തീക്കാലത്തെ മഞ്ഞുപുതപ്പിക്കുമ്പോള്‍
അറുപതുകള്‍ മുതല്‍ കേരളീയ
രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട്
കെട്ടടങ്ങുകയും ചെയ്ത, പുതിയ കാലത്ത് വിസ്മരിക്കപ്പെടുകയും ഒരുവേള
അപഹസിക്കപ്പെടുകയും ചെയ്ത നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന ചില
ആദ്യകാല പ്രവര്‍ത്തകരെ കുറിച്ച് ഒരു നോവലെഴുതാന്‍ ഇറങ്ങിത്തിരിക്കുന്ന നിരുപമയെന്ന
യുവതിയുടെ വ്യക്തിജീവിതത്തിലും സര്‍ഗ്ഗജീവിതത്തിലും ഉണ്ടാവുന്ന പ്രതിസന്ധികളാണ് ഇ.
കെ. ഷീബയുടെ ‘മഞ്ഞ നദികളുടെ സൂര്യന്‍’ ചിത്രീകരിക്കുന്നത്. നോവലെഴുത്തിനെ
കുറിച്ചുള്ള നോവല്‍ എന്ന എന്ന മെറ്റാ ഫിക്ഷന്‍ തലത്തില്‍ സര്‍ഗ്ഗപ്രക്രിയയും വ്യക്തിജീവിതവും രണ്ടല്ലാത്ത നിരുപമയുടെ അന്വേഷണത്തില്‍ കണ്ടുമുട്ടുന്ന
കഥാപാത്രങ്ങളിലൂടെയാണ് അറുപതുകളുടെ നക്സല്‍ബാരി ബാരി കലാപം ആരംഭിക്കുന്ന കല്‍ക്കത്താ
തെരുവുകള്‍ മുതല്‍ നിലമ്പൂര്‍ കാടുകളിലെ മാവോയിസ്റ്റ് വേട്ടയുടെ സമകാലിക ചിഹ്നങ്ങള്‍വരെ
ആവിഷ്കരിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നത്. ഒരു ചെറുനോവലിന് താങ്ങാനാവുന്നതിലും
വലിയ ചരിത്രഭാരവും കാലഭാരവും നോവലിനെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ട് എന്നാണ്
ഈ ലേഖകന്റെ നിഗമനം. അതുമറികടക്കാന്‍ നോവലിസ്റ്റ് അവലംബിക്കുന്ന രീതികളാവട്ടെ
ആവിഷ്കാരം (showing) എന്നതിനുപകരം പ്രസ്താവനകളുടെ (telling) കുറുക്കുവഴി തേടലായിപ്പോകുന്നുണ്ട്
ഒട്ടുമിക്കപ്പോഴും. പത്മസേനന്‍ മാഷുടെ അനുഭവങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന കല്‍ക്കത്തന്‍
പശ്ചാത്തലത്തിലെ നക്സല്‍ബാരി കലാപത്തുടക്കത്തിന്റെയും പഴയ ഉന്മൂലന സമരങ്ങളുടെയും
രഞ്ജന്‍ ഓര്‍ത്തെടുക്കുന്ന സാംസ്കാരിക വേദി മുന്നേറ്റങ്ങളുടെയും ചിത്രങ്ങള്‍ അവയെക്കുറിച്ച്
അക്കാലത്തുതന്നെ കേട്ടുമറന്ന പതിവു ജേണലിസ്റ്റിക്ക് ‘സ്റ്റോറി’കള്‍ക്കപ്പുറം
അത്രയൊന്നും മൗലികമല്ല. അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്തം, തലശ്ശേരി-പുല്‍പള്ളി
ആക്രമണങ്ങള്‍, മഠത്തില്‍ മത്തായി വധം തുടങ്ങിയ നക്സലൈറ്റ് കാലഘട്ടത്തിലെ
സംഭവങ്ങളുടെ ഫിക് ഷനല്‍ അവതരണങ്ങള്‍ പത്മസേനന്‍ മാഷെപ്പോലെ ആ
തീക്കാലങ്ങളിലൂടെ നടന്നു പോവുകയും പില്‍ക്കാലം പലര്‍ക്കും സംഭവിച്ച അപചയങ്ങള്‍ക്ക്
വശംവദനാകാതെ ഉറച്ചുനില്‍ക്കുകയും ചെയ്ത ഒരാളില്‍നിന്ന് കൂടുതല്‍ അവധാനതയോടെ, കൂടുതല്‍
മൗലികതയോടെ ചുരന്നെടുക്കുന്നതില്‍ എഴുത്തുകാരി കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരുന്നു
എന്നുതോന്നി. അത് സംഭവിക്കാതെ പോയത്, നോവലിന്റെ ഫോക്കസിനെ കുറിച്ചുള്ള അടിസ്ഥാനപരമായ
ഒരാശയക്കുഴപ്പം ആയിരുന്നോ എന്നും സന്ദേഹിക്കാം.
നിരുപമയുടെ ജീവിതസംഘര്‍ഷങ്ങളിലേക്ക്
പേര്‍ത്തും പേര്‍ത്തും നോവലിസ്റ്റ് തിരികെ പോകുന്നതും നോവലന്ത്യം അവതരിപ്പിക്കുന്ന
അതികാല്‍പ്പനികവും പശ്ചാത്താപഭരിതവും ത്യാഗപൂര്‍ണ്ണവുമായ ശുഭാന്ത്യവും ആരെയാണ്
അടിസ്ഥാനപരമായി നോവല്‍ പിന്തുടരാന്‍ ശ്രമിച്ചത് എന്ന അങ്കലാപ്പ് വായനക്കാരില്‍
ഉണ്ടാക്കുന്നുണ്ട്. പാത്രസൃഷ്ടിയിലെ പതിവു ചാലുകള്‍ ജീവിതത്തെ പിന്തുടരുക
എന്നതിനപ്പുറം ഒരു പ്രവചിത പരിസമാപ്തിയിലേക്ക് കൊണ്ടെത്തിക്കുക എന്ന
നോവലിസ്റ്റിന്റെ കടന്നുകയറ്റമായി അനുഭവപ്പെടും. ആദിയുടെ അരാജകജീവിതം കലാകാരനെക്കുറിച്ചുള്ള
വാര്‍പ്പുമാതൃകകള്‍ അപ്പടി പകര്‍ത്തിവെക്കുന്നു. അതിനു വിശദീകരണമായി സദാചാരനിയമങ്ങളുടെ
അതിരുകളില്‍ അറംപറ്റിയ അയാളുടെ കുടുംബപശ്ചാത്തലവും ചിത്രകാരന്‍ എന്ന നിലയില്‍
ബൊഹീമിയന്‍ ചുറ്റുവട്ടങ്ങളില്‍ നിന്ന് മുക്തിനേടാനാവാത്ത നിസ്സഹായതയും നോവലിസ്റ്റ്
പറഞ്ഞുവെക്കുന്നു. സീറോസിസിന്റെ അനിവാര്യദുരന്തം ഏറ്റുവാങ്ങുകയും പുതിയ ഇഷ്ടക്കാരി
ഇനിയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോവുന്നതിനെ തുടര്‍ന്ന് അനാഥനാകുകയും
ചെയ്യുന്ന ആദിക്കരികില്‍ കരള്‍ പകുത്തുനല്‍കാന്‍ തയ്യാറായി എത്തുന്ന നിരുപമ,
നോവലിസ്റ്റിന്റെ നായികാസ്വരൂപത്തിലേക്ക് പതിവുചാലുകളിലൂടെ തന്നെയാണ് വളരുന്നത്.
നിരുപമക്കും രഞ്ജിത്തിനും
ഇടയില്‍ ഉരുത്തിരിയുന്ന ബന്ധത്തിലും കനംകുറഞ്ഞ അതികാല്‍പ്പനികത തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
തകര്‍ന്ന ദാമ്പത്യത്തിന്റെ കയ്പ്പുനീര്‍ എന്ന പശ്ചാത്തലം അയാള്‍ക്കുമുണ്ട്. എഴുത്തില്‍
ഫെമിനിസ്റ്റ് ടാഗ് ഇഷ്ടമല്ല എന്നൊക്കെ ഇരുവരും പറയുന്നുണ്ടെങ്കിലും രഞ്ജന്‍
അടിസ്ഥാനപരമായി നിലയുറപ്പിക്കുന്ന സ്ത്രീവിരുദ്ധത പേര്‍ത്തും പേര്‍ത്തും നോവലില്‍
സൂചിതമാകുന്നുണ്ട്. ‘സ്ത്രീകളെല്ലാം’ എന്ന വര്‍ഗ്ഗീകരണം അയാളുടെ വ്യവഹാരങ്ങളില്‍
നിരന്തരം കടന്നുവരുന്നത് സ്ത്രീയെ വ്യക്തിയായി കാണാനുള്ള പുരുഷാധികാരവിമുഖത
തന്നെയാണ്. തീര്‍ത്തും പാളിപ്പോയ മറ്റൊരു പാത്രസൃഷ്ടിയായി അനുഭവപ്പെട്ടത് കീര്‍ത്തിയുടെതാണ്.
പരമ്പരാഗത പുരുഷാധികാര മൂല്യങ്ങളില്‍ വളര്‍ത്തപ്പെട്ട ഒരു കുട്ടിയുടെ ശരാശരി
തന്റേടം പോലുമില്ലാതെ പത്തുലക്ഷം സ്ത്രീധനം നല്‍കിയാലേ വിവാഹം അനിവദിക്കൂ എന്നു
ശഠിക്കുന്ന പൊങ്ങച്ചകുടുംബത്തിലെ വ്യക്തിത്വലേശമില്ലാത്ത കാമുകനുവേണ്ടി കരഞ്ഞു
കണ്ണീരൊലിപ്പിക്കുന്ന കീര്‍ത്തി, പഴയ ആദര്‍ശശീലത്തിനും കുടുംബനാഥന്റെ റോള്‍
ആവശ്യപ്പെടുന്ന പുതിയ അനുരജ്ഞനങ്ങള്‍ക്കും ഇടയില്‍ പെട്ടുപോകുന്ന അച്ഛന്‍
അനുഭവിക്കുന്ന സംത്രാസം അവതരിപ്പിക്കാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ട കൃത്രിമപാത്രമാണ്.
മറവിരോഗത്തിന്റെ പിടിയില്‍ പെട്ടുപോകും മുമ്പ്, മകളുടെ പൊരുളറിയാത്ത അവഗണനയുടെ
തീരാവേദനയില്‍ സ്വയം ബഹിഷ്കൃതയായി വൃദ്ധസദനത്തിലേക്ക് പിന്‍വാങ്ങിയ അമ്മയുടെ
മുന്നില്‍ അപ്പോള്‍ മാത്രം തിരിച്ചറിഞ്ഞ രഹസ്യത്തിന്റെ പാശ്ചാതാപബോധത്തോടെ അഭയം
തേടുകയും അത് വല്ലാതെ വൈകിപ്പോയി എന്ന തിരിച്ചറിവില്‍ അസ്തിത്വപ്രതിസന്ധി
അനുഭവിക്കുകയും ചെയ്യുന്നുണ്ട് നിരുപമ. പ്രായശ്ചിത്തമെന്നോണം സേവനപദ്ധതിയിലേക്കുള്ള
പിന്‍വാങ്ങലില്‍ സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ ലഭിക്കുന്ന സാമ്പത്തിക
പിന്തുണയുമായി അവള്‍ക്കു കൂട്ടുവരുന്ന രഞ്ജന്‍, വീണ്ടും ഒരു പ്രവചിത പരിണാമഗുപ്തിയിലാണ്
നോവലിനെ കൊണ്ടുനിര്‍ത്തുന്നത്.
ഒരു തീക്കാലത്തെ കുറിച്ച് നോവലെഴുതാന്‍ ഇറങ്ങിപ്പുറപ്പെട്ട്, ജീവിതത്തെ സംബന്ധിച്ച അതികാല്‍പ്പനിക, അതിവൈകാരിക ചുരുക്കെഴുത്തുകളില്‍ സ്വയം വിശ്രാന്തി കണ്ടെത്തുന്ന മറ്റൊരു വിമലയെ (‘മഞ്ഞ്’) ചിത്രീകരിക്കുന്നതില്‍ ഒതുങ്ങിപ്പോയ കൃതിയെന്നാണ് പുസ്തകത്തെ കുറിച്ച് പറയാനാകുക. ഒപ്പം, സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വിശ്വാസ ധാര്‍മ്മികതയും സ്വതന്ത്രബന്ധങ്ങളെ കുറിച്ചുള്ള വികലനിലപാടുകളും സങ്കീര്‍ണ്ണമാക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തിനോക്കാന്‍ നോവല്‍ നടത്തുന്ന ശ്രമങ്ങളും വിമോചനാത്മകമല്ല എന്നതും എടുത്തുപറയണം. ഇതിനപ്പുറം മറ്റൊരു സാംസ്കാരിക പരാജയംകൂടി നോവലിന് സംഭവിക്കുന്നുണ്ട് എന്നാണു ഈ ലേഖകന്റെ നിലപാട്. അത് ഇതാണ്: മഞ്ഞ നദികളുടെ സൂര്യന്‍ എന്ന രൂപകം അടയാളപ്പെടുത്തുന്ന തീക്കാലങ്ങളെ കുറിച്ച് നോവല്‍ നല്‍കുന്ന ഉള്‍ക്കാഴ്ച ഒട്ടും പക്വമല്ല. ആ കനലുകളിലൂടെ നടന്നു പോയവരെ കുറിച്ച് പുതിയ സ്നേഹമോ ബഹുമാനമോ ജനിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടില്ല എന്നുമാത്രമല്ല, വളരെ ചുരുങ്ങിയ വരകളിലെങ്കിലും സ്നേഹപൂര്‍ണ്ണമായി കോറിയിട്ട ചിത്രമായ പത്മസേനന്‍ മാഷേ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു കഥാപാത്രവും വ്യക്തിത്വപൂര്‍ണ്ണതയുള്ള ആവിഷ്കാരങ്ങളെന്ന നിലയില്‍ ആ കാലത്തിന്റെതായി നോവലില്‍ അടയാളപ്പെടുന്നുമില്ല. മറ്റൊരു രീതിയില്‍, വ്യക്തിത്വപ്രതിസന്ധി അനുഭവിക്കുന്ന ഒരു ഏകാകിനിയായ നായികയുടെ അതികാല്പാനിക കഥപറയുന്നതിനിടെ അതിനൊരു ഗഹനത നല്‍കാന്‍ ഒരു പൊള്ളുന്ന കാലത്തിന്റെ മേല്‍മുദ്രകള്‍ ചാര്‍ത്തുകയാണ് നോവലിസ്റ്റ്. ആമുഖകുറിപ്പില്‍ എഴുത്തുകാരി സൂചിപ്പിക്കുന്ന എം. ടി. യുടെ ‘ആരണ്യകം’ ഒരു യാദൃശ്ചികതയല്ല.
താനെഴുതിയ കഥ വായിച്ചു ഇ
മെയില്‍ സന്ദേശം അയക്കുന്ന വായനക്കാരന്‍ നല്‍കുന്ന സൂചനകളും എഴുത്തുകാരിയെന്ന
നിലയില്‍ പ്രചോദിപ്പിച്ച കാലത്തെ കുറിച്ചും അതില്‍ അവശേഷിക്കുന്ന ആളുകളെ കുറിച്ചും
അന്വേഷിച്ചിറങ്ങുമ്പോള്‍ കണ്ടെത്തുന്ന വസ്തുതകളും വെച്ച് നോവല്‍ രചിക്കുകയെന്ന ഘടനയും
എഴുത്തിന്റെ ശക്തി കൊണ്ടുവരുന്ന അംഗീകാരങ്ങളും ആരാധനയും ത്യാഗപൂര്‍ണ്ണമായ
സേവനോദ്യുക്തതയായി പരിണമിക്കുന്ന കഥാന്ത്യവും ഏതാണ്ടൊരു സിനിമാറ്റിക് അവധാനത
നോവലിന്റെ പരിചരണത്തില്‍ വരുത്തുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളില്‍
നിഴലിക്കുന്ന പാന്‍ ഇന്ത്യന്‍ ചുവ ഏതൊക്കെയോ സിനിമാ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുകയും
ചെയ്യുന്നുണ്ട്. അതുപക്ഷെ, മണ്ണില്‍ ചവിട്ടി നടന്ന മനുഷ്യരെയല്ല വരച്ചുവെക്കുക
എന്ന് നോവലിസ്റ്റ് അറിയാതെയല്ല; മറിച്ച് ആ ‘അകലവല്‍ക്കരണം’ പ്രമേയ ഹൃദയത്തിലുള്ള
കാല്‍പ്പനിക ഭാവത്തിന്റെ നിദര്‍ശനമാണ്.
(March.2017)
No comments:
Post a Comment