ഋതുഹാരകളുടെ മാനിഫെസ്റ്റോ
പ്രകോപനപരമായ
രീതിയില്‍ പുരുഷാധിപത്യ വിരുദ്ധമെന്നു ഫെമിനിസ്റ്റ് നിരൂപകര്‍ എന്ന് ആഘോഷിക്കുമ്പോള്‍ത്തന്നെ
സാഹിത്യ ചോരണത്തിനു ഏറെ ഭത്സിക്കപ്പെടുകയും ചെയ്തിട്ടുള്ള എഴുത്തുകാരിയാണ്
കാമറൂണിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് കലിസ്തെ ബിയാല. പോസ്റ്റ്കൊളോണിയല്‍, പുരുഷാധികാര ആഫ്രിക്കന്‍ സമൂഹത്തില്‍ ശാരീരികവും മാനസികവും
സാമ്പത്തികവുമായ വിധേയത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ
ദുരിതങ്ങള്‍ വന്യമായ ലൈംഗിക ബിംബങ്ങള്‍ വേണ്ടുവോളം
ഉപയോഗിച്ച് ആവിഷ്കരിക്കുന്ന കൃതികളിലൂടെ ഒരു റാഡിക്കല്‍
ഫെമിനിസ്റ്റ് എന്നും പുരുഷ വിദ്വേഷിയെന്നും വിളിക്കപ്പെട്ടിട്ടുണ്ട് അവര്‍.
ആഫ്രിക്കന്‍ വാമൊഴി കഥാ പാരമ്പര്യത്തെ പിന്തുടര്‍ന്ന് രേഖീയമല്ലാത്ത
ആഖ്യാനങ്ങളിലൂടെ ലൈംഗിക അതിക്രമങ്ങളും പീഡനവും നിരന്തരം
അനുഭവിക്കേണ്ടി വരുന്ന, ജീവിതകാലം മുഴുവനും
പുരുഷാധിപത്യത്തിന് അടിപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ക്കു
വേണ്ടി, ആഫ്രിക്കന്‍, ആഫ്രിക്കന്‍
കുടിയേറ്റ സമൂഹങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചു അവര്‍ എഴുതുന്നു. രചനാ ശൈലിയില്‍ പോസ്റ്റ്മോഡേന്‍ എന്ന് വിവരിക്കപ്പെടുന്ന രേഖീയമല്ലാത്ത, സങ്കീര്‍ണ്ണവും ശ്ലഥവുമായ ആഖ്യാനം, ഫ്ലാഷ്
ബാക്കുകള്‍, തെരുവു സംസാരം ഉള്‍പ്പടെ വ്യത്യസ്ത ഭാഷാ
രീതികളുടെ മിശ്രണം, ഭൂതകാലവും വര്‍ത്തമാനവും
സൂചകഭേദങ്ങളില്ലാതെ ഇടകലരുന്ന രീതി, വ്യത്യസ്ത ആഖ്യാന
സ്വരങ്ങള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഇടകലരുന്നു.
കാമറൂണിലെ
ഏറ്റവും വലിയ നഗരമായ ദുവാലയില്‍ പരമ ദരിദ്രമായ കുടുംബത്തില്‍ പന്ത്രണ്ടു മക്കളില്‍
ഒരുവളായി 1961ല്‍ ജനിച്ച ബിയാല, ന്യു ബില്ലിലെ ചേരിയില്‍
മൂത്ത സഹോദരിയുടെ സംരക്ഷണയില്‍ ആണ് വളര്‍ന്നത്. പതിനേഴാം വയസ്സില്‍ പാരീസിലെത്തിയ
ബിയാല അവിടെ വെച്ചാണ് പഠനം പൂര്‍ത്തിയാക്കുന്നതും വിവാഹിതയകുന്നതും. 1987ല്‍ ആദ്യ നോവല്‍ പുറത്തിറക്കിയ ശേഷം ഫ്രാന്‍സിലെ പ്രവാസികളുടെയും ന്യൂന
പക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപക അംഗം
ആയിത്തീര്‍ന്ന ബിയല, തുടര്‍ന്ന് പ്രസിദ്ധീകരിച്ച
പുസ്തകങ്ങളുടെ പേരില്‍ സാഹിത്യ ചോരണത്തിനു കോടതി കയറേണ്ടി വന്നു. ആലീസ് വാക്കര്‍, ബെന്‍ ഓക്രി തുടങ്ങിയ വലിയ എഴുത്തുകാരുടെ ഉള്‍പ്പടെ ദീര്‍ഘമായ അനുരണങ്ങള്‍
അവരുടെ കൃതികളില്‍ ആരോപിക്കപ്പെട്ടു. എന്നാല്‍, സമാന്തരമായി
അക്കാഡമി ഫ്രാന്‍സ് പോലുള്ള വലിയ സാഹിത്യ ബഹുമതികളും അവരെ
തേടിയെത്തിക്കൊണ്ടിരുന്നു. നിലവിലുള്ള സ്രോതസ്സുകളില്‍ നിന്ന് സമൃദ്ധമായി കടം
കൊള്ളുന്ന ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യത്തിന്റെ പേരില്‍ ബിയാല സ്വയം
വിശദീകരിച്ചു.
ആദ്യ നോവല്‍, ‘The Sun Hath Looked upon
Me’, ചേരിപ്രദേശത്തെ കുടിലില്‍
അടക്കിഭരിക്കുന്ന അമ്മാവിയുടെ കീഴില്‍ രോഷം ഉള്ളിലൊതുക്കി കഴിയേണ്ടി വരുന്ന
അതേബയെന്ന പത്തൊമ്പതുകാരിയുടെ ജീവിതം പകര്‍ത്തുന്നു. ഒടുവില്‍, അടിച്ചമര്‍ത്തുന്ന പുരുഷാധികാര ക്രമത്തിനെതിരില്‍ അവള്‍
പൊട്ടിത്തെറിക്കുന്നുണ്ട്. ഈ നോവലിന്റെ ഏതാണ്ടൊരു തുടര്‍ച്ചയായി Your
Name Shall Be Tanga എന്ന കൃതിയ കാണാനാവും.
സ്ത്രീത്വത്തിന്റെ ഇരവല്‍ക്കരണം, ദാരിദ്ര്യം,
ലൈംഗികത,
ലൈംഗികത്തൊഴില്‍,
നിത്യജീവിതത്തിലെ
ഹിംസാത്മകത, ചരിത്രത്തിന്റെ വിളയാട്ടമോ,
അഥവാ
ചരിത്രത്തിന്റെ അഭാവമോ, അതിജീവനം, എന്നിങ്ങനെ ആദ്യ നോവലിലെ പ്രമേയങ്ങളില്‍ പലതും ടാങ്കയില്‍
ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും അതെ സമയം കഥ പെണ്‍സൌഭ്രാത്രത്തിലൂടെയുള്ള സ്ത്രീ
ശാക്തീകരണം, അതിജീവനം എന്നീ പ്രമേയങ്ങളില്‍ കൂടുതല്‍ കേന്ദ്രീകൃതമാണ്
എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *1.
ജയില്‍
മുറിയില്‍ മരിച്ചു കൊണ്ടിരിക്കുന്ന ടാങ്ക എന്ന കുട്ടിക്കാലം നിഷേധിക്കപ്പെട്ട
ആഫ്രിക്കന്‍ പെണ്‍കുട്ടി (‘girlchild- woman’) അന്നാ ക്ലോദ് എന്ന, ഉന്മാദത്തില്‍ പിടിയില്‍ പെട്ടുപോയ മുതിര്‍ന്ന സ്ത്രീയോട് തന്റെ കഥ
പറയുന്നു: പിതാവിന്റെ മരണ ശേഷം ദാരിദ്ര്യം മൂലം അമ്മയുടെ നിര്‍ബന്ധത്തിലൂടെ
കുഞ്ഞിലേ ബാലവേശ്യ ആയിത്തീര്‍ന്നതിന്റെ, അവിശുദ്ധ
രതിയുടെ (incest), നേരിടേണ്ടി വന്ന
ജുഗുപ്സാവഹമായ കയ്യേറ്റങ്ങളുടെ, കുറ്റകൃത്യങ്ങളുടെ, വിരഹത്തിന്റെ. നോവലിന്റെ പശ്ചാത്തലമായ ഇനിംഗുവെന്ന സാങ്കല്‍പ്പിക
പട്ടണത്തില്‍, തന്റെ വിദ്യാര്‍ഥികളോടൊപ്പം സര്‍ക്കാര്‍
വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തടവിലാക്കപ്പെട്ടവളാണ് അന്നാ ക്ലോദ്. അവര്‍ പെണ്‍കുട്ടിയെ ടാങ്ക എന്ന്
വിളിക്കുകയും തന്റെ കഥ പറയാന്‍ നിര്‍ബന്ധിക്കുകയുമാണ്. പെണ്‍കുട്ടിക്ക് വേണ്ടപോലെ
സംസാരിക്കാനാവാത്തതു കൊണ്ട് അന്ന അവളുടെ കൈപിടിക്കുന്നു, ചരിത്രം അവരിലേക്ക് പ്രവഹിക്കുന്നു. ടാങ്കയുടെയും അന്നയുടെയും
വ്യക്തിത്വങ്ങള്‍ ഒന്നായിത്തുടങ്ങുകയും ടാങ്കയുടെ മരണ നിമിഷത്തില്‍ അന്ന തീര്‍ത്തും
അവളായിത്തീരുകയും ചെയ്യുന്നു. തീര്‍ത്തും അപരിചിതയും വെള്ളക്കാരിയുമായ സ്ത്രീയോട്
എന്ന നിലയില്‍ മടിച്ചു മടിച്ചും, വാക്കുകള്‍ക്കു
പ്രയാസപ്പെട്ടും തുടങ്ങുന്ന കഥയില്‍ പോകെപ്പോകെയാണ് വിശ്വാസത്തിന്റെ ബലം കടന്നു
വരുന്നത്. ടാങ്കയുടെ മരണ ശേഷവും ജീവിതം തുടരുന്ന അന്നയിലേക്ക് അവളുടെ വ്യക്തിത്വം
കൂടി സംക്രമിപ്പിക്കുന്നതിലൂടെ പോസ്റ്റ് കൊളോണിയല്‍ സാഹചര്യങ്ങളില്‍ വേര്‍തിരിക്കപ്പെട്ട
രീതിയില്‍ മനസ്സിലാക്കപ്പെട്ട ആഫ്രിക്കന്‍ കഥാപത്രവും യൂറോപ്പ്യന്‍ കഥാപാത്രവും
സമന്വയിപ്പിക്കപ്പെടുന്നു; അതൊരു സങ്കര മാതൃ സ്വരമായി (a
hybrid maternal voice) പരിണമിക്കുന്നു
എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2.
Your Name
Shall Be Tanga , ദ്വിമുഖമായ ഒരു ‘പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ’ ആണെന്ന്
വിലയിരുത്തപ്പെട്ടിട്ടുണ്ട്: ഭാഗികമായി കുട്ടികളുടെ അവകാശങ്ങള്‍ എന്ന
വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതും ഭാഗികമായി സ്ത്രീകളുടെ സാമ്പത്തികവും
സാമൂഹികവുമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതും. *3. കുട്ടിക്കാലം
നിഷേധിക്കപ്പെട്ട, അവഗണിക്കപ്പെടുകയും ചൂഷണം
ചെയ്യപ്പെടുകയും ചെയ്ത, വിസ്മരിക്കപ്പെട്ട ആഫ്രിക്കന്‍
കുട്ടികളെ കുറിച്ച് ബിയാല പലപ്പോഴും സംസാരിച്ചിട്ടുണ്ട്. നോവല്‍ അത്തരം
കുട്ടികളുടെ സ്വരം വീണ്ടെടുക്കുന്നു. “അപ്പോള്‍, അത്
കുട്ടിക്ക് വേണ്ടിയാണ് – മുതിര്‍ന്നവരായി, ജനിക്കുകയും
തങ്ങളുടെ വിധിയുടെ കാഠിന്യം എങ്ങനെ അളക്കണമെന്ന് ഒരിക്കലും മനസ്സിലാക്കുകയും
ചെയ്യാനിടയില്ലാത്ത ഈ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടിയാണ്; തങ്ങളുടെ
കുട്ടിക്കാലത്തിന്റെ വിഭാര്യന്മാരായ (widowers of their childhood) ഈ കുട്ടികള്‍: സമയം പോലും അവര്‍ക്കൊരു വാഗ്ദാനവും നല്‍കുന്നില്ല.” എന്ന്
നോവലിസ്റ്റ് എഴുതുന്നു. അയി ക്വയി അര്‍മായുടെ The
Beautyful Ones Are Not Yet Born എന്ന നോവലിലെ പേരില്ലാത്ത
കഥാപാത്രം, നൂറുദ്ദീന്‍ ഫറായുടെ Maps എന്ന നോവലിലെ ഓസ്കാര്‍ എന്നിവരെ പോലെ ‘സ്വന്തം
കുട്ടിക്കാലത്തിന്റെ വിഭാര്യന്മാര്‍’ എന്ന് വിളിക്കപ്പെടാവുന്ന കൌമാര
കഥാപാത്രങ്ങളില്‍ ഒന്നായി Your Name Shall Be Tanga യിലെ ടാങ്ക എന്ന കഥാപാത്രത്തെ (‘girlchild-woman’) കാണാമെന്നു സോന്യ ഡാര്‍ലിംഗ്ടണ്‍ നിരീക്ഷിക്കുന്നു (Ibid). തികച്ചും സാര്‍വ്വലൌകികമായി
അംഗീകരിക്കപ്പെടുന്ന പെണ്‍കുട്ടി/ മുതിര്‍ന്ന സ്ത്രീ എന്ന ദ്വന്ദ്വത്തിന്റെ അതിര്‍വരമ്പുകള്‍
തീര്‍ത്തും നേര്‍ത്തുപോയ, കുട്ടിക്കാലം
നിഷേധിക്കപ്പെട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ പ്രസ്തുത
സംജ്ഞ (‘girlchild-woman’) മുപ്പതു
തവണയെങ്കിലും നോവലില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് നിരൂപക
ചൂണ്ടിക്കാണിക്കുന്നു. അഥവാ അവളുടേതു പോലുള്ള നെരിപ്പോടു ജീവിതങ്ങള്‍ക്ക് അത്തരം
വര്‍ഗ്ഗീകരണങ്ങളുടെ വാര്‍പ്പു മാതൃകകള്‍ പ്രസക്തമല്ല എന്ന് നോവലിസ്റ്റ്
പറഞ്ഞുവെക്കുകയാണ്. അതുകൊണ്ടു തന്നെ നോവല്‍ ഒരു ‘മുതിര്‍ന്നു വരവി’ന്റെ (coming-of-the-age) കഥയല്ല. സിറ്റ്സി ദംഗരെമ്പയുടെ റ്റംബുവിനെ പോലെ (Nervous
Conditions) മുതിര്‍ന്നു വരവിന്റെ പാതയില്‍ കടന്നുവന്ന വഴികളിലെ
തടസ്സങ്ങളെ കുറിച്ച് നിരീക്ഷിക്കുന്ന കഥാപാത്രമായോ, കമാര
ലായെയുടെ മുഖ്യ കഥാപാത്രമായ ‘കറുത്ത കുഞ്ഞി’നെ (Camara Laye - Dark Child) പോലെ കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ ശൈശവത്തിന്റെ നിഷ്കളങ്കതയുടെ
ആവിഷ്കാരമായോ അല്ല ടാങ്കയുടെ കഥ പറയപ്പെടുന്നത്. എഫൂറുവിനെ പോലെ (Efuru- Flora Nwapa) പൊരുതി മുന്നേറുന്ന നായികയുടെ
കഥയുമല്ല ടാങ്കയുടെത്.
ബിയാലയുടെ
നോവലില്‍ കുട്ടികളുടെ അവകാശം എന്ന കേന്ദ്ര പ്രമേയം കൂടുതല്‍ സ്ഫുടം
ചെയ്യപ്പെടുന്നുണ്ട്: അത് പെണ്‍കുട്ടിയാണ്; ഒപ്പം കുട്ടിക്കാലമില്ലാതെ പോയ പെണ്ണും. സമകാലിക
ആഫ്രിക്കന്‍ സാഹചര്യത്തില്‍ അത്തരം കുട്ടിയല്ലാത്ത പെണ്‍കുട്ടിയുടെ മേല്‍ വന്നു
പതിക്കുന്ന സ്വാതന്ത്ര്യരഹിതമായ നിയതാവസ്ഥ (determinism)ക്ക്
സാമ്പത്തികവും പുരുഷാധികാര പരവും മനശാസ്ത്രപരവുമായി അവളെ വരിഞ്ഞു മുറുക്കുന്ന
ഒട്ടേറെ മാനങ്ങളുണ്ട്. കുടുംബവും സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം ടാങ്കക്ക് ഒരു
കള്ളി വരച്ചു നല്‍കുന്നുണ്ട്: അവള്‍ കുട്ടിയാണെന്നതും അവരെ കയ്യേറ്റം ചെയുന്നവര്‍
ബലാല്‍ക്കാരം ചെയ്യുന്നവരാണ് എന്നതും വിസ്മരിച്ച് അവരൊക്കെ വേശ്യയെന്ന നിലയില്‍
അവളുടെ ലൈംഗികതയെ വര്‍ഗ്ഗീകരിക്കുന്നു. ലൈംഗികത്തൊഴില്‍, ദുര്‍വൃത്തികള്‍, അക്രമം എന്നിങ്ങനെയല്ലാതെ
മറ്റു അതിജീവന പോംവഴികള്‍ ഇല്ലാത്ത ഇടമാണത്. ആറാം വയസ്സില്‍ അവളുടെ കണ്‍വെട്ടത്തു
വെച്ച് പിതാവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക വേഴ്ച്ച നടത്തുന്നു. പത്താം വയസ്സില്‍
അയാള്‍ അവളെ ബലാല്‍ക്കാരം ചെയ്യുകയും അതില്‍ പിറക്കുന്ന കുഞ്ഞിനെ വിഷം കൊടുത്ത്
കൊല്ലുകയും ചെയ്യുന്നു. പത്രണ്ടാം വയസ്സില്‍ കാമുകനായ ഹസ്സന്‍ അവളെ ബലാല്‍ക്കാരം
ചെയ്യുകയും അവളെ പോലോരുത്തി വിവാഹമെന്നു ചിന്തിക്കുന്നതു പോലും വട്ടാണെന്നു
ബോധ്യപ്പെടുത്തുകയും ചെയ്യുന്നു: “നിനക്കെന്തു പറ്റുമെന്നു നിനക്കറിയാമോ? നിന്റെ സൌന്ദര്യം പോയ്പ്പോകും. മറ്റെല്ലാവരെയും പോലെ,” പിന്നീട് എന്നെ നിരുത്സാഹപ്പെടുത്താനായി അവന്‍ അയഞ്ഞുതൂങ്ങിയ വയറുമായി
വരാന്തയിലിരിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. അവരുടെ
തൂങ്ങിയ മുലകളെ കുറിച്ചും, നിരാശനായ ഭര്‍ത്താവിന്റെ
മടുപ്പ് ബാധിച്ച, പതിയെ പതിയെ നിശബ്ദമാകുന്ന ശബ്ദത്തെ കുറിച്ചും പറയുന്നു.” പതിനാറു
വയസ്സാകുമ്പോഴേക്കും ഭിന്ന ദേശക്കാരും വര്‍ഗ്ഗക്കാരും അവളെ ചവച്ചു
തുപ്പിയിരിക്കുന്നു; അവളുടെ ഉടല്‍ അതിന്റെ ഫലമായി വല്ലാതെ
മുറിഞ്ഞു പോയിരിക്കുന്നു. “ഞാനെന്റെ കാലുകള്‍ക്കിടയിലെ രക്തത്തിന്റെ പിന്‍ഗാമിയായി.
എന്റെ തുടകള്‍ക്കിടയിലെ ഒരു ദ്വാരം. വിസ്മൃതിയുടെ നിയമം മാത്രമേ എനിക്ക് സ്വന്തായി
കിട്ടിയുള്ളൂ. കാലം കടന്നു പോയി, എന്റെ പൊയ്പ്പോയ ആ
ഭാഗവുമായി ഞാന്‍ പൊരുത്തപ്പെട്ടു. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടത്തെ റാഞ്ചി. ഞാനവയെ
കയറുകൊണ്ടു ബന്ധിച്ചു. ഞാനത് കാലത്തിന്റെ വലിപ്പിലേക്ക് ആഴത്തിലേക്ക്
പൂഴ്ത്തിവെച്ചു.” എന്നാല്‍ വേറെ ചിലര്‍, ‘ഞാന്‍ ആരുടേയും
കുഞ്ഞല്ല.” ("I'm nobody's child") എന്ന് പറയുന്ന ചട്ടുകാലനെ (Footwreck) പോലെ ഇനിംഗൂവിലെ ഊരും പേരുമില്ലാത്ത കുട്ടികളില്‍ ഒന്നായി, ഒരു വര്‍ഗ്ഗീകരണവും സാധ്യമല്ലാത്ത ഒരുവളായി, അവളെ
കരുതി. തടവറയില്‍ വെച്ച് അന്നയാണ് അവളെ ടാങ്ക എന്ന് വിളിക്കുന്നത് എന്നതും
ശ്രദ്ധേയമാണ്. മനശാസ്ത്ര തലത്തില്‍ അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന
പീഡകള്‍ക്ക് അവളുടെ ഗര്‍ഭാവസ്ഥയോളം തന്നെ പഴക്കമുണ്ട്. വിശ്വസിക്കാന്‍ കൊള്ളാത്ത
ഭര്‍ത്താവിനെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് എന്ന നിലയില്‍ മമ്മ അപ്പോഴേ അവളെ
വെറുത്തു. കുടുംബ വരുമാനത്തിന് വേണ്ടിയും, എരെന്‍ഡിരയുടെ
വളര്‍ത്തമ്മയെ പോലെ (“Innocent Erindira”- Marquez) ദുരൂഹമായ ഒരു പിഴ ചുമത്തലായും ലൈംഗികത്തൊഴിലിലേക്ക് തീരെ കുഞ്ഞിലെ അവളെ
തള്ളിവിട്ടു. മകളുടെ ശാരീരികവും മാനസികവുമായ ജയില്‍വാസത്തിന് മമ്മയാണ് പ്രധാന
കാരണമെന്നും സ്ത്രീയുടെ പീഡനത്തിനു സ്ത്രീ തന്നെ നിമിത്തമാകുന്നതിന്റെ ഉദാഹരമാണ്
ഇതെന്നും എന്‍ഫാഹ് അബേന്‍യി നിരീക്ഷിക്കുന്നു *4. ഏതൊരു
കൌമാരക്കാരിയെയും പോലെ സ്വന്തം ജീവിതത്തെ നാണക്കേടുകളുടെ അനുസ്യൂതിയായി അവള്‍ക്ക്
അനുഭവപ്പെടുന്നുണ്ട്. സ്ത്രീലമ്പടനായ പിതാവിന്റെ മകളായി ജനിച്ചതില്‍, അമ്മ നടത്തുന്ന തന്റെ പെണ്‍ചേലാകര്‍മ്മത്തില്‍, ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനും വേണ്ടി തന്റെ കണ്‍മുന്നില്‍
മമ്മ നടത്തുന്ന യാചനയില്‍, ആദ്യം അച്ഛന്‍, പിന്നെ കാമുകന്‍, പിന്നെ പതിനാലു പേരെ കൊന്ന
ചരിത്രമുള്ള ആയുധ വ്യാപാരി മോന്‍സ്യോര്‍ ജോണ്‍, പിന്നെ
കശാപ്പുകാരന്‍, പിന്നെ പേരറിയാത്ത മറ്റൊരാള്‍
എന്നിങ്ങനെ താന്‍ നേരിട്ട ബാലാല്‍ക്കാരങ്ങളില്‍.
ഒന്നിലും ഒരധികാരവുമില്ലാത്ത അവള്‍ക്ക് ആരെയും നിയന്ത്രിക്കാനാവില്ല. വിവാഹ
സാധ്യതയില്ല തനിക്കൊരിക്കലും എന്ന ചിന്തയും നാണക്കേടായി അവളെ മഥിക്കുന്നുണ്ട്.
ബിയാലയുടെ
കൃതികളിലെ സ്ത്രീപക്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ‘ടാങ്ക’യില്‍
സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ വിമര്‍ശന വിധേയരാക്കുന്നുണ്ട്. സ്ത്രീയെ
വസ്തുവല്‍ക്കരിക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാത്ത, ഉത്തരവാദിത്ത ബോധമില്ലാത്ത അക്രമ സ്വഭാവികളും മേധാവിത്ത മനസ്ഥിതിക്കാരുമായ
പുരുഷന്മാരുടെ പ്രതീകമാണ് ടാങ്കയുടെ പിതാവ്. സ്വന്തം മകളെ ബലാല്‍ക്കാരം
ചെയ്യുന്നവന്‍. എന്നാല്‍, പുരുഷാധിപത്യ ക്രമത്തില്‍
സ്ത്രീയുടെ ഇരവല്‍ക്കരണം നടക്കുന്നത് പലപ്പോഴും മറ്റു സ്ത്രീകളുടെ കൂടി
പിന്തുണയോടെയോ സഹകരണത്തോടെയോ ആണെന്ന വസ്തുത നോവലിസ്റ്റ് നിശിതമായി
നിരീക്ഷിക്കുന്നുണ്ട്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം അവരുടെ
കുട്ടിക്കാലം തട്ടിത്തെറിപ്പിക്കുന്നതില്‍ ടാങ്കയുടെ അമ്മയെ പോലുള്ള സ്ത്രീകള്‍
വഹിക്കുന്ന പങ്ക് വലുതാണ്. പരാജയപ്പെടുമെങ്കിലും തനിക്കു സംഭവിച്ച ദുര്‍വ്വിധിയില്‍
നിന്ന് മറ്റു കുട്ടികളെ രക്ഷിക്കാന്‍ ടാങ്ക നടത്തുന്ന ശ്രമങ്ങള്‍ അവളെ വെറുമൊരു
ഇരയെന്ന മട്ടില്‍ ചുരുക്കി കാണേണ്ടതില്ല എന്നതിന്റെ തെളിവാണ്. അന്നയെന്ന മുതിര്‍ന്ന
സ്ത്രീയിലേക്കു പരകായം നടത്തുന്ന ടാങ്കയിലൂടെ ഇരവല്‍ക്കരണത്തിനെതിരെ തങ്ങളുടെ
ചരിത്രം പങ്കിടുന്നതിലൂടെ സ്ത്രീകളുടെ സൗഭ്രാത്രം (solidarity among women) എന്ന ആശയം നോവലിസ്റ്റ് മുന്നോട്ടു വെക്കുന്നു. തന്റെ കഥ പറയുക എന്നത്
സ്ത്രീയെ വെറുമൊരു വസ്തു വല്‍കൃത ജീവി എന്നതില്‍ നിന്ന് സ്വന്തം ചരിത്രത്തിന്റെ
കര്‍തൃസ്ഥാനത്തേക്ക് മാറ്റുന്നുവെന്നും ചൂഷണം ചെയ്യപ്പെടുന്ന ഏതൊരു
കുട്ടിക്കാലമില്ലാത്ത പെണ്‍കുട്ടിയെയും പോലെ അവളും സ്വന്തം കഥയെ/ ചരിത്രത്തെ
നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും മേരി കലിസ നിരീക്ഷിക്കുന്നു. എന്നാല്‍, ബുദ്ധിഭ്രമമുള്ളവള്‍ എന്ന് കണക്കാക്കപ്പെടുകയും സര്‍ക്കാര്‍ വിരുദ്ധ
പ്രവര്‍ത്തനത്തിന് തടവിലാക്കപ്പെടുകയും ചെയ്യുന്ന യൂറോപ്പ്യന്‍ സ്ത്രീയിലൂടെ
ടാങ്കയുടെ കഥയ്ക്ക് ഇനിയെന്തു സക്രിയത്വമാണ് ലഭിക്കുക എന്ന ചോദ്യം നോവലന്ത്യത്തെ
പ്രശ്നവല്‍ക്കരിക്കുന്നുണ്ട് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. ഘടനാപരമായ സങ്കീര്‍ണ്ണതയും രേഖീയമല്ലാത്തതും ശ്ലഥവുമായ ആഖ്യാനവും പോലുള്ള
ഘടകങ്ങള്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ, വിശേഷിച്ചും
ആഫ്രിക്കന്‍ വനിതാ സാഹിത്യത്തിന്റെ, പതിവു രീതിയില്‍
നിന്നുള്ള ബോധപൂര്‍വ്വമായ വേറിട്ട് പോക്കാണ് എന്നും അവര്‍ കരുതുന്നു (Marie-Chantal
Kalisa).
ടാങ്കക്കു
നിഷേധിക്കപ്പെടുന്നത് കുട്ടിക്കാലം മാത്രമല്ല, ഒരു വര്‍ഗ്ഗീകരണ ഘട്ടവും അവള്‍ക്ക് സ്വാഭാവികമായി
ലഭ്യമാകുന്നില്ല. ‘പെണ്ണാവുക’ എന്ന അനുഭവം അതൊക്കെ അറിയുകയും മനസ്സിലാക്കുകയും
ചെയ്യാനാവും മുമ്പേ കയ്യേറ്റങ്ങള്‍ക്കും ഉടല്‍ ഭേദത്തിനും വിധേയയായ നിലയില്‍ അവള്‍ക്ക്
ഉണ്ടാവുന്നില്ല. അവളൊരിക്കലും കാമുകിയോ ഭാര്യയോ ആകില്ല. സുഹൃത്തോ, വ്യക്തിയോ ആകുന്നില്ല, പ്രസവിച്ചെങ്കിലും
അമ്മയാകുന്നില്ല. മാലയെ ദത്തെടുക്കുമ്പോള്‍ അവന്‍ തന്നെയും സമൂഹത്തിലെ ആത്യന്തിക
ചേരാത്തവന്‍ (ultimate misfit) ആണ്: അമ്മ ഉപേക്ഷിച്ച്
ഉടല്‍ ഭാഗങ്ങള്‍ കീടങ്ങള്‍ അരുമ്പിയ നിലയില്‍ വളര്‍ച്ചാ വൈകല്യമുള്ള
പന്ത്രണ്ടുകാരന്‍. ഇനിംഗുവിലെ കുട്ടികളെ ഹോളോകോസ്റ്റിലെ കുട്ടികള്‍ എന്ന് ടാങ്ക
വിവരിക്കുന്ന സന്ദര്‍ഭമുണ്ട്.
നവാല്‍ അല്‍
സഅദാവിയുടെ Woman
at Point Zero, എന്ന നോവലും Tanka യിലേതു
പോലൊരു സാഹചര്യത്തിലാണ് കഥ പറയുന്നത്. പാത്ര സൃഷ്ടിയില്‍ മോറീഷ്യന്‍ നോവലിസ്റ്റ്
ആനന്ദ ദേവിയുടെ Eve Out of Her Ruins, നൈജീരിയന്‍
നോവലിസ്റ്റ് ക്രിസ് അബാനിയുടെ Becoming Abigail, തുടങ്ങിയ നോവലുകളിലും ടാങ്കക്ക് സമാനതകള്‍ കണ്ടെത്താനാകും. ടോണി മോറിസന്റെ
പിക്കോലോ (The Bluest Eye) യും വായനയില്‍ ഓര്‍മ്മയിലെത്താം.
References:
1. 1. (Marie-Chantal Kalisa -University of
Iowa- www.h-net.org/reviews/showrev.php?id=1133).
2. 2. (Köhler, Sigrid G. "Mad Body-Gifts: A
Postcolonial Myth of Motherhood in Calixthe Beyala's Tu t'appelleras
Tanga." In Body, Sexuality, and Gender: Versions and Subversions in
African Literatures I, edited by Flora Veit-Wild and Dirk Naguschewski, pp.
31-46. Amsterdam, The Netherlands: Rodopi, 2005.)
3. 3. (https://www.encyclopedia.com/arts/culture-magazines/beyala-calixthe-1961)
4. 4. (Nfah-Abbenyi, Juliana Makuchi.
Gender in African Women's Writing. Bloomington: Indiana UP, 1997.)
more on child abuse theme:
Becoming Abigail by Chris Abani
https://alittlesomethings.blogspot.com/2017/04/blog-post.html
God Help the Child by Toni Morrison
https://alittlesomethings.blogspot.com/2015/09/blog-post.html
Woman
at Point Zero by Nawal El Saadawi
https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html
Eve out
of Her Ruins by Ananda Devi
https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html
അസൂറ :
കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html
The Book of Memory by Petina Gappah
https://alittlesomethings.blogspot.com/2018/03/blog-post_14.html
No comments:
Post a Comment