സംവിധാനം: സജില്‍ മമ്പാട്
രചന: സുമോദ്
സംഗീതം ജിഷ്ണു സുനില്‍
ക്യാമറ: ജെസിന്‍ ജസീല്‍
കാടകമല്ല ‘കാടോരം’
‘അവന്‍’(2010), സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ‘ല.സാ.ഗു’ (2014) എന്നീ ചിത്രങ്ങളുടെ തിരക്കഥാ രചനയില്‍ സഹോദരന്‍ ഗോപുവിനോടൊപ്പം പങ്കാളിയായ സുമോദിന്റെ ആദ്യ സ്വതന്ത്ര രചനയില്‍ സജില്‍ മമ്പാടിന്റെ സംവിധാനത്തില്‍ സാക്ഷാത്കരിക്കപ്പെട്ട ചിത്രമാണ് കാടോരം. ഒരു മണിക്കൂറും 54 മിനിട്ടും ദൈര്‍ഘ്യമുള്ള ചിത്രം കാടകമല്ല കാടോരം എന്ന് അടിവരയിടുന്നു. അതൊരു സംഗമസ്ഥലിയാണ് (borderland) : പരിഷ്കൃതിയുടെ വ്യാമോഹങ്ങളും നിലനില്‍പ്പിന്റെ ഗതികേടുകളും ചേര്‍ന്ന് അഭയത്തെക്കാളേറെ ചതിക്കുഴികള്‍ കാത്തുവെക്കുന്ന ഇടം. ഈ എതിരറ്റങ്ങളെ ചിത്രം എങ്ങനെ നേരിടുന്നു എന്നത് ശ്രദ്ധേയമാണ്.
കുറഞ്ഞ ബജറ്റിലും സാങ്കേതിക സൌകര്യങ്ങളിലും ക്യാമറക്ക് മുന്നിലും പിന്നിലും താരതമ്യേന അമേച്വര്‍ ആര്‍ട്ടിസ്റ്റുകളുടെ സഹകരണത്തിലും സാക്ഷാത്കരിക്കപ്പെടുന്ന പരീക്ഷണ ചിത്രങ്ങള്‍ പൊതുവേ പ്രകടമാക്കുന്ന സ്വഭാവം അവ ഇതിവൃത്ത പ്രധാനം (plot driven/ episodic) എന്നതിലേറെ കഥാപാത്ര പ്രധാനവും പ്രമേയ പ്രധാനവും (character/ theme driven) ആയിരിക്കും എന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങളില്‍ കണ്ണില്‍ചോരയില്ലാത്ത ഒരു എഡിറ്ററുടെ സഹകരണം അത്യാവശ്യമാണ് എന്ന പക്ഷക്കാരനാണ് ഈ ലേഖകന്‍. കഷ്ടപ്പെട്ടു ചിത്രീകരിച്ച വിഷ്വലുകളും സീക്വന്‍സുകളും എങ്ങനെ മുറിച്ചു മാറ്റും എന്നു ഉദാരനാകുന്ന എഡിറ്റര്‍ ചിത്രത്തെ സഹായിക്കുകയല്ല എന്ന വിശ്വാസം ബലപ്പെട്ടത് ദൈര്‍ഘ്യം ന്യായീകരിക്കപ്പെടുന്നില്ല എന്ന തോന്നല്‍ ഇത്തരം പല ചിത്രങ്ങളും നല്‍കിയത് കൊണ്ടാണ്. ഈയൊരപകടം ‘കാടോര’ത്തെയും പിടികൂടിയിട്ടുണ്ട്. ക്യാമറയും എഡിറ്റിങ്ങും ഇവിടത്തെ പോലെ ഒരാള്‍ തന്നെയാവുമ്പോള്‍ (ജെസിന്‍ ജസീല്‍) ഈ അപകട സാധ്യത കൂടുകയുമാണ്. ജസീലിന്റെ ക്യാമറ ഒപ്പിയെടുത്ത മനോഹരമായ സുദീര്‍ഘ വിഷ്വലുകള്‍ ചിത്രത്തിന്‍റെ നല്ലൊരു പങ്ക് ഇടം കവരുന്നുണ്ട്. എന്നാല്‍, പലപ്പോഴും അവയുടെ ദൈര്‍ഘ്യം അവക്കുവേണ്ടിത്തന്നെയാണ് എന്നതാണ് ഒരു ചലചിത്രത്തിന് അവശ്യം ആവശ്യമായ കെട്ടുറപ്പിനെ ബാധിക്കുന്നത്. കാടോര വാസിയായ അപ്പനും ജീവിതത്തിലെങ്ങും തോറ്റുപോയ അപ്പനെ ഒരു ഘട്ടത്തിലും തനിച്ചാക്കാന്‍ വയ്യ എന്ന് തീരുമാനിക്കുന്ന മകളും അവരുടെ ജീവിതത്തില്‍ ഊടും പാവും ചിലപ്പോഴൊക്കെ സന്ദിഗ്ധതകളുമാവുന്ന ചുരുക്കം കഥാപാത്രങ്ങളുമാണ് ചിത്രത്തിലുള്ളത്. അതിജീവനത്തിനു കാടേറുന്ന കീഴാള ജീവിതങ്ങളില്‍ നിഴല്‍ വീഴ്ത്തുന്ന വനസംരക്ഷണ നിയമങ്ങള്‍ മുതല്‍ സര്‍വ്വാണിയായ ഗോത്രമേഖലാ സ്കൂള്‍ വിദ്യാഭ്യാസവും ഇടത്തരക്കാരന്റെ വ്യാമോഹങ്ങള്‍ പ്രലോഭിപ്പിക്കുന്ന കീഴാള കുടുംബത്തില്‍ നിന്ന് എടുത്താല്‍ പൊങ്ങാത്ത ബി. ടെക് വയ്യാവേലിക്കു വേണ്ടി കിതക്കേണ്ടി വരുന്ന ചെറുപ്പക്കാരനും പെണ്ണുടലുകള്‍ക്ക് ചൂണ്ടയിടാനെത്തുന്ന വരത്തന്മാരും പുതിയ കാഴ്ചകളല്ല. എങ്കിലും അത്തരം രംഗങ്ങള്‍ അതിഭാവുകത്വമില്ലാതെ ആവിഷ്കരിക്കുന്നതില്‍ രചയിതാവും സംവിധായകനും വിജയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ബി ജി എം വിഭാഗവും ചിലപ്പോഴൊക്കെ പ്രമേയം ആവശ്യപ്പെടുന്ന ജാഗ്രതക്കപ്പുറം സ്വയം പ്രഖ്യാപിക്കുന്നതായിത്തോന്നി. വിശേഷിച്ചും പുഴയിലേക്ക് അപ്പനെ പിന്തുടരുന്ന ക്യാമറക്കൊപ്പം ഒരാവശ്യവുമില്ലാതെ ഉച്ഛസ്ഥായിയില്‍ ബില്‍ഡ്-അപ്പ് മ്യൂസിക് ഉയര്‍ന്നു പൊങ്ങുന്നത് പോലുള്ള രംഗങ്ങളില്‍. നിശ്ശബ്ദതയോ അതിനോടടുത്ത പതിഞ്ഞ സംഗീതമോ മതിയാകുമായിരുന്ന രംഗങ്ങളില്‍ അത്തരം ആവിഷ്കാരങ്ങള്‍ പ്രകടനപരം ആവുകയും കീഴാള ജീവിതങ്ങള്‍ക്ക് അന്യമായ പളപളപ്പ് ആരോപിക്കപ്പെടുകയും ചെയ്യുന്നു.
ചിത്രത്തില്‍ തൊണ്ണൂറു മിനിറ്റു പിന്നിടുമ്പോള്‍ വരുന്ന, വിടനായ അക്രമിയുടെ പിടിയില്‍ നിന്ന് പൊരുതി രക്ഷപ്പെടുന്ന യുവതി കൈകള്‍ ഉയര്‍ത്തി തന്റെ വിജയം ആഘോഷിക്കുന്ന നിമിഷമാണ് യഥാര്‍ത്ഥത്തില്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ് ആകേണ്ടിയിരുന്നത് എന്ന തികച്ചും വ്യക്തിപരമെങ്കിലും സുചിന്തിതമായ നിരീക്ഷണം കൂടി ചേര്‍ത്തു പറയട്ടെ. വാസ്തവത്തില്‍ ആ മുഹൂര്‍ത്തത്തിനു ശേഷമുള്ള നീണ്ട ഭാഗങ്ങളില്‍ അനിവാര്യമായിത്തോന്നിയത് രണ്ടേ രണ്ടു സീക്വന്‍സുകള്‍ മാത്രമാണ് (spoiler alert): അമ്മയും മകളും തമ്മിലുള്ള കണ്ടുമുട്ടലും തുടര്‍ന്നുണ്ടാകുന്ന വൈകാരിക സംഘര്‍ഷത്തിന്റെ ആവിഷ്കാരവും. അതീവ ഹൃദ്യവും കയ്യടക്കമുള്ളതുമായ ഈ രംഗങ്ങള്‍ പക്ഷെ ഫ്ലാഷ്ബാക്ക് സങ്കേതത്തില്‍ ആയതുകൊണ്ട് ഘടനാപരമായ അവധാനതയോടെ അവയെ ആ ക്ലൈമാക്സ് മുഹൂര്‍ത്തത്തിന് മുന്നോട്ടു കൊണ്ടുപോകുക സാധ്യമായിരുന്നു. ഈ രണ്ടു സീക്വന്‍സുകള്‍ ഒഴികെ പ്രസ്തുത മുഹൂര്‍ത്തത്തിന് ശേഷം നടക്കുന്നതെല്ലാം ചിത്രത്തിന്‍റെ മേന്മയെ പ്രതികൂലമായാണ് ബാധിച്ചത് എന്ന് കരുതുന്നതിനു ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്:
കാടോര വാസിനിയുടെ ജീവിതം അടയാളപ്പെടുത്തുമ്പോള്‍ അനിവാര്യമായും ഓര്‍ക്കേണ്ടത് അവള്‍ നേരിടുന്ന പ്രശ്നമാണ്, അതിന്റെ സാങ്കല്‍പ്പിക പരിഹാരമല്ല യാഥാര്‍ത്ഥ്യം എന്നതാണ്. അക്രമിക്കുമേല്‍ അവള്‍ക്കുണ്ടാകുന്ന വിജയം സ്ഥായിയോ ആത്യന്തികമോ ആണെന്ന പ്രതീതി ‘സിനിമാറ്റിക്’ മാത്രമാണ്. ചകിതമായ ഒരനിശ്ചിതാവസ്ഥയാണ് (nervous uncertainty) വാസ്തവത്തില്‍ അവളുടെ അസ്തിത്വത്തെ ചൂഴ്ന്നു നില്‍ക്കുക. ഒരു സിനിമാ അനുഭവത്തിന്റെ താല്‍ക്കാലിക ആഡ്രിനാലില്‍ ഉയര്‍ച്ചക്കപ്പുറം ആ പ്രതികാരത്തിനു പ്രസക്തിയില്ല. മറ്റുവാക്കുകളില്‍ അവളുടെ വിജയം ഒരു ‘പോസിറ്റിവ് നോട്ട്’ (positive note) ആയിരിക്കുമ്പോള്‍ പോലും അഞ്ചുപേര്‍ ചേര്‍ന്നുള്ള ഒരു ഗോത്രക്കൂട്ടായ്മ കൊണ്ട് പരിഹരിക്കാവുന്നത്ര ലളിതമാണ് അവള്‍ നേരിടുന്ന ഭീഷണി എന്ന പ്രതീതി ചിത്രത്തിന്‍റെ ദര്‍ശനത്തില്‍ പ്രതിലോമകരമായ ഒരു ആന്തര പാഠം ഉള്‍ച്ചേര്‍ക്കുന്നുണ്ട്. ഒരാള്‍ക്കെതിരെ അഞ്ചുപേര്‍ എന്ന സമവാക്യം സിനിമാറ്റിക് ഹീറോയിസത്തിന്റെ പോലും ആവശ്യങ്ങള്‍ സംതൃപ്തിപ്പെടുത്തുന്നില്ല എന്ന പരിഗണന അവഗണിച്ചാലും ഒരു പെണ്‍പ്രതികാരത്തിന്റെ ആഘോഷം എന്ന നിലയിലും സായുധരായ മൂന്ന് ആണുങ്ങളുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന പ്രതിക്രിയ സാര്‍ത്ഥകമല്ല; ആ പ്രകടനം അതില്ലാതെത്തന്നെ ചിത്രത്തിന് പങ്കുവയ്ക്കാന്‍ കഴിയുന്ന ജീവിത നിരീക്ഷണത്തിന്റെ വിമലിനീകരണ (cathartic) പാഠ സാധ്യതയെ അട്ടിമറിക്കുകയും ചെയ്യുന്നു. പെണ്‍കരുത്തിന്റെ പ്രകടനം സ്വാഭാവികമായിത്തന്നെ സംഭവിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ വേറെയുണ്ട് എന്നതും പ്രധാനമാണ്: ‘നിന്നെ ഞാന്‍ പോറ്റിക്കോളാ’മെന്ന പുരുഷ മേല്‍ക്കോയ്മയുടെ ഉദാരത കാണിക്കുന്ന കാമാതുരനെ അവഗണിക്കുന്നതും ഒളിനോട്ടക്കാരനായ അയാളുടെ മുഖത്തുനോക്കി മൊബൈലില്‍ പകര്‍ത്തിയ കുളിരംഗം കൊണ്ട് ആകാശം ഇടിഞ്ഞു വീഴില്ല എന്ന് തുറന്നടിക്കുന്നതും പോലുള്ള രംഗങ്ങള്‍ ഉദാഹരണം.
പരിമിതികള്‍ക്കപ്പുറം പ്രസന്നമായ ചില അനുഭവങ്ങള്‍ ചിത്രം പകരുന്നുണ്ട് എന്നതാണ് എടുത്തുപറയേണ്ടത്. സ്ക്രിപ്റ്റിങ്ങില്‍ ഏറ്റവും നന്നായി തോന്നിയത് ശിഥില കുടുംബ (broken family) സംഘര്‍ഷം കൈകാര്യം ചെയ്ത കയ്യടക്കമാണ്. എം.ടി.യെ പോലുള്ള കുലപതികളുടെ രചനകളില്‍ പൊതുവേ മധ്യ/ ഉപരിവര്‍ഗ്ഗ വിഷയമായി കാല്‍പ്പനികവല്‍ക്കരിക്കപ്പെടാറുള്ള ഈ വിഷയം കീഴാള ജീവിത തലത്തില്‍ പരിഗണിക്കുമ്പോള്‍ ഉച്ഛസ്ഥായിയില്‍ അതിഭാവുകത്വമുള്ള പൊട്ടലും ചീറ്റലുമായും കയ്യാങ്കളിയായും കോമാളിത്തമാവുകയാണ് പതിവ്. എന്നാല്‍ ഇവിടെ കൈവിട്ടുപോയ ജീവിതത്തെ കുറിച്ചുള്ള വേദന മദ്യത്തില്‍ മുക്കിക്കൊല്ലുമ്പോഴും ആരെയും പഴിപറയാതെ, മകള്‍ക്കുണ്ടായ നഷ്ടമോര്‍ത്തു വിങ്ങുന്ന അപ്പനും ബോധം മറയുവോളം കുടിക്കുമ്പോഴും അപ്പനെ കുറ്റപ്പെടുത്താനാവാത്ത മകളും ആണുള്ളത്. അമ്മയോട് അവള്‍ക്കു പൊറുക്കാന്‍ ആവുന്നില്ലായിരിക്കാം, എന്നാല്‍ അത് ആദ്യമായിക്കാണുന്ന അര്‍ദ്ധസഹോദരനായ കുഞ്ഞനിയനോടുള്ള വിങ്ങുന്ന സ്നേഹത്തെ ഇല്ലാതാക്കുന്നില്ല. ഒരുമിച്ചു കഴിയാന്‍ സാധിക്കാതെ പോയെങ്കിലും മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈരാഗ്യചിന്തയില്ല പിണങ്ങിപ്പിരിഞ്ഞവള്‍ക്ക്. അതിഭാവുകത്വമില്ലാതെ ഏറ്റവും മിതമായ ഭാഷണങ്ങളില്‍ ഹൃദയ മുറിവുകള്‍ ആവിഷ്കരിക്കുന്നതില്‍ സ്ക്രിപ്റ്റ് നല്‍കിയ പിന്തുണ അതിന്റെ വൈകാരികോര്‍ജ്ജം ചോര്‍ന്നു പോകാതെ അവതരിപ്പിക്കുന്നതില്‍ അഭിനേതാക്കളും സംവിധായകനും വിജയിച്ചിട്ടുണ്ട്. ഒരിരുപതുകാരനാണ് സംവിധായകനായി (സജില്‍ മമ്പാട്) ചിത്രത്തിന്‍റെ അമരത്തിരുന്നത് എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
പൊതുവേ ദുരന്ത പര്യവസായിയായി പരിഗണിക്കപ്പെടുന്ന
കീഴാള/ കാടോര ജീവിതത്തെ, വിശേഷിച്ചും അതിലെ സ്ത്രീജീവിതത്തെ, ഒരു
ശുഭപ്രതീക്ഷയുടെ സാധ്യതയില്‍ നോക്കിക്കാണുന്നു എന്നതില്‍ ഒരു പ്രതിപാഠം
സൂചിതമാകുന്നുണ്ട് എന്നതും ചിത്രത്തിന്‍റെ മേന്മയായി കാണാം; അതിനു നേരത്തെ
സൂചിപ്പിച്ച പരിമിതികള്‍ ഉണ്ടെങ്കിലും. അമേച്വര്‍ അഭിനേതാക്കളില്‍ നിന്ന്
പ്രതീക്ഷിക്കാവുന്ന കൃതൃമത്വം ചിലരില്‍ പ്രകടമാണെങ്കിലും മുഖ്യ കഥാപാത്രങ്ങളെ
അവതരിപ്പിച്ച ആര്‍ദ്ര കൃഷ്ണ,
ലക്ഷ്മി, അജയ്
സാഗ, അഭി തുടങ്ങിയവര്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. കാടോരത്തിന്റെ
‘എക്സോടിക്’ ദൃശ്യ
ഭംഗിയുടെ സാധ്യതകള്‍ വേണ്ടുവോളം ചൂഷണം ചെയ്യുന്ന ക്യാമറയും പ്രേക്ഷകനെ
പിടിച്ചിരുത്തുന്നുണ്ട്.
No comments:
Post a Comment