത്ര തുല്യനോ ആയിത്തീരും
എന്ന ഇസ്ലാമിക കാഴ്ചപ്പാടിനെ അസബന്ധപൂര്‍ണ്ണവും തീര്‍ത്തും ‘ഇറോടിക്’ എന്ന് പറയാവുന്നതുമായ രീതിയിലേക്ക് വലിച്ചിഴക്കുന്ന ഫത് വ പോലുള്ള
കോമാളിത്തം നോവലില്‍ കാണാം. പരപുരുഷന്മാരുമായുള്ള ഇടപഴകലിനു മതപരമായ
അനുവാദത്തിന്റെ ചട്ടക്കൂട് നല്‍കാന്‍ വേണ്ടി ‘മുലയൂട്ടല്‍’ പ്രക്രിയ നടത്തുന്നത് വിചിത്രമായ അങ്കലാപ്പുകള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍
ഉണ്ട്. ക്രിസ്ത്യാനിയായ എത്യോപ്യന്‍ ഡ്രൈവറെ ആ വിധം ‘കുടുംബം’ ആക്കുകയെന്ന പ്രശ്നം നേരിടുന്ന സ്ത്രീയുടെ കാര്യത്തില്‍ ഇതു കാണാം.
നോവലിന്റെ ഘടനയെ നിയന്ത്രിക്കുന്ന, പ്രണയത്തെ കുറിച്ചും
ഹൃദയം പങ്കിടലിനെ കുറിച്ചും ജീവിതാശയെ കുറിച്ചും പാടുന്ന ഉമ്മു കുല്‍സൂം ടേപ്പും
വരികളും ഉപശീര്‍ഷകങ്ങളില്‍ മാത്രമല്ല പ്രസക്തമാകുന്നത്; സാന്ദര്‍ഭിക വ്യാഖ്യാനങ്ങള്‍ക്കും കാവ്യാത്മകതയുടെ തുടര്‍ച്ചക്കും കൂടി
പ്രതീകാത്മകമായി വരികള്‍ കൂടെക്കൂടെ, ഉടനീളം ആവര്‍ത്തിക്കപ്പെടുന്നു.
ഹുര്‍മയുടെ മതമൌലികതയിലേക്കുള്ള പരിവര്‍ത്തനം സംഭവിക്കുന്നതോടെ അവള്‍ക്കത്
അരോചകമായി അനുഭവപ്പെടുന്നു. സമാനമായ രീതിയില്‍ അബ്ദുല്‍ റഖീബിലും മാറ്റങ്ങള്‍
ഉണ്ടാകുന്നത്, സംഗീതവും ഇതര കലകളോടുമുള്ള പൊളിറ്റിക്കല്‍
ഇസ്ലാമിസ്റ്റ് വിരുദ്ധതയുടെ പ്രകടിത രൂപമാണ്. “ഒട്ടേറെ വശങ്ങളുള്ള ഒരായുധത്തിന്റെ
പ്രതീകം പോലെ ടേപ്പിനെ കാണാം എന്ന് പറയാം; അതിനെ
ജ്ഞാനത്തിനും നേട്ടങ്ങള്‍ക്കുമായി ഉപയോഗിക്കാം, നിഷേധങ്ങള്‍ക്കും
അപചയത്തിനും, ഒപ്പം വൈരസ്യമാകറ്റാനും ആനന്ദത്തിനും” (Mubarak
Ali Ahmed).
സ്ത്രീയുടെ
പദവിയെ അധസ്ഥിതത്വത്തിന്റെത് ആയിക്കാണുന്നതില്‍ മുസ്ലിം പാരമ്പര്യത്തിനു സവിശേഷമായ
കുറ്റം ചാര്‍ത്താനാവില്ല എന്ന വസ്തുത നോവലിന്റെ പശ്ചാത്തലത്തില്‍
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വടക്കന്‍ ആഫ്രിക്കയിലെ പെണ്‍ചേലാകര്‍മ്മം, സന്താനോല്‍പ്പാദന കാര്യങ്ങളില്‍
പുരുഷന്റെ നിര്‍ണ്ണയാവകാശത്തെ കുറിച്ചുള്ള നോര്‍ത്ത് അമേരിക്കന്‍ ധാരണകള്‍, ഏഷ്യന്‍ ദേശങ്ങളില്‍ സ്ത്രീയെ രണ്ടാം കിട പൌരന്മാരായി കാണുന്ന രീതി
എന്നതൊക്കെ സ്ത്രീവിരുദ്ധതയുടെ സാര്‍വ്വലൌകികതയുടെ ചിഹ്നങ്ങള്‍ തന്നെയാണ്. ആ അര്‍ഥത്തില്‍
ഇന്ത്യക്കാരിയായ ഹിന്ദു യുവതിയുടെ സാന്നിധ്യം പ്രധാനമാണ്. ‘ഹുര്‍മ’യെ പോലെ അവളും സ്വയം മുജാഹിദീന്‍ മസ്തിഷ്ക പ്രക്ഷാളനത്തിനു
വിധേയപ്പെടുകയും അഫ്ഘാനിസ്ഥാനിലേക്കു ജിഹാദിസ്റ്റ് ദൌത്യവുമായി പോകാന്‍
തയ്യാറാകുകയും ചെയ്യുന്നു. “ആണുങ്ങള്‍ ഒത്ത പ്രഭാഷണങ്ങള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍
സാമോദം പിന്തുടരുന്നു” *(7).
ദ്വന്ദ്വ
വ്യക്തിത്വങ്ങളുടെ പോസ്റ്റുമോര്‍ട്ടം
നോവലില്‍
പ്രധാന കഥാപാത്രങ്ങളില്‍ എല്ലാം കാണാവുന്ന ദ്വന്ദ്വ വ്യക്തിത്വത്തോളം വരുന്ന
വിചിത്ര പരിണാമങ്ങള്‍ കാപട്യത്തെ പോസ്റ്റുമോര്‍ട്ടം ചെയ്യുകയെന്ന നോവലിസ്റ്റിന്റെ
സമീപനവുമായി ചേര്‍ത്തു കാണാവുന്നതാണ്. യാഥാസ്ഥിതിക സദാചാരബോധത്തില്‍ നിന്നുള്ള
‘ഹുര്‍മ’യുടെ പരിണാമം, വേശ്യയെന്നു തന്നെ സ്വയം
വിളിക്കുന്നതിലും ആ ജീവിതം ആസ്വദിക്കുന്നതിലുമുള്ള ലുലയുടെ കൂസലില്ലായ്മ, ഗാംഭീര്യമുള്ള പിതൃ സ്വരൂപം ആയിരിക്കുകയും ഭാര്യയുടെ ഫോണ്‍ വിളികള്‍ക്കു
പോലും കര്‍ശന മേല്‍നോട്ടം നടത്തുകയും സദാചാര മൂല്യങ്ങള്‍ക്കു വേണ്ടി അക്ഷരാര്‍ത്ഥത്തില്‍
മരിക്കുകയും ചെയ്യുന്ന പിതാവിനു മകളുടെ സംശയകരമായ സാമ്പത്തിക ഉറവിടം അലോസരമേ
ആകാത്തത്, ശേഷിയില്ലായ്മയുടെ പരിമിതി നന്നായി
അനുഭവിക്കുമ്പോഴും സുന്ദരികളെ കാണുമ്പോള്‍ സ്വന്തമാക്കാന്‍ ഏതറ്റം വരെയും പോകുന്ന
അബു അബ്ദുള്ള, ഇസ്ലാമിക ശിക്ഷണത്തിന്റെ മറവില്‍
ശിഷ്യകളുടെ കാമനകളെ ഉദ്ദീപിപിച്ചു സ്വയംഭോഗം നടത്തി രസിക്കുന്ന ഷെയ്ഖ്, വിവാഹ നാട്യത്തിലൂടെ അബലകളെ ബലാല്‍ക്കാരം ചെയ്യുന്ന ജിഹാദിസ്റ്റുകള്‍, തൃഷ്ണയുടെ അപകടം ദൌത്യ നിര്‍വ്വഹണത്തില്‍ പുറകോട്ടടിപ്പിക്കുമോ എന്ന
ഭയത്തില്‍ സ്വയം ഭോഗം പ്രോത്സാഹിപ്പിക്കുകായും അതില്‍ സ്വയം വ്യാപൃതയവുകയും
ചെയ്യുന്ന ജിഹാദിസ്റ്റ് പരിശീലന ക്യാമ്പിലെ ‘ഷെയ്ഖ ഉമ്മുല്‍ മുജാഹിദീന്‍’ തുടങ്ങി എല്ലാവരിലും, ഒരു പക്ഷെ നൂറയില്‍ ഒഴികെ, ഈ ഇരട്ട വ്യക്തിത്വം/ നിലപാട് കാണാം. ‘മതം’
മാറി ‘ആയിഷ അല്‍ ഗമീദി’ ആയി തൊഴില്‍ദാതാവിനെ വിവാഹം ചെയ്യുമ്പോഴും ഇന്ത്യന്‍ ഭര്‍ത്താവിനെ
ആവാഹിച്ചു വരുത്തുന്ന ആന്ദീര, ഒരു സവിശേഷ
കഥാപാത്രമാണ്. ഇന്ത്യന്‍ ദര്‍ശനങ്ങളുടെ ഒരു തനതു രത്നച്ചുരുക്കം ആന്‍ദീരയിലൂടെ
നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്: “ദൈവത്തെ നാം നമ്മുടെ പെരുമാറ്റത്തില്‍
അനുകരിക്കണം, അല്ലാതെ ശിക്ഷാ ഭയമോ, പ്രതിഫല മോഹമോ കാരണം ആകരുത്. പ്രതിഫലം മോഹിച്ചാണ് നാം അവന്റെ നിര്‍ദ്ദേശങ്ങള്‍
അനുസരിക്കുന്നതെങ്കില്‍, അഥവാ അവന്റെ ശിക്ഷ
ഭയന്നാണെങ്കില്‍, എങ്കില്‍ നാം യഥാര്‍ത്ഥ വിശ്വാസം
പ്രാപിക്കുന്നില്ല.” എന്നാല്‍ ഇത്തരം ഉന്നത മൂല്യ ധാരണയും അന്ധമായ ജിഹാദിസ്റ്റ്
ദൌത്യവും തമ്മിലുള്ള സമന്വയം തീര്‍ച്ചയായും ദുരൂഹമാണ്. അതേസമയം, ഇരട്ട നിലപാടിന്റെ പ്രശ്നം തുറിച്ചു നോക്കും വിധം വ്യക്തമാകുക റഖീബിലാണ്.
നൂറയുടെ സൗന്ദര്യത്തെ പുകഴ്ത്താന്‍ വേണ്ടി ദൈവത്തിന്റെ ഏറ്റവും സുന്ദരമായ
സൃഷ്ടിയെന്നു വിവരിക്കുമ്പോഴാണ് അറിയാതെയെങ്കിലും അയാള്‍ ആദ്യമായി ദൈവത്തിന്റെ
അസ്ഥിത്വം അംഗീകരിച്ചത് എന്നു ഹുര്‍മ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അവളെ
സ്വന്തമാക്കാന്‍ വേണ്ടിയാണു അയാള്‍ വിശ്വാസിയാകുക, അവളെ
നഷ്ടപ്പെടുന്നത് തന്നെയാണ് അയാളെ മൌലികവാദിയും ആക്കുക. എല്ലുറപ്പില്ലാത്ത കാല്‍പ്പനിക
ആദര്‍ശാത്മകതയുടെ പൊള്ളത്തരം ഏറ്റവും കൃത്യമായി നോവലിസ്റ്റ് തുറന്നുകാട്ടുന്നത്
റഖീബിലൂടെയാണ് എന്നു വ്യക്തമാണ്.
യമനി
സമൂഹത്തെ, വിശേഷിച്ചും അവിടത്തെ സ്ത്രീത്വത്തെ, കുറിച്ചും
പൊളിറ്റിക്കല്‍ ഇസാമിനെ കുറിച്ചും മതമൌലികതയും പുരുഷാധിപത്യ മൂല്യങ്ങളും കൈകോര്‍ക്കുന്ന കാപട്യങ്ങളെ കുറിച്ചും അതി തീക്ഷ്ണമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും ഒരു
ഉന്നത സാഹിത്യ കൃതിയില്‍ അനിവാര്യമായ സമതുലിത വീക്ഷണം നിലനിര്‍ത്തുന്നതില്‍
നോവലിസ്റ്റ് അത്രകണ്ടു വിജയിച്ചിട്ടില്ല എന്ന നിരീക്ഷണം ന്യായമാണ്. 9/11 അനന്തര/ ഹണ്ടിങ്ടണ്‍ സിദ്ധാന്ത കാല ഇസ്ലാമോഫോബിയയുടെ കാലത്തു പാശ്ചാത്യ
വായനയുടെ കയ്യടിയെന്ന പ്രലോഭനം നോവലിസ്റ്റിനെ ഇത്തരി ഭ്രമിപ്പിച്ചോ എന്ന സന്ദേഹവും
തീര്‍ത്തും അസ്ഥാനത്തല്ല.
Rferences:
1). Günther Orth, ‘Young Yemeni Literature Is
Looking for Its Place’, Neue Zürcher Zeitung, 12 June 2004,
https://en.qantara.de/content/background-gunther-orth-young-yemeni-literature-is-looking-for-its-place.
Accessed 05.02.21.
2). Middle East Monitor,
‘Yemen through its literature: A nation besieged’, May 5, 2015,
https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/.
Accessed 05.02.21
3. Lisa Hill, ‘Hurma, by Ali AL-Muqri, translated by T.M.
Aplin’, ANZ LitLovers LitBlog, https://anzlitlovers.com/2016/09/11/hurma-by-ali-al-muqri-translated-by-t-m-aplin/.
Accessed 05.02.21
4.
Abdulrahman Qaid, ‘Ali al-Muqri: The
Novel and the Challenges of Subject’, Al-Madaniya – Culture, June 15, 2017,
https://almadaniyamag.com/2017/06/15/2017-6-14-ali-al-muqri-the-novel-and-the-challenges-of-subject/.Accessed
05.02.21
5. SCRIBD, https://www.scribd.com/book/375809860/Hurma.
Accessed 05.02.21
6. Mubarak Ali Ahmed Al-Hammadi Al-Yadoumi, ‘VULGARITY OF
THE TEXT AND REALITY OF THE CONTEXT IN AL-MUQRI’S HURMA: A CRITICAL READING’,
Vol. 5 Issue 2,
December, 2018
7. Hubert O'Hearn, ‘Book Review, Hurma’,
http://bythebookreviews.blogspot.com/2015/08/hurma-by-ali-al-muqri.html.
Accessed 05.02.21
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 285-294)
To purchase, contact
ph.no: 8086126024
read more:
Saman by Ayu Utami
https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html
Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi
https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html
The Doves Necklace by Raja Alem
https://alittlesomethings.blogspot.com/2024/06/the-doves-necklace-by-raja-alem.html
An Unnecessary Woman by Rabih Alameddine
https://alittlesomethings.blogspot.com/2017/07/blog-post_26.html
No comments:
Post a Comment