Featured Post

Wednesday, July 3, 2024

Close Up: Iranian Cinema: Past, Present and Future by Hamid Dabashi

ഇറാനിയന്‍ സിനിമയുടെ സമീപദൃശ്യം



കൊളംബിയ സർവകലാശാലയില്‍ ഇറാനിയൻ പഠന/ താരതമ്യ സാഹിത്യ വിഭാഗത്തില്‍ പ്രൊഫസറായ ഹമീദ് ദബാഷി രചിച്ച സിനിമാ പഠന ഗ്രന്ഥമാണ് “Close Up: Iranian Cinema: Past, Present and Future.” “നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വിശിഷ്ടമായ ഒരു സര്‍ഗ്ഗാത്മക, സാമൂഹിക പ്രവര്‍ത്തനമേഖലയെ കുറിച്ചുള്ള ഒഴിവാക്കാനാവാത്ത പുസ്തകം” എന്ന് എഡ്വാര്‍ഡ് സൈദ്‌ നിരീക്ഷിച്ച പുസ്തകം, സമകാലിക ലോകസിനിമയില്‍ തിളക്കമാര്‍ന്നു നിലക്കൊള്ളുന്ന ഇറാനിയന്‍ സിനിമയുടെ ഉത്ഭവവും വളര്‍ച്ചയും വികാസവും അതിന്റെ ചരിത്രപരവും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സര്‍ഗ്ഗപരവുമായ തലങ്ങളില്‍ പരിശോധിക്കുന്നു. ഇറാനിയൻ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലേക്കും സിനിമയ്‌ക്കൊപ്പം നിലനിന്നിരുന്ന മറ്റ് കലാരൂപങ്ങളിലേക്കും ഹ്രസ്വവും എന്നാൽ സമഗ്രവുമായ ഒരു വീക്ഷണത്തോടെയാണ് ഹമീദ് ദബാഷി തന്റെ അവലോകനം ആരംഭിക്കുന്നത്. സംവിധായകരുമായുള്ള അഭിമുഖങ്ങൾ, വ്യക്തിഗത സിനിമകളെക്കുറിച്ചു ഉൾക്കാഴ്ചയുള്ള വ്യാഖ്യാനം, വിപുലമായ ഫിലിമോഗ്രഫി എന്നിവ അദ്ദേഹം വിദഗ്ദമായി ഉപയോഗിക്കുന്നു.

ഇറാനിയൻ സിനിമയെക്കുറിച്ചു പഠിക്കുന്നതിനു ഇതര ലോകവായനക്കാർക്കും വേണ്ട പ്രാരംഭ ഉൾക്കാഴ്ച സൃഷ്ടിക്കുന്നു ആദ്യ അധ്യായം. ഇറാനിയന്‍ സിനിമയുടെ ചരിത്രം രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക വികാസങ്ങളുമായി ചേര്‍ത്തുവെച്ചാണ് മനസ്സിലാക്കാനാകുക. 1906-ലെ ഭരണഘടനാധിഷ്ടിത ബൂര്‍ഷ്വാ വിപ്ലവം, എണ്ണ കണ്ടെത്തല്‍, ഒന്നാംലോകയുദ്ധകാലത്തെ ബ്രിട്ടീഷ്, റഷ്യന്‍ കോളനിവ്യാപനത്തിലൂടെ ആഗോള മുതലാളിത്തത്തിലേക്കുള്ള ഇറാന്റെ പ്രവേശനം, ഇറാനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം തുടങ്ങിയ ഘടകങ്ങള്‍ ഈ ചര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. കൊളോണിയൽ ആധുനികതയ്‌ക്കപ്പുറം സ്വന്തം സര്‍ഗ്ഗാത്മക ഇടം സ്ഥാപിച്ചെടുത്ത ആധുനികസാഹിത്യവും കവിതയുമായിരുന്നു സിനിമാപൂര്‍വ്വ ഇറാന്റെ ആവിഷ്കാര രൂപങ്ങള്‍. 1904 മുതൽ തന്നെ സിനിമ കാണലിന്റെ ചരിത്രം ആരംഭിച്ചുവെങ്കിലും സിനിമക്ക് ഒരു ദേശീയഭാഷ അക്കാലത്ത് കണ്ടെത്താനായിരുന്നില്ല. ഇറാനിയന്‍ ജനകീയ കഥാഖ്യാന പാരമ്പര്യത്തിന്റെ (Naqqali) ഇടത്തിലേക്ക് സിനിമ പില്‍ക്കാലത്താണ് കടന്നുകയറുന്നത്. 1930 കളില്‍ പൊതുജനങ്ങൾക്ക് സിനിമ പരിചയപ്പെടുത്തുന്നത് അർമേനിയക്കാരും ജൂതന്മാരും സൊരാഷ്ട്രിയന്മാരും ആയിരുന്നുവെന്നത് കൗതുകകരമാണ്. തുടക്കം മുതൽ തന്നെ ഇസ്ലാമിക മതത്വങ്ങള്‍ക്ക് സിനിമയോട് വിയോജിപ്പുമുണ്ടായിരുന്നു.

1926-ൽ റേസ ഷാ അധികാരത്തിൽ വന്നതും വൻതോതില്‍ നഗരവൽക്കരണ, നവീകരണ പദ്ധതികള്‍ ആരംഭിച്ചതും സിനിമയുടെ വികാസത്തിനു സഹായകമായി. പുതുതായി ഉയര്‍ന്നുവന്ന നഗരസംസ്കാരത്തിന്റെ ആവശ്യമായിരുന്നു 1930-കളിൽ ശക്തമായ നിശ്ശബ്ദ സിനിമാതരംഗം. ഷായുടെ ഭീകരഭരണവും കുപ്രസിദ്ധമായ ജയിലുകളുടെ വര്‍ദ്ധനവും താസിയെ (Ta’ziyeh) പോലുള്ള പരമ്പരാഗത ഇറാനിയൻ പെർഫോമിംഗ് കലാരൂപങ്ങള്‍ സര്‍ക്കാര്‍വിരുദ്ധമെന്ന പേരില്‍ നിരോധിക്കപ്പെട്ടതും സിനിമയുടെ വളര്‍ച്ചയെ പലവിധത്തില്‍ സ്വാധീനിച്ചു. 1942-ലെ അമേരിക്കൻ സൈനിക അധിനിവേശവും തുടർന്ന് 1953-ൽ മൊസദ്ദഗിനെതിരെ (Iranian Premier Mohammad Mossadegh) സി.ഐ.എ-ആസൂത്രണം ചെയ്തു നടപ്പിലാക്കിയ അട്ടിമറിയും യൂറോപ്പിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു പുതിയ സാമൂഹിക രാഷ്ട്രീയ അവബോധം കൊണ്ടുവന്നു. യുവവായ ഷായുടെ കീഴിൽ സിനിമ ഒരു വാണിജ്യ ഉത്പന്നമായി മാറി. വിദ്യാസമ്പന്നരായ മധ്യവർഗത്തിന്റെ ജീവിതം സിനിമയുടെ ഇഷ്ടവിഷയമായിത്തീര്‍ന്നു. ഉദിച്ചുയരുന്നദേശീയതാ സങ്കല്‍പ്പവും ഇറാനിയന്‍ സിനിമയെ ഏറെ സ്വാധീനിച്ചു. എന്നാല്‍, ഹോളിവുഡിന്റെയും ബോളിവുഡിന്റെയും ഗ്ലാമറിനു മുന്നില്‍  പ്രേക്ഷകപിന്തുണ അന്യമായിരുന്നു ‘ഫിലിംഫാർസി’ക്ക്. സ്വേച്ഛാധിപത്യവിരുദ്ധ മതേതര ബുദ്ധിജീവി സംവാദങ്ങള്‍ കവിതകളിലൂടെയും ഫിക്ഷനിലൂടെയുമാണ് പ്രകാശിപ്പിക്കപ്പെട്ടത്.

സിനിമ അതിന്റെ സര്‍ഗ്ഗാത്മകശക്തി കണ്ടെത്തുന്നത് 1960-കളിൽ മാത്രമാണ്. ലോകസിനിമയിലെ ഈടുവെപ്പുകള്‍ കാണാന്‍ അവസരം ലഭിച്ചത് അറുപതുകളിലെ സോഷ്യൽ-റിയലിസ്‌റ്റ് സിനിമകളിൽ വലിയ സ്വാധീനം ചെലുത്തി. ഫറൂഖ് ഫറോഖ്‌സാദിന്റെ The House is Black (Khaneh Siyah Ast),  ഫറോഖ് ഗഫാരിയുടെ Night of The Hunchback (Shab-e Ghuzi) എന്നിവ 1980-കളിലെയും 1990-കളിലെയും ഇറാനിയന്‍ സിനിമകളെ ആഴത്തില്‍ സ്വാധീനിച്ചു. എന്നാൽ ദരിയുഷ് മെഹർജുയിയുടെ മാസ്റ്റർപീസ് The Cow (Gav-1969) ആയിരുന്നു ഇറാനിയൻ സിനിമയെ നിര്‍വചിച്ചതും അതിന് തികച്ചും സവിശേഷമായ ദൃശ്യഭാഷ നൽകുകിയതും. എഴുപതുകളോടെ ശക്തമായ പഹ്‌ലവി ഭരണവിരുദ്ധ വികാരം ആമിര്‍ നദേരിയുടെ Tangsir (1973) പോലുള്ള ചിത്രങ്ങളില്‍ കാണാം. ചിത്രം, സിയാഖല്‍ ഗറില്ലാ പ്രസ്ഥാനത്തിനു (Siahkal movement) നേരെ അരങ്ങേറിയ ഭരണകൂട ഭീകരത തുറന്നുകാട്ടുന്നു. സൊഹ്‌റാബ് ഷാഹിദ് സാലെസിന്റെ ‘ഒരു ചെറിയ സംഭവം’ (One Simple Incident (Yek Ettefaq-e Sadeh - 1973), റിയലിസത്തിന്റെ സവിശേഷമായ ഒരാവിഷ്കരരീതി പരിചയപ്പെടുത്തി. ഈ മുന്നേറ്റങ്ങളെ തുടര്‍ന്ന് സിനിമയെന്നത് ഇറാനിയന്‍ ജനതക്ക് അന്നുവരെ ഭാഗികമായിമാത്രം അനുഭവവേദ്യമായിരുന്ന ഒരാധുനികതയിലേക്കുള്ള വാതയനമായിത്തീര്‍ന്നു. അതിന്നും തുടരുന്നു.

1979ല്‍ മുഹമ്മദ്-റേസ ഷാ നാടുകടത്തപ്പെടുകയും ഇസ്ലാമികവിപ്ലവത്തെ തുടര്‍ന്ന് അയത്തുള്ള ഖൊമേനിയുടെ ഭരണത്തിനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ രൂപീകരണത്തിനും തുടക്കമാകുകയും ചെയ്തത് രാജ്യത്തിനകത്തെ ബുദ്ധിജീവികളെയും കവികളെയും എഴുത്തുകാരെയും ചലച്ചിത്രകാരന്മാരെയും മാത്രമല്ല, ലോകസാഹചര്യത്തെ തന്നെ ആഴത്തില്‍ സ്വാധീനിച്ചു. വൈകാതെ ആരംഭിച്ച ഇറാന്‍-ഇറാഖ് യുദ്ധം, വിമതശബ്ദങ്ങള്‍ എന്ന് കരുതപ്പെട്ടതെന്തും കിരാതമായി അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യത്തിലേക്ക് നയിച്ചു. സ്ത്രീകള്‍ ഒരിക്കല്‍ക്കൂടി പര്‍ദ്ദയില്‍ ഒതുക്കപ്പെട്ടു, സെക്കുലര്‍ ബുദ്ധിജീവികള്‍ നാടുവിട്ടു. കലയും കലാകാരന്മാരും പ്രോപഗാണ്ട മെഷിനറിയുടെ ഭാഗമായി. ഈ ശൂന്യതയിലാണ് പില്‍ക്കാലം ലോകസിനിമയില്‍ പ്രൌഡമായ ഇടം കണ്ടെത്തിയ ഇറാനിയന്‍ ന്യുവേവിന്റെ ജനനം.

പുറംലോകത്ത് ഏറ്റവും പ്രശസ്തനായ ഇറാനിയൻ സിനിമാറ്റിക് ഐക്കനായ അബ്ബാസ് കിയരോസ്തമിയുടെ വിപ്ലവത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍  കാലാനുഗതമായി പുസ്തകത്തിന്റെ രണ്ടാമധ്യായം പരിശോധിക്കുന്നു. തുടര്‍ന്ന് ബഹ്‌റാം ബെയ്‌സായി എന്ന, വിപ്ലവപൂര്‍വ്വ കാലത്തിന്റെ വലിയ സംവിധായകന്റെ സംഭാവനകളെ 1995-ൽ യുഎസിൽവെച്ചു നടത്തിയ ഒരു അഭിമുഖത്തിലൂടെയും അദ്ദേഹത്തിന്‍റെ പ്രധാന സിനിമകളുടെ സമഗ്ര പഠനങ്ങളിലൂടെയും വിലയിരുത്തുന്നു. ഇറാനിയൻ സിനിമയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാള്‍ എന്നനിലയിലാണ് ഗ്രന്ഥകാരന്‍ അദ്ദേഹത്തെ കാണുന്നത്. സംവിധായകനിരയില്‍ അടുത്തത്‌  വെറ്ററന്‍ സംവിധായകൻ ബഹ്മാൻ ഫർമനാരയാണ്. വിപ്ലവത്തിനുശേഷം ഇറാൻ വിട്ട ഫർമനാര, രണ്ടു പതിറ്റാണ്ടു കഴിഞ്ഞാണ് തിരികെയത്തിയത്. തുടര്‍ന്ന് അദ്ദേഹം ചെയ്ത ചിത്രങ്ങള്‍ ആധുനിക ഇറാനിയൻ സിനിമയുടെ വികാസത്തില്‍ സുപ്രധാനമായിരുന്നുവെന്നു ദബാഷി കരുതുന്നു. അഞ്ചാമധ്യായം, മുഖ്യമായും മൊഹ്സിന്‍ മഖ്മല്‍ബഫ് എന്ന അതികായനുമായി 1996ല്‍ ന്യുയോര്‍ക്കില്‍ വെച്ചു നടത്തിയ അഭിമുഖത്തിന്റെ നേരവതരണമാണ്. മഖ്മല്‍ ബഫിന്റെ വാക്കുകള്‍ അദ്ദേഹത്തിന്‍റെ സിനിമാ സങ്കല്പങ്ങള്‍ എന്നതിനോളം തന്നെ അദ്ദേഹത്തിന്‍റെ ഉല്ലാസജീവിതത്തെ കുറിച്ചും ജീവിത വീക്ഷണങ്ങളെ കുറിച്ചുമാണ്. തുടര്‍ന്നുവരുന്ന അധ്യായത്തില്‍ പലപ്പോഴും അവഗണിച്ച വിഷയം എന്ന നിലയില്‍ ഇറാനിയന്‍ സിനിമയിലെ സ്ത്രീ എന്ന പ്രമേയം അദ്ദേഹം ചര്‍ച്ചക്കെടുക്കുന്നു. പ്രതിഭാധനയായ രക്ഷാന്‍ ബാനി ഇതിമാദിന്റെ (Rakhshan Bani-Etemad) ഡോക്കുമെന്ററി സ്വഭാവമുള്ള സോഷ്യല്‍ റിയലിസ്റ്റ് ചിത്രങ്ങള്‍ വിശദമായി പരിഗണിക്കുന്നു. ലൈംഗികത സംബന്ധിച്ച അവരുടെ വിധ്വംസക നിലപാട് മറ്റെങ്ങും, പുരുഷ സംവിധയകരില്‍പ്പോലും, കാണാനാകില്ല എന്ന് ദബാഷി കരുതുന്നു. അവസാന അധ്യായം, ആഗോളവല്‍ക്കരണവും, ഇറാനിയന്‍ സിനിമയില്‍ അതിന്റെ പ്രതിഫലനങ്ങളും കൈകാര്യം ചെയ്യുന്നു. ടെഹ്‌റാനില്‍ പഴയ കുലപതികള്‍ക്ക് വയസ്സാകുന്നതും കാനില്‍ (Cannes) പുതിയ പ്രതിഭകള്‍ പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതും ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ നൈസര്‍ഗ്ഗികമായി ചുവടുറപ്പിച്ചുകൊണ്ട് ലോകത്തെ കാണുന്ന പുതുതലമുറ, പഴയ സെന്‍സിബിലിറ്റിയില്‍നിന്നു പുതിയതിലേക്കുള്ള പരിണാമത്തോടൊപ്പം ഇറാനിയന്‍ സിനിമയുടെ അതിവേഗത്തിലുള്ള ആഗോളവല്‍ക്കരണത്തെയും അടയാളപ്പെടുത്തുന്നു. കിയരസ്തോമിയെ അദ്ദേഹത്തെ കുറിച്ചുള്ള മിത്തുകളില്‍നിന്ന് വേര്‍തിരിച്ചു അപനിര്‍മ്മിക്കുന്ന ദബാഷി, ആരുമറിയാതെ ഒരു മൂലയില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ സൃഷ്ടിയാണ് അദ്ദേഹത്തിന്‍റെ വിജയമെന്ന മൌലിക നിരീക്ഷണം പങ്കുവെക്കുന്നു. തന്റെ ഇടത്തെയും തന്റെ ജനതയുടെ അന്തസ്സിനേയും സ്ഥാപിക്കുന്നതില്‍ കിയരസ്തോമി നേടിയ വിജയം ഒരു മൂന്നാംലോക സംവിധായകന്റെ അവിശ്വസനീയ നേട്ടമാണ്. ബെയ്സായിയാകട്ടെ, ആഗോളീകൃത കാലത്ത് തീര്‍ത്തും അവഗണിക്കപ്പെട്ട ഒരു മ്യൂസിയം പീസും ഒപ്പം തന്റെ സംസ്കാരത്തെ ‘മ്യൂസിയംവല്‍ക്കരിച്ച’ ഒരാളുമായിത്തീര്‍ന്നു. ഈ ‘മ്യൂസിയംവല്‍ക്കര’ണത്തെ പരാജയപ്പെടുത്തുന്നതില്‍ പുതുതലമുറ വലിയ പങ്കുവഹിക്കുന്നുണ്ടെന്നു വിലയിരുത്തുമ്പോഴും, യൂറോപ്യന്‍ മേളകള്‍ മൂന്നാംലോകത്തിന്റെ നിഗൂഡസൌന്ദര്യവല്‍ക്കരണം (exoticisation) തുടരുകയും അതുവഴി National Geographic ന്റെ സിനിമാറ്റിക് പതിപ്പ് ആവുകയും ചെയ്താല്‍ അതൊരു ദുരന്തമായിരിക്കും എന്ന് ഗ്രന്ഥകാരന്‍ മുന്നറിയിപ്പു നല്‍കുന്നു. അതേസമയം തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് ആഗോളശ്രദ്ധ ആകര്‍ഷിക്കാന്‍ അവയുടെ തദ്ദേശീയതക്ക് (nativism) ഒരു നിയന്ത്രിത ആഗോളീയ ബോധം ഉണ്ടായിരിക്കുകയും വേണം. പഴയ തലമുറ തിരിച്ചറിയാതെപോയ ഈ സൂക്ഷ്മബോധം സ്വാംശീകരിച്ചവരാണ് വിപ്ലവാനന്തര പുതുതലമുറ.

പുതുതലമുറയില്‍ ആഗോളീകൃത ലോകബോധ്യത്തിന്റെ ഇടപെടല്‍ എന്ന ചര്‍ച്ചയില്‍ നിന്നാണ് പുസ്തകത്തിലെ അവസാന പരിഗണനകള്‍ ആയ സമീറ മഖ്മല്‍ബഫ്, ഹസന്‍ യെക്നാപനാഹ്, ബഹ്മന്‍ ഗോബാദി എന്നിവരിലേക്ക് ഗ്രന്ഥകാരന്‍ എത്തുന്നത്. യഥാക്രമം സ്ത്രീ സംവിധായിക, അഫ്ഗാനി ഇറാനിയന്‍, ഇറാനിയന്‍ കുര്‍ദ് എന്നിങ്ങനെ അടയാളപ്പെടുന്ന മൂവരും സമൂഹത്തിന്റെ ഓരങ്ങളില്‍ നിന്നുള്ളവരാണ്. ആ പ്രകടമായ പ്രാന്താവസ്ഥ തന്നെയാണ് അവരുടെ കരുത്തിന്റെ പ്രഭവമെന്നു ദബാഷി കരുതുന്നു. അമൂര്‍ത്ത ആദര്‍ശപരതയെ നിരാകരിക്കുകയും ഒരുതരം ‘പ്രതീതി യഥാതഥത്വ’ത്തിലേക്ക്  (virtual realism) എത്തിച്ചേരുകയും ചെയ്യുന്നതിലൂടെ ‘ആദര്‍ശപ്രചോദിതാനന്തര തലമുറ’യായി (post-ideological generation) ഇവര്‍ അടയാളപ്പെടുന്നു. മുതിര്‍ന്ന തലമുറയില്‍ അത്തരം സമീപനത്തോട് അടുത്തുനില്‍ക്കുന്നതു മൊഹ്സിന്‍ മഖ്മല്‍ബഫ് മാത്രമാണെന്നും ദബാഷി അഭിപ്രായപ്പെടുന്നു.

അന്താരാഷ്‌ട്ര കല എന്ന നിലയില്‍ സിനിമ, സാഹിത്യത്തിന്റെ ശക്തിയുടെ തുടര്‍ച്ചയാണെന്നും സിനിമ കാണുന്നതിലൂടെ ലോകത്തെ സ്വാംശീകരിച്ചവര്‍ എന്ന നിലയില്‍ ഇറാനിയന്‍ സിനിമ അതീവ ശക്തമാണ് എന്നും ദബാഷി നിരീക്ഷിക്കുന്നു. കണ്ടതെന്തോ അത് തിരികെ പ്രതിഫലിപ്പിക്കുകയാണ്‌ സിനിമ ഇപ്പോള്‍, അതും സവിശേഷ സാംസ്കാരിക നിറഭേദത്തോടെ. അതോടൊപ്പം, വിപ്ലവാനതര ഇറാനെ കുറിച്ചുള്ള നിര്‍മ്മിത ഭാഷ്യങ്ങള്‍ ശീലമായ ലോകത്തെ അത്ഭുതപ്പെടുത്താനും ഇറാനിയന്‍ സിനിമക്ക് കഴിയുന്നു. “കാലഘട്ടത്തിന്റെ സ്വേച്ഛാധിപത്യത്തെയും ഞങ്ങളെ ഒതുക്കി നിർത്താൻ ശ്രമിച്ച ഇടത്തിന്റെ ഒറ്റപ്പെടലിനെയും വെല്ലുവിളിച്ച് ആഗോള പൗരന്മാരായി ഞങ്ങൾ സിനിമയിൽ പുനർജനിച്ചു.” ദബാഷി കൂട്ടിച്ചേര്‍ക്കുന്നു: “ആധുനിക ഇറാനിയൻ സിനിമയുടെ ചരിത്രം, ആ പരാജയത്തിന്റെ [ആധുനികതാ പ്രോജക്റ്റിന്റെ പരാജയത്തിന്റെ] രേഖ കൂടിയാണ്; അത്രതന്നെ അതിന്റെ വിജയത്തിനുവേണ്ടിയുള്ള ഒരു ആഗ്രഹ പട്ടികയും. അതിന്റെ ഏറ്റവും ശരിയായ തലത്തില്‍, ആധുനികതാ പദ്ധതി പരാജയപ്പെട്ടിടത്ത് ഇറാനിയൻ സ്വത്വത്തെ വീണ്ടും പ്രമേയമാക്കുന്നതിൽ ഇറാനിയന്‍ സിനിമ വിജയിച്ചു.”  

2001-ലാണ് പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത് എന്നത് ഓര്‍മ്മിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ അസ്ഗര്‍ ഫര്‍ഹാദി, മുഹമ്മദ്‌ റസൂലോഫ്, തഹ്മിന മിലാനി തുടങ്ങിയ പില്‍ക്കാലപ്രതിഭകളെയൊന്നും, തൊണ്ണൂറുകളുടെ രണ്ടാം പാതിയില്‍ത്തന്നെ സ്വയം അടയാളപ്പെടുത്തിയ മജീദ്‌ മജീദിയെ പോലും, പുസ്തകം ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍, ലോകസിനിമാ ഭൂപടത്തില്‍ മൂന്നാംലോക സിനിമയുടെ ഏറ്റവും ആദരണീയമായ മുദ്ര പതിപ്പിച്ച ഒരു മേഖലയെ കൃത്യമായ പശ്ചാത്തവൈവിധ്യത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു വഴികാട്ടിയാകും പ്രൊഫ: ദാബാഷിയുടെ ഗ്രന്ഥം എന്നതില്‍ സംശയമില്ല. 

 


No comments:

Post a Comment