Featured Post

Wednesday, June 19, 2024

My Father's Dreams by Evald Flisar / Alan McConnell-Duff

 

ദുസ്വപ്നങ്ങളുടെ  അധിനിവേശം




“ഞാനെന്റെ കൈകള്‍ എന്റെ നെഞ്ചിനു മുന്നില്‍ ചേര്‍ത്തുവെച്ചുകണ്ണുകള്‍ അടച്ചുകൊണ്ട്‌ പറഞ്ഞു‘ദൈവമേഇതൊരു സ്വപ്നമാണെങ്കില്‍ എനിക്ക് ഉണരണം.’

പിന്നീട് ഞാന്‍ പറഞ്ഞു‘ദൈവമേഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ എനിക്ക് സ്വപ്നം കാണാന്‍ തുടങ്ങണം.

ദൈവത്തിനു പ്രതികരിക്കാന്‍ എന്തെങ്കിലും ഉദ്ദേശമുണ്ട് എന്നതിന്റെ സൂചനയൊന്നുമുണ്ടായിരുന്നില്ല

(My Father’s Dreams’- Evald Flisar പേജ്.178)

 

സ്ലോവീനിയന്‍ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ എവാല്ദ് ഫ്ലിസറുടെ കൃതികള്‍ ലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അലന്‍ മക് കോണല്‍ ഡഫിനോടൊപ്പം ചേര്‍ന്ന് ഗ്രന്ഥകാരന്‍ തന്നെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ‘എന്റെ പിതാവിന്റെ സ്വപ്‌നങ്ങള്‍’ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നോവലാണെന്നു മിക്ക നിരൂപകരും കരുതുന്നു.

പേരു പറയുന്നില്ലാത്ത നാട്ടില്‍ബഹളക്കാരിയും സമൂഹത്തിനു മുന്നില്‍ തന്റെ വേഷഭാവങ്ങളെ കുറിച്ച് ഏറെ ഉത്കണ്ഠയുള്ളവളും അതിവൈകാരിക പ്രകൃതിയുമെന്നു വിവരിക്കപ്പെടുന്ന അമ്മ മേരിയും താന്‍ തികഞ്ഞ ആരാധനയോടെ കാണുന്നഗ്രാമ ഡോക്റ്റര്‍ കൂടിയായ പിതാവ് ജോസഫുമൊന്നിച്ചു കഴിയുന്ന ഏകാകിയായ ആദം എന്ന പതിനാലുകാരന്‍ നടത്തുന്ന സ്വപ്ന/ദുസ്വപ്നാനുഭവ വിവരണം പോലയാണ് ആഖ്യാനം. സ്വപ്നമേത്യാഥാര്‍ത്ഥ്യമേത്എവിടെ രണ്ടും കൂട്ടിമുട്ടുന്നുവേര്‍പിരിയുന്നു എന്ന് വേര്‍തിരിക്കാനാവാത്തവിധം രണ്ടും ഇഴ ചേര്‍ന്നിരിക്കുന്നു എന്നതാണ് ആഖ്യാനത്തിന്റെ മികവ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.*1 പിതാവിനെ തന്റെ ലോകത്തിന്റെ കേന്ദ്രബിന്ദുവായിക്കാണുന്ന ആദമിന് അദ്ദേഹത്തിനു താന്‍ മൂലം എന്തെങ്കിലും അലോസരമുണ്ടാകുന്നത് ചിന്തിക്കാനാവില്ല. കുട്ടിക്കഥകള്‍ മുതല്‍ ഗെയ്ഥെയും ഡി സാദേയും കാഫ്കയും പോലെ ക്ലാസ്സിക്കുകള്‍ വരെ നിറഞ്ഞ പിതാവിന്റെ ലൈബ്രറിയിലെ പുസ്തകങ്ങളാണ് അധികം കൂട്ടുകാരില്ലാത്ത അവന്റെ ഒഴിവുസമയ മേച്ചില്‍പ്പുറങ്ങള്‍. മുഖ്യ കൂട്ടുകാരന്‍ താഴെ അറയില്‍ ആര്‍ക്കും പ്രവേശനമില്ലാത്ത പിതാവിന്റെ ദുരൂഹ പരീക്ഷണ ശാലയില്‍ സ്വന്തം സഹോദരന്റേതെന്നു കരുതാവുന്ന ‘അബോര്‍ട്ടസ്’ എന്ന് പേരിട്ടഫോര്‍മല്‍ ഡി ഹൈഡില്‍ കഴിയുന്ന വികസിത ഭ്രൂണമാണ് എന്നതില്‍ നോവലിന്റെ ഇരുണ്ട ഉള്ളടക്കങ്ങളിലേക്കുള്ള സൂചന കാണാം. അതിനു പിന്നില്‍ പിതാവിനും അമ്മയ്ക്കും ഇടയിലെ സംഘര്‍ഷങ്ങളുടെ മാത്രമല്ല,   പിതാവിന്റെ ‘സാമാരാധ്യ’ വ്യക്തിത്വത്തിന്റെ മറുപുറവും കണ്ടെത്താം.

‘അബോര്‍ട്ടസ്’ പേരു സൂചിപ്പിക്കുന്നത് പോലെത്തന്നെഭൂണഹത്യക്ക് വിധേയമാക്കപ്പെട്ടതാവാമെങ്കിലും കൃത്യമായും എന്താണ് സംഭവിച്ചതെന്ന് ഒരിക്കലും വ്യക്തമാക്കപ്പെടുന്നില്ല. കൌമാരത്തിലേക്കു കടക്കുന്നതോടെ സ്വപ്‌നങ്ങള്‍ ആദമിന്റെ ഉണര്‍വ്വിലും ഉറക്കിലും പതിവായിത്തുടങ്ങുകയും അവയുടെ ഉള്ളടക്കങ്ങള്‍ ഉണ്മയോ തോന്നലോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഹോം വര്‍ക്ക് പാഠങ്ങളെ പോലും നിയന്ത്രിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ അമ്മയും അധ്യാപകരും ഞെട്ടിപ്പോകുന്നു. “ഇക്കഴിഞ്ഞ രാത്രിയിലെ എന്റെ സ്വപ്നം” എന്ന പേരില്‍ അവനെഴുതിയ ക്ലാസ് അസൈന്മെന്റ് സംബന്ധിച്ചുഅതുവായിച്ചു അന്ധളിച്ചുപോയ ടീച്ചര്‍ മാതാപിതാക്കളെ അറിയിക്കുന്നു. വിധിവിളയാട്ടത്തിന്റെ വസ്തുത പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അച്ഛനോടൊപ്പം ചേര്‍ന്ന് ട്രെയിന്‍ അട്ടിമറിക്കുന്ന സ്വപ്നം കാണ്ടുന്നുണ്ട് ആദം. അവര്‍ കരുതിയതിനപ്പുരം ഭീകരമായ പരിനതിയില്‍ അമ്മയുള്‍പ്പടെ 123 പേര്‍ കൊല്ലപ്പെടുന്നു എന്നതാണ് സ്വപ്നത്തിന്റെ ഉള്ളടക്കം. പ്രസ്തുത സംഭവം അമ്മയെ  തകര്‍ത്ത് കളയുന്നുണ്ടെങ്കിലും പിതാവ് അതില്‍ ഉത്സുകനായിത്തീരുകയാണ്. “ഒരു സ്വപ്നജീവി പലപ്പോഴും പ്രതിഭാശാലിയായേക്കാം” എന്ന് ചിന്തിക്കുന്ന അയാള്‍ ആദമില്‍ എന്തെങ്കലും മനോവൈകല്യം വളരുന്നുവോ എന്നറിയാന്‍ അവന്‍ ഡയറി എഴുതിത്തുടങ്ങണം എന്ന് നിര്‍ദ്ദേശിക്കുന്നു. ഒപ്പംഅമ്മയെ സമാധാനിപ്പിക്കാനായി മാത്രംആദം ഗൗരവപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്നത് നിര്‍ത്തണമെന്നും.

അവന്റെ സ്വപ്നങ്ങളില്‍ നിരന്തം കടന്നു വരുന്ന ഒന്നായിത്തീരുന്നു ഒരൊഴിവുകാല വേനലില്‍ അയല്പക്കത്ത് താമസത്തിനെത്തിയ ഈവ് എന്ന കൌമാരക്കാരിയും തന്റെ പിതാവുമായുള്ള നിരന്തര വേഴ്ച. പടിപടിയായുള്ള മയക്കുമരുന്ന് വിധേയത്വം വളര്‍ത്തിയെടുത്തു പെണ്‍കുട്ടിയെ ലൈംഗിക അടിമയും ഭ്രൂണഹത്യക്കും ദുരന്ത വിധിക്കും  ഇരയാക്കുകയായിരുന്നു ഡോക്റ്റര്‍ എന്ന വസ്തുതയും സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന മട്ടില്‍ നോവല്‍ ചിത്രീകരിക്കുന്നു. ഈവിനോട് ആദാമിന് തോന്നുന്ന ആകര്‍ഷണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മകന്‍ ബന്ധപ്പെടുന്നു എന്ന് പുറത്തറിഞ്ഞാല്‍ തന്നെ ജയിലില്‍ എത്തിക്കുമെന്നും അതിനിട വരുത്തരുതെന്നും അയാള്‍ വിലക്കുന്നുണ്ട് എന്നതില്‍ ഫ്രോയ്ഡിയന്‍ ഈഡിപ്പല്‍ സംഘര്‍ഷങ്ങള്‍ പ്രകടമാണ്. സെപ്തംബറില്‍ ഈവ് നഗരത്തിലേക്ക് തിരിച്ചു പോകുന്നതോടെ പിതാവിനെയും പെണ്‍കുട്ടിയെയും ചേര്‍ത്തുള്ള സ്വപ്‌നങ്ങള്‍ നിലക്കുന്നു. തന്റെ സ്വപ്‌നങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യരുതെന്ന് വിലക്കുന്ന പിതാവ് അവയെല്ലാം ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിവെക്കാന്‍ ആവശ്യപ്പെടുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായ രണ്ടു നോട്ടുബുക്കള്‍ക്ക് നിദാനം. അടുത്ത തലമുറയില്‍ ആദമിന്റെ മകന്‍ കണ്ടെടുക്കുന്നതാണോ പുസ്തകങ്ങള്‍ എന്ന സൂചനയും അവസാന ഭാഗത്തുണ്ട്.

സ്വപ്നാവിഷ്കാരം പോലുള്ള അനുഭവങ്ങളായി കൌമാര ലൈംഗികതയുടെ ഉണര്‍വ്വ് ആവിഷ്കരിക്കുന്നത് ആദമിന്റെ മനോവ്യാപാരങ്ങള്‍ മറയില്ലാതെ ചിത്രീകരിക്കാന്‍ നോവലിസ്റ്റിനു അവസരമൊരുക്കുന്നു. ഡയറികള്‍ ഒളിപ്പിച്ചുവെക്കാന്‍ തന്റെ രഹസ്യങ്ങളെല്ലാം തുറന്നു സംവദിക്കാറുള്ള ‘അബോര്‍ട്ടസി’ന്റെ ഭരണിക്ക് പിന്നില്‍ സുരക്ഷിത ഇടവും അവന്‍ കണ്ടെത്തുന്നു. മുതിര്‍ന്നവരുമായി അവ സംവദിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഫ്രോയ്ഡിയന്‍- യുങ്ങിയന്‍ വിശകലനങ്ങളില്‍ ചെന്നുമുട്ടുന്നത് കാണുന്ന ആദം ഈവിന്റെ ദയാലുവായ മുത്തച്ചനോടൊഴിച്ചു മറ്റാരോടും അതൊന്നും വെളിപ്പെടുത്താറില്ലായിരുന്നു. സ്വപ്നാനുഭവങ്ങള്‍ ഒരു ബാധയായിത്തീരുമ്പോഴും ഓരോ ഘട്ടത്തിലും താന്‍ സ്വപ്നം കാണുകയാണ് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ കഴിയുന്നതുകൊണ്ട് താന്‍ യഥാര്‍ത്ഥ അപകടങ്ങളില്‍ നിന്ന് അകലെയാണ് എന്ന് അവന്‍ ചിന്തിക്കുന്നു.

ആദമിന്റെ സ്വപ്നാഖ്യാനങ്ങള്‍ ഒരു തരത്തില്‍ അവന്‍ അനുഭവിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നുള്ള മനശാസ്ത്രപരമായ ഒരു പ്രതിരോധ തന്ത്രമാണെന്നും കാണാംബോധപൂര്‍വ്വം അവന്‍ അങ്ങനെ ചിന്തിക്കുന്നില്ലെങ്കിലും. മയക്കുമരുന്നു വിധേയത്വം,   ബാലപീഡനം,   ആത്മഹത്യാ വാസന തുടങ്ങിയ ഇരുണ്ട വിഷയങ്ങള്‍ അമാനുഷികവും അതിവിചിത്രവും ആയ സര്‍റിയല്‍ ആഖ്യാനമായി കൌമാരക്കാരന്റെ കണ്ണിലൂടെ അവതരിപ്പിക്കാന്‍ സ്വപ്നാത്മക/ ഭ്രമാത്മക തലങ്ങള്‍ ഐച്ഛികമെന്നല്ലഏക വഴി എന്നുതന്നെ വരാം. ഫ്ലിസാര്‍ കഥാപാത്രങ്ങള്‍ക്കു നല്‍കുന്ന പേരുകള്‍ വ്യക്തമായും പ്രതീകമിത്ത് സ്വഭാവമുള്ളവയാണ് എന്നുകാണാം. ജോസഫിന്റെയും മേരിയുടെയും മകനായ ആദം ഈവിലേക്ക് ആകൃഷ്ടനാകുക എന്നതിലെ ബിബ്ലിക്കല്‍ ധ്വനികള്‍ വളരെ പ്രകടമാണ്. പേരുകളിലെ ബിബ്ലിക്കല്‍ സമാനതകള്‍ പാപം,  പാപബോധം തുടങ്ങിയവയുമായി കെട്ടുപിണഞ്ഞ പറുദീസ/ പറുദീസാ നഷ്ടം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ഉള്‍ച്ചേര്‍ക്കുന്നതും പ്രകടമാണ്. ഇരുണ്ട അറയില്‍ ഡോക്റ്റര്‍ എന്ന നിലയിലുള്ള തന്റെ സിദ്ധികളെ ദുരുപയോഗം ചെയ്തു ദുരൂഹ വിനിമയങ്ങളില്‍ ഇടപെടുന്ന ജോസഫ് ഒരു എതിര്‍ബിംബമാണ്: ദൈവ സഹജമായ സൃഷ്ടിയെ സംഹാരമായും വിശ്വാസത്തെ വിധേയത്വമായും മാറ്റിയെടുക്കുന്ന സാത്താനിക പ്രതീകം. തന്നോട് അയാള്‍ ചെയ്തതിനോടോന്നും പാപബോധാമോഎതിര്ഭാവമോ ഈവിനു അനുഭവപ്പെടാത്തത് ഡോക്റ്റര്‍ എന്ന നിലയിലുള്ള അയാളുടെ പദവിയോടൊപ്പം  സാത്താനിക പ്രഭാവത്തോടുള്ള വിധേയത്വം കൂടിയാകാം. എന്നാല്‍അവള്‍ക്കു തോന്നാത്ത പാപബോധം ആദമിന് അനുഭവപ്പെടുന്നുണ്ട്. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ വിവേചിക്കാന്‍ കഴിയാത്ത കൗമാരക്കാരന്റെ കഴിവുകേട്അവനെ നിയന്ത്രിച്ചു വഴക്കാന്‍ ജോസഫിനെ സഹായിക്കുകയും ചെയ്യും.  അര്‍ഥത്തില്‍ ആദം തന്നെയും അബോര്‍ട്ടസിനെ പോലെ അയാളുടെ പരീക്ഷണ മേഖലയാണ്. ജനി മൃതികള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന സഹോദര ഭ്രൂണത്തോട് ഉള്ളിലെ രഹസ്യങ്ങള്‍ വിവരിക്കുന്ന കൌമാരക്കാരന്‍ ഒരേ സമയം ദൈന്യത്തിന്റെ പ്രതീകവും ഒപ്പം വിചിത്രമായ ഏതോ പേക്കിനാവിലെ ഗതികിട്ടാത്ത എകാകികിയുമാണ്. മൃതനായ സഹോദരന്‍ അവന്റെ പിറവിയെടുത്തില്ലാത്ത അപര സ്വത്വവും (doppelganger )  ആത്മസുഹൃത്തുമാണെന്ന് ആദം നിരീക്ഷിക്കുന്നുണ്ട്: “അബോര്‍ട്ടസിനോട് മാത്രമേ എനിക്ക് ഒരു സമനോട് എന്നോണം സംസാരിക്കാന്‍ ആവുമായിരുന്നുള്ളൂഒരു പാതിക്ക് മറു പാതിയോടെന്നോണംഒരുമിച്ചു മാത്രമേ ഞങ്ങള്‍ ഒരു സമ്പൂര്‍ണ്ണ വ്യക്തിയാകൂ.”

നോവലില്‍ മറ്റൊരു ശക്തമായ മിത്തിക്കല്‍ സാന്നിധ്യമായി അനുഭവപ്പെടുക ഈവിന്റെ മുത്തച്ഛനും അബോര്‍ട്ടസിനെ കൂടാതെ ആദം വിശ്വസിക്കാന്‍ തയ്യാറാകുന്ന ഏക കഥാപാത്രവുമായ വയോധികന്‍ ഡൊമിനിക്കാണ്. ഒരു പുരാതന വീട്ടില്‍തന്റെ യാത്രകള്‍ക്കിടയില്‍ സ്വരുക്കൂട്ടിയ ആഫ്രിക്കന്‍ മൂര്‍ത്തികളുടെ പ്രതിമകള്‍ക്കിടയില്‍ ‘അവയുടെ ചിന്തകളുടെ ദ്വിഭാഷിയെ പോലെ’   അയാള്‍ കഴിയുന്നു. അയാളുടെ ഏകാന്തതയും സന്ദര്‍ശകരാരുമില്ലാത്ത ഒറ്റപ്പെടലും തന്നെയാണ് അബോര്‍ട്ടസിന്റെ ജാര്‍ സൂക്ഷിക്കാമെന്ന് ഏല്‍ക്കാന്‍ അയാളെ പ്രാപ്തനാക്കുന്നത്.

ഒരു വ്യക്തിയുടെ വളര്‍ച്ചയിലെ ഏറ്റവും വലിയ അപകടസ്ഥലിയായ കൗമാരം എന്ന അനിശ്ചിതത്വത്തെഅതിന്റെ വിഹ്വലതകളും ആശങ്കകളും ആസക്തികളും തീവ്രത ചോരാതെ ആവിഷ്കരിക്കുകയെന്നത് ഒരെഴുത്തുകാരന് വലിയ വെല്ലുവിളിയാണ്. അതാണ്‌യാഥാര്‍ത്ഥ്യവും സ്വപ്നവും അപകടകരമാം വിധം കൂടിക്കുഴയുകയും ഉന്മാദവും ഭ്രമാത്മകതയും തിരിച്ചറിയാനാവാത്ത വിധം ഒന്നായിത്തീരുകയും ചെയ്യുന്ന ആഖ്യാനമായി അവതരിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് ഏറ്റെടുത്തു വിജയിപ്പിക്കുന്നുത്. പിന്നോക്ക ഗ്രാമീണാന്തരീക്ഷ പശ്ചാത്തല സൃഷ്ടിയിലും അതിനിഷ്കളങ്ക ഭാവത്തിലും (naive tone) പോയ നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ ഗോഥിക് ഹൊററിന്റെയും മനോവിജ്ഞാനീയ നാടകകീയാഖ്യാനങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുമ്പോഴും നോവലിലെ പ്രമേയങ്ങള്‍ അവയുടെ പ്രസക്തിയിലും ആവിഷ്കാര രീതിയിലും ഴോനര്‍ ഫിക് ഷന്റെ അതിരുകള്‍ ഭേദിക്കുന്നതും തികച്ചും സമകാലികവും അസ്വാസ്ഥ്യജനകവുമാണ്. മിത്തും മനോവിജ്ഞാനീയ ഭ്രമചിന്തകളും ദു/സ്വപ്നമേത്യാഥാര്‍ത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിധം ഇടകലരുന്ന നോവല്‍ഒരേസമയം ഗോഥിക് ഫാന്റസിയുടെയും സമകാലിക യൂറോപ്യന്‍ ഫിക് ഷന്റെയും ഹൃദ്യമായ മിശ്രണമായി അനുഭവപ്പെടും.

*1 . (A. M. Bakalar. ‘Evald Flisar’s “My Father’s Dreams’, https://wordswithoutborders.org/book-reviews/evald-flisars-my-fathers-dreams-a-m-bakalar/.12.11.2012, Accessed 20.06.2024).


 

No comments:

Post a Comment