കിഷന്‍ ചന്ദറിനെ വീണ്ടും വായിക്കുമ്പോള്‍
(ഉര്‍ദു
സാഹിത്യത്തിലെ അതികായനായ കിഷന്‍ ചന്ദര്‍ രചിച്ച ‘ഗദ്ദര്‍’ എന്ന ക്ലാസ്സിക്കിനെ പുതിയ കാലത്ത്
വീണ്ടും വായിക്കുമ്പോള്‍ അത് പങ്കുവെച്ച ഉത്കണ്ഠകള്‍ ഇന്നും ഏറെ പ്രസക്തമാണ് എന്ന്
കാണാം.)
തീക്ഷ്ണമായ
സാമൂഹിക യഥാതഥത്വത്തോടെ പൊള്ളുന്ന ഒരു സാഹചര്യത്തെ ആസ്പദമാക്കി ആറു പതിറ്റാണ്ടുകള്‍ക്ക്
മുമ്പെഴുതപ്പെട്ട ഒരു പുസ്തകം അന്നത്തെ അതേ പ്രാധാന്യത്തോടെ ഇന്നും
വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അത് ആ എഴുത്തിന്‍റെ ശക്തിയെ മാത്രമല്ല സൂചിപ്പിക്കുന്നത്, ആ ഉത്കണ്ഠകള്‍ ഇന്നും ഒട്ടും അപ്രസക്തമല്ല എന്ന വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തെ
കൂടിയാണ്. ഇസ്മത്ത് ചുഗ്തായ്, സാദത്ത് ഹസ്സന്‍ മന്റോ, രാജീന്ദര്‍ സിങ് ബേദി എന്നിവരോടൊപ്പം ഉര്‍ദു സാഹിത്യത്തിന്‍റെ നാല് നെടും
തൂണുകളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന കിഷന്‍ ചന്ദര്‍ രചിച്ച ‘ഗദ്ദര്‍’ (The Traitor- കുലദ്രോഹി) എന്ന ചെറു
നോവലിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. 1936-ല്‍ ലഖ്നോ
കേന്ദ്രമാക്കി ആരംഭിച്ച പ്രോഗ്രസ്സീവ് റൈറ്റേഴ്സ് മൂവ്മെന്റിന്‍റെ ഭാഗമായി രംഗത്തു
വന്ന സാമ്രാജ്യത്വ വിരുദ്ധ, സോഷ്യലിസ്റ്റ്
നിലപാടുകളുള്ള എഴുത്തുകാരില്‍ പ്രേംചന്ദിനോളം പ്രശസ്തനും എഴുത്തില്‍
ധാരാളിയുമായിരുന്നു കിഷന്‍ ചന്ദര്‍. ഉര്‍ദു ജേണലുകളില്‍ നിരന്തരം എഴുതിയത്
മാത്രമല്ല റേഡിയോ നാടകങ്ങള്‍, കെ.ഏ.അബ്ബാസിനെ പോലുള്ള
പ്രമുഖര്‍ക്കു വേണ്ടി രചിച്ച തിരക്കഥകള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്‍റെ രചനാ
ലോകത്തെ സമ്പന്നമാക്കി. പ്രേം ചന്ദ് സ്കൂളിന്‍റെ യഥാതഥ രീതിയില്‍ നിന്ന് കുറെയേറെ
വ്യത്യസ്തമായിരുന്നു കാല്‍പ്പനികതയുടെ ഹൃദ്യമായ സങ്കരമുണ്ടായിരുന്ന കിഷന്‍ചന്ദിന്‍റെ
ശൈലി. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമോ, മൃത്യുവാഞ്ചയോ, ഭാവനാ ലോകത്തിലേക്കുള്ള രക്ഷപ്പെടലോ അല്ലാതെത്തന്നെ പരിവര്‍ത്തനോന്മുഖ
ജീവിതത്തോടുള്ള ആസക്തിയായും ജീവിത പാരുഷ്യങ്ങള്‍ നേരിടുമ്പോഴും പ്രകൃതിയുടെ ലാസ്യ
ഭംഗികള്‍ ആസ്വദിക്കാനും ആവിഷ്കരിക്കാനുമുള്ള സിദ്ധിവിശേഷമായും കിഷന്‍ ചന്ദിന്‍റെ
കാല്‍പ്പനികത അദ്ദേഹത്തിന്‍റെ എഴുത്തിനെ അനുഗ്രഹിച്ചു. ഫയിസ് അഹ്മദ് ഫയിസ്, ഫിറാഖ് ഖോരക്പുരി, സാഹിര്‍ ലുധിയാന്‍വി, ഹബീബ് തന്‍വീര്‍, എഹ്തിഷാം ഹുസൈന്, കൈഫി ആസ്മി, അമൃത പ്രീതം തുടങ്ങിയവര്‍ കൂടി ഉള്‍പ്പെടുന്ന
ഉര്‍ദു സാഹിത്യത്തിലെ സുവര്‍ണ്ണ കാലത്തിന്റെ നീക്കിവെപ്പുകളില്‍ അര്‍ഹിക്കുന്ന
അംഗീകാരം എന്തുകൊണ്ടൊക്കെയോ കിഷന്‍ ചന്ദറിനു ലഭിച്ചിട്ടില്ലെന്നും രക്ഷന്‍ദാ
ജലീലിന്റെ ഇംഗ്ലിഷ് വിവര്‍ത്തനത്തില്‍ 2017ല്‍
പുറത്തിറങ്ങിയ ‘The Traitor’ ഒരിക്കല്‍ക്കൂടി ആ വലിയ
പ്രതിഭയിലേക്ക് ലോകമെങ്ങുമുള്ള സഹൃദയ ശ്രദ്ധ കൊണ്ടുവരുമെന്നും
വിലയിരുത്തപ്പെടുന്നു (Mohini Gupta).
ഇന്ത്യന്‍
സ്വാതന്ത്ര്യ പ്രാപ്തി എന്നു പ്രകീര്‍ത്തിച്ചും വിഭജനം എന്നു നിരാവേശത്തോടെയും
വിശേഷിപ്പിക്കപ്പെടുന്ന ലോക ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പാലായന-
കൂട്ടക്കുരുതികളുടെ എഴുപതാം വാര്‍ഷികത്തില്‍ ‘ഗദ്ദറി’ന്‍റെ ഇംഗ്ലീഷ്
പതിപ്പിറങ്ങിയപ്പോള്‍ വിവര്‍ത്തകയായ രക്ഷന്‍ദാ ജലീല്‍ എഴുതിയ ആമുഖം തന്നെയാണ്
പുസ്തകത്തിലേക്കുള്ളഏറ്റവും നല്ല പ്രവേശിക. പ്രസ്തുത പഠനത്തില്‍ പുതിയ എന്‍.ഡി.എ.
കാലത്തിന്‍റെ പശ്ചാത്തലത്തില്‍ പുസ്തകത്തിന്‍റെ വര്‍ദ്ധിച്ച പ്രസക്തി വിവര്‍ത്തക
എടുത്തു പറയുന്നു. ‘മതേതരം’, ‘ദേശീയത’ തുടങ്ങിയ സംജ്ഞകള്‍ നമ്മുടെ കാലത്തിന്‍റെ
ഏറ്റവും കൊടിയ അത്യാചാരങ്ങള്‍ക്കുള്ള നിമിത്തങ്ങള്‍ ആയിത്തീരുന്നത്
സൂചിപ്പിച്ചുകൊണ്ട്, ഒരു ഘട്ടത്തില്‍ വിമത ശബ്ദങ്ങളെ
അടിച്ചമര്‍ത്തുന്ന തങ്ങളുടെ ഫാഷിസ്റ്റ് രീതികളെ ന്യായീകരിക്കാനായി സ്മൃതി ഇറാനി
ഉദ്ധരിച്ച സിസറോയുടെ വാക്കുകള്‍ അവര്‍ പരിശോധിക്കുന്നു: “ഒരു രാജ്യത്തിന് അതിലെ
വിഡ്ഢികളെയും അത്യാര്‍ത്തിക്കാരെ പോലും അതിജീവിക്കാനാവും. എന്നാല്‍ അതിനകത്ത്
തന്നെയുള്ള ഒറ്റുകാരെ അതിജീവിക്കാനാവില്ല... ദേശദ്രോഹി പ്ലേഗ് വാഹകനാണ്.”
നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെന്നു വീമ്പു പറയുന്ന ബഹുസ്വരതയുടെ ഉള്‍ത്തടങ്ങളില്‍
തിടം വെച്ച വംശീയ വിദ്വേഷത്തിന്‍റെ പ്രചണ്ഡമായ കുത്തൊഴുക്ക് പാലായനത്തിന്‍റെയും
കൂട്ടക്കുരുതികളുടെയും പൈശാചമായി തുടല്‍പൊട്ടിച്ച 1947 എന്ന ഭീകര വര്‍ഷത്തിലെ ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലെ ഏതാനും
നാളുകളുടെ ചിത്രീകരണത്തിലൂടെ കിഷന്‍ ചന്ദര്‍ നടത്തിയ ആഖ്യാനം, അതേ അതി വൈകാരിക ദേശീയതയുടെയും വംശീയ വേട്ടകളുടെയും രൂപത്തില്‍ ഏഴു
പതിറ്റാണ്ടുകള്‍ക്കിപ്പുറവും ചോരയും ചലവും വമിക്കുന്ന മുറിവുകളായി
സജീവമായിരിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മെ കണ്ണു തുറപ്പിക്കുന്നു.
നോവലന്ത്യത്തില്‍ മുഖ്യ കഥാപാത്രം തന്നോടു തന്നെ ചോദിക്കുന്നത് പോലെ: “എന്തിനാണ്
നാം ശിരസ്സുകള്‍ ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നത്? എന്തിനാണ്
നാം നമ്മുടെ സംസ്കൃതിയുടെ മഹത്വം ഘോഷിക്കുന്നത്? എന്തുകൊണ്ടാണ്
നാം നമ്മുടെ പാപങ്ങള്‍ അംഗീകരിക്കുന്നതില്‍ നിന്ന് തെന്നിമാറുന്നത്? ഈ രൂപം പ്രാപിച്ചിട്ടില്ലാത്ത, അപക്വമായ
സംസ്കാരങ്ങള്‍ ആഴമളക്കാനാവാത്ത ഒട്ടേറെ അന്ധകാരങ്ങളെ ഒളിപ്പിച്ചു വെക്കുന്നുണ്ട്.
ഹിന്ദു സംസ്കൃതി, മുസ്ലിം സംസ്കൃതി, ക്രിസ്ത്യന്‍ സംസ്കൃതി, സിഖ് സംസ്കൃതി, യൂറോപ്യന്‍ സംസ്കൃതി, ഏഷ്യന്‍ സംസ്കൃതി, എന്നൊക്കെയുള്ള ഈ പേച്ചുകള്‍! അത്രയേറെ പേടിപ്പെടുത്തുന്ന ഇരുട്ട്, അത്രയേറെ അഗാധമായ ആഴങ്ങള്‍, അവക്കുള്ളില്‍
ഒളിച്ചിരിക്കുന്നു! പക്ഷെ ആരും ഒരിക്കലും അതെ കുറിച്ചൊന്നും പറയുന്നില്ല.
എല്ലാവരും അവയുടെ സൗന്ദര്യത്തെ കുറിച്ച്, ഗാംഭീര്യത്തെയും
രാജകീയതയെയും കുറിച്ച് മാത്രം സംസാരിക്കുന്നു. ഉള്ളിലേക്ക് നോക്കാന്‍ പാകത്തില്‍
അവയുടെ സുന്ദരമായ പുറം തോട് മാറ്റിക്കളയാനും മാത്രം ധൈര്യം ആരെങ്കിലും കാണിച്ചാല്‍, അയാളെ ദേശദ്രോഹിയായി കണക്കാക്കും. അയാളുടെ പിറകില്‍ ഒരു കുന്തം
തറക്കപ്പെടും, അയാള്‍ കൊല്ലപ്പെടും.”
ഫ്യൂഡല്‍
പഞ്ചാബിലെ ഹിന്ദു കുടുംബാംഗവും സമ്പന്ന ബിസിനസ്സുകാരനുമായ ബൈജ്നാഥ്, മുത്തച്ഛന്‍റെ ഗ്രാമത്തില്‍
ഒരൊഴിവുകാലം ചെലവഴിക്കാനെത്തുന്നത് ഗ്രാമത്തില്‍ മറ്റൊരു ഒഴിവുകാല സന്ദര്‍ശകയായ
മുസ്ലിം യുവതി ശദാനുമായുള്ള റൊമാന്‍സിലേക്കു വഴിവെക്കുന്നു. ലക്ഷണമൊത്ത
നായകനല്ലാത്ത ബൈജ്നാഥ് ധീരനോ ധാര്‍മ്മിക നേര്മ്മയുള്ളവനോ, പലപ്പോഴും സ്നേഹിക്കാന്‍ കൊല്ലാവുന്നവന്‍ പോലുമോ അല്ല. എന്നാല്‍ അയാള്‍
അയാളുടെ വികാരങ്ങളോട് തീര്‍ത്തും സത്യസന്ധനാണ് എന്നത് അയാളെ വിലയിരുത്തല്‍
വായനക്കാര്‍ക്ക് പ്രയസകരമാക്കുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു (1). നാട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളുമുണ്ട് അയാള്‍ക്ക്. ഗ്രാമീണ ജീവിതത്തിലെ
പ്രശാന്തമായ സെക്കുലര്‍ ചുറ്റുപാടുകളില്‍ ജീവിച്ച ബൈജ്നാഥിന്‍റെ ഓര്‍മ്മയില്‍
ലാഹോറിലെ തികഞ്ഞ മതേതര സൗഹൃദ, മദ്യപാന മേളകളുമുണ്ട്.
വിഭജനത്തിന്‍റെ വംശീയ കൊടുങ്കാറ്റ് അടിച്ചു തുടങ്ങുന്നതോടെ അയാളും മറ്റു
ആയിരക്കണക്കിന് ആളുകളെ പോലെ പാലായനത്തിലേക്ക് എടുത്തെറിയപ്പെടുന്നു. വിവിധ
ഘട്ടങ്ങളില്‍ സ്വന്തം ജീവനോ പ്രിയപ്പെട്ടവരുടെ ജീവനോ പണയപ്പെടുത്തിപ്പോലും അയാളെ
രക്ഷപ്പെടുത്തുന്ന ‘ഇതര മത’ സുഹൃത്തുക്കളുണ്ട്.
മരണതുല്യമായ ജീവിതത്തിലേക്ക് സ്വയം എടുത്തെറിഞ്ഞ് ഇഷ്ടമില്ലാത്ത വിവാഹത്തിനു
സമ്മതം മൂളിയാണ് ശദാന്‍ ആദ്യം അയാളെ രക്ഷപ്പെടുത്തുക. കുഞ്ഞുമക്കളെ പണയപ്പെടുത്തി
സുഹൃത്തും അതുതന്നെ ചെയ്യും. എങ്കിലും കണ്മുന്നില്‍ ഇരുവശങ്ങളിലും കാണുന്ന
നരമേധങ്ങളും അത്യാചാരങ്ങളും അയാളുടെ മനുഷ്യത്വത്തെ പരീക്ഷിക്കുകയും പ്രതികാര
ബോധത്തിന്‍റെ ഹിംസാത്മകത കണ്ണു മഞ്ഞളിപ്പിക്കുകയും ചെയ്യുന്ന സസന്ദര്‍ഭങ്ങളുണ്ട്. “ജീവിതകാലം മുഴുവന്‍ ഞാന്‍ എന്നെത്തന്നെ വളരെ സമചിത്തതയും, സഹിഷ്ണുതയുമുള്ള തീര്‍ത്തും വര്‍ഗ്ഗീയ ചിന്താ മുക്തനായ ഒരാളായാണ്
കണക്കാക്കിയത്, മറ്റാരേക്കാളും ഏറെ മുസ്ലിം പരിചയക്കാര്‍
ഉള്ള ഒരാള്‍. ഒരിക്കലും വര്‍ഗ്ഗീയ കലാപങ്ങളില്‍ തല്‍പ്പരനല്ലാത്ത ഒരാളായാണ് ഞാന്‍
എന്നെത്തന്നെ കണക്കാക്കിയത്, കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി
പഞ്ചാബിന്‍റെ അന്തരീക്ഷത്തെ വിഷലിപ്തമാക്കിവന്ന രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളില്‍
പങ്കെടുത്തിട്ടുമില്ല. എന്‍റെ വിശാല മനസ്കതയിലും സ്വതന്ത്ര ചിന്താഗതിയിലും ഞാന്‍
അങ്ങേയറ്റം അഭിമാനിയായിരുന്നു. എന്നാല്‍ എന്‍റെ മകന്‍ കൊല്ലപ്പെട്ടതും എന്‍റെ
പെങ്ങള്‍ തട്ടിക്കൊണ്ടു പോകപ്പെട്ടതും കേട്ട നിമിഷം എന്‍റെ രക്തം തിളച്ചു, ലാവ പോലെ പതഞ്ഞു; ഞാന്‍ അവിടെയിരുന്നു
മുസ്ലിംകളെ ശപിക്കാന്‍ തുടങ്ങി, ഏറ്റവും നിന്ദ്യമായ
തെറി അവരുടെ മേല്‍ വര്‍ഷിച്ചു. ആ വെറുപ്പ് എവിടെ നിന്നാണ് വന്നത്? ഒരു നിമിഷത്തേക്ക്, ഞാന്‍ സ്വയം എന്‍റെ
വികാരങ്ങളുടെ ഭീകര രൂപവും തീവ്രതയും കണ്ടു അമ്പരന്നുപോയി. പക്ഷെ പ്രതികാരത്തിന്‍റെയും
കോപത്തിന്‍റെയും വേലിയേറ്റം എന്‍റെ എല്ലാ ആദര്‍ശങ്ങളേയും ഉന്നത ചിന്തകളെയും
തൂത്തുവാരിക്കളഞ്ഞു – ഒട്ടേറെ നാരുകളെ പോലെ. കോപവും പ്രതികാരദാഹവും കൊണ്ട്
നയിക്കപ്പെട്ട് ഞാന്‍ എണീറ്റു. കോപം കൊണ്ട് മനോനിയന്ത്രണം നഷ്ടപ്പെട്ട് ഞാന്‍ അലറി, ‘എനിക്കൊരു കഠാര തരൂ, ആരെങ്കിലും.. എനിക്കൊരു
കത്തി തരൂ..” പിടിക്കപ്പെട്ട ഒരു മുസ്ലിം പെണ്‍കുട്ടിയെ ഊഴമിട്ട് ബലാല്‍ക്കാരം
ചെയ്യാന്‍ വരിനില്‍ക്കുന്ന (‘ഒരു പെണ്ണുടലിന്‍റെ റേഷന് വേണ്ടി’) ആളുകള്‍ക്കിടയില്‍ ഒരു നിമിഷം കയറിനില്‍ക്കുന്നുപോലുമുണ്ട് അയാള്‍.
എന്നാല്‍ ‘സഹോദരാ, എന്‍റെ സഹോദരാ, ഞാന്‍ നിങ്ങളുടെ സഹോദരിയാണ്..!’ എന്നാര്‍ത്തുകൊണ്ട് മരണത്തിലേക്ക് പോകുന്ന
പെണ്‍കുട്ടിയുടെ മുഖം തട്ടിക്കൊണ്ടുപോകപ്പെട്ട സഹോദരി സൂരജിന്‍റെ മുഖമായി
രൂപാന്തരപ്പെടുന്ന പ്രത്യക്ഷം, അയാളിനിയും പൂര്‍ണ്ണമായും
ഒരു മൃഗമായിക്കഴിഞ്ഞിട്ടില്ലെന്നു അയാളെ ബോധ്യപ്പെടുത്തും. ആ ഭീകര രംഗത്തില്‍
നിന്നു അയാള്‍ ഓടിപ്പോവുമ്പോള്‍ ‘ഭീരു! ഭീരു!’ എന്ന് മറ്റുള്ളവര്‍ അയാളെ
കളിയാക്കുന്നുണ്ട്.
കാല്‍പ്പനിക
സൗന്ദര്യമിയന്ന വിവരണങ്ങളും വികാരസാന്ദ്രവും വാചാലവുമായ നിരീക്ഷണങ്ങളും കിഷന്‍
ചന്ദറിന്‍റെ ആഖ്യാന സൌഷ്ടവത്തിന്‍റെ ഉദാഹരണങ്ങളായി നോവലില്‍ ഏറെയുണ്ട്. ബൈജ്നാഥിനെ
യാത്രയാക്കുന്ന ശദാനിന്‍റെ വേദന മറച്ചുവെച്ച വാചാലത അതിലൊന്നാണ്: “ഞാന്‍ എന്‍റെ
കൈകള്‍ കൊണ്ട് നിന്‍റെ കണ്ണീരൊപ്പട്ടെ, കാരണം ഇന്നേക്ക് ശേഷം എന്‍റെ വിരലുകള്‍ ഇനിയൊരിക്കലും
നിന്‍റെ കണ്ണീര്‍ കൊണ്ട് നനയുകയില്ല. ജീവിതം മുഴുവന്‍ നീ എനിക്കായി കരയും, ഞാന്‍ നിനക്ക് വേണ്ടി കരയുന്ന അതേപോലെ, നമ്മുടെ
ഒഴുകുന്ന കണ്ണീര്‍ ഏഴു കടലുകള്‍ പോലെ നമ്മെ അകറ്റി നിര്‍ത്തും. എന്നാല്‍ ആ
അകലത്തിലും, എനിക്കറിയാം, പാതയുടെ
ഓരോ വളവിലും സ്നേഹവും സൗന്ദര്യവും കാണുമ്പോഴൊക്കെ ഞാന്‍ നിന്നെ ഓര്‍ക്കും.
സായാഹ്നങ്ങളില്‍ ഞാനെന്‍റെ ഭര്‍ത്താവിനു ചൂടു ഭക്ഷണം വിളമ്പുമ്പോഴൊക്കെ ഞാന്‍
നിന്നെയോര്‍ക്കും. എന്‍റെ മാറില്‍ പറ്റിപ്പിടിക്കുന്ന എന്‍റെ കുഞ്ഞിനു വേണ്ടി
താരാട്ടു മൂളുമ്പോള്‍ ഞാന്‍ നിന്നെയോര്‍ക്കും. പിന്നെ എല്ലാം കഴിയുമ്പോള്‍ എന്‍റെ
ഒടുവിലത്തെ ഉത്തരവാദിത്തങ്ങളും ഓരോന്നും ഞാന്‍ ചെയ്തു കഴിയുമ്പോള്‍, മരണം എന്‍റെ കണ്‍പോളകളെ ഒടുവിലത്തെ തവണ ഞൊടിക്കാന്‍ തുടങ്ങുമ്പോള്‍, അപ്പോഴും, ഞാന്‍ നിന്നെയോര്‍ക്കും. നീ
പ്രത്യക്ഷനാകും – ഒരു പ്രാര്‍ത്ഥന പോലെ – ഞാനെടുക്കുന്ന അവസാന ശ്വാസത്തില്‍, എന്‍റെ ഹൃദയത്തിന്‍റെ അവസാന തുടിപ്പില്‍, എന്‍റെ
ചുണ്ടിന്‍റെ അവസാന ചലനത്തില്‍, എന്നിട്ടെന്റെ
ആത്മാവിനോട് ചേരും.”
പാലായനത്തിന്‍റെ
വേളയില്‍ തന്നെ വിടാതെ പിന്തുടര്‍ന്ന് മരണം വരിച്ച വളര്‍ത്തുപട്ടിയോടു ഒരു
ഘട്ടത്തില്‍ പരിഹാസപൂര്‍വ്വം അയാള്‍ പറഞ്ഞിരുന്നു: “നീയെവിടെപ്പോകും, പട്ടീ? നീയൊരു
പട്ടിയാണ്. നിനക്ക് ഭയമില്ല. എന്തൊക്കയായാലും ജീവഭയം ആവശ്യമാകാന്‍ നീയൊരു
മനുഷ്യനല്ല. ഇത് മൊത്തം സംസ്കൃതിക്ക് വേണ്ടിയാണ്; ഇതൊക്കെ
മതത്തിന്‍റെയും ധാര്‍മ്മികതയുടെയും മഹായുദ്ധങ്ങളാണ്. ഈ വാളുകള്‍ വമ്പന്‍ തത്വങ്ങള്‍ക്കും
ആശയങ്ങള്‍ക്കും വേണ്ടിയാണ്. അവ നിന്‍റെ കഴുത്തു വെട്ടാന്‍ വേണ്ടി ഉയരുകയില്ല. നീ
സംസ്കാര രഹിതനും നിരക്ഷരനും, മത നിര്‍മ്മമനും ആണെന്നതു
ഭാഗ്യം. മതമെന്താണെന്നു നിനക്കറിയാത്തത് നിന്‍റെ ഭാഗ്യം. നീ ഒരിക്കലും സായാഹ്ന പൂജ
നടത്തിയിട്ടില്ല, നിത്യം അഞ്ചുനേരം നമസ്കരിച്ചിട്ടില്ല.
നീയൊരിക്കലും അമ്പലത്തിലോ, പള്ളിയിലോ ചര്‍ച്ചിലോ
പോയിട്ടില്ല. നിനക്ക് സ്വാതന്ത്ര്യത്തിന്‍റെ അര്‍ഥം ഒരിക്കലും മനസ്സിലായിട്ടില്ല.
നീയൊരിക്കലും ഒരു രാഷ്ട്രീയ നേതാവിന്‍റെ പ്രസംഗം കേട്ടിട്ടില്ല. നീയൊരു
പട്ടിയാണെന്നത് നിന്‍റെ ഭാഗ്യം, ഒരു മനുഷ്യന്‍
അല്ലെന്നതും.” സര്‍വ്വം നഷ്ടപ്പെട്ട് ഉന്മാദത്തിന്‍റെ വക്കിലെത്തിയ ഒരു വയോധികന്‍റെ
ഈരടികള്‍ കേള്‍ക്കുമ്പോള്‍ ബൈജ്നാഥ് ചിന്തിക്കുന്നു: “പൊടുന്നനെ എന്‍റെ കണ്ണുകള്‍
നിറഞ്ഞു. എനിക്ക് തോന്നി മുഴുവന്‍ പഞ്ചാബും ഒരു വയോധികനാണ് – തൂവെള്ള മുടിയുള്ള
ഒരു വൃദ്ധകര്ഷകന്, വര്‍ഗ്ഗീയ വാദികള്‍ അയാളുടെ
താടിക്ക് തീകൊടുത്തിരിക്കുന്നു. അയാള്‍ വിദ്വേഷത്തിന്‍റെ അഗ്നിയില്‍
ദഹിക്കുകയായിരുന്നു, അയാളോടൊപ്പം പഞ്ചാബിന്‍റെ
അന്തസ്സും സല്‍പ്പേരും കൂടിയും ദഹിക്കുകയായിരുന്നു. ആ പാവം നിസ്സഹായനായ വൃദ്ധകര്‍ഷകന്‍റെ
കണ്ണുകള്‍ ധാരധാരയായി കണ്ണീര്‍ വാര്‍ക്കുകയായിരുന്നു, ഭാഗികമായി അതയാളുടെ ചുളിഞ്ഞ തൊലിയില്‍ മറക്കപ്പെട്ടു. വിറയ്ക്കുന്ന
സ്വരത്തില്‍ അയാള്‍ തലയാട്ടുകയും ആവര്‍ത്തിക്കുകയുമായിരുന്നു: നരോവാലിലേക്കുള്ള
വണ്ടിയെത്തി / കിഴവന്‍റെ താടിക്ക് തീപിടിച്ചിരിക്കുന്നു.”
റെയില്‍വെ
സ്റ്റേഷനില്‍ ‘ഹിന്ദു കുടിവെള്ള’വും ‘മുസ്ലിം കുടിവെള്ള’വും വേറെ വേറെ പേരെഴുതി
സൂക്ഷിക്കുന്നതിലെ തഴകിയ അസംബന്ധം പോലെ ഒരു വശത്ത് മുഹാജിറുകളും മറുവശത്ത്
ശരണാര്‍ഥികളും സൃഷ്ടിക്കപ്പെടുമ്പോഴും ‘ഒരു ഹിന്ദുവിന് ഒരിക്കലും ഒരു മുഹാജിര്‍
ആവാനാവില്ല, ഒരു മുസ്ലിമിന് ഒരു ശരണാര്‍ഥിയും’ എന്നതിലെ ക്രൂരമായ തമാശയും നോവലില്‍ വിവരിക്കുന്നുണ്ട്. അസംബന്ധങ്ങളുടെ
ഇത്തരം ഭൂമികകള്‍ കടന്ന് പ്രേതലോകമായ കുരുതിപ്പാടങ്ങളിലൂടെ ജീവനു വേണ്ടി പരക്കം
പായുന്നതിനിടയില്‍ വിചിത്രമായ ഒരു തെരഞ്ഞെടുപ്പിലൂടെ അയാള്‍ സ്വയം തന്‍റെ മാനവികത
സംശയരഹിതമാം വിധം സ്ഥാപിക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. മുത്തച്ഛന്‍റെ
ജഡത്തില്‍ പറ്റിപ്പിടിച്ചു വിങ്ങിക്കരയുന്ന ഒരു മുസ്ലിം പൈതലിനെ അതിനെയും
കൊന്നുകളയാന്‍ വെമ്പല്‍ കൊള്ളുന്ന സഹജീവികള്‍ക്കിടയില്‍ നിന്ന് രക്ഷിച്ചെടുക്കുന്ന
ബൈജ്നാഥ് മുന്നോട്ടു വെക്കുന്ന മാനവികതയാണ് നോവലിന്‍റെ സന്ദേശം എന്നു പറയാം.
മുമ്പൊരിക്കല്‍ ‘പാക്കിസ്ഥാനു വേണ്ടി വാദിച്ച കമ്മ്യൂണിസ്റ്റ് ആയിരുന്ന
തനിക്കിപ്പോള്‍ അതേ പാകിസ്ഥാന്റെ പിറവിയെ തുടര്‍ന്ന് പുതുദേശത്തിന്റെ പ്രജകളുടെ
കൈകൊണ്ടു മരിക്കേണ്ട ഗതികേട് വന്നല്ലോ’ എന്നു നുണ പറഞ്ഞു അതിജീവനം സാധ്യമാക്കിയ
അയാള്‍ അതേ മട്ടില്‍ തരാതരം നുണ പറയാനുള്ള കഴിവുപയോഗിച്ചാണ് ഇപ്പോള്‍ നിരപരാധിയായ
കുഞ്ഞിനെ രക്ഷപ്പെടുത്തിയെടുക്കുന്നത്. ഊരും പേരുമറിയാത്ത, എന്നാല്‍ നിയതമായ അര്‍ത്ഥത്തില്‍ ‘അപര’ വിഭാഗമായ
ഒരു അനാഥ ബാല്യത്തെ മാറോട് ചേര്‍ത്ത് ‘ഞാന്‍ ഒരിക്കലും സൂര്യന്‍ അസ്തമിക്കാത്ത ആ
പ്രതീക്ഷയുടെ താഴ് വരയിലേക്ക് നടന്നു’ എന്ന്
അന്ത്യവാചകം കുറിക്കുമ്പോള്‍ ഏതിരുട്ടിലും ജീവിതം ജീവിതാര്‍ഹം തന്നെയാണ് എന്നു
തന്നെയാണ് നോവല്‍ പറഞ്ഞു വെക്കുന്നത്. ആ അര്‍ത്ഥത്തില്‍, മോഹിനി ഗുപ്ത നിരീക്ഷിക്കുന്നതു പോലെ, ഒരാത്മീയ
പ്രായപൂര്‍ത്തിയിലേക്കുള്ള മുഖ്യ കഥാപാത്രത്തിന്റെ വളര്‍ച്ചയെ ആവിഷ്കരിക്കുന്ന
മുതിര്‍ന്നു വരവിന്റെ കഥയായി (bildungsroman) നോവലിനെ കാണാം. പാശ്ചാത്യ സാഹിത്യ സംസര്‍ഗ്ഗം പ്രകടമായിരുന്ന കിഷന്‍
ചന്ദില്‍ കാല്‍പ്പനികതാ പ്രസ്ഥാനം ഏറെ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും, യാഥാര്‍ത്ഥ്യങ്ങളുടെ പരുഷ ലോകത്തില്‍ നിന്നും ഭാവനാ ലോകത്തേക്കു
ഓടിയൊളിക്കുന്ന എഴുത്തുകാരന്‍ എന്ന വിമര്‍ശനത്തെ കാലഘട്ടത്തിന്റെ സാമൂഹിക
രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ തീര്‍ത്തും വേരുകളാഴ്ത്തിയ ‘ഗദ്ദര്‍’
പൊളിച്ചെഴുതുന്നുണ്ട് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു.
Main Source:
‘Introduction’ by Rakshanda Jalil to the English Edition,
2017
References:
1. Mohini Gupta. ‘'Ghaddaar': A Betrayal Worth
Recalling’, The Wire, 14 Oct. 2017,
https://thewire.in/books/ghaddaar-krishan-chander-rakshanda-jalil.
No comments:
Post a Comment