Featured Post

Monday, August 19, 2024

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -2

 ‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -2



(ആദ്യഭാഗം ഇവിടെ വായിക്കാം

https://alittlesomethings.blogspot.com/2024/08/wizard-of-crow-1.html

 

1.    2.  സര്‍വ്വാധികാരമാലിന്യത്തിന്റെ ഇടം

1982-ല്‍ പുറത്തിറങ്ങിയ Devil on the Cross, '86 -ല്‍ ഇറങ്ങിയ Matigari എന്നീ കൃതികള്‍ക്കുശേഷം ഇരുപതു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ങ്ഗൂഗി നോവലിന്റെ തട്ടകത്തിലേക്ക് തിരിച്ചു വന്നത്ഏറെ വില കൊടുത്ത് നേടിയ സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനപ്പുറം സാമ്പത്തിക സ്വാതന്ത്ര്യമോ സാംസ്കാരിക സ്വാതന്ത്ര്യമോ ആയിരുന്നില്ലെന്നും സ്വദേശി ഭരണാധികാരികള്‍ കൊളോണിയലിസത്തിന്റെ മുഴുവന്‍ അധികാരമാലിന്യങ്ങളെയും അതിശയിക്കുന്ന ഏകാധിപതികള്‍ ആയിത്തീരുകയായിരുന്നു എന്നതും വിമത ശബ്ദങ്ങള്‍ക്കെതിരില്‍/ അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവര്‍ക്കെതിരില്‍ കിരാതമായ ഉന്മൂലനമെന്ന നൃശംസതയില്‍ വിശ്വസിച്ചവരായിരുന്നു എന്നതുമായിരുന്നു ആഫ്രിക്കന്‍ ദേശങ്ങളുടെ സ്വാതന്ത്ര്യാനന്തര പൊതു സ്വഭാവംതാന്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ജോമോ കെനിയാറ്റയില്‍ നിന്നുതന്നെ ജയില്‍ വാസവും തുടര്‍ന്ന് പ്രവാസവും നേരിടേണ്ടി വന്ന അനുഭവം ങ്ഗൂഗിക്ക് തന്നെയും ഉണ്ടായിരുന്നുഗികുയു ഭാഷയില്‍ ആദ്യം എഴുതിയ The Devil on the Cross, ജയില്‍ വാസകാലത്ത് ടോയ് ലെറ്റ്‌ പേപ്പറിലാണ് അദ്ദേഹം എഴുതിയത് എന്നത് ഇതോടുചേര്‍ത്തു വായിക്കാംവാസ്തവത്തില്‍ ഇതേ ജയില്‍വാസമാണ് ഇനി മുതല്‍ ഗികുയു ഭാഷയില്‍ മാത്രമേ എഴുതൂ എന്ന തീരുമാനത്തില്‍ അദ്ദേഹത്തെ എത്തിക്കുന്നത്. 'വിസാര്‍ഡി'ലെ നായകന്‍ നിരീക്ഷിക്കുന്നതു പോലെ 'ഒരു അടിമക്ക് ആദ്യം അയാളുടെ പേര് നഷ്ടമാകുംപിന്നീട് അയാളുടെ ഭാഷയും'. അതുകൊണ്ട് മനസ്സിനെ ഡികോളനൈസ് ചെയ്യുന്നതിന് ഒരാള്‍ തന്റെ ഭാഷ തിരിച്ചു പിടിക്കണംതന്റെ പേരും.

 

ചെ ഗുവാരക്ക് തുല്യരായി ആഫ്രിക്കന്‍ യുവത ഉറ്റുനോക്കിയ പാട്രിസ് ലുമുംബയുടെ കോംഗോയില്‍ നിന്നോ ക്വാമെ എന്‍ക്രൂമയുടെ ഘാനയില്‍ നിന്നോ ഒരു പാന്‍ ആഫ്രിക്കന്‍ ആദര്‍ശത്തിന്റെ പ്രതീക്ഷ കാത്തു സൂക്ഷിക്കാന്‍ പോന്ന വികാസങ്ങള്‍ ഉണ്ടാവുന്നതിനു പകരം ഇതര ആഫ്രിക്കന്‍ ദേശങ്ങളിലെ നൃശംസതയും അഴിമതിയും എല്ലായിടത്തും വ്യാപകമാവുന്നതാണ് സ്വാതന്ത്ര്യാനന്തരം കാണാനായത്സൈപ്രിയന്‍ ഏക്‌വെന്‍സി (Cyprian Ekwensi)മേജാ മ് വാങ്ങി (Meja Mwangi) തുടങ്ങിയ നോവലിസ്റ്റുകള്‍ ഈ അവസ്ഥയെ ആവിഷ്കരിച്ചുസ്വാതന്ത്ര്യ സമരകാലത്തെ ശുഭാപ്തിയും കൊളോണിയല്‍ അനന്തര കാലത്തെ രോഷവും നിയോ കൊളോണിയല്‍ കാലത്തെ ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത വിരക്തിയിലേക്കും ഏതാണ്ടൊരു അസംബന്ധ ബോധത്തിലേക്കും എത്തിച്ചു കഴിഞ്ഞത് തീക്ഷ്ണമായ സറ്റയറിന്റെയും കറുത്ത ഹാസ്യത്തിന്റെയും സ്വഭാവത്തിലേക്ക് ങ്ഗൂഗിയുടെ ആവിഷ്കാര രീതി ചുവടു മാറ്റിയതിന് മികച്ച ഉദാഹരണമാണ് 'കാക്ക മാന്ത്രികന്‍ '. ആഫ്രിക്കന്‍ ഭരണകൂടങ്ങളെ കുറിച്ച് Matigari യില്‍ കാണാവുന്ന ആക്ഷേപ ഹാസ്യം അതിന്റെ പാരമ്യത്തില്‍ എത്തുകയാണ് ഇവിടെചെപ്പടിവിദ്യകളിലൂടെ ഉത്തരം മുട്ടിക്കുകയും പുതിയ അപ്രിയ സത്യങ്ങളോ സനാതന സത്യങ്ങളോ കടംകഥകളോ ദൃഷ്ടാന്ത കഥകളോ ആവിഷ്കരിക്കുയും ചെയ്യുന്ന കഥപറച്ചിലുകാരന്‍ / ആവിഷകാരകന്‍ എന്ന 'tricksterകഥാപാത്രം പോലുള്ള ആഫ്രിക്കന്‍ കഥാപാരമ്പര്യത്തിലെ ഘടകങ്ങളെല്ലാം വിസാര്‍ഡില്‍ ശക്തമാണ്.

            അബുറീറിയ എന്ന സാങ്കല്‍പ്പിക ആഫ്രിക്കന്‍ ദേശമാണ്‌ നോവലിന്റെ ഇതിവൃത്തം സംഭവിക്കുന്ന ഇടംകെനിയാറ്റയുടെ മരണത്തെ തുടര്‍ന്ന് രണ്ടാമത് പ്രസിഡന്‍റ് ആയിത്തീര്‍ന്ന ഡാനിയേല്‍ അറാപ് മോയിയുടെ ഒരു പതിപ്പാണ്‌ നോവലിലെ ‘ദി റൂളര്‍’ എന്നുമാത്രം വിളിക്കപ്പെടുന്ന ലക്ഷണമൊത്ത സബ് സഹാറന്‍ ഏകാധിപതി. “ശത്രുക്കളുടെ സൂക്ഷിച്ചുവെച്ച രക്തത്തില്‍ " കുളിക്കുന്നവന്‍യഥാര്‍ഥത്തില്‍ ഭരണപ്രക്രിയ എന്ന് വിളിക്കേണ്ട ഒന്നും തന്നെ ഇവിടെ സംഭവിക്കുന്നേയില്ല. 1987 കാലത്ത് പ്രസിഡന്‍റ് നേരിട്ട ഒരു സന്ദിഗ്ധസാഹചര്യം നോവലിന്റെ പശ്ചാത്തലവുമായി ചേര്‍ത്തു വെക്കുന്നത് ങ്ഗൂഗിയുടെ അസംബന്ധ ദര്‍ശനത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ വ്യക്തമാക്കും. മാതിഗാരി എന്ന് പേരുള്ള ഒരു നിഗൂഡവ്യക്തിത്വം ഒരു പുസ്തകത്തിന്റെ കവറില്‍ നിന്നിറങ്ങി ദേശദ്രോഹപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചു നാടെങ്ങും ചുറ്റുന്നതായി അഭ്യൂഹങ്ങള്‍ പരന്നുപരിഭ്രാന്തനായ പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് പിന്നീടു നാട്ടിന്‍ പുറങ്ങളില്‍ പോലും അരങ്ങേറിയ ഫിക് ഷനല്‍ 'കഥാപാത്രവേട്ട ഗത്യന്തരമില്ലാതെ പുസ്തകത്തിന്റെ പതിപ്പുകള്‍ കണ്ടുകെട്ടുന്നതില്‍ എത്തിച്ചേര്‍ന്നത് മാജിക്കല്‍ റിയലിസത്തിന്റെ ആഫ്രിക്കന്‍ പതിപ്പാണോ അതോ അസംബന്ധത്തിന്റെ കറുത്ത ഹാസ്യമാണോ എന്നത് വിസാര്‍ഡിന്റെ രചനയില്‍ ങ്ഗൂഗിയെ സ്വാധീനിച്ചിട്ടുണ്ട്. അകര്‍മ്മക ക്രിയാ പദമായി ഉപയോഗിക്കുന്ന 'അപ്രത്യക്ഷമാകുക' (disappearing) എന്ന പദം ഒരു രാഷ്ട്രീയ ആയുധമായി ഏകാധിപത്യസര്‍വ്വാധിപത്യ സ്വരൂപങ്ങള്‍ ഉപയോഗിക്കുന്നതിനു ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്; 'വിസാര്‍ഡി'ലും അത് ഏറെയുണ്ട്ങ്ഗൂഗിയുടെ കാര്യത്തില്‍ മോയി അത് ആഗ്രഹിച്ചിരുന്നെങ്കിലും അതിനോടകം നോവലിസ്റ്റ് പ്രവാസ വഴിയില്‍ രക്ഷപ്പെട്ടിരുന്നുഎന്തും എപ്പോഴും സംഭവിക്കാവുന്ന അ/വിശ്വസനീയതയുടെ അതിര്‍ വരമ്പ് ഫലത്തില്‍ നില നില്‍ക്കുന്നില്ലാത്ത ദേശത്തിന്റെ വേദനകളും അസംബന്ധങ്ങളും അദ്ദേഹം തന്റെയുള്ളില്‍ പേറിയിരുന്നു, 766 പുറങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ആഖ്യാനത്തിന്റെ വിഭവങ്ങളായി.

അബൂറീറിയ എന്ന പേരില്‍ അത്യുക്തിയില്‍ സര്‍റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന,   അഴിമതിയുടെയും എല്ലാതരം മലീമസതകളുടെയും കേളീരംഗമായ ഈ കെനിയന്‍ പതിപ്പിന് പക്ഷെ വേറെയും ഡസന്‍ കണക്കിന് ആഫ്രിക്കന്‍ ദേശങ്ങള്‍ മാതൃകയുണ്ട്‌ എന്നത് നിയോ കൊളോണിയല്‍ ആഫ്രിക്കന്‍ പരിതോവസ്ഥയുടെ കണ്ണാടിയാണ്റുളടെ മൂന്നു പ്രമുഖ മന്ത്രിസഭാംഗങ്ങള്‍ സ്തുതി പാഠനത്തിന്റെ അപാരമായ കോമാളിത്തത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ വെച്ച് നടത്തിയ പ്ലാസ്റ്റിക് സര്‍ജ്ജറിയിലൂടെ പരസ്പരം മത്സരിച്ച് സ്വന്തം മുഖങ്ങളില്‍ വിചിത്ര പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്ഒരാള്‍ റൂളറുടെ രാഷ്ട്രീയ ശത്രുക്കളെ നന്നായി കാണുന്നതിനു വേണ്ടി കണ്ണുകള്‍ ബള്‍ബുകള്‍ പോലെ വലുതാക്കിയപ്പോള്‍ മറ്റൊരാള്‍ ശത്രുക്കള്‍ക്ക് ചെവിയോര്‍ക്കാന്‍ കാതുകളെ മുയലിന്റെത് പോലെ വികസിപ്പിച്ചിരിക്കുന്നുഇനിയുമൊരാള്‍ യജമാന്റെ വാക്കുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രചരിപ്പിക്കാന്‍ നാക്കിലാണ് വിചിത്ര വേല നടത്തിച്ചിട്ടുള്ളത്നൃപന്റെ എത്രാമാത്തെത് എന്ന് ആര്‍ക്കും ഓര്‍മ്മയില്ലാത്ത ജന്മദിനത്തിന് ഒരു ജന്മദിനസമ്മാനം എന്ന ആശയത്തില്‍ എത്തിച്ചേരുന്നതാണ് ഇതിവൃത്തത്തിലെ തൊടുത്തു വിടല്‍ ആവുന്നത്ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം ആയേക്കാവുന്ന ഒരു സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോപുരം ('Marching to Heaven'നിര്‍മ്മിക്കുക എന്നതാണ് അത്പഴയ നിയമത്തിലെ ബാബേല്‍ ഗോപുരത്തിനു ശേഷം ആരും അങ്ങനെയൊന്നു നിര്‍മ്മിച്ചിട്ടില്ലഅതദ്ദേഹത്തെ ദൈവവുമായി നേരിട്ട് വിനിമയം നടത്തുന്നതിനു സഹായിക്കും 

"സ്വര്‍ഗ്ഗ വാതിലില്‍ (എത്തുന്നറൂളര്‍ക്ക് എല്ലാ ദിവസവും ദൈവത്തെ കണ്ടു ഗുഡ് മോര്‍ണിംഗ് എന്നോ ഗുഡ് നൈറ്റ് എന്നോ അല്ലെങ്കില്‍ ചുമ്മാഇന്നത്തെ ദിവസം എങ്ങനെയിരുന്നു ദൈവമേഎന്ന് കുശലം തിരക്കുകയോ ചെയ്യാം.” 

പദ്ധതി നടത്തിപ്പിന്റെ ചെയര്‍മാന്‍ ആയി നിയമിതനാകുന്ന തജിരികയുടെ ഓഫീസില്‍ നിര്‍മ്മാണത്തിന്റെ വിവിധ മേഖലകളിലെ കാരാറുകള്‍ തട്ടിയെടുക്കാനായി വന്‍ തുക കൈക്കൂലിയുമായി എത്തുന്ന കരാറുകാരുടെ അറ്റമില്ലാത്ത ഒരു ക്യൂ വളരുന്നുഒരൊറ്റ പകല്‍ കൊണ്ട് മൂന്നു വലിയ ചാക്ക് 'ബുരിനോട്ടുകള്‍ അയാള്‍ സ്വന്തമാക്കുന്നുണ്ട്, ഇനിയൊരു ഘട്ടത്തില്‍ എതിരാളിയായി മാറുന്ന കാനിയൂറു എന്ന അസിസ്റ്റന്റ് ശാലീനമായ പങ്കുവെപ്പില്‍ റൂളറെ വഞ്ചിച്ചു സ്വന്തമാക്കിയിരിക്കാന്‍ സാധ്യതയുള്ള സമ്പാദ്യം പെരുപ്പിച്ചു കാണിക്കുന്നതിനു വേണ്ടി നൃപന്റെ മുന്നില്‍ അയാളതിനെ സാക്ഷാല്‍ ഡോളര്‍ ആക്കുന്നുമുണ്ട്വന്‍സമ്പാദ്യം തജിരീകയില്‍ നിഗൂഡമായ ഒരു രോഗാവസ്ഥ സൃഷ്ടിക്കുന്നുപല കഥാപാത്രങ്ങളിലും പല ഘട്ടങ്ങളില്‍ വ്യത്യസ്ത ഉദ്ദേശങ്ങളോടെ ഇനിയങ്ങോട്ട് പ്രത്യക്ഷപ്പെടുന്ന ഈ 'എങ്കില്‍ ' ('IF') അസുഖം തജിരീകയില്‍ വെളുപ്പു നിറവേദന ('white-ache') എന്ന വെള്ളക്കാരന്‍ ആവാനുള്ള മോഹമായാണ് വികസിക്കുക. തജിരീകയെ കാണാനെത്തുന്നവരുടെ ക്യൂവിനോടൊപ്പം മറ്റൊരു ക്യൂ കൂടി ഓഫീസിനു വെളിയില്‍ രൂപം കൊള്ളുന്നതാണ് സ്ഥിതി ഗതികളിലെ രാഷ്ട്രീയ പ്രശ്നം ഗുരുതരമാക്കുക. സെക്രട്ടറി എന്‍യാവിറക്ക് പെട്ടെന്നുണ്ടായ ജോലിഭാരം താങ്ങാനാവാതെ വരുന്നത് ഓഫീസിലൊരു താല്‍ക്കാലിക വേക്കന്‍സി സൃഷ്ടിക്കുകയും അത് പരസ്യപ്പെടുത്തുന്നതിനെ തുടര്‍ന്ന് തൊഴില്‍ തേടുന്നവരുടെ ഒരു ക്യൂ രൂപപ്പെടുകയും ചെയ്യുന്നതാണ് അത്ഈ രണ്ടു ക്യൂകളും നൃപന് അസ്വസ്ഥത സ്രഷ്ടിക്കുകയും 'ക്യൂവിംഗ് മാനിയഏതോ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കപ്പെടുകയും ചെയ്യുന്നതാണ് തുടര്‍ന്നുള്ള ഇതിവൃത്തഗതിയെ നിയന്ത്രിക്കുന്നത്‌.   തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന്റെ അസ്ഥിത്വമോ കൈക്കൂലി നിയാമകമായിത്തീരുന്ന അവസ്ഥയോ അബൂറീറിയയുടെ അധികൃത പരിഗണനയുടെ വിഷയങ്ങളല്ലക്യൂ പാലിക്കാനുള്ള പ്രവണത അബൂറീറിയക്ക് അംഗീകരിക്കാനാവാത്തത് അത് ഒട്ടും ആഫ്രിക്കന്‍ അല്ലാത്തത് കൊണ്ടും അത്തരം അച്ചടക്കം കമ്യൂണിസ്റ്റ് തന്ത്രമാണ് എന്നതുകൊണ്ടും ഒരു തരം നിയതാവസ്ഥയും ഇല്ലാതെ എവിടെയും ഇരച്ചു കയറുന്നതിന്റെ 'നൈസര്‍ഗ്ഗികത'യാണ് അബൂറീറിയയുടെ പ്രകൃതം എന്നതിനാലുമാണ്എന്നാല്‍ പ്രശ്നത്തെ വിരുദ്ധ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നത് തടയിടാന്‍ അത് 'മാര്‍ച്ചിംഗ്പദ്ധതിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തുന്നവരുടെ ക്യൂ ആണെന്ന് ഔദ്യോഗികമായി അംഗീകരിക്കാന്‍ വിദേശ വകുപ്പ് മന്ത്രി മാചോകാലി നൃപനെ ബോധ്യപ്പെടുത്തുന്നു.

തുടര്‍ന്നു വായിക്കാന്‍ ലിങ്ക് പിന്തുടരുക:

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -3

https://alittlesomethings.blogspot.com/2024/08/wizard-of-crow-3.html

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -4

https://alittlesomethings.blogspot.com/2024/08/wizard-of-crow-4.html

('ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം' - Logos Books - pages: 27-39

to purchase contact:  Ph.no:  8086126024)

No comments:

Post a Comment