Featured Post

Saturday, August 17, 2024

Welcome to Lagos by Chibundu Onuzo

 സ്വാഗതചിഹ്നങ്ങളില്ലാത്ത നഗരത്തിന്റെ വിളി

    സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ തനതു ‘വ്യക്തിത്വം’ സ്ഥാപിച്ചിട്ടുള്ള ന്യൂ യോര്‍ക്ക്, ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ തുടങ്ങിയ ലോക നഗരങ്ങളെ പോലെ ആഫ്രിക്കന്‍ സാഹിത്യത്തില്‍, വിശേഷിച്ചും പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തില്‍, പ്രമുഖ ‘വ്യക്തിത്വം’ ആയി മാറിയ കേന്ദ്രമാണ് ലാഗോസ്. യൂറോപ്യന്‍-അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആത്മാന്വേഷനത്തിന്റെ നാടകീയ ആവിഷ്കാരങ്ങളായി ഏറെ തഴക്കം വന്ന വഴികളിലൂടെ സിനിമയിലും നോവലുകളിലും അടയാളപ്പെട്ടപ്പോള്‍, പോസ്റ്റ്‌ കൊളോണിയല്‍ നഗരങ്ങള്‍ അത്തരം അന്വേഷണങ്ങള്‍ക്ക് ഇതുവരെ ഉപയോഗപ്പെടുത്തിയത്തിലുമേറെ സാധ്യതകള്‍ ഇനിയും ഒളിപ്പിച്ചു വെച്ച ഇടങ്ങളാണ്. പറയപ്പെടാനുള്ള കഥകളില്‍ സംഭവിക്കുന്ന അതിദ്രുത പരിണാമങ്ങള്‍ പോലെത്തന്നെ ആഖ്യാതാക്കളാര്, ശ്രോതാക്കളാര് തുടങ്ങിയ പരിഗണനകളിലും ആവേശകരമായ മേച്ചില്‍പ്പുറങ്ങളാണ് ഈ നഗര കാന്താരങ്ങള്‍ കരുതിവെക്കുന്നത്‌. ‘ലാഗോസ് നോവല്‍’ എന്നത് ഒരു സാഹിത്യ വിഭാഗം (genre) തന്നെയായി മാറിയതിനു പിന്നില്‍ ചിനുവ അച്ചബെ, സൈപ്രിയന്‍ എക് വെന്‍സി, വോലെ സോയിങ്ക, സെഫി അത്ത, ബെന്‍ ഓക്രി, തേജു കോല്‍, തെന്‍ദായ് ഹുച്ചു, ക്രിസ് അബാനി, ചിമമാന്റ അദീചി തുടങ്ങി ആഫ്രിക്കന്‍ സാഹിത്യത്തിലെ മുതിര്‍ന്ന തലമുറയിലെയും പുതു തലമുറയിലെയും ലബ്ധപ്രതിഷ്ഠരുടെ സംഭാവനകളുണ്ട്. ലാഗോസ്, നൈജീരിയന്‍ ജീവിതത്തിന്റെ സാകല്യമാര്‍ന്ന ചെറുപതിപ്പാണ് (microcosm) എന്നിരിക്കെ ഇതൊട്ടും അസ്വാഭാവികവുമല്ല. ഗ്രാമീണ ജീവിതത്തെ ആദര്‍ശ വല്‍ക്കരിക്കുകയും പാരമ്പര്യവും ആധുനികതയും തമ്മിലും ശാലീന ജീവിതവും അവ്യവസ്ഥയും തമ്മിലും ദേശീയവും വൈദേശിക ലോക വീക്ഷണവും തമ്മിലുമുള്ള സംഘര്‍ഷങ്ങളുടെ വിപരീത ദ്വന്ദ്വങ്ങളായി ഗ്രാമ്യ- നാഗരിക ദ്വന്ദ്വത്ത പ്രതിഷ്ടിക്കുകയും ചെയ്യുന്ന ക്ലാസ്സിക്കല്‍ ആഫ്രിക്കന്‍ നോവലില്‍ നിന്നുള്ള വേറിട്ടുപോക്കിനെ കൂടിയാണ് സാഹിത്യത്തിലെ നഗര കേന്ദ്രീകരണം അടയാളപ്പെടുത്തുന്നത്.  

‘വിഭവശാപം’ (resource curse) എന്നപ്രതിഭാസം ആഫ്രിക്കന്‍ കൊളോണിയലിസത്തിന്റെ അടിവേരായി വര്‍ത്തിക്കുന്ന ഒന്നാണ്. 1950-കളില്‍ നൈജര്‍ ഡെല്‍റ്റയില്‍ എണ്ണ കണ്ടെത്തുമ്പോള്‍ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും സമ്പന്നമായ രാജ്യമാവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു നൈജീരിയക്ക്. എന്നാല്‍അര നൂറ്റാണ്ടിനിപ്പുറം കൊളോണിയല്‍ അനന്തര കാലത്തും നൈജീരിയന്‍ ഭരണ കൂടവും പെട്രോളിയം കൊര്‍പ്പോറേറ്റ് കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബാന്ധവം, ഭരണകൂടമേല്‍ത്തട്ടിലെ വമ്പന്മാരുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളും കമ്പനികളുടെ കുതിച്ചുയരുന്ന ലാഭാവിഹിതങ്ങളുമായി പരിണമിച്ചതേയുള്ളൂ. എണ്ണക്കമ്പനികള്‍ സൃഷ്ടിച്ച വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കെതിരില്‍ സമാധാനപരമായിത്തന്നെ പോരാടിയവരെ നേരിടുന്നതിലും കമ്പനികളും ഭരണകൂടവും കൈകോര്‍ക്കുകയായിരിന്നു. 1995-ല്‍ കെന്‍ സാരോ വിവാ തൂക്കിലേറ്റപ്പെട്ടത്‌ ആ അവിശുദ്ധ ബാന്ധവത്തിന്റെ ജനവിരുദ്ധതയുടെ പാരമ്യവുമായിരുന്നു. മണ്ണിലും ഇതര ജീവിതോപാധികളിലും എണ്ണ ചൂഷണം ഉണ്ടാക്കിയ പരിണതികള്‍ കടുത്ത തൊഴിലില്ലായ്മയും കൊടിയ ദാരിദ്ര്യവും സൃഷ്ടിച്ചതോടെ സമ്മര്‍ദ്ദത്തിലായ തദ്ദേശീയര്‍, എണ്ണക്കുഴലുകളിളില്‍ തുളയിട്ടുള്ള എണ്ണമോഷണവും കമ്പനി അധികൃതരെയോ ജീവനക്കരെയോ മോചന ദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകലും പോലുള്ള മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുന്ന അവസ്ഥ സാധാരണമായി. നൈജീരിയന്‍ നോവലിസ്റ്റ് തന്നെയായ ഹെലന്‍ ഹബിലയുടെ വിഖ്യാത നോവല്‍ ‘ഓയില്‍ ഓണ്‍ വാട്ടര്‍’ വിശദമായി പരിശോധിക്കുന്ന ഈ ‘വിഭവശാപ’ പ്രമേയത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി, വിചിത്രമായ ഒരു സംഘം ചേരലിന്റെ കഥ പറയുന്നു.   

    ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരായ ഇളംമുറക്കാരില്‍ മുന്‍പന്തിയിലാണ് നൈജീരിയന്‍-ഇംഗ്ലീഷ് എഴുത്തുകാരി ചിബുണ്ടു ഒനൂസോ (ജനനം – 1991). ലാഗോസിന്റെ കുപ്രസിദ്ധമായ ട്രാഫിക് ബ്ലോക്കുകളിലൂടെ കാര്‍ യാത്രക്കാരായ സമ്പന്നര്‍ക്ക് പിറകെ അതിജീവന സാഹസവുമായി മത്സരിച്ചോടുന്ന ചെറുകിട കച്ചവടക്കാരില്‍ പെട്ട യുവാവിന്റെയും അധികാരത്തിന്റെ അകത്തളങ്ങളിലെ അഴിമതിക്കറയില്‍ മുങ്ങിയ പിതാവിന്റെ മകളായ സമ്പന്ന കുമാരിയുടെയും കഥ വ്യത്യസ്തവും സ്തോഭജനകവുമായ ഒരു ‘റോമിയോ-ജൂലിയറ്റ്’ സമവാക്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ‘ദി സ്പൈഡര്‍ കിംഗ്‌’സ് ഡോട്ടര്‍’ എന്ന പ്രഥമ കൃതിയിലൂടെ പ്രസാധക ലോകത്ത് തന്നെ ചരിത്രം സൃഷ്ടിച്ചുകൊണ്ടും അനുവാചകരെ വിസ്മയിപ്പിച്ചുകൊണ്ടുമാണ് അന്ന് ടീനേജ് കടന്നിട്ടില്ലാതിരുന്ന ചിബുണ്ടു സാഹിത്യത്തില്‍ തന്റെ വരവറിയിച്ചത്. തന്റെ കൃതിയെ കുറിച്ച്  “ആ 'പഴയ സമ്പന്ന കുമാരി ദരിദ്ര കുമാരനെ കണ്ടുമുട്ടുന്നക്ലീഷേയില്‍ ലാഗോസിന്റെ സാമൂഹിക ഘടന എന്ത് ട്വിസ്റ്റ്‌ ആണ് കൂട്ടിച്ചേര്‍ക്കുക എന്നറിയാന്‍ നിങ്ങള്‍ 'ചിലന്തി രാജാവിന്റെ മകള്‍വായിക്കണം എന്നാണ് എനിക്ക് തോന്നുന്നത്" എന്ന് അവകാശപ്പെടാന്‍ വേണ്ട ആത്മവിശ്വാസം നോവലിസ്റ്റ് പ്രകടമാക്കിയപ്പോള്‍ അത് ഇളംമുറക്കാരിയുടെ കേവല ഔദ്ധത്യമായിരുന്നില്ല എന്ന് വിമര്‍ശകര്‍ ഏകസ്വരത്തില്‍ വകവെച്ചുകൊടുത്തിരുന്നു. തന്റെ രണ്ടാമത് കൃതിയായ ‘Welcome to Lagos ലെത്തുമ്പോള്‍ കുറേക്കൂടി പാത്ര വൈവിധ്യവും ദേശവൈപുല്യവും ഉപയോഗപ്പെടുത്തുന്ന യുവ നോവലിസ്റ്റ് തുല്യപ്രാധാന്യമുള്ള ബഹു കഥാപാത്ര രചനയാണ് –ensemble novel-  നടത്തുന്നത്. അമിതാവ് ഘോഷിന്റെ ലക്ഷണമൊത്ത ‘ensemble novel’ ആയ സീ ഓഫ് പോപ്പീസ് തന്നെ ഏറെ സ്വാധീനിച്ചിരുന്നതായും ഒരു ഘട്ടത്തില്‍ ഇരുപതോളം തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ഉള്‍കൊള്ളിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതിനെ കുറിച്ചും നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ‘ഈ പുസ്തകത്തില്‍ ഉള്‍പ്പെടാനുള്ള നിങ്ങളുടെ അവകാശം സ്ഥാപിക്കുക!” എന്ന വെല്ലുവിളിയില്‍ ജയിച്ച കഥാപാത്രങ്ങള്‍ മാത്രമാണ് ഒടുവില്‍ നോവലില്‍ ഇടം കണ്ടെത്തിയതെന്ന് എഴുത്തുകാരി പിന്നീട് ഓര്‍മ്മിച്ചെടുത്തിരുന്നു.

അത് തുടങ്ങിവെക്കുന്നത്, എണ്ണക്കമ്പനികള്‍ സൃഷ്ടിക്കുന്ന മാരക സാഹചര്യങ്ങളോട് പ്രതികരിക്കുന്ന നൈജര്‍ ഡെല്‍റ്റയിലെ നിരപരാധികളായ നാട്ടുകാരെ വെടിവെപ്പോടെ നേരിടാന്‍ ഉത്തരവ് നല്‍കുന്ന കമാണ്ടറുടെ കല്‍പ്പനയെ ഇനിയും അനുസരിക്കാനാവില്ല എന്ന നിലപാടോടെ സൈന്യം വിട്ടോടിപ്പോകുന്ന ചികെ അമേയോബി എന്ന ഓഫീസറും അത്രക്കൊന്നും ധാര്‍മ്മികബലമില്ലാത്തവനെങ്കിലും കൂടെ പോകുന്ന പ്രൈവറ്റ് എമി ഒകേയുമാണ്.

“അയാളുടെയും യെമിയുടെയും ചെറുത്തുനില്‍പ്പിന്റെ നിരര്‍ത്ഥകത, അതിന്റെ ഭീരുത്വം, മടക്കിയ, എന്നാല്‍ താഴോട്ടമര്‍ത്താത്ത വിരലുകള്‍. അവര്‍ കണ്ടുപിടിക്കപ്പെടും. ആരെങ്കിലുമൊക്കെ അവരുടെ ഒടിഞ്ഞ ചൂണ്ടുവിരലുകള്‍ കണ്ടെത്തും, അല്ലെങ്കില്‍ ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങള്‍ അവര്‍ ഗര്‍ത്തങ്ങളിലേക്ക്‌ തള്ളുന്നത് കണ്ടെത്തിയേക്കും. എന്നിരിക്കിലും അവരുടെ മനസ്സാക്ഷിക്കു വേണ്ടി, അയാളും യെമിയും അവരുടെ പ്രതിഷേധം ഏതെങ്കിലും രീതിയില്‍ രേഖപ്പെടുത്തെണ്ടിയിരുന്നു.”

റേഡിയോ അവതാരകനാകുന്നത് സ്വപ്നം കണ്ടു തന്റെ ശബ്ദത്തെ പരിപാലിക്കുന്ന ഫൈന്‍ബോയ്‌ എന്ന റിബല്‍ ഗ്രൂപ്പ് സൈനികനും അയാളോ അയാളുടെ കൂട്ടുസൈനികരോ ബലാല്‍ക്കാരം ചെയ്തെക്കാമായിരുന്ന ഇസോകാന്‍ എന്ന പതിനാറുകാരിയും സമ്പന്ന ഭര്‍ത്താവില്‍ നിന്നുള്ള കൊടിയ ഗാര്‍ഹിക പീഡനം മടുത്ത് ഒളിച്ചോടുന്ന ഓമാ എന്ന സുന്ദരിയായ യുവതിയും വഴിയില്‍ അവരോടൊപ്പം എത്തിപ്പെടാന്‍ ഇടയാകുന്നതോടെ ഒനൂസോയുടെ പാത്ര സഞ്ചയം ആ പതിവ് ചേരുവകളെ ഭേദിക്കുന്ന വൈരുധ്യങ്ങള്‍ നിറഞ്ഞതായിത്തീരുന്നു. സാമ്പത്തിക/ഗോത്ര അന്തരങ്ങളുള്ള വിഭാഗങ്ങളുടെ കൂടി മേളനമായ ഒരു കീറിപ്പറിഞ്ഞ കൂട്ടം (ragtag team) ആണത്. വ്യക്തമായും ‘ഡിക്കന്‍സിയന്‍എന്ന് പറയാവുന്ന ഈ തുടക്കം അതിനു ചേരം വിധം സങ്കീര്‍ണ്ണമാകുന്നത് ലാഗോസിലേക്ക്‌ കടക്കാനുള്ള അവരുടെ മോഹത്തിന് മുന്നില്‍ പണവും അവശ്യം വേണ്ട ബന്ധങ്ങളുമില്ലായ്മയും ഒളിച്ചു കഴിയേണ്ട അവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മൂലമാണ്; ഒപ്പം ഫൈന്‍ബോയിയോട് ഇസോകാന്‍ നിലനിര്‍ത്തുന്ന ഭയവും സംശയങ്ങളും എപ്പോഴും അവര്‍ക്കിടയില്‍ കാവലാകേണ്ട അധിക ബാധ്യതയും ചികേക്ക് നല്‍കുന്നു. ഇസോകാന്റെ കാര്യത്തില്‍ ഒരു ജ്യേഷ്ഠ സഹോദരനാകുമ്പോള്‍ത്തന്നെ ഓമായോട് തോന്നുന്ന താല്‍പ്പര്യത്തെ ആദര്‍ശ വാദിയായ ചികേ സ്വയം താക്കീത് ചെയ്തു ഒതുക്കുകയും ചെയ്യുന്നു. യോഗീസമാനമായ ശാന്തതയോടെ “തന്റെ പ്രശാന്തഭാവത്തിനു അടിയൊഴുക്കായ കര്‍ക്കശ നൈതികതയോടെ” സംഘര്‍ഷ നിമിഷങ്ങളിലും ഇടപെടാന്‍ കഴിയുന്ന, ബൈബിളില്‍ ആശ്വാസം കണ്ടെത്തുന്ന ചികെ, സ്വാഭാവികമായി സംഘത്തിന്റെ നേതൃപദവിയില്‍ എത്തുമ്പോള്‍ അധികാര കേന്ദ്രങ്ങളോട് ഇപ്പോഴും ഇടഞ്ഞു നില്‍ക്കുന്ന ഫൈന്‍ബോയിയുടെ പ്രകൃതം ഏതു നിമിഷവും ഒരു കലാപസാധ്യത നിലനിര്‍ത്തുന്നുണ്ട്. ഓമായും ചികെയും പങ്കുവെക്കുന്ന ഊഷ്മള ബന്ധമാകട്ടെ, മറ്റു കഥാപാത്രങ്ങള്‍ ഇടപെടുന്നതോ പെട്ടുപോയതോ ആയ രാഷ്ട്രീയ കലുഷ്യങ്ങളുടെയും വ്യക്തിപരമായ വൈരാഗ്യങ്ങളുടെയും നേര്‍ വിപരീതത്തിലുമാണ്. ചീഫ് സന്തായോയെ പോലെ സംശയകരമായ ക്രിമിനല്‍ ബന്ധങ്ങള്‍ ആരോപിക്കാനാവുമ്പോഴും മാന്യതയും ബഹുമാനവും നേടിയെടുക്കാനാവുന്ന ‘വമ്പന്‍’ (big man) കഥാപാത്രങ്ങള്‍ നൈജീരിയന്‍ സാഹിത്യത്തില്‍ സുപരിചിതരാണ്. അദാവോബി ട്രിഷിയ എന്‍വോബാനിയുടെ ‘ഐ ഡിഡ്നോട്ട് കം ടു യു ബൈ ചാന്‍സി’ലെ ബോണിഫേസ് എന്ന കാഷ് ഡാഡി ഇ മെയില്‍ സ്കാം എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര കുറ്റകൃത്യത്തില്‍ മുച്ചൂടും മുങ്ങുമ്പോഴും വീടിനും നാടിനും നാട്ടാര്‍ക്കും കയ്യയച്ചു സഹായിക്കുന്ന പൊതുകാര്യ പ്രസക്തനാണ്. കുടുംബ വൃത്തങ്ങളില്‍ തികഞ്ഞ സാഡിസ്റ്റ് ആയിരിക്കുമ്പോഴും സാമൂഹ്യ വിഷയങ്ങളില്‍ സ്വാര്‍ത്ഥ ലേശമെന്യേ ഇടപെടുകയും വിപ്ലവകാരികളെ അപകടകരമായും സഹായിക്കുകയും ചെയ്യുന്നു ‘ചിമമാന്റ അദീചിയുടെ പപ്പാ യുജീന്‍ (പര്‍പ്പിള്‍ ഹൈബിസ്കസ്), തായേ സലാസിയുടെ ‘ഘാന മസ്റ്റ്‌ ഗോ’യിലെ ഡോക്റ്റര്‍, ലോല ഷോനെയിന്‍ രചിച്ച ‘ബാബാ സെഗിയുടെ ഭാര്യമാരുടെ രഹസ്യ ജീവിതം’ എന്ന നോവലിലെ ബാബ സെഗി തുടങ്ങി പല ആഫ്രിക്കന്‍ കൃതികളിലും ഇത്തരം പിതൃസ്വരൂപങ്ങളെ കാണാം.        

    പ്രതീക്ഷ മാത്രം കൈമുതലായി ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ ചേക്കേറുന്ന ഐവര്‍ സംഘം അവിടം വിദ്യാഭ്യാസ മന്ത്രിയായ ചീഫ് സന്തായോയുടെ ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് കണ്ടെത്തുന്നു. ഒരു രാവില്‍ പത്തു മില്ല്യന്‍ ഡോളര്‍ പണവും നിറച്ച ബാഗുമായി ഒളിച്ചോടി സ്ഥലത്തെത്തുന്ന ചീഫ് സന്തായോയെ ബന്ദിയാക്കാന്‍ സംഘം തീരുമാനിക്കുന്നതോടെ ഏതാണ്ടൊരു നോളിവുഡ് ത്രില്ലറിന്റെ ചേരുവകള്‍ നോവലില്‍ നിറയുന്നു. പണം, അധികൃതര്‍ അവഗണിച്ച ഗ്രാമീണ വിദ്യാഭ്യാസ രംഗത്ത് നിക്ഷേപിക്കാന്‍ സംഘം തീരുമാനിക്കുന്നതോടെ ഒരു റോബിന്‍ ഹുഡ് സമവാക്യം കൂടി നോവലില്‍ രൂപമെടുക്കുകയാണ്. സ്കൂള്‍ ആവശ്യത്തിനു വേണ്ട കമ്പ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും ഗുണമേന്മ ഉറപ്പുവരുത്തിയും അമിത വില നല്‍കാതെയും വാങ്ങിക്കൂട്ടുക എന്നതൊക്കെ ചീഫിന്റെ കൂടി നിര്‍ദ്ദേശമാണ്. താനൊരു മോഷ്ടാവല്ലെന്നും സര്‍ക്കാര്‍ പദ്ധതികളെല്ലാം ഗുണഭോക്താക്കളില്‍ എത്താതെ രാഷ്ട്രീയക്കാരും ഇടത്തട്ടുകാരും ചേര്‍ന്ന് കൊള്ളയടിക്കുന്നത്‌ കണ്ടു മടുത്തു നേരിട്ടിടപെടാന്‍ വേണ്ടിയാണ് താന്‍ ശ്രമിച്ചതെന്നും ചീഫ് സന്തായോ പറയുന്നത് ആ പാത്രസൃഷ്ടിയും ശരിവെക്കുന്നുണ്ട്. ആര്‍ത്തിയെ ദാനസന്നദ്ധത കൊണ്ടും സ്വാര്‍ത്ഥതയെ സമര്‍പ്പണം കൊണ്ടും മറികടക്കുക എന്നൊരു നിലപാട് നോവലിന്റെ കേന്ദ്ര ആശയമാണ്. ആ അര്‍ത്ഥത്തില്‍ പരമ്പരാഗത ആഫ്രിക്കന്‍ ധാര്‍മ്മികതയെ നാഗരിക അധാര്‍മ്മികതകള്‍ക്ക് മേല്‍ സ്ഥാപിക്കുന്ന സോദ്ദേശസാഹിത്യ ധര്‍മ്മം ഒനൂസോ പിന്തുടരുന്നുണ്ട് എന്ന് പറയാം. മനുഷ്യപ്രകൃതിയെ കുറിച്ചുള്ള ഒനൂസോയുടെ ചിത്രീകരണം പലപ്പോഴും കുറെയേറെ ശുഭാപ്തി നിറഞ്ഞതാണെന്നും സമൂഹത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള നിലപാട് ഏറെ ഉദാരമാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Helon Habila . theguardian.comഎന്നാല്‍, ചീഫ് സന്തായോയുടെ ദയനീയമായ അന്ത്യവും ഗ്രാമീണര്‍ക്ക് നേരെ അരങ്ങേറുന്ന ഹൃദയം മരവിപ്പിക്കുന്ന ക്രൂരതകളും നൈജീരിയന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒനൂസോ മുഖം തിരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. നോവലിന്റെ ആദ്യഭാഗങ്ങളില്‍, സംഘം തൊഴിലും ചേക്കയിടവും തേടിയലയുന്ന ഘട്ടങ്ങള്‍ ലാഗോസിനെ കുറിച്ചുള്ള നിശിതമായ നിരീക്ഷണങ്ങള്‍ നടത്താന്‍ നോവലിസ്റ്റിനു ഇടനല്‍കുന്നു. ചികെ നിരീക്ഷിക്കും പോലെ ഗൃഹാതുരത്വം അവിടെ ആര്‍ഭാടമായിരിക്കും. “ഇന്നലെകളില്‍ സമയം കളഞ്ഞാല്‍ ലാഗോസ് നിങ്ങളെ കൊല്ലും”. എന്നാല്‍, വലിയ വാക്കുകളിലുള്ള സ്ഥൂലീകരണങ്ങളില്‍ കാര്യമില്ലെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. ലളിതവല്‍കൃത നിര്‍വ്വചനങ്ങള്‍ പൊങ്ങച്ചക്കാരായ ബി ബി സി റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ളതാണ് എന്ന് ഒനൂസോ എഴുതുന്നു. 

    നോവലിന്റെ രണ്ടാം പാതിയില്‍ ഇതിവൃത്തം ആവശ്യപ്പെടുന്ന വേഗതയാര്‍ജ്ജിക്കുന്ന തിരക്കില്‍ ഒനൂസോയുടെ ആഖ്യാന ചാതുരിയുടെ ഉത്തമ നിദര്‍ശനമായ നിരീക്ഷണ വെളിപാടുകള്‍ കൈവിട്ടുപോകുന്നത്‌ പ്രകടമാണ്. ഈ ഭാഗത്ത് ചീഫ് സന്തായോയെ പോലെത്തന്നെ അത്ര പ്രമുഖരല്ലെന്നു തോന്നിച്ച വേറെയും കഥാപാത്രങ്ങള്‍ ആഖ്യാന മര്‍മ്മത്തിലേക്ക് കയറിവരുന്നു. “നൈജീരിയന്‍ വാര്‍ത്ത, നൈജീരിയന്‍ ജനതയുടെതായി,  നൈജീരിയന്‍ ജനതയ്ക്ക് വേണ്ടി” എന്ന നിലപാടുള്ള, എന്നാല്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ താല്‍പ്പര്യമില്ലായ്മയും സര്‍ക്കാരിന്റെ ഭീഷണിയും മൂലം ദുര്‍ബ്ബലനായിപ്പോയ ആദര്‍ശവാദിയായ പത്ര പ്രവര്‍ത്തകന്‍ അഹ്മദ് അക്കൂട്ടത്തില്‍ പ്രധാനിയാണ്‌. ഉന്നതങ്ങളിലെ അഴിമതിയെ കുറിച്ച് സന്തായോ, അഹ്മദിനു വിവരം നല്‍കുന്നതോടെ സംഘം ഒരു ദേശീയ പ്രശ്നമായിക്കണ്ട് കൈകാര്യം ചെയ്തിരുന്ന വിഷയം അന്താരഷ്ട്ര ശ്രദ്ധയില്‍ എത്തുകയും ബി ബി സി അഭിമുഖം പോലെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് തുടര്‍ന്നുള്ള വേട്ടയാടലിന് നിമിത്തമാകുക. സഹായം സ്വീകരിച്ച സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ മുതല്‍ ചെറുതും വലുതുമായ ‘സംശയിക്കപ്പെടുന്നവര്‍’ മുഴുവന്‍ വേട്ടയാടപ്പെടുന്നതിന്റെ തുടര്‍ച്ചയാണ് ചീഫ് സന്തായോയുടെ അറസ്റ്റും വിട്ടയക്കലും തുടര്‍ന്നുള്ള ദുരൂഹ അന്ത്യവും. തേജു കോല്‍ “ഓരോ ദിനവും മോഷ്ടാവിനാണ്” (Every Day is for the Thiefഎന്ന കൃതിയില്‍ ആഴത്തില്‍ പരിശോധിക്കുന്ന തരം കൈക്കൂലിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഭീഷണമായ അറസ്റ്റ് സാധ്യതയില്‍ നിന്ന് താനൊഴികെയുള്ള സംഘാംഗങ്ങളെ ചീഫ് സന്തായോ രക്ഷിച്ചെടുക്കുന്നതും. ഇതിവൃത്ത ഘടനയിലെ ‘സിനിമാറ്റിക്’ പരിണാമങ്ങളും സംഘര്‍ഷങ്ങളും അമിതമാവുമ്പോഴും കഥാപാത്രങ്ങളുടെ ഭാഷണ രീതികളില്‍ ഇബോ. യൊറൂബ, പിജിന്‍ (pidgin) മോഴിഭേദങ്ങള്‍ സ്വാഭാവികമായി ഇഴ ചേരുന്നത് നോവലില്‍ ഉടനീളം ഒരു യാഥാര്‍ത്ഥ്യ ബോധം നിലനിര്‍ത്തുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Lovia Gyarkye:nytimes.com).        

    “ഈ കഥാപാത്രങ്ങള്‍ നൈജീരിയന്‍ ഗ്രാമീണരാണ്. നിങ്ങള്‍ ഈ വിധത്തില്‍ ലാഗോസില്‍ വന്നാല്‍, ലാഗോസിലെത്തുന്നതോടെ, ലാഗോസ് കണ്ണഞ്ചിക്കുന്നതാണ്. ലാഗോസ് എല്‍ ഡോരാഡോയാണ്. ലാഗോസ് അവസരങ്ങളുടെ നാടാണ്.. എന്നാല്‍ പാശ്ചാത്യ യൂറോപ്യന്‍ നാടുകളില്‍ നിന്ന്, അല്ലെങ്കില്‍ വടക്കേ അമേരിക്കയില്‍ എവിടെയെങ്കിലും നിന്ന് ആളുകള്‍ വരുമ്പോള്‍ ലാഗോസ് എന്തല്ലെയോ അതുമത്രമാകും അവര്‍ കാണുക. ലാഗോസ് 24 മണിക്കൂര്‍ മുഴവന്‍ നേരവും വൈദ്യുതി മുടങ്ങാത്ത സ്ഥലമല്ല. ലാഗോസ് ഒമ്പത് മൈല്‍ ദൂരം ട്രാഫിക് ഇല്ലാത്ത റോഡുകള്‍ ഉള്ള സ്ഥലമല്ല. ലാഗോസ് ഇതല്ല, അതല്ല. എല്ലാ അവസരങ്ങള്‍ക്കും പകരം നിങ്ങളാകെ കാണുന്നത് ലാഗോസ് എന്തല്ലെയോ അതാണ്‌. ആളുകള്‍ ഇവിടെ ജീവിക്കുകയും മുന്നോട്ടു പോകുകയും ചെയ്യുന്നു.” – ചിബുണ്ടു ഒനൂസോ ഒരഭിമുഖത്തില്‍ പറയുന്നു. ‘ലാഗോസിലെക്കു സ്വാഗതം’ എന്ന തലക്കെട്ടില്‍ത്തന്നെ  അത്തരം സ്വാഗത വാക്യങ്ങള്‍ ഒരിടത്തും സ്ഥാപിച്ചു വെച്ചിട്ടില്ലാത്ത മഹാനഗരത്തിന്റെ കാര്യത്തില്‍ നാട്ടുകാര്‍ക്കു മാത്രം സ്വകാര്യമായൊരു ഹാസ്യഭാവനയുണ്ടെന്നു ഹെലന്‍ ഹബീലയുടെ നിരീക്ഷണവും ഇതോടു ചേര്‍ത്തു വെക്കാം; വിളിക്കാതെ വരികഇവിടത്തെ ജീവിതം ഇതൊക്കെയാണ് എന്ന് പറഞ്ഞുവെക്കും പോലെ. ദിനേനയെന്നോണം രണ്ടായിരം പേരെങ്കിലും ഗ്രാമങ്ങള്‍ വിട്ടു ഈ മഹാനഗരത്തില്‍ ചേക്കേറുന്നു: അവസരങ്ങളോ ആശ്രയങ്ങളോ അവര്‍ക്കായി ആരെങ്കിലും കരുതിവച്ചിട്ടുണ്ട്‌ എന്ന ഒരുറപ്പും അവിടെയില്ല. “ലാഗോസ് മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമല്ലകൂടുതല്‍ ആളുകള്‍ അവിടെയുണ്ട് എന്നതല്ലാതെകൂടുതല്‍ ശബ്ദങ്ങള്‍വേറെയും കുറെയേറെ.” എന്ന് നോവലാദ്യത്തില്‍ത്തന്നെ എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്. അതിജീവനം എന്ന വെല്ലുവിളിയുമായി നഗരത്തിലെ തെരുവുകളില്‍ ജോലി തേടി അലയുന്ന കൂട്ടുകാര്‍ കണ്ടെത്തുന്ന ലാഗോസ്അത്തരമൊരു സംഘത്തിനു ആദ്യം പ്രതീക്ഷിക്കാവുന്ന സ്വാഭാവിക അഭയ ഇടമായ പാലത്തിനു ചുവട്ടില്‍ നിന്ന് അവര്‍ നിരീക്ഷിക്കുന്ന ലാഗോസ്കടന്നു പോകുന്ന വാഹനങ്ങള്‍ക്കു പിറകെ തങ്ങളുടെ ഉരുപ്പടികളുമായി പായുന്ന വാണിഭക്കാര്‍, ഓടിക്കൊണ്ടിരിക്കുന്ന മിനി ബസ്സുകളില്‍ തൂങ്ങിനിന്നു “യാത്രക്കാരെ വിളിക്കുന്ന” “മെലിഞ്ഞ, ചടുല ചലനക്കാരായ കണ്ടക്റ്റര്‍മാര്‍” തുടങ്ങിയ വിവരണങ്ങള്‍ ഇഷ്ട വിഷയത്തില്‍ കൈവെക്കുന്ന നോവലിസ്റ്റിന്റെ ഭാഷയുടെ ശക്തി വെളിപ്പെടുത്തുകയും പ്രഥമ നോവലിന്റെ (The Spider King’s Daughterഒരു തുടര്‍ച്ചയാക്കി പുസ്തകത്തെ മാറ്റുകയും ചെയ്യുന്നുണ്ട്. ദിവാസ്വപ്നത്തിന്റെ വേലിയേറ്റത്തില്‍ ഒരപകടത്തില്‍ ഒടുങ്ങേണ്ടിയിരുന്ന ചികെയെ കുറിച്ച് പറയവേനോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നത് ഏറെ ശ്രദ്ധേയമാണ്: “നിങ്ങള്‍ ഇന്നലെകളില്‍ സമയം ദുര്‍വ്വ്യയം ചെയ്‌താല്‍ ലാഗോസ് നിങ്ങളെ കൊന്നുകളയും.” ഓര്‍ത്തുവെക്കാന്‍കണക്കു വെക്കാന്‍കണക്കു തീര്‍ക്കാന്‍ ഒരു പാടുണ്ടാവും/ഉണ്ട് എന്നത് ഒരു കൊളോണിയല്‍ അനന്തര ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യം തന്നെയാണ്എന്നാല്‍അതിജീവനം എന്നത് കണക്കുതീര്‍ക്കലിനപ്പുറം പോകേണ്ട ഒന്നാണ് എന്നുകൂടിയാണ് പുതുതലമുറയുടെ പ്രതിനിധികൂടിയായ നോവലിസ്റ്റ് ഓര്‍മ്മിപ്പിക്കുന്നത്.

 Alos from Chibundu Onuzo:

The Spider King's Daughter by Chibundu Onuzo

https://alittlesomethings.blogspot.com/2016/08/blog-post_17.html

Purple Hibiscus by Chimamanda Ngozi Adichie

https://www.blogger.com/blog/post/edit/7235931302255922339/9036818870154462916




No comments:

Post a Comment