Featured Post

Showing posts with label Dark Fantasy. Show all posts
Showing posts with label Dark Fantasy. Show all posts

Friday, October 11, 2024

The Vegetarian by Han Kang/ Deborah Smith

 പിന്‍ നടത്തിന്റെ വിമോചക സാധ്യതകള്‍



സൌത്ത് കൊറിയയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഗ്വാങ്ജുവില്‍ 1970ല്‍ ജനിച്ച ഹാന്‍ കാങ്ങ്, പത്താം വയസ്സില്‍ സോളിനടുത്തു സിയൂറിയിലേക്ക് കുടിയേറി. അറിയപ്പെടുന്ന നോവലിസ്റ്റായ പിതാവിന്റെ മകളെന്ന നിലയില്‍ സാഹിത്യ പാരമ്പര്യമുള്ള കുടുംബമാണ് അവരുടെതെന്നു പറയാം. 1993ല്‍ ഏതാനും കവിതകളുമായി സാഹിത്യലോകത്തിലേക്ക് കടന്നുവന്ന അവര്‍, 1995ല്‍ "Love of Yeosu" എന്ന പ്രഥമ കഥാ സമാഹാരവും 1998ല്‍ Black Deer എന്ന നോവലും പുറത്തിറക്കി. പ്രാദേശിക, ദേശീയ തലങ്ങളില്‍ സാഹിത്യ പുരസ്കാരങ്ങള്‍ നേടിയ ഹാനിനെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തിയത് 2007ല്‍ കൊറിയന്‍ മൂലത്തില്‍ പ്രസിദ്ധീകരിക്കുകയും ഡിബോറ സ്മിത്തിന്റെ  ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍  2015ല്‍ പുറത്തിറങ്ങുകയും ചെയ്ത The Vegetarian എന്ന നോവലാണ്‌. നോവല്‍, മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടുകയും ചെയ്തു.

മാനുഷികാവസ്ഥയില്‍ ലീനമായ ഹിംസാത്മകത, അത് സൃഷ്ടിക്കുന്ന ട്രോമ, സ്വത്വ സംഘര്‍ഷങ്ങള്‍, പരമ്പരാഗത, പുരുഷാധികാര മൂല്യങ്ങളും ശ്രേണീബദ്ധമായ കുടുംബ വ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ സംഘര്‍ഷങ്ങളും തുടങ്ങി, ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ വ്യക്തികളും സമൂഹങ്ങളും നേരിടേണ്ടിവരുന്ന ഹിംസയുടെ ശാരീരിക, മാനസിക ആഘാതങ്ങളും വരെ ഹാന്‍ കാങ്ങിന്റെ കൃതികളില്‍ നിരീക്ഷിക്കപ്പെടുന്നു. ലോക വായനാ സമൂഹത്തിന് അവരെ അതിശക്തമായ രീതിയില്‍ പരിചയപ്പെടുത്തിയ കൃതി എന്ന നിലയില്‍, The Vegetarian വായിക്കുന്നത് അവരുടെ രചനാലോകത്തേക്കുള്ള മികച്ച പ്രവേശികയാകും.

The Vegetarian

 ‘മനുഷ്യനായിരിക്കുക എന്നതിനെക്കുറിച്ച് ചോദ്യമുയര്‍ത്താന്‍ ഞാനാഗ്രഹിച്ചു, ഒപ്പം മനുഷ്യ കുലത്തില്‍ ചേര്‍ന്നുനില്‍ക്കാനാഗ്രഹിക്കാത്ത, അത്തരം ഹിംസയില്‍ ആറാടുന്ന മനുഷ്യരില്‍ ഒരാളായിരിക്കുക എന്നതിനെ അതിതീവ്രമായി തിരസ്കരിച്ച ഒരു സ്ത്രീയെ വിവരിക്കാന്‍ ഞാനാഗ്രഹിച്ചു.’ (Han Kang in an interview)

പരമ്പരാഗത കൊറിയന്‍  പുരുഷാധികാര വ്യവസ്ഥയില്‍ പ്രണയവും അനുസരണയും സ്ത്രീയ്ക്കും അധീശത്തവും ദയാവായ്പ്പും പുരുഷനും ഉദാത്ത മൂല്യങ്ങളായി കണക്കാക്കപ്പെടുന്നു. കുടുംബം എന്ന അടിസ്ഥാന യൂണിറ്റില്‍, പ്രസ്തുത വ്യവസ്ഥയുടെ നിലനില്‍പ്പില്‍ വ്യക്തിയുടെ പെരുമാറ്റം/ പെരുമാറ്റ വൈചിത്ര്യങ്ങള്‍ മൊത്തം വ്യവസ്ഥയുടെ കെട്ടുറപ്പിനെ നേരിട്ട് ബാധിക്കുന്നു. മത്സ്യ, മാംസാഹാരമെന്നത് ഭക്ഷണ ക്രമത്തിന്റെയും, അതുവഴി തുടര്‍ന്നുപോരുന്ന സാമൂഹിക പാരസ്പര്യങ്ങളുടെയും അവിഭാജ്യ ഘടകം തന്നെയായ കൊറിയന്‍ സമൂഹത്തില്‍, ഒരു സുപ്രഭാതത്തില്‍ സസ്യഭുക്കാകാനുള്ള യോങ് ഹൈയുടെ തീരുമാനം വലിയ അനുരണനങ്ങളാണ് കുടുംബത്തിന്റെ വ്യവസ്ഥാപിത/ അധികാര ശ്രേണികളിലും സമൂഹവുമായുള്ള ഇടപഴകല്‍ സന്ദര്‍ഭങ്ങളിലും സൃഷ്ടിക്കുന്നത്. പ്രസ്തുത സാഹചര്യത്തെ, വ്യക്തിക്ക്, അതും സ്ത്രീക്ക്, തന്റെ തന്നെ മേലുള്ള പരമാധികാരം, തന്നെ വരിഞ്ഞു മുറുക്കുന്ന സാമൂഹിക പ്രതീക്ഷകളുടെ തിരസ്കാരം, മാനുഷിക അഭിലാഷങ്ങളും പ്രകൃത്യായുള്ള ചോദനകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു ആഖ്യാനമാക്കി വികസിപ്പിക്കുകയാണ് നോവലിസ്റ്റ്. നോവലിന്റെ മൂന്നു ഭാഗങ്ങള്‍, രണ്ടുവര്‍ഷങ്ങളുടെ ഇടവേളകളുള്ള, മൂന്നു പേരുടെ വീക്ഷണകോണുകളിലൂടെ, പ്രസ്തുത പ്രമേയങ്ങള്‍ പരിശോധിക്കുന്നു: ആദ്യം മത്സ്യാഹാരം ഉപേക്ഷിക്കുകയെന്ന യോങ് ഹൈയുടെ ‘നിഷേധത്തിലൂടെ, പിന്നീട് സഹോദരീ ഭര്‍ത്താവിനു കലാകാരനെന്ന ഭാവേന അവളോടുള്ള അഭിനിവേശത്തിലൂടെ, ഒടുവില്‍ ഇന്‍ ഹൈക്ക് സഹോദരിയുടെ നേരയുള്ള രാഗ-ദ്വേഷ ബന്ധത്തിലൂടെ. യോങ് ഹൈയുടെ തീരുമാനം, അവളുടെ വൈയക്തിക ഭക്ഷണ അഭിരുചിയുടെ പ്രഖ്യാപനം എന്നതിനപ്പുറം കടക്കുകയും ഭര്‍ത്താവ്, സഹോദരീഭര്‍ത്താവ്, സഹോദരി എന്നിവരുടെ ഐഡന്റിറ്റി, കുടുംബപരമായ കടമകള്‍, സ്വാതന്ത്ര്യം എന്നിവയെ ബാധിക്കുകയും ചെയ്യുന്നു.  അതോടൊപ്പം ഹിംസാത്മകമത, തൃഷ്ണ, ഭ്രാന്ത്, ഉടലധികാരം, അതിജീവനം എന്നിവയെക്കുറിച്ചുള്ള തീക്ഷ്ണമായ നിരീക്ഷണങ്ങളിലേക്കും അന്തിമമായി മനുഷ്യാവസ്ഥയെ കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളിലേക്കും ഹാന്‍ കാങ്ങ് നോവലിനെ പരിവര്‍ത്തിപ്പിക്കുന്നു.

യോങ് ഹൈയുടെ ഭര്‍ത്താവായ മി. ചിയോങ്ങിന്റെ ആഖ്യാനമായ, നോവലിന്റെ തലക്കെട്ടിന്റെ അതെ പേരുള്ള (The Vegetarian) ആദ്യഭാഗം, ഹിംസയും ചോരയും നിറഞ്ഞ പേടിസ്വപ്നങ്ങളുടെ തുടര്‍ച്ചയെ തുടര്‍ന്ന് ഇനിമുതല്‍ മാംസം കഴിക്കില്ലെന്ന യോങ് ഹൈയുടെ തീരുമാനത്തോടെ ആരംഭിക്കുന്നു. യോങ് ഹൈയെ സംബന്ധിച്ച് മനുഷ്യാസ്തിത്വത്തില്‍ ലീനമായ ഹിംസയുടെ തിരസ്കാരമാണ് അത്. ഈ ഘട്ടത്തില്‍ ചിയോങ്ങിനെ സംബന്ധിച്ച് അതൊരു ചെറിയ നിഷേധ പ്രവര്‍ത്തി മാത്രമാണ്. ബ്രാ ധരിക്കാന്‍ വിസമ്മതിക്കുന്നതു പോലുള്ള യോങ് ഹൈയുടെ നേരത്തെയുള്ള ശീലം പോലെ. എന്നാല്‍,  ഭക്ഷണക്കാര്യത്തിലെ വൈയക്തിക തെരഞ്ഞെടുപ്പ് എന്നതില്‍നിന്ന് അത് കൈവിട്ടുപോകുകയും മാംസാഹാരം ഉണ്ടാക്കാന്‍ വിസമ്മതിക്കല്‍, ലൈംഗിക ബന്ധത്തിന് വിസമ്മതിക്കല്‍, തുടങ്ങിയവയിലേക്ക് പുരോഗമിക്കുന്നതോടെ ജെന്റര്‍ പദവി കടമകളെ കുറിച്ചുള്ള സാമൂഹിക പ്രതീക്ഷകള്‍ തകിടം മറിയുകയാണ്. സ്ത്രീയെ ഉടലായും ഉപയോഗപ്രയോജനമുള്ള വസ്തുവായും മാത്രം കാണുന്ന ചിയോങ്ങിനെ സംബന്ധിച്ച് സെക്സ് എന്നത് സ്ത്രീയുടെ ബാധ്യതയാണ്‌. ആ നിലക്ക് എങ്ങനെയും തന്റെ തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ സ്ത്രീയെ ബലാല്‍ക്കാരം ചെയ്യുന്നത് തെറ്റല്ല. എന്നാല്‍, ആ മൂല്യബോധത്തിന്റെ എതിരറ്റത്ത് നിലയുറപ്പിക്കുന്ന യോങ് ഹൈയെ സംബന്ധിച്ച് ലൈംഗികത എന്നത് മരണവും. അവളൊരു ബലാല്‍ക്കാര അതിജീവിതയാണ്. അവളുടെ അനുഭവത്തില്‍ ലൈംഗികതയെ നേരിടുകയെന്നാല്‍, ഹിംസ, കയ്യേറ്റം, മരണം എന്നിവയെ നേരിടലാണ്. അത്തരം ഒരു സ്ത്രീക്ക്, സെക്സ് എന്നത് സ്വയം നശീകരണവും മനുഷ്യപ്രകൃതത്തില്‍ ഫ്രോയ്ഡ് നിരീക്ഷിച്ച ആന്തരികവും പ്രാകൃതവുമായ മൃത്യു അഭിവാഞ്ചയും (death wish) ആയിത്തീരുന്നു. സഹോദരീ ഭര്‍ത്താവിന്റെ കടന്നുകയറ്റത്തിനു അവള്‍ നിഷ്ക്രിയമായി വഴങ്ങുന്നത് ഈ മൃത്യുപാസനയുടെ പ്രേരണയിലാണ്.

യോങ് ഹൈയുടെ തെരഞ്ഞെടുപ്പില്‍, ചിയോങ്ങ് പ്രതിനിധാനം ചെയ്യുന്ന സാമൂഹികാവസ്ഥയുടെ കഥയറിയാത്ത ഗുണഭോക്താക്കള്‍ മാത്രമായ കുടുംബത്തിന്റെ കണ്ണില്‍ അവളൊരു വെറും തന്നിഷ്ടക്കാരിയാകുന്നു. അവരുടെ നിലപാടുകള്‍ അവളുടെ മാനസികാവസ്ഥക്ക് ഏതൊക്കെ നിലയില്‍ നിമിത്തമായിരിക്കാം എന്നത് അവര്‍ക്ക് പ്രശ്നമേയല്ല/ അറിയില്ല. കുടുംബ സംഘര്‍ഷം രൂക്ഷമാകുന്ന ഒരു ഘട്ടത്തില്‍ യോങ് ഹൈയുടെ പിതാവ് ബലപ്രയോഗത്തിലൂടെ അവളെ മാംസം തീറ്റിക്കാനുള്ള ശ്രമം നടത്തുന്നു. സ്ത്രീയുടെ ഉടലിനുമേല്‍ സാമൂഹിക പ്രതീക്ഷകള്‍ അടിച്ചേല്‍പ്പിക്കുന്ന ഹിംസാത്മകതയുടെ പ്രകടിത രൂപമാണത്. കൈത്തണ്ടയില്‍ ആഴത്തില്‍ മുറിപ്പെടുത്തി പ്രതിഷേധിക്കുന്ന യോങ് ഹൈയെ ആശുപത്രിയിലെത്തിക്കേണ്ടി വരുന്നത്, അവളുടെത് കേവലനിഷേധം എന്നതിപപ്പുറം പോകുന്ന, സാമൂഹിക അന്യവല്‍ക്കരണത്തിന്റെ തന്റെ മാനങ്ങളുള്ള പ്രതികരണമാണെന്ന്  തെളിയിക്കുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത ഘട്ടങ്ങളില്‍ നഗ്നയാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഭയങ്കര ചൂടാണ് എന്നാണു അവളുടെ മറുപടി. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷം കാണാതാകുന്ന യോങ് ഹൈയെ, തടാകക്കരയില്‍ കയ്യില്‍ ഒരു വെളുത്ത, ചത്ത പക്ഷിയുമായി ഒരു ബെഞ്ചില്‍ ഇരിക്കുന്ന രൂപത്തില്‍ കണ്ടെത്തുന്നു. പക്ഷിയുടെ ജഡത്തില്‍ ഏതോ ഇരപിടിയന്‍ ആക്രമണത്തിന്റെ തെളിവായി ഒട്ടേറെ ചോരക്കരകറകള്‍ കാണാനുണ്ട്. കിരാതമായ പുറംലോകത്തില്‍ വേട്ടയാടപ്പെടുന്ന നൈര്‍മ്മല്യത്തിന്റെ പ്രതീകമാവാം ആ നിസ്സഹായ മരണം.

യോങ് ഹൈയുടെ നിഷേധത്തോടുള്ള മി. ചിയോങ്ങിന്റെ പ്രതികരണം, അവരുടെ ബന്ധത്തില്‍ അതുവരെ വെളിപ്പെടാതെ മൂടപ്പെട്ടുകിടന്ന ഹിംസാത്മകതയുടെ വെളിപ്പെടലാണ്. അവളില്‍ സംഭവിക്കുന്ന പരിണാമത്തിന്റെ പൊരുള്‍ തിരിച്ചറിയാനാകാതെ, അവഗണിക്കപ്പെട്ട പൗരുഷത്തിന്റെ പതിവ് പ്രതികരണമായി അയാളൊരു റേപ്പിസ്റ്റ് ആയിത്തീരുന്നുണ്ട്. മാംസം, ബ്രാ, സെക്സ് ത്രിത്വത്തില്‍ നിന്നുള്ള യോങ് ഹൈയുടെ പിന്മടക്കം, പെണ്ണുടല്‍ വസ്തുവല്‍ക്കരണത്തില്‍ അഭിരമിക്കുന്ന പുരുഷാധികാര ലോകത്തുനിന്നുള്ള യോങ് ഹൈയുടെ അന്യവല്‍ക്കരണം പൂര്‍ണ്ണമാക്കുന്നു.

Mongolian Mark’ എന്നു പേരിട്ട രണ്ടാം ഭാഗം, യോങ് ഹൈയുടെ സഹോദരി ഇന്‍ ഹൈയുടെ ഭര്‍ത്താവും വീഡിയോ ചിത്രകാരനുമായ കഥാപാത്രത്തിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. യോങ് ഹൈയുടെ ഉടലിലുള്ള ജന്മസിദ്ധമായ അടയാളത്തെ കുറിച്ച്, കുഞ്ഞുമകന്‍ ജീ വൂയെ കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍, ഇന്‍ ഹൈയില്‍ നിന്ന് അറിയാന്‍ ഇടവരുന്നത്, ഭാര്യാസഹോദരിയോട് അയാളില്‍ നേരത്തെ ഉണ്ടായിരുന്ന അഭിനിവേശം ഇരട്ടിപ്പിക്കുന്നു. പ്രകൃതിയുമായുള്ള ആദിമബന്ധത്തിന്റെ സൂചനയാണ് യോങ് ഹൈയില്‍ ആ അടയാളമെങ്കില്‍, അത് പ്രാകൃത രതിചോദനയായാണ് ഇവിടെ വര്‍ത്തിക്കുന്നത്. മി. ചിയോങ്ങ്, യോങ് ഹൈയെ വിധേയത്തം പുലര്‍ത്തേണ്ട ഭാര്യയായി കാണ്ടപ്പോള്‍, ബന്ധു അവളെ ഒരു കലാകാരന്റെ ഉപാസനാ മൂര്‍ത്തി (artist’s muse) യായി കാണുന്നു. തൃഷ്ണയും കാമനാ വിഭ്രമങ്ങളും പകര്‍ത്തിവെക്കാനുള്ള കാന്‍വാസ് . ഉടലില്‍ പൂക്കള്‍ വരച്ചുവെക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കാനുള്ള മോഡലായി അയാള്‍ യോങ് ഹൈയെ ഉപയോഗിക്കുന്നു. അയാളുടെ ഭാവനയില്‍ അതൊരു രതിപൂര്‍ത്തീകരണമായി മാറുന്നുമുണ്ട്. ആദ്യഭാഗത്തെ ചത്ത പക്ഷിയെപ്പോലെ, പ്രകൃതിയുടെ സൗന്ദര്യവും നൈര്‍മല്യവും ഒപ്പം നശ്വരതയും പ്രതിനിധാനം ചെയ്യുന്ന പൂക്കള്‍ എന്ന ബിംബം ഈ ഭാഗത്ത് സുപ്രധാനമാണ്‌. യോങ് ഹൈയുടെ ഉടലില്‍ വരച്ചു ചേര്‍ക്കുന്ന പൂക്കള്‍, സൗന്ദര്യത്തിന്റെയും അഗമ്യഗമനത്തിന്റെയും പ്രതീകമാണ്‌; മറ്റൊരു പ്രകാരത്തില്‍  സൃഷ്ടിയുടെയും നശീകരണത്തിന്റെയും, ജീവന്റെയും മൃത്യുവിന്റെയും ഇടയിലെ  സമ്മര്‍ദ്ദങ്ങള്‍. ജെ എന്നൊരു പുരുഷ മോഡലിനെ കൂടി ഉള്‍പ്പെടുത്തി സൃഷ്ടിക്കുന്ന പ്രോജക്റ്റില്‍, തന്റെ ലൈംഗിക അഭിനിവേശത്തെ സാക്ഷാത്കരിക്കാന്‍ ചിത്രകാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജെ. പൂര്‍ണ്ണമായും സഹകരിക്കുന്നില്ല. ഉടല്‍ വസ്തുവല്‍ക്കരണവും തൃഷ്ണാ പൂരണവും നടക്കുമ്പോഴും, എല്ലാത്തിലും യോങ് ഹായ് നിഷ്ക്രിയമായി സഹകരിക്കുന്നത് മാനുഷിക ബന്ധങ്ങളില്‍നിന്നുള്ള അവളുടെ ഉള്‍വലിയലിന്റെ പ്രകടനമാണ്. പൂക്കളുടെ ഇമേജറി വേണ്ടുവോളമുള്ള സംഗമത്തില്‍ ബന്ധുവിന് വിധേയപ്പെടുന്നത് പ്രണയമല്ല, മറിച്ച് മാനുഷിക ലോകത്തോടുള്ള സമ്പൂര്‍ണ്ണ അന്യവല്‍ക്കരണമാണ്. സഹോദരീ ഭര്‍ത്താവിനെ സംബന്ധിച്ച് അതയാളുടെ സര്‍ഗ്ഗാത്മക അഭിനിവേശത്തിന്റെ പൂര്‍ത്തീകരണവും ഒപ്പം സമൂഹജീവിയും ഒരു ഭര്‍ത്താവുമെന്ന നിലയില്‍ അന്തിമ തകര്‍ച്ചയും ആയിത്തീരും. അരുതാത്ത ബന്ധം കാണാന്‍ ഇടയാകുന്ന ഭാര്യയുടെ പ്രതികരണം സാമൂഹിക ക്രമങ്ങള്‍ക്കനുസരിച്ചായിരിക്കും. ആദ്യഭാഗത്ത് മി. ചിയോങ്ങ് ചെയ്തെന്തോ, അതുതന്നെയാണ് ബന്ധുവും ഒരര്‍ത്ഥത്തില്‍ ആവര്‍ത്തിക്കുന്നത്: ഒരാളുടെ ഇഷ്ടത്തെ മറ്റൊരാളുടെ ഉടലില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുക. യോങ് ഹൈ ഇരുവരെയും നിരാശപ്പെടുത്തുക, അവളുടേത്‌ മറ്റൊരു മൂല്യക്രമം ആയതുകൊണ്ടാണ്‌. ബന്ധുവിന് പേരു നല്കപ്പെട്ടിട്ടില്ല എന്നത്, അയാളുടെ വ്യക്തിത്വത്തിന് ഇവിടെ പ്രസക്തിയില്ല എന്നതുകൊണ്ടും. തൃഷ്ണയും സര്‍ഗ്ഗാത്മക അഭിനിവേശവും കൊണ്ട് അന്ധനായിപ്പോയ വെറുമൊരു നിഴല്‍ കഥാപാത്രമാണ് അയാള്‍.

Flaming Trees  എന്ന മൂന്നാം ഭാഗത്തിന്റെ ആഖ്യാനം നടത്തുന്നത് ഇന്‍ ഹൈ ആണ്. അനിയത്തിയോടും അവളുടെ നിഷേധത്തോടും രാഗ-ദ്വേഷ ബന്ധമുള്ള ഇന്‍ ഹൈ, സമൂഹം സ്ത്രീയില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തോ അതാവാന്‍ വിധിക്കപ്പെട്ടവളാണ്. കുടുംബത്തിന്റെ സ്ഥിരവരുമാനമാര്‍ഗ്ഗം, അമ്മ, ഭാര്യ, കുടുംബിനി. അനിയത്തി ഭ്രാന്തിലേക്ക് കൂപ്പു കുത്തുന്നത് കാണുമ്പോള്‍, അവള്‍ തന്റെ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്തുതുടങ്ങും; തന്റെ സ്വാധികാരം പണയപ്പെടുത്തി നേടിയ സാമൂഹിക അംഗീകാരവും, സമ്പൂര്‍ണ്ണ തകര്‍ച്ചയിലും സഹോദരി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യ ബോധവും തമ്മില്‍ അവള്‍ തുലനം ചെയ്തു തുടങ്ങും. ഒരര്‍ത്ഥത്തില്‍, പുരുഷാധികാര സമൂഹത്തില്‍ ഞെരുങ്ങുന്ന സ്ത്രീകള്‍ പരസ്പരം താങ്ങാവുക എന്ന ഫെമിനിസ്റ്റ് സമീപനത്തിന്റെ കണ്ടെടുപ്പും കൂടി അതിലുണ്ട്. ആ നിലയ്ക്ക്, കൊറിയന്‍ സമൂഹത്തിലെ സ്ത്രീയുടെ പ്രതിനിധാനം തന്നെയാണ് ഇന്‍ ഹൈ. ഭക്ഷണം പരിപൂര്‍ണ്ണമായി വര്‍ജ്ജിച്ചു തന്റെ വൃക്ഷജന്മ മോഹം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന യോങ് ഹൈയെ കീഴ്പ്പെടുത്തി, കുഴലിലൂടെ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കാനും അവള്‍ക്കുവേണ്ടത് അവള്‍ നിശ്ചയിക്കട്ടെ എന്ന നിലപാടിലേക്ക് മാറാനും വലിയൊരു ആത്മീയ വികാസത്തിലേക്ക് മുന്നോട്ടു പോകേണ്ടതുണ്ട് അവള്‍ക്ക്. അവള്‍ യോങ് ഹൈ ചര്‍ദ്ദിച്ച രക്തത്തില്‍ അഭിഷിക്തയാകുന്നതും അത് തന്റെ തന്നെ രക്തമാണെന്ന നിലയില്‍ അവള്‍ ധരിക്കുന്നതും സഹനത്തിലൂടെയുള്ള പെണ്‍സൌഭ്രാത്രമെന്ന വലിയ പ്രമേയത്തെ ചെന്നുതൊടുന്നു.

യോങ് ഹൈ ആകട്ടെ, ഈ ഘട്ടം എത്തുമ്പോഴേക്കും, മാംസാഹാര വിമുഖത എന്നതൊക്കെ വിട്ടു ഭക്ഷണ വിമുഖത (anorexia) എന്ന അവസ്ഥയിലാണ്. അവള്‍ വൃക്ഷങ്ങളുമായി സ്വയം താദാത്മ്യപ്പെട്ടു തുടങ്ങുകയാണ്. ഒരു മരമായിത്തീരാനുള്ള അവളുടെ ആഗ്രഹം, മനുഷ്യന്റെ ഹിംസാത്മകതയെയും ഉപഭോഗാസക്തിയെയും മറ്റുള്ളവരുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പ്രവണതയെയും പരിപൂര്‍ണ്ണമായി വര്‍ജ്ജിക്കുന്നതിന്റെ ചിഹ്നമാണ്. അവളുടെ ഉടലില്‍നിന്ന് വേരുകള്‍ ഉയിര്‍ക്കുന്നതിന്റെ സങ്കല്പം, പ്രകൃതിയുടെ ലോകത്തില്‍ മുഴവനായി ലയിക്കാനും മനുഷ്യാസ്തിത്വത്തിന്റെ പങ്കിലതകളെ മറികടക്കാനുമുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ഇതൊക്കെയും അതീന്ദ്രിയമോ ആത്മീയമോ ആയ തലത്തില്‍ ഉദാത്തമായിരിക്കുമ്പോഴും വ്യാവഹാരിക ജീവിതത്തില്‍ ശാരീരിക, മാനസിക തകര്‍ച്ചയുടെ മാത്രം ലക്ഷണങ്ങളാണ്. ഇന്‍ ഹൈ സ്വയം, യോങ് ഹൈയില്‍ തുടക്കം മുതലേ പ്രകടമായിരുന്ന ദുസ്വപ്നാനുഭവങ്ങളിലെക്കു വീണു തുടങ്ങുന്നത്, സഹോദരിയോടുള്ള ഐക്യപ്പെടലിന്റെ സൂചനയാണ്. എന്നാല്‍ അവളിപ്പോഴും മണ്ണില്‍ ചവിട്ടിയാണ് നില്‍പ്പ്, അതവളുടെ സംഘര്‍ഷങ്ങളെ ഒരിക്കലും ലഘൂകരിക്കില്ലെങ്കിലും. സഹോദരിയെ രക്ഷിക്കാനുള്ള വളുടെ ശ്രമങ്ങളുടെ അന്തിമ പരാജയം നോവലിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്നു: ഒരാള്‍ക്ക് സ്വന്തം സത്തയെത്തന്നെ വിലയായൊടുക്കാതെ സാമൂഹികവും കുടുംബപരവുമായ പ്രതീക്ഷകളെ പൂര്‍ത്തീകരിക്കുക അസാധ്യമാണ്.

നോവലിന്റെ പാഠത്തില്‍, ഭര്‍ത്താവ് വിട്ടുവെക്കുന്ന ഉത്തരവാദിത്ത പരാജയങ്ങളില്‍, സന്ദര്‍ഭത്തിനൊത്ത് ഉയരുകയും കുടുംബത്തകര്‍ച്ച ഒഴിവാക്കുകയും ചെയ്യുക എന്ന സാമൂഹ്യ ദൌത്യവും ഇന്‍ ഹൈ ഏറ്റെടുക്കുന്നത് കാണാം: ഭര്‍ത്താവ് എത്തിപ്പെടുന്ന അപമാനം അയാളെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിക്കുമ്പോള്‍, കുടുംബത്തിന്റെ സുരക്ഷ അവള്‍ ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് യോങ് ഹൈയുടെ നിഷേധ ജീവിതം ഒരേസമയം അവള്‍ക്കു അംഗീകരിക്കാനാകാത്തതും ഒപ്പം ദുരൂഹമാംവിധം ആകര്‍ഷണീയമായിരിക്കുന്നതും: ‘ഗംഭീര ഉത്തരവാദിത്തരാഹിത്യം എന്നാണു അവള്‍ അതിനെ വിളിക്കുക. ജെന്റര്‍ വിഭജിത വിവേചനങ്ങളോ ശ്രേണീ ബദ്ധതയോ ഇല്ലാത്ത, ജലവും സൂര്യപ്രകാശവും മാത്രം ആശ്രയിച്ചു കഴിയുന്ന സസ്യജന്മത്തെ ആഗ്രഹിക്കുന്ന യോങ് ഹൈയെ ഒരേസമയം ഒട്ടൊരു അസൂയയോടെയും ഒപ്പം സഹതാപത്തോടെയും നോക്കിക്കാണാനും പരിചരിക്കാനും ഇന്‍ ഹൈയെ തയ്യാറാക്കുന്നത് അതാണ്. കാലാവസ്ഥാ ഭേദങ്ങളോടും കാറ്റിനോടും വെയിലിനോടും മഴയോടും , എന്തിന്, മരണത്തോടുപോലും, വൃക്ഷത്തെപ്പോലെ യോഗീതുല്യവും സമ്യക്കും അസ്പ്രുശ്യവുമായ ( stoic, unfeeling, and untouchable) യില്‍ നിലക്കൊല്ലാന്‍ കഴിയുന്ന ഒരവസ്ഥയാണ് യോങ് ഹൈ വിഭാവനം ചെയ്യുന്നത്. എന്നാല്‍, മണ്ണില്‍ കാലുറപ്പിച്ച ഇന്‍ ഹൈക്ക് സഹോദരിയോടൊപ്പം കൂട്ടിരിക്കുമ്പോള്‍, അയല്‍ക്കാരിയെ ഏല്‍പ്പിച്ചു പോന്ന ക്ലുഞ്ഞുമകനെ കുറിച്ചുള്ള ഓര്‍മ്മ കുറ്റബോധം പകരുകയും ചെയ്യും. 

യോങ് ഹൈയെ സ്വപ്നത്തില്‍ പ്രലോഭിപ്പിക്കുന്ന ഇരുണ്ട വനത്തില്‍, ഡാന്റെയുടെ തീര്‍ഥാടകനെപ്പോലെ, അവള്‍ക്കു വഴിതെറ്റുന്നുണ്ട്. അതില്‍നിന്നു പുറത്തുകടക്കാന്‍ അവളും നരകം താണ്ടേണ്ടതുണ്ട്. ആ നരകം, രതിബദ്ധമായ നശ്വര ശരീരം തന്നെയാണ്. അതില്‍ ആണ്ടുമുങ്ങിയും ജ്വരബാധിതമായ പ്രജ്ഞയുടെ ഇരുണ്ട അറകള്‍ മറികടന്നും മാത്രമേ അവള്‍ക്ക് ആ വനത്തില്‍നിന്നു പുറത്തു കടക്കാനാകൂ. എന്നാല്‍, തന്റെ മരണവുമായി സന്ധിയിലാകുമ്പോഴും ഡാന്റെയുടെ തീര്‍ഥാടകനെപ്പോലെ അവള്‍ മോക്ഷം പ്രാപിക്കുന്നുണ്ടോ എന്നത് നോവല്‍ ചോദ്യമായി വിട്ടുവെക്കുകയാണ്.   

നോവലില്‍ ഉടനീളം, പുരുഷകഥാപാത്രങ്ങള്‍ പശ്ചാത്തലത്തിലേക്ക് ഒതുങ്ങിപ്പോവുന്നത്, സ്ത്രീകളുടെ സ്വാധികാരം, അതിനുള്ള ശ്രമങ്ങളില്‍ അവര്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു. യോങ് ഹൈയുടെ മേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ ആദ്യം മി. ചിയോങ്ങും പിന്നീട് സഹോദരീഭര്‍ത്താവും ശ്രമിക്കുന്നുവെങ്കിലും ഇരുവരും അതിവേഗം ആഖ്യാന കേന്ദ്രത്തില്‍ നിന്ന് മറയുന്നു. നോവലന്ത്യം ഉയര്‍ത്തുന്ന ചോദ്യങ്ങളും പ്രധാനമാണ്. യോങ് ഹൈയുടെ അന്തിമ ‘നിഷേധപ്രവര്‍ത്തി, ഒരു മരമാകുക എന്ന ആഗ്രഹം, ഒരര്‍ത്ഥത്തില്‍ മനുഷ്യാസ്തിത്വത്തിന്റെ നിഹിലിസ്റ്റിക് സ്വഭാവമുള്ള ഒരു തിരസ്കാരമായി കാണാം. ഭക്ഷണം, സെക്സ്, സാമൂഹിക സ്ത്രീ ‘ദൌത്യ’ങ്ങള്‍ എന്നിവയെ മുഴുവനും നിഷേധിച്ചു സ്വന്തം ഉടലിനു മേലുള്ള സ്വാധികാരം യോങ് ഹൈ തിരിച്ചു പിടിക്കുന്നു. എന്നാല്‍ ഇതിനു വലിയ വില നല്‍കുന്നുണ്ട്: അവള്‍ക്കു അവളുടെ മാനുഷിക പദവി നഷ്ടമാകുന്നു, മനുഷ്യലോകത്തുനിന്നു ഉന്മാദത്തിന്റെ ലോകത്തേയ്ക്ക് അവള്‍ നിപതിക്കുന്നു. നോവലന്ത്യത്തിലെ മനോഹരമെങ്കിലും എന്തിനെയും വിഴുങ്ങുന്ന കാടിന്റെ ദൃശ്യം, യോങ് ഹൈയുടെ പ്രകൃതിയിലേക്കുള്ള രക്ഷപ്പെടല്‍ വിമോചകം എന്നതിനോടൊപ്പം വിനാശകരവുമാകാം എന്ന് സൂചിപ്പിക്കുന്നു. പ്രകൃതിയില്‍ അര്‍ഹതയുള്ളതേ അതിജീവിക്കൂ എന്നിരിക്കെ, നോവലിന്റെ ഡാര്‍വീനിയന്‍ ധ്വനികളില്‍, വ്യാവഹാരിക ലോകവുമായി ഇടപഴകാന്‍ തയ്യാറില്ലാത്ത യോങ് ഹൈ, സമൂഹത്തിലെ അതിജീവനത്തിന് അയോഗ്യയാകുന്നു. പ്രകൃത്യുപാസനയും മനുഷ്യപ്രകൃതത്തില്‍ അനിവാര്യമായും ലീനമായ ഹിംസാത്മകതയുടെ തിരസ്കാരവും ഒടുവില്‍ അവളുടെ പതനത്തില്‍ കലാശിക്കുന്നു. ആ അര്‍ഥത്തില്‍ നോവല്‍ ഉന്നയിക്കുന്ന ചോദ്യം ഇതാണ്: മനുഷ്യാവസ്ഥയെ സമ്പൂര്‍ണ്ണമായി തിരസ്കരിക്കാതെ സ്വാതന്ത്ര്യവും സ്വാധികാരവും സാധ്യമാണോ? അഥവാ, അത്തരം തിരസ്കാരം സ്വയംനശീകരണം തന്നെയല്ലേ?

 

Read more:

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

 

Monday, June 24, 2024

Frankenstein in Baghdad by Ahmed Saadawi / Jonathan Wright

 സൃഷ്ടിയുടെ കൈത്തെറ്റായി അതിമാനുഷന്‍



(ഇറാഖി നോവലിസ്റ്റ് അഹമദ് സഅദാവിയുടെ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ് എന്ന നോവലിനെ കുറിച്ച്. അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്ന നോവല്‍ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കുകയും മാന്‍ ബുക്കര്‍ പുരസ്കാത്തിനു ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

    മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു ഭൂപ്രദേശത്ത്‌ ഒരു പുനരവതാരം ഉണ്ടാകുകയാണ് ഇവിടെ. എന്നാല്‍ നോവലിന്റെ പശ്ചാത്തലം ഗോഥിക് ഹൊറര്‍ ചുറ്റുവട്ടങ്ങളിലേക്കല്ല, തികച്ചും കാഫ്കേയസ്ക് അന്തരീക്ഷത്തിലേക്കാണ് അനുവാചകനെ കൂട്ടിക്കൊണ്ടു പോകുന്നത്.) 

    അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്നതിന് ശവപ്രദര്‍ശനം എന്ന രൂപകം തെരഞ്ഞെടുക്കുന്നത് വിഖ്യാത ഇറാഖി എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഹസ്സന്‍ ബ്ലാസിം ആണ്. ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളും എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും സര്‍വ്വനാശത്തിന്റെയും ശൈഥില്യത്തിന്റെയും പ്രതീക്ഷയറ്റ പാഴ്ഭൂമിയില്‍ കണ്ടും കൊണ്ടും മടുത്ത, അപമാനവീകരിക്കപ്പെട്ട കഥാപാത്രങ്ങളുടെ വികാരശൂന്യമായ മൃത്യുന്മാദമാണ് അവതരിപ്പിക്കുന്നത്‌. തലക്കെട്ട്‌ സൂചിപ്പിക്കുന്ന ആദ്യ കഥയിലെത് പോലെ മനുഷ്യ ഹത്യയെന്നത് ഒരു കലാകാരന് തന്റെ സര്‍ഗ്ഗപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ഉന്മാദം പകരുന്ന, മികച്ച കൈയ്യടക്കവും സൗന്ദര്യ ദീക്ഷയും ആവശ്യമുള്ള, അനുവാചക ലോകത്തെ മുഗ്ധമാക്കാന്‍ കഴിയേണ്ട സാധനയായി മാറുന്ന വിപര്യയം ഹിംസയെ ഏതാണ്ട് കുലീനവും നിഷ്ഠബദ്ധവും തന്നെയായ ആഘോഷമാക്കി മാറ്റുന്നു. ഹസന്‍ ബ്ലാസിമിനെ ഇറാഖി കാഫ് കയെന്നു വിളിക്കാമെങ്കില്‍ ഇറാഖി ബെക്കറ്റ് എന്നു വിളിക്കപ്പെട്ട എഴുത്തുകാരനായ സമകാലിക ഇറാഖി സാഹിത്യത്തിലെ മറ്റൊരു വലിയ സാന്നിധ്യമായ സിനാന്‍ അന്തൂന്‍ രചിച്ച ‘ദി കോര്‍പ്സ് വാഷര്‍’ എന്ന നോവലിലും കുലത്തൊഴിലായ മയ്യിത്ത് കുളിപ്പിക്കല്‍ ജോലിയില്‍ സംഭവിക്കുന്ന പരിണാമങ്ങളാണ് മരണം അടക്കിവാഴുന്ന പുതുകാല ബാഗ്ദാദിനെ ചിത്രീകരിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നത്. മുമ്പ് വിസ്തരിച്ചും അചാരബദ്ധമായും ചെയ്തുവന്ന ജോലി പുതിയ സാഹചര്യത്തില്‍ അതിവേഗത്തിലും തിരക്കിട്ടും ചെയ്യേണ്ടി വരുന്നത് കുളിപ്പിക്കാനുള്ള മേശയിലേക്ക്‌ എത്തിച്ചേരുന്ന മയ്യിത്തുകളുടെ എണ്ണത്തിലുള്ള പെരുപ്പവും പലപ്പോഴും തിരിച്ചറിയാനോ നിശ്ചിത ആകാരത്തില്‍ നിലനിര്‍ത്താനോ കഴിയാത്ത അവലക്ഷണം പിടിച്ച ചിഹ്ന ഭിന്നമായ അവസ്ഥയും കാരണമാണ്. മൊഹ്സിന്‍ അല്‍ റംലിയുടെ ഡേറ്റ്സ് ഓണ്‍ മൈ ഫിംഗേഴ്സ് എന്ന നോവലിലെത്തുമ്പോള്‍ സ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഓര്‍മ്മകള്‍ കാരക്കയുടെ രുചിയുമായി ബന്ധപ്പെട്ടാണ് പ്രവാസിയായ നായകന്‍ ഓര്‍ത്ത്‌ വെക്കുന്നതെങ്കില്‍, ഇറാഖിന്റെ തന്നെ പ്രതീകമായിത്തീരുന്നത് അപാരമായ ഒരു പ്രതികാരവാഞ്ചയുടെ കൂടി ഓര്‍മ്മപ്പെടുത്തലായി അയാളുടെ പിതാവ് സൂക്ഷിക്കുന്ന ഒരു വെടിയുണ്ടയാണ്. മരണത്തിനു ഒരിക്കലും മതിവരാത്ത അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ദേശത്തെ അടയാളപ്പെടുത്താന്‍ ഈ എഴുത്തുകാര്‍ കണ്ടെടുക്കുന്ന രൂപകങ്ങളിലും ചോര പുതഞ്ഞിട്ടുണ്ട് എന്ന് പറയാം.

 

മേരി ഷെല്ലിയില്‍ നിന്ന് കാഫ്കയിലേക്ക്  

 

    അധിനിവിഷ്ട ഇറാഖിനെ തരിപ്പണമായിക്കഴിഞ്ഞ ബാഗ്ദാദിന്റെ പശ്ചാത്തലത്തില്‍ നിശിതമായി ചിത്രീകരിക്കുന്ന നോവലാണ്‌ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കിയ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്. ചലച്ചിത്രകാരന്‍ കൂടിയായ അഹമദ് സഅദാവിയുടെ സര്‍റിയലിസ്റ്റിക് പ്രകൃതമുള്ള നോവല്‍, സയന്‍സ് ഫിക് ഷന്റെയും ഗോഥിക്, ഹൊറര്‍ ജോനറുകളുടെയും രീതികള്‍ യഥേഷ്ടം അവലംബിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു  ഭൂപ്രദേശത്ത്‌, കൊലയാളികള്‍ 'കര്‍ഷകന്റെ മണ്‍ വെട്ടി പോലെ' റൈഫിളുകള്‍ ചുമക്കുന്ന ഇടത്തില്‍ഒരു പുനരവതാരം ഉണ്ടാവുക കൂടിയാണ് നോവലില്‍ സംഭവിക്കുന്നത്‌. എന്നാല്‍ ഗോഥിക് ഹൊറര്‍ ജോനറിന്റെയൊ സര്‍റിയലിസ്റ്റ്/ മാജിക്കല്‍ റിയലിസ്റ്റ് ഫിക് ഷന്റെയൊ കള്ളികള്‍ക്കപ്പുറം തൊട്ടറിയാവുന്ന വിധം യഥാതഥവുമാണ് നോവലിലെ ബാഗ്ദാദ്. അവിടെ ജേണലിസ്റ്റുകളും സര്‍ക്കാര്‍ അധികാരികളും നൊവോടെല്‍ ആഡംബര ഹോട്ടലില്‍ സന്ധിക്കുകയും സാമൂഹികാവസ്ഥകള്‍ അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ട്; ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ലക്ഷ്യത്തിലെത്താന്‍ ടാക്സിയാണോ ബസ്സാണോ നല്ലതെന്ന് ആളുകള്‍ തര്‍ക്കിക്കുന്നുണ്ട്; ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഇരകളെ കൊരുത്തെടുക്കുന്നുണ്ട്; അല്ലെങ്കില്‍ അവരെത്തേടി ആവശ്യക്കാരെത്തുന്നുണ്ട്; ദിവസത്തെ മുഴുവന്‍ ബദ്ധപ്പാടുകള്‍ വാറ്റുചാരായത്തിന്റെ ലഹരിയില്‍ മുക്കിക്കൊല്ലുന്ന പുരുഷന്മാര്‍ തെറിക്കഥകളും ഗോസ്സിപ്പുകളും ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഇവക്കൊപ്പം, ആളുകള്‍ കാന്‍വാസ് ചാക്കുകളുമായി സ്ഫോടന സ്ഥലങ്ങളില്‍ പോവുകയും ചിതറിത്തെറിച്ച യാത്രികരുടെ ഉടല്‍ ഖണ്ഡങ്ങള്‍ അവയില്‍ സംഭരിക്കുകയും ചെയ്യുന്നുമുണ്ട് എന്നതാണ് പുതിയ ബാഗ്ദാദിനെ ഒരു ഭീകര ദുസ്വപ്ന ഭൂമികയാക്കി മാറ്റുന്നത്. ഹിംസയുടെ ചാക്രികതയും അപ്പോഴും തുടരുന്ന അസംബന്ധ പൂര്‍ണ്ണമായ കറുത്ത ഹാസ്യവും ചേര്‍ന്ന് മേരി ഷെല്ലിയെക്കാള്‍ സഅദാവിയുടെ നോവല്‍ ചേര്‍ന്നു നില്‍ക്കുക കാഫ്കയോടാണെന്ന് വ്യക്തമാക്കുന്നുണ്ട്.

    ആര്‍ക്കും മതിപ്പില്ലാത്ത കുടിയനും യഥേഷ്ടം നുണകള്‍ പറയുന്നവനുമായ ആക്രിക്കച്ചവടക്കാരന്‍ ഹാദി തെരുവില്‍ കണ്ടെത്തുന്ന ഒരു നാസിക തന്റെ വീടിനരികിലെ ഷെഡില്‍ എത്തിക്കുന്നത് ഒരു തുന്നിച്ചേര്‍ക്കലിനാണ്. അവിടെ തന്റെ തൊഴിലിന്റെ ഭാഗമായ പാഴ് വസ്തുക്കള്‍ക്ക് മദ്ധ്യേ കിടക്കുന്ന പല ഉടലുകളില്‍ നിന്ന് തുന്നിക്കൂട്ടിയെടുത്ത ആള്‍രൂപത്തിന് – “നഗ്നനായ ഒരു മനുഷ്യന്റെ ജഡം, മങ്ങിയ നിറമുള്ള, ഒട്ടുന്ന സ്രവം ഉടല്‍ഭാഗങ്ങളില്‍ നിന്ന് ഒഴുകുന്ന” – അതാവശ്യമുണ്ട്. ബാഗ്ദാദിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ വിഭാഗീയ സംഘര്‍ഷങ്ങളുടെ ഇരയായ അയാള്‍ക്ക് ശരിയായ ഉടല്‍ നല്‍കുന്നതിലൂടെ അയാള്‍ക്കൊരു മാന്യമായ ഖബറടക്കം ലഭിക്കുമെന്ന് ഹാദി വിശ്വസിക്കുന്നു. 'ഞാനതിനെ സമ്പൂര്‍ണ്ണമാക്കി, അതുകൊണ്ട് ഇനിയത് വെറും ചവറെന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടില്ല' എന്നാണു അയാള്‍ പറയുക. ‘എന്താണതിന്റെ പേര്’ (Whatsitsname) എന്നാണു അയാള്‍ തന്റെ വീരസ്യാപദാന ഘട്ടങ്ങളില്‍ തന്റെ സൃഷ്ടിയെ വിളിക്കുക. ഇതേ സമയം, തൊട്ടപ്പുറത്ത് തെരുവില്‍ ഒരു വലിയ ഓഫീസിനു വെളിയില്‍ നടക്കുന്ന സ്ഫോടനത്തില്‍ കൊല്ലപ്പെടുന്ന ഗേറ്റ് പാറാവുകാരനായ ഹസീബ് മുഹമ്മദ്‌ ജാഫര്‍ എന്ന നവയുവാവിന്റെ ആത്മാവ് എന്ത് സംഭവിച്ചു എന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഒരു ജോഡി പുകയുന്ന ചെരിപ്പുകള്‍ക്കപ്പുറം തന്റെ ജടത്തിന്റെതായി  ഒന്നും കണ്ടെത്താനാവാതെ അന്തം വിടുന്ന ഹസീബിന്റെ ആത്മാവിനോട് സെമിത്തേരിയിലെ മറ്റൊരു ടീനെജുകാരന്റെ ആത്മാവ് ഉപദേശിക്കുന്നു: പറ്റിയ ഒരു ഉടല്‍ കണ്ടെത്തുക, ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും. പൊടുന്നനെ, ഒട്ടും തയ്യാറില്ലാത്ത രീതിയില്‍ മരിച്ചു പോകുന്ന ആളുടെ ആത്മാവ് സ്ഥലജല വിഭ്രാന്തിയോടെ പകച്ചു നില്‍ക്കുമെന്നും താനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന നിലയില്‍ പെരുമാറുമെന്നുമുള്ള ആശയം ക്രിസ് അബാനിയുടെ സോംഗ് ഫോര്‍ നൈറ്റ് പോലുള്ള ആഫ്രിക്കന്‍ നോവലുകളില്‍ കടന്നുവരുന്നുണ്ട്. ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ ലിങ്കന്‍ ഇന്‍ ദി ബാര്‍ദോയിലും സമാന രംഗമുണ്ട്. വര്‍ക്ക് ഷെഡില്‍ തിരികെയെത്തുന്ന ഹാദി തന്റെ സൃഷ്ടിയെ കാണാനാവാതെ അങ്കലാപ്പിലാകുന്നതോടെ വായനക്കാര്‍ പരിചിതമായ ആ കഥാ പരിസരം പ്രതീക്ഷിച്ചു തുടങ്ങുന്നു. എന്നാല്‍ തുടര്‍ന്ന് നോവലിസ്റ്റിന്റെ ശ്രദ്ധ പതിയുന്നത്, സാറാ പെറി (ദി ഗാര്‍ഡിയന്‍) നിരീക്ഷിക്കുന്നത് പോലെ, മധ്യകാല മൊറാലിറ്റി സമ്പ്രദായത്തിലേത് പോലുള്ള ഒരസംബന്ധ ദൃഷ്ടാന്ത കഥയുടെ (absurdist morality fable ) രൂപത്തില്‍ വിഭാഗീയ സംഘര്‍ഷങ്ങളില്‍ ശിഥിലമാകുന്ന നാടിന്റെ ആവിഷ്കാരത്തിലാണ്.

 

പാത്രസൃഷ്ടിയിലെ അനന്ത ലോകം

     നോവലിന്റെ ഇതിവൃത്ത ധാരയില്‍ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. അതിലേറ്റവും പ്രധ സ്ഥാനീയയായി വരുന്നത് അസീരിയന്‍ ക്രിസ്ത്യന്‍ വിധവയായ എലിഷ് വാ മുത്തശ്ശിയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയി കാണാതായ മകന്‍ ഡാനിയേലിനെ കാത്തിരിക്കുന്ന മറവിരോഗം ബാധിച്ചു തുടങ്ങിയ വയോധിക. മെല്‍ബണില്‍ കുടിയേറിയ പെണ്‍മക്കള്‍ ഹില്‍ഡയും മെറ്റില്‍ഡയും നിര്‍ബന്ധിച്ചിട്ടും അവരോടൊപ്പം പോകാതെ ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ബാഗ്ദാദില്‍ പാരമ്പര്യ വീട്ടില്‍ തനിച്ചു കഴിയുന്നത്‌ മകന്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ്. പുറപ്പാടുകള്‍ വിഷയമാകുന്ന കൃതികളില്‍ പിറന്ന ദേശം വിട്ടു പോകാന്‍ വിസമ്മതിക്കുന്ന വയോധിക കഥാപാത്രങ്ങള്‍ സാധാരണമാണ്. സ്റ്റെയ്ന്‍ ബെക്കിന്റെ ‘ഗ്രേയ്പ്സ് ഓഫ് റാത്തി’ലെ ഗ്രാന്‍ഡ്‌പാ ജോഡ്, ചിമമാന്‍ഡാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ എന്ന നോവലിലെ മമ്മ തുടങ്ങി ഒട്ടേറെ മാതൃകകളുണ്ട് ഇക്കാര്യത്തില്‍. കാഴ്ച ശക്തിയും ദുര്‍ബ്ബലമായ എലിഷ് വാ മുത്തശ്ശി ഹാദിയുടെ സത്വത്തെ ദാനിയേല്‍ തിരികെ വന്നതായി തെറ്റിദ്ധരിക്കുകയും ജുഗുപ്സയുനര്‍ത്തുന്ന ആരൂപത്തില്‍ അസ്വാഭാവികതയൊന്നും കാണാതിരിക്കുന്നതിലും ഫലിതോക്തി കലര്‍ന്നതെങ്കിലും സ്വാഭാവികതയുണ്ട്. മുമ്പ് ബാത്തിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്ന അബു സൈദൂനിനോട് അവര്‍ക്ക് പൊറുക്കാനാവാത്തത് അയാളാണ് ഡാനിയേലിനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ കാരണക്കാരന്‍ എന്നതാണ്. റിയാല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ ഫറാജ് അവരുടെ പഴമയുള്ള തറവാട്ടു വീട്ടില്‍ കണ്ണ് വെച്ച് ഏറെ പരലോഭാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു തപസ്യപോലെ തന്റെ കാത്തിരിപ്പ് തുടരുന്ന എലിഷ് വാ മുത്തശ്ശി അതിശയകരമായ പാത്ര സൃഷ്ടിയാണ്. ഹില്‍ ഡയുടെ മകന്‍ ഡാനിയേല്‍ ജൂനിയര്‍ അമ്മാവനുമായുള്ള രൂപ സാദൃശ്യത്തിലൂടെ വയോധികയെ തിരിച്ചെത്തിയ തന്റെ മകന്‍ തന്നെ എന്ന് ബോധ്യപ്പെടുത്തുന്ന ഘട്ടത്തില്‍ ഫറാജിനു തന്നെ വീടിന്റെ വില്‍പ്പന നടത്താന്‍ എലിഷ് വാ മുത്തശ്ശി തയ്യാറാകുന്നത് അവരോടെ മുന്‍ ഗണനകള്‍ മുതലും വീടും മാത്രമല്ല എന്ന് തെളിയിക്കുന്നു. ആണ്‍മക്കളെയും ഭര്‍ത്താക്കന്മാരെയും നഷ്ടപ്പെട്ട സ്ത്രീകളെ ആവിഷ്കരിക്കുന്നതിലാണ് നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് എന്ന് പറയാം. അവരുടെ ദുഃഖപര്‍വ്വത്തിലൂടെയാണ് അരനൂറ്റാണ്ടിന്റെ ഇറാഖ് അടയാളപ്പെടുന്നത് എന്നത് ചരിത്രമാണല്ലോ.

 

കൈവിട്ടു പോകുന്ന വിജിലാന്റിസം 

     എന്താണതിന്റെ പേര്’ ഒരു ദൗത്യം ഏറ്റെടുക്കുന്നതോടെ ആരംഭിക്കുന്ന ദുരൂഹമായ കൊലകള്‍ ഒരു പ്രശ്നമായിത്തീരുന്നതോടെ കുറ്റാന്വേഷണത്തിന്റെയും മനുഷ്യ വേട്ടയുടെയും (manhunt) തലങ്ങളൊക്കെ ഇതിവൃത്തത്തില്‍ കടന്നു വരുനുണ്ട്. ബാഗ്ദാദിനെ കുരുതിക്കളമാക്കിയവരെ തെരഞ്ഞുപിടിച്ച് കൊല്ലുക എന്ന ‘വിജിലാന്റിസ്റ്റ്’ പ്രതികാര രീതി അധികാരികളെ അങ്കലാപ്പിലാക്കുന്നു. പരസ്പരം കഴുത്തുഞ്ഞെരിച്ചെന്നോണം കൊല്ലപ്പെട്ട നിലയില്‍ നാലു യാജകര്‍ കാണപ്പെടുന്നു. തന്റെ ശരീര ഭാഗങ്ങള്‍ ആരുടെതോക്കെയാണോ അവര്‍ക്കൊക്കെ വേണ്ടി പ്രതികാരം ചെയ്യുന്നതിലൂടെ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ വിഭാഗീയ ഗ്രൂപ്പ് നേതാക്കള്‍, അമേരിക്കന്‍ സൈനികരുടെ പിണിയാളുകള്‍ തുടങ്ങിയവരൊക്കെ കൊല്ലപ്പെടുന്നു. ശരീര ഭാഗങ്ങള്‍ അഴുകിത്തുടങ്ങുന്നതോടെ പുതിയ ഭാഗങ്ങള്‍ക്കായി സത്വം ഹാദിയുടെ ഷെഡില്‍ അഭയം പ്രാപിക്കുന്നു. സമൂഹത്തില്‍ വേരോടിയ പ്രതികാര ബോധത്തിന് മൂര്‍ത്തരൂപം നല്‍കുന്ന ശക്തിയെന്ന നിലയില്‍ പ്രതിനായകനില്‍നിന്നും നായക പരിവേഷം വന്നു ചേരുന്ന ‘എന്താണതിന്റെ പേരി’ന് വേണ്ടി തങ്ങളുടെ തന്നെ ഉടല്‍ ഭാഗങ്ങള്‍ നല്‍കി മരിക്കാന്‍ തയ്യാറാകുന്ന ഒരു ആരാധക വൃന്ദം ഉണ്ടായിവരുന്നു. തങ്ങളുടെ വിഭാഗീയ പക്ഷപാതിത്തങ്ങള്‍ക്കനുസരിച്ചു അത്ഭുത ജീവിയെ തങ്ങളുടെതാക്കാന്‍ ആളുകള്‍ മത്സരിക്കുന്നു,

"അയാള്‍ ഒരു വാഹബിയാണെന്നു സദറില്‍ ആളുകള്‍ പറഞ്ഞപ്പോള്‍ അദാമിയയില്‍ അയാളെ ഷിയാ തീവ്രവാദിയാക്കി.. അയാളെ കുറിച്ചുള്ള കൃത്യമായ ചിത്രം ഭയവും നൈരാശ്യവും ചേര്‍ന്നു ആളുകളുടെ തലയില്‍ രൂപപ്പെടുത്തിയതെന്തോ അതായിരുന്നു."

 പോകെപ്പോകെ, നിരപരാധരെ പോലും തനിക്കാവശ്യമായ അവയവങ്ങള്‍ക്കായി കൊല്ലുന്ന അവസ്ഥയില്‍ അയാള്‍ എത്തിച്ചേരുന്നതോടെ കൊലയാളിക്കും ഇരക്കുമിടയിലെ അതിര്‍വരമ്പുകള്‍ മാഞ്ഞു തുടങ്ങുന്നത്, "ഈ ഇരകള്‍ക്ക് വേണ്ടി ആരുടെ നേരെയാണ് താന്‍ പ്രതികാരം ചെയ്യുക?" എന്ന സ്വയം പ്രതിയാകുന്നതിന്റെ സംത്രാസം അയാളുടെ നൈതിക ധാരണകളെ തകിടം മറിക്കുന്നു:

“തികച്ചും നിരപരാധികളായ നിരപരാധികളില്ല, തികച്ചും കുറ്റവാളികളായ കുറ്റവാളികളും... താന്‍ കൊന്നു കളഞ്ഞ കൊലയാളികളില്‍ ഓരോരുത്തരും ഇരയുമായിരുന്നു.”

യുദ്ധത്തിന്റെ അസംബന്ധത്തെ അടിവരയിടുന്നതോടൊപ്പം ഗോത്രീയത, അഴിമതി, പാളിപ്പോവുന്ന സൈനിക തന്ത്രങ്ങള്‍, ഉന്നതങ്ങളില്‍ പിടി മുറുക്കിയ അഹന്തയും അധികാര ദുര്‍വ്വിനിയോഗവും തുടങ്ങി വെറും അശ്രദ്ധ കൊണ്ടു പോലും ചിതറിത്തെറിക്കുന്ന ജീവിതങ്ങളുടെ നിസ്സഹായത വരെ ബാഗ്ദാദ് ദുരന്തത്തിന്റെ നേര്‍ സാക്ഷ്യങ്ങളില്‍ ഏറെയുണ്ട്.

     എന്നാല്‍ സഅദാവിയുടെ സ്വരം ചിലപ്പോഴൊക്കെ ഹാസ്യാത്മകമാണെങ്കിലും അദ്ദേഹത്തിന്റെ ലക്‌ഷ്യം അങ്ങേയറ്റം ഗൌരവപൂര്‍ണ്ണമാണ്. അമേരിക്കന്‍ അധിനിവേശത്തിനു പിറകെ തുടല്‍ പൊട്ടിച്ച വംശീയ സംഘര്‍ഷങ്ങളുടെയും കൊടും ക്രൂരതകളുടെയും ഒരു ആലിഗറി രചിച്ചിരിക്കുകയാണ് നോവലിസ്റ്റ് ഇവിടെ. ഇറാഖില്‍ മരിച്ചവര്‍ തിരിച്ചെത്തുന്ന അനുഭവം അമ്മമാരുടേയും ഭാര്യമാരുടെയും ജീവിതങ്ങളിലെ ഏക പ്രതീക്ഷയായി പലപ്പോഴും നിലനിന്നിട്ടുണ്ട്. ‘ബാഗ്ദാദിലെ ഫ്രാങ്കന്‍സ്റ്റെയ്ന്‍’ ഒരു ഭീകര രൂപിയെ കുറിച്ചുള്ള നോവല്‍ എന്ന രീതിയിലല്ല പ്രസക്തമാകുന്നത്. യുദ്ധം മൂലം നിരാധാരമായിപ്പോവുന്ന ഇടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ കണ്ടെത്തുന്ന ഇടത്തട്ടുകാരും സ്തോഭ ജനകമായ യുദ്ധകാല കഥകള്‍ തേടുന്ന ജേണലിസ്റ്റുകളും ജ്യോതിഷക്കാരും ചലചിത്രകാരന്മാരും അതിന്റെ ഭൂമികയിലുണ്ട്. ഒരു കേന്ദ്ര കഥാപാത്രം തന്നെയും സത്വത്തിന്റെ കഥ തേടിയിറങ്ങുന്ന സംശയാലുവായ എഡിറ്റര്‍ ആണ്. 'എന്താണതിന്റെ പേര്' തന്നെ കുറിച്ച് നടത്താനിടയുള്ള വെളിപ്പെടുത്തലുകള്‍ റെക്കോര്ഡ് ചെയ്യുന്നതിനായി ഹാടിക്കും ബ്രിഗേഡിയര്‍ മാജിദിനും ടേപ്പ് റെക്കോര്‍ഡറുകള്‍ നല്‍കുന്നത് അയാളാണ്. മഹമൂദ് തന്റെ മാഗസിനില്‍ എഴുതുന്ന ലേഖനത്തിലൂടെയാണ് സ്വത്വത്തെ കുറിച്ച് ജനങ്ങള്‍ അറിയുന്നതുതന്നെ. തുടര്‍ന്ന് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ നിര്‍മ്മിക്കപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്നു. ചിലര്‍ അത് വെറുമൊരു സങ്കല്‍പ്പ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നു. അതേ സമയം, മേരി ഷെല്ലിയുടെ വിഖ്യാത സത്വത്തെ പോലെ ഹാദിയുടെ കൈത്തെറ്റും താന്‍ തെറ്റിദ്ധരിക്കപ്പെട്ടവനാണെന്നു വിശ്വസിക്കുന്നു. താന്‍ ചീത്തയല്ലെന്നും വെറുതെ തോന്നും പോലെ കൊല്ലുകയല്ല; മറിച്ച് ഒരു ലക്ഷ്യത്തിനായി കൊല നടത്തുന്ന വിശുദ്ധ യോദ്ധാവ് (crusader)  ആണെന്നും തെളിയിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍.

 

അതിമാനുഷനോ കൈത്തെറ്റോ?

 

"ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും സഹായത്തോടെ ഞാന്‍ എല്ലാ കുറ്റവാളികളോടും പ്രതികാരം ചെയ്യും. ഒടുവില്‍ ഞാന്‍ ഭൂമിയില്‍ നീതി നടപ്പിലാക്കും, പിന്നെയാര്‍ക്കും സ്വര്‍ഗ്ഗത്തിലോ മരണാനന്തരമോ വരാനുള്ള നീതിക്കായി കാത്തിരിക്കേണ്ടി വരില്ല"

അയാള്‍ ഹാദിയുടെ ടേപ്പ് റെക്കോര്‍ഡറില്‍ പറയുന്നുണ്ട്. എങ്കിലും എല്ലാത്തിന്റെയും കാരണ ഭൂതരായ ജോര്‍ജ്ജ് ബുഷിലെക്കോ ടോണി ബ്ലെയറിലെക്കോ അയാളുടെ പ്രതികാര ദാഹം നീങ്ങുന്നില്ലെന്നും ആഗോള തലത്തില്‍ ചിന്തിക്കുന്നുണ്ടെങ്കിലും അയാളുടെ പ്രവര്‍ത്തിമണ്ഡലം പ്രാദേശികമാണെന്നും നിരീക്ഷിക്കപ്പെടുന്നത് (nytimes.com) നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്. ആദ്യമൊക്കെ പ്രതികാരത്തിനു വേണ്ടി ശുദ്ധീകരണപ്രക്രിയയായി നടത്തുന്ന കൊലകള്‍ കുറ്റവാളികളുടെ ഉടല്‍ ഭാഗങ്ങള്‍ അതിവേഗം അഴുകിത്തുടങ്ങും എന്നതിനാല്‍ മികച്ച അവയവങ്ങള്‍ക്കായി പിന്നീട് നിരപരാധരിലേക്കും നീളുന്നത് സ്വയം നിര്‍ണ്ണിത നൈതികത (self-righteousness) എന്നത് അതിവേഗം അമിതാധികാര പ്രവണതയിലെക്കും നശീകരണ സ്വഭാവത്തിലെക്കും പരിണമിക്കും എന്തിന്റെ തെളിവാണ്. ആരാണ് തെറ്റുകളുടെ ഭാഗമാല്ലാത്തത് എന്ന മുട്ടാപ്പോക്ക് ചോദ്യത്തിലൂടെ തന്റെ ചെയ്തിയുടെ ഉത്തരവാദിത്തം അത് സൌകര്യപൂര്‍വ്വം അവഗണിക്കുകയാണ്. മീഡിയയുടെ ശ്രദ്ധാകേന്ദ്രമായിത്തീരുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സത്വം താനാണ് യഥാര്‍ത്ഥ ഇറാഖിന്റെ പ്രതീകം എന്നും അവകാശപ്പെടുന്നത് ഇതോടു ചേര്‍ത്തു കാണാം:

“വ്യത്യസ്ത വംശീയതകള്‍, ഗോത്ര വിഭാഗങ്ങള്‍, സാമൂഹിക വിഭാഗങ്ങള്‍, എന്നിങ്ങനെ ഭിന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുടെ ശരീര ഭാഗങ്ങള്‍ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ കഴിഞ്ഞ കാലത്ത് ഒരിക്കലും സാധിക്കാതെ പോയ ആ അസാധ്യ മിശ്രിതത്തെ ഞാന്‍ പ്രതിനിധാനം ചെയ്യുന്നു. ഞാനാണ് ആദ്യത്തെ യഥാര്‍ത്ഥ ഇറാഖി.”

ആന്തരാ വിഭാജിതമായ ജനസാമാന്യത്തിനിടയില്‍ ജീവിതത്തില്‍ സാധിക്കാതെ പോയ സങ്കലനം തെരുവില്‍ ചിന്തപ്പെട്ട കട്ടപിടിച്ച രക്തത്തില്‍ മാത്രം സാധ്യമാകുന്ന ഒരു ദേശത്തിന് സൃഷ്ടിക്കാനാകുന്ന ഏറ്റവും വാചാലമായ പ്രതീകം തന്നെയാണ് ആക്രിക്കച്ചവടക്കാരന്റെ കൈത്തെറ്റില്‍ രൂപമെടുക്കുകയും  ചിതറിത്തെറിച്ച നവയുവാവിന്റെ അന്ധാളിച്ച ആത്മാവില്‍ ഉയിരു നേടുകയും മരണം ഉന്മാദ നൃത്തം ചവിട്ടുന്ന നഗരവീഥികളില്‍ പുഷ്ടിപ്പെടുകയും ചെയ്യുന്ന സത്വം. ചലിക്കും പ്രേതങ്ങളും അലയുന്ന ആത്മാക്കളും കൂടോത്രക്കാരും ജ്യോതിഷികളും ഇതിഹാസ ദുഃഖങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്ന മനുഷ്യരും സൈക്കൊപാത്ത് കൊലയാളി സംഘങ്ങളും കുരുതികളില്‍ അഭിരമിക്കുന്ന ഗോത്ര- മത ഗ്രൂപ്പുകളും സര്‍വ്വോപരി കൊന്നു തിന്നുമ്പോഴും രക്ഷകന്‍ ചമയുന്ന അധിനിവേശ ദുരയും ഇടകലരുന്ന ഇത്തരമൊരു കഥ പറയാന്‍ റിയലിസ്റ്റിക് രീതികള്‍ മതിയാവില്ലെന്ന തിരിച്ചറിവിലാണ് റോബിന്‍ യാസിന്‍ കസബിന്റെ വാക്കുകളില്‍ (newstatesman.com) ഒരു 'ആഘാതാനന്തര മാജിക്കല്‍ റിയലിസവും (traumatized version of magical realism)' കറുത്ത ഹാസ്യവും ഇടകലരുന്ന രീതി നോവലിസ്റ്റ് അവലംബിക്കുന്നത്.

 

കറുത്ത ഹാസ്യവും തീക്ഷ്ണ ഗൗരവവും

     അഹമദ് സഅദാവിയുടെ രചനാരീതി കറുത്ത ഹാസ്യത്തെയും ഗൌരവത്തെയും അപ്രതീക്ഷിത രീതിയില്‍ സംയോജിപ്പിക്കുന്നുണ്ട്. ‘എന്താണതിന്റെ പേരി’ന്റെ ചീഞ്ഞു പോവുന്ന ഉടല്‍ ഭാഗങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ അഴുകിവീഴുമ്പോള്‍ ‘അയാള്‍ക്ക് ചില ഗുരുതരമായ അഴുകല്‍ പ്രശ്നങ്ങളുണ്ട്’ എന്ന് നോവലിസ്റ്റ് വിവരിക്കുന്നു. തുടര്‍ച്ചയായി അരങ്ങേറുന്ന ദുരൂഹ കൊലകള്‍ക്ക് സത്വമാണ് ഉത്തരവാദിയെന്ന ധാരണയില്‍ അതിനെ കണ്ടെത്താനുള്ള സൂചകങ്ങള്‍ ഒന്നുമില്ലാത്ത അധികൃതര്‍ ബാഗ്ദാദില്‍ കാണപ്പെടുന്ന വിരൂപരായ ആളുകളെയെല്ലാം ആട്ടിപ്പിടിക്കുന്നു. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ഔപചാരികവും ഔദ്യോഗികവുമായ പരിവേഷം ആര്‍ജ്ജിക്കുന്നതും ഹാസ്യാത്മകമായിത്തന്നെ വിവരിക്കപ്പെടുന്നുണ്ട്. ബുദ്ധിമാനല്ലാത്ത ബ്രിഗേഡിയര്‍ മാജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാധാരണ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി (Tracking and Pursuit Department) മുത്തശ്ശിക്കഥകളെയും ജ്യോതിഷികളെയും ആശ്രയിക്കുന്നു. ഒരു മാന്ത്രികനും ഒരു താര്‍ക്കികനും മഹമൂദിനും ബ്രിഗേഡിയര്‍ക്കുമൊപ്പം സത്വത്തെ തേടിയിറങ്ങുന്നു. പരേതാത്മാക്കള്‍ പാലങ്ങള്‍ക്ക് മേല്‍ തമ്പടിക്കുന്നു. അവിടെ തിക്കിലും തിരക്കിലും പെട്ട് പൊയ് അപായ സൂചനാ ഘട്ടത്തില്‍ അനേകര്‍ കൊല്ലപ്പെടുന്നു. ഈ സംഭവം പക്ഷെ 2005 ഏപ്രിലില്‍ ഇമാം പാലത്തിലുണ്ടായ ഒരപകടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് ആയിരത്തോളം ആളുകള്‍ ഒരു ബോംബ്‌ സ്ഫോടന കിംവദന്തിയെ തുടര്‍ന്ന് തിക്കിലും തിരക്കിലും കൊല്ലപ്പെട്ട സംഭവം ഉണ്ടായി. നാലു യാചകരുടെ മൃദ ദേഹങ്ങള്‍ പരസ്പരം കഴുത്തു ഞെരിക്കുന്ന രീതിയില്‍ അവലക്ഷണം പിടിച്ച നിശ്ചല ചിത്രം പോലെ കാണപ്പെടുമ്പോള്‍ മന്ദബുദ്ധിയായ ബ്രിഗേഡിയര്‍ ഉറപ്പിക്കുന്നു: "അത് തീര്‍ച്ചയായും ഒരു സന്ദേശമായി അയക്കപ്പെട്ടതാണ്." ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വെളിപാട് പുസ്തകത്തിലെ അന്തികൃസ്തുവിനെ ഓര്‍മ്മിപ്പിക്കും വിധം '666' ആണെന്ന് കാണാനാവുന്നു. സെല്‍ ഫോണിന്റെ പ്രകമ്പനം ആത്മാവുകളുമായി സംവദിക്കാന്‍ അടയാളമായി ഉപയോഗിക്കുന്നതിന്റെ അസംബന്ധം സഅദാവിയുടെ 'ഗോഥിക്' കഥ മധ്യകാലഘട്ടത്തിന്റെ മട്ടിലല്ല, മറിച്ച്  തികച്ചും സമകലികകമാണ് എന്നതിന്റെ തെളിവാണ്.

     സഅദാവി തന്റെ ആഖ്യാനത്തെ പരസ്പരം അതിലംഘിക്കുന്ന വ്യത്യസ്ത ധാരകളിലൂടെ പിന്തുടരുകയും കഥക്കുള്ളില്‍ കഥയായി, കഥക്കുള്ളിലെ കഥാകാരനെത്തന്നെ കഥാപാത്രമാക്കി നിര്‍ത്തുകയും ചെയ്യുന്ന രീതി അവലംബിക്കുന്നത് പരിണാമഗുപ്തിയുടെ സാധ്യതയിലല്ല നോവലിസ്റ്റിന്റെ താല്പര്യം എന്ന് വ്യക്തമാക്കുന്നുണ്ട്. സത്വം കൂടെക്കൂടെ നീണ്ട കാലത്തേക്ക് അപ്രത്യക്ഷകനാകുന്നത് ഹിംസയുടെ അനുസ്യൂതിയുള്ള ഇതിവൃത്ത വികാസത്തില്‍ ഭംഗം വരുത്തുന്നത് ഇതിന്റെ ഭാഗമാണ്.  സഅദാവി ലക്ഷ്യമാക്കുന്നത് അധിനിവേശാനതര ഇറാഖിന്റെ നേര്‍ക്കാഴ്ചകളുടെ ഒരു ആലിഗറിയാന് എന്നിരിക്കെ, അദ്ദേഹത്തിനു സാധാരണ ഇറാഖി ജനത നേരിടുന്ന ജീവിത സന്ധികളിലേക്ക് പേര്‍ത്തും പേര്‍ത്തും ശ്രദ്ധയൂന്നെണ്ടതുണ്ട്. തകര്‍ന്നു പോകുന്ന കെട്ടിടം പുരാവസ്തു നിധിപേടകങ്ങളിലേക്ക് വഴി തുറക്കും പോലെ ടെലിവിഷനിലും യുദ്ധ മേഖലയില്‍ നിന്നുള്ള തത്സമയ സംപ്രേഷണമെന്ന പേരില്‍ 'എംബെഡഡ് ജേണലിസംഇറാഖ് യുദ്ധകാലത്ത് വിളമ്പിയിരുന്ന നിര്‍മ്മിത സത്യങ്ങള്‍ക്കുമപ്പുറം ഒരു റിപ്പോര്‍ട്ടിംഗിലും വെളിവാക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു ബാഗ്ദാദിന്റെ/ ഇറാഖിന്റെ തന്നെ സത്യം ആഖ്യാനത്തിന്റെ ഓരോ അടരിലും വെളിവാക്കപ്പെടുകയുമാണ്. അധിനിവേശാനന്തര ഇറാഖില്‍ തുടല്‍പൊട്ടിച്ച വംശീയതയും നിരുത്തരവാദപരമായ സൈനിക നീക്കങ്ങളും ഉന്നതങ്ങളില്‍ പിടിമുറുക്കിയ അഴിമതിയും അധികൃതരുടെ അഹന്തയും കുറ്റവാസനയും വെറും അശ്രദ്ധ കൊണ്ടു സംഭാവിക്കാനിടയാകുന്ന നിരപരാധരുടെ കുരുതികളും ചേര്‍ന്നു സൃഷ്ടിക്കുന്ന നരക ചിത്രം നേരിട്ടനുഭവിച്ചവരുടെ കാഴ്ചപ്പാടില്‍ ഇത്രയും തീക്ഷണമായി മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് സഅദാവിയുടെ പുസ്തകത്തെ ഒരു അനിവാര്യ വായനയാക്കി മാറ്റുന്നത്. ജോനര്‍ ഫിക് ഷന്റെ അതിര്‍ വരമ്പുകള്‍ പൂര്‍ണ്ണമായും ഭേദിക്കുകയും 'ലിറ്റററി ഫിക് ഷന്‍ എന്ന നിലയില്‍ ഉത്തമ സാഹിതീയ മാനങ്ങളിലേക്ക് വളരുകയും ചെയ്യുന്നതിലൂടെ ഇതുവരെ തേടിയെത്തിയ അംഗീകാരങ്ങള്‍ക്ക് കൃത്യമായും അര്‍ഹമാകുക മാത്രമല്ല, കൂടുതല്‍ സഹൃദയ അനുവാചക ലോകത്തിലേക്ക് കുതിക്കുക കൂടിയാണ് ജോനതാന്‍ റൈറ്റിന്റെ ഏറെ പ്രശംസിക്കപ്പെട്ട ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ ഈ വര്‍ഷത്തെ (2018) മാന്‍ ബുക്കര്‍ പുരസ്കാര ഷോര്‍ട്ട് ലിസ്റ്റിലും ഇടം പിടിച്ച ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്.

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ - അമ്പതു ലോകനോവലുകള്‍ - കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്- പേജ് 243-250)

 

 


For more on Iraqi experience:

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Corpse Washer by Sinan Antoon

https://alittlesomethings.blogspot.com/2018/01/blog-post_20.html

The Baghdad Clock by Shahad Al Rawi

https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html

Dates on My Fingers by Muhsin al-Ramli

https://alittlesomethings.blogspot.com/2018/03/07.html


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 243-250)


Wednesday, June 19, 2024

My Father's Dreams by Evald Flisar / Alan McConnell-Duff

 

ദുസ്വപ്നങ്ങളുടെ  അധിനിവേശം




“ഞാനെന്റെ കൈകള്‍ എന്റെ നെഞ്ചിനു മുന്നില്‍ ചേര്‍ത്തുവെച്ചുകണ്ണുകള്‍ അടച്ചുകൊണ്ട്‌ പറഞ്ഞു‘ദൈവമേഇതൊരു സ്വപ്നമാണെങ്കില്‍ എനിക്ക് ഉണരണം.’

പിന്നീട് ഞാന്‍ പറഞ്ഞു‘ദൈവമേഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ എനിക്ക് സ്വപ്നം കാണാന്‍ തുടങ്ങണം.

ദൈവത്തിനു പ്രതികരിക്കാന്‍ എന്തെങ്കിലും ഉദ്ദേശമുണ്ട് എന്നതിന്റെ സൂചനയൊന്നുമുണ്ടായിരുന്നില്ല

(My Father’s Dreams’- Evald Flisar പേജ്.178)

 

സ്ലോവീനിയന്‍ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ എവാല്ദ് ഫ്ലിസറുടെ കൃതികള്‍ ലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അലന്‍ മക് കോണല്‍ ഡഫിനോടൊപ്പം ചേര്‍ന്ന് ഗ്രന്ഥകാരന്‍ തന്നെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ‘എന്റെ പിതാവിന്റെ സ്വപ്‌നങ്ങള്‍’ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നോവലാണെന്നു മിക്ക നിരൂപകരും കരുതുന്നു.

പേരു പറയുന്നില്ലാത്ത നാട്ടില്‍ബഹളക്കാരിയും സമൂഹത്തിനു മുന്നില്‍ തന്റെ വേഷഭാവങ്ങളെ കുറിച്ച് ഏറെ ഉത്കണ്ഠയുള്ളവളും അതിവൈകാരിക പ്രകൃതിയുമെന്നു വിവരിക്കപ്പെടുന്ന അമ്മ മേരിയും താന്‍ തികഞ്ഞ ആരാധനയോടെ കാണുന്നഗ്രാമ ഡോക്റ്റര്‍ കൂടിയായ പിതാവ് ജോസഫുമൊന്നിച്ചു കഴിയുന്ന ഏകാകിയായ ആദം എന്ന പതിനാലുകാരന്‍ നടത്തുന്ന സ്വപ്ന/ദുസ്വപ്നാനുഭവ വിവരണം പോലയാണ് ആഖ്യാനം. സ്വപ്നമേത്യാഥാര്‍ത്ഥ്യമേത്എവിടെ രണ്ടും കൂട്ടിമുട്ടുന്നുവേര്‍പിരിയുന്നു എന്ന് വേര്‍തിരിക്കാനാവാത്തവിധം രണ്ടും ഇഴ ചേര്‍ന്നിരിക്കുന്നു എന്നതാണ് ആഖ്യാനത്തിന്റെ മികവ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.*1 പിതാവിനെ തന്റെ ലോകത്തിന്റെ കേന്ദ്രബിന്ദുവായിക്കാണുന്ന ആദമിന് അദ്ദേഹത്തിനു താന്‍ മൂലം എന്തെങ്കിലും അലോസരമുണ്ടാകുന്നത് ചിന്തിക്കാനാവില്ല. കുട്ടിക്കഥകള്‍ മുതല്‍ ഗെയ്ഥെയും ഡി സാദേയും കാഫ്കയും പോലെ ക്ലാസ്സിക്കുകള്‍ വരെ നിറഞ്ഞ പിതാവിന്റെ ലൈബ്രറിയിലെ പുസ്തകങ്ങളാണ് അധികം കൂട്ടുകാരില്ലാത്ത അവന്റെ ഒഴിവുസമയ മേച്ചില്‍പ്പുറങ്ങള്‍. മുഖ്യ കൂട്ടുകാരന്‍ താഴെ അറയില്‍ ആര്‍ക്കും പ്രവേശനമില്ലാത്ത പിതാവിന്റെ ദുരൂഹ പരീക്ഷണ ശാലയില്‍ സ്വന്തം സഹോദരന്റേതെന്നു കരുതാവുന്ന ‘അബോര്‍ട്ടസ്’ എന്ന് പേരിട്ടഫോര്‍മല്‍ ഡി ഹൈഡില്‍ കഴിയുന്ന വികസിത ഭ്രൂണമാണ് എന്നതില്‍ നോവലിന്റെ ഇരുണ്ട ഉള്ളടക്കങ്ങളിലേക്കുള്ള സൂചന കാണാം. അതിനു പിന്നില്‍ പിതാവിനും അമ്മയ്ക്കും ഇടയിലെ സംഘര്‍ഷങ്ങളുടെ മാത്രമല്ല,   പിതാവിന്റെ ‘സാമാരാധ്യ’ വ്യക്തിത്വത്തിന്റെ മറുപുറവും കണ്ടെത്താം.

‘അബോര്‍ട്ടസ്’ പേരു സൂചിപ്പിക്കുന്നത് പോലെത്തന്നെഭൂണഹത്യക്ക് വിധേയമാക്കപ്പെട്ടതാവാമെങ്കിലും കൃത്യമായും എന്താണ് സംഭവിച്ചതെന്ന് ഒരിക്കലും വ്യക്തമാക്കപ്പെടുന്നില്ല. കൌമാരത്തിലേക്കു കടക്കുന്നതോടെ സ്വപ്‌നങ്ങള്‍ ആദമിന്റെ ഉണര്‍വ്വിലും ഉറക്കിലും പതിവായിത്തുടങ്ങുകയും അവയുടെ ഉള്ളടക്കങ്ങള്‍ ഉണ്മയോ തോന്നലോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഹോം വര്‍ക്ക് പാഠങ്ങളെ പോലും നിയന്ത്രിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ അമ്മയും അധ്യാപകരും ഞെട്ടിപ്പോകുന്നു. “ഇക്കഴിഞ്ഞ രാത്രിയിലെ എന്റെ സ്വപ്നം” എന്ന പേരില്‍ അവനെഴുതിയ ക്ലാസ് അസൈന്മെന്റ് സംബന്ധിച്ചുഅതുവായിച്ചു അന്ധളിച്ചുപോയ ടീച്ചര്‍ മാതാപിതാക്കളെ അറിയിക്കുന്നു. വിധിവിളയാട്ടത്തിന്റെ വസ്തുത പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അച്ഛനോടൊപ്പം ചേര്‍ന്ന് ട്രെയിന്‍ അട്ടിമറിക്കുന്ന സ്വപ്നം കാണ്ടുന്നുണ്ട് ആദം. അവര്‍ കരുതിയതിനപ്പുരം ഭീകരമായ പരിനതിയില്‍ അമ്മയുള്‍പ്പടെ 123 പേര്‍ കൊല്ലപ്പെടുന്നു എന്നതാണ് സ്വപ്നത്തിന്റെ ഉള്ളടക്കം. പ്രസ്തുത സംഭവം അമ്മയെ  തകര്‍ത്ത് കളയുന്നുണ്ടെങ്കിലും പിതാവ് അതില്‍ ഉത്സുകനായിത്തീരുകയാണ്. “ഒരു സ്വപ്നജീവി പലപ്പോഴും പ്രതിഭാശാലിയായേക്കാം” എന്ന് ചിന്തിക്കുന്ന അയാള്‍ ആദമില്‍ എന്തെങ്കലും മനോവൈകല്യം വളരുന്നുവോ എന്നറിയാന്‍ അവന്‍ ഡയറി എഴുതിത്തുടങ്ങണം എന്ന് നിര്‍ദ്ദേശിക്കുന്നു. ഒപ്പംഅമ്മയെ സമാധാനിപ്പിക്കാനായി മാത്രംആദം ഗൗരവപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്നത് നിര്‍ത്തണമെന്നും.

അവന്റെ സ്വപ്നങ്ങളില്‍ നിരന്തം കടന്നു വരുന്ന ഒന്നായിത്തീരുന്നു ഒരൊഴിവുകാല വേനലില്‍ അയല്പക്കത്ത് താമസത്തിനെത്തിയ ഈവ് എന്ന കൌമാരക്കാരിയും തന്റെ പിതാവുമായുള്ള നിരന്തര വേഴ്ച. പടിപടിയായുള്ള മയക്കുമരുന്ന് വിധേയത്വം വളര്‍ത്തിയെടുത്തു പെണ്‍കുട്ടിയെ ലൈംഗിക അടിമയും ഭ്രൂണഹത്യക്കും ദുരന്ത വിധിക്കും  ഇരയാക്കുകയായിരുന്നു ഡോക്റ്റര്‍ എന്ന വസ്തുതയും സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന മട്ടില്‍ നോവല്‍ ചിത്രീകരിക്കുന്നു. ഈവിനോട് ആദാമിന് തോന്നുന്ന ആകര്‍ഷണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മകന്‍ ബന്ധപ്പെടുന്നു എന്ന് പുറത്തറിഞ്ഞാല്‍ തന്നെ ജയിലില്‍ എത്തിക്കുമെന്നും അതിനിട വരുത്തരുതെന്നും അയാള്‍ വിലക്കുന്നുണ്ട് എന്നതില്‍ ഫ്രോയ്ഡിയന്‍ ഈഡിപ്പല്‍ സംഘര്‍ഷങ്ങള്‍ പ്രകടമാണ്. സെപ്തംബറില്‍ ഈവ് നഗരത്തിലേക്ക് തിരിച്ചു പോകുന്നതോടെ പിതാവിനെയും പെണ്‍കുട്ടിയെയും ചേര്‍ത്തുള്ള സ്വപ്‌നങ്ങള്‍ നിലക്കുന്നു. തന്റെ സ്വപ്‌നങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യരുതെന്ന് വിലക്കുന്ന പിതാവ് അവയെല്ലാം ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിവെക്കാന്‍ ആവശ്യപ്പെടുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായ രണ്ടു നോട്ടുബുക്കള്‍ക്ക് നിദാനം. അടുത്ത തലമുറയില്‍ ആദമിന്റെ മകന്‍ കണ്ടെടുക്കുന്നതാണോ പുസ്തകങ്ങള്‍ എന്ന സൂചനയും അവസാന ഭാഗത്തുണ്ട്.

സ്വപ്നാവിഷ്കാരം പോലുള്ള അനുഭവങ്ങളായി കൌമാര ലൈംഗികതയുടെ ഉണര്‍വ്വ് ആവിഷ്കരിക്കുന്നത് ആദമിന്റെ മനോവ്യാപാരങ്ങള്‍ മറയില്ലാതെ ചിത്രീകരിക്കാന്‍ നോവലിസ്റ്റിനു അവസരമൊരുക്കുന്നു. ഡയറികള്‍ ഒളിപ്പിച്ചുവെക്കാന്‍ തന്റെ രഹസ്യങ്ങളെല്ലാം തുറന്നു സംവദിക്കാറുള്ള ‘അബോര്‍ട്ടസി’ന്റെ ഭരണിക്ക് പിന്നില്‍ സുരക്ഷിത ഇടവും അവന്‍ കണ്ടെത്തുന്നു. മുതിര്‍ന്നവരുമായി അവ സംവദിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഫ്രോയ്ഡിയന്‍- യുങ്ങിയന്‍ വിശകലനങ്ങളില്‍ ചെന്നുമുട്ടുന്നത് കാണുന്ന ആദം ഈവിന്റെ ദയാലുവായ മുത്തച്ചനോടൊഴിച്ചു മറ്റാരോടും അതൊന്നും വെളിപ്പെടുത്താറില്ലായിരുന്നു. സ്വപ്നാനുഭവങ്ങള്‍ ഒരു ബാധയായിത്തീരുമ്പോഴും ഓരോ ഘട്ടത്തിലും താന്‍ സ്വപ്നം കാണുകയാണ് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ കഴിയുന്നതുകൊണ്ട് താന്‍ യഥാര്‍ത്ഥ അപകടങ്ങളില്‍ നിന്ന് അകലെയാണ് എന്ന് അവന്‍ ചിന്തിക്കുന്നു.

ആദമിന്റെ സ്വപ്നാഖ്യാനങ്ങള്‍ ഒരു തരത്തില്‍ അവന്‍ അനുഭവിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നുള്ള മനശാസ്ത്രപരമായ ഒരു പ്രതിരോധ തന്ത്രമാണെന്നും കാണാംബോധപൂര്‍വ്വം അവന്‍ അങ്ങനെ ചിന്തിക്കുന്നില്ലെങ്കിലും. മയക്കുമരുന്നു വിധേയത്വം,   ബാലപീഡനം,   ആത്മഹത്യാ വാസന തുടങ്ങിയ ഇരുണ്ട വിഷയങ്ങള്‍ അമാനുഷികവും അതിവിചിത്രവും ആയ സര്‍റിയല്‍ ആഖ്യാനമായി കൌമാരക്കാരന്റെ കണ്ണിലൂടെ അവതരിപ്പിക്കാന്‍ സ്വപ്നാത്മക/ ഭ്രമാത്മക തലങ്ങള്‍ ഐച്ഛികമെന്നല്ലഏക വഴി എന്നുതന്നെ വരാം. ഫ്ലിസാര്‍ കഥാപാത്രങ്ങള്‍ക്കു നല്‍കുന്ന പേരുകള്‍ വ്യക്തമായും പ്രതീകമിത്ത് സ്വഭാവമുള്ളവയാണ് എന്നുകാണാം. ജോസഫിന്റെയും മേരിയുടെയും മകനായ ആദം ഈവിലേക്ക് ആകൃഷ്ടനാകുക എന്നതിലെ ബിബ്ലിക്കല്‍ ധ്വനികള്‍ വളരെ പ്രകടമാണ്. പേരുകളിലെ ബിബ്ലിക്കല്‍ സമാനതകള്‍ പാപം,  പാപബോധം തുടങ്ങിയവയുമായി കെട്ടുപിണഞ്ഞ പറുദീസ/ പറുദീസാ നഷ്ടം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ഉള്‍ച്ചേര്‍ക്കുന്നതും പ്രകടമാണ്. ഇരുണ്ട അറയില്‍ ഡോക്റ്റര്‍ എന്ന നിലയിലുള്ള തന്റെ സിദ്ധികളെ ദുരുപയോഗം ചെയ്തു ദുരൂഹ വിനിമയങ്ങളില്‍ ഇടപെടുന്ന ജോസഫ് ഒരു എതിര്‍ബിംബമാണ്: ദൈവ സഹജമായ സൃഷ്ടിയെ സംഹാരമായും വിശ്വാസത്തെ വിധേയത്വമായും മാറ്റിയെടുക്കുന്ന സാത്താനിക പ്രതീകം. തന്നോട് അയാള്‍ ചെയ്തതിനോടോന്നും പാപബോധാമോഎതിര്ഭാവമോ ഈവിനു അനുഭവപ്പെടാത്തത് ഡോക്റ്റര്‍ എന്ന നിലയിലുള്ള അയാളുടെ പദവിയോടൊപ്പം  സാത്താനിക പ്രഭാവത്തോടുള്ള വിധേയത്വം കൂടിയാകാം. എന്നാല്‍അവള്‍ക്കു തോന്നാത്ത പാപബോധം ആദമിന് അനുഭവപ്പെടുന്നുണ്ട്. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ വിവേചിക്കാന്‍ കഴിയാത്ത കൗമാരക്കാരന്റെ കഴിവുകേട്അവനെ നിയന്ത്രിച്ചു വഴക്കാന്‍ ജോസഫിനെ സഹായിക്കുകയും ചെയ്യും.  അര്‍ഥത്തില്‍ ആദം തന്നെയും അബോര്‍ട്ടസിനെ പോലെ അയാളുടെ പരീക്ഷണ മേഖലയാണ്. ജനി മൃതികള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന സഹോദര ഭ്രൂണത്തോട് ഉള്ളിലെ രഹസ്യങ്ങള്‍ വിവരിക്കുന്ന കൌമാരക്കാരന്‍ ഒരേ സമയം ദൈന്യത്തിന്റെ പ്രതീകവും ഒപ്പം വിചിത്രമായ ഏതോ പേക്കിനാവിലെ ഗതികിട്ടാത്ത എകാകികിയുമാണ്. മൃതനായ സഹോദരന്‍ അവന്റെ പിറവിയെടുത്തില്ലാത്ത അപര സ്വത്വവും (doppelganger )  ആത്മസുഹൃത്തുമാണെന്ന് ആദം നിരീക്ഷിക്കുന്നുണ്ട്: “അബോര്‍ട്ടസിനോട് മാത്രമേ എനിക്ക് ഒരു സമനോട് എന്നോണം സംസാരിക്കാന്‍ ആവുമായിരുന്നുള്ളൂഒരു പാതിക്ക് മറു പാതിയോടെന്നോണംഒരുമിച്ചു മാത്രമേ ഞങ്ങള്‍ ഒരു സമ്പൂര്‍ണ്ണ വ്യക്തിയാകൂ.”

നോവലില്‍ മറ്റൊരു ശക്തമായ മിത്തിക്കല്‍ സാന്നിധ്യമായി അനുഭവപ്പെടുക ഈവിന്റെ മുത്തച്ഛനും അബോര്‍ട്ടസിനെ കൂടാതെ ആദം വിശ്വസിക്കാന്‍ തയ്യാറാകുന്ന ഏക കഥാപാത്രവുമായ വയോധികന്‍ ഡൊമിനിക്കാണ്. ഒരു പുരാതന വീട്ടില്‍തന്റെ യാത്രകള്‍ക്കിടയില്‍ സ്വരുക്കൂട്ടിയ ആഫ്രിക്കന്‍ മൂര്‍ത്തികളുടെ പ്രതിമകള്‍ക്കിടയില്‍ ‘അവയുടെ ചിന്തകളുടെ ദ്വിഭാഷിയെ പോലെ’   അയാള്‍ കഴിയുന്നു. അയാളുടെ ഏകാന്തതയും സന്ദര്‍ശകരാരുമില്ലാത്ത ഒറ്റപ്പെടലും തന്നെയാണ് അബോര്‍ട്ടസിന്റെ ജാര്‍ സൂക്ഷിക്കാമെന്ന് ഏല്‍ക്കാന്‍ അയാളെ പ്രാപ്തനാക്കുന്നത്.

ഒരു വ്യക്തിയുടെ വളര്‍ച്ചയിലെ ഏറ്റവും വലിയ അപകടസ്ഥലിയായ കൗമാരം എന്ന അനിശ്ചിതത്വത്തെഅതിന്റെ വിഹ്വലതകളും ആശങ്കകളും ആസക്തികളും തീവ്രത ചോരാതെ ആവിഷ്കരിക്കുകയെന്നത് ഒരെഴുത്തുകാരന് വലിയ വെല്ലുവിളിയാണ്. അതാണ്‌യാഥാര്‍ത്ഥ്യവും സ്വപ്നവും അപകടകരമാം വിധം കൂടിക്കുഴയുകയും ഉന്മാദവും ഭ്രമാത്മകതയും തിരിച്ചറിയാനാവാത്ത വിധം ഒന്നായിത്തീരുകയും ചെയ്യുന്ന ആഖ്യാനമായി അവതരിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് ഏറ്റെടുത്തു വിജയിപ്പിക്കുന്നുത്. പിന്നോക്ക ഗ്രാമീണാന്തരീക്ഷ പശ്ചാത്തല സൃഷ്ടിയിലും അതിനിഷ്കളങ്ക ഭാവത്തിലും (naive tone) പോയ നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ ഗോഥിക് ഹൊററിന്റെയും മനോവിജ്ഞാനീയ നാടകകീയാഖ്യാനങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുമ്പോഴും നോവലിലെ പ്രമേയങ്ങള്‍ അവയുടെ പ്രസക്തിയിലും ആവിഷ്കാര രീതിയിലും ഴോനര്‍ ഫിക് ഷന്റെ അതിരുകള്‍ ഭേദിക്കുന്നതും തികച്ചും സമകാലികവും അസ്വാസ്ഥ്യജനകവുമാണ്. മിത്തും മനോവിജ്ഞാനീയ ഭ്രമചിന്തകളും ദു/സ്വപ്നമേത്യാഥാര്‍ത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിധം ഇടകലരുന്ന നോവല്‍ഒരേസമയം ഗോഥിക് ഫാന്റസിയുടെയും സമകാലിക യൂറോപ്യന്‍ ഫിക് ഷന്റെയും ഹൃദ്യമായ മിശ്രണമായി അനുഭവപ്പെടും.

*1 . (A. M. Bakalar. ‘Evald Flisar’s “My Father’s Dreams’, https://wordswithoutborders.org/book-reviews/evald-flisars-my-fathers-dreams-a-m-bakalar/.12.11.2012, Accessed 20.06.2024).