വന്ധ്യതയുടെ നാനാര്‍ത്ഥങ്ങള്‍ -
മാതൃത്വത്തിന്റെയും
കൊളോണിയല്‍
പൂര്‍വ്വ ആഫ്രിക്കന്‍ സംസ്കൃതിയില്‍ സമൂഹത്തിലെ എല്ലാ പൊതു സ്ഥാനങ്ങളിലും സ്ത്രീ മികച്ച
സാന്നിധ്യമായിരുന്നെങ്കില്‍, കൊളോണിയലിസത്തിന്റെ വരവോടെ
വിക്റ്റോറിയന്‍ മൂല്യങ്ങള്‍ ആഫ്രിക്കന്‍ സംസ്കൃതിയില്‍ പിടി മുറുക്കുകയും വിവാഹവും
ഗര്‍ഭ ധാരണവുമാണ് പെണ്ണിടങ്ങള്‍ എന്ന രീതിയിലേക്ക് സ്ത്രീയുടെ സാമൂഹിക സ്ഥാനം
പുനര്‍ നിര്‍വ്വചിക്കപ്പെടുകയും ചെയ്തു. വിവാഹവും ഒട്ടും വൈകാതെ അമ്മയാവലും ഏറെ
മക്കളെ പ്രസവിക്കലും സ്ത്രീയുടെ അന്തസ്സിനുള്ള ഏകാമാര്‍ഗ്ഗമായി പരിഗണിക്കപ്പെട്ടു.
ആഫ്രിക്കന്‍ കുടുംബജീവിതത്തിലെ ശ്രേണീവ്യവസ്ഥയില്‍ ‘അമ്മയില്ലാ കുഞ്ഞ്’
എന്നതിനേക്കാള്‍ താഴ്ന്ന ഒരേയൊരു കാര്യം കുഞ്ഞില്ലാത്ത അമ്മ’ എന്നതായി
കണക്കാക്കപ്പെടുന്ന സാഹചര്യം തായേ സലാസിയുടെ ‘ദി സെക്സ് ലൈവ്സ് ഓഫ് ആഫ്രിക്കന്‍
ഗേള്‍സ്’ എന്ന കഥയില്‍ വിവരിക്കുന്നുണ്ട്. ഒരഭിമുഖത്തില്‍ അയോബാമി അദേബായോ
വിവരിക്കുന്നത് പോലെ, ‘നിങ്ങള്‍ തനിച്ചല്ല നിലനില്‍ക്കേണ്ടത്
(You don’t stand alone)’ എന്ന
ആപ്തവാക്യം ഏറെ മക്കളുണ്ടാവുക എന്നതാണ് അന്തസ്സിന്റെ ലക്ഷണം എന്ന രീതിയില്‍
മനസ്സിലാക്കപ്പെട്ട, ഇസ്ലാമിക-ക്രൈസ്തവ- പാഗന്‍
വിശ്വാസങ്ങളുടെയും ജീവിത രീതിയുടെയും സങ്കലനം വ്യക്തമായി കാണാവുന്ന യൊറൂബ സംസ്കൃതിയില്‍ ബഹുഭാര്യത്വവും വലിയ, പടര്‍ന്നു
പന്തലിച്ച കുടുംബത്തിന്റെ ഗംഭീരനായ പിതൃ സ്വരൂപസ്ഥന്‍ എന്ന പദവിയും പുരുഷന്റെ
അന്തസ്സിന്റെ ചിഹ്നമായിത്തീര്‍ന്നു. ആദ്യത്തെ കുഞ്ഞിന്റെ ജനനത്തോടെ മാതാവിന്റെയും പിതാവിന്റെയും പേര് തന്നെ
അവന്റെ/ അവളുടെ പേരുമായി ചേര്‍ത്ത് പുനര്‍ നിര്‍വ്വചിക്കപ്പെടുന്ന സമൂഹത്തില്‍
(‘ഇയാ ----‘, ‘ബാബാ ----‘) സ്വന്തം പേരില്‍ തുടരേണ്ടി
വരുന്നവര്‍ വന്ധ്യതയുടെ പേരില്‍ അപമാനിതരായി. അതെ സമയം, ആഫ്രിക്കന്‍ സാഹിത്യത്തില്‍ വിലക്കപ്പെട്ട വിഷയങ്ങളില്‍ ഒന്നായാണ്
വന്ധ്യതയുടെ പ്രശ്നം പരിഗണിക്കപ്പെടുന്നത്. അഥവാ അത് ആവിഷ്കരിക്കപ്പെടുമ്പോള്‍
തന്നെ ഏറ്റവും പതിഞ്ഞ ശബ്ദത്തിലും പ്രതിസ്ഥാനത്തു എപ്പോഴും സ്ത്രീയാണെന്നുമുള്ള
രീതിയിലും പുരുഷ മേധാവിത്തപരമായ മൂല്യങ്ങള്‍ തീര്‍ത്തും സംരക്ഷിക്കപ്പെടുന്നു
എന്നുറപ്പുവരുത്തിയും മാത്രമാണ് അത് ചെയ്യുക. സ്ത്രീകഥാപാത്രങ്ങള്‍ തന്നെയും
തങ്ങളുടെ പുരുഷന്മാരുടെ ‘കഴിവുകേടിനെ’ മൂടിവെക്കും വിധം വേണ്ട വിധത്തിലുള്ള
നീക്കുപോക്കുകള്‍ നടത്തുകയും വന്ധ്യത സ്ത്രീ സ്വയം
വരുത്തിവെച്ചതാണ് എന്ന മട്ടില്‍ കുറ്റമേറ്റെടുക്കുകയും
ചെയ്യുന്നു. ലോല ഷോണെയിന്‍ രചിച്ച The Secret
Lives of Baba Segi's Wives ഈ അവസ്ഥയെ
നിശിതമായി സമീപിക്കുന്ന ഒരു മികച്ച സമകാലിക മാതൃകയാണ്. പെണ്ണെഴുത്തിന് നല്‍കപ്പെടുന്ന
വിഖ്യാതമായ ബെയ്‌ലി സാഹിത്യ പുരസ്കാരത്തിന്റെ (2017) അന്തിമ ലിസ്റ്റില്‍ ഇടം
പിടിച്ച Stay with Me എന്ന തന്റെ പ്രഥമ നോവലിലൂടെ യുവ നൈജീരിയന്‍ നോവലിസ്റ്റ്
അയോബാമി അദേബായോ ഈ ‘പൊള്ളുന്ന’ വിഷയത്തെയാണ് വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ
ഒരു പോലെ നേടിയെടുക്കുന്ന വിധത്തില്‍ ആവിഷ്കരിക്കുന്നത്.
വന്ധ്യതയെന്നാല്‍ പെണ്ണെന്ന
നാട്ടു നടപ്പ്
പ്രഥമ
ദൃഷ്ട്യാ അനുരാഗത്തിന്റെ ക്ലാസ്സിക് മാതൃകയായാണ് അകിന്‍ - യജീദെ വിവാഹ ജീവിതം
ആരംഭിക്കുന്നത്. വിദ്യാസമ്പന്നരും ആധുനിക വീക്ഷണങ്ങള്‍ ഉള്ളവരുമായ ദമ്പദികളുടെ
ജീവിതം കലുഷമാകുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞും യെജീദേയുടെ ഗര്‍ഭപാത്രം തരിശു
കിടക്കുന്നത് അവരിലേറെ അകിനിന്റെ മാതാവ് ‘മൂമി’യെ
അസ്വസ്ഥയാക്കിത്തുടങ്ങുന്നതോടെയാണ്. യൊറൂബ സമൂഹത്തില്‍ പതിവുള്ള ബഹുഭാര്യത്വം
തങ്ങളുടെ കാര്യത്തില്‍ ഒരിക്കലും ഉണ്ടാവില്ലെന്ന ദമ്പദികളുടെ തീരുമാനം
തിരുത്തേണ്ടി വരുന്നത് അവരുടെ നിര്‍ബന്ധം മൂലമാണ്.
“സ്ത്രീകള്‍ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്നു, നിനക്കതിനു കഴിയുന്നില്ലെങ്കില്‍ നീയൊരു പുരുഷന്‍
മാത്രമാണ്, നിന്നെയാരും ഒരു സ്ത്രീയെന്നു വിളിക്കരുത്”
എന്ന് ഓര്‍മ്മിപ്പിക്കുന്ന മൂമി
ബഹുഭാര്യത്വത്തെ പഴഞ്ചന്‍ ആയിക്കാണുന്ന യൂണിവേഴ്സിറ്റി ഗ്രാജുവെറ്റിനോട്
കൂട്ടിച്ചേര്‍ക്കുന്നു,
“ഈ ജീവിതം പ്രയാസകരമല്ല, യജീദെ. നിനക്ക്
കുട്ടികള്‍ ഉണ്ടാവില്ലെങ്കില്‍ എന്റെ മകന് ഫുന്‍മിയില്‍ കുറച്ച് ഉണ്ടാവാന്‍
അനുവദിക്കുക. നോക്ക്, നിന്നോട് അവന്റെ ജീവിതത്തില്‍
നിനക്കുള്ള ഇടത്തില്‍ നിന്ന് മാറിനില്‍ക്കാനല്ല ഞങ്ങള്‍ പറയുന്നത്. നീയവിടെ നിന്ന്
ഒന്നിളകി മറ്റൊരാള്‍ക്ക് ഇരിക്കാന്‍ ഇടം നല്‍കുകയെ വേണ്ടൂ.”
എന്നാല്‍, ഫുന്‍മിയും ഗര്‍ഭിണിയാകാതെ വരുന്നതോടെ അതിനും അവള്‍
തന്നെയാനുത്തരവാടിയെന്നു ശഠിക്കുന്ന മൂമി യജീദേയോടുള്ള വാത്സല്യം മാറ്റിവെച്ചും
അഭ്യര്‍ത്ഥനയുമായെത്തുന്നു:
“എന്റെ മകനെ രണ്ടുമാസം കൂടി നിന്റെ കാലുകള്‍ക്കിടയില്‍ കിട്ടിയിട്ടും നിന്റെ
വയര്‍ കാലിയായിത്തന്നെ കിടക്കുന്നു.”
എന്നു പരാതിപ്പെടുന്ന മൂമി,
“നിന്റെ തുടകള്‍ അവന്റെ മുന്നില്‍ അടക്കുക, ഞാന്‍
യാചിക്കുന്നു... ഇല്ലെങ്കില്‍ അവന്‍ കുട്ടികളില്ലാതെ മരിക്കും. .. എന്റെ ജീവിതം
തകര്‍ക്കരുത്. അവനെന്റെ ആദ്യ മകനാണ്, യജീദെ.”
യജീദെയുടെ പിതാവിന്റെ ആദ്യഭാര്യ
ഇയാ മാര്‍ത്തയും അകിനിന്റെ അമ്മാവന്‍ ബാബാ ലോലയും അവളെ ഉപദേശിക്കുക ഫുന്‍മിയെ
അനിയത്തി, സുഹൃത്ത്, മകള്‍
എന്ന നിലയില്‍ കാണണമെന്നും ‘നീ അവളുടെ ‘ഇയാലെ’ (ആദ്യഭാര്യ) ആണെന്നുമാണ്. ഫുന്‍മി
പ്രസവിക്കുന്നതോടെ യജീദെയും ഉര്‍വ്വരയാകുമെന്നു മൂമി ആശ്വസിപ്പിക്കാന്‍
ശ്രമിക്കുന്നു:
“കുഞ്ഞുങ്ങള്‍ക്ക് മറ്റു കുഞ്ഞുങ്ങളെ ഈ ലോകത്തേക്ക് വിളിച്ചു വരുത്താന്‍ ഒരു
മാര്‍ഗ്ഗമുണ്ട്.”
അകിനിന്റെ പ്രണയം തന്നില്‍
മാത്രം ഒതുക്കാനും ഇത്തരം സമ്മര്‍ദ്ദങ്ങളും കുഞ്ഞുണ്ടായിക്കാണാനുമുള്ള
അത്യാഗ്രഹവും തന്നെയാണ് തന്റെ തന്നെ തിരിച്ചറിവുകള്‍ക്കെതിരായിട്ടും ആള്‍ദൈവം
യോസയ്യായുടെ പ്രവചന കേന്ദ്രമായ ‘വാപിളര്‍ന്നു പോകുന്ന അത്ഭുതങ്ങളുടെ പര്‍വ്വത’ത്തിലേക്കുള്ള
ആ തീര്‍ത്ഥയാത്രയിലേക്കും ആടിനെ മുലയൂട്ടുന്ന, ‘ഞാന്‍ വിശ്വസിച്ചു പോയി’ എന്ന അതീതാവസ്ഥ (trans-like state)യുടെ ഒരേസമയം ദയനീയവും ഹാസ്യാത്മകവുമായ അസംബന്ധത്തിലേക്കും തുടര്‍ന്ന് ഗര്‍ഭിണിയാണ്
എന്ന ഭ്രമ ചിന്തയിലേക്കും യജീദിയെ എത്തിക്കുക. ഗതികേടിന്റെയും അപാരമായ
നഷ്ടങ്ങളുടെയും മുഖാമുഖത്തില്‍ മനുഷ്യര്‍ എന്തിലും വിശ്വസിച്ചു പോകും എന്ന അവസ്ഥ
ചിമാമാന്‍ഡാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ എന്ന നോവലിലും കാണാം. സംഘര്‍ഷ
കാലത്ത് കാണാതാവുന്ന പ്രിയപ്പെട്ട കൂടെപ്പിറപ്പിനെ തിരിച്ചു കിട്ടാന്‍ വഴിപാടും
മറ്റും നടത്താന്‍ തയ്യാറാകുന്ന ഉന്നത ബിരുദ ധാരിണി അങ്ങനെയാണ് അതിനെ
ന്യായീകരിക്കുക: “ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എല്ലാത്തിലും വിശ്വസിക്കുന്നു.
എന്റെ സഹോദരിയെ തിരിയെ കൊണ്ടുവരുന്ന എന്തിലും ഞാന്‍ വിശ്വസിക്കുന്നു....” (Half of a Yellow Sun)
ശാരീരികമായിപ്പോലും
ഒരു ഗര്‍ഭിണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും താല്‍പര്യങ്ങളും ചൊരുക്കുകളും
അനുഭവപ്പെട്ടു തുടങ്ങുന്ന യജീദിയുടെ അവസ്ഥ ഏതാണ്ടൊരു മാജിക്കല്‍ റിയലിസ്റ്റിക്
ഭാവം പ്രാപിക്കുന്നുണ്ട്. പാളിപ്പോവുന്ന ആ ഭ്രമ ചിന്തയില്‍ നിന്ന് ഏറെ ചികിത്സകള്‍ക്കും
കൌണ്‍സിലിംഗിനും അതിലേറെ ഹൃദയ വ്യഥകള്‍ക്കും ശേഷമാണ് അവള്‍ മോചിതയാവുക. എന്നാല്‍
ഇതിവൃത്ത കേന്ദ്രത്തിലെ മലീമസ രഹസ്യങ്ങളില്‍ പ്രമുഖമായ ചില വികാസങ്ങള്‍ക്ക് ശേഷം
ശരിക്കും ഗര്‍ഭിണിയാകുന്നതോടെ മുമ്പില്ലാത്ത മാറ്റങ്ങള്‍ യജീദേയില്‍
സംഭവിക്കുന്നു: ഫുന്‍മിയോടുള്ള സന്‍മനോഭാവമാണ് അതില്‍ മുഖ്യം.
“ഒരു പുരുഷന്‍ എന്നത് പൂഴ്ത്തിവെക്കാനുള്ള എന്തെങ്കിലുമല്ല, അയാള്‍ക്ക് പല ഭാര്യമാര്‍ ആവാം. എന്നാല്‍ ഒരു കുഞ്ഞിനു
ഒരേയൊരു യഥാര്‍ത്ഥ അമ്മയെ ഉണ്ടാവൂ.”
നോവലിന്റെ സാകല്യത്തില്‍
യജീദേയുടെ പുതിയ തിരിച്ചറിവിന് ഒരു സ്വയം ന്യായീകരണത്തിന്റെ സ്വരവുമും കല്‍പ്പിക്കാവുന്നതാണ്.
ഒപ്പം, മാതാവ് എന്ന അനിഷേധ്യവും സ്ഥായിയുമായ
സ്ഥാനലബ്ധി നല്‍കുന്ന അപാരമായ അവകാശ, സുരക്ഷിതത്വ ബോധവുമാണ്
യജീദെയെ അത്രക്കങ്ങു ഉദാരവതിയാക്കുന്നത്. ഇതേ അവകാശ ബോധത്തിന്റെ മറ്റൊരു തലത്തില്‍
നിന്ന് രോഗ പീഡയില്‍ തന്റെ കയ്യില്‍ അമര്‍ത്തിപ്പിടിക്കുന്ന സെസാനിന്റെ വേദന പകര്‍ന്നെടുക്കാന്‍
ഒരു ഘട്ടത്തില്‍ യജീദെ ആഗ്രഹിക്കും,
“അവന്റെ കൈകള്‍ വേദനയില്‍ പിറന്ന ഒരു തരം കരുത്തോടെ കൈക്കുഴയെ ഞെരിക്കും
വിധം എന്റെ കൈകളില്‍ പിടിച്ചു. അത് അവന്‍ അനുഭവിച്ചു കൊണ്ടിരുന്നതിന്റെ ചെറിയൊരംശം
മാത്രമായിരുന്നു എന്ന ബോധ്യത്തോടെ ഞാനെന്റെ കൈകളിലെ വേദനയെ സ്വാഗതം ചെയ്തു. എന്നെ
പിടിക്കുന്നതിലൂടെ അവന്റെ ദുസ്സഹ വേദന എന്റെ ഉടലിലേക്ക് സന്നിവേശിപ്പിക്കാനും അത്
വഴി അതില്‍ നിന്ന് മോചനം നേടാനും അവനു കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു.”
നോവലിലുടനീളം ഇത്തരം കരുത്തു
പ്രകടിപ്പിക്കുന്നത് സ്ത്രീകളാണെങ്കില്‍ അകിന്‍ എല്ലാം കുഴച്ചു മറിക്കുകയും കൊടിയ
ദുരന്തങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നതേയുള്ളൂ; അയാളുടെ ലൈംഗിക ദുര്‍ബ്ബലത ഒരര്‍ത്ഥത്തില്‍ ആ
കഴിവുകേടിന്റെയും പുരുഷ മേധാവിത്ത സമൂഹത്തിന്റെ രോഗാതുര കാപട്യത്തിന്റെയും രൂപകം
തന്നെയാണ് താനും. ദോതൂന്‍ ആകട്ടെ, ഒരു സ്ത്രീലമ്പടന്‍
ആയിരിക്കുമ്പോള്‍ തന്നെ അകിനിന്റെ പദ്ധതിയിലെ കരുവെന്ന നിലയില്‍ സ്വയം നിര്‍വ്വചിക്കാന്‍
പോലും കഴിയാത്തവനുമാണ്.
ദുര്യോഗങ്ങളുടെ തുടര്‍ച്ചകള്‍
ഒളിഞ്ഞും
തെളിഞ്ഞുമുള്ള ലൈംഗികച്ചുവ മുറ്റി നില്‍ക്കുന്ന മൂമിയുടെ ഭാഷണ രീതിയിലും കുടുംബ
കാരണവത്തിയുടെ അധികാര ഭാവങ്ങളിലും യൊറൂബ സമൂഹത്തിന്റെ പരമ്പരാഗത മൂല്യവ്യവസ്ഥയാണ്
അടയാളപ്പെടുത്തപ്പെടുന്നത്. പിറവിയിലേ അമ്മയെ ഒടുക്കിയവള്‍ എന്ന ശാപം
ഉള്ളിലൊളിപ്പിച്ചുള്ള യജീദേയുടെ ഇതര പിതൃ ഭാര്യമാരുടെ അവഗണന ഉണ്ടാക്കുന്ന
അനാഥത്വബോധത്തെ മറികടക്കാന്‍ മൂമിയുടെയും അകിനിന്റെയും സ്നേഹം യജീദെക്ക്
തുണയാവുന്നുണ്ടെങ്കിലും സ്നേഹം കൊണ്ട് മാത്രം എല്ലാമാവില്ലെന്ന് തിരിച്ചറിയുന്ന
ഘട്ടത്തിലാണ് അപ്രതീക്ഷിത ഇതിവൃത്ത വികാസങ്ങളിലെക്കും ഒന്നിന് പിറകെ ഒന്നായി
സംഭവിക്കുന്ന ദുരന്തങ്ങളിലെക്കും നയിക്കുന്ന നിഗൂഡ തീരുമാനങ്ങളിലേക്ക് അകിന്‍
എത്തിച്ചേരുന്നത്. എന്നാല്‍, കണക്കുകൂട്ടലുകളുടെ
ചതുരവടിവുകളില്‍ ഒതുങ്ങാന്‍ വിസമ്മതിക്കുന്ന ജീവിതസന്ധികള്‍ അയാളുടെയും
യജീദേയുടെയും മാത്രമല്ല, മുറിവേറ്റ മനസ്സോടെ
ആസ്ത്രേലിയയിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന അകിനിന്റെ സഹോദരന്‍
ദോതൂന്‍, ‘സീക്രട്ട് ലൈവ്സ് ഓഫ് ബാബ സെഗിസ് വൈവ്സ്’ എന്ന
നോവലിലെ സെഗിയെന്ന പെണ്‍കുട്ടിയെ പോലെ, ഒന്നിനുമല്ലാതെ
ജീവന്‍ പൊലിയുന്ന ബലിയാടായി ഫുന്‍മി, പുതുതലമുറയുടെ
ജീവിതപ്പൊടിപ്പായിത്തീരുന്ന റൊതിമി (ടിമി) എന്നിവരുടെയൊക്കെ ജീവിതം ഉഴുതുമറിക്കും.
ജനിതക വൈകല്യത്തോടെ പിറന്നു വീണ് കുരുന്നിലേ ഒടുങ്ങുന്ന ഒലാമിദേയും സെസാനും അതേ
ദുരന്തത്തോട് ഏറെ മല്ലിടെണ്ടി വരുന്ന റൊതിമിയും അകിന്‍
- യജീദെ - ദോതൂന്‍ ജീവിത ചൂതാട്ടത്തിന് വിലയൊടുക്കുന്നവര്‍ തന്നെ. സന്തുഷ്ടമായ
കുടുംബജീവിതത്തിന്റെ ചെറിയ ഇടവേള കുറഞ്ഞൊരു കാലം അനുഭവിക്കാനാവുന്നുണ്ട്
യജീദെക്കും അകിനിനും. മൂന്നു മാസം മാത്രം പ്രായമുള്ള ഒലാമിദേക്ക് പത്രവും
ജേണലുകളും വായിച്ചു കൊടുക്കുന്ന അകിനിനെ നോക്കി നില്‍ക്കുമ്പോള്‍ യജീദേക്ക്
തോന്നുന്നു:
“അതേറ്റവും മനോഹരമായ ദൃശ്യമായിരുന്നു, എന്റെ ഭര്‍ത്താവ്
എന്റെ മകളോട് അവള്‍ക്ക് മനസ്സിലാവാത്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. അതത്രക്ക്
പരിപൂര്‍ണ്ണമായിരുന്നു, അത്രയ്ക്ക് അതിയഥാര്‍ത്ഥം, എനിക്കപ്പോള്‍ ആ നിമിഷങ്ങളില്‍ ജീവിതത്തില്‍ പോസ് ബട്ടന്‍ അമര്‍ത്താന്‍
തോന്നി.”
ജനിതക വൈകല്യമായ സിക്കിള്‍ സെല്‍
അസുഖത്തെ തുടര്‍ന്ന് ഒലാമിദേ മരിക്കുമ്പോള്‍, ഇളം പ്രായത്തില്‍ തന്നെ മരിക്കാന്‍ വേണ്ടി ജനിക്കുന്ന ‘അബികു’ (spirit
child) ദുഷ്ടാത്മാവാണെന്ന് ചിന്തിക്കുന്ന മൂമിയോട് ഒരു വേള
യജീദെക്ക് വെറുപ്പ് തോന്നുന്നുണ്ട്. ആ മരണം അവരുടെ കാല്‍ക്കീഴില്‍ നിന്ന് ഭൂമിയെ
അപഹരിച്ചതായി ദമ്പതികള്‍ക്ക് തോന്നുന്നു. ‘ബാബാ സെഗി’യില്‍ ഇയാ സെഗി
നിരീക്ഷിക്കുന്നത് പോലെ മാതാപിതാക്കള്‍ കാണരുതാത്ത ഏറ്റവും മോശപ്പെട്ട കാര്യമെന്ന
നിലയില്‍ കുഞ്ഞുമകളുടെ കുഴിമാട സ്ഥലം യജീദേയും അകിനും കാണുന്നില്ല. എന്നാല്‍
ഇനിയൊരു ഘട്ടത്തില്‍ ആ പരമ്പരാഗത ക്രമത്തെ യജീദെ ബോധപൂര്‍വ്വം വെല്ലു വിളിക്കും-
ദുരന്തങ്ങളുടെ തനിയാവര്‍ത്തനത്തിനു ശേഷം ഇനിയൊന്നും നഷ്ടപ്പെടാനില്ല എന്ന
ഘട്ടത്തില്‍. സെസാന്‍ ജനിക്കുമ്പോഴും അവനെ ഒമാനിക്കുമ്പോഴും അത്തരമൊരു വിധി അവര്‍ക്കറിയില്ല.
കാലത്തുണരുമ്പോള്‍ അവന്റെ ശബ്ദമല്ല, ഓലാമിദേയുടെ ശബ്ദം
തന്നെയാണ് തന്നെ തേടിയെത്തുന്നത് എന്ന് യജീദെ കണ്ടെത്തുന്നു. പക്ഷെ, സെസാനും മൂമിയുടെ വാക്കുകളില്‍ കഴിയും വേഗം മരിക്കാനായി ഭൂമിയില്‍ വന്ന
‘അബികു’ ആണെന്ന നിലപാട് പതിയെ യജീദെയെ സ്വാധീനിക്കുന്നുണ്ട്. ആശുപത്രിയെന്നാല്‍
വെള്ളക്കാരന്റെ കണ്‍കെട്ടാണെന്നും പരമ്പരാഗത മാര്‍ഗ്ഗങ്ങളിലുള്ള ചികിത്സയാണ്
‘അബികു’വിനു ആവശ്യമെന്നും ശഠിക്കുന്ന മൂമിയെ മറികടന്നു കിട്ടാവുന്ന ചികിത്സയെല്ലാം
നല്‍കിയിട്ടും ഒലാമിദേയുടെ വഴി സെസാനും പിന്തുടരുന്നതോടെയാണ് ഒരു തരം
വൈരാഗ്യബുദ്ധി യജീദെയില്‍ ഉണ്ടാവുന്നത്. സെസാന്റെ ജഡത്തില്‍ ചാട്ടവാറടിച്ചു
മുറിവേല്‍പ്പിക്കണമെന്നും അപ്പോള്‍ ഇനിയും പിറക്കാനിരിക്കുന്ന കുഞ്ഞ് ആ അബികുവിന്റെ
പുനര്‍ജ്ജനിയാണോ എന്ന് തിരിച്ചറിയാനാവും എന്നുമുള്ള മൂമിയുടെ ആവശ്യം യജീദെ
അംഗീകരിക്കുന്നത് അകിനിനെപോലും അമ്പരപ്പിക്കുന്നുണ്ട്. എന്നാല്‍, കുറ്റമറ്റ, പാടുകള്‍ ഒന്നുമില്ലാത്ത എല്ലാം
തികഞ്ഞ കുഞ്ഞായാണ് മൂന്നാം നമ്പരുകാരി പിറക്കുക. കുഞ്ഞിനെ ഓരോ ഇഞ്ചും
പരിശോധിക്കുന്ന യജീദേയില്‍ മനോവ്യാപാരങ്ങളുടെ പിരിമുറുക്കം പ്രകടമാണ്:
“ഞാന്‍ തോമസ് ആണ്, സന്തോഷിക്കാനുള്ളതായി
ഒരു കാര്യത്തെ തിരിച്ചറിയും മുമ്പ് എന്റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞ കാര്യത്തിന്
തൊട്ടറിയാവുന്ന തെളിവ് തേടുന്നയാള്‍.”
കഴിയും വേഗം തിരിച്ചു പോകാനായി
വന്ന അബികുവിന്റെ പുനരവതാരം എന്നയര്‍ത്ഥത്തില്‍ റോതിമി എന്ന് അവള്‍ക്ക് പേരിടുക
മൂമിയാണ്. പുതിയ ലോകത്തെ അഭിമുഖീകരിക്കാനായി പില്‍ക്കാലം അവള്‍ സ്വയം ടിമി എന്ന്
സ്വന്തം പേരിനെ പുനര്‍ വിന്യസിക്കും.
രഹസ്യങ്ങളുടെ തിരിച്ചടികള്‍
എന്നാല്‍, രഹസ്യങ്ങളുടെ പടിപടിയായുള്ള വെളിപ്പെടലും അകിന്‍ തന്നില്‍
നിന്ന് പലതും ഒളിക്കുകയായിരുന്നു എന്ന തിരിച്ചറിവും കുഞ്ഞുങ്ങളുടെ ജനനങ്ങള്‍ക്ക്
പിറകിലെ അവിശുദ്ധ ബാന്ധവങ്ങള്‍ ഉണ്ടാക്കുന്ന കുറ്റബോധവും ആത്മനിന്ദയും
അസഹ്യമാവുന്നതും അതൊക്കെ സഹിച്ചിട്ടും പിറക്കുന്ന കുഞ്ഞുങ്ങള്‍ ഓരോന്നായി
കൊടുംവേദനയുടെ പിടിയില്‍ ഒടുങ്ങുന്നതു കാണേണ്ടി വരുന്ന നിസ്സഹായതയും അതെ
വിധിയിലേക്ക് പോകുമെന്നുറപ്പുള്ള റൊതീമിയെ സ്നേഹിച്ചു പോവാതിരിക്കാനുള്ള മുന്‍കരുതലുമാണ്
കടുത്ത തീരുമാനത്തില്‍ യജീദെ എത്തിക്കുന്നത്. ഇഫെയിലെ
യൂണിവേഴ്സിറ്റി പഠന കാലം മുതല്‍ നല്ലൊരു കേശാലങ്കാര വിദഗ്ദയായിരുന്ന യജീദെക്കു
സ്വന്തമായി ഒരു സലൂണ്‍ തന്നെ ഉണ്ടായിരുന്നത് അവളുടെ സ്വാശ്രയത്വ ബോധത്തെ
ബലപ്പെടുത്തിയ ഘടകവുമാണ്. അകിനിനു നല്‍കാനുള്ള ശിക്ഷ കൂടിയായാണ് രോഗപീഡയുള്ള
കുഞ്ഞുമകളെ അയാളെ ഏല്‍പ്പിച്ച് അവള്‍ വീട് വിട്ടു പോകുന്നതും. അന്തര്‍ നാടകങ്ങളെ
കുറിച്ചു ഒന്നുമറിയാത്ത മൂമി പക്ഷെ അവള്‍ പോയതില്‍ വേദനിക്കുന്നുണ്ട്.
“ഒരു സ്ത്രീക്ക് ഒരു ചീത്ത ഭാര്യയാവാന്‍ കഴിയും, പക്ഷെ അവളൊരിക്കലും ഒരു ചീത്ത അമ്മയായിക്കൂടാ.”
യജീദെ തന്റെ മനസ്സില്‍ റോതിമിയെ
കൊന്നുകളയാന്‍ പാടില്ല എന്ന് ഇയാ ബോലുവും കരുതുന്നു. അകിനിനെ വിട്ടു പോകുമ്പോള്‍
യജീദെ ഓര്‍ക്കുന്നുണ്ട്: തന്റെ പിതാവിന്റെ മരണ സമയത്ത് തനിക്കുപോലും തോന്നാത്ത
വിഷമത്തോടെ വിതുമ്പിനിന്ന അകിനിന്റെ കൈ പിടിച്ചാശ്വസിപ്പിച്ച സന്ദര്‍ഭം:
“അകിന്‍, ഇന്ന് നീ
നിശ്ശബ്ദമായി കരയുമ്പോള്‍ ആരാണ് നിന്റെ കൈ പിടിക്കുക?”
അതേ സമയം താന്‍ ചലിപ്പിച്ചു
വിട്ടതെന്തോ അത് തടഞ്ഞു നിര്‍ത്താന്‍ ഇനി ഏറെ വൈകിപ്പോയി എന്ന് അകിന്‍ സ്വയം
പഴിക്കുന്നു. ഒലാമിദേയുടെയും സെസാനിന്റെയും മരണം ഫുന്‍മിയെ മരണത്തിലേക്ക്
തള്ളിവീഴ്ത്തിയത്തിനു തനിക്കുള്ള ശിക്ഷയാണെന്നും അയാള്‍ കരുതുന്നു. അകിന്‍ -
ദോതൂന്‍ രഹസ്യങ്ങളില്‍ രണ്ടുപേരെയും ഒരേ വ്യക്തിഭിന്നങ്ങളായി – “ഞാന്‍ ജെകിലും അവന്‍ ഹൈഡും” – യെജീദെ കരുതുന്നുണ്ടാവും എന്ന്
അയാള്‍ അനുമാനിക്കുന്നു. ദോതൂനിനെയും യജീദെയെയും പിടികൂടുന്ന സന്ദര്‍ഭത്തില്‍
അയാള്‍ പ്രകടിപ്പിക്കുന്ന വന്യമായ കോപം ഒരു നാട്യമായിരുന്നെന്നു യജീദെ
കണ്ടെത്തുന്നുണ്ട്. “കോപം നാണക്കേടിനെക്കാള്‍ സഹനീയമാണ്.” നോവലിന്റെ പ്രധാന
പരിമിതികളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള യജീദേയുടെ പാത്ര സൃഷ്ടിയില്‍
കടന്നു വരുന്ന അടിസ്ഥാന പരമായ ഒരു ദൗര്‍ബല്യം ഇതിനോട് ചേര്‍ത്തു കാണാം:
വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധങ്ങള്‍ ഉണ്ടാവരുതെന്നും താന്‍ കന്യകയാണെന്ന കാര്യം
അകിനിന്റെ മാതാവ് അറിയണമെന്നും അഭിമാനിച്ചിരുന്ന ‘നിഷ്കളങ്കത’യുടെ തലത്തില്‍ പോലും
അകിനിന്റെ കഴിവുകേടും ദോതൂനിന്റെ കാര്യത്തില്‍ അയാളുടെ പങ്കാളിത്തവും അവള്‍ക്ക്
ഊഹിക്കാന്‍ കഴിയുന്നില്ല എന്നത് വിശ്വസനീയതയുടെ അതിരുകള്‍ വല്ലാതെ വലിച്ചു
നീട്ടുന്നുണ്ട്. എന്നാല്‍ ഒന്നൊന്നായി ചുരുളഴിയുന്ന സംഭവങ്ങളും സങ്കടങ്ങളുടെ
കുത്തൊഴുക്കും വായനക്കാരന്റെ ഫോക്കസില്‍ നിന്ന് ഈ പരിമിതികളെ മാറ്റിനിര്‍ത്തുന്നുണ്ട്.
തുളുമ്പുന്ന ചരിത്രവും ആഖ്യാന ധാരയും
യജീദേയുടെയും
അകിനിന്റെയും മാറിമാറി വരുന്ന ആഖ്യാന സ്വരത്തിലുള്ള അധ്യായങ്ങളിലായി ആഖ്യാനം
ചെയ്യപ്പെടുന്ന നോവലിന്റെ കഥാലോകം തെക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ ഒസൂന്‍ സ്റ്റേറ്റിലെ ഇയേസയിലാണ്. എണ്‍പതുകളുടെ
സംഘര്‍ഷ കാലത്ത് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും സൈനിക ഭരണകൂടത്തിന്റെ
താല്പര്യങ്ങള്‍ക്ക് അനുസരിച്ച്
തെരഞ്ഞെടുപ്പുഫലങ്ങള്‍ തമസ്കരിക്കപ്പെടുകയും ചെയ്യുന്ന കാലം. നടത്താന്‍ പോകുന്ന
പിടിച്ചുപറിക്കും പകല്‍ കൊള്ളക്കും സൌകര്യമൊരുക്കി തയ്യാറായിരിക്കാന്‍ ആളുകള്‍ക്ക്
മുന്നറിയിപ്പ് നല്‍കുന്ന സംഘങ്ങളും അവര്‍ക്ക് വേണ്ടി സൌകര്യപൂര്‍വ്വം ലീവ് എടുത്തു
മാറിനില്‍ക്കുന്ന നിയമ പാലകരുടെയും കാലം. തേജു കോലിന്റെ Every Day Is for the Thief, അദാവോബി ട്രിഷിയ നോബാനിയുടെ I Do
Not Come to You by Chance തുടങ്ങിയ
കൃതികള്‍ കൂടുതല്‍ വിശദമായി പരിശോധിക്കുന്ന ഈ തസ്ക്കര സംസ്കൃതിയുടെ സൂക്ഷ്മമായ
തുടക്കങ്ങളാണ് ഇവിടെ സൂചിതമാകുന്നത്. എണ്‍പതുകളിലെ രാഷ്ട്രീയ കാലുഷ്യങ്ങളുടെ കാലം മുതല്‍ 2008 വരെയുള്ള ഇരുപതു
വര്‍ഷക്കാലമാണ് നോവലിന്റെ കാലഘട്ടം എന്നത് കൊണ്ട് തന്നെ ദേശ ചരിത്രവും കഥാഗതിയുടെ
അന്തര്‍ധാരയായി വരുന്നുണ്ട്. ബിയാഫ്രന്‍ യുദ്ധം കുട്ടിക്കാലത്ത് കേട്ട കഥകളിലൂടെ
ഓര്‍ക്കുന്ന യജീദെ പുതിയ കാലത്തെ സംഘര്‍ഷങ്ങള്‍ ഏറെ ഉത്കണ്ഠയോടെ
ശ്രദ്ധിക്കുന്നുണ്ട്. ജനറല്‍ ബുഹാരിയെ സ്ഥാന ഭ്രഷ്ടനാക്കിയ അട്ടിമറിയും ഇബ്രാഹിം
ബാബാന്‍ഗിഡ പുതിയ സൈനിക മേധാവിയാവുന്നതും (1985) സ്വയം പ്രസിഡന്‍റ് ആയി
അവരോധിക്കാനുള്ള ശ്രമവും നാഷണല്‍ കൗണ്‍സില്‍ രൂപീകരണവും ബാബാന്‍ഗിഡക്കെതിരെ അരങ്ങേറിയ
മേജര്‍ ഓര്‍ക്കാറിന്റെ പരാജയപ്പെട്ട അട്ടിമറിയും (1990) നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
പ്രസിഡന്‍റ് ആയി സ്വയം അവരോധിക്കാനുള്ള ബാബാന്‍ഗിഡയുടെ ശ്രമത്തെ കുറിച്ച് “നൈജീരിയായില്‍ സാധ്യമല്ല.. ഇതൊരു ബനാനാ റിപ്പബ്ലിക്ക് അല്ല” എന്ന് അകിന്‍ അഭിപ്രായപ്പെടുമ്പോള്‍ സോകോതോ, ബോര്‍നോ, കാനോ തുടങ്ങി അഞ്ച് വടക്കന്‍ പ്രവിശ്യകളെ ഫെഡറേഷനില്‍ നിന്ന്
പുറത്താക്കാനുള്ള റേഡിയോയില്‍ കേള്‍ക്കുന്ന നിര്‍ദ്ദേശം യജീദെയെ ചകിതയാക്കുന്നു.
ദോതൂനിന്റെ ഭാര്യ അജോകി കുഴപ്പങ്ങള്‍ പടരാതിരിക്കുമെങ്കില്‍ ബാബാന്‍ഗിഡ തുടര്‍ന്നാലും
മതിയായിരുന്നു എന്ന് കരുതുന്നു. കലാപകാരികളെ തുരത്തിയതായി കേണല്‍ സിദോനിന്റെ
ഉറപ്പൊന്നും ആരെയും ആശ്വസിപ്പിക്കുന്നില്ല. ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആരെയും വെറുതെ
വിടുന്നില്ല. നോവലില്‍ അതേറ്റവും ശക്തമായ ഭീഷണ സാന്നിധ്യമാകുന്നത് പരമ്പരയിലെ
ജനിത വൈകല്യത്തിന്റെ അവസാന വേട്ടയായ റോതിമിയുടെ രോഗം മൂര്‍ചിക്കുന്ന ഘട്ടത്തില്‍
കലാപം പടരുന്ന തെരുവുകളിലൂടെ അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ പാടുപെടുന്ന
അകിനിനാണ് അനുഭവപ്പെടുക.
വ്യഭിചാരം, മിഥ്യാ ഗര്‍ഭം, ഉപേക്ഷിക്കപ്പെടുന്ന
ശൈശവം, മാരക കയ്യേറ്റങ്ങള്‍, നരഹത്യ, ചരിത്രപരവും വൈയക്തികവുമായ ദുരന്തങ്ങള്‍, മൂടിവെക്കപ്പെട്ട
ഇരുണ്ട രഹസ്യങ്ങള്‍, യാഥാര്‍ത്ഥ്യത്തിനും അതീത യാഥാര്‍ത്ഥ്യത്തിനും
ഇടയില്‍ നേര്‍ത്ത അതിര്‍ വരമ്പിലെ താളം പിഴക്കുന്ന, ദുസ്വപ്ന
സമാനമായ മനോ വ്യാപാരങ്ങള്‍, ഭ്രാന്തു പിടിച്ചേക്കുമോ
എന്ന ഭയപ്പാടില്‍ സ്വയം ഒളിച്ചോടാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന നിസ്സഹായതകള്‍ -
ഒരു പ്രഥമ നോവലിന് താങ്ങാനാവുന്നതിലേറെ പ്രമേയ പരിസരങ്ങളിലൂടെയാണ് ഇനിയും മുപ്പതു
തികഞ്ഞിട്ടില്ലാത്ത നോവലിസ്റ്റിന്റെ സഞ്ചാരം. ഇതിവൃത്തത്തില്‍ ഏറെ വേദനയും
ദുരന്തങ്ങളും തിങ്ങി നിറയുന്നത് കൊണ്ടാവാം നോവലന്ത്യം ചില പുതിയ തുടക്കങ്ങള്‍
സൂചിതമാകുന്ന ഇത്തിരി ശുഭാപ്തിയുടെ ചെറുവെളിച്ചത്തിലേക്ക് ഉറ്റു നോക്കുന്നതും.
ചിമമാന്‍ഡാ അദീചിയുടെയും മാര്‍ഗരെറ്റ് അറ്റ്‌വുഡിന്റെയും ശിഷ്യയായ നോവലിസ്റ്റ്
തന്റെ സ്വന്തം ആഖ്യാന ശൈലി കാണ്ടെത്തിക്കഴിഞ്ഞുവെന്നു ഇതിനോടകം നിരൂപകരുടെ
അംഗീകാരം നേടിക്കഴിഞ്ഞു. അതെ സമയം, ആഫ്രിക്കന്‍ കഥ
പറച്ചില്‍ പാരമ്പര്യത്തിന്റെ ചുവടു പിടിച്ചു കുട്ടിക്കാലത്ത് തങ്ങള്‍ കേട്ടു
പഠിച്ച മൃഗ കഥകളും മാന്ത്രിക കഥകളും പോലെ തങ്ങള്‍ക്കു പറയാനുള്ള കഥകള്‍
കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ വ്യഗ്രതയുള്ളവരാണ് മുഖ്യ കഥാപാത്രങ്ങളായ
യജീദെയും അകിനും. യജീദെ താന്‍ പറയുന്ന കഥകളില്‍ ദേശ ചരിത്രവും സ്വന്തം കഥകളും ചേര്‍ത്തു
വിളക്കി പരിഷ്കരിക്കും. ഈ കഥകളിലേത് പോലെ വികാര വിക്ഷുബ്ദവും അപ്രതീക്ഷിത സംഭവ
ഗതികള്‍ നിറഞ്ഞതുമായ ഒരു കഥയായാണ് നോവല്‍ വികസിക്കുന്നത്. “ഒരേ സമയം അഹന്തയേയും വഞ്ചനയേയും കുറിച്ചുള്ള ഒരു ഗോഥിക് ദൃഷ്ടാന്ത കഥയും, ആഴത്തില്‍ മഥിക്കുന്ന ഒരു സമകാലിക വൈവാഹിക ചിത്രീകരണവും; ചിനുവ അച്ചബെയുടെയും ചിമമാന്‍ഡാ എന്‍ഗോസി അദീചിയുടെയും മഹത്തായ രചനകളുടെ
താവഴിയില്‍ പാരമ്പര്യത്തിനും ആധുനികതക്കും, പൌരുഷത്തെയും സ്ത്രീത്വത്തെയും
കുറിച്ചുള്ള പഴയ നിര്‍വ്വചനങ്ങള്‍ക്കും സ്വയം നിര്‍വ്വചിക്കുന്നതിന്റെയും
സ്വതത്തിന്റെയും പുതു മൂല്യസങ്കല്‍പ്പങ്ങള്‍ക്കും ഇടയിലെ സമ്മര്‍ദ്ദങ്ങള്‍
നേരിടുന്ന നൈജീരിയെ കുറിച്ചുള്ള ഒരു നോവലുമാണ്.” (Michiko Kakutani,
nytimes).
The Secret Lives of Baba Segi's Wives by Lola Shoneyin
https://alittlesomethings.blogspot.com/2017/02/blog-post_58.html
The Joys of Motherhood by Buchi Emecheta
https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html
No comments:
Post a Comment