Featured Post

Friday, July 26, 2024

Dictator Calls by Ismail Kadare

 ഏകാധിപതികളും എഴുത്തുകാരും



2005-ലെ പ്രഥമ മാന്‍ ബുക്കര്‍ ജേതാവായ അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മയില്‍ കദാരെ നോബല്‍ സമ്മാന പരിഗണനയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരായിരുന്നു. പൂര്‍വ്വ യൂറോപ്യന്‍ സാഹിത്യത്തിന്റെ നിലവാരത്തില്‍ പരിഗണിക്കുമ്പോള്‍ പോലും അങ്ങേയറ്റം ഇരുണ്ട ഒരു പശ്ചാത്തലത്തിലാണ് അദ്ദേഹം എഴുതുന്നതെന്ന് ജെയിംസ്‌ ലസ്ദൂന്‍ നിരീക്ഷിക്കുന്നു. “എന്‍വര്‍ ഓജയുടെ ഭരണകാലം അല്‍ബേനിയയെ സംബന്ധിച്ചിടത്തോളം ബൗദ്ധികമായി അങ്ങേയറ്റം പാപ്പരായ സര്‍വ്വാധിപത്യത്തിന്റെതായിരുന്നു. വിമത നിലപാട് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്കുള്ള ടിക്കറ്റ്‌അതിജീവനത്തിന്റെ വില കീഴൊതുങ്ങല്‍. ഇതേ തുടര്‍ന്നുണ്ടായ നൈതിക ഇരുട്ട് - ഏറ്റവും മാന്യമായി ജീവിച്ചു വന്നവര്‍ പോലും കുറ്റം ചാര്‍ത്തപ്പെട്ട കാലം - അതാണ്‌ കദാരെയുടെ സാഹിത്യത്തിന്റെ പ്രധാന വിഷയം. കാഫ്‌കെയെ പോലുള്ള കഥകളും പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും അദ്ദേഹത്തിന്റെ തന്നെ സ്വന്തം രീതിയിലുള്ള മിസ്റ്ററികളും കദാരെ സൃഷ്ടിച്ചു"*1. ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാലഘട്ടമെന്ന് നിസ്സംശയം പറയാവുന്ന പ്രസ്തുത ഘട്ടത്തില്‍ ( 1944 – 1985), ബാല്യ – യൌവന കാലം പിന്നിട്ട ഇസ്മയില്‍ കദാരെ , സര്‍വ്വാധിപതിയുടെ സ്വന്തം ജനന സ്ഥലമായ ജിറോകാസ്റ്ററില്‍ 1936 - ലാണ് ജനിച്ചത്‌. 1970 മുതല്‍ 1982 വരെ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ അല്‍ബേനിയന്‍ പാര്‍ലമെന്റില്‍ അംഗവുമായിരുന്നു കദാരെ. എന്നാല്‍ 1975 -ല്‍ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ കവിത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് അദ്ദേഹത്തിനു എഴുത്തില്‍ നിന്ന് വിലക്കു കല്‍പ്പിക്കപ്പെട്ടു. 1982 -ല്‍ ഭരണ കൂട വിധേയത്വമുള്ള അല്‍ബേനിയന്‍ എഴുത്തുകാരുടെ സംഘടന ചരിത്രത്തിന്റെയും നാടോടി പാരമ്പര്യത്തിന്റെയും മറ പിടിച്ചു അദ്ദേഹം വിധ്വംസക രചന നടത്തുകയാണെന്ന് ആരോപിച്ചു. 1990 -ല്‍ അദ്ദേഹം ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം തേടി. ജനാധിപത്യ വല്‍ക്കരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കദാരെയഥാര്‍ത്ഥ സാഹിത്യവും ഏകാധിപത്യവും ഒരുമിച്ചു പോവില്ലെന്നും എഴുത്തു കാരന്‍ ഏകാധിപത്യത്തിന്റെ സ്വാഭാവിക ശത്രുവാണെന്നും തുറന്നടിച്ചു. എന്നാല്‍കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ കദാരെ ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന് വിമര്‍ശ കര്‍ക്കിടയില്‍ തര്‍ക്കമില്ലാതില്ല. അന്നത്തെ സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ പോലും വിമതനാവുകയെന്നാല്‍ ഫയറിംഗ് സ്ക്വാഡിനെ നേരിടലല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്നുംതന്റെ പുസ്തകങ്ങള്‍ ഒരു തരത്തില്‍ തന്റെ ചെറുത്തു നില്‍പ്പ് തന്നെയായിരുന്നുവെന്നും കദാരെ അതിനെ വിശദീകരിച്ചിട്ടുണ്ട്.

കദാരെയുടെ സുദീര്‍ഘമായ സാഹിത്യ സപര്യയുടെ ആദ്യനാളുകളില്‍ രചിക്കപ്പെട്ട കൃതിയാണ് Twilight of the Eastern Gods. എമ്പതുകളിലെത്തിയ നോവലിസ്റ്റിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃതി A Dictator Calls പ്രമേയപരമായും വ്യക്തിപരമായും അതിനോട് ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ്.

‘പൗരസ്ത്യ ദൈവങ്ങളുടെ സാന്ധ്യവെളിച്ചം

1958 മുതല്‍ 1960 വരെ മോസ്കോയിലെ ഗോര്‍ക്കി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സോഷ്യലിസ്റ്റ് റിയലിസ്റ്റ് സാഹിത്യ പരിശീലനത്തിന് എന്‍വര്‍ ഓജയുടെ സ്റ്റാലിനിസ്റ്റ് അല്‍ബേനിയയുടെ പ്രതിനിധിയായി അയക്കപ്പെട്ട കാലത്തെ അനുഭവങ്ങളാണ് Twilight of the Eastern Gods എന്ന നോവലില്‍ ഇസ്മയില്‍ കദാരെ ആവിഷ്കരിക്കുന്നത്. മുഖ്യ കഥാപാത്രം കദാരെയുടെ ഏതാണ്ടൊരു സമാന്തര ചിത്രമാണെങ്കിലുംനോവലില്‍ അവതരിപ്പിക്കപ്പെടുന്ന പലര്‍ക്കും യഥാര്‍ത്ഥ പേരുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. യെവ്തുഷേങ്കോ ഉദാഹരണം. അക്കാരണത്താല്‍, അറിയപ്പെടുന്ന യഥാര്‍ത്ഥ വ്യക്തികളെ നേരിട്ടോ നേരിയ തോതില്‍ പ്രച്ഛന്നപ്പെടുത്തിയോ അവതരിപ്പിക്കുന്ന ഫിക് ഷനല്‍ കൃതി (Roman à clef) എന്ന പാരമ്പര്യത്തില്‍ നോവല്‍ വിശദീകരിക്കപ്പെടുന്നു. *2.  രാഷ്ട്രീയവും പ്രസാധന/ പകര്‍പ്പവകാശ/ സാമ്പത്തിക പരവുമായ കാരണങ്ങളാല്‍ കദാരെ കൃതികളില്‍ പലതിന്റെയും കാര്യത്തില്‍ ആവര്‍ത്തിച്ച പോലെ, യൂസുഫ് റിയോനിയുടെ ഫ്രഞ്ച് പരിഭാഷയില്‍ നിന്നാണ് ഡേവിഡ് ബെല്ലോസ് നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം നടത്തിയത്.  സോവിയറ്റ് തലസ്ഥാനമെന്ന നിലയില്‍ മോസ്കോ നല്‍കിയ അവസരങ്ങള്‍ സാംസ്കാരികബൌദ്ധിക അന്തരീക്ഷവുംകമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പരിമിതികള്‍ക്കിടയിലുംവ്യത്യസ്ത ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരെ (മുഖ്യമായും സൈബീരിയകസാക്സ്ഥാന്‍കോക്കസസ് പ്രദേശങ്ങള്‍) പരിചയപ്പെടാന്‍ അവസരം നല്‍കി. അതിലേറെടിരാന പോലുള്ള ഒരു കൊച്ചു നഗരത്തില്‍ നിന്നും അല്‍ബേനിയന്‍ പാര്‍ട്ടി സര്‍വ്വാധിപത്യത്തിന്റെ പ്യൂരിറ്റന്‍ കാര്‍ക്കശ്യങ്ങളില്‍ നിന്നും വരുന്ന നവയുവാവിന് അതൊരു വന്യമായ സ്വാതന്ത്ര്യ പ്രഖ്യാപനവുമായിരുന്നു. റഷ്യന്‍ വോഡ്കസ്വതന്ത്രരായ പെണ്‍കുട്ടികള്‍ബൌദ്ധിക അന്തരീക്ഷംതിളയ്ക്കുന്ന യൌവ്വനവും – അതൊരു മാരക മിശ്രിതമായിരുന്നു. എന്നാല്‍ഗോര്‍ക്കി ഭവനത്തിലെ ശിക്ഷണം ഒട്ടും ആവേശകരമായ അനുഭവമായിരുന്നില്ല. ‘ഭാവി രൂപപ്പെടുത്തേണ്ട’ എഴുത്തുകാര്‍ സൃഷ്ടിച്ച യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തിന്റെ കൃതൃമ സാഹിത്യം കദാരെയേ പോലെ ഒരു ജീനിയസ്സിനെ അതിവേഗം മടുപ്പിച്ചു. നോവലിന്റെ സിംഹഭാഗത്തും മുഖ്യകഥാപാത്രത്തിന്റെ പ്രണയിനിയായി അവതരിപ്പിക്കപ്പെടുന്ന ലിഡ സ്നെഗിനജീവിച്ചിരിക്കുന്ന എഴുത്തുകാരേക്കാള്‍ തനിക്കിഷ്ടം മരിച്ചുപോയ എഴുത്തുകാരെയാണ് എന്ന് തുറന്നുപറയുന്നത്ഒരാത്മ പരിശോധനക്കെന്നതിനൊപ്പം സഹപാഠികളെ നിശിതമായി വിലയിരുത്തുന്നതിനും അയാളെ പ്രേരിപ്പിക്കും. കൂടെയുണ്ടായിരുന്നവരില്‍ ധൈഷണിക ഔന്നത്യം അവകാശപ്പെടാവുന്നവരായി രണ്ടുപേരേയാണ് അദ്ദേഹം കണ്ടെത്തുന്നത്. അതിലൊരാള്‍ ആത്മഹത്യയില്‍ സ്വയമൊടുങ്ങുകയായിരുന്നു പില്‍ക്കാലം എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ വിവര്‍ത്തകന്‍ കൂടിയായ ഡേവിഡ് ബെല്ലോസ് വെളിപ്പെടുത്തുന്നു.

അതേസമയംസുഹൃത്തുക്കളിലൂടെ രഹസ്യമായി പകര്‍പ്പെടുത്ത് കൈകള്‍ മറിഞ്ഞു വിതരണം ചെയ്യപ്പെട്ട മറ്റൊരു തരം സാഹിത്യം റഷ്യയിലുണ്ടായിരുന്നു. അത്തരമൊന്നായാണ്  ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തില്‍ വെച്ച് ബോറിസ് പാസ്റ്റര്‍നാക്കിന്റെ നോബല്‍ പുരസ്കാരം നേടിയ ‘ഡോക്റ്റര്‍ ഷിവാഗോ’യുടെ അപൂര്‍ണ്ണ കയ്യെഴുത്തു പ്രതി ആഖ്യാതാവ് കണ്ടെത്തുന്നത്. പുരസ്കാര പ്രഖ്യാപത്തെ തുടര്‍ന്ന് പാസ്റ്റര്‍നാക്ക് നേരിട്ട സാമൂഹികരാഷ്ട്രീയ വിചാരണ ഭീകരമായിരുന്നു: ബൂര്‍ഷ്വാ പുരസ്‌കാരം സ്വീകരിക്കരുതെന്നും അതൊരു കാപിറ്റലിസ്റ്റ് ഗൂഡാലോചനയാണെന്നും –“ഇന്റര്‍നാഷണല്‍ ബൂര്‍ഷ്വാസിയുടെ വിഷലിപ്തമായ സമ്മാനം” - നോവലിസ്റ്റ് അവരുടെ എജന്റാനെന്നും പ്രചണ്ഡമായി പ്രചരിപ്പിക്കപ്പെട്ടു. നോവലിസ്റ്റിനു നേരെ ജീവല്‍ഭീഷണി ഉയര്‍ന്നു. സോവിയറ്റ് വ്യവസ്ഥയുടെ മുഴുവന്‍ പ്രഹരശേഷിയും നേരിടേണ്ടിവന്ന പാസ്റ്റര്‍നാക്ക് ഒടുവില്‍ പുരസ്കാരം നിരസിച്ചു. തന്റെ സഹപാഠികളില്‍ ആ നിലപാടിന്റെ വക്താക്കളെ കണ്ട ആഖ്യാതാവ് നിരീക്ഷിക്കുന്നു

“ഒടുവില്‍തങ്ങളുടെ എതിരാളികളെ മറികടന്ന ശേഷംഅവരെ സ്റ്റാലിനിസംലിബറലിസംറഷ്യാവിരുദ്ധതഇടുങ്ങിയ ദേശീയതസയനിസംമോഡേണിസംഫോക് ലോറിസം തുടങ്ങിയവക്ക് കുറ്റപ്പെടുത്തിയ ശേഷംഅവരുടെ സാഹിത്യ ജീവിതം തകര്‍ക്കുകയും പുസ്തകങ്ങളുടെ പ്രസാധനം നിരോധിക്കുകയും ചെയ്ത ശേഷംഅവരെ ആള്‍ക്കഹോള്‍ അടിമത്തത്തിലേക്കുംആത്മഹത്യയിലേക്കും വലിച്ചിഴച്ച ശേഷംഅതുമല്ലെങ്കില്‍കൂടുതല്‍ ലളിതമായിഅവരെ നാടുകടത്തിയ ശേഷംഅഥവാചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞ ശേഷംഗോര്‍ക്കി ഭവനത്തില്‍ വന്നു തങ്ങളുടെ സാഹിത്യപഠനം പൂര്‍ത്തീകരിക്കാനുള്ള പ്രചോദനമുണ്ടായി അവര്‍ക്ക്.”

കദാരെയുടെ കൃതികളിലെ പൊതു സ്വഭാവങ്ങള്‍ ‘Eastern Gods’ തുടങ്ങിവെക്കുന്നുണ്ട് എന്ന് പറയാം: അദ്ദേഹത്തിന്‍റെ ഇതര കൃതികളെ കുറിച്ചും അവയുടെ രചനാപ്രക്രിയയെ കുറിച്ചുമുള്ള സൂചനകള്‍ അതിലൊന്നാണ്. The General of the Dead Army, The Niche of Shame, The Three-Arched Bridge തുടങ്ങിയവ അദ്ദേഹത്തിന്‍റെ റഷ്യന്‍ കാലത്തിന്റെ പ്രചോദനങ്ങളായി അപ്രകാരം നോവലില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. കമ്യൂണിസത്തോട് വളര്‍ന്നുവന്ന പടിപടിയായ നൈരാശ്യം, സര്‍വ്വാധിപത്യവും സര്‍ഗ്ഗസൃഷ്ടിയും ഒരുമിച്ചു പോകില്ലെന്ന തിരിച്ചറിവിന്റെ ആദ്യ ചിഹ്നങ്ങള്‍ആവിഷ്കാര സ്വാതന്ത്ര്യവും യാന്ത്രിക സാഹിത്യ നിര്‍മ്മിതിയും തമ്മിലെ സന്ധിയില്ലായ്മ, മിത്തും അന്യാപദേശ ശൈലിയും ഉപയോഗിച്ച് രാഷ്ട്രീയ പരിമിതികള്‍ മറികടക്കാനുള്ള ശ്രമം തുടങ്ങിയ കദാരെ പ്രവണതകള്‍ നോവലില്‍ പ്രകടമാണ്. 1992നു മുമ്പ് രചിക്കപ്പെട്ട എല്ലാ കദാരെ കൃതികളും കനത്ത സെന്‍സര്‍ഷിപ്പ് നേരിട്ടുണ്ട് എന്ന വസ്തുത ഓര്‍മ്മിക്കുന്നത് ഈ പ്രവണതകളുടെ പ്രസക്തി മനസ്സിലാക്കാന്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്‍റെ മറ്റു പല മാസ്റ്റര്‍ പീസുകളുടെയും (Broken April, The Pyramid, Palace of Dreams, The General of the Dead Army, Chronicle in Stone, The Three-Arched Bridge, A Girl in Exile തുടങ്ങിയവ) നിലവാരത്തിലേക്ക് ഉയരുന്നില്ല എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഏറ്റവും ആത്മകാഥാപരമായ രചന എന്ന നിലയില്‍ സമകാലിക ലോകസാഹിത്യത്തിലെ ഒരു മഹദ്പ്രതിഭയുടെ സുദീര്‍ഘ സാഹിത്യസപര്യയിലേക്ക് വ്യക്തമായും വെളിച്ചം വീശുന്ന ഒന്നാണ് ‘Eastern Gods’ . 

ക്രൂഷ്ചേവ് ഭരണം സ്റ്റാലിനിസ്റ്റ് ആശയ കാര്‍ക്കശ്യത്തില്‍ നിന്ന് അകന്നു പോകുന്നതില്‍ പ്രതിഷേധിച്ചു അല്‍ബേനിയ 1960 ല്‍ റഷ്യന്‍ ബന്ധം ഉപേക്ഷിച്ചതോടെ കദാരെ തിരിച്ചു വിളിക്കപ്പെട്ടു. തുടര്‍ന്ന് ഒരു പതിറ്റാണ്ട് നീണ്ട ലോക സംഭവ വികാസങ്ങള്‍- റഷ്യയുടെ ചെക്കോസ്ലോവാക്യ അധിനിവേശംമാവോക്കു ശേഷം ചൈനീസ് പാര്‍ട്ടിയില്‍ സംഭവിച്ച വ്യതിയാനങ്ങള്‍ തുടങ്ങിയവ - ആ അകല്‍ച്ചയെ അല്‍ബേനിയയുടെ കമ്യൂണിസ്റ്റ് ബ്ലോക്കില്‍ നിന്നുള്ള സമ്പൂര്‍ണ്ണ ഒറ്റപ്പെടലിലേക്ക്‌ നയിക്കുകയും ചെയ്യും.

‘ഏകാധിപതിയുടെ വിളി

മുമ്പെഴുതിയ കൃതികള്‍ക്ക് പില്‍ക്കാലം തുടര്‍ച്ചയോ പുനരെഴുത്തോ നടത്തുക എന്നത് സാഹിത്യത്തില്‍ അപൂര്‍വ്വമായെങ്കിലും സംഭവിക്കാറുണ്ട്. 1985ല്‍ എഴുതിയ Agamemnon’s Daughter എന്ന നോവലിന് ഒരു പൊളിച്ചെഴുത്തു പോലെ 2002ല്‍ The Successor എന്ന നോവല്‍ കദാരെ എഴുതിയത് ഇതിനുദാഹരണമാണ്. രണ്ടു കൃതികളും രാഷ്ട്രീയ കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കപ്പെട്ടത് 2003ല്‍ മാത്രമായിരുന്നു എന്നത് വേറെ കാര്യം. ആദ്യത്തേത് , എന്‍വര്‍ ഓജയുടെ സ്റ്റാലിനിസ്റ്റ് സര്‍വ്വാധിപത്യത്തെ നിശിതമായി നിരീക്ഷിക്കുന്ന ഒട്ടേറെ കയ്യെഴുത്തു പ്രതികളിലൊന്നായി ഫ്രാന്‍സിലേക്ക് ഒളിച്ചുകടത്തപ്പെട്ടതായിരുന്നു. ഓജയുടെ മരണം കഴിഞ്ഞു അഞ്ചുവര്‍ഷത്തിനു ശേഷമാണ് കമ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നത്. അതിനു തൊട്ടുമുമ്പാണ് കദാരെ ഫ്രാന്‍സില്‍ അഭയം നേടുന്നതും. തുടര്‍ന്നെഴുതിയ കൃതിയെന്ന നിലയില്‍  സ്വാഭാവികമായും മിത്തിന്റെയും ഇരുണ്ട സൂചനകളുടെയും സ്ഥാനത്തു നിശിതമായ സറ്റയറിന്റെയും പരിഹാസ്യമായ ഗോസിപ്പിന്റെയും ഭാഷ ‘പിന്‍ഗാമി’യില്‍ ഇടം പിടിച്ചു. ഇതേ മാതൃക തന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെ സായംസന്ധ്യയില്‍എമ്പതുകളിലെത്തിയ നോവലിസ്റ്റ് ആവര്‍ത്തിക്കുന്ന കൃതിയാണ് A Dictator Calls.  തന്റെ ആദ്യകാല കൃതികളില്‍ ഒന്നായ Twilight of the Eastern Gods എന്ന നോവലിനേയും അതിനു വിഷയമായ തന്റെതന്നെ പൂര്വ്വകാലത്തെയും പുനര്‍സന്ദര്‍ശിക്കുന്ന രചനയാണ് A Dictator Calls. ആദ്യ കൃതിയില്‍ പ്രധാന പരിഗണനകളില്‍ ഒന്നായിരുന്ന പാസ്റ്റര്‍നാകിന്റെ നോബല്‍ പുരസ്കാര ലബ്ധിയും അതിനോടുണ്ടായ സോവിയറ്റ് പ്രതികരണങ്ങളും മറ്റൊരു തരത്തില്‍ ‘ഏകാധിപതിയുടെ വിളിയിലും വീണ്ടും പരിഗണിക്കപ്പെടുന്നുണ്ട്; കേന്ദ്ര പ്രമേയം പാസ്റ്റര്‍നാക്ക് – ജോസഫ് സ്റ്റാലിന്‍ - ഓസിപ് മാന്റല്‍സ്റ്റാം എന്നീ ത്രയങ്ങളെ കേന്ദ്രത്തില്‍ നിര്‍ത്തുന്ന ഒരു ചരിത്ര സംഭവമാണെങ്കിലും. അതേസമയംസോവിയറ്റ്അല്‍ബേനിയന്‍ സര്‍വ്വാധിപത്യങ്ങളും കദാരെയെ പോലുള്ള എഴുത്തുകാര്‍ നേരിടേണ്ടി വന്നിരുന്ന സെന്‍സര്‍ഷിപ്പും ഇതര ഭരണകൂട വെല്ലുവിളികളും ചരിത്രമാകുകയും മുന്‍കാലത്ത്  ലഭ്യമല്ലാതിരുന്ന ഔദ്യോഗിക/ ഭരണകൂട അകത്തള രേഖകള്‍ ഡിക്ലാസിഫൈ ചെയ്യപ്പെടുകയും ചെയ്ത പുതിയ കാലത്ത് എഴുതപ്പെട്ട കൃതി എന്ന നിലയില്‍ സ്തോഭജനകമായ ചരിത്ര വിചാരണകള്‍/ നിരീക്ഷണങ്ങള്‍ പുതിയ കൃതിയില്‍ സാധ്യമായിട്ടുണ്ട്.

നോവലിന്റെ കേന്ദ്രത്തില്‍ ഒരു ഫോണ്‍ വിളിയാണ്: 1934 ജൂണ്‍ 23 നു സോവിയറ്റ് ഏകാധിപതി സ്റ്റാലിന്‍ ബോറിസ് പാസ്റ്റര്‍നാകിനെ വിളിക്കുന്നു. അതിനും ഒരു മാസം മുമ്പ് സോവിയറ്റ് വിമതകവി ഓസിപ് മാന്റല്‍സ്റ്റാം അറസ്റ്റു ചെയ്യപ്പെട്ടിരുന്നു: കുറ്റം അദ്ദേഹം എഴുതിയ ഒരു കവിത സ്റ്റാലിനെ വിമര്‍ശിച്ചിരുന്നു എന്നതായിരുന്നു. മൂന്നു മിനിട്ട് മാത്രം നീണ്ട സംഭാഷണത്തില്‍ പാസ്റ്റര്‍നാകിനു കവിയുടെ അറസ്റ്റ് സംബന്ധിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ഏകാധിപതി അന്വേഷിച്ചത്. തങ്ങള്‍ വ്യത്യസ്ത സാഹിത്യപ്രസ്ഥാനങ്ങളില്‍ പെട്ടവരായിരുന്നു എന്നും കാര്യമായി പരസ്പരം അറിയില്ല എന്നും അതുകൊണ്ട് അക്കാര്യത്തില്‍ അഭിപ്രായം പറയാനില്ല എന്നുമുള്ള അര്‍ഥത്തിലായിരുന്നു അപ്രതീക്ഷിത വിളിയുടെ ഷോക്കില്‍/ അങ്കലാപ്പില്‍ പാസ്റ്റര്‍നാകിന്റെ പ്രതികരണം. അതൊരു നല്ല കോമ്രേഡിന്റെ പ്രതികരണമല്ല/ അഥവാ ‘താങ്കളൊരു മോശം കോമ്രേഡ് ആണ്’ എന്നോ മറ്റോ ഒറ്റവാക്യത്തില്‍ ഏകാധിപതി ഫോണ്‍ വിച്ചേദിച്ചു. തന്റെ പ്രതികരണം പാളിപ്പോയോ എന്ന അങ്കലാപ്പോടെ പാസ്റ്റര്‍നാക്ക് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആ ടെലഫോണ്‍ ലൈന്‍ തന്നെ ഇല്ലാതായിക്കഴിഞ്ഞിരുന്നു. എന്തുകൊണ്ടാവും/ എന്തിനാകും സ്റ്റാലിന്‍ അങ്ങനെയൊരു വിളി നടത്തിയിട്ടുണ്ടാകുക എന്ന അന്വേഷണം പ്രസ്തുത വിളിയെ കുറിച്ചുള്ള പതിമൂന്നു വ്യത്യസ്ത ഭാഷ്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് നടത്തുകയാണ് കദാരെ ചെയ്യുന്നത്. ഈ ഭാഷ്യങ്ങള്‍ വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്നാണ് ലഭിക്കുന്നത് – സോവിയറ്റ് ആര്‍ക്കൈവല്‍ രേഖകള്‍ മുതല്‍ സോവിയറ്റ് റഷ്യയില്‍ നിന്ന് ‘ഡോക്റ്റര്‍ ഷിവാഗോയുടെ കയ്യെഴുത്തുപ്രതി ഒളിപ്പിച്ചു കടത്തിയരഹസ്യാന്വേഷണ വകുപ്പുകളുടെ നോട്ടപ്പുള്ളിയായ ഓക്സ്ഫോര്‍ഡ് പൊളിറ്റിക്കല്‍ ഫിലോസഫര്‍ ഇസയ്യ ബെര്‍ലിന്‍, കവി അന്ന അഖ് മതോവ വരെ നീളുന്ന ഉറവിടങ്ങള്‍. ചൈകൊവ്സ്കിയുടെ പ്രപൌത്രിയും ഒരുവേള മാന്റല്‍സ്റ്റാമിന്റെ കാമുകിയുമായിരുന്ന ഗലീന വോണ്‍ മെക്അക്കാലത്തെ മറ്റൊരു അറിയപ്പെട്ട എഴുത്തുകാരനായിരുന്ന വിക്റ്റര്‍ ശെഖലോവ്സ്കിമുമ്പ് പാസ്റ്റര്‍നാകിന്റെ സുഹൃത്തായിരുന്നെങ്കിലും ഇടക്കാലത്ത് അകന്നുപോയ നികൊലായ് വില്‍മണ്ട്പാസ്റ്റര്‍നാകിന്റെ ഭാര്യ സിനൈദ നികൊലായെവ്ന, മാന്റല്‍സ്റ്റാമിന്റെ ഭാര്യ നാദിയ  മാന്റല്‍സ്റ്റാം, കവി സെര്‍ജി ബോബ്രോവ്പാസ്റ്റര്‍നാകിന്റെ കാമുകി ഓള്‍ഗാ ഇവ്നിസ്കായഎന്നിവരിലൂടെ ഒടുവില്‍ കെ ജി ബി എജന്റാനെന്നു സംശയിക്കപ്പെട്ടിരുന്ന എഴുത്തുകാരന്‍ വ്ലാദിമിര്‍ സോലോവ്യേവ് വരെ അത് നീളുന്നു. ചിലത് കേ ജി ബി ടേപ്പുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ ആണെങ്കില്‍ ചിലത് യാദൃശ്ചികമായി കേള്‍ക്കാനിടയായവയാണ്. ചിലര്‍ നേര്‍ക്കുനേര്‍ കേട്ടത്. ഇനിയും ചിലത് വെറും ഗോസിപ്പുകള്‍. ഇത്രയേറെ ഭാഷ്യങ്ങള്‍ ആവശ്യം തന്നെയോ എന്ന് നോവലിസ്റ്റ് സ്വയം ചോദിക്കുന്ന ഘട്ടങ്ങളുണ്ട്. നാലാമത് ഭാഷ്യം കഴിയുമ്പോള്‍ വായനക്കാരുടെ പ്രതികരണം നോവലിസ്റ്റ് കുറിക്കുന്നു: “ഈ ഭാഷ്യങ്ങള്‍ എല്ലാകൂടി നിങ്ങള്‍ ഞങ്ങളെ വട്ടുപിടിപ്പിക്കുകയാണ്! എല്ലാത്തിനും ഒരു പരിധിയുണ്ട്! മതി! എങ്കിലും..” എന്നാല്‍ മറ്റൊരിടത്ത് നോവലിസ്റ്റ് നിരീക്ഷിക്കുന്നു: “സത്യം അന്വേഷിച്ചുകൊണ്ടുള്ള ഊളിയിടല്‍ നടത്തുന്നവര്‍ ആരായാലും. ആദ്യമൊക്കെ പതിമൂന്നു ഭാഷ്യങ്ങള്‍ വളരെ കൂടുതലാണ് എന്ന് കരുതുമെങ്കിലുംഒടുവിലെത്തുമ്പോള്‍ അതൊക്കെ അപര്യാപ്തമാണ് എന്ന് ചിന്തിക്കും.”

ഓരോ ഭാഷ്യങ്ങളിലുമുള്ള വ്യത്യാസങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് പറയുന്നയാള്‍ക്ക് ബന്ധപ്പെട്ട വ്യക്തികളുമായും ഭരണകൂടവുമായുള്ള ബന്ധങ്ങള്‍ക്കനുസരിച്ചാണ്.  എന്നാല്‍ മിക്കഭാഷ്യങ്ങളും ഒരുമിക്കുന്ന സുപ്രധാന വസ്തുതകള്‍ ഇവയാണ്: സ്റ്റാലിന്‍ പാസ്റ്റര്‍നാക്കിനെ വിളിച്ചു എന്നത് സത്യം; പാസ്റ്റര്‍നാക്ക് യൂദാസിനെ പോലെ തന്റെ സുഹൃത്തിനെ തള്ളിപ്പറഞ്ഞുസ്റ്റാലിന്‍ അയാളെ ശരിക്കും കശക്കിക്കളഞ്ഞു. പല ഭാഷ്യങ്ങളിലും ഈ ഒരു വശം എടുത്തു പറയുന്നു: പാസ്റ്റര്‍നാക്ക് സുഹൃത്തിനെ തള്ളിപ്പറഞ്ഞത് ഭീരുത്വമോ ആര്‍ജ്ജവമില്ലായ്മയോ ആണെന്ന് സ്റ്റാലിന്‍ തുറന്നടിച്ചു. അതൊരു കോമ്രേഡിന് ചേര്‍ന്നതല്ലായിരുന്നു എന്നും താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ അയാള്‍ക്കുവേണ്ടി ഏതറ്റം വരെയും പൊരുതുമായിരുന്നു എന്നും സ്റ്റാലിന്‍ അവകാശപ്പെട്ടു. ഇവിടെഒരു നിരൂപകന്‍ നിരീക്ഷിക്കുന്നപോലെകദാരെ ചോദിക്കാതെ വിടുന്ന ചോദ്യം ചരിത്രകാരന്മാര്‍ക്ക്‌ ചോദിക്കാം: ‘സ്റ്റാലിന്‍ തന്റെ സഖാക്കള്‍ക്കു വേണ്ടി പൊരുതിയോഅതോ അവര്‍ക്ക് എതിരായി പോരുതിയോ – 1920 കള്‍ മുതല്‍ നാടുകടത്തപ്പെട്ട ട്രോട്സ്കിസിനോവിയെവ്കമേനെവ്ബുഖാറിന്‍പ്രേയോബ്രാഷന്‍സ്കിറാദേക് തുടങ്ങിയവരെ കുറിച്ചോര്‍ക്കുക...” *3. 

മൂന്നു അധ്യായങ്ങളുള്ള നോവലിന്റെ ആദ്യ അധ്യായം ‘Eastern Gods’ കാലത്തിലേക്ക് തന്നെ തിരിച്ചു പോകുന്നുണ്ട്. പുസ്തകം അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ നേരിട്ട വിഷമതകള്‍, സെന്‍സര്‍ഷിപ്പ്, എന്നിവയോടൊപ്പം ഏകാധിപത്യവും എഴുത്തുകാരും തമ്മിലുള്ള വിനിമയങ്ങളില്‍ പങ്കാളിത്തത്തിന്റെയും ഉത്തരവാദിത്തതിന്റെയും സങ്കീര്‍ണ്ണതകള്‍ തുടങ്ങിയ പ്രമേയങ്ങള്‍ വിശദമായി പരിഗണിക്കപ്പെടുന്ന പ്രസ്തുത അധ്യായത്തില്‍ പാസ്റ്റര്‍നാക്കിന്റെയും തന്റെയും അവസ്ഥകള്‍ തമ്മിലുള്ള സാജാത്യങ്ങള്‍ പ്രധാന പരിഗണനയാണ്. വാസ്തവത്തില്‍ സര്‍വ്വാധിപത്യത്തിലെ മൌനം/ പങ്കാളിത്തം/ ചെറുത്തുനില്‍പ്പ് എന്നീ വിഷയങ്ങളില്‍ ഇരു നോവലുകളിലും ഏതാണ്ട് ഒരേ വാക്യങ്ങളില്‍ നിരീക്ഷണങ്ങളുണ്ട്. ആദ്യനോവലില്‍ മോസ്കോയില്‍ നിന്ന് കാമുകി ആഖ്യാതാവിന് എഴുതുന്നു: “ഇന്നലെ മുഴുവന്‍ റേഡിയോ നാടിനെ ഒറ്റിയ ഒരു എഴുത്തുകാരനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നുഅപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തു.” Dictator ല്‍ ഇങ്ങനെ വായിക്കാം: “ഇന്നലെ മുഴുവന്‍ റേഡിയോയില്‍ അവര്‍ ഒറ്റുകാരന്‍ ആയിമാറിയ ഒരെഴുത്തുകാരനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നുഅത് നിന്നെ ഓര്‍മ്മിപ്പിച്ചു.”

വാചകങ്ങളിലെ വ്യത്യാസങ്ങള്‍ വിവര്‍ത്തനങ്ങളില്‍ വന്നു പോയതാകാം – നേരത്തെ സൂചിപ്പിച്ച പോലെആദ്യ കൃതി ഫ്രഞ്ചില്‍ നിന്ന് മൊഴിമാറ്റം നടത്തിയതാണെങ്കില്‍,  Dictator അല്‍ബേനിയനില്‍ നിന്ന് ഡേവിഡ് ഹോഗ്സണ്‍ നേരിട്ടാണ് മൊഴിമാറ്റുന്നത്.  ഗോര്‍ക്കി ഭവനത്തിലെ പഠന കാലത്തൊരിക്കല്‍ അല്‍ബേനിയന്‍ ഏകാധിപതി (‘ടിരാനയിലെ ബിഗ്‌ ബോസ്’, ‘നിങ്ങളുടെ ആ സ്റ്റാലിന്‍’ എന്ന് സുഹൃത്ത്)  തന്നെ വിളിച്ചതിനെ കുറിച്ചും വാക്കുകള്‍ നഷ്ടപ്പെട്ട സന്ദര്‍ഭത്തില്‍ നന്ദിവാക്കുകള്‍ മാത്രം ആവര്‍ത്തിച്ചതിനെ കുറിച്ചും  ആഖ്യാതാവ് പറഞ്ഞുതുടങ്ങുന്നത്തന്റെയും പാസ്റ്റര്‍ നാക്കിന്റെയും സാമ്യങ്ങള്‍ തുടങ്ങിവെക്കുന്നു. “ഒരേസമയം രാഗ-ദ്വേഷ ഭാവത്തോടെ നിങ്ങളെ നിന്ദിക്കുകയും മുഖത്തു നോക്കി അട്ടഹസിക്കുകയും ചെയ്യുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ തനിച്ചു നില്‍ക്കേണ്ടിവരുന്നത്‌ സങ്കല്‍പ്പിച്ചു നോക്കൂ !” എന്‍വര്‍ ഓജയുടെ വിളിതലക്കെട്ടിലെ ‘ഏകാധിപതിയുടെ ഐഡന്റിറ്റി പ്രകടമായി പ്രശ്നവല്‍ക്കരിക്കുകയും ചെയ്യുന്നു. ഇരു കൃതികള്‍ക്കും ഇടയിലെ കാലാന്തരവും സാമൂഹിക രാഷ്ട്രീയ ചുവടുമാറ്റങ്ങളും കദാരെയുടെ നിരീക്ഷണങ്ങളില്‍ വരുത്തിയിട്ടുള്ള രൂക്ഷതയും പ്രധാനമാണ്. സ്റ്റാലിനും എന്‍വര്‍ ഓജയും മാത്രമല്ല അത്തരത്തില്‍ ഭേദ്യം ചെയ്യപ്പെടുന്നത്ലെനിനും മാര്‍ക്സും വരെ ദാക്ഷീണ്യമില്ലാത്ത വിചാരണകള്‍ക്ക് ശരവ്യരാകുന്നുണ്ട്.  നോബല്‍ പുരസ്കാരത്തിനു തന്റെ പേര് പരിഗണിക്കപ്പെട്ടതിനെ  കുറിച്ചും എന്‍വര്‍ ഓജയുടെ അല്‍ബേനിയയില്‍ അതെങ്ങനെ കാണുമായിരുന്നു എന്നും നോവലിസ്റ്റ് ചിന്തിക്കുന്നുണ്ട്. 

എഴുത്തുകാരും ഏകാധിപതികളും എന്ന ദ്വന്ദ്വം നോവലിസ്റ്റ് ആഴത്തില്‍ പരിശോധിക്കുന്ന ഒരു പ്രമേയമാണ്. “ഞാന്‍ ലോകത്തെ രണ്ടായി തിരിച്ചുഒരു ഭാഗം സാഹിത്യത്തിനു അനുയോജ്യംമറ്റൊന്ന് യോജിക്കാത്തതും. ആദ്യത്തേത് അനന്തമാം വിധം വലുതായിരുന്നു... മോസ്കോ ലോകത്തില്‍ സാഹിത്യത്തു അനുയോജ്യമായ ഭാഗമായിത്തീര്‍ന്നത്‌ കൃത്യമായും അങ്ങനെയൊന്നു അനുവദിക്കപ്പെടാതായ അതേ സമയത്താണ്. വിമാനങ്ങള്‍വിസഎയര്‍പോര്‍ട്ട് എന്നിങ്ങനെ ഇപ്പോള്‍ അസാധ്യമായവയുടെ സ്ഥാനത്തു രാത്രിയുടെ ഭീകരതകള്‍ മാത്രമാണുണ്ടായിരുന്നത്. മോസ്കോയിലേക്കുണ്ടായിരുന്ന ഒരേയൊരു പാതഏറ്റവും ഭയാനകമായ ടാങ്കുകള്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്തതായിരുന്നു – അത് നോവലായിരുന്നു.” എഴുത്തിന്റെ ശക്തിയിലുള്ള ഈ വിശ്വാസംഎകാധിപത്യവുമായി ഏറ്റുമുട്ടുമ്പോള്‍ ഭീതിക്ക് വഴിമാറുന്നു: Eastern gods പ്രസിദ്ധീകരണം സാധ്യമാകും എന്ന ഘട്ടത്തിലെത്തുമ്പോള്‍ ശരിക്കും ഭീതി പിടികൂടുകയും അത് പ്രസിദ്ധീകരിക്കേണ്ടെന്നും അതെഴുതിയില്ലായിരുന്നെങ്കില്‍  എന്നും ആഗ്രഹിച്ചു പോകുന്നു. പ്രസാധകനാകട്ടെഅന്നത്തെ സോവിയറ്റ് - അല്‍ബേനിയന്‍ അകല്‍ച്ച ആസ്വദിക്കുന്നവനാണ്: “തക്ക സമയത്താണ് നോവലിന്റെ വരവ്. ആരും സാഹിത്യത്തില്‍ മോസ്കോയെ ഇതുപോലെ ചവിട്ടിത്തേച്ചിട്ടില്ല.” പാസ്റ്റര്‍നാകിനെ എന്ത് ചെയ്യണം എന്ന സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ ചോദ്യത്തിന് വടക്കന്‍ കൊറിയക്കും അല്‍ബേനിയക്കും എളുപ്പം മറുപടിയുണ്ടാകും എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നു: “തലക്കകത്തെക്കൊരു ബുള്ളറ്റ്കാര്യം കഴിഞ്ഞു.” നോബല്‍ ലിസ്റ്റില്‍ പെട്ടുപോകുക എന്നാല്‍ അപകടസാധ്യത എന്നുതന്നെയായിരുന്നു എന്ന് തന്റെയും പാസ്റ്റര്‍നക്കിന്റെയും അവസ്ഥകളെ അദ്ദേഹം വിലയിരുത്തുന്നു. ഏകാധിപതികള്‍ എഴുത്തുകാരെ കുറിച്ച് പാരനോയിഡ് ആകുന്ന അവസ്ഥ പേര്‍ത്തും പേര്‍ത്തും നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്: സോവിയറ്റ് വിരോധം കൊടുമ്പിരിക്കൊണ്ടപ്പോഴും മാന്റല്‍സ്റ്റാംഅന്ന അഖ് മതോവ എന്നീ പേരുകള്‍ അല്‍ബേനിയയില്‍ വിലക്കപ്പെട്ടവയായിരുന്നു എന്ന വസ്തുത നോവലിസ്റ്റ് എടുത്തുപറയുന്നു.

കദാരെ ശൈലിയുടെ തിളക്കം പലയിടത്തും കാണാമെങ്കിലും The Successor, A Girl in Exile തുടങ്ങിയ സമീപകാല കൃതികളെ പോലെ ഉടനീളം മികവാര്‍ന്ന ആഖ്യാനമാണ് നോവലിന്റെത് എന്ന് പറയാനാവില്ല എന്ന് നിരീക്ഷിക്കപ്പെടുന്നു. അതിനു മുഖ്യ കാരണം നോവലിന്‍റെ മര്‍മ്മത്തില്‍ സംഭവിക്കുന്ന ഇടര്‍ച്ചയാണെന്നും തീവ്രമായ ആത്മപരിശോധനസാഹിതീയ സിദ്ധാന്തങ്ങള്‍ഫിക് ഷന്റെ പരിവേഷമുള്ള ആത്മകഥചരിത്രപരമായ അന്വേഷണം എന്നിവക്കിടയില്‍ നോവലില്‍ ഈ പതര്‍ച്ച പ്രകടമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ആദ്യകാല കൃതിയിലെ ഉത്കണ്ഠകള്‍ എഴുത്തുജീവിതത്തിന്റെ സായന്തനത്തില്‍ പുനരന്വേഷണത്തിനു വിധേയമാക്കുന്ന കൃതി എന്ന നിലയില്‍ മഹത്തായ ഒരു സാഹിത്യ സപര്യക്ക് പുസ്തകം മികച്ചൊരു പരിസമാപ്തി നല്‍കുന്നു എന്നു പറയാം; പുസ്തകത്തിന്റെ വിഷയം പരിഗണിക്കുമ്പോള്‍ പലകുറി തന്നെ വഴിമാറിപ്പോയ ആ ആത്യന്തിക പുരസ്കാരത്തിലേക്ക് അത് കദാരെയേ എത്തിച്ചു എന്നും വരാമെന്നും *4 ഉള്ള പ്രതീക്ഷകളെ എന്നെന്നേക്കുമായി അവസാനിപ്പിച്ചു ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് (2024) കദാരെ അന്തരിച്ചു. 

സഹാകാരി/ വിമതന്‍പോരളി/ വിധേയന്‍പ്രവാസി/ ബഹിഷ്കൃതന്‍, അനഭിമതന്‍/ ദേശനായകന്‍ തുടങ്ങി വൈരുദ്ധ്യങ്ങളുടെ കൊടുങ്കാറ്റുപിടിച്ച ജീവിതകാണ്ഡം കടന്ന് എണ്‍പത്തൊമ്പതാം വയസ്സില്‍ ജന്മദേശത്ത്, അതും പ്രിയപ്പെട്ട ടിറാനയുടെ മണ്ണില്‍ അന്തരിക്കുമ്പോള്‍ എണ്‍പതോളം നോവലുകള്‍പത്തോളം കാവ്യസമാഹാരങ്ങള്‍ഏതാണ്ട് അത്രയുംതന്നെ കഥാസാമാഹാരങ്ങള്‍ഒട്ടേറെ രാഷ്ട്രീയസാംസ്കാരിക ലേഖനങ്ങള്‍ എന്നിങ്ങനെ ബൃഹത്തായ ഒരു സാഹിത്യസഞ്ചയത്തിന്റെ സൃഷ്ടാവായിക്കഴിഞ്ഞുരുന്നു അദ്ദേഹം.  

 

References:

1.        *1.(James Lasdun. The Guardian – 14-08-2010, https://www.theguardian.com/books/2010/aug/14/the-accident-ismail-kadare).

2.       *2.(Britannica, The Editors of Encyclopaedia. "roman à clef". Encyclopedia Britannica, 22 Feb. 2024, https://www.britannica.com/art/roman-a-clef. Accessed 23 March 2024.)

3.       *3.(Rudrangshu Mukherjee. ‘A Poet, a Dictator and the Fragility of Human Memory’, thewire, 02.11.2023, https://thewire.in/books/a-poet-a-dictator-and-the-fragility-of-human-memory).

4.       *4.(Cory Oldweiler. ‘Art Receives No Mercy but Only Gives It: On Ismail Kadare’s “A Dictator Calls’,  Los Angeles Review of Books,  10.10.2023, https://lareviewofbooks.org/article/art-receives-no-mercy-but-only-gives-it-on-ismail-kadares-a-dictator-calls/).

( (പ്രസാധകന്‍ മാസിക മെയ് 2024)

More on Ismail Kadare:

 

Chronicle in Stone

https://alittlesomethings.blogspot.com/2024/07/chronicle-in-stone-by-ismail-kadare.html


The General of the Dead Army by Ismail Kadare/ Derek Coltman

https://alittlesomethings.blogspot.com/2024/09/the-general-of-dead-army-by-ismail.html

 

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

 

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html


No comments:

Post a Comment