ജലഭേരിയുടെ പുസ്തകം
2016- ലെ
പൂര്‍ണ-ഉറൂബ് നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട
കൃതിയാണ് ഹാരിസ് നെന്മേനിയുടെ മാജി. തീക്ഷ്ണമായ ഒരു
സമകാലീനാവസ്ഥയോടു സത്യസന്ധമായി സംവദിക്കുന്ന ഈ കൃതി, 'യംഗ്
അഡല്‍റ്റ്' എന്ന് വിവക്ഷിക്കുന്ന വായനാ സമൂഹത്തെയാണ് ലക്ഷ്യം വെക്കുന്നത്. എഴുത്തിന്റെ സാമൂഹികപ്രതിബദ്ധമായ ഒരു വഴിയാണ് ഹാരിസ്
തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ അത്തരം ഒരു
നിരീക്ഷണത്തിന് ഉടനടി ഒരു കൂട്ടിച്ചേര്‍ക്കല്‍ ആവശ്യമുണ്ട്: ഒരു സോദ്ദേശ രചനയുടെ
മുഷിപ്പന്‍ ചിട്ടവട്ടങ്ങള്‍ ഒരിടത്തും നോവലിന് ഒരു ബാധ്യതയാകുന്നില്ല
എന്നുമാത്രമല്ല പാത്രസൃഷ്ടിയിലും ഇതിവൃത്ത
പരിചരണത്തിലും കയ്യടക്കമുള്ള ഒരു നോവലിസ്റ്റിന്റെ സാന്നിധ്യം ഉടനീളം
അനുഭവവേദ്യമാണ് ഇവിടെ.
കലാപം
പൊട്ടിപ്പുറപ്പെട്ട ഒരു ദേശത്തുനിന്നു ഉടലിലേറ്റ മുറിവുമായി പലായനം ചെയ്യുന്ന
യുവാവ് സുരക്ഷിതമായ ഒരഭയ കേന്ദ്രത്തിലെത്തുന്നതോടെയാണ് പ്രമേയത്തിന്റെ കാതല്‍
വ്യക്തമാവുന്നത്. പിന്നിട്ട വഴികളില്‍ കാണാനിടയായതൊന്നും മനുഷ്യസഹനത്തിന്റെ സീമകളില്‍
സ്വാഭാവികമായിരുന്നില്ല. ആള്‍ക്കൂട്ട വേട്ടയുടെ നടുക്കുന്ന ചിത്രങ്ങളും
എന്തിനെന്നില്ലാത്ത ഹിംസയില്‍ ആറാടുന്ന മനുഷ്യരും ദാഹജലമില്ലാതെ വിണ്ടുകീറിയ,
കാക്കക്കാലിന്റെ തണല്‍ പോലുമില്ലാത്ത വേനലിന്റെ നിഷ്ടൂരതയും
പിന്നിട്ട് ബോധാബോധങ്ങള്‍ മുറിയുന്ന പലായനത്തിലൂടെ അയാളെത്തിച്ചേരുന്ന ഇടം,
താന്‍ വിട്ടുപോന്ന ‘യുക്യായുക്തികതയെ കുറിച്ചു വ്യാകുലപ്പെടാത്ത’ കലാപ ഭൂമിയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു സര്‍റിയല്‍ ഭൂമികയാണ്. സിയാറ്റില്‍ മൂപ്പന്റെ പ്രകൃതിബോധവും പ്രാകൃത വിവേകവും പര്‍വതങ്ങളെ
കിളച്ചു മാറ്റാന്‍ ശ്രമിച്ച വിഡ്ഢിയായ ചൈനീസ് വൃദ്ധന്‍റെ ആത്മവിശ്വാസവും നിലനിര്‍ത്തുന്ന
ഒരു വയോധികന്‍ അയാള്‍ക്ക് ശുശ്രൂഷകനും രക്ഷകനും പോകെപ്പോകെ ഗുരുവും വഴികാട്ടിയും
ആയിത്തീരുന്നു. താന്‍ കടന്നുപോന്ന കലാപം ഒരു
ജലയുദ്ധമായിരുന്നു എന്നും, വറ്റിപ്പോയ നദിയാണ് അതിന്റെ
ചിഹ്നമെന്നും അദ്ദേഹത്തിന്റെ വിവരണത്തില്‍ നിന്ന് അയാള്‍ക്ക് വൈകാതെ
വ്യക്തമാകുന്നു. ബാബ എന്ന് വിളിക്കുന്ന വയോധികന്‍ തന്റെ
ജനങ്ങള്‍ അനുഭവിക്കുന്ന ജലദൗര്‍ലഭ്യത്തിന് ഒരു പരിഹാരം കാണാനുള്ള ശ്രമത്തിലുമാണ്. വയോധികന്റെ ഹൃദയ ശുദ്ധിയും ആത്മവിശ്വാസവും തായ് വയെ അഗാധമായി സ്വാധീനിക്കുന്നതോടെ അയാളുടെ പ്രവര്‍ത്തനങ്ങളില്‍
ഭാഗഭാക്കാവാന്‍ അയാള്‍ തീരുമാനിക്കുന്നു. തന്റെ
എഞ്ചിനീയറിംഗ് ശിക്ഷണത്തിന്റെ കഴിവുകള്‍ വയോധികന്റെ മഹത്തായ സ്വപ്നത്തിന്റെ
സാക്ഷാത്കാരത്തിനുവേണ്ടി ഉപയോഗിക്കാമെന്ന തായ് വയുടെ നിലപാടിന് പിന്നില്‍ നോവലിന്റെ മറ്റൊരു സുപ്രധാന പ്രമേയപരിഗണന കൂടി
കണ്ടെത്താനാകും: തന്റെ ജീവിതത്തിനു ഒരു ലക്ഷ്യവും അര്‍ത്ഥവും കണ്ടെത്തുകയെന്ന
സ്വത്വാന്വേഷണത്തിനുള്ള മറുപടി കൂടിയാണ് യുവാവിനെ സംബന്ധിച്ചിടത്തോളം പിതൃസ്വരൂപം
കൂടിയായ ബാബയോടു ചേരുന്നതിലൂടെ ലഭ്യമാകുന്നത്. മരണത്തിനു നിമിഷാര്‍ദ്ധം
മുമ്പുവരെയും, ജീവിതപ്പൊരുള്‍ പകര്‍ന്നുനല്‍കുംവിധം
മുഷിപ്പിക്കാതെയും ഹ്രസ്വമായും എന്നാല്‍ സത്തചോരാതെയും കഥകള്‍ പറഞ്ഞു
കൊടുക്കുമായിരുന്ന അമ്മയുടെ അതേ സിദ്ധി ബാബയില്‍ അയാള്‍ നിരീക്ഷിക്കുന്നുണ്ട്. പലായനത്തിന്റെ ഭീതിദമായ അനിശ്ചിതത്വത്തിലും തന്റെ ലോകവീക്ഷണത്തിന്റെ
തൃക്കണ്ണായ ക്യാമറയും – നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ ചിത്രാലേഖന ശ്രമം
പാളിപ്പോവുന്നുവെങ്കിലും- ബുദ്ധിജീവിതത്തിന്റെ ലക്ഷണമായ പുസ്തക കെട്ടുകളും
കൈവിടാത്ത ചെറുപ്പക്കാരന്‍ പക്ഷെ ജീവിതം പഠിക്കുക നിസ്വനായ ഈ വയോധികനില്‍ നിന്നാണ്
എന്നത് പ്രധാനമാണ്. ആത്മീയ പിതാവിനെ തേടുകയെന്ന സാഹിത്യത്തിലെ ക്ലാസ്സിക്
പ്രമേയവുമായി തായ് വാ – ബാബാ ബന്ധത്തെ കണ്ണി ചേര്‍ക്കാം. പേരുകളിലുള്ള ബോധപൂര്‍വ്വമായ
നിഗൂഡവല്‍ക്കരണം പോലെത്തന്നെ, കഥകളുടെ ആത്മാവു തേടുന്ന
അന്യാപദേശവല്‍ക്കരണം നോവലില്‍ പ്രകടമാകുന്ന മറ്റൊരു സുപ്രധാന രീതി മിത്തുകള്‍
രൂപപ്പെടുത്തുന്ന ഭാവനയുടെ പ്രയോഗം ഏറെ ചാരുതയോടെ അങ്ങിങ്ങ് പ്രകടമാകുന്നതാണ്.
‘സൂര്യനെ വഹിക്കുകയാല്‍.. ഹനോവ മരത്തിന്റെ കാതല്‍ പോലുള്ള വര്‍ണ്ണം കൈവന്ന’ ശബലാന്‍ പക്ഷികള്‍ പോലുള്ള സങ്കല്പങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്.
കലാപം തകര്‍ത്തുകളയുന്ന
ഗ്രാമാന്തരങ്ങളും പട്ടണങ്ങളും ഏതോ ദുസ്വപ്നത്തിലെന്നോണം കൂടിക്കലരുന്ന ഒരു
ഭീഷണഭാവിചിത്രം (apocalyptic
vision) നോവലാരംഭത്തില്‍ പ്രകടമാണെങ്കിലും അതേതാണ്ട്
പശ്ചാത്തലത്തിലേക്ക് ഒതുങ്ങുന്നതാണ് പിന്നീടു സംഭവിക്കുന്നത്. നോവലിന്റെ യഥാര്‍ത്ഥ
ഇതിവൃത്ത സംഘര്‍ഷം മറ്റൊന്നാണ്: എന്നാല്‍ അത് പിന്തുടരുമ്പോള്‍ വ്യക്തമാകുക
കലാപങ്ങളുടെ പിന്നാമ്പുറം കൂടിയാണുതാനും. ബാബയും തായ് വായും ആ അടിസ്ഥാന
പ്രശ്നത്തിനുള്ള പ്രതിവിധി കണ്ടെത്താനുള്ള നിശബ്ദവും സമര്‍പ്പിതവും ലാഭേച്ഛ
തീണ്ടാത്തതുമായ തീവ്ര ശ്രമത്തിലാണ്. എന്നാല്‍, ചെറിയ മനുഷ്യരുടെ വലിയ ശ്രമങ്ങള്‍ ഈ പിഴച്ച കാലത്ത് ലക്‌ഷ്യം കാണുക
എളുപ്പമല്ല എന്നിടത്താണ് നോവലിന്റെ യഥാര്‍ത്ഥ സംഘര്‍ഷം
ഉടലെടുക്കുന്നത്.
ഭീഷണമായ
ജലദൌര്‍ലഭ്യ പ്രശ്നത്തിന് തികച്ചും ജനകീയമായ പരിഹാരം കണ്ടെത്തുന്ന വയോധികന്റെ
ശ്രമം അട്ടിമറിക്കപ്പെടുന്നതാണ് നോവലിന്റെ പ്രധാന ഇതിവൃത്തധാര. ഉദ്യോഗസ്ഥ മേധാവിത്ത്വവും ഭരണകൂടവും
എന്തിലും ലാഭേച്ഛമാത്രം കൈമുതലായുള്ള കോര്‍പ്പറേറ്റുകളും മാത്രമല്ല, വലിയ വാക്കുകള്‍ പറയുകയും ജനപക്ഷമെന്നു എപ്പോഴും ആണയിടുകയും ചെയ്യുന്ന എന്‍.ജി.ഒ - കള്‍ പോലും
യഥാര്‍ത്ഥ മാനുഷികദുരന്തങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ സൂക്ഷ്മതയോടെ നോവലില്‍
വിമര്‍ശിക്കപ്പെടുന്നുണ്ട്. പ്രലോഭനങ്ങളും ചതിയും ഏതു
തരം നെറികേടുകളും ഉപയോഗിച്ച് വയോധികന്റെ കണ്ടുപിടുത്തം തട്ടിയെടുക്കുന്നതില്‍ അവ
മത്സരിക്കുകയും 'നായയെ നായ തിന്നുന്ന' മത്സരത്തില്‍ കൂടുതല്‍ കൌശലമുള്ളവന്‍ ജയിക്കുകയും ചെയ്യുന്നു. എന്നാല്‍ വയോധികന്‍ പകര്‍ന്നുനല്‍കുന്ന ജീവിതോന്മുഖതയുടെ പാഠം ഏത്
കരിമ്പാറയില്‍നിന്നും ഒരു നീരുറവ പൊട്ടിപ്പുറപ്പെട്ടേക്കാം എന്നും അതിനായി
ശ്രമിച്ചു കൊണ്ടേയിരിക്കുക എന്നതാണ് മനുഷ്യധര്‍മം എന്നുമുള്ളതാണ്.
നോവലിസ്റ്റിന്റെ
കയ്യടക്കം ഏറ്റവും തെളിഞ്ഞു കാണാവുന്ന രണ്ടു ഭാഗങ്ങളെങ്കിലും പ്രത്യേക പരാമര്‍ശം
അര്‍ഹിക്കുന്നുണ്ട്: അതിലൊന്ന് ബാബയുടെ പൂര്‍വ്വാശ്രമമാണ്. സ്വന്തം കഥയിലോ
പ്രവൃത്തിയിലോ ത്യാഗനാട്യം ഏതുമില്ലാത്ത വയോധികനില്‍നിന്ന് ആ കഥകള്‍ വാര്‍ന്നു
വീഴുന്നത് മനുഷ്യ സംസ്കൃതിയുടെ വികാസ പരിണാമങ്ങളുടെ കൂടി കണ്ണാടിയായി മാറുന്നത്
സൂക്ഷ്മ വായന ആവശ്യപ്പെടുംവിധം നോവലിസ്റ്റ് അവതരിപ്പിക്കുന്നു. കരകൌശലക്കാരുടെ
കൂടെ, ജിപ്സികളുടെ
കൂടെ, ഖനിത്തൊഴിലാളികള്‍ക്കൊപ്പം, കാറ്റുമാപിനിയുടെ കണക്കെടുപ്പുകാരന്റെ വേഷത്തില്‍, കഴുതകള്‍ക്കു
വംശനാശം വരുത്തുന്ന വരിയുടക്കല്‍ വിദഗ്ധനായി, കുലവൈദ്യന്റെ
അരുമ ശിഷ്യനായി, ‘അത്ഭുത സിദ്ധികളുള്ള ചികിത്സകനായി -
അങ്ങനെയങ്ങനെ ദേവാസുര വേഷങ്ങള്‍ ഏറെ കെട്ടിയാടിയ ശേഷമാണ് ‘ദൈവത്തോടൊപ്പം
തനിച്ചായിപ്പോയ’ പുതിയ നിയോഗവുമായി ഒരവധൂതനെപോലെ അയാള്‍
‘ജലത്തിനു രക്തത്തെക്കാള്‍ വിലയുള്ള’ നോവലിന്റെ
ഭൂമികയില്‍ എത്തുന്നത്. തുടയെല്ലുകള്‍ക്കു മാരകമായ പൊട്ടല്‍മാത്രം നല്‍കി തന്നോട്
പൊറുക്കുകയായിരുന്നു ബുദ്ധിയില്ലായ്മയുടെ പര്യായമായി മനുഷ്യര്‍ കണക്കാക്കുന്ന
കഴുതയെന്നു അയാള്‍ക്കൊരു തോന്നലുണ്ട്. അത്തരം പ്രാകൃത/ പ്രകൃതിദത്ത വെളിപാടുകളുടെ
കൂടി നിറവിലാവാം അയാള്‍ തന്റെ നിയോഗം കണ്ടെത്തുന്നതും. ബാബയുടെ തിരിച്ചറിവുകളുടെ
നേരെ എതിരറ്റത്താണ് നോവലിന്റെ ഇതിവൃത്തസംഘര്‍ഷങ്ങളുടെ നിദാനമായ കോര്‍പ്പൊറേറ്റ് –
എന്‍.ജി.ഓ. കൂട്ടുകെട്ടുകളിലെ ചതിക്കുഴികളും അവിടെ കാണാവുന്ന കഥാപാത്രങ്ങളും.
‘കുത്തകകള്‍ക്കും കടന്നു കയറ്റങ്ങള്‍ക്കുമെതിരെ ഒരു ബദല്‍’ എന്ന സ്വദേശി മുദ്രാവാക്യത്തോടെ തുടങ്ങിയ എന്‍.ജി.ഓ. പ്രവര്‍ത്തനം,
കൂടുതല്‍ ദയാരഹിതമായ മനുഷ്യ-പ്രകൃതി ചൂഷണത്തിനും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കുമുള്ള
മറയായി ഉപയോഗിക്കുന്ന തായ് വയുടെ പഴയ സതീര്‍ത്ഥ്യന്‍ എറ്റോ, വിപ്ലവാശയങ്ങള്‍ക്കുവേണ്ടി
പ്രവര്‍ത്തിച്ചിരുന്ന പഴയ കാലത്തെ ‘ഇഡിയോട്ടിക് റൊമാന്റിസത്തിന്റെ കാലം’ എന്നു നിന്ദിക്കുന്നു. ഋജുമാനസരായ ബാബയെയും തായ് വയെയും സമര്‍ത്ഥമായി
ചതിച്ച് അവരുടെ കണ്ടുപിടുത്തം മൂലധനതാല്‍പ്പര്യത്തിനു വേണ്ടി മോഷ്ടിക്കുന്ന കോര്‍പ്പൊറേറ്റ്-
എന്‍.ജി.ഓ- ബ്ര്യൂറോക്രസി കൂട്ടുകെട്ടിന്റെ കരുനീക്കങ്ങള്‍ അവതരിപ്പിക്കുന്നതിലും
നോവലിസ്റ്റ് മികച്ച നിരീക്ഷണപാടവം പ്രകടിപ്പിക്കുന്നുണ്ട്. നേരിയ നീറ്റലായി തായ്
വയുടെ യുവ ഹൃദയത്തെ കോറിവലിക്കുന്ന ‘ചാര’സുന്ദരിയും ഒരുനാള്‍
പരിചയത്തിന്റെ മറവില്‍ ഒറ്റിക്കൊടുക്കുന്ന യുവാക്കളും എപ്പോഴും കണ്‍തുറന്നിരിക്കുകയെന്നു
നിസ്സഹായതയോടെ ഓര്‍മ്മിപ്പിക്കുക മാത്രംചെയ്യുന്ന മനസ്സാക്ഷിയുടെ കുത്തല്‍
അനുഭവിക്കുന്ന മുതിര്‍ന്ന സെക്രട്ടറി സ്ത്രീയും മാത്രമല്ല, സാങ്കേതികതയുടെയും സാക്ഷ്യപത്രങ്ങളുടെയും വൈതാളികരായി പ്രത്യക്ഷപ്പെടുന്ന
തദ്ദേശവകുപ്പു മേധാവികളുംവരെ ഉള്‍കൊള്ളുന്ന അവിശുദ്ധ കൂട്ടുകെട്ട് ഒരു ‘ഇന്‍ സൈഡര്‍’ക്കു മാത്രം കഴിയുന്നവിധം ഹ്രസ്വവും ന്യൂനോക്തിയിലും ആവിഷ്കരിക്കാന്‍
നോവലിസ്റ്റിനെ സ്വന്തം ഔദ്യോഗിക ജീവിതപശ്ചാത്തലം സഹായിച്ചിട്ടുണ്ട് എന്നു വരാം.
സ്ഥലനാമങ്ങളും
കഥാപാത്രങ്ങളുടെ പേരുകളും ആവിഷ്ക്കരിക്കുന്നതില്‍ നോവലിസ്റ്റ് ബോധപൂര്‍വമായ ഒരു
അസാധാരണത്വം നിലനിര്‍ത്തിയിട്ടുണ്ട് എന്ന് മുകളില്‍ സൂചിപ്പിച്ചു. നൈജീരിയന്‍ നോവലിസ്റ്റ് സെഫി അത്തയുടെ
വിഖ്യാത കൃതിയുമായി (Everything Good Will Come) എന്തെങ്കിലും സാഹിതീയ ബന്ധമുണ്ടോ നോവലിന് എന്ന് ചിന്തിച്ചുപോയി 'എനിറ്റാന്‍', 'തായ് വോ' തുടങ്ങിയ
പേരുകള്‍ കണ്ടപ്പോള്‍. എന്നാല്‍ പോസ്റ്റ്‌കൊളോണിയല്‍ നൈജീരിയയില്‍ മുതിര്‍ന്നു
വരവിന്റെ കഠിനപാഠങ്ങള്‍ പിന്നിടേണ്ടി വരുന്ന എനിറ്റാന്‍ തായ് വോ എന്ന പെണ്‍കുട്ടിയുടെ
കഥയുമായി അത്തരം ബാന്ധവമൊന്നും നോവലിനില്ല. അതേ സമയം, നോവലില്‍ പാത്രങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും എഴുത്തുകാരന്‍ നല്‍കുന്ന
സാങ്കല്‍പ്പിക ഫിക്ഷനല്‍ ഭാഷപ്രകാരം ബാബയുടെ യഥാര്‍ത്ഥ പേരായ ‘എനിറ്റാന്‍’ എന്ന വാക്കിന് ‘നന്നായി കഥ പറയുന്നവന്‍’ എന്നാണ്
അര്‍ത്ഥമെന്നു വ്യക്തമാക്കപ്പെടുന്നുണ്ട്. ഇത് പ്രസ്തുതപദത്തിന്റെ യൊറൂബാ മൊഴിയര്‍ത്ഥം
തന്നെയാണ്, ആഫ്രിക്കന്‍ പാരമ്പര്യത്തില്‍ സമൂഹത്തിലെ
സമാദരണീയമായ സ്ഥാനവും. സാമാന്യേന മലയാളിക്ക് കേട്ടു
കേള്‍വി പോലുമല്ലാത്ത, ഭാഷയോ ദേശമോ
പ്രതിഫലിക്കാത്ത പേരുകള്‍ ഉടനീളം തെരഞ്ഞെടുത്തിട്ടുള്ളത് നോവലിന്‍റെ ഇതിവൃത്തം ഏത്
ദേശത്തിലും ഏതു ജനതയിലും സംഭവ്യമാണ് എന്നു സൂചിപ്പിക്കുന്നതോടൊപ്പം
ദൃഷ്ടാന്തകഥയുടെ സാര്‍വജനീനത പകര്‍ന്നുനല്‍കുകയും നോവലിന് ഒരു ഡിസ്റ്റോപ്പിയന്‍, പ്രവചനസ്വഭാവം നല്‍കുകയും ചെയ്യുന്നു. വയോധികന്‍
പ്രതിനിധാനം ചെയ്യുന്ന ജീവിതസമര്‍ത്ഥന മൂല്യങ്ങള്‍ ഈ ഇരുണ്ട യാഥാര്‍ത്ഥ്യബോധത്തെ
മറികടന്ന് കുതിച്ചുനില്‍ക്കുന്നു എന്നിടത്താണ് നോവല്‍ ഇളംമുറ വായനക്കാരുടെ
മണ്ഡലത്തെ സാര്‍ത്ഥകമായി അഭിസംബോധന ചെയ്യുന്ന ഒന്നായിത്തീരുന്നത്. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനും നിരാശയുടെ പടുകുഴിയില്‍
വീണുപോകുന്ന യുവാവായ തായ് വയെ ഇനിയുമൊരു നല്ല പ്രഭാതം സാധ്യമാണ് എന്ന് എപ്പോഴും
ഓര്‍മ്മിപ്പിക്കാനും കഴിയുന്ന ബാബയുടെ ജീവിതവീക്ഷണം എത്രയും പ്രസന്നമാണ്. കോര്‍പ്പൊറേറ്റ് ഭീമന്‍ തങ്ങളുടെ മോഡലിനു
പേറ്റന്റ് നേടുന്നു എന്ന വിഷമമല്ല; നമുക്ക്
കഴിയാത്തവിധം അവരത് ലോകമെങ്ങും എത്തിക്കുകയും ആളുകള്‍ക്ക് പ്രയോജനപ്പെടുംവിധം ഉല്‍പ്പാദിപ്പിക്കുകയും
ചെയ്യുമല്ലോ എന്നുപോലും തായ് വയെ സമാധാനിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്.
ഗ്രാമങ്ങളിലേക്ക് കുടിനീരെത്തിക്കാന്‍ തങ്ങളുണ്ടാക്കിയ സംവിധാനങ്ങള്‍ അധികൃതര്‍
തള്ളിത്തകര്‍ക്കുന്നതാണ്; തങ്ങളുടെ
കണ്ടുപിടുത്തത്തിന്റെ പേര്/പേറ്റന്റ് കിട്ടാത്തതിലല്ല അയാള്‍ ഖിന്നനാകുക.
സെക്രട്ടറി സിബാന്തയുടെ ഭാഷയില്‍, ‘എല്ലാവരും എപ്പോഴും
കടന്നുകയറുന്നതിനെപ്പറ്റി മാത്രം വിചാരപ്പെടുന്ന’ ലോകത്ത് ബാബയുടെ സന്ദേശം
അറുപഴഞ്ചനാണ്; നിത്യനൂതനവും.
മാജി എന്ന
പദം 'ജലം' എന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് നോവലില്‍ വ്യക്തമാക്കുന്നുണ്ട്.
'ജലം ജീവനാണ് ' എന്ന സത്യമാണ് നോവല്‍
ആവിഷ്ക്കരിക്കുന്നത്. ഒപ്പം പ്രകൃതിക്കുമേലും, പ്രകൃതി വിഭവങ്ങള്‍ക്കുമേലും ഏതുതരം അവകാശമാണ് മനുഷ്യനുള്ളത് എന്ന ഏറ്റവും
പ്രാഥമികമായ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു. പോസ്റ്റ്കൊളോണിയല്‍, നിയോകൊളോണിയല്‍ സാഹിത്യത്തിലെ നിതാന്ത പ്രമേയമായ ‘വിഭവശാപം’ (resource curse) അനുഭവിക്കുന്ന ജനതയുടെ
പരിഛേദം കൂടിയാവുന്നുണ്ട് ജലസമൃദ്ധിയുടെ പേരില്‍ കോര്‍പ്പോറേറ്റുകളുടെ കഴുകന്‍കണ്ണില്‍
പെട്ടുപോകുന്ന ‘മാജി’യിലെ ഭൂമിക. എന്നാല്‍, കേവലമായി ഏതെങ്കിലും ഉത്ബോധനസ്വഭാവമുള്ള പ്രശ്നത്തിലേക്ക് ഊന്നുകയുമല്ല
നോവലിസ്റ്റ്. ആഗോളവല്‍ക്കരണത്തിന്റെ
വിപരീതഫലങ്ങള്‍, കോര്‍പ്പൊറേറ്റ് താല്പര്യങ്ങള്‍ക്കായി വേഷപ്രച്ഛന്നമായി നടപ്പിലാക്കപ്പെടുന്ന
കുടിയറക്കുകള്‍, വിത്തുകളിലെ ജനിതകമാറ്റം പോലുള്ള
ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന സാമ്രാജ്യത്വാധിനിവേശങ്ങള്‍ തുടങ്ങി, നഗരവിഴുപ്പുകള്‍ ഗ്രാമങ്ങള്‍ പേറേണ്ടതാണ് എന്ന ആധുനികോത്തര വികസന
വേദാന്തംവരെ നോവലില്‍ സൂക്ഷ്മമായി ഭേദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതാവട്ടെ, രസച്ചരടുമുറിയാത്ത
ഒരു കഥപറച്ചിലിന്റെ ഒഴുക്കും ശില്‍പ്പഭദ്രതയും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ്
എന്നതും എടുത്തുപറയേണ്ടതാണ്.
നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html
ദേശത്തിന്റെ ജാതകം – കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2017/02/blog-post.html
അസൂറ - കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html
നദിളാകാന്‍ ക്ഷണിക്കുന്നു – ബാലന്‍ വേങ്ങര
https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html
Afghan
Pranayakalam by Sumod (Malayalam)
https://alittlesomethings.blogspot.com/2024/09/afghan-pranayakalam-by-sumod-malayalam.html
No comments:
Post a Comment