Featured Post

Showing posts with label Contemporary European Novel. Show all posts
Showing posts with label Contemporary European Novel. Show all posts

Sunday, November 2, 2025

War & War (1999) by László Krasznahorkai / George Szirtes

 

‘യുദ്ധം, പിന്നെയും യുദ്ധം’: ആവർത്തന കാലഘട്ടത്തിലെ സാക്ഷി



‘യുദ്ധം, പിന്നെയും യുദ്ധം എന്ന നോവലില്‍, ലാസ്ലോ ക്രാസ്നഹോർകായ് ‘മൊറാലിറ്റി കഥയെ ചരിത്രപരമായ ആവർത്തനത്തിന്റെ ഒരു ആഖ്യാനനമായി പുനർനിർമ്മിക്കുന്നു. പ്രതിരോധത്തിലൂടെയല്ല, മറിച്ച് സാക്ഷ്യം വഹിക്കുകയെന്ന (act of bearing witness) ദുർബലമായ പ്രവൃത്തിയിലൂടെയാണ് വിമോചനം ഇവിടെ സങ്കല്‍പ്പിക്കപ്പെടുന്നത്. മുഖ്യകഥാപാത്രമായ ഗ്യോർഗി കോറിൻ ഒരു വിമോചകനല്ല - അയാള്‍ ഒരു പകര്‍പ്പെഴുത്തുകാരനാണ്- അയാളുടെ കയ്യില്‍ വന്നുചേരുന്ന ഒരപൂര്‍വ്വ കൈയെഴുത്തുപ്രതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാൽ വലയുന്ന ഒരു മനുഷ്യൻ. ചരിത്രത്തിലെ യുദ്ധ കാലഘട്ടങ്ങളിലൂടെയുള്ള നാല് മനുഷ്യരുടെ അനന്തമായ പലായനങ്ങളെ വിവരിക്കുന്ന കൃതി, അതിന്റെ വിചിത്രമായ ഉള്ളടക്കത്തിന്റെ സന്ദിഗ്ധത കൊണ്ട് അയാളെ മഥിക്കുന്നു. അത് സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം തേടി ഹംഗറിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അയാളുടെ യാത്ര വീരോചിതമല്ല, മറിച്ച് ഭ്രാന്തമാണ്; ‘വിമോചക’മല്ല, മറിച്ച് ‘ആര്‍ക്കൈവലാ’ണ് (not redemptive but archival). ആ കൈയെഴുത്തുപ്രതി രക്ഷയിലേക്കുള്ള ഒരു താക്കോലല്ല, മറിച്ച് ആവർത്തനത്തിന്റെ ഒരു രേഖയാണ്; നിരാശയുടെ ഒരു പുനർലിഖിതം (palimpsest) ആണ്. ഈ പുനർനിർമ്മാണത്തിൽ ധാർമ്മിക അനിവാര്യത, പ്രവർത്തിക്കുക എന്നതില്‍നിന്ന്‌ ഓർമ്മിക്കുക എന്നതായി മാറുന്നു.

പുരാതന ക്രീറ്റ്, മധ്യകാല വെനീസ്, റോമ സാമ്രാജ്യം, ആധുനിക യൂറോപ്പ് എന്നിവിടങ്ങളിലെ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന നാല് പുരുഷന്മാരുടെ പലായനം വിവരിക്കുന്ന കൈയെഴുത്തുപ്രതിയുടെ ഘടന ഭ്രാന്തിൽ നിന്നും വിസ്മൃതിയിൽ നിന്നുമുള്ള കോറിന്റെ സ്വന്തം പാലായനത്തെ പ്രതിഫലിപ്പിക്കുന്നു. ഓരോ അധ്യായവും അതേ വ്യക്തികളെ പുതിയ ചരിത്ര സന്ദര്‍ഭങ്ങളിലേക്ക് കൊണ്ടുപോകുന്നു. എന്നാല്‍ .................

https://www.fazalrahman.com/books/article/war-war-1999-by-lszl-krasznahorkai-george-szirtes

Wednesday, May 14, 2025

If I Only Had Time by Evald Flisar/ David Limon

സുനിശ്ചിത മരണത്തിന്റെ തുറസ്സുകള്‍



മരണം ഒരു പിന്‍വാതിലടക്കലാണെങ്കില്‍ ഉറപ്പായ മരണത്തിന്റെ ഇടവേള അത് വിധിക്കപ്പെട്ടവന് ഒരു വലിയ തുറസ്സാണ്ജീവിതത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് പല കാരണങ്ങളാല്‍ സാധിക്കാനാവാത്ത അനുഭവങ്ങളുടെ ഭൂഖണ്ഠങ്ങളിലേക്ക് പര്യവേഷണം നടത്താന്‍നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ധൈര്യത്തോടെഒന്നും കാത്തുവെക്കേണ്ടതില്ലാത്തവന്റെ ഉദാരതയോടെവിലക്കുകളെ മാനിക്കേണ്ടതില്ലാത്തവന്റെ കൂസലില്ലായ്മയോടെഅതൊരവസരമാണ്ഇനിയുള്ള പരിമിതമായ നാളുകളില്‍ തനിക്കെന്തു ചെയ്യണംഎന്തായിത്തീരണം എന്ന ചോദ്യത്തെ എങ്ങനെ നേരിടുന്നു എന്നതിലാണ് ശിഷ്ട കാലം അടയാളപ്പെടുത്തപ്പെടുകകരഞ്ഞു തീര്‍ക്കണോതന്നെ ആവശ്യമില്ലാത്തവരുടെ സഹതാപം കാത്തു നില്‍ക്കണോതന്നെ ആവശ്യമുള്ളവര്‍ക്ക് കൂട്ടും താങ്ങുമാവണോതാനും സഹജീവികളും ഇരയായിപ്പോയ ജീവിത പരിസരങ്ങള്‍ക്കും ലോകക്രമത്തിനും മൂകസാക്ഷിയാവുന്നത് തുടരണോ അതോ ഒരവസാന ധീരതയുടെ പൊരുളറിഞ്ഞു അതിലൊരു മാറ്റമുണ്ടാക്കുന്നതിന്രോഗമില്ലാത്തവരുടെ ലോകത്തിനു രക്ഷകനാകാന്‍ ഒരു കൈ ശ്രമിക്കണോ അഥവാ അതോടൊപ്പം ധൈഷണികവും ദാര്‍ശനികവുമായ സമസ്യകളെ നേരിടണോ എന്നതൊക്കെ താരതമ്യേന സ്വതന്ത്രമായ നിലയില്‍ തീരുമാനിക്കാനും നടപ്പിലാക്കാനും ഒരവസരമാവാം അത്തുനിഞ്ഞിറങ്ങുമ്പോഴാവട്ടെതാന്‍ തനിച്ചല്ലെന്നും അതൊരു വലിയ സമൂഹമാണെന്നും ഏറെയെളുപ്പം കണ്ടെത്താനുമാവുംമരണം പോലെ തര്‍ക്കമറ്റ ഒരു വിജയി വേറെയില്ലല്ലോസ്ലോവേനിയന്‍ നോവലിസ്റ്റ് എവാല്‍ദ് ഫ്ലിസറുടെ 'ഇഫ്‌ ഐ ഒണ്‍ലി ഹാഡ് ടൈംഇരുപത്തിരണ്ടുകാരനായ സൈമണ്‍ ബെബ് ലര്‍ എന്ന കഥാപാത്രത്തിന്റെ മരണത്തിന്റെ നിഴലിലുള്ള ഏതാനും മാസങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ വിചിത്രമായ ഇത്തരം ചോദ്യങ്ങളാണ് നേരിടുന്നത്മികച്ചൊരു പേജ് ടേണര്‍ കൂടിയായ നോവല്‍ ഒരേ സമയം ഫാന്റസിയുടെയും ത്രില്ലറിന്റെയും സ്വഭാവങ്ങള്‍ സമന്വയിപ്പിക്കുകയും ഒപ്പം ദാര്‍ശനികാന്വേഷണങ്ങളുടെ ഗരിമ നില നിര്‍ത്തുകയും ചെയ്യുന്നു.


ലുബ് ലിയാനയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ സൈമണ്‍ താന്‍ രചിച്ച നാടകത്തിലെ കഥാപാത്രത്തെ പോലെ തനിക്കിനി ഒരു വര്‍ഷം കൂടിയേ ആയുസ്സ് ബാക്കിയുള്ളൂ എന്ന് മനസ്സിലാക്കുന്നതോടെ നോവലിലെ അടിസ്ഥാന ധാരണകളില്‍ ഒന്നായ ഫിക് ഷന്‍ - റിയാലിറ്റി അതിര് മുറിച്ചുകടക്കല്‍ എന്ന പ്രമേയം സൂചിതമാകുന്നു. "പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ക്ഷയരോഗിയായ കവിയെ പോലെതാന്‍ പറത്തപ്പെടും എന്ന് തന്റെ കഥാപാത്രമായ ബാര്‍ട്ടന്‍ ഫിങ്ക് പറയുന്നത് സ് പ്ലീന്‍ കാന്‍സറിന്റെ രൂപത്തില്‍ അറം പറ്റുന്നുസ്വന്തം കഥാപാത്രവുമായി താദാത്മ്യപ്പെടുന്ന സൈമണ്‍ സ്വയം വിളിക്കുന്നതും ആ പേരാണ്പുസ്തകങ്ങളും സിനിമയുമാണ് അയാളുടെ ജീവിതത്തിലെ ആവേശങ്ങള്‍. "ഒരൊറ്റക്കാര്യമാണ് അയാളെ അങ്കലാപ്പിലാക്കുന്നത് തുടര്‍ന്നത്എങ്ങനെയാണ് അയാള്‍ തന്റെ നാടകത്തിലെ നായകന് നല്‍കിയ മാരക രോഗം ഫിക് ഷന്റെ അതിരുകള്‍ മുറിച്ചു കടക്കാനും അയാളുടെ സ്വന്തം ജീവിതത്തെ അധിനിവേശിക്കാനും വഴികണ്ടെത്തിയത് എന്നത്.” 

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/if-i-only-had-time-by-evald-flisar-david-limon


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 282-287)

Friday, April 18, 2025

Hamnet by Maggie O'Farrell

 

ജീവിതം തോല്‍ക്കുന്നിടത്ത് നാടകം എന്തുചെയ്യും!



(ഷേക് സ്പിയറെ പോലെ ഒരു മഹാമേരുവിനെ പിന്‍ നിരയില്‍ നിര്‍ത്തി ലോകമറിയാത്ത / ലോകത്തെ അറിയാത്ത അദ്ദേഹത്തിന്റെ ഭാര്യയെ ആഖ്യാന കേന്ദ്രത്തില്‍ കൊണ്ടുവരിക, കാലഘട്ടത്തിന്റെ അജ്ഞതകളും അര്‍ദ്ധജ്ഞാനങ്ങളും കൊണ്ട് ദുരന്തത്തിലേക്ക് നടന്നു നീങ്ങുന്ന കുടുംബത്തെ അവതരിപ്പിക്കുക, ലോകമറിയുന്ന നാടകകാരനെ പരാജയപ്പെട്ട/ വിശ്വസ്തനല്ലാത്ത  കാമുകനും ഭര്‍ത്താവും പിതാവുമായി അവതരിപ്പിക്കുക, ജീവിതം തുടങ്ങുക മാത്രം ചെയ്ത നിഷ്കളങ്കനായ ഒരു കൌമാരക്കാരനെ അവക്കെല്ലാമിടയില്‍ ബലിയാടാക്കി പാത്രസൃഷ്ടി നടത്തുക... ഒരാദ്യ രചനയില്‍ ഒരെഴുത്തുകാരിക്ക് ഏറ്റെടുക്കാന്‍ അത്രക്കങ്ങു സുരക്ഷിതമല്ലാത്ത വെല്ലുവിളികള്‍ ആണ് ഇവയെല്ലാം. എന്നാലോ, അവിടെയും ഒതുങ്ങുന്നുമില്ല. ലണ്ടനിലെ നാടകവേദിയുടെയും ഒരു ഭാര്യക്കും പൊറുക്കാനാകാത്ത അഗമ്യഗമന ജീവിത രീതികളുടെയും തിരക്കുകളില്‍ ഒരിക്കലും കുഞ്ഞുമക്കളുടെ വിളിപ്പുറത്ത് ഇല്ലാതിരുന്നിട്ടും ആ കുഞ്ഞുമകനും സഹോദരിയും തമ്മിലുള്ള ആത്മൈക്യം തന്റെ നാടകങ്ങളിലെ വിഖ്യാത ഇരട്ടകള്‍ക്ക് പ്രൊടോടൈപ്പുകള്‍ ആക്കി ആഘോഷിക്കുക, അതും പോരാഞ്ഞ് അതേ കുഞ്ഞിന്റെ ദുരന്തത്തെ പ്രചോദനമാക്കി തന്റെ ഏറ്റവും വിഖ്യാതമായ കൃതി രചിക്കുകയും ലോക നാടകാചാര്യ പദവി സ്വായത്തമാക്കുകയും ചെയ്യുക -  ഒരമ്മയ്ക്കും സഹിക്കാനാകാത്ത ഇത്തരം പ്രൊഫഷനല്‍ മികവുകളാണോ ഷേക് സ്പിയര്‍ എന്ന അതികായനെ സൃഷ്ടിച്ചത്?

അതോ,

തനിക്കു കൂട്ടിരിക്കാനാകാത്ത കുഞ്ഞുമക്കളെ നിരന്തരം കൂടെ നിര്‍ത്താനുള്ള അയാളുടെ ഉപായമായിരുന്നോ വയോലയേയും സെബാസ്റ്റ്യനേയും പോലെ തമ്മില്‍ മാറിപ്പോകാവുന്ന ഇരട്ടകള്‍?

അഥവാ, കുഞ്ഞുമകനെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തമായിരുന്നോ, മകന്‍ (ഹംനെറ്റ്) ഇല്ലാത്ത കാലത്ത് നാടകത്തിലൂടെഅവനെ (ഹാംലെറ്റ്) ഉയിര്‍പ്പിക്കുകയും അവന്റെ ദയക്കുവേണ്ടി ജന്മാന്തരങ്ങള്‍ കടന്നെത്തുന്ന പിതാവിനെ ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ ചെയ്തുവെച്ചത്‌?

പിതാവിന്റെ അഭാവത്തിലും കുഞ്ഞുമക്കളെ ചിറകിനടിയില്‍ ഒതുക്കാന്‍ പാടുപെട്ടു തോറ്റുപോകുന്ന ജനനിയുടെ ദുഖത്തിന്റെ ആഴമാണ് ഉടലിലും ആത്മാവിലും അവരനുഭവിക്കുന്ന അപചയമായി നോവലിസ്റ്റ് വരച്ചുവെച്ചത്.  മഹാമാരികള്‍ക്കുമുന്നില്‍ തളര്‍ന്നു പോകുമ്പോഴും അതിലേറെ അവരെ വേദനിപ്പിക്കുക കുറ്റബോധമാണ്: ഗണികയുടെ തൃക്കണ്ണ് ഉണ്ടായിട്ടും, ആത്മാവിന്റെ കൂടെപ്പിറപ്പായ സഹോദരിയുടെ അതിജീവനത്തിനു പകരമായി വിധിയുടെ മൂര്‍ത്തികള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ സ്വന്തം ഉയിരുകൊടുത്ത കുഞ്ഞുമകന്റെ ദുരന്തം വരുന്നത് അറിയാനായില്ലല്ലോ എന്നതിന്റെ.

മനോവിജ്ഞാനീയ തലങ്ങളില്‍ വായിക്കപ്പെടേണ്ട ഒട്ടേറെ തലങ്ങളുള്ള നോവലാണ്‌ ‘Hamnet.’) 

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാരുടെ ആദ്യ രചനക്ക് നല്‍കപ്പെടുന്ന വിഖ്യാതമായ ബെറ്റി ട്രാസ്ക് പുരസ്‌കാരം നേടിയ After You'd Gone (2000) എന്ന നോവലുമായാണ് ഐറിഷ്/ ബ്രിട്ടീഷ് എഴുത്തുകാരിയായ മാഗി ഓഫെരല്‍ (Maggie O'Farrell) ഇരുപത്തിയെട്ടാം വയസ്സില്‍  സാഹിത്യ ലോകത്ത് തന്റെ വരവറിയിച്ചത്. ഇതിനോടകം സങ്കീര്‍ണ്ണ ഇതിവൃത്തങ്ങള്‍ക്കും ജീവിതത്തിന്റെ അടിസ്ഥാനപരമായ അപ്രവചനീയതകളില്‍ ഉലഞ്ഞുപോകുന്ന പാരമ്പര്യ വിരോധികളായ സ്ത്രീ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്നതിലും ഏറെ പ്രശംസിക്കപ്പെട്ട ഭാവനാസമ്പന്നമായ എട്ടോളം നോവലുകള്‍ കൊണ്ട് അവര്‍ വലിയൊരു വായനാ സമൂഹത്തെ സൃഷ്ടിച്ചിട്ടുണ്ട് . *(1).

തന്റെ എട്ടാമത്തെ നോവലായ Hamnet എന്ന കൃതിയില്‍ ചരിത്ര നോവലിന്റെ തട്ടകത്തിലേക്ക് കടക്കുന്ന ഓഫെരല്‍, ‘മാതാപിതാക്കളുടെ ഏറ്റവും വലിയ പേടിസ്വപ്നത്തെ അഭിമുഖീകരിക്കുന്നു: ഒരു കുഞ്ഞിന്റെ മരണം’ ......................


Friday, April 11, 2025

A Girl in Exile by Ismail Kadare/ John Hodgson

 സര്‍വ്വാധിപത്യത്തിലും യൂറിഡീസ് പ്രണയാര്‍ദ്രയാണ്.



(അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മില്‍ കദാരെയുടെ  A Girl in Exile നോവലിനെ കുറിച്ച്. ഓര്‍ഫിയൂസ് – യൂറിഡീസ് പുരാണത്തിന്റെ സ്വകീയമായ പ്രയോഗത്തിലൂടെ അല്‍ബേനിയന്‍ കമ്മ്യൂണിസ്റ്റ് നാളുകളുടെ പശ്ചാത്തലത്തില്‍ സര്‍വ്വാധിപത്യത്തിന്റെ ഒരു അന്യാപദേശകഥ സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്.)

സമകാലിക അല്‍ബേനിയന്‍ സാഹിത്യത്തിലെ ഏറ്റവും പ്രാമാണികമായ പേരാണ് ഇസ്മായില്‍ കദാരെയുടേത്. പ്രഥമ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം ഉള്‍പ്പടെ അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുള്ള കദാരെ നോബല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ്. പോസ്റ്റ്‌ മോഡേന്‍ സാംസ്കാരിക സങ്കലനങ്ങളുടെ നിയത ദേശീയസ്വത്വമില്ലായ്മയുടെ കാലത്തും അല്‍ബേനിയന്‍ സ്വത്വം തന്റെ പ്രവാസ ജീവിതത്തിലും തുടരുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ കദാരെയുടെ രാഷ്ട്രീയ ഉത്കണ്ഠകള്‍ ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലഘട്ടമായഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദേശ ചരിത്രം അടയാളപ്പെടുത്തിയനാലു പതിറ്റാണ്ട് നീണ്ടുനിന്ന എന്‍വര്‍ ഓജാ ഭരണത്തിന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയുമായി ചേര്‍ത്തുവെച്ചു തന്നെയാണ് പരിഗണിക്കേണ്ടത്. പ്രസ്തുത ഭരണത്തില്‍  ഒരു ഘട്ടത്തില്‍ സഹകാരിയും മന്ത്രിസഭാ അംഗവും ആയിരുന്ന കദാരെസര്‍വ്വാധിപത്യവും സര്‍ഗ്ഗ സൃഷ്ടിയും തമ്മില്‍ സന്ധി സാധ്യമല്ല എന്ന തിരിച്ചറിവിലാണ് പ്രവാസ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അദ്ദേഹം ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന വിമര്‍ശനത്തിന് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക് ഒരു വിഡ്ഢിയെ പോലെ പാഞ്ഞു ചെന്നിട്ടില്ലെങ്കിലും തന്റെ പുസ്തകങ്ങള്‍ തന്റെ ചെറുത്തുനില്‍പ്പു തന്നെയായിരുന്നു എന്ന് കദാരെ വിശദീകരിച്ചിട്ടുണ്ട്. കാഫ്കെയസ്ക് കഥകളും പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും സ്വന്തം രീതിയില്‍ രചിക്കപ്പെട്ട മിസ്റ്ററികളുമായി കദാരെ തന്റെ സര്‍ഗ്ഗ സൃഷ്ടി തുടരുന്നു.

വിചിത്ര ബന്ധങ്ങള്‍

മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട രചനകളില്‍ തന്നെ നിരന്തരം മുഴുകുന്ന കദാരെയുടെ നിരാശപ്പെടുത്തിയ കൃതിയായിരുന്ന ‘The File on H’ - നു ശേഷം പുറത്തുവന്ന നോവലാണ് അദ്ദേഹത്തിന്റെ ഏതൊരു മികച്ച കൃതിയോടും താരതമ്യം ചെയ്യാവുന്ന കൃതിയും വിവര്‍ത്തകന്‍ ജോണ്‍ ഹോഗ്സണിനോട് ചേര്‍ന്നുള്ള നാലാമത് പുസ്തകവുമായ A Girl in Exile.  ഈ കൂട്ടുകെട്ടിലെ മുന്‍ കൃതികളെ (The Accident, The Three-Arched Bridge, The Traitor’s Nicheപോലെത്തന്നെ ഫ്രഞ്ച് പരിഭാഷയെ ആശ്രയിക്കാതെ അല്‍ബേനിയന്‍ മൂലത്തില്‍ നിന്ന് നേരിട്ടാണ് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയിട്ടുള്ളത് എന്നത് അല്‍ബേനിയന്‍ സര്‍ഗ്ഗാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഏറെ സഹായകമായിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. .........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-girl-in-exile-by-ismail-kadare-john-hodgson

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 124-131)

More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html


Friday, February 14, 2025

The Traitor's Niche by Ismail Kadare / John Hodgson

     The Traitor’s Niche: അധികാരം, ആചാരം, പങ്കാളിത്തം 

ഇസ്മായിൽ കാദരെയുടെ The Traitor’s Niche, അദ്ദേഹത്തിന്‍റെ കേന്ദ്രപ്രമേയമായ  സമഗ്രാധിപത്യത്തിന്റെ പ്രകൃതത്തെയും അധികാരപ്രയോഗത്തെയും ഭരണകൂടത്തിന്റെ നിയന്ത്രണ സംവിധാനങ്ങളിൽ വ്യക്തികൾ കുടുങ്ങിപ്പോകുന്ന സങ്കീർണ്ണ വഴികളെയും കുറിച്ച് ആഴത്തില്‍ നിരീക്ഷിക്കുന്ന കൃതിയാണ്. രാജ്യദ്രോഹിയുടെ വധശിക്ഷ നടപ്പിലാക്കല്‍ പ്രക്രിയയെ കേന്ദ്രീകരിച്ചുള്ള തീക്ഷ്ണമായ ആഖ്യാനത്തിലൂടെ, അധികാരം സുസ്ഥിരമാക്കുന്നതിന് ഭരണകൂടം കണ്ടെത്തുന്ന ജുഗുപ്സാവഹമായ വഴികള്‍ നോവല്‍ അനാവരണം ചെയ്യുന്നു. ഭയം, ദൃശ്യം, നിരന്തര നിരീക്ഷണം (fear, spectacle, and surveillance) എന്നീ ഉപാധികള്‍ ആചാരബദ്ധമായ പ്രയോഗമായിത്തീരുകയാണ് ഇവിടെ. സ്റ്റേറ്റിന്റെ സര്‍വ്വവ്യാപിയായ സാന്നിധ്യത്തിനുള്ളില്‍,  അടിച്ചമര്‍ത്തലിന്റെ ചാക്രിക സ്വഭാവവും അത്തരം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്ന മനുഷ്യര്‍ നേരിടുന്ന നൈതിക അവ്യക്തതകളുമാണ് നോവലിന്റെ ശ്രദ്ധാകേന്ദ്രം. അധികാരം, ആചാരം, കര്‍തൃത്വം എന്നിവയുടെ പരസ്പരവിനിമയങ്ങള്‍ നോവല്‍ അവതരിപ്പിക്കുന്നതെങ്ങനെ എന്ന അന്വേഷണത്തില്‍, അച്ചടക്കം, ദൃശ്യം (discipline and spectacle) എന്നിവയുടെ പങ്കിനെ കുറിച്ചുള്ള മിഷേൽ ഫൂക്കോയുടെ ആശയങ്ങള്‍ പ്രസക്തമാണ്.  

ചരിത്ര പശ്ചാത്തലവും രാഷ്ട്രീയ ഉപമയും

ഒരു രാഷ്ട്രീയ ആലിഗറി എന്ന നിലയില്‍ നോവലിന്റെ ചരിത്ര പശ്ചാത്തലം പ്രധാനമാണ്. രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, കമ്യൂണിസ്റ്റ് ചേരികള്‍ തന്നെയായിരുന്ന സോവിയറ്റ് യൂണിയനും ബീജിങ്ങും ഉള്‍പ്പടെ ഇതരദേശങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണ്ണമായ വേര്‍പെട്ടുനില്‍ക്കല്‍, പ്രത്യയശാസ്ത്ര നിയന്ത്രണം എന്നിവ അടയാളപ്പെടുത്തിയ, എന്‍വര്‍ ഓജയുടെ സ്റ്റാലിനിസ്റ്റ് സര്‍വ്വാധിപത്യം അതിന്റെ പാരമ്യത്തിലായിരുന്ന എഴുപതുകളിലാണ് നോവല്‍ രചിക്കപ്പെട്ടത്‌. ഓജാ ഭരണം, എല്ലാതരം ബാഹ്യ സ്വാധീനങ്ങളെയും സംശയത്തോടെ നിരീക്ഷിക്കുകയും ഉദ്യോഗസ്ഥ തലങ്ങളില്‍ കൂടെക്കൂടെ ‘ശുദ്ധീകരണ പ്രക്രിയ അരങ്ങേറുകയും ചെയ്തുവന്നു. നോവലില്‍, രാജ്യദ്രോഹം ആരോപിക്കപ്പെടുന്നവര്‍ക്കുമേല്‍ നടത്തപ്പെടുന്ന വധശിക്ഷയും ശിരസ്സു പ്രദര്‍ശനവും, ഓജാ ഭരണത്തില്‍, സ്റ്റേറ്റിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം നടപ്പിലാക്കാനും ഭയം അടിച്ചേല്‍പ്പിക്കാനുമായി ആചാരം പോലെ നടന്നുവന്ന പരസ്യ വധശിക്ഷകളുടെയും പ്രഹസന വിചാരണകളുടെയും പതിപ്പായിരുന്നു.

സര്‍വ്വാധിപത്യവും സര്ഗ്ഗസൃഷ്ടിയും ഒരുമിച്ചു പോകില്ലെന്ന് കൃത്യമായും മനസ്സിലാക്കിയിരുന്ന കദാരെ നേരിട്ട വെല്ലുവിളി, ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ ഒടുങ്ങാതെ എങ്ങനെ തന്റെ പ്രതികരണം രേഖപ്പെടുത്താം എന്നതായിരുന്നു. ആലിഗറിയുടെയും പ്രതീകാത്മകതയുടെയും അകലം ഒരേസമയം ആ സുരക്ഷ തേടലും ഒപ്പം നിശിതമായ പ്രതികരണവും ആയിത്തീരുകയാണ്  അദ്ദേഹത്തിന്‍റെ കൃതികളില്‍. ആ നിലക്ക്, വ്യക്തി എന്ന നിലയിലും അല്‍ബേനിയ നേരിട്ട രാഷ്ട്രീയ സാഹചര്യം എന്ന നിലയിലുമുള്ള കദാരെയുടെ പ്രതികരണമായി നോവലിനെ കാണാനാകും. എന്നാല്‍, അത്തരം സവിശേഷ പശ്ചാത്തലങ്ങള്‍ക്കപ്പുറം സാര്‍വ്വലൌകിക മാനങ്ങളിലേക്ക് വളരുന്നവയാണ് സര്‍വ്വാധിപത്യ ക്രമങ്ങളെ കുറിച്ചുള്ള കദാരെയുടെ നിരീക്ഷണങ്ങള്‍. നോവലിലെ രാജ്യദ്രോഹിയുടെ ചിത്രം, ഭരണകൂടത്തോട് കൂറുപുലർത്തുന്നവർ അഭിമുഖീകരിക്കുന്ന അപകടങ്ങളുടെ പ്രതീകാത്മകപ്രതിഫലനമാണ് -പലപ്പോഴും ജീവിതത്തെയും മരണത്തെയും നിയന്ത്രിക്കുന്ന സർവവ്യാപിയായ ഭരണകൂടത്തിനു മുന്നിൽ അതവരുടെ നാശത്തിലേക്ക് നയിക്കുന്നു.

 

അധികാരം: ആചാരവും, ദൃശ്യവും

ബൈറന്‍, നെപ്പോളിയന്‍ തുടങ്ങിയ കാലിക സൂചനകളിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലമെന്നു വ്യക്തമാക്കപ്പെടുന്ന കഥാ കാലത്തില്‍ ഒരു സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി (“the empire was larger than the night. People said that when dusk fell at one end, dawn rose at the other”) അവതരിപ്പിക്കപ്പെടുന്ന “മൂന്നു വന്‍കരകള്‍, ഇരുപത്തിയൊമ്പത് ജനപഥങ്ങള്‍, ആറു മതങ്ങള്‍, നാല് വംശീയതകള്‍, നാല്‍പ്പതു ഭാഷകള്‍ എന്നിവ ഉള്‍കൊള്ളുന്നത്” (“encompassing three continents, twenty-nine peoples, six religions, four races, and forty languages”) എന്ന് വിവരിക്കപ്പെട്ട ദേശവിവരണത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തെ കണ്ടെത്താന്‍ വിഷമമില്ല. തലക്കെട്ടിന്റെ ഉറവിടം, പ്രതിഷേധസ്വരങ്ങളുടെ വിലയെന്താകും എന്ന് പ്രജകളെ നിരന്തരം ഓര്‍മ്മിപ്പിക്കാന്‍ പാകത്തില്‍ ദേശവിരുദ്ധരുടെ അറുത്തെടുത്ത തല പ്രദര്‍ശിപ്പിക്കുന്ന മണ്ഡപമാണ്. രണ്ടു മുഖ്യകഥാപാത്രങ്ങള്‍, മണ്ഡപത്തിന്റെ കാവല്‍ക്കാരനായ അബ്ദുള്ള, സുല്‍ത്താന്റെ കല്‍പ്പനപ്രകാരം സാമ്രാജ്യത്തിന്റെ ഏതുഭാഗത്തും നടപ്പിലാക്കപ്പെടുന്ന വധാശിക്ഷയെ തുടര്‍ന്ന് ഇറുത്തെടുക്കപ്പെടുന്ന ശിരസ്സ്‌ കുതിരപ്പുറത്തു മണ്ഡപത്തില്‍ എത്തിക്കുകയെന്ന ദൌത്യമുള്ള രാജദൂതന്‍ തുന്ത് ഹത എന്നിവരാണ്. നോവല്‍ പ്രധാനമായും പിന്തുടരുന്നത്, അലി പാഷയെന്ന അല്‍ബേനിയന്‍ വിമതന്റെ കലാപശ്രമവും കീഴടക്കലും അലിയുടെ ശിരസ്സ്‌ മണ്ഡപത്തില്‍ എത്തിക്കല്‍ ദൌത്യവുമാണ്. ഒരു ചാക്രികതയില്‍, ഹുര്‍ഷിദ് പാഷയും ബുഗ്രഹന്‍ പാഷയും അതേ വിധിയിലെത്തും, അബ്ദുള്ളയും ഒട്ടും വൈകില്ല എന്ന സൂചന, അതും ഒടുവിലത്തേതാകില്ല എന്നും വ്യക്തമാക്കുന്നു.

‘രാജ്യദ്രോഹി’യെ പരസ്യമായി വധിക്കുന്നതിലൂടെ പ്രകടമാകുന്ന അധികാരത്തിന്റെ ആചാരവൽക്കരണമാണ് നോവലിന്റെ കാതൽ. നേരിട്ടുള്ള അക്രമത്തിലൂടെ മാത്രമല്ല, ദൃശ്യരൂപത്തിലൂടെയും അധികാരം പ്രയോഗിക്കപ്പെടുന്നു. രാജ്യദ്രോഹിയുടെ മരണം ഒരു സ്വകാര്യ കാര്യമല്ല, മറിച്ച് ഭരണകൂടത്തിന്റെ സർവ്വശക്തിയെ ഓർമ്മപ്പെടുത്തുന്ന വളരെ ആസൂത്രിതമായ ഒരു ‘സംഭവ’മാണ്. ഭരണകൂടം, സര്‍വ്വാധിപത്യനിയന്ത്രണം നിലനിർത്താനുള്ള ശ്രമത്തിൽ, ‘രാജ്യദ്രോഹി’യുടെ വധശിക്ഷയെ അഭേദ്യതയുടെ പ്രതിച്ഛായ സൃഷ്ടിക്കാനും പൌരന്റെ ജീവിതത്തെ മാത്രമല്ല മരണത്തെയും നിയന്ത്രിക്കാനുമുള്ള അധികാരം വിളംബരപ്പെടുത്താനും വേണ്ടി ഉപയോഗിക്കുന്നു എന്നുമാത്രമല്ല, അത് കൃത്യമായി ദൃശ്യപ്പെടുത്തുകയും ചെയ്യുന്നു.  ഈ ആചാരബദ്ധത, ഏകാധിപത്യത്തിൽ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രതീകമാണ്: ഇവിടെ ധാരണയും കാഴ്ചയും അധികാരപ്രയോഗം പോലെത്തന്നെ പ്രധാനവുമാണ്.  വധശിക്ഷ ഒരു പൊതു പരിപാടിയാക്കി മാറ്റുന്നതിലൂടെ, ജനങ്ങൾ അതിന്റെ ശക്തിയെക്കുറിച്ച് നിരന്തരം ഓർമ്മിക്കുന്നുവെന്ന് ഭരണകൂടം ഉറപ്പാക്കുന്നു. രാജ്യദ്രോഹിയുടെ വധശിക്ഷ, (form of discipline), ധിക്കാരത്തിന്റെ അനന്തരഫലങ്ങൾ ചിത്രീകരിച്ചുകൊണ്ട് സാമൂഹിക അനുരൂപതയെ (social conformity) ശക്തിപ്പെടുത്തുന്ന അച്ചടക്കത്തിന്റെ ഒരു രൂപമായി വർത്തിക്കുന്നു. അധികാരം കേവലം ബലപ്രയോഗത്തിലൂടെ പ്രയോഗിക്കാനുള്ള കഴിവിലല്ല, മറിച്ച് അത് ദൃശ്യമാക്കാനുള്ള (spectacle) കഴിവിലാണ് സ്റ്റേറ്റ് നിലക്കൊള്ളുന്നത്‌. ആളുകള്‍ നിരന്തര നിരീക്ഷണത്തിലാണ് എന്ന് ഉറപ്പു വരുത്തലും പ്രതികാരനടപടി ഏതു നിമിഷവും സാധ്യമാണ് എന്ന് ഓര്‍മ്മിപ്പിക്കലും ആണത്.

പാനോപ്റ്റിസിസത്തെയും അച്ചടക്കത്തെയും (Discipline & Punish -  Panopticism’) കുറിച്ചുള്ള മിഷേൽ ഫൂക്കോയുടെ ആശയങ്ങൾ ഈ ദൃശ്യപ്പെടുത്തല്‍ ആശയത്തെ വ്യക്തമാക്കുന്നു. ആധുനിക സമൂഹങ്ങളിലെ അധികാരം, നേരിട്ടുള്ള ബലപ്രയോഗത്തിലൂടെ എന്നതിലേറെ, സ്റ്റേറ്റ് നിരീക്ഷണത്തിന്റെ ആന്തരവൽക്കരണത്തിലൂടെ (internalization of surveillance) പ്രവർത്തിക്കുന്നുവെന്ന് ഫൂക്കോ വാദിക്കുന്നു - അവിടെ ആളുകൾ അവരുടെ പെരുമാറ്റം ക്രമീകരിക്കുന്നു, കാരണം അവർ നിരന്തരം നിരീക്ഷിക്കപ്പെടുന്നുവെന്ന് അവർ വിശ്വസിക്കുന്നു. കാദരെയുടെ നോവലിൽ, ആചാരവല്‍ക്കരിച്ച വധശിക്ഷയും ശിരസ്സിന്റെ പരസ്യമായ പ്രദർശനവും പ്രസ്തുത നിയന്ത്രണത്തിനുള്ള ഒരു ഉപാധിയായിത്തീരുന്നു, അത് ജനങ്ങളെ ചകിതരാക്കുക മാത്രമല്ല, സ്റ്റേറ്റിന്റെ ആധിപത്യം അംഗീകരിക്കാൻ മാനസികമായി അവരെ ഒരുക്കിയെടുക്കുയും ചെയ്യുന്നു.

പാത്രസൃഷ്ടി, പങ്കാളിത്തം

നോവലിലെ കഥാപാത്രങ്ങൾ, വ്യക്തികൾ ഭരണകൂട നിയന്ത്രണത്തിന്റെ ഇരകളും നടത്തിപ്പുകാരുമാകുന്ന വൈരുധ്യം ചിത്രീകരിക്കുന്നു. ‘രാജ്യദ്രോഹി മണ്ഡപ’ത്തിന്റെ കാവൽക്കാരനായ അബ്ദുള്ളയിലൂടെ, കുടിലകൃത്യങ്ങളില്‍ വിധേയത്വവും പങ്കാളിത്തവും ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥിതിയിൽ ജീവിക്കുന്നതിന്റെ ധാർമ്മിക പ്രതിസന്ധിയെ കാദരെ നിരീക്ഷിക്കുന്നു. അബ്ദുല്ല തലയറുക്കല്‍ പ്രക്രിയയുടെ ഒരു നിഷ്ക്രിയ നിരീക്ഷകനല്ല, മറിച്ച് സജീവ പങ്കാളിയാണ്, ആചാരം വള്ളിപുള്ളി തെറ്റാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് അയാളുടെ  ചുമതല. കടമയും മനഃസാക്ഷിയും തമ്മില്‍ അയാളുടെ ഉള്ളില്‍ നടക്കുന്ന പോരാട്ടം, വ്യവസ്ഥിതിയുടെ കുടിലതകളില്‍ മനുഷ്യന്റെ പങ്കാളിത്തമെന്ന വലിയ പ്രമേയത്തെയാണ്‌ ആവിഷ്കരിക്കുന്നത്. വ്യക്തികൾ, അവരുടെ ഏറ്റവും സാധാരണമായ പദവികളിൽ പോലും, ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങളില്‍ എങ്ങനെ കൊരുക്കപ്പെടുന്നു എന്നതിന്റെ പ്രതീകമാണ് അയാളുടെ അവസ്ഥ. സര്‍വ്വാധിപത്യത്തിൻ കീഴിൽ ജീവിക്കുന്നവർ അഭിമുഖീകരിക്കുന്ന പ്രയാസകരമായ തിരഞ്ഞെടുപ്പുകളുടെ പ്രതിഫലനമാണ് അയാളുടെ പ്രവര്‍ത്തികള്‍. ഇവിടെ, വ്യക്തിയുടെ മനഃസാക്ഷി വ്യവസ്ഥയോടു കൂറുപുലര്‍ത്തേണ്ടതിന്റെ സംഘര്‍ഷം സദാ നേരിടുന്നു.

വധിക്കപ്പെട്ട ദേശദ്രോഹികളുടെ തലകള്‍ ദേശത്തിന്റെ വിദൂര ഭാഗങ്ങളില്‍ നിന്ന് ‘മണ്ഡപത്തില്‍ എത്തിക്കേണ്ട ചുമതലയുള്ള തുന്ത്‌ ഹത, ഭരണകൂട നിയന്ത്രണത്തിന്റെ ബ്യൂറോക്രാറ്റിക് ഉപകരണമാണ്. അക്രമത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ലെങ്കിലും, വിവരങ്ങൾ കൈമാറുന്നതിൽ അയാളുടെ പങ്ക് ഒരു ഏകാധിപത്യ ഭരണകൂടത്തിന്റെ പ്രവർത്തനത്തിൽ ആശയവിനിമയവും ബ്യൂറോക്രസിയും വഹിക്കുന്ന പ്രാധാന്യത്തെ അടിവരയിടുന്നു. എല്ലായ്‌പ്പോഴും അക്രമത്തിൽ നേരിട്ട് പങ്കാളികളാകാത്ത വ്യക്തികളുടെ ശൃംഖലയിലൂടെ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ രൂപകങ്ങളായി ഈ കഥാപാത്രങ്ങൾ വർത്തിക്കുന്നു. സ്വന്തം ലാഭത്തിനു വേണ്ടി വഴിനീളെ അതീവരഹസ്യമായി ‘പ്രദര്‍ശനം നടത്തുന്ന അയാള്‍, ഇത്തരം സംവിധാനങ്ങളുടെ ഭാഗമാകുന്നവരില്‍ പടിപടിയായി സംഭവിക്കുന്ന ധാര്‍മ്മികപാപ്പരത്തത്തെ പ്രതിനിധാനം ചെയ്യുന്നു. സ്വയം ഭരണകൂട ഭീകരതയുടെ ഇരകളായിരിക്കുമ്പോഴും ജുഗുപ്സാവഹമായ ഒരു നോട്ടത്തിനുവേണ്ടി ഇല്ലാത്ത പണം മുടക്കുന്ന ജനതയും വിചിത്ര മനോനിലകളുടെ ഉടമകള്‍ത്തന്നെ.

അബ്ദുള്ള, തുന്ത്‌ ഹത എന്നിവരെക്കൂടാതെ, അലി പാഷ ടെപലീനയെയും ബർഗ്രാൻ പാഷയുയെയും പോലുള്ള ചരിത്രപുരുഷന്മാരും നോവലിൽ പ്രധാന കഥാപാത്രങ്ങളാണ്. അവരുടെ രാഷ്ട്രീയ വൈരാഗ്യം അധികാരത്തിന്റെ അസ്ഥിരതയും ദുർബലതയും വ്യക്തമാക്കുന്നു. വ്യക്തിപ്രഭാവവും നേതൃ പാടവവും തികഞ്ഞ അലിപാഷ, അധികാരം നിലനിര്‍ത്താന്‍ ആവശ്യമായ ഭയം സൃഷ്ടിക്കാനും ഒപ്പം ജനതയുടെ കൂറു നേടിയെടുക്കാനും കഴിഞ്ഞ ഭരണാധികാരിയാണ്. ബുർഗ്രാൻ പാഷയുമായുള്ള അദ്ദേഹത്തിന്റെ മത്സരം, രാഷ്ട്രീയ പോരാട്ടങ്ങളുടെ ചാക്രികത  വ്യക്തമാക്കുന്നു. അവിടെ അധികാരം നിരന്തരം മാറിമറിയുന്നു; ഏറ്റവും സുസ്ഥിരമെന്നു തോന്നിച്ച ഭരണകൂടങ്ങളെപ്പോലും ആന്തരികവും ബാഹ്യവുമായ ശക്തികൾ അസ്ഥിരപ്പെടുത്തുന്നു. അലിപാഷയുടെ പതനം, അല്‍ബേനിയയുടെ പതനത്തിലും ഓട്ടോമന്‍ സാമ്രാജ്യത്തിലെ അന്തിമ ലയനത്തിലും കലാശിക്കുന്നു.

പ്രതിരോധത്തിന്റെ പ്രതീകാത്മക തലങ്ങള്‍

പ്രാഥമികമായി അധികാരത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, നോവല്‍ പ്രതിരോധത്തിന്റെ ചിത്രങ്ങളും മുന്നോട്ടുവെക്കുന്നുണ്ട് -തികച്ചും ദുരന്തപര്യവസായിയെങ്കിലും.  ഏകാധിപത്യ സമൂഹത്തിൽ കലാപം പലപ്പോഴും വ്യർഥം മാത്രമല്ല സ്വയം വിനാശകരവുമാകുന്ന ഒന്നാണ് എന്നു വ്യക്തമാക്കുന്നതിലൂടെ, ചെറുത്തുനിൽപ്പില്‍ അന്തർലീനമായ ദുരന്തത്തെ നോവൽ അടിവരയിടുന്നു. രാജ്യദ്രോഹിക്കുള്ള ആചാരബദ്ധമായ ശിക്ഷ, ഭരണകൂടത്തിന് ഏതു ചെറുത്തുനിൽപ്പിനെയും സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റുന്ന ഒരു ‘ദൃശ്യ’മാക്കിമാറ്റാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു.

കലാപത്തോടുള്ള സമീപനത്തില്‍ നോവലിന്റെ അവ്യക്തത, കാദരെയുടെ സ്വന്തം ജീവിതത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ മനസ്സിലാക്കാം. എൻവർ ഓജയുടെ അടിച്ചമർത്തൽ ഭരണത്തിൻകീഴിൽ ജീവിച്ച കാദരെ, സമഗ്രാധിപത്യത്തിന്റെ സാക്ഷി മാത്രമല്ല, അവയെ നേരിടുകയും അതിജീവിക്കുകയും ചെയ്യേണ്ട അവസ്ഥയിലായിരുന്നു. വ്യവസ്ഥിതിയുടെ സഹകാരിയെന്ന് പരസ്യമായി വിമർശിക്കപ്പെട്ടപ്പോഴും, അദ്ദേഹത്തിന്റെ കൃതികള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം തന്നെയാണ്. അടിച്ചമർത്തലിനു കീഴില്‍ ജീവിക്കുന്നതിന്റെ ധർമ്മസങ്കടങ്ങൾക്ക് കദാരെ ലളിതപരിഹാരമൊന്നും വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍, ഭരണകൂടത്തിന്റെ ബലം, കുടിലതകളിലെ പങ്കാളിത്തത്തിന്റെ ധാര്‍മ്മികത, ചെറുത്തുനില്‍പ്പ് തുടങ്ങി കര്‍തൃത്വം നിഷേധിക്കപ്പെടുന്ന സാഹചര്യത്തെ കുറിച്ച് അത് തീക്ഷ്ണമായി ഓര്‍മ്മിപ്പിക്കുന്നു. ആത്യന്തികമായി, അടിച്ചമർത്തൽ വ്യവസ്ഥകൾക്ക് കീഴിലുള്ള അസ്തിത്വത്തിന്റെ ധാർമ്മിക സങ്കീർണ്ണതകളെ പ്രതിഫലിപ്പിക്കുന്നതിലാണ് കാദരെയുടെ കൃതിയുടെ മാന്ത്രികത സ്ഥിതി ചെയ്യുന്നത്.  

അലി പാഷയുടെ പതനത്തെ തുടര്‍ന്ന് സമ്പൂര്‍ണ്ണമായും ഓട്ടോമന്‍ അധീനത്തിലാകുന്ന ദേശത്തെ ജനതയ്ക്ക് എന്തു സംഭവിച്ചു എന്ന, സാധാരണ അധിനിവേശകീഴടക്കല്‍, കീഴടങ്ങല്‍ നരേറ്റിവുകളില്‍ കടന്നുവരാത്ത ചോദ്യത്തിലേക്ക് കദാരെ ഊന്നുന്നത്, നോവലിനെ അപൂര്‍വ്വവും വ്യത്യസ്തവുമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. സാമ്രാജ്യത്വ താല്പര്യത്തിനുമുന്നില്‍ ജീവിതക്രമം തന്നെ മാറ്റിമറിക്കപ്പെടുകയാണ് നിശബ്ദരും കീഴടക്കപ്പെട്ടവരുമായ ജനതയ്ക്ക്. സാംസ്കാരികവും ചരിത്രപരവും വേഷത്തിലും എന്ന് തുടങ്ങി ഭാഷാപരം പോലുമായ അഴിച്ചുപണികള്‍ക്ക് വിധേയരാകുന്ന അവര്‍ക്ക് അവരുടെതായിരുന്ന അത്തരം ഘടകങ്ങള്‍ നഷ്ടമാകുന്നു. അധിനിവേശ ശക്തിയുടെ അനുമതിയുള്ള ഭാഷയിലെ ഏതാനും വാക്കുകള്‍ കൊണ്ട് രണ്ടാംതരം പൗരന്മാരായി കഴിയേണ്ടി വരുന്ന അവസ്ഥ, ഓര്‍വെല്ലിന്റെ 1984 പോലുള്ള ഡിസ്റ്റോപ്പിയന്‍ ആഖ്യനങ്ങളുടെ ധ്വനികള്‍ ഉള്‍കൊള്ളുന്നു. മാനസിക തലത്തില്‍, കീഴാളത്തം ആന്തരവല്‍ക്കരിക്കപ്പെടുകയും പ്രതിഷേധസ്വരങ്ങളൊന്നും കൂടാതെയുള്ള, സര്‍വ്വാധിപത്യം ആവശ്യപ്പെടുന്ന സമ്പൂര്‍ണ്ണ വിധേയത്വത്തിലേക്ക് അതവരെ പാകപ്പെടുത്തുകയും ചെയ്യുന്നു. സക്രിയമായ പ്രതിരോധ സാധ്യതയെ നിഷ്ക്രിയ അതിജീവന മനോഭാവമാക്കി പരിവര്‍ത്തിപ്പിക്കുക എന്ന സര്‍വ്വാധിപത്യ തന്ത്രം, പ്രതിഷേധസ്വരത്തെ കുറിച്ച് സ്വപ്നം കാണുന്നതിനുപോലും, വിന്‍സ്റ്റന്‍ സ്മിത്തിനു സംഭവിക്കുന്നപോലെ, വിലയൊടുക്കേണ്ട സാഹചര്യമാണ് സൃഷ്ടിക്കുക. കദാരെയുടെ The Palace of Dreams ഈ അവസ്ഥയെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട് എന്നതും, ആ നോവലിനും The Three-Arched Bridge എന്ന നോവലിനുമൊപ്പം ഒരു ‘അല്‍ബേനിയന്‍ ട്രിലജി ആയി ‘ദേശവിരുദ്ധരുടെ മണ്ഡപം പരിഗണിക്കപ്പെടുന്നു എന്നതും പ്രസ്താവ്യമാണ്. ചരിത്രം എന്നത്, കീഴടക്കലിന്റെയും തുടച്ചുനീക്കലിന്റെയും ഭീഷണമായ ചാക്രികതയുടെ ദുസ്വപ്നമായിത്തീരുന്ന കദാരെയുടെ ആഖ്യാനം, ഓര്‍വെല്‍ കൃതിയെപോലെ ഒരു ഫ്യൂച്ചറിസ്റ്റിക്ക് ഡിസ്റ്റോപ്പിയയല്ല എന്ന വ്യത്യാസവുമുണ്ട് . അതൊരു ജീവിച്ചുതീര്‍ത്ത അനുഭവം തന്നെയാണ് – സാര്‍വ്വലൌകിക മാനങ്ങളുള്ള ഒരു ചരിത്ര നോവല്‍. കിരാതമായ ബലപ്രയോഗത്തിലൂടെ മാത്രമല്ല, ആചാരവല്കരിച്ച അധീശത്തത്തിലൂടെയും പതിയെപ്പതിയെ  ഓര്‍മ്മകള്‍ മായ്ച്ചുകളയുന്നതിലൂടെയും അധികാരം ഉറപ്പിക്കപ്പെടുന്നു എന്നുകൂടി നോവല്‍ വ്യക്തമാക്കുകയാണ്.

അവലംബം:

“‘Panopticism’ from ‘Discipline & Punish: The Birth of the Prison.’” Race/Ethnicity: Multidisciplinary Global Contexts, vol. 2, no. 1, 2008, pp. 1–12. JSTOR, http://www.jstor.org/stable/25594995. Accessed 12 Jan. 2025

 Read More on Ismail Kadare:

The Ghost Rider by Ismail Kadare

https://alittlesomethings.blogspot.com/2024/10/the-ghost-rider-by-ismail-kadare.html

The General of the Dead Army by Ismail Kadare/ Derek Coltman

https://alittlesomethings.blogspot.com/2024/09/the-general-of-dead-army-by-ismail.html

A Girl in Exile by Ismail Kadare/ John Hodgson

https://alittlesomethings.blogspot.com/2015/06/blog-post.html

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Chronicle in Stone

https://alittlesomethings.blogspot.com/2024/07/chronicle-in-stone-by-ismail-kadare.html

Chronicle in Stone and The Accident by Ismail Kadare  

https://alittlesomethings.blogspot.com/2015/06/blog-post.html

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

 The Pyramid by Ismail Kadare / Barbara Bray

https://alittlesomethings.blogspot.com/2025/02/the-pyramid-by-ismail-kadare-barbara.html

 

 

 

Sunday, October 20, 2024

The Tiger's Wife by Téa Obreht

 ദേശപ്പിറവിയുടെ ബാല്‍ക്കന്‍ പോര്‍മുഖങ്ങള്‍



1990-കളില്‍ മുന്‍യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ ശിഥിലീകരണത്തോടെ ബാള്‍ക്കന്‍ ദേശങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ ബ്രച്ച്കോയിലെയും സെബ്രെനിസയിലെയും കൂട്ടക്കുരുതികളും സരയേവോ ഉപരോധവും സെര്‍ബ്-ബോസ്നിയന്‍ വംശീയ ശുദ്ധീകരണ പ്രക്രിയയും പോലുള്ള യുദ്ധക്കുറ്റങ്ങളും നാനൂറു വര്‍ഷം പഴക്കമുണ്ടായിരുന്ന മോസ്റ്റാര്‍ പാലം തകര്‍ക്കല്‍ പോലുള്ള നിരുത്തരവാദ നശീകരണങ്ങളും അരങ്ങേറുന്നതിനു കാരണമായി. വംശീയ/ ദേശീയ/ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ‘മിഡില്‍-ഈസ്റ്റ്’, ‘ഏഷ്യന്‍’, ‘ആഫ്രിക്കന്‍’ തുടര്‍ക്കഥകളെ ഏറെ ഔദ്ധത്യത്തോടെ നോക്കിക്കണ്ടുവന്ന യൂറോപ്പിന്, നൂറ്റാണ്ടന്ത്യം നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ കൂടിയായിത്തീര്‍ന്നു ബാള്‍ക്കന്‍ സംഘര്‍ഷങ്ങള്‍. എമിര്‍ കുസ്തൂറിക്കയുടെ ‘അണ്ടര്‍ഗ്രൗണ്ട്’ (1995), ഡാനിസ് ടാനോവിച്ചിന്റെ ‘നോ മാന്‍സ് ലാന്‍ഡ്’ (2001), ആര്‍സെന്‍ ആന്‍റന്‍ ഓസ്റ്റോജിക്കിന്റെ ‘ഹലീമാസ് പാത്ത്’ (2012) തുടങ്ങിയ ചലച്ചിത്രങ്ങളിലും ‘എലിജി ഫോര്‍ കൊസൊവോ’ (ഇസ്മയില്‍ കദാരെ), ‘ലോഗാവിന സ്ട്രീറ്റ്’ (ബാര്‍ബറ ഡെമിക്ക്), ഗേള്‍ അറ്റ്‌ വാര്‍ (സാറ നോവിച്ച്), ‘നോ ഗണ്‍സ് ഫോര്‍ അസ്മിര്‍ (ക്രിസ്റ്റബെല്‍ മാറ്റിംഗ് ലി), ദി സെല്ലിസ്റ്റ് ഓഫ് സരയെവോ (സ്റ്റീവന്‍ ഗാലോവേ) തുടങ്ങിയ ഫിക്ഷന്‍നോണ്‍-ഫിക്ഷന്‍ രചനകളിലും പ്രസ്തുത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. സെര്‍ബിയയില്‍ ജനിച്ചു തന്റെ പന്ത്രണ്ടാം വയസ്സില്‍, 1997-ല്‍അമേരിക്കയിലെത്തിയ ടിയ ഒബ്രെയ്റ്റ് ഇരുപത്തിയഞ്ചാം വയസ്സില്‍ പ്രസിദ്ധീകരിച്ച പ്രഥമ നോവലായ ദി ടൈഗേഴ്സ് വൈഫ് എന്ന പുസ്തകത്തിലൂടെ ഈ പാരമ്പര്യത്തോട് കണ്ണി ചേരുന്നു. വനിതാ നോവലിസ്റ്റുകള്‍ക്കുള്ള വിഖ്യാത പുരസ്കാരമായ ഓറഞ്ച് പ്രൈസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയും ആയിത്തീര്‍ന്നു ഇതിലൂടെ ടിയ ഒബ്രെയ്റ്റ്.

യുദ്ധോദ്യുക്തതയുടെ ആലിഗറി

വസ്തുനിഷ്ഠ ചിത്രീകരണങ്ങളും നാടോടി- പുരാണ രീതികളും ഭ്രമാത്മകമാജിക്കല്‍ റിയലിസ്റ്റിക്ക് ആഖ്യാനവും ഇടകലരുന്ന ആവിഷ്കാരത്തിലൂടെ പ്രഥമ കൃതിയില്‍ തന്നെ ബുള്‍ഗാക്കൊവ്, മാര്‍ക്കേസ്, മിലോരാദ് പാവിച്ച് തുടങ്ങിയ മഹാരഥന്മാരുടെ നിരയിലേക്കാണ് ഒബ്രെയ്റ്റ് മുതിര്‍ന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1992-ല്‍ അമ്മയോടും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ബെല്‍ഗ്രേഡ് വിട്ടു പോയി സൈപ്രസ്, കൈറോ എന്നിവിടങ്ങളിലായി അഞ്ചു വര്‍ഷം പിന്നിട്ട ശേഷമാണ് ഒബ്രെയ്റ്റിന്റെ കുടുംബം യു. എസ്സില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ, നേരിട്ടനുഭവിച്ച പ്രവാസി ഓര്‍മ്മകളായോ ആത്മകഥാംശങ്ങളുള്ള ആഖ്യാനമായോ അല്ല നോവല്‍ ആവിഷ്കരിക്കപ്പെടുന്നത്. എന്നാല്‍യുഗോസ്ലാവിയന്‍ സംഘര്‍ഷങ്ങളുടെ നേരനുഭവങ്ങള്‍ നോവലില്‍ കടന്നു വരുന്നില്ലെങ്കിലുംഏഴു സ്വതന്ത്ര രാജ്യങ്ങളുടെ ഉല്‍പത്തികളിലേക്ക് നയിച്ച കലുഷമായ ആ ചരിത്ര ഘട്ടവും മാനുഷികാവസ്ഥയും തികച്ചും അനുഭവ വേദ്യവുമാണ്. റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നത് പോലെ (washingtonpost.com ) ഇവിടെ ക്രിസ്ത്യന്‍-മുസ്ലിം സംഘര്‍ഷങ്ങളുണ്ട്ഓട്ടോമന്‍ സാമ്രാജ്യവും തുര്‍ക്കികളും തമ്മിലുള്ള സംഘര്‍ഷങ്ങളുണ്ട്ശാസ്ത്രവും അന്ധവിശ്വാസങ്ങളും കൊമ്പുകോര്‍ക്കുന്നുണ്ട്. ദൃഷ്ടാന്ത കഥാന്തരീക്ഷവും സന്ദേഹങ്ങളും അന്ധവിശ്വാസങ്ങളും ഹിംസയും നിറഞ്ഞ കാലിക മുദ്രകളുംവാര്‍ത്താ തലക്കെട്ടുകളില്‍ കണ്ടെടുത്ത ചരിത്ര സൂചകങ്ങളുമെല്ലാം ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നു. രണ്ടാം ലോക യുദ്ധത്തിലേക്കും അതിനും മുമ്പ് നടന്ന യുദ്ധങ്ങളിലേക്കും വീണ്ടും പുതിയ കാലത്തിന്റെ സംഘര്‍ഷങ്ങളിലേക്കും മുന്നോട്ടും പിറകോട്ടും ചലിക്കുന്ന ആഖ്യാനത്തിലൂടെ യുദ്ധോന്മുഖമായ മനുഷ്യ സംസ്കൃതിയുടെ ഒരു ആലിഗറി തന്നെയായിത്തീരുന്നുണ്ട് യുവ നോവലിസ്റ്റിന്റെ കൃതി.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടാദ്യം വരെ കഥാകാലമായി വരുന്ന നോവലില്‍മൂന്നു സമയ രേഖകള്‍ സന്ധിക്കുന്നുണ്ട്: ഒന്ന്നതാലിയയുടെ മുത്തച്ഛന്റെ കുട്ടിക്കാലം കഴിഞ്ഞ രണ്ടാം ലോകയുദ്ധ ഘട്ടംമറ്റൊന്ന് നതാലിയയുടെ കുട്ടിക്കാലവും മുന്‍യുഗോസ്ലാവ്യന്‍ റിപ്പബ്ലിക്കിലെ ദേശങ്ങള്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശ്രമിച്ചതിനെ തുടര്‍ന്നു ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം കണ്ട ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ തുടക്കകാലംമറ്റൊന്ന് പുതിയ നൂറ്റാണ്ടിന്റ ആദ്യ ദശകം അടയാളപ്പെടുത്തുന്ന വര്‍ത്തമാന കാലവും. ബാള്‍ക്കന്‍ ദേശത്തുള്ള പേര് പറയുന്നില്ലാത്ത ഒരു പട്ടണത്തില്‍ മാനുഷിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബ്രിജെവിനയിലുള്ള ആശ്രമത്തിലെ “നമ്മുടെ സ്വന്തം സൈനികര്‍ സൃഷ്ടിച്ച” അനാഥക്കുട്ടികള്‍ക്ക് കുത്തിവെപ്പു നടത്താന്‍ ആത്മസുഹൃത്ത് സോറയോടൊപ്പം എത്തിയ നതാലിയ സ്റ്റെഫാനോവിച്ച് എന്ന മുപ്പതോടടുത്ത വനിതാ ഡോക്റ്ററാണ് വര്‍ത്തമാന കാലത്തില്‍ ആഖ്യാനം തുടങ്ങിവെക്കുന്നത്. “പന്ത്രണ്ടു കൊല്ലം മുമ്പ്യുദ്ധത്തിനു മുമ്പ്ബ്രിജെവിനയിലെ ആളുകള്‍ നമ്മുടെ സ്വന്തം ആളുകള്‍ ആയിരുന്നു.” അന്ന് അതിര്‍ത്തിയെന്നത് വെറും ഔപചാരികതയായിരുന്നുവെങ്കില്‍ ഇന്ന് അത് ഏറെ അധികൃത കടമ്പകള്‍ കടക്കേണ്ട പ്രക്രിയയാണ്. എങ്കിലും ആതിഥേയര്‍ ആയ ബാര്‍ബ ഇവാന്‍നാദ ദമ്പതികള്‍ ഏറെ ഉദാരമായി മതരാഷ്ട്രീയ ഭിന്നതകള്‍ മറന്നാണ് അവരെ സ്വീകരിക്കുക. രാത്രിമുഴുവന്‍ അവരുടെ പുരയിടത്തില്‍ കിളച്ചു മറിക്കുന്ന ക്ഷീണിതരായ ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക് ദുരൂഹതയായി അനുഭവപ്പെടും. തന്റെ പ്രിയപ്പെട്ട മുത്തച്ഛന്‍ അദ്ദേഹത്തെ ഒട്ടും പ്രതീക്ഷിക്കേണ്ടതില്ലാത്ത ഒരു പട്ടണത്തില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയെത്തുന്നത് ദുഃഖകരമെങ്കിലും അവള്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമല്ല. അദ്ദേഹം കാന്‍സര്‍ ബാധിതനായിരുന്നു എന്ന അറിവ് രണ്ടുപേര്‍ക്കുമിടയിലെ രഹസ്യമായിരുന്നുവല്ലോ. നതാലിയ, വാക്സിന്‍ നല്‍കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ, കീറിപ്പറിഞ്ഞ ഉടുപ്പുകളിട്ട കുറെ ജിപ്സികള്‍ തോട്ടത്തില്‍ വിചിത്ര വേലയിലാണ്. യുദ്ധാരംഭത്തില്‍പന്തീരാണ്ട് മുമ്പ് ഉപേക്ഷിക്കപ്പെട്ട സഹോദരനെ തിരികെയെടുത്ത്‌ ആചാരബദ്ധം സംസ്കരിക്കാനുള്ള പുറപ്പാടിലാണ് അവര്‍. ‘അയാള്‍ക്ക് ഇവിടം ഇഷ്ടമാകുന്നില്ല’ എന്നതിന്റെ നിദര്‍ശനമായി ഗ്രാമത്തിലെങ്ങും പടര്‍ന്നു പിടിക്കുന്ന രോഗപീഡകളെ അവര്‍ കാണുന്നു. കുട്ടികളെ ചികിത്സിക്കാന്‍ ആധുനിക വൈദ്യം ആവശ്യമില്ലെന്ന ഗോത്രമുഖ്യന്‍ ദുറെയുടെ നിലപാടുമായി നതാലിയക്ക് ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍മരിച്ചയാള്‍ക്ക്‌ വിശുദ്ധമായ അടക്കം നല്‍കേണ്ടതിന്റെ കാര്യത്തില്‍ അവള്‍ക്ക് വിയോജിപ്പില്ലെന്നു മാത്രമല്ലനിര്‍ണ്ണായക ഘട്ടത്തില്‍ അക്കാര്യത്തില്‍ സഹാകാരിയാകുന്നുമുണ്ട് അവള്‍- ഒരൊറ്റ നിബന്ധനയില്‍: അതുകഴിഞ്ഞ് കുട്ടികളെ ചികിത്സിക്കാന്‍ അനുവദിക്കണം.

‘കടുവയുടെ ഭാര്യ

എന്നാല്‍വര്‍ത്തമാന കാലത്ത് സംഭവിക്കുന്ന കാര്യങ്ങള്‍നോവലിന്റെ ബാഹ്യഭാഗം മാത്രമാണ്. നോവലിന്റെ മിത്തോളജിക്കല്‍ ഭാവം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായിരിക്കുന്നത് മുത്തച്ഛനുമായി ബന്ധപ്പെട്ട രണ്ടു ഇതിവൃത്ത ഖണ്ഡങ്ങളാണ്. “എന്റെ ഏറ്റവും പഴയ ഓര്‍മ്മയില്‍എന്റെ മുത്തച്ഛന്‍ ഒരു ശിലപോലെ കഷണ്ടിയായിരുന്നു, അദ്ദേഹം എന്നെ കടുവകളെ കാണാന്‍ കൊണ്ടുപോകുന്നു” എന്ന ആദ്യവാചകം തന്നെ പരിചയപ്പെടുത്തുന്ന കടുവയും നോവലിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്ന സ്ത്രീയും കടന്നുവരുന്ന ആദ്യഖണ്ഡം, രണ്ടാം ലോക യുദ്ധത്തിലെ ജര്‍മ്മന്‍ ബോംബു വര്‍ഷം നേരിടുന്ന ഗലീനയെന്ന നഗരത്തിലേക്കാണ് ആഖ്യാനത്തെ കൊണ്ടുപോകുന്നത്. മുത്തച്ഛനു ഏറെ ഗൃഹാതുര സ്മരണകള്‍ ഉണ്ട് ഗലീനയില്‍. അച്ഛനമ്മമാരുടെ മരണശേഷം മുത്തശ്ശി വേര അവിടെയാണ് അദ്ദേഹത്തെ വളര്‍ത്തിയത്. അവിടെയാണ് അദ്ദേഹം തന്റെ മധുവിധുക്കാലം ചെലവഴിച്ചത്‌. ജര്‍മ്മന്‍ ഉപരോധത്തില്‍ വീര്‍പ്പുമുട്ടിയ നഗരത്തിലെ കാഴ്ച്ചബംഗ്ലാവില്‍ നരഭോജികളായി മാറിയിരിക്കുന്ന മൃഗങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കടുവ പുറത്തുകടക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തുന്നു. സംഗീതത്തെ പ്രണയിക്കുന്ന സഹൃദയനും സ്വവര്‍ഗ്ഗാനുരാഗ പ്രവണതകള്‍ ഉള്ളവനുമായ ലൂക്കയെന്ന കശാപ്പുകാരന്‍ യുദ്ധകാലാനുഭവങ്ങളിലൂടെ അയാളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം ക്രൂരനായ ഗാര്‍ഹിക പീഡകനായിത്തീര്‍ന്നത് അയാളുടെ മുസ്ലിം ആയ ഭാര്യ ‘മൂക ബധിര സ്ത്രീ’യില്‍ ദുരൂഹമായ പ്രതികാര ബോധം നിറക്കുന്നുണ്ട്. ലൂക്കാ, ഗലീന വിട്ടുപോകുന്നതാണോ, അയാളുടെ ഭാര്യ അയാളെ കൊന്നുകളഞ്ഞതാണോ എന്ന് വ്യക്തമല്ല. എന്നാല്‍ലൂക്കയും ഇതര പ്രദേശവാസികളും കൂട്ടായി ശ്രമിച്ചിട്ടും വകവരുത്താന്‍ കഴിയാതെ പോയ കടുവയും ‘മൂക ബധിര സ്ത്രീ’യും തമ്മിലുണ്ടാവുന്നതായി നിരീക്ഷിക്കപ്പെടുന്ന ബന്ധം ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നു. ഭര്‍ത്താവിന്റെ തിരോധാനത്തിനുശേഷം സംശയാസ്പദമായി ഗര്‍ഭിണിയാകുന്ന സ്ത്രീകടുവയില്‍ നിന്നാണ് അത് സാധിക്കുന്നതെന്നു കരുതപ്പെട്ടു. കടുവയാകട്ടെ സാത്താന്റെ പ്രതീകമായി കണക്കാക്കപ്പെടുകയും ചെയ്യുന്നത് അവരുടെ സാമൂഹികനില കൂടുതല്‍ പരുങ്ങലിലാക്കുന്നു. സ്വതേ അപകര്‍ഷ ബോധത്തിനടിമയായ ‘മൂകബധിരസ്ത്രീയുടെ നിസ്സഹായമായ ഏകാന്തതയില്‍ നതാലിയയുടെ മുത്തച്ഛനും അദ്ദേഹത്തിന്റെ മുത്തശ്ശി വേരയും മാത്രമാണ് അവരോടു അലിവോടെ പെരുമാറുന്നത് എന്നത് മറ്റൊരു കുരുക്കിലാണ് അവരെ എത്തിക്കുക. അത് താനറിയാതെയെങ്കിലും മൂക ബധിര സ്ത്രീക്ക് വിഷം നല്‍കുകയെന്ന ഗലീനയിലെ വൈദ്യന്‍ ഏല്‍പ്പിക്കുന്ന ദൌത്യത്തിലേക്ക് മുത്തച്ഛനെ എത്തിക്കുന്നു. സ്ത്രീയെ കൊലപ്പെടുത്തുന്നതോടെ നാട്ടുകാര്‍ക്കിടയില്‍ വീരപരിവേഷം ലഭിക്കുന്നുവെങ്കിലും യുദ്ധകാലത്ത് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന വൈദ്യന്‍ തന്റെ ചതിക്ക് വിലയൊടുക്കുകയായിരുന്നുവോ എന്ന് വ്യക്തമല്ല. നോവലിലെങ്ങും കാണപ്പെടുന്ന മൃത്യുവിന്റെ നാനാര്‍ഥങ്ങള്‍ എന്ന പ്രമേയത്തില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ബന്ധിതരാവുന്നുണ്ട്: ലുക്കാഗലീനയിലെ വൈദ്യന്‍പ്രവചന സിദ്ധിയില്‍ തെറ്റിപ്പോയതിനു കൊല്ലപ്പെടുന്ന അന്ധന്‍ ഓര്‍ലോനാട്ടുകാരുടെ ക്ഷണപ്രകാരം കടുവാ വേട്ടക്കെത്തി പ്രസ്തുത ശ്രമത്തില്‍ കൊല്ലപ്പെടുന്ന കരടിയെന്നു വിളിക്കപ്പെട്ട പ്രസിദ്ധനായ വേട്ടക്കാരന്‍ ദരീസ, ജിപ്സികള്‍ തേടുന്ന മണ്‍മറഞ്ഞ സഹോദരന്‍, ‘മൂക ബധിര സ്ത്രീ’യുടെ സഹോദരിയും ലൂക്കായുടെ ആത്മാവിന്റെ കൂട്ടുകാരിയുമായിരുന്നയഥാര്‍ത്ഥത്തില്‍ അയാള്‍ വിവാഹം ചെയ്യേണ്ടിയിരുന്ന, സംഗീതപ്രിയയായിരുന്ന അമാന തുടങ്ങി ഒട്ടേറെ പേര്‍ അക്കൂട്ടത്തിലുണ്ട്. യുദ്ധം അതിരുകളില്ലാത്ത ഹിംസയിലൂടെ  സംസ്കാരത്തിന്റെ നീക്കിവെപ്പുകള്‍ തിരോഭവിപ്പിക്കുന്നതിലേക്കും ജീവി വര്‍ഗ്ഗങ്ങള്‍ക്കിടയിലെ സനാതനമായ ഉടമ്പടിയുടെ തകര്‍ച്ചയിലൂടെ നരഭോജികളുടെ ഉദയത്തിലേക്കും നയിക്കുന്നതിന് സാഹിത്യത്തില്‍ വേറെയും ഉദാഹരണങ്ങളുണ്ട്: മോസാംബിക്കാന്‍ നോവലിസ്റ്റ് മിയാ കൂട്ടോയുടെ ‘കണ്‍ഫഷന്‍സ് ഓഫ് ദി ലയണസ്’ ‘ബിഗ്‌ കാറ്റ്’ കുലത്തില്‍ നിന്ന് തന്നെ അത്തരം ഒരു കേന്ദ്ര ബിംബത്തെ കണ്ടെടുക്കുന്നതിലൂടെ, ടിയ ഒബ്രെയ്റ്റിന്റെ നോവലിന് നല്ലൊരു മുന്‍ മാതൃകയാകുന്നുണ്ട്. ഇന്തോനേഷ്യന്‍ നോവലിസ്റ്റ്‌ ഏകാ കുര്‍നിയാവാന്‍ തന്റെ ‘മാന്‍ ടൈഗര്‍’ എന്ന നോവലില്‍ ദരിദ്ര- സമ്പന്ന ഉച്ചനീചത്വങ്ങളുടെ ദുസ്സഹനീയതയില്‍ തുടല്‍ പൊട്ടിക്കുന്ന ക്രോധം പകര്‍ത്താനുള്ള രൂപകമായി കണ്ടെടുക്കുന്നതും സമാനമായ ഒരു ബിംബത്തെയാണ്.

‘മരണമില്ലാത്ത മനുഷ്യന്‍

നതാലിയയുടെ മുത്തച്ഛനുമായി ബന്ധപ്പെട്ട മറ്റൊരു ഇതിവൃത്ത ഖണ്ഡം ‘മരണമില്ലാത്ത മനുഷ്യ’ന്റെ കഥയാണ്‌. വര്‍ത്തമാന കാലത്തില്‍മുത്തച്ഛന്റെ മരണവാര്‍ത്തക്ക് ശേഷംഅദ്ദേഹത്തിന്റേതായ ചില വസ്തുക്കള്‍ ഏറ്റുവാങ്ങാനായി സ്ദ്രെവ്കൊവിലേക്ക് പോകുന്ന സന്ദര്‍ഭത്തിലാണ് മരണമില്ലാത്ത മനുഷ്യന്റെ കഥ നതാലിയ ഓര്‍ത്തെടുക്കുന്നത്. ഗാവ്റാന്‍ ഗെയ്ല്‍ എന്ന ഗാവോ എന്ന മനുഷ്യനുമായി വിവിധ സന്ദര്‍ഭങ്ങളില്‍ കണ്ടുമുട്ടിയ കഥകള്‍ മുത്തച്ഛന്‍ നതാലിയയോട്‌ പറഞ്ഞിരുന്നു. പകര്‍ച്ചവ്യാധി വ്യാപിക്കുന്ന പട്ടണത്തില്‍ വെച്ചാണ് അതാദ്യം സംഭവിക്കുന്നത്‌. അയാളെ കുറിച്ച് സംശയാലുവായ അദ്ദേഹം നിരീക്ഷിക്കുന്നു:

“അയാള്‍ എനിക്ക് ഉറങ്ങിപ്പോവാനും മാത്രം സുരക്ഷിതത്വ ബോധവും സന്തോഷവും നല്‍കാന്‍ പോവുകയാണ്പിന്നീട് ഞാന്‍ സ്വയം ഞെട്ടിയുണരുകയും അപ്പോള്‍ അയാള്‍ എനിക്ക് മേല്‍ഒരു മൃഗത്തെ പോലെ മുരണ്ടുകൊണ്ട്‌, ഒരു പേനായയെ പോലെ കണ്ണുകള്‍ തുറിപ്പിച്ച്‌ കാണപ്പെടാന്‍ പോകുന്നു.”

ഗാവോയെ പോലെ അപ്രവചനീയ പ്രകൃതമുള്ള ഒരാളില്‍ ഒരു കടുത്ത പൈശാചത്തിന്റെ വശം കൂടിയുണ്ടാവാം എന്ന് അദ്ദേഹം ചിന്തിക്കുന്നു. നോവലില്‍ ഉടനീളം ഉപയോഗിക്കപ്പെടുന്ന മൃഗബിംബ കല്‍പ്പനയുടെ ശക്തമായ ഒരു ഉദാഹരണവുമാണിത്. തനിക്കു മരണമില്ലെന്ന അയാളുടെ അവകാശവാദം വിശ്വസിക്കാന്‍ കൂട്ടാക്കാത്ത നതാലിയയുടെ മുത്തച്ഛനെ വിശ്വസിപ്പിക്കാന്‍ അയാളൊരു പന്തയത്തില്‍ ഏര്‍പ്പെടുന്നു. ഏറെ നേരം വെള്ളത്തിനടിയില്‍ ബന്ധിതനായിക്കിടന്ന ശേഷം കരക്കെത്തി വിജയിക്കുന്ന ഗാവോ പക്ഷെപന്തയ വസ്തുവായിരുന്ന ‘ജങ്കിള്‍ ബുക്ക്’ പുസ്തകം കൈപ്പറ്റുന്നില്ല. മറ്റു സന്ദര്‍ഭങ്ങളില്‍ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ വെച്ചും പിന്നീട് ഉപരോധത്തില്‍ പെട്ട സരോബോര്‍ പട്ടണത്തില്‍ വെച്ചുംഅയാള്‍ തന്നെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നു. അയാളുടെ അമ്മാവന്‍ ‘മൃത്യു’ ആയിരുന്നു. അദ്ദേഹത്തിന്റെ ശാപമാണ് അയാളുടെ മരണമില്ലായ്മ. എന്നാല്‍അത്തരം ഒരു മിത്തിക്കല്‍ കഥാപാത്രത്തിനുപോലും വ്യക്തമായ പാത്രവളര്‍ച്ച നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് യുവനോവലിസ്റ്റിന്റെ പ്രതിഭയായി കാണണം. ഒടുവിലത്തെ കണ്ടുമുട്ടലില്‍ ഹോട്ടല്‍ വെയ്റ്ററുടെ ആസന്ന മരണം പ്രവചിക്കുമ്പോഴും അതയാളെ അറിയിക്കേണ്ടതില്ല എന്ന് അയാള്‍ തീരുമാനിക്കുന്നത് ഒരു തിരിച്ചറിവിലാണ്: ആളുകളെ അവരുടെ മരണത്തെ കുറിച്ച് അറിയിച്ച് പരിഭ്രാന്തരാക്കാതിരിക്കുന്നതാണ് നല്ലത്.

പ്രതീകങ്ങള്‍കഥാപാത്രങ്ങള്‍    

     കിപ്ലിങ്ങിന്റെ ‘ജങ്കിള്‍ ബുക്ക്’ ഒരു പ്രതീകാത്മക സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്നത് നോവലിലെ മൃഗബിംബകല്‍പ്പനകളില്‍ (animal imagery) പ്രധാനമാണ്. നതാലിയയുടെ മുത്തച്ഛന് കുട്ടിക്കാലത്ത് ഗലീനയിലെ വൈദ്യനില്‍നിന്ന് കിട്ടിയ പുസ്തകത്തിലെ കഥകളും നോവലിലെ മുഖ്യ സംഭവങ്ങളും തമ്മിലുള്ള സാജാത്യങ്ങള്‍ പ്രകടമാണ്. ഗലീനയില്‍ പ്രത്യക്ഷപ്പെട്ടതായി കരുതപ്പെടുന്ന നിഗൂഡ ജീവിയെ കടുവയായി മനസ്സിലാക്കപ്പെടുന്നത്‌ കിപ്ലിങ്ങിന്റെ ഷേര്‍ ഖാനോട് ചേര്‍ത്തുവെച്ചാണ്. മൌഗ്ലിയെ പോലെ കുട്ടിയായ നതാലിയയുടെ മുത്തച്ഛനും നേരിടേണ്ടി വരുന്നത് തന്നെക്കാള്‍ ഏറെ വലിയവരും എകാകികളുമായ ഗലീന നിവാസികളെയാണ്. ശക്തരായ എതിരാളികളായ, ജങ്കിള്‍ ബുക്കിലെ ഇതര മൃഗങ്ങള്‍ക്ക് സമാനരാണ് ലൂക്കാകരടിയെന്നു വിളിക്കുന്ന ദരീസ, ഗലീനയിലെ വൈദ്യന്‍ തുടങ്ങിയവര്‍. നോവലന്ത്യത്തില്‍ ജങ്കിള്‍ ബുക്ക്’ പുസ്തകം നതാലിയക്ക്‌ നഷ്ടമാകുന്നത് പുതിയ സമവാക്യങ്ങളിലേക്ക് വളര്‍ന്നു തുടങ്ങുന്നതിന്റെ സൂചകമാവം.   

പാത്രസൃഷ്ടിയില്‍ ആദ്യനോവലില്‍ തന്നെ റിയ ഒബ്രെയ്റ്റ് കാഴ്ചവെക്കുന്ന ആഴവും കയ്യടക്കവും ഏറെ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. മിത്തുകളും മിത്തുവല്‍ക്കരിക്കപ്പെട്ട ചരിത്രവും തേടി നൂറ്റാണ്ടുകള്‍ പിറകോട്ടു പോകേണ്ടതില്ല എന്നിടത്താണ് മാജിക്കല്‍ റിയലിസം പോലുള്ള ആഖ്യാന രീതികള്‍ ചുവടുറപ്പിക്കുന്നത്. അത് സമകാലികതയുടെയും സഞ്ചിത സ്മൃതികളുടെയും കാവ്യാത്മക സങ്കരമായി എല്ലാകാലത്തും കണ്ടെടുക്കാനാവും. യുഗോസ്ലാവിയന്‍ ചരിത്രത്തെ മിത്തുവല്‍ക്കരിക്കാനുള്ള ടിയാ ഒബ്രെയ്റ്റിന്റെ ശ്രമം നോവലില്‍ ഏറെ ഫലപ്രദമായിത്തീരുന്നത് പാത്രസൃഷ്ടിയിലെ സൂക്ഷമതയും കഥകളുടെ വൈപുല്യവും ചേര്‍ന്നാണ്. നോവലില്‍ എമ്പാടുമുള്ള പുരാണങ്ങളിലും കഥകളിലും നിറഞ്ഞു നില്‍ക്കുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും വേറെ വേറെ നോവലുകള്‍ക്ക് വിഷയമാക്കാന്‍ കഴിയും വിധത്തില്‍ത്തന്നെ അവരവരുടെ പുരാവൃത്തങ്ങളുണ്ട്. നതാലിയക്കും സോറക്കും ബ്രിജെവിനയില്‍ ആതിഥ്യമരുളുന്ന ബാര്‍ബാ ഇവാന്‍, നാദ ദമ്പതികള്‍ നിലനിര്‍ത്തുന്ന നിഗൂഡത, സഹോദരന്റെ ആത്മാവിനെ ഉച്ഛാടനം ചെയ്യാന്‍ ശ്രമിക്കുന്ന ജിപ്സികളുടെ കഥാന്ത്യത്തില്‍ നതാലിയക്ക്‌ തുറന്നു കിട്ടുന്നുണ്ട്‌: ആത്മാക്കളെയും അടക്ക സമയത്ത് ആത്മാക്കള്‍ക്കു വേണ്ടി കാത്തുവെക്കുന്ന നേര്‍ച്ചദ്രവ്യങ്ങളെയും ആവാഹിച്ചു സംഭരിക്കുന്ന ‘മോറയായി വേഷം കെട്ടുന്നത് ബാര്‍ബയാണെന്നു കണ്ടെത്തുന്നുവെങ്കിലും അയാള്‍ക്ക്‌ വേണ്ടി അവളാ രഹസ്യം സൂക്ഷിക്കും. നതാലിയയുടെ ആത്മസുഹൃത്ത് സോറ, പുരുഷ കേന്ദ്രിത അധികാര വൃത്തങ്ങളുമായി ഇടഞ്ഞു കുഴപ്പത്തില്‍ ചാടിയ വ്യക്തിത്വമാണ്. എന്നാല്‍നോവലന്ത്യത്തില്‍സൂറിച്ചിലെ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മികച്ചൊരു ജോലി കണ്ടെത്താന്‍ പാകത്തില്‍ അവള്‍ സ്വയം നിയന്ത്രണത്തിന്റെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. രാഷ്ട്രീയസാമൂഹിക വിഷയങ്ങളില്‍ സുവ്യക്തമായ അഭിപ്രായങ്ങളുള്ളഅത് തുറന്നു പറയാന്‍ ധൈര്യം കാട്ടുന്ന പ്രകൃതമാണ് ബഹുമാന്യനായ ഡോക്റ്റര്‍ ആയ നതാലിയയുടെ മുത്തച്ഛന്റെത്. രാഷ്ട്രീയ അസ്ഥിരതകളുടെ കാലത്ത് അധികൃതരുടെ കര്‍ശന നിരീക്ഷണങ്ങള്‍ക്ക് അദ്ദേഹം ഇരയായിരുന്നു. യൂനിവേഴ്സിറ്റിയില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ പുറത്താക്കപ്പെട്ടപ്പോഴും തന്റെ രോഗികളോടുള്ള കടമ നിറവേറ്റാന്‍ വീടു സന്ദര്‍ശനങ്ങള്‍ പതിവാക്കിയ മുത്തച്ഛന്റെ കാലടിപ്പാടുകള്‍ തന്നെയാണ് മെഡിക്കല്‍ പ്രൊഫഷന്‍ തെരഞ്ഞെടുക്കാനും സാമൂഹ്യ ബോധമുള്ള ഡോക്റ്റര്‍ ആയി പ്രവര്‍ത്തിക്കാനും അനന്തിരവളെ പ്രാപ്തയാക്കിയതെന്നു വ്യക്തം. അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോഴും ഹൃദ്യമായ ആതിഥ്യ മര്യാദകളും വേണ്ടിടത്ത് കര്‍ക്കശ ഭാവങ്ങളുമുള്ള മുത്തശ്ശിയും ശക്തയായ കഥാപാത്രമാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം ഒരു പതിറ്റാണ്ട് കഴിഞ്ഞ് ഗലീന വിട്ടുപോവുകയും ബാള്‍ക്കന്‍ നാടോടി പാരമ്പര്യത്തിലെ ഒറ്റക്കമ്പി വാദ്യോപകരണമായ ഗുസ് ല പഠിക്കാനായി മുന്നൂറു മൈല്‍ ദൂരം നടന്ന് തുറമുഖ നഗരമായ സരോബോറില്‍ എത്തിച്ചേരുകയും ചെയ്യുന്ന ലൂക്കയുടെ കഥ നോവലിസ്റ്റിന്റെ ആഖ്യാന ഗരിമയുടെ ഉത്തമമാതൃകയായി റോണ്‍ ചാള്‍സ് ചൂണ്ടിക്കാട്ടുന്നു. അവിടെയെത്തുമ്പോഴാണ്‌ തട്ടുപൊളിപ്പന്‍ പുത്തന്‍ സംഗീതരീതികളില്‍ ഗുസ് ല ഏതാണ്ട് വിസ്മരിക്കപ്പെട്ടിരിക്കുന്നു എന്ന് ലൂക്കാ തിരിച്ചറിയുന്നത്‌. എന്നാല്‍ ഏറെ ശ്രമിച്ചു വയോധികനായ ഒരു ഗുരുവിനെ കണ്ടെത്തി അഭ്യസനം നടത്തുന്നു അയാള്‍. സംഗീതത്തില്‍ എന്നതിലേറെ ഗാനരചനയിലായിരുന്നു അയാള്‍ക്ക് വാസനയെങ്കിലും ‘ലൂക്കാ വായിക്കുന്നത് കേട്ടാല്‍ കണ്ണ് നിറഞ്ഞുപോകും’ എന്ന് ആളുകള്‍ പറഞ്ഞു. എന്തുകൊണ്ട് ഒറ്റക്കമ്പി വാദ്യമെന്ന ചോദ്യത്തിന് ‘അമ്പത് കമ്പികള്‍ ഒരു സംഗീതം ഉണ്ടാക്കുംഎന്നാല്‍ ഈ ഒരൊറ്റക്കമ്പിക്ക് ഒരായിരം കഥകള്‍ അറിയാം’ എന്ന് അയാള്‍ മറുപടി പറഞ്ഞു.  ലൂക്കായെ പോലെ ‘ബധിര മൂക സ്ത്രീ, അന്ധന്‍ ഓര്‍ ലോതുടങ്ങിയ ഒട്ടുമിക്ക കഥാ പാത്രങ്ങളും ത്രിമാന വ്യക്തിത്വ വികാസമുള്ളവര്‍ തന്നെയാണ്.

ഹിംസയുടെ കാലാതീത രഥ്യകള്‍  

എന്നാല്‍ആഖ്യാനത്തിന്റെ അച്ചുതണ്ടായി നില്‍ക്കുന്ന നതാലിയ മുഖ്യമായും മുത്തച്ഛനോടുള്ള അടുത്ത ബന്ധത്തിന്റെ കണ്ണിലൂടെ മാത്രമാണ് ആവിഷ്കരിക്കപ്പെടുന്നത്. പ്രഥമമായും ഒരു നിരീക്ഷകഇതര കഥാപാത്രങ്ങളുടെ വിനിമയങ്ങളെ പ്രകാശിപ്പിക്കുന്ന ഒരു കണ്ണാടി എന്ന നിലയിലാണ് നോവലില്‍ നതാലിയ അടയാളപ്പെടുന്നത്. കൗമാരക്കാരിയായിരുന്ന നതാലിയ മുത്തച്ഛനോടൊപ്പം നടത്തിയ സാഹസിക യാത്രകളിലൊന്നില്‍ നിലച്ചുപോയ ഒരു സര്‍ക്കസ് ക്യാമ്പില്‍ നിന്ന് പുറത്തുകടന്ന ഒരാന അഭയാര്‍ഥിയായി നഗരത്തിലെ തകര്‍ന്നു കൊണ്ടിരുന്ന കാഴ്ച്ചബംഗ്ലാവിലേക്ക് തെളിക്കപ്പെടുന്നത് കാണുന്നുണ്ട്. മുത്തച്ഛന്‍ അവളോട്‌ പറയുന്നു:

“ഈ യുദ്ധത്തിന്റെ കഥ – തിയ്യതികള്‍പേരുകള്‍അതാര് തുടങ്ങിഎന്തിന് - എല്ലാം എല്ലാവരുടെതുമാണ്. അതില്‍ ഉള്‍പെട്ട ആളുകളുടെത് മാത്രമല്ലവാര്‍ത്ത പത്രങ്ങളില്‍ എഴുതുന്നവര്‍ആയിരക്കണക്കിന് മൈലുകള്‍ക്ക് അപ്പുറമുള്ള രാഷ്ട്രീയക്കാര്‍ഒരിക്കലും ഇവിടെ വന്നിട്ടില്ലാത്തമുമ്പ് ഇവിടത്തെ കുറിച്ച് കേട്ടിട്ടില്ലാത്ത ആളുകള്‍. എന്നാല്‍ ഇതുപോലെ ചിലത്- ഇത് നിന്റെതാണ്. ഇത് നിനക്ക് മാത്രം അവകാശപ്പെട്ടത്. എനിക്കും.. അത് നീ എവിടെ പറയുന്നു എന്നതിനെ കുറിച്ച് നന്നായി ആലോചിക്കണംആരോട് എന്നതിനെ കുറിച്ചും. അത് കേള്‍ക്കാന്‍ ആര്‍ക്കാണ് യോഗ്യതയുള്ളത്?.”

ഇത്തരം കഥകള്‍ ഇനിയുമുണ്ടോ എന്ന നതാലിയയുടെ ചോദ്യം മുത്തച്ഛനില്‍നിന്ന് ജീവിത പാഠങ്ങള്‍ പഠിക്കാനുള്ള ഔത്സുക്യത്തിന്റെ നിദര്‍ശനമാണ്. ഇതും ഇതുപോലുള്ള മറ്റനേകം സന്ദര്‍ഭങ്ങളും അടയാളപ്പെടുത്തുന്ന മുത്തച്ഛന്റെ ഭൂതകാലത്തിലേക്കുള്ള വൈകാരിക യാത്രയിലൂടെ എങ്ങനെയാണ് മറ്റുള്ളവരുടെ വിശ്വാസങ്ങളെ, അവ പ്രകൃതിയുടെയും സാമാന്യ ബുദ്ധിയുടെയും നിയമങ്ങളെ നിഷേധിക്കുമ്പോള്‍ പോലും, മാനിക്കേണ്ടതെന്നും മരണം എന്ന പ്രതിഭാസത്തെ അംഗീകരിക്കേണ്ടത് എന്നും നതാലിയ മനസ്സിലാക്കിയിട്ടുണ്ട്. ജിപ്സികളുടെ സഹോദരന്റെ ആത്മമോക്ഷത്തിനുള്ള ചടങ്ങില്‍ അനിവാര്യമായ ‘അന്യ’ന്റെ വേഷം കെട്ടാന്‍ അവള്‍ തയ്യാറാകുന്നത് ഈ തിരിച്ചറിവ് കൊണ്ടുകൂടിയാണ്. ഉപസംഹാര അദ്ധ്യായം നതാലിയയുടെ മാനസികവികാസത്തിന്റെ ഈ തലം വ്യക്തമാക്കുന്നു. മരണമില്ലാത്ത മനുഷ്യനും കടുവയും കടുവയുടെ ഭാര്യയും ജീവിച്ചിരിപ്പില്ലായിരിക്കാം. എന്നാല്‍അവരൊക്കെയും ഇതിഹാസങ്ങളിലും പുരാണങ്ങളിലും ജീവിച്ചിരിക്കുന്നുണ്ട്അതുകൊണ്ട് അവര്‍ ജീവിച്ചിരിക്കുന്നു; അതും എന്നെന്നേക്കും. യഥാര്‍ത്ഥ പേരുകള്‍ സ്ഥലങ്ങള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്കും തീര്‍ത്തും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ‘മാര്‍ഷല്‍’ എന്ന് കേള്‍ക്കുമ്പോള്‍ ടിറ്റോ എന്നും ‘നഗരം (the City)’ എന്ന് വായിക്കുമ്പോള്‍ ബെല്‍ഗ്രേഡ് എന്നും സെര്‍ബ് കൂലിപ്പട്ടാളം ബോംബു വര്‍ഷത്തിനു തെരഞ്ഞെടുക്കുന്ന മുസ്ലിം ഭൂരിപക്ഷമുള്ള സരോബോറിനെ ‘മോസ്റ്റാര്‍’ എന്നും വായിച്ചെടുക്കാനും പ്രയാസമില്ല. ‘കടുവയുടെ ഭാര്യയുടെ കാലത്തെ പോലെ നതാലിയയുടെ കാലത്തും യുദ്ധമുണ്ട്ബോംബു വര്‍ഷത്തിലും ഉപരോധത്തിലും തകര്‍ന്ന നഗരത്തിലെ കാഴ്ചബംഗ്ലാവില്‍ ചെന്നായ്ക്കളും കടുവകളും അവയുടെ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നുണ്ട്. സ്ബോഗോം അഥവാ ഫെയര്‍വെല്‍ എന്ന് പേരായ കടുവ സ്വന്തം കാലുകള്‍ തിന്നുന്നുണ്ട്: യുഗോസ്ലാവിയയിലെ സ്വന്തം മക്കളോട് സെര്‍ബിയ ചെയ്ത പോലെ. പഴയ യുഗോസ്ലാവിയയോടു വിട പറഞ്ഞ് പോകുമ്പോള്‍തന്റെ ബോസ്നിയന്‍ ഭാര്യയെ ഓര്‍ത്തുകൊണ്ട്‌ മുത്തച്ചന്‍ ചിന്തിക്കുന്നു:

“എന്റെ പേര്നിന്റെ പേര്അവളുടെ പേര്. ഒടുവില്‍നിന്നെ മണ്ണിലേക്ക് ഇറക്കി വെക്കാന്‍ സമയമാകുമ്പോള്‍ നിനക്കാകെ വേണ്ടത് നിന്നെ ആഗ്രഹിക്കുന്ന ഒരാളെയാണ്.”   

 

മുത്തച്ഛന്‍ സ്റ്റെഫാന്‍ ഒബ്രെയ്റ്റ് മരണക്കിടക്കയില്‍ വെച്ച് ആവശ്യപ്പെട്ടതു പ്രകാരമാണ് ടിയാ ബയ്റാക് ടരേവിച്ച് എന്ന യഥാര്‍ത്ഥ പേര് ടിയ ഒബ്രെയ്റ്റ് എന്ന് എഴുത്തുകാരി മാറ്റിയത് എന്നതില്‍നോവലിലെ മുത്തച്ഛന്‍- അനന്തിരവള്‍ സ്നേഹ പാശത്തിന്റെ ഉറവിടം കണ്ടെത്താം. 

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 180-187) 

 

Read more:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

Quiet Flows the UNA by Faruk Sehic

https://alittlesomethings.blogspot.com/2024/08/quiet-flows-una-by-faruk-sehic.html

Death and the Dervish by Meša Selimović

https://alittlesomethings.blogspot.com/2024/08/death-and-dervish-by-mesa-selimovic.html

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html