Featured Post

Tuesday, June 18, 2024

Saman by Ayu Utami/ Pamela Allen

 സമാന്‍: അയു ഉത്തമിയുടെ തുറന്നെഴുത്ത്




(തുറന്നെഴുത്തിന്റെ പരിധികളില്‍ ഇറോടിക് എന്നോ ഉത്തമസാഹിത്യമെന്നോ അങ്കലാപ്പുണ്ടാക്കുംവിധം വിഹരിക്കുന്ന എഴുത്തുകാരിയാണ് ഇന്തോനേഷ്യയുടെ അയു ഉത്തമി. ഫെമിനിസ്റ്റ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വിമതരീതികളില്‍പ്പോലും അത്രസാധാരണമല്ലാത്തത്രയും ലൈംഗിക സ്വാതന്ത്ര്യം കണ്ടെത്തുന്ന സ്ത്രീകഥാപാത്രങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തമായ ആസക്തികളെയും  അവര്‍ അവതരിപ്പിക്കുന്നു. എന്നാല്‍ അപ്പോഴും ദേശം നേരിട്ട സാമൂഹികരാഷ്ട്രീയ സംഘര്‍ഷങ്ങളുമായി കഥാപാത്രങ്ങളുടെ വിധിവിഹിതങ്ങളെ സ്വാഭാവികതയോടെയും സര്‍ഗ്ഗാത്മക സൗന്ദര്യത്തോടെയും ചേര്‍ത്തു വെക്കുന്നതില്‍ കാണിക്കുന്ന കയ്യടക്കം കൊണ്ടാണ്  ഉത്തമസാഹിത്യത്തിന്റെ തട്ടകത്തിലും അവര്‍ക്കു കടന്നിരിക്കാനാകുന്നത്.) 


ദക്ഷിണ ജാവയില്‍ ഡച്ച് കൊളോണിയല്‍ ഭരണത്തിന്റെ നിര്‍മ്മിതിയായ ബോഗോറില്‍ 1968ല്‍ ജനിച്ച അയു ഉത്തമി സുഹാര്‍തോ അനന്തര ഇന്തോനേഷ്യയിലെ പുതുതലമുറ എഴുത്തുകാരില്‍ പ്രമുഖയാണ്‌. തലസ്ഥാന നഗരിയായ ജക്കാര്‍ത്തയില്‍ വളര്‍ന്ന അയു, റഷ്യന്‍ ഭാഷയും സാഹിത്യവുമാണ് പഠിച്ചത്. കോളേജ് പഠനകാലത്തുതന്നെ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായിത്തീര്‍ന്ന അവര്‍ വിവിധ ഇന്തോനേഷ്യന്‍ മാഗസിനുകളില്‍ പ്രവര്‍ത്തിച്ചു. 1994ല്‍ സുഹാര്‍ത്തോ ഭരണത്തില്‍ അവ നിരോധിക്കപ്പെട്ടതോടെ പ്രതിഷേധ സൂചകമായി അവര്‍ സ്വതന്ത്ര ജേണലിസ്റ്റുകളുടെ സഖ്യത്തില്‍ ((Aliansi Jurnalis Independen (Independent Journalist Alliance)) ചേര്‍ന്നു. ഒളിവില്‍ മാധ്യമപ്രവര്‍ത്തനം തുടര്‍ന്ന അവര്‍സുഹാര്‍ത്തോ ഭരണത്തിലെ അഴിമതി തുറന്നുകാട്ടുന്ന പേരുവെക്കാത്ത പുസ്തകം പ്രസിദ്ധീകരിച്ചു.

സുഹാര്‍ത്തോ ഭരണത്തിന്റെ തകര്‍ച്ചക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്, 1998 ല്‍ആദ്യനോവലായ Saman പ്രസിദ്ധീകരിക്കപ്പെട്ടത്. ഉള്ളടക്കത്തിന്റെ വിസ്ഫോടകകസ്വഭാവം കൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയ സാംസ്കാരിക അന്തരീക്ഷത്തിലെ പരിണാമങ്ങളെ ത്വരിതപ്പെടുത്തുന്ന ഒന്നായിരുന്നു നോവല്‍. ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ നാഴികക്കല്ലായിതീര്‍ന്ന പുസ്തകംസംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒരുപോലെ തിരികൊളുത്തി. ദേശസാഹിത്യത്തില്‍ ഒരു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ ആദ്യപുസ്തകമായിത്തീര്‍ന്ന നോവല്‍പ്രമേയംകൊണ്ടും പരിചരണരീതികൊണ്ടും ലൈംഗികത,വിശേഷിച്ചും സ്ത്രൈണലൈംഗികതരാഷ്ട്രീയ/ മത വിമര്‍ശനംതുടങ്ങി ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ വിലക്കപ്പെട്ടതായി കണക്കാക്കപ്പെട്ട അതിര്‍ത്തികള്‍ എല്ലാം ഭേദിക്കുകയായിരുന്നു. ലിംഗപദവീ പ്രതീക്ഷകള്‍ തകിടംമറിക്കുന്ന ശക്തരും സ്വതന്ത്രരും തങ്ങളുടെ ലൈംഗികസ്വത്വം തുറന്നുപ്രകടിപ്പിക്കുന്നവരുമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചതിലൂടെ ഇന്തോനേഷ്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരുന്ന പുരുഷാധികാര മൂല്യങ്ങളെ വെല്ലുവിളിച്ചു എന്നുമാത്രമല്ല, ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയുംചെയ്തു അയു ഉത്തമി. "Saman" കൃത്യമായും സാക്ഷ്യപ്പെടുത്തുന്നതു പോലെവൈയ്യക്തിക കഥകളെ നാടിന്റെ സാമൂഹിക രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ചേര്‍ത്തുവെച്ചു ആവിഷ്കരിക്കുന്നതിലൂടെസുഹാര്‍ത്തോ കാലത്തെ ‘പുതുഭരണക്രമത്തെ (New Order regime) കുറിച്ചുള്ള നിശിതമായ രാഷ്ട്രീയ നിരീക്ഷണം കൂടിയാക്കിത്തീര്‍ക്കുന്നു അവര്‍ തന്റെ ആഖ്യാനത്തെ. മതവും മിസ്റ്റിസിസവും തമ്മിലുള്ള ബന്ധത്തെ വിമര്‍ശനാത്മകായി സമീപിക്കുന്നതിലും അവര്‍ ശരിക്കുമൊരു വിഗ്രഹഭജ്ഞക സ്വഭാവം പ്രകടിപ്പിക്കുന്നു. ചൈനീസ് വംശജര്‍ക്കെതിരെയുള്ള മുന്‍വിധികള്‍ പോലുള്ള വംശീയ സംഘര്‍ഷങ്ങളുടെ അനുരണനങ്ങളും നോവലില്‍ പ്രകടമാണ്. ആഖ്യാന ശൈലിയിലാകട്ടെആത്മകഥാംശങ്ങള്‍ജേണലിസ്റ്റിക്ക് ഉള്ളടക്കങ്ങള്‍, ചരിത്രാഖ്യാനാങ്ങള്‍ തുടങ്ങിയവ കൂടിക്കലരുന്ന സങ്കര (hybrid) ശൈലി, സങ്കീര്‍ണ്ണ പ്രമേയങ്ങള്‍ ആവിഷ്കരിക്കാനും വിവിധ സാഹിതീയ രൂപങ്ങളുടെ സാധ്യതകള്‍ ഉള്‍ച്ചേര്‍ക്കാനും അവരെ സഹായിക്കുന്നു. 

ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ വിപ്ലവകരമായ ഒരു രീതിക്ക് തുടക്കം കുറിച്ച കൃതി എന്ന് "Saman" വിവരിക്കപ്പെടുന്നു. നാലു സ്ത്രീകളുടെയും ഒരു പുരുഷന്റെയും ഇഴകോര്‍ക്കുന്ന ജീവിതങ്ങളാണ് രേഖീയമാല്ലാത്തകാലഗണനയില്‍ മുമ്പോട്ടും പിറകോട്ടും ചലിക്കുകയും ആഖ്യാനസ്വരങ്ങള്‍ മാറുകയും ചെയ്യുന്ന നോവല്‍ ആവിഷ്കരിക്കുന്നത്. “കാലത്തിലൂടെയും ഇടത്തിലൂടെയുമുള്ള വളഞ്ഞുപുളഞ്ഞ അത്ഭുതകരമായ ഒരു യാത്ര” എന്ന് ഇംഗ്ലീഷ് പതിപ്പിന്റെ വിവര്‍ത്തക പമേല അലന്‍ നിര്‍വ്വചിക്കുന്നു. 1996 ല്‍ ന്യുയോര്‍ക്ക്‌ സിറ്റിയില്‍, എഴുത്തുകാരിയും ഫോടോഗ്രാഫറുമായ ലൈലയെ നാം കണ്ടുമുട്ടുന്നു. ചരിത്രധാരണകളുടെ അഭാവവും സ്വപ്നജീവിയുടെ കാല്‍പ്പനികതയും എന്ന് പമേല അലന്‍ അവരുടെ പ്രകൃതത്തെ അടയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. “ഹിറ്റ്ലര്‍ കമ്യൂണിസ്റ്റ് ആയിരുന്നോ അല്ലെയോ എന്നറിയാത്തവള്‍” എന്ന് ആ അജ്ഞതയെ അവര്‍ വിശദീകരിക്കുന്നു. സ്കൂള്‍കാലംമുതല്‍ സുഹൃത്തുക്കളായ ശകുന്തളയാസ്മിന്‍സോക് എന്നിവരുമായി ലൈല ഇപ്പോഴും അടുത്തബന്ധം സൂക്ഷിക്കുന്നുണ്ട്. ന്യുയോര്‍ക്കില്‍ ഉന്നതപഠനം നടത്തുന്ന നര്‍ത്തകിയും സ്വതന്ത്ര, ഉഭയ ലൈംഗികത ആസ്വദിക്കുന്നവളുമായ ശകുന്തള, നിലനില്‍ക്കുന്ന മൂല്യക്രമങ്ങളെ കാറ്റില്‍ പറത്തുന്നതില്‍ ലൈല ആഗ്രഹിക്കുക മാത്രം ചെയ്യുന്നതെന്തോ അത് നടപ്പിലാക്കുന്നവളാണ്. സ്ത്രീയാണ് സദാചാരത്തിന്റെ കാവലാളെന്നും വിവാഹം വരെ കന്യകയായിത്തുടരാന്‍ അവള്‍ക്കു ബാധ്യതയുണ്ട് എന്നുമുള്ള പുരുഷാധികാര തിട്ടൂരങ്ങളില്‍ മടുപ്പാണ് അവള്‍ക്ക്. സ്വന്തം ശരീരത്തിനു മേലുള്ള സ്ത്രീയുടെ അവകാശം എന്ന കൃത്യമായ ഫെമിനിസ്റ്റ് പ്രമേയത്തിന്റെ, നോവലിന്റെ മുഖ്യപ്രമേയത്തിന്റെകണ്ണാടിയായിത്തീരുന്നത്, മറ്റാരേക്കാളും കൂടുതല്‍ശകുന്തള തന്നെ. “എന്റെ പിതാവും സഹോദരിയും എന്നെ വേശ്യയെന്നു വിളിക്കുന്നുകാരണം ഞാന്‍ ഒട്ടേറെ പുരുഷന്മാരുമായും സ്ത്രീകളുമായും കിടക്ക പങ്കിട്ടിട്ടുണ്ട് (ഞാനൊരിക്കലും അവരോടൊന്നും വില ആവശ്യപ്പെട്ടിട്ടില്ലെങ്കിലും). എന്റെ സഹോദരിയും പിതാവും എന്നെ മാനിക്കുന്നില്ല. ഞാനവരെയും മാനിക്കുന്നില്ല” എന്ന് അവള്‍ പ്രഖ്യാപിക്കുന്നു. ലൈല ഒരു വിവാഹിതനായ പുരുഷനില്‍ അത്രക്കങ്ങ്‌ വീണുപോകുന്നതും മുപ്പതുപിന്നിട്ടിട്ടും കന്യകയായി തുടരുന്നതും അവള്‍ക്ക് വിചിത്രമായിത്തോന്നുന്നു. കൂട്ടുകാര്‍ക്ക് ഒരുമിക്കാനുള്ള ഇടമൊരുക്കുന്നതും ജക്കാര്‍ത്തയില്‍ അസാധ്യമായ ലൈല – സിഹാര്‍ കണ്ടുമുട്ടലിനു അവസരം ഒരുക്കുന്നതും അവളാണ്. വക്കീലും ആക്റ്റിവിസ്റ്റുമായ യാസ്മിന്‍ മോനിങ്ക, പിതാവിന്റെ സ്ഥാപനത്തില്‍ (Law Firm) പ്രവര്‍ത്തിക്കുന്നു. ലോലമനസ്കയും വിശ്വാസകാര്യങ്ങളില്‍ ചഞ്ചലമനസ്കയുമെന്ന് പമേല അലന്‍ അവരെ വിവരിക്കുന്നു. ലൈംഗിക കാര്യങ്ങളില്‍ ഒരു പരിചയവുമില്ലാത്ത സമാനുമായി അവളായിട്ടാണ് അടുക്കാന്‍ ശ്രമിക്കുന്നതും. നലാമാത്തവള്‍ സോക് ഒരു ബിസിനസ് വുമന്‍ ആണ്. ആണ്‍കുട്ടികളുമായി സ്വതന്ത്രമായി ഇടപഴകിയ കുറ്റത്തിന് വീട്ടുകാര്‍ ഇടപെട്ടു സ്കൂള്‍വിദ്യാഭ്യാസം മതിയാക്കേണ്ടി വന്നവള്‍. ഇവരെക്കൂടാതെ നോവലില്‍ മുഖ്യ കഥാപാത്രമായി വരുന്നത് കത്തോലിക്കാ പുരോഹിത വസ്ത്രവും ഒപ്പം പഴയ പേരും (‘അത്തനേഷ്യസ് വിസംഗേനി’) ഉപേക്ഷിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആയിത്തീരുന്ന ‘സമാന്‍’ ആണ്. ‘Someone’ എന്നതില്‍ നിന്നാണ് ‘Saman’ എന്ന പേരിന്റെ ഉത്ഭവം എന്ന് നോവലില്‍ സൂചനയുണ്ട്.

നോവല്‍ ആരംഭിക്കുമ്പോള്‍ ജേണലിസ്റ്റായ ലൈലവിവാഹിതനായ സിഹര്‍ സിതുമൊറാങ്ങുമായി വിലക്കപ്പെട്ട പ്രണയത്തില്‍ ബന്ധിതയാണ്. പ്രണയം, ആസക്തിവഞ്ചന തുടങ്ങിയ വിവാദ പ്രമേയങ്ങളിലേക്കുള്ള പ്രവേശിക കൂടിയാണ് നോവലിസ്റ്റിനു ഈ കഥാപാത്രം. കൃത്യം 424 ദിവസം മുമ്പാണ് അവള്‍ സിഹറിനെ അവസാനമായി കണ്ടതും ഉമ്മവെച്ചതും. അവളിപ്പോഴും കന്യകയാണ്‌ എന്നത് മഹദ് മൂല്യസംരക്ഷണ സൂചനയായല്ലസഫലമാകാത്ത മോഹത്തിന്റെ ഇച്ഛാഭംഗമായാണ് ലൈലയില്‍ വര്‍ത്തിക്കുന്നത്. തുടര്‍ന്ന് തങ്ങളുടെ പൂര്‍വ്വകാലത്തിലേക്ക് 1993 ലേക്ക് കടക്കുന്ന ആഖ്യാനത്തില്‍ സിഹര്‍, തെക്കന്‍ സുമാത്രയിലെ പ്രബുമുലിയില്‍ എണ്ണക്കിണര്‍ മേഖലയിലെ ഫോര്‍മാനാണ്. പ്രബലനായ മേലധികാരിയുടെ ചിന്താശൂന്യമായ, ഉറപ്പായും അപകടം വിളിച്ചുവരുത്തുന്നനിര്‍ദ്ദേശം അവഗണിച്ചതിനു ജോലിനഷ്ടം നേരിടുന്നയാള്‍. ലൈലയാണ് സിഹറിനെ സമാനുമായി പരിചയപ്പെടുത്തുന്നത്. ജേണലിസ്റ്റും വക്കീലും ചേരുമ്പോള്‍ അയാളുടെ കേസിലേക്ക് മീഡിയ ശ്രദ്ധെയെങ്കിലും ലഭ്യമാക്കാം എന്ന് അവര്‍ കരുതുന്നു.  

ഒരു പതിറ്റാണ്ടുപിന്നോട്ട്1983 ല്‍, സമാന്റെ ജീവചരിത്രം പിന്തുടരുന്ന ഭാഗം നോവലിന്റെ വലിയൊരു പങ്ക് അപഹരിക്കുന്നു. അയാളെങ്ങനെ ഒരു ആക്റ്റിവിസ്റ്റായി എന്നു ചിത്രീകരിക്കുന്നതിലൂടെ നോവലിലെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കുള്ള അവസരം കൂടിയായിത്തീരുന്നു അത്. വികസനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വിരുദ്ധമുഖങ്ങള്‍ മുഖമുദ്രയായിരുന്ന ‘പുതുഭരണക്രമ’ത്തില്‍ (New Order regime) കോര്‍പ്പോറേറ്റ് താല്പര്യങ്ങള്‍ പ്രബുമുലിയിലെ നിസ്വരായ തദ്ദേശീയ ജനങ്ങളുടെ കിടപ്പാടങ്ങളിലാണ് തേരോടിയത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ എന്ന ന്യായേണ, എല്ലായിടത്തും റബര്‍ പ്ലാന്റെഷനാക്കി മാറ്റാനുള്ള കമ്പനി തിട്ടൂരത്തിനെതിരെ ജനങ്ങളെ അണിനിരത്താന്‍ അയാള്‍ ശ്രമിക്കുന്നു. എന്നാല്‍, അന്യദേശക്കാരനായ അയാള്‍ക്ക് ഇടപെടാന്‍ പരിമിതിയുമുണ്ട്: പരാജയം ഭവിച്ചേക്കാന്‍ എല്ലാ സാധ്യതയുമുള്ള പോരാട്ടത്തിലൂടെ താനവരെ കൊടുംയാതനകളിലേക്ക് നയിച്ചു എന്നൊരു പരാതി വരാന്‍ പാടില്ല. സര്‍ക്കാര്‍ - കൊര്‍പ്പോറേറ്റ് മൃഗീയതകളോട് മുഖംതിരിക്കുന്ന സഭയുടെ നിസ്സംഗതയാണ് അയാളുടെ പരിണാമത്തിനു കാരണമാകുന്നത്. പ്രസ്തുത സംഘര്‍ഷങ്ങളില്‍ ശരിയായ പക്ഷം പിടിക്കുന്നതിന് അയാള്‍ വലിയ വില കൊടുക്കേണ്ടി വരുന്നുപ്രാണന്‍ പിടയുന്ന പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വരുന്നു.

സമാന്റെ പാത്രസൃഷ്ടിയിലാണ് നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും തിളങ്ങി നില്‍ക്കുന്നതും. ഒട്ടേറെ മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ കടന്നുപോയ കുട്ടിക്കാലമാണ്‌ അയാള്‍ക്കുണ്ടായിരുന്നത്. വളര്‍ച്ചയെത്തിയ ഗര്‍ഭം ദുരൂഹമായ വിധത്തില്‍ പൊടുന്നനെ അപ്രത്യക്ഷമാകുകയെന്ന അവിശ്വസനീയ സംഭവം ഒന്നിലേറെ തവണ അയാളുടെ അമ്മയില്‍ സംഭവിച്ചു; ഒപ്പം ഓരോ രാത്രിയിലും ബാലനായ വിസംഗേനി കേട്ടുകൊണ്ടിരുന്ന ശബ്ദങ്ങള്‍ നിലക്കുകയും ചെയ്തു. അമ്മയുടെ മരണശേഷം സെമിനാരിയില്‍ പ്രവേശിച്ച അയാള്‍കുട്ടിക്കാലത്തെ വിശദീകരണം ഏതുമില്ലാത്ത അനുഭവങ്ങളുടെ ഇടമായ പ്രബുമുലിയിലെ കൊച്ചുപള്ളിയില്‍ സേവനമാരംഭിച്ചതും ആ ഓര്‍മ്മകള്‍ പുനര്‍ജീവിക്കാന്‍ വേണ്ടിയാണ്. വിചിത്രസ്വഭാവമുള്ള ഉന്മാദിനിയായ ഉപി എന്ന കൗമാരക്കാരിയുടെ ജീവിതമാണ്‌ അയാളെ പ്രാദേശിക ജനതയുമായും അതിന്റെ തുടര്‍ച്ചയില്‍ അവരുടെ പോരാട്ടവുമായും ബന്ധിപ്പിക്കുന്നതും. അടങ്ങാത്ത കാമാതുരതയുടെ പ്രകടമായ ചേഷ്ടകളും മെരുങ്ങാപ്രകൃതവുമായി, ഭ്രാന്തിനെ കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത ഗ്രാമീണരുടെ കയ്യില്‍ മൃഗസമാനം കൂട്ടിലടക്കപ്പെടുന്ന പെണ്‍കുട്ടിയെ ഏതുവിധേനയും സഹായിക്കാനുള്ള ശ്രമങ്ങള്‍ പൊലിയുന്നതും ഗ്രാമം ചുട്ടെരിക്കുന്ന സൈനികരുടെ ക്രൂരതയില്‍ ഒന്നും ചെയ്യാനാകാതെ അവള്‍ എരിഞ്ഞടങ്ങുന്നതും അയാളെ ദൈവസ്നേഹമെന്ന പാഴ്വാക്കിലൊന്നും കാര്യമില്ലെന്ന് ബോധ്യപ്പെടുത്തുന്ന മറ്റൊരു അനുഭവമാണ്‌. നോവലിന്റെ തലക്കെട്ടിനു വിശദീകരണം കണ്ടെത്താനാകുക സമാന്റെ ജീവിതത്തിലെ പരിണാമങ്ങളുടെ സാമൂഹികരാഷ്ട്രീയ സാംഗത്യത്തില്‍ തന്നെയാണ്. നാലു യുവതികളുടെയും ജീവിതം അയാളുമായി കുരുക്കുന്നത് ഓരോരുത്തരെയും അവരവരുടെ വ്യക്തിപരവും സാമൂഹികവുമായ വ്യവഹാരങ്ങളെ വിലയിരുത്താന്‍ സഹായിക്കുന്നു. ഇന്തോനേഷ്യന്‍ സമൂഹം നേരിടുന്ന വ്യത്യസ്ത സംഘര്‍ഷങ്ങളുടെ പ്രതിഫലനമാണ് അവരുടെ കഥകള്‍.

ഉപിയുമായുള്ള സമാന്റെ ബന്ധത്തില്‍ നിഗൂഡമായ ഇറോടിക് തലങ്ങളുണ്ട് എന്നു കാണാം. നിര്‍ലജ്ജം തന്റെ ലംഗികചോദനകള്‍ പ്രകടിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടിഅയാളുടെ ഒരു എതിര്‍പതിപ്പാവാം (antithesis). നൂറ്റിഎണ്‍പത് സെന്റിമീറ്റര്‍ ഉയരമുള്ള തടിത്തൂണ്‍ ഉണ്ടാക്കിക്കൊടുക്കുകയും അതില്‍ മുഖവും കൈകളും നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട് അവളുടെ കൂട്ടില്‍ അയാള്‍. ‘ടോടെം ഫാലസ്’ (‘മൂര്‍ത്തി ലിംഗം) എന്ന വിചിത്രമായ പേര് ആ സങ്കല്‍പ്പകാമുകന് ചാര്‍ത്തിക്കൊടുത്ത് അതിനോട് സ്വയം ഭോഗത്തില്‍ ഏര്‍പ്പെടാന്‍ അയാള്‍ അവളോടു പറയുന്നു. നോവലിലെ ഇതര ലൈംഗികവര്‍ണ്ണനകളോട് ഇതുംകൂടി ചേരുമ്പോള്‍ പുസ്തകം യാഥാസ്ഥിതികരുടെ പുരികം ചുളിപ്പിച്ചതെന്തുകൊണ്ട് എന്നു വ്യക്തമാകും.     

ശകുന്തളയുടെ ഭാഗം നാലു പെണ്‍കുട്ടികളുടെയും പശ്ചാത്തലങ്ങളിലേക്ക് വെളിച്ചം വീശുകയും അവള്‍ക്ക് പിതാവുമായുണ്ടായിരുന്ന വിദ്വേഷം കലര്‍ന്ന ബന്ധവും ന്യുയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന പശ്ചാത്തലവും വിവരിക്കുന്നു. അവസാനഭാഗമാകട്ടെ, 1994ല്‍ സമാനും യാസ്മിനും തമ്മിലുള്ള രതിതീക്ഷ്ണമായ ഇ മെയില്‍ ചാറ്റുകളാണ്. യാസ്മിന്‍ ഈ സന്ദര്‍ഭമാകുമ്പോഴേക്കും വിവാഹിതയായിരുന്നു എന്നതില്‍ വീണ്ടും വിലക്കപ്പെട്ട ബന്ധത്തിന്റെ മുഴക്കമുണ്ട്.

കാലത്തില്‍ മുന്നോട്ടും പുറകോട്ടുമുള്ള നോവലിന്റെ ചലനം ഇത്തിരി അങ്കലാപ്പുണ്ടാക്കുന്ന വിധത്തിലാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (complete-review.com). നോവലിന്റെ ഫോക്കസ് ലൈലയിലാണ്‌ എന്ന് ആദ്യം തോന്നുമെങ്കിലും പിന്നീടത്‌ സമാനനിലേക്ക് മാറുകയും ഒടുവില്‍ അയാളോടൊപ്പം യാസ്മിന്‍ ആഖ്യാനകേന്ദ്രത്തില്‍ എത്തുകയും ചെയ്യുന്നു. ലൈലയുടെയും ശകുന്തളയുടെയും ഭാഗങ്ങളില്‍ പ്രഥമവ്യക്തിക (first-person) ആഖ്യാന രീതി പിന്തുടരുമ്പോള്‍അവസാന ഭാഗത്തെ ഇമെയില്‍ ചാറ്റുകള്‍ ഒരു എല്ലാമറിയുന്ന തൃതീയ വ്യക്തിക (omniscient third-person) ആഖ്യാനരീതിയിലാണ്‌. ഇത്തരം മാറ്റങ്ങളും അത്ര ഭദ്രമായല്ല അനുഭവപ്പെടുന്നത്. എന്തായാലുംഇതിവൃത്ത പ്രധാനമല്ലാത്തതികച്ചും പ്രമേയപ്രധാനമായ ഒരു വിഗ്രഹഭജ്ഞക കൃതിയിലൂടെ പുതുതലമുറ ഫെമിനിസ്റ്റ് എഴുത്തിനു ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ ഏറ്റവും ശക്തമായ ഒരു പയനിയര്‍ ആയിത്തീരുകയാണ് അയു ഉത്തമി.

 

 More reaading:


 The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

 Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html 

No comments:

Post a Comment