Featured Post

Wednesday, June 19, 2024

Novel without a Name by Dương Thu Hương/ Phan Huy Duong & Nina McPherson

 

തൂങ്ങിയാടുന്ന ചിലന്തിവല



        (യുദ്ധമുഖത്ത്- അത് സാമ്രാജ്യത്വമാകട്ടെ, ഇരയാക്കപ്പെടുന്ന കൊളോണിയല്‍/ അധിനിവിഷ്ട ദേശങ്ങളാകട്ടെ, എപ്പോഴും നായക പരിവേഷത്തോടെ ഇടംപിടിക്കുക ഒട്ടുമുക്കാലും പുരുഷസൈനികരാണ്. സ്ത്രീകള്‍ കഥാപാത്രങ്ങളാകുമ്പോള്‍ പലപ്പോഴും ഏതെങ്കിലും നിലയിലുള്ള സാന്ത്വനസ്പര്‍ശങ്ങള്‍ ആയാണ് അവര്‍ അവതരിപ്പിക്കപ്പെടുക. ഹെമിങ് വേയുടെ കാതറിന്‍ ബാര്‍ക്ക്‌ ലിയെ പോലെയോ (A Farewell to Arms), മൈക്കേല്‍ ഒണ്ടാറ്റ് യേയുടെ  (The English Patient) ഹനായെ പോലെയോ മുറിവേറ്റ സൈനികര്‍ക്ക് ശുശ്രൂഷ നല്‍കുന്ന മാലാഖ സാന്നിധ്യങ്ങളായാണ് മുഖ്യധാരാ സാഹിത്യത്തില്‍ അവര്‍ പലപ്പോഴും ഇടംപിടിച്ചത്. അല്ലെങ്കില്‍, ഹെമിങ് വേയുടെ തന്നെ മരിയ (For Whom the Bell Tolls)നെ പോലെയോ, തങ്ങളുടെ അധിനിവിഷ്ട ദേശങ്ങളില്‍ ജപ്പാന്‍ സൃഷ്ടിച്ച‘സമാശ്വാസ സ്ത്രീക’ളെ (comfort women) പ്രതിനിധീകരിച്ച ടാന്‍ ട്വാന്‍ എങ്ങിന്റെ യുന്‍ ഹോങ് (The Garden of Evening Mists) നെ പോലെ അവര്‍ യുദ്ധത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങുന്ന ഇരകളായിരിക്കും. എന്നാല്‍ ലോകമെങ്ങുമുള്ള ഗറില്ലാ പോരാട്ടങ്ങളില്‍, ശ്രീലങ്കന്‍ -തമിഴ് ചെറുത്തുനില്‍പ്പ് സൈന്യത്തിലും പലസ്തീന്‍ പോരാട്ടത്തിലും കുര്‍ദ് പോരാട്ടങ്ങളിലും എന്നപോലെ, അവരുടെ സാന്നിധ്യം മുന്നണി പോരാളികളുടെത് തന്നെയാണെന്ന് സമകാലിക സാഹിത്യം അപൂര്‍വ്വമായെങ്കിലും അടയാളപ്പെടുത്തുന്നുണ്ട്‌. അള്‍ജീരിയന്‍ പോരാട്ടങ്ങളില്‍ പുരുഷ സൈനികരോട് തോളോടുതോള്‍ ചേര്‍ന്നുള്ള സ്ത്രീകളുടെ പോരാട്ടങ്ങള്‍ ആസിയാ ജബ്ബാറിനെ പോലുള്ള വലിയ എഴുത്തുകാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട് (Fantasia: An Algerian Cavalcade). ഈ ഗണത്തില്‍ അതിശക്തമായ കൃതികള്‍ സംഭാവന ചെയ്തിട്ടുള്ള, എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അത്രയൊന്നും അറിയപ്പെടാതെ പോയ എഴുത്തുകാരിയാണ് വിയെറ്റ്നാം പോരാട്ടത്തില്‍ മുന്നണിയില്‍ തന്നെ പൊരുതിയ സ്വന്തം അനുഭവത്തിന്റെ ചൂടില്‍ എഴുതിയ നോവലിസ്റ്റ് ഡ്വാങ് തു ഹ്വാങ് ) 

        വിമത വിയറ്റ്നമീസ് നോവലിസ്റ്റ് ഡ്വാങ് തു ഹ്വാങ് (Duong Thu Huong)  വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ വിരുദ്ധ യുദ്ധമുഖത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച യുവ വനിതാ ബ്രിഗേഡില്‍ അംഗമായിരുന്നുനാല്‍പ്പതു പേരുണ്ടായിരുന്ന സംഘത്തില്‍ അതിജീവിച്ച മൂന്നു പേരില്‍ ഒരാളും. 1975ല്‍ യുദ്ധം അവസാനിക്കും വരെ ഏഴുവര്‍ഷക്കാലം ഏറ്റവും കനത്ത ബോംബാക്രമണങ്ങള്‍ നടന്ന യുദ്ധമുഖങ്ങളില്‍ അവര്‍ സൈനിക സേവനം ചെയ്തു. 1979ലെ ചൈന-വിയറ്റ്നാം യുദ്ധകാലത്തും അവര്‍ യുദ്ധമുഖത്തുണ്ടായിരുന്നു. എന്നാല്‍തുടര്‍ന്ന് ജനാധിപത്യ നിലപാടുകളുടെ പേരില്‍ 1989ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും കുറഞ്ഞൊരു കാലം തടവില്‍ കഴിയേണ്ടി വന്നതിന്റെയും സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിന്റെയും അനുഭവങ്ങളും അവര്‍ക്കു നേരിടേണ്ടി വന്നു. ‘വിമത എഴുത്തുകാരി’യെന്നു മുദ്ര കുത്തപ്പെട്ടിട്ടുള്ള അവരുടെ കൃതികള്‍ മിക്കതും വിയറ്റ്നാമിനു പുറത്താണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നത് സ്വാഭാവികമാണ്. എന്നാല്‍ആശയ പ്രചോദിതമായിരുന്ന സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ സാമ്രാജ്യത്വ നിലപാടുകളോട് ഒരിക്കലും സന്ധി ചെയ്തിട്ടില്ലാത്ത എഴുത്തുകാരി യു. എസ്സിലും ഏറെയൊന്നും സ്വാഗതം ചെയ്യപ്പെട്ടിട്ടില്ല എന്നത് കൊണ്ടാവാംഅവയില്‍ പലതും‘പേരില്ലാത്ത നോവല്‍’ (Novel without a Name)  ഉള്‍പ്പടെഅമേരിക്കന്‍ എഡിഷന്‍ പുറത്തിറങ്ങാതിരുന്നത്.

        1991ല്‍ പുറത്തിറങ്ങിയ ‘എ നോവല്‍ വിത്തൌട്ട് എ നെയിം’ വനിതാ എഴുത്തുകാര്‍ അത്രയധികം കടന്നു ചെന്നിട്ടില്ലാത്ത ഒരു അനുഭവലോകമാണ് ആവിഷ്കരിക്കുന്നത്: യുദ്ധമുഖത്തെ നേരനുഭവങ്ങളുടെ ആഖ്യാനം. ഓര്‍മ്മകളുടെയും അര്‍ദ്ധ ഫിക് ഷനല്‍ ആവിഷ്കരണത്തിന്റെയും രൂപത്തില്‍ ഇത്തരം ഒരു കൃതി രചിക്കാന്‍ എഴുത്തുകാരിക്ക് കഴിയുന്നത്‌ ഇരുപത്തിയൊന്നാം വയസ്സ് മുതല്‍ അതേ മേഖലയില്‍ നേരിട്ട് പങ്കെടുത്തതിന്റെ ബലത്തില്‍ തന്നെയാണ്. നോവലിലെ മുഖ്യ കഥാപാത്രം എഴുത്തുകാരിയുടെ സമപ്രായക്കാരനും സമാനരീതിയില്‍, ജീവന്മരണ സംഘര്‍ഷങ്ങളുടെ ഇരുണ്ട ഗഹ്വരങ്ങളിലൂടെ ആദര്‍ശ പരതയില്‍ നിന്ന് നൈരാശ്യത്തിലേക്ക്‌ പതിയെ കടന്നു പോകുന്നവനുമെങ്കിലും ഒരു പുരുഷനാണ്. എന്നിരിക്കിലും പുസ്തകത്തിന്റെ വീക്ഷണ കോണ്‍ ഇത്തരം കൃതികളില്‍ പതിവായ പരുഷ ഗര്‍വ്വിന്റെ (toxic masculinity) ആഘോഷമല്ല എന്നത് പ്രധാനമാണ്. വിമോചന സങ്കല്‍പ്പങ്ങളുടെ രാഷ്ട്രീയ പ്രയോഗത്തിനടയിലും വ്യക്തി/കുടുംബ ബന്ധങ്ങളുടെ സ്നിഗ്ധമായ ഓര്‍മ്മകളിലും സുഹൃദ്/പ്രണയ ഗൃഹാതുരതകളുടെ ദുഃഖഭരിതമായ വൈകാരിക തലങ്ങളിലും വിഷലിപ്തമായ ബോംബാക്രമണങ്ങളില്‍ ചരിത്രമായിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയുടെ കാര്‍ഷിക സ്മൃതികളിലും ഇടയ്ക്കിടെ മുഴുകിപ്പോകുന്ന തരള മനസ്കരായ ഗറില്ലാ പോരാളികളുംകാത്തിരിക്കുന്ന നിരാലംബരായ അമ്മമാര്‍ക്കും കാമിനിമാര്‍ക്കും ഒരിക്കലും കൈമാറാനാകാത്ത എഴുത്തുകള്‍ കാത്തുവെച്ചു മരണത്തിനു കീഴടങ്ങുന്ന ഇളം പ്രായക്കാരായ സൈനികരും പതിവു യുദ്ധനോവല്‍ ചേരുവയല്ല. വിശപ്പിന്റെ കാഠിന്യം മൂലം ഉറങ്ങുട്ടാനുകളെ നായാടുന്ന തന്റെ കീഴിലുള്ള സൈനികരുടെ വിഭവത്തില്‍ മനം പിരട്ടലുണ്ടാകുന്ന മുഖ്യ കഥാപാത്രം തന്നെയാണ് യുദ്ധത്തിന്റെ ‘പരുക്കന്‍ ഭൂമികക്കു നിരക്കാത്ത മസൃണ ഭാവത്തിന്റെ ഏറ്റവും മികച്ച മാതൃക: “നാം കുരങ്ങുകളില്‍ നിന്നാണ് പരിണമിച്ചത്. അതിന്റെ ഭീകരത.” സഹസൈനികരുടെ നിര്‍ബന്ധത്തിനു വഴങ്ങി അതൊന്നു രുചിച്ചു പോകുന്നത് അയാളെ തകര്‍ത്തുകളയുന്നു: “അത് സംഭവിച്ചു കഴിഞ്ഞിരുന്നു. ഞാനത് തിന്നു കഴിഞ്ഞിരുന്നുഇനിയൊന്നിനും അതിനെ മാറ്റാനാവില്ല. അതെ കുറിച്ചു ചിന്തിച്ചപ്പോള്‍ ഞാന്‍ ഭീകരമായി ഞെട്ടി വിറച്ചു. എന്റെ വായില്‍ മനുഷ്യ മാംസത്തിന്റെ രുചി.” സമാനമായ ഒരനുഭവത്തെ കുറിച്ച് ആഫ്രിക്കന്‍ ബാല സൈനികരുടെ കഥ പറയുന്ന ക്രിസ് അബാനിയുടെ ‘സോങ് ഫോര്‍ നൈറ്റ്’ എന്ന നോവലില്‍ വിവരിക്കുന്നുണ്ട്.

ഒരു കൂട്ടം സ്ത്രീകള്‍ മുനിഞ്ഞു കത്തുന്ന ഒരു അഗ്നികുണ്ഡത്തിനരികില്‍ കൂനിക്കൂടിയിരിക്കുന്നത് ഞങ്ങള്‍ കണ്ടുകുട്ടിക്കാലത്തു കേട്ട എല്ലാ മുത്തശ്ശിക്കഥകളിലും ഒള്ള യക്ഷികളെപ്പോലെ...”  (ഭക്ഷണം പങ്കുവെക്കാമോ എന്ന ചോദ്യവുമായി അടുത്തെത്തുമ്പോഴാണ് ബീഭത്സമായ ആ രംഗം അവന്‍ കാണുന്നത്:)  “ഒരു കുഞ്ഞു കൈയ്യില്‍ അവസാനിക്കുന്ന കുഞ്ഞു കൈപ്പത്തികണ്ട് ഞാന്‍ പിറകോട്ടടിച്ചു,  കുഞ്ഞു തലയില്‍ രോമ വളര്‍ച്ചയുടെ ആദ്യ സൂചനകളുണ്ടായിരുന്നു.  എന്റെ ഞെട്ടലിന്റെയും മനം പിരട്ടലിന്റെയും ഫലം തിരിച്ചറിയാന്‍ ആ സ്ത്രീകള്‍ക്ക് ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ,  ഞാന്‍ എന്റെ ഏകെ. 47 കൈയ്യില്‍ എടുത്തപ്പോഴേക്കും അവര്‍ ചിതറിയോടി,  അപ്പോഴും അവരുടെ ഭീകര വിഭവത്തിന്റെ കഷണങ്ങള്‍ കടിച്ചെടുക്കാന്‍ മറക്കാതെത്തന്നെ.  ഞാന്‍ ഒരു ക്ലിപ്പ് അവരുടെ നേരെ കാലിയാക്കിവൃദ്ധമായ എല്ലുകളും ഒടിയുന്നതിന്റെയും തളര്‍ന്ന മാംസം നിശ്വസിക്കുന്നതിന്റെയുമിടയില്‍ എന്റെ പ്ലാറ്റൂണ്‍ അംഗങ്ങള്‍ എന്നെ ഉറക്കെ പ്രോത്സാഹിപ്പിച്ചു,  ഞാന്‍ എന്തിനാണ് ആ സ്ത്രീകളെ കൊന്നുകൊണ്ടിരുന്നത് എന്നത് അറിയാതെത്തന്നെ.  കുഞ്ഞിന്റെ തല അപ്പോഴും പിടിച്ചിട്ടുണ്ടായിരുന്ന സ്ത്രീ വെടിയേറ്റ് വീണപ്പോള്‍ അതിന്റെ പിടിവിട്ടു,  അത് മണ്ണില്‍ വീണുരുണ്ട് എന്റെ ഭാഗത്തേക്ക് വന്നു.

ഈ കുഞ്ഞു മുഖമാണ്കുറച്ചു മാസങ്ങളായിക്കാണണംഎന്നെ വിശ്രമിക്കാന്‍ അനുവദിക്കാത്തത്"  (സോംഗ് ഫോര്‍ നൈറ്റ്ക്രിസ് അബാനി)

 

        യുദ്ധത്തിലെ ഹിംസയെ ഏതാണ്ടൊരു മനോവൈകല്യം പോലെ ആസ്വദിക്കുന്ന സഹ സൈനികനില്‍ നിന്ന് വ്യത്യസ്തമായി ഏതു ചുറ്റുപാടിലും മാനുഷിക ഭാവങ്ങള്‍ നിലനിര്‍ത്താനാവുന്നുണ്ട് ക്വാനിന്. കൊല്ലപ്പെടുന്ന ഓരോ സൈനികന്റെയും വേര്‍പാടില്‍ ഇപ്പോഴും വേദനിക്കുന്നഅവരുടെ അമ്മമാരെയും കുടുംബത്തെയും ഓര്‍ത്ത്‌ സങ്കടപ്പെടുന്ന മനസ്സുണ്ട് അയാള്‍ക്ക്. കവിതയെഴുതുന്നില്ലെങ്കിലും അയാളില്‍ ഒരു കവിയുടെ മസൃണതയുണ്ട്; ഭാഷയും: “വാക്കുകള്‍. പശ്ചാതാപത്തിനും നൈരാശ്യത്തിനുമിടയില്‍ ഒരു പാലം പോലെ നാം അവ എറിയുന്നു. അങ്ങനെയായിരുന്നെങ്കില്‍...”. വനത്തിലെ ക്യാമ്പില്‍ അയാളുടെ പൌരുഷം ആഗ്രഹിക്കുന്ന ഏകയായ സ്ത്രീ അയാളുടെ കഴിവുകേടിനെ അമിത രാസായുധ പ്രയോഗങ്ങളുടെ പരിണതിയായി കണക്കാക്കുന്നുണ്ട്. മലേറിയയും ഭ്രാന്തും പിടിമുറുക്കുന്ന സൈനികര്‍ അത് തന്നെയല്ല അനുഭവിക്കുന്നത് എന്നും പറയാനാവില്ലഅമേരിക്കന്‍ ബോംബുകളുടെയും എജന്റ് ഓറഞ്ചിന്റെയും ഇതര രാസായുധ പ്രയോഗങ്ങളുടെയും സ്ഥൂല വര്‍ണ്ണനകളില്‍ നോവലിസ്റ്റ് ഊന്നുന്നില്ലെങ്കിലും. തിരികെയെത്തുന്ന വേളയില്‍ ഗ്രാമത്തിനു സംഭവിച്ച അപചയം മുഴുവനായും യുദ്ധത്തിന്റെ മാത്രം സൃഷ്ടിയായിരുന്നില്ല എന്നും അയാള്‍ നിരീക്ഷിക്കുന്നുണ്ട്: “കര്‍ഷകര്‍ ഉപയോഗിച്ച കീടനാശിനികള്‍ നാട്ടുമ്പുറത്തെ ജീവജാലങ്ങളില്‍ നിന്നു വിജനമാക്കിയിരുന്നുബോംബുകള്‍ ഞങ്ങളുടെ ആത്മാക്കളില്‍ നിന്ന് ഞങ്ങളുടെ ജീവിതങ്ങളെ ഒരിക്കല്‍ നിറച്ചിരുന്ന ദൈവിക പ്രചോദനെമന്ന പോലുള്ള എന്തിനെയൊക്കെയോ നശിപ്പിച്ചു കളഞ്ഞ പോലെ.” ബലാല്‍ക്കാരത്തിനു വിധേയരായി കൊല്ലപ്പെടുന്ന ആറു സഹ വനിതാ യോദ്ധാക്കളുടെ അഴുകിയ ജഡങ്ങള്‍ കാണുമ്പോള്‍ ക്വാന്‍ നിരീക്ഷിക്കുന്നു: “അപ്പോള്‍ ഇങ്ങനെയാണ് വളരെ ശാലീനമായി പെണ്‍കുട്ടികളുടെ ഉടലുകള്‍ അഴുകിയത്ചീര്‍ത്ത ശവങ്ങളായി ജീര്‍ണ്ണിച്ചുകൊണ്ട്ചത്ത തവളകളെ പോലെ വീര്‍ത്ത്.” ഭൗമരാഷ്ട്രീയ, ഫെമിനിസ്റ്റ് സമീപനങ്ങളുടെ രീതിയില്‍ പുസ്തകത്തെ സമീപിക്കുന്നത് അസ്ഥാനത്താവില്ല എന്ന് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നു.

        വടക്കന്‍ വിയറ്റ്നാമിലെ ദരിദ്രമായ റെഡ് റിവര്‍ ഡെല്‍റ്റയില്‍ ജനിച്ചു വളര്‍ന്ന് പതിനെട്ടാം വയസ്സില്‍ ‘ബോദോയി’ (‘ജനകീയ സൈനികന്‍) അംഗമായിത്തീര്‍ന്ന ക്വാന്‍ യുദ്ധത്തിന്റെ അന്ത്യനാളുകളിലെത്തുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും ദേശീയ വിമോചന മുദ്രാവാക്യത്തോടും അചഞ്ചലമായ വിശ്വാസത്തോടെതികഞ്ഞ ആദര്‍ശ പരതയോടെ സൈനിക വൃത്തി തുടരുന്നു: “ഈ യുദ്ധം വിദേശ അക്രമണത്തിനെതിരെയുള്ള മറ്റൊരു യുദ്ധം മാത്രമായിരുന്നില്ല;  അത് ഞങ്ങളുടെ പുനരുഥാനത്തിനുള്ള അവസരം കൂടിയായിരുന്നു. വിയറ്റ്നാം ചരിത്രത്തിന്റെ തെരഞ്ഞെടുപ്പായിരുന്നു. യുദ്ധത്തിനു ശേഷംഞങ്ങളുടെ ദേശം മാനവികതയുടെ സ്വര്‍ഗ്ഗരാജ്യമാകും. ഞങ്ങളുടെ ജനത സ്വന്തമായൊരു സ്ഥാനം നേടും. ഒടുവില്‍ ഞങ്ങള്‍ മാനിക്കപ്പെടുംബഹുമാനിക്കപ്പെടുംമതിക്കപ്പെടും. ഞങ്ങളിങ്ങനെ വിശ്വസിച്ചുഅതുകൊണ്ട് ഞങ്ങളാ ദൗര്‍ബല്യങ്ങളുടെ കണ്ണീരില്‍ നിന്ന് മുഖം തിരിച്ചു.” എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം ദുസ്സഹ ഭീകരതകള്‍ക്കും ക്ഷാമത്തിനും നടുവിലൂടെ തന്റെ പ്ലറ്റൂനിനെ ഒരു ഒടുവിലത്തെ ദൌത്യത്തിലേക്ക് നയിക്കുമ്പോള്‍ അയാളില്‍ യുദ്ധം വരുത്തിവെച്ച അര്‍ത്ഥരഹിതമായ വിനാശകതകളെ കുറിച്ച് ഒട്ടേറെ സന്ദേഹങ്ങളുണ്ട്. ഒരു സഹ സൈനികനെ തേടിയുള്ള ദൌത്യത്തില്‍ ജന്മദേശത്തേക്കും വിദൂര മേഖലകിലേക്കുമുള്ള കാനന യാത്രഓര്‍മ്മകളിലേക്കും ആദര്‍ശ പരതയുടെ പോയ കാലങ്ങളിലേക്കും ദേശ ചരിത്രത്തിലേക്കുമുള്ള ഒന്നായി മാറുന്നു. വനത്തിലേക്ക് കടക്കുമ്പോള്‍ അനുഭവപ്പെടുന്ന അതീന്ദ്രിയാനുഭവത്തോടൊപ്പമുള്ള നിസ്സഹായതയെ കുറിച്ച് നോവല്‍ നിരീക്ഷിക്കുന്നുണ്ട്: “അത് സ്വപ്നം കാണുന്നത് പോലെയാണ്. വനത്തിലേക്ക് നിങ്ങള്‍ ഊളിയിടുമ്പോള്‍ അത് അതുപോലെയാണ്. നിങ്ങള്‍ക്ക് ഇഷ്ടം പോലെ അലറാം,  കരയാം;  ആരും നിങ്ങളെ കേള്‍ക്കുകയില്ല.” ഇരുപത്തിയെട്ടാം വയസ്സില്‍ അസ്തിത്വ ക്ഷീണവും അകാല നരയും ബാധിച്ച ക്വാന്‍ നേരിടുന്ന ദുസ്സഹ അനുഭവങ്ങളില്‍ യുദ്ധം മാനസിക ആരോഗ്യം തകര്‍ത്ത് ഉന്മാദത്തിന്റെ കാണാക്കയങ്ങില്‍ മുങ്ങിത്തുടങ്ങിയ സുഹൃത്തും ശത്രുസൈനികരുടെ ബലാല്‍ക്കാരത്തിലൂടെ ഗര്‍ഭിണിയായി മലമുകളില്‍ തനിച്ചു കഴിയാന്‍ നിര്‍ബന്ധിതയായ, കാത്തിരിക്കാമെന്നു വാക്കുകൊടുത്തിരുന്ന കളിക്കൂട്ടുകാരിയും ഉള്‍പ്പെടും. ഗാര്‍ഹിക പീഡനത്തിനു വിധേയയായിരുന്ന ടൈഫോയിഡ് പിടിപെട്ടു മരിച്ച അമ്മയെ ഏറെ സ്നഹപൂര്‍വ്വം  അയാള്‍ ഓര്‍മ്മിക്കുന്നു: “യുദ്ധം ചെയ്യലും മരണവും: രണ്ടു പ്രവര്‍ത്തികള്‍യുദ്ധത്തിന്റെ വിശദീകരിക്കാനാവാത്ത അതെ സൌന്ദര്യം. പൊടുന്നനെ ഞാനെന്റെ അമ്മയുടെ ഭീകരമായഹൃദയ ഭേദകമായ കരച്ചില്‍ കേട്ടുഅവരുടെ മുഖം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നുഅവരുടെ ഉടല്‍ വിരൂപമാക്കിയ കൊടിയ വേദനയുടെ തള്ളല്‍എന്നിട്ട്അതെ ഭീകരമായ കോടിയ മുഖത്തോടെ ഒരു കുഞ്ഞിന്റെ കരച്ചിലിനൊപ്പം വിടര്‍ന്ന പുഞ്ചിരിയുടെ തിളക്കംഅവന്റെ ചെഞ്ചോരക്കുഞ്ഞിക്കാലുകള്‍ അന്തരീക്ഷത്തില്‍ ഇളകുന്നത് കാണുമ്പോള്‍... ജീവന്റെ, സൃഷ്ടിയുടെ പ്രാകൃത സൌന്ദര്യം. അത് തെന്നിപ്പോയികുട്ടിക്കാലത്തിന്റെ അനേക സ്മൃതികലില്‍ അലിഞ്ഞു പോയി.”  എന്നാല്‍ ക്വാനിനു അച്ഛനെ കുറിച്ചുള്ളതു ഒട്ടും ദയാപൂര്‍ണ്ണമല്ലാത്ത ഓര്‍മ്മകളാണ്. മൂത്ത മകനായിരുന്ന ക്വാന്‍ ഒരിക്കലും അയാളെ സ്നേഹിച്ചില്ലഅനുസരിച്ചതെ ഉള്ളൂ: “ഞങ്ങള്‍ എന്നും പരസ്പരം അന്യരായിരുന്നു. ഒരേ വയലിലെ പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ അരുവിയില്ലാത്ത രണ്ടു കുളങ്ങള്‍ പോലെ.” വേരുകള്‍ ആയുസ്സിന്റെ തന്നെ ഭാഗമായി കാണുന്ന ദേശവാസികള്‍ ഗര്‍ഭകാലം ചേര്‍ത്താണ് വയസ്സുപോലും നിര്‍ണ്ണയിക്കുന്നത്. മിടുക്കനായ വിദ്യാര്‍ഥി ആയിരുന്നിട്ടും തന്റെ ആദര്‍ശത്തിന്റെ പേരില്‍ നാടിനു വേണ്ടി പോരാടാന്‍ ക്വാനിന്റെ അനിയനെയും പറഞ്ഞുവിട്ടതിന്റെ കുറ്റബോധത്തില്‍ വിഷാദ രോഗിയായിത്തീര്‍ന്ന മുന്‍ കാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന വൃദ്ധ പിതാവും പുരുഷന്മാര്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായവൃദ്ധരും സ്ത്രീകളും രോഗികളും നിറഞ്ഞ തരിപ്പണമായ ഗ്രാമവും യുദ്ധം ഇരകളെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കുന്നില്ല എന്നതിന്റെ തെളിവായി ഉയിര്‍ത്തു നില്‍ക്കുന്നു. കാവ്യാത്മക ഭാഷയില്‍ വിവരിക്കപ്പെടുന്ന ഓര്‍മ്മകള്‍ വിയറ്റ്‌നമീസ് ഭൂപ്രകൃതിയുടെ ഗതകാല സൌഭഗത്തെ യുദ്ധ രംഗ റിപ്പോര്‍ട്ടുകളുമായി വിരുദ്ധോക്തിയില്‍ അതിതീവ്രമായി കണ്ണിചേര്‍ക്കുന്നു.

        ആഫ്രിക്കന്‍ലാറ്റിന്‍ അമേരിക്കന്‍ കൃതികളില്‍ ചിരപരിചിതമായ, മൃതിയും ജീവിതവും നേരിയ വ്യത്യാസത്തില്‍ പരസ്പരം വെച്ച് മാറുന്ന ഇതിവൃത്ത ഘടനയുള്ള ആഖ്യാനങ്ങളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും ഞൊടിയിട വിനിമയങ്ങളിലും സ്വപ്ന സമ്പര്‍ക്കങ്ങളിലും ഇടപെടുന്ന ശൈലി അതീവ ഹൃദ്യമായ ഭാഷയില്‍ നോവലില്‍ കടന്നു വരുന്നുണ്ട്. യുദ്ധം സൈനികര്‍ക്കിടയിലും മുമ്പേ പോയവര്‍ക്കിടയിലും ഉരുവാക്കുന്ന സാഹോദര്യം മരണത്തിന്റെ അതിരിനപ്പുറവും തുടരുന്നതിന്റെ തെളിവാണ് നോവലില്‍ അത്തരം സന്ദര്‍ഭങ്ങള്‍. നോവല്‍ ആരംഭം തന്നെ ‘നഷ്ടാത്മാക്കളുടെ ഇടനാഴി’യിലെ രാവില്‍ ക്വാന്‍ നടത്തുന്ന പ്രാര്‍ത്ഥനയോടെയാണ്: “പ്രിയ സഹോദരിമാരെമനുഷ്യരെന്ന നിലയില്‍ ഇവിടെ ജീവിച്ചു മരിച്ച നിങ്ങള്‍: ഇനിയും ഞങ്ങളെ വേട്ടയാടരുതേ. ഞങ്ങളെ സംരക്ഷിക്കുക. ഞങ്ങളുടെ ഉടലുകള്‍ക്ക് കോട്ട തീര്‍ക്കുകഞങ്ങളുടെ ആത്മാക്കള്‍ക്ക് വഴിവെട്ടം നല്‍കുക, അപ്പോള്‍ എല്ലാ യുദ്ധങ്ങളിലും ഞങ്ങള്‍ക്ക് കീഴ്പ്പെടുത്താനായേക്കും. വിജയമെത്തുമ്പോള്‍നമ്മുടെ നാട്ടില്‍ സമാധാനമെത്തുമ്പോള്‍ഞങ്ങള്‍ നിങ്ങളുടെ പൂര്‍വ്വികരുടെ ദേശത്തേക്ക് തിരികെ കൊണ്ടുപോകും.” താഴ് വരയില്‍ വഴിതെറ്റിപ്പോവുന്ന ക്വാനിനു വഴികാണിക്കുന്ന ആത്മരൂപിയുംമുന്നറിയിപ്പുകളുമായി സ്വപ്ന പ്രത്യക്ഷമാകുന്ന പൂര്‍വ്വസൂരികളും ഇത്തരം സന്ദര്‍ഭങ്ങളാണ്. കമ്യൂണിസ്റ്റ് ആശയത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ക്വാനിന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് അയാളില്‍ ഉരുവായിത്തുടങ്ങുന്ന നൈരാശ്യത്തിന്റെയും അങ്കലാപ്പുകളുടെയും മാത്രം ചിഹ്നങ്ങള്‍ എന്നതിലപ്പുറം ഒരു സര്‍ഗ്ഗ വാസനയുടെ അടയാളവുമാവാം: കമ്യൂണിസ്റ്റ് മിത്തോളജിയുടെ പറുദീസാ നഷ്ടം അയാളെ തന്റെ ജനതയുടെ വേരുകളിലേക്കും വിശ്വാസ ക്രമങ്ങളുടെ കാവ്യ പാരമ്പര്യങ്ങളിലേക്കും വീണ്ടും പ്രലോഭിപ്പിക്കുകയാവാം. ഒരു ഘട്ടത്തില്‍ ട്രെയിന്‍ യാത്രക്കിടെ അധികാര പ്രമത്തതയുടെ അശ്ലീല പ്രതീകങ്ങളായ ഉദ്യോഗസ്ഥര്‍ ‘കോമ്രേഡ്’ എന്ന പദത്തെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ആഖ്യാതാവ് നിരീക്ഷിക്കുന്നു: “ഈ രണ്ടു തട്ടിപ്പുകാരും ടിക്കറ്റ് കലക്റ്ററെ ‘കോമ്രേഡ്’ എന്നു വിളിച്ചു. ടിക്കറ്റ് കളക്റ്ററും ഞങ്ങളെ അങ്ങനെത്തന്നെ വിളിച്ചു. സത്യത്തില്‍ആദ്യത്തേത് നിയമ ഭേദകരും നിയമ പാലകനും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്നമായിരുന്നു. രണ്ടാമത്തേതോഅത് യജമാനന്മാരും ഭൃത്യരും തമ്മിലുള്ള ബന്ധവും. പാര്‍ട്ടിയെന്നത് ഹോ ചി മിന്‍ പറയുന്നത് പോലെ ജനങ്ങളുടെ സത്യസന്ധതയുള്ള ഭൃത്യനായിരുന്നെങ്കില്‍അപ്പോള്‍ ടിക്കറ്റ് കലക്റ്റര്‍ ഒരു ഭൃത്യന്റെ ഭൃത്യന്‍ മാത്രമായിരുന്നു. അത് സുവ്യക്തമല്ലേഅപ്പോള്‍ ‘കോമ്രേഡ്’ എന്ന പദത്തിന് പല അര്‍ത്ഥങ്ങളെ ഉള്‍കൊള്ളാന്‍ കഴിയും. ഭാഷാശാസ്ത്രപരമായി അതൊരു നുണയാണ്.” എന്നാല്‍ സൈനികര്‍ക്ക് തങ്ങളുടെ വിധേയത്വങ്ങള്‍ വിട്ടുപോകുക നാണക്കേടായി അനുഭവപ്പെടുന്നു. ക്വാനിന്റെ ഒരപര സ്വത്വമായ ബിയെന്‍ തന്റെ ആദര്‍ശപരതയില്‍ ഏതു ദുരിതത്തിലും മഹത്തായ ലക്ഷ്യത്തിനു വേണ്ടിയുള്ള സഹനമെന്ന ഖ്യാതിയിലേക്ക് ഉറ്റുനോക്കുന്നു: “തന്റെ തരുണമായ കര്‍ഷക ഹൃദയത്തിലെങ്ങോ അയാളപ്പോഴും ഖ്യാതി തേടുകയായിരുന്നു എന്നത് സംശയാതീതമായിരുന്നു. അയാള്‍ക്ക് പോരാട്ടത്തെ കയ്യൊഴിയാന്‍ ആവില്ലായിരുന്നു. അതിനു പകരം ഈ അതിവിശാലമായ യുദ്ധരംഗത്ത് ദൈവം പോലുമുപേക്ഷിച്ച ഏതെങ്കിലും ഇടത്തില്‍ വിജയ ദിനം വരെയും ബിയെന്‍ ഒളിച്ചു പാര്‍ത്തേനേ – വിജയ പതാകക്ക് ചുവടെ ഞങ്ങള്‍ ബാക്കിയെല്ലാവരുടെയും കൂടെ മാര്‍ച്ച് ചെയ്യാന്‍ കഴിയും വരെ.” താന്‍ വിശ്വാസമര്‍പ്പിച്ചവരെല്ലാം തങ്ങളെ വഞ്ചിച്ചു എന്ന് തോന്നുന്ന ഘട്ടത്തില്‍ ക്വാനിന്റെ വൈകാരിക മരവിപ്പ് രോഷമായി ഉയരുന്നുണ്ട്: “എന്റെ വേദനകളുടെ ആഴങ്ങളില്‍ നിന്ന് രോഷത്തിന്റെ ഒരു തിരയിളക്കം എന്നെ മൂടി. അതെന്നില്‍ ഉയരുന്നത് ഞാനറിഞ്ഞുഏറ്റുമുട്ടലിന്റെ ജ്വരബാധവെറുപ്പ്‌കൊല്ലാനുള്ള അദമ്യമായ ആഗ്രഹംഉന്മൂലനം ചെയ്യാന്‍എന്റെ ഉടലിലൂടെ പാഞ്ഞുപോകുന്ന ഒരഗ്നി ബാധ പോലെ.”   .

        ക്വാനിന്റെതു പോലുള്ള മാനസിക വ്യാപാരങ്ങളില്‍ കൊലപാതകം അചിന്ത്യവും യുദ്ധം മാനവികതക്കു നിരക്കാത്തതും ആവാതെ വയ്യ. എങ്കിലും അയാളിപ്പോള്‍ അവയുടെ മധ്യത്തിലാണ്‌ എന്നത് ഒരാത്യന്തിക നിരര്‍ത്ഥകതയുടെ ആവിഷ്കാരം തന്നെയാണ്. “വിപ്ലവംപ്രണയം പോലെപുഷ്പിക്കുകയും പൊഴിഞ്ഞു പോകുകയും ചെയ്യും. എന്നാല്‍ വിപ്ലവം പ്രണയത്തേക്കാള്‍ ഏറെ വേഗത്തില്‍ അഴുകിപ്പോകും.” അത് മുറിച്ചു കടക്കാന്‍ അയാള്‍ക്ക് ആദര്‍ശാത്മക പ്രതിബദ്ധതക്കപ്പുറം വിജയത്തിന്റെയും പരാജയത്തിന്റെയും തിളക്കങ്ങളെയും വിലയേയും സംബന്ധിച്ച പുതിയ ബോധ്യങ്ങളിലേക്ക് ക്വാനിനു വളരാനുണ്ട്: “ഒരു കയ്യില്‍ കലപ്പയും മറു കയ്യില്‍ റൈഫിളുമായി യുദ്ധ മുന്നണിയില്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രതീക്ഷ കാക്കും” എന്ന ആദ്യ കാല നിരീക്ഷണത്തില്‍ നിന്ന് നോവലന്ത്യത്തിലെ “അന്തരീക്ഷത്തില്‍ തൂങ്ങിനില്‍ക്കുന്ന ഈ ചിലന്തിവല.. നാം യുദ്ധമെന്ന പേരില്‍ വിളിക്കുന്ന ഈ ഒളിച്ചുകളി” എന്ന അസംബന്ധ ബോധത്തിലേക്കുള്ള വളര്‍ച്ച കൂടിയാണ് നോവല്‍ അടയാളപ്പെടുത്തുന്നത്.

        യുദ്ധരംഗത്തെ ഭയപ്പാടുകള്‍ ശത്രുവിന്റെ ആയുധിയുടെതു മാത്രമല്ല. മനുഷ്യരും മൃഗങ്ങളുമെന്ന സനാതന ഉടമ്പടി ലംഘിക്കപ്പെടുന്ന വിധം വിയറ്റ്നാം കാടുകളില്‍ കശാപ്പു ചെയ്യപ്പെടുന്ന വിയറ്റ്‌കോങ് സൈനികരുടെ ജഡങ്ങള്‍ സൃഷ്ടിക്കുന്ന നരഭോജി കടുവകള്‍മലേറിയഅതിസാരംസംശയങ്ങളുടെയും തിരിച്ചറിയല്‍ പ്രയാസകരമാകുന്ന സാഹചര്യങ്ങളുടെയും ഫലമായി സ്വന്തം വിഭാഗങ്ങളുടെ തന്നെ വെടിയുണ്ട, സംസ്കാരത്തിന്റെ സീമകള്‍ ഉല്ലംഘിക്കുന്ന സാഹചര്യങ്ങളില്‍ പതിവാകുന്ന പരസ്പര പോര്‍വിളികള്‍ എന്നിവയൊക്കെ ദുരന്തകാരണങ്ങള്‍ ആകുന്നുണ്ട്. അത്തരമൊരു അബദ്ധത്തില്‍ കൊല്ലപ്പെടുന്ന സാത്വികനായിരുന്ന ഫിയെനിന്റെ അടയാത്ത കണ്‍പോളകള്‍ നോക്കി ക്വാന്‍ നെടുവീര്‍പ്പിടുന്നു: “എന്തൊരു കുലടഈ ജീവിതം: അതിജീവിച്ചവന്‍ തന്റെ കണ്ണുകള്‍ അടച്ചിരുന്നു(ശിക്ഷയായി) ബുള്ളറ്റ് പ്രതീക്ഷിച്ചു കൊണ്ട്. അതേ സമയം മരിച്ചവന്‍ തന്റെ കണ്ണുകള്‍ അന്തരീക്ഷത്തിലേക്ക് തുറന്നു വെച്ചു.” ദൌത്യം പൂര്‍ണ്ണമാകുന്ന ഘട്ടമാകുമ്പോഴേക്കും മുതിര്‍ന്ന സൈനികരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവശേഷിക്കുന്നത്ഏതാനും പുതു റിക്രൂട്ടുകളും. പിടിക്കപ്പെടുന്ന അമേരിക്കന്‍ ജേണലിസ്റ്റ് തങ്ങളുടെ ഭക്ഷണത്തിന്റെ പങ്കുപറ്റുന്നതില്‍ പ്രകോപിതരാകുന്ന സൈനികരെ അന്താരാഷ്‌ട്ര യുദ്ധ മര്യാദകള്‍ ഓര്‍മ്മിപ്പിക്കാനും അയാളുടെ ജീവന്‍ സംരക്ഷിക്കാനും ക്വാനിനു ഏറെ പണിപ്പെടേണ്ടി വരുന്നതും യുദ്ധ സാഹചര്യങ്ങളില്‍ മൂല്യങ്ങള്‍ തകിടം മറിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ്. “സ്വര്‍ണ്ണത്തലമുടിതെളിഞ്ഞ നീലക്കണ്ണുകള്‍, ചുവന്ന തൊലിയും രോമനിബിഡമായ നെഞ്ചും. ഈ വൈദേശിക ചിഹ്നങ്ങള്‍ അയാളെ പണ്ടേക്കു പണ്ടേ ഞങ്ങളുടെ പൂര്‍വ്വികമായ വെറുപ്പിന്റെ ഉന്നമാക്കി. വിദേശ അധിനിവേശക്കാരന്‍. ഹൂണന്മാരുടെ മെടഞ്ഞ മുടിയോട് ഞങ്ങളുടെ പൂര്‍വ്വികര്‍ക്ക് അതേ വെറുപ്പു തോന്നിയിരുന്നു.” ക്ലൈമാക്സുകള്‍ ഇല്ലാതെ ഏതാണ്ട് വര്‍ത്തുളമായും ഏകാതാനതയോടെയും ചലിക്കുന്ന നോവലിന്റെ ഘടന നീണ്ട സംഘര്‍ഷത്തിന്റെ ഏകാതാനതയെ സൂചിപ്പിക്കുന്നുവെന്നു കാണാം. ‘വിയറ്റ്നാം കാടുകളില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുള്ള അമേരിക്കന്‍  നിര്‍മ്മിത ധാരണകളെ അപ്പാടെ തകര്‍ക്കുന്നതോടൊപ്പം യുദ്ധം എന്ന പ്രക്രിയ ഉത്പാദിപ്പിക്കുന്ന ആത്മീയത്തളര്‍ച്ചയും ഭീകരതയും തുളഞ്ഞിറങ്ങും വിധം  അടയാളപ്പെടുത്തുന്ന നോവല്‍’ എന്നു  പുസ്തകം വിവരിക്കപ്പെട്ടിട്ടുണ്ട്. ഡുവോങ് തു ഹുവോങ്ങിലൂടെ ഒരു ജനതയുടെ നിത്യ ദുരിതത്തിനും ദശലക്ഷങ്ങളുടെ മരണത്തിനും ഇടയാക്കിയ വിയറ്റ്നാം യുദ്ധമെന്ന ഭീകരതയ്ക്ക് ഒരേ സമയം ഭാവസാന്ദ്രവും ഒപ്പം നിശിതവുമായ ഒരാഖ്യനസ്വരമാണ് സ്വരമാണ് ലഭിച്ചത്. യുദ്ധത്തിന്റെ അവസാന നാളുകളില്‍ നിലയുറപ്പിക്കുന്ന ആഖ്യാനം യുദ്ധ നോവല്‍ എന്ന നിലയില്‍ All Quiet on the Western Front പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

 read more:

 On Earth Were Briefly Gorgeous by Ocean Vuong

https://alittlesomethings.blogspot.com/2024/08/on-earth-were-briefly-gorgeous-by-ocean.html

The Mountains Sing by Nguyn Phan Quế Mai

 

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: അമ്പതു ലോകനോവലുകള്‍ -

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് – പേജ് 16-22)


  


 

 

 

No comments:

Post a Comment