ചരിത്രം വേട്ടയാടുന്ന വംശവൃക്ഷങ്ങള്‍
(ഒമാനി
നോവലിസ്റ്റ് ജോഖ അല്‍ ഹാരിദിയുടെ നോവല്‍ ‘സെലെസ്റ്റിയല്‍ ബോഡീസ്’,
ദേശത്തിന്‍റെ ഇരുണ്ട ചരിത്രവഴികളെ പിന്തുടരുകയും ഒപ്പം അടഞ്ഞ
സമൂഹത്തിലെ സ്ത്രീജീവിതത്തിന്‍റെ വീര്‍പ്പുമുട്ടലുകള്‍ കാല്‍പ്പനികവല്‍ക്കരണം
കൂടാതെ ആവിഷ്കരിക്കുകയും ചെയ്യുന്ന,പാത്രവൈവിധ്യത്തില്‍ ടോള്‍സ്റ്റോയിയന്‍
മാനങ്ങളുള്ള, അറബ് ലോകത്തേക്ക് ബുക്കര്‍ പുരസ്കാരം ആദ്യമായി
എത്തിച്ച കൃതിയാണ്.)
വന്‍തോതിലുള്ള
എണ്ണശേഖരത്തിന്‍റെ കണ്ടെത്തലോടെ അതിദ്രുതം സാമ്പത്തിക വളര്‍ച്ചയിലേക്കും നഗരവല്‍ക്കരണത്തിലേക്കും
കുതിച്ച ചരിത്രമാണ് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സൗദി അറേബ്യയും ഇറാനും യമനും
അതിരിടുന്ന, ആറു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒമാനെന്ന മരുഭൂ ദേശത്തിന്റേത്. ഒപ്പം
അടിമക്കച്ചവടത്തിന്‍റെ അത്യന്തം നിന്ദ്യമായ ചരിത്രവും, ലോകത്ത്
ഏറ്റവും ഒടുവില്‍, 1962-ല്‍ മാത്രം, ആ നീച വിനിമയം നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ ഒമാനിനുണ്ട്.
ഇസ്ലാമികമായ പുരുഷ മേധാവിത്ത കാര്‍ക്കശ്യങ്ങളില്‍ ജീവിതത്തില്‍ തന്നെ
അടക്കപ്പെടുന്ന പെണ്‍സഹനത്തിന്‍റെ അനുഭവവും, മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളിലെ മറ്റു പല ദേശങ്ങളിലും എന്ന പോലെ
ഒമാനിന്‍റെയും ഭാഗധേയമാണ്. ആധുനിക കാലത്ത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ
ആനുകൂല്യം ലഭിക്കാന്‍ ഭാഗ്യമുണ്ടായ തലമുറയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സ്ത്രീ
ജീവിതത്ത സംബന്ധിക്കുന്ന മൌലികവാദ കാഴ്ചപ്പാടുകളില്‍ വിള്ളല്‍
വീഴ്ത്തിത്തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പല ദേശങ്ങളില്‍
നിന്നും എന്ന പോലെ ഒമാനില്‍ നിന്നും കണ്ടുതുടങ്ങുന്നുണ്ട്.
‘പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് നല്ല ചുറ്റുപാടുകള്‍ ഉള്ള
അവിവാഹിതനായ ഒരു ചെറുപ്പക്കാരന്‍ ഒരു ഭാര്യയെ തിരയുകയാവുമെന്നത്’ എന്ന ജെയ്ന്‍ ഓസ്റ്റിന്‍റെ വിഖ്യാത നോവല്‍ത്തുടക്കം (Pride and
Prejudice) വിക്റ്റോറിയന്‍ അലസ, സമ്പന്ന
ജീവിതത്തിന്‍റെ ഗാര്‍ഹിക ഉത്കണ്ഠകളുടെ ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചുവെന്ന്
പറയാറുണ്ട്. മാറുന്ന കാലത്തിനും സാമൂഹ്യ ഗതിവിഗതികള്‍ക്കും സാക്ഷിയും ഇടപെടല്‍
ശക്തിയും ആയിത്തീരുന്ന സമ്പന്നവും സമൂഹത്തില്‍ പ്രമുഖ സ്ഥാനമുള്ളതുമായ തറവാട്ടിലെ
മൂന്നു സഹോദരിമാര്‍ അടങ്ങുന്ന പെണ്‍ ലോകത്തെയാണ് അല്‍ഹാരിദിയുടെ നോവല്‍ കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ജീവിതം അക്ഷരാര്‍ത്ഥത്തില്‍
തുന്നിക്കൊണ്ടിരിക്കുന്ന മയ്യ, പുസ്തകപ്പുഴുവായ
അനിയത്തി അസ്മ, സുന്ദരിയായ ഖൌല എന്നിവര്‍ക്ക് ഭര്‍ത്താക്കന്മാരെ
കണ്ടെത്തുക ഉമ്മ സലീമക്കും പിതാവ് അസാനിനും പ്രയാസമാകേണ്ടതല്ല. എന്നാല്‍, ഒരു വിക്റ്റോറിയന്‍ ‘ഹാര്‍ഹിക നാടകത്തില്‍ (domestic comedy) നിന്ന് ഭിന്നമായി കല്യാണാലോചനയൊന്നും ഇവിടെ നോവലിന്‍റെ പ്രധാന വിഷയമല്ല.
മറിച്ച് മൂന്നു സഹോദരിമാര്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥകള്‍, കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രമേയങ്ങളിലേക്ക് കടക്കാനുള്ള തൊടുത്തുവിടല്‍
ബിന്ദുക്കള്‍ മാത്രമാണ്. അത് തലമുറകളിലൂടെ, മരുഭൂമിയും
കടന്ന്, തീരദേശത്തെക്കും മസ്കറ്റ് എന്ന
തലസ്ഥാനത്തേക്കും വ്യാപിക്കുന്ന ദേശകഥയായി പരിണമിക്കുകയും ഒപ്പം
കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതസന്ധികളെ വിടാതെ പിന്തുടരുകയുംചെയ്യുന്നു. ഒമാനിലെ
അല്‍ അവാഫി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ തങ്ങളുടെ അടഞ്ഞ ഗാര്‍ഹികലോകത്തില്‍
കഴിയുന്ന സഹോദരിമാരില്‍ മൂത്തവളായ മയ്യ, ഒരു ബന്ധത്തിന്‍റെ
തകര്‍ച്ചക്ക് ശേഷം അബ്ദുല്ലയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്കതില്‍ പ്രണയത്തിന്‍റെ
അതീതസങ്കല്പങ്ങള്‍ ഒന്നുമില്ല. അസ്മയാകട്ടെ, കുടുംബത്തോടുള്ള
കടമ എന്നേ ഖാലിദുമായുള്ള വിവാഹത്തെ കാണുന്നുള്ളൂ. കുറേകൂടി സ്വതന്ത്രബുദ്ധിയായ ഖൌല, കാനഡയിലേക്കുപോയ നസീറിനെ കാത്തിരിക്കുകയും വരുന്ന ആലോചനകളൊക്കെ കൊടിയ
പീഡനം സഹിച്ചും നിരാകരിക്കുകയും ചെയ്യുന്നു.
പശ്ചാത്തലത്തിന്‍റെ
പ്രസക്തി
പത്തൊമ്പതാം
നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടിന്റ ആദ്യ വര്‍ഷങ്ങള്‍
വരെയുള്ള കാലഘട്ടത്തിലൂടെ ദ്രുതഗതിയില്‍ പരിണമിച്ചുവന്ന ഒമാനി സമൂഹത്തിന്‍റെ
പശ്ചാത്തലത്തില്‍ ചരിത്രനോവലിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പറയപ്പെടുന്ന
കുടുംബകഥയും സ്ത്രീജീവിതത്തിന്‍റെ അനുഭവാഖ്യാനവുമാണ് ‘അഭൗമ ഗാത്രങ്ങള്‍’. എന്നാല്‍, പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക്, പ്രാദേശികതയില്‍നിന്ന്
ആഗോളീയതയിലേക്ക് തുടങ്ങിയ കാല്‍പ്പനികവല്‍കൃത പോസ്റ്റ്കൊളോണിയല്‍ ചരിത്രാഖ്യായികാ
രീതിയിലേക്ക് നോവല്‍ ശ്രദ്ധയൂന്നുന്നില്ല. ലിങ്ക്സ് കേലി നിരീക്ഷിക്കുന്നത് പോലെ (Marcia
Lynx Qualey: www.thenational.ae), കാല്‍പ്പനികസമീപനങ്ങളോടും ശുഭാന്ത്യങ്ങളോടുമുള്ള നോവലിന്‍റെ സമീപനം
പരിഹാസപൂര്‍ണ്ണമാണ്. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ഭര്‍ത്താവിന്‍റെ പ്രണയാര്‍ദ്രമായ
ചോദ്യത്തെ ഇഷ്ടാനിഷ്ടങ്ങളുടെ തെരഞ്ഞെടുപ്പ് കേട്ടുകേള്‍വി പോലുമല്ലാത്ത സമൂഹത്തിലെ
സ്ത്രീയെന്ന നിലയില്‍ ‘ഇജിപ്ത്യന്‍ സിനിമകള്‍ കണ്ടമാനം കണ്ടതിന്‍റെ അസ്ക്യത’യായി ഭാര്യ മുഖം തിരിക്കുന്നത് അതുകൊണ്ടാണ്. പുസ്തകം ശുഭാന്ത്യങ്ങളിലേക്ക്
ഒരു ഘട്ടത്തിലും മുന്നേറുന്നതേയില്ല, പകരം അത് ഭൂതകാലത്തെയും
വര്‍ത്തമാനത്തെയും നിരന്തരം പുനര്‍ വിശകലനം ചെയ്യുകയും അനിവാര്യമായ ദുരന്തങ്ങളെ
ന്യൂനോക്തിയില്‍ സൂചിപ്പിച്ചു വെക്കുകയും മാത്രം ചെയ്യുന്നു.
വിവാഹം മൂലം
പരസ്പരം ബന്ധപ്പെടുന്ന രണ്ടു ഒമാനി കുടുംബങ്ങളുടെയും അവരുടെ ജീവിതങ്ങളില്‍
കെട്ടുപിണയുന്ന കുറെയേറെ കഥാപാത്രങ്ങളുടെയും കഥ, അവരുടെയും ഒപ്പം ദേശത്തിന്‍റെ തന്നെ
ചരിത്രത്തിന്‍റെയും ആധുനികവല്‍ക്കരണത്തിന്‍റെയും ഉള്ളറകളിലേക്ക് കടക്കുകയാണ്.
അറുപതു ചെറിയ അധ്യായങ്ങളിലായി നടത്തപ്പെടുന്ന ആഖ്യാനം കാലത്തിനു നെടുകെയും
കുറുകെയും മുന്നോട്ടും പിന്നോട്ടും പോവുന്നു. ഏതാനും പേജുകള്‍ക്കുള്ളില്‍ ജിന്നിനെ
പ്രീതിപ്പെടുത്തുന്ന പാരമ്പര്യക്രിയകള്‍ക്കും അല്‍ അവാഫിയിലെ ബദൂയിന്‍ കുടിലുകളിലെ
ജീവിതങ്ങള്‍ക്കും ആധുനിക മസ്കറ്റിലെ ലക്ഷുറി മാളുകളിലെ ‘ഫാഷനബിള്‍’ ജീവിതത്തിനും നാം സാക്ഷിയാകുന്നു. അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ആഖ്യാതാവിന്‍റെ തൃതീയവ്യക്തിക (third person) വീക്ഷണത്തിലും
ഇടയ്ക്കിടെ അബ്ദുല്ലയെന്ന കഥാപാത്രത്തിന്‍റെ പ്രഥമവ്യക്തിക (first
person) വീക്ഷണത്തിലും ആണ് ആവിഷ്കാരം നടത്തപ്പെടുന്നത്.
നോവലാരംഭത്തില്‍ നല്‍കിയിട്ടുള്ള വംശവൃക്ഷത്തിന്‍റെ സഹായം വായനക്ക് അനിവാര്യവുമാണ്.
കുടുംബ
വൃക്ഷത്തിലെ വിഷവിത്തുകള്‍
അബ്ദുള്ളയുടെ
കഥ നോവലിലെ ഒരു ധാരയെ നയിക്കുകയും രണ്ടാം ഇതിവൃത്ത ധാരയുമായി അതിനെ കണ്ണി ചേര്‍ക്കുകയും
ചെയ്യുന്നു. വര്‍ത്തമാന കാലത്തില്‍, ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനയാത്രാ മധ്യേ അയാള്‍ക്കുണ്ടാകുന്ന
ചകിത സ്വപ്നങ്ങളുടെയും ചിതറിയ ചിന്തകളുടെയും രൂപത്തില്‍ അത് തുടങ്ങുന്നു.
“എനിക്കോര്‍മ്മയില്ല... എനിക്കതെല്ലാം കൂടി കൂട്ടിച്ചേര്‍ക്കാനാവുന്നില്ല, സംഭവിച്ച ഈ കാര്യങ്ങളെല്ലാം.” ഇടയ്ക്കിടെ അയാളെ അസ്വസ്ഥനാക്കുന്ന സ്വപ്നം
ഇപ്പോഴും അയാളെ വേട്ടയാടുന്നു: “അബ്ദുള്ള, വ്യാപാരി
സുലൈമാന്‍റെ മകന്‍, ഏതാനും നിമിഷം മയങ്ങിപ്പോവുന്നു.
കണ്ണുതുറക്കുമ്പോഴും അയാള്‍ തന്‍റെ ഉറക്കത്തില്‍ പാതി തന്നോടുതന്നെ
സംസാരിക്കുകയാണ്. എന്നെ തലകീഴായി കിണറില്‍ കെട്ടിത്തൂക്കല്ലേ, അരുതേ. പ്ലീസ്, അരുതേ! അരുതേ!” അയാളുടെ
സ്വപ്നങ്ങളില്‍ കര്‍ക്കശക്കാരനായിരുന്ന പിതാവ് നടത്തിയിരുന്ന ക്രൂരമായ
ശിക്ഷാമുറയുടെ ഓര്‍മ്മയാണ്. റിയല്‍ എസ്റ്റേറ്റ്, സ്റ്റോക്ക്
മാര്‍ക്കറ്റ് രംഗങ്ങളില്‍ ജയപരാജയങ്ങള്‍ നേരിടുന്ന അബ്ദുള്ള പരമ്പരാഗതമായി
വ്യാപാരി കുടുംബത്തിലെ അംഗമാണ്. ആ ഇടപാടുകളെല്ലാം ഇരുണ്ട വഴികളുടെതായിരുന്നു
എന്നിടത്താണ് ഒമാനിന്‍റെ കറുത്ത ഭൂതകാലം നോവലില്‍ ആദ്യം ആവേശിക്കുന്നത്:
“1980-കളില്‍ ഒമാനി കാരക്ക വ്യാപാരത്തില്‍ സംഭവിച്ച വലിയ ഇടിവ് ഹിലാല്‍
എന്നുപേരായ ഒരു യുവവ്യാപാരിയെ കച്ചവടത്തില്‍ താനിതുവരെ നേടിയെടുത്ത മുഴുവന്‍
അനുഭവങ്ങളുടെയും ഗുണം ലഭിക്കാന്‍ പര്യാപ്തമായ പുതിയ ലാഭമാര്‍ഗ്ഗങ്ങള്‍ തേടാന്‍
പ്രേരിപ്പിച്ചു. കൂര്‍മ്മബുദ്ധിയായ ഹിലാല്‍ അതിവേഗം തിരിച്ചറിഞ്ഞു
ആയുധക്കച്ചവടമാണ് ഏറ്റവും ബുദ്ധിപരമായ വഴിയെന്ന്...
“സുലൈമാനാണ് എല്ലാത്തിനും അനന്തരവകാശിയായത്: പിതാവിന്‍റെ വ്യപാരക്കണ്ണിന്, കാഞ്ഞ ബുദ്ധിക്ക്, നീണ്ടുയര്‍ന്ന ആകാരത്തിന്, തികഞ്ഞ ഗൌരവ
ഭാവത്തിന്, പ്ലാസ്റ്ററില്‍ പണിത പടുകൂറ്റന്‍ വീടിന്-
ഒപ്പം അയാളുടെ ചകിത സ്വഭാവത്തിനും വ്യാപാരിയെന്ന പേരിനും. എന്നാല്‍ സുലൈമാന്‍
ആയുധവ്യാപരമല്ല നടത്തിയത്. പുറമേക്ക് കാരക്കയായിരുന്നു അയാളുടെ തൊഴില്‍ ദിനങ്ങളെ
നിറച്ചത്, യഥാര്‍ഥത്തില്‍ അടിമക്കച്ചവടത്തില്‍ നിന്നാണ്
അയാളുടെ ലാഭം എത്തിയതെങ്കിലും”
അറുപതുകളില്‍
നിരോധിക്കപ്പെടുംവരെ അബ്ദുള്ളയുടെ പിതാവിന്‍റെ ഇടപാട് അടിമക്കച്ചവടമായിരുന്നു.
അബ്ദുള്ളയുടെ
ജനനത്തിനുശേഷം അധികം വൈകാതെ ദുരൂഹസാഹചര്യത്തില്‍ അയാളുടെ ഉമ്മ മരിക്കുന്നത് അയാളെ
സരീഫയുടെ ശിക്ഷണത്തിലാക്കി. പിതാവിന്‍റെ അടിമസ്ത്രീയും ഉമ്മയുമായുള്ള വിവാഹത്തിനും
മുമ്പുതന്നെ അദ്ദേഹത്തിന്‍റെ രഹസ്യക്കാരിയും ആയിരുന്നു സരിഫ. മറ്റൊരു അടിമക്ക്
വിവാഹം ചെയ്തു കൊടുത്തെങ്കിലും അയാള്‍ ഓടിപ്പോയതിനുശേഷം ഇപ്പോള്‍ കുടുംബത്തില്‍
ദാസിയായി കഴിയുന്ന സരീഫയോട് മത്രുതുല്യമായ അടുപ്പമുണ്ടായിരുന്നു അബ്ദുള്ളക്ക്.
പിതാവുമായുണ്ടായിരുന്ന കടുത്ത അസ്വാരസ്യങ്ങള്‍, ഉമ്മയുടെ മരണത്തിലെ ദുരൂഹത എന്നിവയെപ്പോലെ താന്‍
സ്ഥലത്തില്ലാത്ത സമയത്ത് സംഭവിച്ച സരീഫയുടെ അടക്കത്തെ കുറിച്ചുള്ള കുറ്റബോധവും
മറ്റൊരു ദുസ്വപ്നമായി അയാളെ വേട്ടയാടും:
“ആശുപത്രിയില്‍വെച്ചു മരിച്ചതിനു ശേഷമുള്ള പിതാവിന്‍റെ അടക്കത്തില്‍ ഞാന്‍
പങ്കെടുത്തു. അമ്മാവന്‍ ഹൃദയസ്തംഭനം മൂലം മരിച്ചപ്പോള്‍, സൈദ് മുങ്ങിമരിച്ചപ്പോള്‍, മനീന്‍ വെടികൊണ്ട് കൊല്ലപ്പെട്ടപ്പോള്‍, ഹഫീസ
എയിഡ്സ് കൊണ്ടു മരിച്ചപ്പോഴും മര്‍വാന്‍ പിതാവിന്‍റെ കത്തികൊണ്ട് ആത്മഹത്യ
ചെയ്തപ്പോഴും ഞാന്‍ അവരുടെ അടക്കങ്ങളില്‍ പങ്കെടുത്തു, അതുപോലെ
ഞാനെന്‍റെ സുഹൃത്തുക്കളുടെ പിതാക്കന്മാരുടെയും ഉമ്മമാരുടെയും അടക്കങ്ങളില്‍
പങ്കെടുത്തു, പക്ഷെ ഞാന്‍ സരീഫയുടെതില്‍ പോയില്ല.
ലളിതമായ കാരണം, ആരുമെന്നോട് പറഞ്ഞില്ല. ഞാനറിയാതെ അവര്‍
രോഗിയായി, അങ്ങനെ അവര്‍ മരിച്ചു, അടക്കപ്പെട്ടു, ഒന്നും ഞാനറിഞ്ഞില്ല.”
സഹോദരിമാരുടെ
കഥ:
“ദൈവമേ, ഞങ്ങള്‍ റിയാദിലെ പെണ്‍ കുട്ടികള്‍ക്ക്
പലതും നിഷിദ്ധമാണ്. പ്രണയമെന്ന അനുഗ്രഹം കൂടി ഞങ്ങള്‍ക്ക്
നിഷേധിക്കല്ലേ” എന്നു പ്രാര്‍ഥിക്കുന്നുണ്ട് റജാ അല്‍ സനിഅയുടെ ‘റിയാദിലെ പെണ്‍കുട്ടികള്‍’ എന്ന നോവലിലെ ഒരു കഥാപാത്രം. പ്രണയം തടവില്‍നിന്നുള്ള മോചനമായി കാണുന്ന
സാഹചര്യമാണത്. പ്രണയത്തെകുറിച്ച് അത്ര വിമോചകമായ ഒരു സങ്കല്‍പ്പമല്ല ‘അഭൌമ
ഗാത്രങ്ങ’ളില്‍ വായിച്ചെടുക്കാവുന്നത്. അടഞ്ഞ മുറിയും അതിരിടുന്ന
ഗൃഹാന്തരീക്ഷവുമെന്ന പെണ്‍ജീവിത സാഹചര്യത്തില്‍നിന്ന് ലോകോന്മുഖമായ സ്വത്വബോധനിര്‍മ്മിതിയാണ്
സ്ത്രീവിമോചനത്തിന്‍റെ പ്രാഗ്രൂപം. ജോഖ അല്‍ ഹാര്‍തിയുടെ നോവലില്‍ നിര്‍ണ്ണായകമാകുന്ന രണ്ടാമത് കുടുംബത്തില്‍ മൂത്ത ആണ്‍മക്കള്‍ കുഞ്ഞിലേ
മരിച്ചതിനെ തുടര്‍ന്ന് ബാക്കിയാവുന്നവരാണ് മയ്യ, അസ്മ, ഖൌല സഹോദരിമാര്‍.
“തളത്തിന്‍റെ അങ്ങേയറ്റത്ത് ഒരു മുറി എന്നുവെച്ചാല്‍, അസ്മക്ക് അവളുടെ പുസ്തകങ്ങളുമായി
അവളിഷ്ടപ്പെട്ട രീതിയില്‍ തനിച്ചാവാം, ഖൌലക്ക്
അവളിഷ്ടപ്പെട്ട വിധത്തില്‍ അവളുടെ കണ്ണാടിയുമായും. മയ്യയുടെ കാര്യമാണെങ്കില്‍,
സാധാരണ അവള്‍ തന്‍റെ തുന്നല്‍പ്പണി സിറ്റിംഗ് റൂമില്‍ ഇരുന്നാണ്
ചെയ്യുക, അവിടെ വേറെ സ്ത്രീകളെകൊണ്ട് നിറഞ്ഞ് ഉമ്മ
അവളോട് പോകാന്‍ സൂചന നല്‍കുമ്പോള്‍ ഒഴികെ. അപ്പോള്‍ അവള്‍ പെണ്‍കുട്ടികളുടെ
മുറിയിലേക്ക് പോകണം.”
തുന്നലിലൊഴികെ
മറ്റൊന്നിലും താല്പര്യമില്ല എന്നുതോന്നിക്കുമ്പോഴും ഒരു നഷ്ടപ്രണയത്തിന്‍റെ
മൂകസ്മൃതിയുണ്ട് അവളില്‍. അതുകൊണ്ട് അബ്ദുള്ളയുടെ അപ്രതീക്ഷിത വിവാഹാഭ്യര്‍ത്ഥനയില്‍
അവള്‍ക്കോ, അവളുടെ തണുപ്പന്‍പ്രകൃതം അറിയാവുന്ന സലിമക്കോ ആവേശമില്ല.
“പ്രണയം എന്നകാര്യത്തെകുറിച്ച് അവളുടെ ഉമ്മ വിശേഷാല്‍
ആലോചിച്ചിരുന്നില്ല, കാരണം വിളറിയ, നിശ്ചല, മൂകജീവിയായ മയ്യ ഈ ഭൗതികലോകത്ത് തന്‍റെ നൂലുകളെയും തുണിത്തരങ്ങളുടെ
മുന്താണിയെയും കുറിച്ചല്ലാതെ ചിന്തിക്കുമെന്ന് അവര്‍ കരുതിയില്ല, അല്ലെങ്കില്‍ തുന്നല്‍ മെഷിനിന്‍റെ സ്വരമല്ലാതെ എന്തെങ്കിലും കേള്‍ക്കുമെന്നും.”
പഠനത്തിനുപോയ
ലണ്ടനില്‍നിന്ന് വെറുംകൈയ്യോടെ തിരികെയെത്തിയ അലി ബിന്‍ ഖല്ലാഫ് പക്ഷെ
അവളുടെ കണ്ണിനു എല്ലാംതികഞ്ഞവായിരുന്നു:
“അയാള്‍ക്കൊരു ഡിപ്ലോമ ഇല്ലായിരുന്നു എന്നത് മയ്യക്ക് പ്രശ്നമായിരുന്നില്ല:
അയാളെ കണ്ടത് തന്നെ അവളില്‍ വൈദ്യുതിപോലെ ജ്വലിച്ചു.”
മാതാപിതാക്കളെ
അനുസരിച്ചു നടത്തിയ വിവാഹത്തില്‍ ഒരു തണുത്ത ചുമലിനപ്പുറം അബ്ദുള്ളക്ക് കൊടുക്കാന്‍
അവള്‍ക്കു ഒന്നുമുണ്ടായിരുന്നില്ല. ദുരൂഹമായ ആരാഗ്രഹ പൂര്‍ത്തീകരണമായി ആദ്യം
ജനിക്കുന്ന കുഞ്ഞിനു ലണ്ടന്‍ എന്ന് വിചിത്ര നാമധേയം നല്‍കിയത് അവളുടെ തീരുമാനം
മാത്രമായിരുന്നു. നോവലന്ത്യത്തില്‍, 1981-ല്‍ പിറന്ന ലണ്ടന്‍ എന്ന ഇരുപതുകടന്ന യുവതി
പ്രണയഭംഗം സംഭവിച്ച ഒരു ജീവിതത്തില്‍ നിന്ന് വിവാഹമോചനത്തിനുള്ള തയ്യാറെടുപ്പിലാണ്;
അത് മയ്യ ഒരിക്കലും സമ്മതം നല്‍കിയിട്ടില്ലാത്ത ഒരു ബന്ധവും
ആയിരുന്നു.
അസ്മ, പിതാവ് അസാനിന്‍റെ സാഹിത്യപ്രേമം
കിട്ടിയവളാണ്. നോവലിലെ കാവ്യസ്മൃതികളില്‍ ഏറ്റവും തീവ്രമായ ഒന്നാണ് അസാന്‍ തന്‍റെ
നഷ്ടപ്രണയമായിരുന്ന ‘ചന്ദ്രിക’യെന്നു പ്രണയപൂര്‍വ്വം അയാള്‍
വിളിച്ചിരുന്ന ബദവിസുന്ദരി നാജിയയെ ലൈലാമജ്നു കാവ്യത്തിലെ വരികളില്‍
വിശേഷിപ്പിക്കുന്നത്. അസ്മക്ക് പക്ഷെ പ്രണയം എന്ന ആശയത്തോടുള്ള പ്രണയമല്ലാതെ
സ്വന്തമായി ഒരു പ്രണയാനുഭവമില്ല. ദൈവം ഓരോ ആത്മാവിനെയും ഗോളാകൃതിയില്‍
സൃഷ്ടിച്ചുവെന്നും പിന്നീട് അവയെ രണ്ടായി വിഭജിച്ചുവെന്നും ഓരോ മനുഷ്യശരീരത്തിലും
ഓരോ പാതി നിക്ഷേപിച്ചുവെന്നും തന്‍റെ മറുപാതിയെ കണ്ടെത്തുന്നതാണ് പ്രണയാനുഭവം
എന്നും വായിക്കുമ്പോള്‍ അവള്‍ തിരിച്ചറിയുന്നുണ്ട് ഖാലിദുമായി അത് സാധ്യമല്ലെന്ന്. തന്‍റെ കലയെമാത്രം സ്നേഹിച്ച ഖാലിദ് അവള്‍ക്ക്
അന്യനായിരുന്നു.
“ഖാലിദ് സ്വയം ഒരു ആകാശ ഭ്രമണപഥത്തിന്‍റെ സമാനമായിരുന്നു, സ്വയം പൂര്‍ണ്ണം, അതിന്‍റെ മുന്‍നിശ്ചിത ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നത്.”
സഹോദരിമാരില്‍
പൊങ്ങച്ചക്കാരിയും സ്വന്തം സൌന്ദര്യത്തിന്‍റെ ആത്മരതിയില്‍ മുഴുകിയവളുമായ ഖൌല
അമ്മയുടെ എതിര്‍പ്പിനെ അവഗണിച്ച് പിതാവിന്‍റെ സമ്മതം നേടിയെടുത്തു നടത്തുന്ന
തെരഞ്ഞെടുപ്പ് കാപട്യക്കാരനായ നാസിറിന്‍റെ കനേഡിയന്‍ ബന്ധം ഉണ്ടാക്കുന്ന കയ്പ്പില്‍
തകര്‍ന്നുപോകുകയും ചെയ്യും.
ചരിത്രത്തിന്‍റെ
നീരാളിപ്പിടുത്തം
നോവലിലെ ഓരോ
കഥാപാത്രവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചരിത്രത്തില്‍
പെട്ടുപോയവര്‍ കൂടിയാണ്. 1920 സീബ് ഉടമ്പടിയെന്നറിയപ്പെട്ട, മസ്കറ്റ് സുല്‍ത്താനും ഒമാന്‍ ഇമാമും
തമ്മില്‍ ഏര്‍പ്പെട്ട സന്ധിയും അതിന്‍റെ പരിണതികളും കഥയുടെ പുരോഭാഗത്തെ
സാമൂഹികപശ്ചാത്തലത്തില്‍ നിര്‍ണ്ണായകമാണ്. ഈ ഉടമ്പടി ഫലത്തില്‍ ദേശത്തെ രണ്ടായി
വിഭജിച്ചു: സെക്കുലര്‍, കോസ്മോപോളിറ്റന്‍, ബ്രിട്ടീഷ് അനുകൂല നിലപാടുകളുള്ള മസ്കറ്റ് പാരമ്പര്യവും, ഉള്‍പ്രദേശങ്ങളില്‍ മേധാവിത്തം സ്ഥാപിച്ച, പ്രവാചകന്‍റെ
മരണംകഴിഞ്ഞു രണ്ടുപതിറ്റാണ്ടുകള്‍ക്കകം രൂപമെടുത്ത ഇബാദി പ്രസ്ഥാനത്തിന്‍റെ
മൌലികവാദ കാര്‍ക്കശ്യങ്ങള്‍ ഉള്ള ഗോത്രസംസ്കാരത്തില്‍ അധിഷ്ടിതമായ ഇമാം ഭരണവും
എന്നിവയായിരുന്നു അത്. ‘നാടുവിട്ട ഇസ്സ’ എന്ന
കഥാപാത്രത്തിന്‍റെ ജീവിതം അടയാളപ്പെടുത്തുന്നതുപോലെ, ഈ
സംഘര്‍ഷം അമ്പതുകളില്‍ വന്‍തോതിലുള്ള പാലായനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും
വഴിവെച്ചു; എഴുപതുകളില്‍ പുതിയ ഒമാനിസര്‍ക്കാര്‍
അധികാരത്തില്‍ വരികയും നാടുവിട്ടു പോയിരുന്നവരെ തിരികെ പുനരധിവസിപ്പിക്കാന്‍
ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നതുവരെ അത് തുടര്‍ന്നുവെന്നും ഒമാനിചരിത്രം
രേഖപ്പെടുത്തുന്നു. ഈ ഘട്ടത്തില്‍ തിരികെവരാന്‍ വിസമ്മതിക്കുമ്പോഴും ഇസ്സയുടെ
ഹൃദയത്തെ സ്വദേശത്തെകുറിച്ചുള്ള ഗൃഹാതുരസ്മരണകള്‍ മഥിക്കുന്നുണ്ട്.
സഹോദരിമാരിലെത്തുമ്പോള്‍, അവര്‍ ചരിത്രത്തിന്‍റെ
വേട്ടക്കപ്പുറം സ്വന്തം സ്വാതന്ത്ര്യത്തിന്‍റെ ഇടം കണ്ടെത്താന്‍
ശ്രമിക്കാതിരിക്കുന്നില്ല. മയ്യ മകള്‍ക്ക് ലണ്ടന്‍ എന്ന പേര് നല്‍കുന്നത്
ദേശപ്പതിവുകള്‍ക്ക് നിരക്കുന്നതല്ല. എന്നാല്‍ അത് വലിയ സ്വാതന്ത്ര്യമായി
അനുഭവിക്കാന്‍ മകള്‍ക്ക് കഴിയുന്നുമില്ല.
“എന്തുകൊണ്ടാണ് ലണ്ടന്‍റെ കൈകള്‍ (ചരിത്രത്തിന്‍റെ) താളിന്‍റെ ഭാരത്തില്‍
ചതച്ചരക്കപ്പെടാന്‍ അനുവദിച്ചുകൊണ്ട് ഇടത്തില്‍ മരവിച്ചു പോയത്, അവള്‍ക്കത്
മറിക്കാന്‍ കഴിയാതാവും വരെ?”
ഖൌല
ഏറെക്കാലം സംതൃപ്തയായി കഴിഞ്ഞും ഭര്‍ത്താവിന്‍റെ ഇരട്ട ജീവിതത്തിന്‍റെ ഇരുണ്ട
രഹസ്യത്തിനുമുന്നില്‍ മധ്യവയസ്സില്‍ തന്‍റെ അസ്ഥിത്വം സ്ഥാപിക്കാന്‍ വൃഥാ
ശ്രമിക്കുന്നു. ബൌദ്ധികജിവിതം സ്വന്തമായ അസ്മയുടെ ജീവിതംപോലും കുതിരകളുടെ പടം
വരക്കുന്നതില്‍ സ്വാതന്ത്ര്യത്തിന്‍റെ അതിരുകള്‍ കണ്ടെത്തുന്ന ഖാലിദിന്‍റെ
അവഗണനയില്‍ പുതഞ്ഞുപോകുന്നു.
ആയുധക്കടത്തിന്‍റെ
ലാഭവും അടിമത്തത്തിന്‍റെ നിസ്സഹായതയും മനുഷ്യത്വരാഹിത്യവും ഇരുണ്ട വരുമാന മാര്‍ഗ്ഗമായിത്തീര്‍ന്ന
ഹിലാലിന്‍റെയും സുലൈമാന്‍റെയും രൂപത്തില്‍ ദേശത്തിന്‍റെ കുറ്റബോധം നോവലില്‍ നിഴല്‍വിരിക്കുമ്പോള്‍
തന്‍റെ ആഫ്രിക്കന്‍ ഗ്രാമത്തില്‍ നിന്നു വേട്ടയാടപ്പെട്ട് അടിമക്കപ്പലില്‍
കൊണ്ടുവരപ്പെട്ട സെന്‍ഗോറിന്‍റെയും ‘ചിലന്തി സ്ത്രീ’യെന്നു വിളിക്കപ്പെട്ട
അങ്കബൂത്തയുടെയും സരീഫയുടെയും ദൈന്യം ഒരു വംശത്തിന്‍റെ നിലവിളിയായി നോവലില്‍
മുഴങ്ങുന്നുണ്ട്. ഉടമകളുടെ ലൈംഗിക ഉപകരണങ്ങള്‍ മാത്രമായി അവര്‍ പ്രസവിച്ച മക്കള്‍
സമൂഹത്തില്‍ വെളിമ്പുറങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടു. സാത്താന്‍ സേവയുടെയും
ആഭിചാരത്തിന്‍റെയും പേരില്‍ വേട്ടയാടപ്പെട്ടു ഇടവും ജീവിതവുമില്ലാതെ ഒടുങ്ങിയ ഒരു
ജനതയുടെ ചിത്രങ്ങള്‍ നോവലില്‍ ഒരു ഘട്ടത്തിലും തമസ്കരിക്കപ്പെടുന്നില്ല. നിയമംമൂലം
തടയപ്പെട്ടിട്ടും വെട്ടുവേലക്കാര്‍ ആയമാര്‍ തുടങ്ങിയ പേരുകളില്‍ തുടര്‍ന്ന
ചൂഷണങ്ങളെ കുറിച്ച്, അതിലെ ഇന്ത്യന്‍ ദാസ്യസാന്നിധ്യത്തെ കുറിച്ചുപോലും, നോവലില്‍ സൂചനകളുണ്ട്.
പുരസ്കാരവും
വിവര്‍ത്തനവും
നാഗിബ്
മെഹ്ഫൂസിന്‍റെ നോബല്‍പുരസ്കാര ലബ്ധി അറബ് സാഹിത്യത്തിലേക്ക് മുമ്പില്ലാത്തവിധം
ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍, തദ്ഫലമായി 2008 മുതല്‍ സ്ഥാപിതമായ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍
പ്രൈസ് ഫോര്‍ അറബിക് ഫിക് ഷന്‍ അറബ് സാഹിത്യത്തിനു
സ്വദേശി സെന്‍സര്‍ഷിപ്പിനെ ഭയപ്പെടെണ്ടതില്ലാത്ത തുറസ്സുകള്‍ നല്‍കിയത്
തുറന്നെഴുത്തുകള്‍ക്ക് വന്‍തോതില്‍ അവസരമൊരുക്കി. അറബ് ബുക്കര്‍ പുരസ്കാരത്തിന്‍റെ
പരിഗണനാപട്ടികകളിലെ വനിതാ എഴുത്തുകാരുടെ വര്‍ദ്ധിച്ചുവരുന്ന പ്രാതിനിധ്യം ഒരു
സൂചകമായി കണക്കാക്കാമെങ്കില്‍ പെണ്ണെഴുത്തിന്‍റെ വസന്തം ഈ ദേശങ്ങളിലും ആരംഭിച്ചു
കഴിഞ്ഞു. മാന്‍ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം സെലെസ്റ്റിയല്‍ ബോഡീസ്
സ്വന്തമാക്കിയപ്പോള്‍ അതും പുതിയൊരു ചരിത്രമാവുകയാണ്: അറബ് ദേശത്തു നിന്ന് ആദ്യം ഈ
വിഖ്യാതപുരസ്കാരം നേടുന്ന വക്തിയും വനിതയുമെന്ന ചരിത്രം. ‘ചന്ദ്രന്‍റെ
തമ്പുരാട്ടിമാര്‍- Ladies of the Moon’ എന്നര്‍ത്ഥം
വരുന്ന ‘സയ്യിദാത്ത് അല്‍ ഖമര്‍’ എന്ന പേരില്‍ 2010-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട
കൃതിക്ക് എട്ടു വര്‍ഷത്തിനിപ്പുറം വിഖ്യാത എഴുത്തുകാരിയും വിവര്‍ത്തകയുമായ
മെറിലിന്‍ ബൂത്ത് ഇംഗ്ലീഷ് വിവര്‍ത്തനം ഒരുക്കുമ്പോള്‍ അത് പുതിയ ‘ട്രാന്‍സ് കള്‍ച്ചറല്‍’
കാലത്ത് വലിയൊരു സാംസ്കാരികദൌത്യം കൂടി ആയിത്തീരുന്നു. നവാല്‍ അല്‍ സഅദാവി, ഹുദാ ബറകാത്, ലതീഫ അല്‍ സയ്യാത്ത്, സോമായ റമദാന്‍ തുടങ്ങി അറബ് ലോകത്തെ പെണ്ണെഴുത്തിന്‍റെ ദീപ്തമായ
ഈടുവെപ്പുകളില്‍ പലരുടെയും കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതും പുതുതലമുറയില്‍, സമാന രീതിയില്‍ ഉപരിവര്‍ഗ്ഗ സൗദി അറേബ്യന്‍ സ്ത്രീത്വത്തിന്‍റെ
സ്വാതന്ത്ര്യമോഹത്തെ അടയാളപ്പെടുത്തിയ റജാ അല്‍സനിഅയുടെ ‘റിയാദിലെ പെണ്‍കുട്ടികള്‍’
ഇംഗ്ലീഷില്‍ എത്തിച്ചതും ജോഖ അല്‍ ഹാര്‍തിയോടൊപ്പം ബുക്കര്‍ സമ്മാനത്തുക
പങ്കുവെച്ച മെരിലിന്‍ ബൂത്ത് തന്നെയാണ്. അറബ് ഭാഷയുടെ സൗന്ദര്യവും
സംഗീതാത്മകതയെയും ഏറെ നിഷ്കര്‍ഷയോടെ പുനരാവിഷ്കരിക്കാന്‍ കൃതഹസ്തയായ വിവര്‍ത്തകക്ക്
കഴിഞ്ഞിട്ടുണ്ടെന്നു നിരൂപകര്‍ ഏകസ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രേഖീയമായ
ആഖ്യാനത്തിനുപകരം ഒരു മൊസൈക് ആണ് നോവലിസ്റ്റ് സൃഷ്ടിക്കുന്നതെന്നും ഇതിവൃത്തം
ഒട്ടും പ്രധാനമല്ലാത്ത കൃതിയില്‍ പ്രമേയങ്ങളുടെയും ആശയങ്ങളുടെയും സൂചനകളെല്ലാം
ആദ്യപേജുകളില്‍തന്നെ നല്‍കപ്പെടുന്നുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
വിട്ടഭാഗങ്ങളോ സമസ്യകകളോ പൂരിപ്പിക്കുന്ന തുടര്‍ന്നുവരുന്ന ആഖ്യാനത്തില്‍
പാത്രവൈവിധ്യത്തില്‍ ഏതാണ്ടൊരു ടോള്‍സ്റ്റോയിയന്‍ വൈപുല്യമുണ്ടെന്നും അത് വായനയെ
ഏറെ സൂക്ഷ്മത ആവശ്യപ്പെടുന്ന ഒന്നാക്കുന്നുണ്ടെന്നും കാണാവുന്നതാണ്.
ചിലപ്പോഴെങ്കിലും ഈ പാത്രവൈപുല്യം ചില കഥാപാത്രങ്ങള്‍ക്കെങ്കിലും അര്‍ഹിക്കുന്ന
ആഴം നല്‍കുന്നതിനു വിനയാവുകയും ചെയ്യുന്നുണ്ട്: മയ്യയുടെ ഹൃദയത്തിന്‍റെ
കൂട്ടുകാരന്‍ അലി ബിന്‍ ഖല്ലാഫിനെ കുറിച്ച് ആ പേരിനപ്പുറം നോവലില്‍ മറ്റൊന്നും
പറയുന്നില്ലാത്തത് ഉദാഹരണം.
(ഉദ്ധരണികള്‍ സ്വതന്ത്ര വിവര്‍ത്തനങ്ങളാണ്)
No comments:
Post a Comment