Featured Post

Saturday, August 3, 2024

Quiet Flows the UNA by Faruk Sehic

 

ഊനാ നദി ശാന്തമായൊഴുകുന്നു”:


മുന്‍ യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ബോസ്നിയയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ ബോസാന്‍സ്കാ ക്രുപായില്‍ 1970ല്‍ ജനിച്ച ഫരൂക് സെഹിച്ച്, തന്റെ തലമുറയുടെ മൊത്തം ഭാഗധേയം പോലെയൗവ്വനകാലം സാക്ഷ്യം വഹിച്ചത് സ്വന്തം ജനത നേരിടേണ്ടിവന്ന കിരാതമായ യുദ്ധത്തിന്റെ അനുഭവങ്ങളായിരുന്നു. സാഗ്രെബില്‍ വെറ്റിനറി പഠനം നടത്തിവന്ന ഇരുപത്തിരണ്ടുകാരന്‍ സന്നദ്ധ സൈനികനായി 130 പേരടങ്ങുന്ന ഒരു യൂണിറ്റിന്റെ ലെഫ്ടനന്റ് ആയിത്തീര്‍ന്നത് യുദ്ധമുഖത്ത് അയാള്‍ക്ക് കര്‍തൃത്വപൂര്‍ണ്ണമായ പങ്കു നല്‍കി. കവിയും സഹൃദയനുമായ യുവാവില്‍ താന്‍ പങ്കാളിയായതും നേരില്‍ കണ്ടതുമായ ചെയ്തികള്‍ വരുത്തിയ പരിണാമങ്ങള്‍, യുദ്ധാനന്തരം സാഹിത്യപഠനം നടത്തിയ കാലത്തേക്കുള്ള ഈടുവെപ്പുകള്‍ ആയിത്തീരുമെന്നു അയാള്‍ അന്ന് കരുതിയിരിക്കാന്‍ ഇടയില്ല. അതെന്തായാലുംസാഹിത്യ നിരൂപകര്‍ ആ “തരിപ്പണമാക്കപ്പെട്ട തലമുറ”യില്‍ (“knocked-over generation”) നിന്നുള്ള ഏറ്റവും പ്രതിഭാശാലിയായ ഒരാള്‍ എന്നു സെഹിച്ചിനെ വിലയിരുത്തുന്നു. “അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധ കഥകള്‍ ഒരു മുഴുവന്‍ തലമുറയുടെയും അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്നില്ല – അത് തന്നെയാണ് അദ്ദേഹത്തിന്റെ കൃതികളുടെ cult factor ആയിത്തീരാവുന്നത് എന്നിരിക്കിലും”. *(1). 

ബാള്‍ക്കന്‍ ചരിത്രത്തിലൂടെ..

രണ്ടാം ലോക യുദ്ധത്തിനും തുടര്‍ന്നുണ്ടായ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനും ശേഷം മാര്‍ഷല്‍ ടിറ്റോയുടെ (Josip Broz Tito) കീഴില്‍ സെര്‍ബിയക്രോയേഷ്യസ്ലോവീനിയബോസ്നിയ,   മോണ്ടിനെഗ്രോമാസിഡോണിയ എന്നിങ്ങനെ ആറു റിപ്പബ്ലിക്കുകകളെ കൂട്ടിച്ചേര്‍ത്തു   രൂപീകൃതമായ താരതമ്യേന അയഞ്ഞ സമീപനങ്ങള്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയ, 1980ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ശിഥിലമായിത്തുടങ്ങി. പ്രസിഡന്റ് ടിറ്റോയുടെ കീഴില്‍ പ്രകടമാകാതെ കിടന്ന വംശീയ വൈരുധ്യങ്ങള്‍ പുതുതായി ശക്തിപ്പെട്ട ദേശീയതാ മുദ്രാവാക്യങ്ങളോട് ചേര്‍ന്നതോടെ രൂപപ്പെട്ട രാഷ്ട്രീയസാമ്പത്തിക സംഘര്‍ഷങ്ങളുടെ സാഹചര്യം, 1989ലെ ബെര്‍ലിന്‍ മതില്‍ തകര്‍ച്ചയോടെ പൊട്ടിത്തെറിയുടെ വക്കിലെത്തി. ഏകപാര്‍ട്ടി സമ്പ്രദായം അവസാനിച്ച ശേഷം 1990 ല്‍ നടന്ന വ്യത്യസ്ത പാര്‍ട്ടികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ മിക്കയിടങ്ങളിലും ദേശീയവാദികള്‍ ജയിച്ചു കയറി. സാമ്പത്തികമായി മുന്നിട്ടുനിന്ന സ്ലോവീനിയയും ക്രൊയേഷ്യയും വികേന്ദ്രീകരണ മുദ്രാവാക്യം മുന്നോട്ടു വെച്ചു. എന്നാല്‍ ഏറ്റവും വലിയതും സൈനികമായി അതിശക്തവും ആയിരുന്ന സെര്‍ബിയ സ്ലോബോദാന്‍ മിലോസെവിച്ചിന്റെ കീഴില്‍ കേന്ദ്രീകരണം തുടരണം എന്ന നയത്തില്‍ ഉറച്ചുനിന്നു. “എല്ലാ സെര്‍ബുകളും ഒറ്റ സ്റ്റേറ്റില്‍” (“all Serbs in one state”) എന്ന മിലോസെവിച്ചിന്റെ മുദ്രാവാക്യംബോസ്നിയയിലെയും ക്രോയെഷ്യയിലെയും സെര്‍ബ് സാന്നിധ്യ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്തു ഒരു വലിയ സെര്‍ബിയ ഉണ്ടാക്കാനുള്ള ശ്രമമായി സ്വാതന്ത്ര്യ വാദികളും അന്താരാഷ്‌ട്ര സമൂഹവും തിരിച്ചറിഞ്ഞു.

1991 ജൂണ്‍  25നു സ്ലോവീനിയന്‍ക്രോയേഷ്യന്‍ നിയമസഭകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ ബെല്‍ഗ്രേഡ് നിയന്ത്രിത യുഗോസ്ലാവ് സൈന്യം (JNA), ബാധിക്കപ്പെട്ട അതിര്‍ത്തികളും എയര്‍പോര്‍ട്ടുകളും ലക്ഷ്യമാക്കി യുദ്ധസന്നാഹം തുടങ്ങി. പത്തു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ വംശീയഐക്യം ശക്തമായിരുന്ന സ്ലോവീനിയയില്‍ നിന്ന് പിന്മാറിയെങ്കിലുംക്രോയേഷ്യന്‍ സ്വാതന്ത്ര്യത്തെ ശക്തമായി എതിര്‍ത്ത എത്നിക് സെര്‍ബുകളുടെ പിന്തുണയോടെ നാലുവര്‍ഷം നീണ്ട സെര്‍ബ്-ക്രോയേഷ്യന്‍ യുദ്ധം ആരംഭിച്ചു. ഇതേസമയംയുഗോസ്ലാവിയന്‍ റിപ്പബ്ലിക്കില്‍ ഏറ്റവും കൂടുതല്‍ മത/ വംശീയ വൈവിധ്യവുംനാലു മില്ല്യന്‍ ജനസംഖ്യയും ഉണ്ടായിരുന്ന ബോസ്നിയയില്‍ മുസ്ലിം-ക്രോയാറ്റ് സഖ്യം റഫറണ്ടം നടത്തി. മുപ്പതു ശതമാനമുള്ള സെര്‍ബുകളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നു അറുപതു ശതമാനം പിന്തുണയോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബോസ്നിയക്ക് 1992 ഏപ്രില്‍  6-നു അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചു. ഇതംഗീകരിക്കാന്‍ കൂട്ടാക്കാത്ത റഡോവാന്‍ കരാഡിചിന്റെ സെര്‍ബിയപുതുദേശത്തിനെതിരെ വ്യാപകമായ സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയും അവിടത്തെ സെര്‍ബ് മേഖലകള്‍ കൂട്ടിച്ചേര്‍ത്തു സ്പ്രാസ്ക റിപ്പബ്ലിക് (Republika Srpska) പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ ബോസ്നിയന്‍ ക്രോയാറ്റുകളും മുസ്ലിംകള്‍ക്ക് എതിരായിത്തിരിഞ്ഞതോടെ അതൊരു ത്രിമുഖ പോരാട്ടമായിത്തീരുകയും തുടര്‍ന്ന് മൂന്നര വര്‍ഷങ്ങളോളം പ്രദേശം യുദ്ധഭൂമിയായി മാറുകയും ചെയ്തു.

ബോസ്നിയയിലും ക്രോയെഷ്യയിലുമായി ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ മനുഷ്യര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വന്നത് ബോസ്നിയന്‍ മുസ്ലിംകള്‍ ആയിരുന്നു. യു. എസ്റഷ്യചൈന എന്നിവക്കു പിറകെ ലോകത്തിലെ തന്നെ നാലാമത് സൈനികശക്തിയായിരുന്ന യുഗോസ്ലാവിയയുടെ ആയുധി മുഴുവന്‍ സ്വന്തമായ ബെല്‍ഗ്രേഡുമായി പിടിച്ചു നില്‍ക്കാന്‍ പുതുദേശത്തിന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. വംശീയ ശുദ്ധീകരണ പ്രക്രിയയുടെയോ സുരക്ഷ തേടിയുള്ള പലായനത്തിന്റെയോ ഭാഗമായി ബോസ്നിയന്‍ ജനസംഖ്യയുടെ പാതിയിലേറെ ജനങ്ങള്‍ പറിച്ചെറിയപ്പെട്ടു. നാല്‍പ്പത്തിനാലു മാസം നീണ്ട സരയോവോ ഉപരോധം മൂന്നര ലക്ഷം മനുഷ്യരെ കൊല്ലാക്കൊല ചെയ്തപ്പോള്‍മലനിരകളില്‍ നിന്നുള്ള സെര്‍ബിയന്‍ സ്നൈപ്പര്‍ ആക്രമണത്തില്‍ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പട്ടിണിക്കിട്ടും കൊടിയ പീഡനങ്ങള്‍ക്കു വിധേയരാക്കിയും കൊട്ടക്കൊലകള്‍ അരങ്ങേറിബലാല്‍സംഗ ക്യാമ്പുകളില്‍ വ്യവസ്ഥാപിതമായി പീഡിപ്പിക്കപ്പെട്ട ബോസ്നിയന്‍ സ്ത്രീകളുടെ എണ്ണം പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലെന്നു ഔദ്യോഗിക സ്ഥിതിവിവരങ്ങള്‍ ഇരുട്ടില്‍ തപ്പുന്നു. എണ്ണായിരം ബോസ്നിയന്‍ മുസ്ലികള്‍ കൊല്ലപ്പെട്ട സെബ്രെനിസ കൂട്ടക്കൊലയെ ‘വംശഹത്യ’ എന്നുതന്നെ അന്താരാഷ്‌ട്ര കോടതികള്‍ വിലയിരുത്തി.

1995 ആഗസ്റ്റ്‌ 30നു ബോസ്നിയന്‍ സെര്‍ബ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ നാറ്റോ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് പിന്‍വാങ്ങിയ സെര്‍ബ് ധാര്‍ഷ്ട്യംഡേയ്റ്റന്‍ കരാറിനെ തുടര്‍ന്നു വേറെ വഴിയില്ലാതെ അടങ്ങിയതാണ് യുദ്ധം താല്‍ക്കാലികമായെങ്കിലും അവസാനിക്കുന്നതിലേക്ക് നയിച്ചത്. ബോസ്നിയ വംശീയ അടിസ്ഥാനത്തില്‍ ഒരേ കേന്ദ്ര ഭരണത്തിന്റെ നിയന്ത്രണത്തിലുള്ള ബോസ്നിയന്‍-സെര്‍ബ് റിപ്പബ്ലിക്മുസ്ലിം-ക്രോയാറ്റ് ഫെഡറേഷന്‍ എന്നിങ്ങനെ രണ്ടു സ്വയം ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും വൈകാതെ രണ്ടു ദേശങ്ങളും പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി. നേരത്തെ സ്വതന്ത്രമായ സ്ലോവീനിയമാസിഡോണിയ എന്നിവയെ കൂടാതെ 2006ല്‍ മോണ്ടിനെഗ്രോയും സ്വതന്ത്രമായതോടെ മുന്‍ യോഗോസ്ലാവിയന്‍ റിപ്പബ്ലിക്കുകളുടെ വേറിട്ടു പോക്ക് പൂര്‍ണ്ണമായി. എന്നാല്‍തെക്കന്‍ സെര്‍ബിയയില്‍ കൊസോവോയിലെ എത്നിക് അല്‍ബേനിയന്‍ വിമതരുമായി 1998 മുതല്‍ തുടങ്ങിയ കലാപം, 2008ല്‍ കൊസൊവോ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതില്‍ കലാശിച്ചെങ്കിലും ഇതുവരെയും സെര്‍ബിയ ആ ദേശത്തെ അംഗീകരിച്ചിട്ടില്ല. *(2), *(3).  

(Also read:

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html )

യുഗോസ്ലാവിയന്‍ സാഹിത്യം

യുഗോസ്ലാവിയന്‍ സാഹിത്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ ആദ്യം പരാമര്‍ശിക്കപ്പെടുക തങ്ങളുടെ ഏറ്റവും വലിയ എഴുത്തുകാരനായി എല്ലാ (മുന്‍) യോഗോസ്ലാവിയന്‍ ദേശങ്ങളും കരുതുന്ന, 1961ലെ സാഹിത്യ നെബേല്‍ ജേതാവായ കവിയും നോവലിസ്റ്റുമായ ഈവോ ആന്ദ്രിച്ചിന്റെ മാസ്റ്റര്‍പീസ്‌ The Bridge on the Drina എന്ന നോവലാണ്‌. പുതുകാല സംഘര്‍ഷങ്ങള്‍ നേരിട്ടു പരാമര്‍ശിക്കുന്നില്ലാത്ത ഒരു മുന്‍ ചരിത്ര ഘട്ടത്തെയാണ് ഡ്രിനാ നദിക്കു കുറുകെ ഇരുകരകളില്‍ ‘കിഴക്കും പടിഞ്ഞാറും’ (‘East and West’) എന്ന ദ്വന്ദ്വത്തില്‍ രണ്ടു ലോകങ്ങളായി നിന്ന സെര്‍ബിയന്‍ ദേശങ്ങളെയും ബോസ്നിയന്‍ തീരത്തെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലത്തെ കേന്ദ്ര ബിംബവും കഥാപാത്രവുമാക്കി അവതരിപ്പിക്കുന്ന നോവല്‍ ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പ്രഭാവകാലം മുതല്‍ ആരംഭിച്ചു ഒന്നാംലോക യുദ്ധാനന്തര കാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ശൈഥില്യവും ആസ്ട്രിയന്‍-ഹംഗേറിയന്‍ അധീനതയിലായ ബോസ്നിയയും സെര്‍ബിയയും തമ്മിലുണ്ടായ സംഘര്‍ഷങ്ങളും അഞ്ചു നൂറ്റാണ്ടുകാലം എല്ലാവിധ അധിനിവേശ/ ആക്രമണങ്ങളിലും ഉലയാതെ ചെറുത്തുനിന്ന പാലത്തിന്റെ ഭാഗികമായ നശീകരണവും വരെയുള്ള ഇതിഹാസമാണ്‌ നോവല്‍ വരച്ചുവച്ചത്. ദേശീയ ബിംബമായി കൊണ്ടാടുമ്പോഴുംആന്ദ്രിച്ചിന്റെ രചനകളുടെ യഥാര്‍ത്ഥ സത്ത മനസ്സിലാക്കാനാകാതെ ഓരോ വിഭാഗവും തങ്ങളുടെ സവിശേഷ ആശയത്തെ പ്രകാശിപ്പിക്കുന്നില്ല എന്നതിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു എന്നത് വഴിപിരിഞ്ഞ ഭിന്ന സ്വത്വങ്ങള്‍ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ സാമൂഹികാവസ്ഥയില്‍ സ്വാഭാവികം തന്നെ. ബോസ്നിയന്‍ നോവലിസ്റ്റ് മേസാ സെലിമോവിച്ചിന്റെ Death and the Dervish, ആന്ദ്രിച്ചിന്റെ ക്ലാസിക്കിനു തൊട്ടുപിറകെ യുഗോസ്ലാവിയന്‍ സാഹിത്യത്തില്‍ സ്ഥാനം പിടിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ തുര്‍ക്കി അധീനതയിലുള്ള സരയെവോയിലെ ഒരു ദര്‍ഗ്ഗയില്‍ ഷെയ്ഖ് ആയ ധാര്‍മ്മിക ഭീരുത്വം/ ക്ഷീണം (“malodušnost”)  അനുഭവിക്കുന്ന അഹ്മദ് നൂറുദ്ദീന്‍ എന്ന ദര്‍വീഷിന്റെ പ്രഥമ വ്യക്തിക ആഖ്യാനത്തിലൂടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധികാര ശ്രേണികളെ നിരീക്ഷിക്കുകയും സാമൂഹികാവസ്ഥയെ അനാവരണം ചെയ്യുകയും ചെയ്യുന്ന നോവല്‍ യഥാര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയയുടെ വിമര്‍ശനമാണ് നടത്തുന്നത് എന്ന് നിരൂപകര്‍ കരുതുന്നു. സഹോദരന്‍ ഹാരൂണ്‍ ദുരൂഹമായി അറസ്റ്റ് ചെയ്യപ്പെടുന്നതോടെ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷച്ചിറങ്ങുന്ന നൂറുദ്ദീന്‍ഓട്ടോമന്‍ അധികാര ഇടനാഴികളുടെ ‘കാഫ്കയസ്ക്’ അധോലോകങ്ങളാണ് നേരിടുന്നത്. വിശദമായ ഒരാത്മഹത്യാ കുറിപ്പിന്റെ കുമ്പസാര സ്വരത്തില്‍ ആഖ്യാനം ചെയ്യുന്ന നോവലിലെ ഹാറൂനില്‍ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഇരയായി വധശിക്ഷ നല്‍കപ്പെട്ട സഹോദരന്‍ സെഫ്കിയയുടെ പ്രതിരൂപമാണ് സെലിമോവിച്ച് വരച്ചുവെച്ചത്. *(4). 

തന്റെ ഔപചാരിക വിദ്യാഭ്യാസംരാഷ്ട്രീയ ആക്റ്റിവിസംനയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍ബോസ്നിയസെര്‍ബിയക്രോയേഷ്യ എന്നിവിടങ്ങളില്‍ കഴിച്ചു കൂട്ടിയ സുദീര്‍ഘ നാളുകള്‍എന്നിവയുടെ ബലത്തില്‍ ആ ദേശങ്ങളെ കൂട്ടിയിണക്കിയ മാനുഷിക ഘടകങ്ങളെ കുറിച്ച് എഴുതുന്നതിലൂടെ സംഘര്‍ഷങ്ങള്‍ ഒരനിവാര്യതയല്ല എന്ന് സമര്‍ഥിക്കുകയാണ് The Bridge on the Drina എന്ന കൃതിയിലൂടെ ഇവോ ആന്ദ്രിച്ച് ചെയ്തത്. ആ നിലക്ക് യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ സംസ്ഥാപത്തിലേക്ക് നയിച്ച സാഹചര്യങ്ങളാണ് ഇവിടെ വിഷയമാകുന്നതെങ്കില്‍ സെലിമോവിച്ചിന്റെ കൃതികമ്മ്യൂണിസ്റ്റ് ഉടോപിയയുടെ തന്നെ മറുപുറം തേടുകയായിരുന്നു എന്ന് പറയാം. അതേസമയംവംശീയ/ ദേശീയ/ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ‘മിഡില്‍-ഈസ്റ്റ്’, ‘ഏഷ്യന്‍’, ‘ആഫ്രിക്കന്‍’ തുടര്‍ക്കഥകളെ ഏറെ ഔദ്ധത്യത്തോടെ നോക്കിക്കണ്ടുവന്ന യൂറോപ്പിന് നൂറ്റാണ്ടന്ത്യം നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ കൂടിയായിത്തീര്‍ന്നു ബാള്‍ക്കന്‍ സംഘര്‍ഷങ്ങള്‍. എമിര്‍ കുസ്തൂറിക്കയുടെ ‘Underground’ (1995)ഡാനിസ് ടാനോവിച്ചിന്റെ ‘No Man’s Land (2001)ആര്‍സെന്‍ ആന്‍റന്‍ ഓസ്റ്റോജിക്കിന്റെ ‘Halima’s Path (2012)ജുവാനിറ്റ വിത്സന്റെ ‘As If I Am Not There (2010) തുടങ്ങിയ ചലച്ചിത്രങ്ങളിലും ‘Elegy for Kosovo’ (ഇസ്മയില്‍ കദാരെ), ‘Logovina Street’ (ബാര്‍ബറ ഡെമിക്ക്), Girl at War (സാറ നോവിച്ച്), ‘No Guns for Asmir (ക്രിസ്റ്റബെല്‍ മാറ്റിംഗ് ലി), The Cellist of Sarajevo (സ്റ്റീവന്‍ ഗാലോവേ), Sarajevo Marlboro (മിലെങ്കോ ജെറോവിച്ച്) തുടങ്ങിയ ഫിക്ഷന്‍നോണ്‍-ഫിക്ഷന്‍ രചനകളിലും പ്രസ്തുത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗണത്തില്‍ തികച്ചും വ്യത്യസ്തവും ശക്തവുമായ ഒരു രചനയാണ് ബോസ്നിയന്‍ കവിയും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഫറൂക് സെഹിച്ചിന്റെ Quiet Flows the Una എന്ന നോവല്‍. മുന്‍ യോഗോസ്ലാവിയന്‍ ദേശങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കുള്ള പുരസ്കാരമായ മേസാ സെലിമോവിച്ച് അവാര്‍ഡ്‌യോറോപ്യന്‍ യൂണിയന്‍ സാഹിത്യ പുരസ്‌കാരം എന്നിവ നേടി, ഒട്ടേറെ വിദേശ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവല്‍ ഇംഗ്ലീഷിലും ലഭ്യമാണ് (വിവ: Will Firth).

സെഹിച്ച്/ ആഖ്യാതാവ്

1992 മുതല്‍ 1995 വേറെ തുടര്‍ന്ന ബോസ്നിയ- ഹെര്‍സെഗോവിനയിലെ യുദ്ധത്തില്‍ പങ്കളിയായതിന്റെ ട്രോമ, പ്രിയങ്കരമായ ഊനാ നദിയോരത്തു ചെലവഴിച്ച കുട്ടിക്കാലത്തെ കുറിച്ചുള്ള ഒരു കവിയുടേതുപോലെ കാല്‍പ്പനിക ചാരുതയിയന്ന ഓര്‍മ്മകളും പ്രകൃത്യുപാസനയും മാജിക്കും കൊണ്ടു മറികടക്കാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെയാണ് Quiet Flows the Una എന്ന ആത്മകഥാപരമായ നോവലില്‍ ഫരൂക് സെഹിച്ച് അവതരിപ്പിക്കുന്നത്‌: “മുത്തശ്ശി എമിന ഇപ്പോഴും പറയുമായിരുന്നു: വെള്ളിയാഴ്ച്ചത്തലേന്ന് രാത്രി മഴ പെയ്താല്‍, മഴ ഏഴു ദിവസം തുടരും..” “വെള്ളം ഞങ്ങളെ എല്ലാ ഭാഗത്തുനിന്നും വലയം ചെയ്തതായി ഞാന്‍ സ്വപ്നം കണ്ടുമുത്തശ്ശിയുടെ വീട് അതിന്റെ ആദ്യ യാത്ര പുറപ്പെടുന്നു. ഞങ്ങള്‍ ഉനാ നദിയിലെ യാത്രികര്‍ ആവുംമുമ്പ് ഒരു വന്‍കുലുക്കമുണ്ടായിവീട് അതിന്റെ ഭൌമവേരുകളില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ടു. അങ്ങനെ ബോംബുമൂടികളുടെയും, രണ്ടാം ലോക യുദ്ധത്തിലെ സ്റ്റബിലൈസറുകളുടെയും അവശിഷ്ടങ്ങള്‍ നിറഞ്ഞ അടിത്തറയില്‍ നിന്ന് വേര്‍പ്പെട്ട്, സഖ്യശക്തികള്‍ പട്ടണത്തില്‍  ബോംബിട്ടപ്പോള്‍ എരിഞ്ഞമര്‍ന്ന പഴയ വീടിന്റെ കല്ലുകളില്‍ നിന്ന് വേര്‍പ്പെട്ട്,..” വീട് സ്വയം “അജ്ഞാതമായതിലെക്കുള്ള യാത്ര” ആരംഭിച്ചു എന്ന് നോവലിസ്റ്റ് എഴുതുന്നു. മുത്തശ്ശിയായിരുന്നു കപ്പിത്താനെങ്കില്‍ഇടയ്ക്കിടെ പൊങ്ങിവരുന്ന വന്‍ മത്സ്യങ്ങളെ ചാട്ടുളിയെറിഞ്ഞു പിടികൂടുക അമ്മാവനായിരുന്നു. മറ്റൊരു മുത്തശ്ശിയായ ഡെല്‍വയെ “വൃത്തിയുള്ള മൃദുവായ തൂവലുകളുള്ള” ഒരു ചുവന്ന പക്ഷിയായി അയാള്‍ സങ്കല്‍പ്പിക്കുന്നു. ഡെല്‍വ മരിച്ചു പോയെന്നു അയാള്‍ക്കറിയാംഎന്നാല്‍ “അതെന്നെ വിഷമിപ്പിക്കുന്നേയില്ലകാരണം ഉറക്കത്തിന്റെ ജലരാശിയിലൂടെ ഉലാത്തുമ്പോള്‍ ഞങ്ങള്‍ സംസാരിക്കുന്നുണ്ടല്ലോ എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ സംസാരിക്കാതെ പോയ എല്ലാ വാക്കുകള്‍ക്കും പരിഹാരം ചെയ്യണം ഞങ്ങള്‍ക്ക് എന്ന്പോലെയയിരുന്നു അത്.” സ്വപ്നങ്ങളും സര്‍റിയല്‍ പ്രത്യക്ഷങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഇത്തരം അതീത തലമാണ് നോവലിന്റെ പാരായണ ക്ഷമത വര്‍ദ്ധിപ്പിക്കുന്നത്. ഭിന്ന വ്യക്തിത്വ സംത്രാസമാണോ കവിമനസ്സാണോ ആഖ്യാതാവില്‍ കൂടുതല്‍ പ്രകടം എന്നത് അപ്രധാനമാണ്. ഒരുവേളയുദ്ധമെന്ന ഇരുണ്ട യാഥാര്‍ത്ഥ്യത്തെ കാഴ്ചയില്‍/ ചിന്തയില്‍/ ഓര്‍മ്മകളില്‍ നിന്ന് ആവുന്നത്ര പുറകോട്ടു തള്ളാനുള്ള ആഖ്യാതാവിന്റെ വ്യഗ്രതയാണ് മുന്നിട്ടു നില്‍ക്കുന്നത് *(5). 

ആഖ്യാതാവ് ഒരു ഇന്ത്യന്‍ ഫകീറിന്റെ ഹിപ്നോട്ടിസത്തിനു വിധേയനാകുന്നതാണ് മോഹനിദ്രാ പ്രചോദിതമായ ഒരു പ്രയാണത്തിലെന്നോണം മൂന്നു കാലഘട്ടങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്: യുദ്ധത്തിനു മുമ്പുള്ള അയാളുടെ കുട്ടിക്കാലംയുദ്ധകാലത്തിലെ പോര്‍മുഖങ്ങള്‍യുദ്ധാനന്തര സമൂഹത്തില്‍ സാധാരണ ജീവിതത്തിലേക്കു തിരികെ വരാന്‍ ശ്രമിക്കുന്ന ഘട്ടം എന്നിങ്ങനെയാണ് അവ. കാവ്യാത്മകവും ധ്യനാത്മകവുമായ ഗദ്യത്തില്‍ ബൈപോളാര്‍ വ്യക്തിത്വമുള്ള ജീവിതാവസ്ഥയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. അയാള്‍ ഒരേസമയം വിമുക്ത ഭടനും കവിയുമാണ്. തന്റെ ജീവിത കഥയുടെ ഇഴകള്‍ ചിലപ്പോഴൊക്കെ അയാള്‍ക്ക് ചേര്‍ത്തുവക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അയാളതില്‍ തോറ്റു പോകുന്നു. ഓര്‍മ്മകളുടെ സഹായത്തോടെ താന്‍ പെട്ടുപോയിരിക്കുന്ന ദുര്‍ഘടാവസ്ഥ മറികടക്കാന്‍ അയാള്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഈ ശ്രമത്തിനിടയില്‍ അയാള്‍ തന്റെ ഭൂതകാലത്തിന്റെ സ്മാരക സൂക്ഷിപ്പുകാരനും ഒപ്പം പുരാവൃത്തകാരനും ആയിത്തീരുന്നു (both archivist and chronicler of the past) എന്നും ഈ നിയോഗം എല്ലാത്തിനെയും ഒരു തവണ കൂടി പുനസൃഷ്ടിക്കാന്‍ അയാളെ സഹായിക്കുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. ഈ കഥക്കു സമാന്തരമായിനദിയോട് ചേര്‍ന്ന് കിടക്കുന്ന നഗരത്തെ കുറിച്ചുള്ള ഖണ്ഡികകള്‍ പുരാണങ്ങളുടെയും സ്വപ്നാത്മകതയുടെയും ഭാവം സ്വീകരിക്കുന്നു. അങ്ങനെ നോവല്‍ പ്രക്രിത്യുപാസനയുടെ, ഋതുഭേദങ്ങളുടെജന്തു-സസ്യ ജാലങ്ങളുടെ കാവ്യാത്മക വിവരണങ്ങളും ഭാവനാ യാനങ്ങളും കൊണ്ട് നിറയുന്നു. (BACK COVER PAGE). 

യുദ്ധത്തിന്റെ ഭീകരത നേരിട്ട് വിവരിക്കുന്ന രീതി നോവലിസ്റ്റ് അവലംബിക്കുന്നില്ല. മറിച്ച്“അദ്ദേഹം പ്രധമമായും താല്‍പര്യമെടുക്കുന്നത് സംഘര്‍ഷത്തിന്റെ മനശാസ്ത്രപരമായ നീക്കിവെപ്പിലും അതുണ്ടാക്കിയ വിനാശതയിലുമാണ്. കൂടുതല്‍ വിശാലമായ തലത്തില്‍യുദ്ധം അദ്ദേഹത്തിന്റെ ജന്മനാടിനെ “മഹാവിനാശകതാനന്തര ജീവിതത്തെ കുറിച്ചുള്ള ഒരു സിനിമയില്‍ നിന്നുള്ള തകര്‍ന്നു പോയ സെറ്റിനെ” പോലെ ആക്കിത്തീര്‍ത്തു” (Eileen Battersby). എന്നാല്‍ ആഖ്യാനത്തിന്റെ ശാന്തഭാവത്തെ കീറിമുറിക്കുന്ന ചില ഞൊടിയിടക്കാഴ്ച്ചകള്‍ അത്തരം രംഗങ്ങളെ ആവിഷ്കരിക്കുന്നുമുണ്ട്. ആപ്പിള്‍ കവിളുകളുള്ള സിവിലിയനായ സെര്‍ബിയന്‍ സ്ത്രീ സെഹിച്ചിന്റെ യൂണിറ്റിന്റെ വെടിയേറ്റു വീഴുന്ന രംഗംസെര്‍ബിയന്‍ അര്‍ദ്ധ സൈനികര്‍ വരിയുടക്കുന്ന ബോസ്നിയന്‍ സഖാവ്ആഖ്യാതാവ് കുട്ടിക്കാലം ചെലവഴിച്ച വീട് തീയിട്ടു നശിപ്പിക്കപ്പെടുന്ന രംഗംപട്ടണം “നാശാവിഷിഷ്ടങ്ങളുടെ ഉത്സവം” ആയിത്തീരുന്നത് തുടങ്ങി യുദ്ധം അവസാനിച്ചത്‌ ആസ്വദിക്കാന്‍ വേണ്ടി കൂട്ടുകാര്‍ ഒത്തുചേരാന്‍ തെരഞ്ഞെടുക്കുന്ന പഴയ ഭൂഗര്‍ഭ പീഡന മുറിയില്‍ കുടിച്ചു ബോധം കെടുന്ന സൈനികര്‍ ചിതറിയ ചില്ലുകള്‍ കൊണ്ട് മാരകമായി മുറിയുന്ന രംഗം  എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടുന്നു.

“ഊനാ ശാന്തമായൊഴുകുന്നു”

ക്രോയെഷ്യയില്‍ ഉത്ഭവിച്ച് ബോസ്നിയ-ഹെര്‍സെഗോവിനയില്‍ കടന്നു വീണ്ടും ക്രോയെഷ്യയിലേക്ക് തിരികെയത്തുന്ന ഊനാ നദി തെക്കുകിഴക്കന്‍ യൂറോപ്പിനു പ്രകൃതിയുടെ വരദാനമാണ്. മത്സ്യ സമ്പത്തിന്റെയും തീരങ്ങളിലെ സസ്യജന്തുജാലങ്ങളുടെയും സങ്കീര്‍ണ്ണ ആവാസകേന്ദ്രമായ നദിപുരാണങ്ങളിലും നാടോടിക്കഥകളിലും തലമുറകളുടെ അത്ഭുത കഥകളുടെ കൂടി വിളനിലമാണ്. യുവാവായ നാളുകള്‍ മുതല്‍ യുദ്ധത്തിന്റെയും നിരര്‍ത്ഥകമായ സൈനിക വൃത്തിയുടെയും “വൃത്തികെട്ട വഷളന്‍” ഓര്‍മ്മകള്‍ മാത്രമുള്ള (“My memories are ugly and dirty”) ‘ഒന്നിലേറെ തവണ കൊന്നിട്ടുള്ള’, അതേസമയം അടിസ്ഥാനപരമായി കവി കൂടിയായ ഒരാള്‍ക്ക് നദിയോരത്തെ കന്മഷമില്ലാത്ത കുട്ടിക്കാലം ഒരഭയമാണ്ഒപ്പം നദി അയാള്‍ക്ക് ജീവിതത്തിന്റെയും മരണത്തിന്റെയും രൂപകവും ആയിത്തീരുന്നു. മൂന്നര വര്‍ഷക്കാലം സന്നദ്ധ സൈനികനായി ബോസ്നിയന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച സെഹിച്ച്ഇരുവശത്തും നടമാടിയ അത്യാചാരങ്ങള്‍ കണ്ടിട്ടുണ്ട്; അത് ഏറ്റവും സൂക്ഷ്മമായി അദ്ദേഹം നോവലില്‍ കോറിയിടുന്നുമുണ്ട്. ഇന്ത്യന്‍ ഫകീര്‍ നല്‍കുന്ന മോഹനിദ്രയിലൂടെ ഒരു ‘സമയാടകന്‍ (“time traveller”) ആയിത്തീരുന്നതാണ് അയാളെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്‌. തികച്ചും മറ്റൊരു ദേശമായ ഈ ഭൂതകാലത്തില്‍ ഏറെക്കാലം മുമ്പ് മരിച്ചു പോയ മുത്തച്ചനെയും മുത്തശ്ശിയെയും സന്ദര്‍ശിക്കുക മാത്രമല്ലവരും വരായ്കകള്‍ സുവ്യക്തമായ ആ കാലത്തിലിരുന്നു ഭാവി തനിക്കും തന്റെ ദേശത്തിനും കരുതിവെച്ചതെന്ത് എന്ന് അയാള്‍ അറിയുകയും ചെയ്യുന്നു. പ്രമേയസൂചന നല്‍കുന്ന തലക്കെട്ടുകള്‍ നല്‍കപ്പെട്ട അധിദൈര്‍ഘ്യമില്ലാത്ത അധ്യായങ്ങളിലൂടെ ആഖ്യാതാവിന്റെ തെന്നിപ്പോകുന്ന മനോനില നോവലിസ്റ്റ് പിടിച്ചെടുക്കുന്നു. മാധ്യമങ്ങള്‍ തെറ്റായി സൃഷ്ടിച്ച സങ്കല്‍പ്പത്തിനു വിരുദ്ധമായി ദേശം നേരിട്ടത് ഒരു മത-വംശീയ സംഘര്‍ഷം ആയിരുന്നില്ല എന്നും അത് ശരിക്കും ഭൂപ്രദേശ അതിര്‍ത്തി സംബന്ധിച്ച യുദ്ധമായിരുന്നു എന്നും അയാള്‍ക്കറിയാം. യുദ്ധത്തിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന നീക്കിവെപ്പിനെ കുറിച്ച് അയാള്‍ ഭംഗിവാക്കുകള്‍ പറയുന്നേയില്ല: “മറ്റുള്ളവരെ പ്രതി ലജ്ജതോന്നാന്‍ വേണ്ട കരുത്തുണ്ടെനിക്ക്” എന്നു ഏറ്റുപറയുമ്പോള്‍ തന്നെ“വെറുക്കാന്‍ പഠിക്കുക പ്രയസകരമല്ലനീ നിന്റെ ഉടലിനെ പിന്തുടരുകയെ വേണ്ടൂഅതിജീവിക്കാന്‍ ആവശ്യമയതെന്തോ അതിന്റെ പിന്തുടരുക എന്നതാണ് അതിന്റെ ഉള്‍പ്രേരണ” എന്ന് കുമ്പസാരിക്കുന്നുമുണ്ട് അയാള്‍.

സംഘര്‍ഷങ്ങള്‍ അടിസ്ഥാനപരമായി അതിരുകള്‍ സംബന്ധിച്ച രാഷ്ട്രീയത്തിന്റെത് ആയിരുന്നു എന്നിരിക്കിലും വംശീയ വിവേചനത്തിന്റെ അന്തര്‍ധാരക്കെതിരെ  നോവലിസ്റ്റ് കണ്ണടക്കുന്നില്ല. തൊണ്ണൂറുകളിലെ ബോസ്നിയാക് വിമുക്തഭടന്‍ എന്ന് സ്വയം വിളിക്കുമ്പോഴും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “സെര്‍ബുകളും ക്രോയാറ്റുകളും ‘ബോസ്നിയന്‍ മുസ്ലിം’ എന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നുകാരണംഅവര്‍ പറഞ്ഞുയുഗോസ്ലാവിയ ശരിക്കും ഉണ്ടായിട്ടേയില്ല.” അങ്ങനെയാണ് താന്‍ ശരിക്കും രണ്ടാളാണ് എന്ന് അയാള്‍ കണ്ടെത്തുന്നത്: അതിലൊന്ന് ഊനാ നദിയോരത്തെ ആ കുട്ടിയാണ്മറ്റൊന്ന് “നാളെ വീടുകള്‍ തീവെക്കുകയും ഞങ്ങളുടെ അതെ പേരുകളുള്ള ആളുകളെ കൊല്ലുകയും ചെയ്യുന്ന” മറ്റൊരാളും. ബോസ്നിയന്‍ മുസ്ലിം ജനവിഭാഗം നേരിടേണ്ടി വന്ന വംശഹത്യയുടെ ഭീകരത രണ്ടാം ലോക യുദ്ധ കാലത്തെ ജൂതാനുഭാവത്തില്‍ ഒട്ടും കുറഞ്ഞതായിരുന്നില്ല എന്നും അതാണ് തന്നെ പശ്ചാത്തപിക്കേണ്ട തരത്തിലുള്ള കാര്യങ്ങളിലേക്ക് എത്തിച്ചത് ആഖ്യാതാവ് കണ്ടെത്തുന്നുണ്ട്: “ഞാനൊരു കത്തോലിക്കന്‍ ആയിരുന്നെങ്കില്‍ഒരു സാധാരണ ജീവിതത്തിനുള്ള ആഗ്രഹത്തിനും രക്ത ദാഹത്തിനും ഇടയില്‍ വലിഞ്ഞുമുറുകുകയെന്നാല്‍ അത് യോഗീതുല്യമെന്നതില്‍ ഒട്ടും കുറവല്ല എന്ന് ഞാന്‍ പ്രഖ്യാപിച്ചേനെ. എന്നാല്‍ ഞാനൊരു കത്തോലിക്കനല്ല – ഞാന്‍ തേര്‍ഡ് റെയ്ക്കിലെ ജൂതനെ ഇതു വിധിക്കാണോ അടയാളപ്പെടുത്തി വെച്ചിരുന്നത് അതിനു തന്നെ വിധിക്കപ്പെട്ട 1990കളുടെ ബോസ്നിയയില്‍ പെട്ടുപോയ ഒരു ജനതയിലെ അംഗമായിരുന്നു.” തന്റെ ജനതയുടെ അനുഭവത്തിനു കണക്കു തീര്‍ക്കുന്ന യുദ്ധാനന്തര ബോസ്നിയന്‍ സാഹിത്യ പ്രവണതയല്ല ഉനാ നദിയുടെ പ്രവാഹം അടയാളപ്പെടുത്തുന്ന ഗതകാലത്തിലേക്ക് പേര്‍ത്തും പേര്‍ത്തും തിരിച്ചുപോകുന്ന സെഹിച്ചിന്റെ ആഖ്യാനം പിന്തുടരുന്നത് (Eileen Battersby).  “ഞങ്ങളുടെ പട്ടണം നദിയുമായുള്ള ജനങ്ങളുടെ ബന്ധത്തില്‍ നിന്നാണ് വളര്‍ന്നത്‌. ഊനാ നദിയാണ് ഞങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ശക്തി, അല്ലായിരുന്നെങ്കില്‍ നദിയും അതിന്റെ ജനതയും എന്നേ തുടച്ചു നീക്കപ്പെട്ടിരുന്നേനെ.. ഈ പട്ടണത്തെ വിവാഹം ചെയ്യുന്നവര്‍ ആരായാലും അവര്‍ ലിപിക്കിലെ സെമിത്തെരിയിലോ,   അല്ലെങ്കില്‍ അവിടെയുള്ള ഏ ഒട്ടേറെ കുടുംബ കല്ലറകളില്‍ ഒന്നിലോ അവസാനിക്കുന്നു.” താനും അവിടെയാണ് അന്ത്യവിശ്രമം കൊള്ളാന്‍ പോകുന്നത് എന്ന സാന്ത്വനമാണ് ആഖ്യാതാവിനെ കാത്തിരിക്കുന്നതും.

ഷോളാഖോവിന്റെ മാസ്റ്റര്‍പീസിനെ (And Quiet Flows the Don ) അനുസ്മരിക്കുന്നതാണ് നോവലിന്റെ തലക്കെട്ടെങ്കിലും പ്രസ്തുത കൃതിയെയോ ഇവോ ആന്ദ്രിച്ചിന്റെ ക്ലാസിക്കിനെയോ (The Bridge Over the Drina) എന്നതിലേറെ ടിം ഓബ്രിയന്റെ വിയത്നാം യുദ്ധ ക്ലാസിക് The Things They Carried എന്ന നോവലിനെയാണ് സെഹിച്ചിന്റെ ചുരുക്കെഴുത്തു രീതിയും മോഹനിദ്രാ സാന്ദ്രതയും ഓര്‍മ്മിപ്പിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു *(6). വില്‍ ഫിര്‍ത്തിന്റെ മനോഹരമായ വിവര്‍ത്തനത്തിലൂടെ ഇംഗ്ലീഷിലെത്തുന്ന നോവല്‍ ‘യുദ്ധ സാഹിത്യത്തിലേക്ക് ഒരു വലിയ സംഭാവന’യാണ് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. 

  

  References:

1. European Union Prize for literature citation, https://www.euprizeliterature.eu/authors/faruk-šehić

2. ‘Balkans war: a brief guide’, BBC News, 18 March 2016, https://www.bbc.com/news/world-europe-17632399. 

3. KEY POINTS ABOUT 1990S BALKAN WARS. JUSTICEINFO.NET, https://www.justiceinfo.net/en/26457-key-points-about-1990s-balkan-wars.html

4. Henry R. Cooper, Jr., Introduction to English Translation, ‘Death and the Dervish’, by Bogdan Rakic and Stephen M Dickey, North Western University Press, Evenston, Illinois, 1966

5. Eileen Battersby, “Quiet Flows the Una review: A river runs through him”, THE IRISH TIMES, JUL 27, 2021, https://www.irishtimes.com/culture/books/quiet-flows-the-una-review-a-river-runs-through-him-1.2586923

6. Kapka Kassabova, Quiet Flows the Una by Faruk Šehić review – ‘a major contribution to war literature’, the guardian, 16 Apr 2016, https://www.theguardian.com/books/2016/apr/16/quiet-flows-the-una-faruk-sehic-review-novel

  (മലയാളം വാരിക, 2021 നവമ്പര്‍ 01)

More to read:

Death and the Dervish by Meša Selimović

https://alittlesomethings.blogspot.com/2024/08/death-and-dervish-by-mesa-selimovic.html

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html


No comments:

Post a Comment