‘നാടിയാന്‍ കലാപങ്ങള്‍’ - ഗതിമുട്ടിയവരുടെ അതീത പ്രതികാരം
പ്രിവിലെജുകള്‍ ഉള്ള വിഭാഗങ്ങള്‍ നടത്തുന്ന ആഖ്യാനങ്ങളില്‍ അതില്ലാത്തവര്‍
എങ്ങനെയാവും ചിത്രീകരിക്കപ്പെടുക? ആധുനികോത്തരം എന്നോ, ബൃഹദാഖ്യാന വിമുഖത എന്നോ
ഉള്ള ഒഴികഴിവുകളിലൂടെ, അതിവേഗം മധ്യവര്‍ഗ്ഗ/ഉപരി
മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ട എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ
തങ്ങളുടെ ഔദ്ധത്യബോധം കൊണ്ടാടാന്‍ പാകത്തിലുള്ള അരികു ജീവിതങ്ങളെ നോവലിസ്റ്റിന്റെ
ക്രാഫ്റ്റിന്റെ പരീക്ഷണവേദിയാക്കുന്ന രീതി മലയാള നോവലില്‍ വ്യാപകമായിരിക്കുന്നു.
കൊളോണിയല്‍ ആഖ്യാനങ്ങളില്‍ ഏഷ്യന്‍ - ആഫ്രിക്കന്‍- ആദിമ (എത് നിക് )- മനുഷ്യര്‍
അടയാളപ്പെടുത്തപ്പെട്ട കുറുഭാഷകളും വൂഡൂ – കൂടോത്ര- മധ്യകാല പാരഡി നിര്‍മ്മിതികളുടെ
ഉത്തരാധുനിക വകഭേദ നിര്‍മ്മിതിയുമായി ഈ രീതി അരങ്ങു വാഴുന്നു. അയഥാര്‍ത്ഥമായ
പരിവേഷങ്ങള്‍ നല്‍കി തങ്ങളുടെ തുച്ഛ ജീവിതങ്ങള്‍ക്കപ്പുറം അവരെ അതിമാനുഷ /നിഗൂഡവല്‍ക്കരിക്കുക, മാര്‍ക്കേസിലും മക്കൊണ്ടോയിലും കൈവിഷം കിട്ടിയപോലെ ഇടങ്ങളും കാലങ്ങളും
ഉറഞ്ഞുപോയ ഫിക് ഷനല്‍ ഭൂമികകള്‍ മെനഞ്ഞെടുത്ത് പോയ്‌പ്പോയ ഏതോ ഗോത്ര/ ഫ്യൂഡല്‍ കാല
മനുഷ്യരെ അവിടെ കുടിയിരുത്തുക, ക്രാഫ്റ്റിന്റെ
തലപ്പെരുക്കത്തില്‍ അന്തംവിട്ടു തരിച്ചിരിക്കാന്‍ തയ്യാറുള്ള നിരൂപക/ വയനാ
ലോകത്തിന്റെ തലോടലില്‍ ഭ്രമിച്ചിരിക്കുക എന്നതൊക്കെ ഒരു എളുപ്പവഴിയായി
പ്രബലമാകുമ്പോള്‍, ഉള്ളടക്കം പിന്നോട്ടും രചനാതന്ത്രം
മുന്നോട്ടും (more craft than substance) എന്നൊരു
സമവാക്യം രൂപപ്പെടുന്നു . ഈയൊരു പരിതോവസ്ഥയില്‍
ക്രാഫ്റ്റിനൊപ്പം ഉള്ളടക്കംകൊണ്ടും ആകര്‍ഷിക്കുന്ന ഒരു കൃതി ആവേശകരമായ വായന
പ്രദാനം ചെയ്യും. കെ.ആര്‍. വിശ്വനാഥന്‍ എന്ന നോവലിസ്റ്റ് തന്റെ മുന്‍കൃതികളില്‍
കാണിച്ചുതന്ന കയ്യടക്കം ഒന്നുകൂടി ചിന്തേരിടുന്നു എന്നതാണ് ‘നാടിയാന്‍ കലാപങ്ങള്‍’ വിളിച്ചോതുന്നത്. മാജിക്കല്‍ റിയലിസ്റ്റ്
പാരബിള്‍ ആയും ഗതി മുട്ടിയവരുടെ ആഗ്രഹചിന്തയുടെ ഫിക് ഷനല്‍ ആവിഷ്കാരമായും
പലരീതിയില്‍ സമീപിക്കാവുന്ന നോവല്‍, സമൂഹത്തിന്റെ
വെളിമ്പുറങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അടക്കിപ്പിടിച്ച
രോഷവും കുതറലും ആവിഷ്കരിക്കുകയും ഒപ്പം വിശ്വാസ നാട്യങ്ങളുടെ അകത്തളങ്ങള്‍
ഭരിക്കുന്ന ജാതീയ ഉച്ഛനീച്ചത്വങ്ങളെ വിചാരണ ചെയ്യുകയും ചെയ്യുന്നു.
ഭൂമിയില്ലാത്തവരുടെ ഏറ്റവും വലിയ ദുഃഖങ്ങളില്‍ ഒന്ന്, അത് വികസനപ്പേച്ചില്‍
കുടിയിറക്കപ്പെടുന്ന ആദിവാസി/ ഗോത്ര/ നാടോടി ജനതയായാലും രാഷ്ട്രീയകാരണങ്ങളാല്‍ ദേശഹാരകളായിത്തീരുന്ന
പലസ്തീനിയായാലും, ഇനി ഭൂനിയമങ്ങളുടെ കള്ളക്കളികളില്‍
തോറ്റുപോകുന്ന ദലിത്/പിന്നോക്ക ജനതയായാലും, കുഴിമാടങ്ങള്‍ക്കുള്ള
ഇടവും കൈവശാവകാശമാണ്. കുടിയിറക്കപ്പെടുന്നവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ അസ്ഥികള്‍
അനാഥമാകുന്നതിനെ കുറിച്ചു വേവലാതിക്കൊള്ളുന്നതിന്റെ ചങ്കുപിടയുന്ന ചിത്രങ്ങള്‍
ലോകത്തെവിടെ നിന്നുമുള്ള സംഘര്‍ഷഭൂമികളുടെ ആഖ്യാനങ്ങളില്‍ കാണാനാകും. ‘വീടുകളും
പുരയിടങ്ങളുമൊക്കെ അവര്‍ എടുത്തോട്ടെ, അവര്‍
കീഴടക്കിയതല്ലേ...! പക്ഷെ അവര്‍ നമ്മുടെ ശ്മശാനങ്ങള്‍ വിട്ടുതരേണ്ടതാണ് ..’ എന്ന്
ഖിന്നയാകുന്ന മുത്തശ്ശിയുണ്ട് പലസ്തീന്‍ ദുരന്തത്തിന്റെ വേരുകള്‍ ചികയുന്ന ലബനീസ്
നോവലിസ്റ്റ് ഏലിയാസ് ഖൂറിയുടെ ‘Gate of the Sun’ എന്ന
നോവലില്‍. അടിയാധാരങ്ങളൊന്നും സ്വന്തമായില്ലാത്ത തിരസ്കൃതജനതകളുടെ കാര്യത്തില്‍
അടക്കമെന്ന പ്രക്രിയ തന്നെ ജീവന്മരണ പ്രശ്നമായി മാറും. പരിഷ്കൃത സമൂഹത്തിനു
ചിന്തിക്കാനാകാത്ത പ്രതിസന്ധിയാണ് കൂരയുടെ അടുപ്പു തുരന്നു കുഞ്ഞുമകനെ
അടക്കേണ്ടിവരുന്ന ആദിവാസി കുടുംബത്തിന്റെ കഥയായി പത്രത്താളുകളില്‍ നാം വായിച്ചത്.
ജീവിച്ചിരിക്കുമ്പോള്‍ നേരിടുന്ന അനാഥത്വത്തെക്കാള്‍ മരണാനന്തരം
ഇടമില്ലാതാകുന്നതിനെ കുറിച്ചുള്ള ഭയപ്പാടുകളാണ് സുരക്ഷിത കുഴിമാടമെന്ന/ മരണാനന്തര
ജീവിതമെന്ന പ്രലോഭനമായി ആദിമ/ പിന്നോക്ക/ തിരസ്കൃത ജനതകളെ മിഷനറിമാരുടെയും പ്രബല
മതങ്ങളുടെ പ്രചാരകരുടെയും ഒറ്റക്കും കൂട്ടായുമുള്ള ‘സോഫ്റ്റ് ടാര്‍ഗറ്റ്’ ആക്കിമാറ്റിയ ഒരു പ്രധാന ഘടകം. അരനൂറ്റാണ്ടോളം കാലം പള്ളിയിലെ
കുഴികുത്തുകാരനായിരുന്ന നാടിയാന്‍ മൂപ്പന്റെയും ആണ്‍രൂപത്തിനും
സ്ത്രീത്വത്തിനുമിടയില്‍ ഇടറിനിന്ന തന്റേടിയായ മകള്‍
തെയ്യാവിന്റെയും നിയോഗത്തിന്റെയും പ്രതിഷേധത്തിന്റെ കഥ പറയുന്ന ‘നാടിയാന്‍
കലാപങ്ങള്‍’ എന്ന നോവലിലൂടെ പാര്‍ശ്വവല്‍കൃതരായ
മനുഷ്യര്‍ നേരിടുന്ന അത്തരം ഈ അസ്തിത്വ സമസ്യകളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്.
നാടിയാന്‍ ജീവിതം
അരനൂറ്റാണ്ടുമുമ്പ് തന്റെ പതിനെട്ടാം വയസ്സില്‍ അപ്പനില്‍ നിന്ന് പഠിച്ച
കഴിവുമായി കരുമേലി
കുരിയാച്ചന്റെ അമ്മക്ക് വേണ്ടി ഒറ്റയ്ക്ക് കുഴികുത്തു
തുടങ്ങിയ നാടിയാന്‍ മൂപ്പന്‍ ജീവിതസന്ധ്യയില്‍ ആ തൊഴിലില്‍ നേരിടുന്ന പ്രതിസന്ധി, കുഴിക്കുന്നിടത്തെല്ലാം അസ്ഥികള്‍ പൊന്തിവരുന്നു എന്നതാണ്. അക്കാര്യം ആദ്യം വികാരിയച്ചനോട് പരാതിപ്പെട്ട നാടിയന്‍ മൂപ്പന്‍ പക്ഷെ, പരിഹാരമായി നിര്‍മ്മിച്ച വോള്‍ട്ടിന്റെ വെഞ്ചെരിപ്പു ഘട്ടത്തില്‍ തീര്‍ത്തും
വിസ്മരിക്കപ്പെട്ടു. കൂലികൂട്ടിക്കിട്ടാന്‍ ശ്രമിക്കുമ്പോഴൊക്കെ
തഴയപ്പെടുമെങ്കിലും ശ്മശാനത്തിലെ മണ്ണിന്റെ വീറിനു മുന്നില്‍ പുതുതായെത്തുന്നവര്‍
തോറ്റുപിന്മാറി. എന്നാല്‍ കൂലിക്കുറവിലേറെ നാടിയാനെ എന്നും മഥിച്ച ചോദ്യം
മറ്റൊന്നായിരുന്നു:
“എന്റെ അപ്പനെ ഇവിടെ അടക്കാതിരുന്നത് എന്തുകൊണ്ട്? എന്റെ മകള്‍ മറിയയെ വര്‍ണ്ണക്കുടയുമായി
പള്ളിയിലേക്ക് കൊണ്ടുപോകാത്തത് എന്ത്?”
ഒരര്‍ത്ഥത്തില്‍ ഈ
ചോദ്യവും അതിനുത്തരം കണ്ടെത്താനുള്ള നാടിയാന്റെ പിടച്ചിലുമാണ് നോവലിന്റെ കാതല്‍.
നോവലിലെ ഒന്നാം തലമുറയായ മൂപ്പന്റെ അപ്പന്‍, നാടിയാന്‍കുന്നു കാക്കാന്‍ പാലമരത്തില്‍
പേച്ചി മുത്തിയേയും ഇരട്ടമുലച്ചിയെയും കുടിയിരുത്തി. നാടിയാന്റെ
വാക്കുകളില്‍ ഇടയ്ക്കിടെ മാത്രം കടന്നു വരുന്ന അയാള്‍, വംശാവലിയെ
നാടിക്കുന്നില്‍ സ്ഥാപിച്ചു. മൂന്നാം തലമുറ മറിയയില്‍ എത്തുമ്പോഴും നാടിയാന്റെ
വിധിയില്‍ മാറ്റമൊന്നുമില്ല. വലിയവന്‍ വിളിച്ചുപറഞ്ഞാല്‍ ദൈവവചനവും നാടിയാത്തി
വിളിച്ചു പറഞ്ഞാല്‍ ഷോക്കടിപ്പിച്ചും അവസാനിപ്പിക്കേണ്ട ഭ്രാന്തുമായി മാറുന്ന
പ്രഘോഷണ വിപര്യയത്തിന്റെ രക്തസാക്ഷിയായി മറിയ. ചികിത്സക്കുശേഷം മൗനത്തിലേക്ക്
പിന്‍വാങ്ങുന്ന മറിയക്ക് കൊടുത്ത വാക്കാണ് അവളെ പള്ളിയില്‍ത്തന്നെ അടക്കുമെന്നത്.
മറിയയുടെ ദുരന്തം മുമ്പ് അവളുടെ പൂര്‍വ്വിക സ്ത്രീകളിലൂടെയും പിന്നീട്
തെയ്യാവിലൂടെയും പുലരുന്ന നാടിയാന്‍ പെണ്‍വിധി തന്നെയാണ്.
“പെരുച്ചാഴികളെ പോലെ വേണം നാടിയാത്തിപ്പെണ്ണുങ്ങള്. എല്ലാം കണ്ടും കേട്ടും
അറിഞ്ഞ് രക്ഷപ്പെടാന്‍ പല വഴികള് ഒണ്ടാക്കി വെക്കണം. ഒരേടത്ത് പൊക നെറഞ്ഞാല്
വേറൊരു വഴി ഒണ്ടാക്കി വെക്കണം..”
മൂപ്പന്റെ ഉപദേശം
പിന്നെയും നീളുന്നുണ്ട്: ‘നാടിയാത്തിപ്പെണ്ണുങ്ങള് കുളിച്ചില്ലേലും കേടൊന്നുമില്ല.
കുളിക്കാതിരിക്കണതാ ഒരു കണക്കിന് നല്ലത്.’ എന്നോര്‍മ്മിപ്പിക്കുന്ന അയാള്‍ നാറ്റം
നാടിയാത്തിപ്പെണ്ണിന് ‘നാടിയാന്റെ കൂര്‍ത്ത കമ്പി പോലെ’ ഒരായുധമാണെന്നും അത്
കളയുന്നത് ‘പേച്ചി മുത്തിക്ക്... ഇഷ്ടപ്പെടിയേലാ’ എന്നും മുന്നറിയിപ്പു നല്‍കുന്നു.
എന്നാല്‍ ഈ രക്ഷാമന്ത്രങ്ങളൊന്നും നാടിയാത്തി പെണ്ണിന് തുണയാകില്ല എന്നതിന്
തെയ്യാവും അവളുടെ പൂര്‍വ്വികരും ഒരുപോലെ സാക്ഷികളാകും: ഇമ്മാനുവേലിന്റെ
നിരാസത്തിന്റെ ഘട്ടത്തില്‍ തെയ്യാവ് അത് പറയുന്നുണ്ട്:
“അപ്പന്‍ എപ്പോഴും പറയുവായിരുന്നു. ആണെന്നു പറയണത് ഒരു
പെരുച്ചാഴിയാ. മാളത്തില് രക്ഷക്ക് വേണ്ടി പല വഴികള് ഒണ്ടാക്കി വെക്ക്ണ പെരുച്ചാഴി.
ആണുങ്ങള് രക്ഷപ്പെടാനുള്ള വഴി കരുതിവെച്ചിട്ടാ എന്തും ചെയ്യണത്. പെണ്ണ് ആപത്തില്‍
പെട്ടതിനു ശേഷാ രക്ഷപ്പെടാനൊള്ള വഴിയെക്കുറിച്ച് ചിന്തിക്കണത്.”
ഗന്ധം എന്നത്
നോവലില്‍ ഉടനീളം നാടിയാന്‍ സ്വത്വവുമായും ദുരന്തവുമായും മറ്റുരീതിയിലും കെട്ടുപിണഞ്ഞു
കിടക്കുന്നുണ്ട്. പോത്തിന്‍ തോല്‍ ചീഞ്ഞ ഗന്ധം എന്നത് പോത്തുവര്‍ക്കിയുടെ ഉടല്‍
സാന്നിധ്യം എന്നതിലപ്പുറം മറിയയുടെ ദുര്‍വ്വിധിയുടെ ചിഹ്നമായി മാറുന്നു. പിന്നീടത്
റോസിയുടെ ഉടലിലും പടരുന്നതാണ് ഇമ്മാനുവേലിനെ തെയ്യാവില്‍ നിന്ന് സ്വയം വേര്‍പ്പെടുത്താനുള്ള
കാരണങ്ങളില്‍ ഒന്നായിത്തീരുക. ഇതൊക്കെയും പുതുമയേതുമില്ലാത്ത നാടിയാന്‍ വിധിയായി
പാലമരത്തിലിരുന്നു പാലമുത്തിയും ഇരട്ടമുലച്ചിയും അടയാളപ്പെടുത്തുന്നു:
“ഇവന്‍ എന്തിനാണിങ്ങനെ വേവലാതിക്കൊള്ളുന്നത്?
ഇവന്റെ അമ്മ ഇങ്ങനെയായിരുന്നല്ലോ?
ഇവന്റെ ഭാര്യക്ക് ഇങ്ങനെ പറ്റിയതല്ലേ?
മകള്‍ ഇങ്ങനെയായതില്‍ എന്താണിത്ര വേവലാതി?
നോക്കിക്കോ അവക്കു ജനിക്കണത് ഒരു പെണ്ണാണെങ്കി അവളും ഇങ്ങനെ
തന്നെയായിരിക്കും. ഒരു നാടിയാന്‍ ഇങ്ങനെ വേവലാതിപ്പെടുന്നതെന്തിന്? താന്‍ ഒരു നാടിയാന്‍ ആണെന്ന് അവന്‍
മറന്നെന്നു തോന്നുന്നല്ലോ?”
പാലമുത്തിയുടെയും
ഇരട്ടമുലച്ചിയുടെയും ദുരന്തപ്രവചനം പൂര്‍ണ്ണമാകാന്‍ വക്കന്റെ വിവാഹനാട്യവും
വേലായുധന്റെ ഗുരുദക്ഷിണ പിടിച്ചുവാങ്ങലും തെയ്യാവിന്റെ ജീവിതത്തിലൂടെയും കഴിഞ്ഞ്
പോകണം. അതിനും മുമ്പ്, ഇമ്മാനുവേലിന്റെ വ്യക്തിത്വ ശിഥിലീകരണം കയ്യടക്കത്തോടെ നോവലിസ്റ്റ് പകര്‍ത്തിവെക്കുന്നത്, നാടിയാത്തി പെണ്ണിന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ അവള്‍ക്കൊരു
പങ്കുമില്ല എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു. അവന്റെ അമ്മയുടെ അടുത്ത്
വന്നവര്‍ തന്നെയാവില്ലേ തെയ്യാവിന്റെ അമ്മയുടെ അരികിലും വന്നിട്ടുണ്ടാകുക എന്ന
ഇമ്മാനുവേലിന്റെ ഭയവും തീര്‍ത്തും അസ്ഥാനത്തല്ല.
എന്നാല്‍
അതുമാത്രമാണോ അയാള്‍ തണുത്തുറഞ്ഞുപോകുന്നതിനു കാരണം? പ്രണയം പോയിട്ട് ജീവിതം തന്നെയും തനിക്കര്‍ഹതപ്പെട്ടതല്ല
എന്നു തീരുമാനിക്കുംമുമ്പ് ഇമ്മാനു കടന്നുപോകുന്ന അവമതികള്‍ അയാള്‍ത്തന്നെ
സംക്ഷിപ്തപ്പെടുത്തുന്നുണ്ട്:
“വല്ലാത്ത ജന്മമായിപ്പോയി എന്റേത്. എന്തെല്ലാം വിചിത്രമായ
കാര്യങ്ങളാണ് എന്റെ ജീവിതത്തോടു കൂട്ടിക്കെട്ടുന്നത്? ചീഞ്ഞളിഞ്ഞ മണം.. സംഖ്യകള്‍.. ഒരു
മിശ്രഭിന്നം. വാഹനങ്ങള്‍. മൈല്‍കുറ്റി. ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്ത അമ്മ.
എന്തുതരം ജന്മമാണെന്റെത്?.”
അമ്മ മലമുകളില്‍ കത്തിയെരിയുന്നതിന്റെയും
മരക്കൊമ്പില്‍ തൂങ്ങിയാടുന്നതിന്റെയും സ്വപ്നത്തിലേക്ക് അവമതികളുടെ ജീവിത
സാരസ്വത്തെ പരിവര്‍ത്തിപ്പിക്കുന്ന ഇമ്മാനുവേല്‍, അമ്മക്ക്
കരുതിവെച്ച തൂങ്ങിമരണമെന്ന ആഗ്രഹചിന്ത സ്വയം നടപ്പിലാക്കി മുക്തി നേടുന്നു. ‘ഒരു
ചിലന്തിവലയില്‍പെട്ടു കിടക്കുന്ന ഉണക്കില പോലെ’ എന്ന
നോവലിസ്റ്റിന്റെ നിരീക്ഷണം, അയാളുടെ നിഷ്ഫലജന്മത്തിന്റെ
ഒത്ത രൂപകം തന്നെ.
റോസിയുടെ
പാത്രസൃഷ്ടിയില്‍ നോവലിസ്റ്റ് സംക്രമിപ്പിക്കുന്ന പുണ്യ-പാപാതീത വ്യക്തിസത്ത മലയാള
സാഹിത്യത്തില്‍ അത്രയേറെ പരിചിതമാണ് എന്ന് തോന്നുന്നില്ല. പട്ടണത്തില്‍നിന്നു
വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട് ‘ഒരു പൂ കൊഴിയുംപോലെ’ കോടതിമുറിയില്‍ കുഴഞ്ഞുവീണു മരിക്കുന്ന
റോസി, നോവലിസ്റ്റിന്റെ പതിവു ശൈലിയില്‍, വിചിത്ര വീര്യമുള്ള കഥാപാത്രമാണ്. ‘ഓര്‍മ്മവെച്ച നാള്‍മുതല്‍ തുടങ്ങിയ
തൊഴില്‍ അരക്കെട്ടിനു ബലമുള്ള കാലം തുടരും’ എന്ന്
പാതിരിയെയും പട്ടക്കാരെയും വെല്ലുവിളിക്കുന്ന റോസി, അന്തിക്കൂട്ടിനു
ആളുവേണം എന്ന് നിര്‍ബന്ധമുള്ള കൂട്ടത്തിലായിരുന്നു. താന്‍ ചെയ്യുന്നതെന്ത് എന്ന്
തിരിച്ചറിയാത്ത പ്രായത്തില്‍ അതിനു കയ്യാളായതിന്റെ അവമതി ഇമ്മാനുവേലില്‍
ശക്തവുമായിരുന്നു:
“ഒരിക്കല്‍ ഞാന്‍ എന്റെ അമ്മേടെ
കൂട്ടിക്കൊടുപ്പുകാരനായിരുന്നു. അമ്മയ്ക്ക് രാത്രിക്കൂട്ടിന് ആരെ വേണന്നു
നിശ്ചയിക്കുന്നവന്‍. അതൊക്കെ തിരിച്ചറിഞ്ഞപ്പോഴത്തെ വേദന ആര്‍ക്കും മനസ്സിലാകില്ല.”
എന്നാല്‍, ഒരാള്‍ ജീവിതകാലത്ത് ചെയ്ത പാപത്തിനു
ആനുപാതികമായി കുഴികുത്തു കഠിനമാകും എന്ന് എപ്പോഴും പറയുന്ന നാടിയാന്‍ മൂപ്പന്‍
കണ്ടെത്തുക, റോസിക്കു വേണ്ടിയുള്ള കുഴിയെടുപ്പ് ഏറ്റവും
അനായാസകരമായിരുന്നു എന്നാണ്. വിചിത്രമാം വിധം നിത്യയൌവ്വനവും നിത്യസൌന്ദര്യവും
റോസിയില്‍ സംഗമിച്ചതായി ഷാപ്പിലെ കണക്കെടുപ്പില്‍ എപ്പോഴും വ്യക്തമാക്കപ്പെട്ടു.
പോത്തുവര്‍ക്കിക്ക് ശേഷം മകന്‍ പോത്തന്‍ വര്‍ക്കിക്ക് ‘കൃഷിഭൂമി
മക്കളില്‍ നിന്നു പിതാവിലേക്കു വന്നുചേരണതു പോലെ’ റോസിയും
വന്നു ചേരുമ്പോള്‍ ‘അവിടെ നടക്കണത് മത്സരാ. അപ്പനാണോ
മുന്തിയത് മകനാണോ മുന്തിയതെന്ന്. അതിനുത്തരം തേടലാ ഇപ്പൊ റോസിയുടെ ജീവിതം’ എന്ന്
നാട്ടുവര്‍ത്തമാനം പടരുന്നു. ‘ഈ പറയണ പുണ്യോം പാപോം
ഒക്കെ വെറുതെയാ അപ്പാ..’ എന്ന തെയ്യാവിന്റെ തിരിച്ചറിവ്, റോസിയുടെ പാപങ്ങളെ അളക്കുന്നതിലെ അസംബന്ധത്തെ
കുറിച്ച് മൈല്‍കുറ്റി സ്വാമി പണ്ടേ പറഞ്ഞതാണ്:
“ദൈവമുണ്ടാക്കാത്ത രണ്ടു വാക്കുകളാണ് പാപവും പുണ്യവും. ആ
വാക്കുകള്‍ ഉണ്ടാക്കിയത് മനുഷ്യരാണ്.”
റോസിയെ പോലെത്തന്നെ
പുരാണങ്ങളിലേക്കുള്ള തെയ്യാവിന്റെയും പരകായവും ഷാപ്പിലെ ദാര്‍ശനിക ചര്‍ച്ചകളില്‍
ദീര്‍ഘദര്‍ശനം ചെയ്യപ്പെടും:
“എന്റെ ഓര്‍മ്മേല് ഒരു നാടിയാത്തീം ഇത്രേം വലിയ കളി
കളിച്ചിട്ടില്ല. ചത്തിട്ടും അവളു കളി നിര്‍ത്തണില്ല. നോക്കിക്കോ. ഇനി അവള്
നാടിക്കുന്നില് വെളയാടും.”
ദൈവ നിഷേധിയായ
നാടിയാന്‍
ഭഗവതിയുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയ വെളിച്ചപ്പാടിന്റെ നിസ്സഹായ രോഷം
മലയാള സാഹിത്യത്തിലും സിനിമയിലും അടയാളപ്പെടുത്തപ്പെട്ടിട്ട് അര നൂറ്റാണ്ടിനു
മേലായി. എന്നാല്‍, ‘മാര്‍ക്കം കൂടിയ’ അധ:സ്ഥിതനു പലപ്പോഴും
ഏതെങ്കിലും വരേണ്യ ദര്‍ശനങ്ങളുടെ/ മതങ്ങളുടെ ദൈവത്തനിമ അവകാശപ്പെടാനാകില്ല.
എത്തിപ്പെട്ട കുരിശു ദൈവത്തിനൊപ്പം നാട്ടുമൂര്‍ത്തികളും തുല്യശക്തരായി/
തുല്യദുഖിതരായി/ നിസ്സഹായരായി അവന്റെ വിശ്വാസക്രമങ്ങളില്‍ കുടിപാര്‍ക്കും. ഒരര്‍ത്ഥത്തില്‍
പുതിയ മതങ്ങളുടെ അധിനിവേശങ്ങളിലും, അത് ഏകദൈവ മതങ്ങള്‍
ആവുമ്പോള്‍ പോലും, അവന്റെ കുലദൈവങ്ങളും മൂര്‍ത്തികളും
അതിജീവിക്കുന്നത് ഒരുതരം ഒളിച്ചുപാര്‍പ്പാണ്. എന്നാല്‍ പള്ളിയും പട്ടക്കാരും
പുറമ്പോക്കില്‍ തന്നെ നിര്‍ത്തിയ നാടിയാന് പാലമുത്തിയും ഇരട്ടമുലച്ചിയും തന്നെയാണ്
ഫലത്തില്‍ ദൈവ സങ്കല്‍പ്പമായിത്തുടരുക.
ഒരൊറ്റ രാത്രി മകള്‍ക്ക് കാവല്‍ നില്‍ക്കാന്‍ കഴിയാതെപോയ പാലമുത്തിയെയും
ഇരട്ടമുലച്ചിയെയും നിഷേധിക്കുന്ന നാടിയന്‍ ആ അര്‍ത്ഥത്തില്‍ നടത്തുന്നത്
ദുസ്സാധ്യമായ ഒരു ദൈവനിഷേധം തന്നെയാണ്; വെളിച്ചപ്പാടിന്റെ രോഷത്തിന്റെ വരേണ്യ സ്വീകാര്യത അതിനൊരിക്കലും
ലഭിക്കുകയില്ലെങ്കിലും.
“നാടിയാന്‍ നടന്നു. പാലമുത്തിയേയും ഇരട്ടമുലച്ചിയേയും കടന്നു പോകുമ്പോള്‍
അയാള്‍ പുച്ഛത്തോടെ പാലമാരത്തിലേക്കുനോക്കി. കാര്‍ക്കിച്ചു തുപ്പി. വല്യപ്പന്‍
എന്തിനാണ് രണ്ടു പേരെ ഉണ്ടാക്കി വെച്ചത്. കാഴ്ച്ചകള്‍ കാണാനിരിക്കുന്ന രണ്ടു പേര്‍.
ഒരു രാത്രിക്കു പോലും കാവലാകാത്തവര്‍.”
ഇനിയൊരു ഘട്ടത്തില്‍
തെയ്യാവ് ഒരു പടികൂടി കടന്ന് ശപിക്കും: വല്യപ്പനെ കുഴിച്ചിട്ടത്
“എവിട്യാന്ന് അറിയാവെങ്കില് അവ്ടെത്തന്നെ ഒരു കുഴി എടുക്കണം. അതുങ്ങളെ
രണ്ടെണ്ണത്തിനേം കുഴിച്ചിടണം. അതുങ്ങളെ ഒണ്ടാക്കിയ വല്യപ്പന്റെ കുഴിയില് തന്നെ.
അതിക്കെടന്ന് നരകിക്കട്ടെ.”
ചോരവീഴ്ത്തി മൂര്‍ത്തിയെ/
ദൈവത്തെ മലിനപ്പെടുത്തുകയെന്ന ആശയം ആശയറ്റവന്റെ പ്രതിഷേധത്തിന്റെ വലിയൊരു രൂപമാണ്.
പള്ളിപ്പറമ്പില്‍ കുഴികുത്താമെങ്കിലും നാടിയാനോ നാടിയാത്തിക്കോ പ്രവേശനമില്ലാത്ത
പള്ളിവിലക്കിനെ ചോര വീഴ്ത്തിയും നേരിടുകയെന്ന വഴി മൂപ്പനും തെയ്യാവും
പ്രയോഗിക്കുന്നുണ്ട്, രണ്ടു പേരുടെയും പ്രതിഷേധം എങ്ങുമെത്തില്ലെങ്കിലും. കുഴികുത്തലില്‍
മൂപ്പന് കൂട്ടുപോകുകയും ശരിക്കും അപ്പനെ കാഴ്ചക്കാരനാക്കി കുഴി കുത്തുകയും
ചെയ്യുന്ന തെയ്യാവ് ആണല്ല, പെണ്ണുതന്നെയെന്നതിനു ആദ്യം
ലഭിക്കുന്ന തെളിവും കുത്തിയ കുഴിയില്‍ വീണ ആര്‍ത്തവ തുള്ളികളാണ്. താന്‍ ചത്താലും
പള്ളിയില്‍ കേറ്റില്ലെന്ന കൈക്കാരന്റെ പ്രഖ്യാപനത്തില്‍ സഹികെട്ടാണ് മൂപ്പന്‍
വെന്തിങ്ങ അച്ചന്റെ മുമ്പിലേക്കെറിയുന്നതും. വിശ്വാസത്തകര്‍ച്ച അയാളില്‍ പൂര്‍ണ്ണമാകുന്നതും
അങ്ങനെയാണ്. എന്നാല്‍, പാലമുത്തിയേയോ മറ്റു ഗോത്ര മൂര്‍ത്തികളെയോ
പോലെ സൗമ്യശീലരല്ല വേദപുസ്ത വടിവില്‍ വിനിമയം നടത്തുന്നവര്‍. അച്ചനു നേരെ കയ്യുയര്‍ത്തന്‍
ഇവനാര് എന്ന പ്രകോപനത്തില്‍ കയ്യേറ്റം ചെയ്യപ്പെടുന്ന മൂപ്പന്‍ വായിലേക്കിറങ്ങിയ
ചോര പലവട്ടം പള്ളി മുറ്റത്തേക്കു കാര്‍ക്കിച്ചു തുപ്പുന്നുണ്ട്. തെയ്യാവിന്റെ
നെഞ്ചില്‍ തുളഞ്ഞുകയറുകയും അവള്‍ക്ക് ഇരട്ടമുലച്ചിയുടെ പ്രത്യക്ഷം നല്‍കുകയും
ചെയ്യുന്ന കമ്പില്‍ നിന്ന് മലമുകളില്‍ ചോര വീഴുന്നതിന്റെ മുഴക്കം മറയുന്ന
ബോധത്തിന്റെ മൂടലില്‍ നാടിയന്‍ മൂപ്പന്‍ കേള്‍ക്കുന്നുമുണ്ട്.
തന്നോടുതന്നെ, അഥവാ തന്നെക്കാള്‍ നിസ്സഹായരായ പൂര്‍വ്വികരോടും ഗോത്ര മൂര്‍ത്തികളോടും
മാത്രമേ നാടിയാന്റെ കലാപങ്ങള്‍ നടക്കൂ എന്നിടത്താണ് നോവലിന്റെ തലക്കെട്ടിന്റെ
ഐറണി. നാടിയാന്റെ കലാപങ്ങള്‍ക്ക് ആയുസ്സില്ലെന്നും ‘ചോര പെട്ടെന്ന്
തണുക്കു’മെന്നും കോങ്ങാടത്തു നിന്നു നാടിയാന്മാരെ കൊണ്ടുവന്നു നാടിക്കുന്നില്‍
പാര്‍പ്പിച്ചു താന്‍ വിപ്ലവം നടത്തുമെന്നു വാശികേറ്റുന്ന വക്കന്‍റെ വീറ് പക്ഷെ
അതിലും അല്‍പ്പായുസ്സാണെന്ന് തെയ്യാവ് വേഗം കണ്ടെത്തും. നാടിക്കുന്നില്‍
നാടിയാന്മാരുടെ അവകാശം സ്ഥാപിക്കാനുള്ള ആശയമൊക്കെ ഷാപ്പിലെ അന്തിക്കള്ളിന്റെ
ചൂടില്‍ വമ്പു പറയുന്നതില്‍ ഒതുങ്ങുകയും ചെയ്യും. ബുള്‍ഡോസറുകളുടെ ഇരമ്പവും
നിസ്സാരമായ കുടിയിറക്കലും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുമുണ്ട്. ഈ നിസ്സഹായതയുടെ
അനിവാര്യത മുറിച്ചുകടക്കുകയും ജീവിതംകൊണ്ടു തോറ്റുപോകുന്നിടത്തു മരണം കൊണ്ട്
ദുരൂഹമായ ചില പ്രതികാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു എന്നിടത്താണ് നാടിയന്‍
മൂപ്പനും തെയ്യാവും ഇതിഹാസമാനം കൈവരിക്കുന്നത്.
മിത്തുവല്‍ക്കരണം
വംശാവലികളെ/ പ്രാകൃത സമൂഹങ്ങളെ അടയാളപ്പെടുത്തുന്ന കൃതികളില്‍ പുരാണ
സ്വഭാവമുള്ള ആഖ്യാനങ്ങളിലേക്ക് പൂര്‍വ്വികരെയും അവരുടെ ജീവിതങ്ങളെയും
കുടിയിരുത്തുന്ന ശൈലി കൃതഹസ്തരായ എഴുത്തുകാരില്‍ കാണാന്‍ കഴിയും. ഖസാക്കും മക്കോണ്ടോയുമൊക്കെ
അങ്ങനെ പിറന്നതാണ്. നാടിക്കുന്നും നാടിയന്‍ പരമ്പരയും ഗരിമയാര്‍ന്ന ഭാഷയില്‍ ഈ
തലത്തിലേക്ക് ഉയരുന്നുണ്ട് ‘കലാപങ്ങ’ളില്‍.
“പണ്ട് പണ്ടെങ്ങോ ഒരു കത്തനാര് പള്ളി വക തോട്ടത്തില് എലി
പിടിക്കാനായി എങ്ങാണ്ട് കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവന്നവരാണ്. .. പിന്നെ
അവരെ മതം മാറ്റിച്ചു. ശവക്കുഴി തോണ്ടാന്‍ പഠിപ്പിച്ചു. ഞാന്‍ പലരോട് ചോദിച്ചിട്ടും
അതിനപ്പുറം ഒരറിവും നാടിയാന്മാരെക്കുറിച്ച് കിട്ടിയില്ല”
എന്ന്
ഇമ്മാനുവേലിന്റെ കുറിപ്പുകളില്‍ വിവരിക്കുന്ന വസ്തുത, നോവലിസ്റ്റ് കണ്ടെത്തുന്നത്
തന്നെയാണ്. വല്യപ്പന്‍ പറഞ്ഞ കഥകളില്‍
“നാടിക്കുന്നിലെ ഓരോ കല്ലും ഓരോ നാടിയാനാണ്. എവിടെയെങ്കിലും
ഒരു നാടിയാന്‍ മരിച്ചാല്‍ നാടിയാന്റെ ആത്മാവ് നാടിക്കുന്നില്‍ ഒരു പാറക്കല്ലായി
മുളച്ചു പൊന്തും. ചിലത് മണ്ണിനടിയില്‍ കിടക്കുകയാവും. ആയിരം കല്ലുകള്‍ തികയുന്ന
അന്ന് മലയാകെ പിളരുകയും ഓരോ കല്ലും നാടിയാനായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും
ചെയ്യും. നാടിയാന്മാര്‍ തീപ്പന്തവുമായി കുന്നിറങ്ങും. നാടിയാനെ
വേദനിപ്പിച്ചവരെയൊക്കെ തീയില്‍ തിളപ്പിക്കും.”
എന്നാല്‍ ഈ
ആഗ്രഹചിന്തകള്‍ക്ക് നാടിയാനും കൂട്ടരും ഒന്നുമല്ലാത്ത ലോകത്ത് പ്രത്യേകിച്ച്
പ്രസക്തിയൊന്നുമില്ല എന്ന് ജെ സി ബി കൈകളില്‍ നിരന്നുപോകുന്ന നാടിയാന്‍
കുന്നുതന്നെ സാക്ഷി പറയും.
“ചെമ്പകമരത്തില്‍ വിശ്രമിച്ചിരുന്ന നാടിയാന്മാരുടെ പ്രേതങ്ങളൊക്കെയും
വേവലാതിയോടെ മലയ്ക്കു മുകളില്‍ ഇരിക്കാനൊരിടം കിട്ടാതെ കറുത്ത ചിറകുകള്‍ വീശി
പറന്നു നടക്കുന്നത് മൂപ്പന്‍ കണ്ണിന്റെ മൂടലിലൂടെ കണ്ടു”
ആഖ്യാനത്തിലേക്ക്
മിത്തുവല്‍ക്കരണ ശൈലി സന്നിവേശിപ്പിക്കുന്ന രീതിയുടെ മറ്റൊരു മികച്ച മാതൃക
റോസിയുടെ അന്ത്യത്തെ കുറിച്ച് പടരുന്ന കഥകളാണ്. നാടിക്കുന്നിന്റെ മുകളില്‍
‘നിന്നങ്ങു കത്തുന്ന’ റോസിയുടെ അന്ത്യം സങ്കല്പ്പിക്കപ്പെട്ടിരുന്നത്
ഇമ്മാനുവേലിന്റെ മനസ്സില്‍ മാത്രമല്ല, മറിച്ച് അതാണ് പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത് എന്നതിലും
പുരാണങ്ങളിലേക്ക് ആ മരണം അങ്ങനെയാണ് പരകായം നടത്തുന്നത് എന്നതിലും അത് കാണാനാകും.
കാട്ടിലൂടെ നഗ്നരായി, എന്നാല്‍ നാണമറിയാതെ, കയ്യില്‍ അമ്പും
വില്ലുമായി ‘ഒന്നിനെയും, ഒരു ഇലയെ പോലും
വേദനിപ്പിക്കാതെ’ നടന്നു നീങ്ങുന്ന, മലയും മരവും കയറി, കാട്ടരുവിയിലെ ജലവും
കാട്ടുപഴങ്ങളും തിന്ന് ‘ആനകള്‍ക്കും കാട്ടുപോത്തുകള്‍ക്കും, ഭയം
ഏതുമില്ലാതെ വിടര്‍ന്ന കണ്ണുകള്‍ ഉള്ള മാന്‍പേടകള്‍ക്കും അരികിലൂടെ, കാട്ടിലെ കാറ്റില്‍പെട്ട രണ്ട് അപ്പൂപ്പന്‍ താടികള്‍ പോലെ..’
ആദിമാതാവിനെയും പിതാവിനെയും അനുകരിക്കുന്ന ഇമ്മാനുവിന്റെയും തെയ്യാവിന്റെയും കൗമാരകാല
സ്വപ്നദൃശ്യം ഇതോടു ചേര്‍ത്തു കാണാം. ഒടുവില്‍, ശാപംകിട്ടിയ
ജന്മത്തിന്റെ കടം തന്നോടുതന്നെ വീട്ടി തിരിച്ചു പോയ ഇമ്മാനു, തനിക്കുവേണ്ടി ആത്മാവുകളുടെ മരത്തില്‍ കാത്തിരിപ്പുണ്ടായിരുന്നോ എന്ന
മൂപ്പന്റെ ചോദ്യത്തിന് മുന്നില്‍ ‘തെയ്യാവിന്റെ കണ്ണില്‍
ഒരു മഴക്കാലം നിറയുന്നത്’ അയാള്‍ക്ക് കാണാനാകും.
ബിബ്ലിക്കല്‍ ഇമേജറി, മാജിക്കല്‍ റിയലിസം
നോവലിന്റെ ആദ്യവാക്യത്തിലെ ‘മലമുകളില്‍ നിന്നു അപ്രത്യക്ഷനാകുക’ എന്ന സൂചനയില്‍ തുടങ്ങിവെക്കുന്ന സര്‍റിയല്‍
സാധ്യതകള്‍ വിശദമായി നിരീക്ഷിക്കപ്പെടുന്നത് അതേ ആദിയിലേക്ക് തിരികെയെത്തുന്ന
നോവന്ത്യത്തിലാണ്. അവസാന നിമിഷം ഒപ്പമുണ്ടായിരുന്ന കപ്യാര്‍ക്കും അത് ദുരൂഹമാണ്. ‘കനത്ത മഴയില്‍ മൂപ്പന്‍ അലിഞ്ഞലിഞ്ഞു പോവുകയായിരുന്നോ? ആലിപ്പഴം പോലെ?’ പാലയിലിരിക്കുന്ന, വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ പേച്ചി മുത്തി കൊണ്ടുപോയോ? വെഞ്ചെരിപ്പിന് വിളിക്കാത്ത വിഷമത്തില്‍ ഇറങ്ങിപ്പോയി മുങ്ങിമരിച്ചോ? എന്നാല്‍ നാടിയന്റെ വിശ്വസ്തരയിരുന്ന വെളുമ്പന്‍ നായയും കറുമ്പന്‍
പൂച്ചയും അപ്രത്യക്ഷരായതിനെ എങ്ങനെ വിശദീകരിക്കും? അവര്‍
മൂപ്പനെ കൂട്ടാന്‍ വന്ന സ്വര്‍ഗ്ഗ ദൂതരായിരുന്നോ? ഈ
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള ആഖ്യാനമാണ് നോവല്‍ എന്ന് പറയാം.
ബിബ്ലിക്കല്‍
ഇമേജറിയുടെയും മാജിക്കല്‍ റിയലിസത്തിന്റെയും സമൃദ്ധമായ സങ്കരമുള്ള അതിവിചിത്രമായ
ഒരു കുമ്പസാരവും പരകായങ്ങളുമാണ് നോവലന്ത്യത്തിലെ കുറെയേറെ ഭാഗങ്ങള്‍.
വിഭ്രാമകതക്കും അവിശ്വസനീയതക്കും ഇടയിലെ ഒരു ദുരന്തത്തില്‍ സംഭവിക്കുന്ന
തെയ്യാവിന്റെ അന്ത്യത്തിനു ശേഷമാണു നോവലിന്റെ ഭാവം ഏതാണ്ട് മുഴുവനായും ഇത്തരമൊരു
വിചിത്ര ഗാംഭീര്യത്തിലേക്ക് ചുവടുമാറുന്നത്. ഒരു പ്രതികാര കഥയുടെ ആഗ്രഹപൂര്‍ത്തീകരണ
ഭാവം ആര്‍ജ്ജിക്കുന്നതിലൂടെ, നോവലിസ്റ്റ് ഏറ്റവും പാര്‍ശ്വവല്‍കൃതതരായ മനുഷ്യരോട് ഭാവനാത്മകായി
ഐക്യപ്പെടുകയാണ്. ജീവിച്ചിരിക്കെ ചെയ്ത കൊടുംക്രൂരതകള്‍ക്ക്/ അവഗണനകള്‍ക്ക്
/നിരാസങ്ങള്‍ക്ക് അതിനുത്തരവാദികള്‍ ആയവരോട് അവര്‍ മരിച്ചുകഴിഞ്ഞെങ്കിലും പകരം
വീട്ടണമെന്നും അതുവഴി മകള്‍ക്കും പേരക്കിടാവിനും വിശ്രാന്തി നല്‍കണമെന്നും
തോന്നിച്ചതിനെ, അതിനുവേണ്ട സാഹചര്യങ്ങള്‍ എത്രയും സുഗമമായി
ഒരുക്കിക്കൊടുത്തതിനെ ദൈവവിളി എന്നുതന്നെ നാടിയാന്‍ മൂപ്പന്‍ വിശദീകരിക്കുന്നത്, ഒരര്‍ത്ഥത്തില്‍ ഒരു തിരിച്ചിടല്‍ തന്നെയാണ്. മറിയക്കു സംഭവിച്ചത് അയാക്ക്
മറക്കാനാകില്ല. ദൈവവിളിയൊക്കെ ഉള്ളവന് പറഞ്ഞിട്ടുള്ളതാണ് എന്ന നാട്ടുനടപ്പിനെ
തീക്ഷ്ണമായി, എന്നാല്‍ നിശ്ശബ്ദമായി നിഷേധിക്കുകയാണ്
അയാള്‍. ഒരുവേള ഒരു പഴയ നിയമ പ്രവാചകന്റെ ഗരിമയിലേക്ക് മൂപ്പന്‍ ഉയരുന്നത് കപ്യാരെ
സാക്ഷിനിര്‍ത്തിയാണ്: കപ്യാര്‍ തന്നെയാണ് അയാളുടെ കുമ്പസാരത്തിന്റെ കേള്‍വിക്കാരനും.
“ഒരു പാപം ഒരാളുടെ അടുത്തല്ല കുമ്പസാരിക്കേണ്ടത്. കൊറേ
പേരടെ അടുത്തു പറയുമ്പോ ഒരാക്കെങ്കിലും അത് പാപല്ലാന്ന് തോന്നാതിരിക്കില്ല. അപ്പള്
ആ പാപം പൊറക്കപ്പെടും”
ഈ നിലപാടില്‍
അച്ചനെക്കാള്‍ കപ്യാരാണ് അതിനു യോജിച്ച ശ്രോതാവ് എന്നു മൂപ്പന്‍ തീരുമാനിക്കുന്നത്, അച്ചന്‍ അതുകേള്‍ക്കാന്‍
തയ്യാറില്ലാത്തത് കൊണ്ടായിരിക്കാം. എന്നാല്‍ കപ്യാരാകുമ്പോള്‍ അത് നാലാളറിയും എന്ന
ആശ്വാസമുണ്ട് അയാള്‍ക്ക്. കുഴിമാടങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍, അതുപയോഗിച്ചുതന്നെ തങ്ങളുടെ രഹസ്യപ്രതികാരം നിര്‍വ്വഹിക്കുക എന്ന ആശയം
വിശ്വസനീയതയുടെ അതിരുകള്‍ ഇത്തിരി വലിച്ചു നീട്ടുന്നുണ്ടാവാം. എന്നാല്‍, ആഖ്യാന ചാതുരിയുടെ ആശാനായ നോവലിസ്റ്റ് അതിവിദഗ്ധമായാണ് അത് കൈകാര്യം
ചെയ്യുന്നത്. മലമുകളിലെ മഴയും നിലാവും ഇടിമിന്നലും മോശെയുടെ സീനായ് പര്‍വ്വത
ദൈവപ്രത്യക്ഷ സമാനമായ പ്രാകൃത/പ്രകൃതി പശ്ചാത്തലമൊരുക്കുമ്പോള്‍, ഏതുനിമിഷവും വീണുപോയേക്കാവുന്ന തളര്‍ച്ചയിലും കയ്യിലൊരു മരക്കമ്പുമായി
കുന്നുകയറുന്ന മൂപ്പനെ കപ്യാര്‍ക്ക് പലപ്പോഴും കുരിശേന്തിയ മിശിഹായുടെ
പ്രത്യക്ഷംപോലെ തോന്നിക്കുന്നുണ്ട്. മാറിമാറി ആ പ്രത്യക്ഷം തന്റെ രണ്ടു
കുഞ്ഞുങ്ങളെ തോളിലേറ്റി മലവെള്ളത്തില്‍ നിന്ന് നീന്തിവരുന്ന മൂപ്പനായും
പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റിയ ആദിമ മൂര്‍ത്തിയായും അനുഭവപ്പെടുന്നുമുണ്ട്.
റോസിയെ മഗ്ദലന മറിയമായി കാണുന്ന സ്വാഭാവിക സങ്കല്‍പ്പവും ബിബ്ലിക്കല്‍ ബിംബകല്‍പ്പനകളുടെ
തുടര്‍ച്ചയാണ്. പന്ത്രണ്ടു കൈക്കാര്‍ ചേര്‍ന്നു നാടിയാനെ പള്ളിയില്‍
അടക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതില്‍ അന്ത്യഅത്താഴത്തിന്റെ ധ്വനികളും
കണ്ടെത്താനാവും. മൂപ്പന്റെ കുമ്പസാരത്തിന്റെ ഭാരത്തില്‍ പതറിപ്പോകുന്ന കപ്യാരുടെ
വാക്കുകളില്‍ കുരിശില്‍ തറയുമ്പോഴത്തെ ക്രിസ്തുവിന്റെ വാക്കുകളുടെ മുഴക്കം കേള്‍ക്കാം:
“ദൈവം ഈ കുരിശ് എന്തിനാണ് എന്നെ ഏല്‍പ്പിച്ചത്?” മൂന്നാം
നാളിലെ ഉയിര്‍പ്പുപോലെ നിലാവില്‍ നാടിക്കുന്നില്‍ കണ്ട രൂപവും കപ്യാരെ തറച്ചുനിര്‍ത്തും.
പെണ്ണിന്
അസാധ്യമായതും ചെയ്യാനാകുമെന്ന് തെളിയിക്കാനല്ലെങ്കിലും അതൊക്കെയും ചെയ്തു
വിസ്മയിപ്പിച്ച തെയ്യാവിന്റെ അന്ത്യം നോവലിസ്റ്റിന്റെ കയ്യടക്കത്തിന്റെ ഉത്തമ
നിദര്‍ശനമായി വായിക്കാം:
“ഒടുവില്‍ കാഴ്ച്ചക്കരാരുമില്ലാത്ത ഒരു ദിവസം ഒരു കമുകില്‍
നിന്നു മറ്റൊന്നിലേക്ക് പറക്കവേ ചിറകുകള്‍ തളര്‍ന്ന് തെയ്യാവ് താഴേക്കു പതിച്ചു. ഉയരത്തില്‍
പറക്കുന്നതിനിടയില്‍ ചിറകില്‍ വെടിയേറ്റ പക്ഷി താഴേക്കു പതിക്കുംപോലെയായിരുന്നു
അത്.
താഴേക്കു പതിച്ച തെയ്യാവ് നിലം തൊട്ടില്ല. തെയ്യാവ് ഒരു
പക്ഷി ചിറകു വിടര്‍ത്തി തങ്ങിനില്‍ക്കുംപോലെ അന്തരീക്ഷത്തില്‍ തങ്ങിനിന്നു. ചിറകില്‍ മുള്ള് കൊരുത്ത
ഒരു തുമ്പിയുടെ ചിറകടിപോലെ അവള്‍ വിറക്കുന്നുണ്ടായിരുന്നു.”
ജന്മത്തിന്റെ കൂടു
വെടിഞ്ഞിട്ടും മൂപ്പന് കൂട്ടും സാന്ത്വനവുമായി എത്തുന്ന തെയ്യാവുമായുള്ള
സംവാദമായും, പിന്നീട്
കപ്യാരോടുള്ള കുമ്പസാരത്തിന്റെ രൂപത്തിലുമാണ് നോവലിന്റെ ഘടനാപരമായ വിടവുകള്‍
നികത്തപ്പെടുന്നതും, ആദിമധ്യാന്തപ്പൊരുത്തത്തിലേക്ക്
ഇതിവൃത്തം എത്തിച്ചേരുന്നതും.
ചടുലമായ ആഖ്യാനം എന്ന് മാത്രമല്ല, കുറിക്കു കൊള്ളുന്ന സൂക്ഷ്മ നിരീക്ഷണങ്ങളും കൊണ്ട് നിബിഡമാണ് നോവല്‍
ഗാത്രം എന്നതാണ് വായനയെ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളില്‍
ഒന്നായി ഈ ലേഖകന് അനുഭവപ്പെട്ടത്. അപ്പടി ഉദ്ധരിക്കാന്‍ തോന്നുന്ന ഒരു ഡസന്‍
നിരീക്ഷണങ്ങളെങ്കിലും സ്വയം മുന്നോട്ടായുന്നുണ്ട് വായനാന്ത്യത്തില്‍. ചിലതുമാത്രം മാതൃകക്കായി ഇവിടെ കുറിക്കാം:
‘വാക്കും വചനവുമായി ഒരു വേശ്യയില്‍ ദൈവം നല്ലവണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്.’
‘ജീവിതത്തിന്റെ പുറമ്പോക്കില്‍ പെട്ടുപോകുന്നവര്‍ക്ക്
വാക്കുകള്‍ മാത്രമേ ആയുധമായിട്ടുള്ളൂ.’
‘ബാര്‍ബറ്, വേശ്യ, ആശാരി, വെളുത്തേടന്‍, കൊല്ലന്‍ ഇവര്‍ക്കൊക്കെ എവിടുന്നാ വിവരം കിട്ടുന്നേന്ന് ആരും
തെരക്കണ്ടാന്നാ ശാസ്ത്രം. നാടറിയണ്ട വാര്‍ത്തയാണേ അവരെ തേടി വരും.’
‘എല്ലാവര്‍ക്കും ഒണ്ടാക്കാവുന്ന ഒരു സാധനേ ഈ ഭൂമീലൊള്ളൂ.
അതാ ദൈവം.’
‘പ്രാര്‍ഥനയും ദൈവവും പെട്ടെന്ന് പടര്‍ന്നു പിടിക്കും.’
‘ദൈവമുണ്ടാക്കാത്ത രണ്ടു വാക്കുകളാണ് പാപവും പുണ്യവും. ആ
വാക്കുകള്‍ ഉണ്ടാക്കിയത് മനുഷ്യരാണ്.”
“മനുഷ്യ ശരീരത്തില് പഠിക്കാന്‍ എളുപ്പം ചത്തു കഴിയുമ്പോഴാ.”
കുഞ്ഞന്നയുടെ ജീവചരിത്രം – കെ.ആര്‍.
വിശ്വനാഥന്‍
https://alittlesomethings.blogspot.com/2024/08/kunjannayude-jeevacharithram-by-kr.html
https://alittlesomethings.blogspot.com/2017/02/blog-post.html
അസൂറ - കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html
നദിളാകാന്‍ ക്ഷണിക്കുന്നു – ബാലന്‍ വേങ്ങര
https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html
മാജി- ഹാരിസ് നെന്മേനി
https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html
Afghan
Pranayakalam by Sumod (Malayalam)
https://alittlesomethings.blogspot.com/2024/09/afghan-pranayakalam-by-sumod-malayalam.html
No comments:
Post a Comment